സൗദി അറേബ്യ എന്നാല്‍ എണ്ണക്കിണറുകളുടെയും ഭീകരവാദികളുടെയും അടിമുതല്‍ മുടിവരെ മൂടുന്ന കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീകളുടെയും നാട് എന്ന പൊതുബോധസമവാക്യത്തില്‍ ആദ്യ രണ്ടു ഘടകങ്ങളെ ഏറെ സ്പര്‍ശിക്കാതെ, എന്നാല്‍ അവഗണിക്കാതെയും, അവസാന ഘടകത്തെ ഒന്നിഴപിരിച്ചു പരിശോധിക്കാന്‍ ശ്രമിക്കുന്ന രചനയാണ് യുവ സൗദിനോവലിസ്റ്റ് റജാ അല്‍ സനീഅ രചിച്ച വിവാദനോവല്‍ 'റിയാദിലെ പെണ്‍കുട്ടികള്‍ '(Girls of Riyadh). ലോകത്ത് മറ്റെവിടെയുമെന്നപോലെ ഇവിടെയും പെണ്‍കുട്ടികള്‍ നൃത്തംചെയ്യുകയും സംഗീതവും ഷോപ്പിംഗും ആസ്വദിക്കുകയും ആണ്‍വേഷത്തില്‍ ഡ്രൈവ് ചെയ്യുകയും അപൂര്‍വ്വമായെങ്കിലും അതീവരഹസ്യമായി വിവാഹപൂര്‍വ്വബന്ധങ്ങളില്‍ ഏര്‍പ്പെടുകയും പ്രണയിക്കുകയും അതിന്റെ കയ്പ്പും കരിമ്പും രുചിക്കുകയും ചെയ്യുന്നുവെന്ന് തലസ്ഥാനനഗരിയിലെ അതിസമ്പന്ന വിഭാഗത്തില്‍ പെട്ട (velvet class) ഇരുപതു കഴിഞ്ഞ നാല് കൂട്ടുകാരികളുടെ ജീവിതങ്ങളെ ആവിഷ്കരിച്ചുകൊണ്ട് നോവലിസ്റ്റ് ചിത്രീകരിക്കുന്നു. ഒരു ഇന്റര്‍നെറ്റ് കാല 'എപ്പിസ്റ്റലറി നോവല്‍ '(epistolary - കത്തുകളുടെ രൂപത്തിലുള്ള ആഖ്യാനം) എന്ന രൂപത്തില്‍ ആരെന്നു വെളിപ്പെടുത്തുന്നില്ലാത്ത രചയിതാവ് - "ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ ഓരോരുത്തരും ആണ്, എന്റെ കഥ അവരുടെ കഥയാണ്"- തന്റെ ഇ-മെയില്‍ ഗ്രൂപ്പില്‍ എല്ലാ വെള്ളിയാഴ്ചയും പോസ്റ്റ് ചെയ്യുന്ന മെയിലിന്റെ രൂപത്തിലാണ് അമ്പത് അധ്യായങ്ങളിലായി 2004 ഫെബ്രുവരി 13 മുതല്‍ 2005 ഫെബ്രുവരി 18 വരെ ഒരുവര്‍ഷക്കാലം കൊണ്ടെന്ന രീതിയില്‍ ആഖ്യാനം മുഴുവനാക്കുന്നത്. അടഞ്ഞ സമൂഹത്തില്‍ ജീവിക്കുമ്പോഴും പ്രണയവും രതിയും അടക്കമുള്ള വൈകാരിക വിനിമയങ്ങളില്‍ വ്യാപരിക്കുന്ന യുവതികളെ ഫോക്കസ് ചെയ്യുന്നതില്‍ 'സെക്സ് ആന്‍ഡ് സിറ്റി'യുടെ ഒരു സൗദി പതിപ്പ് എന്ന് നോവലിനെ കണക്കാപ്പെടുന്നുണ്ട് (Rachel Aspden). എന്നാല്‍ 'കാപട്യങ്ങളില്‍ നിബിഡമാവുകയും ആന്തര വൈരുധ്യങ്ങളില്‍ ലഹരിപിടിക്കുകയും ചെയ്ത' സമൂഹത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നതിലൂടെ നോവല്‍ വെറും നേരം പോക്ക് ആസ്വാദനത്തിന്റെ തലം മുറിച്ചു കടക്കുന്നു. പുസ്തകം ഇറങ്ങിയ ഉടന്‍ നിരോധിക്കപ്പെട്ടെങ്കിലും അത് ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു ചൂടപ്പമായിത്തീരുകയും ഇംഗ്ലീഷ് ഭാഷാന്തരം വന്‍വിജയമാവുകയും ചെയ്തു.
