February in Fiction :
1. Hadji Murad by Leo Tolstoy/ V.R.Govindanunni
ടോള്‍സ്റ്റോയിയുടെ അവസാന ഫിക് ഷനല്‍ രചനയും മരണാനന്തരം 1912ല്‍ ഭാഗികമായും 1917ല്‍ ഇന്നുള്ള രൂപത്തിലും പുറത്തിറങ്ങിയ കൃതിയുമായ ‘ഹാജി മുറാദ്’, 1896 നും 1904നും ഇടയിലാണ് രചിക്കപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്നു. 1851ലാണ് അദ്ദേഹത്തിന്‍റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്. ഇതേകാലത്തുതന്നെയാണ് ഹാജി മുറാദിന്റെ ചരിത്രം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇടം പിടിക്കുന്നതും എന്നത് കൌതുകകരമാണ്. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്‍റെ സാഹിത്യജീവിതകാലം മുഴുവന്‍ ഉള്‍കൊള്ളുന്ന ഒരു യാത്രയുടെ സൃഷ്ടി എന്ന് നോവലിനെ വിശേഷിപ്പിക്കാം.
ചെചന്‍ - ദാഗസ്താനി ഗോത്രജരെ കീഴടക്കാന്‍ റഷ്യന്‍ സമ്രജ്യത്വ പദ്ധതി ലക്ഷ്യമിട്ടപ്പോള്‍, നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി, ദാഗസ്താനിന്റെ സിംഹം എന്നറിയപ്പെട്ട ഇമാം ശമീലിന്റെ പോരാട്ടവീര്യമായിരുന്നു. ഒരു ഘട്ടംവരെ ശമീലിന്റെ വലംകൈ ആയിരുന്ന ഹാജി മുറാദ് എന്ന ധീരനായ ഒളിപ്പോരാളിയുടെ വിധിവിഹിതങ്ങളാണ് നോവല്‍ പിന്തുടരുന്നത്. വയോധികനായ ഹാജി മുറാദിന്റെ അശാന്ത ജീവിത സായാഹ്നം, ടോള്‍സ്റ്റോയ് തന്നെ തന്റെ അന്ത്യനാളുകളില്‍ നേരിട്ടിരുന്ന അശാന്ത പീഡകളുടെ പ്രതിധ്വനിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
2. Loot by Tania James
കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍ നോവലിസ്റ്റ് ടാനിയ ജെയിംസ് എഴുതിയ Loot എന്ന നോവല്‍, ടിപ്പുവിന്റെ കൊളോണിയല്‍ വിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ ചൂഷണത്തിന്റെയും കലയിലൂടെയുള്ള അതിജീവനത്തിന്റെയും കഥ പറയുന്നു. പോസ്റ്റ്‌കൊളോണിയല്‍ - ദേശാന്തരീയ മാനങ്ങളുള്ള നോവല്‍, ചടുലവും നാടകീയവുമായ വിധത്തില്‍ ചരിത്രസ്മാരകങ്ങള്‍ക്കു പിറകിലെ കൊളോണിയല്‍ കൊള്ളയുടെ മറുവശം ചികയുന്നു.
കൊളോണിയലിസത്തിന്റെ ശേഷിപ്പുകളെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ സുപ്രധാനമായ extraction colonialism, postcolonial novel, picaresque novel, transnational narrative, littoral literature, എന്ന് തുടങ്ങിയ പരിഗണനകള്‍ നല്‍കാവുന്ന നോവലാണ് Loot. കൊളോണിയല്‍ ചൂഷണത്തിന്റെ ഭാഗമായി നാടുകടത്തപ്പെട്ട 'ടിപുവിന്റെ കടുവ'/ 'പാടും കടുവ' ശില്പത്തെ പിന്തുടര്‍ന്ന് ദേശങ്ങള്‍ താണ്ടുകയും തന്റെ സര്ഗ്ഗ വൈഭവത്തിന്റെ സൃഷ്ടിയായ പ്രസ്തുത ശില്‍പ്പത്തെ കണ്ടെത്തുന്നതിലൂടെ സ്വന്തം അസ്ഥിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു യുവാവിനെ പിന്തുടരുന്ന ആഖ്യാനം, ടിപ്പു ഉള്‍പ്പടെ ഒട്ടേറെ ആഖ്യാതാക്കളുടെ വീക്ഷണങ്ങളിലൂടെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെയും അതിനു നല്‍കപ്പെട്ട വിലയുടെയും കഥ പറയുന്നു.
