മരണം ഒരു പിന്‍വാതിലടക്കലാണെങ്കില്‍ ഉറപ്പായ മരണത്തിന്റെ ഇടവേള അത് വിധിക്കപ്പെട്ടവന് ഒരു വലിയ തുറസ്സാണ്. ജീവിതത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് പല കാരണങ്ങളാല്‍ സാധിക്കാനാവാത്ത അനുഭവങ്ങളുടെ ഭൂഖണ്ഠങ്ങളിലേക്ക് പര്യവേഷണം നടത്താന്‍, നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധൈര്യത്തോടെ, ഒന്നും കാത്തുവെക്കേണ്ടതില്ലാത്തവന്റെ ഉദാരതയോടെ, വിലക്കുകളെ മാനിക്കേണ്ടതില്ലാത്തവന്റെ കൂസലില്ലായ്മയോടെ, അതൊരവസരമാണ്. ഇനിയുള്ള പരിമിതമായ നാളുകളില്‍ തനിക്കെന്തു ചെയ്യണം, എന്തായിത്തീരണം എന്ന ചോദ്യത്തെ എങ്ങനെ നേരിടുന്നു എന്നതിലാണ് ശിഷ്ട കാലം അടയാളപ്പെടുത്തപ്പെടുക. കരഞ്ഞു തീര്‍ക്കണോ, തന്നെ ആവശ്യമില്ലാത്തവരുടെ സഹതാപം കാത്തു നില്‍ക്കണോ, തന്നെ ആവശ്യമുള്ളവര്‍ക്ക് കൂട്ടും താങ്ങുമാവണോ, താനും സഹജീവികളും ഇരയായിപ്പോയ ജീവിത പരിസരങ്ങള്‍ക്കും ലോകക്രമത്തിനും മൂകസാക്ഷിയാവുന്നത് തുടരണോ അതോ ഒരവസാന ധീരതയുടെ പൊരുളറിഞ്ഞു അതിലൊരു മാറ്റമുണ്ടാക്കുന്നതിന്, രോഗമില്ലാത്തവരുടെ ലോകത്തിനു രക്ഷകനാകാന്‍ ഒരു കൈ ശ്രമിക്കണോ അഥവാ അതോടൊപ്പം ധൈഷണികവും ദാര്‍ശനികവുമായ സമസ്യകളെ നേരിടണോ എന്നതൊക്കെ താരതമ്യേന സ്വതന്ത്രമായ നിലയില്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ഒരവസരമാവാം അത്. തുനിഞ്ഞിറങ്ങുമ്പോഴാവട്ടെ, താന്‍ തനിച്ചല്ലെന്നും അതൊരു വലിയ സമൂഹമാണെന്നും ഏറെയെളുപ്പം കണ്ടെത്താനുമാവും. മരണം പോലെ തര്‍ക്കമറ്റ ഒരു വിജയി വേറെയില്ലല്ലോ. സ്ലോവേനിയന്‍ നോവലിസ്റ്റ് എവാല്‍ദ് ഫ്ലിസറുടെ 'ഇഫ് ഐ ഒണ്‍ലി ഐ ഹാഡ് ടൈം' ഇരുപത്തിരണ്ടുകാരനായ സൈമണ് ബെബ് ലര്‍ എന്ന കഥാപാത്രത്തിന്റെ മരണത്തിന്റെ നിഴലിലുള്ള ഏതാനും മാസങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ വിചിത്രമായ ഇത്തരം ചോദ്യങ്ങളാണ് നേരിടുന്നത്. മികച്ചൊരു പേജ് ടേണര്‍ കൂടിയായ നോവല്‍ ഒരേ സമയം ഫാന്റസിയുടെയും ത്രില്ലറിന്റെയും സ്വഭാവങ്ങള്‍ സമന്വയിപ്പിക്കുകയും ഒപ്പം ദാര്‍ശനികാന്വേഷണങ്ങളുടെ ഗരിമ നില നിര്‍ത്തുകയും ചെയ്യുന്നു.
