Featured Post

Saturday, January 18, 2025

The Harmony Silk Factory by Tash Aw

 

പട്ടില്‍ പൊതിഞ്ഞ സര്‍പ്പസാന്നിധ്യം




                                "look like the innocent flower/ But be the serpent under it." – (Macbeth 1.5.56-58)

    1971-ല്‍ തായ്‌വാനിലെ തായ്പെയില്‍ മലേഷ്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച ഓ ടാഷിനു രണ്ടു വയസ്സുള്ളപ്പോള്‍ കുടുംബം കൊലലംപൂരിലേക്ക് തിരിച്ചു പോയി. അവിടെ ഒരു കത്തോലിക്ക സ്കൂളില്‍ ചേര്‍ന്ന് പഠിച്ച ടാഷ്കൌമാരകാലത്ത് കുടുംബ സമേതം ഇംഗ്ലണ്ടിലെത്തി. കാംബ്രിഡ്ജിലും വാര്‍വിക്ക് യൂനിവേഴ്സിറ്റിയിലുമായി നിയമ ബിരുദം നേടിയ ശേഷം പല ജോലികളിലും വ്യാപൃതനായി. 2002-ല്‍ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ സാഹിത്യവും ക്രിയേറ്റിവ് റൈറ്റിംഗ് കോഴ്സിലും ചേര്‍ന്ന കാലത്താണ് അദ്ദേഹം പ്രഥമ നോവല്‍ രചിക്കുന്നത്‌. 2005-ല്‍ പ്രസിദ്ധീകരിച്ച ‘ദി ഹാര്‍മണി സില്‍ക്ക് ഫാക്റ്ററി’ ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ എത്തുകയും പ്രഥമ നോവലിനുള്ള വൈറ്റ്ബ്രെഡ്‌ നോവല്‍ അവാര്‍ഡ്കോമന്‍വെല്‍ത്ത് സാഹിത്യ അവാര്‍ഡ്‌ (ഏഷ്യ-പസഫിക് ദേശം)ഗാര്‍ഡിയന്‍ പ്രഥമ പുസ്തക അവാര്‍ഡ്‌ എന്നിവ നേടുകയും ചെയ്തു. 2007-ല്‍ പുസ്തകം ഇന്റര്‍നാഷണല്‍ ഇംപാക് ഡബ്ലിന്‍ അവാര്‍ഡിനും ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ടു. ഒട്ടേറെ ലോകഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു. ബി ബി സി പോലുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ സാഹിത്യ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താറുള്ള ടാഷ്ഇപ്പോള്‍ ലണ്ടനില്‍ ഐലിംഗ്ടണില്‍ താമസിക്കുന്നു. 

