Featured Post

Friday, March 14, 2025

The Longing of the Dervish by Hammour Ziada/ Jonathan Wright

ചരിത്രത്തിന്റെ ദര്‍വ്വീഷ് നൃത്തം

(സുഡാനീസ് എഴുത്തുകാരനും ജേണലിസ്റ്റുമായ ഹമ്മൂര്‍ സിയാദായുടെ The Longing of the Dervish, വിഖ്യാതമായ ‘നാഗിബ് മഹ്ഫൂസ് പുരസ്‌കാരം’ നേടിയ നോവലാണ്‌. പത്തൊമ്പാതം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളില്‍ നാടിനെ പിടിച്ചുലച്ച മഹ്ദിസ്റ്റ് കലാപ നാളുകളെ പശ്ചാത്തലമാക്കി തീക്ഷ്ണമായ ഒരു പ്രണയ കഥ പറയുന്നതോടൊപ്പം ഇന്നുമാവര്‍ത്തിക്കുന്ന മൌലികവാദ മതാത്മകതയുടെ ആലിഗറി ആയിത്തീരുന്നു ഈ കൃതി.)

1821 മുതല്‍ സുഡാനു മേല്‍ നിലനിന്ന ഓട്ടോമന്‍ ഇജിപ്ഷ്യന്‍ (Khedivate ) ഭരണത്തെ അട്ടിമറിച്ചു  കൊണ്ടാണ്  പില്‍ക്കാലം മുഹമ്മദ്‌ അല്‍ മഹ്ദി എന്നറിയപ്പെട്ട മുഹമ്മദ്‌ അഹമദ് ബിന്‍ അബ്ദുല്ല അധികാരത്തിലേക്ക് ഉയര്‍ന്നത്. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ വൈകാരിക മൂല്യമുള്ള ‘അന്‍സാര്‍ എന്ന വാക്കാണ്‌ ‘മഹ്ദി തന്റെ പ്രസ്ഥാനത്തിന്റെ പേരായി കണ്ടെത്തിയതും. മക്കയില്‍ നിന്നുള്ള ‘ഹിജറ’ എന്ന പാലായന ഘട്ടത്തില്‍ പ്രവാചകനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു ‘മുഹാജിറുക’ളെയും സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീന നിവാസികളെ സൂചിപ്പിക്കുന്ന പദമായിരുന്നു അത്. ‘സഹായികള്‍ എന്ന് വാക്കര്‍ത്ഥം. ഖാര്‍തൂം കേന്ദ്രമാക്കി ഭരിച്ച ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെയുള്ള ജിഹാദ് ആണ് തങ്ങള്‍ നടത്തുന്നത് എന്ന് മഹ്ദിയും കൂട്ടരും അവകാശപ്പെട്ടു. ആദ്യമൊക്കെ ടര്‍ക്കിഷ് – ഇജിപ്ഷ്യന്‍ മേധാവിത്തത്തിലുള്ള ഓട്ടോമന്‍ സാമ്രാജ്യം അവഗണിച്ച പ്രസ്തുത മുന്നേറ്റം, 1881ല്‍ ‘ഇസ്ലാമിക ദേശീയ’ സര്‍ക്കാര്‍ എന്ന പേരില്‍ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരദേശ നഗരമായ ഓംദുര്‍മാന്‍ തലസ്ഥാനമാക്കി ഭരണം തുടങ്ങുകയും 1885 ആവുമ്പോഴേക്കും സുഡാന്റെ ഇതര ഭാഗങ്ങള്‍ കീഴ്പ്പെടുത്തുകയും ചെയ്തു. തന്നെ ഇസ്ലാമിക പുരാണപ്രകാരം കാത്തിരുന്ന മഹ്ദി ആയി വിശ്വസിക്കാന്‍ തയ്യാറില്ലാത്തവരെ ‘കാഫിറുകള്‍’ ആയി ‘അല്‍-മഹ്ദി’ പ്രഖ്യാപിച്ചു. 1882ലെ ഉറബി വിപ്ലവത്തെ (Urabi Revolt) തുടര്‍ന്നു ഇജിപ്ത്, ബ്രിട്ടന്റെ അധീനതയില്‍ ആയതോടെ ചാള്‍സ് ഗോര്‍ഡന്‍, സുഡാന്റെ ജനറല്‍ ഗവര്‍ണര്‍ ആയി നിയമിതനായി. തുടര്‍ന്ന് മഹ്ദിസ്റ്റ് സൈന്യവുമായുണ്ടായ നിരന്തര ഏറ്റുമുട്ടലില്‍ ഗോര്‍ഡന്‍ കൊല്ലപ്പെടുകയും ഖാര്‍തൂം, മഹ്ദിസ്റ്റ് സൈന്യം കീഴടക്കുകയും ചെയ്തു. 1885ല്‍ ‘മഹ്ദിയുടെ മരണത്തെ തുടര്‍ന്നു പ്രധാന ശിഷ്യന്‍ അബ്ദുല്ലാഹി ബിന്‍ മുഹമ്മദ്‌ പിന്‍ഗാമിയാവുകയും ദേശത്തിന്റെ ഏകീകരണം ശക്തമാക്കുകയും ചെയ്തു. എന്നാല്‍ സുദീര്‍ഘ സംഘര്‍ഷങ്ങളും വരള്‍ച്ചയും മഹാമാരികളും ദേശത്തിന്റെ സാമൂഹിക സാമ്പത്തിക തകര്‍ച്ച കഠിനമാക്കി. 1898 ല്‍ ബ്രിട്ടന്‍, സുഡാന്‍ കീഴ്പ്പെടുത്തിയതോടെ മഹ്ദി ഭരണം അവസാനിച്ചുവെങ്കിലും അതിന്റെ സ്വാധീനം ദാര്‍ഫൂര്‍ കേന്ദ്രമാക്കി 1909 വരെ തുടര്‍ന്നു. (1).  റുഡ് യാര്‍ഡ്‌ കിപ്ലിംഗ് The Light that Failed  എന്ന കൃതിയില്‍ കൊളോണിയല്‍ ബ്രിട്ടീഷ് കാഴപ്പാടില്‍ പരിശോധിച്ച മഹ്ദിസ്റ്റ് യുദ്ധത്തെ കറുത്ത വര്‍ഗ്ഗക്കാരന്റെ കാഴ്ച്ചപ്പാടില്‍, അതില്‍ത്തന്നെ ഒരു സുഡാനി അടിമയെ കേന്ദ്രത്തില്‍ നിര്‍ത്തി, പരിശോധിക്കുന്ന കൃതിയാണ് ഹമ്മൂര്‍ സിയാദ രചിച്ച The Longing of the Dervish. “യുദ്ധക്കപ്പലുകളുടെയും കാലാള്‍പ്പടയുടെയും കൂടെയാണ് അവര്‍ക്ക് സ്വാതന്ത്ര്യം ലഭ്യമായത്. അത് 1898ലെ സെപ്തംബര്‍ മാസമായിരുന്നു, ഇജിപ്ഷ്യന്‍ സൈന്യം നാട്ടില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. മഹ്ദിസ്റ്റ് ഭരണം പരാജയപ്പെടുത്തപ്പെട്ടു” എന്ന് ഈ പുസ്തകം പ്രസ്തുത പരിണാമങ്ങളെ വിവരിക്കുന്നു.

