Featured Post

Friday, March 28, 2025

The Trial by Franz Kafka

 കാഫ്‌കയുടെ ‘വിചാരണ’: സ്വാധീനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഒരു നൂറ്റാണ്ട്



(ഫ്രാന്‍സ് കാഫ്‌കയുടെ മാസ്റ്റര്‍പീസ്‌ നോവല്‍ The Trial പ്രസിദ്ധീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍, പ്രസ്തുത നോവലിനേയും നോവലിസ്റ്റിനെയും ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാക്കുന്ന സാഹിതീയ മാനങ്ങള്‍ പരിശോധിക്കുന്നു.)

“ഡാന്റെ, ഷേക്സ്പിയര്‍, ഗേയ്ഥെ എന്നിവര്‍ക്ക് അവരവരുടെ കാലത്തോട് എന്തുതരം ബന്ധമാണോ ഉണ്ടായിരുന്നത്, അതേ ബന്ധം നമ്മുടെ കാലത്തോടുള്ള ഒരാളെ പറയേണ്ടതുണ്ടെങ്കില്‍ കാഫ്‌കയേയാണ് എനിക്ക് ആദ്യം ചിന്തിക്കാനാകുക.”

-       (W. H. Auden).

ഇരുപതാം നൂറ്റാണ്ടിന്റെ ട്രോമയും ന്യൂറോസിസും ഫ്രാൻസ് കാഫ്കയെക്കാൾ കൂടുതൽ ആഴത്തില്‍ ഒരു എഴുത്തുകാരനും അന്വേഷിച്ചിട്ടില്ല. നൂറ്റാണ്ടിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ മിക്കതിനെയും കാഫ്‌ക-എസ്ക് എന്ന് വിവരിച്ചാലും അതിശയോക്തിയാകില്ലഎന്ന നിരീക്ഷണം (D.S. Burt.p.115) കാഫ്‌കയെയും, അദ്ദേഹത്തിന്‍റെ കാലത്തില്‍ അദ്ദേഹത്തിന്‍റെ പ്രസക്തിയും കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ചകിതവും ദുസ്വപ്നസമാനവും അസംബന്ധ പൂര്‍ണ്ണവുമായ, അധികാര പ്രയോഗത്തിന്റെ ദുരൂഹമായ അടിച്ചമര്‍ത്തല്‍ ഭാവമുള്ള, യാഥാര്‍ത്ഥ്യത്തിനും അതിയാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഇടറിപ്പോകുന്ന അവസ്ഥ/ അന്തരീക്ഷം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളെ വിവരിക്കാന്‍/ നിര്‍വ്വചിക്കാന്‍ ‘കാഫ്ക-എസ്ക്’ (Kafkaesque) എന്നപദം സാര്‍വ്വജനീനമായി സാഹിത്യചര്‍ച്ചയില്‍/ നിരൂപണത്തില്‍ ഉപയോഗിക്കുന്നു. ഒരു നൂറ്റാണ്ടുമുമ്പ്, ആധുനികതാ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ശങ്കിച്ചു ശങ്കിച്ച് ഏതാനും ചെറുകഥകളും, എഴുത്തുകാരന്റെ ഏറ്റവും പ്രസിദ്ധ രചനയായി പിന്നീട് മാറിയ ഒരു നോവെല്ലയും (The Metamorphosis) മാത്രം പ്രസിദ്ധീകരിക്കുകയും വിശേഷാല്‍ നിരൂപകശ്രദ്ധയൊന്നും ആകര്‍ഷിക്കാതെ, ആത്മവിശ്വാസമില്ലായ്മയുടെ പാരമ്യത്തില്‍ തന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മുഴുവന്‍ രചനകളും കത്തിച്ചു കളയാന്‍ ആത്മസുഹൃത്തിനെ ശട്ടംകെട്ടി നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അന്തരിക്കുകയും ചെയ്ത ഫ്രാന്‍സ് കാഫ്‌ക എന്ന പ്രാഗ് സ്വദേശിയുടെ കൃതികള്‍ സൃഷ്ടിച്ച ഇരുണ്ട ലോകമാണ്, പില്‍ക്കാല ലോകസാഹിത്യത്തില്‍, മാനുഷികാവേഗങ്ങളുടെ വലിയൊരു ഭൂമികയെ അളക്കാനുള്ള ഈ മാനദണ്ഡമായിത്തീര്‍ന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകസാഹിത്യത്തിലെ അതികായന്മാരില്‍ ഒട്ടുമുക്കാലും കടംകൊള്ളുകയോ ശിഷ്യപ്പെടുകയോ ചെയ്തിട്ടുള്ള ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് മറ്റാരും ആവുകയുമില്ല. സാമുവേല്‍ ബെക്കറ്റ്, ആല്‍ബേര്‍ കാമു, ഴാങ് പോള്‍ സാര്‍ത്ര്, സിമോങ് ദേ ബുവ്വേ, യുജീന്‍ അയനെസ്കോ, ഹ്യോര്‍ഹെ ബോര്‍ഹെസ്, ജോര്‍ജ്ജ് ഓര്‍വെല്‍, വ്ലാദിമിര്‍ നബകൊവ്, ജെ.എം. കൂറ്റ്സി, മിലാന്‍ കുന്ദേര, തോമസ്‌ പിഞ്ചന്‍, ഇസ്മയില്‍ കദാരെ .. അതികായരുടെ പട്ടിക നീണ്ടുപോകും.

