Featured Post

Thursday, September 5, 2024

Afghan Pranayakalam by Sumod (Malayalam)

 

പ്രണയം കൊണ്ടു മുറിവേറ്റവര്‍



പ്രണയമെന്നത് വല്ലാത്തൊരു ഊര്‍ജ്ജദായിനിയാണ്: അത് നിങ്ങളെ സാഹസികനും ഉന്മാദിയുമാക്കിയേക്കാംത്യാഗിയും യോഗിയുമാക്കിയേക്കാംസ്വാര്‍ഥനും നിധികാക്കുന്ന ഭൂതവുമാക്കിയേക്കാംഇനിയും ചിലപ്പോള്‍ ലക്ഷ്യം നേടാനുള്ള ഏകാഗ്രതയില്‍ നിങ്ങളെയത് ഒന്നാമനോ വീരനായകനോ ആക്കിയേക്കാംചുരുക്കം ചിലഘട്ടങ്ങളില്‍ നിങ്ങളെയത് ഭ്രാന്തനോ ഒരു റേപ്പിസ്റ്റുതന്നെയോ ആക്കിയേക്കാം. ഇതുകൊണ്ടൊക്കെയാണ്‌ പ്രണയിയെയും കവിയെയും ഉന്മാദിയെയും ഷേക്സ്പിയര്‍ ഒരൊറ്റച്ചരടില്‍ കൊരുത്തിട്ടത്. പ്രണയത്തിന്‍റെ സാധ്യതകളില്‍ ഭൂപടങ്ങളിലെ വരകളും അതിര്‍ത്തികളിലെ രക്തസംഘര്‍ഷ രേഖകളും അപ്രസക്തമായേക്കാം. പ്രണയം സ്വയമൊരു റിപ്പബ്ലിക്കാണ്: കാലവും ദേശവും വിശ്വാസ/ സംസ്കാര മതിലുകളും അവയുടെ അനന്യത നഷ്ടപ്പെട്ട് പ്രപഞ്ചത്തോളം നിസ്സീമമാകുകയും ഹൃദയതാളത്തോളം സ്വകാര്യമാകുകയും ചെയ്യുന്ന മാതൃകാദേശം. സുമോദിന്‍റെ ‘അഫ്ഗാന്‍ പ്രണയകാലം’മറ്റെന്തിലുമുപരിഈ പ്രണയ റിപ്പബ്ലിക്കിന്‍റെ ആവിഷ്കാരമാണ്.

നാലുതലമുറകളിലൂടെഇന്ത്യാ ഉപഭൂഖണ്ഡത്തിന്‍റെ ചരിത്രദുഃഖങ്ങളിലൂടെരാഷ്ട്രീയ അതിര്‍ത്തിനിര്‍മ്മിതികള്‍ കീറിമുറിക്കുന്ന ഹൃദയഭൂപടങ്ങളുടെ നിതാന്തവേദനകളിലൂടെ ഇവിടെ ആവിഷ്കരിക്കപ്പെടുന്നത് സാഹിത്യത്തില്‍ ഒട്ടും അപരിചിതമായ അനുഭവ ലോകമല്ല. തങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലത്ത സാമൂഹികരാഷ്ട്രീയ വിസ്ഫോടനങ്ങളുടെ ഫലമായിആരൊക്കെയോ ഏതൊക്കെയൊ ശീതീകൃത മുറികളില്‍ കുത്തിയിരുന്നു വരച്ചുകൂട്ടിയ അതിര്‍ത്തിരേഖകളില്‍ ജീവിതം ഉരുള്‍പൊട്ടിയ മനുഷ്യര്‍ഒരു നശിച്ച ദിനത്തില്‍ പൊടുന്നനെ വരക്കപ്പെട്ട സൈനികരേഖകളുടെ ഇരുവശങ്ങളിലായിപ്പോയ പ്രണയഭംഗങ്ങള്‍ഭ്രാന്തെടുത്ത ആള്‍ക്കൂട്ടത്തിന്‍റെ വിദ്വേഷ വിസ്ഫോടനങ്ങള്‍ തുടങ്ങിയവ സാദത്ത്‌ ഹസ്സന്‍ മന്റോ മുതല്‍ ഗീതാഞ്ജലി ശ്രീയും (Tomb of Sand- 2018 ) ചിത്രാ ബാനര്‍ജി ദിവാകരുനിയും (Independence -2022 ) വരെ അടയാളപ്പെടുത്തിയ ‘വിഭജനകാല സാഹിത്യ’ത്തിലെ (Partition Literature) ചിരപരിചിത പ്രമേയങ്ങള്‍ തന്നെയാണ്. എന്നാല്‍, ഹിന്ദിഉര്‍ദുഗുജറാത്തിബംഗാളി സാഹിത്യങ്ങളെ അപേക്ഷിച്ച് വിഭജനമുറിവുകള്‍ താരതമ്യേന കേട്ടറിവു മാത്രമായ തെക്കേ ഇന്ത്യന്‍ ഭാഷാസാഹിത്യങ്ങള്‍ലളിതാംബികാ അന്തര്‍ജനത്തിന്‍റെ ‘കൊടുങ്കാറ്റില്‍ ഒരില’ പോലുള്ള അപൂര്‍വ്വ രചനകള്‍ മാറ്റിവെച്ചാല്‍ഇത്തരം അനുഭവ ആവിഷ്കാരങ്ങള്‍ക്ക് അത്രയധികം ഇടം സ്വാഭാവികമായും കൊടുത്തുകണ്ടിട്ടില്ല. ആ നന്ദിന്‍റെ കൃതികളില്‍ വിഭജനകാലം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവക്ക് നിയതമായ കേരളീയഭാവം അവകാശപ്പെടാനില്ലല്ലോ. ആ അര്‍ഥത്തില്‍പൊയ്പ്പോയ ഒരു ദുരന്തകാലത്തെ പ്രണയമെന്ന സര്‍വ്വവ്യാപിയായ സാര്‍വ്വലൗകിക ദര്‍പ്പണത്തിലൂടെ ഒന്നോര്‍ത്തെടുക്കുകയും ഒപ്പം വര്‍ത്തമാനകാലത്തോടു നിബന്ധിക്കുകയും ചെയ്യുന്ന കൃതി എന്നനിലയില്‍ ഒരപൂര്‍വ്വതയുണ്ട് സുമോദിന്‍റെ നോവലിന്.

