Featured Post

Friday, January 31, 2025

Reading List January

 വായനയുടെ ജനുവരി:



ജീവിതത്തില്‍ ഒരിക്കലും സാധ്യമായേക്കില്ല എന്നൊരു മോഹം സാക്ഷത്കരിക്കാനായതിന്റെ ഫലമായി വര്‍ഷാരംഭം ഒരാഴ്ച യാത്രയിലായിരുന്നു, അതിനും ഒരാഴ്ച്ചയക്ക്‌ മുമ്പ് ക്രിസമസ് അവധിയില്‍ തുടങ്ങിയത്: അതിന്റെ ഓര്‍മ്മയ്ക്ക് കൈറോയിലെ റിലിജിയസ് കോമ്പൌണ്ട് സ്ട്രീറ്റില്‍ നിന്ന് വാങ്ങിയ പുസ്തകമായിരുന്നു ഇബ്രാഹിം അബ്ദുല്‍ മെഗീദിന്റെ No One Sleeps in Alexandria  എന്ന അറബ് സാഹിത്യത്തിലെ ക്ലാസിക് കൃതി. അതിലാണ് ഇക്കൊല്ലം വായന തുടങ്ങിയത്. സുകൃതം.

1.       No One Sleeps in Alexandria  by Ibrahim Abdel Meguid / Farouk Abdel Wahab

 

ഇജിപ്ത്യന്‍ നോവലിസ്റ്റ് ഇബ്രാഹിം അബ്ദുൾ മഗിദിൻ്റെ അലക്സാണ്ട്രിയ ത്രയത്തിലെ ആദ്യ നോവല്‍ No One Sleeps in Alexandria, രണ്ടാം ലോകയുദ്ധത്തിന്റെ സംഘര്‍ഷങ്ങളില്‍ അകപ്പെട്ട മഹാനഗരത്തിന്റെ വികാരഭരിതവും എന്നാൽ അമിതപ്രശംസ കലരാത്തതുമായ  യഥാതഥ ഫിക് ഷനല്‍ അവതരണമാണ്. ഇജിപ്തിന്റെയും ബാഹ്യലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ധാരകളിലുള്ള കുറെയേറെ കഥാപാത്രങ്ങളെ പിന്തുടരുന്ന നോവല്‍, അവര്‍ പങ്കെവെക്കുകയും പങ്കു പറ്റുകയും ചെയ്യുന്ന സാംസ്കാരിക വൈവിധ്യത്തെ നഗരത്തിന്റെ പ്രൌഡപാരമ്പര്യവുമായി ചേര്‍ത്തുവെക്കുന്നു. ഇന്ത്യന്‍ വായനക്കാര്‍ക്ക് വലിയ അഭിമാനം തോന്നുന്ന വിധത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും നെഹ്‌റു, ആസാദ് തുടങ്ങിയ നേതാക്കളും സ്മരിക്കപ്പെടുന്ന നോവല്‍, ഗാന്ധിജിയെ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ ആഗോള ഐക്കണ്‍ ആയും ഇന്ത്യന്‍ വൈവിധ്യങ്ങള്‍ക്കിടയിലെ ഐക്യമന്ത്രമായും ഉയര്‍ത്തിക്കാട്ടുന്നു.

ഇതിഹാസ മാനമുള്ള ഒരു ഗംഭീര പുസ്തകവുമായി വര്‍ഷം തുടങ്ങാനായതും നല്ലതാവും എന്നുതന്നെ കരുതുന്നു.

 

അള്‍ജീരിയന്‍ നോവലിസ്റ്റ് കെമാല്‍ ദാവൂദിന്റെ The Meursault Investigation എന്നെ ഏറെ സ്വാധീനിച്ച നോവലാണ്‌. കാമുവിന്‍റെ ‘അന്യനെ തൊലിയുരിക്കുന്ന പോസ്റ്റ്‌കൊളോണിയല്‍ മാസ്റ്റര്‍പീസ്‌. അതിനൊരു തുടര്‍ച്ച എന്ന നിലയില്‍ കണ്ടെത്തിയ വായനയാണ് അടുത്തത്‌:

2.       The Disappearance of Mr. Nobody by by Ahmed Taibaoui / Jonathan Wright

 

