മുന്‍ കൃതികളായ Hope and Other Dangerous
Pursuits , Secret Son എന്നീ
നോവലുകളില്‍ മൊറോക്കന്‍ സമൂഹം അഭിമുഖീകരിച്ച പ്രവാസം, ദാര്ദ്ര്യം, അഴിമതി ഇസ്ലാമിക ഫണ്ടമെന്റലിസം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത
മൊറോക്കന്‍ - അമേരിക്കന്‍ എഴുത്തുകാരി ലൈല ലലാമി
ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടന്ന, 2014- ല്‍
മാന്‍ ബുക്കര്‍ പരിഗണനാ പട്ടികയിലും പുലിറ്റ്സര്‍ പുരസ്ക്കാരത്തിന്റെ അന്തിമ
ലിസ്റ്റിലും ഇടം പിടിച്ച 'ദി മൂര്‍സ് അക്കൌണ്ട്' എന്ന നോവലില്‍ അതാണ് സംഭവിക്കുന്നത്.
1528- ല്‍ സംഘടിപ്പിക്കപ്പെട്ട 'നാര്‍വെയ്സ്
പര്യവേക്ഷണം' എന്നറിയപ്പെട്ട പാന്‍ഫിലിയോ ദേനാര്‍വെയ്സിന്റെ
കീഴില്‍ നടന്ന 'സ്പാനിഷ് കോണ്‍ക്വിസ്റ്റഡോര്‍സ് '
ഫ്ലോറിഡ പര്യവേക്ഷണത്തിന്റെ തകര്‍ച്ചയുടെയും അതിനു നല്‍കപ്പെട്ട
മാനവിക വിലയുടെയും കഥ വേറിട്ട ഒരു വീക്ഷണത്തില്‍ നോവലില്‍ അവതരിപ്പിക്കുന്നു. 1536-ല്‍ പര്യടനം ആദ്യ പാദം അവസാനിക്കുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന അറുനൂറു
പേരില്‍ നിന്ന് ബാക്കിയായത് നാലുപേരായിരുന്നു. അല്‍വാര്‍
നൂനെസ് കബേസ ദേകസാസ് എഴുതിയ 'ലാ റിലെസ്യോന്' എന്ന ഏക യാത്രാ വിവരണമാണ് ഔദ്യോകികമായി ഇക്കാര്യത്തില്‍ ലഭ്യമായിട്ടുള്ളത്. തന്നെക്കൂടാതെ ദേകസാസ് വിവരിക്കുന്ന അലോന്‍സോ ഡെല്‍ കാസ്റ്റിലോ മാല്ഡോനാള്ഡോ, ആന്ദ്രേസ് ഡോരാണ്ടസ് ദേകരാന്‍സാ എന്നിവര്‍ സംയുക്തമായി സമര്‍പ്പിക്കുന്ന
റിപ്പോര്‍ട്ടില്‍ പക്ഷെ, തങ്ങളോടൊപ്പമുണ്ടായിരുന്ന, പലപ്പോഴും അതിജീവനത്തിനു
ചുക്കാന്‍ പിടിച്ച നാലാമനെ കുറിച്ച് ഒരൊറ്റ വാക്യത്തിലുള്ള വിവരണമേ ഉള്ളൂ :
"നാലാമന്‍ എസ്റ്റവാനിക്കോ, അസമ്മൂറില്
നിന്നുള്ള ഒരു മൂറിഷ് അടിമ.”
അതിജീവനം എന്നതിനപ്പുറം വലിയ
വിജയമൊന്നും സാധ്യമേ അല്ലായിരുന്ന, ഒരു മഹാത്ഭുതത്തില്‍കുറഞ്ഞ ഒന്നുമല്ലാത്ത എട്ടു വര്‍ഷങ്ങള്‍ നീണ്ടു നിന്ന
ആ അനിശ്ചിതത്വത്തിനൊടുവിലും, ചരിത്രമെഴുതുന്നത്
വിജയികള്‍ ആണെങ്കിലും അവിടെപ്പോലും ചിലര്‍ ചിലരെക്കാള്‍ തുല്യരാണ് എന്ന് സാരം. രേഖകളില്‍ നിശ്ശബ്ദനാക്കപ്പെട്ട എസ്റ്റബാനിക്കോയുടെ വീക്ഷണത്തില്‍ അമ്പേ
പരാജയപ്പെട്ട ആ കൊളോണിയലിസ്റ്റ് പരീക്ഷണത്തിന്റെ മറുവശം തേടുകയാണ് ‘മൂറിന്റെ ഭാഷ്യം’. 'പുതുലോക'ത്തിന്റെ 'കണ്ടുപിടുത്ത'വും അതില്‍ കറുത്ത അടിമകളുടെ പങ്കും
ലൈല ലലാമി ശക്തമായി അടയാളപ്പെടുത്തുന്നു. നോവലിന്റെ
അന്ത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീണ്ടും ഏറ്റുവാങ്ങി മെക്സിക്കോയിലെ
ടെനോഷിത് ലാന്‍ തെരുവുകളിലൂടെ നടക്കുന്ന എസ്റ്റെബാന്‍ ഒരു സ്ത്രീ ധരിച്ചിരുന്ന
ഏലസ്സ് കാണുമ്പോള്‍ ഉമ്മ ധരിച്ചിരുന്ന എലസ്സിന്റെ രൂപം അതില്‍ കാണുന്നുണ്ട്. അത് ലോഹമായിരുന്നെങ്കില്‍ അപരിചിത ധരിച്ചത് തടിയില്‍ തീര്‍ത്തതായിരുന്നു
എന്ന വ്യത്യാസം മാത്രം. പുതു ലോക സൃഷ്ടിയില്‍
ആഫ്രിക്കന്‍, അറബ്, ഇസ്ലാമിക
സ്വാധീനങ്ങളുടെ പങ്കിന്റെ പ്രതീകമാണ് അത്.
ആര്‍ത്തിയെന്ന സര്‍വ്വ വ്യാപി.
ഒരു നോട്ടറി അല്ലെങ്കില്‍ ആശാരി
ആയിത്തീരണമെന്ന ലക്ഷ്യത്തോടെ പിതാവ് ശിക്ഷണം നല്‍കിയ മുസ്തഫാ ഇബിന്‍ മുഹമ്മദ്
ഇബിന്‍ അബ്ദുസ്സലാം അല്‍ - സമോറിയെ
കച്ചവടത്തിന്റെ പ്രലോഭനത്തിലേക്ക് നയിച്ചത് അയാളുടെ ഉള്ളില്‍ രൂഡമായിരുന്ന ആര്‍ത്തി
തന്നെയായിരുന്നു എന്ന് അയാള്‍ ഏറ്റുപറയുന്നുണ്ട്. അച്ഛന്
മുന്നറിയിപ്പ് നല്‍കിയിരുന്നു:
"കച്ചവടം ആര്‍ത്തിയിലേക്കുള്ള വാതില്‍
തുറക്കും, ആര്ത്തിയാവട്ടെ കൂസലില്ലാത്ത അതിഥിയാണ്; അത് തന്നോടൊപ്പം അതിന്റെ ദുഷ്ട ബന്ധുക്കളെയും കൊണ്ടുവരും.”
