Featured Post

Monday, April 21, 2025

The Seven Moons of Maali Almeida by Shehan Karunatilaka

 “മാലി അല്‍മീദയുടെ ചാന്ദ്രദിനങ്ങള്‍” – സാക്ഷ്യമെന്ന കര്‍തൃത്വം



ശ്രീലങ്കന്‍ സംഘര്‍ഷം ആഖ്യാനവല്‍ക്കരിക്കുന്ന മിക്ക നോവലുകളില്‍ നിന്നും പലതുകൊണ്ടും വ്യത്യസ്തമാണ് ശെഹാന്‍ കരുണതിലകയുടെ ആഖ്യാന ശൈലിയും സമീപനവും. ഇവിടെ നായകരേയില്ല എന്നതാണ് ആദ്യമേ വായനക്കാര്‍ കണ്ടെത്തുക. ഇതൊരു ഇരുണ്ട ഭൂമികയാണ്. ഹിംസാത്മകതയും മരണവും ഒളിച്ചുകളിക്കുന്ന, ആര്‍ക്കും ആരോടും ബാധ്യതകളില്ലാത്ത, ഏറ്റവും കറുത്ത ഹാസ്യവും പരിഹാസവും കൊണ്ടുമാത്രം ആവിഷ്കരിക്കാവുന്ന ഒരിടം.

എണ്‍പതുകളിലെ പ്രശസ്തനായ ഒരു ശ്രീലങ്കന്‍ ക്രിക്കറ്ററുടെ തിരോധാനത്തിന്റെ, അഥവാ സംഭവിച്ചിരിക്കാവുന്ന മരണത്തിന്റെ തന്നെനിഗൂഡതകള്‍ അന്വേഷിച്ചിറങ്ങുന്ന മുഴുക്കുടിയനായ ഒരു മുന്‍ സ്പോര്‍ട്സ് ലേഖകന്റെ കഥ പറഞ്ഞ Chinaman: The Legend Of Pradeep Mathew എന്ന നോവലുമായാണ് എന്ന ശെഹാന്‍ കരുണതിലക എന്ന ശ്രീലങ്കന്‍ നോവലിസ്റ്റ് സാഹിത്യ ആലോകത്തു കടന്നുവന്നത്. ആദ്യ കൃതിക്കു ആ വര്‍ഷത്തെ (2012) Commonwealth Book Prize, DSC Prize,  Gratiaen Prize തുടങ്ങിയ വിഖ്യാത പുരസ്കാരങ്ങള്‍ അദ്ദേഹം നേടുകയുണ്ടായി.

