Featured Post

Saturday, March 22, 2025

The Last Crossing by Badriya Al-Badri/ Katherine Van de Vate

പ്രവാസിത്തൊഴിലാളി ജീവിതത്തിന്റെ ഒമാനി ആഖ്യാനം


പ്രവാസി തൊഴിലാളികള്‍ ലോകമെങ്ങും അനുഭവിക്കുന്ന അവസ്ഥകള്‍ ഗള്‍ഫ് മലയാളികളെ പോലെ അറിഞ്ഞവര്‍ ഉണ്ടാവില്ല. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ അത്രത്തോളം ഉണ്ടായിട്ടുമില്ല. ഇന്ത്യക്കാര്‍ എന്ന പൊതുഐഡന്റിറ്റിക്കപ്പുറം മലയാളി കഥാപാത്രങ്ങള്‍ ഇടംപിടിക്കുന്നില്ലെങ്കിലും, ഒമാനി നോവലിസ്റ്റ് ബദരിയ്യ അല്‍ ബദ്രിയുടെ ‘അവസാനത്തെ കവല (The Last Crossing)’, ദേശത്തിന്റെ സമ്പന്നതയ്ക്കുപിന്നില്‍ നിശ്ശബ്ദം വിലയൊടുക്കുന്ന പ്രവാസി തൊഴിലാളികളുടെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുന്നു. ‘പ്രവാസി തൊഴിലാളികളുടെ ജീവിതം കേന്ദ്രീകരിക്കുന്ന ആദ്യ ഒമാനി നോവല്‍’ എന്ന് പുസ്തകം വിവരിക്കപ്പെടുന്നു.

പിന്നില്‍ വിട്ടുപോരുന്ന നാടിന്റെ വിളി പ്രണയ നഷ്ടമായി അനുഭവിക്കുന്ന മുഖ്താര്‍ എന്ന ഇജിപ്ത്യന്‍ പ്രവാസി തൊഴിലാളിയാണ് കഥാമധ്യത്തില്‍. ആര്‍ക്കിടെക്റ്റായ മുഖ്താര്‍, നിര്‍മ്മാണ പദ്ധതിയില്‍ ഓവര്‍സിയര്‍ ആയി എത്തുന്ന ഉടന്‍ തന്നെ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നു. മുതുകൊടിയുന്ന കായികാധ്വാനമാണ് അയാള്‍ക്ക് നല്‍കപ്പെടുന്നത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എന്ന മട്ടില്‍ അത്തരം അനുഭവങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന അയാള്‍, പ്രാവാസിത്തൊഴിലാളികള്‍ നേരിടാനിടയുള്ള നാനാതരം ചതികള്‍ക്ക് വിധേയനാകുന്നു. പാസ്പോര്‍ട്ടും ഐഡന്റിറ്റി രേഖകളും പിടിച്ചുവെക്കുന്ന മുതലാളിയുടെ ചൂഷണം മുതല്‍, പട്ടിണിയും ഗതിമുട്ടിയ അവസ്ഥകളും മുതല്‍, കൂടെയുള്ളവര്‍ നടത്തുന്ന പരസ്ത്രീഗമനം, മോഷണം മുതലായവയുടേയും ഉത്തരവാദിത്തങ്ങള്‍ വേറെ അയാള്‍ക്ക് പങ്കുവെക്കേണ്ടി വരുന്നു. സഹാനുഭൂതിയുടെ വമ്പന്‍ പ്രകടനത്തിലൂടെ വിശ്വാസം നേടിയെടുത്തു കൂട്ടിക്കൊണ്ടു പോകുന്നവരില്‍ നിന്നുപോലും ചതി പറ്റുന്നത്, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയേടത്തു തന്നെ നില്‍ക്കുന്ന എത്രയോ ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധിയാക്കി അയാളെ മാറ്റുന്നു. ഇതേസമയം, വിശ്വസിച്ചേല്‍പ്പിച്ച പ്രവാസി ജോലിക്കാരന്‍ ഉള്ളതെല്ലാം മോഷ്ടിച്ചു കടന്നുകളയുന്നതില്‍ നിസ്സഹായരായിപ്പോകുന്ന തദ്ദേശീയ തൊഴില്‍ദാതാവിനെയും കാണാനാകും. പ്രവാസികളെ മൊത്തം ചീത്തപ്പേരു കേള്‍പ്പിക്കുന്ന അത്തരമൊരു ചതിയെ കുറിച്ച് മുഖ്താര്‍ നിരീക്ഷിക്കുന്നു:

ഒരിക്കല്‍ ഞാന്‍ വിശ്വസിച്ചിരുന്നു, സ്വയം ദുരിതം അനുഭവിച്ച ഒരാള്‍ക്ക് മറ്റുള്ളവരില്‍ ദുരിതം അടിച്ചേല്‍പ്പിക്കാന്‍ ആവില്ല എന്ന്, എന്നാല്‍ എന്റെ ധാരണ എത്രമാത്രം തെറ്റായിരുന്നു എന്ന് മുജാഹിദ് തെളിയിച്ചു.” 

