Featured Post

Tuesday, April 29, 2025

The Golden Chariot by Salwa Bakr / Dinah Manisty

 ചിറകില്ലാത്ത ബുറാഖ്




അറബ് – ആഫ്രിക്കന്‍ ദേശങ്ങളെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ പെണ്ണെഴുത്തിനെ കുറിച്ച് പൊതുവായി നടത്തപ്പെടുന്ന ഒരു നിരീക്ഷണം അത് കുടുംബംകുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ ഗാര്‍ഹിക പ്രശ്നങ്ങള്‍പ്രണയ കഥകള്‍അതിവൈകാരിക വിഷയങ്ങള്‍ എന്നിങ്ങനെ ‘സാമൂഹ്യ പ്രാധാന്യം കുറഞ്ഞ’ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്.  ഈ നിലപാടില്‍“ഗൌരവപ്പെട്ട” രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളോസാമൂഹിക വിശകലനമോ വിമര്‍ശനമോ അവര്‍ക്കു കൈകാര്യം ചെയ്യാനാകുന്ന പ്രമേയങ്ങളല്ല*(1).  എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പ്രമേയങ്ങള്‍ അപ്രധാനവും ഗൌരവം കുറഞ്ഞതുമാണ് എന്ന നിരീക്ഷണം തന്നെ പുരുഷാധിപത്യപരമാണ് എന്ന് സ്ത്രീപക്ഷ വീക്ഷണം തിരിച്ചറിയുന്നുണ്ട്. “നമ്മള്‍ പ്രണയത്തെ കുറിച്ച് എഴുതുന്നില്ലേആണുങ്ങള്‍ അതു ചെയ്യുമ്പോള്‍ അത് മനുഷ്യ ബന്ധങ്ങളെ കുറിച്ചുള്ള ഒരു രാഷ്ട്രീയ നിരീക്ഷണമാണ്സ്ത്രീകള്‍ അതു ചെയ്യുമ്പോഴാവട്ടെഅതൊരു പ്രണയ കഥ മാത്രവും” എന്ന ചിമമാന്‍ഡാ അദീചിയുടെ നിരീക്ഷണം പ്രസക്തമാണ്‌ *(2.). ഈ ദേശങ്ങളില്‍ നിന്നുള്ള സാഹിത്യ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുള്ള മികച്ച പെണ്ണെഴുത്തു കൃതികള്‍ സൂക്ഷ്മ പഠനത്തിനു വിധേയമാക്കുമ്പോള്‍ വ്യക്തമാകുക അതാണ്‌: ഈ എഴുത്തുകാരികള്‍ സ്ത്രീ അനുഭവങ്ങളെ ദേശീയാനുഭവങ്ങളുടെ കൂടി കണ്ണാടിയായി അവതരിപ്പിക്കുകയും രാഷ്ട്രീയ, സാമൂഹികസാമ്പത്തിക വിമോചനമെന്നത് സ്ത്രീയുടെ കൂടി വിമോചനമാണ് എന്ന നിലപാട് സ്വീകരിക്കുകയുമാണ്. ഇജിപ്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ സ്ത്രീവിരുദ്ധതയുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാനങ്ങള്‍ നിരീക്ഷിക്കുന്ന സല്‍വാ ബക്കറുടെ The Golden Chariot ഈ വെളിച്ചത്തില്‍ സമീപിക്കാവുന്ന കൃതികളില്‍ പെടുന്നു.

റെയില്‍വേ തൊഴിലാളിയുടെ മകളായി 1949-ല്‍ കൈറോയില്‍ ജനിച്ചുസല്‍വാ ബകര്‍ ജനിക്കും മുമ്പേ പിതാവ് മരിച്ചു പോയിരുന്നു. സമൂഹത്തിലെ അടിത്തട്ടില്‍ പെട്ട സ്ത്രീകളെ കേന്ദ്രീകരിക്കുന്ന കൃതികളിലേക്ക്‌ അവര്‍ എത്തിപ്പെട്ടതിനു പിന്നില്‍ പറയത്തക്ക വിദ്യാഭ്യാസമില്ലാത്ത ഉമ്മ അവരെ വളര്‍ത്തിയെടുക്കാന്‍ പെട്ട പാട്  ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഐന്‍ ഷംസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഡിഗ്രിയെടുത്ത അവര്‍ തെരഞ്ഞെടുത്തത് ജേണലിസം ആയിരുന്നു. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സജീവമായ വ്യക്തിത്വത്തിന് ഉടമയായ അവര്‍ തന്റെ നോവലുകളെ അറബ് സമൂഹത്തിന്റേത് മാത്രമായി കരുതുന്നില്ല. ഏതാണ്ട് എല്ലാ സമൂഹങ്ങളും പുരുഷാധികാര അധിഷ്ടിതമാണ് എന്ന് കരുതുന്ന സല്‍വാ ബകര്‍ഏഷ്യന്‍ രാജ്യങ്ങളിലെ അവസ്ഥ പ്രധാനമായും എടുത്തു പറയുകയും അവിടങ്ങളില്‍ തന്റെ കൃതികള്‍ അനുരണനം ഉണ്ടാക്കുമെന്ന് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.  