കരുണതിലകയുടെ പ്രസിദ്ധീകൃതമായ രണ്ടാമത് നോവലും ബുക്കര്‍ പുരസ്കാരം (2022)  നേടിയ കൃതിയുമായ The Seven Moons of Maali Almeida യും എണ്‍പതുകളിലെ ശ്രീലങ്കയില്‍ത്തന്നെയാണ് കേന്ദ്രീകരിക്കുന്നത്ഇത്തവണയും മുഖ്യ കഥാപാത്രം ജീവിച്ചിരിക്കുന്നോ മരിച്ചിരിക്കുന്നോ എന്ന കാര്യത്തിലെ അങ്കലാപ്പോടെയാണ് തുടക്കം. അയാളും ‘ധാര്‍മ്മിക’ നിലവാരത്തില്‍ അസൂയാര്‍ഹനല്ല: “മാലി അല്‍മീദ” എന്ന് ബിസിനസ് കാര്‍ഡിലും “മലിന്‍ഡ ആല്‍ബെര്‍ട്ട് കബലാന” എന്നു കല്ലറയിലെ ഫലകത്തിലും വെക്കപ്പെടാവുന്ന “ഫോട്ടോഗ്രാഫര്‍ചൂതാട്ടക്കാരന്‍പുലയാടി” എന്ന് ബിസിനസ് കാര്‍ഡില്‍ കൊടുക്കാന്‍ പാകത്തിലുള്ളവന്‍ എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. സിംഹള പിതാവിന്റെയും ബര്‍ഗര്‍ (Burgher- യൂറോപ്യന്‍ വംശജര്‍) മാതാവിന്റെയും മകന്‍തന്റെ നികോണ്‍ ക്യാമറയെ വിശ്വസിച്ചവന്‍വമ്പന്‍ തുകക്ക് പോക്കര്‍ കളിക്കുന്നവന്‍, സ്വവര്‍ഗ്ഗാനുരാഗിനിരീശ്വരവാദി.. ഇതൊക്കെയാണ് അയാള്‍. നോവല്‍ ആരംഭത്തില്‍അയാള്‍ വിചിത്രമായ ഒരവസ്ഥയിലാണ്. ആരോ നല്‍കിയ ഏതോ ‘മോശം പില്‍സ്’ കഴിച്ചതിന്റെ മയക്കം എന്ന് അയാള്‍ കരുതുന്ന അവസ്ഥ യഥാര്‍ഥത്തില്‍ മറുലോകമാണ്. അയാള്‍ “മരണാനന്തരലോകത്ത് എല്ലാവരും തങ്ങള്‍ക്കുള്ള റിബേറ്റ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ടാക്സ് ഓഫീസില്‍” എത്തിപ്പെട്ടിരിക്കുന്നു. വര്‍ഷം 1990.  അയാള്‍ക്കു ചുറ്റുമുള്ള ആത്മാക്കളും അയാളെപ്പോലെത്തന്നെ അംഗഭംഗം വന്നവരും രക്താഭിഷിക്തരുമാണ്. അവരിലൂടെയാണ് മാലിയുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ‘അങ്ങവിടെ’ (‘Down There’) എന്ന് നോവല്‍ വിളിക്കുന്ന ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് അയാള്‍ കൊല്ലപ്പെടുകയും ഉടല്‍ “ശക്തനായ ഒരു മൂര്‍ത്തി കുന്തിച്ചിരുന്നു തന്റെ ഉള്ളിലുള്ളതെല്ലാം കാലിയാക്കുകയും .. എന്നിട്ട് ഫ്ലഷ് ചെയ്യാന്‍ മറന്നുപോകുകയും” ചെയ്ത പോലെ നാറുന്ന ബിയേര തടാകത്തില്‍ തള്ളപ്പെടുകയും ചെയ്തിരിക്കുന്നു. ആരാണ് തന്നെ കൊന്നതെന്നോ എന്തിനായിരുന്നെന്നോ അയാള്‍ക്കറിയില്ല. ഡാന്റെയുടെ ഇന്‍ഫെര്‍നോയെ പോലെ മൂന്നു തട്ടുകള്‍ ഉണ്ടെങ്കിലും വിര്‍ജിലിനെ പോലെ ആരും വഴികാണിക്കാണില്ലാത്ത മാലിയുടെ അനുഭവ ലോകത്തില്‍ ഒട്ടേറെ ശബ്ദ സാന്നിധ്യങ്ങളുടെ കോറസ് ആണ് അയാളുടെ വിശ്വാസം നേടിയെടുക്കാന്‍ മത്സരിക്കുന്നത്അതില്‍ ആരുടേയും വാക്കുകള്‍മാലിയുടെ പോലുംതീര്‍ത്തും വിശ്വസനീയവുമല്ല. “മാലിയുടെ ആത്മാവിനു വേണ്ടിയുള്ള ഈ അഭൗമ മല്‍പ്പിടുത്തം അയാളുടെ ഫോടോകള്‍ക്കു വേണ്ടിയുള്ള കുഴഞ്ഞുമറിഞ്ഞ ഓട്ടത്തോടൊപ്പം തുടര്‍ന്നു കൊണ്ടിരിക്കുന്നു” *(1). അയാള്‍ക്ക് ചുറ്റുമുള്ളതങ്ങളുടെ രേഖകള്‍ പൂരിപ്പിച്ചു കിട്ടാന്‍ കാത്തുനില്‍ക്കുന്ന പ്രേതങ്ങള്‍ക്കും പക്ഷെ ക്യൂ പാലിക്കാന്‍ കഴിയുന്നില്ല. തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതിനൊക്കെയും പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതത്തിന്റെ വേദനകള്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു വിശ്രാന്തി ആഗ്രഹിക്കുന്നവര്‍ക്കും ഇടയില്‍ ഒരു സംഘര്‍ഷം അവിടെയുണ്ട് *(2).

