“അധിനിവേശം അത്ര
വലിയ ഒരു സംഭവമായിരുന്നു – എന്റെ നോട്ടത്തില്‍
കൊളോണിയല്‍ കാലത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സംഭവം. എന്നാല്‍
ഇതൊരു വ്യത്യസ്തമായ കോളനിവല്‍ക്കരണമായിരുന്നു, ഒരു
അന്യദേശ ശക്തിയുടെ ബലം പ്രയോഗിച്ചുള്ള കീഴ്പ്പെടുത്തല്; ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, ഒരു ദിവസം
നിങ്ങള്‍ ഉണരുമ്പോള്‍ പെട്ടെന്ന് ആളുകള്‍ പറയുന്നു “അതെ, നിങ്ങള്‍ ഇനി മുതല്‍ ജപ്പാന്‍ ഭാഷയില്‍ സംസാരിക്കണം!”. അതൊരു ഭയങ്കര ആഘാതമായിരുന്നു.”
-(ടാന്‍ ട്വാന്‍
എംഗ് – ഒരു അഭിമുഖത്തില്‍ നിന്ന്.)
"മേഘങ്ങള്‍ക്ക് മുകളിലുള്ള
ഒരു പര്‍വ്വതത്തില്‍ ഒരിക്കല്‍ ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ ജപ്പാനിലെ ചക്രവര്‍ത്തിയുടെ തോട്ടക്കാരന്‍ ആയിരുന്നു. യുദ്ധത്തിനു മുമ്പ് അയാളെ അധികമാര്‍ക്കും
അറിയാമായിരുന്നില്ല, പക്ഷെ എനിക്കറിയാമായിരുന്നു. ഉദയ സൂര്യന്റെ വളയങ്ങള്‍ക്കടുത്തുണ്ടായിരുന്ന
തന്റെ വീട് വിട്ടാണ് അയാള്‍ മലയായുടെ മധ്യ ഭാഗത്തെ മലമ്പ്രദേശത്ത് എത്തിയത്. എന്റെ സഹോദരി അയാളെ കുറിച്ച് എന്നോട് പറയുമ്പോള്‍ എനിക്ക്
പതിനേഴു വയസ്സായിരുന്നു. അയാളെ കാണാനായി ഞാന്‍
മലകളിലേക്ക് യാത്ര ചെയ്യുക ഒരു പതിറ്റാണ്ട് കഴിഞ്ഞാണ്.
"എന്റെ സഹോദരിയോടും എന്നോടും അയാളുടെ നാട്ടുകാര്‍ ചെയ്തതിനൊന്നും അയാളെന്നോട് മാപ്പുപറഞ്ഞില്ല. ഞാങ്ങളാദ്യം കണ്ട ആ മഴയില്‍ കുതിര്‍ന്ന പ്രഭാതത്തില്‍
അതുണ്ടായില്ല, മറ്റൊരിക്കലും ഉണ്ടായില്ല. ഏതു വാക്കുകള്‍ക്കാണ് എന്റെ വേദന
ഭേദമാക്കാനാവുക? എന്റെ സഹോദരിയെ
തിരികെ തരാനാവുക? ഒന്നിനുമില്ല. അയാള്‍ക്ക് അതറിയാമായിരുന്നു. അധികമാര്‍ക്കും
അറിയില്ലായിരുന്നു.”
മിത്തിക്കല്‍-ഫോക് ലോര്‍ സൗന്ദര്യമിയന്ന പ്രകൃതി
വീക്ഷണത്തോടൊപ്പം ചരിത്രവും ഓര്‍മ്മകളും ഗൃഹാതുരത്വവും വ്യര്‍ത്ഥബോധവും വേദനയും
മുറ്റിനില്‍ക്കുന്ന ഈ വരികളോടെയാണ് മലേഷ്യന്‍ നോവലിസ്റ്റ് ടാന്‍ ട്വാന്‍ എംഗ്
തന്റെ രണ്ടാമത് കൃതിയായ ‘സായാഹ്ന മഞ്ഞിന്റെ തോട്ടം’ (The Garden of
Evening Mists) ആരംഭിക്കുന്നത്. 2012- ല്‍ മാന്‍
ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവല്‍, ആ വര്‍ഷത്തെ ‘മാന്‍ ഏഷ്യന്‍ സാഹിത്യ പുരസ്ക്കാരവും, 2013-ല്‍ ചരിത്ര നോവലിനുള്ള വാള്‍ട്ടര്‍ സ്കോട്ട് പുരസ്ക്കാരവും നേടുകയുണ്ടായി. തന്റെ പ്രഥമ കൃതിയായ The Gift of Rain ലെന്നപോലെ തന്നെ ആധുനിക മലേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും ദുരന്ത പൂര്‍ണ്ണമായ
അധ്യായമായ ജപ്പാന്‍ അധിനിവേശവും അതിന്റെ തിക്തഫലങ്ങളും
തന്നെയാണ് ‘മഞ്ഞിന്റെ തോട്ട’ ത്തിന്റെയും പ്രമേയ
കേന്ദ്രം.
ഓര്‍മ്മ, മറവി- ഇരട്ടകളുടെ
കഥയരങ്ങ്
“ഓര്‍മ്മക്കൊരു ദേവതയുണ്ട്: നെമോസൈനി; എന്നാല്‍ മറവിക്ക് ഒന്നില്ല. പക്ഷെ അതുണ്ടാവണം, കാരണം അവര്‍ രണ്ടും ഇരട്ട സഹോദരിമാരാണ്, ഇരട്ട ശക്തികള്‍, നമ്മുടെ ഇരു വശങ്ങളിലായി നടക്കുന്നവര്‍, നമ്മുടെ മേലും നമ്മളാരാണ് എന്നതിന്റെ പേരിലും നമുക്ക് മേല്‍ ആധിപത്യത്തിനായി നമ്മുടെ മരണം വരെയും തര്‍ക്കിക്കുന്നവര്‍" -ചരിത്രകാരന്‍ റിച്ചാര്‍ഡ് ഹോംസ് - നോവലിന്റെ പ്രവേശക വാക്യം
നീതിപാലനത്തില്‍ കാര്‍ക്കശ്യത്തിനും നിസ്വാര്‍ത്ഥതക്കും പേരുകേട്ട സുപ്രീം
കോടതി ജഡ്ജിയായിട്ടും തന്റെ സീനിയറായ ചീഫ് ജസ്റ്റിസ് അബ്ദുള്ളയെ പോലുള്ളവരുടെ
നിര്‍ബന്ധംപോലും അവഗണിച്ചു തെയോ യുന്‍ ലിംഗ് രണ്ടു വര്‍ഷ സേവനം ബാക്കി നില്‍ക്കെ
വിരമിക്കുന്നത്, തന്നെ
ഗ്രസിച്ചു കൊണ്ടിരിക്കുന്ന മറവിരോഗം മുഴുവനായും ഓര്‍മ്മകളെ വിഴുങ്ങിക്കളയും മുമ്പ്
യൗവന കാലവുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ തീര്‍ക്കാനും മറവിക്കു
വിട്ടുകൊടുക്കനാവാത്ത ചിലതൊക്കെ ഓര്‍മ്മക്കുറിപ്പുകളായി എഴുതിത്തീര്‍ക്കാനുമാണ്.
“ഞാനൊരു തകര്‍ന്നു
കൊണ്ടിരിക്കുന്ന നക്ഷത്രം ആയിത്തീര്‍ന്നിരുന്നു, അനന്തമായി
വികസിച്ചു കൊണ്ടിരിക്കുന്ന ശൂന്യതയിലേക്ക് അതിനു ചുറ്റുമുള്ള എല്ലാത്തിനെയും, പ്രകാശത്തെ പോലും, വലിച്ചിഴക്കുന്ന ഒന്ന്"
മറവി രോഗം പിടി
മുറുക്കുന്നതിനെ കുറിച്ച് നോവലില്‍ ഒരിടത്ത് യുന്‍ ലിംഗ് ഓര്‍ക്കുന്നുണ്ട്
“ഞാനൊരിക്കല്‍ ബോര്‍ഹസിനെ
കുറിച്ച് വായിച്ചതോര്‍ക്കുന്നു,... അദ്ദേഹം പടു വദ്ധനും
അന്ധനുമായിക്കഴിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു :
"എനിക്ക് മനസ്സിലാവാത്ത ഒരു ഭാഷയിലുള്ള
മരണം എനിക്ക് വേണ്ട.” ഞാന്‍ വേദനയോടെ ചിരിക്കുന്നു.
