Featured Post

Monday, May 12, 2025

Paradise by Abdulrazak Gurnah

        



1994ലെ ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതിലൂടെ അബ്ദുല്‍ റസാക് ഗുര്‍നായെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ നോവലാണ് Paradise. സമകാലിക പശ്ചാത്തലങ്ങളില്‍ രചിക്കപ്പെട്ട ഗുര്‍നായുടെ മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായി  ഒന്നാം ലോക യുദ്ധത്തിനു മുമ്പ്, ഈസ്റ്റ് ആഫ്രിക്കയിലെ ജര്‍മ്മന്‍ കൊളോണിയല്‍ കാല പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഭാവഗീതാത്മക ഭാഷയില്‍ മിത്തുകളെ ഉപജീവിക്കുന്ന ശൈലിയില്‍ എഴുതപ്പെട്ട നോവല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ (ഖുറാന്‍) ആണ്‍സൗന്ദര്യത്തിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെട്ട പ്രവാചകന്‍ യൂസുഫിന്റെ പേരുള്ള, അതേ പോലെ സുന്ദരനായ പന്ത്രണ്ടുകാരന്റെ കഥ പറയുന്നു. സമാന്തരങ്ങള്‍ യൂസുഫിന്റെ സൗന്ദര്യത്തില്‍ ഒതുങ്ങുന്നുമില്ല. അസൂയാലുക്കളായ അര്‍ദ്ധ സഹോദരങ്ങള്‍ കിണറ്റിലെറിയുന്ന യൂസുഫിനെ രക്ഷിക്കുന്നത് ഇജിപ്തില്‍ നിന്നുള്ള കാരവന്‍ സംഘമാണ്. അടിമച്ചന്തയില്‍ നിന്ന് ഏറ്റവും കൂടിയ തുകക്ക് അവനെ വിലക്ക് വാങ്ങുക അസീസ്‌ എന്നുപേരുള്ള ഇജിപ്തുകാരനാണ്. അതിസുന്ദരനും സംസ്കാരസമ്പന്നനുമായ കുട്ടിയെ ഭാര്യക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ അയാള്‍ പറയുന്നു: നമുക്ക് വേണമെങ്കില്‍ അവനെ അടിമയായി നിര്‍ത്താം, ഇല്ലെങ്കില്‍ മകനെപോലെ വളര്‍ത്താം. ഗുര്‍നായുടെ യൂസുഫിന്റെ കാര്യത്തിലും അവനെ കൊണ്ടുപോകുന്നത് അസീസ്‌ എന്ന് പേരായ കച്ചവടക്കാരനാണ്. അസീസിനെ അമ്മാവന്‍ എന്നുവിളിക്കുന്നതിലും അങ്ങനെ പൌരാണിക സമാന്തരം കണ്ടെത്താനാകും. അത് പിതാവിനെ അദ്ദേഹത്തിന്‍റെ കടബാധ്യതയുടെ ‘കിണറ്റില്‍ നിന്നു രക്ഷപ്പെടുത്താനാണ് എന്നു മാത്രം. വിട്ടുപോകുമ്പോള്‍, വാത്സല്യനിധിയായ പിതാവ് യാക്കൂബ് നബിയുടെ അടുത്തുനിന്നു ഉടന്‍ തിരികെയെത്താന്‍ വേണ്ടി സഹോദരങ്ങള്‍ക്കൊപ്പം പോകുന്ന പൂര്‍വ്വസൂരിയെ പോലെത്തന്നെ, യൂസുഫ് നിനച്ചതേ ആയിരുന്നില്ല ആ യാത്രയുടെ വിധിയെ കുറിച്ച്: “അവന് ഒരിക്കലും, ഒരു ചെറുനിമിഷം പോലും, തോന്നിയിരുന്നില്ല, തന്റെ മാതാപിതാക്കളില്‍ നിന്ന് ദീര്‍ഘമായ ഒരു കലത്തേക്കാണ് താന്‍ വിട്ടുപോകുന്നത് എന്ന്, അതുമല്ലെങ്കില്‍ അവന്‍ ഇനിയൊരിക്കലും അവരെ കണ്ടേക്കില്ല എന്ന്.” അതെന്തായാലും പറിച്ചെയപ്പെടുന്നതിന്റെയും പ്രവാസത്തിന്റെയും പൗരാണിക അനുഭവത്തിന്റെ കൂടി പ്രതീകമായി പ്രവാചകന്‍ യൂസുഫിനെ കാണാം എന്നിടത്തു ഗുര്‍നായുടെ ഇഷ്ട പ്രേമയത്തിലേക്ക് ആ മിത്ത് കണ്ണിചേര്‍ക്കപ്പെടുകയാണ്. യൂസുഫിന്റെ വിലോഭനീയ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി അവനെ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു നിര്‍ബന്ധിക്കുകയും അല്ലാഹുവിനെ ഭയപ്പെടുന്ന യുവാവ് വിലക്കപ്പെട്ട വഴക്കത്തിനു വിസമ്മതിക്കുകയും ചെയ്യുന്നതോടെ അവനെതിരില്‍ ‘കടന്നുകയറ്റ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന യജമാനഭാര്യയുടെ പേരും രണ്ടിടത്തും ഒന്നു തന്നെ; ഒപ്പം സൂക്ഷ്മനിരീക്ഷണത്തില്‍ അവന്റെ നിരാരാധിത്വം തെളിയിക്കുന്ന പിറകുവശം കീറിയ കുപ്പായവും അതേപടി നോവലില്‍ കടന്നുവരുന്നു. അതുപോലെത്തന്നെ സ്വപ്നവ്യാഖ്യാന സിദ്ധിയിലും യൂസുഫ് തന്റെ പൗരാണികമാതൃകയുടെ സ്വഭാവം പങ്കുവെക്കുന്നുണ്ട്. ആമിനയുമായി ഉണ്ടാവുന്ന പ്രണയംപോലുള്ള ഘടകങ്ങളിലൂടെ പ്രവാചകകഥ ആവശ്യപ്പെടുന്ന തീക്ഷ്ണ ദൈവഭക്തിയുടെ കെട്ടുപാടുകള്‍ ഇല്ലാത്ത ‘സെക്കുലര്‍ ആയ ഒരു സമാന്തരമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത് എന്നു പറയാം.