    മൂന്നു ഭാഗങ്ങളില്‍ മൂന്നു ആഖ്യാതാക്കളിലൂടെ പറയപ്പെടുന്ന കഥയുടെ കേന്ദ്രത്തില്‍ ഇരു ലോക യുദ്ധങ്ങള്‍ക്കും ബ്രിട്ടീഷ് കോളനിയായിരുന്ന മലയായുടെ ജാപ്പനീസ് അധിനിവേശത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമൊരുക്കുന്നപറയത്തക്ക പാരമ്പര്യമോ അറിയപ്പെടുന്ന കുടുംബ വേരുകളോ ഇല്ലാത്ത ദുരൂഹ ഭൂതകാലമുള്ള ചൈനീസ് വംശജനായ ജോണി ലിം ആണ്- പില്‍ക്കാലം മലേഷ്യന്‍ ഖനി ദേശമായ കിന്റാ താഴ് വരയില്‍ ഏറ്റവും പ്രധാനിയായിത്തീരുന്ന ആള്‍. മകന്‍ ജാസ്പര്‍ അദ്ദേഹത്തിന്റെ അടക്കത്തില്‍ പങ്കെടുക്കാനായി തിരിച്ചെത്തിയ സന്ദര്‍ഭത്തിലാണ്, പതിറ്റാണ്ടുകള്‍ക്ക് ശേഷംആദ്യഭാഗം അയാളുടെ ഭാഷ്യമായി ചുരുള്‍ നിവരുന്നത്‌. ഫിറ്റ്സ്ജെറാള്‍ഡിന്റെ ക്ലാസ്സിക് കഥാപാത്രത്തെ (ഗാറ്റ്സ്ബി) ഓര്‍മ്മിപ്പിക്കുന്ന ഉയര്‍ച്ചയും പതനവും അടയാളപ്പെടുത്തുന്ന പിതാവിനെ സംബന്ധിച്ച മിത്തുകളില്‍ നിന്ന് സത്യം വേര്‍തിരിച്ചെടുക്കുകയെന്നത് ഏതാണ്ടൊരു സ്വയം സമാധാനിപ്പിക്കല്‍ പ്രക്രിയയാണ് അയാള്‍ക്ക്, ഒപ്പം ഭൂതകാലത്തെ തിരികെയെടുക്കലും അതില്‍ നിന്നുള്ള മോചനവും. അയാളുടെ വീക്ഷണത്തില്‍ പിതാവ്, പൊതു ധാരണക്ക് കടക വിരുദ്ധമായിഒട്ടും സമാരധ്യ വ്യക്തിത്വമല്ല. ഒളിച്ചോടി കിന്റാ താഴ് വരയില്‍ എത്തും മുമ്പ് അയാള്‍ ഒരു ബ്രിട്ടീഷ് അധീന ഖനിയിലെ അടിമവേലക്കാരന്‍ (indentured labourer ) ആയിരുന്നുവെന്നും ഒരു ഖനിയുടമയെ കുത്തിക്കൊന്ന പൂര്‍വ്വ ചരിത്രം അയാള്‍ക്കുണ്ട് എന്നും സൂചനകളുണ്ട്. അയാള്‍ തികഞ്ഞൊരു ഫ്രോഡ് ആണ്- കൂടിയതരം ക്രിമിനല്‍നുണയന്‍പെണ്‍വേട്ടക്കാരന്‍. യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൈപ്പുണ്യം ഉള്ളവനെങ്കിലും ആ മിടുക്ക് ഒരിക്കല്‍ അയാള്‍ക്ക് നേടിക്കൊടുത്ത കൊടുംപീഡനം തന്റെ സിദ്ധി പിന്നെയെന്നും മറച്ചുപിടിക്കാന്‍ അയാള്‍ക്ക് കാരണമാകും. അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിയ ടൈഗര്‍ ടാന്‍ എന്ന ഹതഭാഗ്യന്റെ സ്വന്തമായിരുന്ന, ഹാര്‍മണി സില്‍ക്ക് ഫാക്റ്ററി എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന ടെക്സ്റ്റൈല്‍ ഷോപ്പ്, ആസന്നമായ ജപ്പാന്‍ അധിനിവേശത്തിനെതിരെ ചെറുത്തു നില്‍പ്പുമായി മലകളില്‍ ഒളിച്ചു കഴിയുന്ന