വംശീയതയുടെ വിനാശകതയെ തുറന്നു കാട്ടുകയും മനുഷ്യ കുലത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്ന കൃതികളെ ആദരിക്കുന്ന പുരസ്ക്കാരമാണ് അമേരിക്കന്‍ സാഹിത്യ സമ്മാനമായ അനിസ് ഫീല്‍ഡ് - വുള്‍ഫ് ബുക്ക് അവാര്‍ഡ്. മാര്‍ട്ടിന്‍ ലുതര്‍കിംഗ് Jr, എഡ്വാഡ് സെയ്ദ് , വോള്‍ സോയിങ്ക, ഡെറക് വാല്‍കോട്ട്, നദീന്‍ ഗോഡിമര്‍, ടോണി മോറിസന്‍, തുടങ്ങിയ സാഹിത്യ-സാംസ്കാരിക ലോകത്തെ കുലപതികള്‍ മുതല്‍ ചിമാന്‍ഡാ അദീചി, എസി എദുഗയാന്‍, ആന്റണി മര്‍റ തുടങ്ങിയ ഇളമുറക്കാരുടെ സാര്‍ഥകമായ കൃതികള്‍ വരെ ഈ വിഖ്യാത പുരസ്ക്കാര നേട്ടത്തിന്റെ പട്ടികയിലുണ്ട്. 2010-ല്‍ അനിസ് ഫീല്‍ഡ് - വുള്‍ഫ് ബുക്ക് അവാര്‍ഡ് നേടിയ കൃതിയാണ് യുവപാകിസ്ഥാന്‍- ബ്രിട്ടീഷ് നോവലിസ്റ്റ് കാമിലാ ഷംസിയുടെ The Burnt Shadows. 1944-ല്‍ നാഗസാക്കിയിലെ അണുബോംബ് ദുരന്തത്തിന്റെ ബാക്കി പത്രമായ ഹിരോകോ തനാക എന്ന അന്നത്തെ ഇരുപത്തിയൊന്നുകാരിയുടെ കൂടെ നമ്മള്‍ രണ്ടാം ലോക യുദ്ധാനന്തര ചരിത്രത്തിന്റെ മാഹാദുരന്തങ്ങളുടെ ചില ഘട്ടങ്ങളിലൂടെ കടന്നു പോവുന്നു. 1947-ലെ ഇന്ത്യാ പാക് വിഭജനം, ശീത യുദ്ധം, 1979-ലെ അഫ്ഘാനിലെ സോവിയറ്റ് അധിനിവേശം, 9/11 ഘട്ടത്തിലെ ന്യൂയോര്‍ക്ക്, ഒടുവില്‍ പൊരുളറിയാതെ ഗ്വാണ്ടനാമോ ബേയിലേക്ക് അയക്കപ്പെടുന്നതിന്റെ മുന്നോടിയായി 'ഇതെങ്ങനെ ഇവിടെയെത്തി?' എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഭയന്ന് വിറയ്ക്കുന്ന നഗ്നനായ ഒരു മനുഷ്യന്റെ മുന്നില്‍ നമ്മളും ചൂളി നില്‍ക്കുന്നു. പഴയ കുടിപ്പകകള്‍ , യുദ്ധങ്ങള്‍ എന്തുകൊണ്ട് ഒരു ഒഴികഴിവും കൂടാതെ പുതിയ സംഘര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നു എന്നും ചരിത്രത്തിന്റെ നിഴലുകള്‍ വ്യക്തി പരവും രാഷ്ട്രീയവുമായ തനിയാവര്‍ത്തനങ്ങളായി എന്തുകൊണ്ട് എരിഞ്ഞു നില്‍ക്കുന്നുവെന്നുമുള്ള വലിയ ചോദ്യത്തെയാണ് തുളഞ്ഞിറങ്ങുന്ന അനുഭവ ലോകം ആവിഷ്കരിക്കുന്ന നോവല്‍ ഉന്നയിക്കുന്നത്.
“അതാ, കണ്ടോ? അവിടെ.” “അത് അദ്ദേഹം തന്നെയാണെന്ന് നിനക്കെന്താണിത്ര ഉറപ്പ്?” "നാഗസാക്കിയിലുള്ള ആര്‍ക്കും അത്രയും നീണ്ട ഒരു നിഴല്‍ വീഴ്ത്തുക സാധ്യമല്ല"അന്ന്, ഹിരോകോ ധരിച്ചിരുന്ന കിമോണോയുടെ പുറകിലുണ്ടായിരുന്നു മൂന്നു കറുത്ത പക്ഷികള്‍ ഇനിയെന്നും അവളുടെ മുതുകില്‍, ഉരുകിയുറഞ്ഞു, മരവിച്ചു കിടക്കും - ഒരു യുദ്ധം ഇരകളെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കുകയില്ലെന്ന പാഠവുമായി. കാമികാസെ മോഡല്‍ സൈനിക ദേശീയതയുടെയും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട രാജഭക്തിയുടെയും വിമര്‍ശകന്‍ എന്ന നിലയില്‍ ഹിരോകൊയുടെ അച്ഛന്‍ 'രാജ്യദ്രോഹി'എന്ന് ആക്ഷേപിക്കപ്പെട്ടിരുന്നെങ്കില്‍ , 'ജര്‍മ്മന്‍ ബന്ധങ്ങളെ' കുറിച്ചുള്ള പൊതുബോധം കാരണമാണ് കോണ്‍റാഡിന്റെ സഹോദരി ഇല്‍സേ ഡല്‍ഹിയിലുള്ള വീട്ടില്‍നിന്ന് അയാളെ അകറ്റി നിര്‍ത്തിയതും അയാള്‍ ജപ്പാനില്‍ എത്തിയതും. ഒരു തരം പ്രവാസം.
