Featured Post

Thursday, April 17, 2025

Where the Wind Calls Home by Samar Yazbek / Leri Price

 പര്‍വ്വതശിഖരങ്ങളില്‍ തീക്കാറ്റ്



(സിറിയന്‍ നോവലിസ്റ്റ് സമര്‍ യാസ്ബെക് രചിച്ച Where the Wind Calls Home  എന്ന നോവല്‍, ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന നിഷ്കളങ്ക യുവതയുടെ നിരര്‍ത്ഥക ബലി എന്ന സമകാലിക ദുരന്തം വികാരസാന്ദ്രമായ ഭാഷയില്‍ ആവിഷ്കരിക്കുന്നു.)

ക്ലാസിക്കല്‍ കാലഘട്ടത്തിലും ആധുനിക കാലത്തും അറബ് സാഹിത്യത്തില്‍ അതിസമ്പന്നമായ പാരമ്പര്യമുണ്ട് സിറിയന്‍ സാഹിത്യത്തിന്. പൂര്‍വ്വ മെഡിറ്ററേനിയന്‍ ദേശങ്ങള്‍ എന്നു വിളിക്കപ്പെട്ട ലെവെന്റൈന്‍ (‘Levant’/ ബിലാദ് അല്‍ ഷംസ്/  ഉദയത്തിന്റെ ഇടം) ദേശങ്ങള്‍ (സിറിയ, ലബനോന്‍, ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍) ബിബ്ലിക്കല്‍ കാലം മുതലേ സാഹിതീയ -സാംസ്കാരിക ഈടുവെപ്പുകളുടെ ഇടങ്ങളാണ്. എന്നാല്‍, ദൌര്‍ഭാഗ്യകരമെന്നു പറയാം, സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും ഒഴിഞ്ഞ കാലങ്ങളും ഈ ദേശങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വ്വമാണ്. ഒന്നാം ലോകയുദ്ധാന്ത്യം വരെ ഓട്ടോമന്‍ ഭരണകാലത്തും തുടര്‍ന്ന് ഫ്രഞ്ച് മാന്‍ഡേറ്റ് കാലത്തും വൈദേശിക ആധിപത്യങ്ങള്‍ക്കെതിരെ പോരാടിയ സിറിയ പക്ഷെ, സ്വാതന്ത്ര്യലബ്ധിക്കു (ഏപ്രില്‍ 17, 1946) ശേഷവും സമാധനമെന്നത് അത്രയൊന്നും അറിഞ്ഞിട്ടില്ല. 1946 നും 1956 നുമിടയില്‍ ഇരുപതോളം മന്ത്രിസഭകള്‍ക്കും നാലു വ്യത്യസ്ത ഭരണഘടനാ നിര്‍മ്മാണങ്ങള്‍ക്കും ദേശം സാക്ഷിയായെന്നു ചരിത്രം. ഒപ്പം, 1948ലെ ഇസ്രയേല്‍ ദേശസ്ഥാപനം പ്രദേശത്തു പാകിയ നിതാന്തമായ അശാന്തിയുടെ വിത്തുകള്‍ പടര്‍ന്നു തിടംവെച്ചതും പില്‍ക്കാല ദുര്യോഗത്തെ കൂടുതല്‍ തീവ്രമാക്കി. 1946–1963 കാലത്ത് ശക്തമായ ദേശീയതാ ബോധം, സെക്കുലറിസ്റ്റുകള്‍, ഇസ്ലാമിസ്റ്റുകള്‍, ഇടതുപക്ഷക്കാര്‍ തുടങ്ങിയ ശക്തികളുടെ കിടമത്സരങ്ങളിലും തുടര്‍ന്ന് 1963ല്‍ ബാത്ത് പാര്‍ട്ടി  അധികാരത്തില്‍ എത്തുന്നതിലും കലാശിച്ചു.1970ല്‍, പാര്‍ട്ടിക്കുള്ളില്‍ നടന്ന കലാപത്തെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത ഹാഫിസ് അല്‍ അസദിന്റെ ഭരണം, തികഞ്ഞ എകാധിപത്യത്തിലേക്കും കുടുംബവാഴ്ചയിലേക്കും കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2011ലെ അറബ് വസന്തം സൃഷ്ടിച്ച ഉണര്‍വ്വുകളെ ക്രൂരമായി അടിച്ചമര്‍ത്തിയ പുതിയ പ്രസിഡന്‍റ്, പ്രദേശത്തെ വെടിയൊച്ചകള്‍ നിലക്കാത്ത അശാന്തിയുടെ ഇടമായി തീര്‍ത്തും പരിവര്‍ത്തിപ്പിച്ചു. റഷ്യ, ഇറാന്‍, യു.എസ്, തുര്‍ക്കി തുടങ്ങിയ ശക്തികളൊക്കെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് പിന്തുണയുമായി സംഘര്‍ഷങ്ങളില്‍ ഭാഗഭാക്കുകളായതോടെ ദൈവംപോലും ഉപേക്ഷിച്ച (god-forsaken) ഇടമായി പ്രദേശം മാറി; അതിന്നും തുടരുന്നു.

