ചേരികള്‍ മായുന്ന അസ്തിത്വ
പ്രതിസന്ധികള്‍
ജേണലിസ്റ്റ്, എഡിറ്റര്‍, നോവലിസ്റ്റ് എന്നീ നിലകളില്‍
വ്യക്തിമുദ്ര പതിപ്പിച്ച റബീ ജാബര്‍ ബഹുമുഖ വ്യക്തിത്വമുള്ള ലബനീസ് എഴുത്തുകാരനാണ്.
പതിനഞ്ചോളം നോവലുകള്‍ ഇതിനോടകം എഴുതിയിട്ടുള്ള ജാബറിന്റെ പല കൃതികളും ഫ്രഞ്ച്, ജര്‍മ്മന്‍ , പോളിഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്ക്
നേരത്തേ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷില്‍ അത് പിന്നീടാണ്
സംഭവിച്ചത്. 2010-ല്‍ അദ്ദേഹത്തിന്റെ 'അമേരിക്ക' എന്ന നോവല്‍ അറബ് ബുക്കര്‍
എന്നറിയപ്പെടുന്ന അറബ് ഫിക് ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാര (IPAF) ത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം
പിടിച്ചപ്പോള്‍ 2012-ല്‍ 'ദി ദുറൂസ് ഓഫ് ബെല്ഗ്രേഡ് (ബെല്‍ഗ്രേഡിലെ
ദുറൂസികള്‍)’ എന്ന
നോവലിലൂടെ അദ്ദേഹം ആ നേട്ടം സ്വന്തമാക്കി. 'അമേരിക്ക' പുരസ്കാര പട്ടികയില്‍ എത്തിയതിനു
ശേഷമാണ് അദ്ദേഹം ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ വായനക്കാരില്‍ എത്തിയത്. കൃതിയുടെ
വിവര്‍ത്തകന്‍ കരീം ജെയിംസ് അബു സൈദ് "വിവര്‍ത്തനം ചെയ്യപ്പെടേണ്ട ഏറ്റവും
യോഗ്യനായ അറബ് എഴുത്തുകാരന്‍" എന്ന് വിശേഷിപ്പിച്ച റബീ ജാബറിന്റെ 2008-ല്‍ പുറത്തിറങ്ങിയ ചെറു നോവല്‍
"കണ്‍ഫഷന്‍സ്" ആഭ്യന്തര യുദ്ധകാലത്തിലൂടെ കടന്നു വന്ന നോവലിസ്റ്റിന്റെ
ഉത്കണ്ഠകള്‍ തീക്ഷണമായി ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.
1975 മുതല്‍ 1990 വരെയുള്ള ആഭ്യന്തര യുദ്ധകാലമാണ്
നോവലിന്റെ കഥാകാലം. എന്നാല്‍ ഏലിയാസ് ഖൌരി, ആമീന്‍
മാലൂഫ്, റാബിഹ് അലാമെദ്ദേന്‍, ഹുദാ ബറകാത്, ഹനാന്‍ അല്‍ ഷേഖ്, റാവി ഹാഗി തുടങ്ങിയ അന്താരാഷ്‌ട്ര
പ്രശസ്തരായ എഴുത്തുകാരിലൂടെ മധ്യ പൂര്‍വ്വ ദേശ സംഘര്‍ഷങ്ങളില്‍ സാഹിത്യത്തില്‍
ഏറ്റവും കൂടുതല്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ലബനീസ് ആഭ്യന്തര യുദ്ധം ആഖ്യാതാവായ
മറൂനിന് സ്വന്തം കഥ ആവിഷ്കരിക്കാനുള്ള പശ്ചാത്തലം ആകുന്നതേയുള്ളൂ 'കുമ്പസാരങ്ങ'ളില്‍. കൊച്ചു കുഞ്ഞായിരിക്കെ ഒരു
വെടിവെപ്പില്‍ മാതാപിതാക്കളും സഹോദരങ്ങളും കൊല്ലപ്പെടുകയും കൊലയാളി തന്നെ ഏക
അതിജീവനക്കരനായ കുഞ്ഞിനെ സമാനമായ ഒരു ദുരന്തത്തില്‍ നഷ്ടപ്പെട്ട സ്വന്തം മകന്റെ
പേരു നല്‍കി എടുത്തു വളര്‍ത്തുകയും ചെയ്തതാണ് മറൂനിന്റെ പുരാവൃത്തം. നോവലിന്റെ
ആദ്യ വാചകം തന്നെ ഇക്കാര്യം നേരെ ചൊവ്വേ വിവരിച്ചു കൊണ്ടാണ്. “എന്റെ പിതാവ് ആളുകളെ തട്ടിക്കൊണ്ടു
പോയി കൊലപ്പെടുത്തി വന്നു. എന്റെ സഹോദരന്‍ പറയുന്നത് യുദ്ധകാലത്ത് അദ്ദേഹം
അവനറിയാവുന്ന ഒരാളില്‍ നിന്ന് അറിയാത്ത ഒരാളായി മാറുന്നത് അവന്‍ കണ്ടു എന്നാണ്.
