Featured Post

Sunday, January 7, 2018

In the Country of Men by Hisham Matar

ആണ്‍കോയ്മയുടെ ശൂന്യസ്ഥലികള്‍


1970-ല്‍ ന്യു യോര്‍ക്കില്‍ ജനിച്ച ഹിഷാം മതാര്‍ ലിബിയന്‍ മാതാപിതാക്കളോടൊപ്പം മൂന്നാം വയസ്സില്‍ ട്രിപ്പോളിയില്‍ എത്തിയതോടെ സൌഭാഗ്യകരമായ ബാല്യത്തിന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് കലുഷമായ ഒരു നാടിന്റെ അന്തരീക്ഷത്തിലേക്കാണ് പറിച്ചു നടപ്പെട്ടത്. ഒമ്പതാം വയസ്സില്‍, ലിബിയന്‍ ഏകാധിപതി മുഅമ്മാര്‍ ഗദ്ദാഫിയുടെ അധികാരാവരോഹണത്തെ തുടര്‍ന്ന് കുടുംബ സമേതം ഇജിപ്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്തോടെ ഹിഷാമിന്റെയും സഹോദരന്റെയും സ്കൂള്‍ വിദ്യാഭ്യാസം കൈറോയിലായി. തുടര്‍ന്ന് 1986-ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ എത്തിയ ഹിഷാം അവിടെ നിന്ന് ആര്‍ക്കിടെക്ച്ചര്‍ ബിരുദം നേടി. 1990-ല്‍ വിമതന്‍ എന്ന പേരില്‍ ഇജിപ്ത്യന്‍ രഹസ്യപ്പോലീസ് കൈറോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലിബിയന്‍ ഭരണകൂടത്തിനു കൈമാറിയ പിതാവ് ജബല്ല മതാറിനെ കുറിച്ച് പിന്നീട് ദുരൂഹതകള്‍ മാത്രമാണ് അവശേഷിച്ചത്. അപ്രത്യക്ഷനായതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞ് 1996-ല്‍ പിതാവിന്റെ സ്വന്തം കൈപ്പടയില്‍ വീട്ടിലെത്തിയ കത്തില്‍ നിന്നാണ് അദ്ദേഹത്തിനു എന്ത് സംഭവിച്ചു എന്നതിന്റെ ആദ്യ സൂചനകള്‍ കുടുംബത്തിനു ലഭിക്കുന്നത്. 2002-ല്‍ പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന സൂചനകള്‍ ലഭിച്ചതില്‍ നിന്ന് ട്രിപ്പോളിയിലെ കുപ്രസിദ്ധമായ അബുസലീം ജയിലിലാക്കപ്പെട്ടിരുന്നവരില്‍ 1996-ലെ കൂട്ടക്കൊലക്ക് വിധേയരായ 1200 പേരില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല എന്ന് അനുമാനിക്കാനായി. ഇന്നും ദുരൂഹത മാത്രം ശേഷിക്കുന്ന ആ കാണാതാവലിന്റെ പിന്നാമ്പുറമായും പിതാവിനെ തേടിയുള്ള അന്വേഷണങ്ങളായുമാണ് ഹിഷാമിന്റെ നോവലുകള്‍ In the Country of Men, Anatomy of a Disappearance എന്നിവയും The Return എന്ന നോണ്‍ ഫിക് ഷന്‍ കൃതിയും രചിക്കപ്പെട്ടത്‌. ഒരു ഒമ്പതു വയസ്സുകാരന്റെ കണ്ണിലൂടെ ഗദ്ദാഫിയുടെ അധികാരാവരോഹണ ഘട്ടത്തിലെ ലിബിയന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അപകടകരമായ സാഹചര്യങ്ങളിലെ അതിജീവത്തിന്റെയും ദുരന്തങ്ങളുടെയും കുടുംബ കഥ ആവിഷ്കരിക്കുന്ന ‘പുരുഷന്മാരുടെ നാട്ടില്‍’ (2006) എന്ന പ്രഥമ നോവല്‍ ഗാര്‍ഡിയന്‍ ഫസ്റ്റ് ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ പ്രൈസ് എന്നിവയ്ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും കോമണ്‍വെല്‍ത്ത് റൈറ്റെഴ്സ് പ്രൈസ്, അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

