തിരോധാനങ്ങളില്‍ തെളിഞ്ഞുവരുന്നത്
പലസ്തീനിലെ
യാഫയില്‍ ജനിച്ച ജേണലിസ്റ്റും എഴുത്തുകാരിയുമായ ഇബ്തിസാം അസം, ജര്‍മ്മന്‍, ഇംഗ്ലീഷ്
സാഹിത്യങ്ങളില്‍ ബിരുദം നേടിയ ശേഷം ഇസ്ലാമിക്
ചരിത്രത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും സോഷ്യല്‍ വര്‍ക്കില്‍ മറ്റൊരു മാസ്റ്റേഴ്സ്
ഡിഗ്രിയും നേടി, ഇപ്പോള്‍ ‘അല്‍ അറബ് ജദീദ്’ പത്രത്തിന്റെ സീനിയര്‍ കറസ്പോണ്ടന്റ് ആയി ന്യു യോര്‍ക്കില്‍ ജോലി
ചെയ്യുന്നു. അറബി ഭാഷയില്‍ രണ്ടു നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഖ്യാത
ഇറാഖി കവിയും നോവലിസ്റ്റുമായ സിനാന്‍ അന്തൂന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു
സിറാക്യൂസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച അവരുടെ രണ്ടാമത് നോവല്‍ The
Book of Disappearance, 2020യിലെ ഇന്റര്‍നാഷണല്‍ പലസ്തീനിയന്‍
റീഡിംഗ് കാംപെയ്നിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കൃതിയാണ്.
ദുരൂഹതയുടെ
പശ്ചാത്തലം
പലസ്തീനില്‍
കഴിയുന്ന മുഴുവന്‍ പലസ്തീനികളും ഒരു തെളിവും ബാക്കിവെക്കാതെ “അന്യഗ്രഹ ജീവികള്‍
മൂലമോ, സിണ്ടറെല്ലയുടെ
യക്ഷിയായ ഗോഡ് മദറിന്റെ രൂപം മാറ്റല്‍ മൂലമോ എന്ന മട്ടില്‍”*(1). പൊടുന്നനെ അപ്രത്യക്ഷരാകുക എന്ന വിചിത്രമായ ഒരു സാഹചര്യമാണ് നോവലിന്റെ
തൊടുത്തുവിടല്‍ ആകുന്നത്. കൂട്ടത്തിരോധാനം എന്ന പലസ്തീനിയന്‍ പ്രതിഭാസത്തിനു
ഇസ്രായേലി ദേശത്തിന്റെ ഹിംസാത്മക പിറവിയെ അടയാളപ്പെടുത്തിയ 1948ലെ നക്ബയോളം പഴക്കമുണ്ട്: ജനസംഖ്യയുടെ എമ്പത് ശതമാനവും ജന്മഗ്രാമങ്ങളില്‍
നിന്ന് ആട്ടിയോടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തതിന്റെ ശാപഭൂമിയിലാണ്
സയണിസ്റ്റ് ദേശം സ്വയം സ്ഥാപിതമായത്. എന്നാല്‍ ഇബ്തിസാം അസം ഈ പ്രമേയത്തിന് ഒരു
വ്യത്യസ്തവും ദുരൂഹവുമായ പരിണാമഗുപ്തി നല്‍കുന്നു: തിരോധാനത്തിനു ശേഷം അതെങ്ങനെ
സംഭവിച്ചു എന്നോ, എന്തുകൊണ്ട് സംഭവിച്ചു എന്നോ
അപ്രത്യക്ഷരായവരില്‍ പോലും ആര്‍ക്കെങ്കിലും അറിയാവുന്നതായി ഒരു സൂചനയുമില്ല. ഇത്
നക്ബാനന്തര തിരോധാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്: അന്ന് “എല്ലായിടത്തും
വെടിയുണ്ടകളായിരുന്നു. ഞങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴൊക്കെ അവര്‍
വെടിവെച്ചു വീഴ്ത്തി” എന്ന മുത്തശ്ശിയുടെ വാക്കുകളില്‍ എങ്ങനെ എന്ന ചോദ്യത്തിന്
ഉത്തരമുണ്ട്. ഇസ്രായേലികള്‍ ദേശീയ പ്രതിസന്ധി എന്നുവിളിക്കുന്ന പുതിയ സാഹചര്യം, ദേശത്തിന്റെ ജീവിതത്തെ മൊത്തം ബാധിക്കുന്നു. വെസ്റ്റ് ബാങ്കിലെ
പലസ്തീനികള്‍ ജോലിക്ക് ഹാജരാകുന്നില്ല, ഇതര ഇടങ്ങളിലെ
പലസ്തീനികള്‍ ആശുപത്രികള്‍, റസ്റ്ററന്റുകള്‍, എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല, തങ്ങളുടെ
വീടുകളില്‍ നിന്നും കാണാതാകുന്നു. തടവറകളില്‍ നിന്നു പോലും അപ്രത്യക്ഷരാകുന്നു.
അവരെവിടെപ്പോയി എന്ന് അറിയാന്‍ വഴിയില്ലെങ്കിലും അടിസ്ഥാന സാമൂഹിക ജീവിതത്തില്‍
അവര്‍ എത്രമാത്രം ആവശ്യമായിരുന്നു എന്ന് ഇതോടെ വ്യക്തമാകുന്നു.
