അമേരിക്കാനാഹ് – ഫെമിനിസത്തിന്റെ പക്ഷാന്തരങ്ങളും രാഷ്ട്രാന്തരങ്ങളും
(നൈജീരിയന്‍
- അമേരിക്കന്‍ നോവലിസ്റ്റ് ചിമമാന്‍ഡാ അദീചിയുടെ ‘Americanah’ എന്ന നോവല്‍ പ്രണയ കഥയുടെ ചട്ടക്കൂട് നിലനിര്‍ത്തുമ്പോഴും ട്രാന്‍സ്നാഷണല്‍
പഠനങ്ങളുടെ കാലത്തെ സ്ത്രീപക്ഷ നിലപാടിലൂന്നി സാമൂഹിക, സാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍
ആവിഷ്കരിക്കുന്നു)
പ്രവാസി
എഴുത്തുകാര്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് രക്ഷാധികാരി ചമയുകയോ
രാഷ്ട്രീയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെത്തന്നെ നിശിതമായ സാമൂഹിക വിമര്‍ശനം
സാധ്യമാവുമോ എന്നതാണ്; അഥവാ, ഉന്നതമായ സാഹിത്യ മൂല്യം നിലനിര്‍ത്തിക്കൊണ്ടു
തന്നെ സ്പഷ്ടമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുക എന്നതാണ്. ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്
നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരി ചിമമാന്‍ഡാ അദീചി. അദീചിയുടെ ഏറെ പ്രശസ്തമായ ആദ്യ നോവലുകള്‍ Purple Hibiscus, Half of a
Yellow Sun എന്നിവ നൈജീരിയന്‍ പശ്ചാത്തലത്തില്‍ തന്നെയാണ്
കഥകള്‍ പറഞ്ഞതെങ്കില്‍, അവരുടെ മൂന്നാമതു നോവല്‍ ‘Americanah’ ,
മുഖ്യ കഥാപാത്രങ്ങളായ ഇഫെമേലുവിന്റെയും ഒബിന്‍ജെയുടെയും ജന്മദേശമായ
നൈജീരിയയുടെയും അമേരിക്കന്‍, ബ്രിട്ടീഷ്
പ്രവാസത്തിന്റെയും പശ്ചാത്തലങ്ങളില്‍ സാമൂഹിക, സാംസ്കാരിക
സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു.
കറുപ്പിന്റെ സ്വത്വം നൈജീരിയയിലും അമേരിക്കയിലും ബ്രിട്ടനിലും എങ്ങനെയാവും
നിരീക്ഷിക്കപ്പെടുക എന്നു പരിശോധിക്കുന്നതിനോടൊപ്പം സാര്‍വ്വ ജനീനമായ
മനുഷ്യാവസ്ഥയെ സംബന്ധിച്ച പതിവു പല്ലവികളെയും സ്വത സിദ്ധമായ കൃത്യതയോടെ
പൊളിച്ചടുക്കുന്നുണ്ട് അദീചി തന്റെ നോവലില്‍.
അദീചിയുടെ
രചനകള്‍
ആദ്യ നോവല്‍ Purple Hibiscus (2003), തുടര്‍ന്നിറങ്ങിയ Half of a Yellow Sun (2006)
എന്നിവയില്‍ രണ്ടിലും പ്രണയം ഒരു മുഖ്യ പ്രമേയമായിരുന്നെങ്കിലും അവ പ്രധാനമായും
യുദ്ധത്തെ കുറിച്ചായിരുന്നു. എന്നാല്‍ 2013ല്‍
പുറത്തിറങ്ങിയ Americanah, രണ്ടു പതിറ്റാണ്ടുകളിലൂടെ, മൂന്നു വന്‍കരകള്‍ പശ്ചാത്തലമാക്കുന്ന ഒരു പ്രണയ കഥയാണ്. ഒപ്പം ദേശീയത, വംശീയത, സാംസ്കാരിക സംഘര്‍ഷങ്ങള്‍, സമൂഹത്തില്‍ ഉയരാന്‍ ശ്രമിക്കുന്നവരുടെ അഭിലാഷങ്ങള്‍, ഭിന്ന സംസ്കൃതികളോട് ഇഴുകിച്ചേരാനുള്ള സ്വമന്വയ ശ്രമങ്ങളുടെ പ്രശ്നങ്ങള്‍,
അധികാര സ്വരൂപങ്ങളുമായുള്ള വിനിമയങ്ങള്‍ തുടങ്ങിയ പോസ്റ്റ്കൊളോണിയല്‍
സാഹിത്യത്തിന്റെ തനതു പ്രമേയങ്ങള്‍ തുല്യ പ്രാധാന്യത്തോടെ നോവല്‍
ആവിഷ്കരിക്കുന്നു. പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ മൂന്നാം തരംഗത്തില്‍ (Third-Wave
Postcolonial Fiction) പെടുന്ന നോവലിസ്റ്റ് ആണെങ്കിലും മുന്‍
തലമുറകള്‍ കൈകാര്യം ചെയ്ത വംശീയത, ഡയസ്പോറ അനുഭവങ്ങള്‍
എന്നിവയൊക്കെ അദീചിയുടെയും പ്രമേയങ്ങളാണ്. ഭിന്ന രൂപങ്ങളില്‍ പ്രതിഫലിക്കുന്ന
സാംസ്കാരിക സങ്കലനമായി (hybridity) ഈ സങ്കീര്‍ണ്ണതകള്‍
പ്രകടമാണ്: സ്വദേശീയവും വിദേശീയവുമായ രണ്ടു സംസ്കാരങ്ങള്‍ ഒന്നിനെയും
ഉപേക്ഷിക്കാതെ ഇടകലരുന്നു; വെള്ളക്കാരന്റെ വീക്ഷണത്തിലൂടെ
നിരീക്ഷിക്കപ്പെടുന്ന കറുത്തവന്റെ ആത്മ പരിശോധന തീര്‍ക്കുന്ന ഇരട്ട ബോധം (‘double-consciusness,
this sense of looking at one’s self through the eyes of others’ – W.E.B.