ഇതിനിടയില്‍, സ്നേഹപൂര്‍ണ്ണമായി പെരുമാറുന്ന  പിതൃതുല്യരായ തൊഴില്‍  ദാതാക്കളെയും മുഖ്താറിനും കൂട്ടുകാര്‍ക്കും കണ്ടെത്താനാകുന്നുണ്ട് എന്നത്, കറുപ്പിലും വെളുപ്പിലും വരച്ചുവെക്കുന്ന ഒന്നല്ല നോവലിലെ ജീവിത ചിത്രീകരണങ്ങള്‍ എന്നതിന്റെ തെളിവാണ്. നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നും എഴുതിവെക്കാനില്ലെങ്കിലും ഒടുവില്‍, അഞ്ചു വര്‍ഷങ്ങളുടെ യാതനകള്‍ക്കു ശേഷം അയാള്‍ക്ക്‌ നാട്ടിലേക്കും തന്റെ പ്രണയത്തിലേയ്ക്കും തിരികെ പോകാനുള്ള അവസരമൊരുങ്ങുന്നത് അത്തരമൊരു സ്നേഹസ്പര്‍ശത്തിന്റെ കൈത്താങ്ങിലാണ്. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. ദുരൂഹമായ ഒരപകടത്തില്‍ അയാളും അയാളുടെ സ്വപ്നങ്ങളും മറ്റനേകം യാത്രക്കാരോടൊപ്പം ഒടുങ്ങുന്നു.

കഥാപാത്രങ്ങളുടെ അരങ്ങ്:

മുഖ്താറിന്റെ ദുരന്തകഥ പോലെത്തന്നെ, പ്രവാസി തൊഴിലാളികള്‍ അനുഭവിക്കുന്ന ധര്‍മ്മസങ്കടങ്ങളുടെ വേറെയും ചിത്രങ്ങള്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. മുഖ്താറിന്റെ സഹപ്രവര്‍ത്തകനായ ഇഹ്സാന്‍ അക്ബര്‍, വീട്ടില്‍ നിന്ന് പോന്നതിനും രണ്ടു വര്‍ഷത്തിനു ശേഷം അയാളുടെ ഭാര്യ പ്രസവിക്കുന്ന കുഞ്ഞിനെ തന്റെതെന്നു വിളിക്കുന്നത്‌, ദിവ്യനായ ഷെയ്ഖിനോട് നാട്ടുകാര്‍ക്കുള്ള വിശ്വാസത്തിന്റെ തുടര്‍ച്ചയും അയാളുടെ നിസ്സഹായതയുടെ ദയനീയ ചിത്രവുമാണ്. ഭര്‍ത്താവിന്റെ ഒരു അടിവസ്ത്രമെങ്കിലും സൂക്ഷിക്കുന്ന സ്ത്രീയെ ദിവ്യസിദ്ധി കൊണ്ട് ഗര്‍ഭിണിയാക്കാന്‍ ഷെയ്ഖിനു കഴിയുമെന്ന് വിശ്വസിക്കപ്പെട്ടു. മറ്റൊരു സഹപ്രവര്‍ത്തകനായ അഹ്മദ് ആകട്ടെ, ഗര്‍ഭകാലത്ത് ഭര്‍ത്താവിന്റെ മണം സഹിക്കാനാകാതെ പെരുമാറിയ ഭാര്യയെ, വിരഹത്തിന്റെ അകലത്തില്‍ ഇനിയൊരു ഒത്തുപോകല്‍ സാധ്യമല്ലാത്ത വിധം വെറുത്തുപോകുന്നു. അനധികൃത കുടിയേറ്റക്കാര്‍ എന്ന പേരില്‍ പിടിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഖഫീലെത്തി മുഖ്താറിനെ പോലുള്ളവരെ മോചിപ്പിക്കുമ്പോള്‍, അങ്ങനെ ആരുമെത്താതെ ജയിലിലേക്ക് പോകുന്നവരെ ഓര്‍ത്ത്‌ സങ്കടപ്പെടുന്ന രാംപീര്‍ പറയുന്നു:

ഒരു പക്ഷെ അവരില്‍ ഒരാള്‍ക്ക്‌ ഒരു കാമുകിയുണ്ടാവാം, അവന്‍ വിവാഹമൂല്യവുമായി വന്നു തന്റെ പിതാവിന്റെ അനുവാദത്തോടെ തന്നെ കൊണ്ടുപോകുന്നത് കാത്തിരിക്കുന്നവള്‍. ഇനി അയാള്‍ക്ക് ആ വിവാഹനിശ്ചയം മുറിക്കേണ്ടിവരും. ഒരുപക്ഷെ അതിലൊരാള്‍ക്ക് രോഗിയായ ഒരമ്മയുണ്ടായിരിക്കാം, അവര്‍ക്ക് മരുന്ന് വാങ്ങാനുള്ള പണമുപയോഗിച്ചാവാം അയാള്‍ തന്നെ തന്റെ സ്വപ്നങ്ങങ്ങളിലേക്കോ അല്ലെങ്കില്‍ ജയിലിലേക്കോ അയക്കുന്നതിനു പകരം മരണത്തിലേക്ക് അയക്കാമായിരുന്ന റബ്ബര്‍ വള്ളത്തില്‍ അയാളൊരു ടിക്കറ്റ് തരപ്പെടുത്തിയത്.”

ഗതികേടുകൊണ്ട് കാമുകിയെ പണക്കാരനോടൊപ്പം പോകാന്‍ അനുവദിക്കുകയും അതിനുശേഷം അയാളുടെ മക്കളെ പ്രസവിക്കുകയും കണ്ണുകളിലെ തിളക്കം നഷ്ടപ്പെടുകയും ചെയ്ത അവളെയോര്‍ത്ത്‌ വേദനിക്കുകായും ചെയ്യുന്ന അജയ് എന്ന മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരനുണ്ട്. എന്നാല്‍, അയാളുടെ അതിലും വലിയ വേദന, അമ്മയുടെ മുഖം അവസാനമായി ഒന്ന് കാണാന്‍ പോകാന്‍ അവധി കിട്ടാതിരുന്നതും വെള്ളപ്പൊക്കത്തില്‍ മരിച്ച പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകളുമാണ്. 