'അതാണ് എനിക്ക് സംഭവിക്കാന്‍ പോവുന്നത് '”
ഓര്‍മ്മയും
മറവിയുമെന്ന ദ്വന്ദ്വം സത്യത്തില്‍ നോവലിലെ മുഖ്യ പ്രമേയങ്ങളില്‍ ഒന്ന് തന്നെയാണ്
താനും. ഓര്‍ക്കരുത്
എന്നാശിച്ചപ്പോഴൊക്കെ മറക്കാന്‍ കഴിയാതെ പോയതിന്റെയും മറക്കരുതെന്ന്
തീരുമാനിക്കുമ്പോള്‍ അങ്ങനെ സംഭവിക്കുമെന്ന അങ്കലാപ്പില്‍ പെട്ടുപോകുന്നതിന്റെയും
വിപര്യയം യുന്‍ ലിങ്ങിനെ എപ്പോഴും വേട്ടയാടും. അധിനിവേശ
കാലത്തെ ജാപ്പനീസ് കരുതല്‍ തടങ്കല്‍ പാളയത്തിലെ പറയാനരുതാത്ത അനുഭവങ്ങളുമായും
അവിടെ വെച്ച് മരിച്ചു പോയ പ്രിയപ്പെട്ട ചേച്ചി യുന്‍ ഹോങ്ങിന്റെ ദുര്‍വ്വിധിയുമായും
കെട്ടുപിണഞ്ഞതാണ് ആ ഓര്‍മ്മകള്‍. 'എനിക്ക് ഇത് പൂര്‍ത്തിയാക്കണം. വൈകാതെ, ഈ തോട്ടം മാത്രമാവും എന്നോട്
സംസാരിക്കാന്‍ കഴിയുന്നത് ' എന്ന് തോട്ടം നിര്‍മ്മിതിയെ
കുറിച്ച് മാത്രമല്ല, ഓര്‍മ്മയെഴുത്തിനെ കുറിച്ചും
കൂടിയാണ് യുന്‍ ലിംഗ് പറയുന്നത്.
"ഓര്‍മ്മകള്‍ മേഘാവൃതമായ
താഴ്വരയിലെ വിളുമ്പുകള്‍ പോലെയാണ്, മേഘങ്ങളുടെ ചലനത്തോടൊപ്പം
അത് സ്ഥലം മാറികൊണ്ടിരിക്കും. ഇടയ്ക്കിടെ ഏതെങ്കിലും
ഒരു സമയ ഖണ്ഡത്തില്‍ അത് പതിക്കും, കാറ്റ് ആ വിടവടക്കും മുമ്പ് ഒരു നിമിഷത്തെ പ്രകാശിപ്പിച്ചു കൊണ്ട്. പിന്നീട് ലോകം മുഴുവനും വീണ്ടും
നിഴലിലാവും.”
സമയവും രോഗവും തന്റെ
തലച്ചോറിലേക്ക് അതിക്രമിച്ചു കടക്കുകയാണെന്നു യുന്‍ ലിങ്ങിനു തോന്നുന്നു. നോവലിലെങ്ങും കടുത്ത ആക്രമണകാരികളായി
മാത്രം വരുന്ന കമ്യൂണിസ്റ്റ് ഗറില്ലകളുടെ കയ്യില്‍ ഒടുങ്ങിപ്പോയ ഭര്‍ത്താവ്
മാഗ്നസിന്റെ ഓര്‍മ്മകളിലിരുന്ന് തന്റെ സമയത്തിന്റെ അവസാന തുടിപ്പുകളെ
അനുഭവിക്കുമ്പോള്‍ എമിലിയും ഓര്‍മ്മകളുടെ നിലാമഴയില്‍ കുളിക്കുന്നുണ്ട്:
"എന്റെ ഓര്‍മ്മകള്‍ ഇന്ന്
ചന്ദ്രനെ പോലെയാണ്. പൂര്‍ണ്ണം, പ്രകാശപൂരിതം. അത്രയും പ്രകാശ പൂരിതമാകയാല്‍
നിങ്ങള്‍ക്ക് അതിന്റെ മുറിവുകള്‍ എല്ലാം കാണാം".
യുന്‍ ലിംഗ്
നിരീക്ഷിക്കുന്നു:
'അവര്‍ ഒരിക്കലും ഉണരാത്ത
ഉറക്കത്തിലേക്ക് പോയി, മാഗ്നസ് എല്ലാ രാത്രികളിലും അവള്‍ക്കു
വേണ്ടി കേള്‍പ്പിക്കുമായിരുന്ന സംഗീതം ശ്രവിച്ചു കൊണ്ട്, തീരങ്ങളില്‍ നിന്ന് ഒഴുകി നീങ്ങി'.
നോവലിന്റെ ഘടന
തന്നെയും സാമൂഹിക മറവിക്കെതിരെയുള്ള (collective
aphasia) ചെറുത്തു നില്‍പ്പായി കാണണം. ആദ്യം 'ലീനിയര്‍' ആഖ്യാനമായിത്തുടങ്ങിയ കൃതി എന്തു
കൊണ്ട് ഒരു സങ്കീര്‍ണ്ണ ആഖ്യാന രീതിയില്‍ എത്തിച്ചേര്‍ന്നുവെന്നു നോവലിസ്റ്റ്
തന്റെ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി (Interview with Nicole Idar, Asymptote, 2015). ചരിത്രത്തിന്റെ ഭാഗവും ഭാരവുമായിക്കഴിഞ്ഞ
അനുഭവങ്ങളെ പുന:സൃഷ്ടിക്കുമ്പോള്‍ അവയ്ക് കാലാന്തരത്തില്‍ വന്നു ഭവിക്കാനിടയുള്ള
വിപര്യയത്തെ കുറിച്ച് എഴുത്തുകാരന്‍ ബോധവാനാവേണ്ടതുണ്ട്. തന്റെ തലമുറയില്‍ പലര്‍ക്കും അതൊക്കെ കേവല പൊതു വിജ്ഞാന ശകലങ്ങളായി
മാറുന്നത് എന്തു കൊണ്ട് എന്ന ചിന്തയില്‍ നിന്നാണ് അനുഭവങ്ങളെ അതിന്റെ തീവ്രതയില്‍
ചിത്രീകരിക്കുന്നതിന് ആവശ്യമായ തരത്തില്‍ സംഭവങ്ങളെ പരിണാമ ഗുപ്തിയോടെ
ആവിഷ്കരിക്കേണ്ടതുണ്ടെന്ന എഴുത്തിന്റെ ആല്‍ക്കെമി സംഭവിക്കുന്നത്.
സങ്കീര്‍ണ്ണമായ ഒരു ഘടനയില്‍ നോവല്‍ മൂന്നു കാലങ്ങളിലൂടെ കടന്നു പോവുന്നു. തുടക്കത്തില്‍, എണ്‍പതുകളുടെ ഒടുവില്‍, നോവലിലെ വര്‍ത്തമാന
കാലത്ത്, ക്വാലാലമ്പൂരില്‍ സുപ്രീം കോടതി ജഡ്ജിയായ യുന്‍
ലിംഗ് വിരമിക്കുന്ന സന്ദര്‍ഭം. ഫ്ലാഷ് ബാക്കിലൂടെ
അമ്പതുകളുടെ ആദ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് കലാപ നാളുകളിലെ അടിയന്തരാവസ്ഥക്കാലത്ത്
യുന്‍ ലിംഗ് , അരിതോമോയുടെ ശിഷ്യയായി വന്ന ഘട്ടം. അയാള്‍ ജപ്പാന്‍ ചക്രവര്‍ത്തിയുടെ തോട്ടക്കാരന്‍ ആയിരുന്നു. ഈ ഭാഗത്താണ് ചരിത്ര ഗതിയുടെ ആഴങ്ങളില്‍ മുങ്ങി നിവരുന്ന, വ്യത്യസ്ത നിലപാടുകളുടെയും ജീവിതാനുഭവങ്ങളുടെയും വീക്ഷണങ്ങളുടെയും
പ്രതിനിധികള്‍ കൂടിയായ കഥാപാത്രങ്ങളെ നമ്മള്‍ കണ്ടുമുട്ടുന്നത്. പിന്നീട് ആഖ്യാനം വീണ്ടും പഴമയിലേക്ക് പോവുമ്പോള്‍ രണ്ടാം ലോകയുദ്ധകാലത്തെ
ജപ്പാന്‍, അതിന്റെ വിജയ നാളുകളില്‍ നടത്തിയ മലയ
അധിനിവേശ ഘട്ടത്തില്‍ യുന്‍ ലിംഗ് ഒരു കരുതല്‍ തടങ്കല്‍ പാളയത്തിലാണ്.
