Featured Post

Showing posts with label Modernism. Show all posts
Showing posts with label Modernism. Show all posts

Thursday, May 1, 2025

The Temple of the Golden Pavilion by Yukio Mishima / Ivan Morris

മിഷിമയുടെ ഒരു നൂറ്റാണ്ട്



(രണ്ടാം ലോകയുദ്ധാനന്തര  ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യുകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളില്‍ ഒന്നായ The Temple of Golden Pavillion എന്ന നോവലിന്റെ വായനയിലൂടെ ആ രചനാ ലോകത്തേക്കും വ്യക്തിത്വത്തിലെക്കും കടന്നു ചെല്ലാനുള്ള ശ്രമമാണ് ഇവിടെ. ഭാഷാപോഷിണി (ഏപ്രില്‍ 2025) മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)


നിങ്ങൾ ബുദ്ധനെ കണ്ടുമുട്ടുമ്പോൾ, ബുദ്ധനെ കൊല്ലുക! നിങ്ങളുടെ പൂർവ്വികനെ കണ്ടുമുട്ടുമ്പോൾ, പൂർവ്വികനെ കൊല്ലുക! നിങ്ങൾ ബുദ്ധശിഷ്യനെ കണ്ടുമുട്ടുമ്പോൾ, ശിഷ്യനെ കൊല്ലുക! നിങ്ങൾ നിങ്ങളുടെ അച്ഛനെയും അമ്മയെയും കണ്ടുമുട്ടുമ്പോള്‍, അച്ഛനെയും അമ്മയെയും കൊല്ലുക! നിങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടുമ്പോൾ, ബന്ധുക്കളെ കൊല്ലുക! അങ്ങനെ മാത്രമേ നിങ്ങൾക്ക് മോക്ഷം ലഭിക്കുകയുള്ളൂ. അങ്ങനെ മാത്രമേ നിങ്ങൾ ഭൗതിക കാര്യങ്ങളുടെ ചവിട്ടേല്‍ക്കലില്‍ നിന്ന് രക്ഷപ്പെടുകയും സ്വതന്ത്രരാകുകയും ചെയ്യുകയുള്ളൂ.

- സെന്‍ ഗുരു റിൻസായിയിൽ നിന്നുള്ള ഉദ്ധരണി (നോവലില്‍ ഉദ്ധരിക്കപ്പെടുന്നു)

"എന്നേക്കാൾ അധികം അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ സ്നേഹിക്കുന്നവൻ എന്നില്‍ പെട്ടവനല്ല" – മത്തായി 10:37

 

‘രണ്ടാം ലോകയുദ്ധത്തിനുശേഷം രംഗത്തെത്തിയവരില്‍ ഏറ്റവും പ്രതിഭാധനനായ ജാപനീസ് എഴുത്തുകാരന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട യൂകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷമാണ്‌ ഇത് (2025). മിഷിമ പ്രതിഭയുടെ തിളക്കം അഞ്ചരപ്പതിറ്റാണ്ടിനിപ്പുറവും വായനാ ലോകത്തെ മുഗ്ദമാക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം, ആ രചനയുടെ ശക്തിയും സാര്‍വ്വലൗകിക, സാര്‍വ്വ കാലിക പ്രസക്തിയും എടുത്തുകാട്ടുന്നു. മിഷിമാ കൃതികളില്‍ രചനാവൈഭവം, ദാര്‍ശനിക ഗരിമ, ചരിത്രപരവും സമകാലികവുമായ സംവാദാത്മകത തുടങ്ങി എല്ലാംകൊണ്ടും ഒരു മാസ്റ്റര്‍പീസ്‌ എന്ന് ഗണിക്കപ്പെടുന്ന ‘ദ് ടെമ്പിള്‍ ഓഫ് ഗോള്‍ഡന്‍ പവിലിയന്‍’ വായന, മഹാനായ എഴുത്തുകാരനോടുള്ള ഒരു വായനക്കാരന്റെ അര്‍ച്ചനയാണ്.

...................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-temple-of-the-golden-pavilion-by-yukio-mishima-ivan-morris

Friday, March 28, 2025

The Trial by Franz Kafka

 കാഫ്‌കയുടെ ‘വിചാരണ’: സ്വാധീനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഒരു നൂറ്റാണ്ട്



(ഫ്രാന്‍സ് കാഫ്‌കയുടെ മാസ്റ്റര്‍പീസ്‌ നോവല്‍ The Trial പ്രസിദ്ധീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍, പ്രസ്തുത നോവലിനേയും നോവലിസ്റ്റിനെയും ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാക്കുന്ന സാഹിതീയ മാനങ്ങള്‍ പരിശോധിക്കുന്നു.)

“ഡാന്റെ, ഷേക്സ്പിയര്‍, ഗേയ്ഥെ എന്നിവര്‍ക്ക് അവരവരുടെ കാലത്തോട് എന്തുതരം ബന്ധമാണോ ഉണ്ടായിരുന്നത്, അതേ ബന്ധം നമ്മുടെ കാലത്തോടുള്ള ഒരാളെ പറയേണ്ടതുണ്ടെങ്കില്‍ കാഫ്‌കയേയാണ് എനിക്ക് ആദ്യം ചിന്തിക്കാനാകുക.”