3.
Infinity in the Palm of Her Hand by Giocondo Belli/ Margaret Seyers Peden
ബിബ്ലിക്കല്‍ ഉത്പത്തി പുരാണം ഒരു ഗുണപാഠകഥയാണ്: നന്മ തിന്മയുടെ, ദൈവീക നിയോഗത്തെ ചോദ്യം ചെയ്യാതെ അനുസരിക്കെണ്ടതിന്റെ, അറിയരുത് എന്ന് നിഷ്കര്‍ഷിച്ച ഇടത്തേക്ക് ജിജ്ഞാസയുടെ കണ്ണുപയിക്കരുത് എന്നതിന്റെ, സര്‍വ്വോപരി പറുദീസ നിരുപാധികമല്ല എന്ന ഓര്‍മ്മപ്പെടുത്തലിന്റെ. എന്നാല്‍, നന്മ തിന്മാ ദ്വന്ദ്വം തന്നെയും ദൈവസൃഷ്ടമാണ് എന്ന യുക്തിചിന്ത വന്നുകൂടുന്നതോടെ അത് സങ്കീര്‍ണ്ണമാകും. രണ്ടും ഇരട്ടകളാണ് എന്നും ചിന്തിച്ചു പോകും. ആദമും ഈവും പ്രണയികള്‍ ആയിരുന്നെങ്കില്‍, ഒരാള്‍ മറ്റേയാളെ പ്രേരിപ്പിക്കുകയോ, പ്രലോഭിപ്പിക്കുകയോ ചെയ്തു പറുദീസാ നഷ്ടത്തിന് കാരണമാകുന്ന വിലക്കപ്പെട്ട കനി തിന്നു എന്നാണെങ്കില്‍, അയാളെ അതിനു പ്രേരിപ്പിച്ച സര്‍പ്പവും ദൈവവും തമ്മിലെന്തു എന്ന് ചോദിച്ചുപോകാം. ആരാണ് ഈ സൃഷ്ടാവ്? അഥവാ ആദമും ഈവും തമ്മിലുള്ള ബന്ധം തന്നെയോ സൃഷ്ടാവും ആ അപര പ്രലോഭകനും തമ്മില്‍? അത് ദൈവത്തിന്റെ ‘ഹവ്വ’ ആണോ? ദര്‍ശനങ്ങളുടെ കാളിമയില്ലാത്ത നഗ്നദൃഷ്ടിയില്‍ നല്ലതെന്ന് അനുഭവപ്പെടുന്നതിനെ അങ്ങനെയും അല്ലാത്തതിനെ അങ്ങനെയും വിളിക്കുന്ന ഈവിന്, പഴി താന്‍ കേള്‍ക്കെണ്ടതാണോ എന്ന് തോന്നലുണ്ടാകാം. തൊട്ടുകൂടായിരുന്നെങ്കില്‍, തിന്നുകൂടായിരുന്നെങ്കില്‍ അറിഞ്ഞുകൂടായിരുന്നെങ്കില്‍, വിലക്കപ്പെട്ട കനിയുണ്ടാകുന്നതോ, ജ്ഞാനത്തിന്റെയോ ആയ വൃക്ഷം അവിടെ സ്ഥാപിക്കേണ്ടാതില്ലയിരുന്നു എന്ന് ഈവിനു തോന്നാം.