1979-ലെ വേനല്‍ക്കാലം. കേണല്‍ ഗദ്ദാഫി ദാക്ഷീണ്യമില്ലാത്ത രീതിയില്‍ വിമതരെയും എതിരാളികളെയും കൊന്നൊടുക്കിയും പീഡിപ്പിച്ചും തന്റെ ഭരണം അരക്കിട്ടുരപ്പിക്കുന്ന ഘട്ടം. തന്റെ നാട്ടിലും വീട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുടക്കം മുതലേ അങ്കലാപ്പിലാണ് ഒമ്പതുകാരന്‍ സുലൈമാന്‍ ദവാനി. ഗദ്ദാഫി ഭരണം നാടെങ്ങും അരങ്ങേറുന്ന കൊടിയ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും അനുഭവങ്ങള്‍ അവനു കാണനാവും വിധം സംഭവിക്കുക അവന്റെ ഏറ്റവും നല്ല സുഹൃത്തിന്റെ പിതാവും കോളേജ് അധ്യാപകനുമായ ഉസ്താദ് റഷീദിന്റെ കാര്യത്തിലാണ് – ടെലിവിഷനില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന ‘കുറ്റസമ്മതം’, ബാസ്കറ്റ്ബാള്‍ സ്റ്റേഡിയത്തിലെ പരസ്യമായ തൂക്കിലേറ്റല്‍ എന്നിവ. സ്വന്തം കുടുംബത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ശൈഥില്യത്തിനും അവന്‍ ദൃക്സാക്ഷിയാണ്. ജനാധിപത്യവാദിയെന്ന നിലയില്‍ വേട്ടയാടപ്പെടുന്ന പിതാവും രോഷവും നൈരാശ്യവും ഉള്ളിലൊതുക്കി ‘നിഗൂഡ’മായ അസുഖത്തിനു മരുന്നെന്ന വ്യാജേന രഹസ്യമായി വാങ്ങുന്ന മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവ മാതാവുമാണ് അവനുള്ളത്. നാടിനെ മൂടുന്ന രഹസ്യാത്മകത കുടുംബത്തെയും ഗ്രസിച്ചിരിക്കുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം എന്ന് ഇടയ്ക്കിടെ ‘നാടുവിടുന്ന’ പിതാവ് ഫറാജിനെ അതെ സമയം പട്ടണത്തില്‍ കാണാനാവുന്നുണ്ട്. രഹസ്യമായി ചെറുത്തുനില്‍പ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഫറാജ് ഒമ്പത് വയസ്സുകാരന് പിടികിട്ടാത്ത വസ്തുതയാണ്. മാതാവ് നജ് വയോടൊപ്പം വീട്ടില്‍ തനിച്ചാവുന്ന സുലൈമാന് മദ്യാസക്തിയിലും വൈകാരിക സംഘര്‍ഷങ്ങളിലും പെട്ടുപോകുന്ന അവരോടു ഉത്തരവാദിത്തവും ഒപ്പം നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്. “മമ്മയും ഞാനും മിക്ക സമയവും ഒരുമിച്ചായിരുന്നു- അവര്‍ തനിച്ച്, എനിക്ക് അവരെ വിട്ടുപോകാനാവാതെ. ഒരൊറ്റ നിമിഷത്തേക്കു പോലും, നോട്ടത്തിന്റെ കാഠിന്യം കുറയ്ക്കാനായി, ഞാന്‍ മറ്റെങ്ങോട്ടെങ്കിലും കണ്ണു പായിച്ചാല്‍ ലോകം എങ്ങനെ മാറിപ്പോകും എന്ന് ഞാന്‍ ഭയന്നു. എന്റെ ശ്രദ്ധ പൂര്‍ണ്ണമായും അര്‍പ്പിച്ചാല്‍ അപകടം അകറ്റി നിര്‍ത്താനാവും എന്നും അവര്‍ സുഖം പ്രാപിച്ചും ചീത്തയാവാതെയും ഇനിയും സ്വയം നഷ്ടപ്പെട്ട്  