Du Bois, The Souls of the Black People (1903)); വെള്ളക്കാരായ
യൂറോപ്പുകാര്‍ ഇതര മനുഷ്യരെ ഒന്നുകില്‍ ചെകുത്തന്മാരോ അല്ലെങ്കില്‍ നിഗൂഡത
നിറഞ്ഞവരോ അതുമല്ലെങ്കില്‍ അതിനിഷ്കളങ്കരായ പ്രാകൃതാരോ ആയിക്കാണുന്ന അപരവല്‍ക്കരണങ്ങളാണ്
ഈ പ്രകട രൂപങ്ങള്‍.
സ്വതന്ത്ര
നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ ഏടായ ബിയഫ്രാന്‍ സംഘര്‍ഷത്തിന്റെ
(1967-70) തലസ്ഥാനമായ എനുഗു എന്ന കിഴക്കന്‍ നൈജീരിയന്‍ നഗരത്തില്‍, സംഘര്‍ഷത്തിന്റെ
കേന്ദ്രബിന്ദുവായിരുന്ന ഇബോ വംശജരില്‍ പെട്ട, ബന്ധുക്കളില്‍
ഒട്ടേറെ പേര്‍ ഇരയാക്കപ്പെട്ട കുടുംബത്തില്‍, ന്സുക്കാ
യൂണിവേഴ്സിറ്റി അധ്യാപകനായ പിതാവിന്റെയും യൂണിവേഴ്സിറ്റിയിലെ ആദ്യ വനിതാ
രജിസ്ട്രാര്‍ ആയ മാതാവിന്റെയും ആറു മക്കളില്‍ അഞ്ചാമത്തവളായി, ആ ഓര്‍മ്മകള്‍ വിങ്ങി നില്‍ക്കുന്ന 1977ല്‍ ജനിച്ച ചിമമാന്‍ഡായുടെ
കൃതികളില്‍ ദേശത്തിന്റെ അനുഭവങ്ങളൊക്കെ കടന്നു വന്നത് സ്വാഭാവികമായിരുന്നു. ജനസംഖ്യയില്‍ ലോകത്തിലെ ഏഴാം സ്ഥാനത്തുള്ള നൈജീരിയ 1960 ല്‍ ബ്രിട്ടനില്‍
നിന്ന് സ്വതന്ത്രമായെങ്കിലും മാറിമാറി വന്ന പട്ടാള ഭരണങ്ങള്‍ കൈക്കൊണ്ട അടിച്ചമര്‍ത്തല്‍
രീതികള്‍ കാരണം സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങള്‍ അത്രയൊന്നും ജനങ്ങള്‍ക്ക്
അനുഭവിക്കാനായില്ല. തൊണ്ണൂറുകളുടെ മധ്യത്തില്‍ നൈജീരിയന്‍ യൂണിവേഴ്സിറ്റികളില്‍
പതിവായ അധ്യാപക പണിമുടക്കുകളെ തുടര്‍ന്നാണ് മുഖ്യ കഥാപാത്രമായ ഇഫെമേലു സ്കോളര്‍ഷിപ്പിന്റെ
പിന്‍ബലത്തില്‍ അമേരിക്കയിലേക്കു പോകുന്നതും ഒബിന്‍ജെയുമായി അകലാന്‍ ഇടയകുന്നതും.
1998ല്‍ ജനറല്‍ സാനി അബാച്ചയുടെ പൊടുന്നനെയുള്ള മരണത്തെ തുടര്‍ന്ന്
അധികാരത്തിലെത്തിയ ജനറല്‍ അബ്ദു സലാമി അബൂബക്കറാണ് ദീര്‍ഘനാളത്തെ പട്ടാള ഭരണങ്ങള്‍ക്കു
ശേഷം സിവിലിയന്‍ ഭരണം പുന:സ്ഥാപിച്ചത്. പ്രസിഡന്റ് ഒലുസഗുന്‍ ഒബെസാന്യോ 1999ലും
തുടര്‍ന്നു 2003ലും അധികാരത്തുടര്‍ച്ച നേടി. ഈ ഘട്ടത്തിലാണ് ഒബിന്‍ജെ ഇംഗ്ലണ്ടില്‍
നിന്നു തിരികെയെത്തുന്നതും ചീഫിനു വേണ്ടി അത്ര സുതാര്യമല്ലാത്ത
ജോലിയാരംഭിക്കുന്നതും. സാംസ്കാരികമായി ഭിന്ന വംശങ്ങള്‍ക്കിടയില്‍ പ്രകടമായി
വിഭജിതമായ ഉള്‍പ്രദേശങ്ങളെ അപേക്ഷിച്ച് സങ്കലനം നടന്ന ഇടങ്ങളാണ് നോവലിന്റെ വലിയൊരു
ഭാഗം സംഭവിക്കുന്ന ലേഗോസ് പോലുള്ള വന്‍നഗരങ്ങള്‍. എങ്കിലും തൊലിയുടെ ഇരുള്‍ച്ച
കൂടിയ കറുപ്പുനിറം നൈജീരിയക്കാര്‍ക്ക് പൊതുവായത് കൊണ്ട് സംഘര്‍ഷങ്ങളുടെ
നിമിത്തമാവുക മിക്കപ്പോഴും ക്രിസ്ത്യന്‍- മുസ്ലിം മത വിഭജനം പോലുള്ള വിശ്വാസ
പ്രശ്നങ്ങള്‍ ആയിരുന്നു. വിളറിയ കറുപ്പും ആഫ്രിക്കന്‍ തലമുടിക്ക് പകരം യൂറോപ്പ്യന്‍
രീതിയിലുള്ള നീണ്ട മുടിയും സൗന്ദര്യ ചിഹ്നങ്ങളായി പരിഗണിക്കപ്പെട്ടത് കൊളോണിയല്‍
പാരമ്പര്യത്തിന്റെ മേധാവിത്തം കാരണമാണ്. നോവലിലെ ഗിനികയെന്ന കഥാപാത്രത്തെ പോലെ
ഒട്ടുമിക്ക നൈജീരിയന്‍ സ്ത്രീകളും തൊലിനിറം നേരത്ത് കിട്ടാനായി മാരക പാര്‍ശ്വഫലങ്ങള്‍
ഉള്ള സൌന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ‘ഹെയര്‍ സ്ട്രെയ്റ്റനിംഗ്’
അതിപ്രധാനമായ ഒരു സൌന്ദര്യ സംരക്ഷണ ഉപാധിയയിത്തീരുന്നത് ഇതേ പശ്ചാത്തലത്തിലാണ്.