കോണ്‍റാഡിന്റെ വിവരണങ്ങളിലൂടെ അറിഞ്ഞ ഡല്‍ഹിയിലേക്ക് ഇല്‍സേ- ബര്‍ട്ടന്‍ കുടുംബത്തില്‍ അതിഥി/ അഭയാര്‍ഥിയായി ഹിരോകോ അഭയം തേടുമ്പോള്‍ ബ്രിട്ടീഷ് രാജിന്റെ അന്ത്യ നാളുകളാണ്. അവിടെ വെച്ചാണവള്‍ അതീവ സുമുഖനായ സജ്ജാദ് അലി അഷറഫിന്റെ ഉര്‍ദു ഭാഷാ ശിഷ്യയും പിന്നീട് ജീവിത പങ്കാളിയും ആവുക. പാശ്ചാത്യന് ഉപ ഭൂഖണ്ഡത്തിലുള്ള മനുഷ്യരോട് തോന്നുന്ന വംശീയ മുന്‍ വിധി, ഇടക്കെങ്കിലും ഇല്‍സേയേയും ബര്‍ട്ടനെയും സ്വാധീനിക്കുന്നുണ്ടെന്നതു കൊണ്ടാണ് ഒരു ഘട്ടത്തില്‍ സജ്ജാദിനെ ഒരു 'റേപ്പിസ്റ്റ്' ആയി തെറ്റിദ്ധരിക്കാനിടയാവുന്നതും സജ്ജാദ്, ബര്‍ട്ടന്‍ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതും. വിഭജന കാല ദുരന്തങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ബര്‍ട്ടന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇസ്താന്‍ബൂളിലേക്ക് പോയ സജ്ജാദിനും ഹിരോകോയ്ക്കും തിരിച്ചു ഇന്ത്യയിലേക്ക് വിസ നിഷേധി ക്കപ്പെടുന്നതോടെ എന്നെങ്കിലും വീണ്ടും തന്റെ പ്രിയപ്പെട്ട ദില്ലിയിലേക്ക് തിരിച്ചെത്താമെന്ന നടക്കാനിടയില്ലാത്ത മോഹവുമായി അവര്‍ കറാച്ചിയില്‍ താമസമാക്കുന്നു. അണു ബോംബിന്റെ പ്രത്യാഘാതമായിരിക്കാമെന്ന്‍ ഹിരോകൊ വിശ്വസിക്കുന്ന ആദ്യഗര്‍ഭ ചിദ്രത്തിനു ശേഷം ഏറെ വൈകിയാണ് റാസായുടെ ജനനം. പിതാവിന്റെയും അമ്മയുടെയും ഭാഷാസ്നേഹം ഏറ്റവും കൂടിയ തോതില്‍ പകര്‍ന്നു കിട്ടിയ റാസ കാലാന്തരത്തില്‍ ഒരു ബഹുഭാഷാ പണ്ഡിതനായിത്തീരുകയും ആദ്യം , അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശ കാലത്ത് മുജാഹിദീന്‍ പോരാളികളെ കൂട്ടിനെടുത്ത സി. ഐ. എ. ക്ക് വേണ്ടി ഹാരിയുടെ പരിഭാഷകനായും, പിന്നീട് ഹാരി വിട്ടു പോകുമ്പോള്‍ അയാളോടൊപ്പം സ്വതന്ത്ര അന്വേഷക ഏജന്‍സിക്ക് വേണ്ടിയും പ്രവര്‍ത്തിക്കും. എന്നാല്‍ അതിനൊക്കെയും മുമ്പ് , അയഥാര്‍ത്ഥമായ പരീക്ഷാഭയത്തില്‍ പഠനം മുടങ്ങിപ്പോവുന്ന ഘട്ടത്തില്‍ തന്റെ ഒറ്റപ്പെടലിന് പ്രതിവിധി തേടി അവന്‍ കണ്ടെത്തുന്ന കൗമാര സൗഹൃദമായ അഫ്ഘാന്‍ ബാലന്‍ അബ്ദുല്ലയോടൊപ്പം മുജാഹിദീന്‍ക്യാമ്പില്‍ 'റാസാ ഹസാരെ' എന്ന പേരില്‍ അവന്‍ തന്റെ പഷ്തൂണ്‍ പ്രാഗത്ഭ്യം വെളിപ്പെടുത്തും. എന്നാല്‍ ഈ കൗമാര ചാപല്യത്തിന്റെ ആള്‍മാറാട്ടത്തിനു അവന് കനത്ത വില നല്‍കേണ്ടി വരും, മകന്‍ ദിവസ ങ്ങളോളം തിരിച്ചെത്താത്തതിനാല്‍ തേടിയിറങ്ങുന്ന പിതാവ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടു ന്നതിന്റെ പാപ ഭാരം തൊട്ട് ഒടുവില്‍ മറ്റൊരു ഭീകരാക്രമണത്തില്‍ ഹാരി കൊല്ലപ്പെടുന്നതിനു ഉത്തരവാദിയായി ചിത്രീകരിക്കപ്പെട്ട് , സെപ്തംബര്‍ 11 -നു ശേഷം കലശലായ മുസ്ലിം - പാക്കിസ്ഥാനി - അഫ്ഘാനി വിരുദ്ധ 'യാങ്കി' മുന്‍ വിധിയുടെ മൂര്‍ത്തീ രൂപമായ സ്റ്റീവിന്റെ മുന്നില്‍ വിചാരണത്തടവിലേക്കും അബ്ദുള്ളയെ അമേരിക്കന്‍ സൈനികരില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമായ അന്തിമ സമര്‍പ്പണത്തില്‍ ആ 'ഓറഞ്ച് ജംപ് സ്യൂട്ടി'ലേക്കും എത്തിപ്പെടുന്നത് വരെ.