ലുബ് ലിയാനയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ സൈമണ്‍ താന്‍ രചിച്ച നാടകത്തിലെ കഥാപാത്രത്തെ പോലെ തനിക്കിനി ഒരു വര്‍ഷം കൂടിയേ ആയുസ്സ് ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കുന്നതോടെ നോവലിലെ അടിസ്ഥാന ധാരണകളില്‍ ഒന്നായ ഫിക് ഷന്‍ - റിയാലിറ്റി അതിര് മുറിച്ചുകടക്കല്‍ എന്ന പ്രമേയം സൂചിതമാകുന്നു. "പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ക്ഷയരോഗിയായ കവിയെ പോലെ" താന്‍ പറത്തപ്പെടും എന്ന് തന്റെ കഥാപാത്രമായ ബാര്‍ട്ടന്‍ ഫിങ്ക് പറയുന്നത് സ് പ്ലീന്‍ കാന്‍സറിന്റെ രൂപത്തില്‍ അറം പറ്റുന്നു. സ്വന്തം കഥാപാത്രവുമായി താദാത്മ്യപ്പെടുന്ന സൈമണ്‍ സ്വയം വിളിക്കുന്നതും ആ പേരാണ്. പുസ്തകങ്ങളും സിനിമയുമാണ് അയാളുടെ ജീവിതത്തിലെ ആവേശങ്ങള്‍. "ഒരൊറ്റക്കാര്യമാണ് അയാളെ അങ്കലാപ്പിലാക്കുന്നത് തുടര്‍ന്നത്: എങ്ങനെയാണ് അയാള്‍ തന്റെ നാടകത്തിലെ നായകന് നല്‍കിയ മാരക രോഗം ഫിക് ഷന്റെ അതിരുകള്‍ മുറിച്ചു കടക്കാനും അയാളുടെ സ്വന്തം ജീവിതത്തെ അധിനിവേശിക്കാനും വഴികണ്ടെത്തിയത് എന്നത്.” അതൊരു സൈക്കൊസോമാറ്റിക്ക് (സാഹചര്യം സൃഷ്ടിക്കുന്ന തോന്നല്‍ ) കേസ് ആയിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിക്കുന്നത് നോവലന്ത്യവുമായി ചേര്‍ത്തുവെക്കുമ്പോള്‍ വലിയൊരു ഐറണിയാണ്. രോഗാവസ്ഥയെ കുറിച്ചുള്ള അയാളുടെ ഉത്കണ്ഠ പക്ഷെ അയാളുടെ കഥാപാത്രാവിഷ്കാരമായാണ് നാടകത്തിലെ നായിക കൂടിയായ കൂട്ടുകാരി മനസ്സിലാക്കുക. അവള്‍ , വയലെറ്റ, പുസ്തകങ്ങളുടെയും തിരക്കഥകളുടെയും ലോകം സുന്ദരമായേക്കാമെങ്കിലും തന്നെ ആ ലോകത്ത് പ്രതീക്ഷിക്കരുതെന്ന് മുഖം തിരിക്കുന്നു. "നാം യാഥാര്‍ത്ഥ്യത്തില്‍ മാത്രമായല്ല ജീവിക്കുന്നത്, യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമായ മിഥ്യകളിലും കൂടിയാണ് "എന്ന സൈമന്റെ നിരീക്ഷണം അവളെ ആകര്‍ഷിക്കുന്നില്ല. സൈമണ് വല്ലാതെ ബാര്‍ട്ടന്‍ ഫിങ്ക്ആവുന്നു എന്ന് നിരീക്ഷിക്കുന്ന വയലെറ്റയോട് അയാള്‍ പറയുന്നുണ്ട്: "ഞാനിപ്പോള്‍ സത്യം എന്ന് പേരായ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ്. ഒരു മോശം ചിത്രം, പക്ഷെ എന്ത് ചെയ്യാം, ഒരു അഭിനേതാവ് എല്ലാ അവസരങ്ങള്‍ക്കും നന്ദി ഉള്ളവനായിരിക്കണം." പിണങ്ങിപ്പിരിഞ്ഞ അച്ഛനമ്മമാരില്‍ ഏറെ അടുപ്പമുണ്ടായിരുന്ന പപ്പക്കോ, ബുദ്ധമാര്‍ഗ്ഗത്തില്‍ അഹം ബോധ നശീകരത്തെ പോലുള്ള ആത്മീയാന്വേഷണം നടത്തുന്ന മമ്മക്കോ അയാള്‍ക്ക് തുണയാവാന്‍ വയ്യ. "ഞാന്‍ തളര്‍ന്നിരിക്കുന്നു, മമ്മ. എനിക്കിത്തിരി വിശ്രമിക്കണം. എനിക്ക് നൈസര്‍ഗ്ഗിക പ്രകൃതിയുടെ ഗന്ധം ശ്രദ്ധിക്കണം, അതിനെ സ്പര്‍ശിക്കണം. ആശയങ്ങളും സ്വപ്നം കാണലും ഫിലോസഫിയും എനിക്ക് മതിയായി." തന്റെ പന്നിവളര്‍ത്തല്‍ ഫാമിലെ ഒതുങ്ങിയ ജീവിതം യുവാവായ മകനുള്ളതല്ലെന്നു മമ്മ അവനെ പിന്തിരിപ്പിക്കുന്നു. “പ്രഭാതത്തില്‍ കോഴി കൂവും മുമ്പ് നിനക്ക് മടുത്ത് പോകും.” അവനെ കൂടെ നിര്‍ത്താതെ പുറം ലോകത്തേക്ക് അയക്കാന്‍ മമ്മ കണ്ടെത്തുന്ന ന്യായം ബാര്‍ട്ടന്‍ ഫിങ്കിനെ പോലെ ഇനിയൊരു കൊല്ലം ആയുട്ടെ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ ബാക്കിയുള്ള കാലം അങ്ങനെ വെറുതെ കളയുന്നതിനെ കുറിച്ച് ചിന്തിക്കുമോ എന്ന മറു ചോദ്യമാണ്. ഈ ഘട്ടത്തിലാണ് ഒരു ഊരുതെണ്ടിക്ക് ഇതെങ്ങനെ കഴിയും എന്ന അത്ഭുതം ഉളവാക്കിക്കൊണ്ട് തെരുവില്‍ കണ്ടുമുട്ടുന്ന ഒരാള്‍ അയാള്‍ക്കൊരു അവിശ്വസനീയമായ ഓഫര്‍ നല്‍കുന്നത് - ന്യു യോര്‍ക്കിലേക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ്. പകരം അയാള്‍ ഏല്‍പ്പിക്കുന്ന ഒരു പാക്കേജ് അവിടെ ഒരാള്‍ക്ക് നല്‍കണം. കുട്ടിക്കാലത്തെ അച്ഛന്റെ സമ്മാനമായ സാമുറായ് വാളുകൊണ്ട് മുറിയിലെ ചുവരില്‍ തൂക്കിയിട്ടിരുന്ന റോള്‍ മോഡലുകളായ ദാര്‍ശനികരുടെയും സംഗീതജ്ഞരുടെയും എഴുത്തുകാരുടെയും ചിത്രങ്ങള്‍ വെട്ടി വീഴ്ത്തി ഒരു പ്രതീകാത്മക ഭൂതകാല നിഗ്രഹം കഴിഞ്ഞ്, 'നരകമെന്ന ഒന്നുണ്ടെങ്കില്‍ മാത്രം അവിടെ വെച്ച് നമുക്ക് വീണ്ടും കാണാം' എന്ന ഊരുതെണ്ടിയുടെ വിടവാങ്ങല്‍ കഴിഞ്ഞ് അയാള്‍ യാത്ര തിരിക്കുന്നു.