കമ്യൂണിസ്റ്റ് ഗറില്ലകളെ സഹായിക്കുന്നതുപോലുള്ള ടാനിന്റെ ഇടപാടുകള്‍ക്കുള്ള മറ മാത്രമായിരുന്നു. ലിം അയാളുടെ പിന്‍ഗാമിയാകുന്നതും സ്ഥലത്തെ ‘പ്രധാന ഭീകരന്‍’ ആയി സ്വയം അവരോധിക്കുന്നതും കുറ്റകൃത്യത്തിലൂടെത്തന്നെ. പിതാവിന്റെ പൂര്‍വ്വകാലം ചികഞ്ഞെടുക്കാന്‍ അത്തരം സൂചനകളുള്ള “ഓരോ ലേഖനങ്ങളും പുസ്തകവുംവാര്‍ത്ത പത്രവുംപ്രസിദ്ധീകരണവും” കണ്ടെത്തുകയെന്ന അത്ര സ്വാഭാവികമല്ലാത്ത മാര്‍ഗ്ഗമാണ് ജാസ്പ്പര്‍ അവലംബിക്കുന്നത്. മുപ്പതുകളുടെയും നാല്പ്പതുകളുടെയും യുദ്ധ പൂര്‍വ്വ- യുദ്ധ – അധിനിവേശ കാലഘട്ടത്തില്‍ ഒരു പിന്നോക്ക പ്രദേശത്ത്‌ അത്തരം രേഖപ്പെടുത്തല്‍ പോലും കഷ്ടിയാവും എന്നിരിക്കെ അത് ഒട്ടും ആശ്രയിക്കാവുന്ന ഒരു മാര്‍ഗ്ഗമല്ല. അതുകൊണ്ട് സ്വന്തം ആത്മനിഷ്ട നിരീക്ഷണങ്ങളും ചേര്‍ത്താണ് പിതാവെന്ന സമസ്യയെ അയാള്‍ സമീപിക്കുന്നത്. ഭാഗ്യവും കുശാഗ്ര ബുദ്ധിയും സ്വന്തം ഉന്നതിക്കായി കുറ്റകരമായ കരുനീക്കങ്ങള്‍ നടത്താനുള്ള മിടുക്കും ജാസ്പ്പറുടെ നിരീക്ഷണത്തില്‍ ജോണിയെ തികഞ്ഞൊരു മാക്യവെല്ലിയന്‍ കഥാപാത്രമാക്കുന്നുണ്ട്. ഇരുചെവിയറിയാത്ത ഒരു കുറ്റകൃത്യത്തിലൂടെ തന്റെ പ്രയാണം തുടങ്ങുന്ന ജോണി ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പ്രചാരകനും ഗറില്ലയും ആയിരുന്നെങ്കില്‍, ജപ്പാന്‍ അധിനിവേശം ഉറപ്പാകുന്നതോടെ മുമ്പേ പറക്കുന്ന പക്ഷിയായി ഒറ്റുകാരന്‍ ആയിമാറിയതായി സൂചനയുണ്ട്. തനിക്ക് ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത അത്രയും സമ്പന്നവും കുലീനവുമായ സൂങ് കുടുംബത്തില്‍ നിന്ന് സൗന്ദര്യത്തിനു കീര്‍ത്തികേട്ട സ്നോ സൂങ്ങിനെ വിവാഹം കഴിക്കുന്നതും ഭാര്യാ കുടുംബത്തിന്റെ സൌകര്യങ്ങള്‍ തന്ത്രപൂര്‍വ്വം ഉപയോഗിച്ച് പൊതുപ്രതിച്ഛായ സൃഷ്ടിച്ചെടുക്കുന്നതും അയാളുടെ സ്വന്തം ഉന്നമന പ്രവര്‍ത്തനങ്ങളില്‍പ്പെടും. എന്നാല്‍സ്വതേ ലജ്ജാലുവും വിനയശീലനുമായ ജോണിയുടെ ദുരൂഹ അതിമാനുഷ ഭാവമാറ്റം അത്രകണ്ട് വിശ്വസനീയമായി വായനയില്‍ അനുഭവപ്പെട്ടേക്കില്ല. ഹാര്‍മണി സില്‍ക്ക് ഫാക്റ്ററിയെന്ന യുദ്ധാനന്തര കാല കുറ്റകൃത്യങ്ങളുടെ കേന്ദ്രത്തെയും ഒരു പ്രതീകാത്മക ലക്ഷ്യത്തിനപ്പുറം വികസിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല.