നാഗസാക്കി വേട്ടയാടും വിധംനാഗസാക്കിയില്‍, മിനമിയാമാതെയിലെ വീട്ടിനു പുറത്തുനിന്നു ഹിരോകൊയുടെ ഫാക്ടറിയിലെ ഇല്ലാത്ത ജോലിയെ കുറിച്ച് കോണ്‍റാഡ് ചിന്തിക്കുന്നു: പരാജയത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുമ്പോഴും ജപ്പാന്‍ യുദ്ധം ജയിക്കുമെന്ന് വിശ്വസിക്കുന്ന ജനതയുടെ മുന്നില്‍ ആയുധ നിര്‍മ്മാണ വ്യവസായം ഇപ്പോഴും തുടരുന്നുണ്ടെന്ന പുകമറ സൃഷ്ടിക്കാനായി അവര്‍ നിര്‍ബന്ധിത സൈനിക സേവനക്കാരെ ഉപയോഗിച്ച് രാത്രികാലമേഘങ്ങളെ വലയിട്ടുപിടിക്കു മായിരിക്കും, എന്നിട്ട് രാവിലെ പുകക്കുഴലുകളിലൂടെ പുറത്തുവിടുമായിരിക്കും. ജര്‍മ്മനി യുദ്ധത്തില്‍ തോറ്റതോടെ കോണ്‍റാഡിന്റെ നില ഒറ്റുകാരന്റെതായി. തന്റെ നോട്ട് ബുക്കുകള്‍ ദേശവിരുദ്ധ രേഖകളായിപ്പോവുമെന്ന ഭയം അയാള്‍ക്കുണ്ട് . വിദേശികള്‍ ഉള്‍പ്പടെ ജനങ്ങളെല്ലാം സ്വതന്ത്രരായി നടന്ന നാഗസാക്കിയുടെ പഴയ കാലത്തെ കുറിച്ച് എഴുതിയാല്‍ അത് അമേരിക്കന്‍ അധിനിവേശത്തെ ന്യായീകരിക്കലായി ചിത്രീകരിക്കപ്പെടാം. അയാള്‍ക്ക് സുഹൃത്തുക്കള്‍ നഷ്ടമാവുന്നു. ചുരുക്കം ചില സൗഹൃദങ്ങളാകട്ടെ ഹോളോകോസ്റ്റ് ഘട്ടത്തില്‍ 'ഇപ്പോള്‍ നിങ്ങളെ ഞാന്‍ സ്വീകരിക്കില്ല, നാസികള്‍ പരാജയപ്പെട്ട ശേഷം വരൂ നമുക്കൊരുമിച്ചു ഡിന്നര്‍ കഴിക്കാം' എന്ന് ജൂതനോട് പറയുന്ന തരം സഹാനുഭൂതിയുടെ അസംബന്ധമാവുകയും ചെയ്യുന്നു. ഹിരോകോ ആകട്ടെ ഇങ്ങനെയായിരുന്നില്ല തന്റെ ഇരുപത്തൊന്നാം വയസ്സ് ഭാവന ചെയ്തിരുന്നത്. ടോക്യോയില്‍, മുടി തോളറ്റം നിര്‍ത്തി വെട്ടി, ലിപ് സ്റ്റിക് അണിഞ്ഞു വീഞ്ഞും ജാസുമായി സല്ലപിക്കുന്ന ഇരുപതുകളിലെ സ്വാതന്ത്ര്യ ബോധമുള്ള തലമുറയുടെ മുപ്പതുകളിലും സജീവമായി നിന്ന ജീവിതരീതിയെ ഒറ്റയ്ക്ക് പുനരുജ്ജീവിപ്പിക്കുന്നവള്‍ എന്നതായിരുന്നു അവളുടെ സങ്കല്പം. കോണ്‍റാഡുമായുള്ള വിവാഹത്തിനു ഉറകാമി കതീഡ്രലിലേക്ക് പോകണം എന്ന മോഹം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമല്ല ക്രിസ്ത്യാനി പോലുമല്ലാത്ത ഹിരോകോക്ക്. അവള്‍ക്കു മലയുടെ മുകളില്‍ നിന്ന് സമുദ്രത്തിലേക്ക് നോക്കി വേണം വിവാഹിതയാവാന്‍. യുദ്ധം എല്ലാം തകിടം മറിക്കുന്നു, സ്നേഹമൊഴിച്ച്. അത്കൊണ്ടാണ് കോണ്‍റാഡിന്റെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ അവള്‍ ചിന്തിക്കുന്നത്: 'സമാധാനം. ഇങ്ങനെയാണ് സമാധാനം എന്നത് അനുഭവപ്പെടുക'. യുദ്ധാനന്തരം കോണ്‍റാഡിന്റെ സുഹൃത്ത് യോഷി വതനാബെയുടെ സഹായത്തോടെ എത്തിപ്പെടുന്ന അമേരിക്കന്‍ ഹോസ്പിറ്റലില്‍ വെച്ച് ഒരു ജപ്പാനീസ്- ഇംഗ്ലീഷ് പരിഭാഷകയുടെ ജോലി സ്വീകരിച്ചതിനെ കുറിച്ച് ഹിരോകോ പറയുന്നു: “അമേരിക്കക്കാര്‍ക്ക് വേണ്ടി ജോലി ചെയ്യുക! അതും ബോംബിനു ശേഷം. എങ്ങനെ എനിക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞു എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും. എന്നാല്‍ എന്നോട് ആവശ്യപ്പെട്ട വ്യക്തി - അയാള്‍ക്ക് അത്ര സൗമ്യമായ ഒരു മുഖമാണുണ്ടായിരുന്നത്. എന്ത് സംഭവിച്ചോ അതിനു അയാളെ ഉത്തരവാദിയായി കാണുക അസാധ്യമായിരുന്നു. ആരെയെങ്കിലും അതിനുത്തരവാദിയായി കാണുക സത്യമായും സാധ്യമല്ലായിരുന്നു. ബോംബ് അത്രക്കും.... അത് മനുഷ്യ സാധ്യമേ അല്ലാത്തായിത്തോന്നി.” പിന്നീട് ആ ജോലി ഉപേക്ഷിക്കുന്നതും ഇതേ തിരിച്ചറിവ് ഒരു