നോവലില്‍ അതൊരു പ്രധാന പ്രതീകവും ആയിത്തീരുന്നു. മുഖ്യ കഥാപാത്രമായ ഇഫെമേലു തന്റെ
തലമുടി സ്വാഭാവിക രീതിയില്‍ വളരട്ടെ എന്ന് തീരുമാനിക്കുന്നത് ആ അര്‍ഥത്തില്‍
സ്വദേശത്തെ സൗന്ദര്യ സങ്കല്പ്പത്തോടും ആഫ്രിക്കന്‍ സ്ത്രീയെ സംബന്ധിച്ച അമേരിക്കന്‍
പ്രതീക്ഷയോടുമുള്ള ഇരട്ട ധിക്കാരമാണ്.
Also by Adichie:
Purple Hibiscus:
https://alittlesomethings.blogspot.com/2016/06/blog-post_10.html
Half of a Yellow Sun by Chimamanda Ngozi Adichie:
https://alittlesomethings.blogspot.com/2016/05/blog-post.html
പ്രണയ കഥക്കപ്പുറം
പുസതകത്തിന്റെ
പുറംചട്ടയിലെ സൂചന പരിഗണിച്ചാല്‍ നോവല്‍ പ്രണയവും വിരഹവും പങ്കിടുന്ന
ഇഫെമേലുവിന്റെയും ഒബിന്‍ജെയുടെയും കഥയാണ്. സാധ്യമായവരെല്ലാം ദേശം വിട്ടുപോകുന്ന
പട്ടാള ഭരണത്തില്‍ കീഴിലായ നൈജീരിയയില്‍ നിന്ന് മറ്റു കാരണങ്ങള്‍ കൊണ്ടു യഥാക്രമം
അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും പോകാനിടയാകുന്നവര്‍. അമേരിക്കയിലെത്തി
ഇഫെമേലുവിനോട് ചേരാം എന്ന ഒബിന്‍ജെയുടെ ധാരണ 9/11 അനന്തര സാഹചര്യത്തില്‍ നടപ്പാകാതെ പോകുന്നു. ബ്രിട്ടനില്‍ യൂണിവേഴ്സിറ്റി
വിദ്യാഭ്യാസം നടത്തുന്ന ഒബിന്‍ജെ അത്ര സുതാര്യമല്ലാത്ത ഇടപാടുകളെ തുടര്‍ന്ന്
തിരിച്ചയക്കപ്പെടുകയും നൈജീരിയന്‍ രാഷ്ട്രീയത്തിലെ അതികായനും എല്ലാതരം പോസ്റ്റ്‌കൊളോണിയല്‍
ദുഷ്ടുകളുടെയും ആള്‍രൂപവുമായ ‘ചീഫി’ന്റെ റിയല്‍ എസ്റ്റേറ്റ്
ഇടപാടുകള്‍ക്ക് ഇടനിലക്കാരനും ആയിത്തീരുകയും ചെയ്യുമ്പോള്‍, ഒന്നര പതിറ്റാണ്ടോളം നീണ്ട അമേരിക്കന്‍ പ്രവാസത്തിനു ശേഷം സ്വന്തം
തീരുമാനത്തില്‍ തിരികെയെത്തുകയാണ് ഇഫെമേലു. എന്നാല്‍ പ്രണയ കഥ എന്നതിനപ്പുറം, ഫലത്തില്‍ ഏറ്റവും പ്രധാനമായി, ഒട്ടേറെ
ചെറുകഥാപാത്രങ്ങള്‍ വംശീയതയും ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടത്തുന്ന
നിരന്തര സംഭാഷണങ്ങള്‍ അടങ്ങിയ സന്ദര്‍ഭങ്ങളുടെ തുടര്‍ച്ചയായ ആവിഷ്കാരമാണ് നോവല്‍.
ഇഫെമേലു എല്ലായിപ്പോഴും പശ്ചാത്തലത്തില്‍ ഉണ്ടെങ്കില്‍, ഒബിന്‍ജെയുടെ കാഴ്ചപ്പാടിലുള്ള ആഖ്യാനം തുലോം വിരളമാണ് താനും.