ഇജിപ്തിലെ ഒരു സ്ത്രീ തടവറയിലാണ് ഇതിവൃത്തം അരങ്ങേറുന്നത്. അലക്സാണ്ടറിയ്യക്കാരിയായ അസീസപതിമൂന്നാം വയസസ് മുതല്‍ ടീനേജ് കാലത്തു മുഴുവന്‍,  തന്നെ ബലാല്‍ക്കാരം ചെയ്ത രണ്ടാനച്ചന്റെ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു അവിടെയെത്തിയതാണ്. അന്ധയായ ഉമ്മയുടെ കണ്ണുവെട്ടിച്ചു വിലക്കപ്പെട്ട ബന്ധം (incest) തുടരുന്നതില്‍ പെണ്‍കുട്ടിയുടെ മൌനാനുവാദവും, ഒരുവേള പങ്കാളിത്തം തന്നെയുംഉണ്ടായിരുന്നു. ഉമ്മയുടെ മരണശേഷം ഒരു സുഹൃത്തിന്റെ മകളായ നാദിറ എന്ന മറ്റൊരു ഇളംമുരക്കാരിയെ വിവാഹം ചെയ്യാനുള്ള അയാളുടെ പദ്ധതിയാണ് പ്രതികാര ചിന്തയിലേക്കും തുടര്‍ന്നു കൊലപതകത്തിലേക്കും അസീസയെ എത്തിക്കുക. ദീര്‍ഘ നാളത്തെ ജയില്‍വാസം മാനസിക നില തെറ്റിക്കുന്നത് കടുത്ത ആക്രമണ സ്വഭാവത്തിന് കാരണമാകുന്നതു നിമിത്തം അസീസയെ എകാന്തത്തടവില്‍ പാര്‍പ്പിക്കാന്‍ തുടങ്ങുന്നത് വിചിത്രമായ മനന/ ഭ്രമ ചിന്തകളിലേക്കും മായിക പദ്ധതികളിലേക്കും കടക്കാന്‍ അസീസക്ക് അവസരം ഒരുക്കുന്നു. ജയിലില്‍ നിന്ന് രക്ഷപ്പെടാനായി വെള്ളക്കുതിരകളെ പൂട്ടിയ ഒരു സുവര്‍ണ്ണ രഥം ഒരുക്കാനും അതുവഴി, പ്രവാചകന്റെ ബുറാഖ് യാത്ര പോലെസ്വര്‍ഗ്ഗാരോഹണം നടത്താനും അവള്‍ പദ്ധതിയിടുന്നു. തന്നോടൊപ്പം സഹതാടവുകാരികളില്‍ ചിലരെ കൂട്ടുചേര്‍ക്കാമെന്നു തീരുമാനിക്കുന്ന അസീസഅതിനു യോഗ്യരായവര്‍ ആരൊക്കെ എന്നു കണ്ടെത്താനായി ഓരോരുത്തരുടെ കഥയും ജയിലില്‍ എത്താനിടയായ പശ്ചാത്തലവും വിശകലനം ചെയ്യാന്‍ തുടങ്ങുന്നതോടെ ആഖ്യാനം ഒരു ഷഹരെസാദ് പാരമ്പര്യത്തിലേക്കു കണ്ണി ചേരുന്നു. അറബ്ഇജിപ്ത്യന്‍ സാഹിത്യത്തില്‍ വലിയ തോതില്‍ അവഗണിക്കപ്പെടുന്നസാമൂഹികാവസ്ഥകളെ സ്ത്രീയുടെ വീക്ഷണത്തിലൂടെ വിലയിരുത്തുകയെന്ന നിലപാടിന്റെ പ്രതിനിധാനമായി നോവല്‍ മാറുന്നു.

