മൊറോക്കന്‍ - അമേരിക്കന്‍
നോവലിസ്റ്റായ ലൈലാ ലലാമി, ജേണലിസ്റ്റ്, സാമൂഹ്യ നിരീക്ഷക, നോവലിസ്റ്റ് എന്നീ
നിലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പുതുതലമുറ എഴുത്തുകാരിയാണ്.
പുലിറ്റ്സര്‍ പുരസ്ക്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും അമേരിക്കന്‍
ബുക്ക് അവാര്‍ഡ്, അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്, ഹേസ്റ്റന്‍ റൈറ്റ് ലഗസി അവാര്‍ഡ്, തുടങ്ങിയവ
നേടുകയും ചെയ്ത ദി മൂര്‍സ് അക്കൌണ്ട് (2015) ഉള്‍പ്പടെ
ഇതിനോടകം മൂന്ന് നോവലുകള്‍ അവരുടേതായി പുറത്തു വന്നിട്ടുണ്ട്. മൊറോക്കോയിലെ
റബാത്തില്‍ ജനിച്ചു വളര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി, ബ്രിട്ടീഷ് കൌണ്‍സില്‍ ഫെലോഷിപ്പോടെ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്
ലിംഗ്വിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അവര്‍ മൊറോക്കോയില്‍
ജേണലിസ്റ്റ് ആയി ജോലി തുടങ്ങിയത്. ഇക്കാലം മുതല്‍ കൂടുതല്‍ തീവ്രമായി തൊട്ടറിഞ്ഞ
മൊറോക്കന്‍ സമൂഹത്തിലെ ദാരിദ്ര്യവും മത തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികളും
പ്രവാസ ദുരന്തങ്ങളുമാണ് പ്രവാസ എഴുത്തുകാരില്‍ പലപ്പോഴും കാണാവുന്ന ഉദാര
മഹാമാനസ്കതയുടെയും കനം കുറഞ്ഞ ഗൃഹാതുരതയുടെയും ഭാരങ്ങളില്ലാതെ തീക്ഷ്ണമായ സത്യ സന്ധതയോടെ അവര്‍ തന്റെ നോവലുകള്‍ക്ക് വിഷയമാക്കിയത്. ലൈലാ
ലലാമിയുടെ പ്രഥമ ഫിക് ഷനല്‍ കൃതിയായ Hope
and Other Dangerous Pursuits (2005) അവരുടെ ഉത്കണ്ഠകളെ ആഗോള വായനാ സമൂഹത്തിനു മുന്നില്‍
ആവിഷ്കരിച്ച ആദ്യ രചനയെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.
Also by Laila Lalami:
https://alittlesomethings.blogspot.com/2016/09/blog-post_27.html
പരസ്പരം ബന്ധിതമായ
കഥാസമാഹാരമായും അയഞ്ഞ ഘടനയുള്ള നോവല്‍ ആയും വായിക്കാവുന്ന കൃതിയാണ് ‘പ്രതീക്ഷയും
മറ്റു അപകടകരമായ അന്വേഷണങ്ങളും’. സമാകാലിക സാമൂഹ്യ ദുരന്തങ്ങളില്‍ ഏറ്റവും
വലിയതെന്നു പറയാവുന്ന ഒന്നായ ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള
കൂട്ടപ്പാലായനങ്ങള്‍ വിഷയമാക്കുന്ന നോവല്‍ സുരക്ഷിതത്വത്തിന്റെ മാനദണ്ഡങ്ങള്‍
ഒന്നുമേ പാലിക്കാത്ത കാറ്റ് നിറച്ച ലൈഫ് ബോട്ട് ഉപയോഗിച്ച് ജിബ്രാള്‍ട്ടര്‍
കടലിടുക്ക് മുറിച്ചു കടന്ന് മാഡ്രിഡിലേക്ക് പോകുന്ന നാലു മൊറോക്കന്‍ അഭയാര്‍ഥികളെ