പറയപ്പെടുന്ന
കഥകളുടെ രാഷ്ട്രീയ സാംസ്കാരിക ഉള്ളടക്കത്തെ കുറിച്ച് നിഷ്ടയുള്ള എഴുത്തുകാരിയായ
ചിമമാന്‍ഡാ അദീചിയുടെ മുന്‍ നോവലുകളായ Purple Hibiscus (2003), Half of a
Yellow Sun (2006) എന്നിവ പോലെത്തന്നെ
ഇക്കാര്യത്തില്‍ Americanah എന്ന മൂന്നാമത് നോവലും
ഇതിനു അപവാദമല്ല. അതോടൊപ്പം തന്നെ ഈ മൂന്നു നോവലുകളും പ്രണയ കഥകളുമാണ് എന്നതും
ശ്രദ്ധേയമാണ്. എന്നാല്‍, സ്വദേശത്തിന്റെ ചരിത്രം പറയാന്‍
വിധിക്കപ്പെട്ട ‘നാടിന്റെ പുത്രി’ എന്ന ദൌത്യബോധത്തില്‍
നിന്ന് സ്വയം മോചിതയായി എന്ന തീരുമാനം മൂന്നാമത് കൃതിയിലുണ്ട്. അമേരിക്കന്‍
സമൂഹത്തിലെ വംശീയതയുടെയും സാംസ്കാരിക മുന്‍വിധികളുടെയും പ്രശ്നങ്ങളെ സൂക്ഷ്മ
തലങ്ങളില്‍ നിരീക്ഷണ വിധേയമാക്കുകയെന്ന അദീചിയുടെ പതിവ് രീതി അതിന്റെ ഏറ്റവും
മുനകൂര്‍ത്ത ശൈലിയില്‍ നോവല്‍ പ്രകടിപ്പിക്കുന്നുണ്ട്. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, കാമുകന്മാര് എന്നിവരോട്
നേരിട്ടുള്ള സംഭാഷണങ്ങളിലും ഏറെ ജനപ്രിയത നേടുന്ന തന്റെ ബ്ലോഗിലൂടെയും ഇഫെമേലു
അത്തരം നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നു. അടിമത്തം അവസാനിപ്പിച്ചു കൊണ്ട്
അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു അന്ത്യം കുറിച്ച ജൂണ്‍ 19, 1865 എന്ന ദിനത്തെ ‘Juneteenth’ എന്ന്
വിളിക്കുന്നതിനെ ഓര്‍മ്മിപ്പിക്കും വിധം ‘Raceteenth’ എന്നാണ്
ഇഫെമേലു തന്റെ ബ്ലോഗിന് പേരിടുന്നത്.
സ്വത്വ
സങ്കീര്‍ണ്ണതകള്‍
‘ആഫ്രിക്കന്‍ - അമേരിക്കന്‍’, അമേരിക്കന്‍ -
ആഫ്രിക്കന്‍’ എന്നീ സംജ്ഞകളിലെ വ്യത്യാസമെന്ത് എന്ന
ചോദ്യത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത് എന്ന വസ്തുത ചൂണ്ടിക്കാണിച്ചു കൊണ്ട്
മൈക്ക് പീഡ് നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ് (Mike Peed, ‘Realities of
Race’, https://www.nytimes.com/2013/06/09/books/review/americanah-by-chimamanda-ngozi-adichie.html) : നൈജീരിയയില്‍ ജനിച്ചു മികച്ച ‘പ്രിവിലെജുകള്‍’ അനുഭവിച്ചു വളര്‍ന്നു ഉപരി പഠനത്തിനു യു. എസ്സിലെത്തി അറിയപ്പെടുന്ന
എഴുത്തുകാരി, ആക്റ്റിവിസ്റ്റ്, ഫെമിനിസ്റ്റ് ചിന്തക എന്നീ നിലകളിലെല്ലാം ഉന്നതങ്ങളില്‍ എത്തിയ, ഇപ്പോള്‍ യു. എസ്സിലും സ്വദേശത്തുമായി സമയം പങ്കുവെക്കുന്ന അദീചിയെ
സംബന്ധിച്ച് ആരുടേയും മഹാമനസ്കതയോ ഔദാര്യമോ ഇല്ലാതെത്തന്നെ നിശിതമായ സാമൂഹിക
നിരീക്ഷ/ അനാവരണ സാധ്യത ഒരു പ്രയാസമേയല്ല. ‘അമേരിക്കാനാ’യിലൂടെ അമേരിക്ക, നൈജീരിയ, ബ്രിട്ടന് എന്നിവിടങ്ങളില്‍ കറുപ്പു
നിറത്തിനു വന്നുചേരുന്ന നാനാര്‍ത്ഥങ്ങള്‍ എന്തൊക്കെ എന്നു പരിശോധിക്കുകയും ഒപ്പം
മനുഷ്യാവസ്ഥയുടെ തന്നെ ശസ്ത്രക്രിയ നടത്തുകയുമാണ് അവര്‍. ‘ആഫ്രിക്കന്‍ -
അമേരിക്കന്‍’ എന്ന പദം തലമുറകള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയ അടിമകളുടെ
പിന്മുറക്കാരെ സൂചിപ്പിക്കുമ്പോള്‍, പുതുതായി കുടിയേറിയ
ആഫ്രിക്കക്കരെയാണ് ‘അമേരിക്കന്‍ - ആഫ്രിക്കന്‍’ എന്ന
പദം വിവക്ഷിക്കുന്നതെന്ന് ഇഫെമേലു നിരീക്ഷിക്കുന്നു. ആദ്യത്തെ കൂട്ടര്‍ ‘ആഫ്രിക്കാ
മാതാവി’നെ കുറിച്ച് എഴുതുമെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അന്താരാഷ്‌ട്ര
സഹായം ‘അയക്കുന്ന’ രാജ്യക്കാരായിരിക്കുന്നതില്‍
അഭിമാനിക്കുമ്പോള്‍, അത് സ്വീകരിക്കുന്ന ദേശത്തില്‍
നിന്നുള്ളവരാണ് എന്ന് മാത്രമല്ല, സ്വദേശത്തു ഓര്‍ക്കുക
പോലും ചെയ്യാതിരുന്ന ഒരു സ്വത്വസത്യത്തെ - ‘കറുത്തവര്‍’ – എന്നതിനെ ആദ്യമായി നേരിടുകയുമാണ് രണ്ടാമത് വിഭാഗക്കാര്‍. ആദ്യ
വിഭാഗത്തില്‍ പെടുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ‘Black Students
Union അംഗത്വം നേടിയപ്പോള്‍ അവര്‍ African
Students Association-ല്‍ ചേര്‍ന്നു. സാധാരക്കാരുടെ നിരീക്ഷണങ്ങളില്‍
ഇടം പിടിക്കാനിടയില്ലാത്ത ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങളിലാണ് നോവലിന്റെ കാതല്‍.
