Featured Post

Showing posts with label Chimamanda Ngozi Adichie. Show all posts
Showing posts with label Chimamanda Ngozi Adichie. Show all posts

Wednesday, April 23, 2025

Americanah by Chimamanda Ngozi Adichie

 

അമേരിക്കാനാഹ് – ഫെമിനിസത്തിന്റെ പക്ഷാന്തരങ്ങളും രാഷ്ട്രാന്തരങ്ങളും 



(നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ചിമമാന്‍ഡാ അദീചിയുടെ Americanah’ എന്ന നോവല്‍ പ്രണയ കഥയുടെ ചട്ടക്കൂട് നിലനിര്‍ത്തുമ്പോഴും ട്രാന്‍സ്നാഷണല്‍ പഠനങ്ങളുടെ കാലത്തെ സ്ത്രീപക്ഷ നിലപാടിലൂന്നി സാമൂഹികസാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു)

 

പ്രവാസി എഴുത്തുകാര്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് രക്ഷാധികാരി ചമയുകയോ രാഷ്ട്രീയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെത്തന്നെ നിശിതമായ സാമൂഹിക വിമര്‍ശനം സാധ്യമാവുമോ എന്നതാണ്; അഥവാഉന്നതമായ സാഹിത്യ മൂല്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്പഷ്ടമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുക എന്നതാണ്. ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ് നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരി ചിമമാന്‍ഡാ അദീചി. അദീചിയുടെ ഏറെ പ്രശസ്തമായ ആദ്യ നോവലുകള്‍ Purple Hibiscus, Half of a Yellow Sun എന്നിവ നൈജീരിയന്‍ പശ്ചാത്തലത്തില്‍ തന്നെയാണ് കഥകള്‍ പറഞ്ഞതെങ്കില്‍അവരുടെ മൂന്നാമതു നോവല്‍ ‘Americanah’ , മുഖ്യ കഥാപാത്രങ്ങളായ ഇഫെമേലുവിന്റെയും ഒബിന്‍ജെയുടെയും ജന്മദേശമായ നൈജീരിയയുടെയും അമേരിക്കന്‍ബ്രിട്ടീഷ് പ്രവാസത്തിന്റെയും പശ്ചാത്തലങ്ങളില്‍ സാമൂഹികസാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു. കറുപ്പിന്റെ സ്വത്വം നൈജീരിയയിലും അമേരിക്കയിലും ബ്രിട്ടനിലും എങ്ങനെയാവും നിരീക്ഷിക്കപ്പെടുക എന്നു പരിശോധിക്കുന്നതിനോടൊപ്പം സാര്‍വ്വ ജനീനമായ മനുഷ്യാവസ്ഥയെ സംബന്ധിച്ച പതിവു പല്ലവികളെയും സ്വത സിദ്ധമായ കൃത്യതയോടെ പൊളിച്ചടുക്കുന്നുണ്ട് അദീചി തന്റെ നോവലില്‍.