ന്യു
യോര്‍ക്കില്‍ അയാളെ കാത്തിരിക്കുന്നത് ഒരേ സമയം ഒരു ഹോളി വുഡ് ത്രില്ലറിന്റെ
സാധ്യതാ സന്ദര്‍ഭങ്ങളും ഒരു മുറകാമി നോവല്‍ സാഹചര്യങ്ങളുടെ ഫാന്റസി - ഡിസ്റ്റോപ്പിയന്‍ വൈചിത്ര്യങ്ങളുമാണ്. നിഗൂഡതകളുള്ള കുബേരന്‍ വിന്‍സെന്റ് വേഗയുടെ അതിഥി, എഫ്. ബി. ഐ. അന്വേഷിക്കുന്ന കുറ്റവാളി, വേട്ടയാടപ്പെടുന്ന
ഗാംഗ് വാര്‍ ഇര, കാമുകന്, വിചിത്രമായ
വോയേറിസ്റ്റിക്ക് താല്പര്യക്കാരന്, സെന്‍ട്രല്‍ പാര്‍ക്കില്‍
അന്തിയുറങ്ങുന്ന ഊര് തെണ്ടി, ആസന്ന മൃത്യു
കാത്തിരിക്കുന്ന എയിഡ്സ് രോഗിണിക്ക് കൂട്ടിരിപ്പുകാരനായ സന്നദ്ധ പ്രവര്ത്തകന്, കൌമാര പ്രണയത്തിന്റെ അപരസാന്നിധ്യത്തിന് അന്ത്യ ദിനങ്ങളിലെ പ്രണയ
സാന്ത്വനം, അനാഥബാലന് പിതൃതുല്യനായ സംരക്ഷകന്‍, ഭാരിച്ച സ്വത്തിന്റെ അനന്തരാവകാശി, കൊലയാളി, ഒടുവില്‍ നിഗൂഡ വഴികളുള്ള കള്‍ട്ട് ഗ്രൂപ്പിന്റെ പദ്ധതികള്‍ തകിടം
മറിക്കുന്ന നായകന്‍ - ഒട്ടേറെ പരകായങ്ങള്‍ സൈമണ്
ഏറ്റെടുക്കുകയോ, അയാളില്‍ സംഭവിക്കുകയോ ചെയ്യുന്നു. സാമ്യങ്ങളുടെ സങ്കലനങ്ങളോ പ്രതീതികളോ നോവലില്‍ ഉടനീളം കാണാനാവുന്നുണ്ട്. വിന്‍സെന്റ് വേഗ, അല്‍ പച്ചിനോയുടെ നേര്‍
പതിപ്പ് പോലെയാണെങ്കില്‍ ന്യു യോര്‍ക്കില്‍ ആദ്യം കൊലയാളിയായി ഫിങ്കിനെ
വേട്ടയാടുന്ന അജ്ഞാതനും അയാളുടെ സഹോദരനായ/ ആയേക്കാവുന്ന ഡ്രൈവറും ബ്രൂസ് വില്ലിസ് തന്നെയാണെന്ന് തോന്നാം. സൈമണ്
സമീപിക്കുന്ന സൈക്കയാട്രിസ്റ്റ് വുഡി അല്ലനെ പോലെയാണ്. കൌമാരത്തിന്റെ
ലഹരിയായിരുന്ന ഉമാ തെര്‍മാനെയാണ് സന്നദ്ധ സേവകനായി പരിചരിക്കാനെത്തുമ്പോള്‍
കണ്ടെത്തുന്ന നിരാലംബയായ എയിഡ്സ് രോഗിണിയായ യുവതിയില്‍ സൈമണ് കണ്ടെത്തുക. ഈ സ്വത്വ പ്രതിസന്ധിയില്‍ നിന്ന് മുക്തയാവാന്‍ ഏറെ ശ്രമിച്ചവളായിരുന്നു
താനെന്നു അവള്‍ സൈമനോട് പറയുന്നുണ്ട്. സാമാന്യമായ
സാമ്യങ്ങള്‍ എന്നതിലപ്പുറം പല ഘട്ടങ്ങളിലും ഏതാണ്ട് തിരിച്ചറിയാന്‍ പോലുമാകാത്ത
വിധം ദ്വന്ദ്വങ്ങള്‍ ഇടകലരുന്നുണ്ട് - വിശേഷിച്ചും
ജോണ്‍ ട്രവോള്‍ട്ടയുടെ പള്‍പ്പ് ഫിക് ഷന്‍ കഥാപാത്രത്തിന്റെ പേരും ഡസ്റ്റിന്‍
ഹോഫ്മാന്റെ ശബ്ദവും അല്‍ പച്ചിനോയുടെ തല്‍ സ്വരൂപവുമായ വിന്‍സെന്റ് വേഗ.