‘വിചാരണ

1925-ൽ കാഫ്‌കയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ദി ട്രയൽ’ ആധുനിക സാഹിത്യത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും ദുര്‍ഗ്രഹവുമായ കൃതികളിൽ ഒന്നാണ്. 2025-ൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, അസ്തിത്വ ഭയം, ബ്യൂറോക്രസിയുടെ അസംബന്ധം, നീതിയുടെ ദുര്‍ഗ്രാഹ്യത തുടങ്ങിയ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നോവല്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ഇന്നും തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നോവലിനെ അതിന്റെ ചരിത്രപരവും ആത്മകഥാപരവുമായ പശ്ചാത്തലത്തില്‍ വായിക്കാനും, അതിന്റെ ദാർശനിക അടിത്തറ, നോവലിസ്റ്റിന്റെ ഇതര കൃതികളുമായുള്ള ബന്ധം, ഉത്തരാധുനികത, സമകാലിക സാഹിത്യം എന്നിവയിൽ അത് ചെലുത്തിയ സ്വാധീനം എന്നിവ നിരീക്ഷിക്കാനുമുള്ള പ്രചോദനമാണ് ഈ നൂറാം വാര്‍ഷികസന്ദര്‍ഭം.

ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് കെ. ഒരു പ്രഭാതത്തില്‍ പൊടുന്നനെ അറസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ്‌ നോവല്‍ തുടങ്ങുന്നത്: തന്റെ കുറ്റകൃത്യത്തെക്കുറിച്ച് ഒരറിയിപ്പും അയാള്‍ക്ക് കിട്ടുന്നില്ല; അതാര്‍ക്കെങ്കിലും അറിയാമോ എന്നും അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നും ഒരുതീര്‍ച്ചയുമില്ല. തീര്‍ത്തും അതാര്യവും ദുസ്വപ്നസമാനവുമായ നിയമവ്യവസ്ഥയുടെ ലാബിരിന്തിലൂടെ സഞ്ചരിക്കുമ്പോൾ, അസംബന്ധം നിറഞ്ഞ, സര്‍റിയല്‍ പ്രകൃതമുള്ള കഥാപാത്രങ്ങളുടെ ഒരു പരമ്പരയെ അയാൾ നേരിടുന്നു അവരോരുത്തരും അയാളുടെ നിസ്സഹായാവസ്ഥയ്ക്ക് വളംവെക്കുന്നതെയുള്ളൂ താനും. എത്രതന്നെ ശ്രമിച്ചിട്ടും താന്‍ പെട്ടുപോയിരിക്കുന്ന അവസ്ഥയുടെ പൊരുള്‍ കണ്ടെത്താനോ, തനിക്കുനേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എന്തെന്നോ കോടതി നടപടികളെയോ മനസ്സിലാക്കാനോ കെ. യ്ക്ക് കഴിയുന്നില്ല. നീതിക്കുവേണ്ടിയുള്ള അയാളുടെ പോരാട്ടം ആത്യന്തികമായി വ്യർത്ഥമാണ്. അയാളാകട്ടെ, സ്വയം തന്നെയും ഒരു തീര്‍ച്ചയും ഇല്ലാത്തവനാണ് എന്നു മാത്രമല്ല, ദുരൂഹമാംവിധം എന്തോ കുറ്റബോധം അയാളില്‍ പടരുന്നുമുണ്ട്. അത് അയാളുടെ  വധശിക്ഷയിൽ കലാശിക്കുന്നു- വിചിത്രമായ ഒരു കീഴടങ്ങല്‍ ഭാവത്തോടെ അയാള്‍ ആ വിധി സ്വീകരിക്കുന്നു. നോവലിന്റെ അവ്യക്തവും തീര്‍പ്പിലെത്താത്തതുമായ പ്രകൃതം, ആഴത്തിലുള്ള അസ്തിത്വപരവും ദാർശനികവുമായ ആഘാതങ്ങളുമായി വായനക്കാരെ പിടികൂടുന്നു. നോവല്‍ എന്ന നിലയില്‍ കാഫ്‌ക അപൂര്‍ണ്ണമയി വിട്ട കൃതികളുടെ കൂട്ടത്തിലാണ് ‘വിചാരണയുടെയും സ്ഥാനം എന്നതും ഇവിടെ പ്രസക്തമാണ്‌. ഘടനാപരമായിപ്പോലും കാണാവുന്ന ആ അപൂര്‍ണ്ണതയിലാണ് യഥാര്‍ഥത്തില്‍ നോവലിന്റെ പ്രഹേളികാഭാവം സ്ഥിതിചെയ്യുന്നതും, അതാണ് ശിഥിലഘടനയെ ആഖ്യാന തന്ത്രം തന്നെയായി വികസിപ്പിച്ച പോസ്റ്റ്‌മോഡേണിസ്റ്റുകള്‍ക്ക് കാഫ്‌കയെ ഏറെ പ്രിയങ്കരന്‍ ആക്കിത്തീര്‍ത്തതും.

