പിറവിയിലേ അടക്കപ്പെടുന്നവര്‍
വംശീയതയുടെയും ലിംഗവിവേചനത്തിന്റെയും നിതാന്ത അന്യവല്‍ക്കരണം അനുഭവിക്കുന്നവര്‍ എന്ന നിലയിലാണ് കൊളോണിയല്‍ സാഹിത്യം ആഫ്രിക്കന്‍ സ്ത്രീയെ അവതരിപ്പിച്ചത്. കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ആഖ്യാനങ്ങളിലാകട്ടെ, കുടുംബത്തിലെ അവളുടെ നിയത സ്ഥാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അവള്‍ നിര്‍വ്വചിക്കപ്പെട്ടത്. ഈ രണ്ടു എതിരറ്റങ്ങളെയും ഒരു പോലെ നിഷേധിച്ചുകൊണ്ടാണ് സൈനബ് അല്‍കാലിയുടെ നോവലുകളില്‍ (The Stillborn, The Virtuous Woman) ആഫ്രിക്കന്‍ സ്ത്രീ ആവിഷ്കരിക്കപ്പെടുന്നതെങ്കിലും അന്തിമവിശകലനത്തില്‍ പുരുഷമേധാവിത്ത സാമൂഹ്യക്രമത്തില്‍ തന്നെയാണ് അവള്‍ നിലകൊള്ളുന്നതെന്നു നിരീക്ഷിക്കപ്പെടുന്നു *1. . സ്ത്രീയുടെ പദവിയെന്നത് പ്രാഥമികമായും ഭാര്യയും അമ്മയുമാകുകയെന്നതാണെന്ന പരമ്പരാഗത ധാരണക്കുമേല്‍ കൊളോണിയല്‍ മൂല്യങ്ങളുടെ അധികഭാരം കൂടിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. “ആഫ്രിക്കന്‍ സ്ത്രീ എന്തെങ്കിലും പീഡനം അനുഭവിക്കുന്നുണ്ടെന്നു തീര്‍ത്തും നിഷേധിച്ചുകൊണ്ടും, നമ്മുടെ അമ്മമാര്‍ തീര്‍ത്തും സന്തുഷ്ടരായിരുന്ന അജ്ഞാതമായ ഒരു കൊളോണിയല്‍ പൂര്‍വ്വ ഭൂതകാലത്തെ കൊണ്ടാടിക്കൊണ്ടും പുരുഷമേധാവിത്ത സമൂഹം അതിന്റെ പതിവു ശൈലിയില്‍ പ്രതികരിക്കുന്നു; ബോധ്യങ്ങളുള്ള വനിതാ ആക്റ്റിവിസ്റ്റുകളെ പാശ്ചാത്യ ആശയങ്ങളുടെ ഇരകള്‍ എന്നും വെള്ളക്കാരികളെ അന്ധമായി അനുകരിക്കുന്നവര്‍ എന്നും കുറ്റപ്പെടുത്തിക്കൊണ്ട്; സ്ത്രീയെന്ന വ്യക്തിയുടെ ഭാഗധേയത്തെക്കാള്‍ പ്രധാനം ‘കുടുംബം’ ആണെന്നു പറഞ്ഞുകൊണ്ട്; ‘ദേശീയ പുരോഗതി’യാണ് ഇപ്പോള്‍ (കൊളോണിയല്‍ അനന്തരകാലത്ത്) സ്ത്രീവിമോചനത്തെക്കാള്‍ പ്രാധാന്യമുള്ള മുന്‍ഗണന എന്ന കാപട്യം ഉപയോഗിച്ചു സ്ത്രീകളുടെ ഉത്കണ്ഠകളെ തട്ടിമാറ്റിക്കൊണ്ട്; സ്ത്രീകള്‍ ഒരിക്കലും അടിമത്തത്തില്‍ ആയിരുന്നില്ലാത്തതുകൊണ്ട് അവരെ വിമോചിപ്പിക്കേണ്ടതിന്റെ ആവശ്യമേയില്ല എന്ന് സ്ഥാപിച്ചുകൊണ്ട്. അപ്പോള്‍ ഇവിടെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ അസത്യവല്‍ക്കരണത്തിന്റെ ഒരു സംഘാതമാണ് ഉള്ളത്, എല്ലാറ്റിന്റെയും ലക്ഷ്യം സ്ത്രീയെ ഭയപ്പെടുത്തി നിശ്ശബ്ദയാക്കുക എന്നതു തന്നെ. ഏറ്റവും ധീരമായും വാചാലമായും സംസാരിക്കുകയും സാമൂഹികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചാപ്പകുത്തപ്പെടുന്നു.” *1.
