Featured Post

Showing posts with label Syrian Novel. Show all posts
Showing posts with label Syrian Novel. Show all posts

Friday, January 31, 2025

The Frightened Ones by Dima Wannous/ Elisabeth Jaquette

ഭയപ്പാടിന്റെ ജനിതകം


2011ലെ സിറിയന്‍ വിപ്ലവത്തിന്റെ ഘട്ടത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സദിനെതിരെയുള്ള സമാധാനപരമായ പ്രകടനങ്ങളെ ഭരണകൂടം കിരാതമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ മുപ്പതു വര്‍ഷമായി കുടുംബം വസിച്ചുവന്ന പ്രിയ നഗരമായ ഡമാസ്കസ് വിട്ടു ബൈറൂത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ദിമ വന്നൂസ് അതുവരെയായി ഒരു ചെറുകഥാ സമാഹാരവും (Details, 2007) ഒരു നോവലും (Chair, 2008) പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. സിറിയന്‍ നാടകാചാര്യന്‍ സഅദല്ലാ വന്നൂസിന്റെ മകളും ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജേണലിസ്റ്റ് ഇബ്രാഹിം ഹമീദിയുടെ ഭാര്യയും ആയിരുന്ന ദിമാക്ക് സാഹചര്യങ്ങള്‍ ഒന്നുമേ അനുകൂലവുമായിരുന്നില്ല. എന്നാല്‍ അവര്‍ സ്വയം വ്യക്തമാക്കിയ പോലെബൈറൂത്ത് പ്രവാസം നല്‍കിയ സുരക്ഷിതത്വത്തിലിരുന്നു നേരിട്ടനുഭവിക്കുന്നില്ലാത്ത ദുരന്തങ്ങള്‍ എഴുത്തുകാരിയുടെ പ്രിവിലേജ് ഉപയോഗിച്ചു അനുഭവിക്കുന്നതായി നടിച്ച് എഴുതിവെക്കുന്നതിന്റെ വൈരുധ്യം ദുസ്സഹമായി അനുഭവപ്പെട്ടത് അവരുടെ സര്‍ഗ്ഗ സിദ്ധിയെ ബാധിച്ചുകലുഷമായ ദേശീയ സാഹചര്യങ്ങളില്‍ സാഹിത്യത്തിനുള്ള പദവിയെ സംബന്ധിച്ച ഉദാത്ത വല്‍ക്കരണത്തെയും പ്രവാസത്തിന്റെ പരാങ് മുഖത്വത്തെയും സംബന്ധിച്ച നിശിത നിരീക്ഷണങ്ങള്‍ ഉള്ള ഒരു ലേഖനത്തില്‍ അവര്‍ പറയുന്നു: “ആളുകളുടെ ദുരിതങ്ങളെ കുറിച്ച് അവര്‍ക്കിടയില്‍ ജീവിക്കാതെ ഞാന്‍ എഴുതുകയില്ല.... ഭയവും ഉത്കണ്ഠയും ഇരിക്കിലുംഎന്റെ മകനെയും കുടുംബത്തെയും ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു ഇവിടെത്തന്നെ നില്‍ക്കാന്‍ കഴിയുമായിരുന്നു എന്നിരിക്കെഞാന്‍ വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് മറ്റുള്ളവരുടെ ദുരിതങ്ങളെ ഭാവനയില്‍ കാണുകയും അതെ കുറിച്ച് എഴുതുകയും ചെയ്യാനാകില്ല” *(1). പിന്നീട് ഒരു പതിറ്റാണ്ടോളം കാലം ഈ തീക്ഷ്ണ ആഘാതം (trauma) സൃഷ്ടിച്ച സര്‍ഗ്ഗ തടസ്സം (writer’s block) അവരെ നിഷ്ക്രിയയാക്കി. ദീര്‍ഘ മൌനത്തിനു ശേഷം പുറത്തിറങ്ങിയ പുതിയ നോവല്‍അസ്സാദ് ഭരണകൂടത്തിന്റെ എകാധിപത്യത്തിന്റെയും യുദ്ധ ഭീകരതയുടെയും കരിനിഴലില്‍ ഭയം വേട്ടയാടുന്ന സാഹചര്യത്തിന്റെ ഒരു വൈയക്തിക ആവിഷ്കാരം കൂടിയായി മാറിയത് ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഭയം എന്ന വികാരത്തെ കേന്ദ്രപ്രമേയമാക്കി അവതരിപ്പിക്കുകയും ചെയ്തു: ‘അല്‍ ഖാഇഫൂന്‍’ എന്ന അറബ് മൂലം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ തലക്കെട്ടില്‍ (The Frightened Ones) വേണ്ടത്ര പ്രകാശിതമായിട്ടില്ല എന്ന നിരീക്ഷണം ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ഭയപ്പെടുത്തുന്ന എന്തെങ്കിലും ഒരു പ്രത്യേക സംഭവം മൂലം ഭയപ്പെട്ടുപോയവര്‍ എന്നതിനപ്പുറം ഭയം എന്നത് സ്വതേ ഒരു നിതാന്ത അനുഭവമായിത്തീര്‍ന്ന ഒരു ജനത/ വ്യക്തികള്‍ ആണ് നോവലില്‍ ഇടംപിടിക്കുന്നത് *(2).

മുപ്പതുകളിലെത്തിയ സുലൈമ കൃത്യം പതിനഞ്ചു കൊല്ലം മുമ്പത്തെ അനുഭവം വിവരിക്കുന്ന രൂപത്തിലാണ് നോവല്‍ ആഖ്യാനം തുടങ്ങുന്നത്. ജനസംഖ്യയില്‍ ഒട്ടുമുക്കാലും ആഘാത/ ആഘാതാനന്തര മാനസിക വിക്ഷോഭങ്ങള്‍ക്കടിമപ്പെട്ട (trauma/ PSTD) ഒരു നാടിന്റെ കഥ പറയാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന രൂപകം ഏറ്റവും യോജിച്ചതുതന്നെ: ഒരു സൈക്കോതെറാപ്പിസ്റ്റിന്റെ ക്ലിനിക്കിലെ തിരക്കേറിയ കാത്തിരിപ്പു മുറിയിലെ ചകിതരായ മനുഷ്യര്‍. ഡമാസ്കസ്സിലെ ഡോ. കാമിലിന്റെ ഈ മുറിയില്‍ നിത്യവും ഒട്ടേറെ രോഗികളെത്തുന്നു. അവരില്‍ ഇരകള്‍ മാത്രമല്ലെന്ന് നോവലിസ്റ്റ് തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്: ഉരുണ്ട മാംസ പേശികളും തുളഞ്ഞിറങ്ങുന്നപശിമയില്ലാത്ത നോട്ടവുമായി എത്തുന്ന വേട്ടക്കാരും ഇപ്പോള്‍ ഡോക്റ്ററുടെ സഹായം തേടുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ ക്ലിനിക്കിലെത്തുന്ന സുലൈമഇടയ്ക്കിടെ വേട്ടയാടുന്ന മാനസിക വിക്ഷോഭം (anxiety/ panic attack) നേരിടാന്‍ സ്ഥിരമായി മരുന്ന് (tranquiliser) ഉപയോഗിക്കുന്ന ശീലക്കാരിയാണ്. നോവല്‍ മുന്നോട്ടുപോകുമ്പോള്‍ അവളുടെ മരുന്നുപയോഗം കൂടിക്കൂടി വരുന്നതും അതൊരു വിഷമവൃത്തം (vicious circle) ആയിത്തീരുന്നതിന്റെ സൂചനകളും സുവ്യക്തമാണ്. കടുത്ത ഭക്ഷണ വിരോധം (anorexia) പോലുള്ള ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ(“വിശപ്പ്‌ എനിക്ക് സുരക്ഷിത ബോധം തരുന്നു: ഒഴിഞ്ഞ വയറ് ഒഴിഞ്ഞ മനസ്സിന്റെ, ഓര്‍മ്മയുടെആത്മാവിന്റെ ചിഹ്നമാണ്” പേജ്:67) ഭ്രമ ചിന്തകള്‍ക്കും മായിക പ്രത്യക്ഷങ്ങള്‍ക്കും (nightmares and hallucinations) അവള്‍ കൂടുതല്‍ കൂടുതല്‍ ഇരയായിക്കൊണ്ടിരിക്കുന്നു. നല്ലൊരു ചിത്രകാരിയായ സുലൈമക്ക് ആ സിദ്ധിയൊക്കെ കൈമോശം വന്നു തുടങ്ങുന്നു. എന്നാല്‍ചുറ്റുപാടുകളെയും ഇതര മനുഷ്യരുടെ ഭാവമാറ്റങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം “ഭയത്തോടുള്ള ഭയം” ("the fear of fear") എന്നു താന്‍ വിളിക്കുന്ന അവസ്ഥക്കെതിരെ ബോധപൂര്‍വ്വമായ ഒരു പ്രതിരോധം പോലെ അവള്‍ വളര്‍ത്തിയെടുക്കുന്നു.  കാമിലുമായുള്ള സംസാരം ആത്മഹത്യാ ചിന്തകള്‍ക്കെതിരെ ജീവിതത്തിലേക്കുള്ള അവളുടെ ഏകപിടിവള്ളിയാണ് *(3).