എന്നാല്‍, താന്താങ്ങളുടെ പ്രതിരൂപത്തില്‍ ലോകത്തെ രൂപപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്ന എതിര്‍ദിശാ മുഖികളായ ഇരട്ടകളാണ് യുദ്ധവും സാഹിത്യവും. വിനാശകാരിയായി ആദ്യത്തേത് എവിടെയുണ്ടോ, അതിന്റെ ആഖ്യായികയും സാക്ഷിയും ഓര്‍മ്മപ്പെടുത്തലും മുന്നറിയിപ്പും പാഠവുമായി ആ ഇരട്ടയും കൂടെയുണ്ടാകും. ‘യുദ്ധം വ്യക്തി വൈജാത്യങ്ങളെ മായ്ച്ചുകളയുന്നു; സാഹിത്യം പ്രത്യേകമായതിനെ ഉദാത്തീകരിക്കുന്നു. യുദ്ധം അതിന്റെ വിശന്ന കണ്ണുകള്‍ ഉടലില്‍ കേന്ദ്രീകരിക്കുന്നു; സാഹിത്യം ആത്മാവില്‍ നോട്ടം പതിപ്പിക്കുന്നു. യുദ്ധം മരണയന്ത്രമാണ്, സാഹിത്യമാകട്ടെ കൂടുതല്‍ ജീവിതത്തിനുള്ളതും. ഇക്കാര്യത്തിലെ മത്സരത്തില്‍, യുദ്ധത്തിനു സാഹിത്യത്തിന്റെ മേല്‍ തീര്‍ച്ചയായും ഒരു വലിയ മേല്‍ക്കൈയ്യുണ്ട്: അത് എഴുത്തുകാരെ കൊല്ലും, വായനക്കാരെ കൊല്ലും, സംസ്കാരത്തെ നിര്‍ജ്ജലീകരിക്കും. അത് ഭയവും മൗനവും അടിച്ചേല്‍പ്പിക്കും.’*1 നിതാന്തസംഘര്‍ഷങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സിറിയ പോലൊരു ദേശത്തു നിന്ന് പ്രതിഭാ സമ്പന്നരായ ഒട്ടേറെ എഴുത്തുകാര്‍ ഉയര്‍ന്നുവരുന്നതിനു കൃത്യമായ ഒരു വിശദീകരണം കൂടിയാണ് ഈ നിരീക്ഷണങ്ങള്‍.

സമര്‍ യാസ്ബെക്

1970-ൽ സിറിയയിലെ ജബലെയിൽ ജനിച്ച സമർ യാസ്ബെക്ക്, ലടാകിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബ് സാഹിത്യ പഠനത്തിനു ശേഷമാണ് പത്രപ്രവർത്തകയും സിറിയൻ ടെലിവിഷനും സിനിമയ്ക്കും വേണ്ടി തിരക്കഥാകൃത്തും എഴുത്തുകാരിയും നോവലിസ്റ്റും എല്ലാമായിത്തീരുന്നത്.  2010ല്‍, നാലപ്പതു വയസ്സില്‍ താഴെയുള്ള 39 അറബ് എഴുത്തുകാരെ കണ്ടെത്തുന്ന Beirut39 - ല്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, 2011ല്‍, അസദ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അവര്‍ നാടുവിടാന്‍ നിര്‍ബന്ധിതയായി. 2013ല്‍ അസദ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട വടക്കന്‍ സിറിയയില്‍ താമസമാക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തു ISIS പിടിമുറുക്കിയതോടെ അവര്‍ പാരീസില്‍ സ്ഥിരതാമാസമാക്കുകയാണ് അവര്‍ ചെയ്തത്. വേൾഡ് എഡിഷൻസ് പ്രസിദ്ധീകരിച്ച അവരുടെ നോവൽ Planet of Clay, നാഷണൽ ബുക്ക് അവാർഡിനുള്ള ഫൈനല്‍ ലിസ്റ്റില്‍ ഇടംപിടിക്കുകയും വാർവിക്ക് വിമൻ ഇൻ ട്രാൻസ്ലേഷൻ പ്രൈസിനു  പരിഗണിക്കപ്പെടുകയും ചെയ്തു. അവരുടെ ഇതര കൃതികളായ A Woman in the Crossfire: Diaries of the Syrian Revolution, The Crossing: My Journey to Shattered Heart of Syria എന്നിവയും സിറിയന്‍ സംഘര്‍ഷങ്ങളുടെ ആവിഷ്കാരങ്ങളാണ്. യാസ്ബെക്കിന്റെ കൃതികൾ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

തീവ്രമായ വൈകാരിക ദീപ്തി, ട്രോമകളുടെ നിശിത ചിത്രീകരണം എന്നിവയാണ് യാസ്ബെക്ക് കൃതികളുടെ സവിശേഷത. അവർ പലപ്പോഴും സ്ത്രീകളുടെയും കുട്ടികളുടെയും അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിശിതമായ റിയലിസവും കാവ്യാത്മകതയും സമന്വയിപ്പിക്കുന്ന, സ്വപ്നസമാനവും പ്രതീകാത്മകവുമായ ബിംബകല്‍പ്പന നിറഞ്ഞ  ശൈലിയില്‍, യുദ്ധത്തിന്റെ ഭീകരതക്കു നടുവിലും തെളിഞ്ഞുനില്‍ക്കുന്ന  മനുഷ്യന്റെ പ്രതിരോധശേഷിയെ ആഘോഷിക്കുന്നവയാണ് അവരുടെ കൃതികള്‍. ആ നിലക്ക്, സമർ യാസ്ബെക്ക് സിറിയന്‍ നെരിപ്പോടിന്റെ കഥാകാരിയും ഒപ്പം, അത്തരം ആവിഷ്കാരങ്ങളില്‍ പലപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ വൈയക്തികകഥകളുടെ കൂടി ആഖ്യാതാവുമാണ്. അറബ് സാഹിത്യത്തിന് ഗണ്യമായ സംഭാവന ചെയ്യുന്നതോടൊപ്പം അവ  ചരിത്രത്തിന്റെ തിരിച്ചടികളില്‍ ചവിട്ടിമെതിക്കപ്പെടുന്നവരുടെ പ്രതിരോധശേഷിയുടെ സാക്ഷ്യപത്രമായും വർത്തിക്കുന്നു.

