Featured Post

Showing posts with label Coming-of-age Novel. Show all posts
Showing posts with label Coming-of-age Novel. Show all posts

Tuesday, May 13, 2025

Chronicle of a Last Summer by Yasmine El Rashidi

കൈറോ വീഥികളില്‍ ചുടുവാതങ്ങള്‍


ഈജിപ്ത്യന്‍ എഴുത്തുകാരിയും ജേണലിസ്റ്റുമായ യാസ്മിനെ അല്‍ റഷീദിയുടെ ആദ്യനോവലാണ് ക്രോണിക്കിള്‍ ഓഫ് എ ലാസ്റ്റ് സമ്മര്‍ . 1984, 1998, 2014 എന്നീ വര്‍ഷങ്ങളിലെ വേനല്‍ക്കാലങ്ങളിലായി മൂന്നു ഭാഗങ്ങള്‍ എന്ന രീതിയില്‍ സമകാലിക ഇജിപ്ത്യന്‍ ചരിത്രത്തിലെ സംഘര്‍ഷ ഭരിതമായ മൂന്നു പതിറ്റാണ്ടുകളെ ആവിഷ്കരിക്കുന്ന നോവല്‍ പേര് പറയുന്നില്ലാത്ത കഥാ നായികയുടെ ശാരീരികവും മാനസികവുമായ മുതിര്‍ന്നു വരവിന്റെയും ഇക്കാലയളവില്‍ ദേശത്തിന് സംഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ അവരിലും കുടുംബാംഗങ്ങളായ മറ്റു കഥാപാത്രങ്ങളിലും ഉണ്ടാക്കുന്ന പരിണാമങ്ങളുടെയും ഒപ്പം അതേ മാറ്റങ്ങള്‍ക്കൊത്തു സ്വയം പരിവര്‍ത്തനപ്പെടുന്ന കൈറോ നഗരത്തിന്റെയും കഥ പറയുന്നുആത്മകഥാപരം എന്ന് നോവലിസ്റ്റ് വിളിച്ചിട്ടില്ലെങ്കിലും നോവലാരംഭത്തില്‍ ആറു വയസ്സുകാരിയായ ആഖ്യാതാവ് പ്രായം കൊണ്ടെന്ന പോലെ പില്‍ക്കാല ആത്മീയബൗദ്ധിക ഉണര്‍വ്വുകളിലും 1977-ല്‍ ജനിച്ച നോവലിസ്റ്റിന്റെ സഹയാത്രിക തന്നെയാണ്ചലച്ചിത്രകാരിയാവുന്നതിനെ കുറിച്ചും എഴുത്തുകാരിയാവുന്നതിനെ കുറിച്ചും ആലോചിക്കുന്ന കഥാപാത്രത്തെ പോലെഅറിയപ്പെടുന്ന നിരൂപകയും 'ബിദൂന്‍ ' എന്ന മിഡില്‍ ഈസ്റ്റ് കലാ സാംസ്കാരിക ത്രൈമാസികയുടെ എഡിറ്ററുമാണ് കൈറോയില്‍ താമസമാക്കിയഇപ്പോള്‍ ഇജിപ്ത്യന്‍ നോവലിസ്റ്റ് ഖൈറല്ലാ അലിയുടെ നോവല്‍ വിവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന അല്‍ റഷീദിഫുവാദ് രാജാവിന്റെ കാലം മുതലുള്ള ഇജിപ്ത് രാഷ്ട്രീയം വിദൂര പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെയും തുടര്‍ന്ന് അന്‍വര്‍ സാദാത്തിലെക്കും പിന്നീട് ഹുസ്നി മുബാറക്കിലെക്കും അതിനു ശേഷം 2013-ലെ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ്‌ മോര്‍സിയിലേക്കും ഏറ്റവും ഒടുവില്‍ അബ്ദെല്‍ ഫത്താഹ് എല്‍ സിസിയിലെക്കും സംഭവിക്കുന്ന അധികാര മാറ്റങ്ങളുടെയും അട്ടിമറികളുടെയും അനുരണനങ്ങളാണ് നോവലിന്റെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നത്.

 

"ഒന്നാം ഭാഗം: 1984 വേനല്‍ക്കാലംകൈറോഎന്ന് പേരിട്ട ആദ്യഭാഗത്ത് ആഖ്യാതാവിന് ആറു വയസ്സാണ്കത്തുന്ന വേനലില്‍ ഒന്നും ചെയ്യാനില്ലാതെഉമ്മയുടെ അവ്യക്തമായ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്ത്സ്റ്റേറ്റ് അനുവദിച്ചിരിക്കുന്ന മൂന്നു ടിവിചാനലുകളിലെ നിരന്തരം ആവര്‍ത്തിക്കുന്ന ഡോക്കുമെന്ററികള്‍ ശബ്ദം മ്യൂട്ട് ചെയ്തു നോക്കിയിരുന്ന്‍അല്ലെങ്കില്‍ കിടപ്പുമുറിയുടെ ജനാലയിലൂടെ നൈല്‍ നദി വീക്ഷിച്ച് തങ്ങളുടെ വലിയ വീട്ടിലെ മുഷിപ്പന്‍ ജീവിതംഎന്നാല്‍ ഈ വീര്‍പ്പുമുട്ടിക്കുന്ന ജീവിതത്തിലും ആറുവയസ്സുകാരിക്ക് ദുരൂഹമായി തുടരും വിധമുള്ള സൂക്ഷ്മമായ സൂചകങ്ങളായി രാഷ്ട്രീയ കാലുഷ്യങ്ങള്‍ അനുഭവ വേദ്യമാകുന്നുണ്ട്ടിവിനിരന്തരം കാണിക്കുന്ന പ്രസിഡന്‍റ് സാദാത്തിന്റെ വധത്തെ കുറിച്ചുള്ള ഡോക്കുമെന്ററി രാത്രിയിലെ പതിവ് പവര്‍ കട്ട് വരെ തുടരുന്നുപുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുബാറകിനെ കുറിച്ച് അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടാവുന്നുണ്ട്സാദത്തിനെ കുറിച്ച് “അദ്ദേഹം വളരെ നല്ല കാര്യങ്ങളും വളരെ മോശം കാര്യങ്ങളും ചെയ്തിട്ടുണ്ട്എന്ന മട്ടില്‍ വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നുഅദ്ദേഹം ഇസ്രയേലുമായി ഉടമ്പടിയില്‍ എത്തിയത് നന്നായെന്നു കരുതുന്ന ബാബമുബാറക് ഒരു ഫറോവയായി മാറുകയാണ് എന്ന് കരുതുന്നുസാദത്തിനെ കൊന്നതില്‍ മുസ്ലിം ബ്രദര്‍ഹുഡിനുള്ള പങ്കു കാരണം ബാബ അവരെ വെറുക്കുന്നുഅവര്‍ ഇജിപ്തിനെ മറ്റൊരു ഇറാന്‍ ആക്കാന്‍ പാടുപെടുകയാണ് എന്ന് അയാള്‍ കരുതുന്നുഅങ്കിള്‍ അഷറഫിന്റെ മക്കള്‍ക്ക് സാദാത്ത് വധത്തില്‍ പങ്കുള്ളത് കാരണം ബാബ പിന്നീടൊരിക്കലും അദ്ദേഹവുമായി സംസാരിക്കുമായിരുന്നില്ല എന്ന് ആഖ്യാതാവ് ഓര്‍ക്കുന്നുമുബാറക് ഒരു ദേശദ്രോഹിയാണെന്നും അയാള്‍ നാടിനെ ഒരു ഇരുണ്ട ഇടമാക്കി എന്നും അദ്ദേഹം കരുതിനോവലിലെ ശക്തമായ ഇടതു പക്ഷ രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രതിനിധാനമായ കസിന്‍ ദാവൂദ് എന്ന ഡിഡോയും ബ്രദര്‍ഹുഡിനെയും മുബാറകിനെയും ഒരു പോലെ വെറുക്കുന്നുആഖ്യാതാവ് പഠിക്കുന്ന ഇംഗ്ളീഷ് സ്കൂള്‍ അയാളുടെ നോട്ടത്തില്‍ രാജ ഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും ബാക്കിപത്രമാണ്അവളെ അങ്ങോട്ടയച്ചതിലൂടെ മമ്മയും ബാബയും പ്രതിവിപ്ലവവകാരികലാണെന്ന് സ്വയം തെളിയിച്ചുവെന്നു അയാള്‍ കരുതുന്നുഎന്നാല്‍ , തന്റെ പിതാവിന് എല്ലാം നഷ്ടപ്പെടാന്‍ ഇടയാക്കിയ നാസറിനെ കുറിച്ച് മമ്മക്ക് ഒട്ടും താല്പര്യമില്ലആളുകള്‍ പൊടുന്നനെ അപ്രത്യക്ഷരാകുന്ന അന്തരീക്ഷത്തില്‍ ആഖ്യാതാവിന്റെ പിതാവും എങ്ങോട്ടെന്നില്ലാതെ കാണാതാവുന്നുതുടര്‍ന്ന് മൌനത്തിലേക്കും എകാന്തയിലേക്കും പിന്‍ വാങ്ങുന്ന ഉമ്മയും ഗൃഹാന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ കൂടുതല്‍ തീവ്രമാക്കുന്നു.

 