മഹ്ദിസ്റ്റ് സംഘര്‍ഷങ്ങള്‍ പോലുള്ള ചരിത്രം വേട്ടയാടുന്ന ഓംദുര്‍മാനില്‍ 1979ലെ പുതുവത്സര ദിനത്തില്‍  ജനിച്ച ഹമ്മൂര്‍ സിയാദ, മനുഷ്യാവകാശ ഗവേഷകന്‍, ജേണലിസ്റ്റ്, ഉറച്ച ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന്‍, അല്‍ അക്ബര്‍ പത്രത്തിന്റെ എഡിറ്റര്‍ എന്നീ നിലകളിലെല്ലാം സേവനം ചെയ്തിട്ടുണ്ട്.

ബഖിത് മന്‍സിലിന്റെ ഒട്ടേറെ ജീവിതങ്ങള്‍

അറബ് ഭാഷയില്‍ രചിച്ചു 2014 നാഗിബ് മഹ്ഫൂസ് പുരസ്‌കാരം നേടുകയും 2015ല്‍ IPAF അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും, 2016ല്‍ ജോനതാന്‍ റൈറ്റിന്റെ ഇംഗ്ലീഷ് മൊഴിമാറ്റത്തില്‍ The Longing of the Dervish”  എന്ന പേരില്‍ പുറത്തിറങ്ങുകയും ചെയ്ത നോവല്‍, മഹ്ദി വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ തീക്ഷണമായ ഒരു പ്രണയകഥയിലൂടെ ദുഃഖം, പ്രതീക്ഷ, വിധിയുടെ ക്രൂരത തുടങ്ങിയ നിതാന്ത വിഷയങ്ങളെ ഭാവഗീതാത്മകവും ധ്വനിസാന്ദ്രവുമായ ഭാഷയില്‍ പരിശോധിക്കുന്നു.  

“എങ്ങും തീയും പുകയും.

അയാളുടെ ഹൃദയത്തിലും തീയും പുകയും.

മഹ്ദിയുടെ നഗരം വീണുകഴിഞ്ഞിരുന്നു.

വിശുദ്ധനഗരമായ ഓംദുര്‍മന്‍ അവിശ്വാസികളുടെ ഷെല്‍വര്‍ഷം കൊണ്ടു തകര്‍ന്നുപോയിരുന്നു.

സമയം ആയിക്കഴിഞ്ഞിരുന്നു.

ഇതിനാണ് ബാഖിത് ഏഴുവര്‍ഷമായി കാത്തിരുന്നത്.

ഇപ്പോള്‍ അയാള്‍ സ്വതന്ത്രനാവാന്‍ പോവുകയാണ്.

ദുഷ്ടരേ, ഞാന്‍ വരികയാണ്‌.”         