വേള തിരിച്ചു കുത്തുന്നത് കൊണ്ടാണ് : “എന്നിട്ടൊരു നാള്‍ - '46 ഒടുവില്‍ - സൗമ്യ മുഖമുള്ള അമേരിക്കക്കാരന്‍ പറഞ്ഞു ബോംബ് വളരെ ഭീകരമായ സംഗതി തന്നെയായിരുന്നു, പക്ഷെ അമേരിക്കന്‍ ജീവിതങ്ങള്‍ രക്ഷിക്കുന്നതിനു അത് അനിവാര്യമായിരുന്നു. ആ നിമിഷം എനിക്ക് ബോധ്യമായി എനിക്കവരുടെ കൂടെ ജോലി ചെയ്യാനാവില്ലെന്ന്" ഒരു ഹിബാക്കുഷ എന്നറിയപ്പെടുന്നതില്‍ ഹിരോകോക്ക് താല്പര്യമില്ല. തന്റെ കഴിഞ്ഞ കാലം തന്നെ വേട്ടയാടുന്നില്ലെന്നു അവള്‍ അവകാശപ്പെടുന്നുമുണ്ട് . വര്‍ഷങ്ങള്‍ കടന്നു പോകവേ, തന്റെ അച്ഛനും കോണ്‍റാഡും ഹിരോകോയുടെ ഓര്‍മ്മയില്‍ നിന്ന് മങ്ങിത്തുടങ്ങും. എന്നാല്‍, ഒരു ചെറിയ അനക്കമോ, ഇടക്കൊരു തുള്ളലോ മാത്രമായി താനറിഞ്ഞ, പിറക്കാതെ പോയ കുഞ്ഞ് എന്നും അവളുടെ ഓര്‍മ്മയിലുണ്ടാകും. ഒരു ഘട്ടത്തില്‍, റാസയെ കുറിച്ചുള്ള ഉത്കണ്ഠ അവളെ വല്ലാതെ മൂടുമ്പോള്‍ സജ്ജാദ് നിരീക്ഷിക്കുന്നുണ്ട് : "നാഗസാക്കി, ദില്ലി, കറാച്ചി. എവിടെ വളര്‍ന്നാലും നിങ്ങള്‍ സ്ത്രീകള്‍ അമ്മമാരാകുന്നതോടെ പിന്നെ ഒരേ ലോജിക് ഉപയോഗിച്ച് തുടങ്ങും.” നാഗസാക്കിക്ക് ശേഷം ഹിരോകൊയെ എപ്പോഴും മഥിക്കുന്ന ഒരു സ്വപ്നമുണ്ടായിരുന്നു. അതില്‍ അവളുടെ ടാറ്റൂകള്‍ മുഴുവനും തൊലിയില്‍ നിന്നടര്‍ന്നു പോയി, പക്ഷികള്‍ തന്റെ അകത്തേക്ക് കേറുകയും അവയുടെ കൊക്കുകള്‍ കൊണ്ട് ധമനികളില്‍ വിഷം നിറക്കുകയും ചെയ്തു. അവയുടെ കരിഞ്ഞ ചിറകുകള്‍ അവളുടെ അവയവങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഗര്‍ഭത്തിലുണ്ടായിരുന്ന മകള്‍ മരിച്ച ശേഷം ആ സ്വപ്നം നിലച്ചു. പക്ഷികള്‍ക്ക് അവരാവശ്യപ്പെട്ട ഇരയെ കിട്ടി.
സജ്ജാദിന്റെ മരണ ശേഷം ഹിരോകോ തന്റെ ജിവിതത്തെ വിശകലനം ചെയ്യുന്നു. നഷ്ടത്തെ കുറിച്ച് നാഗസാക്കി തന്നെ എല്ലാം പഠിപ്പിച്ചുവെന്നു അവള്‍ കരുതിയിരുന്നു. എന്നാല്‍ സത്യത്തില്‍ അതിലൂടെ ഭീകരാവസ്ഥ മാത്രമാണ് താനറിഞ്ഞത്. ഇരുപത്തിയൊന്നു വയസ്സില്‍ നഷ്ടങ്ങളുടെ മുഖങ്ങള്‍ മുഴുവനായും അവള്‍ക്കറിയാനാവില്ലായിരുന്നു. മുപ്പത്തിയാറു വര്‍ഷം കൂടെ കഴിഞ്ഞ പുരുഷനെ നഷ്ടപ്പെട്ടപ്പോഴാണ് താനത് ശരിക്കും അറിയുന്നതെന്ന് അവള്‍ കണ്ടെത്തുന്നു.
വിഭജനത്തിന്റെ മുറിപ്പാടുകളിലൂടെപഴയ ദില്ലി, തന്റെ ഇഷ്ട ദേശം, സജ്ജാദ് നിരീക്ഷിക്കുന്നു: "അത് എന്നത്തേയും പോലെ മുന്നോട്ടു പോകും. അതെ, ചില ഇടപെടലുകള്‍ ഉണ്ടാവും- 1857 അങ്ങനെ ഒന്നായിരുന്നു. ബ്രിട്ടീഷുകാരുടെ തിരിച്ചു പോക്ക് മറ്റൊന്നായേക്കും - എന്നാലും എന്നെ വിശ്വസിച്ചോളൂ, അടുത്ത നൂറ്റാണ്ടിലും ദില്ലി അത് തന്നെ ചെയ്യും- കഴിഞ്ഞ രണ്ടു നൂറ്റാണ്ടും ചെയ്തു കൊണ്ടിരുന്നത്- വളരെ സാവധാനം, വിഷാദ ഭരിതമായ കാവ്യാത്മക അവധാനതയോടെ, അത് മങ്ങി മാഞ്ഞു കൊണ്ടിരിക്കും" എന്നാല്‍ 'ഈ മുസ്ലിം ലീഗ് വിഡ്ഢിത്തം എല്ലാത്തിനെയും തകിടം മറിക്കുകയാണ്' എന്ന് അയാള്‍ ഉമ്മയോട് പരാതിപ്പെടുന്നു. 'നിന്റെ ജീവിതത്തില്‍ ഇപ്പോള്‍ അല്ലാഹുവിന്റെ സ്ഥാനത്ത് എല്ലാ പ്രശ്നങ്ങള്‍ക്കും പ്രധാന കുറ്റവാളി മുഹമ്മദ് അലി ജിന്നയാണെന്നും ആ നിലക്ക് കടുത്തലീഗ് അനുയായികളെക്കാള്‍ നീ ജിന്നാ ഭക്തനാണെന്നും' ഉമ്മ അയാളെ കളിയാക്കുന്നു.