 

ചരിത്രത്തിന്‍റെ പ്രഹരശേഷിയാല്‍ ബാധിക്കപ്പെടുന്ന ജീവിതദുരന്തങ്ങളാണ് ചരിത്രനോവലിന്‍റെ തട്ടകം. ‘അഫ്ഗാന്‍ പ്രണയകാല’ത്തില്‍ തലമുറകളെയും ഭൗമരാഷ്ട്രീയ  അതിര്‍ത്തി വ്യവഹാരങ്ങളെയും ബന്ധിക്കുകയോ കോര്‍ത്തിണക്കുകയോ ചെയ്യുന്നത് ഈ ചരിത്രാധിനിവേശമാണ്. ഇന്ത്യാ-പാക് വിഭജനമുണ്ടാക്കിയ രാഷ്ട്രീയധ്രുവീകരണം വിചിത്രമായ രീതിയില്‍ നോവലിലെ ഒന്നാംതലമുറയായ ജഹാംഗീര്‍-ഫൗസിയ ദമ്പതിമാരുടെ പ്രണയജീവിതത്തെ ബാധിക്കുന്നത്വിവാഹഘട്ടത്തില്‍ പറഞ്ഞുറപ്പിച്ച പോലെ ഫൗസിയയുടെ ജന്മദേശമായ കാബൂളിലേക്കുള്ള വാര്‍ഷികസന്ദര്‍ശനം അസാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ്. ഫ്ലാഷ്ബാക്ക് സങ്കേതത്തെ വലിയതോതില്‍ ആശ്രയിക്കുന്ന നോവലില്‍ദുസ്സഹഗൃഹാതുരത്വംഉള്ളില്‍ കുഴിച്ചു മൂടാന്‍ ശ്രമിച്ച മറ്റൊരു നിശ്ശബ്ദപ്രണയത്തിന്‍റെ അപ്രതിരോധ്യമായ വിളികൂടിയായി ഫൗസിയയെ വേട്ടയാടും. ഒരു കാന്തക്കല്ലുപോലെ തിരിച്ചുവിളിക്കുന്ന കാബൂളിലേക്കുള്ള അവരുടെ തിരിച്ചുപോക്കിന് അതൊരു നിമിത്തമാകും. രണ്ടാംതലമുറയില്‍ ഗുലാം അലിഉമ്മയെ കാണാന്‍ കാബൂളിലേക്ക് പോകുമ്പോഴും ചരിത്രം അതിലിടപെടും. പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങള്‍ ഇന്ത്യയിലേക്കുള്ള ധൃതിവെച്ചുള്ള തിരികെ പോക്ക് അനിവാര്യമാക്കുമ്പോള്‍ അത് മറ്റൊരു പ്രണയഭംഗത്തിനു കാരണമാകും: മൂന്നാം തലമുറയിലേക്കു നീളുന്ന ഒന്ന്. അവിടെമുഹമ്മദാലിയെന്ന അലിനൂര്‍ജഹാനെ കണ്ടുമുട്ടുന്നു.

