Featured Post

Sunday, April 27, 2025

The Joys of Motherhood by Buchi Emecheta

 

പെണ്‍ ജീവിതത്തിന്റെ കുരുക്കുകള്‍




മരിയാമാ ബാ, ബെസ്സി ഹെഡ്റ്റ്സിറ്റ്സി ദംഗരേംബ, അമാ അതാ ഐദൂ, ലോരെറ്റ ങ് കോബോ, നവാല്‍ അല്‍ സഅദാവി തുടങ്ങി  സ്വദേശത്തും പുറത്തുമുള്ള സ്ത്രീജീവിതത്തിന്റെ പരിതോവസ്ഥകളെ കുറിച്ച് തീക്ഷണമായി നിരീക്ഷിക്കുന്ന ആഫ്രിക്കന്‍ എഴുത്തുകാരികളുടെ മുന്‍ പന്തിയിലാണ് ബുചി എമാചേത എന്ന നൈജീരിയന്‍ നോവലിസ്റ്റ്. ഇരുപതിലേറെ നോവലുകളിലായി പാരമ്പര്യവുമായി നിരന്തരം ഏറ്റുമുട്ടുന്ന, അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരു സ്ത്രീയും അമ്മയുമൊക്കെ ആയിരിക്കുക എന്നാല്‍ എന്താണെന്ന് അവര്‍ പരിശോധിക്കുന്നു. ചില കൃതികളില്‍ ലണ്ടനില്‍ കഴിയുന്ന പ്രവാസിയെന്ന നിലയിലുള്ള തന്റെ തന്നെ അനുഭവങ്ങള്‍ അവര്‍ വിഷയമാക്കിയപ്പോള്‍, അവയില്‍ ഏറ്റവും ശ്രദ്ധേയമായ ദി ജോയ്സ് ഓഫ് മദര്‍ഹുഡ് എന്ന നോവല്‍ ഉള്‍പ്പടെ മിക്കതും നൈജീരിയന്‍ ജീവിതത്തില്‍ തന്നെയാണ് നിലയുറപ്പിക്കുന്നത്.

ഇതിവൃത്ത സങ്കീര്‍ണ്ണത

കൊളോണിയലിസം, പാരമ്പര്യം, മുതലാളിത്തം തുടങ്ങിയ പ്രമേയങ്ങള്‍ ന്നു ഇഗോ എന്ന കഥാ പാത്രത്തിന്റെയും അവരുടെ കുടുംബത്തിന്റെയും വിധിവിഹിതങ്ങളിലൂടെ നോവല്‍ ആവിഷ്കരിക്കുന്നു. ന്നായിഫെയെ വിവാഹം ചെയ്യും മുമ്പ് അമതോക് വുവുമായുള്ള ദാമ്പത്യം പ്രസവിക്കാത്തതിനെതുടര്‍ന്നും സഹാഭാര്യക്കൊപ്പം കഴിയുന്നതിനിടെ മാതൃത്വത്തിന്റെ തള്ളിച്ചയില്‍ അതിക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നും അലസിപ്പോയ പശ്ചാത്തലമുണ്ടായിരുന്നു ന്നു ഇഗോയ്ക്ക്. യാബായില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുമ്പോള്‍ ങ്ഗോസിയുടെ വരവോടെ അമ്മയാവുക എന്ന ‘സ്ത്രീത്വ സമ്പൂര്‍ണ്ണത’ കൂടി വന്നു ചേരുന്നുവെങ്കിലുംഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെ കാണുന്നതോടെ തകര്‍ന്നു പോകുന്നതാണ്നോവല്‍ ആരംഭത്തില്‍ നാം കാണുന്ന രീതിയില്‍,  കാര്‍ട്ടര്‍ പാലത്തിനു മുകളില്‍ നിന്ന് സ്വയം അവസാനിപ്പിക്കാനുള്ള ആ ഭ്രാന്തമായ കുതിപ്പിലേക്ക് ന്നു ഇഗോയെ നയിക്കുന്നത്. സാവധാനത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്ന ന്നു ഇഗോയ്ക്ക് വലുതായി വരുന്ന കുടുംബഭാരവും ന്നായിഫെയുടെ ആശ്രയിക്കാനാവാത്ത വരുമാനത്തിലെ ഏറ്റിറക്കങ്ങളും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍തന്റെ സ്വന്തം വരുമാന സ്രോതസ്സു തേടാന്‍ പ്രേരണയാകുന്നുണ്ട്. സഹോദരന്റെ മരണ ശേഷം അയാളുടെ ഭാര്യമാരെ കൂടി അനന്തരാവകാശമായി ലഭിക്കുന്ന ന്നായിഫെഅദാകുവിനെയും മകളെയും ലാഗോസിലേക്ക്‌ കൂട്ടുന്നത്‌ വീണ്ടുമൊരിക്കല്‍ കൂടി സഹാഭാര്യയോടൊത്തുള്ള ജീവിതത്തിലെ പ്രയാസങ്ങളിലേക്ക് ന്നു ഇഗോയെ എത്തിക്കുന്നു. രണ്ടാം ലോക യുദ്ധത്തില്‍ സൈനികനായി ഇന്ത്യയിലേക്കും ബര്‍മ്മയിലേക്കും പോകുന്ന ന്നായിഫെയുടെ അഭാവത്തില്‍ കുടുംബം പോറ്റേണ്ട ചുമതല ഏതാണ്ട് മുഴുവനായും ഏറ്റെടുക്കേണ്ടി വരുന്ന ന്നു ഇഗോപിതാവിന്റെ മരണ സമയം ഇബൂസയില്‍ തിരികെയെത്തുകയും തുടര്‍ന്ന് അവിടെ കഴിയാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നുവെങ്കിലും ന്നായിഫെയുടെ മരിച്ചുപോയ സഹോദരന്റെ ആദ്യ ഭാര്യ അദാന്‍കോ അവളെ തിരിച്ചയക്കുന്നു. ഒരു നോട്ടമില്ലെങ്കില്‍ അദാകോ വഴിവിട്ടുപോയേക്കുമെന്ന മുന്നറിയിപ്പാണ് മുതിര്‍ന്ന സ്ത്രീ നല്‍കുന്നത്. തിരികെയെത്തുന്ന ന്നായിഫെഅദാന്‍കൊയെ ഗര്‍ഭിണിയാക്കുകയും ഒപ്പം ഒക്പോ എന്ന ഇളംപ്രായക്കാരിയെ പുതിയ ഭാര്യയായി കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. പുതിയ തലമുറയിലെത്തുമ്പോള്‍സ്കോളര്‍ഷിപ്പ്‌ നേടി യു. എസ്സില്‍ പഠനം തുടരാന്‍ തയ്യാറെടുക്കുന്ന ഒഷിയയെ കുടുംബ സ്നേഹമില്ലാത്തവനെന്നു ഭത്സിക്കുന്ന ന്നായിഫെഒരു യൊറൂബ യുവാവിനോടൊപ്പം ഓടിപ്പോകുന്ന കഹിന്റെയുടെ  ഭര്‍തൃ പിതാവിനെ കൊല്ലാന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ തടവിലാകുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്ന ഒമ്പത് മക്കളടക്കം ഒരു ഡസനോളം മക്കളെ പെറ്റു പോറ്റിയ ന്നു ഇഗോഇബൂസയില്‍ തിരിച്ചത്തുകയും വര്‍ഷങ്ങള്‍ക്കു ശേഷം എകാന്തയായിഭ്രാന്തിയെന്നു മുദ്ര കുത്തപ്പെട്ട് മരിക്കുകയും ചെയ്യുമ്പോള്‍ നാട്ടിലെത്തുന്ന മൂത്തമകന്‍ ഒഷിയയുടെ മുന്‍കയ്യില്‍ ശബളമായ ഒരു അടക്കം നിര്‍വ്വഹിക്കപ്പെടുന്നു.