    ജോണിയുടെ അടക്കത്തില്‍ പങ്കെടുക്കാനെത്തിയ ഇംഗ്ലീഷുകാരനായ അയാളുടെ സുഹൃത്ത് പീറ്റര്‍, ജാസ്പ്പറിന് നല്‍കുന്ന ഡയറിയിലൂടെയാണ് നോവലിന്റെ രണ്ടാം ഭാഗമായ സ്നോ സൂങ്ങിന്റെ ആഖ്യാനത്തിലെക്ക് നാം പ്രവേശിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് മരിക്കും മുമ്പ് സ്നോ എഴുതിയ 1941 സെപ്തംബര്‍ മുതല്‍ നവമ്പര്‍ വരെയുള്ള നാളുകളിലെ കുറിപ്പുകളില്‍, ജോണിയെ കുറിച്ചുള്ള ചിത്രം മറ്റൊന്നാണ്. ആത്മകഥാ ഭാവമുള്ള ഈ ഭാഗത്തെ മുഖ്യ കഥാപാത്രം സ്വാഭാവികമായും അയാളല്ല താനും. വിവാഹജീവിതത്തില്‍ ഒട്ടും സംതൃപ്തയല്ലാത്ത സ്നോ, ജാപ്പനീസ് അധിനിവേശത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥനും അക്കാഡമീഷ്യനുമായ, പില്‍ക്കാലം ‘കമ്പാറിലെ ഭീകരന്‍’ എന്നറിയപ്പെട്ട കുനിചിക മമോറുവുമായി അടുക്കുന്നത് ആ സൗന്ദര്യത്തിനു മുന്നില്‍ പതറിപ്പോകുന്ന, ജോണിയുടെ സുഹൃത്തും ദുരൂഹ ലൈംഗിക വ്യക്തിത്വത്തിനു ഉടമയുമായ പീറ്ററിനെ അസൂയാലുവാക്കുന്നത് നോവലില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ക്ക് കാരണമാകും. മകള്‍ക്കും മരുമകനും വേണ്ടി ഇത്തിരി വൈകിയാണെങ്കിലും സ്നോയുടെ പിതാവ് ഒരുക്കുന്ന ‘ഏഴു ദ്വീപുകള്‍’ എന്ന നിഗൂഡതയുടെ ഇടത്തിലേക്കുള്ള മധുവിധു യാത്രയില്‍ കുനിചിക മാമോറുപീറ്റര്‍ വേംവുഡ്മറ്റൊരു ഇംഗ്ലീഷുകാരനായ സുഹൃത്ത് ഫ്രെഡറിക്ക് ഹണി എന്നിവര്‍ കൂടെ പോകുന്നത് സാമാന്യമായി വിചിത്രം തന്നെയാണ്. എന്നാല്‍ ഈ യാത്രയിലാണ്നോവലിന്റെ മൂന്നാം ഭാഗമായ പീറ്ററിന്റെ ആഖ്യാനത്തില്‍ അനാവരണം ചെയ്യപ്പെടുന്നത് പോലെഅല്‍പ്പത്ത പൂര്‍ണ്ണമായ അഭ്യസൂയയുടെയും ദുരൂഹ ലക്ഷ്യങ്ങളുടെയും മൂടിവെച്ച രഹസ്യങ്ങളുടെയും, കൊലയിലും അതിലും മോശമായ ഒറ്റിലും എത്തിച്ചേരുന്ന, ഉരുള്‍ പൊട്ടലും സംഭവിക്കുക. പ്രതീതിയും യാഥാര്‍ത്ഥ്യവും ഒന്നല്ലാത്ത കഥാപാത്രങ്ങളുടെ വിനിമയങ്ങള്‍ക്ക് വൈയക്തികം എന്നതിനപ്പുറം രാഷ്ട്രീയസാംസ്കാരിക മുന്‍വിധികളുടെയും സംഘര്‍ഷങ്ങങ്ങളുടെയും അടിയൊഴുക്കുകളുണ്ടായിരുന്നു എന്നു വ്യക്തമാകുക നോവലിന്റെ വര്‍ത്തമാന കാലത്തിനും ഭൂതകാലത്തിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന, എഴുപതുകളിലെത്തിയ പീറ്ററുടെ ആഖ്യാനത്തിലാണ്. സ്നോയുടെ ഡയറിയില്‍ ദുരൂഹമായി ബാക്കിനില്‍ക്കുന്ന പല ഘടകങ്ങളും ഇവിടെ പിന്‍ നോട്ടത്തിന്റെ ആധികാരികതയില്‍ കണ്ണിചേരുന്നുമുണ്ട്. ഫ്രെഡറിക്ക് ഹണി എന്ന