കുരുതിപ്പാടങ്ങളിലെ ശ്വാനദിനങ്ങള്‍
(കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച ഡോഗ്സ് അറ്റ് ദി പെരിമീറ്റര്‍ എന്ന നോവലിനെ കുറിച്ച്. ഖമേര്‍ റൂഷ് കിരാത കാലത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളാണ് കനേഡിയന്‍ സാഹിത്യത്തിലെ സമകാലിക സാന്നിധ്യങ്ങളില്‍ ഏറെ ശ്രദ്ധേയയായ നോവലിസ്റ്റ് ഭാവതീവ്രമായ ഭാഷയില്‍ അവതരിപ്പിക്കുന്നത്.)
ചരിത്രത്തില്‍
കുരുതിപ്പാടങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഖമേര്‍ റൂഷ് നരമേധ കാലഘട്ടം കംബോഡിയന്‍
ജനസംഖ്യയുടെ നാലിലൊന്നിനെയാണ് 1975 -നും 1979-നും ഇടയിലുള്ള നാല് വര്‍ഷക്കാലത്തെ
താണ്ഡവത്തിനിടെ കൊന്നൊടുക്കിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ
ആദ്യ പകുതിയുടെ ഏറ്റവും വലിയ പാപഭാരങ്ങള്‍ ഹോളോകോസ്റ്റിന്‍റെയും സ്റ്റാലിന്‍റെ 'ശുദ്ധീകരണ' പ്രക്രിയയുടെയും
ചരിത്രങ്ങളായിരുന്നെങ്കില്, രണ്ടാം പാതിയില്‍ അത്
ഖമേര്‍ റൂഷ് ഭീകരതയും വിയെറ്റ്നാമും ആയിരിക്കാം. ഈ
കിരാത കാലം ഒട്ടേറെ നോവലുകള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍
കംബോഡിയന്‍ - അമേരിക്കന്‍ നോവലിസ്റ്റുകള്‍ ആയ വാദി
റാറ്റ്നറുടെ In the
Shadow of the Banyan, ലുവോങ്ങ് ഉങ്ങിന്‍റെ First They Killed My Father: A Daughter of Cambodia Remembers എന്നിങ്ങനെ ഈയടുത്ത കാലത്ത്
രചിക്കപ്പെട്ട ആത്മകഥാ പരമായ നോവലുകളെ അപേക്ഷിച്ച് പാത്ര വൈവിധ്യത്തിലും ഇതിവൃത്ത
സങ്കീര്‍ണ്ണതയിലും ആഖ്യാന ഭൂമികകളുടെ വൈപുല്യത്തിലും വേറിട്ട് നില്‍ക്കുന്ന
നോവലാണ് കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച Dogs at the Perimeter. ഭീകരതയുടെ ആഴങ്ങളെ അതിന്റെ അടിത്തട്ടു
തലത്തില്‍ സമഗ്രമായി, ഇഞ്ചോടിഞ്ച്
അടയാളപ്പെടുത്തുന്നതില്‍ റാറ്റ്നറുടെയും ലുവോങ്ങ് ഉങ്ങിന്റെയും കൃതികളാണ് കൂടുതല്‍
തെളിഞ്ഞു നില്‍ക്കുന്നതെങ്കിലും നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍
ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ‘ചുറ്റളവിലെ നായ്ക്കള്‍’ ആണെന്ന് നിരീക്ഷിക്കാം.
Also read: In the Shadow of the Banyan by Vaddey Ratner
https://alittlesomethings.blogspot.com/2017/05/blog-post.html
ഖമേര്‍ റൂഷ് കാലഘട്ടത്തിലെ കംബോഡിയ, വര്‍ത്തമാന കാലത്തെ മോണ്‍ട്രിയല്‍ എന്നിവിടങ്ങളിലായി വികസിക്കുന്ന ഇതിവൃത്തത്തില്‍ ഒരു ന്യൂറോളജി റിസര്‍ച്ചറായ ജാനിയുടെ ബാല്യ സ്മൃതികളായാണ് രണ്ടു മില്ല്യന്‍ മനുഷ്യരുടെ കൂട്ടക്കൊലക്കു മേല്‍ ഭ്രാന്തന്‍ യുടോപ്യ സ്ഥാപിക്കാന്‍ ഒരുങ്ങിയിറങ്ങിയ പോള്‍പോട്ടിന്‍റെ കമ്യൂണിസ്റ്റ് നരകത്തിലെ അനുഭവങ്ങള്‍ കടന്നു വരുന്നത്. ഭൂതകാലത്തെ മായ്ച്ചു കളയാനും സംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും കുടുംബ സംവിധാനത്തിന്റെ തന്നെയും എല്ലാ അടയാളങ്ങളും