ഡോ. കാമിലിന്റെ വെയിറ്റിംഗ് റൂമില്‍ വെച്ച് സുലൈമ കണ്ടുമുട്ടുന്ന നാസിം സ്വയം ഒരു ഡോക്റ്ററും എഴുത്തുകാരനും ആണെങ്കിലും സമാന മാനസിക വിക്ഷോഭങ്ങളുടെ ഇരയായി തന്നെത്തന്നെ കഠിനമായി പ്രഹരിക്കുന്ന പ്രകൃതക്കാരനാണ്. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ഭയം മൂലം തിരിച്ചറിയപ്പെനായി അയാള്‍ തന്റെ പുറത്ത് പേരും വിലാസവും വലിയ അക്ഷരങ്ങളില്‍ പച്ചകൊത്തിയിട്ടുണ്ട്. ഒന്നിനും ഒരു സുനിശ്ചിതത്വവുമില്ലാത്ത രാജ്യത്ത് അവര്‍ക്കിടയില്‍ ഉരുവാകുന്ന അടുപ്പത്തിനും സ്വാഭാവികമായും ആയുസ്സുണ്ടാകുക വയ്യ. രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ സിറിയ വിട്ടു ജര്‍മ്മനിയിലേക്ക് പോകും മുമ്പ് അയാള്‍ തന്റെ പൂര്‍ത്തിയായിട്ടില്ലാത്ത നോവലിന്റെ കയ്യെഴുത്തുപ്രതി സുലൈമയെ ഏല്‍പ്പിക്കുന്നതാണ് കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’ ഇതിവൃത്തത്തില്‍ വഴിത്തിരിവാകുക. നാസിമിന്റെ കൃതിയില്‍ അവള്‍ കണ്ടെത്തുന്ന സ്ത്രീക്ക് തന്റെ തന്നെ അനുഭവങ്ങളാണ്. അയാള്‍ തന്റെ ജീവിതം മോഷ്ടിക്കുകയായിരുന്നുവോ (പേജ്: 74) എന്നുപോലും അവള്‍ സന്ദേഹിക്കുന്നു. ഈ ഘട്ടത്തില്‍ ഇരട്ട ഒറ്റിന്റെ വേദനയാണ് സുലൈമക്ക് അനുഭവപ്പെടുന്നത്: ആദ്യം നാസിം ഉപേക്ഷിച്ചു പോയതിന്റെഇപ്പോള്‍ നോവലെഴുതാന്‍ പാകത്തില്‍ തന്റെ അനുഭവങ്ങള്‍ കുമ്പസാരിക്കാന്‍ തന്നെ പരുവപ്പെടുത്തിയതിന്റെ. ഒന്നിടവിട്ട അധ്യായങ്ങളില്‍ സുലൈമയുടെയും പേരു പറയുന്നില്ലാത്ത നാസിമിന്റെ കഥാപാത്രത്തിന്റെയും ആഖ്യാനങ്ങളായാണ് നോവല്‍ ആവിഷ്കരിക്കപ്പെടുന്നതും. ഇരുവരുടേയും അനുഭവ സമാനതകള്‍ വ്യക്തമാണ്‌: കുട്ടിക്കാലത്തേ സംഭവിക്കുന്ന സ്നേഹമയിയായ പിതാവിന്റെ നഷ്ടംസിറിയന്‍ വിപ്ലവത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ അറയിലേക്കുള്ള സഹോദരന്റെ ഇളംപ്രായത്തിലുള്ള ‘തിരോധാനം’, ഉമ്മയോടൊപ്പം തനിച്ചു കഴിയാന്‍ വിധിക്കപ്പെടുന്ന യുവതിയുടെ മനോവിഹ്വലതകള്‍ വേട്ടയാടുന്ന ഏകാന്ത ജീവിതംപലായനം. “നാസിമിന്റെ കയ്യെഴുത്തുപ്രതി ഒരു കണ്ണാടി പോലെയായിരുന്നു: ഞാനത് വായിച്ചുഎന്നെത്തന്നെ കണ്ടു, പേരില്ലാതെനാടില്ലാതെ” (പേജ്: 210). എന്നാല്‍ നാസിമിന്റെ കൃതിയിലെ അപരജീവിതത്തിന്റെ യഥാര്‍ത്ഥ ഉടമ മറ്റൊരാളാണ് എന്ന് അയാളുടെ റിസപ്ഷനിസ്റ്റില്‍ നിന്നു തിരിച്ചറിയുമ്പോള്‍ അവരെ കാണാനും നാസിമിന്റെ തിരോധാനം സംബന്ധിച്ച നിഗൂഡത മനസ്സിലാക്കാനുമായി സുലൈമ ബൈറൂത്തില്‍ എത്തുന്നു. എന്തുകൊണ്ടായിരിക്കാം നാസിം സല്‍മയുടെ പേര് ഒരിക്കലും തന്റെ കൃതിയില്‍ നല്‍കാതിരുന്നത് എന്ന് അവള്‍ അത്ഭുതപ്പെടുന്നു. “അവള്‍ക്കെന്റെ യഥാര്‍ത്ഥ പേരുണ്ടായിരുന്നു. അവള്‍ എന്നെ അവളുടെ ആത്മാവില്‍ പേറിഞാന്‍ അവളെ എന്റെ ആത്മാവിലും. അവളുടെ പേര് എന്റെ പേരിന്റെ സമ്പൂര്‍ണ്ണമാക്കിലൈല പറഞ്ഞപോലെ, എന്റെ പേര് അവളുടെ ചെല്ലപ്പേരാണ്. അവള്‍ എന്റെ ഓര്‍മ്മകളും ദുരിതങ്ങളും പോലും ചുമക്കുന്നുണ്ടാവാംഞാന്‍ അവളോടൊപ്പം സഹിച്ച പോലെ. ഞാനെന്റെ പിതാവ് ചെയ്തപോലെഅവയില്‍ നിന്നെല്ലാം മുക്തയാകുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.” (പേജ്: 210). എന്നാല്‍ ഇരുവരും സന്ധിക്കുന്നില്ല. കണ്‍പക്കത്തു നിന്ന് ഒരു ദുരൂഹ ചോദനയാലെന്നോണം സുലൈമ ഓടിപ്പോകുന്നു. “ഞാന്‍ ഓടിപ്പോയിഎങ്ങോട്ടെന്നില്ലാതെ. ഓടിപ്പോകാന്‍ ഒരു ദേശമില്ലിപ്പോള്‍, നാസിമില്ലഫുവാദ് ഇല്ലപിതാവില്ല.” (പേജ്: 238). “എന്റെ പിതാവ് മരിച്ച, സഹോദരന്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഇടമാല്ലാത്ത,  ഒരു നഗരത്തില്‍ ഉറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. നാസിമിന്റെ വീട് തിരികെ ഡമാസ്കസില്‍ ആയിരുന്നു. എനിക്ക് ഒരു വീടുണ്ടായിരുന്നില്ല. പക്ഷെ അവിടെ എന്നെ കാത്ത് എന്തോ ഉണ്ടായിരുന്നുഇവിടെ എനിക്കായി ഒന്നുമില്ലായിരുന്നു.” (പേജ്: 239).