ഗോത്ര മൂല്യങ്ങള്‍, ബഹുഭാര്യത്വം. കൊളോണിയല്‍ നീക്കിയിരിപ്പ്, പുതുതലമുറ  

അക്ഷന്തവ്യമായ ചുരുട്ടിക്കൂട്ടല്‍ നടത്തിയിട്ടുള്ള ഈ ഇതിവൃത്ത സംഗ്രഹം ഒന്നും വ്യക്തമാക്കുന്നില്ലെങ്കിലും, പാശ്ചാത്യ നിര്‍വ്വചനത്തിന് അനുരോധമായ ഫെമിനിസ്റ്റ് ധാരണകളുമായി അത്ര ചേര്‍ന്ന് പോകുന്നതല്ല എമാചേതയുടെ നിലപാടുകള്‍ എന്ന് സൂചിപ്പിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ പെറ്റുപോറ്റുകയെന്ന ഏകതാനമായ ആവര്‍ത്തനത്തില്‍ കുരുങ്ങിപ്പോവുന്ന ഗാര്‍ഹിക അടിമവേലക്കാര്‍ എന്ന നിലയില്‍ മാത്രമായി തങ്ങളെ കാണാന്‍ ശ്രമിച്ചിട്ടില്ലാത്തവരാണ് എമാചേതയെ പോലുള്ള ആഫ്രിക്കന്‍ എഴുത്തുകാരികള്‍. അവരുടെ സ്ത്രീകള്‍ കുടുംബത്തിന്റെ വരുമാനം കണ്ടെത്തുന്നതില്‍ ഒരു മുഖ്യ പങ്കു വഹിക്കുന്ന സാമ്പത്തിക ശക്തികള്‍ എന്ന നിലയില്‍ തങ്ങളുടെ സ്ഥാനത്തെ കുറിച്ച് വ്യത്യസ്തമായ ഒരു ധാരണ ഉള്ളവരാണ്. അതേ സമയം തന്റെ തലമുറയില്‍ പെട്ട ഇബോ പുരുഷ ലോകത്തിന്റെ സ്ത്രീക്ക് മേലുള്ള പരമ്പരാഗത അധീശത്വ മനോഭാവത്തെ ചോദ്യം ചെയ്യുന്നതില്‍ അവര്‍ മടിച്ചു നില്‍ക്കുന്നില്ല. ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും മേല്‍ അടിച്ചമര്‍ത്തല്‍ രീതി നടപ്പാക്കാന്‍ അത് പുരുഷന്മാര്‍ക്ക് സര്‍വ്വാധികാരം നല്‍കുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നു. കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അനിവാര്യമായ ഒന്നായി ബഹുഭാര്യത്വത്തെ എമാചേത അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അത് എല്ലാ പുരുഷന്മാര്‍ക്കും ആര്‍ജ്ജിതമായി ലഭിക്കുന്ന അവകാശമല്ലെന്നും കൂടുതല്‍ അംഗങ്ങളെ പോറ്റാന്‍ കഴിവില്ലാത്ത ആണുങ്ങള്‍ക്ക് അത് ചേര്‍ന്നതല്ലെന്നും അവര്‍ കരുതുന്നു. ചോദ്യം ചെയ്യപ്പെടരുതാത്ത പുരുഷാധിപത്യം എന്ന പരമ്പരാഗത മൂല്യം സ്ത്രീയെ പടിപടിയായി നിശ്ശബ്ദയാക്കുകയും അവളുടെ വ്യക്തിത്വ വികാസത്തെ മുരടിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ കരുതുന്നു. കൊളോണിയല്‍ സംഘര്‍ഷങ്ങളാണ് നോവലിലെ മറ്റൊരു പ്രധാന ഉത്കണ്ഠ. വെള്ളക്കാരായ യൂറോപ്പ്യന്‍ ശക്തികള്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളെയും ഫലത്തില്‍ വരുതിയിലാക്കുന്നതും തങ്ങളോടു ചേര്‍ക്കുന്നതും അവര്‍ നിരീക്ഷിക്കുന്നുണ്ട്. വിഭവങ്ങള്‍ക്കും മനുഷ്യാധ്വാനത്തിനും വേണ്ടി നാടിന്റെ ചില ഭാഗങ്ങളെ അവര്‍ വികസിപ്പിക്കുന്നു. ഈ വൈദേശിക സാന്നിധ്യങ്ങള്‍ കൊളണീകൃത ദേശങ്ങളില്‍ പുതിയ സാമ്പത്തിക ക്രമങ്ങള്‍ കൊണ്ട് വരിക മാത്രമല്ല, പരമ്പരാഗത മൂല്യങ്ങളെയും സാമൂഹിക നിലവാരത്തെയും തദ്ദേശീയരുടെ ജീവിത രീതിയെ തന്നെയും മാറ്റി മറിക്കുകയും ചെയ്യുന്നു. ‘മാതൃത്വത്തിന്റെ സന്തോഷങ്ങ’ളില്‍ ന്നു ഇഗോയുടെ കുടുംബത്തെ ഒന്നടങ്കം അത് സ്വാധീനിക്കുന്നുണ്ട്. പുതിയ തലമുറക്ക് മുന്നില്‍ ഉന്നത വിദ്യാഭ്യാസം, സാമ്പത്തിക നേട്ടങ്ങള്‍, വൈയക്തിക ഉന്നമനം, സ്വകാര്യ നേട്ടങ്ങള്‍ എന്നിവയുടെയെല്ലാം പ്രലോഭനങ്ങളുണ്ട്. മുമ്പ് ഇബോ സമൂഹത്തെ ഒരുമിച്ചു നിര്‍ത്തിയിരുന്ന സാമൂഹിക, ഗോത്രീയ മൂല്യങ്ങളില്‍ അത് ആഴത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നുമുണ്ട്‌. “കാര്യങ്ങള്‍ ഒരു പാട് മാറിപ്പോയിരിക്കുന്നു. ഇത് വെള്ളക്കാരന്റെ കാലമാണ്. ഇക്കാലത്ത് ഓരോ ചെറുപ്പക്കാരനും തന്റെ മണ്‍കുടില്‍ സിമെന്റ് പൂശാനും നമ്മള്‍ ശീലിച്ച പനമ്പട്ടകള്‍ക്ക് പകരം വാര്‍ത്തെടുത്ത ഇരുമ്പു പാളികള്‍ ഉപയോഗിച്ചു അവയെ മേയാനും ആഗ്രഹിക്കുന്നു” എന്ന് ജീവിത രീതികളില്‍ വരുന്ന മാറ്റത്തെ കുറിച്ച് ന്നു ഇഗോ നിരീക്ഷിക്കുന്നുണ്ട്. ന്നായിഫെയെ പോലുള്ളവര്‍ എങ്ങോ ആര്‍ക്കോ വേണ്ടി നടക്കുന്ന സൈനിക വൃത്തിക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍ അത് തങ്ങള്‍ക്ക് ഒരു നിലക്കും ബാധ്യതപ്പെട്ടതല്ലാത്ത കൊളോണിയല്‍ താല്പര്യങ്ങള്‍ മാത്രമാണെന്ന് ന്നു ഇഗോയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു: “നമുക്കൊന്നും ചെയ്യാനാവില്ല. ബ്രിട്ടീഷുകാര്‍ നമ്മെ ഉടമപ്പെടുത്തിയിരിക്കുന്നു, ദൈവം ചെയ്യുന്നത് പോലെ, ദൈവത്തെ പോലെത്തന്നെ നമ്മില്‍ ആരെ വേണമെങ്കിലും അവരാഗ്രഹിക്കുമ്പോള്‍ കൊണ്ട് പോകാനും അവര്‍ സ്വതന്ത്രരാണ്.” അവള്‍ ചോദിക്കുന്നുണ്ട്: “ഇത് അവിശ്വസനീയമാണ്.. അവര്‍ക്കെന്തുകൊണ്ട് അവരുടെ യുദ്ധങ്ങള്‍ സ്വയം ചെയ്തുകൂടാ? നിരപരാധികളായ ആഫ്രിക്കക്കാരെ എന്തിനിതിലേക്ക് വലിച്ചിഴക്കുന്നു?”  