ഇല്ലായ്മ ചെയ്തു പൂജ്യത്തില്‍ നിന്ന് തുടങ്ങാനുമുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ തന്നെ ആ മജ്ജ മരവിപ്പിക്കുന്ന ആദിമത്തുടക്ക ('year zero')ത്തിലേക്ക് പിന്‍മടക്കാനുള്ള അപമാനവീകരണ പ്രക്രിയകളാണ് കംബോഡിയന്‍ ജനത ഒന്നടങ്കം നേരിടേണ്ടി വന്നത്. രണ്ടാം ഇന്‍ഡോ ചീന യുദ്ധത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ അരങ്ങേറിയ അമേരിക്കന്‍ നിയന്ത്രിത ഖമേര്‍ റിപ്പബ്ലിക്കിന്റെ മേല്‍ വടക്കന്‍ വിയറ്റ്‌നാമിന്റെ സഹായത്തോടെ ഇരമ്പിയെത്തിയ കമ്യൂണിസ്റ്റ് സൈന്യം - ഖമേര്‍ റൂഷ്- ആധിപത്യം സ്ഥാപിക്കുമ്പോഴേക്കും അഞ്ചു വര്‍ഷത്തിലേറെക്കാലം നീണ്ട് നിന്ന സംഘര്‍ഷങ്ങള്‍ കംബോഡിയന്‍ ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലോടിച്ചിട്ടുണ്ടായിരുന്നു. അര്‍ദ്ധ അഭയാര്‍ഥികളായി നഗരങ്ങളില്‍ ചേക്കേറിയ ഗ്രാമീണരുടെ പെരുക്കം 1970-നും 1975-നും ഇടയ്ക്കു നോംപെന്നിലെ ജനസംഖ്യ ആറു ലക്ഷത്തില്‍ നിന്ന് രണ്ടു മില്ല്യനിലേക്ക് ഉയരുന്നതിന് കാരണമായിത്തീര്‍ന്നിരുന്നു. സ്വാഭാവികമായും ഖമേര്‍ റൂഷിന്റെ ഭ്രാന്തന്‍ സ്ഥിതിസമത്വ സങ്കല്‍പ്പങ്ങളില്‍ നഗര വാസികളായ അഭ്യസ്ത വിദ്യരോടും ഇടത്തരക്കാരോടും കടുത്ത അസഹിഷ്ണുത അടിസ്ഥാന മുദ്രാവാക്യമായിത്തീര്‍ന്നു. ഗ്രാമങ്ങളിലേക്ക് മടങ്ങുക, കൂട്ടുകൃഷിയിടങ്ങളില് പണിയെടുക്കുക തുടങ്ങിയ കമ്യൂണിസ്റ്റ് കാല്‍പ്പനിക അപ്രായോഗികതകളുടെ പേരില്‍ വന്‍തോതിലുള്ള കുടിയിറക്കുകളും ആട്ടിത്തെളിക്കലുമാണ് നഗരവാസികള്‍ നേരിടേണ്ടി വന്നത്. 'പുനര്‍ വിദ്യാഭ്യാസം' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട മസ്തിഷ്ക പ്രക്ഷാളന ക്യാമ്പുകളില്‍ ബുദ്ധിജീവികളും നഗര സംസ്കാരത്തില്‍ ജീവിച്ച ബ്യൂറോക്രാറ്റുകളും ഇടത്തരക്കാരും അഭ്യസ്ത വിദ്യരും കൂട്ടത്തോടെ ഒടുങ്ങി. കുട്ടികളില്‍ അതീവ ജാഗ്രതയോടെ വളര്‍ത്തിയെടുക്കുന്ന പ്രത്യയശാസ്ത്ര വിധേയത്വമെന്ന സര്‍വ്വാധിപത്യ സംഘടനകളുടെ പതിവുരീതി ഏറ്റവും അസംബന്ധ പൂര്‍ണ്ണമായ രീതിയില്‍ നടപ്പിലാക്കപ്പെട്ട ഒരു സംവിധാനവും ഒരു പക്ഷെ ഖമേര്‍ റൂഷിന്റെതായിരുന്നു. അതിനു കാരണം പ്രാഥമികമായ അക്ഷരജ്ഞാനമോ ശിക്ഷണം പോലുമോ ലഭിച്ചിട്ടില്ലാത്ത അരാജക ബാലകരായിരുന്നു 'അങ്കാറി'ന്റെ ശിക്ഷണച്ചുമതല വഹിച്ചിരുന്നതും എന്നതായിരുന്നു. ഈ അരാജക ബാലകര്‍ തന്നെയായിരുന്നു ഖമേര്‍ റൂഷ് സൈന്യത്തിന്റെയും പ്രധാന ഭാഗം. വാദി റാറ്റ്നറുടെയും ലുവോങ്ങ് ഉങ്ങിന്റെയും കൃതികളില്‍ ഇവരുടെ ജീവിതാവസ്ഥ അതിനിശിതമായും വിശദമായും അവതരിപ്പിക്കപ്പെടുന്നുണ്ട്. മേഡ് ലിന്‍ തെയ്ന്‍ തന്റെ നോവലില്‍ വൈശദ്യത്തിനു പകരം മുഖ്യ കഥാപാത്രമായ ജാനിയുടെയും സഹോദരന്റെയും ജീവിത ഖണ്ഡങ്ങളിലെ ഒരു ഭാഗമായാണ് ഈ പരിതോവസ്ഥകള്‍ ചിത്രീകരിക്കുന്നത്. പുനര്‍ വിദ്യാഭ്യാസ പ്രക്രിയ പോലുള്ള അത്യാചാരങ്ങള്‍ പപ്പയുടെ അന്ത്യത്തിലും സൂചിതമാകുന്നു.