കറുത്ത വര്‍ഗ്ഗക്കാരനായ  ബാഖിത് മന്‍സില്‍ ജീവിച്ചുതീര്‍ത്ത ഒരു പാടു ജീവിതങ്ങള്‍, അയാള്‍ കാത്തിരുന്ന ദൌത്യ മുഹൂര്‍ത്തം എന്നിവയൊക്കെ ചരിത്രത്തിന്റെ സവിശേഷ ഘട്ടവുമായി ചേര്‍ത്തുവെച്ചു വിവരിക്കുന്ന ഈ തുടക്കം നോവല്‍ കരുതിവെക്കുന്നതെന്ത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഫ്ലാഷ് ബാക്കുകളിലൂടെ വ്യക്തമാക്കപ്പെടുന്ന ഭൂതകാലങ്ങളില്‍ അയാള്‍ യൂറോപ്പ്യന്‍മാരുടെ അടിമയായിരുന്നു, മഹ്ദിസ്റ്റ് സൈനികന്‍ ആയിരുന്നു, പിന്നീട് ഇജിപ്തുകരുടെ അടിമയും മദ്യപിച്ചു എന്ന കുറ്റം ചാര്‍ത്തി ഏഴുവര്‍ഷം അല്‍ സായര്‍ ജയിലില്‍ കൊടും പീഡനങ്ങള്‍ നേരിട്ട ജയില്‍പുള്ളിയായിരുന്നു. എന്നാല്‍ ഇതിനെല്ലാമപ്പുറം അയാള്‍ ഒരു ഘട്ടത്തിലും തിരിച്ചുകിട്ടാതെ പോയ, എന്നാല്‍ അതങ്ങനെ അംഗീകരിക്കാത്ത, ദുരന്ത പ്രണയ നായകനും ആയിരുന്നു. പരാജയപ്പെട്ട ഇസ്ലാമിക വിപ്ലവത്തിന്റെയും ഇജിപ്ഷ്യന്‍ അവിശ്വാസികളുടെ അധിനിവേശത്തിന്റെയും നിരാശ എന്നതിലേറെ ബഖിതിനെ മഥിക്കുന്നത് അതാണ്‌. അതാണ്‌, അഥവാ ആ പ്രണയത്തിനു വേണ്ടിയുള്ള പ്രതികാര ദാഹമാണ് ഇത്രയും കാലം അയാളെ ജീവിപ്പിച്ചതും. അയാള്‍ തളര്‍ന്നു പോയവനായിരുന്നു എന്ന് നോവല്‍ പലവുരു സൂചിപ്പിക്കുന്നുണ്ട്. പക്ഷെ, “അയാള്‍ ക്ഷീണത്തിനു കീഴടങ്ങിയിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയിരിക്കുമായിരുന്നു, എന്നാല്‍ പ്രണയത്തിന്റെ ഒരു കടം വീട്ടാനുള്ളയാള്‍ക്ക് ഒരിക്കലും മരണമില്ല” എന്നു നോവലിസ്റ്റ് എഴുതുന്നു. അധിനിവേശ സൈന്യത്തിന്റെ ഷെല്‍ വര്‍ഷത്തില്‍ തകര്‍ന്നു പോകുന്ന ജയിലറയില്‍ നിന്ന് പുറത്തുകടന്നു യുദ്ധക്കെടുതിയില്‍ തരിപ്പണമായി തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയ ഓംദുര്‍മന്‍ തെരുവുകളില്‍ വെടിമരുന്നു ഗന്ധത്തിന്റെയും ചിതറിക്കിടക്കുന്ന ജടങ്ങളുടെയും ഇടയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ അയാള്‍ക്ക് ആ ദൗത്യത്തെ കുറിച്ചു ബോധമുണ്ട്. സ്വാതന്ത്ര്യം അയാള്‍ക്ക് അനുഭവവേദ്യമാകുന്നേയില്ല : ”വിദ്വേഷവും പ്രതികാരവും അയാള്‍ക്കും സ്വാതന്ത്ര്യത്തിനും ഇടയില്‍ നിലക്കൊണ്ടു.” തന്റെ പ്രണയിനിയുടെ ദാരുണ മരണത്തിനു ഉത്തരവാദികളായി ആറുപേരെ അയാള്‍ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ അഞ്ചു പേരുടെ കാര്യത്തില്‍ ഏറ്റവും കഠിനമായ വിധത്തില്‍, തന്റെ പ്രിയപ്പെട്ടവള്‍ അനുഭവിച്ച വേദനക്ക് പകരമാവുന്ന, അവള്‍ക്കും തൃപ്തി നല്‍കിയേക്കാവുന്ന വിധത്തില്‍ത്തന്നെ അയാളാ വിധി നടപ്പിലാക്കുന്നുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ഒരു മുന്‍ മഹ്ദിസ്റ്റ് കൊലയാളിയെ ബാഖിതിനെ വേട്ടയാടാനായി നിയോഗിക്കുന്നതാണ് നോവലന്ത്യം വരെ നീളുന്ന ഉദ്യോഗ ജനകമായ ഇതിവൃത്ത പരിണാമഗുപ്തിയും ഒപ്പം സുനിശ്ചിതമായ തൂക്കുകയറിനെ സര്‍വ്വാത്മനാ അംഗീകരിക്കുന്ന ബാഖിതിന്റെ അന്തിമ മാനസിക നിലയും സൃഷ്ടിക്കുക.