പിന്‍ തുടരുന്നു. സ്പെയിന്‍ ഈ വ്യക്തികള്‍ക്ക് അവരുടെ സ്വന്തം ഇരുണ്ട വിധികളെ
മാറ്റിയെഴുതാനുള്ള അവസരമാണ്. ആറുപേര്‍ക്ക് അനുവദനീയമായ ബോട്ടില്‍ ഭീമന്‍ തുക നല്‍കി
മുപ്പതിലേറെ പേരാണ് തള്ളിക്കയറിയിട്ടുള്ളത്. റോന്തു ചുറ്റുന്ന തീരദേശ ഗാര്‍ഡുകളുടെ
കണ്ണില്‍ പെടാതിരിക്കാന്‍ തീരത്തെത്തുന്നതിനും ഇരുനൂറ്റിയമ്പത് മീറ്റര്‍ അകലെ
ഇറക്കി വിടുന്ന അഭയാര്‍ഥികളില്‍ നീന്താന്‍ വശമില്ലാത്തവരും രോഗികളും കുഞ്ഞുങ്ങളും
ദുര്‍ബ്ബലരും പലപ്പോഴും മരണപ്പെടുന്നു. കടലിലെ ഒഴുക്കിനനുസരിച്ച് സുരക്ഷിത
ഇടങ്ങളില്‍ എത്തിപ്പെടുക എന്നത് പലപ്പോഴും ദുസ്സാധ്യമാവുകയും പിടികൂടപ്പെടുന്നവര്‍
തിരികെ അയക്കപ്പെടുകയോ തടവറകളില്‍ ഒടുങ്ങുകയോ ചെയ്യുന്നതും സാധാരണം. തിരികെ
അയക്കപ്പെടുന്നവര്‍ ഇനിയും വിറ്റുപെറുക്കിയും മരീചികയാവുന്ന സുഭിക്ഷതയുടെ
ജാമ്യത്തില്‍ കടമെടുത്തും വീണ്ടും സ്വപ്നങ്ങളുടെ ഭാണ്ഡം മുറുക്കുന്നു. നോവലില്‍, നാലു മുഖ്യ കഥാപാത്രങ്ങളുടെ യാത്രാരംഭം ആവിഷ്കരിക്കുന്ന
‘ദി ട്രിപ്പ്’ എന്ന് പേരായാ ആദ്യ ഭാഗം മുറാദിന്റെ വീക്ഷണത്തിലാണ് ആഖ്യാനം
ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വരുന്ന ‘മുമ്പ്’, ‘പിന്നീട്’
എന്നീ രണ്ടു ഭാഗങ്ങള്‍ ഓരോന്നും നാലുവീതം കഥകളായി നാല് കഥാപാത്രങ്ങളുടെ
ജീവിതങ്ങളുടെ പുരോഭാഗങ്ങളും യാത്രാനന്തര ജീവിതങ്ങളും ആവിഷ്കരിക്കുന്നു. താരതമ്യേന
ഋജുവായ ഈ ഘടന ആദ്യ രചനയുടെ പരിമിതികള്‍ ഒട്ടൊക്കെ മറികടന്ന് കഥാപാത്രങ്ങളെ
അടുത്തറിയാന്‍ മാത്രമല്ല അവര്‍ നേരിടുന്ന ജീവിത യുദ്ധത്തിന്റെ തീക്ഷ്ണത
ആവിഷ്കരിക്കാനും നോവലിസ്റ്റിനെ സഹായിക്കുന്നുണ്ട്.
ഇരുപതു കടക്കുക മാത്രം ചെയ്ത മുറാദ് ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന നിലയില്‍ നില നില്‍ക്കാനുള്ള ബദ്ധപ്പാടില്‍ തോറ്റുപോകുന്നതോടെയാണ് പ്രവാസവഴി തെരഞ്ഞെടുക്കുന്നത്. കാര്‍, വീട്, ഫാന്‍സി വാച്ച് തുടങ്ങിയ യൂറോപ്പ്യന്‍ സ്വപ്നങ്ങളാണ് അവനെ നയിക്കുന്നത്. പിതാവിന്റെ മരണശേഷം കുടുംബ കാര്യങ്ങള്‍ നോക്കാന്‍ താന്‍ പ്രാപ്തനല്ല എന്ന ചിന്തയില്‍ നീറുമ്പോഴാണ് തട്ടിപ്പും കള്ളക്കടത്തും തൊഴിലാക്കിയ റഹാലിന്റെ കെണിയില്‍ അയാള്‍ വീഴുന്നത്. ഉമ്മയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടുന്ന ഇരുപതിനായിരം ദിര്‍ഹം നല്‍കിയാണ് മറ്റുള്ളവരുടെ കൂടെ അയാളും ചങ്ങാടത്തില്‍ ഇടം