കൌതുകകരമായ ഇത്തരമൊരു ചോദ്യത്തിലാണ് നിക്കരാഗ്വന്‍ നോവലിസ്റ്റ് ഗിയോകോണ്ടോ ബെല്ലിയുടെ ‘അവളുടെ കൈവെള്ളയിലെ അനന്തത (‘Infinity in the Palm of Her Hand’) പിറവിയെടുക്കുന്നത്.
4. ദേഹം - അജയ് പി. മങ്ങാട്ട്
അജയ് പി മങ്ങാട്ടിന്റെ ദേഹം മലയാള നോവൽ സാഹിത്യത്തിൽ അത്ര സാധാരണം അല്ലാത്ത ഒരു പ്രമേയ പരിസരത്തിലാണ് ചുവടുറപ്പിക്കുന്നത് . ഭരണ കൂടത്തിന്റെ കോടാലിക്കൈ ആയി പ്രവർത്തിച്ച എങ്കൗണ്ടർ സ്‌പെഷലിസ്റ്റിനെ തന്റെ പൂർവ്വ ചരിത്രം വേട്ടയാടാൻ തുടങ്ങുമ്പോൾ പല സാധ്യതകൾ ഉണ്ട് . ഒരു മടിയും കൂടാതെ 'മുകളിൽ നിന്നുള്ള' ആജ്ഞകൾ അനുസരിക്കുകയും നിരപരാധികളെയും ഭരണ കൂടം ശത്രുവായി കണ്ട എതൊരാളെയും പീഡിപ്പിക്കുകയും കൊന്നു കളയുകയും ചെയ്തയാളെ അന്ന് വരെ ബാധിചിട്ടില്ലാത്ത കുറ്റബോധം വേട്ടയാടി തുടങ്ങും . അഥവാ അടിച്ചമർത്തപ്പെട്ട കുറ്റബോധം ഏതൊക്കെയോ നിമിത്തങ്ങളിൽ പുറത്തു വരുന്നതാകാം അത് . അതൊരു മനോ വിജ്ഞാനീയ തലത്തിൽ വിശദീകരിക്കപ്പെടെണ്ട അവസ്ഥ സൃഷ്ടിക്കാം . തന്റെ അസ്തിത്വം തന്നെയും അർത്ഥ ശൂന്യമായിരുന്നു എന്ന ചിന്ത സൃഷ്ടിക്കാൻ പോന്ന പ്രതിസന്ധി അയാൾ അഭിമുഖീകരിക്കാം . താൻ കൊന്നു തള്ളിയവരില്‍ ആർക്കെങ്കിലും അതിന് പകരം വീട്ടാനുള്ള ഒരു പിൻഗാമി ഉണ്ടാവാം എന്ന ചിന്ത , അയാളുടെ ജീവിതം ഒരു നിരന്തര ഒളിച്ചോട്ടം ആക്കി മാറ്റിയെക്കാം . ഒരുവേള , പഴയ കോടാലിക്കൈ ഒരു ബാധ്യതയാകുന്നു എന്ന് തോന്നുന്ന സന്ദർഭത്തിൽ പഴയ യജമാനൻ തന്നെ ആ പിൻഗാമി സിദ്ധാന്തത്തെ വിദഗ്ദമായി ഉപയോഗിക്കുന്നു എന്നും വരാം . അതൊരു എല്ലായിപ്പോഴും നിരീക്ഷിക്കുന്ന വല്യേട്ടൻ കണ്ണായി ഒരു ഡിസ്‌റ്റോപ്പിയന്‍ സാഹചര്യം തീർത്തേക്കാം .
ഒട്ടേറെ തലങ്ങളിൽ വായിക്കാവുന്ന ഒരു കൃതി ആയാണ് ദേഹം അനുഭവപ്പെട്ടത് . മനോ വിജ്ഞാനീയ / dystopian / suppressed guilt / existentialist/ തുടങ്ങി വേറിട്ട വീക്ഷണങ്ങൾ സാധ്യമാണ് . എന്നാൽ , ദരിദയുടെ hauntology സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ നോവലിനെ സമീപിക്കുന്നത് അതീവ കൗതുകകരമായിരിക്കും എന്ന് എനിക്ക് തോന്നുന്നു .