നോവലിലെ ഓരോ കഥാപാത്രവും ഓരോ തരം സാമൂഹികാവസ്ഥയില്‍ നിന്നും ബന്ധങ്ങളില്‍ നിന്നുമാണ് വരുന്നത് –വിവാഹ മോചിതവിധവ, അവിവാഹിതഉപേക്ഷിക്കപ്പെട്ടവള്‍ എന്നിങ്ങനെ. ഒരു സുരക്ഷിതത്വവും ഉറപ്പുനല്‍കാത്ത സമൂഹത്തില്‍ അതിജീവനവും കുടുംബ ബാധ്യതയും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍. മോഷണംമയക്കുമരുന്നു കടത്ത്വേശ്യാവൃത്തികൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ എല്ലാം മുഴുകേണ്ടി വരുന്ന ഈ സ്ത്രീകളില്‍ രണ്ടു പൊതു ഘടകങ്ങള്‍ നിരീക്ഷിക്കാം: അവരുടെ അധ:സ്ഥിതാവസ്ഥയും പുരുഷന്മാരില്‍ നിന്ന് നേരിടേണ്ടി വരുന്ന പീഡനവും. ജന്മനാ ആരും കുറ്റവാളികള്‍ അല്ലെന്നും സാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കുന്നത് എന്നുമുള്ള അടിസ്ഥാന തത്വം ഇവിടെയും കൃത്യമാണ്. “അസഹനീയമായ സാമൂഹിക സാമ്പത്തിക ദുരിതങ്ങളും സവിശേഷ കുറ്റകൃത്യങ്ങളിലേക്ക് നയിക്കും വിധം അന്തര്‍ലീനമായ മനശാസ്ത്രപരമായ ഘടകങ്ങളും നിരീക്ഷിക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്നതിലൂടെ, ബകര്‍ വ്യക്തമാക്കുന്നത്തങ്ങളുടെ ഭയാനക ഭൂതകാലത്തിന്റെ ഫലമായി ബന്ധപ്പെട്ട വ്യക്തികള്‍ താല്‍ക്കാലികമായ മാനസികവൈകാരിക ചാഞ്ചല്യങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലുംകുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കും അക്രമ പ്രവണതയിലേക്ക് തിരിയുന്നതിലേക്കും നയിക്കുന്നത് സാമൂഹിക അനീതികളാണ് എന്നതാണ്” *(3).       