കണ്ടെത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത് കാരണം തിരികെയെത്തുമ്പോള്‍ അയാള്‍ ജീവിതത്തെ പുനര്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റൊരു മുഖ്യ കഥാപാത്രമായ, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തീവ്രസമീപനങ്ങളില്‍ ആകൃഷ്ടയായ ഫാതെന്‍ കോളേജില്‍ പരീക്ഷയില്‍ കോപ്പിയടിച്ചു പിടിക്കപ്പെടുകയും നൂറിനെ പോലുള്ള മറ്റു പെണ്‍കുട്ടികള്‍ക്കു മേല്‍ അപകടകരമായ സ്വാധീനമായിതീരുന്നത് കാരണം പഴയ സുഹൃദ് വലയങ്ങളിലും അനഭിമതയാവുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് നാടുവിടുന്നത്. മെക്കാനിക്കായി ജീവിതം പരാജയപ്പെടുന്ന അസീസ് അമോര്‍ കൂടുതല്‍ സാമ്പത്തിക വിജയം നേടി ഭാര്യാ വീട്ടുകാരുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇതയാളുടെ രണ്ടാമത് ശ്രമമാണ്. അഞ്ചുവര്‍ഷം പെടാപ്പാടുപെട്ടാണ് അയാള്‍ പിടിച്ചു നില്‍ക്കാനാവുന്ന ഒരു ജോലി കണ്ടെത്തുന്നതും നാട്ടില്‍ ഭാര്യ സൊഹറാക്കും ഉമ്മക്കും പണമയക്കാന്‍ പ്രാപ്തനാകുന്നതും. എന്നാല്‍ ഒടുവില്‍ ഭാര്യയേയുംകൂട്ടി തിരികെ പോകാനായി നാട്ടില്‍ തിരിച്ചെത്തുന്ന അസീസ്, കാസബ്ലാങ്കയെ ഒരു മടുപ്പിക്കുന്ന നഗരമായി തിരിച്ചറിയുന്നു. സൊഹറായുടെ ചെറിയ ലോകം മാഡ്രിഡിലെ ജീവിതവുമായി ഇണങ്ങിപ്പോവില്ലെന്ന ചിന്തയോടെ അയാള്‍ തനിയെ തിരിച്ചു പോകുന്നു. ‘വെറും ശാരീരികം’ മാത്രമായിരുന്ന തന്റെ ഇതര ബന്ധങ്ങള്‍ സംശയപ്രകൃതമില്ലാത്ത സൊഹറയില്‍ നിന്ന് മറച്ചു വെക്കാന്‍ അയാള്‍ക്കൊട്ടും പ്രയാസമുണ്ടായിരുന്നതുമില്ല. ഹലീമാ ബൂഹംസയാകട്ടെ തന്റെ രണ്ടു മൂന്ന് മക്കളോടൊപ്പം നാടുവിടുന്നത് ഭര്‍ത്താവിന്റെ പീഡനത്തില്‍നിന്ന് രക്ഷതേടിയും വിവാഹ മോചനം കിട്ടിയാലും കുട്ടികളുടെ സംരക്ഷണാവകാശം നിലനിര്‍ത്താനും വേണ്ടിയുമാണ്.
വ്യത്യസ്ത കഥാപാത്രങ്ങളുടെ
കാഴ്ച്ചപ്പാടുകളിലൂടെ പറയപ്പെടുന്ന കഥകളിലൂടെയാണ് മുഖ്യകഥാപാത്രങ്ങളെ നാം
അടുത്തറിയുന്നത്. ഫാതെനിനെ കുറിച്ച് ആദ്യം നിരീക്ഷിക്കപ്പെടുന്നത് അവളുടെ അടുത്ത
സുഹൃത്ത് നൂറിന്റെ പിതാവും മൊറോക്കന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനും
പുരോഗമന നിലപാടുകാരനുമായ ലാര്‍ബി അമ്രാനിയിലൂടെയാണ്. മതതീവ്ര നിലപാടുകളുടെ കാറ്റും
വെളിച്ചവുമില്ലാത്ത കാര്‍ക്കശ്യങ്ങളില്ലാതെ സ്വതന്ത്രയായി ജീവിക്കാന്‍ കഴിയും വിധം
ഓമനിച്ചു വളര്‍ത്തിയ മകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അയാളെ
