Featured Post

Saturday, April 19, 2025

A Passage North by Anuk Arudpragasam

 

രക്തസ്നാതഭൂവിലേക്ക്  വിലാപയാത്ര പോകുമ്പോള്‍



The Story of a Brief Marriage എന്ന തന്റെ പ്രഥമ നോവലില്‍, ശ്രീലങ്കന്‍ തമിഴ് സംഘര്‍ഷങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയ നാളുകളിലൊന്നില്‍ സൈന്യം മരണം വിതക്കുന്ന വടക്കന്‍ ദേശത്തെ ഒരഭയാര്‍ഥി ക്യാമ്പില്‍ വെച്ചു ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തങ്ങളില്‍ വിചിത്രമായ ഒരു വിവാഹ ബാന്ധവത്തില്‍ ഒരുമിക്കുന്ന ദമ്പതികളില്‍ പെട്ട ദിനേശ് എന്ന അസ്തിത്വ ക്ഷീണവും ഒപ്പം സേവന സന്നദ്ധതയും ചേര്‍ന്ന യുവാവവിനെയാണ് ശ്രീലങ്കന്‍ തമിഴ് നോവലിസ്റ്റ് അനൂക് അരുദ്പ്രകാശം അവതരിപ്പിച്ചത്. 2009ല്‍ തമിഴ് ഈലം പോരാട്ടത്തിന്റെ സമ്പൂര്‍ണ്ണ ഉന്മൂലനം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം അതിജീവിച്ചവന്റെ കുറ്റബോധവും (survivor’s guilt) യുദ്ധത്തിന്റെ ശേഷിപ്പുകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മറ്റൊരു കഥാപാത്രത്തിന്റെ അതേ ഭൂമികയിലേക്കുള്ള തിരികെവരവിനെയാണ് അദ്ദേഹത്തിന്‍റെ രണ്ടാമത് നോവല്‍ A Passage North ചിത്രീകരിക്കുന്നത്. ഇരു നോവലുകള്‍ക്കും ഇടയില്‍ വേറെയും സാമ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്: വളരെ നേര്‍ത്ത ഇതിവൃത്ത ഘടനയാണ് രണ്ടിനുമുള്ളത്. ആദ്യകൃതി ഒരൊറ്റ രാവിന്റെയും പകലിന്റെയും കാലഗണനയില്‍യുദ്ധവും വിവാഹവുംജീവിതവും മരണവും എന്നീ പ്രതിഭാസങ്ങളെ അഭിജാതാമയ രീതിയില്‍ നിരീക്ഷിക്കുമ്പോള്‍ *(1). രണ്ടാമത് നോവലിലെത്തുമ്പോള്‍ കര്‍തൃത്വപരമായി ഒന്നും ചെയ്യുന്നില്ലാത്ത മുഖ്യ കഥാപാത്രത്തിന്റെ പങ്ക്, നോവലിസ്റ്റ് കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്‍കുക എന്നതിനപ്പുറം കടക്കുന്നേയില്ല. നോവല്‍ ഒരു ഒഴിവുദിനത്തില്‍ നടത്തപ്പെടുന്ന അതീവ ഗൌരവപൂര്‍ണ്ണമായ ഒരു യാത്രയില്‍ കേന്ദ്രീകരിക്കുന്നു. ‘ആദ്യ പുസ്തകം ചുറ്റുമുള്ള യുദ്ധത്തിനും ഹിംസക്കും ഇടയില്‍ ആളുകള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന് പരിശോധിക്കുമ്പോള്‍ഇത് എങ്ങനെയാണു നാം പില്‍ക്കാലം ജീവിക്കുകയും മരിക്കുകയും ചെയ്യുക എന്ന് നിരീക്ഷിക്കുന്നു” *(2). ഒന്നിനു പിറകെ ഒന്നായി വരുന്ന വാര്‍ത്തകളുടെ അതിപ്രസരമുള്ള ഉത്തരാധുനിക കാലം നിര്‍ണ്ണായകമായ വര്‍ത്തമാന കാല സംഭവങ്ങളെ പോലും പിറകോട്ടു തള്ളുന്നതിലൂടെ ചരിത്ര ബോധത്തെ തന്നെ തുരങ്കം വെക്കുന്നതിനെ കുറിച്ചുള്ള ഫ്രെഡറിക്ക് ജെയിംസിന്റെ പഠനം *(3) ഓര്‍മ്മിപ്പിച്ചുകൊണ്ട്‌അത്തരം തമസ്കരണത്തിനെതിരെയുള്ള ഓര്‍മ്മകളുടെയും അതിജീവനത്തിന്റെയും അടയാളപ്പെടുത്തല്‍ ആണ് അരുദ്പ്രകാശം നിര്‍വ്വഹിക്കുന്നത് എന്ന് ജെന്നി ഭട്ട് നിരീക്ഷിക്കുന്നു. യുദ്ധത്തിന്റെ രാഷ്ട്രീയമോ വിശദാംശങ്ങളോ ചരിത്ര പശ്ചാത്തലമോ ഉള്‍പ്പെടുത്തേണ്ടതില്ല എന്നും പകരം കേന്ദ്ര കഥാപാത്രങ്ങളുടെ സൂക്ഷ്മ ചിന്തകളും വൈയക്തിക പ്രാധാന്യമുള്ള വിശദാംശങ്ങളും കണിശമായി പിന്തുടരാം എന്നുമുള്ള ബോധപൂര്‍വ്വമായ തീരുമാനം ഇരുകൃതികളിലും പ്രകടമാണ്.