അല്‍ബേര്‍ കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായി വിവരിക്കപ്പെട്ട The Stranger, ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായി സമീപിച്ച പ്രമേയത്തെ, പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ സമൂര്‍ത്ത സാമൂഹിക പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുകയും പൊളിച്ചെഴുതുകയും പൂരിപ്പിക്കുകയും ചെയ്യുന്ന കൃതികളില്‍ ഒന്നാണ് അതേ നാട്ടില്‍ നിന്നുള്ള അഹ്മദ് തയ്ബാവിയുടെ അറബ് ഭാഷയില്‍ രചിക്കപ്പെട്ട നോവല്‍. നാഗിബ് മഹ്ഫൂസ് പുരസ്‌കാരം നേടിയ ഈ നോവല്‍, കാമു അവതരിപ്പിച്ച ദര്‍ശനത്തെ, സമകാലിക അള്‍ജീരിയയുടെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ഒരു കാലത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു. കാമുവിന്‍റെ ദര്‍ശനത്തില്‍ അടങ്ങിയ വികാരശൂന്യവും ആത്യന്തികനിരര്‍ത്ഥകത അടയാളപ്പെടുത്തുന്നതുമായ അസ്തിത്വ ദര്‍ശനത്തെ, തലക്കെട്ടു സൂചിപ്പിക്കുന്ന നിഹിലിസ്റ്റ് നിഷേധാത്മകതയിലേക്ക് തന്നെ തുറന്നുവിടുകയാണ്  തയ്ബാവി.

 

ഹാന്‍ കാങ്ങിന്റെ പുതിയ കൃതി വരുന്നതെന്ന് എന്ന് നേരത്തെ അറിഞ്ഞിരുന്നു. പിന്നെ വൈകിയില്ല:

3.       We Do Not Part by Han Kang / E.Yaewon & Paige Aniyah Morris

 

നോബല്‍ പുരസ്കാര ലബ്ധിയ്ക്കു ശേഷം ഹാന്‍ കാങ്ങിന്റെതായി ഇംഗ്ലീഷില്‍ പുറത്തുവരുന്ന ആദ്യനോവല്‍ ‘We Do Not Part’, അവരുടെ സഹജമായ രീതിയില്‍ ദക്ഷിണ കൊറിയയുടെ പ്രക്ഷുബ്ധ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുസ്വപ്നങ്ങളും ചരിത്ര ദുരന്തങ്ങളും ആവേശിക്കുന്ന ആഖ്യാനം, മറന്നുപോകരുതാത്ത ഓര്‍മ്മകള്‍ക്കുള്ള ധ്വനിസാന്ദ്രവും തീക്ഷ്ണവുമായ സ്മാരകമായിത്തീരുന്നു. Human Acts എന്ന ഹാന്‍ കാങ്ങിന്റെ മുന്‍ നോവലിന്റെ അതേ പ്രമേയത്തില്‍, അഥവാ, അഹിംസാത്മക സമരത്തിനു നേരെ നടന്ന സൈനിക വെടിവെപ്പില്‍ അറുനൂറിലേറെ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട ഗ്വാങ്ജു കലാപത്തെ (1980) കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള ഗവേഷണങ്ങള്‍, ദുസ്സഹമായ തലവേദനയും ഭൂതാവിഷ്ടമായ പേടിസ്വപ്നങ്ങളുമായി വേട്ടയാടുന്ന എഴുത്തുകാരി ക്യൂങ്ഹാ, സുഹൃത്തും സാമൂഹിക പ്രതിബദ്ധത നിലപാടുകളില്‍ അവര്‍ക്ക് വഴികാട്ടിയുമായ ഇന്‍സെന്‍ എന്നീ കഥാപാത്രങ്ങളെ നോവല്‍ പിന്തുടരുന്നു. എന്നാല്‍, നോവലിന്റെ നൈതിക കേന്ദ്രം ഇന്‍സെന്നിന്റെ മാതാവാണ്: അവരിലൂടെയാണ്‌ ചരിത്രം നോവലിനെ ആവേശിക്കുക.