സ്ത്രീകളെല്ലാം 'ഒരു പുരുഷന്റെ അഥവാ ഒരു ചുമരിന്റെ, അഥവാ ഒരു
ചുമരായ പുരുഷന്റെ നിഴലില്‍ കൂനിക്കൂടി ജീവിക്കുന്ന' സമൂഹത്തിലിരുന്നു 'പതിനെട്ടു
കഴിഞ്ഞ എല്ലാവര്ക്കും, ചില
നാടുകളില്‍ അത് ഇരുപത്തിയൊന്ന്, ഇവിടെ സൌദിയില്‍ ആറു വയസ്സുകഴിഞ്ഞ ആണുങ്ങള്, വയസ്സറിയിച്ച
പെണ്ണുങ്ങള്, എന്നിവര്‍ക്കും
വേണ്ടി'യെന്ന
മുഖവുരയോടെയാണ് ആഖ്യാനം ആരംഭിക്കുക. ഗോത്ര/ സ്ഥല നാമങ്ങളെ സൂചിപ്പിക്കും വിധം
കുടുംബപേരുള്ള ഗംരാഹ് അല്‍ ഖുസ്മന്ജി, സദീം അല്‍ ഹൊറൈംലി, ലമീസ് ജദാവി, മിശേലി അല്‍
അബ്ദുറഹിമാന്‍ എന്നീ നാല് കൂട്ടുകാരികളുടെ ജീവിതമാണ് ആഖ്യാനത്തില്‍ വിടരുന്നത്.
തന്റെ വാരാന്ത്യ
ആഖ്യാനങ്ങളെ കുറിച്ച് ആളുകളുടെ പ്രതികരണങ്ങള്‍ ഒരു കോറസ് നിരീക്ഷണം പോലെ ഓരോ
അധ്യായത്തിന്റെയും തുടക്കത്തില്‍ നോവലിസ്റ്റ്/ ആഖ്യാതാവ് നല്‍കുന്നുണ്ട്. “ചിലര്‍
ഈ പെണ്‍കുട്ടികള്‍ ചെയ്യുന്നത് തികച്ചും സ്വാഭാവിക കാര്യങ്ങളാണ് എന്നും (ഒട്ടും
രഹസ്യമല്ലെന്നും) കരുതുമ്പോള്‍, ഈ യാഥാസ്ഥിതിക സമൂഹത്തില്‍ നടമാടുന്ന
അത്യാചാരങ്ങള്‍ എന്ന് തങ്ങള്‍ കരുതുന്ന കാര്യങ്ങളെ അവര്‍ പുറത്തുകൊണ്ടുവരുന്ന
രീതിയെ കുറിച്ച് മറ്റു ചിലര്‍ ദേഷ്യംകൊണ്ട് തിളക്കുന്നു." പലപ്പോഴായി
ആവിഷ്കരിക്കപ്പെടുന്ന ഈ നിരീക്ഷണങ്ങള്‍ ഒരര്‍ഥത്തില്‍ പിന്നീട് നോവല്‍
ഏറ്റുവാങ്ങിയ വിമര്‍ശനങ്ങളുടെ തന്നെ കണ്ണാടിയാണ്. നോവലിന്റെ ഉള്ളടക്കം മുഴുവന്‍
ജിദ്ദയിലെ പുരുഷന്മാരെ ആദര്‍ശ വല്‍ക്കരിക്കാനും ബദവികളെയും മധ്യ - കിഴക്കന്‍
ദേശക്കാരെയും താറടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് എന്ന് റിയാദില്‍ നിന്നുള്ള ഒരു
വായനക്കാരന്‍ പ്രതിഷേധിക്കുന്നു. റിയാദിലെ പെണ്‍കുട്ടികള്‍ അബലകളും ജിദ്ദ യുവതികള്‍
അനുഗ്രഹീതരുമാണ് എന്ന് വരുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ത്തുന്നവരുണ്ട്…………..