എണ്‍പതുകളിലെ ശ്രീലങ്കന്‍ സംഘര്‍ഷങ്ങളുടെ ഇരകളായി കൊല്ലപ്പെട്ടവര്‍ക്കിടയില്‍ എല്ലാ വിഭാഗക്കാരും ഒന്നിലും പെടാത്ത സിവിലിയന്മാരുമുണ്ട്. “തങ്ങളുടെ മുഴുവന്‍ ഇരകളോടുമൊപ്പം അതേ കാത്തിരിപ്പു മുറിയില്‍ തങ്ങളും ഒടുങ്ങുമെന്നു ആത്മഹത്യാ ബോംബര്‍മാര്‍ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ രണ്ടു തവണ ആലോചിച്ചേനെ” എന്നു പതറിയ ശബ്ദത്തില്‍ പ്രേതാത്മാവൊരുത്തി പറയുന്നു. “1989ല്‍ അത് JVP മാര്‍ക്സിസ്റ്റുകള്‍ രാജ്യത്തിന്റെ കൊങ്ങക്കു പിടിക്കുന്നതായിരുന്നെങ്കില്‍തൊട്ടടുത്ത വര്‍ഷം അത് സര്‍ക്കാര്‍ വക അടിച്ചമര്‍ത്തല്‍ ആയിരുന്നു. നിങ്ങള്‍ക്കിത്തിരി രാഷ്ട്രീയ ചായിവുണ്ടെങ്കില്‍ ഗുണ്ടകള്‍ നിങ്ങളെ ഭേദ്യക്കാര്‍ക്ക് പിടിച്ചുകൊടുക്കുംനിങ്ങള്‍ ഏതു വിഭാഗക്കാരനാണോ, അതിനനുസരിച്ചു ആരാച്ചാര്‍ക്കും. ഇവര്‍ പൊതുവേ മുന്‍ സൈനികരായ സാഡിസ്റ്റുകള്‍ ആയിരുന്നുഅവരില്‍ മിക്കവാറും കൂ ക്ലക്സ് ക്ലാന്‍ പോലെയുള്ള ദ്വാരങ്ങളോട് കൂടിയ കൂര്‍മ്പന്‍ മുഖം മൂടിത്തൊപ്പികള്‍ (hoods) ധരിച്ചിരുന്നു..” JVP, തമിഴ് പുലികള്‍ഇന്ത്യന്‍ സമാധാന ദൌത്യ സേന,  എന്നിവരെല്ലാം ഹിംസാത്മകതയില്‍ മത്സരിക്കുന്ന, നിയമനിര്‍മ്മാതാക്കളും ആരാച്ചാരന്മാരും ഒന്നുതന്നെയായിരിക്കുന്ന ശ്രീലങ്കന്‍ അവസ്ഥയില്‍ എല്ലാത്തിന്റെയും അസംബന്ധത്തെ കുറിച്ച് അര്‍ത്ഥശങ്കയേതും ഇല്ലാത്ത മാലി ഒരിടത്തും പക്ഷം പിടിക്കുന്നതേയില്ല. തമിഴ് തീവ്രവാദികള്‍ തമിഴ് മിതവാദികളെ, കമ്യൂണിസ്റ്റുകള്‍ തങ്ങള്‍ മോചിപ്പിക്കുന്ന അതേ തൊഴിലാളി വര്‍ഗ്ഗത്തെസമാധാന പാലനത്തിനെത്തിയ ഇന്ത്യന്‍ സൈന്യം ഗ്രാമങ്ങളെ - ചുട്ടെരിക്കുന്നതും കൊന്നൊടുക്കുന്നതും അയാള്‍ കണ്ടിട്ടുണ്ട്. CNTR ല്‍ ഫ്രെയിം ചെയ്തു വെച്ചിട്ടുള്ള മാലിയുടെ ഫോടോഗ്രഫുകള്‍ “‘89ല്‍ വടക്കന്‍ ദേശത്തു ഇന്ത്യ നടത്തിയ കാടത്തം '87-ല്‍ കിഴക്കന്‍ ദേശത്തു തമിഴര്‍ കാണിച്ച ക്രൂരത, 83-ല്‍ തെക്കന്‍ ദേശത്തു സിംഹളര്‍ കാണിച്ച കരാളത” എന്നിവയെല്ലാം പകര്‍ത്തിവെച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എണ്‍പത്തിമൂന്നിലെ കലാപനാളുകളില്‍ അക്രമകാരികള്‍ തമിഴ് വീടുകള്‍ ചുട്ടെരിക്കുകയും അന്തേവാസികളെ കൊന്നൊടുക്കുകയും ചെയ്യുന്നത് കയ്യുംകെട്ടി നോക്കിനിന്ന മന്ത്രിയുടെ ചിത്രമുണ്ട്കാണാതായ ജേണലിസ്റ്റുകളെയും ആക്റ്റിവിസ്റ്റുകളെയും ശ്വാസം മുട്ടിച്ചും മറ്റും കസ്റ്റഡി മരണത്തിനു വിധേയരാക്കുന്ന ചിത്രങ്ങളുണ്ട്. നാട്ടില്‍ അരങ്ങേറിയ മൃഗീയതകള്‍ക്കു സാക്ഷിയും തെളിവുമായ തന്റെ ചിത്രങ്ങളിലൂടെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാമെന്നും സര്‍ക്കാരുകളെ താഴെയിറക്കാമെന്നും അയാള്‍ മോഹിക്കുന്നു. ഇതര ഫോട്ടോഗ്രാഫര്‍മാര്‍ രക്തചൊരിച്ചിലില്‍ മടുത്തോവര്‍ദ്ധിച്ച അപകട സാധ്യതയും കുറഞ്ഞ വേതനവും എന്ന സമവാക്യത്തില്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടോ രണ്ടു കൂട്ടക്കുരുതികള്‍ക്കപ്പുറം രംഗത്തു നിന്നില്ല. എന്നാല്‍ മാലി പിടിച്ചു നിന്നു. താനെടുത്ത ഫോടോഗ്രഫുകളിലൂടെ‘യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സര്‍ക്കാരുകളെ താഴെയിറക്കാനും’ കഴിയുമെന്നു ആദര്‍ശ പ്രചോദിതവും യൌവ്വന സഹജവുമായ ‘വിവരക്കേടില്‍’ അയാള്‍ കരുതിയെന്നു നോവലിസ്റ്റ് എഴുതുന്നു. “നഗ്നയായ നാപാം പെണ്‍കുട്ടി വിയറ്റ്നാമിനു വേണ്ടി എന്തുചെയ്തോഅത് ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനു വേണ്ടി ചെയ്യുക” എന്ന് മാലി ആശിക്കുന്നു. പ്രസ്തുത ഫോടോഗ്രഫുകള്‍വീട്ടില്‍ തന്റെ കട്ടിലിനടിയില്‍ അയാള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അവ തേടിയെത്തുമെന്നുറപ്പുള്ള അധികൃതര്‍ക്കു മുമ്പേ സുഹൃത്തിനെയും ബന്ധുവിനെയും അവയിലേക്കു എത്തിക്കണം എന്നതാണ് ഇപ്പോള്‍ വ്യാവഹാരിക ലോകവുമായുള്ള കണ്ണികള്‍ അറ്റുപോയ മാലിയുടെ ആവശ്യം. വാസ്തവത്തില്‍ അയാള്‍ക്കെന്താണ് സംഭവിച്ചിരിക്കുന്നത് എന്നതുപോലും അയാളുടെ ബന്ധുക്കളെ സംബന്ധിച്ചേടത്തോളം ദുരൂഹതയാണ്. അവര്‍ അതറിയാനുള്ള നെട്ടോട്ടത്തില്‍ ബാലിശമാം വിധം ചുവപ്പുനാടയില്‍ മുങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കേറിയിറങ്ങുകയുമാണ്. ഏതിനുംതന്റെ ശ്രമങ്ങള്‍ക്കു മാലിക്കു ലഭിക്കുക അനന്തതയുടെ “പ്രകാശ”ത്തില്‍ (The Lightഎത്തിച്ചേരുന്നതിനു മുമ്പിലെ മരണത്തിനും മരണാനന്തരത്തിനും ‘ഇടയിടത്തില്‍’ (‘In Between) അലയാന്‍ ഓരോ ആത്മാവിനും അനുവദിക്കപ്പെടുന്ന ഏഴു ചാന്ദ്ര ദിനങ്ങള്‍ (seven moons), അഥവാ ഒരാഴ്ച സമയമാണ്. ഈ ഇടക്കാലം ഓരോ ആത്മാവിനും “കഴിഞ്ഞ കാലം ഓര്‍ത്തെടുക്കാനും പിന്നെ മറന്നുകളയാനും” ഉള്ള സമയമാണ്. യഥാര്‍ഥത്തില്‍ ഇത് മാലിയുടെ മുപ്പത്തിയൊമ്പതാം മരണമാണെങ്കിലും ഏറ്റവും ഒടുവിലത്തേതു മാത്രമേ അയാള്‍ക്ക് ഓര്‍മ്മയുള്ളൂ എന്നത് അതേ നിശ്ചിതമറവി കൊണ്ടാണ്.