ദൈവങ്ങള്‍ എന്നെ അതിലെ കടന്നു പോകുന്ന മേഘത്തിലൂടെ അയക്കുമെന്ന് പ്രഖ്യാപിച്ച് ഞാന്‍ താഴേക്ക് ഇറങ്ങുന്നതും നോക്കി ആകാശത്തില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു കിടന്നു എന്റെ അമ്മ. ഞാനെത്തും മുമ്പ് മരിച്ചുപോയാല്‍ അവരുടെ കണ്ണുകള്‍ അടക്കരുതെന്നു ശട്ടംകെട്ടി, ഒരു പക്ഷെ എന്തെങ്കിലും അത്യാവശ്യം അവരുടെ മരണക്കിടക്കയിലേക്കുള്ള എന്റെ പ്രതികരണത്തെ വൈകിപ്പിച്ചതാണെങ്കിലോ..” 

അച്ഛന്‍ ചിന്തിയ വിയര്‍പ്പ് തന്നിലൂടെ തുടരുന്നതു കാണാന്‍ ആ പുരയിടം കാത്തിരിക്കുകയാണ് എന്ന് അയാള്‍ വിശ്വസിക്കുന്നു. ഗള്‍ഫ് യുദ്ധകാലത്ത് ആകാശം തീമഴ പെയ്തതില്‍ ഭാര്യയെയും സ്വര്‍ണ്ണത്തലമുടിയുള്ള മകളെയും നഷ്ടപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഏകാന്തനായ വയോധികന്‍ അബ്ദുള്ള, ഓര്‍മ്മകളിലും സുബോധത്തിലും ഇടയ്ക്കിടെ മുങ്ങിത്താഴുന്നു. പുതുപൂക്കള്‍ പറിച്ചെറിഞ്ഞു അയാള്‍ അലറുന്നു:

വിഡ്ഢികള്‍! നിങ്ങള്‍ തെരുവുകളില്‍ പൂക്കള്‍ നടുന്നു, നിങ്ങള്‍ നടേണ്ടത് ബോംബുകളാണ്, അപ്പോള്‍ നിങ്ങള്‍ക്ക് വേഗം മരിക്കാം...”

എല്ലാം മറക്കാന്‍ അയാളോടു പറയുന്നതിന്റെ പൊള്ളത്തരം മുഖ്താറിനെ ബാധിക്കുന്നുണ്ട്. അബ്ദുള്ളക്ക് അതും കാണാനാകുന്നുണ്ട്: 

നീ ഒരാളോട് അയാളുടെ വേദനയെ കുറിച്ച് പറയുകയും അതിലേക്കു ശ്രദ്ധയൂന്നുകയും ചെയ്യുമ്പോള്‍, അയാളുടെ വേദനയല്ല, മറിച്ചു നിന്റെ തന്നെ വേദനയാണ് നീ ചര്‍ച്ച ചെയ്യുന്നത്.”

അയാള്‍ക്ക് ആ സാന്ത്വനത്തില്‍ കാര്യവുമില്ല:

 “എന്റെ സുഹൃത്തെ, എന്നെ പോലോരാള്‍ക്ക് മറവിയില്‍ ഒരാകര്‍ഷണവുമില്ല.”

നോവലിസ്റ്റിന്റെ ഭാഷ ഏറ്റവും കാവ്യസാന്ദ്രമാകുന്നത് ഇത്തരം വിവരണങ്ങളിലാണ്:

വിധിക്കെങ്ങനെയാണ് ദയാലുവാകാനാകുക, യാരയുടെ ശവമഞ്ചം ഉയരത്തില്‍ ചുമന്നു കൊണ്ടുപോകപ്പെടുകയും പ്രകാശത്തിന്റെ ചിറകുകളും സ്ട്രോബെറി രുചിയുള്ള ഉടലുമുള്ള ഒരു പക്ഷിയായി അവളെ സ്വര്‍ഗ്ഗത്തില്‍ പറക്കാന്‍ സഹായിക്കുന്നതിനു മാലാഖമാര്‍ മത്സരിക്കുകയും ചെയ്യുമ്പോള്‍?.”

നോവലില്‍ ഏറ്റവും തെളിച്ചമുള്ള ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നതും അബ്ദുല്ലയാണ്. ഉമ്മമാരുടെ പാടത്തിനു ചുവടെയാണ്‌ സ്വര്‍ഗ്ഗമെന്ന പ്രവാച്ചകവാക്യം ഓര്‍മ്മിപ്പിക്കുമ്പോലെ, ഉമ്മയെ കുറിച്ച് വേദനയോടെ ഓര്‍ക്കുന്ന മുഖ്താറിനോട് അയാള്‍ പറയുന്നു:

അമ്മമാര്‍ ഈ ഭൂമിയിലെയല്ല സ്വര്‍ഗ്ഗത്തിലെ മണ്ണ് കൊണ്ടാണ്  സൃഷ്ടിക്കപ്പെടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.”

ഭാര്യ സഫിയ അയാളുടെ അമ്മയെ പോലെയായിരുന്നു എന്ന് അയാള്‍ ഓര്‍ക്കുന്നു; ശക്തമായ വ്യക്തിത്വം, പൊടുന്നനെയുള്ള മരണം. തിരിച്ചുപോയി ഹൂറിയയോടു സന്ധിക്കണോ എന്ന കാര്യത്തില്‍ അങ്കലാപ്പിലാകുന്ന മുഖ്താറിനെ ശരിയായ തീരുമാനത്തിലേക്ക് നയിക്കുന്നതും അയാളാണ്: യാരയും സഫിയയും തിരികെ വന്നാല്‍, അവരോടു സന്ധിക്കാന്‍ താന്‍ ഒരു നിമിഷമെങ്കിലും വൈകും എന്ന് കരുതുന്നുണ്ടോ എന്നാണു അയാള്‍ ചോദിക്കുക. സമൂഹത്തില്‍ വളരുന്ന ഛിദ്രങ്ങളെ കുറിച്ചും അയാള്‍ക്ക് തെളിഞ്ഞ കാഴ്ചപ്പാടുണ്ട്: ആയിരം കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ ദുരന്തങ്ങളെ കുറിച്ച് വിലപിക്കുന്നവര്‍ക്ക് ചുറ്റും നടക്കുന്ന കുരുതികളെയും ഭീകരതകളെയും ന്യായീകരിക്കാനാകുന്നതിലെ വൈരുധ്യം വിചിത്രമായി അയാള്‍ക്ക് തോന്നുന്നു. 