തടവറയില്‍ ഒരുമിക്കാന്‍ ഇടയാകുന്ന പതിനഞ്ചോളം സ്ത്രീകഥാപാത്രങ്ങളെയും അവരെ അവിടെയെത്തിച്ച കുറ്റകൃത്യങ്ങളുടെ വ്യതിരിക്ത പശ്ചാത്തലങ്ങളെയും  ചിത്രീകരിക്കുകയും ‘സുവര്‍ണ്ണ രഥം’ എന്ന പ്രതീകത്തിലൂടെ അവരാഗ്രഹിക്കുന്ന വിമോചന സ്വപ്നത്തെ സങ്കല്‍പ്പിക്കുകയും ചെയ്യുന്ന നോവലിസ്റ്റ്, വിഭ്രാന്തിയുടെയും ഭ്രമ കല്‍പ്പനയുടെയും ഉന്മാദ വഴിയില്‍ ഇടറിപ്പോയ അസീസയെ ആണ് കേന്ദ്ര സ്ഥാനത്തു നിര്‍ത്തുന്നത്. എന്താണ് തന്നിലും തന്റെ ഉടലിലും സംഭവിക്കുന്നത്‌ എന്ന് തിരിച്ചറിയാനാവുന്ന പ്രായമെത്തും മുമ്പ് കുട്ടിക്കൌതുകങ്ങളെ ചൂഷണം ചെയ്യുന്ന തന്നെക്കാള്‍ ഏറെ മുതിര്‍ന്ന തന്ത്രശാലിയുടെ ചതിയില്‍ പെട്ടുപോകുന്നവള്‍. ഉമ്മയുടെ അന്ധത, മകളെ സംരക്ഷിക്കുന്നതില്‍ വൈകാരികമായും പരാജയപ്പെട്ടുപോകുന്ന മാതൃത്വത്തിന്റെ പ്രതീകം കൂടിയാണ്. ആ നിലക്ക് ഇരട്ട പ്രഹരമാണ് അസീസ ഏല്‍ക്കുന്നത്. തനിക്കൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും തന്നെക്കാള്‍ ഇരുപതു വയസ്സു കൂടുതലുള്ള ഭര്‍ത്താവിന്റെ വന്ധ്യതയുടെ പാപഭാരവും ഒപ്പം അയാളുടെ നിയന്ത്രണ ലേശമില്ലാത്ത കൊടിയ മര്‍ദ്ദനങ്ങളും നിരന്തരം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന ഐദസഹോദരനെ രക്ഷിക്കാന്‍ വേണ്ടിയാണു ജയിലിലെത്തുന്നത്. ഒരു നാള്‍പതിവ് ഭര്‍തൃ പീഡനത്തിന്റെ കരാളതയില്‍ വീണുപോകുന്ന സഹോദരിയെ കാണാന്‍ ഇടയാകുന്ന സഹോദരന്‍കോപാവേശത്തില്‍ സഹോദരീ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു. പ്രതികാര വധം പുരുഷന് പറഞ്ഞിട്ടുള്ളതാണ് എന്നിരിക്കെഭര്‍തൃവധം എന്ന മഹാപരാധാത്തിനു 25 വര്‍ഷത്തേക്കാണ് അവള്‍ ശിക്ഷിക്കപ്പെട്ടത്. യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞാല്‍ അത് പ്രതികാര വധ പരമ്പരയുടെ കുടിപ്പകക്ക് തുടക്കം കുറിക്കുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കുറ്റമേല്‍ക്കാന്‍ ഉമ്മ ഐദയെ നിര്‍ബന്ധിച്ചു. അസീസയെ പോലെ ഇവിടെയും രണ്ടു തരം ചതികളാണ് സംഭവിക്കുന്നത്‌: ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും. ഉമ്മുല്‍ ഖൈറിനും 25 വര്‍ഷം ലഭിക്കുന്നത് സമാനമായ രീതിയില്‍ മയക്കുമരുന്ന് സൂക്ഷിച്ചതിന് മകന്‍ തടവിലകുന്നത് ഒഴിവാക്കാന്‍ കുറ്റമേറ്റതിനെ തുടര്‍ന്നാണ്‌. ഇതര കഥാപാത്രങ്ങള്‍ക്കുംജയിലിലെ അന്തേവാസികളായ പൂച്ചകള്‍ക്കും ആത്മീയ മാതാവ് എന്ന നിലയില്‍ രഥത്തില്‍ തനിക്കു തൊട്ടടുത്ത സ്ഥാനമാണ് അസീസ അവര്‍ക്കു നിശ്ചയിക്കുന്നത്. അപകടകരമായ കൈറോ പൊതുവാഹനത്തില്‍ കുഞ്ഞിനെ കൊണ്ടുപോകുന്ന പ്രയാസം ഒഴിവാക്കാന്‍ ജയില്‍ കാവല്‍ക്കാരി മഹറൂസ തന്റെ കുഞ്ഞിനെ ഉമ്മുല്‍ ഖൈറിനെ ഏല്‍പ്പിക്കുന്നത്അവളുടെ ദുരന്തകരിയായ അതേ ദയാഭാവത്തിന്റെ മറ്റൊരു നിദര്‍ശനമാണ്. ആറു മക്കളുടെയും തൊഴിലൊന്നുമില്ലാത്ത ചൂതാട്ടക്കാരനായ ഭര്‍ത്താവിനെയും പൊട്ടാന്‍ പെടാപ്പാടു പെടുംപോഴും ‘ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീയെന്ന വിളി സ്വതേ രോഗിയായ ഭര്‍ത്താവില്‍ നിന്നു കേള്‍ക്കേണ്ടി വരുന്നവളാണ് മഹറൂസ. തന്റെ സ്ഥിതി തടവുപുള്ളികളുടെതിനേക്കാള്‍ ഓടും മെച്ചമല്ല എന്ന ബോധ്യമാണ് അവളെ ആ സ്ത്രീകളോട് അടുപ്പിക്കുന്നതും. 