ഭയവും ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വവും അടിച്ചേല്‍പ്പിക്കുന്ന രീതി സ്കൂള്‍ തലം മുതല്‍ തുടങ്ങിവെക്കുന്നത് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്ലാസ് ലീഡര്‍ എപ്പോഴും എല്ലാ കുട്ടികള്‍ക്കും മേല്‍ ശിക്ഷാമുറ നടപ്പിലാക്കുന്നതിനുള്ള മേല്‍നോട്ടം നടത്തി. അതിനു പകരം ഭക്ഷണം ഉള്‍പ്പടെ മറ്റുകുട്ടികള്‍ അവള്‍ക്ക് എത്തിച്ചു നല്‍കി. ശാരീരിക അക്രമങ്ങള്‍ സാധാരണമായി കണക്കാക്കപ്പെടുകയും അത് മുതിര്‍ന്നു വരുമ്പോള്‍ അസ്സാദിന്റെ സിറിയയില്‍ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാനുള്ള പരിശീലനം ആയി കരുതപ്പെടുകയും ചെയ്തു. ഫുവാദിന്റെ തിരോധാനത്തെ തുടര്‍ന്ന് അവന്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഭയമാണ് സുലൈമയെ വേട്ടയാടുക. ഉമ്മാക്ക് പുറത്തിറങ്ങാനുള്ള മടിയുടെ പ്രഭവം അവരുടെ അനുഭവങ്ങളാണ്. “തുറസ്സ് അവര്‍ക്ക് വിഭ്രമം ഉണ്ടാക്കും. അവര്‍ക്ക് ഭ്രാന്തായിട്ടില്ലപക്ഷെ അവര്‍ അങ്ങനെ കരുതുന്നു” (പേജ്: 68).  തന്നെ ഉടന്‍ മറവിരോഗം ഗ്രസിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. വായിക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ അവരെപ്പോഴും ഒരു പുസ്തകത്തിലെ ഒരേ താളില്‍ - ‘ഇരുപത്തിനാലാം പേജില്‍’ എന്നു നോവലിസ്റ്റ് – വെറുതെ നോക്കിയിരിക്കുന്നു. ഡോക്റ്റര്‍ ആയിരുന്ന പിതാവിന്റെ കാന്‍സര്‍ ബാധിച്ചുള്ള മരണത്തെയും ഭയം മൂലമെന്ന് വിശദീകരിക്കുന്നതിനു ഉമ്മാക്ക് ന്യായങ്ങളുണ്ട്. ആ കഥയിലൂടെയാണ് തന്റെ കുഞ്ഞുന്നാളില്‍ സംഭവിച്ച ദേശ/ കുടുംബ ദുരന്തം സുലൈമ അറിയുക. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ 32 കൊല്ലവും ഭയം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടത്‌ എന്നാണു അവര്‍ പറയുക. ഹാഫെസ് അല്‍ അസ്സാദിന്റെ ഭരണത്തില്‍മുസ്ലിം ബ്രദര്‍ഹുഡിനെ തുരത്താന്‍ വേണ്ടി നടപ്പിലാക്കിയ ഹമാ കൂട്ടക്കൊല (1982)യുടെ കാലത്ത് അവിടം വിട്ടു കുടുംബം ഡമാസ്കസില്‍ എത്തുമ്പോള്‍ സുലൈമക്ക് അഞ്ചു വയസ്സായിരുന്നു. ഭീരുവായ ഭര്‍ത്താവ് അടിവസ്ത്രത്തില്‍ മൂത്രമൊഴിക്കുമായിരുന്നു എന്ന് ഉമ്മ ഓര്‍ക്കുന്നു. ഹമായില്‍ നിന്ന് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്തത് ദേശ വഞ്ചനയായി ഉമ്മ കരുതി. ദേശദ്രോഹിയായ ഭര്‍ത്താവിനു പകരമായി മകനെ ഡോക്റ്റര്‍ ആക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഭര്‍ത്താവ് ഓഫീസില്‍ പ്രസിഡന്റിന്റെ പടം തൂക്കിയിട്ടതിനു ഉമ്മ ദേഷ്യപ്പെടുന്നു. കുടുംബാംഗങ്ങളെ കൊന്നുകളഞ്ഞവന്റെ പടം തൂക്കുന്നതെന്തിന്“ഒരാളെ കൊല്ലുകയും അടക്കത്തിനു ഹാജരാകുകയും ചെയ്യുന്നവന്‍ എന്തുതരം മനുഷ്യനാണ്? പിതാവിന്റെ മറുപടി അയാളുടെ കുറ്റബോധം വ്യക്തമാക്കുന്നുണ്ട്: “ഞാന്‍ ഹമായില്‍ നിന്നുള്ള ആളായതുകൊണ്ടാണ് അയാളുടെ പടം തൂക്കിയിടുന്നത്. എന്റെ പാപം കൂടുതല്‍ വലുതാണ്‌ എന്നതുകൊണ്ട്‌” (പേജ്:75) ഹമാ കൂട്ടക്കൊലയും വര്‍ത്തമാന സാഹചര്യവും തമ്മില്‍ സൂക്ഷ്മമായ സമാന്തരം നോവലിസ്റ്റ് സൂചിപ്പിക്കുന്നു. പിതാവിനെ പോലെ ചകിതാവസ്ഥയില്‍ തന്നെയും കണ്ടെത്തുന്ന സുലൈമനാസിമിന്റെ കണ്ണില്‍ താന്‍ ഭീരുവായിരിക്കാം എന്ന് കരുതുന്നു: “ഞാനും എന്റെ കുടുംബവും ഭയചകിതരായ ഇരുപത്തിമൂന്നു മില്ല്യന്‍ സിറിയക്കാരില്‍ നാലുപേര്‍ മാത്രമാണ് എന്ന് അയാള്‍ പറഞ്ഞേക്കാം” (പേജ്: 100). നാസിമിന്റെ കാര്യത്തിലാകട്ടെരഹസ്യാന്വേഷണ വിഭാഗം എപ്പോഴും തന്റെ പിറകിലുണ്ട് എന്ന ഭയമാണ് അയാളെ ജര്‍മ്മനിയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുക. പതിനാലു വയസ്സുള്ളപ്പോള്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു ഒരിക്കല്‍ ഹമാ കൂട്ടക്കൊലയിലെ മുന്‍ പ്രസിഡന്‍റ് ഹാഫെസ് അല്‍ അസ്സാദിന്റെ പങ്കിനെ കുറിച്ചു തുറന്നടിച്ചതിനെ തുടര്‍ന്ന് താന്‍ സ്വയം അതെ ഭയത്തിന്റെ പിടിയില്‍ പെട്ടിരുന്നത് സുലൈമ ഓര്‍ത്തെടുക്കുന്നു.

