വര്‍ത്തമാനത്തിലേക്കു നീളുന്ന
ചരിത്രത്തിന്റെ പൊക്കിള്‍ക്കൊടി
9/11- അനന്തര ഭീകരതാ വിരുദ്ധ യുദ്ധ കാലത്ത് സാംസ്കാരിക സംഘര്‍ഷങ്ങളെ കുറിച്ചും
സ്വത്വപ്രതിസന്ധിയെ കുറിച്ചും എഴുതാന്‍ തുടങ്ങുമ്പോള്‍ ചില പതിവ് ചേരുവകള്‍
വന്നുകൂടുക സ്വാഭാവികമാണ്. അപര നിര്‍മ്മിതിയുടെയും
ഇസ്ലാമോഫോബിയയുടെയും ഗ്വാണ്ടനാമോ മുഖങ്ങള്‍, നിരാലംബ
അഭയാര്‍ഥിത്വത്തിന്റെ മുദ്രകള്‍ പതിഞ്ഞ പാലായനങ്ങള്‍, പടിഞ്ഞാറിന്റെ
വാഗ്ദത്ത ഭൂമിയെന്ന മരീചികാ വേട്ട എന്ന് തുടങ്ങി അവഗണിക്കാനാവാത്ത വിധം
എഴുത്തുകാരന്റെ/കാരിയുടെ സര്‍ഗ്ഗചേതനയെ വെല്ലുവിളിക്കുന്ന
പാഠങ്ങള്‍ ഏറെയാണ്.
‘കൈറ്റ് റണ്ണര്‍’ നിലവാരത്തിലുള്ള ജനപ്രിയ രചനകള്‍
മുതല്‍ ഗഹനവും സൂക്ഷ്മാര്‍ത്ഥത്തില്‍ ഈ സമകാലിക പ്രതിസന്ധിയെ പ്രശ്നവല്‍ക്കരിക്കുന്നതുമായ
കാമില ഷംസി (The Burnt Shadows), മൊഹ്സിന്‍ ഹമീദ് (The Reluctant Fundamentalist, Exit West ..) തുടങ്ങിയവരുടെ സമകാലിക മാസ്റ്റര്‍പീസുകള്‍ വരെ ഈ വിഷയത്തെ
സമീപിക്കുന്നുണ്ട്. ഇംഗ്ലീഷില്‍ എഴുതുന്ന സുഡാനീസ്
നോവലിസ്റ്റ് ലൈല അബുലൈലയുടെ നോവല്‍ The Kindness of Enemies തികച്ചും
വ്യത്യസ്തമായ രീതിയില്‍ ഈ ചോദ്യം ഉന്നയിക്കുന്നു: ഭീകരതാവിരുദ്ധ
യുദ്ധകാലത്ത് നിങ്ങള്‍ ആരോടോപ്പമാണ്? എന്നാല്‍ ഒരാളുടെ
സ്വത്വമെന്നത് അത്ര വേഗം നിര്‍വ്വചിക്കാനാവുന്ന ഒന്നല്ല എന്നും അത് ആ വ്യക്തി
എവിടെ നിന്ന് വരുന്നു, എവിടമാണ് സ്വന്തം ഇടമായി
അനുഭവപ്പെടുന്നത് എന്നീ ചോദ്യങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നു എന്നും
നോവലിസ്റ്റ് സമര്‍ഥിക്കുന്നു. ഇജിപ്തില്‍ ജനിച്ച്, സുഡാനില്‍ വളര്‍ന്ന്, ഇംഗ്ലണ്ടില്‍
വിദ്യാഭ്യാസം നേടി ഇപ്പോള്‍ സ്കോട്ട് ലാന്റില്‍ കഴിയുന്ന നോവലിസ്റ്റിന് ഇത്തരം
വൈയക്തിക രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നേരിട്ടറിഞ്ഞ ജീവിത സത്യവുമാണ്. ആഫ്രിക്കന്‍ സാഹിത്യത്തിനുള്ള കെയ്ന്‍ പ്രൈസ്, സ്കോട്ടിഷ്
ബുക്ക് അവാര്‍ഡ് തുടങ്ങിയവ നേടിയ ലൈല അബുലൈല, മുസ്ലിങ്ങളെല്ലാം
തങ്ങളുടെ വിശ്വാസ സ്വത്വത്തില്‍ മാപ്പു പറയുന്നവരാവണം എന്ന അലിഖിത നിയമമുള്ള
പോസ്റ്റ് 9/11 കാലത്തും മതനിഷ്ഠമായ മുസ്ലിം
സ്വത്വമാണ് തന്റെ രചനയുടെ ഊര്‍ജ്ജം എന്ന് നിലപാടെടുത്തിട്ടുണ്ട്.