തിയഡോറയില്‍ നിന്ന് ഹവായിലേക്ക്

“ശക്തമായ ജിഹാദിസ്റ്റ് പ്രവണതയുള്ള മോചിതനായ ഒരു അടിമയേയും ‘ആഫ്രിക്കന്‍ അപരിഷ്കൃത’രേ മതം മാറ്റാന്‍ തീവ്രതല്‍പ്പരയായ, യുവതിയും ജിജ്ഞാസുവുമായ ഒരു ക്രിസ്ത്യന്‍ കന്യാസ്ത്രീയെയും രാഷ്ട്രീയ-മതാത്മക കാലുഷ്യങ്ങളില്‍ കുരുങ്ങിപ്പോയ സുഡാന്റെ മധ്യത്തില്‍ ഒരുമിച്ചു കൊണ്ടുവന്നാല്‍ എന്താവും സംഭവിക്കുക?” എന്ന ചോദ്യമാണ് നോവലിന്റെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നത് *(2). ചെസ്റ്റ്നട്ട് മുടിയുള്ള ഗ്രീക്ക് വംശജയായ അലക്സാണ്ടറിയ്യക്കാരി ഓര്‍ത്തഡോക്സ്  ക്രിസ്ത്യന്‍ സുന്ദരി തിയഡോറ, മിഷന്‍ സ്കൂളില്‍ അധ്യപികയയാണ് ഖാര്‍തൂമില്‍ എത്തിയത്. ഖാര്‍തൂം ചന്തയില്‍ വെച്ച് ആദ്യമായി കാണുമ്പോള്‍, ഇജിപ്ഷ്യന്‍ യജമാനന്റെ നീണ്ടുമെലിഞ്ഞ അടിമക്ക് അവളൊരിക്കലും പ്രാപ്യമായ ഒരു പ്രണയലക്ഷ്യം ആയിരുന്നില്ല. മൌലികവാദ മതാത്മകതയുടെ ഉദയം കുറിച്ച മഹ്ദിസ്റ്റ് കലാപത്തില്‍ അതിവേഗം പരിണമിച്ചുകൊണ്ടിരുന്ന ഖാര്‍തൂമിന്റെ രാഷ്ട്രീയ വിധി അതിനൊട്ടും സഹായകവും ആയിരുന്നില്ല. ക്രിസ്തയാനിയെ പോലെ സംസാരിക്കരുത്, ചന്തയിലെ തൂക്കുമരത്തില്‍ ഒടുങ്ങും എന്ന് ഒരു ഘട്ടത്തില്‍ അയാള്‍ അവളെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നുണ്ട്. തിയഡോറയുടെ അമ്മ ലാസ്കരിന, മറ്റേതൊരു യൂറോപ്യന്‍ നഗരത്തെയും പോലെ സങ്കര സംസ്കാരങ്ങള്‍ ഇഴകോര്‍ത്ത ഖാര്‍തൂമിനെ ഓര്‍മ്മിക്കുന്നു. കൊളോണിയല്‍, യൂറോപ്യന്‍ അടിച്ചമര്‍ത്തലില്‍ പൊരുതിമുട്ടിയ ജനങ്ങള്‍ ‘മഹ്ദി’ എന്ന പദം സൂചിപ്പിക്കുന്ന ‘ദൈവനിയോഗമുള്ള’ ആളില്‍ വിമോചകനെ കണ്ടെത്തുകയായിരുന്നു. മിക്ക യൂറോപ്യന്‍മാരും കുഴപ്പം മുന്‍കൂട്ടിക്കണ്ടു നാടുവിടുമ്പോള്‍ ഓര്‍ത്തഡോക്സ് മിഷനും തിയഡോറയുടെ കുടുംബവും അതിനു തയ്യാറാകാത്തതാണ് അവളുടെ ദുരന്തത്തിനു നിമിത്തമാകുക. യുദ്ധമുതലായി പിടികൂടപ്പെടുന്ന തിയഡോറ അടിമച്ചന്തയില്‍ വില്‍ക്കപ്പെടുന്നു. മഹ്ദിയുടെ അനുയായികള്‍ 1884ല്‍ തങ്ങള്‍ അവിശ്വാസികള്‍ ആയിക്കണക്കാക്കിയ എല്ലാവര്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചു. അമുസ്ലിംകളെ കൊല്ലുകയും അടിമകള്‍ ആക്കുകയും ചെയ്തു. പിന്നീട് ഇതര മുസ്ലിംകളെ ആക്രമിക്കുന്നതില്‍ കൂട്ടു ചേര്‍ന്നില്ല എന്നതിന്റെ പേരില്‍ മുസ്ലിം സൂഫി പട്ടണമായ അല്‍ മുതമ്മയെയും അവര്‍ ആക്രമിച്ചു. ഖാര്‍തൂം ഉപരോധത്തിന്റെയും തുടര്‍ന്ന് നടത്തിയ ആക്രമണത്തിന്റെയും ഘട്ടത്തിലാണ് തിയഡോറ അടിമയാക്കപ്പെടുന്നത്. പെണ്‍ചേലാകര്‍മ്മത്തിനു വിധേയയായിട്ടില്ലാത്ത ഒരു ‘കാഫിര്‍ ലൈംഗിക അടിമക്കു വേണ്ടിയുള്ള ദാഹത്തിലാണ് ധനികനായ വ്യാപാരി ഷെയ്ഖ് ഇബ്രാഹിം അല്‍ ശവ്വാഖ് അവളെ വിലക്കു വാങ്ങുന്നതും, മുസ്ലിം ആക്കി ഹവ എന്ന പേരു നല്‍കുന്നതും. കൊടിയ പീഡനങ്ങള്‍ക്കു ശേഷവും അവള്‍ തന്റെ ഇംഗിതത്തിനു വഴിപ്പെടാത്തതിന്റെ പക തീര്‍ക്കാന്‍, നോവലിലെ അനേകം ‘ഗ്രാഫിക്’ ക്രൂരതയുടെ ദൃശ്യങ്ങളില്‍ ഒന്നില്‍, ഹവായെ അയാള്‍ പെണ്‍ചേലാകര്‍മ്മമെന്ന കാടത്തത്തിനു വിധേയപ്പെടുത്തുന്നുണ്ട്. ജുഗുപ്സാവഹമായ രീതിയിലുള്ള അവളുടെ കൊലയിലും അയാള്‍ നേരിട്ടു പങ്കളിയാകുന്നുണ്ട്. അങ്ങനെയാണ് അയാള്‍ ബാഖിതിന്റെ ആറില്‍ ഒരുവന്‍ ആയിത്തീരുക. നോവലില്‍ കടന്നു വരുന്ന അനേകം സ്ത്രീകഥാപാത്രങ്ങളില്‍ ഒട്ടുമുക്കാലും പുരുഷലോകം നിര്‍ണ്ണയിക്കുന്ന വിധി ഏറ്റെടുക്കുന്നവരും എങ്ങാനും മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നവരാണ് എന്നത്, മതാന്ധതയുടെ ലോകം പുരുഷകേന്ദ്രിതമാണ്‌ എന്ന വസ്തുതയുമായി ചേര്‍ത്തു കാണാം. ഷെയ്ഖ് ഇബ്രാഹിമിന്റെ ഭാര്യയായ നുവ്വാര്‍, ഭര്‍ത്താവില്‍ നിന്നും അതിലും നീചനായ മകന്‍ അബ്ദെല്‍ ഗയൂമില്‍ നിന്നും തന്നാലാവും വിധം തിയഡോറയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ മരണം ആ തണലും ഇല്ലാതാക്കുകയും ചെയ്യും.