സൗദി സമൂഹത്തിലെ യുവതലമുറയില്‍ ഭൂരിപക്ഷത്തെയും പോലെ പെണ്‍കുട്ടികളെല്ലാം
വീട്ടുപാരമ്പര്യത്തിന്റെയും ആധുനികതയുടെയും ശക്തികള്‍ക്കിടയില്‍ വലിഞ്ഞു
മുറുകുന്നവരാണ്. "സൌദിസമൂഹം സാമൂഹികവിഭാഗങ്ങളുടെ ഒരു ഫ്രൂട്ട് കോക്ക്ട്ടെയ്ല്‍
പോലെയായിരുന്നു. അത്രക്കും അത്യാവശ്യമില്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ പരസ്പരം
കൂടിക്കലരില്ല. അപ്പോഴും ഒരു ലായിനിയുടെ സഹായം ഉണ്ടാവുകയും ചെയ്യും. റിയാദിലെ 'വെല്‍വെറ്റ് ' ഉപരിവര്‍ഗ്ഗം
മാത്രമായിരുന്നു നാല് പെണ്‍കുട്ടികളുടെയും ലോകം. എന്നാല്‍ അത് യൂനിവേഴ്സിറ്റി
ചുറ്റുപാടിലെ വൈവിധ്യത്തിന്റെ
ഒരു ചെറുഭാഗം മാത്രമായിരുന്നു.” വാലന്റൈന്‍ ദിനംപോലുള്ള പാശ്ചാത്യ സമ്പ്രദായങ്ങള്‍
പകര്‍ത്താന്‍ ശ്രമിക്കുന്ന യുവജനങ്ങള്‍ക്ക് അത്തരം കാര്യങ്ങളില്‍ വിലക്കുകളുമായി
മതപോലീസ് കര്‍ക്കശമായി ഇടപെട്ടു തുടങ്ങുന്നത് ദുസ്സഹമാവുന്നുണ്ട്. വസ്ത്ര ധാരണ
രീതികളില്‍ പരമ്പരാഗതരീതികള്‍ മുറുകെപിടിക്കുമ്പോഴും ഇപ്പോള്‍ 'ഗുച്ചി, ക്രിസ്റ്റ്യന്‍
ഡയര്‍, ഗിവേഞ്ചി, വാലെന്റിനോ
തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന 'ഷിമാഘും തോബും' ഒക്കെയാണ്
പുതുതലമുറക്ക് പ്രിയം. ഇതൊക്കെയാണെങ്കിലും, നോവല്‍ അതിന്റെ കടുത്ത വിമര്‍ശകന്‍
ചിത്രീകരിക്കാന്‍ ശ്രമിക്കുന്നപോലെ അത്ര കലാപസ്വഭാവമുള്ളതല്ലെന്നും ഫലത്തില്‍ ഏറെ
യാഥാസ്ഥിതികമാണെന്നും റേച്ചല്‍ ആസ്പ്ഡെന്‍ നിരീക്ഷിക്കുന്നു. തന്റെ നായികമാരെ
പോലെത്തന്നെ നോവലിസ്റ്റും അവരുടെ പ്രണയ ഭംഗങ്ങളുടെ കൂടുതല്‍ വിശാലമായ
അടിസ്ഥാനമാനങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കുന്നതേയില്ല. തന്റെ പ്രേമ
നൈരാശ്യത്തിന്റെ വേദന മറക്കാന്‍കഴിയുംവിധം ഇടപെടാന്‍ തനിക്കൊരു മഹത്തായ
ലക്ഷ്യമില്ലാത്തതിനെ കുറിച്ച്, 'എന്തുകൊണ്ടാണ് യുവജനങ്ങള്‍ക്ക്
രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തത്?' എന്ന സദീമിന്റെ ചോദ്യം അവിടത്തന്നെ
അവസാനിക്കുന്നു. ഒടുവില്‍, ആണ്കൊയ്മയുടെ സാമൂഹിക പരിമിതികള്‍ക്കെതിരില്‍
സംഘടിതമായി കൂട്ടുകാരികള്‍ കണ്ടെത്തുന്ന പ്രതിഷേധകര്‍മ്മം ബെല്‍ജിയന്‍ ചോക്കലേറ്റ്
ഇറക്കുമതി ചെയ്തു ഒരു വിവാഹ സല്‍ക്കാര നടത്തിപ്പ് ബിസിനസ്സ് തുടങ്ങുക എന്ന 'ശ്വസനസ്ഥലി' (breathing space) തേടലിനപ്പുറം
ഒന്നുമാവുന്നില്ല താനും. 'റിയാദിലെ പെണ്‍കുട്ടികള്‍ സൗദി
വ്യവസ്ഥിതിക്കെതിരെയുള്ള ഒരു വിഷം വമിക്കുന്ന തൂലിക എന്നതിലേറെ അമേരിക്കക്കുള്ള
ഒരു പ്രണയ ലേഖനമാണ്' എന്ന്
റേച്ചല്‍ ആസ്പ്ഡെന്‍ അതിശയോക്തി കലര്‍ത്തുന്നു.
മുഴുവന്‍ വായനക്ക് ലിങ്ക് പിന്തുടരുക:
https://alittlesomethings.blogspot.com/2017/06/blog-post.html
No comments:
Post a Comment