ആന്ദ്രേ ഷദീദ് - ഉണരുന്ന സ്ത്രീത്വത്തിന്റെ നോവല്‍ ഭാഷ്യം
ലബനീസ് – സിറിയന്‍ മാതാപിതാക്കളുടെ മകളായി
കൈറോയില്‍ നൈല്‍ നദീതീരത്തു ജനിച്ച (1920-2011) ആന്ദ്രേ ഷദീദ്, പാരീസില്‍ സെക്കണ്ടറി സ്കൂള്‍
വിദ്യാഭ്യാസവും തുടര്‍ന്ന് കൈറോയിലെ അമേരിക്കന്‍
യൂനിവേഴ്സിറ്റിയില്‍ ജേണലിസവും പഠിച്ചതിനു ശേഷം ലൂയി ഷദീദിനെ വിവാഹം കഴിക്കുകയും
1946ല്‍ പാരീസില്‍ സ്ഥിരതാമസം ആക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും
പ്രശസ്തയായ ഫ്രഞ്ച്
എഴുത്തുകാരികളില്‍
ഒരാളായി അംഗീകാരം നേടിയ ആന്ദ്രേ ഷദീദിന്റെ സപര്യ “അരനൂറ്റാണ്ടിലേറെ കാലമായി
ഫ്രഞ്ച്,
മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങള്‍ക്കിടയില്‍ പാലം പണിതിട്ടുണ്ട്” എന്ന്
നിരീക്ഷിക്കപ്പെടുന്നു. കവിതയിലും നോവലിലും നാടകങ്ങളിലും ചെറുകഥാ സാഹിത്യത്തിലും
ഒരുപോലെ തിളങ്ങിയിട്ടുള്ള ഷദീദിന്റെ രചനകളുടെ കൊടിയടയാളം സാര്‍വ്വജനീനതയാണെന്നും
ചിത്രീകരിക്കുന്ന ഭൂമിക യൂറോപ്പോ മിഡില്‍ ഈസ്റ്റോ ഏതായാലും മനുഷ്യകുലവുമായുള്ള
ഐക്യവും ഉത്തരവാദിത്തവുമാണ് അവര്‍ വിളംബരപ്പെടുത്തുന്നതെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.
Return to Beirut പോലുള്ള കൃതികളില്‍ കൈകാര്യം ചെയ്യപ്പെടുന്നതും
ഷദീദിന്റെ മറ്റൊരു നിതാന്ത പ്രമേയവുമായി വര്‍ത്തിക്കുന്നത് യുദ്ധവും അതിന്റെ
ഫലമായി ദേശവും ദേശീയരും അനുഭവിക്കുന്ന ജീവിതാവസ്ഥകളും എന്നതാണ്. അവരുടെ കൃതികളില്‍
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളാണ് സമാധാനം നേടിയെടുക്കാനാവശ്യമായ ഹൃദയ
വിശാലതയും മുന്‍കൈയ്യും കാഴ്ചപ്പാടും പ്രകടിപ്പിക്കുന്നത്. വൈയ്യക്തിക ഓര്‍മ്മകളുടെയോ
അനുഭവ കഥകളുടെയോ എന്നതിലേറെ സഞ്ചിത സ്മൃതികളുടെ സാര്‍വ്വജനീനതയിലാണ് അവരുടെ
കൃതികള്‍ വേരുറപ്പിക്കുന്നത്. പ്രഥമ കൃതിയായ Le Sommeil délivré (1952)
(From Sleep Unbound- 1983) എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് വിവരിച്ചത് “എനിക്കുള്ളില്‍
ജീവിക്കുന്ന മനുഷ്യജീവിയുടെ വേദന മുറ്റിയ വിലാപം, ഒരു പക്ഷെ ഈ വിലാപം അറബ് സ്ത്രീയുടെ
ശബ്ദത്തെ പ്രതിനിധീകരിക്കാനാണ് അവിടെയുള്ളത്.. ഞാനെന്റെ കുട്ടിക്കാലം കഴിഞ്ഞത്
ഈജിപ്റ്റിലാണ്,
ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ ഞാന്‍ കണ്ടു.” എന്നായിരുന്നു. “ആന്ദ്രേ ഷദീദിന്റെ
രചനകളുടെ പ്രഭവത്തിലുള്ളത് ഒരു വര്‍ഗ്ഗത്തിനോ ജെന്‍ഡറിനോ മറ്റൊന്നിന്റെ മേലുള്ള