ഒരു ‘നദ്ദാബ’ (വിലാപക്കാരി)യും തുടര്‍ന്ന് മതച്ചടങ്ങുകളിലെ വായ്‌പ്പാട്ടുകാരിയും ആയിരുന്ന ദീര്‍ഘകായയായ അസീമ (Azima the Tall) ഒടുവില്‍ അതിപ്രസിദ്ധയായ ഗായികയായിത്തീര്‍ന്നവളായിരുന്നു. സ്ത്രീയോട് ഒരിക്കലും കാരുണ്യം കാണിച്ചിട്ടില്ലാത്ത സമൂഹത്തില്‍ തന്റെ സല്പ്പെരിനു കളങ്കം വരുത്തുന്ന ലൈംഗിക അഭ്യൂഹങ്ങള്‍ പരത്തുകയും കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചതിയനായ കാമുകനെ സൂത്രത്തില്‍ വരിയുടച്ചാണ് അവള്‍ പ്രതികാരം ചെയ്യുന്നത്. അമിത ലൈംഗികാസക്തിയുള്ള ഭര്‍ത്താവിന്റെ നിരന്തര പീഡനം നാല്‍പ്പത്തിയഞ്ചു വര്‍ഷം സഹിച്ചതിനു ശേഷംഅയാളൊരു പുതിയ ബന്ധത്തിലേക്ക് പോകുകയും താന്‍ പുറംതള്ളപ്പെടുകയും ചെയ്യാന്‍ പോകുന്നു എന്ന ഘട്ടത്തിലാണ് ഹിന്ന തന്റെ പെണ്‍കഴുത ജീവിതം അവസാനിപ്പിക്കാനും കൂറ്റനോട് അന്തിമമായി കണക്കു തീര്‍ക്കാനുമായി ഒരു ‘ഗ്യാസ് ലീക്ക്’ അരങ്ങേറുന്നത്. പതിനാറു വയസ്സിനിടെ രണ്ടു കുട്ടികളുടെ അമ്മയാകുകയും ഹെറോയിന്‍ അടിമത്തത്തിലേക്കും തുടര്‍ന്ന് ലൈംഗികത്തൊഴിലിലേക്കും  എടുത്തെറിയപ്പെടുകായും ചെയ്യുന്ന കൂട്ടത്തില്‍ ഏറ്റവും ഇളയവാളായ ഹുദായാചകിയെന്ന നിലയില്‍ കൂടെക്കൂടെ ജയിലിലെത്തുന്ന ദൈന്യത്തിന്റെ മൂര്‍ത്തരൂപമായ ഷഫീഖഅവളുടെ സംരക്ഷക കൂടിയായി രഥത്തിലേക്ക് അസീസ പ്രവേശിപ്പിക്കുന്ന ‘മാതൃകാ തടവുപുള്ളി’യും ശഫീഖയില്‍ 1973ലെ യുദ്ധത്തില്‍ രക്തസാക്ഷിയായ മകനെ കാണുന്നവളുമായ മാതൃസ്വരൂപയായ ഹജ്ജ ഉമ്മുല്‍ അസീസ്‌രണ്ടാനച്ചന്റെ കയ്യേറ്റങ്ങളില്‍ മടുത്ത് ഓടിപ്പോവുകയും സ്വന്തം അഡിക്ഷന്‍ മൂലം മയക്കുമരുന്നു കടത്തുകാരിയയിത്തീരുകയും ചെയ്യുന്ന അനാഥയായ സഫിയ്യ, അതിനിഷ്കളങ്കയായ ഇളയ സഹോദരിയുടെ വേട്ടക്കാരനെ (stalker) വധിച്ചതിനു ജയിലിലെത്തുന്ന ജിപ്സി സുന്ദരി ഗമാലത് തുടങ്ങിയവരൊക്കെ നിവര്‍ത്തികേടു കൊണ്ട് കുറ്റം ചെയ്യാനിടയായവര്‍ തന്നെ. കൂട്ടിക്കൊടുപ്പും മയക്കുമരുന്നു കടത്തും തൊഴിലാക്കിയ ലുലയെ പോലുള്ള ക്രിമിനലുകള്‍ റയിലില്‍ ഉണ്ട് എന്നതാണ് അസീസയുടെ ‘സ്ക്രൂട്ടിനിയുടെ സാംഗത്യം. ഹുദയെയും ഗമാലത്തിനെയും പോലുള്ള ഹൃദയശുദ്ധിയുള്ള പെണ്‍കുട്ടികളെ പുറം ലോകത്ത് കാത്തിരിക്കുന്നത് ലുലയുടെതിനു സമാനമായ വിധിയാണ് എന്നത് അസീസയെ രോശാകുലയാക്കുന്നുണ്ട്.   