 

നോവലിന്റെ കേന്ദ്രമായ മനുഷ്യ കഥാഖ്യാനം മുകളില്‍ സൂചിപ്പിച്ച പാരമ്പര്യത്തിന്റെയും കൊളോണിയല്‍ സ്വാധീനങ്ങളുടെയും പ്രശ്നങ്ങള്‍ പശ്ചാത്തലത്തില്‍ നിര്‍ത്തി അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് എമാചേതയുടെ ആഖ്യാനത്തെ മികവുറ്റതാക്കുന്നത്. സാമൂഹികവും സാമ്പത്തികവും ദേശീയവുമായ സംഘര്‍ഷങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങളില്‍ നിഴല്‍ വിരിക്കുന്നതെങ്ങനെ എന്നാണു നോവല്‍ പരിശോധിക്കുന്നതും. ന്നു ഇഗോ ഒരേസമയം ഒരു പഠന മാതൃക (case study)യും സ്ത്രീജീവിതത്തില്‍ മാതൃത്വത്തിന്റെ പങ്ക് ഏകപക്ഷീയമായി ഊന്നുന്നതിലൂടെ സ്ത്രീയുടെ ഇതര വ്യക്തിത്വ മുഖങ്ങളെ അവഗണിക്കുന്നതിനെതിരെ സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പുമാണ്. ന്നു ഇഗോ രണ്ടു ലോകങ്ങള്‍ക്കിടയില്‍, പരസ്പരം ഏറ്റുമുടുന്ന മൂല്യ ധാരണകള്‍ക്കിടയില്‍ വലിഞ്ഞു മുറുകുന്നു. തന്റെ മിഥ്യാ ധാരണകളോടൊപ്പം സന്തോഷങ്ങളും ബലിയര്‍പ്പിച്ചു കൊണ്ടേ മാറ്റങ്ങളുടെ ലോകത്ത് അവള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആവുന്നുള്ളൂ.

