Featured Post

Friday, March 14, 2025

My Name Is Emilia del Valle by Isabel Allende/ Frances Riddle

 

 



ഇസബെൽ അലെൻഡെയുടെ ഏറ്റവും പുതിയ ചരിത്ര നോവൽ, My Name Is Emilia del Valle, സാഹസികതസ്വത്വബോധംകുടുംബ ബന്ധങ്ങളുടെ അഭേദ്യത തുടങ്ങിയ സാര്‍വ്വലൌകിക പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളുടെ പശ്ചാത്തലത്തില്‍ സാൻ ഫ്രാൻസിസ്കോയില്‍ നിന്നും ആഭ്യന്തര യുദ്ധങ്ങളില്‍ പ്രക്ഷുബ്ധമായ ചിലിയിലേക്ക് തന്റെ വേരുകള്‍ തേടിയെത്തുന്ന എമിലിയ ഡെല്‍വായെയാണ് തലക്കെട്ടിലും നോവലിന്റെ കേന്ദ്രത്തിലും. സ്ത്രീക്ക് തന്റെ മേലും സമൂഹത്തിലും സ്വയം നിര്‍ണ്ണയിക്കാനോ ഇടപെടാനോ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ വിമുഖത കാണിക്കുന്ന കാലത്ത്, അത് പ്രഖ്യാപിക്കാനും പുരുഷ കേന്ദ്രിതം എന്നതിനുമപ്പുറം ഏറെക്കുറെ പുരുഷ മാത്രമായിത്തന്നെയും കണക്കാക്കപ്പെട്ട ഒരു കര്‍മ്മമണ്ഡലത്തിലേക്ക് കടക്കാനും, അതിന്റെ ഭാഗമായും വ്യക്തിപരമായ ഐഡന്റിറ്റി അന്വേഷണത്തിന്റെ ഭാഗമായും തനിച്ചു അതിദീര്‍ഘ യാത്ര നടത്താനും തയ്യാറാകുന്ന, കാലത്തിനു മുമ്പേ നടന്ന കഥാപാത്രമാണ് എമിലിയ.

1866ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ കന്യാമഠത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്ന അയര്‍ലാണ്ടുകാരി യുവതിതിയും ചിലിയന്‍ പ്രഭുകുല ജാതനും തമ്മിലുണ്ടാകുന്ന ബന്ധത്തില്‍ പിറന്ന എമിലിയ പക്ഷെ, പിതാവായി കണ്ടത് സ്നേഹനിധിയായ രണ്ടാനച്ചന്‍ ‘പാപോയെ തന്നെയാണ്. അവളുടെ ധൈഷണിക, സ്വതന്ത്ര വ്യക്തിത്വം ആ വളര്‍ത്തുഗുണം തന്നെയാണെന്ന് നോവല്‍ വ്യക്തമാക്കുന്നുണ്ട്. ജേണലിസ്റ്റ് ആകും മുമ്പ് ആണ്‍ പേരില്‍ പള്‍പ്പ് ഫിക്ഷന്‍ എഴുതിത്തെളിഞ്ഞ എമിലിയ, ചിലിയന്‍ സംഘര്‍ഷ ഭൂമിയിലേക്ക്‌ പോകുന്നത് രണ്ടു ഉദ്ദേശത്തോടെയാണ്: പ്രൊഫഷനല്‍ കോളമിസ്റ്റ് എന്ന നിലയില്‍ യുദ്ധത്തിന്റെ വൈകാരിക യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുക എന്നതും, ഒപ്പം, അമ്മ പറഞ്ഞ തന്റെ അന്യനായ ജനിതക പിതാവിനെ (biological father) കണ്ടെത്തലും. പക്ഷെ, എമിലിയ കാണുന്നതും അനുഭവിക്കുന്നതും അവള്‍ സങ്കല്പ്പിച്ചതിനും അപ്പുറമാണ്.

