Featured Post

Thursday, March 6, 2025

The Last Crossing by Badriya Al-Badri

 




പ്രവാസി തൊഴിലാളികള്‍ ലോകമെങ്ങും അനുഭവിക്കുന്ന അവസ്ഥകള്‍ ഗള്‍ഫ് മലയാളികളെ പോലെ അറിഞ്ഞവര്‍ ഉണ്ടാവില്ല. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ അത്രത്തോളം ഉണ്ടായിട്ടുമില്ല. ഇന്ത്യക്കാര്‍ എന്ന പൊതുഐഡന്റിറ്റിക്കപ്പുറം മലയാളി കഥാപാത്രങ്ങള്‍ ഇടംപിടിക്കുന്നില്ലെങ്കിലും, ഒമാനി നോവലിസ്റ്റ് ബദരിയ്യ അല്‍ ബദ്രിയുടെ ‘അവസാനത്തെ കവല (The Last Crossing)’, ദേശത്തിന്റെ സമ്പന്നതയ്ക്കുപിന്നില്‍ നിശ്ശബ്ദം വിലയൊടുക്കുന്ന പ്രവാസി തൊഴിലാളികളുടെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുന്നു. ‘പ്രവാസി തൊഴിലാളികളുടെ ജീവിതം കേന്ദ്രീകരിക്കുന്ന ആദ്യ ഒമാനി നോവല്‍ എന്ന് പുസ്തകം വിവരിക്കപ്പെടുന്നു.

പിന്നില്‍ വിട്ടുപോരുന്ന നാടിന്റെ വിളി പ്രണയ നഷ്ടമായി അനുഭവിക്കുന്ന മുഖ്താര്‍ എന്ന ഇജിപ്ത്യന്‍ പ്രവാസി തൊഴിലാളിയെ കേന്ദ്രീകരിക്കുന്ന കഥയില്‍ ഭിന്ന ദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉണ്ട്. അവരുടെ ജീവിത പശ്ചാത്തലങ്ങളിലൂടെ അവികസിത, ദരിദ്ര ദേശങ്ങളില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസത്തിനു പിന്നിലെ ജീവിത പ്രാരബ്ധങ്ങളും ദുഖങ്ങളും ആവിഷ്കരിക്കുന്നു. എന്നാല്‍, കറുപ്പിലും വെളുപ്പിലും ആയല്ല തദ്ദേശീയരും പ്രവാസികളും, അല്ലെങ്കില്‍ തൊഴില്‍ ദാതാക്കളും തൊഴിലാളികളും എന്ന ദ്വന്ദ്വങ്ങള്‍ നോവലില്‍ വരുന്നത്. പലപ്പോഴും ഇരുകൂട്ടരും ഇഴകോര്‍ക്കുന്നുണ്ട്, സ്നേഹാദരങ്ങളോടെ സഹവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ചതിയുടെയും വഞ്ചനയുടെയും ചൂഷണത്തിന്റെയും കഥകകളും ഇരുവശത്തു നിന്നും ഉണ്ടാകുന്നു. ഇടത്തട്ടുകാര്‍ പ്രബലരാകുകയും ഇരുകൂട്ടരെയും ചതിക്കുകയും ചെയ്യുന്നു. വിധി പോലും നിസ്സാരരായ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഇരു വശത്തും അനുഭവപ്പെടുന്നുണ്ട്. അത്തരമൊരു ദുരന്തമുഖത്താണ് നോവല്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും.