നോവല്‍
ആരംഭത്തില്‍, കറുത്ത വര്‍ഗ്ഗക്കാര്‍ അധികമില്ലാത്തതും അതുകൊണ്ട് അവര്‍ക്കുള്ള സലൂണുകള്‍
ഇല്ലാത്തതുമായ പ്രിന്‍സ്റ്റണില്‍ നിന്ന് ട്രെന്റണിലേക്ക് ഹെയര്‍ ബ്രേഡിങ്ങിനു
പോകുന്ന ഇഫെമേലു ഒന്നരപ്പതിറ്റാണ്ടോളം അമേരിക്കയില്‍ കഴിഞ്ഞിട്ടും ‘വെള്ളക്കാര്‍’
നിശ്ചയിക്കുന്ന കേശാലങ്കാര സങ്കല്‍പ്പത്തിലേക്കോ, മറുവശത്ത്
സലൂണ്‍ ജോലിക്കാരായ ആഫ്രിക്കന്‍ യുവതികളുടെ സങ്കല്‍പ്പത്തിലേക്കോ
പാകപ്പെട്ടിട്ടില്ല. ‘ദൈവം സൃഷ്ടിച്ചതുപോലെ’ അത് നിലനില്‍ക്കട്ടെ എന്ന സ്വതന്ത്ര
ബുദ്ധി കറുത്ത വര്‍ഗ്ഗക്കാരുടെ മുടിയെ ‘വേറിട്ടത് (deviation)’ ആയും വെള്ളക്കാരുടെതിനെ ‘നിലവാരം (standard)’ ആയും
കാണുന്ന സാംസ്കാരിക വാര്‍പ്പുമാതൃകകളുടെ സുചിന്തിത തിരസ്കാരമാണ്. പ്രതീക്ഷിത
‘അമേരിക്കന്‍’ നിലവാരത്തിലേക്ക് പാകപ്പെടാനായി സംസാര രീതിയില്‍ ബോധപൂര്‍വ്വമായ
മാറ്റങ്ങള്‍ വരുത്തുന്ന സുഹൃത്തുക്കളില്‍ നിന്നും വ്യത്യസ്തമായി തന്റെ നൈജീരിയന്‍
ഉച്ചാരണം ഒളിച്ചുവേക്കേണ്ടത്തില്ലെന്ന തീരുമാനം എടുക്കുന്ന ദിനം മുമ്പില്ലാത്ത
സ്വാതന്ത്ര്യ ബോധം ഇഫെമേലു അനുഭവിക്കുന്നു. തെരഞ്ഞെടുക്കാന്‍ ഒന്നുമില്ലെന്ന
മടുപ്പാണ്, അല്ലാതെ യുദ്ധമോ പട്ടിണിയോ മൂലം
നാടുവിടേണ്ടി വന്നവരായിരുന്നില്ല ഇഫെമേലുവും ഒബിന്‍ യെയും എന്നതു പരിഗണിക്കുമ്പോള്‍
ഇഫെമേലുവിന്റെ ഈ തെരഞ്ഞെടുപ്പില്‍ ഒരര്‍ത്ഥത്തില്‍ ഒബിന്‍ യെക്ക് സാധിക്കാതെ പോയ
സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമുണ്ട്.