ചരിത്രപരവും ആത്മകഥാപരവുമായ സന്ദർഭം

ആസ്ട്രോ- ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാഗില്‍ ഇടത്തരം ജൂത കുടുംബത്തില്‍ 1883 ജൂലൈ മൂന്നിന് ഹെര്‍മന്‍ കാഫ്‌ക – ഹൂലി ലോവ്റി ദമ്പതികളുടെ മകനായി ജനിച്ച, ശാരീരിക അവശതകള്‍ വേണ്ടുവോളം ഉള്ള അശുവായ കുഞ്ഞായിരുന്നു ഫ്രാന്‍സ്. ദുസ്സഹമാംവിധം മേധാവിത്ത മനസ്ഥിതിയുള്ള പിതാവിനു തീര്‍ത്തും വിധേയപ്പെട്ട്‌, അയാളോടുള്ള ഭയംമൂലം തികച്ചും ദുര്‍ബ്ബലയായിപ്പോയ മാതാവില്‍ നിന്നും ഫലത്തില്‍ ഒരു പിന്തുണയും കിട്ടാതെ, പുസ്തകപ്പുഴുവും ആത്മപുച്ഛം നിറഞ്ഞവനുമായി വളര്‍ന്നുവന്ന കുട്ടിക്കാലം തന്നെയാണ് കാഫ്‌കയുടെ വ്യക്തിത്വത്തിലെ അപകര്‍ഷ ബോധം, ആത്മവിശ്വാസമില്ലായ്മ, അനിയന്ത്രിത ലൈംഗിക ചോദന, ദുരൂഹ കുറ്റബോധം,  അധികാരസ്ഥാനങ്ങളോടും പിതാക്കന്മാരോടുമുള്ള ഭയം, സ്വന്തം നിസ്സാരതയെ കുറിച്ചുള്ള പെരുപ്പിച്ച ആത്മനിഷ്ടത, മൃത്യുന്മുഖത, അസ്ഥിത്വപരമായ നൈരാശ്യം തുടങ്ങിയ ഭാവങ്ങളുടെ പ്രഭവമായിത്തീര്‍ന്നത്. പിതാവിന്റെ അടക്കിഭരിക്കുന്ന പ്രകൃതം തന്നെയാണ്, ഗെയ്ഥേക്കു ശേഷം ലോകസാഹിത്യം കണ്ട ഏറ്റവും വലിയ ജര്‍മ്മന്‍ ജീനിയസ്സിന്റെ ഹ്രസ്വജീവിതം തനിക്കൊരിക്കലും ഇണങ്ങാത്ത ഗുമസ്തപ്പണികളില്‍ ഒന്നിനുപിറകെ ഒന്നായി തളച്ചിട്ടത്. സ്ത്രീകളുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ ബന്ധങ്ങളില്‍ നിരന്തരം പരാജയപ്പെട്ടത്, പോര്‍ണോഗ്രാഫിയിലേക്കും വേശ്യാലയങ്ങളിലേക്കും അദ്ദേഹത്തെ നിരന്തരം എത്തിച്ചു; അതുമൂലമുണ്ടാകുന്ന വര്‍ദ്ധിത കുറ്റബോധത്തിന്റെ ദൂഷിതവലയത്തിലേക്കും. ക്ഷയരോഗം പിടിമുറുക്കുന്നതിനെ കുറിച്ചുള്ള ബോധ്യം, മരണമെന്ന ആത്യന്തികതയെ കുറിച്ചുള്ള അസ്തിത്വഭീതിയായി കാഫ്‌കയെ വേട്ടയാടി.  

കാഫ്‌കയുടെ അന്യതാബോധത്തെയും ദുരൂഹമായ കുറ്റബോധത്തെയും ജ്വലിപ്പിച്ച ഘടകങ്ങളില്‍ ജൂതമതവുമായുള്ള അവ്യക്തബന്ധവും സുപ്രധാനമായിരുന്നു: പരമ്പരാഗത ജൂത വിശ്വാസാചാര ക്രമങ്ങളില്‍ തല്‍പ്പരനല്ലാതിരുന്ന പിതാവിനെ പിന്തുടര്‍ന്ന ഒരു സെക്കുലര്‍ വ്യക്തിത്വമെന്ന നിലയില്‍ ഒരിക്കലുമൊരു സയണിസ്റ്റായിത്തീര്‍ന്നില്ലെങ്കിലും, അക്കാലത്ത് ശക്തമായിക്കൊണ്ടിരുന്ന പ്രസ്തുത പ്രസ്ഥാനത്തിലും പലസ്തീന്‍ വാഗ്ദത്ത ഭൂമിക്കായുള്ള സംവാദങ്ങളിലും ഫ്രാന്‍സ് തല്‍പ്പരനായിരുന്നു. യൂറോപ്പില്‍ ജൂതജനത നേരിട്ട സാമൂഹികസമന്വയ/ ഐഡന്റിറ്റി പ്രതിസന്ധികള്‍ അദ്ദേഹത്തെയും ബാധിച്ചിരുന്നു എന്ന സൂചനകള്‍ അദ്ദേഹത്തിന്‍റെ ഡയറിയിലുണ്ട്. ബഹുഭൂരിപക്ഷം ജൂതരും ചെക്ക് ഭാഷ സംസാരിച്ചിരുന്ന പ്രാഗില്‍, ജര്‍മ്മന്‍ ഭാഷ ഉപയോഗിക്കുന്നവര്‍ എന്ന നിലക്ക് കാഫ്‌ക കുടുംബം അനുഭവിച്ച സാംസ്കാരിക അന്യവല്‍ക്കരണം ഒരുവശത്ത്‌, അതേ കുടുംബത്തില്‍ സ്വയം നേരിട്ട അന്യതാബോധം മറുവശത്തും- ഇരുഭാഷാ സമൂഹങ്ങളിലും ഒറ്റപ്പെട്ടവന്‍ എന്ന തോന്നലിലേക്കാണ് കാഫ്‌കയെ ഇതെത്തിച്ചത്. സമുദായവുമായി അര്‍ത്ഥപൂര്‍ണ്ണമായ ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തതിന് പിതാവിനെ കുറ്റപ്പെടുത്തുന്ന കുറിപ്പില്‍ 1914 ജനുവരി എട്ടിന് അദ്ദേഹം എഴുതുന്നു: “എനിക്കെന്താണ് ജൂതരുമായി പൊതുവായി ഉള്ളത്? എനിക്ക് എന്നോടുതന്നെ പൊതുവായി കാര്യമായൊന്നുമില്ല., ഞാനൊരു മൂലയില്‍ നിന്നേപറ്റൂ, എനിക്ക് ശ്വസിക്കാനാകുന്നല്ലോ എന്ന ആശ്വാസത്തോടെ.” (Franz Kafka, Diaries 1910-23, Ed. Max Brod, Vintage 1999, Page 252).  കുടുംബം മുഴുവന്‍ ഗ്യാസ് ചേമ്പറില്‍ ഒടുങ്ങിയ ചരിത്രമോര്‍ക്കുമ്പോള്‍, നാസികള്‍ ഹോളോകാസ്റ്റ് താണ്ഡവം ആരംഭിക്കുംമുമ്പ് ക്ഷയരോഗത്തിന് കീഴടങ്ങി മരിച്ചുപോയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ വിധിയും മറ്റൊന്നാകുമായിരുന്നില്ല എന്നുറപ്പിക്കാം (D.S. Burt.p.115)