നോവലിന്റെ രണ്ടാം ഭാഗമായ '1988 വേനല്ക്കാല'ത്തിലെത്തുമ്പോള്‍ ഇരുപതുകാരിയായ ചലച്ചിത്ര വിദ്യാര്‍ഥിനി തന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെടുത്തിയ രണ്ടു കുടുംബാംഗങ്ങളെ വിലയിരുത്തുന്നുഅങ്കിള്‍ അഷറഫ് ഒരു ലിബറല്‍ മനോഗതിയുള്ള പിതൃ സ്വരൂപമാണ് അവള്‍ക്ക്ഡിഡോ വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് സഖാവ്പോരാട്ടം നടത്തുന്നവര്‍ക്ക് റൊമാന്‍സിനു സമയമുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന അയാള്‍ തന്റെ വിപ്ലവ ജീനുകള്‍ അടുത്ത തലമുറയിലേക്കു പകര്‍ന്നു കാണണം എന്നാഗ്രഹിക്കുന്നുമുണ്ട്അടുത്ത തലമുറയും പോരാട്ടത്തിലെ സഖാക്കളാവണം. “ഡിഡോ എന്നോട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുന്നുഞാന്‍ ചെയ്യുന്ന ഫിക് ഷനല്‍ സിനിമ വെറിറ്റെയുടെ ചലചിത്ര സങ്കരത്തെക്കാളെറെ വിമതരെ കുറിച്ച് ഡോക്കുമെന്ററികള്‍ തയ്യാറാക്കുകസമയമായിരിക്കുന്നു അന്ന് അയാള്‍ പറയുന്നുഎന്റെ രോഷവുമായി വിനിമയത്തിന് സമയമായിരിക്കുന്നുഅയാള്‍ പറയുന്നുആക്റ്റിവിസത്തിലൂടെയും ഡോക്കുമെന്ററിയിലൂടെയും എനിക്ക് കലാപ്രവര്‍ത്തനം നടത്താംഒരു വ്യത്യസ്ത കലാസൃഷ്ടികൂടുതല്‍ ശക്തമായത്‌.” സ്ക്രിപ്റ്റ് രചനയില്‍ ആഖ്യാതാവിന്റെ സഹപ്രവര്‍ത്തകയായ സുഹൃത്ത് ഹബീബയും ഡിഡോയുടെ കര്‍ക്കശ നിലപാടുകള്‍ പങ്കു വെക്കുന്നുഇസ്രായേലില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ബഹിഷ്കരിച്ചും ലാഭവിഹിതം അങ്ങോട്ട്‌ പോകുന്ന കോഫിയും ഷൂസും ഉപേക്ഷിച്ചും അവര്‍ ഇരകളോട് ഐക്യപ്പെടുന്നുമിഡില്‍ ഈസ്റ്റ് എന്ന സംജ്ഞ തന്നെയും ബ്രിട്ടീഷ് നിര്‍മ്മിതിയും കൊളോണിയല്‍ മനോഗതിയുടെ ഉത്പന്നവും ആണെന്നിരിക്കെ അവള്‍ ആ വാക്ക് ഉപയോഗിക്കുകയേയില്ലഭരണ കൂടവും ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം മൂര്ച്ചിക്കുന്നതിന്റെ സൂചകങ്ങള്‍ ഈ ഭാഗത്ത് ധാരാളമുണ്ട്തിയെറ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണംപ്രസിഡന്‍റ് ആവശ്യപ്പെട്ട പ്രകാരം പള്ളികളിലെ ബാങ്കുവിളി ശബ്ദം താഴ്ത്തി വെക്കാനുള്ള നിര്‍ദ്ദേശം ദിവസങ്ങള്‍ക്കകം അട്ടിമറിക്കപ്പെടുന്നത് തുടങ്ങി അറുപത്തി രണ്ടു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം വരെ സംഭവങ്ങള്‍ . അത്തരം അക്രമങ്ങളെ ബ്രദര്‍ഹുഡ് പിന്‍ തുണക്കുന്നില്ലെന്നും അത് ചെയ്തത് ജമായത്തെ ഇസ്ലാമി ആണെന്നും ആമിന പറയുന്നുണ്ട്മുബാരകിനു നേരെയുണ്ടാകുന്ന വധ ശ്രമത്തെ കുറിച്ചും വ്യത്യസ്ത ആരോപണങ്ങള്‍ ഉയരുന്നുമോസ്സാദിന്റെ സഹായത്തോടെ ഇസ്രായേലി ജൂതരാണോഅതോ എത്യോപ്യന്‍ ജൂതരാണോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഭീകര വാദികളാണോ അതിനു പിന്നില്‍ ?

 

മൂന്നാം ഭാഗത്ത്, 2014- ന്‍റെ വേനല്‍ക്കാലത്ത് മുബാറകിന്റെ അധികാര ഭ്രഷ്ടിനെ തുടര്‍ന്നുള്ള സംഘര്‍ഷ നാളുകളില്‍ സ്വയം ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയായിട്ടാണ് ആഖ്യാതാവിനെ നാം കണ്ടുമുട്ടുന്നത്വര്‍ഷങ്ങള്‍ നീണ്ട ദുരൂഹമായ തിരോധാനത്തിനു ശേഷം ഇപ്പോള്‍ ബാബാ തിരിച്ചെത്തിയിട്ടുണ്ട്സമൂഹത്തില്‍ അടിമുടി വേരോടിയ അഴിമതിയുടെയും തസ്കര സംസ്കാരത്തിന്റെയും ഏറ്റവും കൃത്യമായ രൂപകമാണ് തുറക്കാന്‍ പ്രയാസമുള്ള പൂട്ടുകള്‍ നന്നാക്കിക്കാന്‍ കരുവാനെ വിളിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധിഅയാള്‍ അതിന്റെയൊക്കെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കിയേക്കാംഅവ ഉപയോഗിച്ച് മോഷണം നടത്തിയേക്കാം എന്ന ഭീഷണാവസ്ഥപെര്‍മിറ്റ്‌ ഇല്ലാതെ നിര്‍മ്മിച്ചത് എന്ന പേരില്‍ ബുള്‍ഡോസ് ചെയ്യപ്പെടുന്ന ചര്‍ച്ചിനെ നോക്കി നില്‍ക്കുന്ന കോപ്റ്റിക് ക്രിസ്ത്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഈ ഭാഗത്ത് നിരീക്ഷണമുണ്ട്: "ചെറുപ്പക്കാര്‍ ഗാസയില്‍ ആണെന്ന മട്ടില്‍ കാണപ്പെട്ടുഅത് അതേ തരം നൈരാശ്യമായിരുന്നു." തെരുവുകളിലെങ്ങും മുഴങ്ങുന്ന ദേശ ഭക്തി ഗീതങ്ങള്‍ പക്ഷെ കുതിച്ചുയരുന്ന തക്കാളിയുടെയും വേണ്ടക്കയുടെയും അപ്രാപ്യ വിലകള്‍ക്കു പകരമാവില്ലെന്ന് മമ്മ പറയുന്നുണ്ട്സ്ഥിരത എന്നതിനെ കുറിച്ചുള്ള ഏറ്റവും നിരുന്മേഷമായ ഒരു നിലപാടാണ് ഇവിടെ തെളിയുന്നത്തലമുറകളായി ഒരു വീട്ടില്‍ ജീവിച്ചുഅവിടെ വിവാഹ ജീവിതം നയിച്ച്‌പെറ്റുപോറ്റിഅവിടെത്തന്നെ മരിക്കാന്‍ കഴിഞ്ഞു എന്ന മട്ടിലാണത്ഇത്രയും അഴിമതിയില്‍ കുളിച്ച ഒരു വ്യവസ്ഥിതിയാണോ പകരം അരാചകത്വമാണോ നല്ലത് എന്ന ചോദ്യത്തിന് അരാചകത്വത്തെ പിന്‍തുണച്ചു കൊണ്ടാണ് ഡിഡോ നിലപാടെടുക്കുകവര്‍ഷങ്ങള്‍ നീണ്ട ഏകാന്ത തടവും ജയിലനുഭവവും ഇതിനോടകം അയാളെ ഏറെ ശാന്തനും ഇരുത്തം വന്നവനും ആക്കിയിട്ടുണ്ടെങ്കിലും അയാളിപ്പോഴും ആക്റ്റിവിസ്റ്റ് ആണ്ഏറെ വായിച്ചു കൂട്ടുമെങ്കിലും തങ്ങളുടേത് പോലൊരു ദേശത്തു എഴുത്ത് ഒരു പാഴ് വേലയാണ് എന്ന് അയാള്‍ കരുതുന്നുരാഷ്ട്രീയം എല്ലാത്തിന്റെ അരങ്ങിലും അണിയറയിലും ഒരുപോലെ ശക്തമാണെങ്കിലും ഒന്നിനും അതിനെ സ്വാധീനിക്കാനാവുന്നില്ല എന്ന് ആഖ്യാതാവ് ചിന്തിച്ചു തുടങ്ങുന്നുഡിഡോ എപ്പോഴും ഉന്നയിക്കുമായിരുന്ന സക്രിയതയുടെ പാഠം സന്ദേഹമായി അവളില്‍ മുളപൊട്ടുന്നുണ്ട്, “വസ്തു നിഷ്ടതയുടെയും നിരീക്ഷകയും സാക്ഷിയും ആയിരിക്കുന്നതിന്റെയും മൌനം കുറ്റത്തിലെ കൂട്ടുത്തരവാദിത്തന്റെതു തന്നെയാണോ?”

 

മൌനത്തിന്റെ കുറ്റം എന്ന പ്രശ്നം നോവലിന്റെ കേന്ദ്ര പ്രമേയം മാത്രമല്ല നോവലിന്റെ ആവിഷ്കാര രീതിയുടെ തന്നെ പ്രത്യേകതയും സൂചിപ്പിക്കുന്നുകേന്ദ്ര കഥാപാത്രത്തിന്റെ മുതിര്‍ന്നു വരവിന്റെ ഘട്ടങ്ങളെല്ലാം കര്‍തൃത്വം എന്നതിലേറെ സാക്ഷ്യങ്ങളുടെയും ഏറ്റവും പതിഞ്ഞ രീതിയില്‍ അടയാളപ്പെടുത്തുന്ന പ്രതികരണങ്ങളുടെയും രൂപത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്രാഷ്ട്രീയം എല്ലാത്തിന്റെ മേലും നിഴല്‍ വിരിക്കുന്നതുകൊണ്ട് പാത്ര സൃഷ്ടികളിലോ ഇതിവൃത്ത ഘടനയിലോ നോവലിസ്റ്റിന്റെ ശ്രദ്ധ വേണ്ടും വിധം പതിഞ്ഞതായി തോന്നുന്നില്ലകുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച് മരിച്ച നെസ് മസാദാത്ത് ഇസ്രയേലുമായി സന്ധി ചെയ്യുന്ന അതേ ദിവസം മരിച്ച ഹുസൈന്‍ അങ്കിള്‍ എന്നിവര്‍ എന്നും തെളിഞ്ഞു നില്‍പ്പുണ്ട്മുത്തശ്ശിയുടെ പെയ്ന്റിംഗുകള്‍ ഓരോ വര്‍ഷവും ഒന്നെന്ന തോതില്‍ മുഴുമിക്കപ്പെട്ടു വന്നിരുന്നതും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ പകരുന്നതുമായി ആഖ്യാതാവ് ഓര്‍ക്കുന്നുകറുപ്പിലും വെളുപ്പിലുമായി വരച്ച ചിത്രങ്ങള്‍ വര്‍ണ്ണ ശബളിമ ഉള്ളതായി അവള്‍ക്ക് അനുഭവപ്പെട്ടിരുന്നുഎന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളില്‍ എത്തുന്നതോടെ ഇത്തരം പേലവമായ ഘടകങ്ങളെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വാശ്ലേശം നടത്തുന്ന ശക്തിയുമായ രാഷ്ട്രീയത്തിനു മുന്നില്‍ നിഷ്പ്രഭമായി പോവുകയും നോവലിന്റെ കേന്ദ്രത്തില്‍ നിന്ന് തമസ്കരിക്കപ്പെടുകയും ചെയ്യുന്നുഏറ്റവും അടുത്തിടപഴകുന്ന അങ്കിള്‍ , ഡിഡോ എന്നിവരോട് പോലുമുള്ള ബന്ധം വൈകാരികമോ മനശാസ്ത്രപരമോ ആയ എന്തെങ്കിലും സ്വാധീനമായല്ലരാഷ്ട്രീയ നിരീക്ഷണങ്ങളുടെ ഭൂമികയായി തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്ഇതിവൃത്തത്തിലെ പ്രധാന നിഗൂഡതയായ ബാബയുടെ തിരോധാനമെന്ന പ്രശ്നവും ഭരണമാറ്റത്തിന്റെ ഘട്ടത്തിലെ മുഖം മിനുക്കല്‍ നടപടികളുടെ ഒരു ചെറു ചലനം എന്ന നിലക്ക് ഒറ്റയടിക്കുള്ള പരിഹാരത്തിലാണ് അവസാനിക്കുന്നത്രാഷ്ട്രീയമായി തികച്ചും ദൂഷിതമായ ഒരു വ്യവസ്ഥിതിയുടെ നിഴലില്‍ നിസ്സഹായരായിപ്പോവുന്ന ഒരു ജനതയുടെ ചിത്രം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഫിക് ഷന്‍ എന്ന നിലയില്‍ ലഭ്യമായിരുന്ന സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയഅഥവാ അതിനു കഴിയാതെ പോയ ഒരു കൃതി എന്നു പരിമിതപ്പെടുമ്പോഴും ആധുനിക ഈജിപ്തിന്റെ സുപ്രധാന ചരിത്ര ഘട്ടങ്ങളെ മുഴുവന്‍ കുടുംബത്തിന്റെ ചരിത്രവുമായി കൂട്ടിവിളക്കി പിന്തുടരുകയും വര്‍ത്തമാനകാല സങ്കീര്‍ണ്ണതകളുടെ തീക്ഷ്ണമായ ചിത്രം വരെ എത്തുകയും ചെയ്യുന്നതില്‍ മികച്ച കയ്യടക്കമാണ് യുവ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത്കൌമാരക്കാരിയെ സ്വന്തം കുടുംബ പാരമ്പര്യത്തോടൊപ്പം നാടിനെയും അറിയുന്നവളാക്കി മാറ്റുക എന്ന ബോധനപരമായ ദൗത്യം ഇവിടെ സാര്‍ത്ഥകമാവുന്നുണ്ട്എന്നാല്‍ , 'പൊളിറ്റിക്കലി കറക്റ്റ് ' ആവുന്നതിന്റെ ബദ്ധപ്പാടില്‍ 'ആര്‍ടിസ്റ്റിക്കലി ഇന്‍കറക്റ്റ് ' ആയിപ്പോവുന്ന മികച്ച രചനകള്‍ ഇപ്പോള്‍ കൂടെക്കൂടെ സംഭവിക്കുന്നുണ്ടോ എന്ന് സമാനമായ വിപര്യയം സംഭവിച്ച മറ്റൊരു ശ്രദ്ധേയ രചനയായ 'അത്യാഹ്ലാദത്തിന്റെ ദൈവവൃത്തി'യുടെ (ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസ്സ്കാലത്ത് സ്വാഭാവികമായും സംശയം തോന്നാം.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 195-200)