‘കാറ്റ് ചേക്കേറുമിടം

യാസ്ബെക്കിന്റെ കൃതികളില്‍ ഏറ്റവും ഒടുവില്‍ ഇംഗ്ലീഷില്‍ എത്തിയ നോവലാണ്‌ ലെറി പ്രൈസിന്റെ മികച്ച വിവര്‍ത്തനത്തില്‍ പുറത്തിറങ്ങിയ Where the Wind Calls Home. സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ, ലടാകിയ മലനിരകളില്‍ ഒരിടത്ത്, അബദ്ധത്തിലോ അശ്രദ്ധയിലോ സ്വന്തം സൈന്യത്തിന്റെതുതന്നെ എന്ന് ന്യായമായും കരുതാവുന്ന ഒരു ബോംബ്‌ ആക്രമണത്തെ തുടര്‍ന്നു മാരകമായി മുറിവേറ്റു, മലമുകളിലെ മരച്ചുവട്ടില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ തങ്ങിനില്‍ക്കുന്ന അലി എന്ന പത്തൊമ്പതുകാരനായ സൈനികന്റെ, ബോധത്തിനും അബോധത്തിനുമിടയില്‍ മുറിഞ്ഞുമുറിഞ്ഞു പോകുന്ന ബോധാധാരാ ആഖ്യാനമാണ് നോവല്‍. അവന്റെ വലതു കാല്‍മടമ്പ് ചിതറിപ്പോയിട്ടുണ്ട്, ഉടല്‍ രക്താഭിഷിക്തവുമാണ്. ഇതെല്ലാം ശരീര ഭാഗങ്ങള്‍ യഥാസ്ഥാനത്തുണ്ട് എന്ന് അവനുതന്നെയും തീര്‍ച്ചയുമില്ല. നോവലിലുടനീളം, നേര്‍ത്തുപോകുന്ന ശ്വാസോച്ഛ്വാസം പോലെ പുസ്തകത്താളുകളിലൂടെ അലിയുടെ ആത്മാവ് തെന്നിത്തെന്നി പോവുകയാണ്. ആഖ്യാനത്തിന്റെ സ്വപ്നസദൃശ ഭാവത്തിനുള്ള കാരണം ഇതാണ്. നേരിയ ബോധത്തെളിച്ചത്തില്‍, ആദ്യം അവന്റെ കണ്ണില്‍ വന്നുവീഴുന്ന ഒരിലയോടെയാണ് നോവല്‍ ആരംഭിക്കുന്നത്. “അവനിപ്പോഴും ജീവനുണ്ടോ? അവനൊരു ഉടലുണ്ടോ? ഉണ്ടെങ്കില്‍, അതെവിടെയാണ്?” എന്ന് അവന്‍ അന്തംവിടുന്നു. പിന്നെയത്, ഒരു വലിയ വൃക്ഷത്തിന്റെ തെളിച്ചത്തിലേക്ക് സംക്രമിക്കുന്നു:  “വലിയൊരു മരം, ദൂരെ കാണപ്പെട്ട, എന്നാല്‍ ഭാവനാസൃഷ്ടിയാകാനും മാത്രം ദൂരെയുമല്ല” അഥവാ, “സ്വപ്നമോ പേക്കിനാവോ അല്ലാത്ത” ഒന്നാണ് അത്. ഗ്രാമത്തിലെ മഖാമിനു മുകളില്‍ തണല്‍ വിരിച്ചു നിന്ന, അലിക്ക് പ്രിയപ്പെട്ട വൃക്ഷത്തിന്റെ ഓര്‍മ്മയിലേക്കും പ്രകൃതിജീവിത പാഠങ്ങളിലെ ആത്മീയ ഗുരു കൂടിയായ ഹുമൈറൂന മുത്തശ്ശിയെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും അത് പടരുന്നു. തന്റെ പ്രിയപ്പെട്ട സ്വകാര്യ ഇടത്തെ (‘ആര്‍സാല്‍’ /‘arzal’) ഓര്‍മ്മിപ്പിക്കുന്ന മരവും മലമുകളും അവന്റെയുള്ളില്‍ ഗൃഹാതുരത ഉണര്‍ത്തുന്നുണ്ട്. മരത്തെ ആലിംഗനം ചെയ്യണം എന്ന അവന്റെ തോന്നല്‍, ദേശത്തെ മുഴുവന്‍ ആലിംഗനം ചെയ്യണമെന്ന ആഗ്രഹത്തിന്റെ പ്രകാശനമാണ്. മുറിവിന്റെ സ്വഭാവത്തില്‍നിന്നു അവനറിയാം ഇരുട്ടാകും മുമ്പ് മരത്തിന്റെ ഉയര്‍ന്ന ചില്ലയില്‍ കേറിപറ്റിയേ ഒക്കൂ എന്ന്. ഇന്ദ്രിയങ്ങളെല്ലാം മരവിച്ചു വെറുമൊരു കണ്ണു മാത്രമായി തന്നെത്തന്നെ അലിക്ക് അനുഭവപ്പെടുന്നു. ഈ അനുഭവതലത്തില്‍ അയാള്‍ക്ക് ആദ്യം ദൃശ്യപ്പെടുന്നത് ഒരു ശവമടക്ക് ചടങ്ങാണ്: അതു തന്റേതുതന്നെയാണോ എന്ന് അയാള്‍ സന്ദേഹിക്കുന്നു. എന്നാല്‍, ആര്‍ത്തവിലാപത്തോടെ ശവപ്പെട്ടിയുടെ പുറത്തിട്ട പതാക വലിച്ചുമാറ്റുന്ന ഉമ്മയുടെ ചിത്രത്തില്‍നിന്ന് അത് തന്റെ ജ്യേഷ്ഠസഹോദരന്റെ അടക്കത്തിന്റെ ഓര്‍മ്മയാണ് എന്ന അയാള്‍ തിരിച്ചറിയുന്നു. യുദ്ധത്തിന്റെ, സൈനികവൃത്തിയുടെ, കുടുംബത്തില്‍ നിന്നുള്ള ആദ്യ ഇര.