മോണ്‍ട്രിയലിലെ പരീക്ഷണ ശാലയില്‍ ന്യൂറോണുകളുടെ താര വിസ്ഫോടനം നിരീക്ഷിച്ചു നില്‍ക്കെ, നോം പെന്നിലെ ആകാശത്തില്‍ വട്ടമിടുന്ന അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ നോക്കിനില്‍ക്കുന്ന ഓര്‍മ്മകളിലെ പത്തുവയസ്സുകാരിയിലേക്ക് പരകായം അനായാസമാണ്; തൊട്ടിപ്പുറം അമേരിക്കയുടെ താണ്ഡവം കഴിഞ്ഞോ എന്ന് തീര്‍ച്ചയാവും മുമ്പ് ഇരമ്പിയെത്തുന്ന അരാജക കൊലയാളികളല്ലാതെ മറ്റൊന്നുമല്ലാത്ത വിപ്ലവ ഗറില്ലകളുടെ വരവിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും. തലച്ചോറിനു ക്ഷതമേറ്റ രോഗിയുടെ ശരീര മുക്തബോധത്തിന്‍റെ അപൂര്‍വ്വാവസ്ഥ (asomatognosia) യില്‍ ചിന്തകള്‍ക്ക് നങ്കൂരമില്ലാത്ത തന്‍റെ അവസ്ഥക്കുള്ള രൂപകം ജാനി കണ്ടെത്തുന്നുണ്ട്. നോവലിലെ സമകാലിക ഭാഗം ഒരു ബ്രെയിന്‍ റിസര്‍ച്ച് സെന്ററില്‍ ഇടം കണ്ടെത്തുന്നത് ഓര്‍മ്മ, സ്മൃതി ഖണ്ഡങ്ങള്‍ ('fragment') എന്നീ കേന്ദ്ര പ്രമേയങ്ങളെ ഏറ്റവും സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്നു. ഓര്‍മ്മകള്‍, മനസ്സ്, ആത്മാവ് എന്ന് മാത്രമല്ല ഒരു മുഴുവന്‍ സമൂഹത്തിന്‍റെ തന്നെ ശൈഥില്യം എന്നതാണ് നോവല്‍ പരിശോധിക്കുന്നത്. പത്താം വയസ്സില്‍ ജാനി(?)യുടെ കുട്ടിക്കാലം പൊടുന്നനെ അവസാനിക്കുന്നതിനു കാരണമാകുന്നത് നോം പെന്നിലേക്ക് കമ്യൂണിസ്റ്റുകള്‍ മാര്‍ച്ച് ചെയ്യുന്നതോടെയാണ്. 'പുനര്‍വിദ്യാഭ്യാസ'ത്തിനു പിടിച്ചു കൊണ്ട് പോകുന്ന പിതാവിനെ പിന്നീടൊരിക്കലും കാണുന്നില്ല. അമ്മയാകട്ടെ, ലേബര്‍ ക്യാമ്പില്‍ പട്ടിണിയും രോഗവും കൊണ്ട് ഉന്മാദിയാവുകയും മരുന്നെന്ന വ്യാജേന നല്‍കി വന്ന പഞ്ചസാര ലായനി മാത്രം പോരാതെ മരിക്കുകയും ചെയ്യുന്നു. എട്ടു വയസ്സുള്ള സഹോദരന്‍ ഖമേര്‍ പോരാളികള്‍ക്ക് വേണ്ടി ഭേദ്യ മുറക്കാരന്‍ (interrogator) ആയിത്തീരേണ്ടി വരുന്നു.
ജാനിക്ക്
സ്വന്തം മാതാപിതാക്കള്‍ നല്‍കിയ പേര് ഒരിക്കലും പറയപ്പെടുന്നേയില്ല എന്നത്
സ്വത്വങ്ങളില്‍ നിന്ന് ഓടിയൊളിക്കേണ്ടത് അനിവാര്യതയാകുന്ന അവസ്ഥയുമായും ചേര്‍ന്നുപോകുന്നുണ്ട്. അഭ്യസ്തവിദ്യരെ ഏറ്റവും അവിശ്വസിച്ചു
വന്ന ഖമേര്‍ റൂഷിന്‍റെ കാര്യത്തില്‍ ഏറ്റവും വിചിത്രമായ ഒരു കാര്യമായിരുന്നു
വൈയക്തിക ഓര്‍മ്മക്കുറിപ്പുകളോടുള്ള അഭിനിവേശം. ഒരോ വ്യക്തിയും, പ്രായ ഭേദമെന്യേ, സ്വന്തം അനുഭവക്കുറിപ്പുകള്‍ എഴുതാനും അതില്‍ കൂട്ടുകാരെയും
കുടുംബങ്ങളെയും വിപ്ലവ വിരുദ്ധതക്ക് കുറ്റം ചുമത്താനും നിര്‍ബന്ധിക്കപ്പെട്ടു.
"നീ ശരിയായി ചെയ്താല്‍ നീ ശത്രുവാണ്, തെറ്റായി ചെയ്താല്‍ നീ ശത്രുവാണ്"
പ്രസിത് എന്ന ബാല സൈനികന്‍, കാവല്‍ക്കാരന്‍ എന്നതില്‍ നിന്ന് പ്രതിവിപ്ലവകാരിയെന്നു മുദ്രകുത്തപ്പെട്ട് ഭേദ്യം ചെയ്തു കൊല്ലപ്പെടുന്ന നിലയിലേക്കുള്ള പതനത്തില്‍ ഈ പ്രക്രിയയുടെ വിരോധാഭാസം അങ്കാര്‍ ('സംഘടന') തന്നെ വ്യക്തമാക്കുന്നുണ്ട്. "ഒരാള്‍ക്ക് സ്വന്തം ജീവിതകഥയെ വിശ്വസിക്കാനാവില്ല, അത് നിങ്ങളെയും നിങ്ങള്‍ സ്നേഹിച്ചവരെയും അപകടപ്പെടുത്തും" എന്ന ധാരണ ജാനിയില്‍ വേരുറക്കുന്നത് ഇങ്ങനെയാണ്. 'മറ്റൊരാളായി മാറുക' എന്ന ഖമേര്‍ മുദ്രാവാക്യം, ഭൂതകാലത്തെ ഉപേക്ഷിക്കുക, വര്‍ഗ്ഗ രാഷ്ട്രീയ പ്രത്യശാസ്ത്ര സ്വത്വത്തിലേക്ക് വളരുക തുടങ്ങിയ ക്ലീഷേകളുടെ തുടക്കമാണ്. സ്വന്തമായതെല്ലാം വിപ്ലവത്തിനും നാടിനും വേണ്ടി ഉപേക്ഷിക്കുക എന്നതിന്‍റെ ഭാഗമാണ് കുടുംബങ്ങള്‍ പിരിക്കപ്പെടുന്നത്. ക്യാമ്പിലെ മേല്‍നോട്ടക്കാരനായ ബാലസൈനികന്‍ സുന്ദരി എന്നയര്‍ത്ഥത്തില്‍ നല്‍കുന്ന മേയ് എന്ന പേരാണ് ആഖ്യാതാവ് ഒരു ഘട്ടം വരെ ഉപയോഗിക്കുക. പേരുമാറ്റം ഒരേ സമയം ഒരു മായ്ച്ചു കളയലും ഒരു സുരക്ഷിത കവച നിര്‍മ്മിതിയുമാണ് - അഭ്യസ്തവിദ്യരായ തന്‍റെ മാതാപിതാക്കളുടെ 'വര്‍ഗ്ഗ വിരുദ്ധ' കുറ്റങ്ങളില്‍ നിന്ന് അവളെ രക്ഷപ്പെടുത്തല്‍. “കുടുംബങ്ങള്‍ ഭൂതകാലത്തില്‍ നിന്നുള്ള ഒരു രോഗമാണ്" എന്നാണു 'അങ്കാര്‍' വിശദീകരിക്കുക.