എന്ന് പറഞ്ഞാല്‍ എന്റെ മൂത്ത സഹോദരന്‍ - എന്റെ ഇളയ സഹോദരനെ ഞാനൊരിക്കലും
കണ്ടിട്ടില്ല... അവനെ ഞാന്‍ എന്റെ ഇളയ സഹോദരന്‍ എന്ന് വിളിക്കുന്നു, അവനെന്റെ ഇളയ സഹോദരന്‍ അല്ലെങ്കിലും.
അവനെ ഞാന്‍ 'ഇളയവന്‍' എന്ന് വിളിക്കുന്നു, കാരണം
അവനെന്നും അതേ പോലെ നിലക്കൊണ്ടു, ഒരിക്കലും
വളര്‍ന്നില്ല, കാരണം ഒരു കുട്ടിയായിരിക്കുമ്പോഴേ
അവരവനെ കൊന്നു കളഞ്ഞു.” 'കുമ്പസാരങ്ങള്‍' യുദ്ധമേഖലയില്‍ നഗരത്തെ കിഴക്കന്‍
ബൈറൂത്ത് എന്നും പടിഞ്ഞാറന്‍ ബൈറൂത്ത് എന്നും രണ്ടായിപ്പകുത്തുകൊണ്ട് കൂടെക്കൂടെ
മാറിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി രേഖക്ക് തൊട്ടടുത്ത് കൌമാരം കഴിയേണ്ടി വന്ന ഈ
അപഹരിക്കപ്പെട്ട കുട്ടിയുടെ ഓര്‍മ്മത്തെറ്റുകളുള്ള ഏറ്റുപറച്ചിലുകള്‍ തീക്ഷണമായി
ആവിഷ്കരിക്കുന്ന കൃതിയാണ്. പൊതു സ്ഥലങ്ങളെയും വീടുകളെയും ഉള്‍പ്പടെ സാമാന്യ
ജനജീവിതത്തെ മുഴുവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോയ ഹിംസയുടെ ചാക്രികതയില്‍
കുരുക്കിയിട്ട യുദ്ധാന്തരീക്ഷം അടിയൊഴുക്കായി നോവലില്‍ ഉടനീളം അനുഭവ വേദ്യമാണ്. എന്നാല്‍
മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും എത്തുന്ന സമാന സാഹചര്യങ്ങള്‍
ആവിഷ്കരിക്കുന്ന നോവലുകളില്‍ നിന്ന് ഭിന്നമായി പ്രകടമായ രാഷ്ട്രീയ പരതയോ
ഹിംസാത്മകതയുടെ ചിത്രീകരണമോ നോവലില്‍ അധികമില്ല. ഇതിവൃത്ത ഭാഗങ്ങള്‍ എന്ന്
പറയാവുന്നതത്രയും നോവലിന്റെ തുടക്കത്തിലെ ഇരുപതോളം പേജുകളില്‍
അവതരിപ്പിക്കുന്നുണ്ട് എന്നത് മുഖ്യ കഥാപാത്രത്തിന്റെ സ്വത്വാന്വേഷണമെന്ന
മനോവ്യാപാരത്തിലാണ് നോവലിന്റെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നുണ്ട്.