കഥാപാത്രത്തിന് നോവലില്‍ ലഭിക്കുന്ന ഒട്ടൊക്കെ ദുരൂഹമായ പ്രാധാന്യം ന്യായീകരിക്കപ്പെടുന്നതും പീറ്ററുടെ ആഖ്യാനത്തിലാണ്. അയാളാണ് പീറ്ററോട് പറയുക: ഒരു ഇംഗ്ലീഷുകാരന്‍ ഇവിടെ അധികപ്പറ്റാണ്. നിങ്ങള്‍ ഒരിക്കലും അവര്‍ക്ക് പ്രിയപ്പെട്ടവര്‍ ആകില്ല. സ്നോയുടെ സൗന്ദര്യം വരാനിരിക്കുന്ന അപകട നാളുകളില്‍ മമോറുവിന്റെ പരിരക്ഷ ഉറപ്പു വരുത്താനുള്ള ചൂണ്ടയായി പിതാവും ഭര്‍ത്താവും ഉപയോഗിക്കുകയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സ്നോയെ രക്ഷിച്ചു കൂടെ കൊണ്ടുപോകണമെന്നു ജോണി പീറ്ററിനോട് പറയുന്നത് കാപട്യമാണ്. ‘പാശ്ചാത്യ-പൗരസ്ത്യ സംഘര്‍ഷത്തിന്റെ’ (east-west confrontation) വാര്‍പ്പുസങ്കല്‍പ്പങ്ങള്‍ പങ്കുവെക്കുന്ന ഹണി, സ്നോ-മമോറു ബന്ധത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഗൂഡാലോചനാ സിദ്ധാന്തം നോവലില്‍ എത്രകണ്ട് പ്രസക്തമാണ് എന്നത് തര്‍ക്ക വിഷയമാകാമെങ്കിലുംബ്രിട്ടീഷ് കോളനിയായിരുന്ന മലയായിലേക്ക് ഇരമ്പിയെത്തിയ ജാപ്പനീസ് പടയോട്ടവും അതെത്തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്മാര്‍ പലായനം ചെയ്തതും ചരിത്രമാണ്. മഞ്ചൂറിയയില്‍ ജാപ്പനീസ് അധിനിവേശം നടത്തിയ അത്യാചാരങ്ങള്‍ സൃഷ്ടിച്ച ചകിതാവസ്ഥ നിലനില്‍ക്കുമ്പോഴും സമീപ ഭാവിയില്‍ അത് തങ്ങളുടെയും വിധിയായിത്തീരുമെന്ന വസ്തുത സാമാന്യപൊതുബോധത്തില്‍ ഇടംപിടിക്കാത്തതില്‍ ജോണി അസ്വസ്ഥനായിരുന്നു  ന്നും അത് സംഭവിക്കുമ്പോള്‍ കമ്യൂണിസ്റ്റ് അനുഭാവം ഉള്‍പ്പടെയുള്ള തന്റെ ഭൂതകാലം തനിക്ക് ഏറ്റവും അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും അയാള്‍ പീറ്ററിനോട് വെളിപ്പെടുത്തിയിരുന്നു. ആത്മസുഹൃത്ത് എന്ന് വിവരിക്കുകയും ബ്രിട്ടീഷ് സംരക്ഷണത്തെ കുറിച്ച് വലിയ വായില്‍ ഉറപ്പു കൊടുക്കുകയും ചെയ്യുമ്പോഴും തന്നെ ഭരിച്ചത് സ്നോയോടുള്ള അഭിനിവേശം മാത്രമായിരുന്നുവെന്ന് പീറ്റര്‍ ഏതാണ്ട് ഏറ്റുപറയുന്നുണ്ട്. ജോണിയെ കുറിച്ച് അയാള്‍ തന്നെ വിശ്വസിച്ച് ഏറ്റുപറഞ്ഞ രഹസ്യങ്ങള്‍ മമോറുവിനെ അറിയിക്കാനും പീറ്റര്‍ തയ്യാറാകുന്നുണ്ടെന്നു വ്യക്തമാണ്വസ്തു നിഷ്ഠമായി അയാള്‍ അത് ചെയ്തോ എന്ന് വ്യക്തമല്ലെങ്കിലും. തന്നെക്കുറിച്ചു ഏറ്റവും മോശം ഒറ്റുകാരന്‍ എന്ന് വിവരിച്ചുകൊണ്ടാണ് അയാള്‍ ഡയറി ജാസ്പ്പറിനെ ഏല്‍പ്പിക്കുക. ജോണിയല്ല ജാസ്പ്പറുടെ പിതാവ് എന്ന സാധ്യത പോലും അയാള്‍ സൂചിപ്പിക്കുന്നുമുണ്ട്. 