വടക്കന്‍ നൈജീരിയയില്‍ നിന്നു പ്രസാധനം
വരെയെത്തിയ ആദ്യ വനിതാ നോവലിസ്റ്റ് എന്ന നിലയില്‍ സൈനബ് അല്‍കാലി ഒരു
നാഴികക്കല്ലാണെങ്കില്‍ വിഖ്യാത നൈജീരിയന്‍ പുരസ്കാരം (Association of Nigerian Authors(ANA)
Literary Prize, 1985)
നേടിയ കൃതിയാണ് അവരുടെ പ്രഥമ നോവല്‍ The
Stillborn. ആഫ്രിക്കന്‍ സ്ത്രീ മുന്നോട്ടു കുതിക്കണമെന്നും അവളുടെ
കഴിവുകള്‍ വികസിപ്പിക്കാന്‍ അവള്‍ക്ക് അവസരമുണ്ടാകണമെന്നുമുള്ള അടിസ്ഥാന ധാരണയാണ്
നോവലിന്റെ പ്രേരണ. മുസ്ലിം കുടുംബത്തില്‍ ജനിക്കുകയും പിതാവ്
ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയും ചെയ്തതോടെ ക്രിസ്ത്യന്‍
മേഖലയിലേക്ക് താമസം മാറ്റുകയും ഇരു മതങ്ങളോടും ഇടപഴകുകയും ചെയ്ത പശ്ചാത്തലം തന്റെ
എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അല്‍കാലി ഏറ്റുപറഞ്ഞിട്ടുണ്ട്. കൊളോണിയല്‍
കാലഘട്ടത്തിലെ വടക്കന്‍ നൈജീരിയയുടെ ചിഹ്നങ്ങള്‍ വേണ്ടുവോളം പേറുന്ന,
സാംസ്കാരികമായും മതപരമായും സങ്കര ഭാവമുള്ള ഗ്രാമത്തിന്റെ സൂക്ഷ്മമായ
പുനസൃഷ്ടിയിലാണ് നോവലിന്റെ ശക്തിയും സൗന്ദര്യവും ഏറ്റവും പ്രകടമാകുന്നത്. ഒരിക്കലും
പേരു പറയുന്നില്ലാത്ത ഗ്രാമം, എവിടെയും ആര്‍ക്കും സ്വന്തമായ ഇടത്തിന്റെ,
ദേശത്തിന്റെ ആദിരൂപമാണ്. സാംസ്കാരികമായി പഴമയെയും പൂര്‍വ്വികരെയും മൂര്‍ത്തികളെയും
ആദരിക്കുകയും കൃത്യമായി നിര്‍വ്വചിച്ച ലിംഗ, പ്രായഭേദ ദൌത്യങ്ങള്‍ കല്‍പ്പിച്ചു നല്‍കുകയും
ചെയ്യുന്ന ഗ്രാമം,
ആധുനികതയുമായി കൊമ്പുകോര്‍ക്കുന്ന ഏതൊരു ആഫ്രിക്കന്‍ ഗ്രാമത്തിന്റെയും കൊളോണിയല്‍
സാമൂഹിക സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. മിഷന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഹില്‍
സ്റ്റേഷന്‍, ഗ്രാമീണരുടെ പാട്ടുകളെ അലോസരപ്പെടുത്തുന്ന വൈദ്യുതി ജനറേറ്ററുകളുടെ
മൂളല്‍ തുടങ്ങിയ ആധുനികതയുടെ നിര്‍മ്മിതികള്‍ മുത്തച്ചന്‍ കാക്കയെ പോലുള്ളവര്‍
ആരാധിക്കുന്ന മൂര്‍ത്തികളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കൂടിയാണ്.