ഔദ്യോഗികമായി
സെക്കുലര്‍ ആണെങ്കിലും മാരോനൈറ്റ് കത്തോലിക്കാ വിഭാഗത്തിനു ശക്തമായ മേല്‍ക്കൈയ്യുള്ള
ഫലാംഗിസ്റ്റ് പാര്‍ട്ടിയുടെ സജീവപോരാളിയാണ് മരൂണിന്റെ വളര്‍ത്തു പിതാവ്. ലബനീസ്
ആഭ്യന്തര യുദ്ധത്തില്‍ ഫലാംഗിസ്റ്റ് അര്‍ദ്ധസൈനിക വിഭാഗം ഒരു പ്രധാന ചേരിയാണ്.
നഗരത്തിന്റെ മറുഭാഗത്ത് നിന്നുള്ള മറൂനിന്റെ യഥാര്‍ത്ഥ കുടുംബം മുസ്ലിംകളാണ്
എന്നത് വ്യക്തവുമാണ്. എന്നാല്‍ നോവലിന്റെ ഏറ്റവും ഹൃദ്യമായ ഒരു വശം ഈ മതസംഘര്‍ഷങ്ങളോ
അതിന്റെ രാഷ്ട്രീയമോ നോവലിന്റെ വിഷയമേയല്ല എന്നതാണ്. തന്റെ ദുരന്ത ചരിത്രം
മനസ്സിലാക്കി വരുമ്പോള്‍ മറൂണ്‍ നേരിടുന്ന അസ്ഥിത്വപരമായ സംത്രാസം മുതിര്‍ന്നു
വരുമ്പോള്‍ അവനോടൊപ്പം വളരുന്നുണ്ട്. യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരിക്കുന്ന
കാലത്ത്, പിതാവിന്റെ മരണത്തലേന്നാണ് സഹോദരനില്‍
നിന്ന് തന്റെ യഥാര്‍ത്ഥ കുടുംബത്തിനു എന്താണ് സംഭവിച്ചത് എന്ന് മറൂണ്‍ അറിയുക.
അവന്‍ ഓര്‍ക്കുന്നതും വിഷമിക്കുന്നതും ഓര്‍മ്മകളുടെ അനിശ്ചിതത്വത്തെ കുറിച്ചാണ്:
തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒന്ന് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല
എന്നതാണ് അവനെ വിഷമിപ്പിക്കുന്നത്. ഒരു എഞ്ചിനീയറിംഗ് സ്ഥാപത്തില്‍ ജോലി ചെയ്യുന്ന
നാല്‍പ്പതോടടുത്ത പ്രായത്തിലെത്തിയ അവസ്ഥയിലാണ് തന്നെ വീര്‍പ്പുമുട്ടിക്കുന്ന
അസ്തിത്വ പ്രതിസന്ധിയുടെ കഥ മറൂണ്‍ എഴുത്തുകാരനായ റബീ എന്നയാളോട് വിവരിക്കുന്നത്.