സിറിയന്‍ സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നായിരുന്ന അലവൈറ്റ് – സുന്നി ഏറ്റുമുട്ടലുകള്‍ നോവലില്‍ ശക്തമായി സൂചിതമാകുന്നുണ്ട്. ന്യൂനപക്ഷമായിരുന്ന അലവൈറ്റുകള്‍ ഭരണകൂടസ്വാധീനത്തിന്റെ പ്രിവിലെജുകള്‍ അനുഭവിച്ചപ്പോള്‍ ഭൂരിപക്ഷമായിട്ടും അവഗണിക്കപ്പെടുന്നു എന്നതായിരുന്നു സുന്നി വിഭാഗത്തിന്റെ രോഷം. സല്‍മയുടെ മാതാവ് സുന്നി വിഭാഗക്കരിയയതിന്റെ പേരില്‍ ഏറെ അവമതി നേരിടേണ്ടി വരുന്നു. സംസാര ഭാഷാ രീതികള്‍ പോലും ആളുകളെ ഒറ്റിക്കൊടുത്തു. അലവൈറ്റ് സംസാര രീതി ആളെ ഒരു കുഗ്രാമാവാസിയായി കണക്കാക്കാന്‍ ഇടയാക്കിയപ്പോള്‍‘ന്യൂട്രല്‍’ ഡമാസ്കസ് മൊഴി ആളെ പരിഷ്കരിയാക്കി. ക്ലാസിക്കല്‍ അറബ് മൊഴി ആളെ പ്രധാനിയാക്കിയതുകൊണ്ട് വി. ഐ. പി. കള്‍ക്കു മുന്നിലെത്തുന്ന അലവൈറ്റുകള്‍ പൊടുന്നനെ കൃതൃമ ക്ലാസിക് മൊഴിയിലേക്ക് മാറി. ഇത്തിരി ഹാസ്യം കലര്‍ന്ന രീതിയിലുള്ള ഇത്തരം വിവരണങ്ങള്‍ നോവലിസ്റ്റിന്റെ സൂക്ഷ്മ നിരീക്ഷണ രീതിയുടെ നിദര്‍ശനമാണ്. പിതാവ് അലവിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അവരുടെ സംസാര രീതി സ്വായത്തമാക്കുകയും അതു പ്രകടനപരമായി പ്രയോഗിക്കുകയും ചെയ്തു വന്നത് ഇതേ ആത്മരക്ഷാ പ്രവണതയുടെ പരിഹാസ്യമായ ഫലമായിരുന്നു എന്ന് സുലൈമയുടെ ഉമ്മ ചിന്തിച്ചിരിക്കാം. സമാന രീതിയില്‍ ഷിയാ – സുന്നി തര്‍ക്കങ്ങളുടെ അസംബന്ധം കുടുംബാന്തരീക്ഷത്തിലേക്ക് കൂടി നീളുന്നതിന്റെ പരിണതികള്‍ സല്‍മയുടെ ആഖ്യാനത്തിലും കാണാനാകും. സല്‍മയുടെ കുടുംബ സുഹൃത്ത് യാസ്മിനും മഹ്ദിയും തമ്മിലുള്ള ബന്ധത്തിന് വിഘാതമാകുക അവളുടെ സുന്നി പാരമ്പര്യവും അയാളുടെ ഷിയാ പശ്ചാത്തലവുമാണ്. ഭാഷയുടെ പ്രാധാന്യം മറ്റൊരു രീതിയില്‍ കൂടി നോവലില്‍ നിര്‍ണ്ണായകമാകുന്നുണ്ട്. നാസിമിന്റെ കയ്യെഴുത്തു പ്രതിയുടെ പ്രാകൃതത്തെ കുറിച്ചു സുലൈമ നടത്തുന്ന നിരീക്ഷണങ്ങളിലാണ് അത്. നാസിമിനു സ്വയം വിവരിക്കാന്‍ കഴിവ് കുറവാണെന്നും എനാല്‍ അയാള്‍  മറ്റുള്ളവരെ കുറിച്ച് നോവല്‍ എഴുതിയേക്കാം എന്നും അവള്‍ പറയുന്നു(പേജ്: 92). കയ്യെഴുത്തുപ്രതിയിലെ ഭാഷയെ കുറിച്ച് “impressionistic and improvisatory style” എന്ന് അവള്‍ വിവരിക്കുന്നു. “ഒരുപക്ഷെ അയാള്‍ക്ക് വിപ്ലവത്തെ കുറിച്ച് ഒരു നോവല്‍ എഴുതാന്‍ കഴിയുമായിരുന്നില്ലപകരം ഒരു സാങ്കല്‍പ്പിക ഡയറി എഴുതിയുണ്ടാക്കി ഈ ദൌര്‍ബ്ബല്യത്തെ മറികടന്നു” (പേജ്: 77). താനുള്‍പ്പടെ ഒട്ടേറെ കഥാപാത്രങ്ങളുടെ അന്ത്യം അയാള്‍ എഴുതിവെക്കുന്നതും അവള്‍ക്കു വിചിത്രമായി അനുഭവപ്പെടുന്നു: “വാക്കുകള്‍ കൊണ്ട് അയാള്‍ കൊല്ലാത്തവരായി അയാളുടെ കുടുംബത്തില്‍ ആരുമുണ്ടായിരുന്നില്ലഎന്നിട്ട് ശവമടക്കം വിവരിക്കുംവീണ്ടും വീണ്ടും വീണ്ടും നഷ്ടവുമായി പൊരുത്തപ്പെടും” (പേജ്: 131). “എന്തിനെയെങ്കിലും നമുക്ക് നന്നായി അറിയാം എന്നായാല്‍അത് നമുക്ക് സ്വന്തമാക്കാനാവുന്ന ഒന്നായിത്തീരുംഅങ്ങനെ നഷ്ടപ്പെടാവുന്നതും. അയാളെന്നെ നന്നായി അറിയാന്‍ ഇടയായപ്പോള്‍ ഞാന്‍ മരിച്ചു.” (പേജ്: 148).

ദീപ്തമായി ആവിഷ്കരിക്കപ്പെടുന്ന പിതൃ-പുത്രീ ബന്ധം പോലുള്ള ഘടകങ്ങളിലെ ആത്മാംശംനോവലിലെ ഓട്ടോ-ഫിക് ഷന്‍ (auto fiction) സ്വഭാവത്തെ പൊലിപ്പിക്കുന്നുണ്ട്. ‘തന്റെ പിതാവിനെ പോലെ ഒരു ഡോക്റ്റര്‍ ആയിരുന്ന ആളുമായി താന്‍ പ്രണയത്തിലായത് യാദ്രശ്ചികമായിരുന്നോ?’ എന്നൊരു ഈഡിപ്പല്‍ സാധ്യത സുലൈമയെ ഒരു വേള മഥിക്കുന്നുണ്ട്. എന്നാല്‍ അവളത് അപ്പോള്‍ത്തന്നെ നിരാകരിക്കുന്നു: “കണ്ടുമുട്ടിയപ്പോള്‍ എനിക്കറിയില്ലായിരുന്നല്ലോ നസീം ഒരു ഡോക്റ്റര്‍ ആണെന്ന്” (പേജ്:113). എന്നാല്‍സിറിയന്‍ യാഥാര്‍ത്ഥ്യത്തെ യഥാതഥമായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പ്രസ്താവം തന്റെ ലക്ഷ്യമേയല്ലെന്നും രാഷ്ട്രീയമായി സജീവമായ ഒരെഴുത്തുകാരിയല്ല താനെന്നും വന്നൂസ് എടുത്തുപറഞ്ഞിട്ടുണ്ട് (Volker Kaminski). ഫുവാദിനെ പോലുള്ളവര്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍മൃത്യുവിന്റെയും ഉന്മാദത്തിന്റെയും വകുപ്പി’ല്‍ (Department of Death and Madness) നാസിം തന്നെയും അനുഭവിച്ച മരണത്തെ വെല്ലുന്ന കൊടുംക്രൂരതകള്‍ തുടങ്ങിയവ വിവരിക്കുന്ന ഭാഗങ്ങള്‍ ഏകാധിപത്യവും ഭരണകൂട ഭീകരതയും വിഷയമാക്കുന്ന ഒട്ടേറെ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ നോവലിന്റെ കേന്ദ്ര പ്രമേയം എല്ലായിപ്പോഴും ഭയവും അതിന്റെ നാനാര്‍ത്ഥങ്ങളും തന്നെയാണ് എന്നിരിക്കെബാഹ്യസംഘര്‍ഷങ്ങളോ ദുരിതങ്ങളോ എന്നതിലേറെ അത് ഹൃദയ താളങ്ങളിലെ ഭ്രാന്തമായ താളപ്പിഴകളെയാണ് നിരന്തരം പിന്തുടരുന്നത്. “ഉന്നത നിലവാരമുള്ള ഒരു നോവല്‍ ഇത്രയും ശക്തമായി നഗ്നമായ നൈരാശ്യത്തെ കുറിച്ചു സംസാരിക്കുന്നതും സമൂഹത്തിലെ അപരിഹാര്യമായ വിഘടനത്തെ ചിത്രീകരിക്കുന്നതും തുളഞ്ഞിറങ്ങുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഈ പുസ്തകം പോലെ വേറെ അധികം ഉണ്ടായിട്ടില്ല” (Volker Kaminski). 

ലണ്ടനിലേക്കുള്ള കുടിയേറ്റം, മുമ്പു സൂചിപ്പിച്ചപോലെതന്റെ സര്‍ഗ്ഗശേഷിയെ ബാധിച്ചേക്കും എന്ന നോവലിസ്റ്റിന്റെ ഭയത്തെ അസ്ഥാനത്താക്കി ദിമ വന്നൂസ് ഇപ്പോള്‍  എഴുത്തില്‍ സജീവമായിരിക്കുന്നു. അറബ് മൂലത്തില്‍ അവരുടെ ഏറ്റവും പുതിയ നോവല്‍ And the Family Devoured Its Men പുറത്തിറങ്ങിക്കഴിഞ്ഞു. “നഷ്ടം എന്ന വിഷയത്തിലേക്ക് മറ്റൊരു ശക്തമായ നോട്ടംഇത്തവണ, തങ്ങളിപ്പോള്‍ സ്ഥിരവാസമാക്കിയിരിക്കുന്ന ലണ്ടനിലേക്കു കടക്കുന്നതിനു വേണ്ടി പഴയ ഡമാസ്കസ് ജീവിതത്തിന്റെ വേരുകള്‍ അറുക്കുന്ന ഒരമ്മയുടെയും അവരുടെ മകളുടെയും ഓര്‍മ്മകളിലൂടെ” *(4) എന്ന് നിരീക്ഷിക്കപ്പെടുന്ന ഈ കൃതിയിലും ഓട്ടോ ഫിക് ഷന്‍ ഘടകങ്ങള്‍ തീവ്രമാകും എന്നനുമാനിക്കാം .

