Featured Post

Tuesday, April 22, 2025

Purple Hibiscus by Chimamanda Ngozi Adichie

ശൈഥില്യത്തിലും പൂക്കുന്ന ചെമ്പരത്തി.



സ്വാതന്ത്ര്യാനന്തര നൈജീരിയയില്‍ വിദ്യാസമ്പന്നവും സാമ്പത്തിക ഭദ്രതയുള്ളതുമായ പശ്ചാത്തലത്തില്‍ ജനിച്ചു പത്തൊമ്പതാം വയസ്സില്‍ ഐക്യനാടുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ ചിമമാന്‍ഡാ എന്‍ഗോസി അദീച്ചി, പുതുതലമുറ ആഫ്രിക്കന്‍ പ്രവാസാനുഭവ എഴുത്തുകാരില്‍ പ്രമുഖയാണ്‌. 2004-ല്‍ പുറത്തിറങ്ങിയ പ്രഥമ കൃതി പര്‍പ്പിള്‍ ഹൈബിസ്കസ് വിഖ്യാതമായ ഒറഞ്ച് പ്രൈസ് അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 2005-ല്‍ ഏറ്റവും മികച്ച പ്രഥമ കൃതിക്കുള്ള കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്ക്കാരം നേടുകയും ചെയ്തു. 2007-ല്‍ പുറത്തിറങ്ങിയ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ' അതേ വര്‍ഷം ഒറഞ്ച് പ്രൈസ്, അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി. 2014-ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കാനാഹ്' എന്ന നോവലും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നിറവിലാണ്. കൂടാതെ, ശ്രദ്ധേയമായ കഥാസമാഹാരങ്ങളും പ്രവാസാനുഭവത്തിന്റെയും, സാംസ്കാരിക വൈവിധ്യങ്ങളെയും തനിമയേയും തമസ്ക്കരിക്കുന്ന വാര്‍പ്പുമാതൃകകളുടെ അപകടങ്ങളെ കുറിച്ചും ഫെമിനിസ്റ്റ് നിലപാടുകളെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന പ്രഭാഷണങ്ങളും എന്‍ഗോസി അദീചിയുടെതായി ഉണ്ട്.

നൈജീരിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ ചൂടിലൂടെ കടന്നു പോകുന്ന ആധുനിക എഴുത്തുകാര്‍ക്ക് കണ്ടില്ലെന്നു വെക്കാനാവാത്ത അനുഭവകാണ്ഡമാണ് സ്വാതന്ത്ര്യ പ്രാപ്തി (1960)ക്ക് ഏഴു വര്‍ഷത്തിനു ശേഷമുണ്ടായ ബിയാഫ്രന്‍ യുദ്ധമെന്ന് വിളിക്കപ്പെട്ട രക്തരൂക്ഷിതമായ ആഭ്യന്തര സംഘര്‍ഷം. സംഘര്‍ഷത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഇബോ വിഭാഗത്തില്‍പ്പെട്ട അദീചിയുടെ രണ്ടാമത് നോവല്‍ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ', അത് നേരിട്ടനുഭവിച്ച തലമുറയുടെ പിന്മുറക്കാരി മാത്രമെങ്കിലും, ഈ കാലഘട്ടത്തെയാണ് പശ്ചാത്തലമാക്കുന്നത്. 'ചോരച്ചെമ്പരത്തി'യാവട്ടെ, പില്‍ക്കാലം എണ്‍പതുകളുടെ പാതിയില്‍ ആരംഭിച്ച ഇബ്രാഹിം ബബാന്‍ഗിഡയുടെ സൈനിക ഏകാധിപത്യ ഭരണകാലത്ത് അരങ്ങേറിയ അടിച്ചമര്‍ത്തലും കിരാത വാഴ്ചയും പശ്ചാത്തലമാക്കുന്നു. നോവലില്‍ സൂചിപ്പിക്കപ്പെടുന്ന ജനറല്‍, ബാബാന്‍ഗിഡ തന്നെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ആഡേ കോക്കര്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ പട്ടാള ഭരണത്തിനെതിരില്‍ ശബ്ദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും തപാല്‍ ബോംബിന്റെ ഇരയായി 1986-ല്‍ കൊല്ലപ്പെടുകയും ചെയ്ത പത്ര പ്രവര്‍ത്തകന്‍ ഡെലി ഗിവായുടെ പുനരാവിഷ്കാരവുമാണ്.

ഏകാധിപത്യത്തിന്റെ പിതൃ സ്വരൂപം

പുറത്തു എല്ലാത്തരം സ്വാതന്ത്ര്യ ബോധത്തെയും മൃത്യുമുനമ്പിലേക്ക് വലിച്ചിഴക്കും വിധം നൈജീരിയയുടെ അധികാര രാഷ്ട്രീയം ഏകാധിപതികളുടെ കയ്യില്‍ കലുഷമാവുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 67-73)


No comments:

Post a Comment