അലിയുടെ ഓര്‍മ്മകളിലൂടെ അവന്റെ മാതാപിതാക്കളെയും ഇതര കഥാപാത്രങ്ങളെയും നാം കണ്ടുമുട്ടുന്നു. പിതാവുമായി സംഘര്‍ഷപൂര്‍ണ്ണമായ ബന്ധമായിരുന്നു അലിക്കുണ്ടായിരുന്നത് എന്നും അതിനു കാരണം അവന്റെ വിചിത്ര പ്രകൃതമായിരുന്നു എന്നും പതിയെ വ്യക്തമാകുന്നു: സാധാരണ കുട്ടികളില്‍നിന്ന് വ്യത്യസ്തമായി, സ്കൂളില്‍ പോകാന്‍ താല്പര്യപ്പെടാതെ, മരങ്ങളോടും പ്രകൃതിയോടും ഐക്യപ്പെട്ടും കാറ്റിനെ മേച്ചും നടന്ന ബാലനില്‍, നൂറ്റാണ്ടിലേറെ പ്രായം അവകാശപ്പെടുന്ന, സൂര്യനോട്‌ ഐക്യപ്പെടാന്‍ പാകത്തില്‍ തലമുടി ഡൈ ചെയ്തിരുന്ന, കിറുക്കിയായ ഹുമൈറൂന മുത്തശ്ശിയുടെ സ്വാധീനമായിരുന്നു കൂടുതലും. അവര്‍ പകര്‍ന്നുനല്‍കിയ ഒരു പാഗന്‍ മിസ്റ്റിക് ഭാവമാണ്, ഗ്രാമത്തിലെ ഇതര ശെയ്ഖുമാരുടെ ശിക്ഷണത്തിലെ മതാത്മക ആധ്യാത്മികതയെക്കാള്‍ കൂടുതല്‍, അയാളെ സ്വാധീനിക്കുന്നത്. പ്രസവത്തിലേ മരിച്ച ഒരു കുഞ്ഞിന്റെയും യുദ്ധത്തില്‍ കൊല്ലപ്പെട്ട മകന്റെയും ഓര്‍മ്മയില്‍ വെറുമൊരു എല്ലിന്‍കൂടായി കൂനിപ്പോയിരുന്ന ഉമ്മ നഹ് ല, ആ ട്രോമകളില്‍ മൗനത്തിലേക്ക്‌ പിന്‍വാങ്ങിയിരുന്നു. ഉമ്മയെ നിരന്തരം കേയ്യേറ്റം ചെയ്യുമായിരിന്ന പിതാവ്, മകനെ മരത്തില്‍ കെട്ടിയിട്ടു അടിക്കുന്ന ശിക്ഷാവിധി നടപ്പിലാക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍, പുരുഷാധികാര സമൂഹത്തിന്റെ വിഷലിപ്ത ആണ്‍പോരിമയുടെ (toxic masculinity) പ്രകടനങ്ങളില്‍ മുഴുകാറുണ്ടായിരുന്നെങ്കിലും, മക്കളോട് സ്നേഹമുണ്ടായിരുന്നു തനിക്കെന്നു പിതാവ് വെളിപ്പെടുത്തുന്ന സന്ദര്‍ഭമാണ് അലിയെ സൈന്യത്തിലേക്ക് പിടിച്ചു കൊണ്ടുപോകാന്‍ കൂലിപ്പട്ടാളം എത്തുന്ന ഘട്ടം. ഒരു മകനെ രാജ്യത്തിനു നല്‍കിയ തന്റെ കുടുംബത്തിന് ഇനി ഇവനേ ഉള്ളൂവെന്ന് കരഞ്ഞു കാലുപിടിച്ചു ശ്രമിക്കുന്നുണ്ട് അയാള്‍. എന്നാല്‍, വരാനിരിക്കുന്നത് എന്തെന്ന കൃത്യമായ ധാരണയില്ലായ്മയാലോ, സ്വതേയുള്ള യോഗീ പ്രകൃതത്താലോ, അതുമല്ലെങ്കില്‍ പിതാവിനോടുള്ള വൈരാഗ്യത്താലോ ആവാം, അലിതന്നെ ആ നിഷ്ഫല യാചനാരംഗം അവസാനിപ്പിക്കുകയാണ്.