ചരിത്രനോവല്‍ എന്ന നിലയില്‍ വിഭജനകാല സംഘര്‍ഷങ്ങളുടെ സ്ഥൂലമായ ആവിഷ്കാരങ്ങള്‍ നോവലില്‍ കടന്നുവരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ഗാന്ധിവധവും ബ്രിട്ടീഷ് ഇന്ത്യയില്‍ വേറിട്ടൊരു അസ്തിത്വമായി തുടരാന്‍ ശ്രമിച്ച നൈസാമിന്‍റെ ഹൈദരാബാദിന്‍റെ ചെറുത്തുനില്‍പ്പുശ്രമങ്ങളും അന്തിമ കീഴടങ്ങലിന്‍റെ അനുഭവങ്ങളും കഥാഗതിയില്‍ വിളക്കിച്ചേര്‍ക്കുന്ന നോവല്‍ആ നിലയിലും സാഹിത്യച്ചര്‍ച്ചകളില്‍ ഇടമര്‍ഹിക്കുന്നുണ്ട്. നോവലിലെ സാമാന്യേന ദൈര്‍ഘ്യമേറിയ അധ്യായങ്ങളില്‍ ഒന്ന്ഹൈദരാബാദിന്‍റെ ചരിത്രസംഘര്‍ഷങ്ങളെ മുഖ്യകഥാപാത്രങ്ങളുടെ ഭാഗധേയങ്ങളുമായി കൊരുത്തുവെച്ച് അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രാപ്തിക്കും രണ്ടുവര്‍ഷം മുമ്പ് ജഹാംഗീറിനോടൊപ്പം നൈസാമിന്‍റെ നഗരത്തിലെത്തുന്ന ഫൗസിയക്കുമുന്നില്‍ കാബൂള്‍ പുനര്‍സന്ദര്‍ശനമോഹം തല്ലിക്കെടുത്തുന്നത് രാഷ്ട്രീയ സംഘര്‍ഷങ്ങളാണ്. അഫ്ഗാനിനും ഇന്ത്യക്കുമിടയില്‍ മറ്റൊരു രാജ്യമായി പാകിസ്ഥാന്‍ പിറന്നു. നിസാം മീര്‍ ഉസ്മാന്‍ ഖാന്‍ ഏഴാമന്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി ഒപ്പുവെക്കാന്‍ വൈകിയതുമൂലമുണ്ടാകുന്ന രാഷ്ട്രീയ കലാപങ്ങളുടെ ബാക്കിപത്രത്തിലാണ്, ഗാന്ധിവധത്തിന്‍റെ തൊട്ടടുത്ത ഒരു നാള്‍അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ ജഹാംഗീര്‍ ‘വെടികൊണ്ടു മരിച്ച വഴിയാത്രക്കാരനായി’ തിരിച്ചുവന്നത്. നോവലില്‍സമാനരീതിയില്‍ ചരിത്രദുരന്തവിധി നായാടുന്ന നിരപരാധികളുള്ളതും ഹൈദരാബാദ് ചരിത്രത്തെ എന്നപോലെത്തന്നെ നോവലിസ്റ്റ് വിശദമായി നിരീക്ഷിക്കുന്നതും അങ്ങുദൂരെ കാബൂളാണ്‌: ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി നൂര്‍ജഹാനെ പോലുള്ളവര്‍ ബാക്കിയായദര്‍വീശ് ഖാനെ പോലുള്ള പച്ചത്തുള്ളന്‍ ജീവിതങ്ങള്‍ എന്തിനെന്നറിയാതെ ബലിയായിത്തീരുന്ന കാബൂളില്‍. “വര്‍ണ്ണവെളിച്ചങ്ങളും സംഗീത നിശകളും റുബാഹിന്‍റെയും സാക്സോഫോണിന്‍റെയും സംഗീതവും ബഹാദൂര്‍ഷായുടെയും റൂമിയുടെയും ഗാനങ്ങളും കൊണ്ട് ആഹ്ളാദഭരിതമായ കാബൂള്‍ രാവുകള്‍ ചോര കനത്ത് കട്ടപിടിച്ച് കറുത്തുപോയത് 1970 കളുടെ അവസാനത്തോടെയാണ്” എന്ന് ആ കാലത്തെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. സഹസ്രാബ്ദങ്ങളായി എല്ലാവരെയും കൊതിപ്പിച്ച സാംസ്കാരികഭൂമിക അതുകൊണ്ടുതന്നെ അധിനിവേശങ്ങളെ ഒന്നൊന്നായി ക്ഷണിച്ചുവരുത്തി. “സൈറസ്സുംസൗരാഷ്ട്രിയന്മാരും ദാരിയസ്സും പിന്നീട് അലക്സാണ്ടറുംസെല്യൂക്കസും, ഗ്രീക്കോ  ബാക്ട്രിയന്മാരും, മൗര്യന്മാരുംകുശാനന്മാരുംഗസ്നിയും തിമൂറുംമുഗളന്മാരുംനാദിര്‍ഷായും ബ്രിട്ടീഷുകാരുമെല്ലാം” വന്നുപോയ ഒരു മഹദ് രാജ്യംപിന്നെയും ഭരണകൂടങ്ങള്‍ക്കു വേദിയായി. ഉരുണ്ടുവന്ന സോവിയറ്റ് ടാങ്കുകളും ഏറ്റവുമൊടുവില്‍ മൗലികവാദത്തിന്‍റെ കിരാതഭരണവും ആ ദേശത്തെ പീഡിപ്പിച്ചു. കോട്ടായിത്തറക്കാരന്‍റെ വികല ഇംഗ്ലീഷിനു പാരഡിയായിഇത്തിരി ഫലിതംകലര്‍ന്ന ഒരൊറ്റ വാക്യത്തില്‍ കാബൂളിന്‍റെയും തന്‍റെയും ദുഃഖം നൂര്‍ജഹാന്‍ സംക്ഷിപ്തപ്പെടുത്തുന്നു: “ഇന്‍ കാബൂള്‍ .. മെനി ചില്‍ഡ്രന്‍നോ ഫാദര്‍.. നോ മദര്‍ ..”