ലാഗോസ്- മൂല്യങ്ങളുടെ പൊളിച്ചെഴുത്ത്

പരമ്പരാഗത ഇബോ സമൂഹത്തില്‍ നിന്ന് വിട്ടുപോയി ലാഗോസില്‍ എത്തുകയും പുതിയ ആശയങ്ങളുമായി പൊരുത്തപ്പെട്ട് ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ന്നു ഇഗോ അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് നോവലിലെ ഒരു പ്രധാന പ്രമേയം. അവര്‍ രണ്ടു സംസ്കൃതിതികള്‍ക്കിടയില്‍ പെട്ടുപോകുന്നു. തനിക്കും മക്കള്‍ക്കും ഒരു നല്ല ജീവിതം ഉണ്ടാകുക എന്നതിന് തന്റെ പഴയ ആചാരങ്ങളും സമ്പ്രദായങ്ങളും യോജിച്ചതല്ല എന്ന് തിരിച്ചറിയുമ്പോഴും ലാഗോസിലെ വിവിധ സാമൂഹിക നിയമങ്ങളില്‍ അവള്‍ക്ക് പൊരുത്തക്കേടുകള്‍ നേരിടേണ്ടി വരുന്നു. “ഒരു ആധുനിക നാഗരിക പശ്ചാത്തലത്തില്‍ അവള്‍ പാരമ്പര്യവാദിയാകാന്‍ ശ്രമിക്കുകയായിരുന്നു. കാരണം, തന്റെ മകനെ നഷ്ടപ്പെട്ട ലാഗോസ് പോലൊരു പട്ടണത്തില്‍ അവള്‍ക്കൊരു ഇബൂസക്കാരി ആവണമായിരുന്നു. ഇത്തവണ അവള്‍ പുതിയ നിയമങ്ങള്‍ക്ക് അനുസരിച്ചായിരുന്നു കളിക്കാന്‍ പോകുന്നത്.” പണമാണ് സാമൂഹിക പദവിയുടെ അളവുകോല്‍ എന്നത്, മക്കളാണ് സമ്പാദ്യമെന്ന ഇബോ ധാരണകളെ ഞെട്ടിക്കുന്നു. പരമ്പരാഗത സാംസ്കാരിക മൂല്യ ധാരണകള്‍ ന്നു ഇഗോയ്ക്ക് ഒരു നങ്കൂരമായിരിക്കുമ്പോള്‍ തന്നെ അത് തന്നെയാണ് അവളുടെ അടിമത്തത്തിന്റെ കാരണവും. ആണുങ്ങള്‍ വെള്ളക്കാരുടെ വേലക്കാരായി ജീവിക്കുന്നത് ലിംഗപദവിയിലും ഒരു തകിടം മറിച്ചിലായി അവള്‍ക്ക് അനുഭവപ്പെടുന്നു. വേലക്കാര്‍ എന്ന നിലയില്‍ വെള്ളക്കാരുടെ കുടുംബത്തിലെ ‘സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍’ വരെ കഴുകുന്ന ന്നായിഫെയുടെ ‘ആണത്ത’ത്തെ തന്നെ ന്നു ഇഗോ ചോദ്യം ചെയ്യുന്നുണ്ട്. അയാള്‍ക്ക്‌ ഫാം ജോലി പോലെ ശരിക്കുമൊരു ‘ആണിന് ചേര്‍ന്ന തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിക്കുന്നു. ന്നു ഇഗോയാണ് ന്നായിഫയെക്കാള്‍ പുരുഷാധിപത്യ മൂല്യങ്ങളുടെ കാവലാളാകുന്നത് എന്നത് ലിംഗ പദവിയെ സംബന്ധിച്ച പാരമ്പര്യ ധാരണകള്‍ ആ ഹെജിമണിയെ എത്രമാത്രം ആന്തരവല്‍ക്കരിച്ചിരിക്കുന്നു എന്ന് കാണിക്കുന്നു. കുടുംബ ഭദ്രത കാക്കുക എന്നതിന് പാരമ്പര്യ ക്രമങ്ങളെ അതേപടി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത, സ്വയം എല്ലാവരുടെയും വിളിപ്പുറത്തുണ്ടാവുക എന്ന കടമയായി അവള്‍ സ്വീകരിക്കുന്നു. എന്നാല്‍, ന്നായിഫെ പരാജയപ്പെടുമ്പോള്‍ കുടുംബ സംരക്ഷണം അവള്‍ സ്വയം ഏറ്റെടുക്കുന്നുമുണ്ട്. അയാളോട് കോപം തോന്നുന്ന ഘട്ടങ്ങളില്‍ താനൊരു അമ്മയായത് അയാള്‍ കാരണമാണല്ലോ എന്നും അങ്ങനെയാണല്ലോ തന്റെ സ്ത്രീത്വം സമ്പൂര്‍ണ്ണമാക്കിയതു എന്നും അവള്‍ സമാശ്വസിക്കുന്നു. പിതാവയതിലൂടെത്തന്നെ അവളെ സംബന്ധിച്ച് അയാള്‍ പൗരുഷം തെളിയിച്ചു കഴിഞ്ഞു. “എന്തായാലും, ഒരു നല്ല സ്ത്രീയെ പോലെ, അവള്‍ തന്റെ ഭര്‍ത്താവിനെ അയാളുടെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വെച്ച് ചോദ്യം ചെയ്തു കൂടാ”. എന്നാല്‍, ഏറെ മക്കളുള്ള തനിക്കു ഇബൂസയില്‍ കിട്ടിയ പദവി ലാഗോസില്‍ കിട്ടുന്നില്ല എന്ന് അവള്‍ കണ്ടെത്തുന്നു. സ്ത്രീകള്‍ക്ക് ഇവിടെ  അധികം കുട്ടികളില്ല. മക്കളുടെ എണ്ണമല്ല, പണമാണ് ഇവിടെ സാമൂഹിക പദവിക്ക് നിദാനം. ഏറെ പ്രസവിക്കാനുള്ള ശേഷി സ്ത്രീത്വത്തിന്റെ ഉരകല്ലായ, പുരുഷ താല്‍പര്യത്തിനനുസരിച്ച് സ്ത്രീയെ ചൂഷണം ചെയ്ത, ഭര്‍ത്താവിന്റെ പരമ്പര കാക്കാന്‍ ആണ്‍കുട്ടികളെ പ്രസവിക്കുക എന്നത് സ്ത്രീയുടെ കടമയായി കണ്ട സമൂഹത്തില്‍ മക്കളില്ലാത്ത സ്ത്രീയെ പരാജിതയായ ‘അര്‍ദ്ധ സ്ത്രീ’ എന്ന് കണക്കാക്കിപ്പോന്നു. ആണിനെ കൂടാതെ ഗര്‍ഭധാരണം സാധ്യമാല്ലാത്തത് കൊണ്ട് സ്ത്രീയെ നിര്‍വ്വചിക്കുന്നത് തന്നെ പുരുഷന്റെ സാന്നിധ്യത്തോട് ചേര്‍ത്തു വെച്ച് കൊണ്ടായിത്തീര്‍ന്നു. “ഭര്‍ത്താവില്ലാതെ ഒരു സമ്പൂര്‍ണ്ണ സ്ത്രീയെന്നു നീ കേട്ടിട്ടുണ്ടോ?” എന്ന് ഒരു കഥാപാത്രം ന്നു ഇഗോയോടു ചോദിക്കുന്നത് ഈ അര്‍ത്ഥത്തിലാണ്.

