Featured Post

Showing posts with label Arab Feminist Novel. Show all posts
Showing posts with label Arab Feminist Novel. Show all posts

Tuesday, May 20, 2025

An Unnecessary Woman by Rabih Alameddine

 


ഭൂതകാലത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നസമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍  എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍ നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹികഅധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം ‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു. അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ് ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.

നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ് അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും മാത്രമല്ലഅവര്‍ അംഗീകരിക്കില്ലെങ്കിലുംകടുത്ത ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവുംറിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്‌ ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ പറയുകഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍ അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.

തോറ്റുപോയ നാര്‍സിസ്റ്റ് എന്ന് സ്വയം വിളിക്കുന്നഓര്‍മ്മക്കുറവിനെ ഭയപ്പെട്ടു തുടങ്ങുന്നപുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്എഴുത്തുകാര്‍ക്ക്ത്രസിപ്പിച്ചപ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്,   ആശയങ്ങള്‍ക്ക്,   സര്‍ഗ്ഗാനുഭവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക് എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍ കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുകവേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്‌, ഹെമിംങ് വെ,  ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ ആലിയ അവരുടെ ലോകത്താണ്......

 

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)

Please consider purchasing the book….

 

Sunday, May 11, 2025

Girls of Riyadh by Rajaa Alsanea / Marilyn Booth

 

സൗദി അറേബ്യ എന്നാല്‍ എണ്ണക്കിണറുകളുടെയും ഭീകരവാദികളുടെയും അടിമുതല്‍ മുടിവരെ മൂടുന്ന കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീകളുടെയും നാട് എന്ന പൊതുബോധസമവാക്യത്തില്‍ ആദ്യ രണ്ടു ഘടകങ്ങളെ ഏറെ സ്പര്‍ശിക്കാതെഎന്നാല്‍ അവഗണിക്കാതെയുംഅവസാന ഘടകത്തെ ഒന്നിഴപിരിച്ചു പരിശോധിക്കാന്‍ ശ്രമിക്കുന്ന രചനയാണ് യുവ സൗദിനോവലിസ്റ്റ് റജാ അല്‍ സനീഅ രചിച്ച വിവാദനോവല്‍ 'റിയാദിലെ പെണ്‍കുട്ടികള്‍ '(Girls of Riyadh).  ലോകത്ത് മറ്റെവിടെയുമെന്നപോലെ ഇവിടെയും പെണ്‍കുട്ടികള്‍ നൃത്തംചെയ്യുകയും സംഗീതവും ഷോപ്പിംഗും ആസ്വദിക്കുകയും ആണ്‍വേഷത്തില്‍ ഡ്രൈവ് ചെയ്യുകയും അപൂര്‍വ്വമായെങ്കിലും അതീവരഹസ്യമായി വിവാഹപൂര്‍വ്വബന്ധങ്ങളില്‍ ഏര്‍പ്പെടുകയും പ്രണയിക്കുകയും അതിന്റെ കയ്പ്പും കരിമ്പും രുചിക്കുകയും ചെയ്യുന്നുവെന്ന് തലസ്ഥാനനഗരിയിലെ അതിസമ്പന്ന വിഭാഗത്തില്‍ പെട്ട (velvet class) ഇരുപതു കഴിഞ്ഞ നാല് കൂട്ടുകാരികളുടെ ജീവിതങ്ങളെ ആവിഷ്കരിച്ചുകൊണ്ട് നോവലിസ്റ്റ് ചിത്രീകരിക്കുന്നു. ഒരു ഇന്റര്‍നെറ്റ്‌ കാല 'എപ്പിസ്റ്റലറി നോവല്‍ '(epistolary - കത്തുകളുടെ രൂപത്തിലുള്ള ആഖ്യാനം) എന്ന രൂപത്തില്‍ ആരെന്നു വെളിപ്പെടുത്തുന്നില്ലാത്ത രചയിതാവ് - "ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ ഓരോരുത്തരും ആണ്എന്റെ കഥ അവരുടെ കഥയാണ്‌"- തന്റെ ഇ-മെയില്‍ ഗ്രൂപ്പില്‍ എല്ലാ വെള്ളിയാഴ്ചയും പോസ്റ്റ്‌ ചെയ്യുന്ന മെയിലിന്റെ രൂപത്തിലാണ് അമ്പത് അധ്യായങ്ങളിലായി 2004 ഫെബ്രുവരി 13 മുതല്‍ 2005 ഫെബ്രുവരി 18   വരെ ഒരുവര്‍ഷക്കാലം കൊണ്ടെന്ന രീതിയില്‍ ആഖ്യാനം മുഴുവനാക്കുന്നത്. അടഞ്ഞ സമൂഹത്തില്‍ ജീവിക്കുമ്പോഴും പ്രണയവും രതിയും അടക്കമുള്ള വൈകാരിക വിനിമയങ്ങളില്‍ വ്യാപരിക്കുന്ന യുവതികളെ ഫോക്കസ് ചെയ്യുന്നതില്‍ 'സെക്സ് ആന്‍ഡ് സിറ്റി'യുടെ ഒരു സൗദി പതിപ്പ് എന്ന് നോവലിനെ കണക്കാപ്പെടുന്നുണ്ട് (Rachel Aspden). എന്നാല്‍ 'കാപട്യങ്ങളില്‍ നിബിഡമാവുകയും ആന്തര വൈരുധ്യങ്ങളില്‍ ലഹരിപിടിക്കുകയും ചെയ്തസമൂഹത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നതിലൂടെ നോവല്‍ വെറും നേരം പോക്ക് ആസ്വാദനത്തിന്റെ തലം മുറിച്ചു കടക്കുന്നു. പുസ്തകം ഇറങ്ങിയ ഉടന്‍ നിരോധിക്കപ്പെട്ടെങ്കിലും അത് ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു ചൂടപ്പമായിത്തീരുകയും ഇംഗ്ലീഷ് ഭാഷാന്തരം വന്‍വിജയമാവുകയും ചെയ്തു.

സ്ത്രീകളെല്ലാം 'ഒരു പുരുഷന്റെ അഥവാ ഒരു ചുമരിന്റെഅഥവാ ഒരു ചുമരായ പുരുഷന്റെ നിഴലില്‍ കൂനിക്കൂടി ജീവിക്കുന്നസമൂഹത്തിലിരുന്നു 'പതിനെട്ടു കഴിഞ്ഞ എല്ലാവര്‍ക്കുംചില നാടുകളില്‍ അത് ഇരുപത്തിയൊന്ന്ഇവിടെ സൌദിയില്‍ ആറു വയസ്സുകഴിഞ്ഞ ആണുങ്ങള്‍വയസ്സറിയിച്ച പെണ്ണുങ്ങള്‍എന്നിവര്‍ക്കും വേണ്ടി'യെന്ന മുഖവുരയോടെയാണ്‌ ആഖ്യാനം ആരംഭിക്കുക. ഗോത്ര/ സ്ഥല നാമങ്ങളെ സൂചിപ്പിക്കും വിധം കുടുംബപേരുള്ള ഗംരാഹ് അല്‍ ഖുസ്മന്‍ജിസദീം അല്‍ ഹൊറൈംലിലമീസ് ജദാവിമിശേലി അല്‍ അബ്ദുറഹിമാന്‍ എന്നീ നാല് കൂട്ടുകാരികളുടെ ജീവിതമാണ് ആഖ്യാനത്തില്‍ വിടരുന്നത്. തന്റെ വാരാന്ത്യ  ആഖ്യാനങ്ങളെ കുറിച്ച് ആളുകളുടെ പ്രതികരണങ്ങള്‍ ഒരു കോറസ് നിരീക്ഷണം പോലെ ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍ നോവലിസ്റ്റ്/ ആഖ്യാതാവ് നല്‍കുന്നുണ്ട്. “ചിലര്‍ ഈ പെണ്‍കുട്ടികള്‍ ചെയ്യുന്നത് തികച്ചും സ്വാഭാവിക കാര്യങ്ങളാണ് എന്നും (ഒട്ടും രഹസ്യമല്ലെന്നും) കരുതുമ്പോള്‍ഈ യാഥാസ്ഥിതിക സമൂഹത്തില്‍ നടമാടുന്ന അത്യാചാരങ്ങള്‍ എന്ന് തങ്ങള്‍ കരുതുന്ന കാര്യങ്ങളെ അവര്‍ പുറത്തുകൊണ്ടുവരുന്ന രീതിയെ കുറിച്ച് മറ്റു ചിലര്‍ ദേഷ്യംകൊണ്ട് തിളക്കുന്നു." പലപ്പോഴായി ആവിഷ്കരിക്കപ്പെടുന്ന ഈ നിരീക്ഷണങ്ങള്‍ ഒരര്‍ഥത്തില്‍ പിന്നീട്  നോവല്‍ ഏറ്റുവാങ്ങിയ വിമര്‍ശനങ്ങളുടെ തന്നെ കണ്ണാടിയാണ്. നോവലിന്റെ ഉള്ളടക്കം മുഴുവന്‍ ജിദ്ദയിലെ പുരുഷന്മാരെ ആദര്‍ശ വല്‍ക്കരിക്കാനും ബദവികളെയും മധ്യ - കിഴക്കന്‍ ദേശക്കാരെയും താറടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് എന്ന് റിയാദില്‍ നിന്നുള്ള ഒരു വായനക്കാരന്‍ പ്രതിഷേധിക്കുന്നു. റിയാദിലെ പെണ്‍കുട്ടികള്‍ അബലകളും ജിദ്ദ യുവതികള്‍ അനുഗ്രഹീതരുമാണ് എന്ന് വരുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ത്തുന്നവരുണ്ട്…………..

സൗദി സമൂഹത്തിലെ യുവതലമുറയില്‍ ഭൂരിപക്ഷത്തെയും പോലെ പെണ്‍കുട്ടികളെല്ലാം വീട്ടുപാരമ്പര്യത്തിന്റെയും ആധുനികതയുടെയും ശക്തികള്‍ക്കിടയില്‍ വലിഞ്ഞു മുറുകുന്നവരാണ്. "സൌദിസമൂഹം സാമൂഹികവിഭാഗങ്ങളുടെ ഒരു ഫ്രൂട്ട് കോക്ക്ട്ടെയ്ല്‍ പോലെയായിരുന്നു. അത്രക്കും അത്യാവശ്യമില്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ പരസ്പരം കൂടിക്കലരില്ല. അപ്പോഴും ഒരു ലായിനിയുടെ സഹായം ഉണ്ടാവുകയും ചെയ്യും. റിയാദിലെ 'വെല്‍വെറ്റ് ' ഉപരിവര്‍ഗ്ഗം മാത്രമായിരുന്നു നാല് പെണ്‍കുട്ടികളുടെയും ലോകം. എന്നാല്‍ അത് യൂനിവേഴ്സിറ്റി ചുറ്റുപാടിലെ  വൈവിധ്യത്തിന്റെ ഒരു ചെറുഭാഗം മാത്രമായിരുന്നു.” വാലന്റൈന്‍ ദിനംപോലുള്ള പാശ്ചാത്യ സമ്പ്രദായങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന യുവജനങ്ങള്‍ക്ക് അത്തരം കാര്യങ്ങളില്‍ വിലക്കുകളുമായി മതപോലീസ് കര്‍ക്കശമായി ഇടപെട്ടു തുടങ്ങുന്നത് ദുസ്സഹമാവുന്നുണ്ട്. വസ്ത്ര ധാരണ രീതികളില്‍ പരമ്പരാഗതരീതികള്‍ മുറുകെപിടിക്കുമ്പോഴും ഇപ്പോള്‍ 'ഗുച്ചിക്രിസ്റ്റ്യന്‍ ഡയര്‍ഗിവേഞ്ചിവാലെന്റിനോ തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന 'ഷിമാഘും തോബുംഒക്കെയാണ് പുതുതലമുറക്ക് പ്രിയം. ഇതൊക്കെയാണെങ്കിലുംനോവല്‍ അതിന്റെ കടുത്ത വിമര്‍ശകന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നപോലെ അത്ര കലാപസ്വഭാവമുള്ളതല്ലെന്നും ഫലത്തില്‍ ഏറെ യാഥാസ്ഥിതികമാണെന്നും റേച്ചല്‍ ആസ്പ്ഡെന്‍ നിരീക്ഷിക്കുന്നു. തന്റെ നായികമാരെ പോലെത്തന്നെ നോവലിസ്റ്റും അവരുടെ പ്രണയ ഭംഗങ്ങളുടെ കൂടുതല്‍ വിശാലമായ അടിസ്ഥാനമാനങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കുന്നതേയില്ല. തന്റെ പ്രേമ നൈരാശ്യത്തിന്റെ വേദന മറക്കാന്‍കഴിയുംവിധം ഇടപെടാന്‍ തനിക്കൊരു മഹത്തായ ലക്ഷ്യമില്ലാത്തതിനെ കുറിച്ച്, 'എന്തുകൊണ്ടാണ് യുവജനങ്ങള്‍ക്ക്‌ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തത്?' എന്ന സദീമിന്റെ ചോദ്യം അവിടത്തന്നെ അവസാനിക്കുന്നു. ഒടുവില്‍ആണ്‍കൊയ്മയുടെ സാമൂഹിക പരിമിതികള്‍ക്കെതിരില്‍ സംഘടിതമായി കൂട്ടുകാരികള്‍ കണ്ടെത്തുന്ന പ്രതിഷേധകര്‍മ്മം ബെല്‍ജിയന്‍ ചോക്കലേറ്റ് ഇറക്കുമതി ചെയ്തു ഒരു വിവാഹ സല്‍ക്കാര നടത്തിപ്പ് ബിസിനസ്സ് തുടങ്ങുക എന്ന 'ശ്വസനസ്ഥലി' (breathing space) തേടലിനപ്പുറം ഒന്നുമാവുന്നില്ല താനും. 'റിയാദിലെ പെണ്‍കുട്ടികള്‍ സൗദി വ്യവസ്ഥിതിക്കെതിരെയുള്ള ഒരു വിഷം വമിക്കുന്ന തൂലിക എന്നതിലേറെ അമേരിക്കക്കുള്ള ഒരു പ്രണയ ലേഖനമാണ്എന്ന് റേച്ചല്‍ ആസ്പ്ഡെന്‍ അതിശയോക്തി കലര്‍ത്തുന്നു.