കഥാപാത്ര പാരസ്പര്യങ്ങളും കെ.യുടെ സംത്രാസവും

നോവലിലെ മറ്റ് കഥാപാത്രങ്ങളായ അഭിഭാഷകരും കോടതി ഉദ്യോഗസ്ഥരും അപരിചിതരുമായി പോലുമുള്ള കെ.യുടെ ഇടപെടലുകൾ, പുസ്തകത്തിന്റെ ഹൃദയത്തില്‍ ആഴത്തിലുള്ള അസ്തിത്വപരമായ ഉത്കണ്ഠയും അന്യതാബോധവും വെളിപ്പെടുത്തുന്നു. അകാരണമായി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വിശ്വസിക്കാനാകാതെ കെ. ചോദിക്കുന്നു: “ആരാണ് എന്നെ കുറ്റം ചാര്‍ത്തുന്നത്? അതെന്തോ അബദ്ധം പറ്റിയതാണെന്ന് എനിക്കുറപ്പുണ്ട്.”

അധികാരത്തിന്റെ അസംബന്ധവുമായുള്ള കെ.യുടെ ആദ്യത്തെ മുഖാമുഖമാണ് ഇരു വാര്‍ഡര്‍മാരുടെയും മറുപടി:

“അത് നിങ്ങളോട് പറയേണ്ടത് ഞങ്ങളുടെ ജോലിയല്ല. എല്ലാം യഥാകാലം നിങ്ങളറിയും.”

കെ.യുടെ അവസ്ഥയുടെ യഥാര്‍ത്ഥ സ്ഥിതി ഇതിലുണ്ട്: അയാള്‍ കുറ്റവാളിയാണ്, പക്ഷെ കുറ്റം എന്തെന്നറിയില്ല. അതേതോ മനുഷ്യപ്പറ്റില്ലാത്ത ഒരു വ്യവസ്ഥയാണ്‌ തീരുമാനിക്കുക. അതാവട്ടെ ഒന്നും വിശദീകരിക്കുകയില്ല. തുടര്‍ന്നങ്ങോട്ട് യുക്തിയും വിവേകവും പ്രയോഗിച്ചു തന്റെ അവസ്ഥയെ നേരിടാനുള്ള അയാളുടെ എല്ലാ ശ്രമവും സമാനമായ നിര്‍വ്വികാര വിരക്തിയില്‍ ചെന്നുമുട്ടും, പടിപടിയായി അയാള്‍ അയാളുടെ തന്നെ പ്രജ്ഞയുടെ ശൈഥില്യത്തിലേക്ക് മുങ്ങിത്താഴുകയും ചെയ്യും. ‘ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. അതാണ് എന്റെ ഡിഫെന്‍സ്’ എന്ന കെ.യുടെ വസ്തുതാപരമായ പ്രസ്താവം, കോടതിമുറിയിലാകെ ഉയര്‍ത്തുന്ന കൂട്ടച്ചിരി അശ്ലീലവും അസംബന്ധവും ഒന്നായിത്തീരുന്ന നിമിഷമാണ്. കെ.യ്ക്ക് തന്റെ ഞരമ്പുകള്‍ക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുതുടങ്ങുന്നു എന്ന് വ്യക്തമാക്കുന്നതാണ് അതിനോടുള്ള അയാളുടെ പ്രതികരണം: “നിങ്ങളെല്ലാം തെമ്മാടികളാണ്.” ഒറ്റനോട്ടത്തില്‍, അത്തരം മറുപടി അയാളുടെ അവസ്ഥയെ കൂടുതല്‍ അപകടപ്പെടുത്തലാണ് എന്ന് തോന്നാം. എന്നാല്‍ നോവല്‍ ഉന്നയിക്കുന്ന യാഥാര്‍ത്ഥ്യം തീര്‍ത്തും വ്യത്യസ്തമാണ്: അയാളുടെ പ്രതികരണത്തിലെ വിക്ഷോഭങ്ങളോ പ്രശാന്തതയോ ഒന്നും ഒരു വ്യത്യാസവും ഉണ്ടാക്കുകയില്ല. കുറ്റം വെറും അനുമാനവും നീതി മരീചികയും ആയിത്തുടരുന്ന നിയമവ്യവസ്ഥയുടെ അസംബന്ധത്തിലാണ് അയാള്‍ കുരുങ്ങിപ്പോയിരിക്കുന്നത്. കോടതി പ്രവര്‍ത്തിക്കുന്നത് അനന്തം ആവര്‍ത്തിക്കുന്ന നീട്ടിവെപ്പുകളിലും നിരര്‍ത്ഥകമായ നടപടിക്രമങ്ങളിലും മാത്രമാണെന്ന് പെയിന്റര്‍ ടിറ്റോറെല്ലി എന്ന കഥാപാത്രവുമായുള്ള സംസാരത്തില്‍നിന്ന് അയാള്‍ കണ്ടെത്തും. ജീവിതകാലം മുഴുവന്‍ മുട്ടിയ നീതിയുടെ കവാടം ഒരിക്കല്‍പ്പോലും തുറന്നുകിട്ടാത്തതിന്റെ, (എന്നാല്‍ എന്നെന്നേക്കുമായി അടഞ്ഞുപോകുമ്പോഴും ‘നിനക്കുവേണ്ടി മാത്രമാണ് ഈ കവാടം സൃഷ്ടിക്കപ്പെട്ടത്’ എന്ന പ്രഖ്യാപനം കേള്‍ക്കേണ്ടി വരുന്നതിന്റെ അസംബന്ധം പ്രതീകവല്‍ക്കരിക്കുന്ന) ദൃഷ്ടാന്ത കഥ പറയുന്ന പാതിരിയെ പോലുള്ളവരുമായുള്ള വിനിമയങ്ങള്‍ അയാളെ ബോധ്യപ്പെടുത്തെണ്ടതാണ്: ദുര്‍ജ്ഞേയ വ്യവസ്ഥിതിയെ സംബന്ധിച്ചു അയാള്‍ വെറും കരുവാണെന്ന്.

