അധിനിവിഷ്ട ദേശവും തീപിടിച്ച വീടും
(അറബ് നോവലിനുള്ള അന്താരാഷ്ട്ര പുരസ്കാര ജേതാവായ കുവൈറ്റി നോവലിസ്റ്റ് സഊദ് അല്‍ സനൂസിയുടെ Mama Hissa’s Mice, ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടു സമീപ ഭാവികാലം വരെ നീളുന്ന ആഖ്യാനമായി കുവൈറ്റിന്റെയും മിഡില്‍ ഈസ്റ്റിന്റെയും യുദ്ധാന്തരീക്ഷത്തെയും വിഭാഗീയതയുടെ നീരാളിപ്പിടുത്തത്തെയും ആവിഷ്കരിക്കുന്നു.)
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വായനയുടെയും സംവാദങ്ങളുടെയും
മണ്ഡലങ്ങളെ വളരെയേറെ അധിനിവേശിച്ച ഇക്കാലത്ത് സങ്കീര്‍ണ്ണ ഘടനയുള്ള ബൃഹദ്കൃതികള്‍
വായിക്കുക മിക്കപ്പോഴും ഒരു തെരഞ്ഞെടുപ്പല്ല. എന്നാല്‍ സാംസ്കാരിക വായനയുടെയും
ദേശാന്തരീയ ധാരണകളുടെയും താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുക പലപ്പോഴും അത്തരം
കൃതികളാവും. 2012ല്‍ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരം നേടിയ ‘ദി
ബാംബൂ സ്റ്റാക്ക്’ (The Bamoboo Stalk) എന്ന നോവലില്‍
വീട്ടുവേലക്കാരിയായെത്തുന്ന ഫിലിപ്പിനോ യുവതിയുടെയും കുവൈത്തി യുവാവിന്റെയും
പ്രണയത്തിന്റെ ബാക്കി പത്രമായി പിറക്കുന്ന മകന്റെ അസ്തിത്വ പ്രതിസന്ധികളുടെ കഥ
ആവിഷ്കരിച്ച സഊദ് അല്‍ സനൂസി, ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടുള്ള
സ്വദേശത്തിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളോടൊപ്പം മുസ്ലിം സമൂഹത്തില്‍ പ്രബലമായ
‘രണ്ടു’ പക്ഷങ്ങള്‍ക്കിടയിലെ വിഭാഗീയത ഹിംസാത്മകമായിത്തീരുന്നതിന്റെ കഥ പറയുന്ന
‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍ (Mama Hissa’s Mice)’ പ്രമേയപരമായി അരപൂര്‍വ്വ രചന
തന്നെയാണ്. എല്ലാ സാമൂഹിക തിന്മകള്‍ക്കുമെതിരിലും ഉയിര്‍ത്തു നില്‍ക്കുന്ന/നില്‍ക്കേണ്ട
കൌമാര/യൌവ്വന സൌഹൃദങ്ങളെ പോലും വിഷലിപ്തമാക്കും വിധം വിഭാഗീയതയുടെ സ്വാധീനം
കുടുംബാന്തരീക്ഷങ്ങളില്‍ നിന്ന് യുവമനസ്സുകളിലേക്ക് വ്യാപിക്കുന്നതിന്റെ വിനാശകതയെ
ഒരു ദുരന്ത പ്രവചന (Dystopian) ഭാവത്തോടെ ആവിഷ്കരിക്കാന്‍ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍
നോവലിസ്റ്റ് കഥയുടെ വര്‍ത്തമാന കാലത്തെ സ്ഥിതപ്പെടുത്തുന്നു. ഒപ്പം
എല്ലാത്തിന്റെയും പിറകിലുള്ള അസംബന്ധ പൂര്‍ണ്ണമായ മുടിനാരിഴ വിശ്വാസ വ്യതിയാനങ്ങളെ
ഇത്തിരി കറുത്ത ഹാസ്യത്തോടെയും നോവലിസ്റ്റ് ചിത്രീകരിക്കുന്നു.