മാതാപിതാക്കളുടെയും മരണം വേട്ടയാടുന്ന ജാനി സഹോദരന്‍ സോഫാമിനോടൊപ്പം അനധികൃത ബോട്ട് മാര്‍ഗ്ഗം രക്ഷപ്പെടുന്നതിനിടെ സഹോദരന്‍ തിരകളിലൊടുങ്ങുന്നത് അവളെ തീര്‍ത്തും അനാഥയാക്കുന്നു. പതിനൊന്നാം വയസ്സില്‍ അഭയമാകുന്ന കാനഡയില്‍ ജാനി എന്ന പേര് കൈവരുന്നുവെങ്കിലും രണ്ടു പേരുകളും അവലക്ഷണം പിടിച്ച മട്ടില്‍ തന്നില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അവള്‍ അറിയുന്നുണ്ട്. ഒരു ഘട്ടത്തില്‍ "പള്ളിവക സ്കൂളില്‍ ഒരു പുതിയ പേര് കടന്നു പോകാനുള്ള പാതയുടെ ചടങ്ങായിരുന്നു, ജീവന്റെ ഒരു തീരത്ത് നിന്ന് മറ്റൊന്നിലേക്കുള്ള പാലം"എന്ന് പ്രസക്തമായിരുന്ന "പേരുകള്‍ ശൂന്യ ശബ്ദങ്ങളായിരുന്നു, ഒരര്‍ത്ഥവും ഇല്ലാത്തത്, വസ്ത്രങ്ങളുടെ ഒരു പെട്ടി പോലെ എളുപ്പം നഷ്ടപ്പെടാവുന്നത്, ഒരു സഹോദരന്‍, ഒരു സഹോദരി, ഒരു മുഴുവന്‍ ലോകം തന്നെയും" എന്ന് അവള്‍ തിരിച്ചറിയുന്നുണ്ട്. പേരുമാറ്റം എന്നത് ഒന്നും പ്രവചനീയമല്ലാത്ത ദേശ ഗതിയുടെയും വ്യക്തിത്വ സ്വത്വത്തിന്‍റെയും പ്രതീകമാകുന്നത് അങ്ങനെയാണ്.
ശൈഥില്യം
എന്ന പ്രമേയം മറ്റൊരു രീതിയിലും നോവലിന്‍റെ ഘടനയുമായി കണ്ണി ചേരുന്നുണ്ട്. അനുവാചക ലോകത്തെ അറിയിക്കേണ്ടതും
അതാവശ്യമില്ലാത്തതും എന്ന നോവലിസ്റ്റിന്‍റെ വിവേചനം വലിപ്പം കൊണ്ട്
അത്രക്കില്ലാത്ത നോവലിനെ പിന്തുടരുക സാമാന്യേന ക്ലിഷ്ടമാക്കുന്നുണ്ട്. നോവല്‍ ആരംഭത്തിലെ പ്രവേശികാ 'ഖണ്ഡം' ('fragment') മൂന്നു മാസംമുമ്പ് ഒരു തെളിവും ബാക്കിവെക്കാതെ
അപ്രത്യക്ഷനായ ജാനിയുടെ സീനിയറും വഴികാട്ടിയുമായിരുന്ന ജാപ്പനീസ്-കനേഡിയന്‍ ഡോക്റ്റര്‍ ജൂനിചിരോ മത് സൂയി എന്ന ഹിരോജി മത് സൂയിയെ
കുറിച്ചുള്ള അന്വേഷണം തുടങ്ങിവെക്കുന്നു. "എന്‍റെ
മകനാണ് തുടക്കം, മദ്ധ്യം, ഒടുക്കവും" എന്നൊക്കെ ഏറ്റു പറയുന്ന ജാനി എന്തുകൊണ്ടാണ് ഭര്‍ത്താവ് നവീനില്‍ നിന്നും
ഏഴു വയസ്സുകാരനായ മകന്‍ കിരിയില്‍ നിന്നും വേറിട്ട് ഒരു സന്തപ്ത ഏകാന്തതയില്‍
ഹിരോജിയുടെ ഫ്ലാറ്റില്‍ ചുരുണ്ട് കൂടുന്നത് എന്ന അനുവാചക ജിജ്ഞാസ അപ്പോള്‍
സ്വാഭാവികമാണ്. എന്നാല്‍, ഇതും ഇത്
പോലുള്ള ഘട്ടങ്ങളും കൃത്യമായ പൂരണങ്ങളിലൂടെ വെളിപ്പെടുത്തുന്ന രീതിയൊന്നും നോവലിസ്റ്റിനു
ഇല്ല തന്നെ. ഹിരോജിയുടെ മുറിയില്‍ കണ്ടെത്തുന്ന
സ്വകാര്യ കത്തുകള്‍ നല്‍കുന്ന സൂചനകളിലൂടെയാണ് കംബോഡിയന്‍ ഭീകരാനുഭവ
ബാല്യസ്മൃതികളുടെ ശിഥിലഖണ്ഡങ്ങള്‍ അനാവൃതമാകുന്നത്. നരമേധ
കാലത്ത് ഡോക്റ്റര്‍ എന്ന നിലയില്‍ റെഡ് ക്രോസ്സിന്‍റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങില്‍
പങ്കാളിയാവാന്‍ കംബോഡിയയിലേക്ക് പോകുകയും പിന്നീട് കാണാതാവുകയും ചെയ്ത
ജ്യേഷ്ഠസഹോദരന്‍ ജെയിംസിനെ തേടിപ്പോയതാണ് ഹിരോജി എന്ന സൂചന തന്‍റെ അനുഭവങ്ങളുടെ
കണ്ണാടിയായി ഗുരുവിനെയും കാണാന്‍ ജാനിയെ പ്രേരിപ്പിക്കുന്നു.