(മേല്‍ക്കോയ്മയെ) കുറിച്ചുള്ള ഉത്കണ്ഠയല്ല, മറിച്ചു എല്ലാ മനുഷ്യരുടെയും ആത്മീയ
വിമോചനത്തിനും സാക്ഷാത്കാരത്തിനും വേണ്ടിയുള്ളതാണ്.” (Judy Cochran and Anne D, Craver,
‘Andree Chedid’, Multicultural Writers since 1945, An A-toZ Guide, Edited by Alba Amonia and Bettina L. Knapp, Greenwood
Press, London, 2004, P. 150-154). ആന്ദ്രെ ഷദീദ് സ്ഥലകാലങ്ങളുടെ അതിരുകളില്‍
വിശ്വസിക്കുന്നില്ലെന്നും തന്റെ ഈജിപ്ത്യന്‍ പശ്ചാത്തലത്തെ സ്ത്രീജീവിതത്തിന്റെ കൂടുതല്‍
സാര്‍വ്വലൌകികമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഉപയോഗിക്കുകയാണ് എന്നും
നിരീക്ഷിക്കപ്പെടുന്നു. അവര്‍ ഫ്രാന്‍സില്‍ കഴിയുന്നത് പലായനമായിരുന്നില്ല, മറിച്ചു സ്വന്തം
തെരഞ്ഞെടുപ്പായിരുന്നു. “.. സ്ത്രീകള്‍ക്കും പൊതു മനുഷ്യകുലത്തിനും ഇടയില്‍ അവര്‍
പാലം കണ്ടെത്തുന്നു. അവര്‍ മൌലികവാദത്തെ, ഹിംസയെ, യുദ്ധത്തെ, അവ പ്രത്യക്ഷമാകുന്നിടത്തെല്ലാം വെറുക്കുന്നു”
(Cahrlotte H. Bruner (Ed), The Heinemann Book of
African Women’s Writing, P. 150)
“കവി, നാടകകൃത്ത്, ഗദ്യകാരി, നോവലിസ്റ്റ്, ഭാര്യ, അമ്മ, മുത്തശ്ശി – ആന്ദ്രെ ഷദീദ് ഫ്രാന്‍സിലെ
സമുന്നത സാഹിത്യ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. അവരുടെ മാര്‍ഗ്ഗം ആഴമുള്ളതും
സംവേദനത്വമുള്ളതുമാണ്, അവരുടെ ദര്‍ശനം അതിന്റെ ആദിരൂപ ചിത്രീകരണത്തില്‍ പുതുമയാര്‍ന്നതാണ്, അവരുടെ കലാദര്‍ശനം ഭാവഗീതാത്മകവും
സാന്ദ്രവും പ്രതീകാത്മകവുമാണ് – യഥാര്‍ത്ഥത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും, പടിഞ്ഞാറിന്റെയും മിഡില്‍
ഈസ്റ്റിന്റെയും ഒരു മിശ്രണം. അവരുടെ നോവലുകളിലെ കഥാപാത്രങ്ങള്‍ ഒരു സാര്‍വ്വ ജനീന
മൂശയില്‍ നിന്ന് ഉരുവമെടുക്കുന്നു; അവര്‍ അവരുടെ മനശാസ്ത്രപരവും ദാര്‍ശനികവുമായ
സമ്മിശ്രങ്ങളില്‍ കലാതീതരാണ്- അവര്‍ സ്വപ്നത്തില്‍ നിന്ന് പൂര്‍ണ്ണാകാരത്തില്‍
ജീവിതത്തിലേക്ക് ഇറങ്ങിയവരാണ്.” പ്രഥമ നോവലിന്റെ ഇംഗ്ലീഷ് പതിപ്പിന് (From
Sleep Unbound)
ബെറ്റിന എല്‍. നാപ്പ് എഴുതിയ ആമുഖത്തിന്റെ ആദ്യഖണ്ഡിക ആന്ദ്രേ ഷദീദിന്റെ രചനാ
ലോകത്തെ കുറിച്ച് ഏറ്റവും ദീപ്തവും
കൃത്യവുമായ നിരീക്ഷണം നടത്തുന്നു (Bettina
L. Knapp, ‘Forward’ to From Sleep Unbound, Swallow Press edition, 1983).
1952ലാണ്
ആന്ദ്രേ ഷദീദിന്റെ പ്രഥമ നോവല്‍ Le Sommeil délivré ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങുന്നത്.