മരിച്ചു
പോയ മകന്റെ പേരിട്ടു തന്നെ വളര്‍ത്തുന്ന കുടുംബത്തില്‍ ഒരര്‍ത്ഥത്തില്‍ താനൊരു അപരസ്വത്വമാണെന്നു
അവനു തോന്നുന്നുണ്ട്; അതും ഒരു പരേതാത്മാവിന്റെ സ്വഭാവമുള്ള ഒന്ന്. ഈ ചിന്തയാണ് തന്റെ
ജനകരായ മാതാ പിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും കൊലയാളി നല്‍കിയ സ്വത്വം
ഉപേക്ഷിക്കണമെന്ന ചിന്തയായി അവനെ മഥിക്കുന്നത്. വളര്‍ത്തച്ഛനും അമ്മയും
മകനായിത്തന്നെയാണ് വളര്‍ത്തിയതെങ്കിലും ജൈവ ധാരയുടെ വിളി അവനെ വിട്ടുപോകുന്നില്ല. “രണ്ടു പേര്‍ എന്റെ നെഞ്ചില്‍
പോരാടുകയായിരുന്നു, അവരാരെന്നു എനിക്കറിയില്ലായിരുന്നു, അതെങ്ങനെ അവസാനിക്കുമെന്നും
എനിക്കറിയില്ലായിരുന്നു.” അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ പൊയ്പ്പോയ സ്വത്വം ഇടറിപ്പോകുന്ന ഓര്‍മ്മകളിലൂടെ
കൂട്ടിത്തുന്നിയെടുത്തു പുനരുജ്ജീവിപ്പിക്കുക എന്ന ദുസ്സാധ്യതയുടെ ദുരന്തമാണ്
ഇടയ്ക്കിടെ തല വെട്ടിപ്പൊളിക്കുന്ന തലവേദനയായി അവനു അനുഭവപ്പെടുന്നത്.
ഓര്‍മ്മകള്‍ക്കും
പുരാവൃത്തങ്ങളിലേക്കും ഉള്ളോട്ടുള്ളോട്ട് ചുഴിഞ്ഞിറങ്ങുന്നതിലൂടെ നോവലിലെ പ്രമേയ
ധാരകള്‍ സൂചിതമാകുന്നുണ്ട്: യുദ്ധവും രാഷ്ട്രീയവും; പ്രണയവും രതിയും; കുടുംബ ബന്ധങ്ങളും നഷ്ടവേദനകളും; ഓര്‍മ്മയും ഭാവനയും; സ്വത്വവും അന്വേഷണവും തുടങ്ങി വലിപ്പം
കൊണ്ട് ചെറുതായ നോവലിന്റെ മാനങ്ങള്‍ പക്ഷെ വിസ്തൃതമാണ്. സംഘര്‍ഷ ഭൂമിയിലെ ഒരു
നിശ്ചിതത്വവുമില്ലാത്ത അതിരുകള്‍ പോലെ മറുണിനെ സംബന്ധിച്ച ഒരു കാര്യത്തിലും അയാള്‍ക്കും
തീര്‍ച്ചകളില്ല. കുട്ടിക്കാലത്തെ കുറിച്ചുള്ള തന്റെ ഭാവനയില്‍ നിന്നു യാഥാര്‍ത്ഥ്യം
കണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ അവന്‍ സ്വയം ചോദിക്കുന്നുണ്ട്: “ഞാനത് ഓര്‍ക്കുകയാണോ അതോ
സങ്കല്പ്പിക്കുകയോ? എങ്ങനെയാണ് വ്യത്യാസം അറിയുക? ഓര്‍മ്മയെന്നത് ഒരു വന്‍ സംഭരണിയാണ്, അതൊരു ആഴമുള്ള കിണറാണ്, അതിനു അടരുകള്‍ക്ക് മേല്‍ അടരുകള്‍ക്ക്
മേല്‍ അടരുകളുണ്ട് - അത് എന്തൊക്കെയാണ് കുഴിച്ചു മൂടുന്നത്, എന്തൊക്കെയാണ് ബാക്കിവെക്കുന്നത്?” വര്‍ത്തുളവും ആവര്‍ത്തന
രൂപത്തിലുള്ളതുമായ മരൂണിന്റെ ചിന്തകളെയും അനിശ്ചിതത്വങ്ങളെയും സന്ദേഹങ്ങളെയുമാണ്
നോവല്‍ പിന്തുടരുന്നത്. എങ്കിലും "കഴിവതും ഒരു യുക്തിസഹമായ ചിട്ട
പിന്തുടരാനാണ്" താന്‍ ശ്രമിക്കുന്നതെന്ന് അയാള്‍ വിശദീകരിക്കുന്നു.