യാത്രയുടെ നിമിത്തങ്ങള്‍

2009ല്‍മൂന്നു പതിറ്റാണ്ടിലേറെക്കാലം ജ്വലിച്ചു നിന്ന തമിഴ് പോരാട്ടത്തെ ശ്രീലങ്കന്‍ സൈന്യം വംശഹത്യയിലൂടെ അവസാനിപ്പിക്കുമ്പോള്‍ ക്രിഷന്‍ ഡല്‍ഹിയില്‍ ഗവേഷണ പഠനത്തിലയിരുന്നു. ടെലിവിഷന്‍ ഇമേജുകളില്‍ നിന്ന് താന്‍ നേരിടാതെ കഴിഞ്ഞ ദുരന്തത്തിന്റെ ആഴം പുനസൃഷ്ടിക്കാന്‍ അയാള്‍ ശ്രമിച്ചുവെന്ന് നോവലിസ്റ്റ് എഴുതുന്നു. ക്വിയര്‍ ആക്റ്റിവിസ്റ്റായ കാമുകി അന്‍ജുമുമായുള്ള ബന്ധം, ഉള്ളിലെ കെട്ടടങ്ങാത്ത പ്രണയത്തിന്റെ തീക്ഷ്ണതയിലുംഅവസാനിക്കുന്നത് ജാഫ്നയിലേക്ക് മടങ്ങാന്‍ അയാളെ പ്രേരിപ്പിച്ചു. ആ തിരികെ പോക്കിന് മറ്റൊരു സാംസ്കാരിക പരിസരം കൂടിയുണ്ടായിരുന്നു എന്നതും പ്രധാനമാണ്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും തല്‍പ്പരനായിരുന്ന ക്രിഷന്‍ മനസ്സിലാക്കിയ അപ്രിയ സത്യങ്ങളായിരുന്നു അവ. സംസ്കൃത ഭാഷ ഹിന്ദു ദേശീയതയില്‍ എത്രത്തോളം ബന്ധിതമാണ് എന്നും ദൈനംദിന ജീവിതത്തില്‍ വടക്കേ ഇന്ത്യക്കാര്‍ക്ക് തന്നെപ്പോലെ ഇരുണ്ട തൊലിയുള്ളവരോടുള്ള വംശവെറിയുടെ ആഴം എന്തായിരുന്നു എന്നും, വ്യക്തിപരമായി അധികം നേരിടേണ്ടി വന്നിരുന്നില്ലെങ്കിലും, ഡല്‍ഹി ജീവിതം അയാളെ ബോധ്യപ്പെടുത്തുന്നു. ജാഫ്നയില്‍ ഒരു എന്‍. ജി. ഓ. യില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ “എല്ലാ വേദനകള്‍ക്കും ദുഖങ്ങള്‍ക്കും ഒടുവില്‍ നാടകീയമായ മാറ്റങ്ങളില്‍ പങ്കാളിയാകുന്നത് സങ്കല്‍പ്പിച്ചിരുന്നു..” എന്ന് നോവലിസ്റ്റ് എഴുതുന്നു. എന്നാല്‍ സിംഹള ഭൂരിപക്ഷമുള്ള പൊതുബോധത്തില്‍ ആഴ്ന്നിറങ്ങിയിരുന്ന ഹിംസയുടെ വേരുകളെ പൂര്‍ണ്ണമായും പിഴുതുമാറ്റുക സാധ്യമല്ലെന്ന് അയാള്‍ കണ്ടെത്തുന്നു. അമ്മയുംഅസുഖ ബാധിതയായ അപ്പമ്മയുമൊത്തു താമസിക്കുന്ന ക്രിഷന്‍ 1996ലെ സെന്‍ട്രല്‍ ബാങ്ക് ബോംബിങ്ങില്‍ കൊല്ലപ്പെട്ട അച്ഛനെ എന്നും ഓര്‍മ്മിക്കുന്നു. നോവല്‍ ആരംഭത്തില്‍അപ്പമ്മയുടെ പരിചാരികയായിരുന്ന റാണിയുടെ അപകടമരണത്തെ കുറിച്ചുള്ള അറിയിപ്പ് എത്തുന്നതാണ്തലക്കെട്ടിന്റെ പ്രഭവമായ വടക്കന്‍ യാത്രയുടെ നിമിത്തം ആയിത്തീരുന്നത്. ശ്രീലങ്കന്‍ തമിഴ് ജനത തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ദേശത്തെ കിള്ളിനോച്ചിക്കാരിയായ റാണിയുദ്ധത്തിന്റെ കെടുതികള്‍ ആവോളം അനുഭവിച്ചിട്ടുണ്ട്. രണ്ടു മക്കളെയും ദാരുണമായ രീതിയില്‍ നഷ്ടപ്പെട്ട റാണിആ ട്രോമയില്‍ നിന്ന് രക്ഷപ്പെടാനാകാതെ വര്‍ഷങ്ങളോളം ഷോക്ക് ട്രീറ്റ്മെന്റ് ഉള്‍പ്പടെ നടത്തിയതിന്റെ കടുത്ത പാര്‍ശ്വ ഫലങ്ങള്‍ അനുഭവിച്ചിരുന്നു. പൊടുന്നനെ ഉണ്ടാകുന്ന ഓര്‍മ്മ നഷ്ടംതലകറക്കം തുടങ്ങിയവയോടൊപ്പം ഇടയ്ക്കിടെ അപകടകരമായ സ്വയംപീഡന പ്രവണതയും പ്രകടിപ്പിച്ചിരുന്ന റാണിയുടെ അന്ത്യം സംബന്ധിച്ച് അതുകൊണ്ട് തന്നെ ക്രിഷന് സംശയങ്ങളുണ്ട്: അത് അപകടമായിരുന്നോ? ആത്മഹത്യയോകൊലപാതകമോ മറ്റെന്തെങ്കിലും സാധ്യതയോ എന്നൊക്കെ അയാള്‍ ചിന്തിക്കുന്നുണ്ട്. റാണിയുടെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വടക്കന്‍ ദേശത്തേക്കു പോകാന്‍ തീരുമാനിക്കുന്ന അതേ സമയത്താണ് അന്‍ജുമിന്റെ ഇ മെയില്‍ സന്ദേശം അയാളെ തേടിയെത്തുന്നത്. അന്‍ജുമിനോട് ഇന്നും പ്രണയം സൂക്ഷിക്കുന്നുണ്ട് അയാള്‍. സ്വാഭാവികമായും വടക്കോട്ടുള്ള യാത്ര രണ്ടു തലത്തിലുള്ള ഒന്നായി മാറുന്നു: വടക്കന്‍ ദേശത്തേക്കുള്ള ഭൗതിക യാത്ര, റാണിയും തമിഴ് സമൂഹവും നേരിട്ട യുദ്ധത്തിന്റെ ഭീകരതകളിലേക്കുള്ള ആത്മയാനം കൂടിയായിത്തീരുന്നത് പോലെഅന്‍ജുമിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രണയവും പ്രണയ സംഘര്‍ഷങ്ങളും ഭിന്ന രതിയുടെ സാമൂഹികാവസ്ഥകളും കൂടിക്കലരുന്ന ഇരുവരുടെയും ഭൂതകാലത്തിലേക്കുമുള്ള യാത്രയും ആയിത്തീരുന്നു. 