ലുബ്
ലിയാന തെരുവില്‍ കണ്ടുമുട്ടിയ ഊര് തെണ്ടി മുതല്‍ വേഗയും ബ്രൂസ് വില്ലിസും വേഗയുടെ
ഡ്രൈവറും വുഡി അലനും ഉമ തെര്‍മാനും ഉള്‍പ്പെടുന്ന ഒരു ശൃംഘല തന്നെ സൈമന്റെ
വിനിമയങ്ങളില്‍ കടന്നു വരുന്നുണ്ട്. ജീവിതം കലയായിത്തീരുമ്പോള്‍ എല്ലാം പരസ്പരം ബന്ധിതമായിത്തീരും എന്ന ബാര്‍ട്ടന്‍
ഫിങ്കിന്റെ നിരീക്ഷണം സാധൂകരിക്കും വിധം ഇവരൊക്കെ ബന്ധിതരാണ് . "നമുക്കെന്തെങ്കിലും സംഭവിക്കുമ്പോള്‍ സത്യത്തില്‍ നാം ആവര്‍ത്തിക്കുകയാണ്, ചില്ലറ വ്യത്യാസങ്ങളോടെ, ഏതോ നോവലിലെയോ
സിനിമയിലെയോ ഒരു സംഭവത്തെ. നമ്മള്‍ ജീവിക്കുന്നത്
ജീവിതം ഇനിയങ്ങോട്ട് ഒട്ടും ആധികാരികമല്ലാത്ത ഒരു കാലത്താണ്. അത് ഭാവനാ സൃഷ്ടികളിലൂടെയുള്ള ഒരു യാത്ര മാത്രമേ ആകൂ.” ഇതേ ചിന്തയാണ് വ്യക്തിത്വം തന്നെയും ഒരു സങ്കലനമാണ് എന്ന നിരീക്ഷണത്തിലും
അടങ്ങിയിരിക്കുന്നത്. “ചിലപ്പോള്‍ എനിക്ക് തോന്നുന്നു 'ഞാന്‍' എന്നത് 'ഞാന്‍' എന്ന് തന്നെയായി നിലനില്ക്കുന്നേയില്ല. ഞാനെന്നത്
ഞാന്‍ താദാത്മ്യപ്പെട്ടിട്ടുള്ള എല്ലാ സാഹിത്യ നായകരുടെയും ഒരു സമന്വയമാണ്. അതോടൊപ്പം, തീര്‍ച്ചയായും, സിനിമകളും ഉണ്ട്.”
വിന്‍സെന്റ് വേഗയും സമാനമായ രീതിയില്‍ ഫിക് ഷനല്‍ കഥാപാത്ര ശകലങ്ങള്‍ കൊണ്ട് സ്വയമൊരു സമന്വയ വ്യക്തിത്വം ഉണ്ടാക്കിയെടുത്തിരിക്കുകയാണെന്നു സൈമണ് കണ്ടെത്തുന്നു. നമുക്ക് നമ്മുടെ ജീവിതത്തില്‍ ഒന്നിന് മേലും ഒരു നിയന്ത്രണവും ഇല്ലെന്നും 'നമ്മുടെ ഏറ്റവും പ്രധാന തീരുമാനങ്ങള്‍ എല്ലാം സംഭാവിക്കയാണ്' എന്നും വിന്‍സെന്റ് പറയുന്നു. “നമ്മളൊക്കെയും ഒരു ഗൂഡാലോചനയുടെ ഇരകളാണ്. ഒരു വലിയ, ക്രൂരവും ദുഷ്ടവുമായ ഗൂഡാലോചന . അതാണ് നീയിവിടെയെത്തിയത്.” ധനികനും ദരിദ്രരുമെന്ന വ്യത്യാസം പോലും ആത്യന്തികമായി പ്രസക്തമല്ലാത്ത ഘട്ടമാണ് അവര്‍ നേരിടുന്നതും. വേദന സംഹാരികള്‍ പോലും തോറ്റു തുടങ്ങിയ തന്റെ ഏകാന്തതയെ കുറിച്ച് വിന്‍സെന്റ് വെവലാതിക്കൊല്ലുന്നത് അതുകൊണ്ടാണ്. ഒബാമയുടെ തെരഞ്ഞെടുപ്പു സാധ്യതകളെ കുറിച്ചും ചരിത്രത്തിലെ ഏറ്റവും വലിയ ഒരു മാന്ദ്യത്തിന്റെ ആസന്ന സാധ്യതയെ കുറിച്ചുമൊക്കെ നോവലില്‍ ഒന്നിലേറെ തവണ സൂചിതമാവുന്നുണ്ടെങ്കിലും അത്തരം സമകാലിക രാഷ്ട്രീയ പശ്ചാത്തലമൊന്നും കൂടുതല്‍ ശ്രദ്ധിക്കപ്പെടാത്തതും ഭാവനയുടെയും ഫിക് ഷന്റെയും ജീവിതത്തിലുള്ള ഇടപെടലിനെ കുറിച്ചുള്ള ഊന്നലുകള്‍ മൂലമാണ്. ആസന്നമായ മരണമാണ് ഈ കഥാപാത്രങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതെങ്കിലും നോവലന്ത്യം വരെയും സൈമണ് അതൊന്നും വ്യക്തമല്ല എന്നിതിലും നിഗൂഡതകള്‍ ഒന്നൊന്നായി അഴിഞ്ഞും മുറുകിയുമാണ് ചുരുളഴിയുന്നത് എന്നതിലുമാണ് കഥാഗതിയുടെ ത്രില്ലര്‍ ചടുലത കുടിക്കൊള്ളുന്നത്. ഗാംഗ്സ്റ്റര് സിനിമകളിലെ പ്രധാന പ്രതിനായകന്റെ ആസ്ഥാനത്തെ ഓര്‍മ്മിപ്പിക്കുന്ന രഹസ്യ അറകളും രഹസ്യ വാതിലുകളും തിരോധാനങ്ങളും വിന്‍സെന്റ് വേഗയുടെ ഫ്ലാറ്റിന്റെ സ്വഭാവത്തിലുണ്ട്.