ക്വാലാലമ്പൂരിലെ ന്യായാധിപയുടെ കസേര വിട്ട് കാമരോണ്‍ മലമ്പ്രദേശത്തേക്ക്
തിരിച്ചെത്തുന്ന യുന്‍ ലിംഗ്, പഴയ ബന്ധങ്ങള്‍ പുതുക്കാന്‍ തുടങ്ങുന്നതോടെയാണ് നകാമുറ അരിതോമയും യുന്‍
ലിങ്ങുമായുണ്ടായിരുന്ന ഹൃദ്യമായ ബന്ധത്തിന്റെ കഥ ചുരുളഴിയുന്നത്. ഹിരോഹിതോ ചക്രവര്‍ത്തിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജോലി
ഉപേക്ഷിച്ചു മലമ്പ്രദേശത്തെത്തിയ അരിതോമോ അവിടെ തന്റെ സങ്കല്‍പ്പത്തിലെ 'യുഗീരി' (സായാഹ്ന മഞ്ഞ്) തോട്ടം
രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. യുന്‍ ലിങ്ങിനും
മറ്റു പല കഥാപാത്രങ്ങള്‍ക്കുമുള്ള പോലെ അത്ര സുവ്യക്തമല്ലാത്ത ഒന്ന് തന്നെയാണ്
അയാളുടെയും വ്യക്തിത്വമെന്നു പതിയെ വെളിവാകുന്നുണ്ട്.
"ആ പ്രഭാതം മുഴുവനും ഞങ്ങള്‍
കഠിനാധ്വാനം ചെയ്ത ആ പാറയെ പോലെയായിരുന്നു അയാള്‍. ഒരു
ചെറിയ ഭാഗം മാത്രം ലോകത്തിനു കാണാവുന്നത്, ബാക്കി
മുഴുവന്‍ കാഴ്ചയില്‍ നിന്ന് മറച്ചു ആഴത്തില്‍ കുഴിച്ചിട്ടത്".
അതുകൊണ്ട്
തന്നെയാവാം, ഉന്നത
സ്ഥാനം ഉപേക്ഷിച്ചു ഇത്തരം ഒരു പറിച്ചുനടീല്‍ നടത്തിയതിനെ കുറിച്ച് "ഞാന്‍ ചക്രവര്‍ത്തിയുടെ തോട്ടക്കാരന്‍ ആയിരുന്നു. പക്ഷെ അത് മറ്റൊരു ജീവിതകാലം ആയിരുന്നു ”എന്നും “ഒരു പക്ഷെ, എന്നെങ്കിലും ഒരിക്കല്‍, സ്വപ്നങ്ങളുടെ
ഒഴുകിനടക്കുന്ന പാലം മുറിച്ചു കടക്കും മുമ്പ് , ഞാന്‍
അതിനുള്ള കാരണം കണ്ടു പിടിച്ചേക്കും" എന്നും അയാള്‍ക്ക്
വിശദീകരിക്കേണ്ടി വരുന്നത്. ജപ്പാനുമായി ബന്ധപ്പെട്ട
എല്ലാത്തിനെയും വെറുക്കുന്ന യുന്‍ ലിംഗ് പക്ഷെ ജപ്പാന്റെ കലാ സൃഷ്ടികളില്‍, വിശേഷിച്ചും തോട്ടനിര്മ്മിതി, അതീവ സൂക്ഷ്മമായ
ഹോരിമോണോ പച്ചകുത്തല്‍ രീതികള്‍ എന്നിവ, ഏറെ തല്‍പ്പരയാണ്. എന്നാല്‍ ഈ താല്പര്യത്തിന് പിന്നിലും യുന്‍ ഹോങ്ങിനെ കുറിച്ചുള്ള വിട്ട്
പോവാത്ത വേദനകളാണെന്ന് വ്യക്തം. യൗവനം ഹോമിച്ച തടവറയിലെ
കൊടിയ പീഡനങ്ങളെ മറക്കാന്‍ യുന്‍ ഹോങ്ങിനു പ്രധാന ഉപാധി ക്യോട്ടോയില്‍ കണ്ട
തോട്ടങ്ങളെ കുറിച്ച് സ്വപ്നം കാണലായിരുന്നുവല്ലോ. എന്നെങ്കിലും
തടവറയില്‍ നിന്ന് രക്ഷപ്പെടുന്ന പക്ഷം ഒരു തോട്ടം പണിയണമെന്ന് സഹോദരിമാര്‍ തമ്മില്‍
പറയാറുമുണ്ടായിരുന്നു. സ്വയം അവസാനിപ്പിച്ച ചേച്ചിക്ക്
അനിയത്തി കൊടുത്ത മൂന്നു വാക്കുകളുണ്ടായിരുന്നു: അവസരം
കിട്ടിയാല്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടും, പുറത്തു
കടന്നാല്‍ ചേച്ചിക്കായി ഒരു തോട്ടം നിര്‍മ്മിക്കും, അവരുടെ
ആത്മാവിന്റെ മോക്ഷത്തിനു വേണ്ടത് ചെയ്യും. അതില്‍ സ്വയം
രക്ഷപ്പെടും എന്നതൊഴിച്ച് മറ്റൊന്നും അവള്‍ക്കു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് യുന്‍ ലിംഗ്, അരിതോമോയുടെ
അടുക്കലെത്തുന്നത്. ആരോടും മെരുങ്ങാത്ത അയാള്‍ നല്‍കുന്ന
സൗജന്യമാണ് അവള്‍ക്കുവേണ്ടി ഒരു തോട്ടം പണിത് നല്‍കാനാവില്ലെങ്കിലും ആ കലയുടെ
പാഠങ്ങള്‍ക്ക് അവളെ ശിഷ്യയാക്കാം എന്നത്. ആദ്യം ശിഷ്യ, പിന്നീട് കാമിനി, പിന്നെ അയാളുടെ മാസ്റ്റര്‍പീസ്
ഹോറിമോണോ ടാറ്റൂവിനുള്ള ക്യാന്‍വാസ്. എന്നാല്‍ തെത്‌സൂജിയുടെ
വാക്കുകളില്‍ നിന്ന് അരിതോമോ ആ മലമ്പ്രദേശത്തെത്തിയതിന്റെ പിന്നില്‍ അത്ര
നിഷ്കളങ്കമല്ലാത്ത ലക്ഷ്യങ്ങളുണ്ട്. 'ഓപറേഷന്‍ ഗോള്‍ഡന്‍
ലില്ലി' എന്ന് പേരുള്ള, അധിനിവിഷ്ട
പ്രദേശങ്ങളില്‍ നിന്നുള്ള വിലമതിക്കാനാവാത്ത നിധിശേഖരങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം
കണ്ടെത്തുക എന്ന നിഗൂഡ ദൗത്യവുമായി അതിനു ബന്ധമുണ്ട്. അതില്‍
സൂചിതമായ നിധിവേട്ടക്കിറങ്ങുന്ന കമ്മ്യൂണിസ്റ്റ് ഗറില്ലകളുടെ ആക്രമണത്തിലാണ് മാഗ്നസ്
പ്രിടോരിയാസ് കൊല്ലപ്പെടുന്നത്. യുന്‍ ലിംഗ്
ഒരമ്മാവനായാണ് അയാളെ കരുതിയിരുന്നത്.
മാഗ്നസ് പ്രിടോരിയാസ് വലിയൊരളവോളം നോവലിന്റെ നൈതിക ധാരയുടെ കണ്ണാടിയാണ്.
“എല്ലാ കുട്ടികളും അസാമാന്യനായ
ഒരു അമ്മാവനെ ആഗ്രഹിക്കും. എനിക്കങ്ങനെ ഒരാളും
ഉണ്ടായിരുന്നില്ല. അത് കൊണ്ട് മാഗ്നസ് പ്രിടോരിയാസ്
എന്നെ ഏറെ ആകര്‍ഷിച്ച ഒരാളായി.”