ലൈല അബുലൈലയുടെ നോവല്‍ വഴികള്‍
ആബര്‍ദീനില്‍
കഴിയുന്ന അമ്മയായ മുസ്ലിം വിധവ സമ്മാറിന് സെക്കുലര്‍ സ്കോട്ടിഷ്
അകാഡമീഷ്യനുമായുണ്ടാകുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തെയും വിശ്വാസ
സങ്കല്‍പ്പങ്ങളെയും മതബദ്ധ ജീവിതവും സെക്കുലര്‍ മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെയും
പരിശോധിക്കുന്ന The
Transltor (1999) ആയിരുന്നു
അബു ലൈലയുടെ ആദ്യ കൃതി. സ്വന്തം ആത്മസത്തയോടും
വിശ്വാസമൂല്യങ്ങളോടും സത്യസന്ധത പുലര്‍ത്തുമ്പോള്‍ തന്നെ പുതുതായി കണ്ടെത്തിയ
പ്രണയത്തില്‍ നങ്കൂരമിടാനുമുള്ള സമ്മാറിന്റെ മനോബലമാണ് നോവലിനെ ഹൃദ്യമായ
വയനാനുഭവമാക്കി മാറ്റുന്നത്. ഇംഗ്ലീഷില്‍ എത്തിയ
അബുലൈലയുടെ ആദ്യകൃതി Minaret (2005) സ്വന്തം നാട്ടില്‍ വളരെ സെക്കുലര്‍ ആയി കഴിഞ്ഞുവന്ന
മുസ്ലിം യുവതി ലണ്ടനിലെത്തുമ്പോള്‍ ഹിജാബിലെക്കും കാല്‍ചുവട്ടില്‍ പതിപ്പിച്ച
ദൃഷ്ടിയിലേക്കും തുടങ്ങി പതിയെ പതിയെ യാഥാസ്ഥിതിക മതനിഷ്ഠയിലേക്കും
ചുരുങ്ങിപ്പോവുന്ന പരിതോവസ്ഥ ചിത്രീകരിക്കുന്നു. താന്‍
തൂപ്പുകാരിയായി ജോലി നോക്കുന്ന ലണ്ടനിലെ സമ്പന്ന കുടുംബങ്ങളില്‍ അദൃശ്യയായി
കഴിയേണ്ടി വരുന്ന നജ് വക്ക് ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പത്തെ ഖാര്‍തൂം
യൂനിവേഴ്സിറ്റി നാളുകളിലെ ഓര്‍മ്മകളുണ്ട്. ഒരു
വീട്ടുവേലക്കരിയാവുന്നത് ഒരിക്കലും ചിന്തിച്ചിട്ടില്ലാതിരുന്ന ഉപരിവര്‍ഗ്ഗ, പാശ്ചാത്യ വല്‍കൃത സുഡാനീസ് കുടുംബാംഗമായ യുവതിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെടുന്നതും
രാഷ്ട്രീയ അഭയാര്‍ഥിത്വത്തിലേക്ക് അവള്‍ വലിച്ചെറിയപ്പെടുന്നതും ആഭ്യന്തര
കലാപങ്ങളെ തുടര്‍ന്നാണ്. ലണ്ടനിലെ മുസ്ലിം സമൂഹത്തില്‍
അനാഥത്വത്തിന് പ്രതിവിധി കണ്ടെത്തുന്ന നജ് വ, തന്റെ
തൊഴില്‍ ദായകന്റെ മകന്‍ താമറില്‍ പ്രണയവും കണ്ടെത്തുന്നു. കാവ്യാത്മകമായ ഭാഷയില്‍ എഴുതപ്പെട്ട 'മിനാരെറ്റ്' ഇസ്ലാമിനെ കുറിച്ചും പാശ്ചാത്യര്‍ മനസ്സിലാക്കിത്തുടങ്ങുക മാത്രം
ചെയ്യുന്ന മനോഹരമായ ഒരു സംസ്കൃതിയെ കുറിച്ചുമുള്ള ഉള്‍ക്കാഴ്ചയുള്ള അന്വേഷണമാണ്
എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. Lyrics
Alley (2011)യില്‍ എത്തുമ്പോള്‍ ഇതേ ആഭ്യന്തര