കൂടുതല്‍ കൂടുതല്‍ സര്‍റിയല്‍ ആയിക്കൊണ്ടിരിക്കുന്ന തന്റെ ജീവിതത്തില്‍ ഒരു നോര്‍മല്‍ മാനുഷിക ബന്ധം ഉണ്ടാക്കിയെടുക്കാനുള്ള കെ.യുടെ ശ്രമമാണ് അയല്‍ക്കാരിയുമായി ഉണ്ടാകുന്നത്. അധികവും അയാളാണ് ആ സന്ദര്‍ഭത്തില്‍ സംസാരിക്കുന്നതും. പൊടുന്നനെ സംഭവിക്കുന്ന ആ ചുംബനം അയാളുടെ സ്വയംനിയന്ത്രണ ശക്തിയുടെ തകര്‍ച്ചയെയും അയാള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളെയും എടുത്തുകാണിക്കുന്നു. സ്വാഭാവിക പെരുമാറ്റങ്ങള്‍ക്കുള്ള കഴിവ് അയാള്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങുന്നു എന്നര്‍ത്ഥം. കോടതി രംഗങ്ങള്‍ അയാള്‍ ഫ്രോലിന്‍ ബേസ്റ്റ്നര്‍ക്കു വേണ്ടി അഭിനയിച്ചു കാണിക്കുന്നതില്‍ കാഫ്‌കയുടെ ആത്മകഥാപരമായ ധ്വനികള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഫെലിസ് ബോയറുമായുണ്ടായ അലസിപ്പോയ വിവാഹാലോചനാഘട്ടത്തില്‍, പെണ്‍വീട്ടുകാരുടെ ‘വിചാരണ നേരിടേണ്ടിവന്ന അനുഭവം അത്തരം പ്രചോദനമായിരുന്നു. 

ദാർശനിക പ്രതിധ്വനികള്‍:

നാസി ഭീകരതയും സ്റ്റാലിനിസ്റ്റ് സര്‍വ്വാധിപത്യവും ചരിത്രപരമായി ആരംഭിച്ചിരുന്നില്ലെങ്കിലും, ‘വിചാരണ’(ദി ട്രയല്‍) യിലും ‘ദുര്‍ഗ്ഗ’(ദി കാസില്‍)ത്തിലും കാഫ്‌ക വരച്ചുവെക്കുന്ന മുഖമില്ലാത്ത, സര്‍വ്വവ്യാപിയായ അധികാരസ്വരൂപങ്ങള്‍ അത്തരം ദുര്‍ഭൂതാവിഷ്ടതകളില്‍ നിന്ന് അകലെയല്ല. ഹന്നാ ആര്‍ഡെന്റ് നിരീക്ഷിക്കുന്ന ‘തിന്മയുടെ നിസ്സാരത (banality of evil)’, നേരിട്ടുള്ള, പ്രകടമായ ക്രൂരതയിലൂടെയല്ലാതെ ഭൗതിക, യാന്ത്രികത നടപടിക്രമങ്ങളിലൂടെ മനുഷ്യര്‍ ചവിട്ടിയരക്കപ്പെടുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. കാഫ്‌കയുടെ നിലപാട് ഈ ദര്‍ശനത്തിന്റെ തീക്ഷ്ണആവിഷ്കാരമായി കാണാം. കുറ്റബോധം, സ്വതന്ത്ര ബോധ്യം, നിസ്സംഗമായ ലോകത്ത് പൊരുള്‍ തേടല്‍ തുടങ്ങിയ കാഫ്‌ക പരിശോധിക്കുന്ന പ്രമേയങ്ങള്‍, സാര്‍ത്ര്, കാമു തുടങ്ങിയ അസ്തിത്വവാദ ചിന്തകര്‍ക്കും വഴി തെളിയിച്ചു. ബ്യൂറോക്രസി എന്നത് വ്യക്തികളുടെ കര്‍തൃത്വത്തെ നിരാകരിക്കുന്നതും മാനുഷികമുഖമില്ലാത്തതും അപമാനവീകരിക്കുന്നതും (impersonal and dehumanizing) ആയ ഘടനയാണ് എന്ന  മാക്സ് വെബറുടെ (1864–1920) നിരീക്ഷണത്തിന്റെ അനുരണനവും നോവലില്‍ കാണാനാകും.  

