കീഴടങ്ങാത്ത ഹാജി മുറാദ്
ടോള്‍സ്റ്റോയിയുടെ അവസാന ഫിക് ഷനല്‍ രചനയും മരണാനന്തരം 1912ല്‍
ഭാഗികമായും 1917ല്‍ ഇന്നുള്ള രൂപത്തിലും പുറത്തിറങ്ങിയ കൃതിയുമായ ‘ഹാജി മുറാദ്’, 1896 നും 1904നും ഇടയിലാണ്
രചിക്കപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്നു. കാക്കസസ് പര്‍വ്വത നിരകളിലും
ക്രിമിയന്‍ യുദ്ധത്തിലും സൈനികസേവനം നടത്തിയതിന്റെ ബാക്കിപത്രമായി അദ്ദേഹത്തിന്‍റെ
കൃതികളില്‍ ഇടംപിടിച്ച ‘സൈനികജീവിതത്തിലെ കഥകള്‍’, ‘കൊസാക്കുകള്‍’, ‘കാക്കസസിലെ തടവുകാര്‍’ തുടങ്ങിയവയുടെ കൂട്ടത്തിലാണ് ‘ഹാജി മുറാദി’ന്റെ സ്ഥാനം.
1851ലാണ് അദ്ദേഹത്തിന്‍റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്. ഇതേകാലത്തുതന്നെയാണ്
ഹാജി മുറാദിന്റെ ചരിത്രം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇടം പിടിക്കുന്നതും എന്നത്
കൌതുകകരമാണ്. ആ അര്‍ത്ഥത്തില്‍, അദ്ദേഹത്തിന്‍റെ സാഹിത്യജീവിതകാലം മുഴുവന്‍
ഉള്‍കൊള്ളുന്ന ഒരു യാത്രയുടെ സൃഷ്ടി എന്ന് നോവലിനെ വിശേഷിപ്പിക്കാം. ഒട്ടേറെ തവണ
പുനരെഴുത്തു നടത്തുന്ന ശീലമുണ്ടായിരുന്ന ടോള്‍സ്റ്റോയിയുടെ രീതി പരിഗണിക്കുമ്പോള്‍, മരണാനന്തരം മാത്രം വെളിച്ചം കണ്ട കൃതിയില്‍ അത്തരം വെട്ടിത്തിരുത്തലുകള്‍/
പുനരെഴുത്തു എത്രമാത്രം നടന്നിരിക്കാം എന്ന് നിരൂപകര്‍ സംശയിക്കുന്നുണ്ട്.
അവിടവിടെ അദ്ദേഹത്തില്‍ പതിവില്ലാത്ത പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്
ഈ വെളിച്ചത്തില്‍ പരിഗണിക്കുന്നവരും ഉണ്ട്. എന്നാല്‍,
ഏറ്റവും ഒടുവില്‍ രചിക്കപ്പെട്ട കൃതിയില്‍ പോലും ആ പ്രതിഭയുടെ തിളക്കത്തിന് ഒരു
കുറവും സംഭവിച്ചിട്ടില്ല എന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു.
ചെചന്‍ - ദാഗസ്താനി ഗോത്രജരെ കീഴടക്കാന്‍ റഷ്യന്‍ സമ്രജ്യത്വ പദ്ധതി
ലക്ഷ്യമിട്ടപ്പോള്‍, നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി,
ദാഗസ്താനിന്റെ സിംഹം എന്നറിയപ്പെട്ട ഇമാം ശമീലിന്റെ പോരാട്ടവീര്യമായിരുന്നു. ഒരു
ഘട്ടംവരെ ശമീലിന്റെ വലംകൈ ആയിരുന്ന ഹാജി മുറാദ് എന്ന ധീരനായ ഒളിപ്പോരാളിയുടെ വിധിവിഹിതങ്ങളാണ്
നോവല്‍ പിന്തുടരുന്നത്. ശമീലുമായി ഇടയുന്ന മുറാദ് നേരിടുന്ന പ്രതിസന്ധി, അയാളുടെ കയ്യില്‍പെട്ടുപോയ കുടുംബത്തിന്റെ സുരക്ഷിതത്വ ഭീഷണിയാണ്. റഷ്യന്‍
ചക്രവര്‍ത്തിയുടെ സഹായത്തിനായി അര്‍ഥിക്കുന്ന ഹാജി മുറാദ് നടത്തുന്ന ശ്രമങ്ങള്‍
ഫലം കാണാതെ പോകുന്നതും, അയാളുടെ ഭൂതകാലത്തിന്റെ
വെളിച്ചത്തില്‍ അയാളെ സംശയത്തോടെ നോക്കുന്ന റഷ്യന്‍ മേധാവികളുടെ തണുപ്പന്‍
പ്രതികരണങ്ങളും ഒരന്തിമ പോരാട്ട ശ്രമത്തിലേക്ക് ഹാജി മുറാദിനെ വലിച്ചിഴക്കുന്നു.