ചരിത്രസംഭവങ്ങളെ വിശദാംശങ്ങളില്‍തന്നെ പിന്തുടരുന്നതിന്റെ ഗരിമയുള്ള എഴുത്തില്‍, പ്രസിഡണ്ട്‌ ഹോസെ മാനുവേല്‍ ബാല്‍മസീദയുടെ സൈന്യവും റിബലുകളും തമ്മിലുള്ള രക്തരൂക്ഷിത പോരാട്ടവും അട്ടിമറിയും രക്തപ്പുഴകളും പീഡനമുറികളും പീഡാനുഭവങ്ങളും എല്ലാം കടന്നുവരുന്നുണ്ട്. എമിലിയ മാത്രമല്ല, സഹപ്രവര്‍ത്തകനും കാമുകനുമായ എറിക്കിനെ പോലുള്ള ഇതര മുഖ്യ കഥാപാത്രങ്ങളും അത്തരം ദുരനുഭവങ്ങളിലൂടെ കൊല്ലാക്കൊല ചെയ്യപ്പെടുന്നുമുണ്ട്. പശ്ചാത്തലം എന്നതിലപ്പുറം സംഘര്‍ഷങ്ങളുടെ മൂര്‍ത്തമായ അനുഭവങ്ങളാണ് നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നത്. വിമതസൈന്യം വിജയംനേടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അരാജക, അക്രമ പരമ്പരകളുടെ ഘട്ടത്തില്‍ പീഡന മുറിയിലെത്തുന്ന എമിലിയയുടെ ‘മരണം നോവലിസ്റ്റ് അവതരിപ്പിക്കുന്ന സന്ദര്‍ഭം, ദാസ്തയവ്സ്കിയുടെ The House of the Dead പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എമിലിയ, ഔദ്യോഗിക സൈനിക വിഭാഗത്തോട് ചായ്‌വ് കാണിക്കുന്ന വനിതാ പോരാളികളോട് ചേരുമ്പോള്‍, എറിക്, റിബലുകളോട് ചേരുന്നു. എന്നാല്‍, പരസ്പരം അതിശയിക്കുന്ന മനുഷ്യത്വ ഹീനതയാണ് ഇരുപക്ഷവും അരങ്ങേറുന്നത് എന്നതും, എമിലിയയും എറിക്കും കൊടിയ പീഡനങ്ങള്‍ക്ക് വേറിട്ട ഇടങ്ങളില്‍ വിധേയരാകും എന്നതും യുദ്ധം ഒരു പക്ഷത്തെയും ന്യായീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു.

എമിലിയ, പാത്രസൃഷ്ടിയില്‍ അലെൻഡെയുടെ കയ്യൊതുക്കം പ്രകടമാക്കുന്ന കഥാപാത്രമാണ്. ഒരേസമയം ദുർബലയും ശക്തയും നിഷ്കളങ്കയും ലോകജ്ഞാനിയുമാണ് അവള്‍. പൾപ്പ് ഫിക്ഷൻ എഴുത്തുകാരിയിൽ നിന്ന് നിർഭയ പത്രപ്രവർത്തകയിലേക്കുള്ള അവളുടെ യാത്ര, സാമൂഹിക പരിമിതികൾക്കിടയിലും അവളുടെ നിശ്ചയദാർഢ്യത്തിന്റെയും പ്രതിരോധ സ്ഥൈര്യത്തിന്റെയും തെളിവാണ്. എമിലിയയും അവളുടെ സഹ പത്രപ്രവർത്തകനായ എറിക് വീലനും തമ്മിലുള്ള ബന്ധത്തിന്റെ ഗതിവിഗതികളില്‍, ഇസബെല്‍ അയന്റെയുടെ കൃതികളുടെ മുഖമുദ്രയായ സാവധാനത്തിൽ വികസിക്കുന്ന വികാരതീവ്രത കാണാനാകും. ഫെമിനിസത്തിന്റെ ഒന്നാംതരംഗംപോലും ശൈശവാവസ്ഥയില്‍ ആയിരുന്ന കാലത്താണ്, തന്റെ തെരഞ്ഞെടുപ്പുകളില്‍ ശങ്കയേതുമില്ലാത്ത നായികയെ അവര്‍ സ്ഥിതപ്പെടുത്തുന്നത്. സ്വന്തം വ്യക്തിത്വത്തിന് ആരുടേയും അംഗീകാരം (validation) വേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ചും അക്കാര്യം കുടുംബത്തിലും പ്രണയത്തിലും തുറന്നു പറഞ്ഞും തന്നെയാണ് എമിലിയ, മുന്നോട്ടു പോകുന്നത്. കുറഞ്ഞ വിവരണങ്ങളിലൂടെപ്പോലും മികവാര്‍ന്ന പാത്രസൃഷ്ടി നടത്തുന്നതില്‍ അയന്റെയുടെ വൈദഗ്ദ്യം സുവിദിതമാണ്. ഫ്രാന്‍സിസ്കോ ക്ലാരോ (പാപോ), എമിലിയയുടെ ജനിതക പിതാവ് ഗോണ്‍സാലോ ആന്ദ്രേസ്,  അമ്മ മോളി വാല്‍ഷ് (മോളി ബ്രൌണിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ ‘അണ്‍സിങ്കബില്‍ മോളി എന്ന് വിളിക്കുമായിരുന്നു), അതികായ വ്യക്തിത്വമായ വലിയമ്മായി പോളിന ഡെല്‍വായെ, എമിലിയയെ അജ്ഞാതവും വിദൂരസ്ഥവുമായ പൈതൃക ഭൂമിയിലേക്ക്‌ വഴികാണിക്കുന്ന നിഗൂഡനാവികന്‍ ക്യാപ്റ്റന്‍ ജാനസ്, എറിക്കിന്റെ ജ്യേഷ്ഠ സഹോദരനും എമിലിയയുടെ ആദ്യ കാമുകനുമായ, എന്നാല്‍, ബാധ്യതകളില്ലാത്ത ബന്ധത്തില്‍ മാത്രം വിശ്വസിച്ച ഓവന്‍ വീലാന്‍, വാല്പരൈസോ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സൈന്യത്തിലെ ‘കാന്റീന്‍ ഗേള്‍സ്‌’ എന്നുവിളിക്കപ്പെട്ട വനിതാ പോരാളികളില്‍ എമിലയയെ ഏറെ സഹായിക്കുകയും യുദ്ധക്കെടുതിയില്‍ ഒടുങ്ങുകയും ചെയ്ത ഏഞ്ചലിറ്റ ഐലാഫ്,  തുടങ്ങിയവരുടെയെല്ലാം ചിത്രീകരണങ്ങളില്‍ ഇത് വ്യക്തമാണ്‌.