നോവലിന്റെ
സിംഹഭാഗവും യാഫയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. ഫ്രീലാന്‍സ്
ക്യാമറാമാന്‍ ആയി ജോലിചെയ്യുന്ന അലാ തന്റെ മരിച്ചുപോയ മുത്തശ്ശിക്ക് എഴുതിയ
കത്തുകളുടെ രൂപത്തിലുള്ള ആഖ്യാനം യാഫയുടെയും പലസ്തീനി സ്വത്വത്തകര്‍ച്ചയുടെയും കഥ
പറയുന്നു. അലായുടെ ജേണല്‍ തന്നെയാണ് തലക്കെട്ടിലെ ‘തിരോധാനങ്ങളുടെ പുസ്തകം’. അത് ഒരേസമയം മുത്തശ്ശിയെ കുറിച്ചും യാഫയെ
കുറിച്ചും ആയിത്തീരുന്നു: ‘നിന്റെ യാഫ’ എന്ന് നക്ബക്ക്
മുമ്പുണ്ടായിരുന്ന ദേശത്തെയും താനറിയുന്ന വര്‍ത്തമാന കാല ദേശത്തെയും അലാ
വ്യത്യസ്തമായി അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇസ്രായേലി
കുടിയേറ്റ പദ്ധതിയുടെ ഭാഗമായ പേരുമാറ്റങ്ങള്‍ അംഗീകരിക്കാത്ത അലാ, നക്ബപൂര്‍വ്വ
പേരുകള്‍ തന്നെയാണ് തെരുവുകള്‍ക്കും മറ്റും ഉടനീളം ഉപയോഗിക്കുന്നത്.
ആഭ്യന്തരമായിത്തന്നെ ഭ്രഷ്ടരാക്കപ്പെട്ട (internally displaced) പലസ്തീനികളിലെ രണ്ടാം തലമുറ - നോവലില്‍ മൂന്നാം തലമുറ- അംഗമായ അലാക്ക് ‘റ്റാറ്റ’യുമായുള്ള ഊഷ്മള ബന്ധത്തിന്റെ ഓര്‍മ്മകളും
യാഫയെ കുറിച്ചും നക്ബ തൊട്ടുള്ള പലസ്തീനി ജീവിതത്തെ കുറിച്ചുമുള്ള അവര്‍ക്കിടയിലെ
സംവാദങ്ങളും അയാളെ കൃത്യമായും പലസ്തീന്‍ ചിഹ്നമാക്കി അടയാളപ്പെടുത്തുമ്പോള്‍,
ഏരിയലും മറ്റു ഇടതു ലിബറല്‍ സൗഹൃദങ്ങളും അയാളെ സഹജീവന
മുദ്രാവാക്യത്തിന്റെ പ്രതീകവും ആക്കുന്നുണ്ട്. അത്തരം കാഴ്ചപ്പാടുകളുടെ ആഴവും
ആത്മാര്‍ത്ഥതയും അളക്കുന്ന പുസ്തകം എന്നനിലയില്‍ പുതിയ നൂറ്റാണ്ടിന്റെ സ്വരംകൂടി
നോവല്‍ അടയാളപ്പെടുത്തുന്നു. എന്നാല്‍, തന്റെ അവസ്ഥയിലെ
ഐറണിയെ കുറിച്ചും അയാള്‍ ബാധവാനാണ്: അറബ്-ഇസ്രായേലി ബാന്ധവത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടാന്‍
കഴിയുന്ന ഒരു ‘ടോകന്‍ അറബി’ ആകുന്നതിനെ കുറിച്ച് അയാള്‍ പരിഹാസപൂര്‍വ്വം
സംസാരിക്കുന്നുണ്ട്. “ഞാന്‍ നിങ്ങള്‍ക്കെല്ലാം ആവശ്യമുള്ള പാര്‍ട്ടിക്കാരനായ ആ
ടോകന്‍ അറബിയാണ്, അപ്പോള്‍ നിനക്കു പറയാം, നിനക്കൊരു അറബ് സുഹൃത്തുണ്ട് എന്ന്.”
കുടുംബം, സുഹൃത്ത്, വൈരുധ്യങ്ങള്‍
തികച്ചും
കുടുംബപരമായ ഒരു തിരോധനത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പ്രായമായ മുത്തശ്ശിയുടെ
ദുരൂഹമായ തിരോധാനത്തെ അന്വേഷിച്ചിറങ്ങുന്ന അമ്മയും ഹലായും ചുറ്റുവട്ടങ്ങളിലെല്ലാം
പരിഭ്രാന്തരായി അലയുന്നു. ഹലാ സ്വയം ഇപ്പോള്‍ നാല്‍പ്പതുകാരനാണ്. കടല്‍ക്കരയില്‍
യാഫാ തീരത്തെ നോക്കിയിരിക്കുന്ന രീതിയില്‍ മുത്തശ്ശിയെ കണ്ടെത്തുമ്പോള്‍ ആഗ്രഹിച്ച
അന്ത്യമാണ് അവര്‍ക്കു ലഭിച്ചത് എന്ന് സ്വയം ആശ്വസിപ്പിക്കാന്‍ ഹലാ ശ്രമിക്കുന്നു:
“അവര്‍ ശരിക്കും അവര്‍ ആഗ്രഹിച്ച രീതിയില്‍ മരിച്ചു: ഒന്നുകില്‍ സ്വന്തം
കിടക്കയില്‍, അല്ലെങ്കില്‍ കടല്‍ക്കരയില്‍.” പരസഹായം ആവശ്യമാകുന്ന കാലത്തേക്ക്
ജീവിച്ചിരിക്കരുത് എന്നതായിരുന്നു അവരുടെ പ്രാര്‍ത്ഥന. ഓര്‍മ്മകളില്‍ തെളിയുന്ന
മുത്തശ്ശി, 1948ലെ നക്ബയുടെ ഘട്ടത്തില്‍ പലസ്തീന്‍
ജനസംഖ്യയുടെ എമ്പത് ശതമാനവും പലായനം ചെയ്തപ്പോള്‍ പോലും വിട്ടുപോകാന്‍
വിസമ്മതിച്ചവളാണ്: “എനിക്ക് ഒരിക്കലും ബൈറൂത്ത് ഇഷ്ടമായിരുന്നില്ല.ആളുകള്‍ക്ക്
എന്തുകൊണ്ടാണ് അതിത്രമാത്രം ഇഷ്ടം എന്നെനിക്കറിയില്ല. കാണാന്‍ ഒന്നുമില്ല.”