“അയാള്‍ ദ്വീപിന്റെ തെക്ക് നിന്ന് വടക്കോട്ട്‌ മുന്നേറുകയായിരുന്നില്ല; മറിച്ചു തന്റെ മനസ്സിന്റെ തെക്കു നിന്ന് അകലെയെങ്ങോ ഉള്ള വടക്കന്‍ അറ്റങ്ങളിലേക്കായിരുന്നു.” 

നിരീക്ഷണങ്ങള്‍ചരിത്ര പാത്രങ്ങള്‍

The Story of a Brief Marriageല്‍ കാണാവുന്ന അതേ തരത്തില്‍, പ്രാസംഗിക, അംഗവാക്യ (subordinate clauses ) ഘടനയില്‍ നീണ്ടു പോകുന്ന സുദീര്‍ഘ വാചക ഘടന സുഭഗമായ (exquisite) ഗദ്യത്തിന്റെ ലക്ഷണം ആകാമെങ്കിലും അത് വായനയെ ക്ളിഷ്ടമാക്കിയേക്കാം എന്നു നിരീക്ഷിക്കപ്പെടുന്നു *(4).  ‘സ്ഫുടമായ എഴുത്ത്തുടക്കക്കാരന്റെ തെറ്റ്” (“Fine writing,a beginner’s mistake”) എന്ന ബോര്‍ഹെസിന്റെ വാക്യം മാര്‍സെല്‍ തേറോ ഉദ്ധരിക്കുന്നു. എന്നാല്‍നോവലിസ്റ്റ് നടത്തുന്ന നിരീക്ഷണങ്ങളിലെ കൃത്യത എടുത്തു പറയേണ്ടതാണ്‌: വടക്കന്‍ യാത്രയില്‍, കീഴ്പ്പെടുത്തപ്പെട്ട തമിഴ് ദേശങ്ങളുടെ ഭൂപ്രകൃതിയും അതിന്റെ വര്‍ണ്ണരാശിയും ദൃശ്യങ്ങളും മാത്രമല്ലട്രെയിനിന്റെ ചലന താളം പോലും നോവലിസ്റ്റ് പിടിച്ചെടുക്കുന്നു. റാണിയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഒരു ജനവിഭാഗത്തിന്റെ തന്നെ പ്രതികരണങ്ങളും സാംസ്‌കാരിക രീതികളും ക്രിഷന്‍ ശ്രദ്ധിക്കുന്നുണ്ട്. ഡല്‍ഹി മെട്രോയില്‍ അന്‍ജുമിനു നേരിടേണ്ടി വരുന്ന സ്ത്രീവിരുദ്ധതയും ഉഭയലിംഗ പ്രതിപത്തിയുടെ പേരില്‍ കുടുംബത്തില്‍ പോലും അവള്‍ അനുഭവിക്കുന്ന ഏകാന്തതയും നോവലിസ്റ്റ് തീക്ഷ്ണമായി അവതരിപ്പിക്കുന്നു. കൊടുങ്കാറ്റിന്റെ ആവേഗമുള്ള പ്രണയ സംഗമങ്ങളുടെ രതിതീക്ഷ്ണതയെ ‘ഇറോടിക്’ വര്‍ണ്ണനയുടെ പാളംതെറ്റലിലേക്ക് വീണുപോകാതെ ആവിഷ്കരിക്കുന്നതിലും ഹഷീഷും ലഹരിയും യഥേഷ്ടം ഉപയോഗിക്കപ്പെടുന്ന ബൊഹീമിയന്‍ രാവുകളെ പ്രകടനാത്മകമാകാതെ വിവരിക്കുന്നതിലും ഏതാണ്ട് വസ്തുനിഷ്ടതയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇതേ നിരീക്ഷണ പാടവം കാണാം. യുദ്ധാനന്തരവും കൊളംബോയില്‍ നിലനില്‍ക്കുന്ന തമിഴ് വിരുദ്ധതയുടെ അടയാളങ്ങളും നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. എന്നാല്‍ഏറിയ കൂറും നിരീക്ഷണങ്ങളും വിവരണങ്ങളും തന്നെയാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത് എന്നതില്‍ കര്‍തൃത്വത്തിന്റെ തികഞ്ഞ അഭാവമുണ്ട് എന്നതു വ്യക്തമാണ്‌. പ്രഥമനോവലില്‍, സാഹചര്യത്തിന്റെ അടിയന്തിര സ്വഭാവം നല്‍കുന്ന പതിഞ്ഞതെങ്കിലും ശ്വാസം മുട്ടിക്കുന്ന ജീവിതാസക്തിയുടെ സ്ഫുരണം ദിനേശിന്റെയും ഗംഗയുടെയും അന്ത്യദിനത്തെ അടയാളപ്പെടുത്തുമ്പോള്‍ക്രിഷന്‍ തീര്‍ത്തും നിഷ്ക്രിയനാണ്: ഒട്ടേറെ നിരീക്ഷിക്കുകയും അത്ഭുതപ്പെടുകയും ഹാഷ് പുകക്കുകയും ഇടയ്ക്കിത്തിരി സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ചുറ്റുമുള്ള, ദുരന്ത സാക്ഷികളും ഇരകളുമായ മനുഷ്യര്‍ക്കിടയില്‍ അയാളൊരു പൊങ്ങുതടിയും ഒന്നിനെയും സ്വാധീനിക്കാന്‍ കഴിയാത്തഅഥവാ അതിനു ശ്രമിക്കുന്നില്ലാത്തതന്റെ തന്നെ ഉള്ളില്‍ അടഞ്ഞു പോയ ഒരാളുമാണ്. “അയാള്‍ ആഖ്യാനത്തില്‍ കടന്നു വരുന്ന കൂടുതല്‍ ഊര്‍ജ്ജസ്വലരായ ചെറു കഥാപാത്രങ്ങള്‍ക്കു മുന്നില്‍ നിഴലില്‍ പെട്ടു പോകുന്നു: വ്യക്തിപ്രഭാവമുള്ള അയാളുടെ കാമുകി അന്‍ജുംദുഖിതയായ പാവം റാണിതമിഴ് ദേശീയ നേതാവ് കുട്ടിമാണിആത്മഹത്യാ ബോംബര്‍മാരായ പഹുലും ധാര്‍ഷികയും” (Marcel Theroux).