കുടുംബത്തില്‍ പൊടുന്നനെ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന്
നല്പ്പത്തിയഞ്ചുകാരനായ സമ്പന്നനുമായി പ്രണയ രഹിതമായ ദാമ്പത്യത്തിലേക്ക് പതിനഞ്ചാം
വയസ്സില്‍ തള്ളിവിടപ്പെടുന്ന സമ്യയെന്ന പെണ്‍കുട്ടിയിലൂടെയാണ് ലബനീസ് സമൂഹത്തിലെ
പെണ്‍വിധിയുടെ ദുരന്തങ്ങള്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. പിതാവ് അവളെ
വിറ്റുകളയാവുന്ന ഒരു വസ്തുവായി കാണുന്നത് നിലവിലുള്ള സാമൂഹിക ക്രമത്തിന്റെ തുടര്‍ച്ച
തന്നെയാണ്. സംഘര്‍ഷങ്ങളില്‍ പരമാവധി ഒഴിഞ്ഞു നിന്നും സ്വന്തം വികാരങ്ങളെ മുഴുവന്‍
അടിച്ചമര്‍ത്തിയും ഒരു തരം ‘ഉറക്ക’ത്തില്‍ ജീവിതം തള്ളി നീക്കാനാണ് സമ്യ
ശ്രമിക്കുന്നത്. ഈ ഉറക്കം തന്നെയാണ് ബന്ധനത്തിന്റെയും കീഴാളത്തത്തിന്റെയും
അറ്റമില്ലാത്ത പെണ്ണനുഭവവും അതുകൊണ്ട് തന്നെ മുറിച്ചു കടക്കേണ്ട ജീവിത ഘട്ടവുമെന്ന
നിലയില്‍ തലക്കെട്ടിലെ രൂപകമായിത്തീരുന്നത്. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ ഭര്‍ത്താവിന്റെ
അടിമയായ,
അവസ്ഥയില്‍ വിവാഹം കൂടാതെ അവള്‍ക്കു നിലനില്‍പ്പില്ല. പെണ്ണാവുക എന്നത് തന്നെ
അവമതിചിഹ്നമായി കണക്കാക്കപ്പെട്ട സമൂഹത്തില്‍ ഇതേ സ്ത്രീവിരുദ്ധ, പുരുഷാധിപത്യ നിലപാടുകള്‍ ആന്തരവല്‍ക്കരിച്ചവരാണ്
ഒട്ടുമിക്ക സ്ത്രീകള്‍ തന്നെയും. ക്രിസ്ത്യന്‍, ഇസ്ലാം വിശ്വസക്രമങ്ങള്‍ നിലനിന്ന സമൂഹത്തില്‍
പെണ്‍കുട്ടികള്‍ ഇളംപ്രായത്തില്‍ത്തന്നെ വിവാഹിതരും വൈകാതെ അമ്മമാരുമായി. ഗര്‍ഭിണിയാകാന്‍
വൈകുന്നതും പെണ്ണിന്റെ കുഴപ്പമായി മാത്രം കണ്ട സമൂഹത്തില്‍, വിവാഹശേഷം ഏഴുവര്‍ഷം
കഴിഞ്ഞു മാത്രമാണ് സമ്യ ഗര്‍ഭിണിയാകുന്നത്. ഒരു ക്രിസ്ത്യന്‍ മുസ്ലിം ആയ ബുത്രോസ്
സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെങ്കിലും മിയയുടെ മരണത്തെ തുടര്‍ന്നു തളര്‍ന്നുപോകുന്ന
സമ്യയെ അയാള്‍ വിവാഹ മോചനം ചെയ്യാത്തത് ആ ക്രിസ്തീയ പാരമ്പര്യത്തിന്റെ ഗുണമാണ്.
ഏഴുവര്‍ഷം കാത്തിരുന്നു പിറന്നത് പെണ്‍കുട്ടിയായിരുന്നു എന്നത് തന്നെ
ബന്ധുക്കളുടെ നെറ്റി ചുളിപ്പിച്ചിരുന്നുവെങ്കിലും സമ്യ അത്
കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ആണ്‍കുട്ടി ഒരിക്കലും തന്റെതവില്ലെന്നു
തിരിച്ചറിയുന്ന സമ്യ അത് സ്വാഗതം ചെയ്യുന്നു. മിയയുടെ ജന്മമാണ് സമ്യയെ
വീണ്ടെടുക്കുന്നത് എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്: “ഞാന്‍ സ്വയം
പുനസൃഷ്ടിച്ച ഈ സ്നേഹത്തില്‍ ജീവിച്ചു. എന്റെ കുടുംബത്തിന്റെ താല്‍പര്യമില്ലായ്മ, റഷീദയുടെ വെറുപ്പ്, ബുത്രോസിന്റെ അടിച്ചമര്‍ത്തല്‍
ഒന്നിനും എന്റെ മേല്‍ ഒരു ശക്തിയുമുണ്ടായിരുന്നില്ല” (p. 119). പക്ഷെ
ആറു വയസ്സുവരെ മാത്രം ഉമ്മയുടെ ജീവിതത്തിനു പുതിയ അര്‍ത്ഥങ്ങള്‍ നല്‍കി തിരിച്ചു
പോയ മിയ ആ മോഹനിദ്ര അവസാനിപ്പിക്കുകയായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ സഹോദരനോടും
പിതാവിനോടും കാത്തോലിക് ബോര്‍ഡിംഗ് സ്കൂളില്‍ കന്യാസ്ത്രീകളോടും സമൂഹത്തോട്
പൊതുവിലും കലഹിക്കുമായിരുന്ന സമ്യയുടെ ആത്മവത്ത ഇപ്പോള്‍ തിരികെയെത്തുന്നു. പെണ്‍കുട്ടി
എന്ന നിലയില്‍ മുന്നില്‍ മാതൃകകള്‍ ആരുമില്ലാതിരുന്ന സമ്യ സ്വയം കര്‍തൃത്വത്തിലേക്ക്
കുതിക്കുന്നത് അങ്ങനെയാണ്.