‘മുതിര്‍ന്നു വരവിന്റെ കഥ

എന്നാല്‍, അവനെല്ലാം വൈകാതെ അറിഞ്ഞുതുടങ്ങും. ആ നിലക്ക്, യുദ്ധഭൂമിയിലെ മുതിര്‍ന്നുവരവിന്റെ കഥ (coming-of-age) പറയുന്ന സാഹിതീയ പാരമ്പര്യത്തോടും നോവല്‍ കണ്ണി ചേരുന്നുണ്ട് എന്നുപറയാം. വഴക്കാളിയായ കടയുടമ സ്ലിക്കിലൂടെയാണ് മുന്‍പ്രസിഡന്റ് (ഹാഫിസ് അല്‍ അസദ്) മരിച്ച വാര്‍ത്ത അശനിപാതം പോലെ ഗ്രാമം അറിയുക: “യല്ലാഹ്.. വീട്ടില്‍ പോകൂ, മുറിയടച്ചിരിക്കൂ, എന്നിട്ട് ഒരായിരം വര്‍ഷം വിലപിക്കൂ, ദൈവത്താണേ, ഇതിനു ശേഷം നമ്മുടെ ദുരിതം വരികയായി !.” എങ്ങും മുഴങ്ങിക്കേള്‍ക്കുന്ന ‘പ്രസിഡന്റ് മരിച്ചു, പ്രസിഡന്‍റ് നീണാള്‍ വാഴട്ടെ ! എന്ന മുദ്രാവാക്യം വിചിത്രമായി അനുഭവപ്പെടുന്നുണ്ട് കുട്ടിയായ അലിക്ക്. അവനറിയില്ലായിരുന്നു അത് പഴയ അധികാരിയുടെ മകന്റെ (ബഷാര്‍ അല്‍ അസദ്) അധികാരാവരോഹണത്തെ കുറിച്ചായിരുന്നു എന്ന്. സൈന്യത്തില്‍ ചേര്‍ക്കാന്‍ ചെറുയുവാക്കളെപ്പോലും റാഞ്ചിയെടുക്കുന്ന (press-ganging) പോലെത്തന്നെ, റിബലുകളെ സഹായിക്കുന്നു, ആയുധം കയ്യില്‍ വെക്കുന്നു എന്നുതുടങ്ങി, ശരിക്കും കൃഷി ചെയ്യുന്നില്ല എന്നുവരെ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞു ആളുകളുടെ ഭൂമി പിടിച്ചെടുക്കുന്നതും പതിവാകുന്നത് ഈ സാഹചര്യത്തിലാണ്. അബു സെയ്ന്‍ എന്ന കണ്ണില്‍ ചോരയില്ലാത്ത സൈനികമേധാവിയും അയാളുടെ ചോറ്റുപട്ടാളവും ഇതിന്റെ പ്രതീകമാണ്‌.

ദേശത്തിന്റെ പ്രവചനാതീത രാഷ്ട്രീയ അന്തരീക്ഷം, അവയുടെ കൂടി പരിണതിയായി സംഘര്‍ഷപൂര്‍ണ്ണമായ കുടുംബ ബന്ധങ്ങള്‍, ആഭ്യന്തര യുദ്ധത്തിന്റെ ഭീകരത, തുടങ്ങിയവ ഒരു വശത്ത്‌; മരിച്ചുകൊണ്ടിരിക്കുന്ന ഒരു ടീനേജറുടെ സംത്രാസ സ്വരം, പ്രകൃത്യുപാസനയുടെ മിസ്റ്റിസിസം,  മനസ്സിന്റെ പിടി വിട്ടുപോകുന്ന നിസ്സഹായത, നിരാലംബ മാതൃത്വത്തിന്റെയും കഠിനമുഖനെങ്കിലും തലമുറ അറ്റുപോകുന്നതിന്റെ പകപ്പില്‍ തളര്‍ന്നിരിക്കുന്ന പിതൃദുഃഖത്തിന്റെയും ആവിഷ്കാരം മറുവശത്ത്‌ - ഇരുനൂറു പേജില്‍ താഴെ മാത്രം വരുന്ന ഒരു നോവലിന്റെ ഭൂമികയില്‍ നോവലിസ്റ്റ് കൂട്ടിക്കലര്‍ത്തുന്നതും മുറിച്ചുകടക്കുന്നതും ഒട്ടും ലളിതമായ പ്രമേയങ്ങളല്ല. ഏതാണ്ട് മുഴുവനായും ഒരൊറ്റ നവയുവാവിന്റെ, ഒരൊറ്റ ദിവസത്തിന്റെ ബോധത്തില്‍ അരങ്ങേറുന്ന ഈ മഹാ നാടകങ്ങള്‍ ഒരുവളേ അവനെക്കാള്‍ വലിയതാണ്. ഒരു വെറും ബോധമായി, ഉടല്‍ രഹിതമായ ഒരു കണ്ണുമാത്രമായി സ്വയം കണ്ടെത്തുന്ന അലിയില്‍ കാലവും ഇടവും സ്വത്വബോധവും കൂടിക്കുഴയുന്നു. മറ്റൊരു സുപ്രധാന കഥാപാത്രം തന്നെയായി കടന്നുവരുന്നത്‌ ഒരു മായാസാന്നിധ്യമുണ്ട്: ‘ആ അപരന്‍, അല്ലെങ്കില്‍ നിഴല്‍, അല്ലെങ്കില്‍ അവന്റെ തോന്നല്‍, അല്ലെങ്കില്‍ അതെന്താണോ അത് എന്നാണ് അവന്റെ നിര്‍വ്വചനം. ഓരോ മിടിപ്പിലും അത് തന്നെ വികലാനുകരണം നടത്തുന്നതായി അവനു അനുഭവപ്പെടുന്നു.