ചൊവ്വാഴ്ച ചന്തകളും പൊടിയും ബഹളവും നഗ്നരോ അര്‍ദ്ധ നഗ്നരോ ആയ കുട്ടികളും യാചകരും
ഇതിന്റെയൊക്കെ കൂടെ നൃത്തവും സംഗീതവും ഇടകലരുന്ന കൂട്ടായ്മകളും പ്രണയ സംഗമങ്ങളും
വാഗ്ദാനങ്ങളും ഗോസ്സിപ്പുകളും ഗൂഡാലോചനകളും കൂടിക്കുഴയുന്ന ഗ്രാമാന്തരീക്ഷം ഏറെ
വിശദമായിത്തന്നെ നോവലിസ്റ്റ് വരച്ചുവെക്കുന്നുമുണ്ട്. പല സന്ദര്‍ഭങ്ങളിലും പുണ്ണുകള്‍
മാന്തിപ്പൊളിച്ചു വലുതാക്കുന്ന ദോഷൈക ദൃഷ്ടി പ്രകടിപ്പിക്കുമ്പോഴും
സഹാനുഭൂതിയുടെയും സഹായ മനസ്കതയുടെയും നിമിഷങ്ങളും ഗ്രാമീണ ജീവിതത്തെ
അടയാളപ്പെടുത്തുന്നു. മുഖ്യ കഥാപാത്രമായ ലീ പട്ടണത്തിലേക്ക് പോകാന്‍
തയ്യാറെടുക്കുന്ന ഘട്ടത്തില്‍ തങ്ങള്‍ക്കു കഴിയുന്ന വിധം നാണയത്തുട്ടുകള്‍ നല്‍കിയും
ഭക്ഷ്യ വിഭവങ്ങളോ പാത്രങ്ങളോ പങ്കുവെച്ചും സഹായിത്തിനെത്തുന്നവരില്‍ വെറും
പരിചയക്കാര്‍ പോലുമുണ്ട്. “അവരുടെ മകള്‍ ഒരപരിചിത പട്ടണത്തില്‍ അന്യരായ ആളുകള്‍ക്ക്
ഇടയിലാകും. ആരാണ് അവള്‍ക്ക് എന്തെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കുക?” എന്ന്
ചോദിക്കുന്ന വൃദ്ധ അതിന്റെ ചിഹ്നമാണ്. ഈ സംഭവത്തില്‍ ഗ്രാമീണര്‍ക്ക് നഗര ജീവിത
മൂല്യങ്ങളെ കുറിച്ചുള്ള ധാരണയും നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. നഗരമാകട്ടെ, അതിന്റെ
സ്വാധീനം വിവിധ രീതിയില്‍ അനുഭവവേദ്യമാണെങ്കിലും നേരിട്ട് നോവലില്‍ കാര്യമായി
കടന്നു വരുന്നുമില്ല. ഭീഷണവും വിനാശകരവുമായ ഇടമെന്ന നിലയിലാണ് പല
കഥാപാത്രങ്ങളുടെയും ഭാഷണങ്ങളില്‍ അത് ഇടംപിടിക്കുന്നത്. വൈകാതെ നഗരം തങ്ങളെ
തേടിവരുമെന്നു പ്രവചിക്കുന്ന അവായുടെ വാക്കുകള്‍ ഒരു നിലക്ക് നോവലന്ത്യത്തില്‍
സത്യമാകുന്നുണ്ട്. മുത്തച്ഛന്റെ അടക്കത്തിനു വേണ്ടി ഗ്രാമത്തില്‍ തിരികെയെത്തുന്ന ലീ
എണ്ണമറ്റ വിളക്കുകളും ഗ്യാസ് ലൈറ്റുകളും പ്രകാശിക്കുന്ന തെരുവുകളും വഴിവാണിഭങ്ങളും
കാണുന്നുണ്ട്,
മുമ്പ് കുട്ടികള്‍ ഓടിക്കളിച്ച ഇടങ്ങള്‍ വാണിജ്യ കേന്ദ്രങ്ങള്‍ ആയിത്തീര്‍ന്നത്
ലിയുടെ ഉള്ളില്‍ വിഷാദം നിറക്കുന്നു. “പൂര്‍ണ്ണ ചന്ദ്രന്റെ കര്‍ക്കശ മേല്‍നോട്ടത്തില്‍
ആടുകയും പാടുകയും കൈകോര്‍ക്കുകയും ചെയ്തിരുന്ന നാളുകള്‍ പോയ്പ്പോയിരുന്നു.”