മറുതീരത്ത് തനിയെ കാത്തു നില്‍ക്കേണ്ടി വരാതെയും തിരിച്ചെത്തുമെന്നും എനിക്കുറപ്പായിരുന്നു. എന്നാല്‍, അവരുടെ പ്രവചനാതീതതയും അടിയന്തിര സ്വഭാവമുള്ള കഥകളും എന്ന്റെ പീഡിപ്പിച്ചെങ്കിലും, എന്റെ ജാഗ്രതയും അന്ന് എനിക്ക് അവരുടെ രോഗം എന്ന് മാത്രം വിശദീകരിക്കാനാവുമായിരുന്ന കാര്യവും ഞങ്ങളെ, പില്‍ക്കാലം എന്‍റെ ഏറ്റവും ഉള്ളിലുള്ള സ്നേഹത്തിന്റെ ഓര്‍മ്മയായി ഞാന്‍ അറിഞ്ഞ ഒരു അടുപ്പത്തില്‍ ബന്ധിച്ചു. സ്നേഹം എവിടെയെങ്കിലും തുടങ്ങുന്നുവെങ്കില്‍, അത് ഒരു കണ്ണാടി പോലെ വ്യക്തി കാരണം പുറമേക്ക് വരുന്ന ഒരു ഗോപ്യ ശക്തിയാണെങ്കില്‍, എന്നെ സംബന്ധിച്ച് അവരായിരുന്നു ആ വ്യക്തി. ചിലപ്പോള്‍ ദേഷ്യമുണ്ടായിരുന്നു; സഹതാപമുണ്ടായിരുന്നു, വെറുപ്പിന്റെ കറുത്ത ഇളം ചൂടുള്ള ആലിംഗനം പോലുമുണ്ടായിരുന്നു, പക്ഷെ എപ്പോഴും സ്നേഹം, സ്നേഹത്തിന്റെ പ്രാരംഭം കുറിക്കുന്ന സന്തോഷം.” ഭര്‍ത്താവിന്റെ പുസ്തകങ്ങള്‍ കത്തിച്ചു കളയാനും ചുവരില്‍ ഗദ്ദാഫിയുടെ പദം തൂക്കാനും നിര്‍ബന്ധിതയാവുന്നുണ്ട്. രഹസ്യപ്പോലീസിന്റെ ടാപ്പിംഗ് കാരണം ഇങ്ങോട്ട് വരുന്ന ഭീഷണികള്‍ എന്നല്ലാതെ സ്വതന്ത്രമായി ഫോണ്‍ ഉപയോഗിക്കാന്‍ പോലുമാവില്ല. ഈ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ മമ്മയോടുള്ള തന്റെ ഉത്തരവാദിത്തം കൂടുന്നതായി സുലൈമാന് അനുഭവപ്പെടുന്നു, “ബാബ അകലെയായിരുന്ന ആ ശൂന്യ ദിനങ്ങളില്‍ പലപ്പോഴും അവര്‍ അലക്ഷ്യമായി വീട്ടില്‍ ചുറ്റിനടന്നു. കുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നില്‍ നിന്ന് കണ്ണെഴുതുമ്പോഴോ അല്ലെങ്കില്‍ തോട്ടത്തിലിരുന്നു വരക്കുംപോഴോ പതിവുണ്ടായിരുന്ന മട്ടില്‍ ആ പതിഞ്ഞ അലസമായ ഈണത്തില്‍ ഇപ്പോള്‍ അവര്‍ പാടുന്നേയില്ലായിരുന്നു. സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയും വിരലുകള്‍ ചുവരില്‍ ഉരസുകയും ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയെ താനറിയാതെ തന്നില്‍ നിന്ന് ആവാഹിക്കുമായിരുന്ന ആ പാട്ട്: ഇറ്റാലിയന്‍ കോഫി ഹൗസിന് മുമ്പില്‍ ഒരു നിമിഷം, നിഷ്കളങ്കതയുടെ തെളിമയില്‍ സുരക്ഷിതമായിരുന്ന ഒരു നിമിഷം, “വേണ്ട,” എന്നൊന്ന് പറയാന്‍ പോലുമുള്ള അവസരം നല്‍കും മുമ്പ്, തര്‍ക്കിക്കുന്നതിനു മുമ്പ്, അവളെ സ്ത്രീത്വത്തിലേക്കും പിന്നീട് തിരിച്ചൊരു വഴിയില്ലാത്ത വിധം മാതൃത്വത്തിലേക്കും അതിരു കടത്തുകയും ചെയ്ത ആ ശീഘ്ര ശക്തിക്ക് മുമ്പ്.”