വ്യാവഹാരിക ലോകവും ആത്മീയതലങ്ങളും

ആഭ്യന്തര യുദ്ധത്തിനെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നതെങ്കിലും, നോവല്‍ അനാവരണം ചെയ്യുന്ന ആന്തരിക ജീവിതത്തിന്റെ തീവ്രത, വിഭാഗീയ സംഘട്ടനങ്ങളുടെ ഗതിവിഗതികള്‍ക്കപ്പുറവും അതിനും പിറകോട്ടും പ്രസക്തമാണ്‌. ഹുമൈറൂന മുത്തശ്ശിയുടെ വാക്കുകളില്‍, ‘മരത്തിന്റെ മകന്‍ ആയിരുന്ന അലിയെ സംബന്ധിച്ച് ആ സംഘര്‍ഷങ്ങളെക്കാള്‍ എന്നും പ്രധാനം അവന്റെ ആത്മീയാന്വേഷണങ്ങള്‍ തന്നെയായിരുന്നു. മുത്തശ്ശിയെ കൂടാതെ അവന്റെ കൂട്ടുകെട്ടുകള്‍, മഖാമിലെ വയോധികനായ ഷെയ്ഖിനെയും, തനിക്കു ചിറകുകള്‍ ഉണ്ടെന്ന അവകാശവാദത്തോടെ മലമുകളില്‍ നിന്ന് പറന്നുമറഞ്ഞ അമ്മായിയെയും പോലുള്ളവരായതു യാദൃശ്ചികമല്ല. എന്നാല്‍, യാഥാര്‍ത്ഥ്യവും ആത്മീയതലങ്ങളും തമ്മിലുള്ള മുഖാമുഖത്തില്‍ രാഷ്ട്രീയം ഇടയ്ക്കിടെ കടന്നുകയറുകയാണ് *2. അലിയുടെ ഇഷ്ടവൃക്ഷം മുമ്പ്, സ്വാതന്ത്ര്യപൂര്‍വ്വ നാളുകളില്‍, ഫ്രഞ്ച് വിരുദ്ധ കലാപകാരികളുടെ ഒളിവിടമായിരുന്നു. ഹുമൈറൂന മുത്തശ്ശിയുടെ ഓര്‍മ്മകളില്‍ പുകയിലയുടെ മണം, ‘അടിച്ചമര്‍ത്തലിന്റെ മണം തന്നെയാണ്. ഇത്, ഓട്ടോമന്‍ ഭരണത്തിനെതിരെ നടന്ന കര്‍ഷക കലാപത്തിന്റെ ("Tobacco Revolt," 1880-s) രൂപകമാണ്‌. എല്ലാത്തിനും പശ്ചാത്തലമൊരുക്കുന്ന സിറിയന്‍ അലാവൈറ്റ് സംസ്കൃതിയും നോവലില്‍ നിര്‍ണ്ണായകമാണ്. പ്രസ്തുത പദം ഒരിടത്തും ഉപയോഗിക്കുന്നില്ല എന്നതും ഇതേ രീതിയുടെ തുടര്‍ച്ച തന്നെ. വിഭാഗീയഭീകരതക്ക്  ലേബലുകള്‍ പ്രസക്തമല്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. പ്രവാചകന്‍ തന്റെ പിന്‍ഗാമിയായി പ്രിയപ്പെട്ട മകള്‍ ഫാത്തിമയുടെ  ഭര്‍ത്താവ് അലി ബിന്‍ അബു താലിബിനെ പ്രഖ്യാപിച്ചതിന്റെ ഓര്‍മ്മയായ ഈദ് അല്‍ ഗദീര്‍ (ദുല്‍ ഹജ്ജ് പതിനെട്ട്), അലാവൈറ്റ് സമൂഹത്തില്‍ പ്രധാന ആഘോഷമാണ്. സൂചിത സംഭവത്തെത്തുടര്‍ന്നാണ് ആ വിഭാഗംതന്നെ ഷിയാ മുസ്ലിം സമൂഹത്തില്‍ ഉരുവെടുത്തത്. നോവലില്‍ പ്രസ്തുത ആഘോഷം സൂചിപ്പിക്കപ്പെടുന്നുണ്ട്. അലി എന്ന പേരിന്റെ പ്രാധാന്യവും, സമൂഹം അതിനു കല്‍പ്പിച്ചു നല്‍കിയിട്ടുള്ള മഹത്വത്തില്‍നിന്ന് വേറിട്ട്‌ കണ്ടുകൂടാ. എന്നിരിക്കെ, ആ പേരുകാരനായ നിഷ്കളങ്ക യുവാവ് – നോവലില്‍ പലസന്ദര്‍ഭങ്ങളിലും അയാളൊരു വിശുദ്ധ വിഡ്ഢി പോലുമാണ്  (Daniel Yadin) – നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍, നിഷ്കളങ്കതയുടെ ബലി എന്ന പുരാണ ഭാവത്തിലേക്കു കടക്കുന്നു. മതാചാരത്തിന്റെ ഭാഗമായ ഒരു മൃഗബലിക്കിടെ, തലയറ്റ പശുക്കിടാവിന്റെ ജഡം തന്റെമേല്‍ വന്നുവീണ ഒരു സന്ദര്‍ഭം അവന്റെ ഓര്‍മ്മകളില്‍ തെളിയുന്നുമുണ്ട്. സ്ത്രീകളോടുള്ള സമീപനത്തിലെ പുരുഷാധികാര ചിഹ്നങ്ങള്‍- ഖബറിടങ്ങളിലും വിവാഹകര്‍മ്മങ്ങളിലും ഇടം നല്‍കാത്തതു പോലുള്ള വിവേചനങ്ങള്‍ മുതല്‍ അധികാരപ്രയോഗമായി പ്രഹരിക്കുന്ന രീതികള്‍ വരെ – മതസത്തയുടെ തികഞ്ഞ നിഷേധാമായിട്ടും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നു.