മുഴുവന്‍ വായനക്ക് ലിങ്ക് പിന്തുടരുക:

https://www.fazalrahman.com/essays/article/girls-of-riyadh-by-rajaa-alsanea-marilyn-booth


Tuesday, April 29, 2025

God Dies by the Nile by Nawal El Saadawi / Sherif Hetata

 നൊമ്പരങ്ങളുടെ പെണ്ണ്, കുപിതയായ പെണ്ണ്.




അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി, നോവലിസ്റ്റ്, സ്ത്രീ ശാക്തീകരണ പോരാളി എന്നീ നിലകളില്‍ ഇജിപ്ത്യന്‍ സാഹിത്യത്തിലെ നിറസാന്നിധ്യമാണ് 'അറബ് ലോകത്തെ സിമോന്‍ ദേ ബുവ്വേ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്ദ്യ വയോധികയായ നവാല്‍ അല്‍ സഅദാവി. 1944-ല്‍ തന്‍റെ പതിമൂന്നാം വയസ്സില്‍ രചിച്ച 'സുവാദ് എന്ന പേരായ കുട്ടിയുടെ ഡയറി' മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന സര്‍ഗ്ഗ സപര്യയില്‍ മുസ്ലിം ലോകത്തെ സ്ത്രീ വിരുദ്ധതക്കെതിരെ എന്നും ശക്തമായി നിലക്കൊണ്ടിട്ടുള്ള സഅദാവിക്ക്, താന്‍ എന്നും തുറന്നു കാണിച്ചിട്ടുള്ള അത്യാചാരാങ്ങളില്‍ ഒന്നായ പെണ്‍ ചേലാകര്‍മ്മത്തിനു ആറാം വയസ്സില്‍ തന്നെ വിധേയയായിരുന്നെങ്കിലും, താരതമ്യേന പുരോഗമന വാദിയായിരുന്ന പിതാവിന്‍റെ ശിക്ഷണം കാരണം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി ഡോക്റ്ററും മനോരോഗ വിദഗ്ദയുമായി സേവനം ചെയ്യാന്‍ അവസരം കിട്ടിയത് പുരുഷാധിപത്യ ഘടനയില്‍ സ്ത്രീകള്‍ അനുഭവിച്ചു വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരില്‍ മനസ്സിലാക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. സാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകപ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഓണററി ഡോക്റ്ററേറ്റുകള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'വിമിന്‍ ആന്‍ഡ് സെക്സ്' പോലുള്ള വിവാദ കൃതികളിലൂടെ ലോകമെമ്പാടും വായനാ സമൂഹത്തെ നേടുമ്പോഴും ഇജിപ്ത്യന്‍ സര്‍ക്കാരുമായി ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടി വന്ന വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരി തടവിലാക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു. 'പെണ്‍ തടവറയിലെ ഓര്‍മ്മക്കുറിപ്പുകള്‍', 'വിമിന്‍ അറ്റ് പോയിന്‍റ് സീറോ' തുടങ്ങിയ രചനകള്‍ അവരുടെ നേരനുഭവങ്ങളുടെ ചൂട് പങ്കുവെക്കുന്നവയാണ്. ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രവാസ വഴി തെരഞ്ഞെടുത്ത സഅദാവി വിഖ്യാതമായ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ അധ്യാപികയായും സേവനമനുഷ്ടിച്ചു.

സഅദാവിയുടെ ആദ്യകാല രചനകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് "ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു." നോവലിന്‍റെ ആദ്യ പ്രസിദ്ധീകരണത്തിനും മൂന്ന് പതിറ്റാണ്ടിനു ശേഷം 2006-ല്‍ പുതിയ പതിപ്പിനുള്ള മുഖവുരയില്‍ നവാല്‍ അല്‍ സവദാവി ഇങ്ങനെ കുറിച്ചു: "മുപ്പതിലേറെ കൊല്ലങ്ങള്‍ക്ക് മുമ്പെഴുതിയതാണെങ്കിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' ഇന്നും ഇജിപ്ത്യന്‍ സ്ത്രീയുടെ അവസ്ഥ വിവരിക്കുന്നു എന്നെനിക്കു തോന്നുന്നു. ഇപ്പോഴത്തെ ഭരണം സാദാത്തിന്‍റെ ഭരണത്തെക്കാള്‍ മെച്ചമല്ല കൂടുതല്‍ മോശം പോലുമാണ്. ദാരിദ്ര്യവും അമേരിക്കന്‍ പുത്തന്‍ കൊളോണിയലിസവും മത മൗലികതയും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഞാന്‍ ഇടയ്ക്കിടെ എന്‍റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ അതിപ്പോഴും സാകിയയുടെ ഗ്രാമം പോലെത്തന്നെയുണ്ട്. ഒരു പക്ഷെ അതുകൊണ്ടാവാം ആളുകള്‍ ഇപ്പോഴും ഈ പുസ്തകം വായിക്കുന്നത്." (ആമുഖം, നവാല്‍ അല്‍ സഅദാവി, 'ഗോഡ് ഡൈസ് ബൈ ദി നൈല്‍ ആന്‍ഡ് അദര്‍ നോവല്‍സ്, ഇസെഡ് ബുക്സ്, ലണ്ടന്‍, 2015). ഇതൊക്കെയാണെങ്കിലും ഇപ്പോഴും അറബ് മൂലത്തില്‍ തന്‍റെ തലക്കെട്ട് അതേ പടി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും 'ദൈവം മരിക്കുക' എന്നത് ദൈവം ചമഞ്ഞവന്‍റെ മരണം എന്ന അര്‍ത്ഥത്തില്‍ പോലും വകവെച്ചു കൊടുക്കാന്‍ പ്രസാധകര്‍ക്ക് ഭയമാണെന്നും നോവലിസ്റ്റ് ഇതേ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ആറോ ഏഴു വയസ്സുള്ളപ്പോള്‍ കേള്‍ക്കാനിടയായ ഒരു ആത്മഹത്യയുടെ കഥയാണ് നോവലിന്‍റെ ആദ്യ പ്രചോദനമെന്ന് നോവലിസ്റ്റ് ഏറ്റുപറയുന്നുണ്ട്. മേയറുടെ വീട്ടു വേലക്കാരിയായിരുന്ന പെണ്‍കുട്ടി മുങ്ങി മരിക്കുകയായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ സമാനമായ മറ്റൊരു സംഭവവും കേള്‍ക്കാനിടയായി. അതേ മേയറുടെ മറ്റൊരു വീട്ടുവേലക്കാരിയും ഗര്‍ഭിണിയുമായ പതിനാലുകാരി ഓടിപ്പോയെന്നാണ് കേട്ടത്. മേയര്‍ക്കു നേരെ വിരല്‍ ചൂണ്ടിയ ഏക വ്യക്തിയായ, പെണ്‍ കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന യുവാവ് വയലില്‍ വെടിയേറ്റു മരിച്ചു. ആരുമൊന്നും പറയാതിരുന്നതിന് ഉമ്മുമ്മ നല്‍കിയ വിശദീകരണം ഇതായിരുന്നു: മേയര്‍ ഒരു ദൈവമാണ്, ആര്‍ക്കും അയാളെ ശിക്ഷിക്കാനാവില്ല. അയാള്‍ ദരിദ്രരായ കര്‍ഷകരെ നികുതിയുടെ പേരില്‍ നായാടി, കുടിയിറക്കി, അവരുടെ ഇളം യുവതികളെ ഒരു വൈകൃത ഭീകരതയോടെ വേട്ടയാടി, ചോദ്യം ചെയ്തവരെ കള്ളക്കേസുകളില്‍ ഒതുക്കി, ഒടുക്കി. ഈ മേയര്‍/ ഉമ്മുമ്മയുടെ വാക്കുകളിലെ ദൈവം തന്നെയാണ് നോവലന്ത്യത്തില്‍ സാകിയ മുത്തശ്ശിയുടെ വിധിതീര്‍പ്പിനു പാത്രമാകുന്നത്: "അയാള്‍ അതാ അവിടെയുണ്ട്, എന്‍റെ കുഞ്ഞേ. ഞാനയാളെ നൈല്‍ നദിക്കരയില്‍ മറവു ചെയ്തു."


കഫര്‍ അല്‍ തീന്‍ എന്ന സുന്ദരവും നിദ്രാലസ്യമുള്ളതുമായ ഇജിപ്ത്യന്‍ ഗ്രാമത്തിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകരും മതകാര്യങ്ങളില്‍ അന്ധ വിശ്വാസത്തിന്‍റെയും അജ്ഞതയുടെയും പരിമിതികള്‍ ഉള്ളവരുമായ പാവം ജനങ്ങളും അവരുടെ ദൗര്‍ബല്യങ്ങള്‍ ആവോളം ആസ്വദിച്ചും മുതലെടുത്തും കഴിയുന്ന അങ്ങേയറ്റം അഴിമതി പുരണ്ട അധികാര കേന്ദ്രമായ മേയറും അയാളെ പ്രീണിപ്പിച്ച് അയാളുടെ സ്ത്രീലമ്പടത്വത്തിന് കൂട്ട് നില്‍ക്കുന്ന ഗ്രാമ മുഖ്യരുമാണ് നോവലിലെ കഥാപാത്രങ്ങള്‍. സാകിയ മുത്തശ്ശിയുടെ സുന്ദരികളായ പേരക്കുട്ടികള്‍ സൈനബ്, അനിയത്തി നഫീസ എന്നിവരുടെ മേല്‍ മേയറുടെ കണ്ണ് പതിയുന്നതാണ് നോവലിന്‍റെ പ്രമേയങ്ങളെ അധികം സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാതെത്തന്നെ അവതരിപ്പിക്കാനുള്ള തുടക്കമാവുന്നത്. മന്ദബുദ്ധിയെങ്കിലും മിസ്റിലെ അധികാരശ്രേണിയില്‍ തന്നെക്കാള്‍ വലിയ പദവികളിലെത്തിയ സഹോദരനോടുള്ള അസൂയ മേയറുടെ സ്വഭാവ ദൂഷ്യങ്ങള്‍ക്ക് വളമാകുന്നുണ്ടോ എന്ന് സംശയിക്കാം. പള്ളിയിലെ മുതവല്ലി മാത്രമല്ല ചര്‍ച്ചിലെ ഷെയ്ഖും അയാളുടെ നീക്കങ്ങള്‍ക്ക് കൂട്ടാണ്. നഫീസയെ വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അയാള്‍ സാകിയയുടെ സഹോദരനായ പാവം വയോധികന്‍ കുഫ്രാവിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുന്നത്. അതേ മനോഭാവത്തോടെ അയാള്‍ നടത്തുന്ന മറ്റൊരു കരുനീക്കത്തിന്‍റെ ഭാഗമായാണ് വിമുക്ത ഭടനായിട്ടും ജലാലിനും അതേ ഗതി വരുന്നത്. സാകിയയുടെ മാനോവിഭ്രാന്തിയുടെ കാരണവും സ്ത്രീ ജീവിതം നേരിടുന്ന അറ്റമില്ലാത്ത ദുരന്തങ്ങളില്‍ പെട്ട് പോകുന്നത് തന്നെയാണ്. എന്നാല്‍ നഫീസയുടെ കുഞ്ഞിന്‍റെ പിതാവ് എല്‍വായാണെന്നും അതുകൊണ്ടാണ് അഭിമാനക്കൊലയായി കുഫ്രാവി അയാളെ കൊന്നു കളഞ്ഞതെന്നുമുള്ള മേയറുടെ തിരക്കഥയുടെ അപ്പുറം സാകിയ മുത്തശ്ശി ഉന്മാദത്തിന്‍റെ അകക്കണ്ണിലൂടെ അറിയുന്നുണ്ട്. സൈനബിനു സംഭവിക്കുന്ന ദുരന്തത്തിനും അയാള്‍ തന്നെയാണ് കാരണമെന്നും അവര്‍ തിരിച്ചറിയുന്നു. മുമ്പ് തന്‍റെ അസുഖം ഭേദമാക്കാനായി പുണ്യ നഗരി സിയാറത്തിനു അയച്ച ഘട്ടത്തില്‍ ദൈവ ശബ്ദമായി തന്നില്‍ എത്തിയ മേയറുടെ നാടകങ്ങള്‍ ഇനിയും തുടര്‍ന്ന് കൂടാ എന്ന ഘട്ടത്തിലാണ്, തെളിഞ്ഞ മനസ്സോടെ, ഉന്മാദ ലേശമില്ലാതെ സാകിയ ആ അടക്കം സാധിച്ചെടുക്കുന്നത്.


നഫീസയുടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തുകയും 'അപശകുനങ്ങളുടെ നിമിത്തമായ ഹറാംപിറപ്പിനെ' സംരക്ഷിക്കുന്നതിലൂടെ നാടിനു ദുര്യോഗങ്ങള്‍ വരുത്തി വെക്കുകയും ചെയ്തതിനു രതിമൂര്‍ച്ചയോടെ ആണ്‍ കൂട്ടം വേട്ടയാടുകയും കുഞ്ഞിനോടൊപ്പം കൊല്ലപ്പെടുകയും നൈല്‍ തീരത്ത് അടക്കപ്പെടുകയും ചെയ്യുന്ന ഫതഹിയ, മനസ്സറിയാത്ത ആരോപണത്തില്‍ ജയിലിലായ ഭര്‍ത്താവ് ജലാലിനെ തേടി പട്ടണത്തിലെത്തുകയും ചതിവില്‍ പെട്ട് അജ്ഞാത വിധിയിലേക്ക് പോവുകയും ചെയ്യുന്ന സൈനബ്, തന്‍റെ നാണക്കേടിന്‍റെ ഓര്‍മ്മകളുമായി നൈലിന്‍റെ അഗാധതകളില്‍ മറയുന്ന നഫീസ എന്ന് തുടങ്ങി എല്ലാ സ്ത്രീകഥാപാത്രങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആണ്‍ ലോകത്തിന്‍റെ വേട്ടയാടലിന്‍റെ ദുരന്ത പാത്രങ്ങള്‍ തന്നെ. യഥാര്‍ഥത്തില്‍ നോവലിലെങ്ങും ലിംഗ പരമായ അസമത്വത്തിന്‍റെ പ്രശ്നം ഏതാണ്ട് ഏകപക്ഷീയമാം വിധം കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെല്ലാം ദുഷിച്ചു പോയ മത നേതൃത്വത്തിന്‍റെയും അധികാര സ്ഥാനീയരുടെയും കുടിലതകളുടെ ഇരകളാണ്. വ്യത്യസ്ത വീക്ഷണങ്ങളിലൂടെയുള്ള ആഖ്യാനത്തില്‍ പുരുഷ വീക്ഷണത്തില്‍ സ്ത്രീകളെ പ്രകടമായും ഭോഗവസ്തുവെന്ന നിലയിലുള്ള ഭാഷാപ്രയോഗങ്ങളില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. എല്ലായിപ്പോഴും മത വിലക്കുകളാണ് അവരുടെ വേഷത്തെയും സമൂഹത്തിലെ സ്ഥാനത്തെയും അടയാളപ്പെടുത്തുന്നതെങ്കിലും ഒളിഞ്ഞു നോട്ടത്തിന്‍റെ സുഖത്തോടെയാണ് പുരുഷ ലോകം അവരുടെ ഉടലളവുകളെ അവസരത്തിലും അനവസരത്തിലും വിവരിക്കുന്നത്. ഇരപിടിയന്മാരുടെ മുഖമാണ് ഒട്ടുമിക്ക പുരുഷ കഥാപാത്രങ്ങള്‍ക്കുമുള്ളത്. സദാചാരം പുലരേണ്ടത് സ്ത്രീകളിലാണെന്ന കാപട്യം അടയാളപ്പെടുത്തുന്നതാണ് അവരുടെ പെണ്‍ സമീപനങ്ങള്‍. "ആണുങ്ങള്‍ എപ്പോഴും വഴിതെറ്റി നടക്കുന്നവരാണ്. പക്ഷെ ഇപ്പോള്‍ സ്ത്രീകളും ചാരിത്ര്യം കളഞ്ഞു കുളിക്കുകയാണ്." സാഹിത്യപരമായ മൂല്യ വിചാരത്തില്‍ അത്ര മികച്ചതായി കണക്കാക്കാനാവാത്ത ഈ ദ്വിമാന നിലപാട് പുസ്തകം എഴുതപ്പെട്ട കാലത്തിന്‍റെ സ്ത്രീ വിമോചക സങ്കല്‍പ്പങ്ങളുമായി ഒത്തുപോവുന്നതാണ്. സഅദാവിയുടെ 'വിമിന്‍ ആന്‍ഡ് സെക്സ്' രണ്ടാം തലമുറ ഫെമിനിസ്റ്റ് കാഴ്ചപ്പാടിന് ഏറെ ഊര്‍ജ്ജം പകര്‍ന്നതായിരുന്നു എന്നത് ഇതോടു ചേര്‍ത്തു വെക്കാം. ബോധപൂര്‍വ്വമായ സ്ത്രീ പക്ഷ നിലപാടുകളുടെ ആഘോഷം ഈ ഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്നു. 'കുപിതയായ ഫെമിനിസ്റ്റ്' എന്ന പ്രയോഗം ആ കാലവുമായി ചേര്‍ത്തു ഉപയോഗിക്കപ്പെട്ടു.


ഇതൊക്കെയാണെങ്കിലും സഅദാവിയുടെ രചനകളെ പൊതുവിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' എന്ന കൃതിയെ വിശേഷിച്ചും വെറും ഫെമിനിസ്റ്റ് രചന എന്ന കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹിത്യപരമായ വിവേചനമില്ലായ്മയായിരിക്കും. അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ രചനയാണ്, എന്നാല്‍ അതിനപ്പുറം അധികാരവും മൗലിക വാദവും ദാരിദ്ര്യം ഉത്പാദിപ്പിക്കുന്ന വിശ്വാസ ദൗര്‍ബല്യങ്ങളും വേട്ടയാടുന്ന നിസ്സഹായാരായ മനുഷ്യരുടെയും കഥ കൂടിയാണ്. സഅദാവിയുടെ ആഖ്യാന മികവു വിളിച്ചോതുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. ഏറ്റവും സങ്കീര്‍ണ്ണവും സംഘര്‍ഷ ഭരിതവുമായ ഘട്ടങ്ങളില്‍ പൊടുന്നനെ ഭ്രമാത്മകതയുടെയും സ്വപ്നാനുഭവ സദൃശമായ ഭാവപ്പകര്‍ച്ചകളുടെയും തലങ്ങളിലേക്ക് അനായാസം കൂട് മാറുന്നത് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ അതി തീക്ഷണമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. പുതിയ കാലത്ത് ഏകാ കുര്‍നിയാവനെ പോലുള്ള ഇളംമുറക്കാരില്‍ കാണാവുന്ന ഈ ചടുലത അറബ് സാഹിത്യത്തിലെ ഈ ആചാര്യ സ്ഥാനീയയുടെ കൃതിയെ സമ്പന്നമാക്കുന്നു. നോവലിന്‍റെ അന്ത്യം വിശേഷിച്ചും ഏകാ കുര്‍നിയാവന്‍റെ 'മാന്‍ ടൈഗര്‍' എന്ന കൃതിയെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 181-185)

To purchase, contact ph.no:  8086126024

read more :

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html 

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html

Woman at Point Zero by Nawal El Saadawi / Sherif Hetata

നഷ്ടപ്പെടാനില്ലാത്തവള്‍ കരയുന്നില്ല



കൈറോക്ക് വടക്ക് കഫര്‍ തഹല ഗ്രാമത്തില്‍ ദരിദ്ര കര്‍ഷക കുടുംബാംഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന പിതാവിന്റെയും ഫ്രഞ്ച് സ്കൂളില്‍ പഠിച്ച ബൂര്‍ഷ്വാ കുടുംബാംഗമായിരുന്നകുതിരയോടിക്കാനും പിയാനോ വായിക്കാനും ആഗ്രഹിച്ച ഉമ്മയുടെയും ഒമ്പത് മക്കളില്‍ രണ്ടാമത്തവള്‍ ആയി ജനിച്ച നവാല്‍ അല്‍ സഅദാവി, പെണ്‍കുട്ടിയെന്ന ‘പരിമിതി’യാണ് തന്നെ മുന്നോട്ടു കുതിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ആണ്‍കുട്ടിയെന്ന നിലയില്‍ ചേട്ടനെ പഠിപ്പിക്കാനായിരുന്നു മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമെങ്കിലും പുന്നാരിച്ചു വഷളാക്കിയ സഹോദരന്‍ പഠനത്തില്‍ പരാജയമായിരുന്നു. പത്താം വയസ്സില്‍ വിവാഹം ചെയ്തയക്കാനുള്ള പിതാവിന്റെ തീരുമാനത്തിനെതിരെ പൊരുതിത്തുടങ്ങുമ്പോള്‍ ഉമ്മയുടെ ഉറച്ച പിന്തുണ കിട്ടാനുള്ള അപൂര്‍വ്വ ഭാഗ്യമുണ്ടായതാണ് പഠനത്തില്‍ മിടുക്കിയായിരുന്ന നവാലിന് ജീവിതത്തില്‍ വഴിത്തിരിവായത്‌. നര്‍ത്തകിയാകാനാഗ്രഹിച്ച, സംഗീതം ഇഷ്ടപ്പെട്ട സുന്ദരിയായ പെണ്‍കുട്ടിക്ക് ആ സ്വപ്നം കയ്യൊഴിയെണ്ടിവന്നത് പിയാനോ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പിതാവിന് ഇല്ലാതിരുന്നത് കൊണ്ടാണ്. ഡോക്റ്റര്‍ ആകാനോ തീരെ താല്പര്യം ഇല്ലായിരുന്നെങ്കിലും, സ്കോളര്‍ഷിപ്പോടെ മെഡിക്കല്‍ പ്രവേശനം കിട്ടിയ സമര്‍ത്ഥയായ വിദ്യാര്‍ഥിനിക്ക് അത് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് 1955 -ല്‍ സൈക്കയാട്രിയില്‍ ബിരുദം നേടി കഫര്‍ തഹലയില്‍ തിരിച്ചെത്തിയ നവാല്‍, 1963-ല്‍ പബ്ലിക്ക് ഹെല്‍ത്ത് എജുക്കേഷന്‍ ജനറല്‍ ഡയറക്റ്റര്‍ ആയി നിയമിതയായി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിതത്തില്‍ തിരിച്ചടികള്‍ ആരംഭിച്ചിരുന്നു ഇക്കാലത്ത്. 1972-ല്‍ ‘സ്ത്രീകളും ലൈംഗികതയും’ എന്ന പുസ്തക പരമ്പരയില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച് പെണ്‍ചേലാകര്‍മ്മം പോലുള്ള ഹീനമായ സ്ത്രീവിരുദ്ധതക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ആ എതിര്‍പ്പുകള്‍ ശക്തമായി. വൈകാതെ ജോലി നഷ്ടമായ അവര്‍ക്ക് മൂന്നു വര്‍ഷമായി നടത്തിവന്ന ‘അല്‍ സിഹ്ഹ’ മാസിക നിര്‍ത്തേണ്ടിയും വന്നു. പിതാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി നടത്തിയ ആദ്യവിവാഹത്തില്‍ മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ആദ്യഭര്‍ത്താവ് ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത ഒളിപ്പോരാളിയായിരുന്നെങ്കിലും യുദ്ധാനന്തരം മയക്കുമരുന്നിനു അടിമയാകുകയും ഗാര്‍ഹിക പീഡനം പതിവാക്കുകയും ചെയ്തതോടെ നവാലിനു അയാളെ ഉപേക്ഷിക്കേണ്ടി വന്നു. ആ ബന്ധത്തിലാണ് മകള്‍ മോനാ ഹെല്‍മി പിറന്നത്‌. ഒരു നിയമജ്ഞനുമായുള്ള രണ്ടാം വിവാഹം അലസിപ്പോയതിനെ കുറിച്ച് “ഞാന്‍ ശരിക്കും ഒരു ഭാര്യയുടെ വേഷത്തിന് പറ്റിയ ആളല്ല” എന്നു അല്‍ സഅദാവി പറഞ്ഞിട്ടുണ്ട്. ശരീഫ് ഹതാതയുമായുള്ള മൂന്നാം വിവാഹത്തിലാണ് ഏക മകന്‍ ആതെഫ് ഹതാത പിറന്നത്‌. ലോകത്തിലെ ഏക ‘ഫെമിനിസ്റ്റ് പുരുഷന്‍’ എന്ന് പോലും അല്‍ സഅദാവി വിശ്വസിച്ച, നാല്‍പ്പത്തിമൂന്നു വര്‍ഷക്കാലത്തെ ജീവിത പങ്കാളിയും ഇതര ബന്ധങ്ങളിലൂടെ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന ബോധ്യമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ക്ക് കാരണമായത്‌. “ഓ, പുരുഷ ദായക്രമത്തിന്റെ സങ്കീര്‍ണ്ണത. അദ്ദേഹം ലിംഗ സമത്വത്തെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി, എന്നിട്ട് സ്വന്തം ഭാര്യയെ വഞ്ചിച്ചു. തൊണ്ണൂറ്റിയഞ്ചു ശതമാനം പുരുഷന്മാരും അങ്ങനെയാണ്, എനിക്കുറപ്പുണ്ട്.” ഇജിപ്തില്‍ ഒരു വിവാഹമോചിതയായിക്കഴിയുക ഒരു സാധാരണ സ്ത്രീക്ക് വളരെ പ്രയാസകരമാണെങ്കിലും “പക്ഷെ ഞാന്‍ വളരെ അസാധാരണക്കാരിയാണ്” എന്ന് അവര്‍ കളി പറഞ്ഞിട്ടുണ്ട്.