To purchase, contact ph.no:  8086126024


 

Monday, May 12, 2025

Paradise by Abdulrazak Gurnah

        



1994ലെ ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതിലൂടെ അബ്ദുല്‍ റസാക് ഗുര്‍നായെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ നോവലാണ് Paradise. സമകാലിക പശ്ചാത്തലങ്ങളില്‍ രചിക്കപ്പെട്ട ഗുര്‍നായുടെ മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായി  ഒന്നാം ലോക യുദ്ധത്തിനു മുമ്പ്, ഈസ്റ്റ് ആഫ്രിക്കയിലെ ജര്‍മ്മന്‍ കൊളോണിയല്‍ കാല പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഭാവഗീതാത്മക ഭാഷയില്‍ മിത്തുകളെ ഉപജീവിക്കുന്ന ശൈലിയില്‍ എഴുതപ്പെട്ട നോവല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ (ഖുറാന്‍) ആണ്‍സൗന്ദര്യത്തിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെട്ട പ്രവാചകന്‍ യൂസുഫിന്റെ പേരുള്ള, അതേ പോലെ സുന്ദരനായ പന്ത്രണ്ടുകാരന്റെ കഥ പറയുന്നു. സമാന്തരങ്ങള്‍ യൂസുഫിന്റെ സൗന്ദര്യത്തില്‍ ഒതുങ്ങുന്നുമില്ല. അസൂയാലുക്കളായ അര്‍ദ്ധ സഹോദരങ്ങള്‍ കിണറ്റിലെറിയുന്ന യൂസുഫിനെ രക്ഷിക്കുന്നത് ഇജിപ്തില്‍ നിന്നുള്ള കാരവന്‍ സംഘമാണ്. അടിമച്ചന്തയില്‍ നിന്ന് ഏറ്റവും കൂടിയ തുകക്ക് അവനെ വിലക്ക് വാങ്ങുക അസീസ്‌ എന്നുപേരുള്ള ഇജിപ്തുകാരനാണ്. അതിസുന്ദരനും സംസ്കാരസമ്പന്നനുമായ കുട്ടിയെ ഭാര്യക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ അയാള്‍ പറയുന്നു: നമുക്ക് വേണമെങ്കില്‍ അവനെ അടിമയായി നിര്‍ത്താം, ഇല്ലെങ്കില്‍ മകനെപോലെ വളര്‍ത്താം. ഗുര്‍നായുടെ യൂസുഫിന്റെ കാര്യത്തിലും അവനെ കൊണ്ടുപോകുന്നത് അസീസ്‌ എന്ന് പേരായ കച്ചവടക്കാരനാണ്. അസീസിനെ അമ്മാവന്‍ എന്നുവിളിക്കുന്നതിലും അങ്ങനെ പൌരാണിക സമാന്തരം കണ്ടെത്താനാകും. അത് പിതാവിനെ അദ്ദേഹത്തിന്‍റെ കടബാധ്യതയുടെ ‘കിണറ്റില്‍ നിന്നു രക്ഷപ്പെടുത്താനാണ് എന്നു മാത്രം. വിട്ടുപോകുമ്പോള്‍, വാത്സല്യനിധിയായ പിതാവ് യാക്കൂബ് നബിയുടെ അടുത്തുനിന്നു ഉടന്‍ തിരികെയെത്താന്‍ വേണ്ടി സഹോദരങ്ങള്‍ക്കൊപ്പം പോകുന്ന പൂര്‍വ്വസൂരിയെ പോലെത്തന്നെ, യൂസുഫ് നിനച്ചതേ ആയിരുന്നില്ല ആ യാത്രയുടെ വിധിയെ കുറിച്ച്: “അവന് ഒരിക്കലും, ഒരു ചെറുനിമിഷം പോലും, തോന്നിയിരുന്നില്ല, തന്റെ മാതാപിതാക്കളില്‍ നിന്ന് ദീര്‍ഘമായ ഒരു കലത്തേക്കാണ് താന്‍ വിട്ടുപോകുന്നത് എന്ന്, അതുമല്ലെങ്കില്‍ അവന്‍ ഇനിയൊരിക്കലും അവരെ കണ്ടേക്കില്ല എന്ന്.” അതെന്തായാലും പറിച്ചെയപ്പെടുന്നതിന്റെയും പ്രവാസത്തിന്റെയും പൗരാണിക അനുഭവത്തിന്റെ കൂടി പ്രതീകമായി പ്രവാചകന്‍ യൂസുഫിനെ കാണാം എന്നിടത്തു ഗുര്‍നായുടെ ഇഷ്ട പ്രേമയത്തിലേക്ക് ആ മിത്ത് കണ്ണിചേര്‍ക്കപ്പെടുകയാണ്. യൂസുഫിന്റെ വിലോഭനീയ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി അവനെ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു നിര്‍ബന്ധിക്കുകയും അല്ലാഹുവിനെ ഭയപ്പെടുന്ന യുവാവ് വിലക്കപ്പെട്ട വഴക്കത്തിനു വിസമ്മതിക്കുകയും ചെയ്യുന്നതോടെ അവനെതിരില്‍ ‘കടന്നുകയറ്റ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന യജമാനഭാര്യയുടെ പേരും രണ്ടിടത്തും ഒന്നു തന്നെ; ഒപ്പം സൂക്ഷ്മനിരീക്ഷണത്തില്‍ അവന്റെ നിരാരാധിത്വം തെളിയിക്കുന്ന പിറകുവശം കീറിയ കുപ്പായവും അതേപടി നോവലില്‍ കടന്നുവരുന്നു. അതുപോലെത്തന്നെ സ്വപ്നവ്യാഖ്യാന സിദ്ധിയിലും യൂസുഫ് തന്റെ പൗരാണികമാതൃകയുടെ സ്വഭാവം പങ്കുവെക്കുന്നുണ്ട്. ആമിനയുമായി ഉണ്ടാവുന്ന പ്രണയംപോലുള്ള ഘടകങ്ങളിലൂടെ പ്രവാചകകഥ ആവശ്യപ്പെടുന്ന തീക്ഷ്ണ ദൈവഭക്തിയുടെ കെട്ടുപാടുകള്‍ ഇല്ലാത്ത ‘സെക്കുലര്‍ ആയ ഒരു സമാന്തരമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത് എന്നു പറയാം.

“ആദ്യം കുട്ടി. അവന്റെ പേര് യൂസുഫ് എന്നായിരുന്നു, അവന്‍ പൊടുന്നനെ തന്റെ പന്ത്രണ്ടാം വയസ്സില്‍ നാടുവിട്ടു. അത് വരള്‍ച്ചക്കാലമായിരുന്നു എന്ന് അവനോര്‍ത്തു... പ്രതീക്ഷിക്കാത്ത പൂക്കള്‍ വിരിയുകയും നശിക്കുകയും ചെയ്തു. പാറകള്‍ക്കിടിയില്‍ നിന്ന് വിചിത്ര പ്രാണികള്‍ ഏന്തി പുറത്തുവന്നു, എന്നിട്ട് പൊള്ളുന്ന വെയിലില്‍ പുളഞ്ഞുവീണു മരിച്ചു.”

        വിമോചനം എന്ന് കരുതുന്ന കൂടു/വീടു വിടല്‍ ദുരന്തകാരിയാകുന്നതിന്റെ ആലിഗറി ആയി ഈ ഭാവഗീതാത്മക നിരീക്ഷണത്തെ കാണാം.

നവയുവാവായ യൂസുഫിന്റെയും വ്യാപാരിയായ അസീസിന്റെയും ഇഴകോര്‍ക്കുന്ന കഥകളെ ചുറ്റിപ്പറ്റി ആറു ഭാഗങ്ങളായാണ് ഇതിവൃത്തം വികസിക്കുന്നത്...........

........................

        “Writing and Place” എന്ന ലേഖനത്തില്‍ തന്റെ കൃതികളുടെ ഊര്‍ജ്ജമായി “ഒരു ഇടത്തില്‍ നിന്ന് വരിക, മറ്റൊരിടത്ത് കഴിയുക എന്ന അവസ്ഥ”യെ ഗുര്‍നാ വിവരിക്കുന്നുണ്ട്. യൂസുഫിലൂടെയും അവന്റെ ഉടലിന്റെ വ്യത്യസ്ത വശങ്ങളുടെ (ലൈംഗികം, വാണിജ്യപരം, സൈനികം, രോഗ ശമനകം) കാര്യത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ നടത്തുന്ന മത്സരത്തിലൂടെയുമാണ് ഈ ‘അവസ്ഥയെ Paradise എന്ന നോവല്‍ പരിഗണിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു *(2). അവന്റെ ഉടല്‍ അവന്‍ സന്ദര്‍ശിക്കുന്ന/ എത്തിപ്പെടുന്ന വിവിധ ഇടങ്ങളില്‍ അവനു താല്‍ക്കാലിക വാസമോ അഭയമോ സംരക്ഷണമോ ഒക്കെ നല്‍കുന്നുണ്ടെങ്കിലും, ശത്രു ദേശങ്ങളില്‍ പോലും അവനെ പ്രിയങ്കരനാക്കുന്നുവെങ്കിലും മറുവശത്ത്‌, അതവനെ വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നുമുണ്ട്. കൊളോണിയല്‍ ദുരയുടെ കടന്നുകയറ്റങ്ങള്‍ക്ക് വേണ്ടതിലേറെ പ്രലോഭനങ്ങള്‍ വിത്തമായും ഉടല്‍സാനിധ്യങ്ങള്‍ (അടിമകള്‍/ ലൈംഗിക അടിമകള്‍) ആയും വേറെയും നാനാ വിധങ്ങളിലും കാത്തുവെക്കുമ്പോഴും ഒരിക്കലും കര്‍തൃത്വമോ സ്വന്തം തെരഞ്ഞെടുപ്പോ ലഭ്യമല്ലാതെ ഓരത്തേക്കോ ആത്മാഹത്യാപരമായ തെരഞ്ഞെടുപ്പുകളിലേക്കോ എടുത്തു ചാടേണ്ടിവരുന്ന കൊളനീകൃത ജനതകളില്‍ ഗുര്‍നായുടെ യൂസുഫ് സാന്നിധ്യം ഒരതിവായന ആവുകയേയില്ല.