മുത്തശ്ശിയെ കൂടാതെ വിട്ടുപോകുമ്പോള്‍, കാര്യങ്ങള്‍
കലങ്ങിത്തെളിയുമ്പോള്‍ തിരികെയെത്താമെന്ന മോഹമുണ്ടായിരുന്നു മുത്തച്ഛന്. എന്നാല്‍
പലസ്തീനിന്റെ വിധി അത്തരമൊരു പുനസമാഗമം അസാധ്യമാക്കി. മുത്തശ്ശിയുടെ മരണം ഒരു
സൂചകമാകാം: പലസ്തീനില്‍ നിന്നു ജീവനോടെ മറയാന്‍ തയ്യാറില്ലാത്ത മുത്തശ്ശിക്ക്
വരാനിരിക്കുന്ന ദുരൂഹ തിരോധാനത്തിന്റെ ഘട്ടത്തില്‍ മരണമാകും അഭികാമ്യം. പിറന്ന
മണ്ണു വിട്ടുപോകുന്നതിലേറെ മരണമാണ് അഭികാമ്യം എന്ന നിലപാടില്‍ അവര്‍ സ്റ്റെയ്ന്‍ബെക്കിന്റെ
‘ഗ്രാന്‍ഡ്‌മാ ജോഡ്’ (The Grapes of Wrath- John
Steinbeck), ചിമമാന്‍ഡാ അദിചിയുടെ മമ ഒടെനിബോ (Half of
a Yellow Sun – Chimamanda Adichie) തുടങ്ങിയ കഥാപാത്രങ്ങളെ
ഓര്‍മ്മിപ്പിക്കുന്നു. ഓര്‍മ്മകളുടെയും മരിച്ചുപോയവരുടെയും സൂക്ഷിപ്പുകാരും കാവല്‍ക്കാരുമായ
ചങ്കുറപ്പുള്ള മുത്തശ്ശി/അമ്മമാരെ The Gate of the Sun (Elias
Khoury), Mornings in Jenin (Susan Abulhawa) തുടങ്ങിയ പലസ്തീനി ആഖ്യാനങ്ങളിലും കാണാം. “ഏറ്റവും പ്രയാസകരമായ കാര്യം സ്വന്തം
വീട്ടില്‍ അനാഥരാകുക എന്നതാണ്, എന്നിട്ട് വിദേശികള്‍
വന്നു വീട്ടുടമകള്‍ ആകുന്നതും” എന്ന് നിരീക്ഷിക്കുന്ന അലാ, നക്ബയുടെ ഘട്ടത്തില്‍ അറബികള്‍ പെട്ടുപോയ അവസ്ഥ വിവരിക്കുന്നു: “ആരും
സ്വദേശം അങ്ങനെയങ്ങ് വിട്ടുപോകില്ല. വിട്ടുപോകുക എന്നാല്‍ ആത്മഹത്യ പോലെയായിരുന്നു; പോകാതിരിക്കുന്നതും ആത്മഹത്യയായിരുന്നു.” മുത്തശ്ശിയുടെ മരണം തന്നെ
ബാധിച്ചതെങ്ങനെ എന്ന് അയാള്‍ പറയുന്നു: “എനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെടുന്നു, നീയില്ലാതെ ഞാന്‍ അനാഥനാണ്.” എന്നാല്‍ തന്റെ മാത്രം അനുഭവമാണതെന്നു ഒരു
പലസ്തീനി കരുതുന്നില്ല: “അവര്‍ മരിച്ചിട്ടില്ല. അവര്‍ ഇപ്പോഴും
ജീവിച്ചിരുപ്പുണ്ട്. ശവശരീരങ്ങളാണ് ഞങ്ങളുടെ ജീവിച്ചിരിക്കുന്ന ഉടലുകള്‍. പക്ഷെ
അവര്‍ നക്ബ തലമുറയാണ്. നക്ബ പിറന്നപ്പോള്‍ പിറന്നവര്‍.” എന്തിനെഴുതുന്നു എന്ന
ചോദ്യത്തിനും അയാള്‍ക്കു വിശദീകരണമുണ്ട്: “ഒരു പക്ഷെ ഭയം കൊണ്ടാവാം ഞാന്‍
എഴുതുന്നത്, മറവിക്ക് എതിരെയും. ഓര്‍മ്മിക്കാന്‍
വേണ്ടിയാണു ഞാന്‍ എഴുതുന്നത്, ഓര്‍മ്മിപ്പിക്കാനും, അപ്പോള്‍ ഓര്‍മ്മകള്‍ മായ്ക്കപ്പെടില്ല. ഓര്‍മ്മയാണ് എന്റെ അവസാന
പിടിവള്ളി.” ഈ ഓര്‍മ്മകളെയാണ് അയാളുടെ ഏറ്റവുമടുത്ത സുഹൃത്ത് രാഷ്ട്രീയമായി
ദുരുപയോഗം (appropriate) ചെയ്യുക.