അഫ്ഗാനിസ്താന്‍റെയും ഇന്ത്യാ-പാക് വിഭജനത്തിന്‍റെയും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കോട്ടായിത്തറയെയും കാബൂളിനെയും അപ്രാപ്യമായ ഭൗമദൂരങ്ങളാക്കി മാറ്റുന്നു. കാബൂളിന്‍റെ ചരിത്രദുരന്തങ്ങള്‍ ഒന്നൊഴിയാതെ വേട്ടയാടുന്ന മനുഷ്യരില്‍വിശേഷിച്ചും പൗരോഹിത്യവും മതകാര്‍ക്കശ്യങ്ങളും താലിബാന്‍ പോലുള്ള മൗലികവാദ ഭീകരതകളും ജീവനോടെ അടക്കിയ പെണ്‍ജീവിതങ്ങള്‍നോവലിസ്റ്റ് ഹ്രസ്വവും ദീപ്തവുമായി സൂചിപ്പിക്കുന്നത്അള്‍ജീരിയന്‍ നോവലിസ്റ്റ് യാസ്മിന ഖദ്രയുടെ ‘The Swallows of Kabul’, അഫ്ഗാന്‍-ഫ്രഞ്ച് നോവലിസ്റ്റ് ആതിഖ് റഹീമിയുടെ The Patience Stone തുടങ്ങിയ കൃതികളെ ഓര്‍മ്മിപ്പിക്കുന്നു. നൂര്‍ജഹാന്‍ ശരിക്കുമൊരു പ്രതീകം തന്നെയാണ്: താലിബാനിസ്റ്റ് ഭീകരതയുടെ കാപട്യവും സ്ത്രീവിരുദ്ധതയും ആത്മാവില്‍ മാത്രമല്ലഉടലില്‍ത്തന്നെയും ഏറ്റുവാങ്ങി അതിന്‍റെ മുറിവുകളുമായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന അഫ്ഗാന്‍ സ്ത്രീത്വത്തിന്‍റെ.