യുന്‍ ലിംഗ്
പറയുന്നു. രണ്ടാം ബോയര്‍
യുദ്ധകാലത്ത് കൊടിയ പീഡനം ഏറ്റു വാങ്ങിയ ഒരു ഭൂതകാലമുണ്ട് അയാള്‍ക്ക്. അന്ന് ഒരു കണ്ണ് നഷ്ടപ്പെട്ട അയാളുടെ സഹോദരി കോണ്‍സെന്ട്രേഷന്‍ ക്യാമ്പില്‍
ഒടുങ്ങിപ്പോയിട്ടുമുണ്ട്. എങ്കിലും വെറുപ്പിന്റെ
നിലപാടുകള്‍ അയാള്‍ കയ്യൊഴിച്ചു കഴിഞ്ഞിരിക്കുന്നു. തടവ്
പുള്ളികള്‍ക്ക് ഗ്ലാസ് പൊടിച്ചു ചേര്‍ത്ത ഭക്ഷണം നല്‍കുമായിരുന്ന ഇംഗ്ലീഷുകാരെ
അപേക്ഷിച്ചു "ദയയോടെയാണ് ജാപ്സ് (ജപ്പാന്‍കാര്‍) നമ്മളോട് പെരുമാറിയത്" എന്ന് അയാള്‍ യുന്‍ ലിങ്ങിനെ ആശ്വസിപ്പിക്കുന്നു. അന്ന്
ഇരുപതുകാരന്‍ ആയിരുന്ന മാഗ്നസിനെ സിലോണിലെ യുദ്ധത്തടവുകാരുടെ ക്യാമ്പിലേക്ക്
അയച്ചു. തന്റെ തോട്ടത്തിലെ തേയിലച്ചെടികളുടെ ആദ്യബാച്ച്
വന്നത് താന്‍ തടവുകാരനായിരുന്ന സിലോണില്‍ നിന്നാണെന്നത് ചരിത്രത്തിന്റെ ഒരു
വിരോധാഭാസമാണെന്ന് അയാള്‍ തമാശയോടെ ഓര്‍ക്കുന്നു. എങ്ങനെയാണ്
ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് കൊടുക്കാന്‍ കഴിഞ്ഞത് എന്ന ചോദ്യത്തിന് അയാള്‍ നല്‍കുന്ന
മറുപടി നിര്‍ണ്ണായകമാണ്:
“അവര്‍ക്കെന്നെ യുദ്ധത്തിനിടെ
കൊല്ലാനായില്ല. ക്യാമ്പിലായിരുന്നപ്പോഴും കൊല്ലാനായില്ല. … എന്നാല്‍ എന്റെ വെറുപ്പ്
നാല്പ്പത്തിയാറു കൊല്ലം കൊണ്ടുനടന്നിരുന്നെങ്കില്‍ ... അതെന്നെ കൊന്നേനെ.... നിങ്ങള്‍ ചൈനക്കാര്‍ മുതിര്‍ന്നവരെ അനുസരിക്കണമെന്നാണല്ലോ. യുന്‍ ലിംഗ്, അതല്ലേ അയാള്‍, ആ കണ്‍ഫ്യൂഷ്യസ്
പറയുന്നത്? എന്തായാലും എന്റെ ഭാര്യ പറയുന്നത് അതാണ്.
… അത് കൊണ്ട് ഈ വൃദ്ധനെ ശ്രദ്ധിക്കൂ... ജപ്പാന്‍കാരില്‍ ചിലര്‍ ചെയ്തതിനൊക്കെയും എല്ലാ
ജപ്പാന്‍കാരെയും കുറ്റപ്പെടുത്തരുത്. ഇതൊക്കെ
കളഞ്ഞേക്കൂ, നിന്റെ ഉള്ളിലെ ഈ വെറുപ്പ്.”
തന്റെ വിരലുകള്‍
മുറിച്ചു കളഞ്ഞത് അവരാണെന്ന് പറയുന്ന യുന്‍ ലിങ്ങിനോട് തന്റെ കണ്ണിന്റെ സ്ഥാനത്തെ
കുഴി കാണിച്ചു കൊടുത്ത് അയാള്‍ പറയുന്നു:
"ഇത് തനിയെ വീണു പോയതാണെന്ന് നീ കരുതുന്നുവോ?” കറുപ്പുയുദ്ധത്തെ കുറിച്ചും അതിലെ ഇംഗ്ലീഷ് നിലപാടിനെ കുറിച്ചും മാഗ്നസ്
രോഷാകുലനാണ്. നല്ലൊരു തേയിലത്തോട്ടം ഉടമയായ അയാള്‍
തൊഴിലാളികളോട് മനുഷ്യത്വപൂര്‍ണ്ണമായി പെരുമാറുന്നവനുമാണ്. മറ്റു റബ്ബര്‍ തോട്ടങ്ങളില്‍ കാണുന്ന പോലെ അയാളുടെ തോട്ടത്തില്‍ 'സംശയകരമാം വിധം വിളറിയ നിറമുള്ള കുഞ്ഞുങ്ങള്‍ ഇല്ല' എന്ന് യുന്‍ ലിംഗ് നിരീക്ഷിക്കുന്നുണ്ട്. ജപ്പാന്‍കാര്‍
തങ്ങളെ ആക്രമിക്കുമെന്ന് താങ്കള്‍ക്കു നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്
മാഗ്നസ് മറുപടി പറയുന്നു :
“ഭൂപടത്തില്‍ നോക്കിയാല്‍
തലക്കകത്ത് എന്തെങ്കിലും ഉള്ള ആര്‍ക്കും അതറിയാന്‍ കഴിയുമായിരുന്നു. ചൈന, ജപ്പാന്‍ വിഴുങ്ങാനാവാത്ത അത്രയും
വലുതായിരുന്നു - ആകെ ചെയ്യനാവുമായിരുന്നത്
അതിന്റെ അറ്റങ്ങളില്‍ ഒന്നിങ്ങനെ നക്കിനോക്കുക മാത്രമായിരുന്നു. എന്നാല്‍ ദക്ഷിണ സമുദ്രത്തിലെ ഈ കൊച്ചു ഭൂപ്രദേശങ്ങള്‍ എളുപ്പം തിന്നാവുന്ന മാംസമായിരുന്നു.”
യുന്‍ ലിംഗ്
തന്നെയും ധാര്‍മ്മിക സത്യസന്ധത അത്രയൊന്നും നില നിര്‍ത്തിയിട്ടില്ലെന്ന് കാണാം.
'(ക്യാമ്പില്‍) ഞാന്‍ ഫൂമിയോക്ക് വിവരങ്ങള്‍ നല്‍കി. ആരൊക്കെയാണ്
രക്ഷപ്പെടാന്‍ പരിപാടി തയാറാക്കുന്നത് എന്ന് ഞാന്‍ അറിയിച്ചു. ആരാണ് ഒരു റേഡിയോ ഉണ്ടാക്കുന്നത്, അതെവിടെയാണ്
ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നൊക്കെ. പകരം എനിക്ക്
ഇത്തിരി കൂടുതല്‍ റേഷനും മരുന്നുകളും. യുന്‍ ഹോംഗ് അത്
കണ്ടു പിടിച്ചു. അത് നിര്‍ത്താന്‍ എന്നോട്
കേണപേക്ഷിച്ചു. ഞാന്‍ വിസമ്മതിച്ചു.... അവിടെ ഞാന്‍ അവളെ ഉപേക്ഷിച്ചു.'