അക്കങ്ങളുടെയും ലാഭത്തിന്റെയും
പ്രലോഭനത്തില്‍ അയാള്‍ വീണുപോകുന്നു.
"ഞാന്‍ എന്തൊക്കെയാണ് വിറ്റത് എന്നത്
എനിക്ക് പ്രശ്നമാല്ലാതായി, ഗ്ലാസോ ധാന്യമോ, അരക്കോ ആയുധങ്ങളോ, അതുമല്ലെങ്കില്‍ , എനിക്ക് നാണക്കേട് തോന്നുന്നു, അടിമകളോ."
ആര്‍ത്തി കാരണം മൂന്നു പേരെ
അടിമകളാക്കി വിറ്റ പുരാവൃത്തമോര്‍ത്ത് അയാള്‍ കുറ്റസമ്മതം നടത്തുന്നു. ദൈവത്തിന്റെ ഇടപെടല്‍ പോലെ വന്ന് പതിക്കുന്ന വരള്‍ച്ചയും
ക്ഷാമവും ദുസ്സഹമായ കടക്കെണിയിലേക്കും കുടുംബത്തിന്റെ നില നില്‍പ്പിനു വേണ്ടി
സ്വയം അടിമച്ചന്തയില്‍ വില്‍ക്കപ്പെടുന്നതിലേക്കും അയാളെ എത്തിക്കുന്നു. ആദ്യത്തെ ഉടമയായ പോര്‍ച്ചുഗീസുകാരനില്‍ നിന്ന് മുസ്തഫയെ വാങ്ങുന്ന
ആന്ദ്രേസ് ഡോരാന്റസ് അയാളെ ആദ്യം എസ്റ്റെബാന്‍ എന്നും പിന്നീട് ഒരു കുട്ടിയെപ്പോലെ
എസ്റ്റെബാനിക്കോ എന്നും വിളിക്കും.
“ഞാന്‍ അടിമത്തത്തില്‍ പതിച്ചപ്പോള്‍ , എന്റെ സ്വാതന്ത്ര്യം മാത്രമല്ല എനിക്ക് അടിയറ വെക്കേണ്ടിവന്നത്, എന്റെ ഉമ്മയും ബാപ്പയും എനിക്കായി നല്‍കിയ പേരും കൂടിയായിരുന്നു. ഒരു പേര് ഏറെ വിലയുള്ളതാണ്; അത് ഒരു ഭാഷയെ, ഒരു ചരിത്രത്തെ, ഒരു പാരമ്പര്യ സഞ്ചയത്തെ, ലോകത്തെ നോക്കിക്കാണുന്ന ഒരു പ്രത്യേക രീതിയെ ഉള്ളില്‍ പേറുന്നുണ്ട്. അത് നഷ്ടപ്പെടുകയെന്നാല്‍ അക്കാര്യങ്ങളോടൊക്കെയുള്ള എന്റെ ബന്ധം
അറ്റുപോവുക എന്നുകൂടിയാണ്.”
പുതിയ പേര് കാസ്റ്റിലിയന്മാര്‍
തന്റെ മേല്‍ ചാര്‍ത്തിയ ഒരന്യ വിശേഷണമായാണ് അയാളെപ്പോഴും കരുതുക.
കൊളോണിയലിസത്തിന്റെ
ആത്യന്തിക അന്തസ്സത്ത തന്നെയും ആര്‍ത്തിയായിരുന്നു എന്ന വസ്തുത നോവല്‍
അടിവരയിടുന്നുണ്ട്. അപലാച്ചേ
എന്ന സ്വര്‍ണ്ണ ഭൂമിയെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സംഘത്തെ രണ്ടായിത്തിരിക്കുക എന്ന
ആത്മഹത്യാപരമായ തീരുമാനത്തിലേക്ക് നാവ് റെസിനെ നയിക്കുക. ശാരീരികക്ഷമതയുള്ള
ഒരു സംഘത്തെ സ്വര്‍ണ്ണം തേടിപ്പോകാനും മുന്നൂറു പേരുള്ള മറ്റുള്ളവരെ പനൂകോ പോര്‍ട്ടിലേക്ക്
മുന്നേറി കാത്തിരിക്കാനും അയാള്‍ ശഠിക്കുന്നു. ആഴ്ചകള്‍ക്കകം
പട്ടിണിയും രോഗങ്ങളും അവരെ കൊന്നൊടുക്കാന്‍ തുടങ്ങുന്നു.
“ഞങ്ങള്‍ ഭയത്തില്‍ കഴിഞ്ഞു. പനിയെ , ഗോത്ര ജനതയെ, വിശപ്പിനെ ഞങ്ങള്‍ ഭയന്നു. ചതുപ്പുകളെ, മുതലകളെ, അറിയാത്ത ചെടികളുടെ കായകളെ ഞങ്ങള്‍
ഭയന്നു.”
താന്‍ തന്റെ പാപത്തിന്റെയെന്ന
പോലെ എല്ലാവരും അവരവരുടെ ആര്‍ത്തിക്ക് വിലകൊടുക്കുകയാണെന്നു 'ദുര്‍വ്വിധികളുടെ ദ്വീപില്‍ ' ഇരുട്ട് വ്യാപിക്കുന്ന ഒരു സായാഹ്നത്തില്‍ എസ്റ്റെബാന്‍ തിരിച്ചറിയുന്നു:
“ഞങ്ങള്‍ ആരാച്ചാരെ കാത്തിരിക്കുന്ന കൊലമരം
വിധിക്കപ്പെട്ടവര്‍ ആയിരുന്നു. ഞാനിതൊക്കെ സ്വയം
വരുത്തിവെച്ചതാണ് എന്ന ചിന്തയില്‍ നിന്ന് എനിക്ക് മോചനം കിട്ടിയില്ല, ആദ്യം ആര്‍ത്തിപൂണ്ട കച്ചവടത്തിലേക്കിറങ്ങി, പിന്നെ
സ്വയം അടിമത്തത്തിലേക്കു വിറ്റ്, പിന്നീട് ഗോത്ര
ജനതയില്‍ നിന്ന് മോഷ്ടിച്ച്. എനിക്ക് തോന്നി, ഇവിടെ ഈ മൂടല്‍മഞ്ഞു മൂടിയ, ചാന്ദ്ര
വെളിച്ചമില്ലാത്ത രാത്രിയില്‍ മറ്റുള്ളവരും അവരവരുടെ പാപങ്ങളെ നേരിടുകയാണെന്ന്.”