മണിയറയിലേക്ക്
ഒഴുകിയെത്തുന്ന അമ്മാലിന്റെ പാട്ടില്‍ ലയിച്ചു പോകുന്ന സമ്യ, ഭര്‍ത്താവിന്റെ
അസഹിഷ്ണുത കാരണം ജനാലകള്‍ കൊട്ടിയടച്ചു ആ നേരിയ ആശ്വാസം വേണ്ടെന്നുവെക്കുന്നത് ഒരു
പ്രതീകമാണ്. രാത്രിയില്‍ പാട്ടുപാടുകയെന്ന ‘അധാര്‍മ്മികത’ക്കു മുതിരുന്ന പെണ്‍കുട്ടിയെ
ആണോരുത്തന്റെ ക്രൌര്യത്തില്‍ നിന്ന് രക്ഷിക്കുകയാണ് അവള്‍. അമാല്‍ അവളെ അവളുടെ
പൊയ്പ്പോയ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നെങ്കിലുമൊരിക്കല്‍
അമ്മാലിനു സമൂഹത്തിന്റെ വിലക്കുകള്‍ ഭേദിക്കാനായേക്കും എന്ന് അവള്‍ക്കു വേണ്ടി
സമ്യ ആഗ്രഹിക്കുന്നു; ഇടക്കൊക്കെ സ്വയം രക്ഷപ്പെടുന്നതിനെ കുറിച്ച് അവള്‍ സങ്കല്‍പ്പിക്കുകയും
ചെയ്യുന്നു. വഴക്കിനിടെ തന്നെ അടിക്കുന്ന ഭര്‍ത്താവിനെ കുറിച്ച് പിതാവിനോട് അവള്‍
പരാതിപ്പെടുക ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ അദ്ദേഹം സമ്മതിക്കും എന്ന
പ്രതീക്ഷയിലാണ്. എന്നാല്‍ അതൊക്കെ ഭര്‍ത്താവിന്റെ അവകാശമാണ് എന്നാണു പിതാവ്
നിലപാടെടുക്കുക. പുറത്തുപോകാനോ മറ്റു സ്ത്രീകളെ കാണാനോ അനുവാദമില്ല അവള്‍ക്ക്. ഭര്‍ത്താക്കന്മാരുടെ
അഭാവത്തില്‍ ഇതര സ്ത്രീകളുമായി ഉച്ചത്തില്‍ വഴക്കുകൂടുന്ന സ്ത്രീകള്‍ ഒരര്‍ത്ഥത്തില്‍
അവരുടെ സ്വത്വം സ്ഥാപിക്കുകയാണ്; ആണുങ്ങളുടെ സാന്നിധ്യത്തില്‍ അവര്‍ക്കില്ലാത്ത ഒന്ന്.
മിയയുടെ
മരണത്തെ തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിന് അടിമപ്പെടുന്ന സമ്യ ഏതാണ്ട് ചലനമറ്റ
അവസ്ഥയിലെത്തുന്നു. ദുഃഖം കൊണ്ടു തളര്‍ച്ച ബാധിക്കുന്ന സമ്യയെ
പരിച്ചരിക്കാനെത്തുന്ന ഭര്‍തൃ സഹോദരി റഷീദ പുരുഷാധിപത്യത്തെ ആന്തരവല്‍ക്കരിച്ച
സ്ത്രീയുടെ പ്രതീകമാണ്. അന്യപുരുഷനോട് സംസാരിച്ചു എന്നതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ
നേരെ നടത്തപ്പെടുന്ന അഭിമാനക്കൊല പോലുള്ള സ്ത്രീവിരുദ്ധതയെ പോലും ന്യായീകരിക്കുന്ന
അവര്‍ സമ്യയുടെ എതിരറ്റമാണ്. സമ്യയോട് ഏറെ സൌഹാര്‍ദ്ദത്തോടെ പെരുമാറുന്ന മുതിര്‍ന്ന
സ്ത്രീയായ ഉമ്മുല്‍ ഖേറും അതെ നിലപടുകരിയാണ് എന്നതും ശ്രദ്ധേയമാണ്. സഹോദരനോട് ഏറെ ഉടമസ്ഥ ഭാവമുള്ള റഷീദ, സമ്യയുടെ
സ്വതന്ത്ര ചിന്തയോടോ പാവപ്പെട്ടവരോടുള്ള അനുതാപത്തോടോ അനുകൂലമല്ല. നോവലന്ത്യത്തില്‍, തന്റെ ദുഖത്തില്‍ നിന്ന്
പുറത്തുകടക്കുന്ന സമ്യ തികച്ചും മറ്റൊരു വ്യക്തിയായിത്തീരുന്നുണ്ട്. ബുത്രോസിന്റെ
മാപ്പില്ലാത്ത അലസതയാണ് മിയയെ മരണത്തിലേക്ക് നയിച്ചതെന്ന് അവള്‍ക്കറിയാം. ശരീരം
തളര്‍ന്ന സമ്യയുടെ പരിചരണത്തിനു ഒരിക്കല്‍ക്കൂടി അയാള്‍ റഷീദയെ
വിളിച്ചുവരുത്തുന്നതും മടുപ്പും വെറുപ്പും നിറഞ്ഞ റഷീദയുടെ സമീപനങ്ങളും ഇപ്പോള്‍
സമ്യയെ ബാധിക്കുന്നില്ല. അവള്‍ കുപിതയാണ്; ഇനിയവള്‍ക്ക്
‘ഉറക്കത്തില്‍’ കഴിയാന്‍ വയ്യ; നിരര്‍ത്ഥകമായ ദാമ്പത്യം തുടരാന്‍ വയ്യ.