References:

1. Dima Wannous, ‘Syrian literature in times of turmoil, An author on standby’, © Goethe-Institut 2016, Translated from the Arabic by Jonathan Wright, https://en.qantara.de/content/syrian-literature-in-times-of-turmoil-an-author-on-standby. Accessed 30.01.’21.

2. Diana Darke, “Fear and other luxuries, Family life under fifty years of the Assad regime in The Frightened Ones by Dima Wannous”, Book Review, https://www.the-tls.co.uk/articles/the-frightened-ones-dima-wannous-review-diana-darke/, August 21, 2020.

3. Volker Kaminski, ‘Naked despair laid bare’, Book review, Dima Wannousʹ "Die Veraengstigten" Translated from the German by Ruth Martin, Qantara.de 2018, https://en.qantara.de/content/book-review-dima-wannous%CA%B9-die-veraengstigten-naked-despair-laid-bare. Accessed 30.01.2021.

4. Valentina Viene, MIDDLE EAST EYE, ‘The Frightened Ones: 'I sometimes miss fear because it became a way of living', 5 May 2020, https://www.middleeasteye.net/discover/the-frightened-ones-review-dima-wannous-syria. Accessed 30.01.’21.

 


Saturday, September 21, 2024

In Praise of Hatred by Khaled Khalifa/ Leri Price

 സിറിയന്‍ നെരിപ്പോടിന്റെ നോവല്‍ ഭാഷ്യം




(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അറബ് സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് പ്രഥമ വര്‍ഷം (2008) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച കൃതിയാണ് സിറിയന്‍ നോവലിസ്റ്റ് ഖാലിദ് ഖലീഫയുടെ ‘In Praise of Hatred’. സിറിയന്‍ സംഘര്‍ഷങ്ങളുടെ ചരിത്രപരവും വംശീയവുമായ അടിവേരുകള്‍ സര്‍ഗ്ഗാത്മകമായി അന്വേഷിക്കുന്ന പുസ്തകം അപരവിദ്വേഷമെന്ന  ഋണാത്മക ശക്തി എങ്ങനെയാണ് ഊര്‍ജ്ജവും വിനാശവും ആയിത്തീരുന്നത് എന്ന് മൌലിക വാദസമൂഹത്തിലെ സ്ത്രീജീവിത സാക്ഷ്യങ്ങളിലൂടെ ആവിഷ്കരിക്കുന്നു.)

ഇന്നത്തെ വടക്കന്‍ സിറിയയിലെ അലെപ്പോ നഗരത്തെ സമാന്തരമാക്കുന്ന, മരണം ‘വഴിയോരത്തേക്കു തള്ളുന്ന ഒരു വണ്ടി അഴുകിയ പീച്ച് പഴങ്ങള്‍ പോലെ അത്രയും സ്വാഭാവികമായ’ ഇടമാണ് സുപ്രസിദ്ധ സിറിയന്‍ നോവലിസ്റ്റ് ഖാലിദ് ഖലിഫയുടെ ‘വിദ്വേഷത്തെ പുകഴ്ത്തിക്കൊണ്ട്‌’ എന്ന നോവലിന്റെ ഭൂമിക. സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന്റെ പിതാവ് ഹാഫെസ് അല്‍ അസദിന്റെ ഭരണകൂടവും മുസ്ലിം ബ്രദര്‍ഹുഡും തമ്മില്‍ എഴുപതുകളില്‍ തുടങ്ങിയ രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ 1982-ലെ ഹമായിലെ നരമേധം എന്നറിയപ്പെട്ട കൂട്ടക്കൊലയിലാണ് മൂര്‍ദ്ധന്യത്തില്‍ എത്തിയത്. ഈ കൂട്ടക്കൊല തന്നെയും നോവലില്‍ സൂചിതമാകുന്നുണ്ടെങ്കിലും പുസ്തകത്തിന്റെ പശ്ചാത്തലം ശരിക്കും ഇസ്ലാമിസ്റ്റ് റിബലുകളും മുഖാബറാത് രഹസ്യപ്പോലീസും തമ്മില്‍ അലെപ്പോയില്‍ അരങ്ങേറിയ സുദീര്‍ഘമായ കലാപങ്ങളാണ്. ലോകനഗരമായിരുന്ന അലെപ്പോയുടെ സെക്കുലര്‍ സഹിഷ്ണുതയെ തകര്‍ത്തെറിഞ്ഞ സംഭവങ്ങള്‍ വിഭാഗീയതക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വിത്തുപാകിയതെങ്ങനെയെന്ന അന്വേഷണത്തിന് വര്‍ത്തമാന പരിതസ്ഥിതിയില്‍ ഏറെ സാംഗത്യമുണ്ട്. വിലക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ആഖ്യാനമെന്ന നിലയില്‍ നോവല്‍ സിറിയയില്‍ ഉടനടി നിരോധിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു.

അപരവിദ്വേഷമെന്ന ഋണാത്മക ഊര്‍ജ്ജം

ഒലീവ് തോട്ടങ്ങളും പിസ്താ വയലുകളും നിറഞ്ഞ പുരാതന നഗരത്തില്‍ - ഭൂമിയില്‍ എക്കാലവും ജനവാസമുണ്ടായിരുന്ന നഗരങ്ങളില്‍ ഏറ്റവും പുരാതനം എന്ന ബഹുമതി ഡമാസ്കസ്സിനൊപ്പം പങ്കുവെക്കുന്ന നഗരമെന്നു പുസ്തകത്തിന്റെ അനുബന്ധ ലേഖനത്തില്‍ റോബിന്‍ യാസിന്‍ കസബ് - കടുത്ത മതനിഷ്ടതയുള്ള കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് വലിയ തറവാട്ടു വീട്ടില്‍ കഴിയുന്ന പേര് പറയുന്നില്ലാത്ത ആഖ്യാതാവായ പെണ്‍കുട്ടി. മൂന്ന് അമ്മായിമാരും വയോധികനായ അന്ധ ഭൃത്യനും ഉള്ള കുടുംബത്തില്‍ നിഷേധികളായ ഇളയ രണ്ട് അമ്മായിമാര്‍ മൂത്തവളായ മറിയം അമ്മായിയുടെ മത കാര്‍ക്കശ്യങ്ങളില്‍ നിന്ന് അവളെ വേറിട്ട്‌ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ‘പുകവലി ഭീകരമാണ്എന്നാല്‍ ഹറാം അല്ല’ എന്നാണു അവര്‍ പറയുക. എന്നാല്‍ ദൈവപ്രീതിക്കായി കറുത്ത വസ്ത്രം ധരിച്ചും മൂടുപടമിട്ടും വളരുന്ന ഏകാന്തതയേയും അനാഥത്വത്തെയും കുറിച്ച് ചകിതയായി വാതില്‍പ്പടിക്കല്‍ നില്‍ക്കുമായിരുന്ന ലജ്ജാലുവായ പെണ്‍കുട്ടി’ എന്നതില്‍ നിന്ന്, സ്ത്രീയെന്നാല്‍ ‘ജീവനുള്ള അഴുക്ക്’ ആണെന്നു പഠിപ്പിക്കപ്പെട്ടപൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ആയ അമ്മാവന്മാരുടെ നിയന്ത്രണത്തില്‍ വളരുന്ന അവള്‍ കൌമാരമനസ്സില്‍ ‘മരത്തില്‍ നീരെന്ന പോലെ .. ഉയരുന്ന ആസക്തിയെ നുള്ളിക്കളയുകയും കൂമ്പിവരുന്ന മാറിടങ്ങള്‍ കട്ടിയുള്ള ചട്ടകള്‍ കൊണ്ട് ഒതുക്കിക്കളയുകയും ചെയ്യുന്നു. ‘എന്റെ ഉടല്‍ ഒരു ഇരുണ്ട അറയാണെന്ന് എനിക്ക് തോന്നിഈറന്‍ചിലന്തികള്‍ ഇഴയുന്നത്.’ തങ്ങളുടെ ഉടല്‍ ഭാഗങ്ങളെ തുറന്നു കാട്ടുന്നതില്‍ മടിയില്ലാത്ത സെക്കുലറിസ്റ്റുകളെയും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും കുറിച്ച് നരകപാപ ഭയമുള്ള പെണ്‍കുട്ടിയില്‍, ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങള്‍ യൂണിഫോമും ആയുധങ്ങളും കാണിച്ചു കോളേജിലും തെരുവിലും നടത്തുന്ന പ്രകടനങ്ങളും ചേരുന്നതോടെ അവരോടുള്ള വെറുപ്പുണ്ടാകുകയും അതിന്റെ സ്വാഭാവിക തുടര്‍ച്ചയെന്നോണം മുഴുവന്‍ ‘അപര വിഭാഗങ്ങളോടുമുള്ള വെറുപ്പിനു അവള്‍ കീഴടങ്ങുകയും ചെയ്യുന്നു. രാഷ്ട്രീയ അപഥസഞ്ചാരവും ധാര്‍മ്മികഛ്യുതിയും ആഖ്യാതാവിന്റെ മനസ്സില്‍ കെട്ടുപിണയുന്നുണ്ട്‌. തന്റെ പ്രിയപ്പെട്ട അമ്മാവന്‍ ബക്കറിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടി ആ അപകടകരമായ നിലപാടില്‍ എത്തിച്ചേരുന്നു: വിദ്വേഷം ഒന്ന് മാത്രമാണ് ഹിംസ നിറഞ്ഞ ലോകത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ട ഊര്‍ജ്ജവും പ്രചോദനവും നല്‍കുക. ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജയില്‍ വാസവും കൊടിയ പീഡനങ്ങളും അതിനു വിലയായി നല്‍കേണ്ടി വരുന്നതാണ് അവളുടെ ജീവിതത്തില്‍ പരിണാമങ്ങള്‍ സൃഷ്ടിക്കുക.