നരഭോജനത്തിന്റെ ഗതികേടിലേക്ക്
എത്തിപ്പെടുന്ന അവസ്ഥയിലാണ് അവര്‍ അതിനെ ദുര്‍ വ്വിധികളുടെ ദ്വീപ് എന്ന്
വിളിക്കുക. നോവലില്‍ പ്രകടമായ
നൈതിക ധാര തുടക്കം മുതലേ വ്യക്തമാണ്. 'ഇരുട്ടിന്റെയും മൂടല്‍മഞ്ഞിന്റെയും
സമുദ്രം' കടന്ന് അമേരിക്കന്‍ കരയിലേക്ക് എത്തുന്നതോടെ
കഠിനമായ ചൂടും കൊതുകുകളുടെ കൂട്ട ആക്രമണവും സംഘാംഗങ്ങളെ കൊന്നൊടുക്കുന്ന രോഗങ്ങളും
ഏതാണ്ടൊരു ബിബ്ലിക്കല്‍ ശാപത്തിന്റെ മാനം കൈവരിക്കുന്നുണ്ട്. എന്നാല്‍ , നോവലിസ്റ്റ് ഊന്നുന്നത്
അതിജീവിച്ചവരുടെ കഥയിലാണ്.
തനിക്കു
ഗോത്ര വിഭാഗക്കാരോട് സാഹോദര്യം അനുഭവപ്പെടുന്നത് ചിലപ്പോഴൊക്കെ എസ്റ്റെബാന്‍
തിരിച്ചറിയുന്നുണ്ട്.
"അവരിലൊരാള്‍ക്ക് ഒമര്‍ അമ്മാവന്റെ
അതേപോലെ മടിയന്റെ കണ്ണുകള്‍ ഉണ്ടായിരുന്നു."
എന്നാല്‍ പലപ്പോഴും അയാളുടെ ധാര്‍മ്മിക
ഭീരുത്വമാണ് മുന്നിട്ടു നില്‍ക്കുക. സ്വര്‍ണ്ണത്തിന്റെ പ്രഭവം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു
അധിനിവേശക്കാര്‍ ഗോത്ര ജനതയെ കൊടും ക്രൂരതകള്‍ക്ക് ഇരയാക്കുമ്പോള്‍ അയാള്‍
അതനുഭവിക്കുന്നു.
“ഞാനിപ്പോള്‍ ഒരടിമയാണ്, ഞാന്‍
എന്നോടുതന്നെ പറഞ്ഞു, ഞാന്‍ അവരില്‍ പെട്ടവനല്ല. സ്പാനിയാര്‍ഡുകളും ഇന്ത്യക്കാരും തമ്മിലുള്ള വിഷയങ്ങളില്‍ എനിക്ക്
ഇടപെടാനാവില്ല.”
സ്വര്‍ണ്ണത്തിന്‍റെ
സാന്നിധ്യത്തെ കുറിച്ച് ആര്‍ത്തിപൂണ്ട അധിനിവേശക്കാര്‍ക്ക് തെറ്റായ സൂസൂചന നല്‍കുന്നത്
താന്‍ തന്നെയായിരുന്നു എന്ന കുറ്റബോധം പില്‍ക്കാലം അയാളെ വേട്ടയാടും. അപലാചെയില്‍ വെച്ച് തന്റെ യജമാനന്‍ ഗോത്ര സ്ത്രീയെ ബലാല്‍ക്കാരം
ചെയ്യുന്നത് കാണേണ്ടി വരുമ്പോഴും അതെ നിസ്സഹായമായ രോഷം അയാളില്‍ നിറയുന്നുണ്ട്. തന്റെ ആദ്യ യജമാനന്‍ ബെര്‍ണാഡോ റോഡറിഗസ് ഒരു നനുത്ത പ്രണയത്തുരുത്തായി
തനിക്കനുഭവപ്പെട്ടിരുന്ന അടിമയുവതി രാമത്തുല്ലയെ പീഡിപ്പിക്കുന്ന ഓര്‍മ്മ.
“എന്റെ മനസ്സില്‍ വന്ന ചിത്രം ആ വഷളന്‍
കാസ്റ്റിലിയക്കാരന്റെ ഭാരത്തിനു ചുവടെ റാമത്തുല്ല കിടക്കുന്നതായിരുന്നു, അവളുടെ പാദങ്ങളുടെ ചുവന്ന ഉപ്പൂറ്റികള്‍ , കണ്ണുകളിലെ നാണക്കേട്. ആ ചിത്രം എന്റെ
നിസ്സഹായ രോഷം ഓര്‍മ്മിപ്പിച്ചു കൊണ്ട് എന്നെ പീഡിപ്പിച്ചു. ഇവിടെ, ലോകത്തിന്റെ പാതി പിന്നിട്ടിട്ടും, ദൈവത്തിന്റെ ഈ ദാസന്‍ അതേ പോലെ തനിച്ചായിരുന്നു, അതെ പോലെ നിസ്സഹായനും.”
എന്നാല്‍ ഒരു ഘട്ടത്തില്‍ അയാള്‍
പൊട്ടിത്തെറിക്കുക തന്നെ ചെയ്യുന്നുണ്ട്. ഗോത്ര യുവതികളെ നിരന്തരം പീഡിപ്പിച്ചുവന്നതിനെ കുറിച്ച് വീമ്പു പറയുന്ന
ലിയോണിനെ അയാള്‍ കയ്യേറ്റം ചെയ്യുന്നു.
“പെട്ടെന്ന് അപലാചെയില്‍ വെച്ച് കാണാന്‍
ഇടയായ ആ രംഗം ഞാന്‍ ഓര്‍ത്തുപോയി: എന്റെ മനക്കണ്ണില്‍
സ്ത്രീകള്‍ സൈനികരെ തൊഴിക്കുന്നതു ഞാന്‍ കണ്ടു, അവരുടെ
വേദന നിറഞ്ഞ ആക്രോശങ്ങള്‍ ഞാന്‍ കേട്ടു.”