ജാനിയുടെ നിലനില്‍പ്പു ശ്രമങ്ങളെ അവതരിപ്പിക്കുന്ന അതേ ഹ്രസ്വവും തീവ്രവുമായ
രീതിയില്‍ തന്നെയാണ് സഹോദരനുവേണ്ടി അന്ന് നാലുകൊല്ലക്കാലം തായ് ലാന്‍ഡ്
തീരങ്ങളിലൂടെ ഹിരോജി നടത്തിവന്ന അന്വേഷണ ശ്രമങ്ങളെയും നോവലിസ്റ്റ്
അവതരിപ്പിക്കുന്നത്. ഓര്‍മ്മകള്‍ തിരികെ പിടിക്കാന്‍
തങ്ങളുടെ രോഗികളെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴും ഗുരുവും ശിഷ്യയും സ്വന്തം ഓര്‍മ്മകളുടെ
വേട്ടയാടലിന് വിധേയരായിരുന്നു. “കാണാതായവര്‍ ഒരിക്കലും
അവസാനിക്കാതെ നമുക്കുള്ളില്‍ ജീവിതം തുടരുന്നു. അവര്‍
അത്രക്ക് വലുതാവുകയും നാം അത്ര ചെറുതാവുകയും ചെയ്യുന്നതിനാല്‍ ഏറ്റവും തണുപ്പുള്ള
ശൈത്യകാല രാവുകള്‍ പോലും അവരെ വിഴുങ്ങുകയില്ല" എന്ന്
ഹിരോജി നിരീക്ഷിക്കുന്നു. ഖമേര്‍ റൂഷ് കുട്ടികളെ കൊണ്ട്
പോലും ചെയ്യിച്ചു വന്ന പോലെ, ഓര്‍മ്മച്ചീന്തുകളില്‍
നിന്ന് തന്‍റെ സ്വന്തം പുരാവൃത്തം പുന:സൃഷ്ടിക്കേണ്ടത്
തന്നോടു തന്നെയുള്ള ഒരു ബാധ്യതയായി ജാനിക്ക് അനുഭവപ്പെടുന്നു. ഭൂതകാലം വര്‍ത്തമാനത്തിലേക്ക് നിബന്ധിച്ചു തുടങ്ങവേ അതിജീവിച്ചവരില്‍
ഉരുവപ്പെടുന്ന ഒരു തരം കുറ്റബോധം (survivor guilt) ജാനി അനുഭവിക്കുന്നു. മൃതിയും കൊടും ക്രൂരതകളും
അടയാളപ്പെടുത്തുന്ന കുടിയേറ്റത്തിന്‍റെ ഭാഗമായ അനധികൃത ബോട്ടിലെ ദിവസങ്ങള്‍ നീണ്ടു
നില്‍ക്കുന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഏതാണ്ട് കരക്കണയാന്‍ തുടങ്ങിയ ഘട്ടത്തില്‍
തന്നെ സുരക്ഷിതയാക്കാനുള്ള ബദ്ധപ്പാടിനിടെ തിരകളില്‍ ഒടുങ്ങിയ സഹോദരന്‍റെ ചിത്രം
പേക്കിനാവില്‍ അവളെ നിരന്തരം വേട്ടയാടുന്നു.
“ഭയാനക സ്വപ്‌നങ്ങള്‍ വരുന്നു, എന്നാല്‍ ഞാനവ എന്നിലൂടെ ഓടിക്കടന്ന് നിലത്തെത്താന്‍ അനുവദിക്കുന്നു.. അവയെപ്പോഴും തിരികെയെത്തുമെന്നു ഞാന്‍ കണ്ടു, ഇതായിരുന്നു എന്‍റെ ജീവിതത്തിന്റെ പ്രകൃതം, ഇവിടെയാണ് അതിന്റെ നിമ്നോന്നതങ്ങള്‍ സ്ഥിതി ചെയ്തത്, ഇതായിരുന്നു രൂപം. എങ്കിലും ഒടുവില്‍ അതു വിവരിക്കുന്നത്, എന്നില്‍ വേരുപിടിച്ച സ്വപ്നങ്ങളെ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാവണം എന്ന് ഞാന്‍ ആഗ്രഹിച്ചു.”
കമ്യൂണിസത്തിനു
കീഴില്‍ ചരിത്രത്തിന്‍റെ പുനര്‍വിന്യാസവും സ്വത്വത്തിന്‍റെ ശിഥിലീകരണവും എന്ന
പ്രമേയം കൂടുതല്‍ സമഗ്രതയോടെ മേഡ് ലിന്‍ തെയ്ന്‍ 2016-ലെ മാന്‍ ബുക്കര്‍
ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച തന്‍റെ പുതിയ നോവല്‍ Do Not
Say We Have Nothing എന്ന കൃതിയില്‍ ചൈനീസ് സാംസ്കാരിക വിപ്ലവത്തിന്‍റെയും ടിയാനെന്‍മെന്‍
ചത്വര സംഭവത്തിന്റെയും പശ്ചാത്തലത്തിലും, രണ്ടു
തലമുറകളിലൂടെ, പരിശോധിക്കുന്നുണ്ട്. ഇരു കൃതികളെയും യോജിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രമേയ പരിസരങ്ങള്‍
സുവ്യക്തവുമാണ്. 'ചതഞ്ഞു പോയ ജീവിതങ്ങളുടെ നിരീക്ഷക' എന്ന് തെയ്ന്‍ വിവരിക്കപ്പെട്ടിട്ടുണ്ട് (Charles Foran, The Globe and Mail Inc.). അപാകങ്ങളില്ലാതെ ജനിക്കുകയും പിന്നീട്
ചിതറിപ്പോവുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ ലോകമാണ് തെയ്ന്‍ ചിത്രീകരിക്കുന്നത്. സ്നേഹം അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലമാണ് ജാനിയുടെത്. നോം പെന്‍ വിട്ടു പലായനം ചെയ്യേണ്ടി വരുന്നതോടെയാണ് അവള്‍ക്കും
കുടുംബത്തിനും സുരക്ഷിതത്വത്തിന്‍റെ ജീവിത സ്മൃതികള്‍ അന്യമാകുന്നത്.