കൃത്യമായി പറയുന്നില്ലെങ്കിലും നോവലിലെ അപരവിഭാഗമെന്നത് ബാത്ത് പാര്‍ട്ടി ഭരണത്തില്‍ ഭൂരിപക്ഷമുള്ള ഷിയാ വിഭാഗമായസെക്കുലര്‍ നാട്യം സൌകര്യപൂര്‍വ്വം നിലനിര്‍ത്തുന്ന അലവി ന്യൂനപക്ഷമാണ്. പെണ്‍കുട്ടിയുടെ കുടുംബമാകട്ടെസുന്നി ഭൂരിപക്ഷവും. അപരവിദ്വേഷത്തിന്റെതായ പാഠങ്ങളില്‍ അവളുടെ ശിക്ഷണം പൂര്‍ത്തിയാക്കുന്നതില്‍ ഡമരു കൊട്ടുന്ന ഇസ്ലാമിസ്റ്റുകളും അവളുടെ ‘പെന്‍ഗ്വിന്‍’ വേഷത്തെ കളിയാക്കുകയും പീഡകരുമായുള്ള ദുരന്ത ബന്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യുന്ന സെക്കുലര്‍ നാട്യക്കാരോ മാര്‍ക്സിസ്റ്റുകളോ ആയ സഹപാഠികളും പിന്നീട് ജയില്‍വാസക്കാലത്ത് തന്നോടൊപ്പം കഴിയുന്നവരും ചേര്‍ന്നാണ്- ചിലര്‍ ഇസ്ലാമിക രാജ്യത്തിന്റെ ‘പച്ച’ സ്വപ്നം കാണുമ്പോള്‍ മറ്റു ചിലര്‍ കമ്യൂണിസത്തിന്റെ ‘ചുവന്ന’ ലോകത്തെ ഉറ്റുനോക്കുന്നു എന്നാണ് നോവലിലെ പരാമര്‍ശം. എതിരാളികളുടെ മതാന്ധത പെരുപ്പിക്കുന്നതില്‍ ഭരണകൂടവും ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതില്‍ ഇസ്ലാമിസ്റ്റുകളും മത്സരിക്കുന്നത് ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുന്ന നില വരുത്തുന്നു. ഇരുവശത്തും ഭീകരതകള്‍ അരങ്ങേറുന്നുണ്ട്;  ഇളംപ്രായക്കാരായ അലവി കേഡറ്റുകളുടെ കൊലകള്‍ മുതല്‍ ആഖ്യാതാവിന്റെ സഹോദരന്‍ കൊല്ലപ്പെടുന്ന മരുഭൂ തടവറയിലെ കൂട്ടക്കൊല – ഹമാ കൂട്ടക്കൊല- പോലെ ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. ഹമായില്‍ സൈനികര്‍ ‘ജയില്‍പുള്ളികള്‍ക്ക് നേരെ നിഷ്കരുണം വെടിവെപ്പു നടത്തിഅവരുടെ തലച്ചോറുകള്‍ ചുവരിലും സീലിങ്ങിലും എല്ലായിടത്തും പടര്‍ത്തി.. എണ്ണൂറിലേറെ തടവുകാര്‍ ഒരു മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടു.”

സ്ത്രീപാത്രസൃഷ്ടിയിലെ സൂക്ഷ്മതലങ്ങള്‍

അമ്മായിമാര്‍ ഏറെ സൂക്ഷ്മമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ്. മറിയം അവരുടെ സ്വന്തം ‘അഴുക്കായനിഷേധിയായ’ ഉടലുമായി യുദ്ധത്തിലാണെങ്കില്‍ മര്‍വ അമ്മായി ബ്രദര്‍ഹുഡ് വേട്ടക്കാരായ കൊലയാളി സൈന്യത്തിലെ ഒരു ഓഫീസറെ വിവാഹം ചെയ്തേക്കാന്‍ ഇടയുള്ളത് കൊണ്ട് കട്ടിലില്‍ ബന്ധിതയായി കഴിയുന്നു. സ്വതന്ത്ര ബുദ്ധിയും ജീവിതം മുഴുവനായും ആസ്വദിക്കുന്നവളുമായിരുന്ന സഫാ അമ്മായിയുടെ ദുരന്തം സ്ത്രീജീവിതം സംഘര്‍ഷങ്ങളുടെയും മൌലികവാദത്തിന്റെയും വീര്‍പ്പുമുട്ടലില്‍ എങ്ങനെയാണ് തോറ്റുപോകുന്നത് എന്നതിന്റെ ചിത്രമാണ്. ഖണ്ഡഹാറില്‍ മുജാഹിദ് പോരാളിയായിരുന്ന മുന്‍ കമ്യൂണിസ്റ്റുകാരനായ ഭര്‍ത്താവ് കൊല ചെയ്യപ്പെട്ട ശേഷം അവര്‍ ബുര്‍ഖയില്‍ ഒതുങ്ങിപ്പോവുന്നു. ആഖ്യാതാവായ മുഖ്യ കഥാപാത്രത്തിന് പേരു പറയുന്നില്ലെങ്കിലും ശക്തമായി ആവിഷ്കരിക്കപ്പെട്ട പാത്രസൃഷ്ടി തന്നെയാണ് അവരുടെതും. ഒരര്‍ത്ഥത്തില്‍ അവര്‍ സമാന ജീവിതം അനുഭവിക്കുന്ന സമൂഹത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധാനം തന്നെയാണ്: “എന്റെ ജീവിതം മറ്റുള്ളവരുടെതായിരുന്ന ദൃഷ്ടാന്ത കഥകളുടെ സംഘാതമായിരുന്നു. നിങ്ങള്‍ക്കായി മറ്റുള്ളവര്‍ നിശ്ചയിക്കുന്ന വിശ്വാസ ക്രമങ്ങളില്‍ വിശ്വസിച്ചു കൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയുക എത്ര വിഷമകരമാണ്അവര്‍ നിങ്ങള്‍ക്കൊരു പേര് കണ്ടെത്തുന്നുപിന്നീട് നിങ്ങള്‍ക്കതിനെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്തേ പറ്റൂനിങ്ങള്‍ ആരാധിക്കേണ്ട ദൈവത്തെ അവര്‍ തെരഞ്ഞെടുക്കുംപോലെത്തന്നെഅവന്റെ ചൈതന്യത്തെ കുറിച്ചുള്ള അവരുടെ ഭാഷ്യത്തെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെനിങ്ങള്‍ ‘അവിശ്വാസികള്‍’ എന്ന് വിളിക്കുന്നവരെ മുഴുവന്‍ കൊന്നുകൊണ്ട്. എന്നിട്ട് ഒരു വെടിയുണ്ടമഴ വര്‍ഷിക്കുന്നുഅങ്ങനെ മരണം ഒരു യാഥാര്‍ത്ഥ്യം ആയിത്തീരുന്നു.”