വിഭാഗീയ കലാപങ്ങളിലും
പ്രതിക്രിയകളിലും കലുഷിതമായ കുവൈറ്റിന്റെ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍ - 2015 ല്‍
അറബ് മൂലം പ്രസിദ്ധീകരിക്കപ്പെട്ട കൃതിയുടെ ‘വര്‍ത്തമാന’ കാലം
2020 ആണ് – നിലയുറപ്പിച്ച ‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍’
മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്നു. വിഭാഗീയതയുടെ പശ്ചാത്തലങ്ങളില്‍
നിന്നുള്ളവരെങ്കിലും ബാല്യ-കൌമാരങ്ങളുടെ ഇഴയടുപ്പത്തില്‍ കഴിയുന്ന മൂവര്‍ സംഘം
അത്തരം അസ്പൃശ്യതയോട്
കടുത്ത രോഷത്തോടെയാണ് മുതിര്‍ന്നുവരിക. ഇറാഖ് അധിനിവേശ നാളുകളില്‍ ‘ഫുവാദയുടെ
ബാലകര്‍’ (‘Fuada’s Kids’)
എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടായ്മയിലൂടെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും
മതമൌലിക വാദത്തിന്റെയും അപകടങ്ങളെ കുറിച്ച് പ്രചാരണം നടത്തുകയാണ് അവര്‍ സ്വയം
കണ്ടെടുത്ത സാമൂഹിക ദൌത്യം. രഹസ്യ പ്രവര്‍ത്തനങ്ങളിലൂടെയുള്ള റേഡിയോ
സംപ്രേഷണം, ഓണ്‍ലൈന്‍
ലേഖനങ്ങള്‍,
തുടങ്ങിയ ഇടപെടലുകളാണ് അവരുടെ മാര്‍ഗ്ഗം. കാത്കൂത് എന്ന് വിളിക്കപ്പെടുന്ന
ആഖ്യാതാവ് ഒരു ദുരൂഹ സാഹചര്യത്തില്‍ ബോധം തെളിയുന്നതോടെയാണ് ആഖ്യാനം
ആരംഭിക്കുന്നത്. എന്നാല്‍,
നോവലിന്റെ വര്‍ത്തമാന കാലത്തില്‍ നടക്കുന്ന ഈ സംഭവവികാസത്തില്‍ തെരുവു മധ്യത്തില്‍
ബോധം തിരിച്ചു കിട്ടുമ്പോള്‍ അയാള്‍ തിരിച്ചറിയുന്നത് തന്റെ കാര്‍ ചുട്ടെരിക്കപ്പെട്ടിരിക്കുന്നു
എന്നും ചുറ്റുവട്ടത്തെ കെട്ടിടങ്ങള്‍ വന്‍ തീപിടിത്തത്തില്‍
പെട്ടിരിക്കുന്നുവെന്നും തനിക്കു മേലാകെ പരിക്കുകള്‍ പറ്റിയിരിക്കുന്നു എന്നും
മാത്രമല്ല, ‘ഫുവാദയുടെ ബാലകര്‍’ തീര്‍ത്തും
തോറ്റുപോയിരിക്കുന്നു എന്നുകൂടിയാണ്. വേദനയോടെ അയാള്‍ തിരിച്ചറിയുന്നു സമാധാനം
കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ പോലും ഹിംസക്ക് നിമിത്തമാവുകയായിരുന്നു എന്നും
തനിക്കു ചുറ്റും കാണപ്പെടുന്ന നാശ നഷ്ടങ്ങള്‍ക്ക് ആ അര്‍ത്ഥത്തില്‍ താനും
ഉത്തരവാദിയാണ് എന്നും. എന്നാല്‍ ഏറ്റവും വലിയ കുറ്റബോധം മറ്റൊരു രൂപത്തില്‍ അയാളെ
കാത്തിരിപ്പുണ്ട്: ദൌര്‍ഭാഗ്യകരമായ ഒരേറ്റുമുട്ടലില്‍ കൂട്ടുകാരില്‍ ഒരാള്‍
മറ്റൊരാളുടെ അന്ത്യത്തിനു കാരണക്കാരനാകുന്നതിന് അയാള്‍ സാക്ഷിയാകേണ്ടി വരുന്നു.