ജൂത തിയോളജിയില്‍ കാഫ്കയുടെ നിലപാട് സന്ദേഹപൂര്‍ണ്ണമായിരിക്കാമെങ്കിലും ജൂതചരിത്രം, മിസ്റ്റിസിസം, ഫോക് ലോര്‍, യിദ്ദിഷ് തിയേറ്റര്‍, സാംസ്കാരിക പാരമ്പര്യം തുടങ്ങിയവ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അത്തരം വായനകള്‍ അദ്ദേഹത്തിന്‍റെ കൃതികളില്‍ ഏറെ പ്രയോഗിക്കപ്പെട്ടിട്ടുമുണ്ട്. ‘വിചാരണയില്‍ ദുരൂഹവും ദുര്‍ജ്ഞേയവുമായ, ഒന്നിനും ഒരു തീര്‍ച്ചയുമില്ലാത്ത നിയമ വ്യവസ്ഥയുമായുള്ള കെ.യുടെ ഏറ്റുമുട്ടല്‍, ജൂതാനുഭവത്തിലെ സമാനമായ നിലയില്‍ ദുരൂഹവും ദുര്‍ജ്ഞേയവും ശത്രുതാപരവുമായ ലോകവുമായുള്ള മുഖാമുഖത്തിന്റെ ആലിഗറി ആയി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അകാരണമായ അറസ്റ്റ് നേരിടുമ്പോഴും കൊലയാളികളോടൊപ്പം പ്രതിഷേധമേതുമില്ലാതെ മരണത്തിലേക്ക് നടന്നുപോകുമ്പോഴും കെ യുടെ പെരുമാറ്റത്തില്‍ പ്രകടമായ അനിര്‍വ്വചിത കുറ്റബോധത്തിന്റെ വേരുകള്‍ ഈ ജൂതപാരമ്പര്യത്തിലാകാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  ‘ദ കാസിലില്‍, കടന്നുചെല്ലാനാകാത്ത അധികാരത്തിന്റെ ദുര്‍ഗ്ഗത്തിലേക്ക് പ്രവേശനം നേടാനുള്ള മുഖ്യകഥാപാത്രത്തിന്റെ നിഷ്ഫല ശ്രമം, ജൂതമിസ്റ്റിസിസത്തിന്റെ, വിശേഷിച്ചും അകലെയെങ്ങോ നിലയുറപ്പിച്ച ഒരു ദുര്‍ജ്ഞേയദൈവത്തിന്റെ നിഗൂഡതകളിലേക്ക് (Kabbalah) കടന്നെത്താനുള്ള ശ്രമമായി കാണാം.

നേരിട്ട് എന്നതിലേറെ, ഒട്ടേറെ സാഹിത്യപരവും ദാർശനികവുമായ സ്വാധീനങ്ങൾ കാഫ്‌കയില്‍ കണ്ടെത്താനാകുമെങ്കിലും ചിലപേരുകള്‍ ഏറ്റവുംപ്രധാനമാണ്. ഷോപ്പനോവർ, നീഷേ, ദസ്തയവ്സ്കി എന്നീ വലിയ സ്വാധീനങ്ങളെയാണ് ഇവിടെ വിവക്ഷിക്കുന്നത്. മനുഷ്യന്റെ ആഗ്രഹങ്ങൾ അവയോടു തീര്‍ത്തും ഉദാസീനമായ ലോകവുമായി ഏറ്റുമുട്ടുന്നു എന്ന കാഫ്‌കയുടെ ഇരുണ്ട ലോകവീക്ഷണം, ഷോപ്പനോവറുടെ ദര്‍ശനത്തില്‍ ചെന്നുമുട്ടുന്നുണ്ട്. ഷോപ്പനോവറുടെ വീക്ഷണത്തില്‍, അസ്തിത്വത്തെ നിയന്ത്രിക്കുന്ന അടിസ്ഥാനപരവും അന്ധവും യുക്തിരഹിതവുമായ ശക്തി (‘Will’) കാര്യ കാരണങ്ങളില്ലാതെ അബോധാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാലോ, മനുഷ്യന്റെ അഭിലാഷങ്ങള്‍, ജന്മവാസനകള്‍, കുതറലുകള്‍ എല്ലാംതന്നെ അതിന്റെ പ്രകടിത രൂപങ്ങള്‍ തന്നെയാണ് താനും. ഷോപ്പനോവർ രണ്ടു വഴികള്‍ മുന്നോട്ടുവെക്കുന്നു : ഒന്നുകില്‍ നിരാസക്തിയിലൂടെ (asceticism) ലോകത്തെ നിഷേധിക്കുക (Denial of the World), അല്ലെങ്കില്‍ പീഡാനുഭവത്തെ ഒഴിവാക്കാനാകാത്തതായി അംഗീകരിക്കുക (Tragic acceptance). നോവല്‍ നിരീക്ഷിക്കുന്ന, അധികാരം/ ബലം, വൈയ്യക്തിക പോരാട്ടങ്ങള്‍, നൈതിക ആത്യന്തികതകളുടെ (moral absolutes) ശൈഥില്യം, എന്നീ പ്രമേയങ്ങള്‍ നീഷിയന്‍ ദര്‍ശനത്തിലെ പാരമ്പര്യമൂല്യങ്ങളുടെ തകര്‍ച്ചയെ കുറിച്ചുള്ള ആശയത്തില്‍ ചെന്ന് തൊടുന്നു. ദൈവമരണ സിദ്ധാന്തത്തിലൂടെ പഴയ നൈതിക ആശയങ്ങളുടെ തകര്‍ച്ച വിളംബരപ്പെടുത്തിയ നീഷേ, തന്നോട് നിസ്സംഗമായ ലോകത്ത് മനുഷ്യന് നങ്കൂരങ്ങളില്ല എന്നു പറഞ്ഞുവെച്ചു. ദൈവിക നീതിയോ, നിയമ നീതിപാലന ശക്തിയോ, നിലനില്‍ക്കുന്നില്ലെന്നും ഉള്ളത് ഒന്നിനോടും ബാധ്യതയില്ലാത്ത വ്യവസ്ഥിതിയാണ് എന്നും കെ. കണ്ടെത്തുന്നു. ‘കരമസോവ് സഹോദരന്മാ’രുടെയും ‘കുറ്റവും ശിക്ഷയുടെയും വലിയ ആരാധകനായിരുന്നു കാഫ്‌ക. കുറ്റബോധം, ‘നീതി’യുടെ ഗൂഡവഴികള്‍, ബ്യൂറോക്രസിയുടെ അസംബന്ധങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ നോവലില്‍ കടന്നുവരുന്ന രീതികള്‍ ദസ്തയവ്സ്കിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കാഫ്‌കയുടെ ആന്റി ഹീറോ അനുഭവിക്കുന്ന ദുരന്തം, റസ്കോല്‍നികൊഫിന്റെ കുറ്റബോധവും അന്യതാബോധവും ആത്മപീഡയും ആവര്‍ത്തിക്കുന്നു. നീതി, ദൈവത്തിന്റെ മൌനം/ അഭാവം തുടങ്ങിയ പരിഗണനകളിലും കാഫ്‌ക കഥാപാത്രങ്ങളുടെ മുന്‍ഗാമികളാണ് ദസ്തയവ്സ്കിയുടെ കഥാപാത്രങ്ങള്‍.