പ്രവാസി തൊഴിലാളികളുടെ പിറകില്‍ നാം കാണാത്ത ജീവിതമുണ്ട് എന്നും സ്വപ്നം കാണുന്ന ഒരു പ്രതിശ്രുത വധു, കാത്തിരിക്കുന്ന ഒരമ്മ, ഉറക്കമില്ലാതെ കഴിയുന്ന പ്രിയപ്പെട്ടവര്‍ തുടങ്ങി അവരുടെ ഉറക്കം കെടുത്തുന്ന പശ്ചാത്തലങ്ങളില്‍ നിന്നാവാം അവര്‍ വരുന്നതെന്നും അടയാളപ്പെടുത്താനാണ് നോവലില്‍ താന്‍ ശ്രമിച്ചതെന്ന് ഒരഭിമുഖത്തില്‍ നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍, യമനി പ്രവാസികളാണ് മുഖ്താറിനെ കൂടാതെ കൂടുതലും കൂട്ടത്തിലുള്ളത് . ഇന്ത്യന്‍ വായനക്കാരന്‍ എന്ന നിലയില്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ കഥാപാത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. തരളമായ മാതൃ-പിതൃ സ്നേഹം, കുടുംബസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ തീരാവേദനയിലും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ യുവാവിനെ ചിത്രീകരിക്കുന്ന അതേ തീക്ഷ്ണതയോടെ ഇന്ത്യന്‍ ജാതീയത, തൊട്ടുകൂടായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെയും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. ഇടത്തട്ടുകാരനായി കഫീലിനെയും തൊഴിലാളികളെയും ഒരുപോലെ ചതിക്കുന്ന ഇന്ത്യക്കാരനാണ് മുഖ്താറിന്റെയും കൂട്ടാളികളുടെയും സ്വപ്നങ്ങളെ ആദ്യം തകര്‍ത്തു കളയുന്നത്. നിസ്സഹായയായ യുവതിയെ മധുരവാഗ്ദാനങ്ങളില്‍ കുരുക്കി ഇംഗിത നിവര്‍ത്തിക്കു വിധേയയാക്കാന്‍ തയ്യാറാകുന്നതും ഇന്ത്യന്‍ തൊഴിലാളിയാണ്.  

ചരിത്ര സന്ദര്‍ഭങ്ങളില്‍, ഒമാനി സമൂഹത്തിലും ആഗോള തലത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഛിദ്രതകള്‍, വിഭാഗീയ സംഘര്‍ഷങ്ങള്‍, ഗള്‍ഫ് യുദ്ധക്കെടുതികള്‍, ‘മിഡില്‍ ഈസ്റ്റ്’ സംബന്ധമായ പാശ്ചാത്യ നരേറ്റിവുകളിലെ മുന്‍ വിധികള്‍, അതേത്തുടര്‍ന്ന് ഒമാനി/ അറബ് ജനത നേരിടുന്ന പോസ്റ്റ്‌കൊളോണിയല്‍ മാനങ്ങളുള്ള വിവേചനങ്ങളും തമസ്കരണവും, യുദ്ധപ്രഭുക്കളുടെ ഉന്മാദങ്ങള്‍ക്ക് വിലയൊടുക്കി പാലായനം ചെയ്യേണ്ടി വരുന്ന ‘അഭയാര്‍ഥി പ്രതിസന്ധി തുടങ്ങിയ സമകാലിക ദുരവസ്ഥകളെല്ലാം നോവല്‍ നിരീക്ഷിക്കുന്നുണ്ട്. ഒമാനി സമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ ചിത്രങ്ങളും നോവലില്‍ ഇടംപിടിക്കുന്നു. 

ഘടനാപരമായി Owl’s Creek Bridge പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്ന നോവല്‍, ഒരപകടത്തിന്റെ ഭ്രമാത്മകമായ ചിത്രീകരണത്തില്‍ ആരംഭിക്കുകയും അതിനെ തുടര്‍ന്നുള്ള അനന്തമായ നിശ്ചലതയില്‍ അവസാനിക്കുകയും ചെയ്യുന്നു. റബ് ഭാഷയുടെ കാവ്യാത്മകതയും ശക്തിയും ഇംഗ്ലീഷ് വിവര്‍ത്തനത്തിലും അനുഭവപ്പെടുത്തുന്നതില്‍ വിവര്‍ത്തകയായ കാതറിന്‍ വാന്‍ ഡിവെയ്റ്റ് അങ്ങേയറ്റം വിജയിക്കുന്നുണ്ട്. പ്രമേയത്തിലും പരിചരണത്തിലും ഒരുപോലെ വ്യത്യസ്തത പുലര്‍ത്തുന്ന ഇത്തരം ഒരു നോവലിന് അര്‍ഹിച്ച നിരൂപകശ്രദ്ധ ലഭിച്ചു കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യം, ഓരങ്ങളില്‍ ഒതുങ്ങിപ്പോകുന്ന അടിത്തട്ടു മനുഷ്യരുടെ കഥകള്‍ അവതരിപ്പിക്കുമ്പോഴും, പാശ്ചാത്യ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ടെമ്പ്ലേറ്റ്  മുഖ്യധാരയ്ക്ക് ഇപ്പോഴും ഒഴിവാക്കാന്‍ വയ്യ എന്ന നിരീക്ഷണത്തില്‍ തന്നെയാണ് ചെന്നുമുട്ടുന്നത്. Kindle Unlimited-ല്‍ മാത്രമാണ് പുസ്തകം ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും നോവല്‍ ലഭ്യമായിരിക്കുന്നത്.

No comments:

Post a Comment