ബോധം തെളിയുമ്പോള്‍ അയാളുടെ ഫോണില്‍ കുറെയേറെ മിസ്സ്‌ഡ് കാളുകളും ടെക്സ്റ്റ്
മെസ്സേജുകളുമുണ്ട്. അതിലൊന്ന് അയാളുടെ ബൈറൂത്ത് പ്രസാധകന്റെതാണ്. ‘ദി ഇന്‍ഹറിറ്റന്‍സ്
ഓഫ് ഫയര്‍’
എന്ന് പേരിട്ട അയാളുടെ നോവലില്‍ സെന്‍സര്‍ പ്രശ്നം ഒഴിവാക്കാനായി നാല് അധ്യായങ്ങള്‍
മുറിച്ചു മാറ്റാന്‍ അയാള്‍ സന്നദ്ധനാണോ എന്ന് അവര്‍ക്കറിയണം. അല്‍
സനൂസിയുടെ നോവലിന് ഇതുവരെയും കുവൈറ്റില്‍ പ്രസാധനാനുമതി ലഭിച്ചിട്ടില്ല എന്നത്
ജീവിതം കലയെ അനുകരിക്കുന്നതിന്റെ ഒരുദാഹരണം ആയി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഒരു വശത്ത് ഷിയാ വിഭാഗവും മറുവശത്ത്
സുന്നി വിഭാഗവും കാവല്‍ നില്‍ക്കുന്ന ഒരു പാലത്തിലൂടെ ഇരുവരുടെയും സൌമനസ്യം
പ്രതീക്ഷിച്ചു വണ്ടിയോടിക്കുന്ന കാത്കൂതിന്റെ കഥയും അയാളുടെ നോവലില്‍ നിന്നുള്ള
അധ്യായങ്ങളും ഇടകലരുന്നതാണ് ആഖ്യാനധാര. 1980കളില്‍ താന്‍ ജനിച്ചു വളര്‍ന്ന അയല്‍ക്കൂട്ടത്തിന്റെ
കഥയാണ് ആത്മകഥാപരമായ ‘അഗ്നിയുടെ ശേഷിപ്പി’ല്‍ കാത്കൂത് പറയുന്നത്. പന്ത്രണ്ടാം
വയസ്സില്‍, കളിക്കൂട്ടുകാരായ
സാദിഖ്, ഫഹദ്
എന്നിവരോടൊത്ത് മരം കയറിയും വീഡിയോ ഗെയിമുകളില്‍ മുഴുകിയും കുട്ടിക്കാലത്തിന്റെ
സാഹസങ്ങള്‍ ആസ്വദിക്കുന്ന കാത്കൂത്, ഫഹദിന്റെ മുത്തശ്ശി മമ്മ ഹിസ്സയുടെ കഥാപ്രപഞ്ചത്തിലേക്കും
അവരോടൊപ്പം ഫൌസിയ അമ്മായിയുടെ വാത്സല്യത്തിലേക്കും എത്തിപ്പെടുന്നത് യുദ്ധാരംഭത്തില്‍
സ്വന്തം മാതാപിതാക്കള്‍ ലണ്ടനില്‍ ആയിപ്പോയ സാഹചര്യത്തിലാണ്. എന്നാല്‍, പ്രശാന്തമെന്നു തോന്നിക്കുന്ന വിധം
കാണപ്പെടുന്ന ചുറ്റുപാടില്‍ യഥാര്‍ത്ഥ അടിയൊഴുക്കായി മുഴങ്ങുന്ന
സംഘര്‍ഷത്തില്‍ ഭിന്ന വംശജരും ഇരു വിഭാഗങ്ങളില്‍ പെട്ടവരുമായ ഫഹദിന്റെയും
സാദിഖിന്റെയും പിതാക്കന്മാരുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇറാഖ് അധിനിവേശം
വരെയുള്ള ഘട്ടത്തില്‍ എല്ലാ ഭിന്നതകള്‍ക്കും ഇടയില്‍ പാരസ്പര്യത്തിന്റെ
ഇഴയടുപ്പമുണ്ട്: പാകിസ്ഥാനി ബാര്‍ബറോടും സിറിയന്‍ ഇറച്ചി വെട്ടുകാരനോടുമെല്ലാം
കുട്ടികള്‍ക്ക് സൌഹൃദവുമുണ്ട്. എന്നാല്‍ പിന്നീട് കുടുംബ സൌഹൃദങ്ങള്‍ പോലും