യാഥാസ്ഥിതിക സമൂഹം പെണ്‍കുട്ടികള്‍ക്ക്
അനുവദിക്കുന്ന പരമാവധി വിദ്യാഭ്യാസമായ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഗ്രാമത്തിലേക്ക്
തിരികെയെത്തുന്ന ലി എന്ന പതിമൂന്നുകാരിയുടെ തുടര്‍ന്നുള്ള ജീവിതത്തിലെ ഇരുപതു വര്‍ഷക്കാലമാണ്
നോവല്‍ ആവിഷ്കരിക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ ശീലങ്ങളും പതിവുകളും
കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും പെണ്‍കുട്ടികള്‍ക്കു മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന
വാര്‍പ്പു മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ അധിക സമ്മര്‍ദ്ദങ്ങളും ഒപ്പിയെടുക്കുന്ന
രീതിയില്‍ വീട്ടകത്തേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. സ്വതേ സാമാന്യം നിഷേധ
പ്രകൃതിയായ ലി വിധിവിലക്കുകളെ അത്രക്കങ്ങു വകവെക്കുന്ന കൂട്ടത്തിലല്ല എന്നത്
കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. അവളുടെ പ്രണയവും വിവാഹവും ഹാബുവിന്റെ
വിശ്വാസവഞ്ചനാ പ്രകൃതം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍
മറികടന്നു സ്വതന്ത്രമായ നിലനില്‍പ്പ് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും നോവല്‍
ചിത്രീകരിക്കുന്നു. അടക്കിഭരിക്കുന്നവനും അമിത മത കാര്‍ക്കശ്യക്കാരനുമായ പിതാവ്
പരമ്പരാഗത കൂടിച്ചേരലുകളെ പോലും വിലക്കുന്നത് ലീയുടെ സഹജമായ സ്വതന്ത്ര വാഞ്ചയെ
ചെറുപ്പം മുതലേ വിപരീതത്തില്‍ പൊലിപ്പിക്കുന്നുണ്ട്. ഒരേസമയം ശകുനങ്ങളിലും
പാരമ്പര്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ഒപ്പം പ്രവചന സ്വഭാവമുള്ള സ്വപ്‌നങ്ങള്‍
കാണുകയും ചെയ്യുന്ന ലി ‘ഗ്രാമത്തിന്റെ പുത്രി’ തന്നെയാണ്. അത്തരമൊരു സ്വപ്നത്തിലൂടെ ബാബക്ക്
അപകടം പറ്റുന്നതിനെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ലീ, ഒരു ദുര്‍മ്മന്ത്രവാദിനിയെപ്പോലെ
അസ്വസ്ഥതയുണ്ടാക്കുന്ന സാന്നിധ്യം എന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു
വിചിത്ര ഇടം നേടുന്നത് നോവലില്‍ നിര്‍ണ്ണായകമാണ്. സ്വപ്നം കാണാനുള്ള കഴിവും അത്
സാക്ഷാത്കരിക്കാന്‍ വേണ്ട ദൃഡ നിശ്ചയവും ഒപ്പം പട്ടണത്തിലേക്കു പോയ ഹാബുവിന്റെ
വിളി കാത്തിരിക്കുന്ന നീണ്ട നാലുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത ക്ഷമാശീലവും – ഇവ
മൂന്നും ചേര്‍ന്നാണ് ലീയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് എന്നു
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2. ഈ ക്ഷമയുടെ പാഠം അവള്‍ക്ക് പകര്‍ന്നു
നല്‍കുന്നതും മറ്റൊരു സ്ത്രീയാണ് – പട്ടണ വാസത്തിനിടയില്‍ മാതൃതുല്യയായി അവളോട്
ഇടപഴകുന്ന വീട്ടുടമ. ദുരിതപൂര്‍ണ്ണമായിരുന്ന തന്റെ ദാമ്പത്യത്തെ കുറിച്ച് ഓര്‍ത്തുകൊണ്ടാണ്, ഹാബുവിന്റെ
അവഗണന മറികടക്കാന്‍ വയോധിക അവളെ പ്രാപ്തയാക്കുക:
“ഞാന്‍ അയാളെ വിവാഹം
കഴിച്ചിരുന്നല്ലോ. ഇവിടെയാണ് ഞാന്‍ വേണ്ടതെന്നു അല്ലാഹു തീരുമാനിച്ചതാണ്. ഞാന്‍
ഇവിടെ നിന്നു, ലീ, ഒന്നോ രണ്ടോ
കൊല്ലമല്ല,
മറിച്ചു മുപ്പതു കൊല്ലം. ഞാന്‍ കഷ്ടപ്പെട്ടിരിക്കാം, പക്ഷെ ആ വര്‍ഷങ്ങളില്‍ ഞാന്‍
പഠിച്ചു, നമ്മുടെ
ആളുകള്‍ പറയും പോലെ, എത്രകാലം നീ കാത്തുവെച്ചാലും ക്ഷമയുടെ പാല് പിരിഞ്ഞു
പോകില്ലെന്നും ക്ഷമാലുവിനു ഒരു പാറ പാചകം ചെയ്തു അതിന്റെ സൂപ്പ് കുടിക്കാനാകും
എന്നും.”