(അബ്ദുല്‍ റസാഖ് ഗുര്‍നായുടെ നോവലുകള്‍:  ലോഗോസ് ബുക്സ്

പേജ് 74-84)

പുസ്തകം വാങ്ങാന്‍: contact ph.no:  8086126024

(Also available at Amazon)


Sunday, May 4, 2025

The Wind-Up Bird Chronicle by Haruki Murakami/Jay Rubin


കിണറാഴങ്ങളില്‍ പക്ഷിസ്വനം 





ജപ്പാനിലിരുന്നു രചനയില്‍ മുഴുകുമ്പോള്‍ അവിടെ നിന്ന് പുറത്തുകടക്കണമെന്നു തോന്നുന്നതും അമേരിക്കയിലിരുന്നു വൈന്‍ഡ് അപ് ബേഡിന്റെ രചന നടത്തുമ്പോള്‍ താന്‍ അസന്ദിഗ്ധമായും ഒരു ജപ്പന്‍കാരന്‍ ആണെന്ന് തിരിച്ചറിയുന്നതമായ അനുഭവം മുറകാമി ഏറ്റു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളെ, അവയുടെ വിമര്‍ശനങ്ങളെ പോലെത്തന്നെ, ഈ വൈരുധ്യം ഏറെ സ്വാധീനിച്ചിട്ടും ഉണ്ട്. പോസ്റ്റ്‌ ഇമ്പീരിയല്‍ ജപ്പാനിലെ പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനം, വിശേഷിച്ചും പോപ്‌ കള്‍ച്ചറിന്റെയും സംഗീതത്തിന്റെയും സ്വാധീനം അവയില്‍ ഏറെ പ്രകടവുമാണ്‌. അവ വേണ്ടത്ര ചരിത്ര ബോധം നില നിര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തിനും ഇത് കാരണമായിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ സങ്കീര്‍ണ്ണമായ ഒരു സുദീര്‍ഘ രചനയിലൂടെ നേരിടുക കൂടിയാണ് The Wind-Up Bird Chronicle.


പാത്ര വൈചിത്ര്യത്തിന്‍റെ അനന്തലോകം :

മുറകാമിയുടെ പതിവ് നായകന്മാരില്‍ നിന്ന് വ്യത്യസ്തനല്ല മുപ്പതു പിന്നിട്ട തോരു ഒകാദ. ജീവിതത്തോടും അതിലെ വെല്ലുവിളികളോടും നിരുന്മേഷനിലപാട് പുലര്‍ത്തുന്ന അലസവ്യക്തിത്വമുള്ള (Passive personality) ഒകാദ തന്റെ വക്കീലാഫീസ് ജോലി ഉപേക്ഷിച്ച/നഷ്ടപ്പെട്ട തൊഴില്‍ രഹിതനാണ്. ഭാര്യ കുമികൊയുടെ വരുമാനവും അത്രയധികമില്ലാത്ത തന്റെതന്നെ നീക്കിയിരിപ്പും കൊണ്ട് കഴിഞ്ഞു പോകുമ്പോഴും ഒരു പുതിയ ജോലി കണ്ടെത്തുകയെന്ന കാര്യം, അതത്ര പ്രയാസമല്ല എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, വളരെ പതിഞ്ഞ രീതിയിലേ അയാളെ ബാധിക്കുന്നുള്ളൂ. കാണെകാണെ ഓഫീസില്‍ നിന്ന് തിരികെയെത്താന്‍ കൂടുതല്‍ കൂടുതല്‍ വൈകിത്തുടങ്ങുന്ന ഭാര്യയുടെ അഭാവത്തില്‍ വീട്ടുജോലികളിലും അര്‍ഥമില്ലാത്ത ചുറ്റിത്തിരിയലിലും അയാള്‍ നേരം പോക്കുന്നു. അതീവ സങ്കീര്‍ണ്ണമായ വൈരാഗ്യ ബന്ധമുള്ള, ഉന്നത ശ്രേണിയിലുള്ള ഭാര്യാസഹോദരന്‍ നോബോറു വതായയുടെ പേരിട്ട കുമിക്കോയുടെ വളര്‍ത്തു പൂച്ചയെ കാണാതാവുന്നതോടെ അയാളുടെ ജീവിതത്തില്‍ 'സംഭവങ്ങള്‍ ' സംഭവിച്ചു തുടങ്ങുന്നു. കാണാതാവുന്ന പൂച്ചയെ തേടിയുള്ള അന്വേഷണം വളരെ അപ്രതീക്ഷിതവും ദുരൂഹവുമായ രീതിയില്‍ ഭാര്യയെ തന്നെ തേടിയുള്ള അന്വേഷണമായി മാറുന്നത് വിചിത്ര സ്വഭാവമുള്ള കുറെയേറെ കഥാപാത്രങ്ങളുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നതിനും, അയാളുടെ നിരുത്സാഹം അടയാളപ്പെടുത്തുന്ന ജീവിതാവേഗത്തെ ഭേദിച്ച് പോകുന്നതിനും ഇടയാക്കുന്നു.

അയല്‍പക്കത്തുള്ള എപ്പോഴും ഏകാന്തമായ പുരയിടത്തിലെ താമസക്കാരിയായ, കൂട്ടുകാരന്റെ അപകട മരണത്തിന്റെ കുറ്റബോധം പേറുകയും സ്കൂള്‍ പഠനത്തില്‍ നിന്ന് രക്ഷനേടാന്‍ അംഗ വൈകല്യം അഭിനയിക്കുകയും ചെയ്യുന്ന പതിനാറുകാരി മെയ് കസഹാര; .................
തുടര്‍ വായനയ്ക്ക്:

Sunday, March 30, 2025

Suddenly in the Depths of the Forest by Amos Oz / Sondra Silverston

സഞ്ചിത ചരിത്രത്തിന്റെ വനാന്തരങ്ങള്‍



നാല്പ്പതുകളുടെയും അമ്പതുകളുടെയും കലങ്ങിമറിഞ്ഞ സംഘര്‍ഷ ഭരിതമായ ഇസ്രായേലി സാഹചര്യങ്ങളില്‍ വളര്‍ന്നു വരവിന്റെ വഴിവെളിച്ചമായി അമ്മ പറഞ്ഞ കഥകളുടെ ഓര്‍മ്മ ‘എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ്‌ ഡാര്‍ക്ക്നസ്സ്’  എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ ആമോസ് ഓസ്‌ വിവരിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസ്സില്‍, ആമോസിന് പന്ത്രണ്ടു വയസ്സ് മാത്രമുള്ളപ്പോള്‍, ദുരൂഹകാരണങ്ങളാല്‍ സ്വയം അവസാനിപ്പിച്ച തരള ഹൃദയയായിരുന്ന അവര്‍ മകനോട്‌ സംവദിക്കാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു മുത്തശ്ശിക്കഥകള്‍. Suddenly in the Depths of the Forest എന്ന ചെറു നോവലില്‍ ഇസ്രായേലിലെ ഈ വലിയ എഴുത്തുകാരന്‍ സ്വയം തന്റെ ജീവിതത്തിന്റെയും രചനകളുടെയും പശ്ചാത്തലം രൂപപ്പെടുത്തിയ, സഞ്ചിത ചകിതാനുഭവങ്ങള്‍ ദൃഷ്ടാന്ത/ മുത്തശ്ശിക്കഥാരൂപത്തില്‍ ആവിഷ്കരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്നുവെച്ചാല്‍ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഇപ്പോഴത്തെ കുട്ടികളുടെ അച്ഛനമ്മമാര്‍ കുട്ടികള്‍ ആയിരുന്ന കാലത്ത്, മൃഗങ്ങളും മത്സ്യങ്ങളും കീടങ്ങളും പുഴുക്കളും പോലും പൊടുന്നനെ ഒരു നാള്‍ അപ്രത്യക്ഷരാകുന്ന അരസാധാരണ സംഭവം ഗ്രാമത്തില്‍ അരങ്ങേറുന്നതാണ്‌ ഇതിവൃത്തിന്റെ പുരോഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുനൂറു വേട്ടക്കാരും നാലു മുക്കുവരും ഉണ്ടായിരുന്ന ഗ്രാമം, പുഴയില്‍നിന്ന് മത്സ്യങ്ങളും കരയില്‍നിന്ന് മൃഗങ്ങളും അന്തര്‍ദ്ധാനം ചെയ്തതോടെ, ശാപഗ്രസ്തമല്ലാത്ത ഇടങ്ങളിലേക്കുള്ള ആളുകളുടെ പാലായനത്തെ തുടര്‍ന്ന് വിജനമായതാണ്. “ഗ്രാമം നരച്ചതും മ്ലാനവുമായിരുന്നു. അതിനു ചുറ്റും എല്ലാ ഭാഗത്തും പര്‍വ്വതങ്ങളും കാടും, മേഘങ്ങളും കാറ്റുമായിരുന്നു.” ഒരു ശപ്തനഗരം പോലെ അത് വിഷാദപൂര്‍ണ്ണവും എകാന്തവുമായി കാണപ്പെട്ടു. “സര്‍വ്വത്ര വല്ലാത്തൊരു സിശ്ശബ്ദതയായിരുന്നു, ഒരു പശുവും കരഞ്ഞില്ല, ഒരു കഴുതയും ഓരിയിട്ടില്ല, ഒരു കിളിയും ചിലക്കുന്നില്ല, ആകാശത്തിനു കുറുകെ അരയന്നക്കൂട്ടമില്ല, ഗ്രാമീണര്‍ ആത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കുന്നില്ല.” മുതിര്‍ന്നവര്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് മൌനത്തിന്റെ ഒരു സാമൂഹിക മതില്‍ തീര്‍ത്തിട്ടുണ്ട്. ഓര്‍മ്മകളില്‍ ഒരു വിവേചനവും. മുതിര്‍ന്നവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പഴയ കാലങ്ങളെ ഓര്‍ത്തിരുന്നു, കിളികളെയും മൃഗങ്ങളെയും സ്വപ്നം കണ്ട് തന്റെ പ്രിയപ്പെട്ട നായ സീറ്റൊയെ ഓര്‍ത്തിരിക്കുന്ന മുക്കുവന്‍ ആല്‍മന്‍, തടിയില്‍ തീര്‍ത്ത കൊച്ചുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. ആരും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാത്ത ഇമ്മാനുവേല ടീച്ചര്‍, ക്ലാസ് മുറിയില്‍ കുട്ടികളോട് സുന്ദരജീവികളെ കുറിച്ച് കഥകള്‍ പറഞ്ഞു. കേട്ടറിവു മാത്രമായ പ്രതിഭാസത്തെ വിശ്വസിക്കാനാവാത്ത പുതുതലമുറ അവരെ കളിയാക്കി. ചലനശേഷിയില്ലാതെ ചുരുണ്ടുകൂടിയ ഭര്‍ത്താവ് ഗിനോമിനെ ശുശ്രൂഷിച്ചു കഴിയുന്ന തുന്നല്‍ക്കാരി സൊലീനയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ഓര്‍മ്മിച്ചു വെക്കുന്നവര്‍ക്കെതിരില്‍ സമൂഹം ഒരു ശത്രുതാ ഭാവം സൂക്ഷിക്കുകയും ചെയ്യുന്നു.