കലങ്ങിത്തുടങ്ങുന്നു. ഫഹദിന്റെ പിതാവ് സാലിഹ് അമ്മാവനും സാദിഖിന്റെ പിതാവ് അബ്ബാസ്
അമ്മാവനും എപ്പോഴും കലഹിക്കുകയും മക്കളുടെ സ്നേഹബന്ധത്തിന് പോലും
ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ഉമ്മമാര്‍ നടത്തുന്ന ശ്രമങ്ങള്‍ അതിനു തടയിടാന്‍
പര്യാപ്തവുമല്ല. വിഭാഗീയതയുടെ പൊരുളറിയാതെ അങ്കലാപ്പിലാകുന്ന കാത്കൂത്തിനെ അവര്‍
സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്: “നീയൊരു മുസ്ലിമാണ്, അതാണ്
കാര്യം.. അത് പോരെ?.” വിശ്വാസവുമായി
നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുമ്പോഴും തന്റെ ഇസ്ലാമിക വിശ്വാസം അടിസ്ഥാനപരമായി
കരുതുന്ന കാത്കൂത്തിന് അത് മതി. എന്നാല്‍ ദേശത്തിന് അത് പോരാ എന്നിടത്താണ് സംഘര്‍ഷങ്ങളുടെ തുടക്കം; അതൊട്ടും പുതിയതുമല്ല. ‘മറ്റേ വിഭാഗം’ ആകുന്നതിലേറെ അമുസ്ലിം ആകുന്നതാണ്
നല്ലത് എന്ന് ഇരുകൂട്ടരും കരുതുന്നു. അതേ സമയം അവരെ പിന്തുണക്കുന്നവരില്‍
നാസ്തികരും ഉണ്ട് എന്ന കാരണത്താല്‍ ‘ഫുവാദയുടെ ബാലകര്‍’ ഇരു വിഭാഗത്തിന്റെയും ശത്രുത നേരിടുന്നത്
ശക്തമായ വിരുദ്ധോക്തിയില്‍ നോവലിസ്റ്റ് വിവരിക്കുന്നു:
“ഇരു കൂട്ടരും! ഇരു കൂട്ടരും, റമദാന്‍ പിറവി അടയാളപ്പെടുത്തി
ചന്ദ്രന്‍ ഉദിക്കുന്നതെന്ന് എന്ന കാര്യത്തില്‍ യോജിക്കാന്‍ കഴിയാത്തത് കൊണ്ട് ഒരിക്കലും
ഒരുമിച്ചു നോമ്പ് തുടങ്ങാന്‍ കഴിയാത്തവര്‍. ഇരു കൂട്ടരും, ആദ്യ പെരുന്നാള്‍ എന്നും ഭിന്ന
ദിനങ്ങളില്‍ ആയതു കൊണ്ട് ഒരിക്കലും പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരാന്‍
കഴിയാത്തവര്‍. നമസ്കാരസമയത്തെ കുറിച്ച് ഇരുവര്‍ക്കും യോജിക്കാന്‍ വയ്യ, അല്ലെങ്കില്‍ സകാത്ത് ശതമാനത്തെ
കുറിച്ച്,
അതുമല്ലെങ്കില്‍ മരിച്ചവരെ ശ്മശാനത്തില്‍ അടക്കുന്നതിനെ കുറിച്ച്. പരസ്പരം തോല്‍പ്പിക്കുന്നതില്‍
ഒഴികെ ഒന്നിനെ കുറിച്ചും യോജിക്കാന്‍ ഇരുകൂട്ടര്‍ക്കുമാവില്ല. നമ്മളെ അടച്ചു
പൂട്ടാനുള്ള ശ്രമത്തില്‍ - നമ്മളെ, തുല്യതക്കും സമാധാനത്തിനും വേണ്ടി
നിരന്തരം അലറിവിളിച്ചു തൊണ്ടയടച്ചു പോയ നമ്മളെ – ആദ്യമായി ഒരു കാര്യത്തില്‍ അവരിരു
കൂട്ടരും യോജിപ്പിലെത്തിയിരിക്കുന്നു.”