മമ്മ പറയുന്ന കഥകളില്‍, ഒരു ഇറ്റാലിയന്‍ റസ്റ്ററെന്റില്‍ ആണ്‍കുട്ടികള്‍ കൂടിയുള്ള കൂട്ടുകാരോടൊപ്പം കാപ്പി കഴിച്ചതിന്റെ പേരില്‍ അഭിമാന സംരക്ഷണാര്‍ത്ഥം എത്രയും വേഗം നടത്തേണ്ടതെന്ന കുടുംബത്തിലെ പുരുഷന്മാരുടെ തീരുമാനത്തിന് വിധേയമായി പതിനാലാം വയസ്സില്‍ വിവാഹിതയാവാനും പതിനഞ്ചാം വയസ്സില്‍ അവന്റെ മാതാവാകാനും നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയായാണ് നോവലിന്റെ തലക്കെട്ടില്‍ സൂചിതമാകുന്ന പുരുഷ മേധാവിത്ത സമൂഹത്തിലെ പെണ്ണനുഭവം എന്ന പ്രമേയം കടന്നു വരുന്നത്. അന്ന് തനിക്കു വേണ്ടാതെ ഉരുവായത് മൂലം നശിപ്പിച്ചുകളയാന്‍ അവള്‍ ആഗ്രഹിച്ച കുഞ്ഞായിരുന്നു സുലൈമാന്‍ എന്ന് അവള്‍ ഓര്‍ക്കുന്നുണ്ട്. കുടുംബത്തിലെ പുരുഷന്മാരുടെ സംഘം എന്നത് നോവലിലെ ദേശാനുഭാവത്തില്‍ ഗദ്ദാഫിയുടെ ‘ഹൈ കൌണ്‍സി’ലിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. പുരുഷ ലോകവുമായുള്ള തന്റെ അനുഭവം വെച്ച് അവരെയെല്ലാം അപകടകാരികളായ വിഡ്ഢികളായി തന്നെയാണ് നജ് വ മനസ്സിലാക്കുക. സ്വയം ഒരമേരിക്കന്‍ യുവതിയെ വിവാഹം ചെയ്തവനായിരുന്നു എന്നതൊന്നും സഹോദരിയുടെ കാര്യത്തില്‍ പരമ്പരാഗത കടും പിടുത്തം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് നജ് വയുടെ സഹോദരനെ പിന്തിരിപ്പിക്കുന്നില്ല. സമൂഹം ആവശ്യപ്പെടുന്ന വിധേയത്വത്തിലേക്ക് കീഴ്പ്പെട്ട്‌ ഭര്‍ത്താവും കുഞ്ഞും എന്ന ‘ലോകം’ അംഗീകരിച്ചു കഴിഞ്ഞു നജ് വ. നോവലിന്റെ ഹൃദയത്തില്‍ സുലൈമാന് ഉമ്മയോടുള്ള സ്നേഹം തന്നെയാണെങ്കിലും ഫറാജ് വീട്ടിലില്ലാത്ത സന്ദര്‍ഭത്തിലെല്ലാം മദ്യത്തില്‍ മുങ്ങിത്താഴുന്ന ഉമ്മയുടെ കണ്ണുവെട്ടിച്ച് ഇടക്കൊക്കെ അവന്‍ തന്റെ പ്രിയ സുഹൃത്ത് കരീം റഷീദിനെയും അവന്റെ പിതാവിന്റെ സുഹൃത്ത് മൂസയേയും അഭയം പ്രാപിക്കുന്നു.