നോവലിന്റെ അന്തസ്സത്ത തന്നെയായ മാലിയുടെ ബോധത്തിന്റെ അലച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും അനാവരണങ്ങള്‍ക്കും ഘടനാപരമായ ഒരു ചട്ടക്കൂടു നല്‍കുക എന്ന പ്രസക്തിയേ വാസ്തവത്തില്‍ തലക്കെട്ടിന്റെ ഉറവിടമായ ഈ ഏഴു ചാന്ദ്രദിന ഘട്ടത്തിനുള്ളൂ. ‘അങ്ങു അവിടത്തെ പോലെ നിയമങ്ങള്‍ ഒന്നുമില്ലാത്തതെന്നു വഴികാട്ടികള്‍ വ്യക്തമാക്കുന്ന ഇടയിടത്തില്‍ സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കി, മരിച്ചവര്‍ക്കിടയിലൂടെ അനുവദിക്കപ്പെട്ട സമയം നിമിഷം നിമിഷമായി കടന്നു പോകുന്നത് അറിഞ്ഞുകൊണ്ട് അയാള്‍ മുന്നേറുന്നു. മാധ്യമവ്യക്തിക (second person) ആഖ്യാന രീതി വായനക്കാര്‍ക്കു നല്‍കുന്ന അകലംനോവലില്‍ ഉടനീളമുള്ള കറുത്ത ഹാസ്യത്തിന്റെ പ്രയോഗം കൊണ്ടാണ് നോവലിസ്റ്റ് മറികടക്കുന്നത് എന്നു നിരൂപകര്‍ കരുതുന്നു *(3)അതോടൊപ്പംഈ ആഖ്യാന രീതി വായനക്കാരനെ മാലിയുടെ ഇടത്തില്‍ സ്ഥാപിക്കുകയും കഥാപാത്രം നടത്തുന്ന മരണാനന്തര ആത്മയാനത്തിന്റെ (post-mortem odyssey ) ഭാഗമാക്കുകയും ചെയ്യുന്നു *(4). വാസ്തവത്തില്‍ ഒന്നും പരിശുദ്ധമെന്നോ ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്നോ അനുഭവപ്പെടാത്ത മൂല്യ നിരാസത്തിന്റെ (nihilism) മുഴക്കം നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത് സംഘര്‍ഷങ്ങളുടെ അടിത്തട്ടില്‍ ഉറഞ്ഞുപോയ അസംബന്ധങ്ങളെ കുറിച്ചുള്ള മാലിയുടെയും അയാള്‍ ഇടപഴകുന്ന ഒട്ടനേകം ആത്മ സാന്നിധ്യങ്ങളുടെയും ബോധ്യങ്ങളില്‍ നിന്നുതന്നെയാണ്.  “ആരുമായും സഖ്യം സ്ഥാപിക്കാത്തത് അയാളെ ഒരു അന്യനാക്കി, രഹസ്യമായി ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ് എന്നതും തന്നെ ഒരു ഭ്രഷ്ടന്‍ ആക്കുന്നത് അയാള്‍ അറിയുന്നു” (Anderson). മാലിയുടെ സ്വത്വം തന്നെയും ശ്രീലങ്കന്‍ സമൂഹത്തിന്റെ സങ്കര യാഥാര്‍ത്ഥ്യത്തിന്റെ (hybridity) തെളിവാണ്. അമ്മയുടെ ബര്‍ഗര്‍ പാതിക്ക് ശ്രിലങ്കയില്‍ (പഴയ സിലോണ്‍) കുടിയേറിയ യൂറേഷ്യന്‍ വംശജരുടെ ഡച്ച് – ബ്രിട്ടീഷ്- പോര്‍ച്ചുഗീസ് സമ്മിശ്ര പൈതൃക ധാര അവകാശപ്പെടാമെങ്കില്‍ അവര്‍ പാതി തമിഴ് വംശജയുമാണ്. എന്നാല്‍ മാലിക്ക് പലപ്പോഴും രക്ഷയാകുന്ന കബലാന എന്ന സിംഹള പേര് പിതൃദായമാണ്. തമിഴ് – സിംഹള സങ്കരത്തിന്റെ പരസ്പരം വെച്ചുമാറാവുന്ന സാരള്യം നോവലില്‍ ഒരിടത്ത് ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: “ഒടുവിലത്തെ ക്ഷരാക്ഷരത്തെ മുറിച്ചു കളഞ്ഞുകൊണ്ട്‌ ഒരു തമിഴ് പേരിനെ സിംഹളവല്ക്കരിക്കാന്‍ എളുപ്പമാണ്.” അത്രയേറെ അടുത്തുനില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് സംഘര്‍ഷങ്ങളുടെ തോരാമഴ എങ്ങനെ വന്നുഭവിക്കുന്നു എന്നതിനെ കുറിച്ചു നോവലില്‍ ആഴത്തിലുള്ള നിരീക്ഷങ്ങങ്ങളുണ്ട്:

“മഹാവംശ’യെ വിശ്വസിക്കാമെങ്കില്‍സിംഹള വംശം ആരംഭിച്ചത് തട്ടിക്കൊണ്ടുപോകല്‍ബലാല്‍ക്കാരംമാതൃ- പിതൃഹത്യഅവിശുദ്ധ രതി എന്നിവയുടെ മുകളിലാണ്. ഇതൊരു യക്ഷിക്കഥയല്ലമറിച്ചു ദ്വീപിന്റെ ഏറ്റവും പഴയ പുരാവൃത്ത പ്രകാരം നല്‍കപ്പെടുന്ന നമ്മുടെ ഉല്‍പ്പത്തി കഥയാണ്‌സിംഹളരുംബുദ്ധമതക്കാരും ആണുങ്ങളും അല്ലാത്ത എല്ലാവരെയും അടിച്ചമര്‍ത്താന്‍ വേണ്ടി കൌടില്യപൂര്‍വ്വം ഉണ്ടാക്കിയെടുത്ത നിയമങ്ങളെ രൂപപ്പെടുത്താന്‍ ഉപയോഗിച്ച അതേ പുരാവൃത്തം.”

 ഉല്‍പ്പത്തിയില്‍ത്തന്നെ തന്നെ ഹിംസാത്മകതയുടെ വേരുകള്‍ എന്ന അഭിശപ്താവസ്ഥ പക്ഷെ ശ്രീലങ്കയുടെ മാത്രം കുടിലതയായല്ല നോവല്‍ നോക്കിക്കാണുന്നത്:

“ചരിത്രമെന്നാല്‍ കപ്പലുകളും ആയുധങ്ങളും കൈവശമുള്ള ജനത അവ കണ്ടുപിടിക്കാന്‍ മറന്നുപോയവരെ തുടച്ചുനീക്കുന്നതാണ്. എല്ലാ സംസ്കാരങ്ങളും വംശഹത്യയില്‍ ആരംഭിക്കുന്നു. അതാണ്‌ പ്രപഞ്ച നിയമം.”

വികസിത ജനാധിപത്യപ്പേച്ചുകള്‍ തന്നെയും പുരോഭാഗത്തെ വെള്ളപൂശലുകള്‍ മാത്രം:

“നാപാം ഹാര്‍വാഡില്‍ നിന്നാണ് വന്നത്. അണുബോംബ് പ്രിന്‍സ്റ്റനില്‍ നിന്ന്. ഹൈഡ്രജന്‍ ബോംബ്‌ മാന്‍ഹാട്ടന്‍ പ്രോജക്റ്റില്‍ നിന്നും.”

ഇതൊക്കെയാണെങ്കിലും ദ്വീപിന്റെ സാമൂഹിക സംഘര്‍ഷങ്ങളുടെ യാഥാര്‍ത്ഥ്യം അവയെക്കാളെല്ലാം ഇരുണ്ടതാണെന്ന മുഴക്കം നോവലില്‍ ശക്തമാണ്:

“നാട് കത്തിയെരിയുമ്പോഴും സൌന്ദര്യ മത്സരവും ക്രിക്കറ്റ് മാച്ചുകളും ഉണ്ടാവുക ലങ്കയില്‍ മാത്രമായിരിക്കും”

എന്നു പുതിയ കാലത്തിന്റെ നാട്യങ്ങളെ പരിഹസിക്കുന്ന നോവല്‍ദേശത്തിന്റെ ഹൃദയത്തില്‍ ഉറഞ്ഞുപോയ ഹിംസാത്മകതയുടെ വേരുകള്‍ തേടുന്നു:

“ചില രാജ്യങ്ങള്‍ പ്രാകൃതരെ ഇറക്കുമതി ചെയ്യും. നാം നമുക്കുവേണ്ടവരെ വിരിയിച്ചെടുക്കും.”