എന്നാല്‍
നോവലിന്റെ കേന്ദ്രം ഒരിക്കലും അത്തരം 'ഒറ്റത്തവണ' സസ്പെന്സില് അധിഷ്ടിതമല്ല. ലോകാവസ്ഥയെ തങ്ങളുടെ രോഗാവസ്ഥയുടെ കണ്ണാടിയായി കാണുന്നത് കൊണ്ടാവാം, ജീവിതത്തെ സ്നേഹിക്കുമ്പോഴും അത് വിട്ടുപോകേണ്ട സാഹചര്യമുള്ള
കഥാപാത്രങ്ങള്‍ അതിനെ ജീവിതാര്‍ഹാമാക്കാന്‍ മോഹിക്കുന്നത്. വോയെറിസത്തിന്റെ സംതൃപ്തി നല്‍കിയ സോരായയോട് സൈമണ്‍ പറയുന്നത് പോലെ,
“സ്പോര്‍ട്സ്, യുദ്ധം, വംശഹത്യ, ഭൂകമ്പം, സാമ്പത്തിക
പ്രതിസന്ധികള്‍, പിന്നെ ടെലിവിഷനില്‍
സംഭവിക്കുന്നതൊക്കെ. നാം നമ്മുടെ ചാരുകസേരയില്‍ ഇരുന്നു
കാണുന്നു. ലോകം ഓണ്‍ലൈന്‍ ആയിക്കഴിഞ്ഞു, നാം നമ്മുടെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നു, ഗൂഗിള്‍ ചെയ്യുന്നു, കണ്ടിരിക്കുന്നു. നാം ഒരു ഒളിഞ്ഞു നോട്ടക്കാലത്താണ് ജീവിക്കുന്നത്. നമുക്കത് ശീലമായിക്കഴിഞ്ഞു, യഥാര്‍ത്ഥ
ലോകത്തേക്ക് പ്രവേശിക്കുന്നത് വളരെ അപകടകരമായിത്തോന്നുന്നു.” സൈമനും വേഗയും പങ്കു വെക്കുന്ന ലോകാവസ്ഥയെ കുറിച്ചുള്ള ഉത്കണ്ഠകള്‍ 'വിജിലാന്റിസ'ത്തിന്റെ ആക്റ്റിവിസ്റ്റ് പാഠങ്ങളായി
പ്രായോഗിക രൂപം കൈക്കൊള്ളുന്നത് വേഗയുടെ നേതൃത്വത്തില്‍ നേരത്തെ
സംഭവിച്ചിട്ടുണ്ടെന്ന് പിന്നീടാണ് സൈമണ്‍ തിരിച്ചറിയുക. 'നമ്മുടെ
തന്നെ പ്രതിബിംബവും നമ്മുടെ മുന്‍ ഗണനകളും മാത്രം കാണുന്ന കണ്ണാടിയില്‍ നിന്ന്
ഒന്ന് മാറി നില്‍ക്കണം' എന്ന് ഓര്‍മ്മിപ്പിക്കുന്ന
വേഗയില്‍ "ഒരാള്‍ക്ക് തന്നെ വിസ്മരിച്ച്
മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത് നല്ലതല്ലേ?” എന്ന് ചോദിക്കുന്ന ഊരുതെണ്ടിയുടെ സ്വരം തിരിച്ചറിയാം. അതെ സമയം, സൈമണ് സ്വയം വിലയിരുത്തുക തന്റെ സിനിമാ- സാഹിത്യ താല്പര്യങ്ങളിലൂടെയാണ്. “ഞാന്‍ ലുബ്
ലിയാനായില്‍ നിന്നുള്ള ഒരു സാധാരണ വിദ്യാര്‍ഥി മാത്രമാണ്, നോവലിലെയും സിനിമയിലെയും മാതൃകകളിലൂടെ ജീവിതത്തെ നോക്കിക്കാണാനുള്ള
പ്രവണതയുള്ള ഒരാള്‍ മാത്രം. പെണ്ടെന്നോ മരിച്ചു പോയ