ഫ്ലോബേര്‍, ആദ്യകാല തോമസ്‌ മന്‍, ചെക്കോവ് തുടങ്ങിയ സ്വാധീനങ്ങളെയും മികച്ച വായനക്കാരന്‍ ആയിരുന്ന കാഫ്‌ക ഏറ്റുപറഞ്ഞിട്ടുണ്ട്.    

വിചാരണ, രൂപാന്തരണം, ദുര്‍ഗ്ഗം

അന്യതാബോധം, അധികാരത്തിന്റെ ദുര്‍ഗ്രാഹ്യത തുടങ്ങിയ പ്രമേയങ്ങള്‍ തന്നെയാണ് കാഫ്‌കയുടെ രചനാലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത്‌. ‘ദി മെറ്റാമോർഫോസിസി’ൽ, ഗ്രിഗർ സാംസ ഒരു പ്രാണിയായി മാറുന്നത് അവനെ മനുഷ്യ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്നു. ഇത്, കര്‍തൃത്വത്തെ കുറിച്ചുള്ള എല്ലാ സാധ്യത/ പ്രതീക്ഷകളില്‍ നിന്നും പടിപടിയായി പുറത്താക്കപ്പെടുന്ന ‘വിചാരണ’യിലെ കെ.യുടെ അനുഭവത്തില്‍ നിന്നും വ്യത്യസ്തമല്ല. അഭേദ്യമായ ബ്യൂറോക്രാറ്റിക് സംവിധാനത്തിൽ കുരുങ്ങിപ്പോകുന്ന നായകനെ തന്നെയാണ് ‘ദുര്‍ഗ്ഗം (ദി കാസിൽ) എന്ന നോവലിലും കാണാനാകുക. മൂന്ന് നോവലുകളും പോരാട്ടത്തിന്റെ വ്യര്‍ത്ഥതയെന്ന ആശയം പങ്കിടുന്നു. ഇവയിലെല്ലാം മുഖ്യ കഥാപാത്രത്തിന് ഏതുതരം വ്യക്തതയും തീര്‍പ്പും നിഷേധിക്കപ്പെടുകയാണ്. അത്, വായനക്കാരനെ അസ്തിത്വപരമായ അനിശ്ചിതത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കാഫ്‌കയുടെ ഏറ്റവും പ്രസിദ്ധമായ ഈ കൃതികളെ ചേര്‍ത്തു ‘കുരുങ്ങിപ്പോകലിനെ കുറിച്ചുള്ള ഒരു നോവല്‍ ത്രയം (trilogy of entrapment) ആയി വിലയിരുത്താവുന്നതാണ്.

കാഫ്കയുടെ ബഹുമുഖസ്വാധീനങ്ങള്‍

കാഫ്‌ക സ്വയം ഒരു ദാര്‍ശനിക വിഭാഗവുമായും ചേര്‍ത്തുവെച്ചില്ലെങ്കിലും, ഴാങ് പോൾ സാർത്രിനെയും ആൽബർട്ട് കാമുവിനെയും പോലുള്ളവരുടെ അസ്തിത്വവാദ ചിന്തയെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ‘അന്യന്റെ (The Outsider/ The Stranger) മുന്നോടിയായി ‘വിചാരണയെ കാമു കണ്ടിരുന്നു. രണ്ടുനോവലുകളും, കൃത്യമായ ന്യായീകരണമില്ലാതെ ശിക്ഷിക്കപ്പെടുന്ന മുഖ്യകഥാപാത്രങ്ങളെ പിന്തുടരുന്നു. കാമുവിന്‍റെ ‘സിസിഫസ് പുരാണത്തി’ല്‍ (The Myth of Sisyphus) അസംബന്ധത്തെ സ്ഥൈര്യത്തോടെയും ആധികാരികമായും നേരിടുന്ന ആ കല്ലുരുട്ടിക്കേറ്റുന്ന സിസിഫസ് ചെയ്തി, നേരിടാനാകാത്ത വ്യവസ്ഥയോട് കെ. നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ച തന്നെയാണ്.

മിഷേല്‍ ഫുക്കോയുടെ വിധേയത്വം, നിരീക്ഷണം (discipline and surveillance) എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാട് എല്ലാത്തിനെയും എപ്പോഴും നിരീക്ഷണവിധേയമാക്കുന്ന വ്യവസ്ഥയെന്ന കാഫ്‌കയുടെ ദര്‍ശത്തെ പ്രഫലിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ആര്‍ക്കും ഉത്തരവാദിത്തം വരാതെത്തന്നെ വ്യക്തികളെ ചതച്ചരച്ചു സ്വയം സ്ഥിരീകരിക്കാനുള്ള  സര്‍വ്വാധിപത്യ വ്യവസ്ഥിതിയുടെ പ്രാപ്തിയെ കുറിച്ചുള്ള ഹന്നാ ആര്‍ഡെന്റിന്റെ ആശയത്തിലും കാഫ്‌കയുടെ സ്വാധീനം കാണാം. ഓര്‍വെല്ലിന്റെ എല്ലാം എപ്പോഴും കാണുന്ന ‘വല്യേട്ട’നും (Big Brother, 1984), ബെക്കറ്റിന്റെ ഒരിക്കലും വരാത്ത രക്ഷകന്‍ ഗോദോയും (Samuel Beckett - Waiting for Godot), കാഫ്‌കയുടെ ലോകത്തുനിന്ന് തന്നെയാണ് പുറപ്പാടാകുന്നത്. ‘എന്തിന് എന്നു മനസ്സിലാക്കതെത്തന്നെ നാം വ്യവസ്ഥയെ അനുസരിക്കുന്നു എന്ന സിസെക്കിന്റെ (Slavoj Žižek) കാഴ്ചപ്പാടും, അന്തിമ സത്യം എന്നൊന്ന് ഇല്ലെന്ന ദരിദയുടെ ഡികണ്‍സ്ട്രക്ഷനിസ്റ്റ് നിലപാടും കാഫ്‌കയുടെ പ്രമേയത്തെ പിന്‍പറ്റുന്നുണ്ട്.