അങ്കലാപ്പിലാക്കുന്നു. ക്ലാസിക്കല്‍ അറബിക് പരിജ്ഞാനമില്ലാത്ത മകള്‍ സയ്യിദ്
ഖുതുബിന്റെ ഇസ്ലാമിസ്റ്റ് ഗ്രന്ഥങ്ങള്‍ വായിക്കുന്നതും തിയേറ്റര്‍ പോലുള്ള
ഉല്ലാസങ്ങളോട് വിമുഖയാവുന്നതും അയാളെ വിഷമിപ്പിക്കുന്നു. മികച്ച വിദ്യാര്‍ഥിനിയായതുകൊണ്ട്
ന്യൂ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ലഭിക്കുന്ന സ്വപ്നതുല്യമായ
അവസരം പാശ്ചാത്യ വിദ്യാഭ്യാസ വിരോധവും ഇസ്ലാമിക സംസ്കാരത്തോടുള്ള അഭിനിവേശവും
കാരണം നൂറ തള്ളിക്കളയുന്നു. ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങുന്ന
മകളോട് യുക്തിബോധത്തോടെ തര്‍ക്കിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ ഫാതെനിനെ
ഇനി മുതല്‍ കാണരുതെന്ന് അയാള്‍ വിലക്കുന്നു. പരീക്ഷാ ഹാളില്‍ ഫാതെനിനെ
കോപ്പിയടിക്കാന്‍ സഹായിച്ചു പിടിക്കപ്പെടുന്ന മകളോട് ഇതെങ്ങനെയാണ് നിന്റെ കര്‍ക്കശ
നീതിബോധവുമായി ഒത്തുപോകുന്നത് എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. ഫാതെനിനെ സ്കൂളില്‍നിന്ന്
പുറത്താക്കുന്നതിനു പിന്നില്‍ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള
ലാര്‍ബിയുടെ ഇടപെടലുണ്ട്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഹലീമ തന്റെ
ഉമ്മയുടെ വീട്ടില്‍ അഭയം തേടുമ്പോള്‍ മടുപ്പും വിരക്തിയും സ്നേഹനിരാസവും
മുഖമുദ്രയായ കിഴവി ഇങ്ങനെയാണ് പ്രതികരിക്കുക: “വീണ്ടും?.” എക്സ്റ്റന്‍ഷന്‍ കോഡ് കൊണ്ടുള്ള അടിയേറ്റു
മുറിപ്പാടുകളുമായി വേദനിക്കുന്ന ഹലീമയുടെ അവസ്ഥ തനിയാവര്‍ത്തനമാണെന്നും ഒരു
നിശ്ചയവുമില്ലാത്ത പലായനത്തിലേക്കുപോലും അവര്‍ ഇറങ്ങിത്തിരിക്കുന്നത് ഒട്ടും
അസ്വാഭാവികമല്ലെന്നും ഇങ്ങനെയാണ് വായനക്കാരന്‍ തിരിച്ചറിയുക. ചങ്ങാടത്തില്‍ നിന്ന്
ഇറക്കിവിടുമ്പോള്‍ മുങ്ങിമരിക്കാന്‍ പോയ തന്നെയും ഇളയ രണ്ടു സഹോദരങ്ങളെയും
സാഹസികമായി രക്ഷപ്പെടുത്തുന്ന കൌമാരക്കാരനായ മൂത്ത മകന്‍ ഒരു അത്ഭുതപ്രവര്‍ത്തകന്‍
വിശുദ്ധന്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നതും നിരക്ഷരരായ സ്ത്രീകള്‍ അവനെ
അനുഗ്രഹത്തിനായി ശല്യം ചെയ്യുന്നതുമൊക്കെ ഇത്തിരിയൊരു നേരമ്പോക്കായാണ് ഹലീമ ഉള്‍കൊള്ളുക.
ഒട്ടേറെ അപമാനത്തിനു ശേഷമെങ്കിലും ഭര്‍ത്താവ് വിവാഹമോചനം നല്‍കുന്നതോടെ ഹലീമ
വീണ്ടും ഭാവിയെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുന്നു.