കഴിഞ്ഞ വര്‍ഷം ഏറെ കൊണ്ടാടപ്പെട്ട ഒരു മലയാള നോവല്‍ ഒരു പണി പറ്റിച്ചു. വിശദീകരിക്കുന്നില്ല. വല്ലാതെ നിരാശപ്പെടുത്തുന്ന കൃതികള്‍ ഒരുതരം വായനാ മടുപ്പ് ഉണ്ടാക്കുമ്പോള്‍ തിരികെയെത്താന്‍ ഞാന്‍ പ്രയോഗിക്കുന്ന ഒരു സൂത്രമുണ്ട്: ആദ്യവരി മുതല്‍ എന്നെ ആവേശിക്കും എന്നുറപ്പുള്ള ഒരാളിലേക്ക്‌/ കൃതിയിലേക്ക് തിരിയുക. അക്കാര്യത്തില്‍ ഒന്നിലേറെ തവണ എനിക്ക് തുണയായിട്ടുണ്ട് അല്‍ബേനിയന്‍ സാഹിത്യ കുലപതി ഇസ്മയില്‍ കദാരെ. ഇത്തവണയും എന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഒന്നല്ല, രണ്ടെണ്ണത്തിലേക്ക് ആ വായന നീളുകയും ചെയ്തു.

4.       The Pyramid by Ismail Kadare / Barbara Bray

ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലമായിരുന്ന എന്‍വര്‍ ഓജയുടെ കമ്യൂണിസ്റ്റ് നാളുകളില്‍, സര്‍വ്വാധിപത്യത്തിന്റെ ഇരയും സാക്ഷിയും പുരാവൃത്തകാരനുമായി ജീവിച്ച വ്യക്തിത്വമായിരുന്നു ഇസ്മയില്‍ കദാരെ എന്ന വലിയ എഴുത്തുകാരന്‍. സര്‍വ്വാധിപത്യത്തിന്റെ നനാപ്രകാരങ്ങളും അവയുടെ പ്രകടിത രൂപങ്ങളും ഐറണിയുടെയും സര്‍ക്കാസത്തിന്റെയും അകമ്പടിയുള്ള പാരബിളുകളിലൂടെയും തനതു മിസ്റ്ററികളിലൂടെയും മിത്തും ചരിത്രവും ഫാന്റസിയും ഭ്രമകല്‍പ്പനകളും മാജിക്കല്‍ റിയലിസവും ഇടകലരുന്ന വിധത്തില്‍ അദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്കരിച്ചു. കദാരെ കൃതികളുടെ കേന്ദ്ര പ്രമേയത്തെ തൊട്ടറിയാവുന്ന ഒരു ദൃശ്യരൂപകത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് The Pyramid. ബി സി 2600-ല്‍ ഫറോവയയിരുന്ന ചിയോപ്സിന്റെ ഭരണത്തുടക്കത്തോടെ ആരംഭിക്കുന്ന നോവല്‍, സര്‍വ്വധിപത്യത്തിന്റെ നാനാപ്രകാരങ്ങളെയും പ്രയോഗങ്ങളേയും വിലയെയും ദുര്‍വ്വ്യയങ്ങളെയും പ്രതീകവല്‍ക്കരിക്കുന്നതില്‍ എക്കാലത്തെയും മികച്ച ക്ലാസിക് ആയിത്തീരുന്നു. ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തോട് ചേര്‍ത്തും നോവലിനെ വായിക്കാവുന്നതാണ്.

 

5.       The Traitor's Niche by Ismail Kadare / John Hodgson

കദാരെയുടെ The Traitor’s Niche, അദ്ദേഹത്തിന്‍റെ കേന്ദ്രപ്രമേയമായ  സമഗ്രാധിപത്യത്തിന്റെ പ്രകൃതത്തെയും അധികാരപ്രയോഗത്തെയും ഭരണകൂടത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ വ്യക്തികൾ കുടുങ്ങിപ്പോകുന്ന സങ്കീർണ്ണ വഴികളെയും കുറിച്ച് ആഴത്തില്‍ നിരീക്ഷിക്കുന്ന കൃതിയാണ്. രാജ്യദ്രോഹിയുടെ വധശിക്ഷ നടപ്പിലാക്കല്‍ പ്രക്രിയയെ കേന്ദ്രീകരിച്ചുള്ള തീക്ഷ്ണമായ ആഖ്യാനത്തിലൂടെ, അധികാരം സുസ്ഥിരമാക്കുന്നതിന് ഭരണകൂടം കണ്ടെത്തുന്ന ജുഗുപ്സാവഹമായ വഴികള്‍ നോവല്‍ അനാവരണം ചെയ്യുന്നു. ഭയം, ദൃശ്യം, നിരന്തര നിരീക്ഷണം (fear, spectacle, and surveillance) എന്നീ ഉപാധികള്‍ ആചാരബദ്ധമായ പ്രയോഗമായിത്തീരുകയാണ് ഇവിടെ. സ്റ്റേറ്റിന്റെ സര്‍വ്വവ്യാപിയായ സാന്നിധ്യത്തിനുള്ളില്‍,  അടിച്ചമര്‍ത്തലിന്റെ ചാക്രിക സ്വഭാവവും അത്തരം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യര്‍ നേരിടുന്ന നൈതിക അവ്യക്തതകളുമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം.