    ഇതിവൃത്തം അപ്രധാനവും പാത്രാവിഷ്കാരം സുപ്രധാനവുമായ ഒരു നോവല്‍ എന്ന നിലയില്‍ കേന്ദ്ര കഥാപാത്രത്തിന്റെ ചിത്രീകരണത്തില്‍ ഒടുവിലും ബാക്കിനില്‍ക്കുന്ന അവ്യക്തതകള്‍ ബോധപൂര്‍വ്വം നോവലിസ്റ്റ് സൃഷ്ടിച്ചു വെച്ചത് തന്നെയോ എന്ന ചോദ്യം പ്രസക്തമാണ്. ജോണിയെ മൂന്നു ആഖ്യാന വീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അയാളുടെ മനോവ്യാപാരങ്ങള്‍ വായനക്കാര്‍ക്ക് അന്യമായിത്തുടരുന്നു. ജാസ്പ്പര്‍ അയാളില്‍ നിന്ന് വിമോചകമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് കഥ പറയുന്നതെങ്കില്‍ സ്നോയുടെയും പീറ്ററുടെയും ആഖ്യാനങ്ങള്‍ ആത്മനിഷ്ടമെന്ന നിലയില്‍ അവരവരില്‍ തന്നെ കേന്ദ്രിതമാണ്. “സിംഗപ്പൂരില്‍ ഷെല്ലിയെ വായിക്കുന്ന ഒരേയൊരാള്‍” എന്നൊക്കെ പീറ്റര്‍ ജോണിയെ കുറിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും ഈ രണ്ടു ഭാഗങ്ങളിലും ജോണി മറ്റുപലരില്‍ ഒരാള്‍ മാത്രവുമാണ്. വാസ്തവത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയുള്ള ഒരു ആവിഷ്കാരത്തിനു പകരം ഒട്ടേറെ സമസ്യകള്‍ ബാക്കിവെച്ചാണ് നോവല്‍ അവസാനിക്കുന്നതുതന്നെ. മരണശേഷവും ഒരാളെങ്ങിനെയാണ് മറ്റുള്ളവരുടെ നിരീക്ഷണങ്ങളിലൂടെ പരിണാമ വിധേയനായി തുടരുകയെന്ന ചോദ്യവും അതിലൊന്നാണ്. ഒരേ സംഭവത്തെയോ വ്യക്തിയെയോ ഒന്നിലേറെപ്പേര്‍ വിവരിക്കുമ്പോള്‍ അത് വ്യത്യസ്തം മാത്രമല്ല പരസ്പരം അപനിര്‍മ്മിക്കുന്നതുകൂടി ആയിത്തീരുന്ന ‘റാഷമോണ്‍’ ശൈലി നോവലില്‍ പ്രകടമാണ്. ജോണിയുടെ സമകാലികരുടെ (സ്നോപീറ്റര്‍) ആഖ്യാനങ്ങളില്‍ അയാള്‍ പരമാവധി ഇത്തിരി കാപട്യങ്ങളോ അതില്‍ക്കൂടുതല്‍ അതിനിഷ്കളങ്കതയോ ഉള്ള, താരതമ്യേന വായനക്കാരുടെ സാഹാനുഭൂതി നേടാന്‍ പര്യാപ്തനായ ചപല/ ചകിതഹൃദയനായ ഒരാളാണെങ്കില്‍, പതിറ്റാണ്ടുകളുടെ അകലത്തില്‍ നിന്ന് പിതാവിനെ വിലയിരുത്താന്‍ ശ്രമിക്കുന്ന മകന്‍ നല്‍കുന്ന ചിത്രം തികച്ചും ഇരുണ്ട ഒന്നാണ്. ഈ രണ്ടാമത് ചിത്രമാണ് നോവലില്‍ ആദ്യം കടന്നുവരുന്നത്‌ എന്നത്വായനയെ നിരന്തരം ഒരു ബലാബലത്തില്‍ നിര്‍ത്തുന്നു: സ്നോയുടെയും പീറ്ററിന്റെയും നിലപാടുകളെ മുഖവിലക്കെടുക്കണോ അതോഫ്രെഡറിക്ക് ഹണി ആരോപിക്കുമ്പോലെ ജോണിയെ തികഞ്ഞൊരു ആത്മരക്ഷാവാദി  യി കാണണോ എന്നതാണ് അത്. പുസ്തകത്തിന്റെ ആദ്യ ഭാഗത്തില്‍ ജാസ്പ്പര്‍ നടത്തുന്ന തരം സ്വഭാവഹത്യയില്‍ നിന്ന് ഒരു കഥാപാത്രം കരകയറുക എന്നത് അത്ര സുസാധ്യമല്ല എന്നിരിക്കെരണ്ടും മൂന്നും ഭാഗങ്ങളില്‍ ജോണിക്കനുകൂലമായ സങ്കീര്‍ണ്ണത സൃഷ്ടിക്കാനുള്ള ഒരാദ്യ നോവല്‍ രചനക്കാരന്റെ ധൈര്യം കഥപറയാനുള്ള കഴിവില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. ആദ്യഭാഗത്തെ പുഞ്ചിരിക്കുന്ന ചെകുത്താനില്‍ നിന്ന് മൂന്നാം ഭാഗത്തെ വഞ്ചിതനായ ഭര്‍ത്താവിലേക്കും ഇവക്കിടയില്‍ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒറ്റുകാരന്‍ വേഷത്തിലേക്കുമുള്ള ജോണിയുടെ പരിണാമങ്ങള്‍, വിധികല്‍പ്പനകളെ പ്രശ്നവല്‍ക്കരിക്കുകയും നോവലിനെ ഒരു തുറന്നിട്ട സമാപ്തിയില്‍ എത്തിക്കുകയും ചെയ്യുന്നു. പാത്രാവിഷ്കാരത്തിലെ അനിശ്ചിതത്വം ജോണിയില്‍ മാത്രമല്ല കാണാനാവുക എന്നും നിരീക്ഷിക്കാനാവും. സ്നോപേര് സൂചിപ്പിക്കും വിധം അത്ര നിഷ്കളങ്കപേലവ പ്രകൃതിയല്ലെന്നും കണക്കുകൂട്ടലുകളും കരുനീക്കങ്ങളും അവരുടെയും രീതികളില്‍ ഉണ്ടെന്നും വ്യക്തമാണ്. ഫ്രെഡറിക്ക് ഹണി ഒരു തികഞ്ഞ സാമ്രാജ്യത്വ ബൂര്‍ഷ്വാ മനസ്ഥിതിക്കാരനും കോളനി ദേശങ്ങളെ കുറിച്ച് പുച്ഛം സൂക്ഷിക്കുന്നവനുമാണെങ്കില്‍ വേംവുഡ് എന്ന അസുഖകരമായ പേരുണ്ടെങ്കിലും കൂട്ടത്തില്‍ മനുഷ്യത്വത്തിന്റെ ലാഞ്ചനയെങ്കിലും മലയാ ദേശത്തോടും മനുഷ്യരോടും കാണിക്കുന്നുണ്ട് പീറ്റര്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ വരികളില്ലവരികള്‍ക്കിടയില്‍  തന്നെയാണ് വായനക്കാരന്‍ കണ്ടെത്തുക. കുനിചിക എന്തായിത്തീരുമെന്ന സൂചനകള്‍ അയാളുടെ അക്കാദമിക്റൊമാന്റിക് പരിവേഷങ്ങളില്‍ നിന്ന് ധ്രുവാന്തരത്തിലുമാണ്.  