എന്നാല്‍അലിയുടെ പ്രണയം ഉടല്‍മുറിവുകള്‍ എന്ന തുച്ഛതയില്‍ കുരുങ്ങുന്ന ഒന്നല്ല. നൂറുകണക്കിന് കിലോമീറ്ററുകള്‍ അപകടകരമായ പദയാത്രക്കു പോലും തകര്‍ക്കാനാകാത്ത പ്രണയദൃഡതക്കു മുന്നില്‍ അതൊക്കെ നിസ്സാരം. പ്രണയനിരാസം ഭ്രാന്തുപിടിപ്പിക്കുകയും സ്വയം മറന്നു നീചകൃത്യത്തിലേക്ക് നയിക്കുകയും ചെയ്യുന്ന അനന്തിരവന്ഒരുവേള അവന്‍റെ ഉന്മാദമായ ലച്ചുവിനുംഅതിലും വലിയ പാഠം പകര്‍ന്നുകൊടുക്കാനും മറ്റാര്‍ക്കുമാകില്ല. ആ നിലക്ക് അലിയോടൊപ്പമുള്ള സുദീപിന്‍റെ അഫ്ഗാന്‍ യാത്രഅവന്‍റെ ആത്മീയ വളര്‍ച്ചക്ക് അനിവാര്യമായ ഒന്നാണ്. ഈ വായനയില്‍ നോവലിനെ ഒരു ‘മുതിര്‍ന്നുവരവിന്‍റെ കഥ (bildungsroman)’  എന്ന രീതിയിലും വിലയിരുത്താം. കഥാപാത്രങ്ങളുടെ ആത്മീയ വളര്‍ച്ചയുടെ പടവുകള്‍ അടയാളപ്പെടുത്തുന്ന മുതിര്‍ന്നുവരവിന്‍റെ കഥ പറയുന്ന അത്തരം കൃതികളില്‍ യുവാവായ മുഖ്യകഥാപാത്രം ഒരു ആത്മീയ പിതാവിനെ പിന്തുടരുകയോ അന്വേഷിക്കുകയോ ചെയ്യുന്നു (quest for a spiritual father). യാത്ര എന്നത് ഇവിടെ രൂപകവും പ്രത്യക്ഷവും ആയിത്തീരാം. സുദീപിനെ സംബന്ധിച്ച് അലിമാമയിലൂടെ ആരംഭിക്കുന്ന പാഠങ്ങള്‍ പക്ഷെ അദ്ദേഹത്തില്‍ ഒതുങ്ങുന്നില്ല. അവന് അതൊരു തുടക്കം മാത്രമാണ്. മൂന്നു രാഷ്ട്രങ്ങള്‍ക്കിടയിലെ രാഷ്ട്രീയകാലുഷ്യങ്ങള്‍ സൃഷ്ടിക്കുന്ന ദുസ്സഹസാഹചര്യങ്ങളില്‍ സങ്കല്പ്പിക്കാനാകാത്ത പ്രതിബന്ധങ്ങള്‍ മറികടന്നുള്ള അലിമാമയുടെ യാത്രയുടെ യഥാര്‍ത്ഥ ഉദ്ദേശംപ്രണയത്തെ കുറിച്ചുള്ള തന്‍റെ ധാരണകള്‍ എത്ര ബാലിശമാണ് എന്ന് അയാളെ ബോധ്യപ്പെടുത്തുന്നുണ്ടാവണം. മനുഷ്യര്‍ക്കിടയിലെ സ്നേഹപാരസ്പര്യങ്ങളില്‍ അതിര്‍ത്തിവരകള്‍ക്കോ മത/ വിശ്വാസ തുച്ഛതകള്‍ക്കോ ഒരു പങ്കുമില്ലെന്ന്ഉണ്ടായിക്കൂടെന്ന് ലാഹോറിലെ ടാക്സി ഡ്രൈവര്‍ അല്‍ത്താഫിനെ പോലുള്ളവര്‍ തെളിയിക്കുന്നുണ്ട്. കോട്ടായിത്തറയുടെ സ്വന്തം രാംദാസ് സ്വജീവിതംകൊണ്ടു പ്രകാശിപ്പിച്ച അതേ സന്ദേശം. ഇവയോടൊപ്പംഏറ്റവും വിചിത്രമായ ഒരു പ്രണയപാഠം വായിച്ചെടുക്കാനാകുക ഡ്രൈവര്‍ ദാസന് കനകമ്മയുമായുള്ള ബന്ധത്തിലാണ്: നിയതമായ സാമൂഹികാര്‍ത്ഥത്തില്‍ കുടുംബത്തെ മറന്നുള്ള സുഖംതേടലെന്നു നിര്‍വ്വചിക്കപ്പെടേണ്ട നാഷണല്‍ പര്‍മിറ്റ് ലോറിക്കാരന്‍റെ സാദാ വേലിചാട്ടം. അയാള്‍ക്കതില്‍ ന്യായീകരണങ്ങള്‍ ഒന്നുമില്ല താനും. പക്ഷെ അതാ പതിവുചാലുകളില്‍ നോവലിസ്റ്റ് ചുരുട്ടിക്കെട്ടുന്നില്ല എന്നത് പ്രധാനമാണ്. മടുപ്പു ബാധിച്ചുതുടങ്ങുന്ന മധ്യവയസ്കന് കിളുന്തുപെണ്ണിനോടുള്ള ആസക്തിയായിത്തന്നെ തുടങ്ങിയ ബന്ധം കനകമ്മയുടെ കറയറ്റ സമര്‍പ്പണത്തിനു മുന്നില്‍ പരിണമിക്കുന്നു.