എല്ലാം കലങ്ങിത്തെളിയുന്ന നാളുകള്‍ എന്ന ക്ലാരന്തയുടെ ശുഭാപ്തിയെ കുറിച്ചു രാദിക നടത്തുന്ന നിരീക്ഷണവും വര്‍ത്തമാന സാഹചര്യങ്ങളുടെ ആവിഷ്കാരമാണ്:

“ഒരു നല്ല ഭാവി വിഭാവനം ചെയ്യുക എന്നത് നാലായിരത്തിലേറെ ബാലാല്‍ക്കാരങ്ങള്‍ കൊല്ലംതോറും നടക്കുന്ന നാട്ടില്‍ പ്രയാസമാണ്. അതും അതില്‍ മിക്കതും സ്വന്തം കുടുംബങ്ങളില്‍ നിന്ന്.”

അപരലോകത്തു നിന്നു വ്യാവഹാരിക ലോകത്തെ നോക്കിക്കാണുക എന്നത് സാഹിത്യത്തില്‍ ഒട്ടേറെ ഉപയോഗിക്കപ്പെട്ടിട്ടുള്ള രീതിയാണ്‌. ‘ഏഴു ചാന്ദ്ര ദിനങ്ങളില്‍ എത്തുമ്പോള്‍ ഉടനീളം അങ്ങനെയാണ് ആഖ്യാനം പുരോഗമിക്കുന്നത്. എന്നാല്‍ ഇരുലോകങ്ങളും വേര്‍പ്പെടുത്താനാവാത്ത വിധം ഒന്നായിത്തീരുന്ന വിപര്യയം, യഥാര്‍ഥത്തില്‍ ദേശത്തിന്റെ സമകാലികതയുടെ രൂപകം തന്നെയാണ്. മരണം എപ്പോഴും കൂടെയുള്ള യാഥാര്‍ത്ഥ്യമായ യുദ്ധ ഛായാഗ്രാഹകന്‍ എന്ന പാത്രസൃഷ്ടി അതിനെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു:

“ഒരു പ്രേതമാകുക എന്നത് യുദ്ധ ഫോട്ടോഗ്രാഫര്‍ ആവുക എന്നതില്‍ നിന്ന് അത്ര വ്യത്യസ്തമല്ല. സുദീര്‍ഘമായ മടുപ്പിന്റെ ഘട്ടങ്ങള്‍ഇടക്ക് വരുന്ന ഭീകരതയുടെ സ്ഫോടനങ്ങള്‍.”

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഭേദം എന്ന ചോദ്യത്തിനു പോലും നോവലിസ്റ്റ് നല്‍കുന്ന ഉത്തരം അത്ര ജീവിതോന്മുഖം ആണെന്നും പറഞ്ഞുകൂടാ:

“പ്രേതപിശാചുക്കളെ ഭയപ്പെടേണ്ടതില്ലജീവിച്ചിരിക്കുന്നവരെയാണ് ഭയപ്പെടേണ്ടത്. മാനുഷിക ഭീകരതകള്‍ ഹോളിവുഡോ മരണാനന്തരമോ ഉണ്ടാക്കിയെടുക്കുന്ന എന്തിനെയും മറികടക്കും. ഒരു വന്യജീവിയെയോ അലയുന്ന ആത്മാവിനെയോ കണ്ടുമുട്ടുമ്പോള്‍ എപ്പോഴും ഇക്കാര്യമോര്‍ക്കുക. അവയൊന്നും നിന്നോളം അപകടകാരികള്‍ അല്ല.”

കഥകള്‍ പറയാന്‍ ഒരാളെങ്കിലും ഏതു ദുരന്തഭൂമിയിലും ശേഷിക്കുമെന്ന ശുഭാപ്തിയെ പോലും നോവല്‍ അത്ര വിശ്വാസത്തില്‍ എടുക്കുന്നില്ല എന്നുകാണാം: നോവലിന്റെ ഏതാണ്ട് ഒടുവില്‍ (പേജ്: 334) അത് പറയുന്നുണ്ട്:

“ഒടുവില്‍ കഥ പറയാന്‍ ആരും ശേഷിച്ചിരിക്കില്ല. നിന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ ആരുമുണ്ടാവില്ല. നിന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കാനും ആരുമുണ്ടാവില്ല.”