അല്‍ സഅദാവി രചനാലോകത്തേക്ക്

1973-ലാണ് ‘വുമന്‍ അറ്റ്‌ പോയിന്റ് സീറോ പ്രസിദ്ധീകരിക്കുന്നത്. 1977-ല്‍ ദി ഹിഡന്‍ ഫെയ്സ് ഓഫ് ഈവ്: വുമിന്‍ ഇന്‍ ദി അറബ് വേള്‍ഡ് എന്ന ആദ്യ നോണ്‍ ഫിക്ഷ ന്‍ കൃതിയും. 1973 മുതല്‍ ’76 വരെ ഐന്‍ ഷംസ് യൂണിവേഴ്സിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്കിടയിലെ മനോരോഗത്തെ കുറിച്ച് റിസേര്‍ച്ച് നടത്തിയതും ’79- ’80 കാലത്ത് യു. എന്‍. ഉപദേശകയെന്ന നിലയില്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിച്ചതും ഈ പ്രദേശങ്ങളിലെ സ്ത്രീജീവിതങ്ങളുടെ സവിശേഷമായ പീഡിതാവസ്ഥകള്‍ നേരിട്ടറിയാന്‍ അല്‍ സഅദാവിയെ സഹായിച്ച അനുഭവങ്ങളാണ്. 1980-ല്‍ ഇജിപ്ത്യന്‍ സ്ത്രീകളുടെ സാമൂഹികവും ബൌദ്ധികവുമായ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിവന്ന പോരാട്ടങ്ങളുടെ തിക്തഫലമായി സാദാത് ഭരണം അവരെ തടവിലാക്കി. തടവറയില്‍, സാദാത് തങ്ങളെ കൊന്നുകളഞ്ഞേക്കുമെന്ന ഭീതിപൂണ്ടു വിലപിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കിടയില്‍, സഹതടവുകാരിയായ ഒരു ലൈംഗികത്തൊഴിലാളി രഹസ്യമായി നല്‍കിയ ഐ പെന്‍സില്‍ ഉപയോഗിച്ചു ടോയിലെറ്റ് പേപ്പറില്‍ തന്റെ ആത്മകഥ രചിച്ചു തുടങ്ങുകയായിരുന്നു പോരാളിയായ അല്‍ സഅദാവി. 1981 ഒക്റ്റോബര്‍ ആറിന് സാദത്ത്‌ കൊല്ലപ്പെടുമ്പോള്‍ അതത്ര അപ്രതീക്ഷിതമായിരുന്നില്ല, തടവറയിലേക്ക് ഒളിപ്പിച്ചു കടത്തിയ ട്രാന്‍സിസ്റ്ററിലൂടെ വാര്‍ത്തകള്‍ അറിഞ്ഞു കൊണ്ടിരുന്ന അല്‍ സഅദാവിക്കും കൂട്ടര്‍ക്കും. പുതിയ പ്രസിഡന്‍റ് ഹൊസ്നി മുബാറക് ഔദാര്യപൂര്‍വ്വം വിട്ടയക്കുമ്പോള്‍ അകാരണമായി തടവിലാക്കിയത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നടത്തുകയും അത് വിജയിക്കുകയും ചെയ്ത അനുഭവവും അവര്‍ക്കുണ്ട്; വിധിയായ ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കുകയുണ്ടായില്ലെങ്കിലും. തുടര്‍ന്നുള്ള അവരുടെ ജീവിതം അറബ് സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പ്രസ്ഥാനത്തിലും (അറബ് വിമിന്‍സ് സോളിഡാരിറ്റി അസോസിയേഷന്‍) എഴുത്തുകാരി, ജേണലിസ്റ്റ്, ആഗോള തലത്തില്‍ സ്ത്രീപക്ഷ പ്രഭാഷക എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുമാണ് മുന്നോട്ടു പോയത്. മുബാറകിന്റെ കാലത്ത് പ്രഖ്യാപിത തടങ്കല്‍ ഉണ്ടായില്ലെങ്കിലും കനത്ത സെന്‍സര്‍ഷിപ്പും വധഭീഷണിയും നേരിടേണ്ടി വന്ന അല്‍ സഅദാവി ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം നാടുവിടുകയായിരുന്നു. യു. എസ്സിലും യൂറോപ്പിലും യൂണിവേഴ്സിറ്റികളില്‍ അധ്യാപനം നടത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം, 1996-ല്‍ തിരികെയെത്തിയ അല്‍ സഅദാവി, മുബാറക് ഭരണത്തിനു നേരെയും പോരാട്ടം തുടര്‍ന്നു.

 

ചുറ്റുപാടിലെ പെണ്‍ ലോക സാക്ഷ്യങ്ങള്‍

നവാല്‍ അല്‍ സഅദാവിയുടെ വ്യതിരിക്ത ശബ്ദം ഇജിപ്ത്യന്‍ സാഹിത്യത്തില്‍ ശക്തമായി പ്രഘോഷണം ചെയ്ത ആദ്യ കൃതിയായിരുന്നു വുമന്‍ അറ്റ്‌ പോയിന്റ് സീറോ. കൈറോയിലെ തടവറകളില്‍ കഴിയുന്ന സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളില്‍ ഇടപെടുന്ന മനോരോഗ വിദഗ്ദയെന്ന നിലയില്‍ ഖനാതിര്‍ പെണ്‍തടവറയില്‍ പരിചയപ്പെടാനിടയായ വിചിത്ര സ്വഭാവിയായ ഫിര്‍ദൌസിന്റെ കഥയുടെ ആവിഷ്കാരമാണ് ഈ നോവല്‍. ബാഹ്യതലത്തില്‍ ശാന്തപ്രകൃതിയും ക്ഷമാ ശീലയുമായ ഫിര്‍ദൌസ് ഒരു കൊലപാതകിയാവുക എന്നത് ജയില്‍ ഡോക്റ്റര്‍ക്ക് അചിന്ത്യമായി തോന്നുന്നുണ്ട്. തന്റെ പിമ്പിനെ കൊന്നുകളഞ്ഞതിനു മരണ ദണ്ഡന കാത്തു കഴിയുന്ന മുന്‍ ലൈംഗികത്തൊഴിലാളിക്ക് പക്ഷെ തന്റെ പ്രവര്‍ത്തിയില്‍ ലജ്ജാലേശമില്ല. അവരുടെ കഥ തുറന്നു പറയിക്കാനുള്ള നവാലിന്റെ ശ്രമങ്ങള്‍ ആദ്യമൊക്കെ തുടര്‍ച്ചയായി പരാജയപ്പെടുകയാണെങ്കിലും, വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തൊട്ടു തലേദിവസം അവര്‍ മനോരോഗ ച്കിത്സക/ എഴുത്തുകാരിയെ കാണാനും ഉള്ളു തുറക്കാനും തയ്യാറാകുന്നു. തന്റെ കുറ്റം ഏറ്റു പറയാന്‍ ഒരു മടിയുമില്ലാത്ത ഫിര്‍ദൌസ്, തുടര്‍ന്ന് പറയുന്ന കഥയില്‍ ഇജിപ്ത്യന്‍ സ്ത്രീത്വത്തിന്റെ ദുരനുഭവങ്ങള്‍ ഒന്നൊന്നായി ചുരുള്‍ നിവരുന്നു. പിറന്നു വീഴുന്ന അന്ന് മുതല്‍ കുടുംബം, ചുറ്റുപാടുകള്‍, പാരമ്പര്യം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ബാല്യം, കൌമാരം, യൌവ്വനം, വാര്‍ദ്ധക്യം എന്നീ ഇടങ്ങളിലും സന്ദര്‍ഭങ്ങളിലും എല്ലാം അവള്‍ നേരിടേണ്ടി വരുന്ന അവഗണന, അവമതി, പീഡനം, ഉപേക്ഷ, നാനാ വിധത്തിലുള്ള ചൂഷണം, അപമാനവീകരണം എന്നതൊക്കെ തീക്ഷ്ണമായ ജീവിതാനുഭാവങ്ങളായി ഫിര്‍ദൌസിന്റെ കഥയില്‍ ആവിഷ്കരിക്കപ്പെടുന്നു. വ്യക്തി എന്ന നിലയില്‍ സ്വയം സ്ഥാപിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് പോരാട്ടത്തിലേക്കും ഒരു വേള സ്വയം നശീകരനത്തിലേക്കും കൊലയിലേക്ക് തന്നെയും നയിക്കുന്ന വിപര്യയമാണ് നോവലിന്റെ ഇതിവൃത്തം.