"ഞങ്ങള്‍ ദൂരേക്ക് നടക്കുന്തോറും ലോകം കൂടുതല്‍ നിശ്ശബ്ദമായിക്കൊണ്ടിരുന്നു.
വാഹനത്തിരക്കില്ലാതെ, റേഡിയോ മുരള്‍ച്ചകള്‍ ഇല്ലാതെ,
എയര്‍ റെയ്ഡ് സൈറണുകള്‍ ഇല്ലാതെ,
ശബ്ദങ്ങളില്ലാതെ.”
മുറിവ് പറ്റിയ ഒരു ദേശം, ഒരു ജനത എന്ന നിലയില്‍ തകര്‍ന്നു പോയ തന്‍റെ കഥാപാത്രങ്ങളുടെ ജീവിതങ്ങളെ ഏറ്റവും
അനുതാപത്തോടെ, കൃത്യമായ നൈതിക ഭാഷയില്‍ (morally
precise language), അവതരിപ്പിക്കുന്നതിലൂടെ കഥ പറച്ചിലിന്‍റെ
വൈകാരിക ഭംഗിയുടെ പ്രായശ്ചിത്തത്തോടെ ഫലത്തില്‍ ഇരുണ്ട ചരിത്രത്തെയും അവര്‍ ഭാവ
ഗീതാത്മകമാക്കിത്തീര്ക്കുന്നു. വാസ്തവത്തില്‍ ഭാഷയുടെ
ആര്‍ജ്ജവവും ഭാവതീവ്രതയും മാനുഷികതയുടെ ചിഹ്നം തന്നെയാണ് നോവലില്‍. ഖമേര്‍ സൈനികര്‍ ഉപയോഗിക്കുന്ന ആത്മശൂന്യമായ പൊള്ള ഭാഷ ഇതുമായി നേരിട്ട്
വൈരുധ്യത്തിലാണ് എന്ന് കാണാം.
"ഖമേര്‍ റൂഷ് എങ്ങനെ അതിജീവിക്കണം എന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്നു, തനിയെ നടന്ന്, കൈകളില്‍ ഒന്നും എടുക്കാതെ. സ്വന്തമായതെല്ലാം കയ്യൊഴിഞ്ഞിരുന്നു, പിന്നീട്
കുടുംബങ്ങളെ, പ്രിയപ്പെട്ടവരെ, ഒടുവില്‍ ഞങ്ങളുടെ അനുഭവങ്ങളെയും ഞങ്ങളെത്തന്നെയും.”
നഷ്ടങ്ങളുടെ നൈരന്തര്യം എന്ന പൊള്ളുന്ന വിഷയത്തെ ഇങ്ങനെയാണ്
നോവലില്‍ വിവരിക്കുന്നത്. കവി കൂടിയായിരുന്ന പായുടെ വാക്കുകള്‍ ജാനി ഓര്‍ക്കുന്നുണ്ട്: “നിന്‍റെ അമ്മയും അച്ഛനും - സുന്ദരിയും
കവിയും" എന്ന് സ്വയം പരിചയപ്പെടുത്തിയ അച്ഛന്‍
സോഫാമിനെ 'ഗായകന്' എന്ന്
വിളിക്കും. മകളെ കുറിച്ച് വലിയ സ്വപ്നങ്ങളാണ് അദ്ദേഹം
പ്രവചിക്കുക:
“നീ മഹാനായ ഹനുമാനെ പോലെയാകും, കടലുകള്‍
ചാടിക്കടക്കും. നിനക്കും ആകാശങ്ങള്‍ക്കുമിടയില്‍ എന്‍റെ
തേനേ, ഒന്നും നിന്നെ തടഞ്ഞു നിര്‍ത്തില്ല.”
നോം പെന്നില്‍ ബോംബ് വീഴുമ്പോള്‍ സോഫാമിന്‍റെ അലര്‍ച്ച "ഒരു വിശാല ശൂന്യത, അന്തരീക്ഷത്തില്‍ എന്നെ അന്ധയാക്കുന്ന ഒരു സമ്മര്‍ദ്ദം, ഇരുട്ടിലാവട്ടെ, ഞാനൊരു അസാധാരണവും പരിചിതവുമായ മിടിപ്പ് കേള്‍ക്കുന്നു - പ്രാണികള്‍, ടൈപ്പ്റൈറ്റര്‍, ക്ലോക്കിന്റെ സമയ മിടിപ്പ്" എന്ന രീതയിലാണ് ജാനി തിരിച്ചറിയുന്നത്. അഭയാര്‍ഥികളുടെ ജഡങ്ങള്‍ പുറത്തെടുക്കുന്നത് "ശവങ്ങള്‍ പുറത്തെടുത്ത ഒരു സെമിത്തേരി"യെ ഓര്‍മ്മിപ്പിക്കുന്നു. മരിച്ചു പോകുന്ന സുഹൃത്ത് "അവള്‍ക്കുള്ളിലെ കടല്‍ ബാഷ്പീകരിച്ചു പോയ പോലെ" വസ്തു രഹിതമായി കാണപ്പെടുന്നു.