ഡീഗോ ഇടപെട്ടില്ലായിരുന്നെങ്കില്‍
താനയാളെ കൊന്നേനെ എന്ന് എസ്റ്റെബാന്‍ പറയുന്നു. എന്നാല്‍ , ലിയോണിന്റെ പ്രതികാര ബുദ്ധി
താന്‍ ആര്‍ക്കുവേണ്ടിയാണോ അയാളുമായി യുദ്ധം ചെയ്തത് അതേ ഗോത്ര വിഭാഗക്കാരുടെ
കണ്ണില്‍ കള്ളനെന്നു മുദ്ര കുത്തി കൊടിയ ശിക്ഷയിലേക്ക് അയാളെ എത്തിക്കുകയും, തിരിച്ച് തന്റെ ചിന്താശൂന്യതയുടെ ഒരു നിമിഷത്തിനു വിലയായി ലിയോണ്‍ ഗോത്ര
വര്‍ഗ്ഗക്കാരാല്‍ കൊല്ലപ്പെടുന്നതിനു കാരണമാവുകയും ചെയ്യും. നോവലില്‍ എങ്ങും വ്യക്തമാകുന്ന മറ്റൊരു വൈരുധ്യം കൂടി ഇത്
സൂചിപ്പിക്കുന്നുണ്ട്. ലൈല ലലാമിയുടെ ആഖ്യാനത്തിന്റെ
മറ്റൊരു സവിശേഷതയായി ചൂണ്ടിക്കാട്ടാവുന്ന യാഥാര്‍ത്ഥ്യബോധമാണത്. അധിനിവേശക്കാരെല്ലാം തികഞ്ഞ ക്രൂരന്മാരും തദ്ദേശീയരെല്ലാം 'നിഷ്കപടരായ അപരിഷ്കൃത (noble savages)' രുമാണ്
എന്ന സ്ഥൂലീകരണം അവര്‍ പങ്കുവെക്കുന്നില്ല. ക്രൂരമായ
ദണ്ഡമുറകളും മുന്‍ വിധികളും അവരെയും ഭരിക്കുന്നതിന് ധാരാളം ഉദാഹരണങ്ങള്‍
നോവലിലുണ്ട്. താങ്ങാനാവാത്ത കായികാധ്വാനത്തിനു ശേഷം
മാത്രം ഭക്ഷണവും വെള്ളവും നല്‍കുക എന്നതു മുതല്‍ അനുവാദമില്ലാതെ തങ്ങളുടെ കുടില്‍
പരിസരത്തു വന്നു എന്ന പേരില്‍പോലും കുടിയേറ്റക്കാര്‍ പരസ്യമായി കൊല്ലപ്പെടുന്നത്
വരെയുള്ള കിരാത രീതികള്‍. എന്നാല്‍ , അതിലേറ്റവും ബീഭത്സമായത് ഡീഗോയുടെ വധമാണ്. ഗര്‍ഭിണിയായ
ഒരു ഗോത്ര സ്ത്രീ തന്റെ ദുസ്വപ്നത്തില്‍ ഡീഗോ തനിക്കും കുഞ്ഞിനും അപകടം
വരുത്തിയെന്ന് അലറുന്നതാണ് അയാളുടെ കുരുതിയിലേക്ക് നയിക്കുക. 'സ്വപ്നത്തെ അധിനിവേശിക്കുക' എന്ന കുറ്റത്തിന്റെ
പേരില്‍ അയാള്‍ കഴുത്തറക്കപ്പെടുന്നു. ഡീഗോയുടെ മരണം
ഡോരാന്റസിനെ വല്ലാതെ ബാധിക്കും. ജീവിച്ചിരുന്നപ്പോള്‍
സഹോദരന് നല്‍കാതെ പകരം കാസ്റ്റിലോക്ക് നല്‍കിയ സ്നേഹവും പരിഗണനയും കുറ്റബോധമായി
വേട്ടയാടാന്‍ തുടങ്ങുന്ന അയാള്‍ മെരുങ്ങാപ്രകൃതത്തിലേക്ക് ഉള്‍വലിയുന്നു. ഒരു കാലത്ത് താന്‍ എസ്റ്റെബാന്റെ യജമാനനായിരുന്നു എന്ന് ദുര്‍ബ്ബലമായി ഓര്‍മ്മിപ്പിക്കാനായി
അയാള്‍ കിടക്ക വിട്ടെണീക്കുക ഇത്തിരി വൈകിയാവും. അങ്ങനെ
ഒരുനാള്‍ താന്‍ ഒറ്റിക്കൊടുക്കപ്പെട്ടതായി എസ്റ്റെബാനു തോന്നിച്ചുകൊണ്ട് അയാള്‍
അപ്രത്യക്ഷനാകുന്നു.
"എന്റെയുള്ളില്‍ ബഹുമുഖമായ രോഷം
ഉയരുന്നത് ഞാന്‍ അറിഞ്ഞു. ഡോരാന്റസാണ് എന്നെ ഇന്ത്യന്‍
വംശജരുടെ നാട്ടിലെത്തിച്ചത്, അവിടെയെനിക്ക്
ദുരിതങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല; ഞാന്‍
സഹിച്ച പ്രഹരങ്ങല്‍ക്കെല്ലാം അയാളായിരുന്നു കാരണം; എന്നിട്ടിപ്പോള്‍
ഞങ്ങള്‍ക്കിടയിലെ ബന്ധം സൗഹൃദത്തിന്റെതായിത്തുടങ്ങുന്നു എന്ന് എന്നെത്തനെ
വിശ്വസിപ്പിക്കാന്‍ തുടങ്ങുന്ന അതേ ഘട്ടത്തില്‍ അയാള്‍ പൊയ്ക്കളഞ്ഞു"
ദുരന്തങ്ങളില്‍ നിന്ന് ജീവിത
പാഠങ്ങള്‍ ഉള്‍കൊള്ളുക എന്ന ആത്മീയ വളര്‍ച്ചയിലേക്ക് എസ്റ്റെബാനിക്കോയേ
നയിക്കുന്നതില്‍ രോഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
“ചതുപ്പില് , നദിയില്‍ , യുദ്ധത്തില്‍ ആളുകളെ
നഷ്ടപ്പെടുന്നത് ഒരു കാര്യം. എന്നാല്‍ പനികൊണ്ട് ആളുകള്‍
നഷ്ടമാവുന്നത് തികച്ചും വേറൊന്നായിരുന്നു.... രോഗം ഒരു
വിവേചനവും കാണിച്ചില്ല- അത് ധനികരെയും ദരിദ്രരെയും
കീഴ്പ്പെടുത്തി, ധീരനെയും, ഭീരുവിനെയും, ബുദ്ധിമാനെയും വിഡ്ഢിയെയും. രോഗം ഞങ്ങള്‍ക്കിടയിലെ
എല്ലാ വ്യത്യാസങ്ങളെയും നിരപ്പാക്കി, ഒരൊറ്റ, നിലനില്‍ക്കുന്ന ഭയത്തില്‍ ഞങ്ങളെ ഒരുമിപ്പിച്ചു.”
അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:
“ഭിന്ന ദേശക്കാരും പദവിക്കരുമായാണ് ഞങ്ങള്‍
ലാ ഫ്ലോറിഡയില്‍ എത്തിയത്, പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലെ
ഭിന്നതകള്‍ അത്ര പ്രകടമായിരുന്നില്ല. ഞങ്ങളില്‍ പലരും
പാതി നഗ്നരായിരുന്നു, കാരണം വസ്ത്രങ്ങള്‍ കപ്പല്‍പ്പായകള്‍ക്ക്
വേണ്ടി നല്‍കിയിരുന്നു. എല്ലാവരും മെലിഞ്ഞവരും അവശരും
തിരിച്ചു പോകാന്‍ കൊതിക്കുന്നവരും ആയിരുന്നു. ദുരിതങ്ങളുടെ
സുദീര്‍ഘ അനുഭവങ്ങള്‍ ഞങ്ങളുടെ ആര്‍ത്തിയെ ഏറ്റവും ലളിതമായത്തിലേക്ക്
ചുരുക്കിയിരുന്നു: അതിജീവനം.”
കഥ കൊണ്ടുള്ള പ്രതിരോധങ്ങള്‍ :
ഒരര്‍ഥത്തില്‍ നാം എങ്ങനെയാണ് നമ്മുടെ ജീവിതം കൊണ്ട് തന്നെ കഥ മെനയുന്നത് എന്നതിനെ കുറിച്ചും എഴുതപ്പെട്ട രേഖകള്‍ അധികാരത്തിന്റെ പര്യായമാണെങ്കില്‍ എങ്ങനെ കഥകള്‍ കൊണ്ട് തന്നെ അധികാരത്തെ പ്രതിരോധിക്കാം എന്നും പരിശോധിക്കുന്ന പുസ്തകമാണ് ‘മൂറിന്റെ ഭാഷ്യം’ . നോവലിന്റെ അവതരണം തന്നെ മധ്യകാല അറബിക് യാത്രാ വിവരണ കഥാഖ്യാനങ്ങളുടെ മാതൃകയിലാണ്. ദൈവത്തെ സ്തുതിച്ച്, ആഖ്യാദാവിന്റെ പേരും മറ്റു പശ്ചാത്തല വിവരങ്ങളും വസ്തുനിഷ്ടമായി അവതരിപ്പിച്ച്, കാലഗണന നല്കി. ഹിജറ വര്‍ഷ ഗണനയിലാണ് എസ്റ്റെബാനിക്കോ തുടങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഇടയ്ക്കിടെ ഉപകഥകളിലേക്ക് “പ്രിയ വായനക്കാരാ, ആ കഥ നിങ്ങള്‍ക്ക് വേണ്ടി എനിക്ക് ഓര്‍ക്കാനാവുന്നതില്‍ ഏറ്റവും വ്യക്തമായി ഞാന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു, അയാള്‍ പറഞ്ഞു തുടങ്ങി ....”എന്ന മട്ടില്‍ . സ്പാനിഷ് പാരമ്പര്യമനുസരിച്ച് 'അമിഗോസ്' എന്നാണു മിക്കപ്പോഴും വായനക്കാരന്‍ അഭിസംബോധന ചെയ്യപ്പെടുന്നത്. ഓരോ അധ്യായങ്ങളും തുടര്‍ച്ചയുള്ള ഒരോ പ്രത്യേക കഥകളായാണ് അവതരിപ്പിക്കപ്പെടുന്നത്. ലാ ഫ്ലോറിഡയുടെ കഥ, എന്റെ ജനനത്തിന്റെ കഥ, മിഥ്യാധാരണയുടെ കഥ, അസെമ്മൂറിന്റെ കഥ എന്ന് തുടങ്ങി. രണ്ടു കധാധാരകലാണ് ഇടകലരുന്നത് : ഒന്ന് പര്യടനത്തിന്റെ സംഭവഗതികള്‍ , മറ്റൊന്ന് മുസ്തഫ/ എസ്റ്റെബാനിക്കൊയുടെ പുരാവൃത്തം. കഥകളുടെ ആവര്‍ത്തനങ്ങള്‍ ജീവിതത്തിന്റെതും ചരിത്രത്തിന്റെതും കൂടിയാണെന്നും നോവലില്‍ നിരീക്ഷണമുണ്ട്. “നിങ്ങള്‍ക്ക് എല്ലാറ്റിനും ഒരു കഥ പറയാനുണ്ട്.” ഒരു ഘട്ടത്തില്‍ മുസ്തഫ ഉമ്മയോട് പറയുന്നു.
“ആദാമിന്റെ മകന് ഒരിക്കലും പുതുതായി ഒന്നും
സംഭവിച്ചിട്ടില്ല, അവര്‍ പറഞ്ഞു. എല്ലാം മുമ്പേ ജീവിച്ചു കഴിഞ്ഞതാണ്, എല്ലാം
മുമ്പേ പറയപ്പെട്ടതും. നമ്മള്‍ കഥകള്‍
ശ്രദ്ധിച്ചിരുന്നെങ്കില്‍ മാത്രം മതിയായിരുന്നു.”
അധിനിവേശവും അടിമത്തവും ഒന്നും
പുതിയതല്ല എന്ന് കൂടിയാണ് ഇവിടെ സൂചിതമാവുന്നത്, ഒന്നില്‍ നിന്നും മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല എന്ന വിരോധാഭാസവും.
പുതിയ
ഗോത്ര ഭാഷകള്‍ പഠിക്കുന്നതില്‍ എസ്റ്റെബാന്‍ നേടുന്ന വിജയം ഒരേസമയം അയാളെ
ഗോത്രത്തിലെ കുട്ടികളുടെ നേരമ്പോക്കാക്കുമെങ്കിലും അയാള്‍ക്കും മറ്റുള്ളവര്‍ക്കും
ഒരു താല്‍ക്കാലിക രക്ഷാമാര്‍ഗ്ഗം ആയിത്തീരുകയും ചെയ്യുന്നു. ഗോത്ര വൈദ്യന്‍ തോറ്റുപോകുന്നിടത്തു യാദൃശ്ചികമായി
അയാളുടെ 'വൈദ്യം' വിജയിച്ചതിനു
പിന്നില്‍ അയാളുടെ കഥപറയല്‍ വൈഭവം വലിയ പങ്കാണ് വഹിക്കുക.