നാം
പലസ്തീനി കഥാപാത്രങ്ങളായ അലായുടെയും മുത്തശ്ശിയുടെയും എന്ന പോലെത്തന്നെ ഇസ്രായേലി
കുടിയേറ്റ കുടുംബത്തില്‍പ്പെട്ട കളിക്കൂട്ടുകാരന്‍ ഏരിയലിന്റെയും കഥകള്‍
പിന്തുടരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കും ഇടയില്‍ പൊതുവായി പലതുമുണ്ട്:
രണ്ടുപേരും സുമുഖരും, സംസ്കാരസമ്പന്നരുമാണ്, രണ്ടു ഭാഷകള്‍
അറിയാവുന്ന അവിവാഹിതരാണ്. ടെല്‍ അവിവിന്റെ സുഖലോലുപത ആസ്വദിക്കുന്നവരാണ്. “ടെല്‍
അവിവ് ആസക്തികൊണ്ടു മുങ്ങിപ്പോയതാണ്, ജറൂസലേം
എല്ലായിടത്തും മതക്കാരെ കൊണ്ടും സൈനികരെകൊണ്ടും മുങ്ങിപ്പോയ പോലെ. ടെല്‍ അവിവ്
അവിടത്തെ പതിവുകാര്‍ പറയുമ്പോലെ, പാപത്തിന്റെ നഗരമാണ്.”
ആദ്യഘട്ടത്തില്‍ സുഹൃത്തിന്റെ തിരോധാനത്തെ വിശദീകരിക്കാനാവാത്ത ഏരിയല്‍, പലസ്തീനികളുടെ തിരോധാനത്തിനു പിന്നില്‍ ഇസ്രായേലി സൈന്യത്തിന്റെ ഇടപെടല്‍
സന്ദേഹിക്കുന്നു. എന്നാല്‍ നോവല്‍ മുന്നോട്ടു പോകവേ, ഏരിയലിന്റെ
വീക്ഷണം മാറിത്തുടങ്ങുന്നു. അയാള്‍ അതിവേഗം പലസ്തീനികള്‍ക്ക് ഇടമില്ലാത്ത
ഇസ്രായേലി സമൂഹം എന്ന ആശയത്തിന്റെ വക്താവ് ആയിത്തുടങ്ങുന്നു. ലിബറല്‍ മിതവാദി
എന്നും പലസ്തീനികളുമായി സഹജീവനം ആഗ്രഹിക്കുന്നവന്‍ എന്നുമുള്ള ബുദ്ധിജീവി നിലപാട്, വ്യക്തിപരമായി ത്യാഗങ്ങളൊന്നും ആവശ്യപ്പെടുന്നില്ലാത്ത ഘട്ടം വരെ മാത്രമേ
നിലനില്‍ക്കുന്നുള്ളൂ എന്നതാണ് നോവലിസ്റ്റ് നടത്തുന്ന നിശിത നിരീക്ഷണം. തലേന്ന്
രാത്രി പോലും ഒരുമിച്ചു മദ്യപിച്ച കൂട്ടുകാരന്റെ തിരോധാനം സൃഷിക്കുന്ന അങ്കലാപ്പ്, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ അന്ത്യശാസനം
അവസാനിക്കുന്നതു പോലും കാത്തു നില്‍ക്കാതെ അപ്പാര്‍ട്ട്മെന്റ്
സ്വന്തമാക്കുന്നതിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നു. ആദ്യം സുഹൃത്തിനെ അന്വേഷിച്ചു
തന്റെ കയ്യിലുള്ള മറ്റൊരു താക്കോലുമായി അപ്പാര്‍ട്ട്മെന്റില്‍ എത്തുന്ന ഏരിയല്‍
അന്വേഷണ കുതുകിയായി അയാളുടെ ജേണല്‍ വായിച്ചു തുടങ്ങുന്നതാണ് നോവലില്‍ അലായുടെ
ആഖ്യാന ധാര ആയിത്തീരുന്നത്. ആ അര്‍ത്ഥത്തില്‍ ഘടനാപരമായി അത് നിര്‍ണ്ണായകമാണെങ്കിലും, അയാളില്‍ സംഭവിക്കുന്ന പരിണാമം അയാള്‍ത്തന്നെ സ്വയം വിശ്വസിപ്പിക്കാന്‍
ശ്രമിച്ച പലസ്തീന്‍ ബന്ധുത്വത്തിന്റെതല്ല. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഡെഡ്
ലൈനിനപ്പുറം പലസ്തീനി വീടുകള്‍ ഇസ്രായേലികള്‍ക്ക് സ്വന്തമാക്കാം എന്നിരിക്കെ, ഹൈഫയിലെ അബ്ബാസ് സ്ട്രീറ്റില്‍ ഒരു വീട് വേഗം സ്വന്തമാക്കാന്‍
ആവശ്യപ്പെട്ടു മകനെ വിളിക്കുന്ന അമ്മയ്ക്കും മുമ്പേ സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍
അധികാരം സ്ഥാപിക്കുന്ന ഏരിയല്‍ വെളിവാക്കുന്ന ധാര്‍മ്മിക പാപ്പരത്തമാണ് ഇസ്രയേല്‍
- പലസ്തീന്‍ ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നത് എന്നതും അത് പ്രദര്‍ശിപ്പിക്കുന്നത്
തീവ്ര വലതുപക്ഷം മാത്രമല്ല എന്നതും നോവലില്‍ നിര്‍ണ്ണായകമാണ്. റമോന വാദി
നിരീക്ഷിക്കുന്നതു പോലെ, അധിനിവേശം സംബന്ധിച്ച
ഇസ്രായേലി ആഖ്യാനങ്ങള്‍ ‘സ്വാഭാവികമായി’ ആന്തരവല്‍ക്കരിക്കുകയും പലസ്തീനി
സ്മൃതികളെ പോലും അതിനായി ഉപയോഗിക്കുകയും ചെയ്യുന്നത്തിന്റെ പ്രത്യക്ഷമാണ് ഏരിയല്‍.