“ഒരു ദര്‍വ്വീഷ് സ്വര്‍ഗ്ഗത്തിനു കൊതിക്കുന്നതു പോലെ അയാള്‍ അവള്‍ക്കു വേണ്ടി മോഹിച്ചു” എന്ന് ബാഖിതിനു തിയഡോറയോടുള്ള പ്രണയത്തെ ഉദാത്തമായ തലത്തില്‍ ചിത്രീകരിക്കുന്ന നോവലിസ്റ്റ്, അതുകൊണ്ടും മറികടക്കാനാവാത്ത കടമ്പയായിരുന്നു വംശീയ മുന്‍ വിധികളുടെത് എന്ന വസ്തുത അടിവരയിടുന്നു. ബാഖീതിന്റെ കൂട്ടില്‍  സാന്ത്വനം കണ്ടെത്തുമ്പോഴും അയാളെ വിവാഹം ചെയ്യുന്നതൊന്നും തിയഡോറക്ക് ചിന്തിക്കാനാവില്ല. “അവന്‍ ഷെയ്ക്സ്പിയറുടെ ഒരു നാടകത്തിലെ അറിയാതെ ഒരു അപരിഷ്കൃത നാട്ടില്‍ എത്തിപ്പെട്ട കാമുകനെ പോലെയായിരുന്നു. അവന്‍ കറുത്തവന്‍ അല്ലായിരുന്നെങ്കില്‍, ദെര്‍വ്വീശുമാരുടെ അടിമയും അല്ലായിരുന്നെങ്കില്‍” എന്നു തന്റെ ആവര്‍ത്തിച്ചുള്ള പ്രണയാഭ്യര്‍ത്ഥന നിരസിക്കാനുള്ള കാരണം തിയഡോറ ഡയറിയില്‍ കുറിച്ചത് വായിച്ചതിന്റെ വൈരാഗ്യത്തില്‍, അവള്‍ വിളിച്ചപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ചെല്ലാതിരുന്നതാണ് അവളുടെ കൊല തടയാന്‍ കഴിയാത്ത വിപര്യയത്തില്‍ ബാഖിതിനെ എത്തിക്കുന്നത്. അവന്‍ ഒരിക്കലും അറിയുന്നില്ലെങ്കിലും അവള്‍ക്കു വേണ്ടി കുഴിവെട്ടാന്‍ ഏല്‍പ്പിക്കപ്പെടുന്ന അടിമ, ബാഖിത് തന്നെയാണ് എന്നത് വിധിയുടെ ക്രൂരമായ മറ്റൊരു ഐറണി. അനിവാര്യമായ വിധിയിലേക്ക് നടന്നടുക്കുമ്പോള്‍ ബാഖിതിന്റെ ഉള്ളില്‍ എരിയുന്ന വേദനയും അതാവും: പ്രണയ ചിഹ്നമായി യൂനിസ് വാദ് ജബരി ഹവാക്ക് നല്‍കിയ ആദ്യത്തെ കുരുവി പകര്‍ന്ന ആവേശം തനിക്കൊരിക്കലും അവള്‍ക്ക് നല്‍കാനായിട്ടില്ല; കുരുവികളെ അവള്‍ക്കിഷ്ടമാണ് എന്നറിഞ്ഞ ശേഷം ഒട്ടേറെ കുരുവികളെ അയാള്‍ അവള്‍ക്കു നല്‍കിയിട്ടുണ്ടെങ്കിലും. “നിന്റെ ഒരേയൊരു തെറ്റ് ഞാനായിരുന്നു. ഞാന്‍ കാരണമായിരുന്നില്ലെങ്കില്‍, നീ മറ്റൊരു ജീവിതം ജീവിച്ചേനെ” എന്ന തിയഡോറയുടെ വാക്കുകള്‍ അസ്ഥാനത്തല്ല. “ഞാന്‍ ജീവിച്ച ജീവിതങ്ങളിലൊന്നില്‍ഞാന്‍ പഠിച്ചത് പ്രണയം വിധി പോലെയാണ് എന്നാണ്. നിങ്ങള്‍ക്ക് അതിന്റെ മേല്‍ ഒരു നിയന്ത്രണവുമില്ല” എന്നു തന്റെ ജീവിതത്തിന്റെ ആകെത്തുകയെ ബാഖിത് ചുരുക്കുന്നുമുണ്ട്. മാര്‍ക്കേസിന്റെ മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കും വിധം മതാന്ധതയുടെ കാലത്തെ പ്രണയം (love in the time of bigotry) എന്നു നോവല്‍ വിവരിക്കപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ് (Qtd. In “Hesham Taha”.)   (ഹിഷാം താഹ ഉദ്ധരിച്ചത്)

 

പ്രമേയങ്ങളുടെ സമകാലികത:

നോവലില്‍ പരിശോധിക്കപ്പെടുന്ന സാമൂഹിക, രാഷ്ട്രീയ, മതാത്മക മാനങ്ങളും ഒപ്പം തികച്ചും വൈകാരിക ഊര്‍ജ്ജവുമുള്ള പ്രമേയങ്ങളെ കുറിച്ച് ഹിഷാം താഹ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്: *(3). തൃഷ്ണ/ ആസക്തി (Longing ), വിശാസവും വിശ്വാസമില്ലായ്മയും (faith and infidelity),  കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ബാഖിത്, തിയഡോറ/ ഹവായെ ആഗ്രഹിക്കുന്നു. അവളാകട്ടെ, ദൈവപ്രീതിയെ മോഹിക്കുന്നു. ഇജിപ്ഷ്യന്‍ ജയിപുള്ളികള്‍ നാട്ടിലേക്കുള്ള മടക്കം സ്വപ്നം കാണുന്നു, സുഡാനി വയോധിക ഫാദല്‍ അല്‍ അസീസ്‌, മഹ്ദി വരുന്നതും ലോകത്തില്‍ നിന്ന് അനീതി തുടച്ചുമാറ്റുന്നതും കാത്തിരിക്കുന്നു. ഹസന്‍ അല്‍ ഗരിഫാവി എന്ന മഹ്ദി ശിഷ്യന്‍ രക്തസാക്ഷിത്വം കാംക്ഷിക്കുന്നു. ഖുറാനില്‍ നിന്നും ബൈബിളില്‍ നിന്നും യഥേഷ്ടം ഉദ്ധരിക്കുന്നതിലൂടെ വ്യത്യസ്ത ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അവര്‍ ദ്രോഹമൊന്നും ചെയ്യാത്തിടത്തോളം ഒരേപോലെ ഇടവും സാംഗത്യവുമുണ്ട് എന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

കൊളോണിയല്‍ മനോഘടനക്ക് അനുരോധമായും വിരുദ്ധമായും സ്വത്വവും അപരത്വവും സംബന്ധിച്ച നിലപാടുകള്‍ പല കഥാപാത്രങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഫാദര്‍ ബൂലോസ്, കറുത്തവരുടെ ജനിതകം ഹാമിന്റെ പാരമ്പര്യത്തില്‍ ഉറപ്പിക്കുകയും അവരുടെ അടിമ അവസ്ഥയെ ന്യായീകരിക്കുകയും ചെയ്യുന്നു. തിയഡോറയുടെ കന്യാസ്ത്രീ കൂട്ടുകാരി ഡോറോതയുടെ വാക്കുകളില്‍ സുഡാനികള്‍ കടുത്ത ദുര്‍ഗന്ധമുള്ളവരും അവരുടെ വിയര്‍പ്പ് വിഷലിപ്തവുമാണ്. ലാസ്കരീനയുടെ അഭിപ്രായത്തില്‍ അവര്‍ ചതിയന്മാരായ പ്രാകൃതരാണ്. മറുവശത്ത്‌, സുഡാനികളുടെ കണ്ണില്‍ വെള്ളക്കാര്‍ ദൈവത്തിന്റെ കൈത്തെറ്റാണ്: “അവരുടെ ഉടലുകള്‍ തോലുരിക്കപ്പെട്ടതും ചുവപ്പില്‍ മുങ്ങിയതുമാണ്, കണ്ണുകള്‍ ദുഷ്ടരായ പൂച്ചകളുടെത് പോലെ, അവരുടെ ഗന്ധം തുരുമ്പിച്ച ചെമ്പിന്റെത്.”