പ്രസിഡന്റിന്റെ പേര് ഒരിക്കലും പറയപ്പെടുന്നില്ലെങ്കിലും പിതാവിനെയും പുത്രനെയും തിരിച്ചറിയുക ഒട്ടും വിഷമകരമല്ല. സിറിയന്‍ ഭരണകൂടത്തിന്റെ ‘സെക്കുലര്‍’ എന്ന പുറംമോടിക്കു പിന്നില്‍, സാമൂഹിക പദവിയില്‍ ന്യൂനപക്ഷം എന്ന പ്രസിഡന്റിന്റെ അപകര്‍ഷത്തിനു പങ്കുണ്ടായിരുന്നു. എന്നാല്‍, പിതാവിനു ശേഷം മകന്‍ എന്നമട്ടില്‍ കുടുംബവാഴ്ച പിടിമുറുക്കുന്നത് അത്തരം നാട്യങ്ങള്‍ക്കപ്പുറം ഏകാധിപത്യ/ സര്‍വ്വാധിപത്യ/ ഗോത്രാധിപത്യ വാഴ്ചയുടെ പ്രഘോഷണം തന്നെയായി. ‘ദേശവിരുദ്ധര്‍ നാടുകടത്തപ്പെട്ടു, ഗ്രാമങ്ങള്‍ ദുരൂഹമായി തുടച്ചുനീക്കപ്പെട്ടു, കര്‍ഷകരുടെ ഭൂമികള്‍ പിടിച്ചടക്കപ്പെട്ടു. ആധുനികവല്‍ക്കരണ നാട്യങ്ങള്‍ക്കപ്പുറം, മതചിഹ്നങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ ഏകാധിപത്യം മടിച്ചുനിന്നതുമില്ല. ബഷാര്‍ അല്‍ അസദിന്റെ അധികാരാവരോഹണത്തെ തുടര്‍ന്ന്, മഖാമിലെ പുണ്യാളന്മാരുടെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ക്കിടയില്‍ ഹാഫിസ് അല്‍ അസദിന്റെ ചിത്രവും ഇടംപിടിക്കുന്നത്‌ ഇതിന്റെ ഉദാഹരണമാണ്.

ഇരുള്‍ഭൂമികകളും കവിതയും

ജീവിതത്തിനും മരണത്തിനും ഇടയിലെ, അഥവാ രണ്ടിലേതെന്നു തിരിച്ചറിയാനാവാത്ത ഇടത്തിലെ/ അവസ്ഥയിലെ (liminal space) ആഖ്യാനങ്ങള്‍ ഒട്ടേറെയുണ്ട് ലോകസാഹിത്യത്തില്‍. പിന്നിട്ട ജീവിതത്തിന്റെ കണക്കെടുപ്പായും ശുദ്ധീകരണസ്ഥലി (purgatory) യായും മോഹനിദ്രയോ ഭ്രമകല്‍പ്പനയോ വിഭ്രമമോ ആയും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള അത്തരം കൃതികള്‍ക്ക് ‘പെദ്രോ പാരമോയും ‘ഔള്‍സ് ക്രീക്ക് ബ്രിഡ്ജ്’-ഉം ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനവും ‘പ്രവചിത മരണത്തിന്റെ പുരാവൃത്ത’വും (Chronicle of a Death Foretold) പോലുള്ള ക്ലാസിക്കുകള്‍ ഉദാഹരണങ്ങളാണ്. വ്യത്യസ്ത രീതികളില്‍ ആവിഷ്കരിച്ച ഈ മരിച്ചു പോയവരുടെ/ മരിച്ചുകൊണ്ടിരിക്കുന്നവരുടെ ആഖ്യാന (dying man narration) വഴിക്ക്, സമകാലിക സാഹിത്യത്തില്‍ പ്രിയം കൂടുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ട് എന്നും അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. The Lovely Bones (ആലിസ് സെബോള്‍ഡ്), Lincoln in the Bardo (ജോര്‍ജ്ജ് സോണ്ടേഴ്സ്), 10 Minutes 38 Seconds in This Strange World (എലിഫ് ശഫാക്), The Seven Moons of Maali Almeida (ഷെഹാന്‍ കരുണതിലകെ), Brickmakers (സെല്‍വ അല്‍മാദ) തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ ഇപ്രകാരം കണ്ടെത്താനാകും. ഇക്കൂട്ടത്തില്‍, ഇതിവൃത്ത-പ്രമേയ പരിസരങ്ങളിലും ആവിഷ്കാര രീതിയിലും യാസ്ബെക് നോവലിനോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതായി ഈ ലേഖകന് അനുഭവപ്പെട്ടത്, നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ Song for Night എന്ന നോവെല്ലയാണ്. മജ്ജ മരവിപ്പിക്കുന്ന ഭീകരതക്ക് കാവ്യാത്മക ആവിഷ്കാരം നല്‍കുന്ന ഭാഷാചാരുതയിലും, ‘ആഭ്യന്തര സംഘര്‍ഷങ്ങളിലെ ബാലസൈനികര്‍ എന്ന നരക ജീവിതത്തിന്റെ ആഘാതങ്ങള്‍ പകര്‍ത്തുന്ന അബാനി കൃതിയാണ് മറക്കാനാകാത്തത്.