അദീചിയുടെ രചനകള്‍

ആദ്യ നോവല്‍ Purple Hibiscus (2003), തുടര്‍ന്നിറങ്ങിയ Half of a Yellow Sun (2006) എന്നിവയില്‍ രണ്ടിലും പ്രണയം ഒരു മുഖ്യ പ്രമേയമായിരുന്നെങ്കിലും അവ പ്രധാനമായും യുദ്ധത്തെ കുറിച്ചായിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ Americanah, രണ്ടു പതിറ്റാണ്ടുകളിലൂടെമൂന്നു വന്‍കരകള്‍ പശ്ചാത്തലമാക്കുന്ന ഒരു പ്രണയ കഥയാണ്‌. ഒപ്പം ദേശീയതവംശീയതസാംസ്കാരിക സംഘര്‍ഷങ്ങള്‍സമൂഹത്തില്‍ ഉയരാന്‍ ശ്രമിക്കുന്നവരുടെ അഭിലാഷങ്ങള്‍ഭിന്ന സംസ്കൃതികളോട് ഇഴുകിച്ചേരാനുള്ള സ്വമന്വയ ശ്രമങ്ങളുടെ പ്രശ്നങ്ങള്‍, അധികാര സ്വരൂപങ്ങളുമായുള്ള വിനിമയങ്ങള്‍ തുടങ്ങിയ പോസ്റ്റ്കൊളോണിയല്‍ സാഹിത്യത്തിന്റെ തനതു പ്രമേയങ്ങള്‍ തുല്യ പ്രാധാന്യത്തോടെ നോവല്‍ ആവിഷ്കരിക്കുന്നു. പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ മൂന്നാം തരംഗത്തില്‍ (Third-Wave Postcolonial Fiction) പെടുന്ന നോവലിസ്റ്റ് ആണെങ്കിലും മുന്‍ തലമുറകള്‍ കൈകാര്യം ചെയ്ത വംശീയതഡയസ്പോറ അനുഭവങ്ങള്‍ എന്നിവയൊക്കെ അദീചിയുടെയും പ്രമേയങ്ങളാണ്. ഭിന്ന രൂപങ്ങളില്‍ പ്രതിഫലിക്കുന്ന സാംസ്കാരിക സങ്കലനമായി (hybridity) ഈ സങ്കീര്‍ണ്ണതകള്‍ പ്രകടമാണ്: സ്വദേശീയവും വിദേശീയവുമായ രണ്ടു സംസ്കാരങ്ങള്‍ ഒന്നിനെയും ഉപേക്ഷിക്കാതെ ഇടകലരുന്നു; വെള്ളക്കാരന്റെ വീക്ഷണത്തിലൂടെ നിരീക്ഷിക്കപ്പെടുന്ന കറുത്തവന്റെ ആത്മ പരിശോധന തീര്‍ക്കുന്ന ഇരട്ട ബോധം (‘double-consciusness, this sense of looking at one’s self through the eyes of others’ – W.E.B. Du Bois, The Souls of the Black People (1903)); വെള്ളക്കാരായ യൂറോപ്പുകാര്‍ ഇതര മനുഷ്യരെ ഒന്നുകില്‍ ചെകുത്തന്മാരോ അല്ലെങ്കില്‍ നിഗൂഡത നിറഞ്ഞവരോ അതുമല്ലെങ്കില്‍ അതിനിഷ്കളങ്കരായ പ്രാകൃതാരോ ആയിക്കാണുന്ന അപരവല്‍ക്കരണങ്ങളാണ് ഈ പ്രകട രൂപങ്ങള്‍.............

തുടര്‍ വായനയ്ക്ക്: 

 https://www.fazalrahman.com/essays/article/americanah-by-chimamanda-ngozi-adichie


Tuesday, April 22, 2025

Half of a Yellow Sun by Chimamanda Ngozi Adichie

മഞ്ഞസൂര്യന്‍ എരിഞ്ഞ കാലം



"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു. പട്ടിണി ബിയാഫ്രയെ തകര്‍ത്ത്, ബിയാഫ്രക്ക് പ്രശസ്തി നേടിക്കൊടുത്തു, നിലനിന്നിടത്തോളം കാലം ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും ഐവറി കോസ്റ്റിനെയും ഗാബോണിനെയും കൊണ്ട് ബിയാഫ്രായെ അംഗീകരിപ്പിച്ചു, പട്ടിണി ആഫ്രിക്കയെ നിക്സന്റെ അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സന്നദ്ധ സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു, കാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു. പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ എന്ന് വിളിപ്പിച്ചു.”
(ഹാഫ് ഓഫ് എ യെല്ലോ സണ്‍ : അധ്യായം - 21)