അലായുടെ ജേണലില്‍ നിന്നു തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ‘തിരോധാനപൂര്‍വ്വ കാലത്തിന്റെ
പുരാവൃത്തം’ എന്ന പേരില്‍ ഹീബ്രുവിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കാനുള്ള
തീരുമാനത്തിലൂടെ “ഏരിയല്‍ തന്റെ മുന്‍കാല സുഹൃത്തിനെതിരെ പ്രാവര്‍ത്തികമാക്കുന്നത്
ഇസ്രായേലി നരേറ്റിവിന്റെ ആകത്തുകയുടെ നടത്തിപ്പു സാധ്യമാക്കുന്ന അന്തിമ
ഒറ്റിക്കൊടുക്കല്‍ പ്രക്രിയയാണ്: ആഖ്യാവില്ലാത്ത ഉപേക്ഷിക്കപ്പെട്ട ഒരു
പലസ്തീനിയന്‍ ആഖ്യാനം കൊണ്ട് നാമെന്താണ് ചെയ്യുക?” *(2). പലസ്തീനിയന്‍ ഓര്‍മ്മകളെ മായ്ച്ചു കളയുകയും തലസ്ഥാനത്ത് ഇസ്രായേലി
അധിനിവേശത്തിനു ചരിത്രപരവും പുരാണപ്രോക്തവുമായ സയണിസ്റ്റ് ഭാഷ്യത്തിലെ ആഖ്യാനങ്ങള്‍
സ്ഥാപിക്കുകയും ചെയ്യുക എന്നത് കൊളോണിയല്‍ പ്രോജക്റ്റിന്റെ ഭാഗമാണ്. സുഹൃത്തിന്റെ
കുറിപ്പുകള്‍ ഇഷ്ടംപോലെ ഉപയോഗിക്കാനും വാതിലിന്റെ പൂട്ട് മാറ്റാനുമുള്ള
ഏരിയലിന്റെ തീരുമാനങ്ങള്‍ അയാളുടെ ധാര്‍മ്മിക പാപ്പരത്തത്തിനോട് ചേര്‍ന്നു
പോകുന്നു. എങ്ങനെയാണ് മാന്യനായ ഒരാള്‍ക്ക് തന്റെ അയല്‍ക്കാരന്റെ വീട് കയ്യേറാനാകുക
എന്ന സാമാന്യ യുക്തിക്ക് അങ്കലാപ്പുണ്ടാക്കുന്ന ചോദ്യത്തിന് പലസ്തീന്‍ യാഥാര്‍ത്ഥ്യങ്ങളിലൂടെ, പടിപടിയായി, അത് സാധ്യമാകും എന്നു
കാണിക്കുന്നതിലാണ് നോവലിന്റെ പരിണാമഗുപ്തി എന്നു ലിങ്ക്സ് കേലി നിരീക്ഷിക്കുന്നു (M.
Lynx Qualey). ഏരിയലിന്റെ പാത്രസൃഷ്ടി അടയാളപ്പെടുത്തുന്ന
പരിണാമങ്ങളിലൂടെ നോവല്‍, മറ്റെന്തിലുമേറെ, ‘ലിബറല്‍ സയനിസം’ എന്ന മിത്തിനെ പൊളിച്ചടുക്കുന്നു എന്ന നിരീക്ഷണവും *(3) തികച്ചും പ്രസക്തമാണ്.
ഇതര
പ്രതികരണങ്ങള്‍
തിരോധാനങ്ങളുടെ
പ്രതിഫലനങ്ങള്‍ വ്യക്തമാക്കുന്ന മറ്റു സംഭവങ്ങളും പുസ്തകത്തില്‍ ദൃശ്യമാണ്.
