Featured Post

Showing posts with label Kamila Shamsie. Show all posts
Showing posts with label Kamila Shamsie. Show all posts

Friday, April 25, 2025

Burnt Shadows by Kamila Shamsie

ഉരുകിയുറയുന്ന ദുരന്ത നിഴലുകള്‍.



വംശീയതയുടെ വിനാശകതയെ തുറന്നു കാട്ടുകയും മനുഷ്യ കുലത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്ന കൃതികളെ ആദരിക്കുന്ന പുരസ്ക്കാരമാണ് അമേരിക്കന്‍ സാഹിത്യ സമ്മാനമായ അനിസ് ഫീല്‍ഡ്‌ - വുള്‍ഫ് ബുക്ക്‌ അവാര്‍ഡ്‌. മാര്‍ട്ടിന്‍ ലുതര്‍കിംഗ്‌ Jr, എഡ്വാഡ് സെയ്ദ്‌ , വോള്‍ സോയിങ്ക, ഡെറക് വാല്‍കോട്ട്, നദീന്‍ ഗോഡിമര്‍, ടോണി മോറിസന്‍, തുടങ്ങിയ സാഹിത്യ-സാംസ്കാരിക ലോകത്തെ കുലപതികള്‍ മുതല്‍ ചിമാന്‍ഡാ അദീചി, എസി എദുഗയാന്‍, ആന്റണി മര്‍റ തുടങ്ങിയ ഇളമുറക്കാരുടെ സാര്‍ഥകമായ കൃതികള്‍ വരെ ഈ വിഖ്യാത പുരസ്ക്കാര നേട്ടത്തിന്റെ പട്ടികയിലുണ്ട്. 2010-ല്‍ അനിസ് ഫീല്‍ഡ്‌ - വുള്‍ഫ് ബുക്ക്‌ അവാര്‍ഡ്‌ നേടിയ കൃതിയാണ് യുവപാകിസ്ഥാന്‍- ബ്രിട്ടീഷ്‌ നോവലിസ്റ്റ് കാമിലാ ഷംസിയുടെ The Burnt Shadows. 1944-ല്‍ നാഗസാക്കിയിലെ അണുബോംബ് ദുരന്തത്തിന്റെ ബാക്കി പത്രമായ ഹിരോകോ തനാക എന്ന അന്നത്തെ ഇരുപത്തിയൊന്നുകാരിയുടെ കൂടെ നമ്മള്‍ രണ്ടാം ലോക യുദ്ധാനന്തര ചരിത്രത്തിന്റെ മാഹാദുരന്തങ്ങളുടെ ചില ഘട്ടങ്ങളിലൂടെ കടന്നു പോവുന്നു. 1947-ലെ ഇന്ത്യാ പാക്‌ വിഭജനം, ശീത യുദ്ധം, 1979-ലെ അഫ്ഘാനിലെ സോവിയറ്റ് അധിനിവേശം, 9/11 ഘട്ടത്തിലെ ന്യൂയോര്‍ക്ക്‌, ഒടുവില്‍ പൊരുളറിയാതെ ഗ്വാണ്ടനാമോ ബേയിലേക്ക് അയക്കപ്പെടുന്നതിന്റെ മുന്നോടിയായി 'ഇതെങ്ങനെ ഇവിടെയെത്തി?' എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഭയന്ന് വിറയ്ക്കുന്ന നഗ്നനായ ഒരു മനുഷ്യന്റെ മുന്നില്‍ നമ്മളും ചൂളി നില്‍ക്കുന്നു. പഴയ കുടിപ്പകകള്‍ , യുദ്ധങ്ങള്‍ എന്തുകൊണ്ട് ഒരു ഒഴികഴിവും കൂടാതെ പുതിയ സംഘര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നു എന്നും ചരിത്രത്തിന്റെ നിഴലുകള്‍ വ്യക്തി പരവും രാഷ്ട്രീയവുമായ തനിയാവര്‍ത്തനങ്ങളായി എന്തുകൊണ്ട് എരിഞ്ഞു നില്‍ക്കുന്നുവെന്നുമുള്ള വലിയ ചോദ്യത്തെയാണ് തുളഞ്ഞിറങ്ങുന്ന അനുഭവ ലോകം ആവിഷ്കരിക്കുന്ന നോവല്‍ ഉന്നയിക്കുന്നത്