സ്ത്രീപക്ഷത്തിന്റെ
നിലപാടുതറ
എഴുത്തുകാരിലും കഥാപാത്രങ്ങളിലും വായനാ സമൂഹത്തിലും ഒരുപോലെ ഏതാണ്ട് മുഴുവനായും പുരുഷാധിഷ്ടിതമായിരുന്ന നൈജീരിയന്‍ പോസ്റ്റ്‌കൊളോണിയല്‍ ഫിക് ഷന്‍, അതിന്റെ മൂന്നാം ഘട്ടത്തില്‍ എത്തുമ്പോള്‍ കൃത്യമായും സ്ത്രീമുന്നേറ്റം പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീവീക്ഷണത്തില്‍ എഴുതുന്ന വനിതാ എഴുത്തുകാരുടെ മേല്‍ക്കൈ തന്നെ ഈ ഘട്ടത്തില്‍ കാണാനാവും. അദീചി ഈ വിഭാഗത്തിലാണ് നിലയുറപ്പിക്കുന്നത്. ‘അമേരിക്കാനാഹ്’ ഒരു പുരുഷന്റെയും സ്ത്രീയുടെയും കഥയാണ് പറയുന്നതെങ്കിലും ലൈംഗിക ബന്ധത്തിന്റെ ആവിഷ്കാരം ഉള്‍പ്പടെ ഏറെ ഭാഗവും സ്ത്രീവീക്ഷണത്തിലാണ് പറയപ്പെടുന്നത്. അദീചിയുടെ മുന്‍കൃതികളെ കുറിച്ചും ഈ നിരീക്ഷണം ശരിയാണ്. സാധാരണ പുരുഷ കേന്ദ്രിത ആഖ്യാനങ്ങളില്‍ അവഗണിക്കപ്പെടുന്ന സ്ത്രീയുടെ ലൈംഗിക സംതൃപ്തി, പുരുഷ വീക്ഷണത്തിലെ സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ വിമര്‍ശനം, സ്ത്രീയുടെ കരിയര്‍ സങ്കല്പങ്ങള്‍ തുടങ്ങിയ പ്രമേയങ്ങള്‍ ഇതുമൂലം നോവലില്‍ ഇടം പിടിക്കുന്നു. ഒബിന്‍ യെയോടു മാത്രമല്ല, ബ്ലെയ്നിയുമായോ കുര്‍ട്ടുമായോ ആകട്ടെ, ഇഫെമേലുവിന്റെ ബന്ധങ്ങളും സൌഹൃദങ്ങളും അവളുടെ തെരഞ്ഞെടുപ്പാണ്; അവ വിട്ടുപോകുമ്പോള്‍ അതും. മറുവശത്തു ഒബിന്‍ യെയുടെ ബന്ധങ്ങള്‍ സാഹചര്യത്തിന്റെ സൃഷ്ടിയോ അയാളുടെ വരുതിയില്‍ നില്‍ക്കാത്തതോ ആണ് എന്നും കാണാം. നോവലന്ത്യത്തില്‍ കോസിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ അയാള്‍ ഇഫെമേലുവിന്റെ അരികിലെത്തുമ്പോഴും ഒന്നും തീര്‍ച്ചയില്ല. “നമ്മള്‍ പ്രണയത്തെ കുറിച്ച് എഴുതുന്നില്ലേ? ആണുങ്ങള് അതു ചെയ്യുമ്പോള്‍ അതൊരു രാഷ്ട്രീയ നിരീക്ഷണമാണ്, സ്ത്രീകള്‍ അതു ചെയ്യുമ്പോഴാവട്ടെ, അതൊരു പ്രണയ കഥ മാത്രവും” എന്നു നിരീക്ഷിച്ച മില്‍സ് ആന്‍ഡ് ബൂണ്‍സ് ആരാധികയായ കൌമാരക്കാരിയാണ് പിന്നീട് ലോകമറിയുന്ന ചിമമാന്‍ഡാ അദീചിയെന്ന ആപാദചൂടം ഫെമിനിസ്റ്റ് ആയ എഴുത്തുകാരിയായി വളര്‍ന്നുവന്നത് എന്ന് നളിനി ശര്‍മ്മ ഓര്‍ക്കുന്നത് സംഗതമാണ് (Nalini Sharma, Americanah By Chimamanda Ngozi Adichie, The Politics Of Writing About Love, https://feminisminindia.com/2016/09/26/book-review-americanah-chimamanda-ngozi-adichie/). നോവലിനെ ഒരു anti-Mills and Boon fiction ആയാണ് വിഭാവനം ചെയ്തതെന്ന് നോവലിസ്റ്റ് എടുത്തുപറഞ്ഞ കാര്യവും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. “സ്ത്രീകള്‍ ശക്തരായിയിരിക്കുക എന്ന ആശയം, ശക്തരായിരിക്കുക എന്നത് മാത്രം – എന്തെങ്കിലും തെളിയിക്കാനല്ല, അസാധാരണത്വത്തിനു വേണ്ടിയുമല്ല, - അതെനിക്കു വളരെ സ്വാഭാവികമാണ്” എന്നും നോവലിസ്റ്റിന്റെ വാക്കുകള്‍ അവര്‍ ഉദ്ധരിക്കുന്നു. മനോഹരമായ ഒരു പ്രണയ കഥയെ ആധുനിക സംസ്കാരത്തില്‍ ലീനമായ വംശീയതയുടെയും സെക്സിസത്തിന്റെയും അടരുകളെ വ്യവച്ചേച്ഛദിക്കാന്‍ ഉപയോഗിക്കുന്നതിലൂടെയാണ് പെണ്ണെഴുത്തിന്റെ മേല്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രസ്തുത പരിമിതി (stigma) അദീചി മറികടക്കുന്നത്. കുടിയേറ്റ ഇടത്തില്‍ സ്വന്തം വ്യക്തിത്വം കണ്ടെത്തുക, സാമ്പത്തിക അസ്ഥിത്വം സ്ഥാപിക്കുക, പുതിയതായി നേരിടേണ്ടി വരുന്ന വംശീയ സ്വത്വത്തെ ഒരു കുടിയേറ്റക്കാരിയുടെ വ്യക്തിത്വാന്വേഷണവുമായി