നാമിപ്പോള്‍ മുസ്ലിംകളല്ല, ഇബാദികളും സുന്നികളും ഷിയാകളും മറ്റുമാണ്.” 

പ്രണയ ദുരന്തങ്ങള്‍, സ്നേഹ ലോകങ്ങള്‍

പ്രവാസി തൊഴിലാളികളുടെ ജീവിതമെന്ന നരകചിത്രം വരച്ചുവെക്കുന്നതോടൊപ്പം നോവലിനെ വേറിട്ടുനിര്‍ത്തുന്നത്, അസാധാരണവും ഹൃദയദ്രവീകരണ ക്ഷമവുമായ ഒരു പ്രണയകഥകൂടിയാണ് അത് എന്നതാണ്. കുട്ടിക്കാലം മുതലേ തന്റെ ഹൃദയത്തിന്റെ ഉടമയെന്ന് മുഖ്താര്‍ തീരുമാനിച്ച ഹൂറിയയുമായുള്ള അസാധാരണ രാഗദ്വേഷ ബന്ധമാണ് അത്. പലപ്പോഴും മുഴുവന്‍ അധ്യായങ്ങള്‍ തന്നെ ഇരുവരും നടത്തുന്ന ഫോണ്‍ വിനിമയങ്ങള്‍ - സന്ദേശങ്ങള്‍, ശബ്ദസന്ദേശങ്ങള്‍ - കൊണ്ടാണ് നോവല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, എന്തുകൊണ്ട് മുഖ്താര്‍ നടത്തിയ പ്രണയാഭ്യര്‍ഥന ഹൂറിയ നിരസിച്ചു എന്നത് വിചിത്രമാണ്: ഗള്‍ഫില്‍ പോയി പണം സമ്പാദിക്കാന്‍ അവള്‍ ആവശ്യപ്പെട്ടത് വാസ്തവത്തില്‍, പ്രണയം കൊണ്ടുമാത്രം മനസ്സിലുള്ള വീട് പണിയാനാകില്ല എന്ന് ഓര്‍മ്മിപ്പിക്കുമ്പോഴും, പണത്തോടുള്ള താല്പര്യം കൊണ്ടൊന്നുമല്ല. വിചിത്രമായ നിലയില്‍ അവള്‍ അവളുടെ ഹൃദയത്തെ തന്നെ ഒറ്റുകയായിരുന്നു എന്ന് കാണാം. ഹീത്ത് ക്ലിഫ് – കാതറിന്‍ ബന്ധത്തിന്റെ സമാനത സ്വാഭാവികമായും തിരിച്ചറിയാനാകുന്ന, സങ്കീര്‍ണ്ണ മനോവിജ്ഞാനീയ ധ്വനികളുള്ള ഒന്നാണ് അതീവ തീക്ഷ്ണമായി മുഖ്താറിനെ സ്നേഹിക്കുന്ന ഹൂറിയയുടെ പെരുമാറിയ രീതി. തന്റെയുള്ളിലെ സ്വര്‍ഗ്ഗം കൊണ്ടല്ല, നരകം കൊണ്ടാണ് അവള്‍ സൃഷ്ടിക്കപ്പെട്ടത് എന്ന് മുഖ്താര്‍ കരുതുന്നു, വിട്ടുകളയാനാകാത്തത്, എപ്പോഴും പൊള്ളിക്കുന്നത്.