ഫിര്‍ദൌസിന്റെ കഥ

നാട്ടുമ്പുറത്തു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഫിര്‍ദൌസിന്റെ ഓര്‍മ്മകളില്‍ ഉമ്മയെയും മകളെയും കണ്ണില്‍ ചോരയില്ലാതെ ഗാര്‍ഹിക പീഡനത്തിനിരയാക്കുമായിരുന്ന ഉപ്പയും ലൈംഗിക ചോദനയുടെ ആദ്യാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ മുഹമ്മദേയ്ന്‍ എന്ന കളിക്കൂട്ടുകാരനുമുണ്ട്. പെണ്‍ചേലാകര്‍മ്മമെന്ന കാടത്തത്തിന് വിധേയയായ ശേഷം ആസ്വാദ്യകരമായിരുന്ന ആ രതി ചോദനകള്‍ അനുഭവപ്പെടാതെ പോകുന്നത് അവളറിയുന്നു. മാതാപിതാക്കളുടെ മരണ ശേഷം കൈറോയില്‍ അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസിനു സ്കൂളില്‍ പോകാന്‍ അവസരം ലഭിക്കുന്നത് അവള്‍ ആസ്വദിച്ചു. അമ്മാവനോടൊപ്പം ഒരേ കട്ടിലില്‍ ഉറങ്ങുമായിരുന്ന ഫിര്‍ദൌസിനു അയാള്‍ വിവാഹിതയാകുന്നതോടെ ബോര്‍ഡിംഗ് സ്കൂളില്‍ എത്തേണ്ടി വന്നു. പഠനത്തില്‍ ശ്രദ്ധയൂന്നിയ മിടുക്കിയായ വിദ്യാര്‍ഥിനി, മിസ്‌ ഇഖ്ബാല്‍ എന്ന അധ്യാപികയുമായി അടുത്ത ചങ്ങാത്തത്തില്‍ ആകുന്നതു കൂട്ടുകാരികള്‍ പ്രണയമായി വ്യാഖ്യാനിക്കുന്നുണ്ട്. മികച്ച വിജയത്തോടെ ബിരുദം നേടിയതിനു ശേഷം അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസ്, അറുപതു പിന്നിട്ട, മുഖത്തു പഴുത്തൊലിക്കുന്ന വ്രണമുള്ള ഷെയ്ഖ് മഹമൂദിനു തന്നെ വിവാഹം ചെയ്തു കൊടുക്കാനുള്ള അമ്മാവന്റെയും അമ്മായിയുടെയും ആലോചനയെ കുറിച്ച് അറിയാന്‍ ഇടവരുന്നതോടെ തന്റെ ആദ്യത്തെ ഓടിപ്പോക്ക് നടത്തുന്നു. എന്നാല്‍ തെരുവില്‍ തന്നെ പിന്തുടരുന്ന കണ്ണുകളില്‍ നിന്ന് ഭയന്നോടി തിരികെ വീട്ടിലേക്കും വെറുക്കപ്പെട്ട വിവാഹത്തിലേക്കും അവള്‍ക്ക് മടങ്ങാതെ വയ്യ. നോവലില്‍ പെണ്‍ ജീവിതത്തെ വിടാതെ പിടികൂടുന്ന ദുരൂഹഭയത്തിന്റെ വേട്ടയാടലായി ഈ കണ്ണുകള്‍ പേര്‍ത്തും പേര്‍ത്തും അടയാളപ്പെടുത്തപ്പെടുന്നുണ്ട്. ഗാര്‍ഹിക പീഡനം അവിടെയും തുടര്‍ക്കഥയാകുന്നതോടെ ഫിര്‍ദൌസിന്റെ ജീവിതം പിന്നെയും പലായനത്തിന്റെയും അപരിചിതരില്‍ അഭയം തേടുന്നതിന്റെയും അനിശ്ചിതത്വത്തിലേക്ക് തെന്നി വീഴുന്നു. ബയൂമിയുടെ തടവറയില്‍ അയാള്‍ക്കും കൂട്ടുകാര്‍ക്കും ലൈംഗിക അടിമയാകേണ്ടി വരുന്നതിനെ തുടര്‍ന്ന് ഓടിപ്പോകുന്ന ഘട്ടത്തില്‍ നൈല്‍ നദിക്കരയില്‍ പരിചയപ്പെടുന്ന ശരീഫ എന്ന തഴക്കം ചെന്ന അഭിസാരിക സഹായത്തിനെത്തുന്നതുമാണ് ഫിര്‍ദൌസിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. കണ്ടവനൊക്കെ കേറി മേയാവുന്ന തുറസ്സാവുന്നതിനു പകരം തന്റെ ശരീരത്തിന് മികച്ച വില വാങ്ങുന്ന ഒരു കുലീന വേശ്യയാവുകയെന്ന പുതിയ മന്ത്രം അവരാണ് ഫിര്‍ദൌസിനു ഉപദേശിക്കുക. എന്നാല്‍ ശരീഫയും തന്നെ വിറ്റു കാശാക്കുകയാണ് എന്ന തിരിച്ചറിവിലാണ് ഫിര്‍ദൌസ് അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക. ഒരു നാള്‍, തന്റെ കക്ഷിയായ ദിയാ, വലിയ വീടും കാറുമൊക്കെ സ്വന്തമാക്കുമ്പോഴും താനൊരു മാന്യസ്ത്രീ ആവുന്നില്ലെന്നു മുഖത്തടിച്ചു പറയുന്നത് വീണ്ടും അവളെ തകര്‍ത്ത് കളയുന്നുണ്ട്. എല്ലാമുപേക്ഷിച്ചു ഒരു ചാളയിലേക്ക് താമസം മാറുകയും, തന്റെ കൈവശം അപ്പോഴും ഉള്ള സെക്കണ്ടറി സര്‍ട്ടിഫിക്കേറ്റിന്റെ പിന്‍ബലത്തില്‍ ഒരു ഓഫീസ് അസിസ്റ്റന്‍റ് ജോലി നേടുകയും ചെയ്യുന്ന ഫിര്‍ദൌസ്, അത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ലൈംഗികം ഉള്‍പ്പടെയുള്ള അടിമത്തവും ദാസ്യവും തിരിച്ചറിയുമ്പോള്‍, ഭാര്യയുടെയും അംഗീകൃത സ്ത്രീത്വത്തിന്റെയും ഇടങ്ങളെക്കാളേറെ സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്നത് ലൈംഗികത്തൊഴില്‍ ആണെന്ന നിരീക്ഷണത്തിലേക്ക് നീങ്ങുന്നു. പ്രണയാഭ്യര്‍ത്ഥനയുമായി ഒരിക്കല്‍ കൂടി മോഹിപ്പിച്ച ഇബ്രാഹിം, ബോസിന്റെ മകളെ വിവാഹം കഴിക്കുമ്പോള്‍ പണം നല്‍കാതെ തന്നെ പ്രാപിക്കാനുള്ള തന്ത്രം മാത്രമായിരുന്നു അയാളുടെ നാട്യമെന്നു അവള്‍ തിരിച്ചറിയുന്നു. തുടര്‍ന്ന് കമ്പനി വിട്ടു ഒരു വിലകൂടിയ ലൈംഗികത്തൊഴിലാളിയാകുന്ന ഫിര്‍ദൌസ്, തന്നെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഫൌസിയെന്ന പിമ്പിനെ വകവരുത്തുന്നതും ഒരു അറബ് രാജകുമാരനെ അപമാനിക്കുന്നതുമാണ് അവളുടെ വിധി നിര്‍ണ്ണയിക്കുന്നത്. പുതിയ ഒരിടത്തേക്ക് പോകുന്നതിന്റെ ആവേശം മാത്രമാണ് തനിക്കുള്ളതെന്നു ഫിര്‍ദൌസ്, കഥാകാരിയോടു പറയുന്നു. തന്നെ കുറ്റം വിധിച്ച ആണുങ്ങള്‍ക്ക് തനിക്ക് പറയാന്‍ കഴിയുന്ന സത്യങ്ങളെ ഭയമാണെന്നും അതുകൊണ്ടാണ്, അതല്ലാതെ താനിനിയും കൊല്ലുമെന്ന ഭയം കൊണ്ടല്ല, തന്നെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചതെന്നും അവള്‍ പറയുന്നു. അധികൃതര്‍ അവളെ തൂക്കുമരച്ചുവട്ടിലേക്ക് കൊണ്ട് പോകുമ്പോള്‍ പുറത്തിറങ്ങി തന്റെ കാറില്‍ തെരുവിലൂടെ കുതിക്കവേ, നവാലിനു ആ ആളുകളെ കാറിടിപ്പിച്ചു കൊല്ലണം എന്നുണ്ട്. എന്നാല്‍ ഫിര്‍ദൌസിനുള്ള ധൈര്യം തനിക്കില്ലെന്ന തിരിച്ചറിവില്‍ ആക്സിലറേറ്ററില്‍ നിന്ന് അവള്‍ കാല്‍ പിന്‍വലിക്കുന്നു.  

ജീവിതത്തില്‍ ഒരിക്കലും സ്വന്തമായ തെരഞ്ഞെടുപ്പുകല്‍ക്കിടമില്ലാത്ത സ്ത്രീത്വത്തിന്റെ പ്രതീകമാണ് ഫിര്‍ദൌസ്. ചുറ്റുമുള്ള പുരുഷ ലോകം അവളുടെ മേല്‍ തങ്ങള്‍ സ്ഥാപിക്കുന്ന അധികാരത്തില്‍ ആഹ്ലാദിക്കുന്നവരാണ് എന്ന് ചെറുപ്പത്തില്‍ തന്നെ അവള്‍ തിരിച്ചറിയുന്നുണ്ട്. പുരുഷന്മാരുമായുള്ള ബന്ധത്തില്‍ സന്തോഷം കണ്ടെത്തുക എന്നത് അവള്‍ക്കു വിധിക്കപ്പെട്ടിട്ടുള്ളതല്ല. ശാരീരികമായി പെണ്‍ചേലാകര്‍മ്മത്തിന്റെ ഫലം കൂടിയായ ഈ നിരാസം, ലൈംഗിക സമത്വമില്ലായ്മയെന്ന പുരുഷ കേന്ദ്രിതാവസ്ഥയുടെ സൃഷ്ടിയുമാണ്. പണം നേടുന്നതിലൂടെ അന്തസ്സ് നേടാം എന്ന ധാരണയും പൊളിയുന്നതാണ് തന്റെ കര്‍തൃത്വം സ്ഥാപിക്കുന്നതിനുള്ള അന്തിമ ഉപായമായി ഒരു കൊലപാതകത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് അവളെ എത്തിക്കുന്നത്. ചെയ്തു കഴിയുമ്പോഴാവട്ടെ, അതൊട്ടും പ്രയാസകരമായിരുന്നില്ല എന്നും അവള്‍ കണ്ടെത്തുന്നു. എല്ലാ സ്ത്രീകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നവരാണ് എന്നും വിവാഹം എന്നതിലും സ്വതന്ത്രമായ ജീവിതം ലൈംഗികത്തൊഴിലാളിയുടെതാണ് എന്നുമുള്ള ഫിര്‍ദൌസിന്റെ നിരീക്ഷണങ്ങള്‍, പവിത്രമെന്നു കരുതപ്പെടുന്ന സാമൂഹിക വ്യവഹാരങ്ങളിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യുക മാത്രമല്ല അവയുടെ തായ് വേരില്‍ തന്നെ ചെന്ന് കൊള്ളുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അത് ഇജിപ്തിലെ മാത്രം കഥയല്ല, മറിച്ച് ലോകത്തെങ്ങുമുള്ളത് തന്നെയാണ്. നൈരാശ്യത്തിന്റെയും ദോഷദൃഷ്ടിയുടെയും സ്വരം അനിവാര്യമായും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അറബ് സ്ത്രീയുടെ അനുഭവം എന്നതിനപ്പുറം സ്ത്രീകളുടെ സാര്‍വ്വ ലൌകികമായ അനുഭവം എന്ന തലത്തിലേക്കുയരുന്നതും സമത്വത്തിനു വേണ്ടിയുള്ള അവളുടെ പോരാട്ടത്തെ നിശിതമായി അടയാളപ്പെടുത്തുന്നതും തന്നെയാണ് സ്ത്രീപക്ഷ രചനയുടെ ഒരു സമകാലിക ക്ലാസ്സിക് ആയി ‘ഗതിമുട്ടിയ സ്ത്രീയെ ’യെ മാറ്റിത്തീര്‍ക്കുന്നതും. 

read more:

   The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html   

Wednesday, April 16, 2025

The Bird Tattoo by Dunya Mikhail

യസീദി സമൂഹത്തിനൊരു സ്നേഹഗീതം



(വിമത ഇറാഖി കവിയും ആക്റ്റിവിസ്റ്റുമായ ദുനിയാ മിഖൈലിന്റെ പ്രഥമ നോവല്‍ The Bird Tattoo, അറബ് ഫിക് ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണ്. യസീദി സമൂഹത്തിനായി രചിക്കപ്പെട്ട ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു സ്നേഹഗീതമെന്നു നിരീക്ഷിക്കപ്പെടുന്ന നോവല്‍ ഒരു പ്രണയകഥ പശ്ചാത്തലമാക്കി സമൂഹം നേരിടുന്ന വംശീയ ദുരന്തം ആവിഷ്കരിക്കുന്നു.) 