“അവളില്‍ നിന്ന് മടങ്ങി നാട്ടിലേക്ക് ചെല്ലുമ്പോള്‍ ഞാന്‍ കൂടുതല്‍ നന്നായി സഹോദരാ.. കൂടുതല്‍ മെച്ചപ്പെട്ട ഒരാളായി.. എന്‍റെ ഭാര്യ എന്നെ അതിശയത്തോടെ നോക്കി.. ഈ സ്നേഹമെല്ലാം നിങ്ങള്‍ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.”

ജാരസംസര്‍ഗ്ഗത്തിന്‍റെ വിമോചിത തലങ്ങളെ കുറിച്ചുള്ള മനോവിജ്ഞാനീയ വായനക്ക് നോവലിസ്റ്റ് ഇവിടെ ഒരിടം വിട്ടുവെക്കുകയാണ്. ഇതിവൃത്തത്തിലാകട്ടെപ്രണയിക്കാനറിയാതെ വങ്കത്തം കാണിച്ച ഇളംമുറക്കാരന് ഒരേയൊരു ശരിയായ ബദല്‍ നിര്‍ദ്ദേശിക്കുകയും:

“പ്രണയം .. അനുഭവിച്ചറിയണം. .. വാശിപിടിച്ചിട്ടു കാര്യമില്ല.. അവളത് അറിഞ്ഞു നല്‍കണം.. നിറയണം...” 

നോവലില്‍ നിറയുന്ന അവധൂത ജന്മങ്ങളുടെ സാംഗത്യവും യുവകഥാപാത്രത്തിന്‍റെ ആത്മീയപാഠങ്ങളില്‍ തന്നെയാണ് കൂടുതല്‍ തെളിയുന്നത്. ആ പരമ്പര സുദീപിന്റെയും പൂര്‍വ്വപിതാമഹനായഫൌസിയയുടെ ബാപ്പ മൊഹിയുദ്ദീനില്‍ തുടങ്ങുന്നുണ്ട്. ഈ ആത്മീയപ്രഭാവം കണക്കിലെടുക്കുമ്പോള്‍ നാലല്ലഅഞ്ചു തലമുറയാണ് നോവലില്‍ കടന്നു വരുന്നതും. നിസ്വനായ പഷ്‌തൂണ്‍ എന്ന അദ്ദേഹത്തിന്‍റെ അപൂര്‍വ്വതയില്‍ അത് പ്രകടമാണ്. ഉമ്മയിലൂടെയാവാം ആ ജീനുകള്‍ ഗുലാം അലിയെ തേടിയെത്തുന്നത്. മറിയമ്മുമ്മയുടെ മദിപ്പിക്കുന്ന ഉടല്‍സമൃദ്ധിയോ കുഞ്ഞുമക്കളുടെ വാത്സല്യബാധ്യതകളോ പുറപ്പെട്ടുപോകാനുള്ള ആ സിന്‍ബാദ് വിളികളില്‍നിന്ന് അയാളെ തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമല്ല. ഒരു സൂഫിയാകാന്‍ വേണ്ട യോഗ്യതകളൊന്നും തനിക്കില്ലെന്നു വിനയാന്വിതനാകുമ്പോഴും ഒരുവളേ അലിമാമയിലും അതുണ്ട്. എന്നാല്‍ഗുലാം അലിയിലും അലിമാമയിലും ആ വിളികള്‍ക്കുപിന്നില്‍ അപൂര്‍വ്വമായ ആത്മീയചോദനകള്‍ക്കുമപ്പുറം ജൈവവിളികള്‍ വേറെയും ഉണ്ടായിരുന്നു എന്ന് ഇതിവൃത്തവികാസം നമ്മോടു പറയുന്നുണ്ട് – കാബൂളിലെ സംഘര്‍ഷ ഭൂമികളില്‍ മാതൃസാന്നിധ്യമായും പ്രണയസാക്ഷാത്കാരമായും അവരെ കാത്തിരുന്ന ഫൗസിയ മുത്തശ്ശിയും നൂര്‍ജഹാനും. എന്നാല്‍ ഏറ്റവും വിചിത്രമായ നിയോഗം ദര്‍വ്വീദ് ഖാന്‍റെ ‘പാട്ടുകയറ്റം’ തന്നെ. ആളുകളുടെ പരിഹാസത്തിന് അയാളെ പാത്രമാക്കിയ നിഗൂഡ നിയോഗം. സ്നേഹംപ്രണയംഇഷ്ടംപടച്ചവന്‍തുടങ്ങിയ അതിലളിത പദാവലികള്‍ കോര്‍ത്തിണക്കിയ പാട്ടുകളുടെ ലോകത്തിലേക്ക് എങ്ങനെയെന്നറിയാതെ ഇടക്കൊക്കെ അയാള്‍ തെന്നിവീണു. ദുരൂഹമായ ആ പൊരുളില്‍ സ്വയംനഷ്ടപ്പെട്ട അയാള്‍ താല്‍ക്കാലികമായി വ്യാവഹാരികലോകത്തുനിന്ന് ബന്ധമറ്റു. ഒടുവിലൊരുനാള്‍ തെരുവിലുണ്ടായ ആക്രമണത്തില്‍ മുജാഹിദീന്‍ ഗറില്ലകളും സോവിയറ്റ് സേനയും ഏറ്റുമുട്ടുന്നതിനിടയിലേക്ക് പാട്ടും പാടിക്കൊണ്ട് കയറിച്ചെന്ന അയാള്‍ ആരുടെയോ വെടികൊണ്ടു മരിച്ചു.