ദുരന്തത്തിലൊടുങ്ങുന്ന പ്രസ്തുത സംഭവഗതികള്‍ യഥാതഥമായി ആവിഷ്കരിക്കുന്നതോടൊപ്പം, ശത്രുക്കളില്‍ പോലും മതിപ്പുളവാക്കുന്ന ഗാംഭീര്യവും ബഹുമാന്യതയും ഉള്ള
വ്യക്തിത്വമായി ഹാജി മുറാദിനെ അവതരിപ്പിക്കുകയാണ് ടോള്‍സ്റ്റോയ്. സാര്‍ ചക്രവര്‍ത്തിയുടെ ഭരണത്തിലേയും സൈനിക
രീതികളിലെയും കുടിലതകള്‍ ആവിഷ്കരിക്കുന്നതില്‍ ടോള്‍സ്റ്റോയ് കാണിക്കുന്ന
കയ്യടക്കം, എന്തുകൊണ്ട് അദ്ദേഹത്തെ റഷ്യന്‍
വിപ്ലവത്തിന്റെപോലും മണിമുഴക്കമായി വിലയിരുത്തപ്പെടുന്നു എന്നു വ്യക്തമാക്കുന്നു.
വയോധികനായ ഹാജി മുറാദിന്റെ അശാന്ത ജീവിത സായാഹ്നം, ടോള്‍സ്റ്റോയ്
തന്നെ തന്റെ അന്ത്യനാളുകളില്‍ നേരിട്ടിരുന്ന അശാന്ത പീഡകളുടെ പ്രതിധ്വനിയാണ് എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഭിവന്ദ്യമായ ഒരു ദീര്‍ഘ ജീവിതം, ഏതാണ്ട് അനാഥമായ രീതിയില്‍ അസ്റ്റാപോവാ റെയില്‍വേ സ്റ്റേഷനില്‍
അവസാനിക്കാനിടയായ ദുരന്തം ഓര്‍ക്കാവുന്നതാണ്. അദ്ദേഹത്തിന്‍റെ കത്തുകള്‍
വ്യക്തമാക്കുന്നത്, ഹാജി മുറാദ് തന്റെ കുരുങ്ങിപ്പോയ
അവസ്ഥയിലും കാണിക്കുന്ന പോരാട്ടവീര്യം, നോവലിസ്റ്റിനു
ജീവിതാശയുടെ സ്ഫുരണങ്ങളായി അവസാന നാളുകളില്‍ പ്രചോദനം നല്‍കിയിരുന്നു എന്നാണ്.
മാതൃഭൂമി ബുക്സിന് വേണ്ടി വി.ആര്‍.ഗോവിന്ദനുണ്ണി നടത്തിയ വിവര്‍ത്തനം ഒഴുക്കോടെ വായിക്കാവുന്നതാണ്. ടോള്‍സ്റ്റോയിയുടെ ഹ്രസ്വ ജീവിതക്കുറിപ്പും, നോവലിനെ കുറിച്ചുള്ള ഹ്രസ്വം തന്നെയായ ആമുഖക്കുറിപ്പും പുസ്തകത്തിനു സമഗ്രത നല്‍കുന്നു. Kindle unlimited-ല്‍ പുസ്തകം സൌജന്യമായി വായിക്കാം.
No comments:
Post a Comment