Featured Post

Sunday, March 23, 2025

Bitter Wormwood by Easterine Kire

 സ്വാതന്ത്ര്യം കൊണ്ട് മുറിവേറ്റവര്‍


നാഗാ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രം ഏറെയും മൂടിവെക്കപ്പെട്ട ഒന്നാണ്. 1832 -ല്‍ ബ്രിട്ടീഷ് അധീനതയിലായ നാഗാ പര്‍വ്വത നിരകളിലെ ജനത ഒരു ഘട്ടത്തിലും വരാനിരിക്കുന്ന ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി തങ്ങളെ സ്വയം കാണുകയുണ്ടായിട്ടില്ല. 1929-ല്‍ തന്നെ സൈമണ്‍ കമ്മിഷനു മുമ്പാകെ ഹിന്ദുവോ മുസ്ലിമോ അല്ലാത്ത തങ്ങളെ വരാനിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ പരിഷ്കാരങ്ങളില്‍ വേറിട്ടു കാണണം എന്ന് അവര്‍ നിലപാടെടുത്തിരുന്നു. 1935-ല്‍ ഇന്ത്യ ഗവണ്മെന്‍റ് ആക്റ്റ് പാസായപ്പോള്‍ ഇത് അംഗീകരിക്കപ്പെടുകയും ആസാം നിയമ സഭയില്‍ നിന്ന് വേറിട്ട്‌ ഗവര്‍ണര്‍ ഭരണത്തില്‍ കീഴില്‍ അവര്‍ക്ക് പ്രത്യേക പദവി നല്‍കപ്പെടുകയും ചെയ്തു. 1944-ല്‍ ജപ്പാന്‍ അധിനിവേശക്കാലത്ത് നാഗാ തലവന്‍ സപൂഷിസോസുഭാഷ് ചന്ദ്ര ബോസിന്റെ സഹാകരിയായി. 1946 NNC (Naga National Council) രൂപീകൃതമാകുകയും നാഗാ ഗോത്രങ്ങളുടെ ഏകീകരണമെന്ന ലക്‌ഷ്യം മുന്നോട്ടു വെക്കുകയും ചെയ്തു. 1947-ല്‍ ഹൈദരി കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം നാഗാ പ്രദേശത്തിന് നിയമനിര്‍മ്മാണ, ജഡീഷ്യല്‍, നിര്‍വ്വാഹക അധികാരങ്ങളും പ്രദേശത്തിന്റെയും വിഭവങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പു നല്കപ്പെട്ടു.  1947 ആഗസ്റ്റ്‌ 14-നു നാഗാലാണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഗാന്ധിജിയുടെ പിന്തുണയും ഹൈദരി കമ്മിഷന്‍ ഉറപ്പുകളും കാറ്റില്‍ പറത്തി നാഗ പ്രദേശങ്ങള്‍ ഇന്ത്യയെന്ന പുതുദേശത്തിലെ ആസാം സംസ്ഥാനത്തില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു.  99% ജനങ്ങളും സ്വാതന്ത്ര്യം ആവശ്യപ്പെട്ട 1951-ലെ ജനഹിത പരിശോധനകള്‍ തീര്‍ത്തും അവഗണിച്ചും ജനങ്ങള്‍ ഒന്നടങ്കം ബഹിഷകരിച്ച തെരഞ്ഞെടുപ്പുകളില്‍ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു കൃതൃമ ജനഹിതം സൃഷ്ടിച്ചും ഇന്ത്യന്‍ സൈന്യം പില്‍ക്കാലം നാഗാ ദേശത്തു നടത്തിയ തേര്‍വാഴ്ച്ചകള്‍ ‘വടക്കന്‍ മേഖല’യുടെ സഹജമായ അസ്വാസ്ഥ്യങ്ങള്‍ എന്നു പുറം ലോകം കണ്ണടച്ചു. 