ആഖ്യാനപരമായി അധികം പരീക്ഷണങ്ങള്‍ക്കൊന്നും മുതിരുന്നില്ലെങ്കിലും കുറിക്കുകൊള്ളുന്ന നിരീക്ഷണങ്ങള്‍ നോവലിലുണ്ട്. ചരിത്രസ്മൃതികളുള്ള ഗ്രാന്‍ഡ്‌ ട്രങ്ക് റോഡിനെ “കാബൂളില്‍ നിന്ന് ധാക്ക വരെ നീളുന്ന ഒരു കാലത്തിന്‍റെ ജനതയുടെ ഞരമ്പ്” എന്ന് അടയാളപ്പെടുത്തുന്നതും താലിബാനെയും ഐ.എസ്സിനെയും “വിഡ്ഢിത്തങ്ങളുടെ ശൈശവാവസ്ഥകള്‍” എന്നു നിര്‍വ്വചിക്കുന്നതും ഉദാഹരണം. ഹൃദ്യമായവൃഥാസ്ഥൂലമല്ലാത്ത വിവരണങ്ങളും ഇടയ്ക്കിടെ വായനയെ തരളമാക്കുന്നുണ്ട്. പ്രണയഭംഗം കൊണ്ടുമുറിവേറ്റ കോട്ടായിത്തറയുടെ തമ്പാട്ടിയുടെ കഥ പറയുന്ന ഭാഗം അത്തരത്തിലുള്ള ഒന്നാണ്. “പ്രണയിച്ച ചെറുമച്ചെക്കനെ നേരാങ്ങളമാര് കൊന്നൂന്നറിഞ്ഞപ്പോ ഉലക്കയെടുത്ത് സ്വന്തം തലയടിച്ച് പൊളിച്ച് ഉരപ്പുരേല് കയറി വാതിലടച്ച തമ്പുരാട്ടി”യുടെ താലപ്പൊലി പുരാണം തികഞ്ഞ കയ്യടക്കത്തോടെയാണ്‌ നോവലിസ്റ്റ് വിവരിക്കുന്നത്.

ഫൗസിയയെ തൊട്ടുവിളിക്കുന്ന കാബൂള്‍ ഓര്‍മ്മകള്‍ ഇങ്ങനെ വായിക്കാം:

“എങ്കിലും ദിവസങ്ങള്‍ കഴിയെ ഫൗസിയയിലേക്ക് വിഷാദം പൊറ്റകള്‍ പൊഴിച്ചെത്തി. കാബൂളുംബാപ്പയും ഉമ്മയും അനുജത്തിമാരുംപിന്നെ ദര്‍വ്വീദ് ഖാനും അവളെ വന്നു തൊട്ടു.”

“മഞ്ഞുകാല രാത്രികളില്‍ അവള്‍ ദര്‍വ്വീദ് ഖാനെ ഓര്‍ത്ത്‌ കിടക്കുന്നു. എന്തിനാണ്അറിയില്ല. അദ്ദേഹം തന്‍റെ ഗുരുവാണ്. പിതൃതുല്യനാണ്. പിന്നെയുമെന്തിനാണ് ഫൗസിയ നീ അദ്ദേഹത്തെ ഓര്‍മ്മിക്കുമ്പോള്‍ ലജ്ജിച്ച് പോകുന്നത്.”