സംഭവിച്ചതിനെല്ലാം ഭര്‍ത്താവാണ് ഉത്തരവാദിയെന്ന് അവള്‍ തുറന്നടിക്കുന്നു. ബുത്രോസിനു
നേരെ നിറയൊഴിക്കുമ്പോള്‍ വീര്‍പ്പുമുട്ടിക്കുന്ന വൈവാഹിക ജീവിതത്തില്‍ നിന്ന് അവള്‍
സ്വതന്ത്രയവുകയാണ്, മറ്റൊരു പാരതന്ത്ര്യം നിയമത്തിന്റെ രൂപത്തില്‍ അവളെ
കാത്തിരിപ്പുണ്ടെങ്കിലും. നോവലിസ്റ്റ് ഈ കൊലപാതക ദൃശ്യം പകര്‍ത്തുന്നില്ല; പകരം അതെതുടര്‍ന്നുണ്ടാവുന്ന
സാഹചര്യങ്ങള്‍ അമ്മാലിന്റെ കാഴ്ചയിലൂടെ ചിത്രീകരിക്കുന്നു. പുരുഷന്മാര്‍ സമ്യയുടെ
രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നതും ഇതികര്‍ത്തവ്യ മൂഡരായി ഉമ്മുല്‍ ഖേറിന്റെയും
മറ്റു സ്ത്രീകളുടെയും ഇടയിലൂടെ നിയമപാലകര്‍ എത്തുന്നതും നാം കാണുന്നു. എന്നാല്‍,
തന്റെ തന്നെ സ്വാതന്ത്ര്യ മോഹത്തിന്റെ പ്രതീകമായി സമ്യ കണ്ട അമ്മാല്‍, സമ്യയുടെത്
പോലുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നെയില്ല എന്ന് നോവലന്ത്യം വ്യക്തമാക്കുന്നുണ്ട്. ശില്‍പ്പങ്ങള്‍
ഉണ്ടാക്കുന്നത് ദൈവനിന്ദയാണെന്നു ശഠിക്കുകയും അമ്മാല്‍ ഉണ്ടാക്കിയ കുഞ്ഞു കളിമണ്‍
ശില്‍പ്പങ്ങള്‍ തറയിലെറിഞ്ഞു ചവിട്ടിപ്പൊട്ടിക്കുകയും അവള്‍ അത് തുടരുന്നത്
ഗ്രാമത്തിനു തന്നെ അപശകുനമാകും എന്ന് ഭയപ്പെടുത്തുകയും ചെയ്യുന്ന അമ്മാവന്‍ അബൂ
മന്‍സൂറിനെ ധിക്കരിക്കാന്‍ പന്ത്രണ്ടാം വയസ്സില്‍ പോലും അവള്‍ മടിച്ചു
നിന്നിട്ടില്ല: “ഞാന്‍ ഇനിയും അവ ഉണ്ടാക്കും. ആര്‍ക്കും എന്റെ തലക്കകത്തുനിന്നു
അവയെ കൊണ്ടുപോകനവില്ല!” (P. 118). നിയമപാലകര്‍, ചലനശേഷി നഷ്ടപ്പെട്ട കൊലപാതകിയെ കൊണ്ടുപോകുമ്പോള്‍ ആ വീട്ടില്‍
ബാക്കിയാവുന്നത് അമ്മാല്‍ മാത്രമാണ്. അവള്‍ക്ക് പൊടുന്നനെ അവിടം വിട്ടുപോകണം എന്ന
അതിയായ ആഗ്രഹമുണ്ടാകുന്നു. “നിങ്ങളുടെ വിരലുകള്‍ക്ക് ജീവിച്ചിരിക്കുന്നവര്‍ക്ക്
ഒരിക്കലും ലഭ്യമല്ലാത്ത വിധം ജീവനുള്ള ജീവികളെ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍, നിങ്ങളൊരിക്കലും തനിച്ചല്ല. അവള്‍
ദൂരെ പോകണം,
ഭയത്തില്‍ നിന്നുരുവാകുന്ന ശ്വാസം മുട്ടലില്‍ നിന്നും നാശത്തില്‍ നിന്ന് ദൂരെ.” (P.141). ഏതാനും നിമിഷം വീര്‍പ്പടക്കി നിന്ന് വസ്ത്രാഞ്ചലം മുട്ടിനു
മുകളിലേക്ക് പിടിച്ചു കൌമാരക്കാരി സര്‍വ്വ ശക്തിയുമെടുത്ത് ഓടിപ്പോവുന്നത്
അറിയുന്ന സൌമ്യനായ അന്ധന്‍ സമാധാനത്തോടെ നിശ്വസിക്കുന്നു. നോവലിസ്റ്റ് അന്തിമ
വാചകമായി ഇങ്ങനെ കുറിക്കുന്നു: “അവള്‍ എന്തൊരു ഓട്ടമാണ്, അമ്മാല്‍! എന്തൊരു ഓട്ടമാണ്!”