"കാര്യങ്ങളുടെ ചിട്ടയില്‍ ഒരു കയ്യടക്കം ഉണ്ടാവേണ്ടത് പ്രധാനമാണ്.” ജീവിത കഥ പകര്‍ത്തിവെക്കാന്‍ ശ്രമിച്ചു
പരാജയപ്പെടുന്ന അതേ ചഞ്ചല ചിത്തത തന്നെയാണ് പ്രണയത്തിലും അയാള്‍ അഭിമുഖീകരിക്കുക: “ഞങ്ങള്‍ പ്രണയത്തിലായി, എന്റെ മനസ്സ് വന്യമായി ഓടുകയായിരുന്നു, പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു, വീണ്ടും കുറെയേറെ വന്യമായി
ഒടുകയായായിരുന്നപ്പോഴാണ് അവള്‍ എന്നോട് പറഞ്ഞത്... അവള്‍ക്കിനിയും എന്നെ
കാണാനാവില്ല എന്ന്.” തന്റെ യഥാര്‍ത്ഥ കുടുംബത്തെ ഇല്ലാതാക്കിയ പിതാവിനോട് അയാള്‍ക്ക്
ദേഷ്യമില്ല, എന്നാല്‍ അനുതാപവുമില്ല. ഓര്‍മ്മകള്‍
അയാളെ എവിടെയും എത്തിക്കുന്നില്ല, എന്നാല്‍
ഓര്‍മ്മകളിലല്ലാതെ അയാള്‍ക്ക് മുങ്ങിത്തപ്പാനുമില്ല. മരൂണിന്റെ സ്വരത്തില്‍ ഉടനീളം
ദീര്‍ഘ കാലം നിശ്ശബ്ദനായി ഇരുന്നതിന്റെ കടം വീട്ടാനെന്നോണമുള്ള ഇനിയേതായാലും
പറയാതെ വയ്യെന്ന മട്ടിലുള്ള ഒരു ധൃതിയുണ്ടെന്നു കാണാം. അയാള്‍ വിദ്യാസമ്പന്നനും
വാചാലനും ശ്വാസം വിടാനാകാത്ത വിധം ധൃതിയുള്ളവനുമാണ് എന്നത് നോവലിന്റെ ആന്തരികമായ ഐറണിയെ
സൂചിപ്പിക്കുന്നുണ്ട്: ഒരു വശത്ത് അതിവാചാലനായ ആഖ്യാതാവിന്റെ ചടുലതക്ക് മുന്നില്‍
പ്രധാനമായ ചില ചോദ്യങ്ങള്‍ മുങ്ങിപ്പോവുന്നു: അയാള്‍ ശരിക്കും തന്റെ വളര്‍ത്തു
പിതാവിനെ കുറ്റപ്പെടുത്തുന്നുണ്ടോ? തന്റെ
സഹോദരങ്ങളെ? തന്റെ അമ്മയെ? ആ നിലക്ക് നോവലിന്റെ പ്രക്ഷേപിത മാനങ്ങള്‍ ആഖ്യാനത്തിന് ഉള്‍കൊള്ളാന്‍
കഴിയാതെ പോയതാവാം എന്ന് വരാം. എന്നാല്‍ ഒരു പക്ഷെ അത് തന്നെയാണ് നോവലിന്റെ
ശക്തിയും: കുറ്റപ്പെടുത്തലുകള്‍ക്ക്, വിധികല്‍പ്പിക്കലിന് എന്ത്
പ്രസക്തിയാണുള്ളത് എന്നുമാവാം നോവല്‍ മുന്നോട്ടു വെക്കുന്ന തുറന്ന അറ്റം.
(ഞായര്‍ പ്രഭാതം, ജനുവരി 21, 2018)
No comments:
Post a Comment