അതീവവേദനയും നിരാശയും നിറഞ്ഞ വര്‍ത്തമാന/ പ്രവാസാനുഭവങ്ങള്‍ നേരിടുന്ന കഥാപാത്രങ്ങളെ പിന്തുടരുന്നതുകൊണ്ടായിരിക്കണം, സ്നേഹസ്പര്‍ശങ്ങള്‍ കാണാനാകുന്ന ഘട്ടങ്ങളിലെല്ലാം നോവലിസ്റ്റ് ആകാവുന്നത്ര ആര്‍ദ്രമായ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. ഹൂറിയ, മുഖതാറിനയക്കുന്ന സുദീര്‍ഘ സന്ദേശങ്ങള്‍ കാല്പനികതയുടെയും തീവ്ര വൈകാരികയുടെയും അങ്ങേയറ്റം – ചിലപ്പോഴൊക്കെ ഇത്തിരി പഴകിയ ഭാവം (decadent sensibility) തന്നെയും – പ്രകടിപ്പിക്കുന്നുണ്ട്. മുഖ്താറിനു ഉമ്മയെ കുറിച്ചും ഉപ്പയെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ നിറയെ സ്നേഹമാണ്. ആണ്‍മക്കള്‍ക്കെല്ലാം മുഹമ്മദ്‌ എന്ന പേരിട്ട പിതാവ്, രണ്ടാം പേരില്‍ അവരെ വ്യത്യസ്തരാക്കി. മുസ്സോളിനിക്കെതിരെ ആര്‍ജ്ജവത്തോടെ പോരാടി മരിച്ച, മരിക്കുമ്പോഴും തലയുയര്‍ത്തിപ്പിടിക്കണമെന്നും പിന്നീട് നിങ്ങള്‍ക്ക് അതിനു അവസരം കിട്ടുകയില്ലെന്നും ഉദ്ബോധിപ്പിച്ച ചരിത്ര പുരുഷനായ വയോധികനെ (ഉമര്‍ മുഖ്താര്‍) ഓര്‍ത്തുകൊണ്ടാണ് ഇളയ മകന് അദ്ദേഹം പേരിട്ടത്. ആ പോരാളിയുടെ അതേ ജന്മദിനത്തില്‍ (ആഗസ്റ്റ്‌ ഇരുപതിന്) ആണ് അവന്റെ ജനനവും എന്ന യാദൃശ്ചികതയും പിതാവിനെ അതിനു പ്രേരിപ്പിച്ചിരിക്കാം. തന്റെ പിറവിയുടെ മുഹൂര്‍ത്തം തന്നെ മരണത്തിനായി തിരഞ്ഞെടുത്ത ഉമ്മയെ കുറിച്ചുള്ള വേദനയാണ് ഹൂറിയയെ മുഖ്താറിന്റെ ഉമ്മയോട് അടുപ്പിക്കുക – അവരുണ്ടാക്കുന്ന വിശിഷ്ട പലഹാരം (ഉം അലി), അവളെ ഒരേസമയം കരയിക്കുകയും സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യും. സുലൈമാന്‍ നബിയെ (സോളമന്‍ രാജാവ്) പോലെ പ്രകൃതിയുടെയും ഉറുമ്പുകളുടെയും പോലും ഭാഷയറിയാവുന്ന ആം സുലൈമാന്‍ (സുലമൈന്‍ അമ്മാവന്‍)  എന്ന സ്നേഹനിധിയായ വയോധികന്‍, എല്ലാം കൈവിടുന്ന ഘട്ടത്തില്‍ മുഖ്താറിനും കൂട്ടുകാര്‍ക്കും തുണയാകുന്നുണ്ട്. വലിയ വിശ്വാസി ചമഞ്ഞു സഹായിക്കുന്നു എന്ന തോന്നലുണ്ടാക്കി കൂട്ടിക്കൊണ്ടുപോകുന്ന താജ് അല്‍ ഇസ്ലാമിന്റെ ചതിയില്‍പ്പെട്ടു ഒരിക്കല്‍ കൂടി ശൂന്യതയുമായി മുഖാമുഖം നില്‍ക്കുമ്പോള്‍, മുഖ്താറിനെ ഷെയ്ഖ് മന്‍സൂറിന്റെ അരികിലേക്കയക്കുക, ആം സുലൈമാന്‍ ആണ്. ആ വയോധികനാകട്ടെ, മരിച്ചുപോയ തന്റെ മകന്റെ സ്ഥാനത്താണ് മുഖ്താറിനെ കാണുക. മെഡിസിന്‍ പഠിക്കുകയായിരുന്ന മകന്‍ പൊടുന്നനെ പിടിമുര്‍ക്കിയ ബ്രെയിന്‍ കാന്‍സറിനു കീഴടങ്ങിയത് വയോധികനെ ഉലച്ചു കളഞ്ഞിരുന്നു. ആ മകനാകട്ടെ, സ്നേഹനിധിയായ പിതാവിനെ അറിയിക്കാതിരിക്കാനുള്ള വ്യഗ്രതയില്‍ ചികിത്സപോലും അമാന്തിക്കുകയും ചെയ്തു.

ജിന്നുകള്‍, അതീത സാന്നിധ്യങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ നോവലിന്റെ മാജിക്കല്‍ റിയലിസ്റ്റ് തലങ്ങളില്‍ കടന്നു വരുന്നുണ്ട്. എന്നാല്‍, വിശ്വാസപരമായി അത്തരം കാര്യങ്ങള്‍ ‘ജാഹിലിയ്യ’ (ഇസ്ലാമിക പൂര്‍വ്വ അന്ധവിശ്വാസ കാലം) ശേഷിപ്പുകള്‍ ആണെന്നും ഇസ്ലാം ശാസ്ത്രത്തെയാണ് മുന്നോട്ടുവെക്കുന്നതെന്നും ആം സുലയ്മാന്‍ പറയുന്നു. പലപ്പോഴും തന്റെ ദുര്‍വ്വിധികളുടെ തുടര്‍ച്ചയില്‍ വിശ്വാസകാര്യങ്ങളില്‍ നിഷേധാത്മകവും ദൈവനിഷേധത്തോളം എത്തുന്നതുമായ സന്ദര്‍ഭങ്ങള്‍ പോലും മുഖ്താര്‍ നേരിടുന്നുണ്ട്. അത്, അയാളുടെ വ്യക്തിസത്തയില്‍ നൈരാശ്യം പിടിമുറുക്കുന്നതിന്റെ സൂചനയാണ്. എന്നാല്‍, അത്തരം ഘട്ടങ്ങളില്‍ ആം സുലൈമാനെയും ഷെയ്ഖ് മന്‍സൂറിനെയും പോലുള്ളവര്‍ നടത്തുന്ന ഇടപെടല്‍ അയാളെ സ്വയം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. അതേസമയം, അത്തരം തീവ്ര പശ്ചാത്താപത്തിന്റെ ഒരു ഘട്ടമാണ് താജ് അല്‍ ഇസ്ലാമിലൂടെ ചതിക്കപ്പെടലിന്റെ മറ്റൊരു ഘട്ടം ആരംഭിക്കുന്നതിനു കളമൊരുക്കുക എന്നത്, ‘ദൈവത്തിലേക്കുള്ള മടക്കം’ എന്ന കാല്‍പ്പനികതയെയും പ്രശ്നവല്‍ക്കരിക്കുന്നു.