മികച്ച ഭാവി സ്വപ്നം കണ്ട കഠിനാധ്വാനിയും അര്‍പ്പണ മനോഭാവക്കാരിയുമായ ഡോക്റ്റര്‍ ഭാഗിയ ദരിദ്ര പശ്ചാത്തലവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടില്‍ അഭ്യുന്നതി സങ്കല്‍പ്പങ്ങളെല്ലാം തകര്‍ന്നു സ്കിസോഫ്രീനിയക്ക് അടിപ്പെടുകയും കൂടുതല്‍ നല്ല മേച്ചില്‍പ്പുറം തേടി കയ്യൊഴിഞ്ഞ കാമുകന്റെ പ്രണയ വഞ്ചന കൂടിയാകുന്നതോടെ തകര്‍ന്നു പോകുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദത്തിന്റെ ഘട്ടത്തില്‍ സംഭവിക്കുന്ന കയ്യബദ്ധം ഒരു കുഞ്ഞിന്റെ മരണത്തില്‍ കലാശിക്കുന്നതാണ് മൂന്നു വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടു അവളെ ജയിലില്‍ എത്തിക്കുക. ഉന്നതവിദ്യാഭ്യാസമുള്ള ഈ യുവതിയെ തന്റെ രഥത്തിലേക്കു തെരഞ്ഞെടുക്കുന്നതിലൂടെ ഇതര കഥാപാത്രങ്ങളില്‍ നിന്ന് ഒരു വ്യത്യസ്ഥതക്കാണ് അസീസ ഇടം നല്‍കുന്നതെങ്കില്‍ഈജിപ്തിലെ സ്ത്രീയുടെ പ്രശ്നങ്ങള്‍ ദാരിദ്ര്യത്തിന്റെതും നിരക്ഷരതയുടെതും മാത്രമല്ല എന്നും മികച്ച വിദ്യാഭ്യാസം പോലും അവള്‍ക്കു മികച്ച ജീവിതം ഉറപ്പു നല്‍കാന്‍ എല്ലായിപ്പോഴും പര്യാപ്തമാവില്ല കൂടിയാണ് നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. സമ്പന്നയും ഒരു പൈലറ്റിന്റെ ഭാര്യയും ആര്‍ഭാട ജീവിതം നയിച്ചുവന്നവളും ആയിരുന്നിട്ടും ദുരന്തത്തിലേക്ക് കൂപ്പു കുത്തുന്ന സൈനബിന്റെ കഥ ഇതോടു ചേര്‍ത്തു കാണാം. വിമാനാപകടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നതോടെ വിശദരോഗത്തിനും അമിതമായ ആത്മീയതയ്ക്കും അടിപ്പെടുന്ന സൈനബ്ഭര്‍തൃ സഹോദരന്റെ മാക്യവെല്ലിയന്‍ തന്ത്രങ്ങളിലൂടെ കുഞ്ഞുങ്ങളുടെ സംരക്ഷണവും അവരുസേ സ്വത്തും നഷ്ടപ്പെടുന്ന സാഹചര്യമാണ് അയാളെ വെടിവെച്ച് കൊല്ലാന്‍ അവളെ നിര്‍ബന്ധിതയാക്കുന്നത്. ഈജിപ്ത്യന്‍ സാഹചര്യത്തില്‍സമ്പന്ന കുല സ്ത്രീകളുടെ പൊള്ളയായ സുരക്ഷിതത്വ ബോധത്തെ നോവലിസ്റ്റ് ഈ കഥാപാത്രത്തിലൂടെ തുറന്നു കാട്ടുന്നു.     

യാത്രക്ക് തയ്യാറാവുന്നതിന്റെ തൊട്ടു തലേന്നു അസീസ മരിക്കുന്നത്ഫാന്റസിയുടെ ഭ്രംശത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്അത്തരം ഒരു ഫാന്റസിയിലൂടെയും ഈ നഷ്ടജന്മങ്ങള്‍ക്ക് സ്വര്‍ഗ്ഗാരോഹണ സങ്കല്‍പ്പം പ്രതിനിധാനം ചെയ്യുന്ന മോചനമെന്ന സ്വപ്നം സാധ്യമല്ല എന്നുകൂടിയാണ്. “അത് അര്‍ത്ഥമാക്കുന്നത് അസീസ സങ്കല്‍പ്പത്തില്‍ സൃഷ്ടിക്കുന്ന സുവര്‍ണ്ണ രഥത്തിലൂടെയുള്ള വിമോചനം എന്നതിലേറെഎഴുത്തുകാരി സൂചിപ്പിക്കുന്നത് സ്ത്രീകള്‍ തന്നെ തുടക്കം കുറിക്കുന്ന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് യഥാര്‍ത്ഥ ജീവിത വിമോചനം സംഭവിക്കുക എന്നാണ്”*(4). തലക്കെട്ടിന്റെ അറബ് മൂലം (The Golden Chariot Does Not Ascend to Heaven)  കാല്‍പ്പനിക പരിഹാരങ്ങളുടെ അസാധ്യത കൃത്യമായും പ്രതിഫലിപ്പിക്കുന്നു. ഇജിപ്ത്യന്‍ സ്ത്രീജീവിതത്തെ അടിത്തട്ടില്‍ അറിഞ്ഞ എഴുത്തുകാരി സ്ത്രീവിമോചനം ഇറക്കുമതിയോ കാല്‍പ്പനിക അത്ഭുതമോ അല്ല എന്നും അത് അവരുടെ തന്നെ മുന്‍കയ്യില്‍ സാക്ഷാത്കരിക്കേണ്ട സാമൂഹിക വിമോചനമാണ് എന്നുമാണ് സ്ഥാപിക്കുന്നത്. സത്യസന്ധമായ ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നിടത്താണ് ഫാന്റസികള്‍ അഭയമാകുന്നത് എന്നിരിക്കെപെണ്ണെഴുത്തിന്റെ കടമ സ്ത്രീയെ പുരുഷനില്‍ നിന്ന് അന്യവല്‍ക്കരിക്കല്‍ അല്ല എന്നും പുരുഷ കേന്ദ്രിതമായ അറബ് ഭാഷയില്‍ സ്ത്രീകള്‍ അവര്‍ക്കായിത്തന്നെ ഒരു ഭാഷ സൃഷ്ടിക്കേണ്ടതുണ്ട് എന്നും സല്‍വാ ബകര്‍ കരുതുന്നു (Chung Ah-young).  