അതേ സമയം ഗ്രാമാതിര്‍ത്തിക്ക് വെളിയിലെ വനത്തിലേക്ക് കടന്നുപോയാല്‍ തങ്ങളെ നേഹിയെന്ന പര്‍വ്വതസത്വം പിടികൂടുമെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുത്തശ്ശിക്കഥയിലെ പതിവുപോലെ വിലക്കുകള്‍ക്കപ്പുറമുള്ള സത്യം എന്തെന്നറിഞ്ഞേ അടങ്ങൂ എന്ന് ഉറച്ച മനസ്സുള്ള പെണ്‍കുട്ടി മായ, ചകിതനെങ്കിലും കൂട്ടുകാരിക്കൊപ്പം ഇത്തിരി സാഹസമാവാം എന്ന് കരുതുന്ന ബാലന്‍ മാത്തി എന്നീ കൂട്ടുകാര്‍ ചിന്തിക്കുന്നു. പുഴയില്‍ കാണപ്പെട്ട ഒരൊറ്റ മത്സ്യമാണ് അവരില്‍ പ്രതീക്ഷയുണര്‍ത്തുന്നത്. അത് വെറും തോന്നലായിരുന്നോ യാഥാര്‍ത്ഥ്യമായിരുന്നോ എന്ന സന്ദേഹം അവരെ ഏറെ അലട്ടുന്നുണ്ട്. ഒരു ജീവി സാധ്യമാണെങ്കില്‍ വേറെയും കണ്ടേക്കാം എന്ന തോന്നലിലാണ് വിലക്കുകളുടെ ശൃംഖല ഭേദിച്ച് അവര്‍ അന്വേഷണം തുടങ്ങുന്നത്. “വനാന്തര്‍ ഭാഗത്ത് എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഭാവന അവരെ പ്രലോഭിപ്പിച്ചു.” സന്ദേഹങ്ങളുടെ വനങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി യാത്ര പോയവരാണ് കരുണാമയനായ ബുദ്ധനും രക്ഷകനായ ക്രിസ്തുവും പ്രവാചകനായ നബിയും ഒക്കെയായത് എന്നത് മാനവ സംസ്കൃതിയുടെ വലിയ പാഠമാണ്. അവിടെ ഒരു ഗുഹയില്‍ വെച്ച് ഇപ്പോള്‍ ശാന്തനും സ്വയം പര്യാപ്തിയുള്ളവനുമായ നേമിയെ മായയും മാത്തിയും കണ്ടു മുട്ടുന്നു; മറ്റാര്‍ക്കും അനുഭവപ്പെടാത്തവിധം നിരന്തരമായി മൃഗങ്ങളുടെ സ്വപ്നാവേശം ഉണ്ടായതു കാരണം മുമ്പൊരിക്കല്‍ വനത്തിലേക്ക് പോവുകയും ആഴ്ചകള്‍ക്ക് ശേഷം ഒരു മൂങ്ങയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അവശനും പ്രാകൃതനുമായി തിരിച്ചെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇതര ഗ്രാമീണ ബാലകരുടെ പരിഹാസ പാത്രമായവന്‍. പ്രദേശത്തെ മൃഗങ്ങളെ മുഴുവന്‍ നിഗൂഡശക്തിയാലെന്നോണം ആകര്‍ഷിച്ചു കൊണ്ടുപോയ, പില്‍ക്കാലം പര്‍വ്വത സത്വമെന്നറിയപ്പെട്ട നേഹിയും ഒരു കാലത്ത് തന്റെ വ്യത്യസ്തത കാരണം അന്യനും അപരനുമായി വേട്ടയാടപ്പെട്ടവനായിരുന്നു. മായ ഒരു നൈതിക ബോധ്യത്തിലേക്ക് നീങ്ങുകയാണ്: “മറ്റൊരു യാത്രികനെ കളിയാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും സത്യത്തില്‍ വിഡ്ഢിയാവുകയാണ്; മുഴുവന്‍ വഞ്ചിയേയും മുറിപ്പെടുത്തുകയും. എന്തൊക്കെപ്പറഞ്ഞാലും ഇവിടെ ഒരാള്‍ക്കും മറ്റൊരു വഞ്ചിയില്ല.” വൈയക്തികമായ കണ്ടെത്തല്‍ എന്നതിലേറെ മായയുടെ നിരീക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സാമൂഹിക മാനങ്ങള്‍ ഹോളോകോസ്റ്റിന്റെയും പാലായനത്തിന്റെയും ജൂതാനുഭാവത്തിന്റെ ഭാഗമായ അശാന്ത ചരിത്രത്തിന്റെയും പാഠങ്ങളുമായി കണ്ണിചേരുന്നുണ്ട്; നോവലില്‍ അതൊരിക്കലും എടുത്തുപറയുന്നില്ലെങ്കിലും. ഹോളോകോസ്റ്റിന്‍റെ മാനവികദുരന്തം ഒരു ഇരുണ്ട രഹസ്യമായി ചൂഴ്ന്നുനില്‍ക്കുന്നതിന്‍റെയും വാഗ്ദത്തഭൂമിയിലേക്കുള്ള കപ്പല്‍ യാത്രയിലെ അസന്തുഷ്ടിയും ആമോസ് ഓസിന്റെ ഓര്‍മ്മകളില്‍ നിഴല്‍ വിരിക്കുന്നുണ്ട്‌. പകല്‍ സമയത്ത് എണ്ണുമ്പോള്‍ എട്ടെണ്ണമായും രാത്രി ഒമ്പതായും തോന്നുന്ന മരങ്ങള്‍ ഹീബ്രു കലണ്ടറിലെ ‘വര്‍ഷത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിന’ത്തെ സൂചിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Julia Pascal, Independent). മായക്കും മാത്തിക്കും ഇടക്കൊക്കെ അനുഭവപ്പെടുന്ന മുമ്പെന്നോ അതേപടി സംഭവിച്ചത്/ സാക്ഷിയായത് എന്ന തോന്നല്‍ (déjà vu) നോവലിന്റെ സഞ്ചിതാനുഭവഭാവത്തെ ഉറപ്പിക്കുന്നതാണ്.

ആദിമ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള മിത്തുകളുമായും കൂട്ടിവായിക്കാവുന്ന സൂചകങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. നേഹിയെന്ന പര്‍വ്വത സത്വംപുരാണത്തിലെ കുഴലൂത്തുകാരന്‍ കഥാപാത്രമാണ്,  തന്റെ മാന്ത്രികസിദ്ധികൊണ്ട് അയാള്‍ കൊണ്ടുപോകുന്നത് പക്ഷെ മനുഷ്യര്‍ ഒഴിച്ചുള്ള മറ്റെല്ലാ ജീവികളെയുമാണ്. അവിടെ പര്‍വ്വതങ്ങളും വനവും കോട്ട തീര്‍ക്കുന്ന ഒരാദിമസ്വര്‍ഗ്ഗത്തില്‍ അവ ഹിംസയേതും കൂടാതെ സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നു. മായയും മാത്തിയും പ്രദേശത്തെ പുതുതലമുറയില്‍ അവയെ കാണുന്ന ആദ്യവ്യക്തികളായിത്തീരുന്നു. പറുദീസാനഷ്ടത്തിന്റെയും അനുഭവങ്ങളിലൂടെയുള്ള തിരിച്ചറിവുകളുടെയും (from innocence to experience) കഥയായും നോവലിനെ വായിക്കാം. കാപട്യങ്ങളില്‍ അഭിരമിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തുനിന്ന് മൃഗകഥകളുടെ ബാല്യം തിരിച്ചു പിടിക്കുന്ന നിഷ്കളങ്കതയുടെ മുതിര്‍ന്നു വരവിന്റെ കഥയായും (coming-of-the-age story), കൂട്ടംചേര്‍ന്നുള്ള വേട്ടയാടലിന്റെയും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും അന്യാപദേശ (parable) കഥയായും, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമെന്ന തിരിച്ചറിവിന്റെ രൂപകകഥയായും പുസ്തകത്തെ സമീപിക്കാം. വ്ലാദിമിര്‍ നബകോഫ് നിരീക്ഷിച്ചപോലെ ഒരു മികച്ച എഴുത്തുകാരനില്‍ ഒരു കഥപറച്ചില്‍ക്കാരനും, ഒരു അധ്യാപകനും ഒപ്പം ഒരു ജാലക്കാരനും അടങ്ങിയിട്ടുണ്ടെങ്കില്‍ ആമോസ് ഓസിന്റെ ‘പൊടുന്നനെ വനത്തിന്റെ അഗാധതയില്‍’ രചനയുടെ ഈ മൂന്നു സ്വത്വങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്.

എന്നാല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡെഴ്സന്‍ കഥകളിലെതുപോലെ ശുഭാന്ത്യത്തില്‍ വിരാമചിഹ്നമിടുന്നതല്ല ആമോസ് ഓസിന്റെ മായികലോകം. ഉണങ്ങിച്ചുരുണ്ട കുട്ടിയായി കാട്ടില്‍ നിന്നിറങ്ങിവരുന്ന ഗിനോമിനെ പോലെ, വൃത്തിഹീനമായി എപ്പോഴും മൂക്കൊലിക്കുന്ന, മൂങ്ങയുടെ ശബ്ദത്തില്‍ മുരളുന്ന നിമിയെ പോലെ അത്ര നല്ല ചിഹ്നങ്ങളല്ല നിഗൂഡതയുടെ വനം ഇവിടെ കാത്തുവെക്കുന്നത്. എങ്കിലും മായയേയും മാത്തിയേയും ഗ്രാമത്തിലേക്ക് തിരികെ അയക്കുമ്പോള്‍ നേഹിയുടെ സന്ദേശം വ്യക്തമാണ്: ഒരു നാള്‍ ആളുകള്‍ ക്രൂരത കുറഞ്ഞവരും തന്റെ പ്രതികാരദാഹം തണുത്തതും ആയിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഗ്രാമത്തിലേക്ക് തിരികെ വന്നേക്കാം. വായനാസമൂഹമായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ലക്ഷ്യം വെക്കുമ്പോഴും അത്ര ലഘുവായതല്ല ഇരുവര്‍ക്കും എന്നതാണ് വലിപ്പം കൊണ്ട് മാത്രം ചെറുതായ നോവലിന്റെ വസ്തുത.

 


Friday, January 24, 2025

The Italian by Shukri al-Mabkhout/ Miled Faiza & Karen McNeil

 വസന്തം വരുംമുമ്പേ



(ടുണീഷ്യന്‍ നോവലിസ്റ്റ് ഷുക്റി മബ്കൂത് രചിച്ച The Italian, അറബ് സാഹിത്യത്തിനുള്ള  അന്താരാഷ്ട്ര പുരസ്കാരം നേടിയ നോവലാണ്‌. വ്യക്തിജീവിതത്തിലെ ട്രോമകളും ദേശചരിത്രത്തിലെ വൈരുധ്യങ്ങളും സാമൂഹ്യ പരിണാമങ്ങളുടെ ട്രാജെക്റ്ററിയില്‍ ഒരുമിപ്പിക്കുന്നതിലൂടെ അറബ് വസന്തം അനിവാര്യമാക്കിയ സാമൂഹ്യജീവിത പരിസരങ്ങള്‍ നോവല്‍ പരിശോധിക്കുന്നു.)