"എനിക്ക് തിരിച്ചറിയാനാവാത്ത ഒരു
രോഗത്തെ കണ്ടുമുട്ടുമ്പോള്‍ ഞാന്‍ രോഗിയെയെ രോഗിണിയെയോ കേട്ടിരിക്കും, എന്നിട്ട് ഒരു നീണ്ട കഥയുടെ രൂപത്തില്‍ അവര്‍ക്ക് ആശ്വാസം നല്‍കും... ഇതും ഞാന്‍ അസെമ്മൂറിലെ ചന്തകളില്‍ നിന്ന് പഠിച്ചതായിരുന്നു: ഒരു നല്ല കഥയ്ക്ക് രോഗശാന്തി വരുത്താന്‍ കഴിയും.”
അങ്ങനെ, ഇല്ലാത്ത ചികിത്സാ വൈദഗ്ദ്യം അയാളില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെ
ങ്കിലും അത് ഫലിക്കുന്നുണ്ട് എന്നതിനു കാരണം എന്തെങ്കിലും കൂടോത്രമോ മാന്ത്രിക
ചികിത്സാ മുറകളോ അല്ലെന്ന് വ്യക്തമാണ്.
“മരണാസന്നനായ ഒരാളെയോ വന്ധ്യയായ ഒരു
സ്ത്രീയേയോ ആശ്വസിപ്പിക്കുക എന്നത് ഒരു കാര്യം, എന്നാല്‍
ഭേദമാവാത്ത കാര്യങ്ങളില്‍ പ്രതീക്ഷ നല്‍കുന്നത് മറ്റൊരു വിഷയമാണ്. പ്രതീക്ഷയായിരുന്നു അനുയായികള്‍ക്ക് ആവശ്യം, എന്നാല്‍
ഞാന്‍ ഒരു പ്രവാചകന്‍ ആയിരുന്നില്ല, എനിക്ക്
അനുയായികളെയും ആവശ്യമുണ്ടായിരുന്നില്ല.”
തുടര്‍ന്നാണ് അയാള്‍ ഗോത്രങ്ങള്‍ക്കിടയില്‍ 'അത്ഭുത സിദ്ധിയുള്ള വൈദ്യന്‍' ആയിത്തീരുന്നതും അയാളും കൂട്ടാളികളും വലിയ നേട്ടങ്ങള്‍ കൊയ്തു
കൂട്ടുന്നതും. അതില്‍ ആത്മീയത്തട്ടിപ്പിന്റെ ഘടകങ്ങള്‍
സംശയിക്കുന്ന ആല്‍ക്കറാസിന് ഡോരാന്റെസ് മറുപടി നല്‍കുന്നു
"ഗോത്ര ജനതയ്ക്ക് മേല്‍ ഞങ്ങള്‍ക്കെന്തെങ്കിലും
കഴിവുണ്ടെങ്കില്‍ അത് കര്‍ത്താവായ ദൈവം തന്നതാണ്. ഞങ്ങള്‍
അവരുടെ മേല്‍ കുരിശു വരക്കുകയും അവരുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുകയും
ചെയ്യുന്നു... അവര്‍ സ്വമേധയാ ഞങ്ങളെ പിന്തുടരുകയാണ്, കാരണം ഞങ്ങളവരെ ഒരു തരത്തിലും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നില്ല.”
എന്നാല്‍ ഇവിടെയും യാഥാര്‍ത്ഥ്യം
അധിനിവേശിക്കുക ഒരു ആന്റി ക്ലൈമാക്സ് രൂപത്തിലാണ്. എസ്റ്റെബാനെയും കൂട്ടാളികളെയും ആരാധനയോടെ അകമ്പടി സേവിക്കുന്ന
നൂറുകണക്കിന് ഗോത്ര യുവാക്കാളെ പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കാനായി
എത്തുന്ന അല്‍കാല്‍ദേ ഡയസ് അടിമകളാക്കും, ന്യു
സ്പെയിനില്‍ ഗോത്ര വംശജരുടെ അടിമത്തം നിയമം മൂലം നിരോധിതമാണ് എന്ന പുതിയ ചട്ടം
ഉദ്ധരിച്ചു കൊണ്ട് തന്നെ. എസ്റ്റെബാന്റെയോ
ദേകസാസിന്റെയോ അഭ്യര്‍ഥനകള്‍, വൈദ്യന്മാര്‍ എന്നതില്‍ നിന്ന്
ഹരജിക്കാര്‍ എന്നതിലേക്ക് തങ്ങളുടെ അവസ്ഥ മാറ്റി എന്നതല്ലാതെ പ്രയോജനം
ഒന്നുമുണ്ടാക്കുന്നില്ല.. ഡയസുമായുള്ള സംഭാഷണങ്ങളില്‍
എല്ലായിപ്പോഴും ഒരസംബന്ധത്തത്തിന്റെ ധ്വനിയുണ്ടെന്ന് എസ്റ്റെബാന്‍
നിരീക്ഷിക്കുന്നു. ഗോത്ര വര്‍ഗ്ഗക്കാരുമായി സമാധാന പൂര്‍ണ്ണമായ
ഐക്യം സാധ്യമാണെന്ന് അവരെ ഏറെ ആദര്‍ശ വല്‍ക്കരിക്കുന്നുണ്ട് ദേകസാസും
കാസ്റ്റിലോയും.
“ഇന്ത്യന്‍ വംശജരെല്ലാം, ഒന്നൊഴിയാതെ , അമ്പും വില്ലും കൊണ്ട്
വിദഗ്ദരാണ്, എന്നാലും അവരിലാര്‍ക്കും നമ്മുടെ ഏറ്റവും
ചെറിയ ട്രൂപ്പുകള്‍ക്കു നേരെപ്പോലും കാര്യമായ ചെറുത്തുനില്‍പ്പ് സാധ്യമല്ല. അതുകൊണ്ടാണ് ഞാന്‍ ഊന്നിപ്പറയുന്നത് സമാധാന മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക്
കോളനി വല്‍ക്കരണം സാധ്യമാകും.”
രക്തരഹിതമായ കീഴ്പ്പെടുത്തലുകളും
അത്രനല്ല ഫലങ്ങളൊന്നുമല്ല ഉണ്ടാക്കുകയെന്നു അസമ്മൂറിന്റെ അനുഭവത്തില്‍ നിന്ന്
എസ്റ്റെബാന്‍ മനസ്സിലാക്കിയിരുന്നു. അയാള്‍ പ്രതികരിക്കുന്നു:
“ഗോത്ര വംശജര്‍ ലോകത്തെങ്ങുമുള്ള മറ്റേതൊരു
വിഭാഗത്തെയും പോലെത്തന്നെയാണ്. അവര്‍ ജനിക്കുന്നു, മരിക്കുന്നു, ഇടയില്‍ സ്വന്തം നിയമങ്ങള്‍ക്കും
ആചാരങ്ങള്‍ക്കും അനുസരിച്ച് ജീവിക്കുന്നു. അവര്‍
സ്വന്തം രീതികളില്‍ ദൈവത്തെ ആരാധിക്കുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തി
വലുതാക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു, എന്നിട്ട്
സമയമാവുമ്പോള്‍ മരിച്ചവര്‍ക്കായി വിലപിക്കുന്നു. അവര്‍
യുദ്ധം അന്വേഷിച്ചു പോവുന്നില്ല, പക്ഷെ അതവരെ
തേടിച്ചെന്നാല്‍ അവരതില്‍ നിന്ന് ഓടിയൊളിക്കില്ല. അവരാകെ
ആഗ്രഹിക്കുന്നത് സമാധാനമായി ജീവിതം തുടരാന്‍ മാത്രമാണ്.”