കാഫ്കയും ഉത്തരാധുനിക/സമകാലിക സാഹിത്യവും

കാഫ്‌കയുടെ സ്വാധീനം അസ്തിത്വവാദത്തിനപ്പുറം ഉത്തരാധുനിക സാഹിത്യത്തിലേക്കും സമകാലിക സാഹിത്യത്തിലേക്കും വ്യാപിക്കുന്നു, പ്രത്യേകിച്ച് ശൈഥില്യം, അസംബന്ധ ബോധം, പൊരുളിന്റെ തകർച്ച (fragmentation, absurdity, and the breakdown of meaning ) എന്നീ വിഷയങ്ങളിൽ. അദ്ദേഹം ചിത്രീകരിക്കുന്ന അതാര്യമായ ബ്യൂറോക്രസി, ഓർവെലിൻ്റെ ‘1984’ മുതൽ അറ്റ്‌വുഡിന്റെ ‘ദി ഹാൻഡ്‌മെയ്‌ഡ്‌സ് ടെയിൽ’ വരെയുള്ള, ഡിസ്റ്റോപ്പിയൻ ഫിക് ഷനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. കാഫ്‌ക പ്രയോഗിക്കുന്ന വിഭ്രാമകത, സ്വപ്നബന്ധ യുക്തി, മെറ്റാഫിക്‌ഷണൽ ഘടകങ്ങള്‍ തുടങ്ങിയവ, തോമസ് പിഞ്ചൺ, പോൾ ഓസ്റ്റർ, ഡോൺ ഡെലില്ലോ തുടങ്ങിയ ഉത്തരാധുനിക എഴുത്തുകാരിലും പ്രതിധ്വനിക്കുന്നു. കാഫ്കയുടെ ശിഥില ആഖ്യാനങ്ങളും (fragmented narratives) ദുര്ജ്ഞേയ സംവിധാനങ്ങളുമായി കൊരുക്കുന്ന കഥാപാത്രങ്ങളും, അധികാരത്തെയും യാഥാർത്ഥ്യത്തെയും കുറിച്ചുള്ള ഉത്തരാധുനിക വിമർശനങ്ങളുടെ മുന്നോടിയാണ്. 

പ്രസിദ്ധീകരണത്തിന് ഒരു നൂറ്റാണ്ടിനു ശേഷവും, സമകാലിക അസ്തിത്വത്തെ നിർവചിക്കുന്ന ഭ്രമാത്മകത, അസ്തിത്വ ഭയം, ബ്യൂറോക്രാറ്റിക് അസംബന്ധം എന്നിവ കൈകാര്യം ചെയ്യുന്ന ആധുനിക സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ ഒരു കൃതിയായി ‘വിചാരണ’ നിലനില്‍ക്കുന്നു. അതിന്റെ അവ്യക്തവും തീര്‍പ്പില്ലാത്തതുമായ (unresolved) ആഖ്യാനം അനന്തമായ വ്യാഖ്യാനങ്ങള്‍ക്ക് ഇന്നും വഴിതുറക്കുന്നു. അതിന്റെ പ്രസക്തി തലമുറകളിലൂടെ തുടരുന്നു. അസ്തിത്വവാദത്തിന്റെയോ ഉത്തരാധുനികതയുടെയോ അധികാരസ്വരൂപങ്ങളെ കുറിച്ചുള്ള സമകാലിക വിമർശനങ്ങളുടെയോ ഏതു വീക്ഷണവുമാകട്ടെ, ആധുനിക ലോകത്തിന്റെ ഉത്കണ്ഠകളെ രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതില്‍ ‘വിചാരണ ഒരാധികാരിക ഫിക് ഷനല്‍ ആവിഷ്കാരമായി നിലക്കൊള്ളുന്നു. കത്തിച്ചുകളയാന്‍ ആവശ്യപ്പെട്ടു പ്രിയ സുഹൃത്തിനെ ഏല്‍പ്പിച്ച കയ്യെഴുത്തു പ്രതികള്‍, മരിച്ചുപോയവനോടുള്ള യഥാര്‍ത്ഥ ആദരം കേവല വാക്കിന്റെ അക്ഷരാര്‍ത്ഥത്തിലേറെ, ആ പ്രതിഭയ്ക്ക് അര്‍ഹിച്ച അംഗീകാരം നേടിക്കൊടുക്കുന്നതിലൂടെയാണ് സാധ്യമാകുക എന്ന ഉത്തമബോധ്യത്തില്‍, സാഹിത്യ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ‘വഞ്ചനയിലൂടെ ലോകത്തിനു മുമ്പിലെത്തിച്ച മാക്സ് ബ്രോഡിനോട് നാം എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു.

അവലംബങ്ങള്‍:

1.       Ritchie Robertson. ‘Kafka - A Very Short Introduction’, OUP, 2004.

2.       Ayila Orkusa. ‘Critical Readings of Franz Kafka’s The Trial’, MILLENNIUM JOURNAL OF ENGLISH LITERATURE, LINGUISTICS AND TRANSLATION, https://doi.org/10.47340/mjellt.v2i1.1.2021

3.       Daniel S. Burt. ‘THE LITERARY 100, Revised Edition, A Ranking of the Most Influential Novelists, Playwrights, and Poets of All Time, New York, 2009 

     

No comments:

Post a Comment