5. സത്യം - രാജീവ് ശിവശങ്കരന്‍
അനശ്വര നടൻ സത്യന്റെ ജീവചരിത്ര നോവലാണ് രാജീവ് ശിശങ്കരൻ എഴുതിയ സത്യം. അഞ്ഞൂറിലേറെ പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന നോവൽ ചടുല വായന ഉറപ്പു വരുത്തുന്നുണ്ട്. നോവലിന്റെ ആദ്യഭാഗം, കഥാനായകന്റെ ചലച്ചിത്രം ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള ഭാഗമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഒരു പരിച്ഛേദം നൽകുന്ന ഈ ഭാഗത്തിന് ഒരു ചരിത്ര നോവലിന്റെ ഗരിമയുണ്ട്. സർ സി പി യുടെ അമേരിക്കൻ മോഡലും രണ്ടാം ലോക യുദ്ധത്തിലേക്ക് പോകുന്ന ലോക ഗതി തിരുവിതാംകൂറിൽ പ്രതിഫലിക്കുന്നതും ജപ്പാൻ, ബർമ്മ കീഴടക്കിയതിനെ തുടർന്നും മറ്റും ഉണ്ടാവുന്ന പട്ടിണിക്കാലവും ചെറുപ്പക്കാർ പട്ടാളത്തിൽ ചേരാൻ ഒഴുകുന്നതും ആലപ്പുഴയിലെ കമ്യൂണിസ്റ്റ് വ്യാപനവും തുടങ്ങി ദേശത്തിന്റെ കഥ തന്നെയായി മാറുന്നുണ്ട് ഈ ഭാഗം. കുടുംബ പ്രാരാബ്ധങ്ങൾ തുടർന്ന് അതേ വഴികളിൽ കഥാനായകനെയും നാം കണ്ടെത്തുന്നു.
സിനിമയിൽ എത്തിയതിനു ശേഷമുള്ള സത്യന്റെ കഥ, പറഞ്ഞുപതിഞ്ഞ കഥകളിലൂടെ തന്നെയാണ് നോവലിലും മുന്നോട്ടു പോകുന്നത്. പോപ്പുലർ ധാരണകൾക്കപ്പുറം പോകുന്ന ആഴത്തിലുള്ള നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചു ഈ ബൃഹദ് നോവൽ വായിക്കാനെടുക്കുന്നവർ നിരാശരാശയേക്കും . എന്നാലും മലയാള സിനിമയുടെ സുവർണ്ണ കാലത്തിന്റെ സാമാന്യമായ ഒരു പരിച്ഛേദം നോവൽ നൽകുന്നുണ്ട് .
പഴയ തലമുറയിൽ പെട്ട സിനിമാ പ്രേമികൾ കൂടിയായ വായനക്കാർക്ക് ഗൃഹാതുരമായ ഒരു വായനാ സദ്യതന്നെയാണ് നോവൽ. തിരശ്ശീലയിലും പിറകിലുമായി അതിൽ കടന്നുവരാത്ത പോയകാല നക്ഷത്രങ്ങൾ അപൂർവ്വം തന്നെ.
https://alittlesomethings.blogspot.com/2025/02/sathyam-by-rajiv-sivasankaran-malayalam.html
6. The Druze of Belgrade by Rabee Jaber
ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം (IPAF- 2012) നേടിക്കൊടുത്ത നോവലാണ് ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade). ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരിതപൂര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ജീവിതകഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല, അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.