അവരുടെ
രഹസ്യകേന്ദ്രത്തെ കുറിച്ച് അധികൃതര്‍ അറിയാനിടയാകുന്നതും അംഗങ്ങളില്‍ ഒരാള്‍
റെയ്ഡ് ചെയ്യപ്പെടുന്നതും തന്റെ ഉറ്റവരെ കണ്ടെത്താനുള്ള കാത്കൂത്തിന്റെ ദൌത്യത്തെ
അടിയന്തിര പ്രാധാന്യം ഉള്ളതാക്കും. ഇടയ്ക്കിടെ കാത്കൂത്തിന്റെ നോവല്‍
അദ്ധ്യായങ്ങള്‍ കടന്നു വരുന്നത് ഈ ഘട്ടത്തില്‍ വായനയെ ക്ലിഷ്ടമാക്കുന്നുണ്ട്.
നോവലിന്റെ മധ്യത്തില്‍, നോവലിനുള്ളിലെ നോവലില്‍, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും
തദ്ഫലമായുണ്ടായ ദേശ നഷ്ടവും അസ്തിത്വ പ്രതിസന്ധിയും വളര്‍ന്നു വരുന്ന ഒരു
കുട്ടിയുടെ കണ്ണിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുന്നുണ്ട്. അനിശ്ചിതത്വത്തെയും
പ്രശാന്തമായ ജീവിതങ്ങളിലേക്ക് കടന്നു കയറിയ അധിനിവേശത്തിന്റെ കൊടും ക്രൂരതകളെയും
കുടുംബാനുഭവങ്ങളും കേട്ട കഥകളുമായി നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ‘ഫുവാദയുടെ
ബാലകര്‍’
വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജന്മമെടുക്കുകയെങ്കിലും ഗള്‍ഫ് യുദ്ധകാല അനുഭവങ്ങള്‍ അവരുടെ
വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കും. അങ്ങനെയാണ് നോവലിനുള്ളിലെ നോവലും വര്‍ത്തമാന
കാലവും കണ്ണി ചേരുക.
ഖുമൈനിയുടെ ഇസ്ലാമിക വിപ്ലവം തൊട്ട് (1979) എട്ടു വര്‍ഷക്കാലം നീണ്ട
ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം എന്നീ ഘട്ടങ്ങളിലൂടെ മുന്നോട്ടു പോയി
2020 എന്ന തൊട്ടടുത്ത ഭാവിയില്‍ അവസാനിക്കുന്നതാണ് നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങളിലായി
നാലു തലമുറകളുടെ കഥ എന്ന നിലയില്‍ നോവലിന്റെ കാലഗണന. നാഗിബ് മഹ്ഫൂസിനെ പോലുള്ള കൃതഹസ്തരിലൂടെ
പരിചിതമായ,
അയല്‍പ്പക്കത്തിന്റെ കഥയായി വികസിക്കുന്ന അറബ് നോവല്‍ ശൈലി പുതിയ എഴുത്തുകാരും
തുടരുന്നതിന് ഏറെ ഉദാഹരണങ്ങളുണ്ട്: അബ്ദോ ഖാലിന്റെ ‘ത്രോവിംഗ് സ്പാര്‍ക്സ്’, റജാ ആലെമിന്റെ ‘ദി ഡോവ്സ് നെക്ക്
ലെസ്’,
സിനാന്‍ അന്തൂനിന്റെ ‘ദി കോര്‍പ്സ് വാഷര്‍’ തുടങ്ങി ജോഖ എല്‍ ഹാര്‍ത്തിയുടെ
‘സെലെസ്റ്റിയല്‍ ബോഡീസ്’, അഹമദ് സഅദാവിയുടെ ‘ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്’
എന്നിവയിലൊക്കെ ഈ പാരമ്പര്യം കാണാം. അല്‍ സനൂസിയുടെ ആഖ്യാനത്തില്‍ ഭൂതകാലം
അവതരിപ്പിക്കപ്പെടുന്നത് മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശമുള്ള ശൈലിയില്‍
ആണെങ്കില്‍, വര്‍ത്തമാന കാലത്തിലെത്തുമ്പോള്‍ ജേണലിസ്റ്റിക്ക് സ്വഭാവമുള്ള മുറിഞ്ഞു
പോകുന്നതും വസ്തുതാമാത്രവുമായ തുറന്നെഴുത്തിന്റെ രീതി കാണാനാവും. തനിക്കും തന്റെ
സുഹൃത്തുക്കള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങളെ വ്യവച്ചേദിക്കാന്‍ കാത്കൂത് ഈ
ശൈലി ഉപയോഗിക്കുന്നു.