തടവറകളില്‍ നിന്ന് ജയില്‍പുള്ളികളുടെ തിരോധാനം ഇസ്രയേലികളെ വിറളി
പിടിപ്പിക്കുന്നു. ശസ്ത്രക്രിയക്കു നിശ്ചയിച്ച സമയത്ത് സര്‍ജ്ജന്മാര്‍ ആശുപത്രികള്‍
എത്തുന്നില്ല. ബസ്സുകള്‍ ഓടുന്നില്ല. കടകളില്‍ ഉപഭോക്താക്കളില്ല. തിരോധാനത്തെ
തുടര്‍ന്നുള്ള 48 മണിക്കൂറില്‍ അന്ധാളിച്ചു പോകുന്ന ഇസ്രായേലി ഭരണകൂടം പലസ്തീനികളെയും അവരെ
പിന്തുണയ്ക്കുന്ന ലിബറല്‍ ഇടതു പക്ഷത്തെയും പലസ്തീനികളുടെ അറബ് സഖ്യ കക്ഷികളെയും
മാറിമാറി കുറ്റപ്പെടുത്തുന്നു, “അറബ് നേതൃത്വമോ, പലസ്തീനിയന്‍ അതോറിറ്റിയോ അറിയാതെ” പണിമുടക്കു പ്രഖ്യാപിച്ച അറബികള്‍
എന്നാണ് ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ “നാം ഇരകളാണ്, നൂറുകണക്കിന്, ആയിരക്കണക്കിന് കൊല്ലങ്ങളായി
വേട്ടയാടപ്പെടുന്നവര്‍” എന്ന ഇരവാദ കോംപ്ലക്സ് നിരന്തരം പൊലിപ്പിച്ചെടുക്കുന്ന
തീവ്ര വലതുപക്ഷം ‘അഞ്ചാംപത്തികളായ ഭീകര’രെ ഉന്മൂലനം ചെയ്ത ‘നമ്മുടെ സൈനികര്‍
നടത്തിയ വെടിപ്പായ ദൌത്യ’ത്തെ 1948-ലെ നക്ബക്കും 1967-ലെ ആറുദിന യുദ്ധത്തിനും
ശേഷമുള്ള ഏറ്റവും വലിയ വിജയവും ‘ഏറ്റവും വെടിപ്പാര്‍ന്ന വംശീയ ശുദ്ധീകരണ
പ്രക്രിയയും’ ആയി പ്രകീര്‍ത്തിക്കുന്നു. ഇസ്രായേലി
ഡിഫെന്‍സ് ഫോഴ്സിനെ കുറ്റപ്പെടുത്തുന്ന ഓണ്‍ എയര്‍ ചര്‍ച്ചാ വിദഗ്ധരും ഈ
സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അതേസമയം, സര്‍ക്കാര്‍
ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു, ഒപ്പം
ഇസ്രയേലികള്‍ക്കു മാത്രമായുള്ള ദേശമെന്ന തങ്ങളുടെ സ്ഥാപക പിതാക്കളുടെ സ്വപ്നം
പൂവണിയുന്നതില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു. പലസ്തീനി അഭയാര്‍ഥികള്‍ തിരികെ
വരാനും അതിര്‍ത്തി കടക്കാനും ശ്രമിക്കുമ്പോള്‍ അവര്‍ ഞൊടിയിടയില്‍
അപ്രത്യക്ഷരാകുന്നു. പലസ്തീന്‍ തന്നെ അതിന്റെ മക്കളെ വിഴുങ്ങുന്നതു പോലെയായിരുന്നു
അത് എന്നു നോവലിസ്റ്റ് എഴുതുന്നു. ഇസ്രായേലിന്റെ സഹജമായ സുരക്ഷാ വിഭ്രാന്തി (paranoia) ഈ ഘട്ടത്തിലും പലരെയും അലട്ടുന്നുണ്ട്: “അറബികള്‍ സോമ്പികളെ പോലെ എല്ലാ
മൂലകളില്‍ നിന്നും ഇഴഞ്ഞിറങ്ങി പുറത്തുചാടിയേക്കാം, എന്നിട്ട്
പ്രതികാരം ചെയ്യാനായി മടങ്ങിയെത്തിയേക്കാം. എന്തും സംഭവിക്കാം. നമുക്ക്
എന്നെങ്കിലും ഒരു പരമാധികാര ദേശമുണ്ടാകുമെന്നു നമ്മുടെ പൂര്‍വ്വികര്‍ ഒരിക്കലും
വിശ്വസിച്ചില്ല, അതും ലോകത്തിലെ ഏറ്റവും ശക്തമായ ഒരു
സൈന്യത്തോടൊപ്പം.” മറുവശത്ത്, തിരോധാന പ്രതിഭാസത്തില്‍
സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സയണിസ്റ്റ് മിത്തുകളുടെ പൂരണം
സംഭവിച്ചതാണ് എന്ന് ആശ്വസിക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ വിടുവായത്തങ്ങളുടെ
കാപട്യവും ഏരിയലിനെ പോലുള്ളവരെ മഥിക്കുന്നുണ്ട്: “നമ്മള്‍
സയണിസ്റ്റ് യുക്തിവാദികള്‍ വല്ലാത്തൊരു കൂട്ടരാണ്. ദൈവമുണ്ട് എന്നു നാം
വിശ്വസിക്കുന്നില്ല, എന്നാല്‍ അവന്‍ നമുക്കുവേണ്ടി
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് നാം വിശ്വസിക്കുന്നു. അവന്‍ ഇല്ല, എങ്കിലും അവന്‍ നമുക്ക് ഈ ദേശം വാഗ്ദാനം ചെയ്തു എന്നു നാം അപ്പോഴും
വിശ്വസിക്കുന്നു, ഇപ്പോള്‍ നമുക്കു വേണ്ടി പലസ്തീനികളെ
തുരത്തിയിരിക്കുന്നു എന്നും!”