പാലായനാനന്തര ഘട്ടത്തില്‍ ഓരോരുത്തരും ആയിത്തീരുന്നതെന്തോ അത് അവര്‍ സ്വപ്നം കണ്ടിരുന്ന ജീവിതത്തില്‍ നിന്ന് എത്രമാത്രം വിരുദ്ധമാണ് എന്നത് അഭയാര്‍ഥി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നു കാട്ടുന്നുണ്ട്. ഇസ്ലാമിസ്റ്റ് കാര്‍ക്കശ്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവരെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വഴിയിലേക്ക് ആകര്‍ഷിക്കാനും ശ്രമിച്ചിരുന്ന ഫാതെന്‍ മാഡ്രിഡിലെ ഒരു ലൈംഗികത്തൊഴിലാളി ആയിത്തീരുന്നത് ഉള്ളുലക്കുന്ന അനുഭവമാണ്. സുന്ദരിയായ യുവതിയെ തേടിയെത്തുന്നവരില്‍ പതിവുകാരുണ്ട്. അക്കൂട്ടത്തില്‍ മാര്‍ട്ടിന്‍ എന്ന ഇളം യുവാവുമായി അവള്‍ക്കുണ്ടാവുന്ന ബന്ധം നോവലിലെ കൂടുതല്‍ സൂക്ഷ്മമായ ചില പ്രമേയങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ജനറല്‍ ഫ്രാങ്കോയുടെ സൈന്യത്തില്‍ പ്രവര്‍ത്തിച്ച മുത്തച്ഛനെയും അച്ഛനെയും ‘ഫാഷിസ്റ്റ് പന്നികള്‍’ എന്നൊക്കെ വിളിക്കുന്ന പുരോഗമന നിലപാടുകാരന്‍ പക്ഷെ, അറബ് സ്ത്രീകളുടെ ‘ലൈംഗിക വശീകരണ മിടുക്ക്’ സംബന്ധിച്ച വാര്‍പ്പു നിലപാടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഫാതെന്‍ അയാളുടെ രക്ഷപ്പെടുത്തല്‍ വാഗ്ദാനത്തിന്റെയെല്ലാം അപ്പുറം തിരിച്ചറിയുന്നു: “അടുത്ത തവണ നീ വേറെ ആളെ കണ്ടെത്തണം” എന്ന് അവള്‍ ആ ബന്ധം അവസാനിപ്പിക്കുന്നു. ഫാതെന്‍ തന്റെയുള്ളിലെ പോരാളിലെ ഇനിയും കൊന്നു കളഞ്ഞിട്ടില്ല. തന്നെ സഹായിക്കാന്‍ മറ്റാരുമില്ലെന്നും താന്‍ തന്നെ അത് ചെയ്യണമെന്നും ഉള്ള പുതിയ തിരിച്ചറിവിലാണ് അവള്‍ ഈദ് വിഭവങ്ങള്‍ ഒരുക്കി പിണക്കത്തിലായിരുന്ന മുറിയുടെ പങ്കുകാരിക്കു വിളമ്പുന്നത്.
കൂട്ടപ്പാലായനങ്ങളുടെ കഥകള്‍
അക്കങ്ങളായി ഇത്രയിത്ര ‘തീരത്തടിഞ്ഞ ജഡങ്ങ’ളും ‘കപ്പലില്‍ കണ്ടെത്തിയ നിയമവിരുദ്ധ
കുടിയേറ്റക്കാ’രും ‘രേഖകളില്ലാത്ത വീട്ടുവേലക്കാ’രും എന്നുമാത്രം പറയപ്പെടുന്ന
കാലത്ത് അവര്‍ക്ക് പേരുകള്‍ നല്‍കുകയും അവര്‍ക്കോരോ കഥകള്‍ നല്‍കുകയും ചെയ്തു അവരെ
വ്യക്തിവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്. അവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടെന്നും അവര്‍
അപകടകരമായ രീതിയിലും അവയെ പിന്തുടരുകയാണെന്നുമാണ് നോവലിന്റെ തലക്കെട്ടു തന്നെയും
പറഞ്ഞു വെക്കുന്നത്. നോവലിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങള്‍ സ്പെയിനില്‍
എത്തിച്ചേരുന്നതില്‍ വിജയിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതവും അത് സാധിക്കാതെ
പോയവരുടെതില്‍ നിന്ന് ഗുണപരമായി ഏറെയൊന്നും വ്യത്യസ്തമല്ല എന്ന്
സൂചിപ്പിക്കപ്പെടുന്നുണ്ട്. ഫാതെന്‍ മാഡ്രിഡില്‍ എത്തുന്നുവെങ്കിലും അവള്‍ക്കുപോലും
അപമാനം തോന്നുന്ന ജീവിതമാണ് നയിക്കേണ്ടി വരുന്നത്. അസീസ് ആവട്ടെ, സ്വപ്നഭൂമിയില്‍ തന്നെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന
സമൂഹത്തില്‍ ഏകാകിയായി കഴിയേണ്ടി വരുന്നു. തിരികെ നാട്ടിലെത്തുന്ന ഹലീമയും മുറാദും
പതിയെയെങ്കിലും ജീവിതവുമായി സന്ധിയാവുന്നുമുണ്ട്. മൊറോക്കന്‍ സമൂഹത്തിന്റെ
സമഗ്രമായ ഒരു പരിഛേദം സൃഷ്ടിക്കാന്‍ നോവലിസ്റ്റ് ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്
എന്ന് കാണാം: വിവാഹിതരും അവിവാഹിതരും, വിദ്യാസമ്പന്നരും
നിരക്ഷരരും, സെക്കുലര്‍ ചിന്താഗതിക്കാരും മതനിഷ്ഠ
ഉള്ളവരും, പുരുഷന്മാരും സ്ത്രീകളും എന്നിങ്ങനെ മുഖ്യ
കഥാപാത്രങ്ങളില്‍ ദ്വന്ദ്വങ്ങള്‍ പ്രകടമാണ്. പാശ്ചാത്യ സ്വാധീനങ്ങള്‍ക്കും
പരമ്പരാഗത മൂല്യങ്ങള്‍ക്കുമിടയില്‍ ഇടറി നില്‍ക്കുന്ന പോസ്റ്റ് കൊളോണിയല്‍
മോറോക്കൊയുടെ ആവിഷ്കാരത്തിലാണ് ലലാമിയുടെ കൈത്തഴക്കം പ്രകടമാകുന്നത്. ഒരേ സമയം
അറേബ്യനും ഒപ്പം പാശ്ചാത്യവും ആഫ്രിക്കനുമായ ഒരു ലോകത്തെയാണ് ഇത്തിരി പ്രകടനപരമാം
വിധം എന്നുതന്നെ പറയാവുന്ന രീതിയില്‍ നോവല്‍ ചിത്രീകരിക്കുന്നത്. എന്നാല്‍
എല്ലായിപ്പോഴും അവര്‍ അവതരിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍ അഭയാര്‍ഥിത്വത്തിന്റെ സാര്‍വ്വലൗകിക
മാനങ്ങള്‍ ഉള്ളതാണ്.
രാഷ്ട്രീയ ദര്‍ശനങ്ങളിലെ സംഘര്‍ഷങ്ങളില്‍
അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ലോകത്ത് സ്വത്വത്തിന്റെയും പദവിയുടെയും
സാംഗത്യം അന്വേഷിക്കുന്ന, 2009-ലെ
ഓറഞ്ച് പ്രൈസിന് പരിഗണിക്കപ്പെട്ട Secret Son എന്ന നോവലിലേക്കും കൊളോണിയല്‍ ചരിത്രത്തിലെ ഏറ്റവും
ദുരന്തപൂര്‍ണ്ണമായ അധിനിവേശ പര്യടനങ്ങളില്‍ ഒന്നായ ‘നാര്‍ വെയ്സ്
പര്യവേക്ഷണ’ത്തിന്റെ തമസ്കരിക്കപ്പെട്ട പിന്നാമ്പുറം ചരിത്രത്തില്‍ ഇടം കിട്ടാതെ
പോയ എസ്റ്റെവാനിക്കോ എന്ന മൂറിഷ് പര്യവേഷകന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന The Moor’s Account എന്ന കൃതിയിലേക്കുമുള്ള
ലൈലാ ലലാമിയുടെ മുന്നേറ്റം തികച്ചും സ്വാഭാവികമാണ് എന്ന് കാണാം. ആദ്യകൃതിയില്‍
പ്രമേയത്തിന്റെ വൈപുല്യത്തോട് നീതിപുലര്‍ത്തുന്നതില്‍ ഇടര്‍ച്ച കാണിച്ച
ക്രാഫ്റ്റിന്റെ മേല്‍ നോവലിസ്റ്റ് പിന്നീട് നേടിയ കയ്യടക്കം ‘മൂറിന്റെ
ഭാഷ്യ’ത്തില്‍ വെന്നിക്കൊടി പാറിക്കുന്നതും കാണാം.
(ഞായര്‍ പ്രഭാതം 2018 ജനുവരി 17)
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 229-235)
To purchase, contact
ph.no: 8086126024
More reading:
The Moor's
Account by Laila Lalami
https://alittlesomethings.blogspot.com/2016/09/blog-post_27.html
The
Kindness of Enemies by Leila Aboulela
https://alittlesomethings.blogspot.com/2018/08/blog-post_6.html
Aano by G.
R. Indugopan (Malayalam)
https://alittlesomethings.blogspot.com/2024/06/aano-by-g-r-indugopan-malayalam.html
Exit West by Mohsin Hamid
https://alittlesomethings.blogspot.com/2017/10/blog-post_24.html
No comments:
Post a Comment