ജാന്‍സി റാണിയേയും റസിയ സുല്‍ത്താനയെയും സ്ത്രീ ശക്തിയുടെ പ്രതീകങ്ങളായിക്കാണുന്ന സജ്ജാദിനു രാഷ്ട്രീയ വിധേയത്വങ്ങള്‍ ഇല്ലെങ്കിലും നിലപാടുകളുണ്ട്: “ഇംഗ്ലീഷുകാര്‍ പോവുന്ന ദിനം ആധുനിക ഇന്ത്യ ആരംഭിക്കും. അല്ലെങ്കില്‍, ഒരു പക്ഷെ, അവരോടു ഇന്ത്യ വിടാന്‍ ആവശ്യപ്പെടാന്‍ അവരുടെ ഭാഷ തന്നെ നമ്മള്‍ ഉപയോഗിച്ച ദിനം അത് തുടങ്ങി.” എന്നാല്‍ ഈ നിലപാടില്‍ അയാള്‍ക്ക് ശങ്കയും ഉണ്ട്: “അല്ല, ആധുനികത ഇംഗ്ലീഷുകാരുടെ സ്വന്തമല്ല. നേരെ മറിച്ചാണ് സത്യം. അവര്‍ അവരുടെ ചരിത്രത്തിന്റെ അന്ത്യത്തില്‍ എത്തിക്കഴിഞ്ഞു. അവര്‍ അവരുടെ തണുത്ത ദ്വീപിലേക്ക് തിരിച്ചു പോവും, എന്നിട്ട് അടുത്ത പത്തു തലമുറകള്‍ അവര്‍ക്ക് നഷ്ടമായതിനെ കുറിച്ച് സ്വപ്നം കണ്ടു കഴിയും" ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യ ഒരിക്കലും നാടായി അനുഭവപ്പെട്ടില്ലെന്നു സജ്ജാദ് നിരീക്ഷിക്കുന്നു: “ഇംഗ്ലീഷുകാര്‍ എന്ത് കൊണ്ടാണ് എപ്പോഴും ഇംഗ്ലീഷുകാര്‍ മാത്രമായത്? ഇന്ത്യാ ചരിത്രം മുഴുവന്‍ പുറത്തുനിന്നു അധിനിവേശക്കാര്‍ വന്നിട്ടുണ്ട്, അവരെല്ലാവരും - തുര്‍ക്കികള്‍, അറബികള്‍, ഹൂണന്മാര്‍, മംഗോളിയര്‍, പേര്‍ഷ്യക്കാര്‍ - ഇന്ത്യക്കാരായിത്തീര്‍ന്നു. ഇപ്പോള്‍, ഈ പാക്കിസ്ഥാന്‍ സംഭവിക്കുകയാണെങ്കില്‍ , ഡല്‍ഹിയും ലഖ്നോയും ഹൈദരാബാദും വിട്ടു അങ്ങോട്ട് പോകുന്ന മുസ്ലിങ്ങള്‍ ഒക്കെയും അവരുടെ നാട് വിട്ടാവും പോവുക. എന്നാല്‍ ഇംഗ്ലീഷുകാര്‍ പോവുമ്പോള്‍, അവര്‍ നാട്ടിലേക്കാവും പോവുക" ഇതര നാട്ടുകാരോടും തങ്ങളുടെ 'ക്ലാസ്സ് ' അല്ലാത്തവരോടുമുള്ള ഇതേ മുകള്‍നില മനോഭാവം കൊണ്ടു തന്നെയാണ് വര്‍ഷങ്ങളായി തന്നെ നന്നായി അറിഞ്ഞിട്ടും ഏറ്റവും ചെറിയ ഒരു സംശയം മറയാക്കി തന്റെ നേരെ 'റേപ്പിസ്റ്റ്' എന്ന ആരോപണം ഉന്നയിക്കാന്‍ ഇല്‍സേക്കും അത് വിശ്വസിക്കാന്‍ ജെയിംസിനും എളുപ്പം സാധിക്കുന്നതും അത് അബദ്ധമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴും അതത്ര കാര്യമല്ല എന്ന മട്ടില്‍ പ്രതികരിക്കാന്‍ അവര്‍ക്ക് കഴിയുന്നതും. ഇംഗ്ലീഷുകാര്‍ തങ്ങളുടെ മാന്യതയുടെ ഭാവം പൊലിപ്പിച്ചു കാണിക്കാന്‍ തെറ്റുകള്‍ അംഗീകരിക്കു മെങ്കിലും ഒരു ഇന്ത്യാക്കാരനോടാണ് തെറ്റ് ചെയ്തതെങ്കില്‍ ഒരിക്കലും ശരിക്കും മാപ്പ് പറയില്ലെന്ന് സജ്ജാദ് കണ്ടെത്തുന്നു. എന്നാല്‍ തങ്ങള്‍ രണ്ടു പേരും ജെയിംസും സജ്ജാദും എന്നല്ലാതെ എപ്പോള്‍ മുതലാണ് രണ്ടു ദേശക്കാര്‍ ആയത് എന്ന ചോദ്യത്തിന് 'താങ്കള്‍ പറഞ്ഞത് ശരിയാണ്. അത് ദേശീയതയുടെ പ്രശ്നമല്ല, ക്ലാസ്സിന്റെയാണ്, ഞാന്‍ ഒക്സ്ഫോര്‍ഡ് പാരമ്പര്യമുള്ള ആള്‍ ആയിരുന്നെങ്കില്‍ താങ്കള്‍ മാപ്പ് പറഞ്ഞേനെ" എന്ന് സജ്ജാദ് പ്രതിവചിക്കുന്നു.