ദാര്‍ശനികരുടെ ചിന്തകളിലൂടെ ജീവിതത്തിന്റെ പൊരുള്‍ തേടുന്ന ഒരാള്‍ . എല്ലാത്തിനും മുകളില്‍ , ഒരു കൊല്ലത്തില്‍
കുറഞ്ഞൊരു കാലത്തിനുള്ളില്‍ മരിച്ച് പോവുന്ന ഒരാള്‍ .” വിന്‍സെന്റ് വേഗ അയാളില്‍ മറ്റൊരു കര്‍മ്മ പഥത്തിന്റെ ഊര്‍ജ്ജം പകരാന്‍
ശ്രമിക്കുന്നു, അയാളുടെ ലൈംഗിക പ്രശ്നങ്ങളെ കുറിച്ച്
ചര്‍ച്ച ചെയ്യവേ വേഗ അത് സൂചിപ്പിക്കുന്നു. “ലോകം
ശിഥിലമാവുന്നത് സെക്സ് നമുക്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രധാനമായിത്തീരുന്നു എന്നത്
കൊണ്ടാവാം. ഒരു പക്ഷെ സെന്‍ട്രല്‍ പാര്‍ക്കിലെ ഒരു
സാധാരണ ബലാല്‍ക്കാരത്തിനും ഒരു അന്താരാഷ്‌ട്ര കൊര്‍പ്പോറേഷന്‍ ഒരു ദരിദ്ര
രാജ്യത്തിന് നേരെ നടത്തുന്ന ബലാല്‍ക്കാരത്തിനും ഇടയില്‍ നമ്മള്‍
മനസ്സിലാക്കുന്നതിലേറെ കാര്യങ്ങള്‍ പൊതുവായുണ്ടാവാം. ഒരു
പക്ഷെ നമ്മുടെ പ്രശ്നം നമുക്ക് സ്നേഹിക്കാന്‍ കഴിവില്ല എന്നതാവാം.” സൈമണ് ശാരീരികമായി പ്രയാസമില്ലെങ്കിലും മാനസിക കാരണങ്ങളാല്‍ ലൈംഗികമായ
ഉള്ളില്‍ പ്രവേശിക്കല്‍ സാധ്യമാല്ലാത്തത് ബില്ല്യന്‍ കണക്കിന് ഭീകര സത്വങ്ങല്‍ക്കിടയിലേക്ക്
ഇനിയുമൊരെണ്ണത്തിനെ എത്തിക്കുന്നതിലുള്ള അബോധപൂര്‍വ്വമായ വൈമുഖ്യമാവാം കാരണം
എന്നും വേഗ സംശയിക്കുന്നു. എന്നാല്‍ വേഗ പ്രതിനിധാനം
ചെയ്യുന്ന 'ലോക കാവല്‍' ആക്റ്റിവിസത്തിന്റെ
അപകടസാധ്യത വളരെ വേഗം സൈമനെ മിഥ്യാമുക്തനാക്കും. രക്ഷകന്
എന്ന് സ്വയം സങ്കല്‍പ്പിച്ചു യഥാര്‍ഥത്തില്‍ 'വീണുപോയ
മാലാഖ'യായിത്തീരുന്ന വിന്‍സെന്റ് വേഗ "ദൈവത്തിന്റെ ഒഴിഞ്ഞ സിംഹാസനത്തെ" നോട്ടമിടുകയാണെന്നു
സൈമണ് വിമര്‍ശിക്കുന്നു. അത് ഇടം നിഷേധിക്കപ്പെട്ട
നാടകകൃത്തിന്റെ വികല ഭാവനായാണെന്നും ഇല്ലാത്ത സൃഷ്ടാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍
സൈമണ്‍ ശ്രമിക്കയാണെന്നും വേഗ തിരിച്ചടിക്കുന്നു. പുസ്തകങ്ങളും
സിനിമയും നോവലിനെ വല്ലാതെ ആവേശിക്കുന്നത് സൈമന്റെയും വിന്‍സെന്റ് വേഗയുടെയും
ശെഹ്റെസാദിന്റെ പിന്‍ഗാമിയായി കഥ പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്ന രോഗിണിയുടെയും