ഇന്ത്യന്‍ ചിത്രങ്ങള്‍

 നോവലില്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചുള്ള ചിത്രങ്ങള്‍ അജയിനെയോ രാംപീറിനെയോ പോലെ എല്ലായിപ്പോഴും അത്ര തിളക്കമുള്ളതല്ല. ഷെല്‍ കമ്പനിയുടെ പ്രോജക്റ്റ് ആര്‍ക്കിടെക്റ്റ് വിസയിലെത്തുന്ന മുഖ്താര്‍ ചതിക്കപ്പെടുന്നു. ഒമാനിയായ കഫീലിനു പിറകില്‍ യഥാര്‍ത്ഥ ഉടമയായ മി. കുമാര്‍ കപൂര്‍ അഞ്ചു വിരലിലും മോതിരമിടുന്ന ബോറനാണ് എന്നു മാത്രമല്ല, “അയാളുടെ പുഞ്ചിരിക്കുപിറകില്‍ ജീവിതങ്ങളെ ദിനം ദിനം ചവച്ചരയ്ക്കുന്ന കുറുക്കന്റെ തേറ്റകളാണ്” എന്ന് മുഖ്താര്‍ കണ്ടെത്തുന്നു. “തലക്കനമുള്ള തന്തയില്ലാത്തവ”ന് ഒരുതളികയിലെന്നോണം തന്നെ നല്‍കിയത് ഹൂറിയയയാണ്.  മൂന്ന് അറബികളും നാല് ഏഷ്യക്കാരും ഒരു ചെറിയ മുറിയില്‍ വൃത്തിഹീനമായ നിലയില്‍ കഴിയുന്ന സാഹചര്യം. മുഖ്താറിനെയും കൂടെയുള്ള ഇതര പ്രവാസി തൊഴിലാളികളെയും കണ്ണില്‍ ചോരയില്ലാതെ പണിയെടുപ്പിക്കുകയും ഇല്ലാത്ത കുറ്റം കണ്ടുപിടിച്ചു പോലും കൂലി നിഷേധിക്കുകയും ചെയ്യുന്ന അയാള്‍ ഇന്ത്യക്കാരനാണ്; അയാള്‍ തൊഴിലാളികളെ മാത്രമല്ല, കഫീലിനെയും വഞ്ചിക്കുന്നുണ്ട്. കീഴ്ജാതിക്കാരന്‍ (‘ദലിത്’) ആയ നാട്ടുകാരന് കൈകൊടുക്കാത്ത ഉയര്‍ന്ന ജാതിക്കാരന്‍ (‘ചോപ്ര’) ആയ ഇന്ത്യക്കാരനെ നോവലില്‍ കാണാം. കെ. ആര്‍. നാരായണന്‍ എങ്ങനെ ഇന്ത്യന്‍ പ്രസിഡന്റായി ഫോര്‍മാന്‍ സഞ്ജയ്‌ അന്തംവിടുന്നു. രേഖകളില്ലാതെ ഒളിച്ചു കഴിയുന്നതിന്റെ സദാ ചങ്കിടിപ്പുള്ള ജീവിതത്തിലേക്ക് മുഖ്താറിനെയും ഇതര ജോലിക്കാരെയും അയാള്‍ തള്ളിയിടുന്നത് ഇരട്ട ചൂഷണമാണ്: അവര്‍ മറ്റെങ്ങും പോകില്ല എന്നുറപ്പുവരുത്താനുള്ള തന്ത്രം. മുഖ്താറിനെ പോലെയുള്ള അറബികളെയും അടിമയാക്കുന്നതിലൂടെ ഒരുതരം എതിര്‍ദിശാ വംശീയത (reverse racism) അയാള്‍ അരങ്ങേറുകയുമാണ്. മറ്റൊരു ഉദാഹരണത്തില്‍, നാല്‍പ്പതോടടുത്തിട്ടും കറവപ്പശുവായി വീട്ടുകള്‍ നിര്‍ത്തുന്ന ഒമാനി യുവതിയുടെ നിരാശ മുതലെടുത്ത്‌ അവളെ വിവാഹവാഗ്ദാനം നല്‍കി വിധേയപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനുമായി ഇടയേണ്ടി വരുന്നുണ്ട് മുഖ്താറിന്. അയാള്‍, വിദഗ്ദമായി മുഖ്താറിനെത്തന്നെ പ്രതിയാക്കുന്നുമുണ്ട്. 

സ്ത്രീ വിരുദ്ധത, മുന്‍വിധികള്‍

ഒമാനി സമൂഹത്തില്‍ കൊടികുത്തി വാഴുന്ന സ്ത്രീവിരുദ്ധതയുടെ ചിത്രങ്ങളും നോവലിലുണ്ട്. വിവാഹമൂല്യം പോരെന്നു പറഞ്ഞു വരുന്ന ആലോചനകളെല്ലാം വീട്ടുകാര്‍ തള്ളിക്കളയുന്നതില്‍ പ്രതിഷേധിച്ചു വേലക്കാരനായ കറുത്ത വര്‍ഗ്ഗക്കാരനോട് ബന്ധം സ്ഥാപിക്കുകയും ഗര്‍ഭിണിയാകുകയും ചെയ്യുന്ന യുവതിയെ നോവലില്‍ കാണാം. അവള്‍ പ്രസവിക്കുന്ന കറുത്ത കുഞ്ഞിനെ പിറവിയിലേ കഴുത്തു ഞെരിച്ചു കൊല്ലുന്ന മാതാവ്, അതേ പുരുഷാധികാരമൂല്യങ്ങളുടെ സംരക്ഷക തന്നെയാണ്. പ്രായം കടന്ന ഒരാളെ അവള്‍ക്കു ഭര്‍ത്താവായി കണ്ടെത്താനും അവര്‍ക്ക് കഴിയുന്നു. അയാള്‍ക്കാകട്ടെ, അവളുടെ സമൃദ്ധമായ ഉടല്‍, തന്റെ യൗവ്വനം തിരിച്ചു പിടിക്കാനും വേണ്ടത്ര ആസ്വദിക്കാനുമുള്ള അവസരവുമാണ്. എന്നാല്‍, അയാള്‍ക്ക് ഒട്ടേറെ മക്കളെ പ്രദാനം ചെയ്തു ജീവിതം ആസ്വദിക്കുക തന്നെയാണ് അവളുമെന്നു നോവല്‍ സൂചിപ്പിക്കുന്നു. ഇതൊക്കെ കണ്ടാണ്‌ അയല്‍പ്പക്കത്തെ, നാല്‍പ്പതു കഴിഞ്ഞിട്ടും വീട്ടുകാര്‍ തങ്ങളുടെ സൗകര്യാര്‍ത്ഥം ജീവിതം നിഷേധിക്കുന്ന യുവതി, വിടനായ ഇന്ത്യക്കാരന്റെ വലയില്‍ വീഴുന്നത്. 