മാജിക്കല്‍ റിയലിസത്തിന്റെ വിദഗ്ദമായ പ്രയോഗം അടയാളപ്പെടുത്തുന്ന നോവലന്ത്യം, അന്വേഷണത്തിന്റെ അവസാനമെന്നു തോന്നുമെങ്കിലും, ഒട്ടേറെ സൂചനകള്‍ ഉള്‍കൊള്ളുന്നുണ്ട്: ജന്മം നല്‍കിയ പിതാവ് വിട്ടുവെച്ച, ചിലി- അര്‍ജന്റിന അതിര്‍ത്തികളില്‍ ഉള്‍ഭാഗത്ത് എവിടെയോ ഉള്ള പൈതൃക ഭൂമി തേടിയുള്ള എമിലിയയുടെ യാത്ര, ഏതോ പുരാണ ഭൂമികയിലേക്ക് എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. ക്യാപ്റ്റന്‍ ജാനസിന്റെ നിഗൂഡവ്യക്തിത്വം അതിനെ കൂടുതല്‍ ശക്തമാക്കുന്നു. കോടമഞ്ഞ്‌ മൂടിയ നദിയിലൂടെ, അജ്ഞാതനായ തോണിക്കാരനൊപ്പമുള്ള യാത്ര, ഒരുവളേ, വ്യാവഹാരിക ലോകത്തുനിന്നും മറ്റൊരു അതീത ലോകത്തേക്കുള്ള ഒന്നായി അനുഭവപ്പെടാം. കൂടെയുള്ളത് ദുരിതകാലങ്ങളിലും ദീര്‍ഘമായ തടവറ നാളുകളിലും പട്ടിണികിടന്നും അവള്‍ക്കായി കാത്തുനിന്ന കോവാഡോങ്കയെന്ന വളര്‍ത്തുനായ മാത്രമാണ്. ഈ ബിംബങ്ങളെല്ലാം – മൂടല്‍മഞ്ഞ്, നദി, അജ്ഞാത തോണിക്കാരന്‍, നായ, തോണിക്കാരനെ ഏല്‍പ്പിച്ചു പിന്‍വാങ്ങുന്ന നിഗൂഡ വഴികാട്ടി – പുരാണങ്ങളിലെ മൃതിലോക യാനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എമിലിയ ഇനിയൊരു തിരികെ വരവില്ലാത്ത യാത്രയിലാണോ? പീഡനങ്ങളില്‍ തകര്‍ന്നുപോയ ഉടലില്‍ മാരമകായ മുറിവുകളില്‍ നിന്ന് അവള്‍ മുഴുവനായും ഇനിയും മുക്തയായിട്ടില്ല. എല്ലാം കൂട്ടിവായിക്കുമ്പോള്‍ നിഗൂഡതകള്‍ ഏറെയാണ്‌. എങ്കിലും, നോവന്ത്യം സാക്ഷാത്കരിക്കുന്ന പുനസമാഗമം മറ്റൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നും പറയാം: പരിഷ്കാരത്തിന്റെയും ആധുനികതയുടെയും ശബളമായ ലോകത്തുനിന്ന് ഉള്ളോട്ട്, തദ്ദേശീയ ഗോത്രജനതയുടെ ലോകത്തേയ്ക്ക് അവളെ എത്തിക്കുന്നത്, ഒരുവേള ഒരു മറ്റൊരു തുടക്കമാകാം. മപുച്ചേ ഗോത്രജനത അവള്‍ക്കു പുതിയൊരു പേര് (Ailen : the spirit of joy, clarity, and the warm glow of smoldering fire എന്ന് ഗോത്രഭാഷയില്‍ അര്‍ഥം) നല്‍കിയിരുന്നു എന്നതും, എറിക്കിനോടുള്ള അവളുടെ വിശദീകരണവും അതാണ് സൂചിപ്പിക്കുന്നത്:

“ദൈവത്തെയോര്‍ത്ത്‌, എമിലിയ, ഇവിടെ നീ എന്തു ചെയ്യുകയാണ്?”..

“എഴുത്ത്. പരിഭ്രമിക്കണ്ട – എന്റെ സുബോധം നഷ്ടപ്പെട്ടിട്ടില്ല.”

മൂന്നു നോട്ടുബുക്കുകളില്‍ കുനുകുനെ എഴുതി നിറച്ച അവളുടെ രചനകള്‍ അയാള്‍ കണ്ടെത്തുന്നുമുണ്ട്.

 

 

 

No comments:

Post a Comment