നാദിയ മുറാദ്, ഫരീദ ഖല്ലാഫ് തുടങ്ങിയവരുടെ ആത്മകഥാ ആഖ്യാനങ്ങളിലൂടെ ലോകവായനാ സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ് യസീദി സമൂഹത്തിന്റെ ദുര്‍വ്വിധിയുടെ സമകാലിക പാഠങ്ങള്‍. പ്രസ്തുത ദുരന്തത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം, ഇസ്ലാമിക സമൂഹത്തിന്റെ വികാസ കാലത്തില്‍ തന്നെ ചെന്ന് മുട്ടുന്നുവെന്നു പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കുര്‍ദിസ്താന്‍ മേഖലയില്‍ അധിവസിച്ചുവന്ന, മുഖ്യമായും കുര്‍മാന്‍ജി ഭാഷ സംസാരിക്കുന്ന ഈ പുരാതന സമൂഹംഅവരുടെ വിശ്വാസാചാരആരാധനാ രീതികളില്‍ വിഗ്രഹാരാധനയെ വര്‍ജ്ജിച്ച ഇസ്ലാമിക സമൂഹത്തിന്റെ മുന്നില്‍ വെറുക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നതിനു കാരണമുണ്ട്: സ്വയം ഏകദൈവാരാധനയില്‍ വിശ്വസിക്കുമ്പോഴും‘തവൂസി മെലെക് (Tawûsî Melek)’ എന്ന് വിളിക്കപ്പെട്ട മയില്‍ രൂപി ഉള്‍പ്പടെ ഏഴു ദൈവിക സങ്കല്‍പ്പങ്ങളെ ചുറ്റിപ്പറ്റിയാണ് യസീദി വിശ്വാസക്രമങ്ങള്‍ വികസിച്ചത്. സഫാവിദ്ഓട്ടോമന്‍ കാലഘട്ടങ്ങളില്‍‘ഗ്രന്ഥം നല്‍കപ്പെട്ടവര്‍ (അഹ് ലു കിതാബ്) എന്ന പേരില്‍ ക്രിസ്തീയജൂത സമൂഹത്തിനു നല്‍കപ്പെട്ട പരിഗണനകള്‍ക്കും വെളിയില്‍ യസീദി സമൂഹം വേട്ടയാടപ്പെടാന്‍ ഇത് നിമിത്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ‘സോഫ്റ്റ്‌ ടാര്‍ഗറ്റ്’ ആയി അവര്‍ കണക്കാക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ‘അബ്രഹാമിക്’ മതങ്ങളുടെയും (ജൂതക്രിസ്തീയഇസ്ലാമിക മതങ്ങള്‍), സൊരാഷ്ട്രിയന്‍ മതം പോലുള്ള പേര്‍ഷ്യന്‍ ദര്‍ശനങ്ങളുടെയും എന്ന പോലെ സൂഫി പാരമ്പര്യങ്ങളുടെ പോലും സങ്കരമാണ് യസീദി ക്രമങ്ങള്‍ എന്ന് വിവരിക്കപ്പെടുന്നു (1). 

................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-bird-tattoo-by-dunya-mikhail


Friday, January 31, 2025

The Frightened Ones by Dima Wannous/ Elisabeth Jaquette

ഭയപ്പാടിന്റെ ജനിതകം


2011ലെ സിറിയന്‍ വിപ്ലവത്തിന്റെ ഘട്ടത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സദിനെതിരെയുള്ള സമാധാനപരമായ പ്രകടനങ്ങളെ ഭരണകൂടം കിരാതമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ മുപ്പതു വര്‍ഷമായി കുടുംബം വസിച്ചുവന്ന പ്രിയ നഗരമായ ഡമാസ്കസ് വിട്ടു ബൈറൂത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ദിമ വന്നൂസ് അതുവരെയായി ഒരു ചെറുകഥാ സമാഹാരവും (Details, 2007) ഒരു നോവലും (Chair, 2008) പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. സിറിയന്‍ നാടകാചാര്യന്‍ സഅദല്ലാ വന്നൂസിന്റെ മകളും ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജേണലിസ്റ്റ് ഇബ്രാഹിം ഹമീദിയുടെ ഭാര്യയും ആയിരുന്ന ദിമാക്ക് സാഹചര്യങ്ങള്‍ ഒന്നുമേ അനുകൂലവുമായിരുന്നില്ല. എന്നാല്‍ അവര്‍ സ്വയം വ്യക്തമാക്കിയ പോലെബൈറൂത്ത് പ്രവാസം നല്‍കിയ സുരക്ഷിതത്വത്തിലിരുന്നു നേരിട്ടനുഭവിക്കുന്നില്ലാത്ത ദുരന്തങ്ങള്‍ എഴുത്തുകാരിയുടെ പ്രിവിലേജ് ഉപയോഗിച്ചു അനുഭവിക്കുന്നതായി നടിച്ച് എഴുതിവെക്കുന്നതിന്റെ വൈരുധ്യം ദുസ്സഹമായി അനുഭവപ്പെട്ടത് അവരുടെ സര്‍ഗ്ഗ സിദ്ധിയെ ബാധിച്ചുകലുഷമായ ദേശീയ സാഹചര്യങ്ങളില്‍ സാഹിത്യത്തിനുള്ള പദവിയെ സംബന്ധിച്ച ഉദാത്ത വല്‍ക്കരണത്തെയും പ്രവാസത്തിന്റെ പരാങ് മുഖത്വത്തെയും സംബന്ധിച്ച നിശിത നിരീക്ഷണങ്ങള്‍ ഉള്ള ഒരു ലേഖനത്തില്‍ അവര്‍ പറയുന്നു: “ആളുകളുടെ ദുരിതങ്ങളെ കുറിച്ച് അവര്‍ക്കിടയില്‍ ജീവിക്കാതെ ഞാന്‍ എഴുതുകയില്ല.... ഭയവും ഉത്കണ്ഠയും ഇരിക്കിലുംഎന്റെ മകനെയും കുടുംബത്തെയും ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു ഇവിടെത്തന്നെ നില്‍ക്കാന്‍ കഴിയുമായിരുന്നു എന്നിരിക്കെഞാന്‍ വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് മറ്റുള്ളവരുടെ ദുരിതങ്ങളെ ഭാവനയില്‍ കാണുകയും അതെ കുറിച്ച് എഴുതുകയും ചെയ്യാനാകില്ല” *(1). പിന്നീട് ഒരു പതിറ്റാണ്ടോളം കാലം ഈ തീക്ഷ്ണ ആഘാതം (trauma) സൃഷ്ടിച്ച സര്‍ഗ്ഗ തടസ്സം (writer’s block) അവരെ നിഷ്ക്രിയയാക്കി. ദീര്‍ഘ മൌനത്തിനു ശേഷം പുറത്തിറങ്ങിയ പുതിയ നോവല്‍അസ്സാദ് ഭരണകൂടത്തിന്റെ എകാധിപത്യത്തിന്റെയും യുദ്ധ ഭീകരതയുടെയും കരിനിഴലില്‍ ഭയം വേട്ടയാടുന്ന സാഹചര്യത്തിന്റെ ഒരു വൈയക്തിക ആവിഷ്കാരം കൂടിയായി മാറിയത് ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഭയം എന്ന വികാരത്തെ കേന്ദ്രപ്രമേയമാക്കി അവതരിപ്പിക്കുകയും ചെയ്തു: ‘അല്‍ ഖാഇഫൂന്‍’ എന്ന അറബ് മൂലം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ തലക്കെട്ടില്‍ (The Frightened Ones) വേണ്ടത്ര പ്രകാശിതമായിട്ടില്ല എന്ന നിരീക്ഷണം ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ഭയപ്പെടുത്തുന്ന എന്തെങ്കിലും ഒരു പ്രത്യേക സംഭവം മൂലം ഭയപ്പെട്ടുപോയവര്‍ എന്നതിനപ്പുറം ഭയം എന്നത് സ്വതേ ഒരു നിതാന്ത അനുഭവമായിത്തീര്‍ന്ന ഒരു ജനത/ വ്യക്തികള്‍ ആണ് നോവലില്‍ ഇടംപിടിക്കുന്നത് *(2).

മുപ്പതുകളിലെത്തിയ സുലൈമ കൃത്യം പതിനഞ്ചു കൊല്ലം മുമ്പത്തെ അനുഭവം വിവരിക്കുന്ന രൂപത്തിലാണ് നോവല്‍ ആഖ്യാനം തുടങ്ങുന്നത്. ജനസംഖ്യയില്‍ ഒട്ടുമുക്കാലും ആഘാത/ ആഘാതാനന്തര മാനസിക വിക്ഷോഭങ്ങള്‍ക്കടിമപ്പെട്ട (trauma/ PSTD) ഒരു നാടിന്റെ കഥ പറയാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന രൂപകം ഏറ്റവും യോജിച്ചതുതന്നെ: ഒരു സൈക്കോതെറാപ്പിസ്റ്റിന്റെ ക്ലിനിക്കിലെ തിരക്കേറിയ കാത്തിരിപ്പു മുറിയിലെ ചകിതരായ മനുഷ്യര്‍. ഡമാസ്കസ്സിലെ ഡോ. കാമിലിന്റെ ഈ മുറിയില്‍ നിത്യവും ഒട്ടേറെ രോഗികളെത്തുന്നു. അവരില്‍ ഇരകള്‍ മാത്രമല്ലെന്ന് നോവലിസ്റ്റ് തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്: ഉരുണ്ട മാംസ പേശികളും തുളഞ്ഞിറങ്ങുന്നപശിമയില്ലാത്ത നോട്ടവുമായി എത്തുന്ന വേട്ടക്കാരും ഇപ്പോള്‍ ഡോക്റ്ററുടെ സഹായം തേടുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ ക്ലിനിക്കിലെത്തുന്ന സുലൈമഇടയ്ക്കിടെ വേട്ടയാടുന്ന മാനസിക വിക്ഷോഭം (anxiety/ panic attack) നേരിടാന്‍ സ്ഥിരമായി മരുന്ന് (tranquiliser) ഉപയോഗിക്കുന്ന ശീലക്കാരിയാണ്. നോവല്‍ മുന്നോട്ടുപോകുമ്പോള്‍ അവളുടെ മരുന്നുപയോഗം കൂടിക്കൂടി വരുന്നതും അതൊരു വിഷമവൃത്തം (vicious circle) ആയിത്തീരുന്നതിന്റെ സൂചനകളും സുവ്യക്തമാണ്. കടുത്ത ഭക്ഷണ വിരോധം (anorexia) പോലുള്ള ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ(“വിശപ്പ്‌ എനിക്ക് സുരക്ഷിത ബോധം തരുന്നു: ഒഴിഞ്ഞ വയറ് ഒഴിഞ്ഞ മനസ്സിന്റെ, ഓര്‍മ്മയുടെആത്മാവിന്റെ ചിഹ്നമാണ്” പേജ്:67) ഭ്രമ ചിന്തകള്‍ക്കും മായിക പ്രത്യക്ഷങ്ങള്‍ക്കും (nightmares and hallucinations) അവള്‍ കൂടുതല്‍ കൂടുതല്‍ ഇരയായിക്കൊണ്ടിരിക്കുന്നു. നല്ലൊരു ചിത്രകാരിയായ സുലൈമക്ക് ആ സിദ്ധിയൊക്കെ കൈമോശം വന്നു തുടങ്ങുന്നു. എന്നാല്‍ചുറ്റുപാടുകളെയും ഇതര മനുഷ്യരുടെ ഭാവമാറ്റങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം “ഭയത്തോടുള്ള ഭയം” ("the fear of fear") എന്നു താന്‍ വിളിക്കുന്ന അവസ്ഥക്കെതിരെ ബോധപൂര്‍വ്വമായ ഒരു പ്രതിരോധം പോലെ അവള്‍ വളര്‍ത്തിയെടുക്കുന്നു.  കാമിലുമായുള്ള സംസാരം ആത്മഹത്യാ ചിന്തകള്‍ക്കെതിരെ ജീവിതത്തിലേക്കുള്ള അവളുടെ ഏകപിടിവള്ളിയാണ് *(3).