ഒമാനി സമൂഹം, മറ്റേതു സമ്പന്ന സമൂഹവും ചെയ്യുന്നതുപോലെ, പ്രവാസി തൊഴിലാളികളോട് ഒട്ടേറെ സ്റ്റീരിയോടൈപ്പ് ഔദ്ധത്യഭാവം പുലര്‍ത്തുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, മറുവശത്ത്‌ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഔദ്ധത്യഭാവം അവരും അനുഭവിക്കേണ്ടി വരുന്നതിനെ കുറിച്ച് നോവലില്‍ സൂചനകളുണ്ട്. എണ്ണസമ്പന്നത സൃഷ്ടിച്ച പുതിയ സാഹചര്യത്തില്‍ പാശ്ചാത്യ ലോകം സൃഷ്ടിച്ചെടുത്ത ആഖ്യാനങ്ങളെ കുറിച്ച് ആം സുലൈമാന്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്. ജിയോളജിയില്‍ ഡോക്റ്ററേറ്റ് ഉള്ള അദ്ദേഹത്തിന്‍റെ മകന്‍ അബ്ദുള്ള നേരിടുന്ന പ്രതിസന്ധി അദ്ദേഹം നേരില്‍ അറിഞ്ഞതാണ്. ഒമാനികള്‍ക്ക് വലിയ സംരഭങ്ങളുടെ താക്കോല്‍ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യാനാകില്ല എന്നും അതിനു പാശ്ചാത്യ വിദഗ്ദര്‍ തന്നെ വേണമെന്നുമുള്ള നിലപാട്, പലപ്പോഴും അര്‍ഹിച്ച അംഗീകാരം അവര്‍ക്ക് നിഷേധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ജോലി ചെയ്യുന്നത് അവരാകുമ്പോഴും അതിന്റെ അംഗീകാരവും ഒരുവളേ സാമ്പത്തിക ലാഭവും അപ്രകാരം പാശ്ചാത്യര്‍ കൊണ്ടുപോകുന്നു. ഈ പോസ്റ്റ്‌കൊളോണിയല്‍ സംഘര്‍ഷം, പ്രവാസി തൊഴിലാളികളുമായി സാഹോദര്യമായി വരേണ്ടതാണ് എന്നിരിക്കിലും അങ്ങനെയല്ല പലപ്പോഴും സംഭവിക്കുന്നത്‌. ഫലത്തില്‍ പ്രവാസി തൊഴിലാളികള്‍ കോളണീകൃതരുടെ കോളണീകൃതര്‍ (colonized of the colonized) എന്ന ഇരട്ട ചൂഷണത്തിന് വിധേയരാകുകയാണ്. 

ഘടനയിലെ ചാക്രികത 

അപകടത്തില്‍ ജീവന്‍ പൊലിയുന്നതിനു തൊട്ടുമുമ്പുള്ള നിമിഷത്തില്‍ കണ്‍മുന്നില്‍ സ്വന്തം ജീവിതം മുഴുവന്‍ കടന്നുപോകുന്ന സന്ദര്‍ഭത്തിലൂടെ കഥ പറയുക എന്ന സങ്കേതം ഒട്ടേറെ കൃതികളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ‘ഔള്‍സ് ക്രീക്ക് ബ്രിഡ്ജ്’ പോലുള്ള മാസ്റ്റര്‍പീസുകള്‍ മുതല്‍ സമകാലിക എഴുത്തുകാരനായ ക്രിസ് അബാനിയുടെ ‘സോംഗ് ഫോര്‍ നൈറ്റ്’ വരെയുള്ള ശ്രദ്ധേയ രചനകള്‍ ഇക്കൂട്ടത്തില്‍ കാണാം. മുഖ്താറിന്റെ കഥയും അത്തരം ഒരു മിന്നായത്തിലാണ് ആരംഭിക്കുന്നത്. അതൊരു വിമാനാപകടമാകാം. തുടങ്ങിയ നിമിഷത്തിലാണ് നോവല്‍ അവസാനിക്കുന്നതും. ഉയരങ്ങളോട് കടുത്ത ഭയമുള്ള അയാള്‍ തന്റെ കഥ ആരംഭിക്കുന്നത് അപ്രകാരമാണ്: “ജീവിതത്തിലേക്കുള്ള നിങ്ങളുടെ ആദ്യചുവട് മരണ പാതയിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടാണ്.” പിന്നെയുണ്ടാകുന്നത് ഭ്രമകല്‍പ്പനയോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാകാത്ത കലുഷാന്തരീക്ഷമാണ്. “ദീപങ്ങള്‍ എന്റെ നേരെ ഓടിവരുന്നു. ഇതാദ്യമായാണ് ഞാന്‍ കാലുകളുള്ള ദീപങ്ങളെ കാണുന്നത്”. നോവലന്ത്യത്തില്‍:

എല്ലാം ഒരു നിശ്ചലതയിലേക്കെത്തുന്നു. ഇപ്പോള്‍ വെളിച്ചങ്ങളൊന്നും ഓടുന്നില്ല. നിന്റെ ഹൃദയത്തിന്റെ മിടിപ്പുകള്‍ കുറഞ്ഞുവരുന്നു. നീ നിന്റെ ഉമ്മ പ്രാര്‍ഥിക്കുന്നത് കാണുകയില്ല, ഹൂറിയ നിന്റെ നെഞ്ചില്‍ വീണു കരഞ്ഞുകൊണ്ട്‌ മന്ത്രിക്കുന്നത് നീ കേള്‍ക്കുകയില്ല: “ഞാനിത്രകാലം നിന്നെ മിസ്സ്‌ ചെയ്തു. നീയിനി എപ്പോഴാണ് തിരികെയെത്തുക?.”