ക്യാമ്പില്‍ നിന്ന്
ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയെന്നത് അവളുടെ ഉള്ളില്‍ ദുരൂഹമായ ഒരു കുറ്റബോധം (survivor guilt) സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ സുന്ദരിയായിരുന്നത് കൊണ്ടാണ് ചേച്ചിയെ യോദ്ധാക്കള്‍ക്കുള്ള 'ആശ്വാസ കേന്ദ്ര'ത്തിലേക്ക് കൂട്ടിക്കൊണ്ടു
പോവുന്നതും തന്നെപ്പോലെ ആത്മവഞ്ചന നടത്താന്‍ തയ്യാറില്ലാത്തത് കൊണ്ടാണ് അഴുകിപ്പോയ
ജീവിതം തുടരുന്നതിന് പകരം അവള്‍ അവിടെ സ്വയം ഒടുക്കുന്നതും. യുന്‍
ലിംഗ് തന്നെ പറയുന്നുണ്ട്:
'ആര്‍ക്കും ഞങ്ങളെ കുറിച്ച് കേള്‍ക്കേണ്ട, അരിതോമോ. ഞങ്ങള്‍ അധിനിവേശത്തിന്റെ
വേദനിപ്പിക്കുന്ന ബാക്കിപത്രമാണ്'
കിട്ടുന്ന ആദ്യ
അവസരത്തില്‍ രക്ഷപ്പെടണമെന്ന് യുന്‍ ഹോംഗ് അനിയത്തിയെ ശട്ടം കെട്ടിയിരുന്നു: 'എനിക്ക് തന്ന വാക്ക് ഓര്‍ക്കണം: ചിന്തിക്കരുത്, തിരിഞ്ഞു നോക്കരുത്. ഓടുക'. കുറ്റവിചാരണയും കുറ്റം ചാരലും വിധികല്‍പ്പനയുമൊക്കെ
പലപ്പോഴും ആപേക്ഷികമാണെന്നു യുന്‍ ലിംഗ് തിരിച്ചറിയുന്നുണ്ട്. തെത് സൂജിയുമായുള്ള സൗഹൃദം അവരെ പലതും പഠിപ്പിക്കുന്നുണ്ട്. അരിതോമോയുടെ ദാരുശില്‍പ്പങ്ങളിലും യുഗീരി തോട്ടത്തിലും താല്പര്യമുണ്ടയാള്ക്ക്. അതെ കുറിച്ച് അയാള്‍ എഴുതാന്‍ പോകുന്ന പുസ്തകത്തിന് വേണ്ടിയാണ് അയാള്‍
യുന്‍ ലിങ്ങിനെ സമീപിക്കുന്നതും. യുദ്ധകാലത്ത് കാമികാസെ
പൈലറ്റ് ആയി പ്രവര്‍ത്തിച്ച തെത് സൂജി ജപ്പാന്റെ യുദ്ധകാല ചെയ്തികളെ വിമര്‍ശിച്ചതിന്റെ
പേരില്‍ വേട്ടയാടപ്പെട്ടിട്ടുള്ള ചരിത്ര പ്രൊഫസര്‍ ആണിപ്പോള്‍.
'എന്റെ രാജ്യം ചെയ്തതിനെ
കുറിച്ച് ഞങ്ങള്‍ക്കൊരു രൂപവുമുണ്ടായിരുന്നില്ല. കൂട്ടക്കൊലകള്‍, കൊലയറകള്‍, ജീവനോടെയിരുന്ന തടവ് പുള്ളികളുടെ
മേല്‍ നടത്തിവന്ന മരുന്ന് പരീക്ഷണങ്ങള്‍, സൈനിക തേവിടിശ്ശിപ്പുരകളിലേക്ക് തള്ളിയ സ്ത്രീകള്‍
എന്നതൊന്നും ഞങ്ങള്‍ക്കറിയാമായിരുന്നില്ല. യുദ്ധാനന്തരം
നാട്ടില്‍ തിരിച്ചത്തിയപ്പോള്‍ ഞങ്ങളുടെ ചെയ്തികളെ
കുറിച്ച് കഴിയുന്നത്ര ഞാന്‍ മനസ്സിലാക്കി. അപ്പോഴാണ്
ഞാന്‍ ഞങ്ങളുടെ യുദ്ധക്കുറ്റങ്ങളെ കുറിച്ച് അറിയാന്‍ തല്പ്പരനായത്. എന്റെ തലമുറയില്‍ ഓരോ കുടുംബത്തെയും ശ്വാസം മുട്ടിച്ച നിശ്ശബ്ദത നിറക്കാന്‍
ഞാന്‍ ആഗ്രഹിച്ചു.'
യുദ്ധത്തിന്റെ നിരര്‍ത്ഥകത
സ്വജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള തെത് സൂജി അച്ഛന്‍ 'സെപ്പുക്കോ' ചെയ്തു മരിക്കുന്നതിനു ദൃക് സാക്ഷിയായിട്ടുണ്ട്. വകക്ക് കൊള്ളാത്ത കമികാസെ വിമാനങ്ങള്‍ അധികൃതരുടെ ആവശ്യപ്രകാരം നിര്‍മ്മിച്ച്
നല്‍കി ഒട്ടേറെ ചെറുപ്പക്കാരെ മരണത്തിലേക്ക് തള്ളിവിട്ട അയാള്‍ മടുപ്പും
പ്രായശ്ചിത്ത ചിന്തയും മഥിച്ചാണ് അത് ചെയ്തത്. തന്റെ
മകനും അവരെപ്പോലെ മരിക്കേണ്ടതുണ്ടെന്നു അയാള്‍ കരുതിയിരുന്നു. എന്നാല്‍ ജപ്പാന്‍ നിരുപാധികം കീഴടങ്ങിയ സന്ദര്‍ഭത്തില്‍ അവസാന നിമിഷം
അയാളുടെ ദൗത്യം അനാവശ്യമായിത്തീരുകയായിരുന്നു. ഞൊടിനേരം
വീരപുത്രന്മാരെന്ന ഖ്യാതിയുയര്‍ത്തി പൊലിഞ്ഞു പോകുന്ന കാമികാസെ പൈലറ്റുകളായ
ചെറുപ്പക്കാരെ 'ചെറിമൊട്ടുകള്' എന്ന് വിളിച്ചു. ഇരുപത്തിരണ്ടാം വയസ്സില്‍
കൊഴിയാതെ രക്ഷപ്പെട്ട 'ചെറിമൊട്ട്' എന്ന നിലയില്‍ തെത്‌സൂജി അതിജീവിക്കുമ്പോള്‍ ഹീരോഹിതോ ചക്രവര്‍ത്തി
ജപ്പാന്റെ നിരുപാധിക കീഴടങ്ങല്‍ റേഡിയോയിലൂടെ വിളിച്ചു പറയുകയായിരുന്നു.
'ഒരു ദൈവിക സ്വത്വം ആദ്യമായി
ഇലക്ട്രോണിക് മാധ്യമത്തിലൂടെ സഹിക്കാന്‍ കഴിയാത്തത് സഹിക്കാന്‍ ജനതയോട് അഭ്യര്‍ഥിക്കുകയായിരുന്നു.'
നോവലിലെ ഏറ്റവും
ഹൃദയ സ്പര്‍ശിയായ ഒരു ഭാഗമാണ് അച്ഛന്റെ മരണം:
"ജീവിതം കൊള്ളാം, അല്ലെ? അദ്ദേഹം ചോദിച്ചു. മറ്റു ആളുകളുടെ മക്കളെ മരണത്തിലേക്കയച്ച വിമാനങ്ങള്‍ ഞാനുണ്ടാക്കി. അത് കൊണ്ട് അതിനെ സമതുലിതമാക്കാന്‍ എന്റെ മകന്‍ മരിക്കണം. അദ്ദേഹം എന്നെത്തന്നെ നോക്കി; നിനക്കുള്ള കല്‍പ്പനകള്‍
തള്ളിക്കളയാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിക്കുകയല്ല. നീ
നിന്റെ ജോലി ചെയ്യേണ്ടതുണ്ടെന്ന കാര്യം ഞാന്‍
അംഗീകരിക്കുന്നു. തിരിച്ച്, എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്യുന്നതിനെ നീയും അംഗീകരിക്കണം'. 'അപ്പോള്‍ ഇതിങ്ങനെയാണ് മഹത്തായ യോഷിക്കാവാ
കുടുംബം അവസാനിക്കുക'. 'തത് സൂ ചാന്, വീണ്ടും സമാധാനത്തോടെ ഉറങ്ങുന്നത് നന്നായിരിക്കും. ഞാന്‍ വല്ലാതെ തളര്‍ന്നിക്കുന്നു, എന്റെ മോനേ, വല്ലാതെ തളര്‍ന്നിരിക്കുന്നു'. 'നിന്നെ ഒരിക്കല്‍
കൂടി കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതും നടന്നു. ഇനി
എനിക്കെന്താണ് വേണ്ടത്? നീ നില്‍ക്കണ്ട, പൊയ്ക്കോളൂ'.
'അദ്ദേഹം മൂര്‍ച്ചയുള്ള ആയുധം
വലതു കയ്യില്‍ പിടിച്ച് തന്റെ ഉടുവസ്ത്രം നീക്കി . സാവധാനം ആഴത്തില്‍ ഓരോ ശ്വാസവും ആസ്വദിച്ചു നിശ്വസിച്ചു. തോട്ടം നിശബ്ദമായിരുന്നു, പക്ഷികള്‍ പൊയ്ക്കഴിഞ്ഞിരുന്നു. അദ്ദേഹം
മടിച്ചു നിന്നുപോയാല്‍ അത് കാരണം വേദന അദ്ദേഹത്തിനു
താങ്ങാനാവുന്നതിനും അപ്പുറമാവുന്ന പക്ഷം വീശാനായി ഞാന്‍
വാള്‍ കയ്യിലെടുത്തു. പക്ഷെ അദ്ദേഹം ഇടറിയതേയില്ല.'