ഡോ. കാമിലിന്റെ വെയിറ്റിംഗ് റൂമില്‍ വെച്ച് സുലൈമ കണ്ടുമുട്ടുന്ന നാസിം സ്വയം ഒരു ഡോക്റ്ററും എഴുത്തുകാരനും ആണെങ്കിലും സമാന മാനസിക വിക്ഷോഭങ്ങളുടെ ഇരയായി തന്നെത്തന്നെ കഠിനമായി പ്രഹരിക്കുന്ന പ്രകൃതക്കാരനാണ്. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ഭയം മൂലം തിരിച്ചറിയപ്പെനായി അയാള്‍ തന്റെ പുറത്ത് പേരും വിലാസവും വലിയ അക്ഷരങ്ങളില്‍ പച്ചകൊത്തിയിട്ടുണ്ട്. ഒന്നിനും ഒരു സുനിശ്ചിതത്വവുമില്ലാത്ത രാജ്യത്ത് അവര്‍ക്കിടയില്‍ ഉരുവാകുന്ന അടുപ്പത്തിനും സ്വാഭാവികമായും ആയുസ്സുണ്ടാകുക വയ്യ. രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ സിറിയ വിട്ടു ജര്‍മ്മനിയിലേക്ക് പോകും മുമ്പ് അയാള്‍ തന്റെ പൂര്‍ത്തിയായിട്ടില്ലാത്ത നോവലിന്റെ കയ്യെഴുത്തുപ്രതി സുലൈമയെ ഏല്‍പ്പിക്കുന്നതാണ് കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’ ഇതിവൃത്തത്തില്‍ വഴിത്തിരിവാകുക. നാസിമിന്റെ കൃതിയില്‍ അവള്‍ കണ്ടെത്തുന്ന സ്ത്രീക്ക് തന്റെ തന്നെ അനുഭവങ്ങളാണ്. അയാള്‍ തന്റെ ജീവിതം മോഷ്ടിക്കുകയായിരുന്നുവോ (പേജ്: 74) എന്നുപോലും അവള്‍ സന്ദേഹിക്കുന്നു. ഈ ഘട്ടത്തില്‍ ഇരട്ട ഒറ്റിന്റെ വേദനയാണ് സുലൈമക്ക് അനുഭവപ്പെടുന്നത്: ആദ്യം നാസിം ഉപേക്ഷിച്ചു പോയതിന്റെഇപ്പോള്‍ നോവലെഴുതാന്‍ പാകത്തില്‍ തന്റെ അനുഭവങ്ങള്‍ കുമ്പസാരിക്കാന്‍ തന്നെ പരുവപ്പെടുത്തിയതിന്റെ. ഒന്നിടവിട്ട അധ്യായങ്ങളില്‍ സുലൈമയുടെയും പേരു പറയുന്നില്ലാത്ത നാസിമിന്റെ കഥാപാത്രത്തിന്റെയും ആഖ്യാനങ്ങളായാണ് നോവല്‍ ആവിഷ്കരിക്കപ്പെടുന്നതും. ഇരുവരുടേയും അനുഭവ സമാനതകള്‍ വ്യക്തമാണ്‌: കുട്ടിക്കാലത്തേ സംഭവിക്കുന്ന സ്നേഹമയിയായ പിതാവിന്റെ നഷ്ടംസിറിയന്‍ വിപ്ലവത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ അറയിലേക്കുള്ള സഹോദരന്റെ ഇളംപ്രായത്തിലുള്ള ‘തിരോധാനം’, ഉമ്മയോടൊപ്പം തനിച്ചു കഴിയാന്‍ വിധിക്കപ്പെടുന്ന യുവതിയുടെ മനോവിഹ്വലതകള്‍ വേട്ടയാടുന്ന ഏകാന്ത ജീവിതംപലായനം. “നാസിമിന്റെ കയ്യെഴുത്തുപ്രതി ഒരു കണ്ണാടി പോലെയായിരുന്നു: ഞാനത് വായിച്ചുഎന്നെത്തന്നെ കണ്ടു, പേരില്ലാതെനാടില്ലാതെ” (പേജ്: 210). എന്നാല്‍ നാസിമിന്റെ കൃതിയിലെ അപരജീവിതത്തിന്റെ യഥാര്‍ത്ഥ ഉടമ മറ്റൊരാളാണ് എന്ന് അയാളുടെ റിസപ്ഷനിസ്റ്റില്‍ നിന്നു തിരിച്ചറിയുമ്പോള്‍ അവരെ കാണാനും നാസിമിന്റെ തിരോധാനം സംബന്ധിച്ച നിഗൂഡത മനസ്സിലാക്കാനുമായി സുലൈമ ബൈറൂത്തില്‍ എത്തുന്നു. എന്തുകൊണ്ടായിരിക്കാം നാസിം സല്‍മയുടെ പേര് ഒരിക്കലും തന്റെ കൃതിയില്‍ നല്‍കാതിരുന്നത് എന്ന് അവള്‍ അത്ഭുതപ്പെടുന്നു. “അവള്‍ക്കെന്റെ യഥാര്‍ത്ഥ പേരുണ്ടായിരുന്നു. അവള്‍ എന്നെ അവളുടെ ആത്മാവില്‍ പേറിഞാന്‍ അവളെ എന്റെ ആത്മാവിലും. അവളുടെ പേര് എന്റെ പേരിന്റെ സമ്പൂര്‍ണ്ണമാക്കിലൈല പറഞ്ഞപോലെ, എന്റെ പേര് അവളുടെ ചെല്ലപ്പേരാണ്. അവള്‍ എന്റെ ഓര്‍മ്മകളും ദുരിതങ്ങളും പോലും ചുമക്കുന്നുണ്ടാവാംഞാന്‍ അവളോടൊപ്പം സഹിച്ച പോലെ. ഞാനെന്റെ പിതാവ് ചെയ്തപോലെഅവയില്‍ നിന്നെല്ലാം മുക്തയാകുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.” (പേജ്: 210). എന്നാല്‍ ഇരുവരും സന്ധിക്കുന്നില്ല. കണ്‍പക്കത്തു നിന്ന് ഒരു ദുരൂഹ ചോദനയാലെന്നോണം സുലൈമ ഓടിപ്പോകുന്നു. “ഞാന്‍ ഓടിപ്പോയിഎങ്ങോട്ടെന്നില്ലാതെ. ഓടിപ്പോകാന്‍ ഒരു ദേശമില്ലിപ്പോള്‍, നാസിമില്ലഫുവാദ് ഇല്ലപിതാവില്ല.” (പേജ്: 238). “എന്റെ പിതാവ് മരിച്ച, സഹോദരന്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഇടമാല്ലാത്ത,  ഒരു നഗരത്തില്‍ ഉറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. നാസിമിന്റെ വീട് തിരികെ ഡമാസ്കസില്‍ ആയിരുന്നു. എനിക്ക് ഒരു വീടുണ്ടായിരുന്നില്ല. പക്ഷെ അവിടെ എന്നെ കാത്ത് എന്തോ ഉണ്ടായിരുന്നുഇവിടെ എനിക്കായി ഒന്നുമില്ലായിരുന്നു.” (പേജ്: 239).

ഭയവും ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വവും അടിച്ചേല്‍പ്പിക്കുന്ന രീതി സ്കൂള്‍ തലം മുതല്‍ തുടങ്ങിവെക്കുന്നത് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്ലാസ് ലീഡര്‍ എപ്പോഴും എല്ലാ കുട്ടികള്‍ക്കും മേല്‍ ശിക്ഷാമുറ നടപ്പിലാക്കുന്നതിനുള്ള മേല്‍നോട്ടം നടത്തി. അതിനു പകരം ഭക്ഷണം ഉള്‍പ്പടെ മറ്റുകുട്ടികള്‍ അവള്‍ക്ക് എത്തിച്ചു നല്‍കി. ശാരീരിക അക്രമങ്ങള്‍ സാധാരണമായി കണക്കാക്കപ്പെടുകയും അത് മുതിര്‍ന്നു വരുമ്പോള്‍ അസ്സാദിന്റെ സിറിയയില്‍ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാനുള്ള പരിശീലനം ആയി കരുതപ്പെടുകയും ചെയ്തു. ഫുവാദിന്റെ തിരോധാനത്തെ തുടര്‍ന്ന് അവന്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഭയമാണ് സുലൈമയെ വേട്ടയാടുക. ഉമ്മാക്ക് പുറത്തിറങ്ങാനുള്ള മടിയുടെ പ്രഭവം അവരുടെ അനുഭവങ്ങളാണ്. “തുറസ്സ് അവര്‍ക്ക് വിഭ്രമം ഉണ്ടാക്കും. അവര്‍ക്ക് ഭ്രാന്തായിട്ടില്ലപക്ഷെ അവര്‍ അങ്ങനെ കരുതുന്നു” (പേജ്: 68).  തന്നെ ഉടന്‍ മറവിരോഗം ഗ്രസിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. വായിക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ അവരെപ്പോഴും ഒരു പുസ്തകത്തിലെ ഒരേ താളില്‍ - ‘ഇരുപത്തിനാലാം പേജില്‍’ എന്നു നോവലിസ്റ്റ് – വെറുതെ നോക്കിയിരിക്കുന്നു. ഡോക്റ്റര്‍ ആയിരുന്ന പിതാവിന്റെ കാന്‍സര്‍ ബാധിച്ചുള്ള മരണത്തെയും ഭയം മൂലമെന്ന് വിശദീകരിക്കുന്നതിനു ഉമ്മാക്ക് ന്യായങ്ങളുണ്ട്. ആ കഥയിലൂടെയാണ് തന്റെ കുഞ്ഞുന്നാളില്‍ സംഭവിച്ച ദേശ/ കുടുംബ ദുരന്തം സുലൈമ അറിയുക. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ 32 കൊല്ലവും ഭയം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടത്‌ എന്നാണു അവര്‍ പറയുക. ഹാഫെസ് അല്‍ അസ്സാദിന്റെ ഭരണത്തില്‍മുസ്ലിം ബ്രദര്‍ഹുഡിനെ തുരത്താന്‍ വേണ്ടി നടപ്പിലാക്കിയ ഹമാ കൂട്ടക്കൊല (1982)യുടെ കാലത്ത് അവിടം വിട്ടു കുടുംബം ഡമാസ്കസില്‍ എത്തുമ്പോള്‍ സുലൈമക്ക് അഞ്ചു വയസ്സായിരുന്നു. ഭീരുവായ ഭര്‍ത്താവ് അടിവസ്ത്രത്തില്‍ മൂത്രമൊഴിക്കുമായിരുന്നു എന്ന് ഉമ്മ ഓര്‍ക്കുന്നു. ഹമായില്‍ നിന്ന് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്തത് ദേശ വഞ്ചനയായി ഉമ്മ കരുതി. ദേശദ്രോഹിയായ ഭര്‍ത്താവിനു പകരമായി മകനെ ഡോക്റ്റര്‍ ആക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഭര്‍ത്താവ് ഓഫീസില്‍ പ്രസിഡന്റിന്റെ പടം തൂക്കിയിട്ടതിനു ഉമ്മ ദേഷ്യപ്പെടുന്നു. കുടുംബാംഗങ്ങളെ കൊന്നുകളഞ്ഞവന്റെ പടം തൂക്കുന്നതെന്തിന്“ഒരാളെ കൊല്ലുകയും അടക്കത്തിനു ഹാജരാകുകയും ചെയ്യുന്നവന്‍ എന്തുതരം മനുഷ്യനാണ്? പിതാവിന്റെ മറുപടി അയാളുടെ കുറ്റബോധം വ്യക്തമാക്കുന്നുണ്ട്: “ഞാന്‍ ഹമായില്‍ നിന്നുള്ള ആളായതുകൊണ്ടാണ് അയാളുടെ പടം തൂക്കിയിടുന്നത്. എന്റെ പാപം കൂടുതല്‍ വലുതാണ്‌ എന്നതുകൊണ്ട്‌” (പേജ്:75) ഹമാ കൂട്ടക്കൊലയും വര്‍ത്തമാന സാഹചര്യവും തമ്മില്‍ സൂക്ഷ്മമായ സമാന്തരം നോവലിസ്റ്റ് സൂചിപ്പിക്കുന്നു. പിതാവിനെ പോലെ ചകിതാവസ്ഥയില്‍ തന്നെയും കണ്ടെത്തുന്ന സുലൈമനാസിമിന്റെ കണ്ണില്‍ താന്‍ ഭീരുവായിരിക്കാം എന്ന് കരുതുന്നു: “ഞാനും എന്റെ കുടുംബവും ഭയചകിതരായ ഇരുപത്തിമൂന്നു മില്ല്യന്‍ സിറിയക്കാരില്‍ നാലുപേര്‍ മാത്രമാണ് എന്ന് അയാള്‍ പറഞ്ഞേക്കാം” (പേജ്: 100). നാസിമിന്റെ കാര്യത്തിലാകട്ടെരഹസ്യാന്വേഷണ വിഭാഗം എപ്പോഴും തന്റെ പിറകിലുണ്ട് എന്ന ഭയമാണ് അയാളെ ജര്‍മ്മനിയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുക. പതിനാലു വയസ്സുള്ളപ്പോള്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു ഒരിക്കല്‍ ഹമാ കൂട്ടക്കൊലയിലെ മുന്‍ പ്രസിഡന്‍റ് ഹാഫെസ് അല്‍ അസ്സാദിന്റെ പങ്കിനെ കുറിച്ചു തുറന്നടിച്ചതിനെ തുടര്‍ന്ന് താന്‍ സ്വയം അതെ ഭയത്തിന്റെ പിടിയില്‍ പെട്ടിരുന്നത് സുലൈമ ഓര്‍ത്തെടുക്കുന്നു.