ഈ
ഭാവാത്മകതയുടെ എതിരറ്റമായി ഖമേര്‍ സൈനികരുടെ ക്ലീഷേ മുദ്രാവാക്യങ്ങളും വീണ്‍വാക്കുകളും
ആത്മശൂന്യമായി അനുഭവപ്പെടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്.
"അയാള്‍ ഞങ്ങളെ പുതിയ ജനത എന്ന് വിളിച്ചു, അയാള്‍
പറഞ്ഞു ഞങ്ങള്‍ ഞങ്ങളുടെ രോഗഗ്രസ്തമായ സ്വത്വങ്ങള്‍ ഉപേക്ഷിക്കണം, ഞങ്ങളുടെ സ്വപ്നങ്ങളെ, ഞങ്ങളുടെ അശുദ്ധികളെ, ഞങ്ങളുടെ ലൌകിക കെട്ടുപാടുകളെ കയറൂരി വിടണം. പ്രാര്‍ഥിക്കല്‍,
കാണാതായവരെ ഓര്‍ത്ത് വേദനിക്കല്, പഴയ
ജീവിതത്തെ മോഹിക്കല്, ഇവയെല്ലാം ഒറ്റിന്‍റെ രൂപങ്ങളാണ്. ഓര്മ്മയസുഖം എന്നാണു കൊസാല്‍ അതിനെ വിളിച്ചത്. മനസ്സിന്‍റെ
ഒരസുഖം.”
തങ്ങളോടൊപ്പം
പോരാന്‍ അച്ഛനെ അനുവദിക്കണമെന്ന് സൈനികരുടെ കാലു പിടിക്കുന്ന അമ്മയോട് സൈനികന്‍
പ്രതികരിക്കുന്നു: “യാചിക്കരുത്. സ്വയം തരംതാഴ്ത്തരുത്. ഇപ്പോള്‍ എല്ലാവരും സമന്മാരാണ്.” ക്യാമ്പിലെ
മറ്റൊരന്തേവാസി ഖമേര്‍ സൈനിരെ കൃത്യമായി വിലയിരുത്തുന്നുമുണ്ട്: “ഖമര്‍ റൂഷ് മനുഷ്യരില്‍ താഴെയാണ്, അവര്‍ക്ക്
ആത്മാവില്ല, 'പ്രാലുങ്' ഇല്ല.” ഒറ്റയാള്‍ പോരാട്ടങ്ങളുടെ നിഷ്ഫലതയെ കുറിച്ച് നോവലിലെ നിരീക്ഷണം
ഇങ്ങനെയാണ്,
“ചരിത്രത്തിന്‍റെ ചക്രം തിരിയുകയാണ്.. നീ നിന്‍റെ കൈകള്‍ കൊണ്ട് ചക്രത്തെ നിര്‍ത്താന്‍ ശ്രമിച്ചാല്‍, അതിന്റെ വടങ്ങള്‍ക്കിടയില്‍ കുരുങ്ങും. അത് നിര്‍ത്താനായി കാലുകള്‍ ഉപയോഗിച്ചാല്‍ അവയും നിനക്ക് നഷ്ടമാകും. ഇനിയൊരു തിരികെ പോക്കില്ല.”
ഭാഷയിലെ കൃതകൃത്യത നോവലിസ്റ്റിന്റെ മുഖമുദ്രയാണെങ്കിലും ഇതിവൃത്തത്തിന്റെ മാത്രമല്ല, ആഖ്യാന ഭാവത്തിന്റെയും ആവശ്യത്തിനനുസരിച്ച് പൊടുന്നനെ ആഖ്യാന സ്വരവും വീക്ഷണകോണും മാറുന്ന രീതിയും നോവലിസ്റ്റ് പ്രയോഗിക്കുന്നുണ്ട്. അതുകൊണ്ട് കഥാ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും സൂക്ഷ്മമായി പിന്തുടരുന്നതിന് അതീവ ജാഗ്രതയുള്ള വായന ആവശ്യമാണ്. എന്നാല്‍ സ്തോഭജനകമായ സംഭവപരമ്പരകള്‍, വിശേഷിച്ചും കംബോഡിയന്‍ ഭാഗങ്ങളില്‍, അടുത്തതെന്തെന്ന ജിജ്ഞാസയിലേക്ക് വായനയെ തള്ളിവിടുന്നത് ഒരു പ്രശ്നമാകാം. കംബോഡിയന്‍ ഭാഗത്തെ അപേക്ഷിച്ച് വര്‍ത്തമാന കാലത്തെ മോണ്‍ട്രിയല്‍ ഇതിവൃത്തം അനായാസ വായന പകരുന്നതാണ്. ജാനിയുടെയും ഹിരോജിയുടെയും മാറിമാറി വരുന്ന ആഖ്യാന ധാരകളിലൂടെയാണ് അദ്ധ്യായങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അവരുടെ തന്നെ മാറി മാറി വരുന്ന പേരുകള്‍ (ജാനി; ഹിരോജി; മേയ്), അവര്‍ അപ്പോള്‍ പറയുന്ന കഥാഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളുടെ താല്‍ക്കാലിക പേരുകള്‍ ('ഋതി' അഥവാ സോഫാം; കിരി; ജെയിംസ്) എന്നിങ്ങനെ അദ്ധ്യായങ്ങള്‍ക്ക് പേരിടുന്നത് സൂക്ഷ്മമായി ആഖ്യാന സ്വരഭേദങ്ങളായി മനസ്സിലാക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ജാനിയും മത്
സൂയി സഹോദരങ്ങളും, ഭൂതകാലവും വര്‍ത്തമാന കാലവും, കംബോഡിയയും കാനഡയും
ഒടുവില്‍ എങ്ങനെയാണ് ഒരുമിച്ചു വരുന്നത് എന്ന ഇതിവൃത്ത വിശദാംശം വായനക്കാരന്
വിട്ടു കൊടുക്കുകയാണ് വേണ്ടതെന്ന ചാള്‍സ് ഫോറാന്റെ നിരീക്ഷണം ഏറ്റവും ഉചിതമാണ്. അവസാന പേജു വരെയും വെളിപ്പെടുത്തലുകള്‍ ബാക്കിവെക്കുന്നത് കഥ പറച്ചിലിന്റെ
മാന്ത്രികത മാത്രമല്ല; പ്രമേയത്തിന്റെ തന്നെ കാതലുമാണ്.