ഈ സംഭവ വികാസങ്ങളോടൊപ്പം കാത്കൂത്തിന്റെ ഓര്‍മ്മകളും ‘ചിലന്തി വല
നെയ്യുന്നതുപോലെ’ നെയ്തെടുക്കുന്ന മമ്മ ഹിസ്സയുടെ സ്തോഭ ജനകമെങ്കിലും കൌമാര ജിജ്ഞാസയെ
ത്രസിപ്പിക്കുന്ന കഥകളും ചേര്‍ന്നതാണ് ആഖ്യാന ഘടന. രാഷ്ട്രീയ ശരികളുടെ (political correctness) സങ്കീര്‍ണ്ണതകള്‍ ഒന്നുമറിയാത്ത, പൊതു
ധാരണകള്‍ പങ്കുവെക്കുന്ന മമ്മ ഹിസ്സ വംശ വെറിയോളമെത്തുന്ന ജൂത വിരോധം പോലുള്ള
ആശയങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുകയും കേട്ടിരിക്കുന്ന കൌമാരക്കാരനില്‍ നായ്ക്കളെയും
ചിലന്തികളെയും മാത്രമല്ല ഇടിഞ്ഞു വീഴുന്ന ആകാശത്തെ കുറിച്ചും പേടി നിറക്കുകയും
ചെയ്യുന്നുണ്ടെങ്കിലും വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും വറ്റാത്ത
ഉറവയുമാണ്. ദേഷ്യം തോന്നുന്നവരെയെല്ലാം ‘ജൂതന്‍’ എന്ന് വിളിക്കുന്ന മമ്മാ ഹിസയുടെ ആവര്‍ത്തിച്ചുള്ള
അത്തരം പ്രയോഗങ്ങള്‍ അവരെ വായനക്കാര്‍ അധികം സ്നേഹിച്ചു പോകരുതെന്ന
നോവലിസ്റ്റിന്റെ നിഷ്കര്‍ഷയുടെ ഭാഗമാണോ എന്ന് തോന്നാം. അതെന്തായാലും, കഥ പറയാനുള്ള തന്റെ ജന്മസിദ്ധമായ
കഴിവ് മാനസ പുത്രനില്‍ നിക്ഷേപിച്ചാണ് അവര്‍ കടന്നുപോകുക. എല്ലാം ചാമ്പലാക്കുന്ന
കാട്ടുതീ പോലെ പടരുന്ന വിഭാഗീയ ഹിംസാത്മകതയുടെ കഥയെ ‘അഗ്നിയുടെ ശേഷിപ്പ്’ (The Inheritance of Fire) എന്ന് അയാള്‍ വിളിക്കുന്നത് തികച്ചും
സംഗതവുമാണ്.
മാമാ ഹിസ്സയുടെ കാര്യത്തില്‍ എന്ന പോലെത്തന്നെ വേറെയും പാത്ര
സൃഷ്ടികളില്‍ അപൂര്‍ണ്ണതകള്‍ കണ്ടെത്താനാകും. ഇതിവൃത്തം മുഴുവന്‍
സാന്നിധ്യമുണ്ടെങ്കിലും മൂന്നു കൂട്ടുകാരെ കുറിച്ചും അത്ര സുപരിചിതത്വം വായനക്കാര്‍ക്ക്
പകര്‍ന്നുകിട്ടുന്നില്ല നോവലന്ത്യത്തിലും. ഫഹദിനു സംഗീതം ഇഷ്ടമാണെന്നു സൂചനയുണ്ടെന്നതിനപ്പുറം
അവന്റെ വ്യക്തിത്വത്തിലേക്ക് തുറസ്സുകള്‍ അധികമില്ല. സാദിഖ് ആകട്ടെ പ്രായേണ ഒരു
നിഗൂഡതയായി തുടരുകയും ചെയ്യുന്നു. പാത്രബാഹുല്യമുള്ള നോവലില്‍ പക്ഷെ ഒട്ടുമിക്ക
പേരും വന്നു പോകുന്നവര്‍ മാത്രമാണ്. ഫഹദിന്റെ ഉമ്മ ആയിഷ അമ്മായി, സാദിഖിന്റെ ഉമ്മ ഫാദില അമ്മായി, അവന്റെ സഹോദരി ഹൌറ, ശ്രീലങ്കന്‍ പരിചാരിക ടിന
എന്നിവരൊക്കെ സ്നേഹ സാന്നിധ്യങ്ങളായി നോവലില്‍ ഉണ്ടെങ്കിലും ആരെ കുറിച്ചും
ആഴത്തിലുള്ള പാത്ര സൃഷ്ടിയുണ്ട് എന്ന് പറയാനാകില്ല.