പാത്രസൃഷ്ടിയിലെ പരിമിതി?

റാണിയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള യാത്ര ക്രിഷനില്‍ എന്തെങ്കിലും തരത്തിലുള്ള പുതിയ തിരിച്ചറിവിനോആത്മീയ വളര്‍ച്ചക്കോ വിശേഷാല്‍ കാരണമാകുന്നില്ല എന്നിരിക്കെയാത്രയുടെ ഉദ്ദേശം തന്നെ സാമ്പ്രദായികമായ പാത്ര വികാസത്തിന്റെതല്ല എന്നത് ഒരു ഫിക് ഷനല്‍ പരിമിതിയായി അനുഭവപ്പെടാം. എന്നാല്‍തമിഴ് ദേശീയ പ്രസ്ഥാനത്തിന്റെ ‘മാവീരര്‍ നാള്‍’ (നവംബര്‍ 27) *(5). പോലുള്ള ഓര്‍മ്മകളും കുട്ടിമാണിയെ *(6).  പോലുള്ള രക്തസാക്ഷികളുടെയും ധാര്‍ഷികപഹുല്‍ എന്നീ പെണ്‍പോരാളികളുടെയും വിശദമായ കഥകള്‍ നോവലില്‍ ഇടംപിടിക്കുന്നതിനും തമിഴ് പോരാട്ട വേദികളുടെ പില്‍ക്കാല അവസ്ഥയുടെ നേര്‍സാക്ഷ്യത്തിനും ഇടം നല്‍കുന്നു എന്നതാണ് വടക്കോട്ടുള്ള യാത്രയുടെ പ്രസക്തി. ശ്രീലങ്കന്‍ സൈന്യം തമിഴ് ജനതയോടും പോരാളികളോടും നടമാടിയ അത്യാചാരങ്ങള്‍ ആ ജനതയുടെ സഞ്ചിത മനസ്സാക്ഷിയില്‍ കൊത്തിവെച്ച വേദനയും രോഷവും ആവിഷ്കരിക്കാന്‍ തീക്ഷ്ണമായ രംഗങ്ങള്‍ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. 1983ലെ വേലികട ജയില്‍ കൂട്ടക്കൊല *(7). സംഭവത്തിനിടെ അരങ്ങേറുന്ന കുട്ടിമാണിയും തങ്കദുരൈ, ജെഗന്‍ എന്നീ കൂട്ടാളികളും കൊല്ലപ്പെടുന്ന രംഗം സങ്കല്‍പ്പ സാധ്യമല്ലാത്ത കൊടുംക്രൂരതയുടെ നിദര്‍ശനമാണ്. തന്റെ മരണ ശേഷം അവയവങ്ങള്‍ തമിഴ് മക്കളില്‍ ആവശ്യക്കാര്‍ക്ക് നല്‍കണം എന്ന് ഒസ്യത്ത് ചെയ്തിരുന്ന കുട്ടിമാണിതനിക്കു നേരില്‍ കാണാനാകാത്ത തമിഴ് ഈലം പോരാട്ട വിജയം അവരിലൂടെ അനുഭവിക്കണം എന്നാശിച്ചിരുന്നു. തടവറയില്‍ കൈകള്‍ പിറകിലേക്കു ബന്ധിക്കപ്പെട്ടു കുനിഞ്ഞിരിക്കുന്ന കുട്ടിമാണിയുടെ കണ്ണുകള്‍ ജീവനോടെ തുരന്നെടുത്തു തറയില്‍ മണ്ണില്‍ ചവിട്ടിയരക്കുന്ന സൈനികര്‍ ആ സ്വപ്നങ്ങളെ കൂടിയാണ് ചവിട്ടിയരക്കുന്നത്. തമിഴ് ഈലം പോരാളികളില്‍ വിശിഷ്ട വിഭാഗമായിരുന്ന ‘ബ്ലാക്ക് ടൈഗേഴ്സ്’ അംഗങ്ങള്‍ക്ക് വലിയ ചാവേര്‍ ദൗത്യങ്ങളാണ് നല്‍കപ്പെട്ടിരുന്നത്: തങ്ങളുടെ ആഹൂതിയിലൂടെ മാത്രം നടപ്പിലാക്കാന്‍ കഴിയുമായിരുന്നത്. ഈ വിഭാഗത്തില്‍ പെട്ട ധാര്‍ഷികപഹുല്‍ എന്നീ പെണ്‍പോരാളികളുടെ കഥ, ക്രിഷനു പേരോര്‍മ്മയില്ലാത്ത ഒരു ഡോക്ക്മെന്ററിയില്‍ കണ്ടതാണ് കിള്ളിനോച്ചി യാത്രക്കിടെ തിരിച്ചറിയുന്ന തടാകത്തിന്റെ അടയാള സൂചനയിലൂടെ അയാള്‍ ഓര്‍ത്തെടുക്കുന്നത്. നോവലിസ്റ്റ് നല്‍കുന്ന കടപ്പാട് കുറിപ്പില്‍ ഈ ഡോക്ക്മെന്ററി ഏതെന്നു പറയുന്നുണ്ട്: ബീറ്റി ആര്‍നെസ്റ്റാഡ്, മോര്‍ടെന്‍ ദായെ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ പ്രസ്തുത ചിത്രം (My Daughter the Terrorist: Beate Arnestad & Morten Daae) (8).  