ഇതര കഥാപാത്രങ്ങള്‍ ഒരര്‍ത്ഥത്തില്‍
ലിയുടെ പത്രസൃഷ്ടിയുടെ തന്നെ വിവിധ വശങ്ങളാണ്. കാക്കയെ മാറ്റിനിര്‍ത്തിയാല്‍ ഹാബു, സുലെ, ഡാന്‍ ഫിയാമ, ഗാര്‍ബ
എന്നിങ്ങനെ മറ്റു പുരുഷ കഥാപാത്രങ്ങളെല്ലാം, ദുര്‍ബ്ബലരും സാഹചര്യങ്ങളുടെ ഇരകളും
മാത്രമായിരിക്കുന്നതും ഏറിയോ കുറഞ്ഞോ നിലയില്‍ പരാജയപ്പെടുന്ന ദുരന്ത പാത്രങ്ങള്‍
ആയി ഒടുങ്ങുന്നതും ലീയുടെ പാത്രസൃഷ്ടിയുടെ ആവശ്യത്തിനപ്പുറം അവര്‍ പ്രസക്തരല്ല
എന്നതുകൊണ്ടാണ്. പട്ടണത്തിന്റെ പ്രലോഭനങ്ങളില്‍ മറ്റൊരു ഭാര്യയെ സ്വന്തമാക്കുകയും
കുടുംബത്തോടുള്ള ചുമതല മറക്കുകയും ചെയ്യുന്ന ഹാബുവിന്റെ തിരിച്ചു വരവിനു
ഒരപകടത്തിന്റെയും തുടര്‍ന്ന് രണ്ടാം ഭാര്യയുടെ നിരാസത്തിന്റെയും നാടകീയത
നോവലിസ്റ്റ് പ്രയോജനപ്പെടുത്തുന്നുവെങ്കിലും അയാളും കാമുകനും വില്ലനുമെന്ന
ക്ലീഷേകള്‍ക്കപ്പുറം പോകുന്ന ദുരന്ത പാത്രമാണ്. പുതിയ വിദ്യാഭ്യാസ ക്രമത്തില്‍ തരം
താഴ്ത്തപ്പെട്ടു പദവിയും പകിട്ടും നഷ്ടമായി വീണ്ടും വീണ്ടും
പിതാവാകുകയെന്നതിനപ്പുറം കുടുംബ നാഥന്റെ ചുമതലയൊന്നും ഏറ്റെടുക്കാനാകാതെ
മദ്യത്തില്‍ അഭയം കണ്ടെത്തുന്ന ഡാന്‍ ഫിയാമ ഒരര്‍ത്ഥത്തില്‍ സാമൂഹിക മാറ്റങ്ങളുടെ
ഇരയാണ്. ലൈംഗികത്തൊഴിലാളിയായ മാതാവിന്റെയും ധൂര്‍ത്തില്‍ എല്ലാം തുലച്ച
പിതാവിന്റെയും മകനായതിന്റെ അവമതി ചീറിപ്പായുന്ന മോട്ടോര്‍ ബൈക്കിലും പട്ടണത്തിലെ
ദുരൂഹ ഇടപാടുകളിലും തീര്‍ക്കാന്‍ വൃഥാശ്രമം നടത്തുന്ന ഗാര്‍ബയില്‍, തന്റെ ഗാര്‍ഹികത്തടവില്‍
നിന്നുള്ള മോചന മാര്‍ഗ്ഗം കാണുന്ന ഫാകു, അനിവാര്യമായ ദുരന്തത്തിലേക്ക് പോകുന്നത്
ഇരുവരുടെയും ജീവിത നിസ്സഹായതകളുടെ ചിത്രമാണ്. കാക്കയുടെ പാഗന്‍ വിശ്വാസ നിലപാടുകള്‍
‘പഴഞ്ചന്‍’ എന്ന്
അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോള്‍ പുത്തന്‍ കൂറ്റുകാരനായ ബാബ ‘വൈദേശിക
സംസ്കാരത്തോട് ചേര്‍ന്ന ആധുനിക ജീവിത രീതിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍’ ഇരുലോകങ്ങളില്‍
കുടുങ്ങിപ്പോയ സ്വന്തം പദവിയെ കുറിച്ച് അനിശ്ചിതത്വത്തിലാണ്. എന്നാല്‍ തലമുറകള്‍
തമ്മിലുള്ള സംഘര്‍ഷം നോവല്‍ അത്രയേറെ പിന്തുടരുന്ന ഒരു പ്രമേയമല്ല. തന്റെ മമ്മയെ
ഓര്‍മ്മിപ്പിക്കുന്ന കൊച്ചുമകളോടും അവളുടെ സ്വതന്ത്ര ബുദ്ധിയോടും വലിയ
വാത്സല്യമാണ് കാക്ക പ്രകടിപ്പിക്കുന്നത്. ബാബയുടെ കാര്‍ക്കശ്യത്തിനെതിരെ അതവള്‍ക്ക്
ഒരഭയമാണ്. ആണുങ്ങളെ മുഴുവന്‍ പുച്ഛിക്കുന്ന മുത്തശ്ശിയാണ് ആ നിലക്ക് ലീക്ക് മറ്റൊരു പ്രചോദനമാക്കുന്നത്. ‘പതിനാലു തവണ’ വിവാഹിതയായതായി അവകാശപ്പെടുന്ന
മുത്തശ്ശി അവരുടെ പ്രതാപകാലത്ത് സൗന്ദര്യം കൊണ്ട് ആണുങ്ങളെ വരുതിയില്‍ നിര്‍ത്തിയിരുന്നതില്‍
അഭിമാനിക്കുന്നു. ഗാര്‍ഹികാന്തരീക്ഷത്തില്‍ കാക്ക ബഹുമാന്യമായ ഒരു
സാന്നിധ്യമായിരിക്കുമ്പോള്‍, മുത്തശ്ശി ഒരു ദുഷിച്ച സ്വാധീനമായി വിലയിരുത്തപ്പെട്ടു. എന്നാല്‍, ആധുനികതയുടെ കടന്നുവരവില്‍
തന്നോടൊപ്പം അടക്കം ചെയ്യപ്പെടുക എന്നതാണ് മുത്തച്ഛന്‍ പ്രതിനിധാനം ചെയ്ത മൂല്യങ്ങളുടെയും
വിധി.