ഇതോടു ചേര്‍ത്തു തന്നെയാണ് അടിമത്തം, സ്വാതന്ത്ര്യം എന്നീ അവസ്ഥകളെ കുറിച്ചുള്ള നോവലിന്റെ പരിഗണനകളും വിലയിരുത്തേണ്ടത്. രണ്ടു തലത്തില്‍ ഈ രണ്ടു അവസ്ഥകളും നോവലില്‍ പ്രകടമാണ്. ഒന്നാമത്തേത് ജീവിതകാലം മുഴുവന്‍ ഒരു ജര്‍മ്മന്‍, ഒരു തുര്‍ക്കി, ഒരു ഇജിപ്ഷ്യന്‍ എന്നിങ്ങനെ മൂന്നു യജമാനന്മാര്‍ക്കു കീഴിലും തന്റെ പ്രിയപ്പെട്ട തിയഡോറ/ ഹവായുടെ കീഴില്‍ അവളുടെ മരണം വരെയും ബാഖിത് നേരിട്ട സാമ്പ്രദായിക അടിമത്തമാണ്‌. രണ്ടാമത്തേത് കൂടുതല്‍ ഉദാത്തവും സര്‍വ്വാത്മനാ അംഗീകരിച്ചു സ്വീകരിച്ചതുമായ പ്രണയ പാശത്തിന്റെ ആരാധന കലര്‍ന്ന അടിമത്തമാണ്‌. ഇത്തരം ആരാധനയുടെ ആദ്യ പാഠം ബാഖിത് കാണുന്നത് തന്റെ ഇജിപ്ഷ്യന്‍ യജമാനന്‍ യൂസുഫ് എഫെന്‍ഡി സെയ്ദ് അയല്‍ക്കാരനോടൊപ്പം ഒളിച്ചോടിയ ഭാര്യയോടു പുലര്‍ത്തിയ പ്രണയത്തിലാണ്. തിയഡോറയും യൂനുസിനോടൊപ്പം സുഡാനില്‍ നിന്നു ഒളിച്ചോടാന്‍ ശ്രമിക്കുകയും തന്റെ യജമാനന്റെ ചതിയില്‍പ്പെട്ടു കൊല്ലപ്പെടുകയുമാണ്.  

സഹിഷ്ണുത, മുന്‍ വിധി, സ്വാതന്ത്ര്യം എന്നിവയെ കുറിച്ച് ചരിത്ര പശ്ചാത്തലത്തിനും അപ്പുറം പോകുന്ന നിരീക്ഷണങ്ങളാണ് നോവല്‍ പങ്കുവെക്കുന്നത്. വെറുപ്പിന്റെയും മതമൌലികതയുടെയും സൃഷ്ടിയായ ഹിംസാത്മകത ഇന്നും തുടരുന്ന സുഡാനിലും ഇതര അറബ് ലോകത്തും, സമാന വിധകളിലൂടെ കടന്നു പോകുന്ന ലോകത്തെ മറ്റേതൊരു ദേശത്തും, അവ തികച്ചും പ്രസക്തവുമാണ്. ആംഗ്ലോ- ടര്‍ക്കിഷ്- ഇജിപ്ഷ്യന്‍ അധിനിവേശകര്‍ക്കെതിരെ വിമോചന സ്വപ്‌നങ്ങള്‍ വിറ്റു അധികാരത്തിലേക്ക് കുതിച്ച മഹ്ദിസ്റ്റ് അനുയായികള്‍ കൊന്നും ബലാല്‍ക്കാരം ചെയ്തും അടിമ വ്യാപാരം നടത്തിയും സൃഷ്ടിച്ചത്, തങ്ങള്‍ ആരെയാണോ എതിര്‍ത്തത് അവരെ അതിശയിക്കുന്ന ക്രൂരതയുടെയും മനുഷ്യത്വ രാഹിത്യത്തിന്റെയും ഇതിഹാസങ്ങളാണ് എന്നതില്‍ ഈ പ്രദേശങ്ങളിലൊക്കെ ഇന്നും പിടിമുറുക്കിയിട്ടുള്ള യുദ്ധാസക്തിയുടെയും നശീകരണങ്ങളുടെയും പൂര്‍വ്വ സൂരികളെ തന്നെയാണ് കണ്ടെത്താനാകുക. ഓട്ടോമന്‍ അധികാരികള്‍ തന്റെ ജനതയുടെ നേരെ നടത്തിയ അത്യാചാരങ്ങളില്‍ ധാര്‍മ്മികരോഷം കൊണ്ട്, പ്രിയപ്പെട്ട ഭാര്യയെ പോലും ഉപേക്ഷിച്ചു മഹ്ദി സേനയോടു ചേരുന്ന ഹസന്‍ അല്‍ ഗിര്‍ഫാവിയുടെ പരിണാമം ഇക്കാര്യത്തില്‍ ഒരു ശക്തമായ പ്രതീകമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം, മതത്തിന്റെ പേരില്‍ നടമാടപ്പെട്ട ഹിംസയെ കുറിച്ചു നിരീക്ഷിക്കവേ അയാള്‍ ചോദിക്കുന്നുണ്ട്: “ഒരു നാള്‍ - ആ സമയം സമാഗതമായിട്ടില്ല – നമ്മളില്‍ അതിജീവിക്കുന്നവര്‍ തങ്ങളോടു തന്നെ ചോദിക്കും, അവരെങ്ങനെയാണ് ഈ വിശ്വാസത്തില്‍ നിന്നു രക്ഷപ്പെട്ടത്, എങ്ങനെയാണ് പൊട്ടിത്തകരുകയും നമുക്കുമേല്‍ നിപതിക്കുകയും ചെയ്ത ഈ നിശ്ചിതത്വങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മരിക്കാതെ ബാക്കിയായത് എന്ന് അവര്‍ അത്ഭുതപ്പെടും.”