തങ്ങളുടെ ഇടപെടല്‍ തീര്‍ത്തും പരാജയപ്പെടുന്നതോടെ ഗോത്ര വിഭാഗക്കാരുടെ മുന്നില്‍ അത്ഭുത സിദ്ധികളുടെ ഉടമകള്‍ എന്നതില്‍ നിന്ന് വെറും മനുഷ്യര്‍ എന്നതിലേക്ക് തങ്ങളുടെ സ്ഥാനം മാറുന്നത് ഗോത്ര വംശജയായ പ്രിയപ്പെട്ട ഭാര്യ ഒയോമാസോത്തിന്റെ കണ്ണുകളില്‍ എസ്റ്റെബാന്‍ വായിച്ചറിയുന്നു.
കൊളോണിയല്‍
സാമ്രാജ്യങ്ങളുടെ ഭാഗധേയങ്ങളില്‍ ഇതേ കാലം സംഭവിച്ചുകൊണ്ടിരുന്ന ചരിത്ര ഗതികള്‍
നോവലില്‍ ചുരുക്കി വിവരിക്കുന്നുണ്ട്. ഹെന്റി എട്ടാമന്‍ ആന്‍ ബോലെയ്നെ വിവാഹം ചെയ്തതും, രാജാവും ചര്‍ച്ചുമായുണ്ടായ അസ്വാരസ്യങ്ങളും ഓട്ടോമന്‍ സാമ്രാജ്യം ബാഗ്ദാദ്
പിടിച്ചടക്കിയതും സുല്‍ത്താന്‍ മുഹമ്മദ് ബുര്‍ത്തുഖാലിന്റെ മരണവും ഈ വിധത്തില്‍
പ്രദിപാദിക്കപ്പെടുന്നു. അങ്ങ് ആന്‍ ഡിസില്‍ സ്പാനിഷ്
സൈന്യാധിപന്‍ ഇന്‍കാ രാജാവിനെ തന്റെ പ്രജകള്‍ക്ക് മുന്നില്‍ വെച്ച് കൊന്നുകളഞ്ഞ
വാര്‍ത്തയും ഉദ്ധരിക്കപ്പെടുന്നു. പര്യടനത്തിന്റെ 'ചരിത്രം' വിവരിക്കാന്‍ 'അടിമ'യെ ഒഴിച്ചുള്ള മൂന്നു പേരെയും
ചുമതലപ്പെടുത്തപ്പെടുന്നു.
“ഈ ചരിത്രം അവതരിപ്പിക്കുന്നതില്‍ , എന്റെ സഹയാത്രികര്‍ കൂടുതല്‍ ഉപദ്രവകരമായ വിശദാംശങ്ങളെ മയപ്പെടുത്തി. എല്ലാ തെറ്റായ തീരുമാനങ്ങള്‍ക്കും നാര്‍ വെയ്സ് ഉത്തരവാദിയായി. തങ്ങള്‍ കണ്ട പീഡനങ്ങളും ബാലാല്‍ക്കാരങ്ങളും ഒഴിവാക്കി, ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും മോഷ്ടിച്ചതിനെ ന്യായീകരിച്ചു, തങ്ങള്‍ വിവാഹം ചെയ്ത ഗോത്ര ഭാര്യമാരുടെ കാര്യം വിട്ടുകളഞ്ഞു , ഗോത്രവിഭാഗങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയ ദുരിതങ്ങളെയും കണ്ടെത്തപ്പെട്ടതില്‍ ഉണ്ടായ ആശ്വാസത്തെയും പെരുപ്പിച്ചു കാട്ടി. ഈ ഹ്രസ്വവും ശുചീകൃതവുമായ രൂപത്തില്‍, നാര്‍ വെയ്സ് പര്യടനത്തിന്റെ നാള്‍വഴി ചരിതം ദര്‍ബാറിനും കാര്‍ഡിനല്‍മാര്‍ക്കും ശിക്ഷാമേധാവികള്‍ക്കും ഗവര്‍ണര്‍മാര്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും കാസ്റ്റിലില്‍ അവര്‍ വിട്ടുപോന്ന കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പാകമായി.”
കഥകളുടെ ബഹുസ്വരത:
“എന്നാല്‍ ആരും എന്നോട് മൊഴിനല്‍കാന്‍
ആവശ്യപ്പെട്ടില്ല . എനിക്കതില്‍ വിഷമം
തോന്നേണ്ടാതായിരുന്നു, പക്ഷെ ഇല്ലായിരുന്നു - അതിനു സമയമായിട്ടില്ലായിരുന്നു. ഒരു യഥാര്‍ത്ഥ
കഥയെക്കാള്‍ ഒരേ പോലെ വിലയേറിയതും പേലവവും ആയ ഒരേയൊരു കാര്യം ഒരു സ്വതന്ത്ര
ജീവിതമായിരുന്നു.”