ലിയുടെ ഭാഗധേയങ്ങള്‍ക്കു സമാന്തരമായി സമാനമായ
രീതിയില്‍ ജീവിതവും സ്വപ്നങ്ങളും പുരുഷാധിപത്യ സമൂഹം തങ്ങളുടെ താല്‍പര്യാര്‍ത്ഥം
രൂപപ്പെടുത്തിയ മൂല്യ വ്യവസ്ഥയുടെ കീഴില്‍ പന്താടപ്പെടുന്ന രണ്ടു
സ്ത്രീകഥാപാത്രങ്ങളെ കൂടി നോവല്‍ പിന്തുടരുന്നുണ്ട്. ലിയുടെ മൂത്ത സഹോദരി അവാ, സമൂഹം കല്‍പ്പിച്ചു
നല്‍കിയ ‘കുടുംബിനീ മാതാ’വിന്റെ വേഷത്തിലേക്ക് നോവലന്ത്യത്തില്‍ ലി
വിവരിക്കുമ്പോലെ “മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തന്റെ ജിവിതം നല്‍കിക്കഴിഞ്ഞിരുന്ന
മറ്റൊരുവള്‍” എന്ന നിലയില്‍ സ്വയം അടക്കം ചെയ്യുമ്പോള്‍, ലിയുടെ സ്കൂള്‍
കാല സുഹൃത്ത് ഫാകു, നഗര ജീവിതത്തിന്റെ ഇരയാണ്: ഒരൊറ്റത്തവണയേ പ്രസവിച്ചുള്ളൂ എന്ന
കുറ്റത്തിന് ഭര്‍ത്താവിന്റെ ക്രൂരതകളും ഭര്‍തൃവീട്ടുകാരുടെ പീഡനവും സഹിച്ചു
മടുത്തു രക്ഷാമാര്‍ഗ്ഗം തേടുന്നവള്‍. എന്നാല്‍ സ്വതന്ത്രയായ സ്ത്രീയെന്നാല്‍
വേശ്യവൃത്തിയുടെ ഒരൊറ്റ വേഷമേ സമൂഹത്തിനു പരിചയമുള്ളൂ. തെരഞ്ഞെടുപ്പുകള്‍
ഒന്നുമില്ലാത്ത അവാ നോവലില്‍ ആകെ പ്രകടിപ്പിക്കുന്ന ഒരഭിപ്രായം
ബഹുഭാര്യത്വത്തോടുള്ള ഒരു പതിഞ്ഞ എതിര്‍പ്പു മാത്രമാണ് എന്നതും അതുതന്നെയും
എന്തെങ്കിലും സ്വാതന്ത്ര്യ ബോധം കൊണ്ടൊന്നുമല്ല; മറിച്ച് അതെപ്പോഴും കുടുംബ
കലഹങ്ങള്‍ക്കു കാരണമാകും എന്നത് കൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. ഹാബുവിന്റെ
അവഗണനയ്ക്ക് പകരമായി ധനികനായ ഹാജി ബതൂറെയെ വിവാഹം ചെയ്യാന്‍ അവള്‍ സഹോദരിയെ
ഉപദേശിക്കുന്നതും അത്തരമൊരു പരമ്പരാഗത നിലപാടിലാണ്: “എല്ലാ സ്ത്രീകള്‍ക്കും ഒരു
പുരുഷന്‍ വേണം,
ഒന്നിനുമല്ലെങ്കില്‍ വേലി കോട്ടം തീര്‍ക്കാനെങ്കിലും.” അതിനപ്പുറം ചിന്തിക്കാന്‍
അവള്‍ക്കു വശമില്ല എന്നതാണ് വസ്തുത. ഫാകുവിന്റെ
കാര്യത്തില്‍ ആറാം വയസ്സില്‍ ബാബയുടെ മരണവും അപകടത്തില്‍ സഹോദരന്മാര്‍
മരിക്കുന്നതും ചേര്‍ന്നാണ് ഭാഗ്യഹീനയെന്നും ‘ദുര്‍മ്മന്ത്രവാദിനി’ (witch) എന്നും
വിളിക്കാന്‍ ഇടയാക്കുന്നതും അവളുടെ ദുരന്തങ്ങള്‍ക്ക് തുടര്‍ച്ച സൃഷ്ടിക്കുന്നതും.