കര്‍ക്കശമായ കത്തോലിക്കാ വിശ്വാസിയായ മതഭ്രാന്തനും സാഡിസ്റ്റ് പ്രവണതകളുള്ള കുടുംബനാധനുമായ പിതാവിന്റെ നിഴലില്‍ നിന്ന് ജീവിതത്തിന്‍റെ തുറസ്സുകളിലേക്ക് യാതനാപൂര്‍വ്വം മുതിരാന്‍ തുടങ്ങുന്ന കൂടപ്പിറപ്പുകളുടെയും ഗാര്‍ഹസ്ഥ്യത്തിന്റെ അച്ചടക്കത്തില്‍ എല്ലാം നിശ്ശബ്ദം സഹിക്കുകയും ഒടുവിലൊരു ദുര്‍ബ്ബല നിമിഷത്തില്‍ പൊട്ടിത്തെറിക്കുകയും അതിനു വിലയായി ഉന്മാദത്തിന്റെ കാണാക്കയങ്ങളില്‍ സ്വയം മുങ്ങിത്താഴുകയും ചെയ്യുന്ന ഒരമ്മയുടെയും, ജീവിതം എല്ലാ ദുരിതപര്‍വ്വങ്ങള്‍ക്കിടയിലും ജീവിച്ചു വിജയിക്കാനുള്ളതാണ് എന്ന് അവരെ പഠിപ്പിക്കുന്ന അടുത്ത ബന്ധുക്കളായ മറ്റൊരു കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ, നാടിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പരിതോവസ്ഥകളുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന പര്‍പ്പിള്‍ ഹൈബിസ്ക്കസ് എന്ന പ്രഥമ കൃതിയിലൂടെ സാഹിത്യലോകത്തേക്ക് തന്റെ വരവ് മുഴക്കത്തോടെ അറിയിച്ചു കൊണ്ടാണ് ചിമമാന്‍ഡാ എന്‍ഗോസി അദീചി എന്ന യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി 2003-ല്‍ രംഗപ്രവേശനം ചെയ്തത്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതു തലമുറ ആഫ്രിക്കന്‍ പ്രവാസി എഴുത്തുകാരുടെ സംഭാവനകളില്‍ , അന്താരാഷ്ട്രതലത്തില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള മൂന്നു നോവലുകള്‍ ഉള്‍പ്പടെ അദീചിയുടെ കൃതികള്‍ ഏറെ ശ്രദ്ധേയമായ മുതല്‍ക്കൂട്ടാണ്. അദീചിയുടെ രണ്ടാമത് നോവലാണ്‌ 2007-ല്‍ പുറത്തിറങ്ങിയ ഹാഫ് ഓഫ് അ യെല്ലോ സണ്‍ . 'ചോരച്ചെമ്പരത്തി'യിലെ പോലെത്തന്നെ, വികാര സാന്ദ്രവും തീക്ഷ്ണവുമായ വൈയക്തിക/കുടുംബ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോഴും ചരിത്രവും നാടും സജീവ സാന്നിധ്യമാണ് 'മഞ്ഞ സൂര്യന്റെ പാതി'യിലും.


ദാരുണ ചരിത്രത്തിന്റെ ശ്രാദ്ധം

നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ തൊട്ടുമുമ്പും യുദ്ധകാലത്തുമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. 'അറുപതുകളുടെ ആദ്യകാലം', 'അറുപതുകളുടെ അവസാന കാലം' എന്നിങ്ങനെ ഈരണ്ടു തവണ ഇടവിട്ട്‌ നോവലിന്റെ കാലഗണന അവതരിപ്പിക്കുന്നു. അറുപത്തി ഏഴ് ജൂലായില്‍ തുടങ്ങി 1970 ജനുവരി മധ്യം വരെ നീണ്ടു നിന്ന ബിയാഫ്രന്‍ സംഘര്‍ഷം സ്വതന്ത്ര നൈജീരിയ കണ്ട ഏറ്റവും രക്തരൂക്ഷിതമായ അനുഭവമായിരുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 135-143)

To purchase, contact ph.no:  8086126024


Purple Hibiscus by Chimamanda Ngozi Adichie

ശൈഥില്യത്തിലും പൂക്കുന്ന ചെമ്പരത്തി.