ആക്ഷേപ ഹാസ്യവും ദുരന്ത ബോധവും ഇടകലരുന്ന, ഭൂതകാല സംഭവങ്ങള്‍
ഓരോന്നും ഇരുണ്ട ഭാവിക്കു സൂക്ഷമാര്‍ത്ഥത്തില്‍ നിദാനമായിത്തീരുന്ന കഥ ഒരേ സമയം
മുതിര്‍ന്നു വരവിന്റെ കഥയും (coming of age novel) മധ്യ പൗരസ്ത്യ ദേശങ്ങളുടെ ഭീഷണ
യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരവും ആയിത്തീരുന്നു. ഏതു നിമിഷവും യുദ്ധസമാന
സാഹചര്യത്തിലേക്ക് വലിച്ചിഴക്കപ്പെടാവുന്ന, ഒരുമിച്ചു കഴിഞ്ഞവരെ ‘അവരും’ ‘നമ്മളും’ ആക്കി മാറ്റുന്ന തീപ്പൊരികള്‍ക്കു
നിദാനം ‘ദൈവത്തെ’ അനുസരിക്കലും ‘പ്രവാചക കുടുംബ’ത്തിന്റെ അപ്രമാദിത്തം അംഗീകരിക്കലും
തമ്മിലുള്ള കല്‍പ്പിത വ്യത്യാസത്തിലാണ് എന്നത് വിചിത്രമായി അനുഭവപ്പെടുന്നത്
കൊണ്ടാണ് നോവലിസ്റ്റ് ഒരു ഘട്ടത്തിലും ഇരുവിഭാഗങ്ങളുടെയും പേരുപോലും എടുത്തു
പറയാത്തത്. ‘ഉമൈരിയ’ എന്നും ‘ഒമൈരിയ’ എന്നും പറയുന്നവര്‍ക്കിടയിലെ വ്യത്യാസം എന്ന് സുന്നി-ഷിയാ തര്‍ക്കത്തെ
നോവലിസ്റ്റ് വിവരിക്കുമ്പോള്‍ അത്തരം നിസ്സാരത ഒരു യുദ്ധമുണ്ടാക്കുക എന്നതിലപ്പുറം
അസംബന്ധമായി മറ്റെന്തുണ്ട് എന്നത് ചോദ്യമായി നോവലിലെങ്ങും ഉച്ചരിക്കപ്പെടാതെ
മുഴങ്ങുന്നുണ്ട്. കുവൈറ്റ് അധിനിവേശ കാലത്ത് സദ്ദാമും ‘യോജിപ്പുള്ളവരുടെ സഖ്യവും (“coalition
of the willing”)
ഈ അസംബന്ധത്തെ ഫലപ്രദമായി ഉപയോഗിച്ചതിനെ കുറിച്ചും നോവല്‍ പരാമര്‍ശിക്കുന്നുണ്ട്. വംശീയ/വിഭാഗീയ സംഘര്‍ഷങ്ങളുടെ മൂല കാരണങ്ങളില്‍ പലപ്പോഴും
കാണപ്പെടുന്ന നിസ്സാരതയെ പക്ഷം ചേരാതെ ആവിഷ്കരിക്കാന്‍ രണ്ടു മൊഴിവ്യത്യാസങ്ങളെ
ഉപയോഗപ്പെടുത്തുന്ന ഇതേ രീതി ക്രോയേഷ്യന്‍-സെര്‍ബ് സംഘര്‍ഷങ്ങളെ ആവിഷ്കരിക്കുന്ന
‘ദി ഹയേഡ് മാന്‍’ എന്ന നോവലില്‍ സ്കോട്ടിഷ് നോവലിസ്റ്റ് അമിനാറ്റ ഫോര്‍ന
ഉപയോഗിക്കുന്നുണ്ട്: ബ്രെഡ് എന്നതിനെ സൂചിപ്പിക്കാന്‍ ‘hleb’ (സെര്‍ബ്), ‘kruh’ (ക്രോയേഷ്യന്‍) എന്നീ വാക്കുകള്‍ ഉപയോഗിച്ചവര്‍ക്കിടയിലായിരുന്നു
ഭീകരമായ യുദ്ധം നടന്നതെന്ന് വംശീയ പേരുകള്‍ ഒരിടത്തും പറയാതെ അമിനാറ്റ ഫോര്‍ന
എഴുതുന്നു.