പാത്രസൃഷ്ടികളില്‍ മാത്രമല്ല, ഇതിവൃത്തത്തിലുടനീളം
അനുഭവപ്പെടും. ബന്ധങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്
പലപ്പോഴും സാഹിത്യത്തിലെ പൂര്‍വ്വ സൂരികളെ മാതൃകയാക്കിയാണ്. ലുബ് ലിയാന തെരുവിലെ ഊരുതെണ്ടിക്ക് സൈമനോട് തോന്നുന്ന പുത്ര നിര്‍വ്വിശേഷമായ
വാത്സല്യം അങ്ങനെയാണ് വിവരിക്കപ്പെടുന്നത്:
“ഓരോ പിതാവും തന്റെ മകന്റെ
കാര്യം ശ്രദ്ധിക്കുന്നു. എനിക്ക് നിന്റെ പിതാവാകാന്‍
കഴിയും.”
“ഒരു മോശം നോവലില്‍നിങ്ങള്‍
ശരിക്കും അങ്ങനെയാണ് എന്ന് വരാം.”
..
"അത്തരം യാദൃശ്ചികതകള്‍
മോശം നോവലുകളില്‍ മാത്രമല്ല മികച്ച നാടകങ്ങളിലും ഉണ്ട്. ഉദാഹരണത്തിനു ഈഡിപ്പസ്.”
തിരക്കഥകള്‍ സുന്ദരമായ
ആവിഷ്കാരമാവാമെങ്കിലും തന്റെ ജീവിതത്തെ ആ കള്ളിയിലേക്ക് ചുരുക്കരുത് എന്ന്
ആവശ്യപ്പെടുന്ന വയലെറ്റയെ പോലെ, ഉമാ
തെര്‍മാന്‍ / ഐസി ഡൈസിയും തിരക്കഥയും ജീവിതവും
തമ്മിലുള്ള വിനിമയത്തെ നിരീക്ഷിക്കുന്നു, “അങ്ങനെയാണ്
തിരക്കഥകള്‍ രചിക്കപ്പെടുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അതായത് നിങ്ങള്‍ ഒരു കഥ എടുക്കുന്നു, എന്നിട്ട്
അതിലേക്കു രചനയുടെ സന്ദര്‍ഭത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു, ഭാവന നിങ്ങളെ ഒരു അന്ധമായ ഇടനാഴിയിലൂടെ നയിക്കുമ്പോള്‍ നിങ്ങളതിനെ യാഥാര്‍ത്ഥ്യം
കൊണ്ട് പകരം വെക്കുന്നു.” എന്നാല്‍, ചിലപ്പോഴെങ്കിലും നോവലില്‍ 'സിനിമാറ്റിക് ' വികാസം ഇത്തിരി അധികപ്പറ്റായും അനുഭവപ്പെടുന്നുണ്ട്. വേഗയുടെ അന്ത്യത്തെ കുറിച്ചും സൈമന്റെ യഥാര്‍ത്ഥ രോഗ ബാധയെ കുറിച്ചുമുള്ള
നോവലന്ത്യത്തിലെ അപ്രതീക്ഷിത വികാസങ്ങള്‍ ഒരു ഹോളിവുഡ് ത്രില്ലറിന്റെ അന്ത്യത്തിലെ
ട്വിസ്റ്റ് പോലെ പറഞ്ഞു പതിഞ്ഞതായി അനുഭവപ്പെടുന്നത് ഇതിനുദാഹരണമാണ്.
(മാധ്യമം വാരിക, 12 - ജൂണ്‍ - 2017)
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 282-287)
No comments:
Post a Comment