സുലൈമാന്റെ ആഖ്യാനത്തിലൂടെ ട്രിപ്പോളിയുടെ ചരിത്ര ഘട്ടത്തെയും സാധാരണ മനുഷ്യര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന രീതിയും അവതരിപ്പിക്കുക എന്നത് നോവലിസ്റ്റിനെ സംബന്ധിച്ചേടത്തോളം വലിയൊരു സര്‍ഗ്ഗാത്മക വെല്ലുവിളിയാണ്. ദേശം നേരിടുന്ന രാഷ്ട്രീയ, ബൌദ്ധിക ശൂന്യത വ്യക്തമാകുന്ന രംഗങ്ങള്‍ നോവലിലുണ്ട്: ഗദ്ദാഫിയുടെ റവലൂഷനറി ഗാര്‍ഡിലെ അംഗങ്ങള്‍ ടൈപ്റൈറ്റര്‍ കയ്യിലുള്ള ഒരാളെ വേട്ടയാടുന്ന ഒരു രംഗം ഉദാഹരണം. തന്റെ അപക്വമായ ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ പോലും പ്രച്ചരിപ്പിക്കുമായിരുന്ന ഏകാധിപതി ബുദ്ധിജീവികളെ ഭയപ്പെട്ടിരുന്നതിന്റെ ചിത്രമാണത്. ഇവിടെയൊക്കെ ആഖ്യാതാവിനു പൂര്‍ണ്ണമായും മനസ്സിലാകാത്ത കാര്യങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. ഉസ്താദ് റഷീദിന്റെ അറസ്റ്റും തൂക്കിലെറ്റപ്പെടലും പോലെ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ പോലീസിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തുന്നതും ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നതും റവലൂഷനറി കമ്മിറ്റി ഒടുവില്‍ പിതാവിനെ അറസ്റ്റ് ചെയ്യുന്നതും എന്തിനെന്നു സുലൈമാന് പൂര്‍ണ്ണമായും അറിയില്ല. കൊടിയ ജയില്‍ പീഡനങ്ങള്‍ക്കൊടുവില്‍ ശാരീരികവും മാനസികവുമായി തകര്‍ന്ന മനുഷ്യനായാണ് ഫറാജ് ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുക. ഏകാധിപത്യം തന്നെപോലുള്ള കുട്ടികളുടെയും തന്റെ ഉമ്മയെ പോലുള്ള സ്ത്രീകളുടെയും മാത്രമല്ല മുതിര്‍ന്ന മനുഷ്യരുടെയും ജീവിതങ്ങള്‍ ഉഴുതുമറിക്കുന്നതെങ്ങനെ എന്ന് ഇളം പ്രായത്തില്‍ തന്നെ സുലൈമാന്‍ മുഖാമുഖം കാണുകയാണ്. തകര്‍ന്നു പോയ ഫറാജിനെ ശുശ്രൂഷിക്കാന്‍ ആവതു ശ്രമിക്കുമ്പോഴും അയാളുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ നജ് വക്ക് കഴിയുന്നില്ല; വീട്ടിനു പുറത്തു അവര്‍ക്കൊരു ജീവിതവുമില്ല. പുരുഷന്മാരാണ് വീട് ഭരിക്കുന്നത്‌. പക്ഷെ അതും വലിയ ശക്തികള്‍ പിടിമുറുക്കും വരെ മാത്രം. ഇതിനനുസൃതമായി ചിട്ടപ്പെടുത്തപ്പെട്ട ശ്വാസം മുട്ടിക്കുന്ന ഒതുങ്ങിയ ജീവിതരീതിയാണ് സുലൈമാനും ഉള്ളത്. വീടിനും തോട്ടത്തിനും അപ്പുറം കാര്യമായൊന്നും പുറത്തു പോകാത്ത സുലൈമാന്‍ വല്ലപ്പോഴും തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങുമെങ്കിലും അപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ്. കാരണം ആ കുട്ടികള്‍ ഒന്നുകില്‍ പുതുതായി ഉദയം കൊണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തില്‍ നിന്നോ അല്ലെങ്കില്‍ ജനാധിപത്യ വാദികളായ ആക്റ്റിവിസ്റ്റുകളുടെ മക്കളോ ആണ്. പുറം ലോകം വല്ലപ്പോഴും വീടുമായി ബന്ധപ്പെടുമ്പോള്‍ അത് ഭീഷണികളോ റവലൂഷനറി കമ്മിറ്റിയുടെ ഭീകരതകള്‍ ഒളിപ്പിച്ചു വെച്ച ടെലിവിഷന്‍ വിചാരണകളോ അറിയിപ്പുകാളോ ആണ്. തന്റെ അങ്കലാപ്പും അജ്ഞതയും കാരണം സുലൈമാന്‍ തന്നെ കരീമിനെയും സ്വന്തം പിതാവിനെ തന്നെയും ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളിയാവുന്നുണ്ട്. കരീമിന്‍റെ രഹസ്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക് അവന്‍ പറഞ്ഞുകൊടുക്കാന്‍ ഇടയാവുമ്പോള്‍, സുരക്ഷാ വകുപ്പിനോട് സഹകരിക്കുന്നത് ഒടുവില്‍ പിതാവിനെ രക്ഷിക്കും എന്ന മിഥ്യാ ധാരണയാണ് അവനെ വഴിതെറ്റിക്കുക. സര്‍വ്വാധിപത്യം വിഷയമായി വരുന്ന കൃതികളില്‍ പലപ്പോഴും കാണാവുന്ന ഒന്നാണ് ഇരകള്‍ തന്നെ പരസ്പരം നടത്തുന്ന ഇത്തരം ഒറ്റിക്കൊടുക്കല്‍. അതിന്റെ ദൂഷിത വലയത്തില്‍ നിന്ന് ആരും മുക്തരല്ലതന്നെ. വാസ്തവത്തില്‍, ഗദ്ദാഫി വിരുദ്ധരായിരുന്ന ചെറുത്തുനില്‍പ്പുകാരും നൈതികമായോ ധൈഷണികമായോ കുറ്റമറ്റവരോ ഉന്നതരോ അല്ല എന്ന സൂചനകള്‍ നോവലില്‍ എങ്ങുമുണ്ട്. സുലൈമാന്‍ തന്റെപക്വതയില്ലായ്മയിലാണ് ഫലത്തില്‍ ഒരു ഒറ്റുകാരന്‍ ആവുന്നതെങ്കില്‍, പീഠനം ദുസ്സഹമാവുന്ന ഘട്ടത്തില്‍ ഫറാജ് തന്നെയും തന്റെ കൂട്ടാളികലേ ഒറ്റിക്കൊടുക്കുന്നുണ്ട്. ഒരു പക്ഷെ അത് കുടുംബത്തിന്റെ രക്തത്തില്‍ തന്നെയുള്ള ദൌര്‍ബല്യമാവാം. എന്നാല്‍ പിടിക്കപ്പെടുന്ന മറ്റു വിപ്ലവകാരികളിലും ഈ ദൌര്‍ബല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘രക്തസാക്ഷികളുടെ ചത്വര’ത്തിലേ രഹസ്യ ഫ്ലാറ്റില്‍ ഒരുമിച്ചു കൂടി വിദ്യാര്‍ഥികളെയും മറ്റു യുവ ജനതയെയും കലാപത്തിനു പ്രേരിപ്പിക്കുന്ന ലഘു ലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നവര്‍ ആത്മരക്ഷയുടെ പ്രലോഭനങ്ങള്‍ മറികടക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നവര്‍ ഒന്നുമല്ല. അത്തരം ഒറ്റിനു വിസമ്മതിക്കുന്ന ഉസ്താദ് റഷീദിനെ പോലുള്ള ധീരരായ പോരാളികളാവട്ടെ തൂക്കുകയര്‍ അതിജീവിക്കുന്നുമില്ല.