‘ഡിസ്റ്റോപ്പിയന്‍
സയണിസ്റ്റ് ഫാന്റസി’
തിരോധാന
പ്രതിഭാസം “ആള്‍പ്പാര്‍പ്പില്ലാത്ത ദേശം, ദേശമില്ലാത്ത ജനതയ്ക്ക്” എന്ന
പൊളിറ്റിക്കല്‍ സയനിസത്തിന്റെ അധിനിവേശ ന്യായീകരണ ക്ലീഷേയെ
സാക്ഷാത്കരിക്കുന്നതിലൂടെ നോവലിനെ ഒരു ‘ഡിസ്റ്റോപ്പിയന്‍ സയണിസ്റ്റ് ഫാന്റസി’ ആക്കുന്നുവെന്നു സ്റ്റീവ്
ഫ്രാന്‍സ് നിരീക്ഷിക്കുന്നു. “വിട്ടുപോകാതെ താമസം തുടര്‍ന്ന
യാഫക്കാര്‍ തങ്ങള്‍ പഴയ നഗത്തിലൂടെ നടക്കുമ്പോള്‍ ഒരു നിഴലും കൂടെ നടക്കുന്നതായി
കാണുന്നു” എന്ന്‍ അലാ കുറിക്കുന്നു. “ജനങ്ങള്‍ വിട്ടുപോയി, ദേശം നിലനിന്നു, ഞങ്ങളുടെ ആത്മാവുകള്‍ കയറൂരി വിട്ടപോലെയായി” എന്ന മുത്തശ്ശിയുടെ വാക്കുകള്‍
നോവലില്‍ ദൃശ്യമാകുന്ന സ്വപ്ന/ വിഭ്രാമക അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.
കുടിയേറിയെത്തി തങ്ങളെ പുറത്താക്കിയവര്‍ക്കാകട്ടെ ‘ഗുരുത്വാകര്‍ഷണം’ (gravitas) ഉണ്ടായിരുന്നില്ലെന്നു മുത്തശ്ശി കരുതുന്നു. ആ ഗുരുത്വാകര്‍ഷണം
മുത്തശ്ശി സൂചിപ്പിക്കുന്ന ജന്മദേശത്തു നിന്ന് പറിച്ചെറിയപ്പെടുമ്പോള്‍
നഷ്ടമാകുന്ന ആത്മാവു തന്നെയാണ്. *(4). “മിഡില്‍ ഈസ്റ്റിലെ ഏക ഡെമോക്രസി” എന്ന് പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കുന്ന
ഇസ്രായേലിന്റെ വല്യേട്ടന്‍ (Big Brother) വേഷപ്പകര്‍ച്ച
ഇതേ ഡിസ്റ്റോപ്പിയന്‍ പ്രമേയത്തിന്റെ തുടര്‍ച്ചയാണെന്നു നിരീക്ഷിക്കാം.
പലസ്തീനിയുടെ രോഷവും കുടിയേറ്റക്കാരന്റെ പറഞ്ഞുപഴകിയ മറുവാദവും നോവലില്‍ ഇടം
പിടിക്കുന്നത് ഒന്നിലേറെ തവണയാണ്:
“ഇവിടം
വെറുമൊരു മരുഭൂമി ആയിരുന്നാലും, നിങ്ങളെല്ലാം വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നുണ ഞങ്ങളെ കൊല്ലാനും
നാടുകടത്താനും നിങ്ങള്‍ക്ക് അവകാശം നല്‍കുന്നില്ല. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും
പിന്നോക്ക ജനതയായിരുന്നെങ്കില്‍ പോലും ഞങ്ങളെ പുറത്താക്കാന്‍ അത് നിങ്ങള്‍ക്ക്
അധികാരം നല്‍കുന്നില്ല. ഞങ്ങളെ കൊല്ലാനും... ഞങ്ങള്‍ പറയുന്നതെല്ലാം വിവര്‍ത്തനത്തില്‍
നഷ്ടപ്പെടുന്നു. നമ്മള്‍ ഒരേ ഭാഷ സംസാരിച്ചാലും. ഞങ്ങള്‍ അലറിവിളിച്ചാലല്ലാതെ
നിങ്ങള്‍ ഞങ്ങളെ കേള്‍ക്കുകയോ ശ്രദ്ധിക്കുകയോ ഇല്ല എന്നു ഞങ്ങള്‍
മനസ്സിലാക്കുന്നു... പലസ്തീനികള്‍ എല്ലാ മൂലകളില്‍ നിന്നും തിരികെയെത്തും. നിങ്ങളുടെ
പേടിസ്വപ്നം യാഥാര്‍ത്ഥ്യമാകും, നിങ്ങള്‍ വേഗം കൂട്ടുകയും
ഞങ്ങളെ ചുട്ടുകൊല്ലുകയും എല്ലാം തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍..”
“വിഡ്ഢീ, നീയെന്താണ് പറയുന്നത്? ഞങ്ങള്‍ ഞങ്ങളുടെ ദേശത്തേക്ക് തിരകെ വന്നു. നിങ്ങളാണ് അധിനിവേശക്കാര്‍.
നിങ്ങളുടെ അറബ് രാജ്യങ്ങളിലേക്ക് പോകുക.”