തലക്കെട്ടിന്റെ ഉറവിടം, പ്രതിഷേധസ്വരങ്ങളുടെ വിലയെന്താകും എന്ന് പ്രജകളെ നിരന്തരം ഓര്‍മ്മിപ്പിക്കാന്‍ പാകത്തില്‍ ദേശവിരുദ്ധരുടെ അറുത്തെടുത്ത തല പ്രദര്‍ശിപ്പിക്കുന്ന മണ്ഡപമാണ്. രണ്ടു മുഖ്യകഥാപാത്രങ്ങള്‍, മണ്ഡപത്തിന്റെ കാവല്‍ക്കാരനായ അബ്ദുള്ള, സുല്‍ത്താന്റെ കല്‍പ്പനപ്രകാരം സാമ്രാജ്യത്തിന്റെ ഏതുഭാഗത്തും നടപ്പിലാക്കപ്പെടുന്ന വധാശിക്ഷയെ തുടര്‍ന്ന് അറുത്തെടുക്കപ്പെടുന്ന ശിരസ്സ്‌ കുതിരപ്പുറത്തു മണ്ഡപത്തില്‍ എത്തിക്കുകയെന്ന ദൌത്യമുള്ള രാജദൂതന്‍ തുന്ത് ഹത എന്നിവരാണ്. നോവല്‍ പ്രധാനമായും പിന്തുടരുന്നത്, അലി പാഷയെന്ന അല്‍ബേനിയന്‍ വിമതന്റെ കലാപശ്രമവും കീഴടക്കലും ശിരസ്സ്‌ മണ്ഡപത്തില്‍ എത്തിക്കല്‍ ദൌത്യവുമാണ്. ഒരു ചാക്രികതയില്‍, അയാളുടെ സുഹൃത്ത് ഹുര്‍ഷിദ് പാഷയും ശത്രു ബുഗ്രഹന്‍ പാഷയും അതെ വിധിയിലെത്തും, അബ്ദുള്ളയും ഒട്ടും വൈകില്ല എന്ന സൂചന, അതും ഒടുവിലത്തേതാകില്ല എന്നും വ്യക്തമാക്കുന്നു.

മിഷിമയുടെ ജന്മശദാബ്ദി വര്‍ഷമാണല്ലോ എന്ന കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒരു മിഷിമ വായന അനിവാര്യമായി. അതിനേറ്റവും യോജിച്ചത് ഇതുതന്നെ എന്ന കണക്കുകൂട്ടല്‍ തെറ്റിയതുമില്ല.  

6.       The Temple of Golden Pavillion by Yukio Mishima / Ivan Morris

രണ്ടാം ലോകയുദ്ധത്തിനുശേഷം രംഗത്തെത്തിയവരില്‍ ഏറ്റവും പ്രതിഭാധനനായ ജാപനീസ് എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യൂകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷമാണ്‌ ഇത് (2025).