കലയും കലാപവുമെന്ന ദ്വന്ദ്വത്തില്‍ കലാപത്തിനുള്ള മറുമരുന്നായി
കലയുടെ സത്യം എന്ന പ്രമേയത്തെയാണ് അധിനിവേശ യാഥാര്‍ത്ഥ്യവും നോവലിനുള്ളിലെ നോവലും
എന്ന ഘടനയിലൂടെ അല്‍ സനൂസി ആവിഷ്കരിക്കുന്നത്. കാത്കൂത് എഴുതുന്ന നോവലില്‍ ആഖ്യാനം
നടത്തുന്നവരാണ് കലാപകാരികള്‍ തന്നെയായ മാമ ഹിസ്സയുടെ മൂന്നു ചുണ്ടെലികള്‍. നോവലിലെ
അധ്യായങ്ങളും വര്‍ത്തമാന കാലത്തെ കഥാഗതിയും നോവലിനുള്ളില്‍ ഇടകലര്‍ന്നു വരുന്നത്
ഭൂതകാലവും സമീപ ഭാവിയും എന്ന നിലയിലും വായിച്ചെടുക്കാം. അറബ്/ കുവൈറ്റ് ചരിത്രത്തെ
കുറിച്ച് ധാരണയില്ലാത്ത വായനക്കാര്‍ക്ക് നോവലിലെ മൊഴിമാറ്റപ്പെട്ടിട്ടില്ലാത്ത
അറബ് പ്രയോഗങ്ങള്‍ മനസ്സിലാക്കിയെടുക്കുക താരതമ്യേന പ്രയാസകരമാകാം എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഥാഗതിയെ പിന്തുടരുന്നതില്‍ അതത്ര പ്രശ്നം
സൃഷ്ടിക്കുന്നില്ല. ജനപ്രിയമായ ടി വി സീരിയലില്‍ നിന്നാണ് കാത്കൂത് തന്റെ
‘ഫുവാദയുടെ ബാലകര്‍’ എന്ന സംഘത്തിന്റെ
പേര് കണ്ടെത്തുന്നത് എന്നതും കലയും ചെറുത്തുനില്‍പ്പുമെന്ന പ്രമേയവുമായി
കണ്ണിചേരുന്നുണ്ട്. എന്നാല്‍, അന്തിമ വിശകലനത്തില്‍ സൗഹൃദം എന്ന മൂല്യം പോലും തലമുറകളിലൂടെ
വേരോടിയ വിഭാഗീയതക്ക് വിഷഹാരിയാകുന്നില്ല എന്ന നിരാശാ ജനകമായ പാഠമാണ് നോവല്‍ മുന്നോട്ടുവെക്കുന്നത്
എന്ന് പറയേണ്ടി വരും. ആഖ്യാനത്തിലാകട്ടെ, ദി ബാംബൂ സ്റ്റാക്ക് നല്‍കിയ
പ്രതീക്ഷക്കു ഒപ്പമെത്താന്‍ നോവലിന് കഴിഞ്ഞിട്ടുണ്ടെന്നും പറയാനാകില്ല. എന്നാല്‍ സവാദ്
ഹുസൈന്‍ നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റം അറബ് മൂലത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ടെന്നു
നിരൂപക മതം.
No comments:
Post a Comment