ശത്രുവിന്റെ ശത്രുവും ആവര്‍ത്തനങ്ങളും:സോവിയറ്റ് അധിനിവേശ കാലത്ത് മുജാഹിദീനുമായി കൈകോര്‍ത്ത സി. ഐ. എ. ഉദ്യോഗസ്ഥനായി അഫ്ഘാനിസ്ഥാനില്‍ എത്തുമ്പോള്‍ സംഘര്‍ഷത്തെ കേവലം അഫ്ഘാന്‍- സോവിയറ്റ് യുദ്ധമായിക്കണ്ട പൊതു ലോക ബോധത്തെ കുറിച്ച് ഹാരി ഓര്‍ക്കുന്നു: “ഞാന്‍ ഇസ്ലാമാബാദില്‍ എത്തിയപ്പോള്‍ അതൊരു ത്രികക്ഷിക്കാര്യമായിരുന്നു: ഈജിപ്ത് സോവിയറ്റ് നിര്‍മ്മിത ആയുധങ്ങള്‍ നല്‍കി, അമേരിക്ക മൂലധനവും പരിശീലനവും സാങ്കേതിക സഹായവും, പാക്കിസ്ഥാന്‍ ട്രെയിനിംഗ് ക്യാമ്പുകള്‍ക്ക് വേണ്ട ഇടങ്ങളും. എന്നാല്‍ ഇപ്പോള്‍ അത്, ഈ യുദ്ധം ശരിക്കും അന്താരാഷ്‌ട്ര കാര്യമാണ്. ഈജിപ്ത്, ചൈന, വൈകാതെ ഇസ്രയേലും, ആയുധങ്ങള്‍ നല്‍കുന്നു. മുസ്ലിം ലോകത്ത് നിന്നു എല്ലായിടത്തു നിന്നും സന്നദ്ധര്‍. സ്കോട്ട് ലാന്റില്‍ പോലും ട്രെയിനിംഗ് ക്യാമ്പ്! തങ്ങളുടെ റഷ്യന്‍ സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയ ആയുധങ്ങളുമായി ഇന്ത്യ പോലും സഹായത്തിനെത്തുമെന്നു കേള്‍ക്കുന്നു - അതൊരു അഭ്യൂഹത്തില്‍ കൂടുതല്‍ ഒന്നുമാവാനിടയില്ലെങ്കിലും ആ ആശയത്തെ അസ്വദിക്കാതിരിക്കാന്‍ ഹാരിക്കായില്ല: അമേരിക്കയുടെ യുദ്ധത്തിനായി പാക്കിസ്ഥാനും ഇന്ത്യയും ഇസ്രയേലും ഒന്നിക്കുക!”. അതിനെയാണ് അയാള്‍ 'സാര്‍വദേശീയത, മുതലാളിത്തത്തിന്റെ പിന്‍ ബലത്തോടെ' എന്ന് കളിയാക്കുക. എന്നാല്‍, സോവിയറ്റ് പിന്മാറ്റം മേഖലയിലെ അമേരിക്കന്‍ - മുജാഹിദീന്‍ ബാന്ധവം അവസാനിപ്പിക്കുകയും ഇസ്ലാമിക വല്‍ക്കരണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മതം ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലേക്കും വ്യാപിച്ചു തുടങ്ങിയ ശ്വാസം മുട്ടിക്കുന്ന ഒരു കാലത്തിന്റെ പ്രതീകമായി കൌമാരം പിന്നിടുന്ന റാസ അമ്മയുടെ വസ്ത്ര ധാരണ രീതിയില്‍ പോലും അസംതൃപ്തനാണ്. 'ഇസ്ലാമികവത്ക്കരണം"വന്നു വന്ന് ലൈബ്രറികളിലെ പുസ്തകങ്ങളെ പോലും നായാടിത്തുടങ്ങുന്നു, പുറം ചട്ടയുടെ പേരില്‍ അവ നശിപ്പിക്കപ്പെടുന്നു.
ഇന്ത്യയില്‍ അവര്‍ മുസ്ലിങ്ങളെ അപമാനിക്കാന്‍ പാക്കിസ്ഥാനി എന്ന് വിളിക്കുകയും പാക്കിസ്ഥാനില്‍ മുഹാജിറുകളെ 'ഇന്ത്യക്കാര്‍' എന്ന് വിളിച്ചു കളിയാക്കുകയും ചെയ്യുന്ന, ഇരു രാജ്യങ്ങളും ന്യൂക്ലിയര്‍ ഭീഷണിയുടെ ഭാഷ ഉപയോഗിക്കുന്ന ഘട്ടത്തിലാണ് തന്റെ മുതുകിലെ എരിഞ്ഞു ചേര്‍ന്ന പക്ഷികള്‍ ക്രൂരമായ ഒരാവര്‍ത്തനത്തിന്റെ അസംബന്ധ പൂര്‍ണ്ണത ഹിരോകോയെ ഓര്‍മ്മിപ്പിക്കുക. ന്യൂയോര്‍ക്കിലേക്കുള്ള പ്രവാസം അങ്ങനെയാണ് തുടങ്ങുക.
'പോസ്റ്റ് - 9/11'അബ്ദുള്ളക്കു സംഭവിച്ചിരിക്കാനിടയുള്ളതെന്താവം എന്ന് റാസ ചിന്തിക്കുന്നുണ്ട്. ആ കറുത്ത തൊപ്പിക്കാരുടെ കൂട്ടത്തില്‍ പെട്ട് പോയിരിക്കുമോ അവന്‍? സന്തോഷങ്ങളെ മുഴുവന്‍ പുറത്താക്കിയ, മല മുകളിലെ പ്രാചീന പ്രവാചകരെ നിലം പരിശാക്കിയ, സ്ത്രീത്വത്തെ ജീവനോടെ അടക്കിയ വേഷങ്ങളിലൊതുക്കുന്ന ആ വിഭാഗത്തില്‍?എന്നാല്‍, വെറുമൊരു ടാക്സി ഡ്രൈവര്‍ ആയി ജീവിതം കണ്ടെത്താന്‍ പെടാപ്പാട് പെടുന്ന സുഹൃത്തിനെ അയാള്‍ക്ക് കയ്യൊഴിയാനാവില്ല. കിം ബര്‍ട്ടനും അബ്ദുള്ളയും തമ്മിലുള്ള സംഭാഷണത്തില്‍ രണ്ടു ധ്രുവങ്ങളില്‍ പെട്ടു പോയ 'പോസ്റ്റ് 9/11' നിലപാടുകളാണ് സൂചിതമാവുന്നത്. ജിഹാദി മാനസികാവസ്ഥ ഒരപരിഷ്കൃത മധ്യകാല കാടത്തമാണെന്നും അങ്ങനെയുള്ളവര്‍ എത്തിച്ചേരുമെന്ന് പറയുന്ന സ്വര്‍ഗ്ഗം ഒരപഹാസമാണെന്നും കിം ക്രുദ്ധയാവുന്നു. 