യുദ്ധാനന്തര ജപ്പാനിലെ കലാതത്വപരവും ബൌദ്ധികവും ദാര്‍ശനികവുമായ സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ദി ടെമ്പിൾ ഓഫ് ദി ഗോൾഡൻ പവലിയൻ, ചരിത്രപരവും സാംസ്കാരികവുമായ ചുറ്റുപാടിൽ വേരൂന്നിയതാണ്. 1950-ൽ ക്യോട്ടോയിലെ ചരിത്രപ്രസിദ്ധമായ സെൻ ക്ഷേത്രമായ കിങ്കാകു-ജി, മാനസിക വിഭ്രാന്തിയുണ്ടായിരുന്ന ഒരു യുവ കൈക്കാരന്‍ തീയിട്ട യഥാർത്ഥസംഭവമാണ്  നോവലിന്റെ പ്രചോദനം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പരമ്പരാഗത മൂല്യങ്ങള്‍ക്കും സാംസ്കാരിക പാരമ്പര്യങ്ങള്‍ക്കും സംഭവിച്ച അപചയത്തിന്റെ  പ്രതീകമായി വിലയിരുത്തപ്പെട്ട പ്രസ്തുതസംഭവം രാജ്യത്തെ ഞെട്ടിച്ചു. സൗന്ദര്യശാസ്ത്രത്തെയും അസ്തിത്വ അസ്തിത്വസംഘര്‍ഷങ്ങളെയും കുറിച്ചുള്ള നിരന്തര അന്വേഷണങ്ങളും യുദ്ധാന്തര സാംസ്കാരിക ശിഥിലീകരണത്തെയും സമൂഹത്തില്‍ വ്യാപകമായ നിഹിലിസത്തെയും കുറിച്ചുള്ള മിഷിമയുടെ നിരീക്ഷണങ്ങളും നോവലില്‍ വ്യക്തമാണ്‌.

ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന നോവല്‍ പഴമ സിരീസില്‍പ്പെട്ട ഏതാനും പുസ്തകങ്ങള്‍ കയ്യിലെത്തിയിട്ടു കുറച്ചായി. നവോഥാന മൂല്യങ്ങള്‍ എന്താണ് ഈ നാടിനുവേണ്ടി ചെയ്തത് എന്നറിയാന്‍ ഒരൊറ്റ നൂറ്റാണ്ടു പുറകോട്ടുപോയി ഇവിടത്തെ ജനജീവിതത്തിന്റെ ചിത്രങ്ങള്‍ കാണുക തന്നെവേണം എന്ന ബോധ്യത്തില്‍ നിന്നാണ് അവ തേടിപ്പിടിച്ചത്.

7.    സരസ്വതീവിജയം - പോത്തേരി കുഞ്ഞമ്പു (നോവല്‍ പഴമ :9, Ed. എന്‍ സന്തോഷ്‌ കുമാര്‍)

ആധുനികതയുടെ ഉല്‍പ്പന്നമായ നോവല്‍ രൂപം പ്രസ്തുത കാലത്തെ എങ്ങനെ വിചാരണ ചെയ്യുന്നു എന്നത് തികച്ചും കൌതുകകരമാണ്. 1892ല്‍ പുറത്തിറങ്ങിയ നോവല്‍, അക്കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഹീനമായ ജാതീയതയുടെ ആവിഷ്കാരമാണ്. പാട്ടുപാടിയ മഹാപരാധത്തിനു ദലിതന്‍ (‘ചെര്‍മ്മന്‍ എന്ന് നോവലില്‍) ചവിട്ടിക്കൊല്ലപ്പെടുന്ന വ്യവസ്ഥ. കുബേരന്‍ നമ്പൂതിരിയും സില്‍ബന്തികളായ നമ്പ്യാന്മാരും അതൊരു സനാതന ധര്‍മ്മ പാലന പ്രക്രിയയായി ഊറ്റം കൊള്ളുന്നു. സായിപ്പിന്റെ നിയമം അവരെ കുറ്റവാളികളായി പ്രഖ്യാപിക്കുമ്പോള്‍ അതവര്‍ക്ക് ഉള്‍കൊള്ളാനാകുന്നുമില്ല. ഇവിടേക്കാണ് ക്രിസ്ത്യന്‍ മിഷിനറിമാര്‍ (‘പാതിരിവേദക്കാര്‍) മതംമാറ്റമെന്ന പ്രായോഗിക പരിഹാരം തീണ്ടാ ജാതിക്കാര്‍ക്ക് മുന്നില്‍ വെച്ചത്.