ബന്ധപ്പെടുത്തി തന്റെ ബ്ലോഗിലൂടെ അനാവരണം ചെയ്യുക – യു. എസ്സില്‍ ഇഫെമേലു ഏറ്റെടുക്കുന്ന ദൌത്യങ്ങള്‍ ഇവയൊക്കെയാണ്. താന്‍ സാക്ഷിയാകുന്ന പരദേശീസ്പര്‍ദ്ധ (xenophobia) യുടെ ഒട്ടേറെ തലങ്ങളും ഇഫെമേലു നിരീക്ഷണ വിധേയമാക്കുന്നുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയായ വെള്ളക്കാരന്റെ ജീവിത സങ്കല്‍പ്പത്തിനു അനുരോധമായി ജീവിക്കുകയും ഒപ്പം അതേസമയം കറുത്തവന്റെ മൂല്യങ്ങളും വിശ്വാസങ്ങളും വെച്ച് പുലര്‍ത്തുകയും ചെയ്യുക എന്ന, നേരത്തെ സൂചിപ്പിച്ച ‘ഇരട്ട അവബോധം (double consciousness) നിലനില്‍പ്പിനു ഒരു പരസ്പര വിരുദ്ധ ദ്വന്ദ്വ സ്വഭാവം നല്‍കുന്നു എന്നതാണ് കുടിയേറ്റക്കാരായ കറുത്തവര്‍ അനുഭവിക്കുന്ന സംത്രാസം. ഇഫെമെലുവിനെ പോലെ ഉജു അമ്മായിയും സലൂണ്‍ ജോലിക്കാരി ആയിഷയുമാണ് ഈ പ്രശ്നത്തെ ഏറ്റവും തീക്ഷ്ണമായി നോവലില്‍ അഭിമുഖീകരിക്കുന്നത്. എന്നാല്‍, നാട്ടില്‍ തിരിച്ചെത്തുകയും അമേരിക്കന്‍ കുടിയേറ്റക്കാലം നല്‍കിയ സാമ്പത്തിക നേട്ടത്തിന്റെയും അത് സൃഷ്ടിക്കുന്ന കൃതൃമ ഔദ്ധത്യബോധത്തിന്റെ മറവില്‍ പൊങ്ങച്ചം കാട്ടുകയും ചെയ്യുന്ന പുത്തന്‍കൂറ്റുകാരെ പരിഹസിക്കുന്ന ‘അമേരിക്കാനാഹ്’ എന്ന പ്രയോഗം നോവലന്ത്യത്തില്‍ ഇഫെമേലുവും നേരിടേണ്ടി വരുന്നത്, മറ്റൊരു എതിര്‍ദിശാ മുന്‍വിധിയുടെ അനുഭവം പകര്‍ന്നു നല്‍കുന്നുണ്ട്. പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തില്‍ ഇരകളെ ഉദാത്തവല്‍ക്കരിക്കുന്ന സമീപനത്തിനെതിരെയുള്ള അദീചിയുടെ നിലപാടുകളെ ഈ എതിര്‍ദിശാ മുന്‍വിധികള്‍ സാധൂകരിക്കുന്നുണ്ട് (‘be careful not to turn the oppressed into saints’ the 14th suggestion, Dear Ijeawele, or A Feminist Manifesto in Fifteen Suggestions).
സ്ത്രീപക്ഷത്തിന്റെ
അതിര്‍ത്തിഭേദങ്ങള്‍
ഇഫെമേലുവില്‍
നിന്ന് വ്യത്യസ്തയായി, സ്വയമൊരു സ്വതന്ത്ര ബുദ്ധിയും ഫെമിനിസ്റ്റും എന്ന് കരുതുമ്പോഴും ഉജു
അമ്മായി പരിപൂര്‍ണ്ണമായും ജനറലിന്റെ ആശ്രിതയാണ്. പ്രണയം കൊണ്ട്
അന്ധയായിപ്പോയതിന്റെ വിലയാണ്, സുന്ദരിയും
മിടുക്കിയുമെന്ന നിലയില്‍ മറ്റു ബന്ധങ്ങള്‍ക്ക് എപ്പോഴും സാഹചര്യമുണ്ടായിരുന്ന
തന്നെ എന്നും ആശ്രിതയാക്കി നിര്‍ത്താന്‍ ജനറല്‍ വിജയകരമായി നടപ്പിലാക്കിയ
സാമ്പത്തികസ്വാതന്ത്ര്യ നിഷേധം എന്നത് അവര്‍ക്ക് മനസ്സിലാകാതെ പോകുന്നതും, അതിനു വിലയായി ജനറലിന്റെ ദുര്‍മ്മരണത്തിനു ശേഷം കുഞ്ഞുമകന്‍ ഡികെയോടൊപ്പം
നേരിടേണ്ടി വരുന്ന അഭയാര്‍ഥിത്തവും. ഒബിന്‍യെയോടുള്ള പ്രണയം ഇഫെമേലുവില്‍ എന്ന
പോലെ, ജനറലിനോടുള്ള പ്രണയം ഉജു അമ്മായിക്ക് ആത്മാഭിമാന
നിമിത്തമായിത്തീരുന്നു. ഇബോ വംശജനെ വിവാഹം കഴിച്ചു അമേരിക്കന്‍ പൗരത്വം നേടുന്നത് സ്വപ്നം കാണുന്ന സനെഗലീസ് സുന്ദരി ആയിഷ, തന്റെ രണ്ടു ആണ്‍കൂട്ടുകാരുമായി ഇബോ ഭാഷയില്‍ സംസാരിക്കാനുള്ള ദൌത്യം ഇഫെമേലുവിനെ ഏല്‍പ്പിക്കുന്നതാണ് അവര്‍ക്കിടയിലെ സൌഹൃദത്തിന് വഴിമരുന്നിടുന്നത്. സ്വന്തം ഉത്കണ്ഠകളും ജീവിതാവസ്ഥകളും പങ്കുവെക്കുന്ന സ്ത്രീകള്‍ക്കിടയിലെ സാഹോദര്യം (sisterhood) എന്നതിലൂടെ വംശീയതയെ നേരിടുകയെന്ന ആശയം ആഫ്രിക്കന്‍ ഫെനിമിസം, നെഗോ-ഫെമിനിസം (nego-feminism/ feminism of negotioation/ ‘no ego’
feminism) എന്നിവയുടെ കാതലാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു (Syed Hajira Begum, Americanah