പുരുഷകേന്ദ്രിത നിര്‍വ്വചനങ്ങള്‍

ഭര്‍ത്താവ്, ആണ്‍കുട്ടി എന്നീ ഘടകങ്ങളുമായി ചേര്‍ത്തുവെച്ചു നിര്‍വ്വചിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ മറുവശം തന്നെയാണ് എത്ര പുരുഷധനം (bride price) എന്നതിനെ മാത്രം ആശ്രയിച്ചാണ്‌ ഒരു പെണ്‍കുട്ടിയുടെ വില കുടുംബത്തില്‍ മതിക്കപ്പെടുന്നത് എന്നതും. പെണ്‍കുട്ടിയെ വളര്‍ത്തുന്നത് തന്നെ പ്രായമാകുമ്പോള്‍ മറ്റൊരാള്‍ക്ക് പിന്തുടര്‍ച്ചക്കായി ആണ്‍കുട്ടികളെ പ്രസവിച്ചു നല്‍കി അയാളെ മഹത്വപ്പെടുത്താന്‍ വേണ്ടിയാണ് എന്ന് ഇബോ സമൂഹം കരുതിപ്പോന്നു. സ്വാഭാവികമായും കുടുംബത്തില്‍ ആണ്‍കുട്ടിക്കുള്ള സ്ഥാനം അവള്‍ക്കു നല്കപ്പെട്ടില്ല. അവര്‍ ഉത്പാദന സാമഗ്രികള്‍ മാത്രമായി. എത്ര ചെറുപ്പമാണോ അത്രയും ഉത്പാദനക്ഷമത കൂടിയിരിക്കും. അവളെപ്പോഴും ഒരു പുരുഷന്റെ ഉടമസ്ഥതയിലാണ്. വിവാഹത്തിലൂടെ മറ്റൊരാള്‍ക്ക് വിറ്റു കളയും വരെ പിതാവിന്റെ സ്വന്തം. ഭര്‍ത്താവിനെ കുറിച്ച് മകള്‍ക്കെന്തു തോന്നുന്നു എന്നതിന് പ്രസക്തിയേയില്ല. അതിനു ശേഷം ആണ്‍മക്കളെ പ്രസവിക്കാനുള്ള കഴിവിനനുസരിച്ച് വില മതിക്കുന്ന സ്വകാര്യസ്വത്ത്‌. അയാളുടെ വിളിപ്പുറത്തുണ്ടായിരിക്കുക എന്നതാണ് പിന്നീട് അവളുടെ വ്യക്തിസത. ഇതൊക്കെയും ഉപബോധത്തില്‍ പേറിക്കൊണ്ടാണ് ന്നു ഇഗോ ലാഗോസില്‍ എത്തുന്നത്. പുതിയ ജീവിതം അവളുടെ ധാരണകളെ ഇളക്കിയിട്ടേയില്ലാത്തത് കൊണ്ടാണ് ന്നായിഫെയുടെ ചോദ്യം അവളെ അലട്ടാത്തത്: “നീയെന്താ പറഞ്ഞത്? ഞാന്‍ നിന്റെ പുരുഷധനം നല്‍കിയില്ലേ? ഞാനല്ലേ നിന്റെ ഉടമ?”  ഭാര്യമാര്‍ സ്വകാര്യസ്വത്താണ് എന്ന നിലപാടിന്റെ തുടര്‍ച്ചയാണ് അവരുടെ എതിര്‍പ്പുകള്‍ക്ക് ചെവികൊടുക്കെണ്ടതില്ല എന്ന സാമൂഹിക തിരസ്കാരവും. ഭാര്യയെ തല്ലുക എന്നത് പുരുഷാധികാര സ്ഥാപനത്തിന്റെയും ഒരു വേള ഇതര ആണ്‍കൂട്ടായ്മകളില്‍ അയാളുടെ പദവി ഉയര്‍ത്തുന്നതിന്റെയും ചിഹ്നമായിക്കണ്ട സമൂഹത്തിന്റെ പതിപ്പ് തന്നെയാണ് ന്നു ഇഗോയെ ഭീഷണിപ്പെടുത്തുകയും ഗര്‍ഭിണിയായ അദാകുവിനെ തല്ലുകയും ചെയ്യുന്ന ന്നായിഫെ. ആഫ്രിക്ക ഉള്‍പ്പടെ മൂന്നാം ലോക രാജ്യങ്ങളിലെ സ്ത്രീകളുടെ അവസ്ഥ തന്നെയാണ് ഇവിടെ കാണാനാവുക. പുരുഷനോടൊപ്പമോ കൂടുതലോ ജോലി ചെയ്യുമ്പോഴും കുടുംബ വരുമാനത്തിലെ കൂടി മുഖ്യ കണ്ണിയായിരിക്കുമ്പോഴും അവള്‍ ഭര്‍ത്താവിനോട് ചേര്‍ത്തുമാത്രം അസ്തിത്വമുള്ള മുഖമില്ലാത്ത രണ്ടാം കിട പൗരയായിരിക്കുന്നു. അദാകുവും വീട്ടിലെത്തുന്നതോടെയാണ് ലാഗോസിലെ പുതിയ ജീവിതത്തില്‍ ന്നു ഇഗോക്ക് സംഘര്‍ഷങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുന്നത്. ഇബോ പാരമ്പര്യത്തില്‍ സഹഭാര്യമാരുടെ സംഘര്‍ഷ രഹിതമായ സഹജീവനം പതിവായിരുന്നെങ്കിലും ന്നായിഫെയെ അദാകുവുമായി പങ്കുവെക്കാന്‍ ന്നു ഇഗോ അത്രക്കങ്ങ്‌ തയ്യാറല്ല. ന്നായിഫെയുടെ തീരെ ചെറിയ വരുമാനം കൊണ്ട് കുട്ടികളെ പോറ്റാന്‍ പാടുപെടുമ്പോഴും പങ്കുവെക്കലിന്റെ സഹവര്‍ത്തിത്തമെന്ന പാരമ്പര്യ രീതി ഒരമ്മയും ആദ്യഭാര്യയുമെയെന്ന നിലയില്‍ താനൊരു തടവുകാരിയാണ് എന്ന തോന്നലാണ് അവളില്‍ സൃഷ്ടിക്കുന്നത്. ഇബൂസയില്‍ ആയിരുന്നെങ്കില്‍ ചിന്തിക്കാനാവാത്ത രീതിയില്‍ മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് വിട്ടുപോകാന്‍ ധൈര്യമുണ്ടായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ അവള്‍ ചിന്തിക്കുന്നു. ഒരാദ്യഭാര്യയുടെ ഉത്തരവാദിത്തങ്ങള്‍ എല്ലാമുണ്ടായിരിക്കെ, ഇബൂസയിലായിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന നേട്ടങ്ങള്‍ ഒന്നും ലാഗോസില്‍ അക്കാര്യത്തില്‍ തനിക്കു ലഭിക്കുന്നില്ലല്ലോ എന്നും അവള്‍ ചിന്തിക്കുന്നു. “റൂമിലേക്ക്‌ മടങ്ങുമ്പോള്‍, താനൊരു തടവുകാരിയാണെന്നു ന്നു ഇഗോക്ക് തോന്നി, തന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹം കൊണ്ട് തടവിലായവള്‍, ഒരാദ്യഭാര്യയെന്ന നിലയില്‍ തടവിലായവള്‍. കുടുംബത്തിനു വേണ്ടി കൂടുതല്‍ പണം ആവശ്യപ്പെടുക എന്നത് പോലും അവള്‍ ചെയ്തു കൂടാ; അത് അവളുടെ പദവിയില്‍ ഉള്ള സ്ത്രീയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നതിലും താഴ്ന്നതായി കരുതപ്പെട്ടു. അത് ശരിയായിരുന്നില്ല എന്ന് അവള്‍ക്കു തോന്നി, ആണുങ്ങള്‍ ഒരു സ്ത്രീയുടെ ഉത്തരവാദിത്ത ബോധത്തെ സത്യത്തില്‍ അവളെ അടിമയാക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന രീതിയായിരുന്നു അത്.”