'എന്റെ സഹോദരന്‍ അവരുടെ ശീത യുദ്ധം ജയിക്കാനായി മരിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നു അവന്‍ ചെന്നാല്‍ സ്വര്‍ഗ്ഗം അപഹസിക്ക പ്പെടും!' എന്ന് അബ്ദുള്ള മൌനിയാകുന്നു. താന്‍ കുറ്റമേറ്റാല്‍ റാസാ മോചിതനാകുമെങ്കില്‍ അങ്ങനെ ചെയ്യാം എന്ന് അബ്ദുള്ള സന്നദ്ധനാവുന്നത് രാഷ്ട്രീയവും മതവും ഉള്‍പ്പടെ എല്ലാ അതീത ചിന്തകള്‍ക്കുമപ്പുറം വെറും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും കടപ്പാടുകള്‍ക്ക് തെളിഞ്ഞു നില്‍ക്കാനാവും എന്ന് വ്യക്തമാക്കുന്നു. കിം ബര്‍ട്ടന്‍ മറന്നു പോകുന്ന പാഠവും അത് തന്നെ.വലിയ ചിത്രങ്ങളും ചെറിയ മനുഷ്യരും :നില നില്‍ക്കുന്നതല്ലെങ്കിലും ഇത്തരം ശുഭാപ്തിയുടെ സ്വരങ്ങള്‍ നോവലില്‍ മറ്റു കഥാപാത്രങ്ങളിലും അങ്ങിങ്ങ് മുഴങ്ങിക്കേള്‍ക്കുന്നുണ്ട്: “വിഭജനവും ബോംബും- നിങ്ങള്‍ രണ്ടു പേരും സാക്ഷ്യപ്പെടുത്തുന്നു മനുഷ്യര്‍ക്ക് എന്തിനെയും അതിജീവിക്കാനാവും" എന്ന്‍ ഹാരി എലിസബെത്തിനോടും ഹിരോകൊയോടും പറയുന്നുണ്ട്. “ഹിറ്റ് ലര്‍, സ്റ്റാലിന്‍, ശീത യുദ്ധം, ബ്രിട്ടീഷ് സാമ്രാജ്യം, വിവേചനം, അപ്പാര്‍ത്തീഡ്, അങ്ങനെ എന്തെല്ലാം.. അതിലൂടെയൊക്കെ ഞാന്‍ ജീവിച്ചിട്ടുണ്ട്. ലോകം അതിജീവിക്കും, ഇത്തിരി ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ സ്നേഹിക്കുന്നവര്‍ ഒക്കെയും. എന്നാല്‍ അതിനൊക്കെ മുമ്പ് നിങ്ങള്‍ക്ക് ഒരവധിദിനം വേണമെന്ന് വരാം" - എലിസബത്ത് നിരീക്ഷിക്കുന്നു. തന്റെ വയോധികയായ കൂട്ടുകാരി ശാന്തയായി മരിച്ചു കിടക്കുമ്പോള്‍ ഹിരോകോ ഓര്‍ക്കുന്നു: അതിങ്ങനെയും സംഭവിക്കാം. ശരീരം നിറയെ പൊള്ളിയടര്‍ന്ന പൊറ്റകളും വടുക്കളും വെടിയേറ്റ മുറിവുകളുമായി മാത്രമല്ല, ഒടുവില്‍ ഇത്തിരി ശാന്തിയും സാധ്യമാണ്. ഹാരിയും അത് കണ്ടെത്തുന്നുണ്ട്: പുറം ലോകത്ത് എന്ത് തന്നെ സംഭവിച്ചാലും ഇവിടെ വെയ്സ് - ബര്‍ട്ടന്‍ കുടുംബത്തിനും തനാക്ക - അഷ്‌റഫ് കുടുംബത്തിനും സഹജീവനം സാധ്യമാണ്. “തലമുറകളുടെ കഥ, ഹാരി വിചാരിച്ചു. ജെയിംസ് ബര്‍ട്ടന്‍ (ബ്രിട്ടീഷ്) സാമ്രാജ്യത്തിന്റെ തകര്‍ച്ചക്ക് സാക്ഷിയായി, ഹാരി ബര്‍ട്ടന്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്കായി പ്രയത്നിച്ചു, കിം ബര്‍ട്ടന്‍ എങ്ങിനെയാണ് നിര്‍മ്മിക്കുക എന്ന് മാത്രം പഠിക്കാന്‍ ശ്രമിച്ചു, ഒരു സമയം ഒരു കെട്ടിടം, ആ നിര്‍മ്മാണ പ്രക്രിയ മാത്രമായിരുന്നു പ്രശ്നം, ഉണ്ടാവുന്നത് പള്ളിയോ ആര്‍ട്ട് ഗാലറിയോ, തടവറയോ എന്തുമാവട്ടെ. അക്കൂട്ടത്തില്‍ , വികാരത്തള്ളിച്ചയോടെ അയാള്‍ ഓര്‍ത്തു, ഒരു ദോഷവും വരുത്താതെ ലോകത്തോട് ഇടപഴകുക അവള്‍ മാത്രമായിരിക്കും"എന്നാല്‍ ഹാരിയുടെ അതിരുകവിഞ്ഞ ശുഭാപ്തിയുടെ നേരെതിരറ്റത്താണ് മകളുടെ മാനവികതാ വിരുദ്ധത സ്വയം അടയാളപ്പെടുത്തുക. നോവലില്‍ കടന്നു വരുന്ന ആദ്യ തലമുറ, രണ്ടാം ലോക യുദ്ധത്തിന്റെ മുമ്പും പിമ്പും കണ്ട ഹിരോകൊയുടെ അച്ഛന്റെതാണ്. കാമികാസേ മോഡല്‍ സൈനിക ദേശീയ ബോധത്തിന്റെയും വംശീയതയുടെയും ബന്ധത്തെ കുറിച്ചും അതിന്റെ വിനാശകതയെ കുറിച്ചും ബോധവാനായിരുന്ന അദ്ദേഹത്തില്‍ നിന്ന്, ഇരുപതാം നൂറ്റാണ്ടു കണ്ട ഹിംസോത്സുകതയുടെ മുഴുവന്‍ പാരമ്പര്യങ്ങളും കടന്നു ഹാരിയുടെ മകളും റാസയുടെ സമകാലീനയുമായ ബര്‍ട്ടന്‍ കുടുംബത്തിലെ മൂന്നാംതലമുറക്കാരി കിമ്മിലെത്തുമ്പോള്‍ തിരിച്ചറിവല്ല തിരിച്ചു പോക്കാണ് സംഭവിക്കുന്നത് എന്നത് , ഇരുണ്ടൊരു ദര്‍ശനം തന്നെയാണ് മാനവികതയെ കുറിച്ച് മുന്നോട്ടു വെക്കുന്നത്. ഹിരോകോയോടുള്ള കെട്ടുപാടു കാരണം അബ്ദുള്ളയെ ഒളിച്ചു കടക്കാന്‍ സഹായിക്കുമ്പോഴും 'അഫ്ഘാനി' യെ കുറിച്ചുള്ള 'പോസ്റ്റ്- 9/11' മുന്‍ വിധിയുടെ ചതിക്കുഴിയില്‍ വീണു പോകുന്നതില്‍ നിന്ന് സ്വയം മോചിതയാകാന്‍ കഴിയാത്തത് കൊണ്ടാണ് തൊട്ടടുത്ത നിമിഷം അയാളെ ഒറ്റിക്കൊടുക്കാന്‍ കിം തയ്യാറാവുന്നത്. അയാളില്‍ തന്റെ അച്ഛന്റെ കൊലയാളിയെ കണ്ടുവെന്ന് ഹിരോകോയോടു ന്യായ വാദം പറയുമ്പോള്‍ അണുബോംബിട്ട മാനസികാവസ്ഥയും അതും തമ്മില്‍ വ്യത്യാസമില്ലെന്ന് ഹിരോകോ തുറന്നടിക്കുന്നു. തങ്ങളുടെ രാജ്യത്തിന്റെ ചെയ്തികളില്‍ എപ്പോഴും ന്യായം കണ്ടെത്തുന്ന ആളുകള്‍ മതാത്മകതയുടെ പേരിലുള്ള ചെയ്തികളെ ന്യായീകരിക്കുന്ന വിശ്വാസികളില്‍ നിന്ന് ഭിന്നരല്ല എന്ന് ഹിരോകോ കണ്ടെത്തുന്നു. അത് വിവരണാതീതമാണ്, എന്നാല്‍ ആരുടേയും വിശ്വാസ ബദ്ധമായ മിഥ്യാസ്വര്‍ഗ്ഗങ്ങളെ തച്ചുടക്കാന്‍ താനാളല്ല എന്നും അവള്‍ ചിന്തിക്കുന്നു. അത് കൊണ്ടാണ് അബ്ദുല്ലയുടെ വിശ്വാസ ബദ്ധമായ മൂഡത്തങ്ങളെ കളിയാക്കുകയും അതെ സമയം അവയെക്കാള്‍ മനുഷ്യത്വ ഹീനവും അയഥാര്‍ത്ഥവുമായ മുന്‍ വിധികള്‍ക്കടിമയായി അയാളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന കിം അവരുടെ കണ്ണില്‍ ഏറ്റവും നിന്ദ്യമായ അപരാധത്തിന്റെ പ്രതീകമാവുന്നത്. 'കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ കോണ്‍റാഡ് പറഞ്ഞു ഒരു ജനതയെ ഇല്ലായ്മ ചെയ്യാന്‍ നിങ്ങള്‍ അവരുടെ മാനവികതയെ നിഷേധിക്കണം. എന്നാല്‍ അത് വേണമെന്നില്ല..... വലിയ ചിത്രത്തിന്റെ ഒരു മൂലയില്‍ അവരെ വെക്കുകയേ വേണ്ടതുള്ളൂ. രണ്ടാം ലോക യുദ്ധത്തിന്റെ വലിയ ചിത്രത്തില്‍ എഴുപത്തയ്യായിരം ജപ്പാന്‍കാരുടെ മരണത്തിനെന്ത് വില? സ്വീകാര്യം, അതായിരുന്നു അത്. അമേരിക്കക്ക് നേരെയുള്ള ഭീഷണി എന്ന വലിയ ചിത്രത്തില്‍, ഒരു അഫ്ഘാനി എന്നാലെന്ത്? വിട്ടുകളയാവുന്നത്. ഒരു പക്ഷെ അയാള്‍ കുറ്റക്കരനായിരിക്കാം, അല്ലെങ്കില്‍ അല്ലായിരിക്കാം. എന്തിനു റിസ്കെടുക്കണം? കിം, എനിക്കറിയാവുന്ന ഏറ്റവും ദയാലുവായ, ഹൃദയ വിശാലതയുള്ള സ്ത്രീയാണ് നീ. എന്നാല്‍ ഇതാ ഇപ്പോള്‍, നിന്നിലൂടെ, ആദ്യമായി ഞാന്‍ മനസ്സിലാക്കുകയാണ് തങ്ങളുടെ സര്‍ക്കാരുകള്‍ രണ്ടാമതൊരു ന്യൂക്ലിയര്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ എങ്ങനെയാണ് ഒരു ജനത കയ്യടിക്കുകയെന്ന്.'
(ദേശാഭിമാനി വാരിക 15 നവംബര്‍ 2015 )
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 108-116)
To purchase, contact
ph.no: 8086126024
More reading:
The Moor's Account by Laila Lalami
https://alittlesomethings.blogspot.com/2016/09/blog-post_27.html
Hope and Other Dangerous Pursuits by Laila Lalami (revised)
https://alittlesomethings.blogspot.com/2018/01/05.html
Exit West by Mohsin Hamid
https://alittlesomethings.blogspot.com/2017/10/blog-post_24.html
Kazuo
Ishiguro : Three Novels
https://alittlesomethings.blogspot.com/2015/09/blog-post_26.html
The
Garden of Evening Mists by Tan Twan Eng
https://alittlesomethings.blogspot.com/2015/10/blog-post.html
This
Earth of Mankind by Pramoedya Ananta Toer/ Max Lane
https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html
great book... good article....
ReplyDelete