നിശ്ശബ്ദ
സഹനത്തിന്റെ പെണ്‍വിധിക്കെതിരെയുള്ള സമ്യയുടെ കുതറല്‍ അവളെ ഒരു ആശയത്തിന്
വേണ്ടിയുള്ള ഏകാംഗ പോരാളിയാക്കുന്നുണ്ട് എന്ന് കാണാം. ഉമ്മുല്‍ ഖേറിനെ പോലെ, റഷീദയെ പോലെ, മറ്റനേകം സ്ത്രീകളെ പോലെ
വ്യവസ്ഥിതിക്കു കീഴ്പ്പെടുന്നതിന്റെ ദൈനംദിന അതിജീവനതന്ത്രമാണ് പൊതുവേ
അംഗീകരിക്കപ്പെടുന്നത്. “എന്നെ കൂടാതെ മറ്റുള്ളവരും പ്രണയരഹിതമായ ജീവിതത്തിന്റെ
വീറില്ലാത്ത ദൈര്‍ഘ്യം കൊണ്ട് തങ്ങളുടെ ആത്മാക്കള്‍ക്ക് ക്ഷതം പറ്റിയത്
അനുഭവിക്കുന്നുണ്ടാകും. അവര്‍ക്കെന്നെ മനസ്സിലാകും. ഞാന്‍ ഉറക്കെ കരയുന്നുവെങ്കില്‍,
ഞാന്‍ എനിക്കുവേണ്ടി എന്നപോലെ അവര്‍ക്ക് വേണ്ടിയുമാണ് കരയുന്നത്... ഇനി എന്നെ
ഒരൊറ്റ ആളേ മനസ്സിലാക്കുന്നുള്ളൂ എന്നാണെങ്കില്‍, എന്റെ അസ്തിത്വത്തിന്റെ ആഴങ്ങളില്‍ നിന്ന്
ആകാവുന്നത്ര ഉച്ചത്തില്‍ ഞാന്‍ പ്രതിഷേധിക്കുന്നത് അവള്‍ക്ക് വേണ്ടിയാണ്” (P.133). മിയയുടെ മരണത്തോടെ സംഭവിച്ചത് തന്റെ
ജീവിതാശയുടെ മരണം തന്നെയാണ് എന്ന് സമ്യ തിരിച്ചറിയുന്നുണ്ട്. ആത്മഹത്യയും കൊലയും
പരസ്പരം വെച്ചുമാറുന്ന കടുത്ത നൈരാശ്യത്തിന്റെ മുഹൂര്‍ത്തത്തിലാവാം അപ്പോഴും തന്റെ
പുരുഷാധികാര ഗര്‍വ്വില്‍ എല്ലാ കുറ്റവും സമ്യയില്‍ ചാര്‍ത്തി കൈകഴുകാന്‍
ശ്രമിക്കുന്ന ബുത്രോസിനോട് അവള്‍ കണക്കു തീര്‍ക്കുന്നത്. തന്റെ പ്രതിഷേധം
അമ്മാലിന്റെ രൂപത്തില്‍ ആ ‘ഒരാളി’ല്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകള്‍ തേടാനുള്ള
വിളിയായി പരിണമിക്കുന്നത് അവള്‍ അറിയുന്നുണ്ടോ എന്ന് വ്യക്തമല്ല; ഒരു വേള അത് പ്രസക്തവുമല്ലല്ലോ. എന്നാല്‍
അവള്‍ ഭയപ്പെട്ട പോലെത്തന്നെ ഗ്രാമത്തില്‍ മറ്റാര്‍ക്കെങ്കിലും അതു ബോധ്യമയതായി
സൂചനയില്ല. അവളുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ആണുങ്ങളും ഒരു
പ്രതിഷേധവുമില്ലാതെ നോക്കി നില്‍ക്കുന്ന സ്ത്രീകളും സമൂഹത്തില്‍ എന്തെങ്കിലും
മാറേണ്ടതുണ്ട് എന്ന് ചിന്തിക്കുന്നതിന്റെ സൂചനകള്‍ ഒന്നുമില്ല. അങ്ങനെ
നോക്കുമ്പോള്‍ ബുത്രോസ് തന്നെയും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഇരയാണ് എന്ന് കാണാം.
ഓരോ ദിവസവും ഓഫീസിലേക്ക് പോകുമ്പോള്‍ കട്ടിലിനരികിലെത്തി ഭര്‍തൃ സഹജ നിഷ്ഠയോടെ
അവളുടെ നെറ്റിയില്‍ ചുംബിക്കുന്ന അയാള്‍ സമ്യയുടെ ഉള്ളിലെ സംഘര്‍ഷങ്ങളൊന്നും മനസ്സിലാക്കുന്നേയില്ല.
പക്ഷെ ഉറഞ്ഞുപോയ തടവിന്റെ പ്രതീകമാണ് അവള്‍ക്കു അയാള്‍. അത് തകര്‍ത്തേ മതിയാകൂ
അവള്‍ക്ക്. ആ നിലക്ക് ആ കൊലപാതകത്തിന്റെ കാര്യത്തില്‍ സമയം മാത്രമായിരുന്നു
അനിശ്ചിതമായത്.
വിചിത്രമായ പരകായം സാധ്യമായതായി കരുതപ്പെട്ട,
വന്ധ്യതയുടെ പരിഹാരത്തിനും മറ്റും ഗ്രാമീണര്‍ അഭയം പ്രാപിക്കുന്ന സിദ്ധികള്‍ ഉള്ള,
ത്രികാലങ്ങളറിയുന്ന ഷെയ്ഖ ഒരു തനതു ഗ്രാമീണ പാത്രസൃഷ്ടിയാണ്. എന്നാല്‍ സമ്യ അത്തരം
മാന്ത്രിക പരിഹാരങ്ങള്‍ തേടാന്‍ വിസമ്മതിക്കുന്നത് അവളെ ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍
തന്റെടി എന്ന ചാപ്പ കുത്താന്‍ ഇടയാക്കുന്നുണ്ട്. ശെയ്ഖയുടെ പാത്രസൃഷ്ടിയില്‍
ഗ്രാമീണ വിശ്വാസ വൈചിത്ര്യങ്ങളുടെ ചിത്രമാണ് നോവലിസ്റ്റ് നല്‍കുന്നതെങ്കില്‍, അന്ധന്റെ കഥാപാത്രം കുറേക്കൂടി നിശിതമായ സാമൂഹിക നിലപാടുകളെ
പ്രതിനിധാനം ചെയ്യുന്നു. നോവലില്‍, ദേശീയ
അഴിമതിയെയും അപചയങ്ങളെയും തിരിച്ചറിയുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന ഏക
പുരുഷ കഥാപാത്രം അയാളാണ്. “എന്നെ സംബന്ധിച്ചു അദ്ദേഹം, പുരുഷന്മാര്‍
ദൂരെയായിരിക്കുമ്പോള്‍ ഗ്രാമത്തെ ഭരിച്ച ഒരു തരം നിശബ്ദ ദൈവിക
വ്യക്തിത്വമായിരുന്നു” എന്ന് സമ്യ നിരീക്ഷിക്കുന്നു (P. 81). കുപിതനകുമ്പോള്‍
തന്റെ കയ്യിലെ വടികൊണ്ട് ഭൂമിയില്‍ ആഞ്ഞടിക്കുന്ന, പെണ്‍കുട്ടികള്‍
പീഡിപ്പിക്കപ്പെടുമ്പോള്‍ കുപിതനാകുന്ന അന്ധന്‍ ‘മറ്റൊരു ലോകത്താണ്
ജീവിക്കുന്നത്’ എന്ന് ഉമ്മുല്‍ ഖേര്‍
പറയുന്നുണ്ട്. പുരുഷന്മാരുടെ ചെയ്തികള്‍ എന്തായാലും മൂകമായി സഹിക്കുകയെന്ന അലിഖിത
നിയമമുള്ള സമൂഹത്തില്‍ അയാളെ വെറുതെ വിടുന്നത് വയോധികനും ദുര്‍ബ്ബലനും അന്ധനുമാണ്
എന്ന നിലക്ക് അയാള്‍ക്ക് ആരെയും സ്വാധീനിക്കനാവില്ല എന്നതുകൊണ്ടാണ്.
ഗ്രാമത്തിലെ സ്ത്രീസമൂഹം ഒരൊറ്റ സത്തയാണ് നോവലിന്റെ ഭൂമികയില്‍. അടിച്ചമര്‍ത്തപ്പെടുന്നവര്‍, അത് തങ്ങളുടെ വിധിയായി സ്വീകരിച്ചവര്‍, ഒരു പ്രതിഷേധത്തിന്റെ ആവശ്യം പോലും മനസ്സിലാക്കാത്തവര്‍. റതീബയുടെ പിതാവും സഹോദരനും ചേര്‍ന്ന് അവളുടെ സഹോദരി സയ്യിദയെ ഒരന്യപുരുഷനോട് സംസാരിച്ചതിന്റെ പേരില്‍ അഭിമാനക്കൊല നടത്തുമ്പോള്‍ ഉമ്മുല്‍ ഖേര്‍ അവരെ ന്യായീകരിക്കുകയും റതീബയുടെ കോപത്തെ തള്ളിപ്പറയുകയും ചെയ്യുന്നു. സംഭവത്തിന്റെ ഭീകരത ആരെയും മഥിക്കുന്നേയില്ല. കുട്ടികളുണ്ടാവാത്തതിന്റെ പേരില്‍ സമ്യയെ തള്ളിപ്പറയുന്ന സ്ത്രീകള്‍, ഷെയ്ഖയുടെ ഉപദേശം തേടാന്‍ അവളെ ഉപദേശിക്കുന്നത്, അവളതു സ്വീകരിക്കാതാവുന്നതോടെ കൂടുതല്‍ വലിയ അകലം സൃഷ്ടിക്കുന്നതിനു കാരണമാകുന്നു. ഇത്തരം ഒറ്റപ്പെടല്‍ സമ്യയുടെ പ്രതിഷേധ സ്വരം കടുപ്പിക്കുകയും ചെയ്യുന്നു. പുരുഷാധികര സമൂഹം സ്ത്രീയുടെതായി സംവരണം ചെയ്തിരിക്കുന്ന ‘ഭര്‍ത്താവിനോടുള്ള കടമ, കുടുംബത്തോടുള്ള പെറ്റുപോറ്റി വര്‍ദ്ധിപ്പിക്കുക എന്ന കടമ’ എന്നതിലോക്കെയുള്ള സംയയുടെ പരാജയമാണ് ബുത്രോസിനെയും റഷീദയെയും