സംഭാവിച്ചതൊക്കെയും
വിവരിച്ചു കഴിയുമ്പോള്‍ അയാളോട് തോന്നുന്ന സഹാനുഭൂതി യുന്‍ ലിങ്ങിനെ തന്നെ
കുഴക്കുന്നുണ്ട്:
'എനിക്ക് തെത്‌സൂജിയോടു
കുപിതയാവണം എന്നുണ്ടായിരുന്നു. യുഗീരി വിട്ടു
പോകണമെന്നും ഇനിയൊരിക്കലും ഇങ്ങോട്ട് വരരുതെന്നും പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് തന്നെ ആശ്ചര്യം തോന്നി, അയാളെ
പ്രതി എനിക്ക് ദുഃഖമാണ് തോന്നിയത്".
ഇതേ അങ്കലാപ്പ്
യുദ്ധക്കുറ്റവാളിയായി താന്‍ വിചാരണ ചെയ്തു തൂക്കാന്‍ വിധിക്കുന്ന മുന്‍ സൈനിക
മേധാവി ക്യാപ്റ്റന്‍ ഹിതേയോഷി മമോറുവിന്റെ കാര്യത്തിലും അവര്‍ക്ക്
അനുഭവപ്പെടുന്നുണ്ട്. മകന്‍ അയച്ചു കൊടുക്കാന്‍ അയാളെഴുതി ഏല്‍പ്പിക്കുന്ന കത്ത് തീരെ
ചെറുതായാതിനെ കുറിച്ച് അവര്‍ അത്ഭുതപ്പെടുമ്പോള്‍ അയാള്‍ പറയുന്നു:
'നിങ്ങള്‍ക്ക് നിങ്ങളുടെ മകനോട്
അവനെ സ്നേഹിക്കുന്നു എന്ന് പറയാന്‍ എത്ര പേപ്പര്‍ വേണം?'
ഈ ഘട്ടത്തില്‍ ലിന്‍
യുംഗ് നിരീക്ഷിക്കുന്നു:
'ഇയാളാണ് ഒരു ഗ്രാമത്തെ മുഴുവന്‍
കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്തതെന്ന് കാണുമ്പോള്‍ എനിക്ക് അയാളെ പ്രതി കടുത്ത
വ്യസനം തോന്നി, ഞങ്ങളെ പ്രതിയും.'
ദേശീയതയുടെ തമോഗര്‍ത്തങ്ങള്‍
പതിനെട്ടാം നൂറ്റാണ്ടില്‍ കിന്‍റ്റാ താഴ്വരയില്‍ ടിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്
ഖനികളില്‍ തൊഴില്‍ ചെയ്യാന്‍ അടിമ വേലക്കായി ദക്ഷിണ ചൈനയില്‍ നിന്നെത്തിയ
കൂലികളില്‍ (indentured coolies) പിന്നീട് വലിയൊരു വിഭാഗം അവിടെ സ്ഥിരതാമാസക്കാരായി. തുടക്കത്തില്‍, അത്യാവശ്യം സമ്പാദിച്ച് തിരിച്ചു പോവാന്‍ കരുതിയാണ് വന്നതെങ്കിലും
കാലാന്തരത്തില്‍, യുദ്ധക്കെടുതികള്‍ നിത്യസംഭവമായ ജന്മ
നാട്ടിലേക്ക് തിരിച്ചു പോവുന്നതിലും ഭേദം ബ്രിട്ടീഷ് കോളണിയിലെ താരതമ്യ
സമാധാനമാണെന്ന് അവര്‍ക്ക് തോന്നി. സ്വാതന്ത്ര്യ
പ്രാപ്തിയോടെ ഇന്ത്യയിലും ബര്‍മ്മയിലും ഡച്ച് ഈസ്റ്റ് ഇന്‍ഡീസിലും സംഭവിച്ച വര്‍ഗ്ഗീയ
സംഘര്‍ഷങ്ങളെ കുറിച്ച് അവര്‍ക്കറിയാമായിരുന്നു; അങ്ങനെ
ഇവിടെയും സംഭവിച്ചാല്‍ ഏറ്റവും വലിയ ഇരകള്‍ തങ്ങളാവും എന്നും. യുന്‍ ലിങ്ങിന്റെ അച്ഛന്‍ തിയോ ബൂണ്‍ ഹോ തന്റെ മക്കള്‍ ഇംഗ്ലീഷ് ഒഴികെ
മറ്റൊന്നും പഠിക്കേണ്ടതില്ലെന്നു വിശ്വസിച്ചിരുന്നു. കാരണം
ഇംഗ്ലീഷുകാര്‍ ഒരിക്കലും മലയ വിട്ടുപോവില്ലെന്ന് അയാള്‍ കരുതി. എന്നാല്‍ നാങ്കിങ് കൂട്ടക്കൊലക്കു ശേഷം അതിനെതിരില്‍ ബ്രിട്ടീഷുകാര്‍
ഒന്നും ചെയ്തില്ലെന്നത് അയാളെ തീര്‍ത്തും നിരാശനാക്കി. ചൈനീസ്
വംശജയായ ലിന്‍ യുങ്ങിനോ സൗത്ത് ആഫ്രിക്കന്‍ വേരുകളുള്ള മാഗ്നസിനോ, ചൈനക്കാരി തന്നെയായ എമിലിക്കോ മലയന്‍ ദേശീയ ബോധം പങ്കു വെക്കാനാവില്ലെന്ന, സൗഹൃദ സദസ്സില്‍ 'സ്വദേശി' എന്ചിക് ഹമീദ് ഉയര്‍ത്തുന്ന മണ്ണിന്റെ മക്കള്‍ വാദം (“ഞങ്ങള്‍ മലയാക്കാര്‍, ഞങ്ങളാണ് ഭൂമിയുടെ മക്കള്‍, ഭൂമി പുത്രന്മാര്‍") യുന്‍ ലിംഗ്
തള്ളിക്കളയുന്നു. ചൈനയില്‍ മാവോ അധികാരത്തിലെത്തുന്നത് ഒരു
പുതിയ 'ചക്രവര്‍ത്തി'യുടെ
ഉദയമാണെന്നു മാഗ്നസ് നിരീക്ഷിക്കുന്നു. മലയാക്കാര്‍
കൃഷിയിലും പരമ്പരാഗത ജീവിതക്രമങ്ങളിലും ഒതുങ്ങിക്കൂടിയപ്പോള്‍ മൈനുകളില്‍ ജോലി
ചെയ്ത ചൈനക്കാരാണ് ക്വാലാലമ്പൂരിന്റെ ശില്‍പ്പികള്‍ എന്ന് എമിലി അഭിമാനിക്കുന്നു. എന്നാല്‍ യുന്‍ ലിംഗ് മറ്റൊരു സാധ്യത മുന്നോട്ടു വെക്കുന്നു:
“പഴയ രാജ്യങ്ങള്‍ മരിച്ചു
കൊണ്ടിരിക്കയാണ്, ഹമീദ്, പുതിയവ
പിറക്കുകയും. ഒരാളുടെ പൂര്‍വികര്‍
എവിടെ നിന്ന് വന്നു എന്നത് പ്രസക്തമല്ല. നിനക്ക്
ഉറപ്പിച്ചു പറയാമോ, നിന്റെ പൂര്‍വികരില്‍ ഒരാള്‍
സിയാമില്‍ നിന്ന്, അല്ലെങ്കില്‍ ജാവയില്‍ നിന്ന്, അസെഹില്‍ നിന്ന് അല്ലെങ്കില്‍ സുണ്ടാ
കടലിടുക്കില്‍ നിന്ന് വന്നവനല്ല എന്ന്?”