 

    നോവലിന്റെ വായനയില്‍ ഏറെ ഹൃദ്യമായി അനുഭവപ്പെടുന്ന ഒരു ഘടകം ബിംബസങ്കല്‍പ്പനങ്ങളാണ്. ‘സില്‍ക്ക്’ എന്നത് അതിസൂക്ഷ്മമായ ബിംബ സൂചകമായും നോവലില്‍ ഉപയോഗിക്കുന്ന രീതി ഇതില്‍ പ്രധാനമാണ്. ജോണി വില്‍ക്കുന്ന സില്‍ക്ക് തലക്കെട്ടിന്റെ ഭാഗമാണെങ്കില്‍ഓര്‍മ്മകളെ ഒന്നുമില്ലായ്മയില്‍ നിന്ന് നെയ്തെടുക്കുന്ന സില്‍ക്ക് ആയി വിവരിക്കപ്പെടുന്നുണ്ട്. വയോധികനായിക്കഴിഞ്ഞ പീറ്റര്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്നോയോടുണ്ടായിരുന്ന രഹസ്യപ്രണയത്തെ ഓര്‍ത്തെടുക്കുക “ആദ്യത്തെ ശൂന്യതക്ക് മേല്‍ വര്‍ഷങ്ങള്‍ അടരുകളായി സൃഷ്ടിച്ച വികാരങ്ങള്‍ഒരു നഗ്നമായ മേശയില്‍ മേല്‍ക്കുമേല്‍ സില്‍ക്ക് ഷീറ്റുകള്‍ പോലെ” എന്നാണ്. പറുദീസാ ബിംബകല്‍പ്പനകളിലൂടെയാണ് മലയയില്‍ എത്തിയ ആദ്യാനുഭവം പീറ്റര്‍ വിവരിക്കുന്നത് എന്നത് പ്രധാനമാണ്. “തീരത്തോടടുത്ത് സാംപന്‍ ബോട്ടുകളും ടഗ് ബോട്ടുകളും പതിയെ ഇളകുന്നത് നോക്കിക്കൊണ്ട്‌ കപ്പലില്‍ നിന്ന് സിംഗപ്പൂര്‍ ഹാര്‍ബറില്‍ ഇറങ്ങിയതു ഞാനോര്‍ക്കുന്നു. മിനുത്ത തൊലിയുള്ള സ്ത്രീ പുരുഷന്മാര്‍ വെയിലിന്റെ നിറമുള്ള പഴങ്ങള്‍ വിറ്റുകൊണ്ടിരുന്നുപരസ്പരം പക്ഷികളെപ്പോലെ ഈണത്തില്‍ സംസാരിച്ചു. ഗന്ധങ്ങളും മനംമയക്കുന്നതായിരുന്നു. എനിക്ക് ചുറ്റും കാറ്റില്‍ എല്ലായിടത്തും മണ്ണിന്റെയും കാരമലിന്റെയും കൗതുകകരമായ ഗന്ധമുണ്ടായിരുന്നു.” ജോണിയുടെ ഓര്‍മ്മക്കായി പീറ്റര്‍ നിര്‍മ്മിക്കുന്ന തോട്ടം നോവലില്‍ പലവുരു പ്രയോഗിക്കപ്പെടുന്ന ‘വനം’ എന്ന ബിംബത്തിന്റെ രൂപാന്തരമാണ്. കാടിന്റെ ‘ഹാനികരമായ അധിനിവേശത്തിനെതിരെയുള്ള ഇടപെടലായി അയാള്‍ അതിനെ വ്യാഖ്യാനിക്കുന്നു. അതൊരു സിസിഫിയന്‍ ശ്രമമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന ആശയം “മരണം എല്ലാ അടയാളങ്ങളെയും, എല്ലാ ഓര്‍മ്മകളെയും മായ്ച്ചുകളയുന്നു” എന്നാണെങ്കിലും ജോണിയുടെ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ വര്‍ത്തമാനത്തിലേക്ക്‌ തുളുമ്പിവരിക തന്നെ ചെയ്യുന്നു. മരിച്ചവരുടെ വിട്ടുപോകാത്ത പിടുത്തവും ജീവിച്ചിരിക്കുന്നവരുടെ കടലാസിന്റെ കനമുള്ള ബന്ധങ്ങളും: നോവലിലെ ഏറ്റവും നിര്‍ണ്ണായകമായ പ്രമേയം ഇതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (Anita Sethi: independent) 