ഇത്തരത്തില്‍ തമിഴ് പോരാളികളെ കുറിച്ചുള്ള ഒരത്യപൂര്‍വ രേഖയാണ്. ഫലത്തില്‍ ചിത്രത്തിന്‍റെ ഒരപനിര്‍മ്മാനം ആയിത്തീരുന്ന സുദീര്‍ഘ വിവരണത്തിലൂടെ ആത്മഹത്യ ബോംബര്‍മാര്‍ എങ്ങനെ ഉണ്ടാവുന്നു എന്നുള്ള ചോദ്യത്തോടൊപ്പംധാര്‍ഷികപഹുല്‍ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പ്രചോദിതമായ ജീവിതത്തിനിടയിലും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം എന്ന് ക്രിഷന്‍ കരുതുന്ന ദുരൂഹ ബന്ധത്തിന്റെയും സംഘര്‍ഷങ്ങളുടെയും ഒരാവിഷ്കാരം കൂടി ആയിത്തീരുന്നു. മകളെ പോരാട്ടത്തിനു വേണ്ടി സമര്‍പ്പിക്കുമ്പോള്‍ ധാര്‍ഷികയുടെ അമ്മ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും അതൊരു ജനതയുടെ തന്നെ സമര്‍പ്പണത്തിന്റെ ചിഹ്നം ആയി മാറുന്നതും പിന്‍നോട്ടത്തില്‍ പരാജയപ്പെട്ട മഹാത്യാഗങ്ങളുടെ കഥയായി ഒടുങ്ങുന്നത് നോവലില്‍ സൂചിതമാകുന്നുണ്ട്: ചിത്രാന്ത്യത്തില്‍ആ ഘട്ടമാകുമ്പോഴേക്കും “അവര്‍ ഇരുവരും ഒരു സുപ്രധാന ദൌത്യത്തിനുള്ള തയ്യാറെടുപ്പിലാണ്” എന്ന സന്ദേശം ചിത്രത്തിന്‍റെ ശില്‍പ്പികളെ തേടിയെത്തുന്നു. ചിത്രത്തില്‍ അത് ഒടുവില്‍ ക്രെഡിറ്റില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ക്രിഷന്‍ ഒരിക്കലും നേരില്‍ കാണുന്നില്ലാത്ത ഈ കഥാപാത്രങ്ങളാണ് നോവലന്ത്യത്തില്‍ വായനക്കാരെ ആവേശിക്കുക. “അവള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുമ്പോള്‍അത്തരം ഒരു വ്യക്തി സാധ്യമായതെങ്ങനെഅവള്‍ എങ്ങനെ അസ്തിത്വം നേടിഏതൊക്കെ അനുഭവങ്ങളും ആന്തരിക ബാന്ധവങ്ങളുമാകാം തന്റെ പ്രായത്തിലുള്ള മറ്റു പുരുഷന്മാരും സ്ത്രീകളും തെരഞ്ഞെടുക്കുന്നതില്‍ നിന്ന് ഇത്രയും വ്യത്യസ്തമായ ഈ വഴിയിലേക്ക്, ലക്ഷ്യത്തിലെത്താന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന മട്ടില്‍ ഇത്രയും ആത്മവിശ്വാസത്തോടെയും അനായാസമായും താന്‍ പിന്തുടര്‍ന്നതും, അതൊന്നല്ലാത്ത മറ്റെല്ലാ ബോധ്യങ്ങളുടെയും സമ്പൂര്‍ണ്ണ ഉന്മൂലനത്തിലേക്കും മരണത്തിലേക്കും അത്രയും വ്യക്തമായും നയിച്ച ഒരു പാതയിലേക്ക് (അവളെ) എത്തിച്ചത് എന്ന് അത്ഭുതപ്പെടാതിരിക്കുക ദുസ്സാധ്യമായിരുന്നു.”

മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ 

മുഖ്യ ആഖ്യാന കാഴ്ചപ്പാട് ക്രിഷന്റെത് ആണെങ്കിലും ഇതര മുഖ്യ കഥാപാത്രങ്ങളെല്ലാം സ്ത്രീകളാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു (JENNY BHATT). യുദ്ധത്തില്‍ ഒരു മകനെ നഷ്ടപ്പെട്ട അപ്പമ്മ മരണത്തെ തോല്‍പ്പിക്കാന്‍ എല്ലായിപ്പോഴും ശ്രമിക്കുമ്പോള്‍തന്റെ രണ്ടു ആണ്‍മക്കളെയും അതേ യുദ്ധത്തിന്റെ തുടര്‍ച്ചയില്‍ നഷ്ടപ്പെട്ട റാണിമരണത്തെ വിചിത്ര മാര്‍ഗ്ഗങ്ങളിലൂടെ തേടുകയാണ്. അല്‍പ്പം നീണ്ട ഒരു അസുഖ ബാധക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന അപ്പമ്മ ശരിക്കും റാണിയുടെ അശ്രിതയായി: “റാണിയുടെ കണ്ണുകളും കാതുകളും കൈകളും കാലുകളും, രോഗശാന്തി ഘട്ടത്തില്‍അവരുടെ ബദല്‍ ഇന്ദ്രിയങ്ങളും അംഗങ്ങളും ആയിത്തീര്‍ന്നു.” റാണിയിലൂടെ അപ്പമ്മയുടെ ലോകം വികസിക്കുകയും വടക്കിനെയും കിഴക്കിനെയും എന്നല്ലയുദ്ധംജാഫ്നകിള്ളിനോച്ചി എന്നിങ്ങനെ തമിഴ് പുലി നിയന്ത്രിത ദേശങ്ങളെയും അവര്‍ അറിയാന്‍ തുടങ്ങുകയും ചെയ്തു; ഇപ്പോള്‍ ആ ഇടങ്ങളൊക്കെ എങ്ങനെയാണു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ ഞെരിഞ്ഞു പോകുന്നത് എന്നും. “ലോകത്തില്‍ നിലനില്‍ക്കാന്‍ പൊരുതുന്ന ആ പ്രായമേറി വരുന്ന സ്ത്രീയും അദൃശ്യമാം വിധം മുറിവേറ്റിരുന്ന അന്യയും” എന്ന് നോവലിസ്റ്റ് എഴുതുന്നു. റാണിയിലൂടെ ട്രോമ എന്ന വലിയ പ്രമേയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്ന നോവലിസ്റ്റ്സ്ഥല/ കാല ബന്ധിതവും എന്നാല്‍ മരണത്തിനൊഴിച്ചു മറ്റൊന്നിനും അവസാനിപ്പിക്കാന്‍ കഴിയാത്തതുമായ അതിന്റെ ശിഥിലീകരണ ശക്തി തീവ്രമായി ആവിഷ്കരിക്കുന്നുണ്ട്. അന്‍ജും ആകട്ടെഒരു ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ മഹത്തായ ലക്ഷ്യങ്ങളിലൂടെ ജീവിതത്തെയും മരണത്തെയും മറികടക്കാന്‍ ശ്രമിക്കുന്നു. ഈ മൂന്നു സ്ത്രീകളുമായുള്ള വിനിമയങ്ങളിലൂടെ ജീവിതത്തിന്റെ അര്‍ത്ഥവും പൊരുളും തേടുകയും ഒപ്പം തന്റെ അങ്കലാപ്പുകളെ നേരിടുകയുമാണ് ക്രിഷന്‍.

റാണിയും അപ്പമ്മയും തമ്മിലുണ്ടായിരുന്ന ബന്ധം നോവലിനെ വാര്‍ദ്ധക്യത്തെയും സ്വാതന്ത്ര്യമോഹത്തെയും യുദ്ധാനന്തര ഫലങ്ങളെയും നിരീക്ഷിക്കുന്ന ഒന്നാക്കി മാറ്റുന്നുണ്ട് എന്നു നിരീക്ഷിക്കപ്പെടുന്നു (9). ജാഫ്നയിലെ ചെറിയൊരു വിഘടന വാദ സംഘടനയില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന്, 1986ല്‍ നാടുവിടാന്‍ നിര്‍ബന്ധിതനാകുകയും യു.കെ.യില്‍ അഭയം കണ്ടെത്തുകയും ചെയ്ത, വയസ്സുകൊണ്ടു ഏറെ ഇളപ്പമായ സഹോദരനെ സന്ദര്‍ശിക്കാന്‍ പോയതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുന്ന അപ്പമ്മയെ പരിചരിക്കാന്‍ വേണ്ടിയാണ് റാണിയെ നിയോഗിക്കുന്നത്. ക്രിഷന്റെ അമ്മയുമായി അത്ര സ്വാരസ്യത്തില്‍ അല്ലാതിരുന്ന അപ്പമ്മതാന്‍ മറ്റൊരാളെ ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന ആദ്യ നീരസത്തിനു ശേഷംഉച്ചനീചത്വങ്ങള്‍ക്ക് അപ്പുറമുള്ള സാഹോദര്യമാണ് റാണിയുമായി വളര്‍ത്തിയെടുക്കുന്നത്. എപ്പോഴും എന്തിലെങ്കിലും മുഴുകിയിരിക്കുക എന്ന അപ്പമ്മയുടെ ആവശ്യത്തിനു സ്വയം പാകപ്പെടുത്തുമ്പോഴും താന്‍ കടന്നു വന്ന ട്രോമകളില്‍ ഇടയ്ക്കിടെ സ്വയം നഷ്ടപ്പെടുന്ന റാണികൂട്ടക്കൊലയുടെ ‘ഓര്‍മ്മകളെ മായ്ച്ചു കളയുക’ എന്ന ശ്രീലങ്കന്‍ സൈനിക ദൌത്യത്തിന്റെ എതിരറ്റത്താണ്. താന്‍ രോഗിയായിരുന്നതിന്റെ കാരണമായ രണ്ടു ഫോട്ടോകള്‍ അവര്‍ കൊണ്ടുനടക്കുന്നുണ്ട്: പതിനാറുകാരനായ മൂത്ത മകന്‍ പോരാട്ടത്തില്‍ മരിച്ചപ്പോള്‍ പത്തുവയസ്സുകാരനായ ഇളയവന്‍ കൂട്ടാക്കൊലയുടെ തൊട്ടു തലേ ദിവസം2009  മേയ് പതിനേഴിന്ഷെല്ലിംഗില്‍ കൊല്ലപ്പെടുകയായിരുന്നു.