ഗോത്ര മൂപ്പനായിരുന്ന അഗ്ബാദിയെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും വരച്ച വരയില്‍ നിര്‍ത്തി തന്റെ ഇഷ്ടപ്രകാരം ഗര്‍ഭിണിയായി പ്രസവിച്ച താന്‍ കണ്ടിട്ടില്ലാത്ത അമ്മ ഒനായുടെ സ്വാതന്ത്ര്യ ബോധമല്ല ജീവിതം തുടങ്ങുമ്പോള്‍ ന്നു ഇഗോയെ നയിച്ചത്. സ്ത്രീയെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളൊക്കെ മനസാ വഹിച്ചുകൊണ്ടും ഏറെ പ്രതീക്ഷയോടെയുമാണ് അവള്‍ ദാമ്പത്യം തുടങ്ങുന്നത്. എന്നാല്‍ ആദ്യഭാര്‍ത്താവിനു വേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാതെ പോയതും ഏറെ പ്രാര്‍ഥിച്ചു നേടിയ ആദ്യ കുഞ്ഞിന്റെ മരണവും അവളെ തകര്‍ക്കുന്നു. ഒരര്‍ത്ഥത്തില്‍ ങ് ഗോസിയുടെ മരണം അവളുടെ മരണം തന്നെയായതു കൊണ്ടാണ് ആ ആത്മഹത്യാശ്രമവും. എങ്കിലും പതിയെ അമ്മയെന്ന ഏക വേഷത്തില്‍ ഒതുങ്ങിപ്പോവേണ്ടതല്ല പെണ്‍ജന്മമെന്ന പുതിയ തിരിച്ചറിവിലേക്ക് അവള്‍ നീങ്ങുകയാണ്; അതിനവള്‍ക്ക് ഒരു ജന്മത്തിന്റെ മുഴുവന്‍ കയ്പ്പും മധുരവും വിലയായി കൊടുക്കേണ്ടി വരുന്നുവെങ്കിലും. മരിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് ന്നു ഇഗോ പറയുന്നുണ്ട്: “എനിക്ക് മരിക്കണം എന്നുണ്ടായിരുന്നുകാരണം പിതാവ്ഭര്‍ത്താവ്കുടുംബത്തിലെ ആണുങ്ങള്‍ എന്നിങ്ങനെ എന്നില്‍ നിന്ന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു- ഇപ്പോള്‍ എന്റെ ആണ്‍മക്കളെയും കൂടി ചേര്‍ക്കണം അതില്‍. എന്നാല്‍ നമുക്ക് നമ്മുടെ പെണ്‍കുട്ടികളില്‍ പ്രതീക്ഷകളരുത് എന്ന നിയമം ആരുണ്ടാക്കിനമ്മള്‍ സ്ത്രീകളാണ് ആ നിയമത്തെ മറ്റാരെക്കാളും പാലിക്കുന്നത്. നാം ഇതെല്ലാം മാറ്റുന്നത് വരെഅതെപ്പോഴും ആണുങ്ങളുടെ ലോകമായിരിക്കുംസ്ത്രീകള്‍ അത് പടുത്തുയര്‍ത്താന്‍ ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കും.” ആ നിലക്ക് നോവലിന്റെ തലക്കെട്ട്‌ വലിയൊരു വൈരുധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പെറ്റു പോറ്റാനുള്ള കഴിവ്, അതും കഴിവതും ആണ്‍കുട്ടികളെ മാത്രം, എന്നത് മാത്രം സ്ത്രീജീവിതത്തിന്റെ മാനദണ്ഡമാകുമ്പോള്‍; സ്വന്തം ഭര്‍ത്താവിനെ പലരോടുമൊപ്പം പങ്കുവെക്കേണ്ടി വരുമ്പോള്‍; കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റാനോ ഉടുപ്പിക്കാനോ സ്കൂളിലയക്കാനോ നിങ്ങള്‍ക്ക് കഴിയാതാവുമ്പോള്‍ എന്താണ് മാതൃത്വത്തിന്റെ സന്തോഷങ്ങള്‍? എന്നാലോ, മാതൃത്വമാണ് ഒരു ആഫ്രിക്കന്‍ സ്ത്രീയെ സൃഷ്ടിച്ചത്, മറ്റൊരു തെരഞ്ഞെടുപ്പില്ലായിരുന്നു അവളുടെ മുന്നില്‍.