1945 ആഗസ്റ്റ്‌ 9- നാഗസാക്കി. അഭിശപ്തമായ ആ ദിനം മാനവ ചരിത്രത്തില്‍ അടയാളപ്പെടുക തികച്ചും വിവേചന രഹിതമായ ഒരു മനുഷ്യ സൃഷ്ട മഹാ ദുരന്തത്തിന്റെ പേരിലായിരുന്നു. മറ്റൊരു ലക്ഷ്യത്തിലേക്ക് പുറപ്പെട്ട ബോംബറിലെ വൈമാനികന്‍ കാലാവസ്ഥ പ്രതികൂലമായത്‌ കൊണ്ട് അവിടെ വര്‍ഷിക്കാനാവാത്ത അണുബോംബ് 'എങ്കില്‍ പിന്നെ അതിവിടെ കിടക്കട്ടെ!' എന്ന് നാഗസാക്കിയിലെ നിസ്സഹായരായ ജൈവ, മനുഷ്യ പ്രകൃതിക്ക് മേല്‍ ഭാരമൊഴിച്ച ദിനം. ഇരുപത്തിയൊന്നുകാരിയായ സ്കൂള്‍ അധ്യാപിക ഹിരോകോ തനാകക്ക് മുന്നില്‍ ലോകം ഒരു നിമിഷത്തേക്ക് വെള്ളെഴുത്താവുന്നു. കണ്ണ് തെളിയുമ്പോള്‍ കോണ്‍റാഡ് വെയ്സ് എന്ന പ്രണയവും ജീവിതവും പങ്കു വെക്കാന്‍ അവള്‍ കണ്ടെത്തിയ ആദര്‍ശ ശാലിയായ യുവ ജര്‍മ്മന്‍ കൂട്ടുകാരന്‍ ഒരു പാറപ്പുറത്ത് പടര്‍ന്നു പോയ നിഴലായിക്കഴിഞ്ഞിരുന്നു.
അതാ, കണ്ടോ? അവിടെ.”അത് അദ്ദേഹം തന്നെയാണെന്ന് നിനക്കെന്താണിത്ര ഉറപ്പ്?” "നാഗസാക്കിയിലുള്ള ആര്‍ക്കും അത്രയും നീണ്ട ഒരു നിഴല്‍ വീഴ്ത്തുക സാധ്യമല്ല"അന്ന്, ഹിരോകോ ധരിച്ചിരുന്ന കിമോണോയുടെ പുറകിലുണ്ടായിരുന്നു മൂന്നു കറുത്ത പക്ഷികള്‍ ഇനിയെന്നും അവളുടെ മുതുകില്‍, ഉരുകിയുറഞ്ഞു, മരവിച്ചു കിടക്കും - ഒരു യുദ്ധം ഇരകളെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കുകയില്ലെന്ന പാഠവുമായി. കാമികാസെ മോഡല്‍ സൈനിക ദേശീയതയുടെയും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട രാജഭക്തിയുടെയും വിമര്‍ശകന്‍ എന്ന നിലയില്‍ ഹിരോകൊയുടെ അച്ഛന്‍ 'രാജ്യദ്രോഹി'എന്ന് ആക്ഷേപിക്കപ്പെട്ടിരുന്നെങ്കില്‍ , 'ജര്‍മ്മന്‍ ബന്ധങ്ങളെ' കുറിച്ചുള്ള പൊതുബോധം കാരണമാണ് കോണ്‍റാഡിന്റെ സഹോദരി ഇല്‍സേ ഡല്‍ഹിയിലുള്ള വീട്ടില്‍നിന്ന് അയാളെ അകറ്റി നിര്‍ത്തിയതും അയാള്‍ ജപ്പാനില്‍ എത്തിയതും. ഒരു തരം പ്രവാസം.

.........
തുടര്‍ വായനയ്ക്ക്:

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 108-116)

To purchase, contact ph.no:  8086126024