എന്നെ സംബന്ധിച്ച് നോവലെന്നത് ആദ്യനോട്ടത്തില്‍ സ്ഥിരതയാര്‍ന്നതെന്നു തോന്നിക്കുന്ന സമൂഹത്തിന്റെ അസ്ഥിരതകളിലേക്ക് നോക്കാനുള്ള ഒരുമാര്‍ഗ്ഗമാണ്. പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന കാലുഷ്യങ്ങള്‍ എന്റെസ്വന്തം കാലുഷ്യങ്ങളല്ല. അത് ഒരു ഭരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിണമിക്കുന്ന ഒരു സമൂഹത്തിന്റെ കാലുഷ്യങ്ങളാണ്.” – ഷുക്റി മബ്കൂത്. (എലെയ്ന്‍ മാര്‍ഗോലിന്‍ ഉദ്ധരിക്കുന്നത്)*1

ടുണീഷ്യയുടെ തലസ്ഥാന നഗരിയായ ടൂനിസില്‍ 1962ല്‍ ജനിച്ച ഷുക്റി മബ്കൂത്, മനൂബ യൂനിവേഴ്സിറ്റിയില്‍ നിന്നു സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് നേടുകയും ഒട്ടേറെ മാഗസിനുകളില്‍ എഡിറ്റോറിയല്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ടുണീഷ്യന്‍ യൂനിവേഴ്സിറ്റിയില്‍ പ്രൊഫസറായ അദ്ദേഹം ഒട്ടേറെ സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മബ്കൂതിന്റെ ആദ്യ നോവലാണ്‌ വിഖ്യാതമായ അറബ് ബുക്കര്‍ (IPAF) പുരസ്‌കാരം നേടിയ The Italian.

അറബ് വസന്തത്തിനും പതിറ്റാണ്ടിനിപ്പുറവും ജനാധിപത്യത്തിന്റെ വെളിച്ചം മങ്ങിയാണെങ്കിലും നിലനില്‍ക്കുന്ന അറബ് ദേശം എന്ന ഖ്യാതിയുണ്ട് ടുണീഷ്യക്ക്. മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഇടമെന്ന നിലയില്‍ “ഭൂമിശാസ്ത്രവും കാലവും ചേരുമ്പോള്‍ വിധിയുടെ സമവാക്യം തീര്‍ക്കുന്നു”വെന്ന ജോസഫ് ബ്രോഡ്സ്കി നിരീക്ഷിച്ച ഇടം (ജോണ്‍ ഡോമിനി ഉദ്ധരിക്കുന്നത്)*2. ആധുനിക ടുണീഷ്യ സ്ഥാപിതമാകുന്നത് 1956ല്‍, വര്‍ദ്ധിച്ചുവന്ന കൊളോണിയല്‍വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്യത്തില്‍ ഫ്രഞ്ച്ഭരണം അവസാനിച്ചതോടെയാണ്. പോരാട്ടത്തിനു നേതൃത്വംനല്‍കിയ ഹബീബ് ബൂര്‍ഗിബ ഒരു സര്‍വ്വാധിപത്യക്രമം തുടങ്ങിവെക്കുന്നതാണ് പിന്നീടു കണ്ടത്. അതവസാനിക്കുന്നത് 1987ലെ അട്ടിമറിയോടെയാണ്. തുടര്‍ന്നുവന്ന ബെന്‍ അലി ഭരണവും ഏകാധിപത്യവഴിയില്‍ തന്നെയാണ് മുന്നോട്ടുപോയത്. 2011ലെ അറബ് വസന്തത്തോടെയാണ് ബെന്‍ അലി ഭരണം അവസാനിച്ചതും പതിയെയെങ്കിലും ജനാധിപത്യപ്രക്രിയ ആരംഭിച്ചതും.

വൈരുദ്ധ്യങ്ങളുടെ നാളുകള്‍

1987 ഒക്റ്റോബറിലെ രക്തരഹിതവിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. പ്രസിഡണ്ട്‌ ഹബീബ് ബൂര്‍ഗിബയെ അട്ടിമറിച്ചു സൈനുല്‍ ആബിദീന്‍ ബെന്‍ അലിയുടെ ഉദാര ഏകാധിപത്യ (benevolent dictatorship) ഭരണത്തിനു തുടക്കം കുറിച്ച പ്രസ്തുതഘട്ടം 2011ലെ വിപ്ലവംവരെ തുടര്‍ന്നു. ചരിത്രപരമായി ബെന്‍ അലി കാലഘട്ടത്തില്‍ ഒരു സാന്ദര്‍ഭികകേന്ദ്രീകരണമുണ്ടെങ്കിലും അതിനപ്പുറം ഭൂതകാലത്തിലേക്കും ഭാവിയിലേക്കും വേരുകള്‍ പടര്‍ത്തുന്ന ദേശപരിണാമങ്ങളെ നിരീക്ഷണവിധേയമാക്കുന്നു എന്നതാണ് നോവലിന്റെ പ്രസക്തി. ഭരണകൂട നേതൃമാറ്റം ആദ്യം ഉന്മാദകരമായി അനുഭവപ്പെടുന്ന കേന്ദ്രകഥാപാത്രങ്ങള്‍ അതിവേഗം മടുപ്പില്‍നിന്നു മടുപ്പിലേക്കു കൂപ്പുകുത്തുന്നത്, ദേശാനുഭവത്തില്‍ സംഭവിക്കുന്ന നൈരാശ്യത്തിന്റെതന്നെ പ്രതിഫലനമാണ്. എമ്പത്തിയേഴിനുമുമ്പ് ടുണീഷ്യപോലെ ഒരു അന്താരാഷ്‌ട്ര കേന്ദ്രത്തിനു യോജിച്ചവിധം അനാവശ്യ ഇടപെടലുകളില്‍നിന്നു വിട്ടുനിന്ന ബൂര്‍ഗിബയുടെ സമീപനമായിരുന്നു ദേശത്തിന്റെ പ്രകൃതം നിര്‍ണ്ണയിച്ചത്. വഹാബിസം പിടിമുറുക്കിയിരുന്നില്ല. യൂറോപ്യന്‍ സ്വാധീനം പ്രകടമായിരുന്ന നഗരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു. ഈ പശ്ചാത്തലത്തില്‍, നോവല്‍ മുന്നോട്ടുവെക്കുന്നത് കൂടുതല്‍ വലിയൊരു വിമോചനത്വരയുടെ ആവിഷ്കാരമാണ്: അത് ജെന്റര്‍ വിഭജനം പോലുള്ള മതിലുകള്‍ നിഷേധിക്കുന്നു, ക്യാമ്പസുകളില്‍ ജേണലിസത്തിലും, അക്കാദമിക് മേഖലകളിലും ഇടതുപക്ഷ പ്രവര്‍ത്തകരും ലിബറലുകളും ഇടംതേടുന്നു.

മികച്ച കുടുംബപശ്ചാത്തലവും ധൈഷണിക നിലവാരവുമുള്ള അബ്ദെല്‍ നാസര്‍ എന്ന മുഖ്യകഥാപാത്രത്തിനു ‘ഇറ്റാലിയന്‍’ (“el-Tayani”, the Italian) എന്ന പേരുകിട്ടുന്നത് അയാളുടെ സുന്ദരാകാരം കാരണമാണ്. അവന്‍ ജനിച്ച സമയത്ത് ലഭ്യമായിരുന്ന ഏക ടിവി ചാനല്‍ ഇറ്റാലിയന്‍ ആയിരുന്നതുകൊണ്ട് ഉമ്മ ഹജ്ജ സൈനബിന്റെ ആഗ്രഹം ഇറ്റാലിയന്‍ ചലച്ചിത്രതാരങ്ങളുടെ സൗന്ദര്യത്തില്‍ ഉടക്കിനിന്നതാവാം എന്ന സുഹൃത്തിന്റെ ഫലിതം, അതിനപ്പുറം, അക്കാലത്തെ നാട്ടിലെ സാംസ്കാരിക സ്വാധീനങ്ങളെ കുറിച്ചുകൂടി സൂചന നല്‍കുന്നുണ്ട്. തികച്ചും നാടകീയമായ ഒരു സംഭവത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. 1990ലെ വേനല്‍ക്കാലത്ത്, പിതാവിന്റെ അടക്കസമയത്ത്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്ന ഇമാമിനെ അബ്ദല്‍ നാസര്‍ അയാള്‍ക്കു മാത്രം തീര്‍ച്ചയുള്ള കാരണങ്ങളാല്‍ കഠിനമായി പ്രഹരിക്കുന്നു. താന്‍ പ്രാര്‍ഥിക്കാറില്ല എന്ന അയാളുടെ വിശ്വാസനിഷേധപ്രസ്താവവും ഞെട്ടിക്കുന്നതു തന്നെ. നാസറിന്റെ സഹോദരി ജവീദയുടെ അഭിപ്രായത്തില്‍ അവന്‍ വായിക്കുന്ന ചീത്ത പുസ്തകങ്ങളാണ് പ്രതിയെങ്കില്‍, ഉമ്മയെ സംബന്ധിച്ച് അവന്റെ സഹപാഠികളാണ് പ്രശ്നം. കുടുംബസുഹൃത്ത് ലല്ല ജനൈന മാത്രം മറിച്ചൊരു നിലപാടെടുക്കും: “അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതും അതില്‍ക്കൂടുതലും ചെയ്തേനെ!”. ഒരര്‍ഥത്തില്‍ ഈ ദുരൂഹ ചെയ്തിയുടെയും ഐക്യദാര്‍ഡ്യപ്രഖ്യാപനത്തിന്റെയും പിന്നാമ്പുറ ആവിഷ്കാരമാണ് നോവല്‍ എന്നുപറയാം. പക്ഷെ അത് വളരെ പരിമിതപ്പെടുത്തിയ ഒരു വായനയായിരിക്കും എന്നുമാത്രം.

ഉമ്മയുടെ നിര്‍ദ്ദേശപ്രകാരം നാസറിനോട് സംസാരിക്കുന്ന, പന്ത്രണ്ടു വയസ്സിന്റെ മൂപ്പുള്ള ജ്യേഷ്ഠ സഹോദരന്‍ സലാഹുദ്ദീനോട് താനൊരു പരാജയമാണ് എന്ന ആത്മപരിദേവനമാണ് നാസര്‍ നടത്തുക. കമ്പോള സാമ്പത്തികക്രമത്തില്‍ വിശ്വസിക്കുന്ന സലാഹുദ്ദീന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമാണ്. മാര്‍ക്സിസ്റ്റായ സഹോദരന്റെ പരാജയബോധവും അടുത്തിടെ അവന്‍ ഭാര്യ സൈനയുമായി വിവാഹമോചനം നടത്തിയതുമെല്ലാം അയാള്‍ക്ക് ദുരൂഹമായി അനുഭവപ്പെടുന്നു. ഇവിടം തൊട്ടാണ് നാസറിന്റെ ബാല്യകാലസുഹൃത്തായ ആഖ്യാതാവ് റിബല്‍ സ്വഭാവം അടയാളപ്പെടുത്തുന്ന ആ കൗമാരകാലത്തിന്റെ കഥയില്‍ തുടങ്ങി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവും അറിയപ്പെടുന്ന ജേണലിസ്റ്റും ആയിത്തീരുന്ന ഭൂതകാലം ആവിഷ്കരിക്കുന്നത്. സുഹൃത്തും സന്തതസാഹചാരിയുമെന്ന നിലയില്‍ ചിലപ്പോഴൊക്കെ ഇണങ്ങിയും ചിലപ്പോഴൊക്കെ പിണങ്ങിയും ഇനിയും ചില ഘട്ടങ്ങളില്‍ അസൂയപ്പെട്ടും ഇടപഴകിയവരായിരുന്നു ഇരുവരും എന്നു സൂചനകളുണ്ടെങ്കിലും ഇതിവൃത്തത്തില്‍ എന്തെങ്കിലും കര്‍തൃത്വം ആഖ്യാതാവിനില്ല.