തോട്ടം നിര്‍മ്മിതി - കടം കൊള്ളല്‍ വിശ്വപ്രകൃതിയില്‍
നിന്ന്
യുഗീരിയിലേക്കു കടക്കുമ്പോള്‍ “കാറ്റും ജലവും, കാലവും പ്രകാശവും ഇഴ കോര്‍ക്കുന്നതില്‍ മാത്രം നില നില്‍ക്കുന്ന
ഒരു ഇടത്തേക്ക് പ്രവേശിക്കുന്നതായും" ഏതാണ്ട്
മുപ്പത്തിയഞ്ചു കൊല്ലം മുമ്പ് അവിടെനിന്നു പോയ ശേഷം അവിടെ ഒന്നും
മാറിയിട്ടില്ലെന്നും ഒരു നിമിഷം ലിന്‍ യുങ്ങിന് തോന്നുന്നു. കാലം നിശ്ചലമാവുന്ന അനുഭവം, കലാസൃഷ്ടിയുടെ
അനശ്വരതയുമായി ബന്ധപ്പെട്ടതും അത് കൊണ്ട് തന്നെ അരിതോമോയെ ഓര്‍മ്മിപ്പിക്കുന്നതുമാണ്.
“തോട്ടം നിര്‍മ്മിതിയുടെ എല്ലാ വശങ്ങളും ഒരു തരം വഞ്ചനയാണ് " എന്ന് അയാള്‍ പറയുന്നതിന് ഏറെ മാനങ്ങളുണ്ട്. ജപ്പാനിലെ
ആദ്യകാല തോട്ടം നിര്‍മ്മാതാക്കള്‍ സന്യാസിമാരായിരുന്നു, മഠത്തിലെ ഭൂമിയില്‍ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍
ശ്രമിച്ചവര്‍. മനുഷ്യ ജീവിതത്തിന്റെ ഈ ആത്മീയ
സമാന്തരങ്ങള്‍ തന്നെയാണ് ജപ്പാനിലെ കേളികേട്ട പരമ്പരാഗത തോട്ടം നിര്‍മ്മിതിയുടെയും
കാതല്‍.
“ഒരു തോട്ടം മണ്ണില്‍ നിന്നും, ആകാശത്ത് നിന്നും ചുറ്റുമുള്ള എല്ലാറ്റില്‍ നിന്നും കടം കൊള്ളുമ്പോള്‍ നീ സമയത്തില്‍ നിന്ന് കടം കൊള്ളുന്നു. ഓര്‍മ്മകളും ഒരു തരത്തില്‍ 'ഷെക്കേയ് ' ആണ്. ഇവിടെ നിന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്ന
ശൂന്യത കുറക്കാനായി നീ അവയെ
ഉണര്‍ത്തുന്നു. നിന്റെ തോട്ടത്തിനു മുകളിലെ പര്‍വ്വതങ്ങളെയും മേഘങ്ങളെയും പോലെ നിനക്കവയെ കാണാം, എന്നാല്‍
അവയെപ്പോഴും നിന്റെ കെയ്യെത്തുന്നതിനും
അപ്പുറത്തായിരിക്കും.... നീയും അങ്ങനെയാണ്. നിന്റെ പഴയ ജീവിതം പൊയ്പ്പോയിരിക്കുന്നു. നീ ഇപ്പോള്‍ ഇവിടെയാണ്, നിന്റെ സഹോദരിയുടെ സ്വപ്നങ്ങളില്‍ നിന്ന് കടം കൊണ്ട്, നിനക്ക്
നഷ്ടമായതിനെ തിരഞ്ഞു കൊണ്ട്.”
തോട്ടം നിങ്ങളുടെ
ഉള്ളിലെത്തണമെന്നും നിങ്ങളുടെ ഹൃദയത്തെ മാറ്റിമറിക്കണമെന്നും അതിനെ വിഷാദഭരിതമാക്കുകയും
ഉത്തേജിപ്പിക്കുകയും ചെയ്യണമെന്നും യുന്‍ ലിംഗ് വിശ്വസിക്കുന്നു. 'എല്ലാം ശരിയായി ചെയ്യുമ്പോള്‍ തോട്ടം
നിങ്ങളെ ഓര്‍മ്മിക്കുമെന്ന വിശ്വാസത്തിലാണ് മറവിരോഗം മുഴുവനായി പിടി
മുറുക്കിക്കഴിഞ്ഞാല്‍ പിന്നീട് തോട്ടം മാത്രമാവും തന്നോട് സംവദിക്കുകയെന്നു അവര്‍
തീരുമാനിക്കുന്നത്. തോട്ടം നിര്‍മ്മിതി ജീവിതത്തിന്റെ
ഇതര മേഖലകളുമായും ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണ്, അതില്‍
നൈപുണ്യം നേടാന്‍ ഒരാള്‍ മറ്റേതെങ്കിലും ഒരു കല കൂടി പഠിക്കണമെന്നു അരിതോമോ
നിഷ്കര്‍ഷിക്കുന്നതും യുന്‍ ലിംഗ് അമ്പെയ്ത്തിനു (kyudo) ശിഷ്യപ്പെടുന്നതും.
“നീ ശ്വസിക്കുമ്പോള്‍ നിന്റെ
ശരീരം വികസിക്കുന്നത് അറിയുക: അവിടെയാണ് നമ്മള്‍ ജീവിക്കുന്നത്, ഓരോ ഉച്ച്വാസത്തിന്റെയും
നിശ്വാസത്തിന്റെയും ഇടയിലുള്ള നിമിഷങ്ങളില്‍. നിന്റെ
ശ്വാസം നിന്റെ ഓരോ ചലനത്തോടും ചേര്‍ന്ന് പോവണം, അമ്പ് നിന്റെ കയ്യില്‍ നിന്ന് മാത്രമല്ല, നിന്റെ
മനസ്സില്‍ നിന്നും പോവുന്നത് വരെയും'
ശ്വസനം
എങ്ങനെയാവണമെന്നു നിഷ്കര്‍ഷിക്കുമ്പോള്‍ ക്യുഡോ ജീവിക്കേണ്ടതെങ്ങനെ എന്ന്
തന്നെയാണ് തന്നെ പഠിപ്പിക്കുന്നതെന്ന് യുന്‍ ലിംഗ് കണ്ടെത്തുന്നു.
'വില്ല് കുലച്ച് അമ്പ്
തൊടുക്കുന്നതിനും അത് ലക്ഷ്യത്തിലെത്തുന്നതിനും ഇടയില്‍ എനിക്ക് രക്ഷപ്പെടാനാവുന്ന
ഒരു ഇടം ഞാന്‍ കണ്ടെത്തി, എനിക്ക് ഒളിക്കാന്‍ പാകത്തില്‍
സമയത്തില്‍ ഒരു ചെറു വിടവ്'
തെത്‌സൂജിയാകട്ടെ
അധികാരചിഹ്നങ്ങളുടെ സമയ ബന്ധിതമായ താല്‍ക്കാലികതക്കപ്പുറം തോട്ടവുമായുള്ള ബന്ധം
നിലനില്‍ക്കുമെന്ന് കരുതുന്നു.
'ചക്രവര്‍ത്തിമാരും തോട്ടങ്ങളും... നിങ്ങള്‍ക്കറിയാമോ കമ്മ്യൂണിസ്റ്റുകള്‍ അധികാരം സ്ഥാപിച്ചപ്പോള്‍ അവര്‍
ചൈനീസ് ചക്രവര്‍ത്തിയെ എന്ത് ചെയ്തെന്ന്?അവര്‍ അയാളെ പുനരധിവസിപ്പിച്ചു. ഒരു തോട്ടക്കാരനായാണ്
അയാള്‍ ജീവിതം ജീവിച്ചു തീര്‍ത്തത്.'