സംബന്ധിച്ച് സമ്യയുടെ പരാലിസിസ്. സമ്യയെ സംബന്ധിച്ച് അത് അതേ സ്ത്രീവിരുദ്ധ സമൂഹം സ്ത്രീയുടെ സ്വത്വത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെ പ്രകടിത രൂപവുമാണ്. “സമ്യയുടെ ബോധമെന്നത് ഭര്‍ത്താവും സമൂഹവും ചേര്‍ന്ന് അടിമപ്പെടുത്തിയ അറബ് സ്ത്രീയുടെ മൂലമാതൃക (prototype) ആണ്. തെറ്റിദ്ധരിക്കപ്പെട്ടത്, പുരുഷന്റെ ആവശ്യങ്ങള്‍ക്കു കീഴ്പ്പെട്ടത്, സമയ തന്റെ സ്വന്തം നിഷ്ബ്ദമാക്കപ്പെട്ട മേഖലയില്‍ കഴിഞ്ഞു.” ((Knapp. IX). സമൂഹത്തിന്റെ നിര്‍മ്മിത മൂല്യ വ്യവസ്ഥയെ അപ്പടി അംഗീകരിക്കുന്നതായി നടിക്കുമ്പോഴും തങ്ങളുടെ സ്വകാര്യതകളില്‍, പുറത്തുപോയ പുരുഷന്മാരുടെ അഭാവം പോലുള്ള ഘട്ടങ്ങളിലും, ആന്ദ്രേ ഷദീദിന്റെ സ്ത്രീകള്‍ തങ്ങളുടെ പ്രതിഷേധം/ വ്യക്തിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുട്ടികളോടും ഇതര സ്ത്രീകളോടും അത്തരം സന്ദര്‍ഭങ്ങളില്‍ ഉച്ചത്തില്‍ വഴക്കടിക്കുന്നത് പോലുള്ള രീതികള്‍ ഒരര്‍ത്ഥത്തില്‍ ഒരു നിസ്സഹായമായ കുതറിപ്പിടയലിന്റെ ദൈന്യപൂര്‍ണ്ണമായ അസംബന്ധം ഉള്‍കൊള്ളുന്നുണ്ട്. വിജയിക്കില്ലെന്ന് ഉറപ്പുള്ള, പരാജയ ബോധം കൊണ്ടാണോ തീര്‍ത്തും പീഡനപരമായ വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ സ്ത്രീകളും പങ്കുവഹിക്കുന്നത് എന്ന ചോദ്യം ആ നിലക്ക് വളരെ പ്രസക്തമാണ്. എന്തായാലും, മൌനമായി സഹിക്കുന്നതിലൂടെ തങ്ങളെ മാത്രമല്ല, വരും തലമുറകളെ കൂടി പുരുഷാധിപത്യ വിധേയത്വത്തിലേക്ക് തള്ളിവിടുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനെതിരെയാണ് സമ്യയുടെ പ്രതിഷേധം എന്നതാണ് അമ്മാലിലൂടെ നോവല്‍ സമര്‍ഥിക്കുന്നത്. Return to Beirut പോലുള്ള കൃതികളില്‍ യുദ്ധവും മത പീഡനവും ഇല്ലാത്ത അവസ്ഥയാണ് സ്വാതന്ത്ര്യമെന്ന അര്‍ത്ഥത്തില്‍ ആന്ദ്രേ ഷദീദിന്റെ സ്ത്രീകള്‍ ഉറ്റുനോക്കുന്നതെങ്കില്‍ ഇവിടെ അത് സര്‍വ്വവ്യാപിയായ പുരുഷാധികാരത്തിന്റെ അഭാവമാണെന്ന് കാണാം.
References:
1. Judy Cochran and Anne D,
Craver, ‘Andree Chedid’, Multicultural Writers since 1945, An A-toZ Guide,
Edited by Alba Amonia and Bettina L. Knapp, Greenwood Press, London, 2004, P.
150-154
2. Cahrlotte H. Bruner (Ed), The
Heinemann Book of African Women’s Writing, Heinmann International Literature
Textbooks, 1993,P. 150
3. Bettina L. Knapp, ‘Forward’
to From Sleep Unbound, Swallow Press edition, 1983, P.XII
(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് രണ്ടാം ഭാഗം - പേജ് 145-153
Logos Books. )
To purchase, contact ph.no: 8086126024
No comments:
Post a Comment