 

കൗമാരക്കാരന്റെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നത് കൊണ്ടാവാം, നോവല്‍ പ്രകടമായ രാഷ്ട്രീയ സംവാദ ഭാവം കൈക്കൊള്ളുന്നില്ല. ഗദ്ദാഫി വിരുദ്ധ മുന്നേറ്റങ്ങളുടെ വ്യാപ്തിയും വിശദാംശങ്ങളും നേരിട്ട് നോവലിന്റെ വിഷയവുമല്ല. ഹാഷിം മതാറിന്റെ പ്രഥമ പരിഗണന സുലൈമാന്റെ അനുഭാവാവിഷ്കാരത്തോടുള്ള സത്യസന്ധതയിലാണ്. കുടുംബാന്തരീക്ഷത്തിന്റെ പരിമിതികളില്‍ കഴിയുന്ന കൌമാരക്കാരന് പുറം ലോകത്തെ കുറിച്ച് പരിമിതമായെ കാഴ്ചകളും സ്വരങ്ങളും അനുഭവവേദ്യമാകുന്നുള്ളൂ. എന്നാല്‍, ഇരുപത്തിനാലു വയസ്സിലെത്തിയ സുലൈമാന്‍ തന്റെ പിന്നിട്ട കാലം ഓര്‍ത്തെടുക്കുന്ന രീതിയിലാണ് ആഖ്യാനം നടത്തുന്നത് എന്നത് അന്ന് ചേരാതെ പോയ കണ്ണികളെ മനസ്സിലാക്കാന്‍ അവനെ സഹായിച്ചിരിക്കാം. ട്രിപ്പോളിയില്‍ അവന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഭയപ്പാടുണ്ടായിരുന്ന അവടെ മാതാപിതാക്കള്‍ അവനെ കൈറോയിലേക്ക്  അയക്കുകയായിരുന്നു. അത് പക്ഷെ അവന്‍ കരുതിയതിലും നീണ്ട പ്രവാസമായിത്തീര്‍ന്നു. പിതാവിന്റെ മരണ സമയത്ത് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും അവനു ലിബിയയിലെക്ക് തിരികെ പോകാനാവുന്നില്ല. ആ അര്‍ഥത്തില്‍ അവന്‍റെ മാതാപിതാക്കളും അവനോട് ഒരു ചതി പ്രയോഗിക്കുകയായിരുന്നു എന്ന് പറയാം. കുട്ടിക്കാലത്തിന്റെ ചിതറിയ ശേഷിപ്പുകളില്‍ നിന്ന് അവനു തന്റെ ജീവിതം സ്വയം കൂട്ടിത്തുന്നിയെടുക്കണം.


 

No comments:

Post a Comment