ഇന്ത്യന്‍ സൈന്യം നാഗാ ജനതയുടെ നേരെ നടത്തിവന്ന വംശഹത്യയുടെ കഥ ആദ്യമായി പുറം ലോകം അറിഞ്ഞത് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ഗാവിന്‍ യംഗ് (The Daily Telegraph) 1960-ല്‍ മേഖലയിലേക്ക് നടത്തിയ സാഹസികമായ രഹസ്യ അന്വേഷണങ്ങളിലൂടെയാണ്. ഗ്രാമങ്ങള്‍ ചുട്ടെരിച്ചും പുരുഷന്മാരെ കൊന്നൊടുക്കിയും സ്ത്രീകളെ കൂട്ട ബലാല്‍ക്കാരം ചെയ്തും ചോരയില്‍ മുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ച കലാപത്തില്‍ ലക്ഷങ്ങളാണ് ആഹൂതി ചെയ്യപ്പെട്ടത്. IWGIA (International Work Group for Indigenous Affairs) റിപ്പോര്‍ട്ടുകള്‍ പ്രകാരം ആസാം പോലീസ് ബറ്റാലിയന്‍,  മറാത്താ കണ്ടിഞ്ചെന്റ് തുടങ്ങിയ സൈനിക വിഭാഗങ്ങള്‍ നടമാടി വന്ന അത്യാചാരങ്ങള്‍ ബഹുമുഖമായിരുന്നു. “i. പരസ്യമായ തൂക്കിക്കൊല, ii. കൂട്ട ബലാല്‍ക്കാരം, iii. ലൈംഗികാവയവങ്ങള്‍ വികൃതമാക്കല്‍, iv. ഉടലും ശരീരാവയവങ്ങളും അംഗഭംഗപ്പെടുത്തല്‍, v. ഷോക്കടിപ്പിക്കല്‍, vi. കണ്ണുകള്‍ കുത്തിപ്പൊട്ടിക്കല്‍, vii. തല കീഴായ്‌ കെട്ടിത്തൂക്കല്‍, viii. പുകനിറഞ്ഞ മുറിയില്‍ തടവിലിടല്‍, ix. ഗ്രാമങ്ങള്‍ ചുട്ടെരിക്കല്‍, x. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, xi. നിര്‍ബന്ധിത തൊഴിലെടുപ്പിക്കലും പട്ടിണിക്കിടലും” എന്നീ രീതികള്‍  IWGIA  അക്കമിട്ടു നിരത്തുന്നു. 1971 ജൂലായ്‌-11 നു യാങ്കേലി ചര്‍ച്ചില്‍ നാലു മൈനര്‍ പെണ്‍കുട്ടികളെ മാറാത്ത കണ്ടിഞ്ചെന്റ് സൈനികര്‍ ബലാല്‍ക്കാരം ചെയ്ത സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ ചര്‍ച്ച് ഉപേക്ഷിക്കുകയുണ്ടായി.  1962-ല്‍ ഇന്ത്യന്‍ സൈനികര്‍ മതിക്രു ഗ്രാമത്തില്‍ നടത്തിയ തേര്‍വാഴ്ചയില്‍ സ്ത്രീകളെയും കുട്ടികളെയും ആട്ടിയോടിച്ച ശേഷം കൊന്നുകളഞ്ഞ 12 ഗ്രാമീണരുടെ ഓര്‍മ്മ നാള്‍ ഇന്നും ഗ്രാമം ആചരിക്കുന്നു. നാഗാ ജനതയുടെ സ്വതന്ത്രാരായി നില്‍ക്കാനുള്ള അവകാശത്തെ അംഗീകരിക്കാന്‍ തയ്യാറായ ഏക ഇന്ത്യന്‍ നേതാവ് ഗാന്ധിജിയായിരുന്നു. ഇന്ത്യന്‍ യൂനിയനിലേക്ക് ബലപ്രയോഗത്തിലൂടെ അവരെ ചേര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയായിരിക്കും നേരിടേണ്ടി വരികയെന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ വധത്തിനു ശേഷം നാഗാ പോരാട്ടത്തിന്റെ ഗതിവിഗതികള്‍ ദുരന്തപൂര്‍ണ്ണമായിത്തീര്‍ന്നു. നെഹ്‌റുസൈനിക ഇടപെടലിലൂടെ ഗാന്ധിജിയുടെ കാഴ്ചപ്പാടിന്റെ തകിടം മറിച്ചു. ഇതിന്റെ പാരമ്യത്തില്‍, 1956-ല്‍ നാഗാ ആര്‍മി സ്ഥാപിതമായി. എഴുപതുകളില്‍ ഈസ്റ്റ് പാക്കിസ്താനിലേക്കും ചൈനയിലേക്കും സൈനിക പരിശീലനത്തിനും ആയുധങ്ങള്‍ക്കും വേണ്ടി പോയ നാഗാ പോരാളി സംഘങ്ങള്‍ ചൈനീസ് മാര്‍ക്സിസ്റ്റ്‌ ആശയങ്ങളില്‍ ആകൃഷ്ടരായത് സ്വാഭാവികമായിരുന്നു. നാഗാ നാഷണല്‍ കൌണ്‍സിലില്‍ പൊട്ടിപ്പുറപ്പെട്ട വിമത ഗ്രൂപ്പുകള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ വിഭാഗീയ കൊലകള്‍ നാഗാ ജീവിതത്തിന്റെ മറ്റൊരു ദുരന്ത പര്‍വ്വം തുടങ്ങിവെച്ചു. 1980-ല്‍ രൂപം കൊണ്ട NSCN  (National Socialist Council of Nagaland) ‘നാഗാലാണ്ട് ക്രിസ്തുവിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഏതാനും വര്‍ഷങ്ങള്‍ക്കകം NSCN രണ്ടു ചേരികള്‍ ആയിത്തിരിയുകയും Isak Muviah  എന്നും Khaplang എന്നും പേരുള്ള ഈ വിഭാഗങ്ങള്‍ പരസ്പരം പോര്‍വിളി നടത്തുകയുംചെയ്തു.