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ്‌ കഥാകാലമെങ്കിലും നോവലിന്റെ സമീപനം രേഖീയമല്ല. ഭൂതകാലവും വര്‍ത്തമാനവും ഭാവിയും കാലിക ക്രമം കൂടാതെ അവതരിപ്പിക്കുന്ന വര്‍ത്തുളാഖ്യാനം (circular narrative) എന്ന രീതിയാണ്‌ നോവലിസ്റ്റ് ഉപയോഗിക്കുന്നത് *(5). എന്നാല്‍ ആവിഷ്കരിക്കുന്ന ജീവിതാനുഭവത്തിന് സമഗ്രത നല്‍കുന്നതിനു ചരിത്ര ഘട്ടത്തെ സജീവമാക്കി നിര്‍ത്തുന്നുണ്ട് നോവലിസ്റ്റ്. സഫിയ്യയെ പോലെ ദരിദ്രയായ ഒരു സ്ത്രീ തന്റെ കുട്ടികള്‍ക്ക് ശോഭനമായ ഭാവി സ്വപ്നം കാണുന്നത് ഗമാല്‍ അബ്ദുല്‍ നാസര്‍ ആവിഷ്കരിച്ച സൌജന്യ വിദ്യാഭ്യാസ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് എന്ന് അഞ്ചാം അധ്യായം സൂചിപ്പിക്കുമ്പോള്‍തൊട്ടടുത്ത അധ്യായത്തില്‍ 1977ലെ ഭക്ഷ്യ കലാപങ്ങളിലേക്ക് മുന്നോട്ടു പോവുകയും ഉടന്‍ തന്നെ അമേരിക്കയെ തോല്‍പ്പിച്ചു തെല്‍ അവീവ് കീഴടക്കാമെന്ന നാസറിന്റെ പൊള്ളയായ പ്രോപ്പഗാണ്ട രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു.  