സ്വതന്ത്ര സ്ത്രീയുടെ കടമ്പകള്‍

ടുണീഷ്യയില്‍ വമ്പന്‍ പരിണാമങ്ങള്‍ സംഭവിക്കുന്ന സംഘര്‍ഷ കാലങ്ങളായിരുന്നു എമ്പതുകളും തൊണ്ണൂറുകളും. ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിട്ടും ഇസ്ലാമിസത്തിന്റെ വളര്‍ച്ച ഒരു വശത്ത്‌, ക്യാമ്പസുകളിലും യുവജനങ്ങളിലും സ്വാധീനം വളര്‍ത്തിയ ഇടതുപക്ഷ രാഷ്ട്രീയം മറുവശത്ത്, ആദ്യത്തേതിനോട് ശത്രുതാപരമായി തെളിഞ്ഞും രണ്ടാമത്തെതിനോട് ജനാധിപത്യനാട്യങ്ങളോടെയും പ്രതികരിച്ച ബെന്‍ അലി ഭരണം ഇവക്കിടയില്‍. ഈ സമവാക്യത്തിലാണ് അബ്ദല്‍ നാസര്‍ - സൈന – നജ് ല ത്രയങ്ങളുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും വേര്‍പാടുകളും അരങ്ങേറുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തക എന്ന നിലയിലാണ് സൈന ആദ്യം നാസറിനെ ആകര്‍ഷിക്കുക. തനിക്കു പ്രണയിക്കാനുള്ള കഴിവുണ്ടോ എന്ന് സ്വയം സന്ദേഹിക്കുന്ന സൈനയുടെ ദുരൂഹമെന്നു തോന്നിക്കുന്ന വ്യക്തിത്വത്തിനുപിന്നില്‍ കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ബലാല്‍ക്കാരം പോലുള്ള ട്രോമകളുണ്ട് എന്ന് പതിയെ വ്യക്തമാകുന്നുണ്ട്. എന്നാല്‍ തന്നെക്കാള്‍ ആത്മവീരമുള്ളവളാണ് സൈന എന്ന് നാസര്‍ കണ്ടെത്തുന്നു: ഒരുതരം ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്തവള്‍. സ്റ്റാലിന്‍ ഉള്‍പ്പടെ ഇടതു ബിംബങ്ങളെയെല്ലാം നിശിതമായി വിചാരണ ചെയ്യുന്നവള്‍. അപാരമായ ധൈഷണിക നിലവാരമുള്ളവള്‍. ഇതിന്റെയെല്ലാം ഫലമായി ലെഫ്റ്റ് ഗ്രൂപ്പിന്റെ ഉന്മൂലനഭീഷണിയുടെ നിഴലില്‍ വരുന്നവള്‍. എന്നാല്‍, ഉന്മൂലന ചുമതല ഏല്‍പ്പിക്കപ്പെടുന്ന നാസര്‍ അതിനുപകരം അവളുമായി പ്രണയബന്ധത്തില്‍ അകപ്പെടുകയാണ് ചെയ്യുക. പക്ഷെ, സാമ്പ്രദായികവിവാഹം പോലെ ഒന്നിലും തല്‍പ്പരയല്ല യഥാര്‍ഥത്തില്‍ സൈന. തന്നെയല്ല, അവളുടെ മുന്‍ഗണനകള്‍ തന്നെ അക്കാദമികമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ അധ്യാപകവൃത്തി നിഷേധിക്കപ്പെടുന്ന സൈന മാസ്റ്റേഴ്സ് പഠനം തുടരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ സിവില്‍ സര്‍വ്വീസ് നിയമനങ്ങള്‍ നിലക്കുന്നത് പ്രതികൂലമായിത്തീരുന്നതിനെ തുടര്‍ന്ന് ഒരു സര്‍ക്കാര്‍ പത്രത്തില്‍ പ്രൂഫ്‌ റീഡര്‍ ജോലിയില്‍ പ്രവേശിക്കുന്ന നാസര്‍, അതിവേഗം അറിയപ്പെടുന്ന ജേണലിസ്റ്റായിത്തീരുന്നു. ഈ ഘട്ടത്തിലാണ്, എഴുതപ്പെടുന്ന ഓരോ വാക്കും സെന്‍സര്‍ഷിപ്പിനു വിധേയമാകുന്ന നാട്ടില്‍ ഒത്തുതീര്‍പ്പുകളുടെ മടുപ്പിക്കുന്ന പാഠങ്ങള്‍ അയാള്‍ പഠിച്ചുതുടങ്ങുക. തീപ്പൊരി നായകനായി അയാള്‍ ഉറ്റുനോക്കിയിരുന്ന സീനിയര്‍ സി അഹ്മദ് അയാളെ ഓര്‍മ്മിപ്പിക്കുന്നു: ടുണീഷ്യയില്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമില്ല; അയാളുടെ സഹപ്രവര്‍ത്തകരെല്ലാം വെറും ഞാണിന്മേല്‍ കളിക്കാരാണ്. “ടുണീഷ്യയില്‍ സത്യത്തിന്റെ ഒരൊറ്റ ഉറവിടം മാത്രമേ ഉള്ളൂ: സ്റ്റേറ്റ്. ഇക്കാലത്ത്, ആഭ്യന്തരവകുപ്പുതന്നെയാണ് സ്റ്റേറ്റ്.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:

“സ്റ്റേറ്റ് തന്നെയാണ് മനുഷ്യകുലം സൃഷ്ടിക്കുകയും പിന്നെ വിശ്വസിക്കുകയും ചെയ്ത എക്കാലത്തെയും ഏറ്റവും വലിയ നുണ. സ്റ്റേറ്റ് എന്നാല്‍ ഞാനാണ്. നീയും. ഞാനവശ്യപ്പെടാതെത്തന്നെ ഓഫീസില്‍ വെച്ച് എനിക്ക് തന്റെ ഉടല്‍ കാഴ്ചവെക്കുന്ന സെക്രട്ടറിയും, കാരണം അവളുടെ കണ്ണില്‍ ഞാനാണ് സ്റ്റേറ്റിന്റെ പ്രതിനിധാനം.”

ബെന്‍ അലിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ലേഖനം തയ്യാറാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അങ്കലാപ്പിലാകുന്ന ഇളംതലമുറക്കാരനെ അയാള്‍ ബോധ്യപ്പെടുത്തുന്നു: ബെന്‍ അലിയുടെ വാക്കുകള്‍ പുകമറ മാത്രമാണ്. ഇന്നവര്‍ ഇസ്ലാമിസ്റ്റുകളെ ഒതുക്കുന്ന തിരക്കിലാണ്. അതുകഴിയുമ്പോള്‍ അയാള്‍ തനിക്കറിയാവുന്ന കാര്യത്തിലേക്ക് നിര്‍ബ്ബാധം കടക്കും: അത് എതിര്‍ശബ്ദങ്ങളെ കൊന്നുടുക്കുക എന്നതായിരിക്കും. നോവലില്‍ അതുവരെ കണ്ട ആദര്‍ശധീരന്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് പരുവപ്പെടുന്നത് ദേശയാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരമായാണ് മനസ്സിലാക്കേണ്ടത്. മദ്യവും നൈരാശ്യവും ബാധ്യതയേതുമില്ലാത്ത പെണ്‍കൂട്ടുകളും അയാളുടെ സന്തതസഹചാരികളായിത്തീരുന്നത് ഒട്ടും ദുരൂഹവുമല്ല. 

ഫിലോസഫിയില്‍ ഗവേഷണം നടത്തുന്ന സൈനയുടെ ‘ഉദാരമായ സൗന്ദര്യം അമൃതേത്തായി നാസറിനെ കീഴ്പ്പെടുത്തുന്നുവെങ്കിലും, ആ വിവാഹം മുന്നോട്ടു പോകാനുള്ളതല്ല എന്നു തുടക്കത്തിലേ വ്യക്തമാണ്. സൈനയുടെ സുഹൃത്ത് കൂടിയായ നജ് , ഉന്മാദകരമായ ഒരു അഗമ്യഗമന ഘട്ടമായാണ് സൈന – നാസര്‍ ജോഡികള്‍ക്കിടയില്‍ കടന്നുവരിക. എന്നാല്‍, സാമ്പ്രദായിക ത്രികോണ പ്രണയത്തിന്റെ ലൈംഗിക മത്സരങ്ങളോ തരംതാണ അസൂയയോ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നതില്‍, ടുണീഷ്യന്‍ യാഥാസ്ഥിതികതക്ക് അപ്പുറമുള്ള യൂറോ-അമേരിക്കന്‍ സ്വാധീനങ്ങള്‍ കാണാം. അക്കാദമിക അന്വേഷണങ്ങളില്‍ സ്വയം നഷ്ടപ്പെടുന്ന സൈന വിട്ടുവെക്കുന്ന വിടവുകൂടിയാണ് നജ് ലയുടെ സാന്നിധ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നതും. നാസറിനെ സംബന്ധിച്ച് സൈനയിലോ നജ് ലയിലോ അയാളുടെ ജീവിതത്തിലെ സ്ത്രീസാന്നിധ്യങ്ങള്‍ ഒതുങ്ങുന്നുമില്ല. സൈന വിട്ടുപോകുന്ന ഘട്ടത്തിലും വിവാഹമെന്ന കെട്ടുപാടിലേക്ക് നീങ്ങാന്‍ തയ്യാറില്ലാത്ത നജ് , ഏറെ തുറന്നെതെന്നു കരുതപ്പെടുന്ന ടുണീഷ്യന്‍ സ്ത്രീജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നുണ്ട്: “ടുണീഷ്യയില്‍ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമെന്നത് തന്റെ യജമാനനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പരിമിതമാണ്; അത് തന്റെ ജീവിതം തെരഞ്ഞെടുക്കാന്‍ അവളെ അനുവദിക്കുന്നില്ല.” സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളിലെ കെട്ടുപാടുകള്‍പോലെ, സ്ത്രീയുടെ സാമൂഹികപദവിയുടെ കാര്യത്തിലും കുരുക്കുകള്‍ ഏറെയാണ്‌ ഇവിടെ. യാഥാസ്ഥിതിക ഇസ്ലാമിന്റെയും യൂറോ-അമേരിക്കന്‍ മുതലാളിത്തത്തിന്റെയും കെട്ടുപാടുകള്‍ ഒരേസമയം അതിനെ നിയന്ത്രിക്കുന്നു. സമൂഹത്തിലെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന അഭിസാരികയെന്ന നിലയിലേക്കുള്ള നജ് ലയുടെ പരിണാമം നോവലന്ത്യം സൂചിപ്പിക്കുന്നുണ്ട്. ടുണീഷ്യയിലെ അക്കാദമിക ശ്രമങ്ങള്‍ മടുത്തു ഉപേക്ഷിച്ചുപോകാന്‍ സൈനയെ നിര്‍ബന്ധിതയാക്കുന്നതും സ്ത്രീയുടെ സാമൂഹികബന്ധങ്ങളിലെ ഈ കാപട്യം തന്നെയാണ് എന്നതും ഇതോടു ചേര്‍ത്തുവെക്കാം: അനിതരസാധാരണമായ ധൈഷണിക വൈഭവം വിളിച്ചോതുന്ന തീസിസ് പൂര്‍ത്തിയാക്കിയെങ്കിലും ഒടുവില്‍ മദിപ്പിക്കുന്ന സൗന്ദര്യമുള്ള വെറുമൊരു പെണ്ണാണ് ഗൈഡിനെ സംബന്ധിച്ച് അവള്‍. ഇംഗിതത്തിനു വഴങ്ങാന്‍ തയാറില്ലാത്തവള്‍ ഏറ്റവും കുറഞ്ഞ ഗ്രേഡില്‍ ഒതുക്കപ്പെടുന്നത് അതുകൊണ്ടാണ്. അനുഭാവമുള്ള ഇതര ഫാക്കല്‍റ്റി അംഗങ്ങളും സീനിയര്‍ പ്രൊഫസര്‍മാരും നിസ്സഹായരായിപ്പോകും വിധം സൈനയിലെ വിപ്ലവകാരി പൊട്ടിത്തെറിക്കുന്നതോടെ അവള്‍ക്കുമുന്നില്‍ വേറെ വഴിയില്ലാതാകുന്നു. പാരീസിലേക്കു കുടിയേറി തന്റെ അക്കാദമിക അന്വേഷണം തുടരുന്ന സൈന, തന്നെക്കാള്‍ ഒരു തലമുറയുടെ തന്നെ പ്രായക്കൂടുതലുള്ള പ്രൊഫസറുടെ പങ്കാളിയാകുന്നത്, അവളുടെ മുന്‍ഗണനകളുടെ തുടര്‍ച്ച തന്നെയാണ്.