മാലിയെ കൊന്നുകളഞ്ഞ JVP ക്കാരനും കൊല്ലപ്പെട്ടുവെന്നും വേണമെങ്കില്‍ ഇനിയൊരു ആയിരം ചാന്ദ്രദിനങ്ങള്‍ അയാളെ ശപിച്ചു കഴിയാമെന്നും അതല്ലെങ്കില്‍ മരണവും മരണത്തെക്കാള്‍ ഭീകരമായ ജീവിതവും തമ്മിലുള്ള “ലങ്കന്‍ റൗലറ്റ്” തുടരാമെന്നും നോവലന്ത്യം മാലിയെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍അവിടെയും നോവലിസ്റ്റ് നിര്‍ത്തുന്നില്ലകൃത്യമായ ഒരു നിലപാടിലേക്ക് വായനക്കാരെ കൊണ്ട് പോകുന്നുമില്ല.

ഡിസ്റ്റോപ്പിയന്‍ ദര്‍ശനത്തിന്റെ ഇരുണ്ട തലങ്ങളും ഗോഥിക്/ ഹൊറര്‍ ഫിക് ഷനില്‍ സാധാരണമായ ബീഭത്സതയുടെ ചിത്രങ്ങളും വേണ്ടുവോളം കണ്ടെടുക്കാവുന്ന നോവല്‍ ജീവിതവും മരണവും തമ്മില്‍ അതിര്‍ത്തികള്‍ വെച്ചുമാറുന്ന സാഹചര്യങ്ങള്‍ നിയാമകം തന്നെയായ നാടിന്റെ കഥ തന്നെയാണ് പറഞ്ഞുവെക്കുന്നത്. ശ്രീലങ്കന്‍ സംഘര്‍ഷത്തില്‍ കേന്ദ്രീകരിക്കുന്ന മറ്റു നോവലുകളുമായി ചേര്‍ത്തുവെക്കുമ്പോള്‍ സാജാത്യങ്ങളെക്കാള്‍ വൈജാത്യങ്ങളാണ് കരുണതിലകയുടെ നോവല്‍ പ്രകടിപ്പിക്കുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. ഉദാഹരണത്തിന്, മൈക്കല്‍ ഒണ്ടാറ്റ് യേയുടെ ‘Anil’s Ghost (2000) മുന്നോട്ടുവെക്കുന്ന ബുദ്ധിസ്റ്റ് ആത്മീയ ദര്‍ശനത്തിന്റെ സാന്ത്വനം, അതേ ബുദ്ധ ദര്‍ശനത്തെ പിടിച്ചു ആണയിടുന്നവര്‍ 2009ല്‍ വടക്കന്‍ ദേശത്ത്‌ അരങ്ങേറിയ ആ അന്തിമ പരിഹാരത്തിനും (‘final solution’ അഡോള്‍ഫ് ഐക് മന്‍ കണ്ടെത്തിയ ഹോളോകാസ്റ്റ്  മാര്‍ഗ്ഗം ഓര്‍മ്മിക്കുക) രോഹിംഗ്യന്‍ പ്രതിസന്ധി പോലുള്ള മാനുഷിക ദുരന്തങ്ങള്‍ക്കും ശേഷം, തികച്ചും അസ്ഥാനത്താണ് എന്നത് ‘ഏഴു ചാന്ദ്രദിനങ്ങളു’ടെ രചയിതാവ് തിരിച്ചറിയുന്നുണ്ട്. നയോമി മുനവീരയുടെ Island of a Thousand Mirrors  പോലുള്ള കൃതികളിലെ സഹജീവന സ്വപ്നങ്ങളോഅനൂക് അരുദ്പ്രകാശത്തിന്റെ കൃതികള്‍ (The Story of a Brief Marriage 2016 A Passage North -2021) പങ്കുവെക്കുന്ന അസ്തിത്വ പ്രതിസന്ധിയുടെ ദാര്‍ശനിക ക്ഷീണമോ, അതിജീവിച്ചവന്റെ കുറ്റബോധമോ മാലി അല്‍മീദയെ ഭരിക്കുന്നില്ല. ശര്‍മ്മിള സയ്യിദിന്റെ നായിക (Ummath) മുന്നോട്ടു വെക്കുന്ന പൊറുത്തുകൊടുക്കലിന്റെയും സൗഭ്രാത്രത്തിന്റെയും ആദര്‍ശവല്‍കൃത സങ്കല്‍പ്പത്തിനുപോലും അല്‍മീദയുടെ പ്രേതലോകത്തില്‍ പ്രവേശനമില്ല. അതേസമയംഅയാള്‍ തന്റെ കലയുടെ ലോക പരിവര്‍ത്തന ക്ഷമതയില്‍ വിചിത്രമാംവിധം ഇപ്പോഴും വിശ്വസിക്കുന്നവനുമാണ്: ക്യാമറയുടെ കണ്ണുകള്‍ പൊട്ടിയിരിക്കാംഅത് അഴുക്കുപുരണ്ടും ചെളിനിറഞ്ഞും ഉപയോഗ ശൂന്യമായിരിക്കാം, സര്‍വ്വോപരി മരിച്ചുപോയവരുടെ ലോകത്ത് ഉടലഴുക്കം സംഭവിച്ചുകഴിഞ്ഞ ഒരു യുദ്ധ ഫോടോഗ്രഫര്‍ക്കു ഒന്നും ചെയ്യാനില്ല എന്നതും ശരിയായിരിക്കാം. എന്നാല്‍ അയാളിപ്പോഴും ആ പൊട്ടിയ ക്യാമറ കഴുത്തില്‍ അണിയുന്നുണ്ട്അയാളിപ്പോഴും ഡോക്കുമെന്റ് ചെയ്യുന്നതിന്റെയും സാക്ഷിയാകുന്നതിന്റെയും ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്. കരുണ തിലകയുടെ ഫിക് ഷനല്‍ അപരന്‍ അതേ വിഷയം കൈകാര്യം ചെയ്യുന്ന മറ്റു നോവലിസ്റ്റുകളുടെ കഥാപാത്രങ്ങളുടെ രാഷ്ട്രീയസാമൂഹിക ശുഭാപ്തി പങ്കുവെക്കുന്നില്ലായിരിക്കാംഎന്നാല്‍ അയാള്‍ അയാളുടെ മാധ്യമത്തിന്റെ ദൗത്യപാലന ശക്തിയില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്അങ്ങ് അപര ലോകത്തില്‍ പോലും. മെല്‍വില്ലിന്റെ ഇഷ്മയേല്‍ (Moby-Dickഉറ്റുനോക്കുന്ന ആ ഒരാള്‍കഥകള്‍ പറയാനായി ശേഷിക്കുന്ന ആ ഒരാള്‍അല്‍മീദയുടെ ലോകത്തില്‍ ഇല്ലായിരിക്കാം, എന്നാല്‍ ആ സ്ഥാനത്തു അയാളുടെ ഛായാപടങ്ങള്‍ ഉണ്ടാവുമെന്നു തന്നെ അയാള്‍ കരുതുന്നു. നോവലന്ത്യം നിരീക്ഷിക്കുന്നു:

“ഈ ദ്വീപ്‌ അത് നിറയെ വിഡ്ഢികളും പ്രാകൃതരും ആണെങ്കിലും ഒരു സുന്ദരമായ ഇടമാണ്. നിനക്ക് ശേഷം ബാക്കിയാവുക ഈ ചിത്രങ്ങള്‍ മാത്രമാണെങ്കിലുംആര്‍ക്കറിയാംഅതാവാം നിനക്ക് കാത്തുവെക്കാനുള്ള തുരുപ്പുശീട്ട്.”

അഗത ക്രിസ്റ്റി, സല്‍മാന്‍ റഷ്ദി, റെയ്മണ്ട് ഷാന്റ് ലര്‍, ജോണ്‍ ലെ കാരി എന്നീ വലിയ എഴുത്തുകാരോടൊപ്പം Netflix ജനപ്രിയ സിരീസായ സൈ-ഫൈ, ഹൊറര്‍ ഡ്രാമ Stranger Things നെയും ഓര്‍മ്മിപ്പിക്കുന്ന നോവല്‍ എന്നു പുസ്തകത്തിലെ ഴോനര്‍ മിശ്രണങ്ങളെ കുറിച്ചു നിരീക്ഷിക്കപ്പെടുന്നു (James Walton,The Times). മാജിക്കല്‍ റിയലിസത്തിന്റെ പ്രയോഗത്തില്‍ റുഷ്ദിയേയും മാര്‍ക്കേസിനെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ സര്‍റിയലിസത്തിന്റെ പ്രയോഗത്തില്‍ ഗോഗോള്‍ (Dead Souls) ബുള്‍ഗാകോവ് (The Master and Margarita) തുടങ്ങിയ സ്വാധീനങ്ങളും കാണാം (Tomiwa Owalade, The Guardian). ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ മാസ്റ്റര്‍ പീസിനെയും (Lincoln in the Bardo) ഇവയോട് ചേര്‍ക്കാം. വില്‍ഫ്രെഡ് ഓവന്റെ വിഖ്യാത കവിതയും (Strange Meeting  (1919)Wilfred Owen) കുറോസാവയുടെ വിഖ്യാത ചിത്രം Dreams (1990) ലെ The Tunnel എന്ന ഖണ്ഡത്തെയും പുസ്തകം ഓര്‍മ്മിപ്പിക്കും.

References:

(1). Frank Lawton. ‘Dead Man Talking’, Literary Review, Oct, 2022, https://literaryreview.co.uk/dead-man-talking).

(2). Eric Karl Anderson. ‘The Seven Moons of Maali Almeida by Shehan Karunatilaka, lonesomereader, https://lonesomereader.com/blog/2022/8/10/the-seven-moons-of-maali-almeida-by-shehan-karunatilaka, August 10, 2022).

(3). Tomiwa Owolade. ‘The Seven Moons of Maali Almeida by Shehan Karunatilaka review – life after death in Sri Lanka’, https://www.theguardian.com/books/2022/aug/09/the-seven-moons-of-maali-almeida-by-shehan-karunatilaka-review-life-after-death-in-sri-lanka, 9 Aug 2022 ).

(4). ‘The complete review’, 30 August 2022). 


More on Sri Lankan Conflict

 Anil's Ghost by Michael Ondaatje

https://alittlesomethings.blogspot.com/2024/08/anils-ghost-by-michael-ondaatje.html

The Story of a Brief Marriage by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/the-story-of-brief-marriage-by-anuk.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html

Island of a Thousand Mirrors by Nayomi Munaweera

https://alittlesomethings.blogspot.com/2015/05/blog-post_22.html

 

No comments:

Post a Comment