അസ്തിത്വ പ്രതിസന്ധികള്‍

കുട്ടിമാണി, ധാര്‍ഷികപഹുല്‍ എന്നിവരുടെ കഥകള്‍ ഉള്‍പ്പെടുന്ന, സുദീര്‍ഘ ഉപാഖ്യാനങ്ങളിലൂടെ (digressions) ചരിത്ര സന്ദര്‍ഭങ്ങളെയും വ്യക്തിത്വങ്ങളെയും മുഖ്യ ആഖ്യാന കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന രീതി പുരാണങ്ങളുടെയും ഇതിഹാസ കാവ്യങ്ങളുടെയും കാര്യത്തിലും നോവലില്‍ പ്രകടമാണ്. സാമ്രാട്ടിനെ പോലും വിനീതനാക്കുന്ന തരത്തില്‍ സ്വന്തം മനസ്സിന്റെ ഭൂമികയില്‍ തന്റെ ദൈവത്തിന്റെ ഏറ്റവും മഹത്തായ അമ്പലം പണിഞ്ഞ ശിവ ഭക്തനായ പുസാലിന്റെ കഥ (Periya Purānam, translated form Tamil by David Shulman), ശ്രീ ബുദ്ധന്റെ ജ്ഞാനോദയ കഥ (Life of the Buddha based on a translation from the Sanskrit by Patrick Olivelle)കാളിദാസന്റെ മേഘസന്ദേശ കഥ എന്നിവയൊക്കെ അത്തരത്തില്‍ ആഖ്യാന കേന്ദ്രത്തില്‍ എത്തുന്നുണ്ട്. “അവയെല്ലാം ജീവിതത്തിന്റെയും മരണത്തിന്റെയും ഭിന്ന വശങ്ങളെ കുറിച്ചുള്ള ക്രിഷന്റെ ദാര്‍ശനിക ചിന്തകളുടെ ഭാഗമാണ്: ആസക്തിദുഃഖംനഷ്ടബോധംആഗ്രഹംഅസാന്നിധ്യംഏകാന്തതഓര്‍മ്മട്രോമദുരിതംരോഗമുക്തി എന്നിങ്ങനെ” (JENNY BHATT).  എല്ലാത്തിന്റെയും അന്ത്യം കുറിക്കാന്‍ കഴിയുന്ന ഏക പോംവഴി മരണമാണ് എന്ന ക്രിഷന്റെ കാഴ്ചപ്പാട് പാശ്ചാത്യദാര്‍ശനികതയുടെതാണ് എന്നും മരണത്തെ പുനര്‍ജ്ജനികളുടെ അനന്തതയില്‍ ഒരു ഘട്ടം മാത്രമായിക്കാണുന്ന പൗരസ്ത്യ ദര്‍ശനത്തിന്റെതല്ല എന്നും കൊളംബിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്റ്ററേറ്റ് നേടിയ നോവലിസ്റ്റിന്റെ സ്വാധീനം ഇതിലുണ്ട് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. അച്ഛന്റെ മരണത്തിനു കാരണമായ 1996ലെ ബോംബാക്രമണവും നാട്ടിലെങ്ങും സംഭവിച്ചു കൊണ്ടിരുന്ന ഹിംസയും മരണമെന്നത്‌ സാവധാനം സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയ എന്ന ചിന്തയില്‍ നിന്ന് ചെറുപ്പത്തിലേ ക്രിഷനെ അകറ്റിയിരുന്നു. റാണിയുടെ മരണം പോലും ഈ നിസ്സാരതയുടെ തുടര്‍ച്ചയായി അയാള്‍ക്ക് അനുഭവപ്പെടുന്നുണ്ട്:

“യുദ്ധത്തിന്റെ അവസാന നാളുകളില്‍ ഒട്ടേറെ ഷെല്‍ ആക്രമണങ്ങളും വെടിച്ചീളുകളും അതിജീവിച്ചതിനു ശേഷം.. അത്തരമൊരു നിരങ്കുശമായ, മിക്കവാറും അശ്രദ്ധമായരീതിയില്‍ കിണറിന്റെ അടിയില്‍ കഴുത്തൊടിഞ്ഞു നിലയില്‍ അവര്‍ മരിച്ചു എന്നു ചിന്തിക്കുന്നത് അതിവിചിത്രമായിരുന്നു.”

എന്നാല്‍മരണത്തെ സംബന്ധിച്ച ത്യാഗ നിര്‍ഭരമായ അര്‍ത്ഥങ്ങളാണ് റാണിയുടെയും മറ്റു ‘മാവീരര്‍’ അമ്മമാരുടെയും നഷ്ടങ്ങളെ ഉദാത്തമാക്കുന്നത് എന്നിരിക്കെഅതിനെ ഒരടഞ്ഞ അന്ത്യമായിക്കാണുന്ന ക്രിഷന്റെ വീക്ഷണം നോവല്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നുണ്ട്.