വടക്കന്‍ ആഫ്രിക്കയില്‍ തഴച്ചു വളര്‍ന്നിരുന്ന അടിമവ്യാപരത്തെ കുറിച്ചുള്ള കഥകള്‍ നോവല്‍ ഗാത്രത്തില്‍ നിബന്ധിക്കുന്നതിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിലെ വംശീയ വിവേചനം സമൂഹത്തില്‍ എത്രമാത്രം ആഴത്തില്‍ വേരോടിയിരുന്നു എന്നുകൂടി നോവലിസ്റ്റ് കാണിക്കുന്നുവെന്നും അധികാരത്തിന്റെയും സമൂഹത്തിലെ ശ്രേണീബലാബലങ്ങളുടെയും പിന്നിലെ ദര്‍ശനങ്ങളും മാനസികാവസ്ഥകളും ഇന്നും വ്യത്യസ്തമല്ല എന്ന വസ്തുത നോവലിന്റെ കാലിക പ്രസക്തിയെ എടുത്തുകാണിക്കുന്നു എന്നുമുള്ള മനാല്‍ ശാകിറിന്റെ നിരീക്ഷണവും ഇതോടു ചേര്‍ത്തുവെക്കാം. *(4). 

മാജിക്, അതിഭൌതികം, മിത്തോളജി:

സുഡാനി സാഹിത്യം ചരിത്രപരതയിലും ഫോക് ലോര്‍ പരമ്പര്യത്തിലും അതീവ സമ്പന്നമാണ്. സുഡാനി എഴുത്തുകാര്‍ ആ പദം ഉപയോഗിക്കുന്നില്ലെങ്കിലും മാജിക്കല്‍ റിയലിസം അവിടെ ശക്തവുമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു *(5). നോവലിലെ വിചിത്ര സൗന്ദര്യമിയന്ന മറ്റൊരു ഘടകം മാജിക്ക്, അതിഭൌതികം (metaphysics), മിത്തോളജി എന്നിവയുടെ ഉപയോഗമാണ് എന്നു ഹിഷാം താഹയും നിരീക്ഷിക്കുന്നു. മരിസേലയുടെ പാത്രസൃഷ്ടിയിലാണ് ഇത് ഏറ്റവും പ്രകടമായി കാണാനാകുക. ഒരു ജിന്നില്‍ നിന്ന് ഗര്‍ഭിണിയായി ജന്മം നേടുന്നവള്‍ എന്ന് മാത്രമല്ല, ഉറുക്കും മറ്റു വശീകരണ/ കൂടോത്ര ഉപാധികളും നിര്‍മ്മിക്കുന്ന അമ്മയുടെ മകളുമാണ് മരിസേല. അതുപോലെ, ഒട്ടേറെ സുഡാനികള്‍ മുട്ടത്തോടുകളില്‍ മഹ്ദിയുടെ വരവ് പ്രവചിക്കുന്ന സൂക്തങ്ങള്‍ കണ്ടതായി പറഞ്ഞു വന്നു. തിയഡോറയുടെ പാത്രസൃഷ്ടിയിലും അതിഭൌതികതയുടെ ഘടകങ്ങള്‍ ധാരാളമുണ്ട്. നോവലില്‍ അധികവും അവള്‍ ആത്മസാന്നിധ്യം (ghost) മാത്രമാണ്. അവളുടെ പേരിലുള്ള ഭീകരമായ  പ്രതികാര നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇടയ്ക്കിടെ അവള്‍ ബാഖിതിനു പ്രത്യക്ഷപ്പെടുന്നു. മരിസേലയാകട്ടെ, തിയഡോറ/ ഹവാ ഒരു പിശാചാണ് എന്ന് കരുതുന്നു. “നീ അവളുടെ കുഴിമാടം തുറന്നു നോക്കിയാല്‍ അത് കാലിയായിരിക്കും. വഴിപോക്കരെ വശീകരിച്ചു ... കൊണ്ടുപോകാനായി അവള്‍ ചാന്ദ്ര വെളിച്ചത്തിന് ചുവടെ ഏകാന്ത വിജനതയില്‍ നടക്കുന്നുണ്ടാവണം.” തന്റെ വാക്കുകള്‍ക്ക് ആധികാരികത നല്‍കാന്‍ മരിസേല തന്റെ പിറവിയെ കുറിച്ച് പറയുന്നു.

ആത്മപ്രത്യക്ഷങ്ങളുടെ (ghostly visions) വിചാരണ നോവലില്‍ വേറെയും കടന്നു വരുന്നുണ്ട്. ഹസന്‍ അല്‍ ഗരിഫാവിയുടെ പാത്രസൃഷ്ടി, മഹ്ദി ശിഷ്യരില്‍ സംഭവിച്ച പരിണാമത്തിന്റെ പ്രതീകമാണ്‌. ആത്മീയ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചു സൂഫി ജീവിതം നയിച്ചുവന്ന മനുഷ്യന്‍, മതത്തിന്റെ പേരില്‍ കൊലയാളിയും അധികാര മോഹിയും ആയിത്തീരുന്നത് നാം കാണുന്നു. സന്ദേഹങ്ങള്‍ അയാളുടെ ആത്മീയ മൂല്യങ്ങളെ നശിപ്പിക്കുകയും നിരായുധരായ മനുഷ്യരെ, കുഞ്ഞുങ്ങളെപ്പോലും, കൊല്ലാന്‍ അയാളെ പ്രാപ്തനാക്കുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍ അയാള്‍ കൊന്നുകളയുന്ന ഒരു ബാലിക തന്റെ അമ്മയെ അന്വേഷിച്ചുകൊണ്ടു കൂടെക്കൂടെ നടത്തുന്ന ആത്മപ്രത്യക്ഷം അയാളെ കുറ്റബോധം വേട്ടയാടുന്ന നിദ്രാവിഹീനനാക്കുന്നു.

ഘടനാ ഭദ്രത, ഭാഷാസാന്ദ്രത

പതിനെട്ടു അധ്യായങ്ങളിലായി, ഏറ്റവും സാന്ദ്രവും കാവ്യമനോഹരവുമായ ഭഗ്ന പ്രണയത്തിന്റെ ഉദാത്തമായ കഥയും നേരെ എതിരറ്റത്തു സമൃദ്ധമായി കടന്നുവരുന്ന രക്തമുറയുന്ന ഭീഭത്സതയുടെ ഗ്രാഫിക് ദൃശ്യങ്ങളും കൂടിക്കലരുന്ന ആഖ്യാനം, ഇതിവൃത്ത പരമായി ഏതാണ്ട് എല്ലാത്തിന്റെയും അന്ത്യത്തിലാണ് ആരംഭിക്കുന്നത്.