ആഫ്രിക്കന്‍ സാഹചര്യങ്ങളിലേക്ക് പറിച്ചുനട്ട
ഫെമിനിസ്റ്റ് രചന എന്നു മാത്രമായി ഒതുങ്ങിപ്പോവുന്ന രചനയല്ല ‘ചാപ്പിള്ള’ എന്നു
നിരീക്ഷിക്കപ്പെടുന്നു
(S. Brown). നൈജീരിയയുടെ,
വിശേഷിച്ചും പാരമ്പര്യ ജടിലമായ ഹോസാ സമൂഹത്തിന്റെ, ആധുനികവല്‍ക്കരണത്തിന്റെ
ആഘാതങ്ങളെ ആഴത്തില്‍ പരിശോധിക്കുന്ന കൃതിയെന്ന നിലയില്‍ ഒരര്‍ത്ഥത്തില്‍ ‘ഗ്രാമം’ തന്നെയാണ്
നോവലിലെ മുഖ്യ കഥാപാത്രം. പരമ്പരാഗത സമൂഹം ആധുനികതയുമായി ഏറ്റുമുട്ടുമ്പോള്‍
മുറിവേല്‍ക്കുന്നത് സ്ത്രീക്കു മാത്രമല്ല എന്നു നോവല്‍ അടിവരയിടുന്നുണ്ട്.
നോവലന്ത്യത്തില്‍, തന്റെ
മുപ്പത്തിമൂന്നാം വയസ്സില്‍, ‘വിജയിച്ച
അധ്യാപികയും, വലിയ, അസൂയയുണര്‍ത്തുന്ന
ഒരാധുനിക കെട്ടിടത്തിന്റെ ഉടമയും’ എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം
നേടിക്കഴിഞ്ഞും തിരിഞ്ഞു നോക്കുമ്പോള്‍ ലി കണ്ടെത്തുന്നുണ്ട് തന്റെ വലിയ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നു അതെന്നും അത് സാധ്യമായില്ലെങ്കില്‍ അതിനു
പ്രസക്തിയേ ഇല്ലെന്നും. കുടുംബിനീ സങ്കല്‍പ്പത്തിനു അനുരോധമാം വിധം മുത്തച്ചനെ
അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ ശുശ്രൂഷിക്കാന്‍ അവള്‍ മടിക്കുന്നില്ല. ആ മരണം
തന്റെ അവസാനത്തെ വിലക്കും ഭേദിച്ചു തന്നെ സ്വതന്ത്രയാക്കിയതായി അനുഭവപ്പെടുമ്പോഴും
പട്ടണത്തിലേക്ക് പോയി ഹാബുവിനെ കണ്ടെത്താനും പരമ്പരാഗത യജമാനന്‍- ദാസി
ബന്ധത്തിനപ്പുറം തുല്യതയുടെ സങ്കല്‍പ്പത്തിലൂന്നിയ ഒന്നായി ഹാബുവുമായുള്ള ബന്ധത്തെ
വീണ്ടും വിളക്കിച്ചേര്‍ക്കാനുമാണ് അവളുടെ ആഗ്രഹം. ഇരയെന്ന സാമ്പ്രദായിക സ്ത്രീ
ഭാവം മറികടക്കാനും സ്വന്തം ശക്തി തിരിച്ചറിയാനും ലീ പഠിക്കുന്നതും അതേ പരമ്പരാഗത
മൂല്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ തന്നെ ഒരു ‘വശീകരണക്കാരി’യും തങ്ങളുടെ
ദാമ്പത്യത്തിനു ഭീഷണി ഉയര്‍ത്തുന്നവളും ആയിക്കാണുന്നതില്‍ നിന്നാണ് എന്നതും
പ്രധാനമാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍, എല്ലാ വിലക്കുകളും മറികടന്നു ഗ്രാമം വിട്ടു
പോകാനും ജോലിയും പഠനവും തുടര്‍ന്ന് സ്വതന്ത്രയാവാനും ആ നിലക്ക് വരുമാനമുള്ളയാള്‍
എന്ന നിലയില്‍ ‘വീട്ടിലെ ആണാ’വാനും അവളെ പ്രാപ്തയാക്കുക കുടുംബത്തില്‍ ഒന്നൊന്നായി