ഈ കൃതികളില്‍ കാവ്യമനോഹരമായ ഭാഷയ്ക്ക് വലിയ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. ഒരുവളേ, വീറില്ലാത്ത ദുരിതപ്പെയ്ത്തിന്റെ ആവിഷ്കാരങ്ങളെ വലിയൊരളവു സഹനീയവും പലപ്പോഴും വായനാക്ഷമവുമാക്കുക അത്തരം ഭാഷാചാരുതയാണ്. എന്നാല്‍, അതിനപ്പുറം, ഭീകരതയുടെ വിനാശകതയെ വിപരീതത്തില്‍ പൊലിപ്പിക്കുക എന്നതാണ് ഈ ആവിഷ്കാര ശൈലിയുടെ വിമലിനീകരണ (cathartic) ദൗത്യം. ഇത്രയും ശാലീനഭാവങ്ങളുള്ള ഈ ഇടത്തിലും കാലത്തിലുമാണല്ലോ ഈ കൊടുംപാപങ്ങള്‍ എന്ന ബോധം, മനുഷ്യസൃഷ്ടമായ ദുരന്തങ്ങളുടെ ആത്യന്തിക അര്‍ത്ഥശൂന്യതയുടെ വിളംബരപ്പെടുത്തലാണ്. അലിയുടെ കാഴ്ച്ചയുടെ അഭൗമമായ സ്വപ്നാത്മകത, അവന്‍ നേരിട്ട, ചുറ്റുമുള്ള സമൂര്‍ത്ത ഭീകരതയെ ഒട്ടൊന്നു മൃദുവാക്കുന്നുണ്ട്‌ *3. മഖാമിനു മേല്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന ഇഷ്ടവൃക്ഷം തന്നെയാണ് തലക്കെട്ടിലെ ‘കാറ്റ് ചേക്കേറുമിടം.’ അവിടെക്കുതന്നെയാണ് അവനെന്നും തിരികെയെത്തിയത്, ഇപ്പോള്‍ ഇനിയൊരു തിരിച്ചുപോക്കില്ലാത്ത സന്ദര്‍ഭത്തിലും അതുതന്നെയാണ് അവന്റെ അഭയവും വിശ്രാന്തിയും. അതിനു മേല്‍ പതിക്കുന്ന ഇളംചൂടുള്ള സൂര്യവെളിച്ചം യുദ്ധഭൂമിയിലെ ചാന്ദ്രവെളിച്ചവുമായി കൂടിക്കലരുന്നതായി അലിക്ക് തോന്നുന്നു, അതവനില്‍ ഒരു നിമിഷമെങ്കിലും ജീവിതാശ നിറയ്ക്കുകയും ചെയ്യുന്നു. സിറിയയുടെ ചരിത്രദുഃഖങ്ങളെ നേരിടുമ്പോഴും, ഗൃഹാതുരതയുടെ കുളിര്‍സ്പര്‍ശമായി ഭൂപ്രകൃതിയുടെ ആ അലൌകിക സൗന്ദര്യം നോവലിസ്റ്റിനെ ചെന്നുതൊടുന്നു: “ആയിരക്കണക്കിനു കൊല്ലങ്ങള്‍ യുദ്ധങ്ങളും രക്തച്ചൊരിച്ചിലും അനുഭവിച്ച ആ  പര്‍വ്വതങ്ങളുടെ കാര്യമാണെങ്കില്‍, അവ ശാന്തമായി കടലിലേക്ക്‌ ഞാന്നു കിടന്നു, ഇതൊക്കെയും ഒരു താല്‍ക്കാലിക അസ്വാരസ്യത്തിനപ്പുറം ഒന്നുമല്ല എന്ന വിശാസത്തോടെ” എന്ന് നോവലിസ്റ്റ് എഴുതുന്നു. ബോധിയും പ്രവാചക/ ദൈവപുത്ര വചനസാക്ഷ്യങ്ങളുമായി വിശുദ്ധഗ്രന്ഥങ്ങളില്‍ ഇടംപിടിച്ച പര്‍വ്വതശിഖരങ്ങളുടെ യഥാര്‍ത്ഥ നിയോഗം, നിഷ്കളങ്ക ബലികളുടെ ഇടവും മൂകസാക്ഷിയുമായി തറഞ്ഞിരിക്കുക എന്നതായിരുന്നോ? ഇവിടെ വിവരിക്കപ്പെടുന്ന ‘താല്‍ക്കാലിക അസ്വാരസ്യം, സമകാലിക ലോകം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഭീകരമായ ഒരു മാനവിക ദുരന്തമാണ് എന്നതാണ് നോവലിസ്റ്റ് ഉന്നയിക്കുന്ന വിരുദ്ധോക്തി.

അവലംബങ്ങള്‍:

1.        Daniel Yadin. Review of Where the Wind Calls Home – Samar Yazbek, Full Stop Reviews, Interviews, Marginalia; April 1, 2024, https://www.full-stop.net/2024/04/01/reviews/danielyadin/where-the-wind-calls-home-samar-yazbek/. Accessed 08.11.2024

2.       Alex Tan. ‘asymptotejournal’, https://www.asymptotejournal.com/blog/2024/02/29/announcing-our-february-book-club-selection-where-the-wind-calls-home-by-samar-yazbek/. Accessed 08.11.2024

3.       Mahika Dhar. Asianreviewofbooks, 28 October 2024. https://asianreviewofbooks.com/content/where-the-wind-calls-home-by-samar-yazbek/ .  Accessed 08.11.2024

No comments:

Post a Comment