തിയഡോറ ഒരു ജേണല്‍ സൂക്ഷിക്കുന്നുണ്ട്, അതില്‍ ഒരെഴുത്തുകാരിയുടെ തുടിപ്പുകള്‍ ഉണ്ട്. സുഡാനിലേക്കുള്ള മിഷനറി ദൗത്യത്തിന്റെ ആദ്യത്തെ സുദീര്‍ഘ കപ്പല്‍ യാത്രക്കിടെ, സ്വയം ഷെഹരെസാദ് ആയി അവള്‍ സങ്കല്‍പ്പിച്ചിരുന്നു. ബാഖിതിനു കൈമാറുന്ന പ്രസ്തുത ജേണലിലൂടെയാണ് അവളുടെ മനോവ്യാപാരങ്ങളില്‍ തന്നെ കുറിച്ചുള്ള അപരിഹാര്യമായ മുന്‍വിധികളുടെ ആഴം അയാള്‍ മനസ്സിലാക്കുന്നത്. അതാണ് നിര്‍ണ്ണായക ഘട്ടത്തില്‍ അവളുടെ വിളി കേള്‍ക്കേണ്ടതില്ല എന്ന നൈരാശ്യ ജന്യമായ വൈരാഗ്യം സൃഷ്ടിക്കുന്നതും ഒരു പക്ഷെ ആ കുടിച്ചു വെളിവില്ലാതാകുക എന്ന നിയമലംഘനത്തിനു നിമിത്തമാകുന്നതും. തിയഡോറ കൊല്ലപ്പെടുന്ന രാത്രിയില്‍ തന്നെയാണ് ബാഖിത് അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്നുള്ള എട്ടു വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ ശേഷമാണു യുദ്ധാന്ത്യത്തില്‍ തകര്‍ക്കപ്പെടുന്ന തടവറയില്‍ നിന്ന് അയാള്‍ മോചിതനാകുന്നത്. ഇവിടെ നിന്നാണ് നോവലിന്റെ വര്‍ത്തമാനകാലം ആരംഭിക്കുന്നത്.

വടക്കന്‍ ആഫ്രിക്കയിലെ ടര്‍ക്കിഷ്, ഇജിപ്ഷ്യന്‍, യൂറോപ്യന്‍ സംഘര്‍ഷങ്ങള്‍ നേരിട്ടനുഭവിക്കുന്ന കാലത്തെയും കഥാപാത്രങ്ങളെയും ആവിഷ്കരിക്കുന്നതിനോടൊപ്പം മിഷനറി കാരവനുകളുടെ ഒട്ടകക്കൂട്ടങ്ങളെയും തലപ്പാവണിഞ്ഞ മരുഭൂ വഴികാട്ടികളെയും മാവുകളും നാരകവും ബദാമും തഴച്ചു വളരുന്ന നഗരവീഥികളെയും ബഹുവര്‍ണ്ണ അങ്ങാടിക്കിളികളെയും തുര്‍ക്കിത്തൊപ്പി ധരിച്ച പുരുഷന്മാരെയും നൈല്‍ നദിക്കരയില്‍ തുണിയലക്കുന്ന സ്ത്രീകളെയും ചിത്രീകരിക്കുന്നതില്‍ സിയാദയുടെ പുസ്തകം ചിത്രമനോഹാരിത അവാഹിക്കുന്നു (MANAL SHAKIR). വര്‍ത്തമാനത്തില്‍ നിന്ന് ഭൂതകാലത്തിലേക്കും തിരിച്ചും ചലിക്കുകയും, ചിലപ്പോഴൊക്കെ ഒരൊറ്റ അധ്യായത്തിനുള്ളില്‍ തന്നെ അപ്രകാരം കറങ്ങുകയും ചെയ്യുന്ന ഘടന ഒരു ചുഴലിന്റെ അനുഭവം സൃഷ്ടിക്കുന്നുണ്ട് എന്നും അത്, കൂടുതല്‍ ആഴത്തിലുള്ള ഒരു തലത്തില്‍, ഒരു ദര്‍വ്വീഷിന്റെ നൃത്തത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കുന്നുണ്ടെന്നും അഗത അദൂറോ നിരീക്ഷിക്കുന്നു (Agatha Aduro). അലാ അല്‍ അസ് വാനി (The Yacoubian Building), യൂസുഫ് സൈദാന്‍ (Azazel), സവൂദ് സനൂസി (The Bamboo Stalk) തുടങ്ങി അറബ് സാഹിത്യത്തിലെ ലബ്ദപ്രതിഷ്ടരായ എഴുത്തുകാരുടെ കൃതികളെ ഇംഗ്ലീഷില്‍ എത്തിച്ച ജോനതാന്‍ റൈറ്റിന്റെ വിവര്‍ത്തനം അറബ് മൂലത്തോട് തികച്ചും നീതി പുലര്‍ത്തുന്നുണ്ട് എന്ന് നിരൂപക മതം.

 References:

(1).  “Mahdist State.” Wikipedia, Wikimedia Foundation, 1 January 2022, https://en.wikipedia.org/wiki/Mahdist_State.

(2). Agatha Aduro, ‘The Longing of the Dervish Served on a Platter of Love and Revenge’, Wawa Book Review, 08 May, 18, https://wawabookreview.com/the-longing-of-the-dervish-served-on-a-platter-of-love-and-revenge/

(3). Hesham Taha, ‘Ziada displays longings of many dervishes’, ahramonline, 30 Dec 2014, https://english.ahram.org.eg/NewsContentP/18/118838/Books/Ziada-displays-longings-of-many-dervishes.aspx

(4). MANAL SHAKIR, ‘A bittersweet Sudanese story of history and hope’, Arab News, August 28, 2017, https://www.arabnews.com/node/1151761/art-culture

(5). Sean McLachlan, ‘MAGICAL REALISM FROM THE SUDAN’, ‘Blacj Gate, Adventures in Fantasy Literature’, April 18, 2018 , https://www.blackgate.com/2018/04/18/magical-realism-from-the-sudan/

 

No comments:

Post a Comment