പലസ്തീന്‍ പ്രശ്നം എന്നതിനെ ഭ്രമാത്മകമായ തിരോധാന പ്രതിഭാസത്തില്‍ വിട്ടുംവെച്ചു ഒരു പ്രഹേളികയുടെ അന്തരീക്ഷത്തിലാണ് നോവല്‍ അവസാനിക്കുന്നതും എന്നത് ഇതോടു ചേര്‍ത്തു കാണാം. പുസ്തകത്തില്‍ പിന്‍കുറിപ്പായി ചേര്‍ത്തിട്ടുള്ള വിവര്‍ത്തകന്‍ സിനാന്‍ അന്തൂനിന്റെ ലേഖനം നോവലില്‍ നിന്നുള്ള ശ്രദ്ധേയമായ ഈ വാക്യങ്ങള്‍ എടുത്തു പറയുന്നു: “നിന്റെ യാഫ എന്റേത് പോലെയാണ്, എന്നാല്‍ രണ്ടും ഒന്നല്ല. പരസ്പരം ആള്‍മാറാട്ടം നടത്തുന്ന രണ്ടു നഗരങ്ങള്‍. നീ നിന്റെ പേര് എന്റെ നഗരത്തില്‍ കൊത്തിവെച്ചു, അതുകൊണ്ട് എനിക്ക് ഞാന്‍ ചരിത്രത്തില്‍ നിന്നു തിരികെ വരുന്ന ഒരാളാണ് എന്ന തോന്നലുണ്ട്. എപ്പോഴും ക്ഷീണിതന്, എന്റെ സ്വന്തം ജീവിതത്തില്‍ ഒരു പ്രേതത്തെ പോലെ അലയുന്നവന്‍. അതെ, ഞാന്‍ നിന്റെ നഗരത്തില്‍ കഴിയുന്ന ഒരു പ്രേതമാണ്. നീയുമതേ, ഒരു പ്രേതമാണ്, എന്നിട്ടെന്റെ നഗരത്തില്‍ കഴിയുന്നു. നമ്മള്‍ ഈ രണ്ടു നഗരങ്ങളെയും യാഫ എന്ന് വിളിക്കുന്നു..” ഇസ്രയേല്‍ ദേശത്തോടുള്ള പലസ്തീനിയന്‍ പ്രതികരണത്തെ കുറിച്ച് ബെന്‍ ഗൂറിയന്റെതായി പറയപ്പെടുന്ന വാക്യം അന്തൂന്‍ ഓര്‍മ്മിപ്പിക്കുന്നു: “പ്രായമായവര്‍ മരിക്കും, ചെറുപ്പക്കാര്‍ മറക്കും.” എന്നാല്‍ അതത്ര എളുപ്പമാകില്ല എന്ന് തന്നെയാണ്, നോവലന്ത്യത്തില്‍, തുറന്നു വെച്ചിരിക്കുന്ന അലായുടെ ചുവന്ന നോട്ടുപുസ്തകം/ ഓര്‍മ്മപ്പുസ്തകം സമര്‍ഥിക്കുന്നത്. “മരിച്ചവരുടെ ആത്മാവുകള്‍ നീതിയും അംഗീകാരവും തേടിക്കൊണ്ടു പിന്തുടരുന്നതു തുടരും, ജീവിച്ചിരിക്കുന്നവര്‍ എഴുതുകയും ഓര്‍മ്മിക്കുകയും ചെയ്യും... നോവല്‍ സ്വയം ആ ചുവന്ന നോട്ട്ബുക്ക് ആണ്, എന്നാല്‍ അത് (തീര്‍ത്തും) ഏരിയലിന്റെ കയ്യില്‍ വീണുപോയിരിക്കുന്നു. അത് എല്ലാര്‍ക്കും വായിക്കാന്‍ പാകത്തില്‍ തുറന്നു കിടക്കും, കല ഇവിടെ അതിന്റെ ഏറ്റവും ശക്തമായ ഒരു ഫലം നേടിയെടുക്കുന്നു: ഓര്‍മ്മകളെ നിലനിര്‍ത്തുകയും ജീവിതത്തെ സൌന്ദര്യപൂര്‍വ്വം പ്രതിരോധിക്കുകയും ചെയ്യുക എന്നത്.” *(5).
References:
(1). (M. Lynx
Qualey, ‘We woke to find them gone’, © Qantara.de 2019, https://en.qantara.de/content/book-review-ibtisam-azems-the-book-of-disappearance-we-woke-to-find-them-gone)
(2). Ramona Wadi, ‘Review: The Book of
Disappearance’, MEMO, June 12, 2019, https://www.middleeastmonitor.com/20190612-the-book-of-disappearance/
(3). SUMMER FARAH, ‘Book Review:
THE BOOK OF DISAPPEARANCE BY IBTISAM AZEM, TRANSLATED BY SINAN ANTOON, STRANGE
HORIZONS, 29 MARCH 2021, http://strangehorizons.com/non-fiction/reviews/the-book-of-disappearance-by-ibtisam-azem-translated-by-sinan-antoon/
(4). STEVE FRANCE, ‘‘The Book of
Disappearance’: Ibtisam Azem’s dystopian Zionist fantasy’, Mondoweiss News
& Opinion About Palastine, Israel & the United States, JULY 15, 2020, https://mondoweiss.net/2020/07/the-book-of-disappearance-ibtisam-azems-dystopian-israeli-fantasy/
(5). Sinan Antoon, ‘Afterword – The Book
of Disappearance’
Men in the
Sun by Ghassan Kanafani
https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html
Return to Haifa by Ghassan Kanafani
Fractured Destinies by Rabai al-Madhoun
The
Lady of Tel Aviv by Rabai al-Madhoun
https://alittlesomethings.blogspot.com/2017/09/blog-post_87.html
Mornings in Jenin by Susan Abulhawa
The Dance of the Deep-Blue Scorpion by Akram Musallam / Sawad
Hussain
https://alittlesomethings.blogspot.com/2024/09/the-dance-of-deep-blue-scorpion-by.html
Minor Detail by Adania Shibli
https://alittlesomethings.blogspot.com/2024/09/minor-detail-by-adania-shibli.html
No comments:
Post a Comment