നോവലില്‍ ഒരു നായകരൂപമുണ്ടെങ്കില്‍ അത് പ്രണയം എന്ന മഹാ ആശയം തന്നെയാണ്. മറ്റെല്ലാം അതിനു കീഴ്പ്പെടുന്ന ഘടകങ്ങള്‍ മാത്രം. സുദീപിന്‍റെ വങ്കത്തവും അതു വരുത്തിവെക്കുന്ന/ അനിവാര്യമാക്കുന്ന പലായനവും ഇതിവൃത്തത്തിന്‍റെ ഒരു തൊടുത്തുവിടല്‍ മാത്രമാണ്. ഇതിവൃത്തത്തെ ഒരു ലോകയാനം (globe-trotting) ആക്കിമാറ്റാന്‍ അവസരമൊരുക്കുന്നതും പ്രണയമാണ് എന്നു കാണാം. സൂക്ഷ്മവായനയില്‍ ഈയൊരു ആദര്‍ശവല്‍ക്കരണം നോവലിസ്റ്റിനെ എവിടെയൊക്കെയോ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് ഇത്തിരിയൊന്ന് അകറ്റിയോ എന്നൊരു പരിഭവം ഈ ലേഖകനുണ്ട്. പാത്രസൃഷ്ടിയില്‍ പലയിടത്തും അതൊരു പരിമിതപ്പെടല്‍ ആവുന്നുമുണ്ട്. ഉദാഹരണത്തിന്കോട്ടായിത്തറ രാംദാസ് എന്ന ആദര്‍ശവല്‍കൃതബിംബം ഒരു പോയകാല നായകന്‍റെ പരിവേഷത്തിലേക്ക് ഉയരുന്നിടത്ത് നോവലിസ്റ്റിന്‍റെ ഇടപെടല്‍ അനുഭവപ്പെടാം. മതവും വിശ്വാസ ബാധ്യതകളുമില്ലാതെഅത്തരം മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ നോവിക്കാതെയും, ജീവിക്കുകയും അതേ ജീവിതദര്‍ശനം മകനു പകര്‍ന്നുനല്‍കുകയും ചെയ്യുന്ന രാംദാസ് ഒരു ആഗ്രഹചിന്തയുടെ സൗന്ദര്യമാണ് പേറുന്നത്. “ഇന്‍റെ കുട്ടി തെറ്റ് ചെയ്‌താല് ഓന്‍ ശിക്ഷിക്കപ്പെടണം .. അതിന്‍റെ പേരില്‍ ഓനെ തല്ലിക്കൊല്ലാന്‍ വന്നാല് ഒറ്റ ഒന്നിനെ വിടൂല്ല ഞാന്‍” എന്നു ക്രുദ്ധയാകുന്ന സെല്‍മാമ്മയാണ് രാംദാസിനെക്കാള്‍ മണ്ണില്‍ തൊടുന്നത്. അമിത ആദര്‍ശവല്‍ക്കരണ പ്രവണത മറ്റിടങ്ങളിലും അനുഭവപ്പെടാം. ഇന്ത്യക്കാര്‍ പ്രണയത്തിനുവേണ്ടി എന്തും സമര്‍പ്പിക്കും എന്ന് അലിക്ക് സുഹൃത്താകുന്ന അഫ്ഗാന്‍ യുവാവിലൂടെ സാമാന്യവല്‍ക്കരിക്കുന്നത് നോവലിസ്റ്റ് തന്നെയല്ലേ എന്നു തോന്നാംവിശേഷിച്ചും അഫ്ഗാനികളും അങ്ങനെത്തന്നെ എന്ന അലിയുടെ ഉറപ്പിക്കലില്‍. അത്തരം ആദര്‍ശവല്‍ക്കരണങ്ങള്‍ സാഹിത്യത്തില്‍നിന്നു കുടിയൊഴിഞ്ഞു തുടങ്ങുന്നു എന്നതാണ് പുതിയ ദേശീയതാനന്തരകാല സാഹിത്യത്തിന്‍റെ (post-national fiction) സാക്ഷ്യം. പ്രണയത്തിനും സഹവര്‍ത്തിത്തത്തിനും പകരം വിഭജനചിന്തകളും വിദ്വേഷവും അതിഭീകരമായി അധിനിവേശം നടത്തുന്ന കാലികസത്യംനോവലിന്‍റെ ഭൂമികയേയും പാത്ര സൃഷ്ടികളേയും ആഗ്രഹചിന്തയുടെ അമിതചായത്തില്‍ പരിമിതപ്പെടുത്തുന്നു എന്നു ഒരു വിമര്‍ശനം സംഗതമാണ്.

('അഫ്ഗാന്‍ പ്രണയകാലം' - സുമോദ്, ചിത്രരശ്മി ബുക്സ് - പേജ് 188-192)

-   ഫസല്‍ റഹ് മാന്‍

(12.05.2024)

  കൂടുതല്‍ വായനക്ക്:

ദേശത്തിന്റെ ജാതകം – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2017/02/blog-post.html

നദിളാകാന്‍ ക്ഷണിക്കുന്നു – ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html


 

 

No comments:

Post a Comment