“ആദ്യം കുട്ടി. അവന്റെ പേര് യൂസുഫ് എന്നായിരുന്നു, അവന്‍ പൊടുന്നനെ തന്റെ പന്ത്രണ്ടാം വയസ്സില്‍ നാടുവിട്ടു. അത് വരള്‍ച്ചക്കാലമായിരുന്നു എന്ന് അവനോര്‍ത്തു... പ്രതീക്ഷിക്കാത്ത പൂക്കള്‍ വിരിയുകയും നശിക്കുകയും ചെയ്തു. പാറകള്‍ക്കിടിയില്‍ നിന്ന് വിചിത്ര പ്രാണികള്‍ ഏന്തി പുറത്തുവന്നു, എന്നിട്ട് പൊള്ളുന്ന വെയിലില്‍ പുളഞ്ഞുവീണു മരിച്ചു.”

        വിമോചനം എന്ന് കരുതുന്ന കൂടു/വീടു വിടല്‍ ദുരന്തകാരിയാകുന്നതിന്റെ ആലിഗറി ആയി ഈ ഭാവഗീതാത്മക നിരീക്ഷണത്തെ കാണാം.

നവയുവാവായ യൂസുഫിന്റെയും വ്യാപാരിയായ അസീസിന്റെയും ഇഴകോര്‍ക്കുന്ന കഥകളെ ചുറ്റിപ്പറ്റി ആറു ഭാഗങ്ങളായാണ് ഇതിവൃത്തം വികസിക്കുന്നത്...........

........................

        “Writing and Place” എന്ന ലേഖനത്തില്‍ തന്റെ കൃതികളുടെ ഊര്‍ജ്ജമായി “ഒരു ഇടത്തില്‍ നിന്ന് വരിക, മറ്റൊരിടത്ത് കഴിയുക എന്ന അവസ്ഥ”യെ ഗുര്‍നാ വിവരിക്കുന്നുണ്ട്. യൂസുഫിലൂടെയും അവന്റെ ഉടലിന്റെ വ്യത്യസ്ത വശങ്ങളുടെ (ലൈംഗികം, വാണിജ്യപരം, സൈനികം, രോഗ ശമനകം) കാര്യത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ നടത്തുന്ന മത്സരത്തിലൂടെയുമാണ് ഈ ‘അവസ്ഥയെ Paradise എന്ന നോവല്‍ പരിഗണിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു *(2). അവന്റെ ഉടല്‍ അവന്‍ സന്ദര്‍ശിക്കുന്ന/ എത്തിപ്പെടുന്ന വിവിധ ഇടങ്ങളില്‍ അവനു താല്‍ക്കാലിക വാസമോ അഭയമോ സംരക്ഷണമോ ഒക്കെ നല്‍കുന്നുണ്ടെങ്കിലും, ശത്രു ദേശങ്ങളില്‍ പോലും അവനെ പ്രിയങ്കരനാക്കുന്നുവെങ്കിലും മറുവശത്ത്‌, അതവനെ വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നുമുണ്ട്. കൊളോണിയല്‍ ദുരയുടെ കടന്നുകയറ്റങ്ങള്‍ക്ക് വേണ്ടതിലേറെ പ്രലോഭനങ്ങള്‍ വിത്തമായും ഉടല്‍സാനിധ്യങ്ങള്‍ (അടിമകള്‍/ ലൈംഗിക അടിമകള്‍) ആയും വേറെയും നാനാ വിധങ്ങളിലും കാത്തുവെക്കുമ്പോഴും ഒരിക്കലും കര്‍തൃത്വമോ സ്വന്തം തെരഞ്ഞെടുപ്പോ ലഭ്യമല്ലാതെ ഓരത്തേക്കോ ആത്മാഹത്യാപരമായ തെരഞ്ഞെടുപ്പുകളിലേക്കോ എടുത്തു ചാടേണ്ടിവരുന്ന കൊളനീകൃത ജനതകളില്‍ ഗുര്‍നായുടെ യൂസുഫ് സാന്നിധ്യം ഒരതിവായന ആവുകയേയില്ല.

(അബ്ദുല്‍ റസാഖ് ഗുര്‍നായുടെ നോവലുകള്‍:  ലോഗോസ് ബുക്സ്

പേജ് 74-84)

പുസ്തകം വാങ്ങാന്‍: contact ph.no:  8086126024

(Also available at Amazon)


No comments:

Post a Comment