സ്ത്രീ ജീവിതത്തിന്റെ പ്രതിസന്ധികള്‍ തീക്ഷണമായി ചിത്രീകരിക്കുന്ന മറ്റൊരു സന്ദര്‍ഭമാണ് ഹതഭാഗ്യയായ ഒരധ്യാപികയുടെത്. എങ്ങും ചാരന്മാര്‍ നിറഞ്ഞയിടത്തില്‍ ഒരു ജ്യോഗ്രഫി അധ്യാപിക മുഖാബരാത് കുടുംബത്തിലെ വിദ്യാര്‍ഥിയെ തോല്‍പ്പിച്ചതിന്റെ പേരില്‍ വിവസ്ത്രയാക്കപ്പെടുന്നു.

മസ്തിഷ്കപ്രക്ഷാളനത്തിലൂടെ വിഭാഗീയ ചിന്ത രൂഡമാകുന്ന പെണ്‍കുട്ടിയുടെ കഥ സിറിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ യഥാതഥമായ ആവിഷ്കാരം തന്നെയെങ്കിലും തിരിച്ചറിവുകളുടെ പാഠശാലയാകുന്നത് തടവറയാണ് എന്നത് നോവലിലെ ഹൃദ്യമായ വൈരുധ്യമാണ്. മുഖാബരാത് പോലീസിന്റെ മനുഷ്യത്വ ഹീനമായ പീഡനങ്ങള്‍ നിത്യ സംഭവമാകുന്ന തടവറയില്‍ പക്ഷെ ദുരിതപര്‍വ്വങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വിചിത്ര ബന്ധുത്വം വിദ്വേഷങ്ങളുടെ മതിലുകള്‍ തകര്‍ത്ത് കളയുന്നു. ഇസ്ലാമിസ്റ്റ് വിമതരായി ജയിലിലെത്തിയവരും കമ്യൂണിസ്റ്റ് ബന്ധങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരും വേശ്യകളും ഇതര കുറ്റവാളികളുമെല്ലാം പീഡനങ്ങളുടെ ഇടവേളകളില്‍ പരസ്പരം താങ്ങും തുണയുമാകുന്നു. ഉണക്ക ബ്രെഡും ‘ഇക്കിളി വര്‍ത്തമാനങ്ങളും’ പങ്കു വെക്കുന്നു. തഴക്കം ചെന്ന വേശ്യകള്‍ ‘രാഷ്ട്രീയ’ക്കാരോട് സഹതപിക്കുന്നു. തടവറയില്‍ പിറക്കുന്ന കുഞ്ഞ് ‘ഇരുപത്തിരണ്ടു അമ്മമാരുടെ കുഞ്ഞായി’ വളരുന്നു. ‘വിഭാഗീയതയുടെ ജ്വരം’ മടുത്ത് ബയ്റൂത്തിലേക്ക് പോയ പിതാവിനെ ഇപ്പോള്‍ ആഖ്യാതാവിന് മനസ്സിലാകുന്നുണ്ട്: അദ്ദേഹം ‘നമ്മുടെ വിഭാഗത്തില്‍ പെട്ട അഴിമതിക്കാരായ രാജ്യതന്ത്രജ്ഞരെ കുറിച്ചും പീഡനങ്ങളെ കുറിച്ചും സംസാരിച്ചുമറുവശത്ത്‌ സത്യം പറയാനുള്ള ഞങ്ങളുടെ അവകാശത്തിനു വേണ്ടി ശബ്ദിച്ച മറുവിഭാഗത്തിലെ ആളുകളെ കുറിച്ചും.” ആഖ്യാതാവിന്റെ അപര വിദ്വേഷം ആത്മനിന്ദയുടെ സൃഷ്ടിയാണെങ്കില്‍ സ്വയം തിരിച്ചറിഞ്ഞു അംഗീകരിക്കുന്നതിലാണ് സഹിഷ്ണുത എന്ന് നോവല്‍ സൂചിപ്പിക്കുന്നു.

തീവ്രവാദവും പെണ്‍കര്‍തൃത്വവും

കര്‍തൃത്വം നിഷേധിക്കപ്പെടുന്ന സ്ത്രീജീവിതത്തില്‍ തീവ്രവാദ പ്രവര്‍ത്തനം – മത പരമോവംശീയമോരാഷ്ട്രീയമോ - നല്‍കുന്ന ‘പരമമായ സുനിശ്ചിതത്വത്തിന്റെ ആനന്ദം’ (നോവലില്‍ നിന്ന്) ഉന്മാദമായിത്തീരുന്നതിന് ലോകമെങ്ങും സംഘര്‍ഷ ഭൂമികളില്‍ ഉദാഹരണങ്ങളുണ്ട്. എല്‍.ടി.ടി.ഇ. പോരാട്ടത്തിലെ വലിയ തോതിലുള്ള സ്ത്രീ സാന്നിധ്യത്തിന് പിന്നില്‍ ശ്രീലങ്കന്‍ സൈന്യം തമിഴ് സ്ത്രീത്വത്തിനു നേരെ നടത്തിവന്ന അത്യാചാരങ്ങളിലുള്ള പ്രതികാര ബോധം മാത്രമായിരുന്നില്ല‘പുലിക്കൊടിച്ചി’ എന്ന പ്രയോഗം സിവിലിയന്‍/ പുലി ഭേദമെന്യേ കേള്‍ക്കേണ്ടി വന്നതിന്റെ അവമതിയും ഉണ്ടായിരുന്നുവെന്ന് നയോമി മുനവീരയുടെ ‘ആയിരം കണ്ണാടികളുടെ ദ്വീപ്’ എന്ന നോവലില്‍ ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്. പലസ്തീന്‍ സംഘര്‍ഷം പ്രമേയമാകുന്ന കൃതികളിലും പോരാളികളുടെ നിശ്ചയ ദാര്‍ഡര്‍ദ്യം പ്രകടിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ കാണാം. മത മൌലികവാദത്തിന്റെ കഥപറയാന്‍ പതിവ് ‘ആണ്‍ രക്തസാക്ഷി’ ബിംബത്തിനു പകരം ഒരു സ്ത്രീവീക്ഷണ കോണ്‍ ഉപയോഗിക്കുന്നു എന്നിടത്തു തന്നെ ഖാലിദ് ഖലീഫയുടെ നോവല്‍ വ്യത്യസ്തമാകുന്നു. ആകെ മൂടിക്കെട്ടിയ തറവാട്ടു വീട്ടിലെ ജീവിതം വെറുപ്പ്‌ എന്ന ‘ഊര്‍ജ്ജ’ത്തെ പോഷിപ്പിക്കാന്‍ പാകത്തിലുള്ളതുമാണ്. പ്രണയം പോലെ ഊര്‍ജ്ജദായകമാണ് വെറുപ്പും എന്ന് അവള്‍ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്‌: “വിദ്വേഷം പ്രകീര്‍ത്തിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ് എന്ന് ഞാന്‍ കണ്ടെത്തികാരണം അത് പ്രണയം എങ്ങനെയാണോ നമുക്കുള്ളില്‍ കഴിയുന്നത്‌ അതുപോലെത്തന്നെ കഴിയുന്നു. അത് നിമിഷം പ്രതി വളരുകയും ഒടുവില്‍ നമ്മുടെ ആത്മാവില്‍ വാസമുറപ്പിക്കുകയും ചെയ്യുന്നുനമ്മളോ, അത് നമ്മെ വേദനിപ്പിക്കുമ്പോള്‍ പോലും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയില്ല.” തടവിലാക്കപ്പെടുമ്പോഴും പീഡിതര്‍ ആവുന്ന സ്ത്രീകള്‍ക്കിടയില്‍ വെറുപ്പിന്റെതായ ഒരു പെണ്‍ സൌഭ്രാത്രം വളരുന്നത്‌ അവള്‍ അറിയുന്നു. കാമനകളുടെ ഉണര്‍വ്വ് സംഭവിച്ചു തുടങ്ങുമ്പോള്‍ അവളുടെ ജൈവ ചോദനകള്‍ തീവ്ര മതനിഷ്ടയുമായി സംഘര്‍ഷത്തിലാണ്. ചില സന്ദര്‍ഭങ്ങളില്‍ ലെസ്ബിയന്‍ ചോദനകളായും അധികവും ജയില്‍ ഗാര്‍ഡുകള്‍ക്കു നേരെയുള്ള തീക്ഷ്ണ ലൈംഗിക ആകര്‍ഷണമായും അനുഭവപ്പെടുന്ന വികാരങ്ങള്‍ക്കെതിരെ സ്വയം ശാസിച്ചു പിന്‍ വലിയുന്ന അവസരങ്ങള്‍ പലതുണ്ട്. ആഖ്യാനതലത്തില്‍ ആണ്‍നോട്ടത്തിന്റെ വിമര്‍ശനം ക്ഷണിച്ചു വരുത്തും വിധം സ്ഥൂലമാകുന്നുണ്ട് പലപ്പോഴും നോവലിസ്റ്റിന്റെ ശൈലി - വിശേഷിച്ചും സ്തന വര്‍ണ്ണനകളുടെ ആധിക്യത്തില്‍. ആഖ്യാതാവിനെ പോലെത്തന്നെ  തങ്ങളുടെ ജൈവചോദനകളെ അടക്കിനിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന അമ്മായിമാരും തങ്ങളോടു തന്നെ തുടരുന്ന അടിച്ചമര്‍ത്തല്‍ നോവലിന്റെ കേന്ദ്ര പ്രമേയമായ ഹിംസയുടെ – രാഷ്ട്രീയസൈനികമൌലികവാദ, വിദ്വേഷാധിഷ്ടിത കടന്നു കയറ്റങ്ങളുടെ – തുടര്‍ച്ചയോ പൂരകമോ ആണ് എന്ന് കാണാം. നോവലിലെങ്ങും കാണാവുന്ന ഇരുണ്ട അറകള്‍മൂടുപടങ്ങള്‍അടഞ്ഞ ഇടങ്ങള്‍ തുടങ്ങിയ ബിംബങ്ങളും ആദര്‍ശങ്ങള്‍ചരിത്രംവിദ്വേഷം തുടങ്ങിയ ബഹുരൂപ തടവറകളില്‍ അടഞ്ഞു പോയ ജീവിതങ്ങളുടെ പ്രതീകവല്‍ക്കരണമായി കാണാമെന്ന് യാസിന്‍ കസബ് നിരീക്ഷിക്കുന്നുണ്ട്.  