    കൊളോണിയല്‍ ചരിത്രം സ്വാതന്ത്ര്യത്തിലേക്കല്ല, കൂടുതല്‍ ഭീകരമായ മറ്റൊരു അധിനിവേശത്തിലേക്കായിരുന്നു വഴിതുറന്നത്അതെത്രമാത്രം ഹ്രസ്വമായിരുന്നെങ്കിലും, എന്നതാണ് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ജാപ്പനീസ് അധിനിവേശത്തിലേക്ക് വീണുപോയ മലേഷ്യയുടെ ദുരന്തം. നോവലിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം നിര്‍ണ്ണയിക്കുന്നത് ഈ ഇരട്ട ദുരന്തമാണ്. ടാന്‍ ട്വാന്‍ എങ് (ദി ഗാര്‍ഡന്‍ ഓഫ് ഈവനിംഗ് മിസ്റ്റ്സ്ഗിഫ്റ്റ് ഓഫ് ദി റെയ്ന്‍), റാണി മനിക്കാ (ദി റൈസ് മദര്‍ടച്ചിംഗ് എര്‍ത്ത്..) തുടങ്ങിയ എഴുത്തുകാര്‍ തീക്ഷണമായി അവതരിപ്പിച്ചിട്ടുള്ള ഈ സംഘര്‍ഷകാലത്തെ ശക്തമായി ആവിഷ്കരിക്കുന്ന മറ്റൊരു കൃതിയായി ‘ഹാര്‍മ്മണി സില്‍ക്ക് ഫാക്റ്ററി’ സ്വയം അടയാളപ്പെടുന്നു.

 

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 87-94)


No comments:

Post a Comment