“നിങ്ങള്‍ക്ക് വഴി സൂചകങ്ങള്‍ പിന്തുടരാനാവും,
എന്നാല്‍ ഏതു ദിശയിലേക്കാണ് നയിക്കപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് അറിയാനാവില്ല... അറ്റത്തേക്കാണോ, തിരിച്ചു പോക്കിലേക്കാണോ, അതോ തുടക്കത്തിലേക്കാണോ" എന്ന് ജീവിതങ്ങള്‍
പുനസൃഷ്ടിക്കുന്നതിനെ കുറിച്ച് ജാനി നിരീക്ഷിക്കുന്നുണ്ട്. വാന്‍ കൂവറില്‍ വെച്ച് ഹിരോജി കണ്ടുമുട്ടുന്ന ജ്യേഷ്ഠ സഹോദരന്റെ വൃദ്ധമായ
നിര്‍വ്വികാരതയും പ്രക്ഷുബ്ധതകള്‍ അടങ്ങിയ, തിരകളൊഴിഞ്ഞ, നിരാസത്തോളമെത്തുന്ന തണുപ്പന്‍മട്ടും അന്വേഷണങ്ങളുടെ അര്‍ഥംപോലും
പ്രശ്നവല്‍ക്കരിക്കുന്നുണ്ട്.. ഒരര്‍ത്ഥത്തില്‍ നോവലില്‍
ഒരു സന്ദേശം വായിച്ചെടുക്കാമെങ്കില്‍ അതും ഈ നിഹിലിസ്റ്റിക് പാഠം തന്നെയാണ്. സ്നേഹമെന്ന സാര്‍വ്വലൌകിക ഭാവമൊന്നും ചരിത്ര മുറിവുകളിലേക്കുള്ള സനാതനമായ
തൈലം ആകുന്നില്ല. ഹിരോജിയെ സംബന്ധിച്ച് "ജെയിംസിനെ മറക്കുക എന്നത് തന്റെ കൈ മുറിച്ചു മാറ്റും പോലെയായിരുന്നു, എന്നാല്‍ അയാളുടെ സഹോദരന്‍ ഒരു ജീവിതം മുഴുവനായും അവയില്‍ നിന്ന് അകലെ
കഴിയുക എന്നതാണ് തെരഞ്ഞെടുത്തിരുന്നത്.” ജാനിയുടെ ശിഥിലലോകവും
അന്തിമമായി സ്വന്തം മകനില്‍നിന്ന് അകന്നുപോവുക തന്നെയാണ്. എന്നാല്‍, “എത്ര ജന്മങ്ങള്‍ നമുക്ക്
ജീവിക്കാനാവുമെന്നു ഞാന്‍ അത്ഭുതപ്പെടുന്നു. എത്രയെണ്ണം
നമുക്ക് തിരികെ കട്ടെടുക്കാനും തുന്നിച്ചേര്‍ക്കാനുമാകും? വിശ്വാസവും
സൌഹൃദവുമായി ഹിരോജിയും ജെയിംസും എത്രമാത്രം എനിക്ക് നല്‍കിയിട്ടുണ്ട് എന്നെനിക്ക്
അളക്കാന്‍ കഴിയില്ല" എന്ന ജാനിയുടെ നിരീക്ഷണം ഒരു
മൂല്യ സംസ്ഥാപനം (affirmation) ആയി എടുക്കുന്ന പക്ഷം അത്
നിരാസത്തിന്റെ പാഠത്തെ പകരം വെക്കുന്നുണ്ട് എന്നും പറയാം. അമ്മ പറഞ്ഞ കഥകളില്‍ നവജാത ശിശുവിന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്ന നൂല്
സ്വതേ വഴുതിപ്പോവുന്ന പ്രകൃതമുള്ള ആത്മാവിനെ കുഞ്ഞുമായി ബന്ധിച്ചു നിര്‍ത്തുന്നതിനെ
കുറിച്ച് പറഞ്ഞു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത് :
“ആത്മാവ് വഴുതിപ്പോകുന്ന ഒന്നാണ്. വലിയ ഒച്ചയോടെ അടയുന്ന ഒരു വാതില്‍ അതിനെ ഓടിച്ചെന്നിരിക്കും. സുന്ദരമായ, തിളങ്ങുന്ന ഒരു വസ്തു അതിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അതിനെ പ്രലോഭിപ്പിച്ചു കൊണ്ട് പോവുകയും ചെയ്തേക്കാം. എന്നാല്‍ ഇരുട്ടില്‍, ആരാലും പിന്തുടരപ്പെടാതെ, ആത്മാവ് പ്രാലുങ്, ഒരു തുറന്ന ജനാലയിലൂടെ തിരികെ കേറിവരാം, നിങ്ങളിലേക്ക് തിരികെയെത്താം. നാം എകാന്തരായല്ല വരുന്നത്, എന്‍റെ അമ്മ എന്നോട് പറഞ്ഞു. നമുക്കുള്ളില്‍, തുടക്കം മുതല്‍, ഒട്ടേറെ ജന്മങ്ങള്‍ അര്‍പ്പിതമാണ്. ആദ്യ പ്രാഭാതം മുതല്‍ അന്ത്യ പ്രഭാതം വരെ, അന്ത്യം വരെയും നാമവയെ ചുമക്കാന്‍ ശ്രമിക്കുന്നു.”
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 172-179)
Also read:
The Mountains Sing by Nguyễn Phan Quế Mai
https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html
In the Shadow of the Banyan by Vaddey Ratner
https://alittlesomethings.blogspot.com/2017/05/blog-post.html
No comments:
Post a Comment