കുറ്റാന്വേഷണം, തീര്‍ഥാടനമായി  മാറുന്ന ഒളിവു ജീവിതം, സാമൂഹിക ആചാര/ വിശ്വാസ വൈരുധ്യങ്ങളിലെ കോമാളിത്തങ്ങളെ കുറിച്ചുള്ള നേര്‍ത്ത പരിഹാസം കലര്‍ന്ന നിരീക്ഷണങ്ങള്‍, കുറ്റം ചെയ്തു എന്ന ധാരണയില്‍ അനുഭവിക്കുന്ന മനക്ലേഷങ്ങളുടെ രൂപത്തില്‍ വേണ്ടത്ര ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നുറപ്പ് വരുത്തിയ ശേഷം നടക്കുന്ന ഇതിവൃത്ത തിരിമറി, മതംമാറ്റത്തോടൊക്കെ സഹിഷ്ണുത കാണിക്കാനാകുന്ന മനംമാറ്റം, സനാതനധര്‍മ്മത്തിന്റെ പേരില്‍ അരങ്ങേറിയ സ്ത്രീവിരുദ്ധത തിരിച്ചറിഞ്ഞു നടത്തുന്ന പശ്ചാത്താപവും പുനര്‍ജീവിതവും – ഒപ്പം, ഒരു നൂറ്റാണ്ടു മുമ്പത്തെ മലബാര്‍ ജീവിതത്തിന്റെ ജീവത്തായ നേര്‍പ്പതിപ്പും - ചെറുതെങ്കിലും വായനയെ പിടിച്ചു നിര്‍ത്താന്‍ പോന്നതൊക്കെ ഈ ആദ്യകാല നോവല്‍ കരുതിവെച്ചിട്ടുണ്ട്. ഇതിവൃത്ത സൃഷ്ടിയിലെ കൃതൃമത്തമൊക്കെ ആധുനികോത്തര സൂക്ഷ്മദര്‍ശിനിയൊക്കെ വെച്ചു ഖനനം ചെയ്യാതിരുന്നാല്‍ മതി.

read more here:

https://alittlesomethings.blogspot.com/2025/01/saraswatheevijayam-by-potheri-kunjambu.html

 

 വായനയില്‍ ചിലപ്പോഴൊക്കെ രസകരമായ / കൌതുകകരമായ ആകസ്മികതകള്‍ ഉണ്ടാവാറുണ്ട്. കൊളോണിയല്‍ അനന്തര അല്‍ജീരിയയുടെ ഏറ്റവും അപചയപ്പെട്ട ഒരു സന്ദര്‍ഭത്തെ പാശ്ചാലത്തില്‍ നിര്‍ത്തി, അസ്തിത്വ പാപ്പരത്തത്തിന്റെ പാരമ്യത്തെ അവതരിപ്പിക്കാന്‍ അഹ്മദ് തയ്ബാവി എന്ന എഴുത്തുകാരന്‍ കണ്ടെടുത്ത രൂപകമായിരുന്നു മി. നോബഡിയുടെ ഒരു സൂചനയും ബാക്കിവെക്കാത്ത തിരോധാനമെങ്കില്‍, സമകാലിക കേരളീയ സാമൂഹിക ജീവിതത്തിന്റെ സ്ത്രീവിരുദ്ധതയെ പശ്ചാത്തലത്തില്‍ നിര്‍ത്തി ഒരു ദുരൂഹ തിരോധാനത്തെ പിന്തുടരുന്ന ഒരു കൃതിയിലേക്ക് പൊടുന്നനെ എത്തിപ്പെട്ടത് അത്തരം ഒരു യാദൃശ്ചികതയായിരുന്നു.

8.    മുദ്രിത - ജിസ ജോസ് 

ഒരു മാന്‍ മിസ്സിംഗ്‌ കേസിന്റെ സ്വഭാവത്തില്‍ തുടങ്ങുകയും ഒമ്പത് സ്ത്രീകളുടെ ജീവിതാഖ്യാനങ്ങളായ ഒമ്പതു സാമാന്യം നീണ്ട കഥകളെ നേര്‍ത്തൊരു ഫ്രെയിമില്‍ ഒരുമിപ്പിക്കുകയും ചെയ്യുന്ന ഘടനയാണ് നോവലിന്റെത്. എല്ലാം തുടങ്ങിവെക്കുകയും നോവലിന്റെ ഭൂമികയെ ആള്‍പാര്‍പ്പില്‍ എത്തിക്കുകയും ചെയ്യുന്ന ആള്‍ തന്നെ ഒരു പ്രഹേളികയായി അപ്രത്യക്ഷയാകുക എന്ന അതിവിചിത്ര സാഹചര്യം, വായനയെ ഉദ്യോഗപൂര്‍ണ്ണമായ ഒരു പിന്തുടരലാക്കിത്തീര്‍ക്കും എന്നത് സുനിശ്ചിതം. നോവലിന്റെ ശക്തി അതിചടുലമായ വായനാക്ഷമതയാണെങ്കില്‍, ഏതാണ്ട് ദ്വിമാനം എന്നുതന്നെ പറയാവുന്ന സ്ത്രീപക്ഷ പക്ഷപാതിത്തമാണ് അതിന്റെ പരിമിതി. അത്രയ്ക്ക് കറുപ്പിലും വെളുപ്പിലും അടയാളപ്പെടുത്താവുന്നതാണോ നമ്മുടെയൊക്കെ ആണ്‍-പെണ്‍ വിനിമയങ്ങള്‍?