7. The Last Crossing by Badriya Al-Badri
പ്രവാസി തൊഴിലാളികള്‍ ലോകമെങ്ങും അനുഭവിക്കുന്ന അവസ്ഥകള്‍ ഗള്‍ഫ് മലയാളികളെ പോലെ അറിഞ്ഞവര്‍ ഉണ്ടാവില്ല. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ അത്രത്തോളം ഉണ്ടായിട്ടുമില്ല. ഒമാനി നോവലിസ്റ്റ് ബദരിയ്യ അല്‍ ബദ്രിയുടെ ‘അവസാനത്തെ കവല’, ദേശത്തിന്റെ സമ്പന്നതയ്ക്കുപിന്നില്‍ നിശ്ശബ്ദം വിലയൊടുക്കുന്ന പ്രവാസി തൊഴിലാളികളുടെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുന്നു. ‘പ്രവാസി തൊഴിലാളികളുടെ ജീവിതം കേന്ദ്രീകരിക്കുന്ന ആദ്യ ഒമാനി നോവല്‍’ എന്ന് പുസ്തകം വിവരിക്കപ്പെടുന്നു.
http://alittlesomethings.blogspot.com/2025/03/the-last-crossing-by-badriya-al-badri_6.html
http://alittlesomethings.blogspot.com/2025/03/the-last-crossing-by-badriya-al-badri.html
8. Chronicle of an Hour and a Half by Saharu Nusaiba Kannanari
പുരസ്കാരങ്ങളുടെ തിളക്കത്തിലെത്തിയിട്ടും വായിക്കാന്‍ ഇത്തിരി വൈകി. വായിച്ചപ്പോഴോ, ഇത് എന്റെ ഗ്രാമം തന്നയാണല്ലോ, ഈ കഥാപാത്രങ്ങളെല്ലാം എന്റെ ചുറ്റിലും ഉള്ളവര്‍ തന്നെയല്ലോ എന്നാണ് മലബാറിലെ പിന്നോക്ക ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് തോന്നിയത്.
നോവലിനെ വിവരിക്കാവുന്ന ഒരൊറ്റ വാചകം മെനഞ്ഞെടുക്കാമെങ്കില്‍ അതേതാണ്ട് ഇപ്രകാരം ആയിരിക്കാം: ‘Genesis, Evolution and Culmination of a Mob Lynching in the Time of Flood.’ ഏറ്റവും ശ്രദ്ധേയമായി തോന്നിയ കാര്യം, സദാചാരക്കൊല അരങ്ങേറുന്ന ആള്‍കൂട്ടത്തിനു ഭ്രാന്തെടുക്കുന്നതിന്റെ പിന്നിലെ sex frustration എന്ന പ്രമേയത്തെ കൈകാര്യം ചെയ്ത രീതിയും, ഒട്ടും പ്രാസംഗികമല്ലാതെത്തന്നെ, ഇഷ്ടമല്ലാത്ത ജീവിതത്തില്‍ കുരുങ്ങിപ്പോകുന്ന സ്ത്രീയുടെ ചോയ്സ് എന്ന വിഷയത്തെ സമീപിച്ച രീതിയുമാണ്. ആണധികാരവും പെണ്ണുടല്‍ വസ്തുവല്‍ക്കരണവും സദാചാരത്തിന്റെ സ്ത്രീവിരുദ്ധതയും ചേരുന്ന പൈശാചിക ത്രിത്വത്തില്‍, ദീര്‍ഘകാല വിട്ടുനില്‍ക്കല്‍ അനിവാര്യമാകുന്ന ഗള്‍ഫ് ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍, എല്ലാവരുടെയും ആസക്തിവസ്തു ആയിത്തീരുന്നു. ഒരുവനുമായി അവര്‍ക്കൊരു ബന്ധമുണ്ടാകുമ്പോള്‍, മനസ്സുകൊണ്ട് അവരുടെ ജരന്മാരാകാന്‍ മോഹിച്ച മറ്റുള്ളവര്‍ക്ക് അതൊരു വെല്ലുവിളിയായിത്തീരുന്നു. അടിച്ചമര്‍ത്തിയ ആസക്തി, ഹിംസാത്മകതായി അയാളില്‍ താണ്ഡവമാടുന്നു.
No comments:
Post a Comment