നോവലിലെ കഥാപാത്രങ്ങള്‍ വ്യത്യസ്ത ദേശങ്ങളില്‍ നിന്നുള്ളവരാണ് എന്നത്, എണ്ണസമ്പന്നമായ അറബ് ദേശങ്ങളിലെ പ്രവാസി സമൂഹത്തിന്റെ പരിഛേദം തന്നെയാക്കി പാത്രസൃഷ്ടിയെ മാറ്റുന്നുണ്ട്. അതില്‍ത്തന്നെയും ഉന്നതജോലിയും സമ്പന്നസാഹചര്യങ്ങളുമുള്ള ആളുകളിലല്ല തനിക്കു താല്പര്യം തോന്നിയത് എന്ന് നോവലിസ്റ്റ് ഒരഭിമുഖത്തില്‍ വ്യക്തമാക്കുന്നു. “ആളുകളുടെ മുഖങ്ങളില്‍ കാണുന്ന വേദന എനിക്ക് അവഗണിക്കാനാകില്ല.” ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗമായ താഴെ തട്ടിലുള്ള പ്രവാസി തൊഴിലാകളികളെയാണ്  അവര്‍ നോവലില്‍ പകര്‍ത്തിയത്. പ്രവാസി തൊഴിലാളികളെ വെറും തുരുമ്പായി കാണുന്ന നിലപാട് അവര്‍ക്ക് അസഹ്യമായി അനുഭവപ്പെട്ടു. “എന്റെ സന്ദേശം ഈ മനുഷ്യരും നമ്മെ പോലുള്ളവരാണ് എന്നതാണ്; നമ്മള്‍ ജീവിക്കുമ്പോലെ ജീവിക്കാന്‍ അര്‍ഹതയുള്ളവര്‍, അല്ലെങ്കില്‍, ഏറ്റവും ചുരുങ്ങിയത് നമ്മുടെ സഹജീവികളായി കാണേണ്ടവര്‍.” ഹൂറിയയുടെ പാത്രസൃഷ്ടിയെ കുറിച്ച് അവര്‍ നിരീക്ഷിച്ചത് ഇങ്ങനെയാണ്: “മുഖ്താറിന്റെ പ്രിയപ്പെട്ടവളായ ഹൂറിയയുടെ പാത്രസൃഷ്ടിയിലൂടെ ഞാനെന്റെ വായനക്കാരെ കാണിക്കാന്‍ ശ്രമിച്ചത്, പ്രവാസി തൊഴിലാളികളുടെ പിറകില്‍ നാം കാണാത്ത ജീവിതമുണ്ട് എന്നാണ് – സ്വപ്നം കാണുന്ന ഒരു പ്രതിശ്രുത വധു, കാത്തിരിക്കുന്ന ഒരമ്മ, ഉറക്കമില്ലാതെ കഴിയുന്ന പ്രിയപ്പെട്ടവര്‍ - അപ്പോഴൊക്കെ ഇവിടെ അവരുടെ ജീവിതമാകട്ടെ, ദുരിതങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളിലുമാണ്.”*1 

അറബ് ഭാഷയുടെ കാവ്യാത്മകതയും ശക്തിയും ഇംഗ്ലീഷ് വിവര്‍ത്തനത്തിലും അനുഭവപ്പെടുത്തുന്നതില്‍ വിവര്‍ത്തകയായ കാതറിന്‍ വാന്‍ ഡിവെയ്റ്റ് അങ്ങേയറ്റം വിജയിക്കുന്നുണ്ട്. പ്രമേയത്തിലും പരിചരണത്തിലും ഒരുപോലെ വ്യത്യസ്തത പുലര്‍ത്തുന്ന ഇത്തരം ഒരു നോവലിന് അര്‍ഹിച്ച നിരൂപകശ്രദ്ധ ലഭിച്ചു കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യം, ഓരങ്ങളില്‍ ഒതുങ്ങിപ്പോകുന്ന അടിത്തട്ടു മനുഷ്യരുടെ കഥകള്‍ അവതരിപ്പിക്കുമ്പോഴും, പാശ്ചാത്യ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ടെമ്പ്ലേറ്റ്  മുഖ്യധാരയ്ക്ക് ഇപ്പോഴും ഒഴിവാക്കാന്‍ വയ്യ എന്ന നിരീക്ഷണത്തില്‍ തന്നെയാണ് ചെന്നുമുട്ടുന്നത്. Kindle Unlimited -ല്‍ മാത്രമാണ് പ്രസിദ്ധീകരിച്ചു (മാര്‍ച്ച് 2024) ഒരു വര്‍ഷം കഴിഞ്ഞും പുസ്തകം ലഭ്യമായിട്ടുള്ളത്.

*1. (Interviews Badriyah al-Badri, Katherine Van de Vate, The Last Crossing, September 13, 2023, https://arablit.org/2023/09/13/i-cannot-ignore-the-pain-in-peoples-faces-badriyah-al-badri-on-writing-about-expatriate-workers-in-oman/).

No comments:

Post a Comment