            ഇരുവിഭാഗവും NSC നേതാക്കളെയും മയക്കു മരുന്നിന്റെ അടിമകളെയും കച്ചവടക്കാരെയും അപര വിഭാഗങ്ങളില്‍ പെട്ടവരെയും വന്‍തോതില്‍ കൊന്നൊടുക്കുകയെന്ന രീതി അവലംബിച്ചതോടെ സ്വാതന്ത്ര്യ സമരമെന്ന ലക്ഷ്യം തീര്‍ത്തും വിസ്മരിക്കപ്പെടുകയും വിമോചന ദ്രവ്യത്തിനും പിടിച്ചു പറിയായും സാമാന്യ ജീവിതം സൈനിക നടപടികളെക്കാള്‍ സമാധാന രഹിതമായ അവസ്ഥയില്‍ എത്തുകയും ചെയ്തു. നാഗാ പോരാളികളിലെ ഒരു ചെറിയ ഗ്രൂപ്പുമായി നടത്തിയ ഉടമ്പടിപ്രകാരം അരങ്ങേറിയ 1963-ലെ നാഗാ സംസ്ഥാന പ്രഖ്യാപനത്തിന് ശേഷം സൈനിക നീക്കങ്ങള്‍ക്ക്‌ ‘ഔദ്യോഗിക’ സാധുത ലഭിച്ചപ്പോള്‍ ഭരണഘടനാ പരമായ പൌരാവകാശത്തിന്റെ പല ആനുകൂല്യങ്ങളും നാഗാ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു. AFSPA (Armed Forces Special Powers Act), Disturbed Areas Act എന്നിവയിലൂടെ ഈ പൌരാവകാശ നിഷേധങ്ങള്‍ക്ക് സൈനിക ന്യായീകരണവും ലഭിച്ചു.  ഇന്ത്യന്‍ പൌരസമൂഹത്തിലാകട്ടെ,  ‘നോര്‍ത്ത് ഈസ്റ്റ്’ എന്ന സംജ്ഞയുടെ ഭേദചിന്ത നാഗാ പൗരന്മാര്‍ക്കും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വിദ്യാഭ്യാസത്തിനെത്തുന്ന നാഗാവിദ്യാര്‍ഥി സമൂഹത്തിനും എതിരായ വംശീയ സ്വഭാവമുള്ള ആക്രമണങ്ങളുടെ രൂപത്തില്‍ ഇന്നും തുടരുകയും ചെയ്യുന്നു. നാഗാ പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്ക് ‘സോഫ്റ്റ്‌ ടാര്‍ഗെറ്റ്’ ആയികണക്കാക്കപ്പെടുന്നു.  2007-ലെ കണക്കുപ്രകാരം ഉത്തരേന്ത്യയില്‍ എത്തുന്ന 87% വടക്ക് കിഴക്കന്‍ മേഖലക്കാരും ഏതെങ്കിലും തരത്തിലുള്ള വംശീയാക്രമണം നേരിടുന്നുണ്ട്. 1997-ല്‍ NSCN (IM) നടപ്പിലാക്കിയ വെടിനിര്‍ത്തലിന് ശേഷം സമാധാനശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഹിംസാത്മകത ഇപ്പോഴും തുടര്‍ക്കഥ തന്നെയാണ്.

“ഈ പുസ്തകം ഒരു ചരിത്ര കൃതിയായല്ല വായിക്കപ്പെടെണ്ടത്” എന്ന മുന്നറിയിപ്പോടെ അവസാനിപ്പിക്കുന്ന ‘Bitter Wormwood’ എന്ന തന്റെ നോവലിന്റെ അവതാരികയിലും അനുബന്ധ കുറിപ്പുകളിലുമായിവടക്ക് കിഴക്കന്‍ മേഖലയുടെ ഏറ്റവും ശക്തരായ എഴുത്തുകാരില്‍ ഒരാളായ ഈസ്റ്ററിന്‍ കീറെ നല്‍കുന്ന വിവരണങ്ങളുടെ സംക്ഷിപ്തമാണ് മുകളില്‍ കൊടുത്തത്. അഞ്ചു തലമുറകളിലൂടെ നാഗാ ചരിത്രത്തിന്റെ നാള്‍വഴികളെ പിന്തുടരുന്ന നോവല്‍ ‘ഇന്ത്യയുടെ ഏറ്റവും മനോഹരവും ഏറ്റവും തെട്ടിദ്ധരിക്കപ്പെട്ടതുമായ പ്രദേശങ്ങളില്‍ ഒരിടത്തുനിന്ന്രാഷ്ട്രീയ തലക്കെട്ടുകള്‍ക്ക് പിറകിലുള്ള മാനുഷിക വിലയൊടുക്കലിനെ കുറിച്ച് തീക്ഷ്ണമായ ഉള്‍ക്കാഴ്ച്ച’ നല്‍കുന്നുവെന്ന് പുസ്തകത്തിന്റെ പുറം ചട്ട കൃത്യമായി വിലയിരുത്തുന്നു.....

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 163-171)

No comments:

Post a Comment