എഴുതപ്പെട്ട രേഖകള്‍
അധികാരത്തിന്റെ പര്യായമാണെന്ന ഞെട്ടിക്കുന്ന തിരിച്ചറിവ് ഒരിക്കല്‍ക്കൂടി അയാള്‍ കണ്ടെത്തുന്നു. പണ്ടെന്നോ എഴുതപ്പെട്ട, ഇപ്പോള്‍ ചുരുക്കം ചിലരുടെ ഓര്‍മ്മകളില്‍ മാത്രം നിലനില്‍ക്കുന്ന മറ്റൊരു
രേഖ അയാളെ വേട്ടയാടുന്നു. അയാളുടെ ഭാവി വീണ്ടും ഇരുളടയുക
സാങ്കേതികമായി മാത്രം ഡോരാന്റസും താനും തമ്മില്‍ ബാക്കിയുള്ള അടിമ - ഉടമ ബന്ധം ഒരു ഭീഷണയാഥാര്‍ത്ഥ്യം ആവുമ്പോഴാണ്. 'പുതു
ലോക'ത്തിന്റെ ഭൂപടം തയ്യാറാക്കുന്നതില്‍ സഹകരിക്കുന്നതിന്
മറ്റുമൂന്നു പേരും വിസമ്മതിക്കുന്ന ഘട്ടത്തില്‍ സെബാസ്റ്റ്യനെ തനിക്കു വില്‍ക്കാന്‍
ഡയസ്, ഡോരാന്റസിനെ നിര്‍ബന്ധിക്കുന്നു. ഹെര്‍നാന്‍ കോര്‍ട്ടെസ് നയിക്കുന്ന പുതിയ പര്യടനത്തില്‍ അയാള്‍
വഴികാട്ടിയാവുന്നത് അങ്ങനെയാണ്. ഡോരാന്റെസും താനും പഴയ
സമവാക്യത്തിലേക്ക് തിരികെയെത്തുന്നതു അയാള്‍ അറിയുന്നു. എന്നാല്‍ ഇത്തവണ അയാള്‍ക്ക് തന്നോടൊപ്പം തന്റെ ഭാര്യയുടെ സ്വാതന്ത്ര്യ
നഷ്ടത്തിന്റെയും ഉത്തരവാദിത്തമുണ്ട്. ഒരു തന്ത്രം
മെനഞ്ഞ് അതിലൂടെ തന്റെയും ഭാര്യയുടെയും സ്വാതന്ത്ര്യം തിരികെ നേടുംമുമ്പ് ഒരു
നിമിഷം എല്ലാം നഷ്ടപ്പെട്ടതായി അയാള്‍ക്ക് തോന്നുന്നു. സ്വന്തം
ദുരയുടെ അള്‍ത്താരയില്‍ എല്ലാം ഹോമിച്ചതിന്, 'സ്വമേധയാ
ഇരുട്ടിലേക്ക് നടന്നതിനു' അയാള്‍ തന്നെത്തന്നെ
പഴിക്കുന്നു. എന്നാല്‍ ആ നിമിഷം അയാള്‍ക്കൊരു
വെളിപാടുണ്ടാവുന്നു.
“എല്ലാം നഷ്ടപ്പെട്ടു.
പക്ഷെ എന്റെ ഉള്ളില്‍
നിന്ന് ഒരു ശബ്ദം പറഞ്ഞു, ഇല്ല - എല്ലാം പോയിട്ടില്ല.
എന്റെ കയ്യില്‍ ഇപ്പോഴും
ഒന്നുണ്ടായിരുന്നു. എന്റെ കഥ. ഞാന്‍
ഇന്ത്യക്കാരുടെ നാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടായിരുന്നു, എന്റെ കൂട്ടാളികള്‍ മാറ്റിപ്പറയാനോ ചമത്കരിക്കാനോ നിശ്ശബ്ദമാക്കാനോ
ശ്രമിച്ച പലതിനും ഞാന്‍ സാക്ഷിയായിരുന്നു. മാറ്റപ്പെട്ടത്, വളച്ചൊടിക്കപ്പെട്ടത് അല്ലെങ്കില്‍ വിട്ടുകളഞ്ഞത്- അതായിരുന്നു ചരിത്രത്തിന്റെ ഹൃദയം, വിവരിക്കാനാവാത്ത
ഭാഗങ്ങള്‍, പറയാന്‍ മാത്രം കഴിയുന്നത്. എനിക്കത് പറയാനാവും. തെറ്റായി പറഞ്ഞത് എനിക്ക്
ശരിയാക്കാനാവും. അങ്ങനെ ഞാന്‍ എന്റെ വിവരണം എഴുതാന്‍
തുടങ്ങി. ലോകത്തിന്റെ അറ്റത്തേക്ക് എന്നെ കൊണ്ടുവന്ന
സാമ്രാജ്യത്വ പര്യടനെത്തെ കുറിച്ചു ഞാന്‍ കേട്ട ഓരോ നുണക്കും പകരം ഞാന്‍ സത്യം
പറയും.”
എങ്കിലും കഥകളുടെ ബഹുസ്വരതയെന്ന
സാധ്യതയെ അയാള്‍ സ്വാഗതം ചെയ്യുന്നു.
“ഈ ആഖ്യാനത്തിലൂടെ ഭൂഖണ്ഡത്തിന്റെ ഹൃദയത്തിലേക്ക് യാത്ര ചെയ്തപ്പോള്‍ ശരിക്കും എന്താണുണ്ടായത് എന്ന് പറയാന്‍ ഞാന്‍ ശ്രമിച്ചു. സ്പാനിഷ് സാമ്രാജ്യത്തിന്റെ സേവകര്‍ അവരുടെ രാജാവിനും ബിഷപ്പിനും ഭാര്യമാര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റൊരു കഥ നല്കി. എട്ടുവര്‍ഷം ഞാന്‍ കൂടെക്കഴിഞ്ഞ ഗോത്രജര്‍ , ഓരോരുത്തരും, ആയിരങ്ങളില്‍ ഓരോരുത്തരും, മറ്റു കഥകള്‍ പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ യഥാര്‍ത്ഥ കഥ എന്നൊന്ന് ഇല്ലായിരിക്കാം, കല്‍പ്പിത കഥകള്‍, ഞങ്ങള്‍ കണ്ടതിന്റെയും കേട്ടതിന്റെയും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടതിന്റെയും തോന്നിയതിന്റെയും അവ്യക്ത പ്രതിഫലനങ്ങള്‍മാത്രമേ ഉള്ളൂ എന്ന് വരാം. ഞങ്ങളുടെ അനുഭവങ്ങള്‍ അവയുടെ മുഴുവന്‍ കണ്ണഞ്ചിക്കുന്ന ഉജ്വലമായ വര്‍ണ്ണങ്ങളിലും ഏതോ വിധത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ അവ നമ്മെ സത്യത്തിന്റെ കണ്ണടപ്പിക്കുന്ന വെളിച്ചത്തിലേക്ക് നയിച്ചേക്കാം.”
The
Kindness of Enemies by Leila Aboulela
https://alittlesomethings.blogspot.com/2018/08/blog-post_6.html
Hope and
Other Dangerous Pursuits by Laila Lalami (revised)
https://alittlesomethings.blogspot.com/2018/01/05.html
Aano by G.
R. Indugopan (Malayalam)
https://alittlesomethings.blogspot.com/2024/06/aano-by-g-r-indugopan-malayalam.html
Exit West by Mohsin Hamid
https://alittlesomethings.blogspot.com/2017/10/blog-post_24.html
Burnt Shadows by Kamila
Shamsie
https://alittlesomethings.blogspot.com/2015/11/blog-post.html
No comments:
Post a Comment