ഹോറിമോണോ, പെയ്ന്റിംഗ് , ദാരുശില്‍പ്പങ്ങള്‍ എന്നിവയിലും അരിതോമോയുടെ സിദ്ധികള്‍ തെത് സൂചിയുടെ
അന്വേഷണത്തില്‍ കടന്നു വരുന്നു. ഇരുനൂറു വര്‍ഷം മുമ്പ്
ഹൈക്കു ആചാര്യന്‍ ബാഷോ യാത്ര പോയ വഴികളിലൂടെ “എങ്ങനെയാണ് ഒരാള്‍ നിശ്ചലതയെ
കടലാസില്‍ പകര്‍ത്തുക?” എന്ന ചോദ്യവുമായി
പിന്നീടൊരിക്കലും തിരിച്ചു വരാത്ത ഒരു പുറപ്പെട്ടു പോക്ക് നടത്തും മുമ്പ് തന്റെ
ഏറ്റവും മികച്ച ഹോറിമോണോ ടാറ്റൂ യുന്‍ ലിങ്ങിനെ ഉടലില്‍ അയാള്‍
മുഴുവനാക്കിയിരുന്നു. ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുകയും
കൊടിയ വേദന ഉണ്ടാക്കുകയും ചെയ്യുമ്പോഴും ഹോറിമോണോ ടാറ്റൂ ചിത്രണം അതിനോട്
വല്ലാത്തൊരു അഡിക്ഷന്‍ അതേറ്റു വാങ്ങുന്നയാളില്‍ സൃഷ്ടിക്കുമെന്നത് സുവിദിതമാണ്. അരിതോമോയുടെ അച്ഛന്‍ ചെയ്ത 'പടിഞ്ഞാറോട്ടുള്ള
വഴി'എന്ന ചിത്രത്തില്‍, മാടിനെ
തെളിച്ചു കൊണ്ട് യാത്രയാവുന്ന രണ്ടര സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ചൈനീസ്
ദാര്‍ശനിക ഗുരു ലാവോട്സു, ചക്രവര്‍ത്തിയുടെ
അത്യാചാരങ്ങളില്‍ മനംമടുത്ത്, ജീവിതത്തില്‍ ഇനി
കൊട്ടാരവുമായി ഒരു ബന്ധവും വേണ്ടെന്നു വെച്ചു വിട്ടുപോവുന്നു. യാത്രയില്‍, എന്നെന്നേക്കുമായി വന്യ
പ്രകൃതിയില്‍ മറയും മുമ്പ് തലേന്ന് ആതിഥേയം വഹിച്ച സത്രം സൂക്ഷിപ്പുകാരന് തന്റെ
ദര്‍ശനങ്ങളുടെ ആകെത്തുക കടലാസില്‍ പകര്‍ത്തിയത് ഗുരു നല്‍കുന്നുണ്ട് : വിശ്വപ്രകൃതിയുടെ മാര്‍ഗ്ഗം ഒരു വില്ല് കുലക്കും പോലെയാണ്, അത് ഉയര്‍ന്നു നില്‍ക്കുന്നതിനെ താഴ്ത്തുകയും താഴ്ന്നതിനെ ഉയര്‍ത്തുകയും
ചെയ്യുന്നു. കൂടുതലുള്ളതില്‍ നിന്നെടുത്തു
കുറവുള്ളയിടത്തു നല്‍കുന്നു. മനുഷ്യന്റെ മാര്‍ഗ്ഗം അതിനു
വിപരീതമാണ്". പ്രഭാതത്തില്‍ തന്റെ മാടിനെയും
തെളിച്ചു നടന്നു മറഞ്ഞ ഗുരു ഒരു മിത്ത് മാത്രമാണെന്നും പില്‍ക്കാല ഭാഷ്യമുണ്ട്. എന്നാല്‍ ഇവിടെ ഈ ചിത്രത്തില്‍ അനശ്വരതയില്‍ ചേര്‍ത്തുവെച്ച് അദ്ദേഹം
ഉണ്ടല്ലോ എന്ന് യുന്‍ ലിംഗ് നിരീക്ഷിക്കുന്നു. ഏറ്റവും
മങ്ങിയ മഷി പോലും മനുഷ്യന്റെ ഓര്‍മ്മകള്‍ക്കപ്പുറം ജീവിക്കുമെന്ന് തന്റെ അച്ഛന്‍
ഒരിക്കല്‍ പറഞ്ഞിരുന്നത് തെത് സൂജിയും ഓര്‍ക്കുന്നു. ചിത്രത്തില്‍
നോക്കിനില്‍ക്കെ, കവാടം കാവല്‍ക്കാരന്‍ ഗുരുവിനെ തടയാന്‍
ശ്രമിക്കയല്ലെന്നും അദ്ദേഹത്തിനു വിഷാദഭരിതമായ വിട നല്‍കുകയാണെന്നും യുന്‍
ലിങ്ങിനു തോന്നുന്നു.
വിഷാദത്തിന്റെയും
വിടവാങ്ങലിന്റെയും ആചാര്യ വഴികളിലൂടെ യുന്‍ ലിംഗ് തന്റെ തന്നെ ഭൂതകാലത്തെ കൂടുതല്‍
സമചിത്തയോടെ മുഖാമുഖം കാണുകയാണ്.
"ഞാന്‍ എന്റെ മനസ്സിന്റെ
കണ്ണില്‍ കാണുന്നു, യുന്‍ ഹോംഗ് , മറ്റെല്ലാ തടവുകാരും, വടക്കന്‍ ചൈനയിലെ ചക്രവര്‍ത്തിയുടെ
കുഴിമാടത്തില്‍ രണ്ടായിരം വര്‍ഷങ്ങളുടെ പൊടിപടലങ്ങള്‍ക്ക് ചുവടെ
കളിമണ്ണിലുറഞ്ഞുപോയ ആയിരക്കണക്കിന് ടെറാക്കോട്ടാ യോദ്ധാക്കളെ പോലെ അടക്കപ്പെട്ടു
പോയതായി".
അരിതോമോയുടെ
വാക്കുകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ അവര്‍ മനസ്സിലാക്കുന്നുണ്ട്:
''അവള്‍ക്കുള്ള തോട്ടം ഇപ്പോഴേ
ഉണ്ട് , യുന്‍ ലിംഗ്. അത്
കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തോളമായി അവിടെയുണ്ട്' നമ്മള്‍
തന്നെയാണ് ആ കൊഴിഞ്ഞു പോയ ദിനങ്ങളില്‍ നിന്നുള്ള ഏക ശേഷിപ്പുകള്‍. ശാഖകളില്‍ വീഴാന്‍ കാത്ത് ഇപ്പോഴും നിലനില്‍ക്കുന്ന അവസാനത്തെ രണ്ടിലകള്‍. കാറ്റ് നമ്മളെ ആകാശത്തേക്ക് അടിച്ചു പറത്തുന്നതും
കാത്ത് '
ആഖ്യാനത്തില്‍
എങ്ങും കാണാവുന്ന ശുഭാശുഭങ്ങളുടെ പിടിതരാത്ത ആ ഭാവത്തോടെത്തന്നെയാണ് നോവല്‍
അവസാനിക്കുന്നത്. ഒരു വശത്ത് യേറ്റ്സിന്റെ വിഖ്യാതമായ ആ മരുഭൂപ്പക്ഷികളുടെ നിഴലിനെ (W.B.
Yeats, The Second Coming) ഓര്‍മ്മിപ്പിക്കുന്ന
ഒരാകാശ സാന്നിധ്യം, ഒപ്പം ജല സമൃദ്ധിയിലെ ജൈവ സാന്നിധ്യങ്ങള്‍:
"താമരപ്പൂക്കള്‍ സൂര്യ
കിരണങ്ങളേറ്റ് വിടര്‍ന്നു കൊണ്ടിരിക്കയാണ്. നാളത്തേക്കുള്ള
മഴ ചക്രവാളത്തിലുണ്ട്, എന്നാല്‍
അങ്ങുയരെ ആകാശത്ത് വിളറിയതും ചെറുതുമായ എന്തോ ഒന്ന്
താഴ്ന്നു വന്നു കൊണ്ടിരിക്കുന്നു, വീഴും തോറും അത്
വലുതാവുന്നു. തടാകത്തെ വലം വെക്കുന്ന
കൊറ്റിയെ ഞാന്‍ നോക്കിയിരിക്കുന്നു, ഒരില
ജലത്തിനടിയിലേക്ക് ചുഴലിയടിച്ചിറങ്ങുന്നു. അത് തോട്ടത്തിലെങ്ങും നിശബ്ദമായ ജല വലയങ്ങളുയര്‍ത്തുന്നു".
(മലയാളം വാരിക, ഒക്ടോബര്‍ 09-2015)
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 96-107)
To purchase, contact
ph.no: 8086126024
More readings:
Burnt
Shadows by Kamila Shamsie
https://alittlesomethings.blogspot.com/2015/11/blog-post.html
Kazuo
Ishiguro : Three Novels
https://alittlesomethings.blogspot.com/2015/09/blog-post_26.html
This
Earth of Mankind by Pramoedya Ananta Toer/ Max Lane
https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html
Saman
by Ayu Utami
https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html
Man
Tiger by Eka Kurniawan
https://alittlesomethings.blogspot.com/2016/10/blog-post.html
Beauty
Is a Wound by Eka Kurniawan
https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html
great book discussed lucidly... thank you...
ReplyDelete