as a Transnational Feminist Novel: A Study). കറുത്തവര്‍ എന്ന
ഏകശിലാ ധാരണയില്‍ അനന്യത ഒന്നുമില്ലാത്തവരായി തങ്ങളെ കാണുന്ന വെള്ളക്കാരുടെ സമീപനത്തെ നിരാകരിക്കുന്ന ഇഫെമേലു ആ അര്‍ത്ഥത്തില്‍ ‘രാഷ്ട്രാന്തരീയ സ്ത്രീപക്ഷ നിലപാടിന്റെ (transnational feminism) പ്രതീകമാണെന്ന്
സയ്യിദ് ഹജിറയുടെ പഠനം സ്ഥാപിക്കുന്നു. മൂന്നാം ലോകത്തെ
സ്ത്രീയുടെ അനുഭവം എന്നത് ഒന്നാം ലോക സ്ത്രീത്വത്തിന്റെ അനുഭവങ്ങളില്‍ നിന്ന്
വ്യത്യസ്തമാണ് എന്ന തിരിച്ചറിവ് രാഷ്ട്രാന്തരീയ സ്ത്രീപക്ഷ വീക്ഷണത്തിന്റെ
കാതലാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മൂന്നാംലോക സ്ത്രീ തൊഴില്‍തേടി കുടിയേറ്റത്തിന്റെ അനുഭവത്തിലേക്ക് കടക്കുമ്പോള്‍ മൂലധനാധിഷ്ടിത ആഗോള വ്യവസ്ഥയില്‍ നേരിടേണ്ടി വരുന്ന അടിച്ചമര്‍ത്തലിനെ പാശ്ചാത്യ ഫെമിനിസത്തിന്റെ മാടമ്പി മഹാമനസ്കതയെ നിഷേധിച്ചുകൊണ്ട് ഈ സമീപനം
നിരീക്ഷണ വിധേയമാക്കുന്നു. മനുഷ്യാവകാശങ്ങള്‍ തന്നെയും അധികാര ശ്രേണിയില്‍ നിലനില്‍ക്കുന്ന
അസമാനതകളെ ഊട്ടിയുറപ്പിക്കുകയും തങ്ങള്‍ക്കും അവകാശങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന
പാശ്ചാത്യ ലിബറല്‍ സമീപനം സൃഷ്ടിക്കുന്ന മിഥ്യാ ധാരണ പാര്‍ശ്വവല്‍കൃതരായ മൂന്നാം
ലോക സ്ത്രീകള്‍ക്കും നല്‍കുകയും ചെയ്യുന്നതിനെ പ്രസ്തുത സമീപനം തുറന്നു
കാണിക്കുന്നു. “Global sisterhood” എന്ന കേള്‍ക്കാന്‍
സുന്ദരമായ ആശയത്തിലൂടെ വെള്ളക്കാരിയായ മധ്യവര്‍ഗ്ഗ ഫെമിനിസ്റ്റിന്റെ നിലപാട്
സാമാന്യവല്‍ക്കരിക്കുന്നതിലും പാശ്ചാത്യ ഫെമിനിസത്തിന്റെ ധാരണകള്‍ക്ക്
അപ്രമാദിത്തം കല്പ്പിക്കപ്പെടുകയും ഭാഗ്യഹീനരായ തങ്ങളുടെ ‘സഹോദരിമാ’രുടെ രക്ഷകരായി
അവരെ കാണുകയും ചെയ്യുന്നതിനെയാണ് രാഷ്ട്രാന്തരീയ സ്ത്രീപക്ഷ വീക്ഷണത്തില്‍ ചോദ്യം
ചെയ്യുന്നത്. അധികാര ശ്രേണിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഈ അപര സ്ത്രീ
പ്രതിനിധാനങ്ങളുടെ / ഫെമിനിസ്റ്റിന്റെ കാഴ്ചപ്പാടുകളെ സ്ത്രീപക്ഷ നിലപാടുകളെ പുനര്‍
ക്രമീകരിക്കാന്‍ എങ്ങനെ ഉപയോഗിക്കാം എന്നതാണ് അത് അന്വേഷിക്കുന്നത്.
സൂചകങ്ങള്‍:
1. W.E.B. Du
Bois, The Souls of the Black People (1903)
2. Mike
Peed, ‘Realities of Race’, https://www.nytimes.com/2013/06/09/books/review/americanah-by-chimamanda-
ngozi-adichie.html
3. Nalini
Sharma, Americanah By Chimamanda Ngozi Adichie, The Politics Of Writing About
Love, https://feminisminindia.com/2016/09/26/book-review-americanah-chimamanda-ngozi-adichie/
4.Chimamanda
Ngozi Adichie, ‘Dear
Ijeawele, or A Feminist Manifesto in Fifteen Suggestions’, HarperCollins.
5. Syed Hajira Begum, Americanah as a Transnational Feminist Novel: A
Study,Saudi Journal of Humanities and Social Sciences, http://scholarsmepub.com/sjhss/.
Read more:
Purple Hibiscus by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2016/06/blog-post_10.html
Half of a Yellow Sun by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2016/05/blog-post.html
Ghana Must Go by Taiye Selasi
https://alittlesomethings.blogspot.com/2016/08/blog-post_59.html
No comments:
Post a Comment