സിറിയന്‍ സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നായിരുന്ന അലവൈറ്റ് – സുന്നി ഏറ്റുമുട്ടലുകള്‍ നോവലില്‍ ശക്തമായി സൂചിതമാകുന്നുണ്ട്. ന്യൂനപക്ഷമായിരുന്ന അലവൈറ്റുകള്‍ ഭരണകൂടസ്വാധീനത്തിന്റെ പ്രിവിലെജുകള്‍ അനുഭവിച്ചപ്പോള്‍ ഭൂരിപക്ഷമായിട്ടും അവഗണിക്കപ്പെടുന്നു എന്നതായിരുന്നു സുന്നി വിഭാഗത്തിന്റെ രോഷം. സല്‍മയുടെ മാതാവ് സുന്നി വിഭാഗക്കരിയയതിന്റെ പേരില്‍ ഏറെ അവമതി നേരിടേണ്ടി വരുന്നു. സംസാര ഭാഷാ രീതികള്‍ പോലും ആളുകളെ ഒറ്റിക്കൊടുത്തു. അലവൈറ്റ് സംസാര രീതി ആളെ ഒരു കുഗ്രാമാവാസിയായി കണക്കാക്കാന്‍ ഇടയാക്കിയപ്പോള്‍‘ന്യൂട്രല്‍’ ഡമാസ്കസ് മൊഴി ആളെ പരിഷ്കരിയാക്കി. ക്ലാസിക്കല്‍ അറബ് മൊഴി ആളെ പ്രധാനിയാക്കിയതുകൊണ്ട് വി. ഐ. പി. കള്‍ക്കു മുന്നിലെത്തുന്ന അലവൈറ്റുകള്‍ പൊടുന്നനെ കൃതൃമ ക്ലാസിക് മൊഴിയിലേക്ക് മാറി. ഇത്തിരി ഹാസ്യം കലര്‍ന്ന രീതിയിലുള്ള ഇത്തരം വിവരണങ്ങള്‍ നോവലിസ്റ്റിന്റെ സൂക്ഷ്മ നിരീക്ഷണ രീതിയുടെ നിദര്‍ശനമാണ്. പിതാവ് അലവിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അവരുടെ സംസാര രീതി സ്വായത്തമാക്കുകയും അതു പ്രകടനപരമായി പ്രയോഗിക്കുകയും ചെയ്തു വന്നത് ഇതേ ആത്മരക്ഷാ പ്രവണതയുടെ പരിഹാസ്യമായ ഫലമായിരുന്നു എന്ന് സുലൈമയുടെ ഉമ്മ ചിന്തിച്ചിരിക്കാം. സമാന രീതിയില്‍ ഷിയാ – സുന്നി തര്‍ക്കങ്ങളുടെ അസംബന്ധം കുടുംബാന്തരീക്ഷത്തിലേക്ക് കൂടി നീളുന്നതിന്റെ പരിണതികള്‍ സല്‍മയുടെ ആഖ്യാനത്തിലും കാണാനാകും. സല്‍മയുടെ കുടുംബ സുഹൃത്ത് യാസ്മിനും മഹ്ദിയും തമ്മിലുള്ള ബന്ധത്തിന് വിഘാതമാകുക അവളുടെ സുന്നി പാരമ്പര്യവും അയാളുടെ ഷിയാ പശ്ചാത്തലവുമാണ്. ഭാഷയുടെ പ്രാധാന്യം മറ്റൊരു രീതിയില്‍ കൂടി നോവലില്‍ നിര്‍ണ്ണായകമാകുന്നുണ്ട്. നാസിമിന്റെ കയ്യെഴുത്തു പ്രതിയുടെ പ്രാകൃതത്തെ കുറിച്ചു സുലൈമ നടത്തുന്ന നിരീക്ഷണങ്ങളിലാണ് അത്. നാസിമിനു സ്വയം വിവരിക്കാന്‍ കഴിവ് കുറവാണെന്നും എനാല്‍ അയാള്‍  മറ്റുള്ളവരെ കുറിച്ച് നോവല്‍ എഴുതിയേക്കാം എന്നും അവള്‍ പറയുന്നു(പേജ്: 92). കയ്യെഴുത്തുപ്രതിയിലെ ഭാഷയെ കുറിച്ച് “impressionistic and improvisatory style” എന്ന് അവള്‍ വിവരിക്കുന്നു. “ഒരുപക്ഷെ അയാള്‍ക്ക് വിപ്ലവത്തെ കുറിച്ച് ഒരു നോവല്‍ എഴുതാന്‍ കഴിയുമായിരുന്നില്ലപകരം ഒരു സാങ്കല്‍പ്പിക ഡയറി എഴുതിയുണ്ടാക്കി ഈ ദൌര്‍ബ്ബല്യത്തെ മറികടന്നു” (പേജ്: 77). താനുള്‍പ്പടെ ഒട്ടേറെ കഥാപാത്രങ്ങളുടെ അന്ത്യം അയാള്‍ എഴുതിവെക്കുന്നതും അവള്‍ക്കു വിചിത്രമായി അനുഭവപ്പെടുന്നു: “വാക്കുകള്‍ കൊണ്ട് അയാള്‍ കൊല്ലാത്തവരായി അയാളുടെ കുടുംബത്തില്‍ ആരുമുണ്ടായിരുന്നില്ലഎന്നിട്ട് ശവമടക്കം വിവരിക്കുംവീണ്ടും വീണ്ടും വീണ്ടും നഷ്ടവുമായി പൊരുത്തപ്പെടും” (പേജ്: 131). “എന്തിനെയെങ്കിലും നമുക്ക് നന്നായി അറിയാം എന്നായാല്‍അത് നമുക്ക് സ്വന്തമാക്കാനാവുന്ന ഒന്നായിത്തീരുംഅങ്ങനെ നഷ്ടപ്പെടാവുന്നതും. അയാളെന്നെ നന്നായി അറിയാന്‍ ഇടയായപ്പോള്‍ ഞാന്‍ മരിച്ചു.” (പേജ്: 148).

ദീപ്തമായി ആവിഷ്കരിക്കപ്പെടുന്ന പിതൃ-പുത്രീ ബന്ധം പോലുള്ള ഘടകങ്ങളിലെ ആത്മാംശംനോവലിലെ ഓട്ടോ-ഫിക് ഷന്‍ (auto fiction) സ്വഭാവത്തെ പൊലിപ്പിക്കുന്നുണ്ട്. ‘തന്റെ പിതാവിനെ പോലെ ഒരു ഡോക്റ്റര്‍ ആയിരുന്ന ആളുമായി താന്‍ പ്രണയത്തിലായത് യാദ്രശ്ചികമായിരുന്നോ?’ എന്നൊരു ഈഡിപ്പല്‍ സാധ്യത സുലൈമയെ ഒരു വേള മഥിക്കുന്നുണ്ട്. എന്നാല്‍ അവളത് അപ്പോള്‍ത്തന്നെ നിരാകരിക്കുന്നു: “കണ്ടുമുട്ടിയപ്പോള്‍ എനിക്കറിയില്ലായിരുന്നല്ലോ നസീം ഒരു ഡോക്റ്റര്‍ ആണെന്ന്” (പേജ്:113). എന്നാല്‍സിറിയന്‍ യാഥാര്‍ത്ഥ്യത്തെ യഥാതഥമായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പ്രസ്താവം തന്റെ ലക്ഷ്യമേയല്ലെന്നും രാഷ്ട്രീയമായി സജീവമായ ഒരെഴുത്തുകാരിയല്ല താനെന്നും വന്നൂസ് എടുത്തുപറഞ്ഞിട്ടുണ്ട് (Volker Kaminski). ഫുവാദിനെ പോലുള്ളവര്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍മൃത്യുവിന്റെയും ഉന്മാദത്തിന്റെയും വകുപ്പി’ല്‍ (Department of Death and Madness) നാസിം തന്നെയും അനുഭവിച്ച മരണത്തെ വെല്ലുന്ന കൊടുംക്രൂരതകള്‍ തുടങ്ങിയവ വിവരിക്കുന്ന ഭാഗങ്ങള്‍ ഏകാധിപത്യവും ഭരണകൂട ഭീകരതയും വിഷയമാക്കുന്ന ഒട്ടേറെ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ നോവലിന്റെ കേന്ദ്ര പ്രമേയം എല്ലായിപ്പോഴും ഭയവും അതിന്റെ നാനാര്‍ത്ഥങ്ങളും തന്നെയാണ് എന്നിരിക്കെബാഹ്യസംഘര്‍ഷങ്ങളോ ദുരിതങ്ങളോ എന്നതിലേറെ അത് ഹൃദയ താളങ്ങളിലെ ഭ്രാന്തമായ താളപ്പിഴകളെയാണ് നിരന്തരം പിന്തുടരുന്നത്. “ഉന്നത നിലവാരമുള്ള ഒരു നോവല്‍ ഇത്രയും ശക്തമായി നഗ്നമായ നൈരാശ്യത്തെ കുറിച്ചു സംസാരിക്കുന്നതും സമൂഹത്തിലെ അപരിഹാര്യമായ വിഘടനത്തെ ചിത്രീകരിക്കുന്നതും തുളഞ്ഞിറങ്ങുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഈ പുസ്തകം പോലെ വേറെ അധികം ഉണ്ടായിട്ടില്ല” (Volker Kaminski). 

ലണ്ടനിലേക്കുള്ള കുടിയേറ്റം, മുമ്പു സൂചിപ്പിച്ചപോലെതന്റെ സര്‍ഗ്ഗശേഷിയെ ബാധിച്ചേക്കും എന്ന നോവലിസ്റ്റിന്റെ ഭയത്തെ അസ്ഥാനത്താക്കി ദിമ വന്നൂസ് ഇപ്പോള്‍  എഴുത്തില്‍ സജീവമായിരിക്കുന്നു. അറബ് മൂലത്തില്‍ അവരുടെ ഏറ്റവും പുതിയ നോവല്‍ And the Family Devoured Its Men പുറത്തിറങ്ങിക്കഴിഞ്ഞു. “നഷ്ടം എന്ന വിഷയത്തിലേക്ക് മറ്റൊരു ശക്തമായ നോട്ടംഇത്തവണ, തങ്ങളിപ്പോള്‍ സ്ഥിരവാസമാക്കിയിരിക്കുന്ന ലണ്ടനിലേക്കു കടക്കുന്നതിനു വേണ്ടി പഴയ ഡമാസ്കസ് ജീവിതത്തിന്റെ വേരുകള്‍ അറുക്കുന്ന ഒരമ്മയുടെയും അവരുടെ മകളുടെയും ഓര്‍മ്മകളിലൂടെ” *(4) എന്ന് നിരീക്ഷിക്കപ്പെടുന്ന ഈ കൃതിയിലും ഓട്ടോ ഫിക് ഷന്‍ ഘടകങ്ങള്‍ തീവ്രമാകും എന്നനുമാനിക്കാം .

References:

1. Dima Wannous, ‘Syrian literature in times of turmoil, An author on standby’, © Goethe-Institut 2016, Translated from the Arabic by Jonathan Wright, https://en.qantara.de/content/syrian-literature-in-times-of-turmoil-an-author-on-standby. Accessed 30.01.’21.

2. Diana Darke, “Fear and other luxuries, Family life under fifty years of the Assad regime in The Frightened Ones by Dima Wannous”, Book Review, https://www.the-tls.co.uk/articles/the-frightened-ones-dima-wannous-review-diana-darke/, August 21, 2020.

3. Volker Kaminski, ‘Naked despair laid bare’, Book review, Dima Wannousʹ "Die Veraengstigten" Translated from the German by Ruth Martin, Qantara.de 2018, https://en.qantara.de/content/book-review-dima-wannous%CA%B9-die-veraengstigten-naked-despair-laid-bare. Accessed 30.01.2021.

4. Valentina Viene, MIDDLE EAST EYE, ‘The Frightened Ones: 'I sometimes miss fear because it became a way of living', 5 May 2020, https://www.middleeasteye.net/discover/the-frightened-ones-review-dima-wannous-syria. Accessed 30.01.’21.