ക്രിഷന്റെ വ്യക്തിത്വത്തില്‍ പ്രകടമായ നിഷ്ക്രിയത അയാള്‍ അനുഭവിക്കുന്ന അസ്തിത്വ ശൂന്യതയുടെ തുടര്‍ച്ചയാണ്. അച്ഛന്റെ ദാരുണാന്ത്യം ക്രിഷനില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങള്‍ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു: “അയാളുടെ തുടക്കത്തിലെ അവിശ്വാസം ആദ്യം ഞെട്ടല്‍പിന്നീടു രോഷംപിന്നീട് തന്റെ അനായാസ നിലനില്‍പ്പ്‌ ഓര്‍ത്തുള്ള നാണക്കേട്‌ എന്നിങ്ങനെ പരിണമിച്ചുതുടര്‍ന്ന് വന്ന മാസങ്ങളില്‍ ഈ നാണക്കേട്‌ ഒരു വല്ലാത്ത അയഥാര്‍ത്ഥ ബോധമായിത്തീര്‍ന്നു, (‘an uncanny sense of unreality’)’. അന്‍ജുമില്‍ നിന്ന് പിരിയുമ്പോള്‍ ഒരു ഘട്ടത്തില്‍ ഒരാശ്വാസം അനുഭവപ്പെടുന്നുവെങ്കിലും പിന്നീട് തന്റെ അസ്ഥിത്വമില്ലായ്മ അയാളെ മഥിക്കുന്നുഅവളുടെ സാന്നിധ്യം ആ ഭാരമില്ലയ്മയെ സഹനീയമാക്കിയിരുന്നു എന്നു അയാള്‍ തിരിച്ചറിയുന്നു. റാണിക്ക് അയാളോട് ഉണ്ടായിരുന്ന പുത്രനിര്‍വ്വിശേഷമായ വാത്സല്യം അവരുടെ ശരീരത്തിനരികെ നില്‍ക്കുമ്പോള്‍ അയാളിലേക്ക് തിരിച്ചു വരുന്നുണ്ട്കടലിന്റെ ഇരുട്ടിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനാകുന്നുമുണ്ട്. റാണി എപ്പോഴും തറയില്‍ ഉറങ്ങുന്നത് തന്റെ ജീവിതരീതിയെ സൂക്ഷ്മമായി വിമര്‍ശിക്കുന്ന പോലെ ക്രിഷനെ അസ്വസ്ഥനാക്കിയിരുന്നു. എങ്കിലും പ്രതികരണത്തില്‍ ഏറെ മേല്ലെപ്പോക്കുകാരനായ ക്രിഷന് റാണിയുടെ അപകടമരണത്തെ കുറിച്ച് അറിയിച്ചുകൊണ്ട്‌ അയാളിലേക്ക് എത്തിയ ഫോണ്‍വിളിയുടെ സാംഗത്യം ശരിക്കും വൈകിയാണ് ബോധ്യപ്പെടുന്നത്. സ്നേഹ വേദനകളുടെ കടം വീട്ടിത്തീര്‍ക്കാന്‍ അവരുടെ ജീവിതകാലത്തില്‍ ഒരവസരം കിട്ടിയില്ലല്ലോ എന്നുതന്നെയാവാം അയാളുടെ ഈറന്‍ കണ്ണുകള്‍ അര്‍ത്ഥമാക്കുന്നതും. എന്നാല്‍റാണിയും തമിഴ് ജനതയും അനുഭവിച്ച ആഘാതങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്നതും ഒരു പ്രായശ്ചിത്തമാകാം. അതുകൊണ്ടാണ് ഒരു വലിയ വിഭാഗത്തെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കിയ സാഹചര്യങ്ങളെ അടുത്തറിയാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുമ്പോള്‍ ‘ഭാവനയുടെ ഒരു പ്രക്രിയയിലൂടെ ആ അജ്ഞാത നാമാക്കളായ ജീവിതങ്ങളുടെ ഓര്‍മ്മയ്ക്ക്‌ ഒരു തരം സ്വകാര്യ ശ്രീകോവില്‍ പണിയാന്‍ ശ്രമിക്കുകയാണ് താന്‍’ എന്ന് അയാള്‍ സങ്കല്‍പ്പിക്കുന്നത്.

 

References:

(1) blurb to A Story of a Brief Marriage, Flatron Books

(2) JENNY BHATT, 'A Passage North' Is A Quiet Elegy For Lives Lost To Civil War', npr, July 14, 2021, https://www.npr.org/2021/07/14/1014754686/a-passage-north-is-a-quiet-elegy-for-lives-lost-to-civil-war

(3) Postmodernism, or The Cultural Logic of Late Capitalism, Fredric Jameosn -1991

(4) Marcel Theroux, 'a journey into the trauma of war', the guardian,  15 Jul 2021, https://www.theguardian.com/books/2021/jul/15/a-passage-north-by-anuk-arudpragasam-review-a-journey-into-the-trauma-of-war

(5) https://en.wikipedia.org/wiki/Maaveerar_Naal

(6) https://en.wikipedia.org/wiki/Selvarajah_Yogachandran

(7) https://en.wikipedia.org/wiki/Welikada_priosn_massacre

(8) https://www.youtube.com/watch?v=dBdNX0OEzQI

(9) Lucy Popescu, 'A Passage North by Anuk Arudpragasam  - profound meditation on suffering', The Observer, 27 Jun 2021, https://www.theguardian.com/books/2021/jun/27/a-passage-north-by-anuk-arudpragasam-review-profound-meditation-on-suffering

Read more:

Anil's Ghost by Michael Ondaatje

https://alittlesomethings.blogspot.com/2024/08/anils-ghost-by-michael-ondaatje.html

The Story of a Brief Marriage by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/the-story-of-brief-marriage-by-anuk.html


Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html

Island of a Thousand Mirrors by Nayomi Munaweera

https://alittlesomethings.blogspot.com/2015/05/blog-post_22.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-3.html


No comments:

Post a Comment