വരുന്ന ദുര്യോഗങ്ങളാണ്: ബാബയുടെ മരണം, സുലേയുടെ പ്രവാസം, അവായുടെ ഭര്‍ത്താവ് ഡാന്‍ ഫിയാമ
മുഴുക്കുടിയന്‍ ആയിത്തീരുന്നത്, ഹാബുവിന്റെ മടുപ്പ് ബാധിച്ച പ്രകൃതം ഇതല്ലാം എല്ലാം അതില്‍
ഘടകങ്ങളാണ്. നോവലന്ത്യത്തില്‍ കാണുന്ന ലീ, തുടക്കത്തിലെ പൊട്ടിപ്പെണ്ണായ
പതിമൂന്നുകാരിയില്‍ നിന്ന് പാടെ മാറിയിട്ടുണ്ടെന്നു കാണാം: അനുഭവങ്ങളില്‍ നിന്ന്
പഠിച്ച പാഠങ്ങളിലൂടെ മറ്റാരേക്കാളും മേലെ ഇനിയങ്ങോട്ട് സ്വന്തം ഹൃദയത്തെ കേള്‍ക്കാമെന്ന്
നിശ്ചയിച്ചുറപ്പിച്ച ലീ, സൈനബ്
അല്‍കാലിയുടെ മാനസപുത്രി തന്നെയാണ്. അവള്‍ കാണുന്നതും അനുഭവിക്കുന്നതും
നേരിടുന്നതും തന്നെയാണ് പുസ്തകത്തിന്റെ സന്ദേശം. പതിറ്റാണ്ടുകള്‍ക്കപ്പുറം,
തന്റെ നാലാം തലമുറയിലെ കൊച്ചുമകളുടെ വിവാഹ നാളില്‍, സ്വപ്നങ്ങളൊന്നും
സാക്ഷാത്കരിക്കാനാകാതെ പോയ തന്റെ ജീവിതത്തെ കുറിച്ച് ദുഃഖം പൂണ്ടിരിക്കുന്ന
സ്വന്തം ചിത്രം ഒരു സ്വപ്ന പ്രത്യക്ഷമായി നോവലന്ത്യത്തില്‍ ലീക്ക്
അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പ്രപൌത്രി അവളെ സമാധാനിപ്പിക്കുന്നു:
“അല്ല, വലിയ മുത്തശ്ശീ! അത് ശരിയല്ല.
നിങ്ങള്‍ ഒരു വിജയമാണ്, ഓര്‍ക്കുന്നില്ലേ? ആളുകളുടെ ക്ഷേമത്തിനായി നിങ്ങള്‍ ജീവിതം അര്‍പ്പിച്ചു.”
“സ്വപ്നം കാണുന്നത് ശരിയാണ്, കുഞ്ഞേ!” പെണ്‍കുട്ടി
പറഞ്ഞത് കേട്ടിരുന്നില്ലാത്ത മട്ടില്‍ അവര്‍ തുടര്‍ന്നു. “എല്ലാരും അത് ചെയ്യുന്നു, നാം
ജീവിച്ചിരിക്കുന്നിടത്തോളം,
നമുക്ക് സ്വപ്നം കാണുന്നത് തുടരാം. എന്നാല്‍ അതോടൊപ്പം ഓര്‍ക്കേണ്ടതും പ്രധാനമാണ്:
കുഞ്ഞുങ്ങളെ പോലെയാണ് സ്വപ്നങ്ങളും ഉരുവപ്പെടുന്നത്, എന്നാല്‍ എല്ലാ സ്വപ്നങ്ങളും
ജീവനോടെയല്ല പിറക്കുന്നത്. ചിലത് ഗര്‍ഭച്ഛിദ്രത്തിനു വിധേയമാകും. മറ്റുള്ളവ ചാപ്പിള്ളകള്‍ ആകും.”
References:
1. *1. Douglas Killam, Alicia
L. Kerfoot – Student Encyclopedia of African Literature-Greenwood (2007),P: 30)
2. * 2. Molara Ogundipe-Leslie in her
interview with Adeola James in “In Their Own Voices: African Women Writers
Talk,” quoted by Charlotte H. Bruner, The Heinemann Book of African Women’s
Writing, P: 3, 4
3. *3. Stewart Brown, Introduction to Longman
Edition of The Stillborn, 1988, P: xiv
പേജ്: 103-110)
No comments:
Post a Comment