read more here:

https://alittlesomethings.blogspot.com/2025/01/mudritha-by-jisa-jose.html

 

9.    മാസ്റ്റര്‍പീസ് - ഫ്രാന്‍സിസ് നൊരോണ

‘എഴുത്തിനെക്കുറിച്ചുള്ള എഴുത്ത് എന്നു കേട്ടാലുടന്‍ ‘മെറ്റാ ഫിക്ഷന്‍’ എന്ന് പറഞ്ഞില്ലെങ്കില്‍ തൃപ്തിവരില്ല ചിലര്‍ക്ക് എന്ന് ആമുഖത്തില്‍ (എസ്. സജയ്) പറയുന്നതിലെ ഐറണി സമ്മതിച്ചാലും ആ പദം ഉപയോഗിക്കാതെ വിശദീകരിക്കാനാവാത്ത നോവെല്ലയാണ്  ഫ്രാന്‍സിസ് നൊരോണയുടെ ‘മാസ്റ്റര്‍പീസ്’. അത്, നോവലിലെ വിഷയം കഥ വരുന്ന വഴികള്‍ ചിത്രീകരിക്കലും, കഥ തേടിപ്പോക്കും, കഥയുടെ വിചിത്ര വഴികളിലെ കഥകളും, കഥ കശാപ്പും കാഥികന്റെ മരണവും ആയി മാറുന്ന വൈചിത്ര്യങ്ങളും മാത്രമല്ല. അതൊക്കെയുണ്ട്‌ ഇവിടെ. പക്ഷെ അതിനപ്പുറം കഥ, അതിജീവനമോ ആത്മ പ്രകാശനമോ ആത്മ നിര്‍വൃതിയോ സ്വത്വസ്ഥാപനമോ എന്നതിനൊക്കെ അപ്പുറം, കഥയെഴുത്തും പ്രസാധനവും വെറും തറവേലയാകുന്ന വിപര്യയത്തിന്റെ ദയാരഹിതവും നഗ്നവും നിശിതപരിഹാസം നിറഞ്ഞതുമായ ചിത്രീകരണം കൂടിയാണ് എന്നതാണ് നൊരോണയുടെ കൃതിയെ വ്യത്യസ്തമാക്കുന്നത്. ഇവിടെ വിശുദ്ധരില്ല; അങ്ങനെ ഉള്ളവര്‍ക്ക് അംഗീകാരവും കഷ്ടി. ആഖ്യാതാവായ എഴുത്തുകാരന്‍ ഉള്‍പ്പടെ ‘കപടലോകത്തിലാത്മാര്‍ത്ഥ’ഹൃദയത്തിന്റെ ഭാരമല്ല പേറുന്നത്, ‘കപടലോകത്തിലെന്റെ കാപട്യം സകലരും കാണ്മതിന്റെ ജാള്യമാണ്. 

മഹാസമ്മേളനപ്പന്തലുകളിലെ ഗിരിപ്രഭാഷണത്തിനിടെ മൂന്നു തവണ നിര്‍ത്തി നിര്‍ത്തി നീട്ടി വലിച്ചു കൂവാന്‍ കഴിയുന്ന അരാജക യുവത കുറ്റിയറ്റു പോകരുത്. അവരും കൂടി ചേരുമ്പോഴേ സാംസ്കാരിക ജൈവികതയ്ക്ക് പ്രാണവായു ലഭിക്കൂ. മറിച്ചു സംഭവിച്ചാല്‍ അതാവും യഥാര്‍ത്ഥ ദുരന്തം.

read more here:

https://alittlesomethings.blogspot.com/2025/01/masterpiece-by-francis-noronha.html

 

ഇതാ ഇനിയിപ്പോള്‍, ടോള്‍സ്റ്റോയിയുടെ ഹാജി മുറാദിനൊപ്പമാണ് . അതൊരു മോശം കമ്പനിയേ അല്ല, ആണോ?

 

 

No comments:

Post a Comment