സ്വാതന്ത്ര്യാനന്തര നൈജീരിയയില്‍ വിദ്യാസമ്പന്നവും സാമ്പത്തിക ഭദ്രതയുള്ളതുമായ പശ്ചാത്തലത്തില്‍ ജനിച്ചു പത്തൊമ്പതാം വയസ്സില്‍ ഐക്യനാടുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ ചിമമാന്‍ഡാ എന്‍ഗോസി അദീച്ചി, പുതുതലമുറ ആഫ്രിക്കന്‍ പ്രവാസാനുഭവ എഴുത്തുകാരില്‍ പ്രമുഖയാണ്‌. 2004-ല്‍ പുറത്തിറങ്ങിയ പ്രഥമ കൃതി പര്‍പ്പിള്‍ ഹൈബിസ്കസ് വിഖ്യാതമായ ഒറഞ്ച് പ്രൈസ് അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 2005-ല്‍ ഏറ്റവും മികച്ച പ്രഥമ കൃതിക്കുള്ള കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്ക്കാരം നേടുകയും ചെയ്തു. 2007-ല്‍ പുറത്തിറങ്ങിയ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ' അതേ വര്‍ഷം ഒറഞ്ച് പ്രൈസ്, അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി. 2014-ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കാനാഹ്' എന്ന നോവലും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നിറവിലാണ്. കൂടാതെ, ശ്രദ്ധേയമായ കഥാസമാഹാരങ്ങളും പ്രവാസാനുഭവത്തിന്റെയും, സാംസ്കാരിക വൈവിധ്യങ്ങളെയും തനിമയേയും തമസ്ക്കരിക്കുന്ന വാര്‍പ്പുമാതൃകകളുടെ അപകടങ്ങളെ കുറിച്ചും ഫെമിനിസ്റ്റ് നിലപാടുകളെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന പ്രഭാഷണങ്ങളും എന്‍ഗോസി അദീചിയുടെതായി ഉണ്ട്.

നൈജീരിയന്‍ യാഥാര്‍ത്ഥ്യത്തിന്റെ ചൂടിലൂടെ കടന്നു പോകുന്ന ആധുനിക എഴുത്തുകാര്‍ക്ക് കണ്ടില്ലെന്നു വെക്കാനാവാത്ത അനുഭവകാണ്ഡമാണ് സ്വാതന്ത്ര്യ പ്രാപ്തി (1960)ക്ക് ഏഴു വര്‍ഷത്തിനു ശേഷമുണ്ടായ ബിയാഫ്രന്‍ യുദ്ധമെന്ന് വിളിക്കപ്പെട്ട രക്തരൂക്ഷിതമായ ആഭ്യന്തര സംഘര്‍ഷം. സംഘര്‍ഷത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഇബോ വിഭാഗത്തില്‍പ്പെട്ട അദീചിയുടെ രണ്ടാമത് നോവല്‍ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍ ', അത് നേരിട്ടനുഭവിച്ച തലമുറയുടെ പിന്മുറക്കാരി മാത്രമെങ്കിലും, ഈ കാലഘട്ടത്തെയാണ് പശ്ചാത്തലമാക്കുന്നത്. 'ചോരച്ചെമ്പരത്തി'യാവട്ടെ, പില്‍ക്കാലം എണ്‍പതുകളുടെ പാതിയില്‍ ആരംഭിച്ച ഇബ്രാഹിം ബബാന്‍ഗിഡയുടെ സൈനിക ഏകാധിപത്യ ഭരണകാലത്ത് അരങ്ങേറിയ അടിച്ചമര്‍ത്തലും കിരാത വാഴ്ചയും പശ്ചാത്തലമാക്കുന്നു. നോവലില്‍ സൂചിപ്പിക്കപ്പെടുന്ന ജനറല്‍, ബാബാന്‍ഗിഡ തന്നെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ആഡേ കോക്കര്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ പട്ടാള ഭരണത്തിനെതിരില്‍ ശബ്ദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും തപാല്‍ ബോംബിന്റെ ഇരയായി 1986-ല്‍ കൊല്ലപ്പെടുകയും ചെയ്ത പത്ര പ്രവര്‍ത്തകന്‍ ഡെലി ഗിവായുടെ പുനരാവിഷ്കാരവുമാണ്.

ഏകാധിപത്യത്തിന്റെ പിതൃ സ്വരൂപം

പുറത്തു എല്ലാത്തരം സ്വാതന്ത്ര്യ ബോധത്തെയും മൃത്യുമുനമ്പിലേക്ക് വലിച്ചിഴക്കും വിധം നൈജീരിയയുടെ അധികാര രാഷ്ട്രീയം ഏകാധിപതികളുടെ കയ്യില്‍ കലുഷമാവുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 67-73)