യാസിന്‍ കസബ് എഴുതിയ അനുബന്ധലേഖനവും വിവര്‍ത്തകന്‍ ലെറി പ്രൈസ് എഴുതിയ കുറിപ്പും നോവലിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും കലാപരമായ മേന്മയെ കുറിച്ചും ഹ്രസ്വമെങ്കിലും ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സിറിയന്‍ ഏകാധിപത്യ ഭരണം സെക്കുലറിസമെന്ന ആശയത്തെ തന്നെ അശ്ലീലമാക്കിയതിനെ കുറിച്ച് യാസിന്‍ കസബ് ചൂണ്ടിക്കാണിക്കുന്നു. അതൊരു നിര്‍ബന്ധിതവും വിഭാഗീയവുമായ നാട്യമായിരുന്നുവെന്നും മധ്യ പൌരസ്ത്യ ദേശങ്ങളുടെ പോസ്റ്റ്‌ കൊളോണിയല്‍ ഉത്പന്നമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയായിരുന്നു എന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ‘ന്യൂനപക്ഷ സൈന്യം’ ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിന്റെ സൃഷ്ടിയായിരുന്നു. 1963-ല്‍ ബാത്ത് പാര്‍ട്ടിയുടെ സൈനിക വിഭാഗം അധികാരത്തില്‍ പിടിമുറുക്കി. 1970 ആകുമ്പോഴേക്കും ഹാഫെസ് അല്‍ അസദും അദ്ദേഹത്തിന്റെ ജനറല്‍മാരും ചേര്‍ന്ന് പാര്‍ട്ടിയെ പരമാധികാര കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ആദ്യകാലത്ത് നഗരവാസികളായ സുന്നി ബൂര്‍ഷ്വാസിക്കെതിരെ ആധുനികതയുടെയും ദേശീയ വാദത്തിന്റെയും ജനകീയ മുഖമായി പ്രത്യക്ഷപ്പെട്ട അസദ് ഭരണംകര്‍ഷക മുന്നേറ്റങ്ങളുടെ ജിഹ്വയായി വര്‍ത്തിച്ചു. എന്നാല്‍ എഴുപതുകളുടെ രണ്ടാം പാതിയിലെത്തുമ്പോള്‍ താക്കോല്‍ സ്ഥാനങ്ങളില്‍ മുഴുവന്‍ അലാവി വിഭാഗക്കാരെ കുത്തിനിറച്ചും അടിമുടി അഴിമതിയില്‍ മുങ്ങിയും ജനങ്ങളില്‍ നിന്ന് അകന്നു പോയ ഭരണം, 1976-ല്‍ പലസ്തീനിലെ ഇടതു പക്ഷ- മുസ്ലിം സഖ്യത്തിനെതിരെ ലബനനിലെ ഫലാംഗിസ്റ്റ് സൈന്യത്തെ പിന്തുണക്കുക കൂടി ചെയ്തതോടെ അസംതൃപ്തികള്‍ മൂര്‍ദ്ധന്യത്തില്‍ എത്തി. സിറിയന്‍ ഇസ്ലാമിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തുറന്ന സംഘട്ടനങ്ങള്‍ ആരംഭിക്കുന്ന ഈ സന്ദര്‍ഭമാണ് നോവല്‍ അടയാളപ്പെടുത്തുന്നത്. നാസ്തിക നിലപാടുള്ള ബാത്തിസ്റ്റുകളുടെ സെക്കുലര്‍ മൂല്യങ്ങളെ തകിടം മറിച്ച് ശരീയത്ത് നിയമം കൊണ്ടുവരാനുള്ള അവസരമായി മുസ്ലിം ബ്രദര്‍ഹുഡ് സന്ദര്‍ഭത്തെ ഉപയോഗിച്ചപ്പോള്‍ മാര്‍ക്സിസ്റ്റുകളുടെ എതിര്‍പ്പിനുള്ള കാരണങ്ങളും സുവ്യക്തമായിരുന്നു. എന്നാല്‍ അസദ്‌ ഭരണം എല്ലാതരം വിമതസ്വരങ്ങളെയും കണ്ണില്‍ ചോരയില്ലാതെ അടിച്ചമര്‍ത്തി. അലേപ്പോ ഉപരോധ നാളുകളില്‍ രഹസ്യപ്പോലീസിന്റെ പിടിയില്‍ അകപ്പെട്ടു പീഡനം സഹിക്കേണ്ടി വരും എന്ന് വരുന്ന ഘട്ടത്തില്‍ എരിയുന്ന ഓവനില്‍ ചാടി ആത്മഹത്യ ചെയ്യുന്ന സിവിലിയന്റെ ചിത്രം ആ രക്ത രൂക്ഷിത കാലത്തിന്റെ ശക്തമായൊരു രൂപകമാണ്. ഇരു വശങ്ങളിലെ ഹിംസാത്മകതയെയും വിറങ്ങലിച്ചു പോയ സമൂഹത്തിന്റെ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്നതില്‍ ഗുന്തര്‍ ഗ്രാസിന്റെയും ജെ. എം. കൂറ്റ്സിയുടെയും കൂടെയാണ് ഖാലിദ് ഖലീഫയെന്നു യാസിന്‍ കസബ് നിരീക്ഷിക്കുന്നു. കഥാപാത്രങ്ങളുടെ വിശദമായ പശ്ചാത്തല വിവരണങ്ങളും ആഖ്യാനങ്ങളും നാഗിബ് മഹ്ഫൂസിനെ അതിശയിക്കുന്ന ഇഴയടുപ്പമുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൊല്ലപ്പെട്ട വിപ്ലവ കവി റബി ഗാസിയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കവേപിതാവിന്റെ പുത്രന്‍ - ബഷാര്‍ അല്‍ അസദ്‌ - നേതൃത്വം കൊടുക്കുന്ന ഭരണത്തികൂടത്തിന്റെ പുതുകാല ഏജന്റുമാരുടെ ആക്രമണത്തില്‍ പരിക്കേറ്റു സ്ലിങ്ങില്‍ ഉള്ള കൈയ്യുമായി നോവലിസ്റ്റിനെ നേരില്‍ കണ്ട കാര്യം യാസിന്‍ കസബ് വിവരിക്കുന്നത്നോവലിന്റെ ഹിംസാത്മക കാലം വര്‍ത്തമാനത്തിലേക്ക്‌ ഭേദിച്ച് കേറുന്നതിന്റെ ശരിയായ ചിത്രമാണ്. 

 read more:

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ  by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html

The Doves Necklace by Raja Alem

https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html