രാഷ്ട്രീയ ഗൂഡാലോചനലഘുലേഖ വിതരണം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടു 1989-ല്‍  രണ്ടാഴ്ചക്കാലം ഖനാതിര്‍ പെണ്‍ ജയിലില്‍ കഴിച്ചു കൂട്ടേണ്ടിവന്ന സല്‍വ ബകറിനു പെണ്‍ തടവറയുടെ നേര്‍ദൃശ്യങ്ങള്‍ അനുഭവിക്കാനായിട്ടുണ്ട്. നോവലിന്റെ ആമുഖത്തില്‍ ഫാദിയ ഫകീര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെഈജിപ്തില്‍ കുറ്റകൃത്യത്തില്‍ അകപ്പെടുന്ന സ്ത്രീകളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചുവന്ന കാലത്താണ് നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പ്രതിഭാസത്തിനു വ്യത്യസ്ത കാരണങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശരാശരി ഈജിപ്ത്യന്‍ സ്ത്രീ നേരിട്ട അടിച്ചമര്‍ത്തലും ദാരിദ്ര്യവും തന്നെയാണ് നോവലില്‍ തെളിഞ്ഞു നില്‍ക്കുന്നത്. സ്ത്രീയുടെ ദുരന്തങ്ങളുടെ പരിഹാരം എന്നത് തീര്‍ത്തും അവഗണിക്കുകയും ശിക്ഷാവിധികളില്‍ ഏകപക്ഷീയമായി ഊന്നുകയും ചെയ്ത രാഷ്ട്രീയ വ്യവസ്ഥയെ തന്നെയാണ് നോവല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മാഗ്ദ നോവൈഹി നിരീക്ഷിച്ചതുപോലെ സല്‍വ ബക്കറുടെ ജയില്‍ ഒരേസമയം യഥാതഥവും ഒപ്പം ഈജിപ്തിന്റെ ഒരു പരിച്ഛേദം എന്ന നിലയില്‍ പ്രതീകാത്മകവുമാണ്. ഓരോ സവിശേഷ സാമൂഹിക സംഘര്‍ഷത്തിന്റെ ഇരയായാണ് ഓരോ കഥാപാത്രവും അവിടെ എത്തിയിട്ടുള്ളത്. “വ്യത്യസ്ത ഇടങ്ങളില്‍ നിന്നുംസാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമുള്ള ഈ സ്ത്രീകള്‍ക്ക് ഒരുമിക്കാനുള്ള ഇടമായി സല്‍വാ ബകര്‍ തടവറയെ സൃഷ്ടിച്ചിരിക്കുന്നു” *(6). നവാല്‍ അല്‍ സഅദാവി, ലതീഫ അല്‍ സയ്യാത്ത്ഗദാ അല്‍ സമ്മാന്‍ തുടങ്ങിയ അറബ് സാഹിത്യത്തിലെ മഹദ് വനിതകള്‍ സമര്‍ത്ഥമായി പ്രയോഗിച്ച രീതിയാണ് ഈ ‘ജയില്‍’ രൂപകം (trope). ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തവും ദൃശ്യവൈശദ്യമുള്ളതും ‘സുവര്‍ണ്ണ രഥ’ത്തിനാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു: “സമൂഹം കീഴടക്കിക്കളഞ്ഞ (ഈ) സ്ത്രീകളുടെ ഒരു ഓര്‍മ്മക്കുറിപ്പ് ആയി നോവല്‍ വര്‍ത്തിക്കുന്നുഒരര്‍ത്ഥത്തില്‍, അത് എല്ലാതരത്തിലുമുള്ള ശാരീരിക കയ്യേറ്റങ്ങളും നേരിടേണ്ടി വന്ന സ്ത്രീയെ അവതരിപ്പിക്കുന്നുമറ്റൊരു തലത്തില്‍അവള്‍ ദരിദ്രയും മാന്യമായ ഒരു ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നേടാന്‍ പോലും കഴിയാത്തവളും ആണ്. അതിനു പുറമേ മറ്റുള്ളവരോടുള്ള ആശ്രിതത്വവും ഈ കഥാപാത്രങ്ങളെ തോല്‍പ്പിക്കുന്നു” *(7).

References:

     1. Ahmed Fathi Mohamed, Gender and the Political Novel in Egypt through Two Works by Salwa Bakr & Sonallah Ibrahim, Institute of Islamic Studies, McGill University, Montreal, Quebec, Canada, June 2016. P.22

     2. “Don't we all write about love? When men do it, it's a political comment. When women do it, it's just a love story' - Chimamanda Ngozi Adichie: ‘Don’t We All Write About Love?’ - talks to Emma Brockes

     3. ROSWITHA BADRY, “Socially Marginalised Women in Selected Narratives of Egyptian Female Writers”, Studia Litteraria Universitatis Iagellonicae Cracoviensis 13 (2018), z. 4, s. P.265)

     4. Chung Ah-young, ‘Book Reveals Harsh Reality of Arabic Women, The Korean Times, 28.11.2008, http://www.koreatimes.co.kr/www/news/art/2008/11/142_35276.html. Accessed 05.02.21).

     5. Ahmed Fathi Mohamed, Gender and the Political Novel in Egypt through Two Works by Salwa Bakr & Sonallah Ibrahim, Institute of Islamic Studies, McGill University, Montreal, Quebec, Canada, June 2016. P.27

     6. Al-Nowaihi, Magda M. "Reenvisioning National Community in Salwa Bakr's The Golden Chariot Does Not Ascend to Heaven" in Arab Studies Journal. 7:2 (1999) pp. 8-24)

     7. Yūsuf, Shaʻbān. “Al-Adība Salwa Bakr wa ʻArabatha al-Dhahabiyya wa al-Ḥāmila.” Al-Taḥrīr, 30 December 2014. Retrieved from: http://www.tahrirnews.com/news/index.php/posts/139245

read more:

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

No comments:

Post a Comment