ട്രോമകളും മനോവിജ്ഞാനീയ തലങ്ങളും

ടുണീഷ്യന്‍ സമൂഹം സ്വാതന്ത്ര്യബോധമുള്ള സ്ത്രീക്ക് കരുതിവെക്കുന്നതെന്ത്‌ എന്ന് സൈനയിലൂടെയും നജ് ലയിലൂടെയും അന്വേഷിക്കപ്പെടുമ്പോള്‍, പുരുഷനും തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌ എന്ന് നോവല്‍ അടിവരയിടുന്നുണ്ട്. നോവലിന്റെ സിംഹഭാഗവും പിന്തുടരുന്ന ‘ഇറ്റാലിയ’ന്റെ കഥ ഒരുവേള ഒരു ‘മുതിര്‍ന്നുവരവിന്റെ കഥ (bildungsroman) ചട്ടക്കൂടുതന്നെ നോവലിനു നല്‍കുന്നുണ്ട് എന്നുപറയാം – അതല്ല നോവലിന്റെ ലക്ഷ്യമെന്ന് ഘടനയുടെ സൂക്ഷ്മ അവലോകനം വ്യക്തമാക്കുന്നുണ്ടെങ്കിലും. നോവലിന്റെ തുടക്കത്തില്‍ ഒരധ്യായം കൗമാരക്കാരനെ ലൈംഗികതയുടെ ആദ്യാനുഭവങ്ങളിലേക്ക് നയിക്കുന്ന ലല്ല ജനൈന എന്ന മുതിര്‍ന്ന കുടുംബസുഹൃത്തിന്റെ ഇടപെടല്‍ വിവരിക്കുന്നുണ്ട്. ഇമാം ഷെയ്ഖ് അല്ലാലയുടെ അസംതൃപ്തയായ ഭാര്യ. എന്തുകൊണ്ട് ലല്ല ജനൈന ആ വിധത്തിലൊക്കെ പെരുമാറുന്നു, ഇമാം അല്ലാലയെ അവള്‍ എന്തുകൊണ്ട് നീചമായി കൈകാര്യം ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി, തുടക്കത്തിലെ കയ്യേറ്റത്തിന്റെ കാരണം വ്യക്തമാകുന്ന നോവലന്ത്യത്തിലാണ് ലഭിക്കുക. ഭാര്യക്കു മുന്നില്‍പ്പോലും തോറ്റുപോകുന്ന തരത്തിലുള്ള ശേഷിയില്ലായ്മ ഒരു പീഡോഫിലിനെ സൃഷ്ടിക്കുന്നതും മതപണ്ഡിതന്റെ വേഷത്തിനുള്ളില്‍ ഒളിപ്പിച്ച പീഡകന്റെ കേയ്യേറ്റത്തില്‍ നിന്നും നേരിടുന്ന അനുഭവത്തിന്റെ കൈപ്പ് കുട്ടിക്കാലം മുതല്‍ ഉള്ളില്‍ തിളച്ചുമറിഞ്ഞത് പൊട്ടിത്തെറിക്കുന്നതും ഒരുവേള സമൂഹശരീരത്തിലെ ദുഷ്ടുകളുടെ പൊട്ടിത്തെറി തന്നെയാണ്. ഇക്കാര്യത്തില്‍, സൈനയുടെ അനുഭവത്തിന്റെ സമാന്തരം തന്നെ കാണാനാവുന്നത് ആ ദുഷ്ടുകള്‍ക്ക് ലിംഗഭേദങ്ങളില്‍ പോലും പരിരക്ഷയില്ല എന്നുതന്നെയാണ് വ്യക്തമാക്കുന്നത്.

ശക്തമായ മനോവിജ്ഞാനീയ ഉള്‍ക്കാഴ്ച്ചയോടെയാണ് നോവലിസ്റ്റ് തന്റെ കേന്ദ്രകഥാപാത്രത്തിന്റെ കുട്ടിക്കാല ട്രോമയെ സമീപിക്കുന്നതും ഇതിവൃത്തത്തിന്റെ സ്തോഭജനകമായ തൊടുത്തുവിടലിനെ അതുമായി കണ്ണിചേര്‍ക്കുന്നതും. അറിയപ്പെടുന്ന ചലച്ചിത്രകാരന്റെ സൗഹൃദം ഉറപ്പിക്കാന്‍ സ്വയം സമര്‍പ്പിക്കുന്ന അഭിനയമോഹിയായ നവയുവതി, യാഥാസ്ഥിതികസമൂഹം നിഷ്കര്‍ഷിക്കുന്ന കന്യകാത്വസംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ലക്ഷ്യം നേടാന്‍ സ്വീകരിക്കുന്ന ഉപായമാണ് നാസറിന്റെ അമര്‍ത്തിവെച്ച, അറപ്പുളവാക്കുന്ന ഓര്‍മ്മയെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് അനുഭവപ്പെടുന്ന ബലഹീനതയുടെ പൊള്ളലില്‍നിന്നാണ് അവസാന അധ്യായത്തിന്റെ വിഷയമായ വ്യക്തമാക്കല്‍ സംഭവിക്കുന്നതും. ഈ ഘടനാതന്ത്രം, കേവലം പരിണാമഗുപ്തിയുടെ ആവശ്യം മാത്രമല്ല എന്നതാണ് പ്രധാനം. ടുണീഷ്യന്‍ സമൂഹം നേരിട്ട രാഷ്ട്രീയ സാംസ്കാരിക സംഘര്‍ഷങ്ങളുടെ ആവിഷ്കാരം എന്നതിനാണ് ഇവിടെ പ്രാധാന്യം. സൈനയേയും നാസറിനെയും പോലുള്ളവരുടെ സ്വപ്‌നങ്ങള്‍ എങ്ങനെയാണ് അങ്ങേയറ്റം ദുഷിച്ചതും പുരുഷാധിപത്യപരവുമായ സമൂഹത്തില്‍ തകര്‍ന്നുപോകുന്നത് എന്ന ചോദ്യമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം. മൂല്യങ്ങള്‍ വെറും നാട്യവും വ്യക്തികളുടെ വിമോചിത സ്വപ്നങ്ങളെ കൊഞ്ഞനം കുത്തുന്നതും ആയിത്തീരുന്നതിന്റെ അസഹനീയത കൂടിയാണ് നാസറിന്റെ ആ പ്രവചനാതീത പ്രതികരണം. ആദര്‍ശവാദികളായ യുവതയുടെ നൈരാശ്യങ്ങള്‍ മാറ്റങ്ങളുടെ അനിവാര്യതയിലേക്കുള്ള ചൂണ്ടുപലകയാണ് എന്നിരിക്കെ, അതൊരു വ്യക്തിയുടെ മുതിര്‍ന്നുവരവിന്റെ കഥയായി ചുരുങ്ങിപ്പോകരുത് എന്ന നിഷ്കര്‍ഷയാണ് ഇവിടെ പ്രകടമാകുന്നത്. നോവലന്ത്യത്തില്‍ സൈനയുടെ പ്രായം വെറും ഇരുപത്തിനാലു വയസ്സാണ് എന്ന് നോവലിസ്റ്റ് ക്ലിപ്തപ്പെടുത്തുന്നത്, നോവലിനെ ഒരു ‘യുവാക്കളുടെ കൃതി’ ആക്കി മാറ്റുന്നുണ്ട്. പ്രണയ സംഗമങ്ങളുടെ വിവരണങ്ങള്‍ ‘ഇറോടിക്’ തീക്ഷ്ണതയിലേക്ക് വീണുപോകാതെ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും, തീവ്രവൈകാരികവും കാല്പ്പനികവുമായ ഭാഷ പ്രയോഗിക്കപ്പെടുന്നത്തിന്റെ വിശദീകരണവും നോവലിന്റെ സഹജമായ ഈ പ്രകൃതം തന്നെയാണ്. ജോണ്‍ ഡോമിനി ചൂണ്ടിക്കാട്ടുന്നതുപോലെ, മെഡിറ്ററേനിയനിലോ ലോകത്തെവിടെയോ ആയാലും “കുട്ടികള്‍ ചതിക്കപ്പെടുന്നതുപോലെ വേദനിപ്പിക്കുന്ന അധികം കാര്യങ്ങളില്ല”. (John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021). ആ അര്‍ത്ഥത്തില്‍ നോവല്‍, അറബ് വസന്തം ഉന്നയിച്ച രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റത്തിന്റെ ആവശ്യകതയെയാണ് ഉറ്റുനോക്കുന്നത് എന്നുപറയാം. നോവലിന്റെ പാഠത്തിലും പാത്രസൃഷ്ടികളിലും, നോവലിസ്റ്റ് നിഷേധിച്ചിട്ടുണ്ടെങ്കിലും, സാന്ദര്‍ഭികമായെങ്കിലും സ്റ്റേറ്റിന് അഹിതകരമായ എന്തിനെയും സെന്‍സര്‍ ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കേണ്ടി വരുന്ന ബുദ്ധിജീവിയുടെ വീര്‍പ്പുമുട്ടല്‍ സംബന്ധിച്ച ആത്മകഥാപരമായ അനുരണനങ്ങള്‍ ഉണ്ട് എന്ന നിരീക്ഷണവും ഇതോടു ചേര്‍ത്തുവെക്കാം (Elaine Margolin). കാരെന്‍ മക്നീലും മിലെദ് ഫായിസയും ചേര്‍ന്ന് നടത്തിയ ഇംഗ്ലീഷ് വിവര്‍ത്തനം കണിശമാണ് എന്നു നിരൂപകമതം. അത് ‘എല്ലാതരം സങ്കീര്‍ണ്ണതകള്‍ക്കും സമാനപ്രയോഗങ്ങള്‍ കണ്ടെത്തുന്നു, അത് അടുക്കളയിലായാലും, ഗവണ്മെന്റ് ഹാളുകളില്‍ ആയാലും. (John Domini).

 

References:

1.            Elaine Margolin. Shukri Mabkhout’s “The Italian”: Characters Caught in a Sea Change’, Words Without Borders.

2.            John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021