മരിയാമാ ബായുടെ ‘സൊ ലോംഗ് എ ലെറ്റര്‍’ എന്ന കൃതിയുമായി നോവലിനെ താരതമ്യം ചെയ്യുക സ്വാഭാവികമാണ്. സെനഗലീസ് സമൂഹത്തില്‍ മികച്ച വിദ്യാഭ്യാസ പശ്ചാത്തലവും കുടുംബത്തിന്റെ പിന്തുണയും ലഭ്യമായിരുന്ന അധ്യാപികയും സ്ത്രീപക്ഷ പ്രവര്‍ത്തകയുമായിരുന്നു മരിയാമാ ബാ. സമൂഹത്തില്‍ സ്ത്രീകളുടെ, വിശേഷിച്ചും വിവാഹിതരായവരുടെ, ജീവിതം നേരിട്ട പ്രതിസന്ധികള്‍ സാംസ്കാരികവും മതപരവുമായ മാനങ്ങളില്‍ എങ്ങനെയാണ് അവരുടെ സ്വാതന്ത്ര്യം കവരുന്നത് എന്നാണ് അവരുടെ കൃതി പരിശോധിക്കുന്നത്. മുത്തശ്ശി, മാതാവ്, സഹോദരി, മകള്‍, കസിന്‍, സുഹൃത്ത് എന്നീ വിവിധ നിലകളില്‍ സ്ത്രീയെങ്ങനെ ‘ആഫ്രിക്കയുടെ മാതാവ്’ ആകുന്നു എന്നാണ് അവര്‍ നിരീക്ഷിക്കുന്നത്. നൈജീരിയക്കാരിയെന്ന നിലയില്‍, പുരുഷാധിപത്യം സ്ത്രീജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ബുച്ചി എമാചേതാ നേരിട്ടറിഞ്ഞതാണ്. ഫെമിനിസ്റ്റ് എന്ന മുദ്രയോടു താല്പര്യമില്ലെങ്കിലും, സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ആഫ്രിക്കന്‍ സ്ത്രീയുടെ ശ്രമങ്ങള്‍ തന്നെയാണ് അവരുടെ പ്രമേയം. മുസ്ലിം പാരമ്പര്യത്തില്‍ ബഹുഭാര്യത്തിനുള്ള സ്ഥാനവും അത് നിര്‍ബാധം തുടര്‍ന്ന് വന്ന ആഫ്രിക്കന്‍ പാരമ്പര്യവുമാണ് റാമതുലായെ നേരിടുന്ന സ്വത്വ പ്രതിസന്ധിയെ രൂക്ഷമാക്കുന്നതെങ്കില്‍, ന്നു ഇഗോയുടെ നിലപാട്  പുരുഷന്‍ തന്റെ പ്രസക്തി അംഗീകരിക്കണം എന്നതാണ്. മക്കളുണ്ടാവുക എന്നത് നല്‍കുന്ന സാമൂഹ്യ പ്രസക്തി അവള്‍ ഉറ്റു നോക്കുന്നു. അത് നല്‍കുന്നത് ഭര്‍ത്താവാണ് എന്ന നിലയില്‍ അവള്‍ വ്യവസ്ഥിതിയോട് ബന്ധിതയുമാണ്. ആ അര്‍ത്ഥത്തില്‍ അവള്‍ തന്റെ സാംസ്കാരിക ബോധ്യങ്ങളുടെ തടവറയിലാണ്.

 

Refernces:

1. (M. Keith Booker, “Buchi Emacheta: The Joys of Motherhood”, The African Novel in English An Introduction, Studies in African Literature, P.85,Heinemann, USA, 1998).

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – ഒന്ന്

ലോഗോസ് ബുക്സ്, പേജ്: 80-90)

To purchase, contact ph.no:  8086126024

Read more:

Everything Good Will Come by Sefi Atta

https://alittlesomethings.blogspot.com/2018/01/blog-post_17.html

Americanah by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

The Secret Lives of Baba Segi's Wives by Lola Shoneyin

https://alittlesomethings.blogspot.com/2017/02/blog-post_58.html


No comments:

Post a Comment