-       (W. H. Auden).

ഇരുപതാം നൂറ്റാണ്ടിന്റെ ട്രോമയും ന്യൂറോസിസും ഫ്രാൻസ് കാഫ്കയെക്കാൾ കൂടുതൽ ആഴത്തില്‍ ഒരു എഴുത്തുകാരനും അന്വേഷിച്ചിട്ടില്ല. നൂറ്റാണ്ടിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ മിക്കതിനെയും കാഫ്‌ക-എസ്ക് എന്ന് വിവരിച്ചാലും അതിശയോക്തിയാകില്ലഎന്ന നിരീക്ഷണം (D.S. Burt.p.115) കാഫ്‌കയെയും, അദ്ദേഹത്തിന്‍റെ കാലത്തില്‍ അദ്ദേഹത്തിന്‍റെ പ്രസക്തിയും കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ചകിതവും ദുസ്വപ്നസമാനവും അസംബന്ധ പൂര്‍ണ്ണവുമായ, അധികാര പ്രയോഗത്തിന്റെ ദുരൂഹമായ അടിച്ചമര്‍ത്തല്‍ ഭാവമുള്ള, യാഥാര്‍ത്ഥ്യത്തിനും അതിയാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഇടറിപ്പോകുന്ന അവസ്ഥ/ അന്തരീക്ഷം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളെ വിവരിക്കാന്‍/ നിര്‍വ്വചിക്കാന്‍ ‘കാഫ്ക-എസ്ക്’ (Kafkaesque) എന്നപദം സാര്‍വ്വജനീനമായി സാഹിത്യചര്‍ച്ചയില്‍/ നിരൂപണത്തില്‍ ഉപയോഗിക്കുന്നു. ഒരു നൂറ്റാണ്ടുമുമ്പ്, ആധുനികതാ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ശങ്കിച്ചു ശങ്കിച്ച് ഏതാനും ചെറുകഥകളും, എഴുത്തുകാരന്റെ ഏറ്റവും പ്രസിദ്ധ രചനയായി പിന്നീട് മാറിയ ഒരു നോവെല്ലയും (The Metamorphosis) മാത്രം പ്രസിദ്ധീകരിക്കുകയും വിശേഷാല്‍ നിരൂപകശ്രദ്ധയൊന്നും ആകര്‍ഷിക്കാതെ, ആത്മവിശ്വാസമില്ലായ്മയുടെ പാരമ്യത്തില്‍ തന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മുഴുവന്‍ രചനകളും കത്തിച്ചു കളയാന്‍ ആത്മസുഹൃത്തിനെ ശട്ടംകെട്ടി നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അന്തരിക്കുകയും ചെയ്ത ഫ്രാന്‍സ് കാഫ്‌ക എന്ന പ്രാഗ് സ്വദേശിയുടെ കൃതികള്‍ സൃഷ്ടിച്ച ഇരുണ്ട ലോകമാണ്, പില്‍ക്കാല ലോകസാഹിത്യത്തില്‍, മാനുഷികാവേഗങ്ങളുടെ വലിയൊരു ഭൂമികയെ അളക്കാനുള്ള ഈ മാനദണ്ഡമായിത്തീര്‍ന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകസാഹിത്യത്തിലെ അതികായന്മാരില്‍ ഒട്ടുമുക്കാലും കടംകൊള്ളുകയോ ശിഷ്യപ്പെടുകയോ ചെയ്തിട്ടുള്ള ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് മറ്റാരും ആവുകയുമില്ല. സാമുവേല്‍ ബെക്കറ്റ്, ആല്‍ബേര്‍ കാമു, ഴാങ് പോള്‍ സാര്‍ത്ര്, സിമോങ് ദേ ബുവ്വേ, യുജീന്‍ അയനെസ്കോ, ഹ്യോര്‍ഹെ ബോര്‍ഹെസ്, ജോര്‍ജ്ജ് ഓര്‍വെല്‍, വ്ലാദിമിര്‍ നബകൊവ്, ജെ.എം. കൂറ്റ്സി, മിലാന്‍ കുന്ദേര, തോമസ്‌ പിഞ്ചന്‍, ഇസ്മയില്‍ കദാരെ .. അതികായരുടെ പട്ടിക നീണ്ടുപോകും.

‘വിചാരണ

1925-ൽ കാഫ്‌കയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ദി ട്രയൽ’ ആധുനിക സാഹിത്യത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും ദുര്‍ഗ്രഹവുമായ കൃതികളിൽ ഒന്നാണ്. 2025-ൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, അസ്തിത്വ ഭയം, ബ്യൂറോക്രസിയുടെ അസംബന്ധം, നീതിയുടെ ദുര്‍ഗ്രാഹ്യത തുടങ്ങിയ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നോവല്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ഇന്നും തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നോവലിനെ അതിന്റെ ചരിത്രപരവും ആത്മകഥാപരവുമായ പശ്ചാത്തലത്തില്‍ വായിക്കാനും, ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-trial-by-franz-kafka