സംഘര്‍ഷങ്ങളുടെ പരിണതികള്‍ സുഡാനിന്‍റെ തന്നെ പശ്ചാത്തലത്തില്‍
പരിശോധിക്കപ്പെടുന്നു. നാട്ടിലെ
രാഷ്ട്രീയ സമവാക്യങ്ങളില്‍ സംഭവിക്കുന്ന ഹിംസാത്മക മാറ്റങ്ങളും കുടുംബത്തില്‍
സംഭവിക്കുന്ന മാരകമായ ഒരപകടവും ചേര്‍ന്ന് തലമുറകളിലൂടെ ഉണ്ടാക്കിയെടുത്ത
പാരമ്പര്യത്തെ കടപുഴക്കുന്നത് മുഹമ്മദ് ബേയുടെ സമ്പന്ന കുടുംബത്തെ പാരമ്പര്യത്തിന്റെയും
ആധുനികതയുടെയും മൂല്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വേദിയാക്കി മാറ്റുന്നു. ഇപ്പറഞ്ഞ മൂന്നു നോവലുകളിലും പെന്‍ മാക്‌മില്ലന്‍ അവാര്‍ഡ് നേടിയ
കഥാസമാഹാരമായ Coloured Lights ലും ആവിഷ്കരിക്കുന്ന പ്രമേയങ്ങള്‍ കുറെ കൂടി വലിയ ക്യാന്‍വാസിലും
കാലഗണനയിലും 'ശത്രുക്കളുടെ കാരുണ്യ'ത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്.
(Read on similar themes:
Hope and Other Dangerous Pursuits by Laila Lalami (revised)
സ്വത്വപ്രതിസന്ധികളുടെ വര്‍ത്തമാനമുഖം
രണ്ടു
കഥാധാരകളാണ് നോവലിന്റെ ഇതിവൃത്തത്തില്‍ ഇഴകോര്‍ക്കുന്നത്. വര്‍ത്തമാന കാലത്ത് നടാഷ വിത്സണ്‍ എന്ന മുപ്പതുകളുടെ
മധ്യത്തിലെത്തിയ സ്കോട്ടിഷ് യൂണിവേഴ്സിറ്റി അധ്യാപികയെ മുഖ് കഥാപാത്രവുമാഖ്യാതാവും
ആക്കി 9/11 അനന്തര സാമൂഹിക രാഷ്ട്രീയം കടന്നുവരുന്നു. ഖാര്‍തൂമില്‍ റഷ്യന്‍ ക്രിസ്ത്യന്‍ മാതാവിനും പേരുകൊണ്ട് മുസ്ലിമായ
പിതാവിനും ജനിച്ച നടാഷ ഹുസൈന്‍ മാതാപിതാക്കള്‍ വിവാഹ മോചനം നേടുകയും അമ്മ
മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നതോടെ, തന്റെ
മുസ്ലിം കുടുംബപ്പേര് ഉപേക്ഷിച്ച് രണ്ടാനച്ഛന്റെ പേരിനോട് ചേര്‍ത്ത് സ്വയം
പരിഷ്കരിക്കുന്നത് പുതിയ കാലത്തിന്റെ സമവാക്യങ്ങളില്‍ അതൊരു സൗകര്യമായത് കൊണ്ട്
തന്നെയാണ്. നടാഷയുടെ പഠന വിഷയം പത്തൊമ്പതാം
നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ദാഗെസ്താന്‍ - ചെച്നിയ- സിര്ക്കേഷ്യ മേഖലകളിലേക്ക് അധിനിവേശം
നടത്തിയ സാറിസ്റ്റ് റഷ്യക്കെതിരെ നടന്ന അതിരൂക്ഷമായ കൊക്കേഷ്യന്‍ ചെറുത്തുനില്‍പ്പു
യുദ്ധമാണ്. തന്റെ വിദ്യാര്‍ഥികളില്‍ ഏറ്റവും
ബുദ്ധിമാനായ ഓസ് റജായുടെ കയ്യില്‍ പ്രസ്തുത ചെറുത്തുനില്‍പ്പിന്റെ നെടുനായകന്‍
ആയിരുന്ന 'ദാഗെസ്ഥാനിന്റെ സിംഹം' ശമീലിന്റെ പുരതാനമായ വാള്‍ ഉണ്ടെന്നും ഓസ് സ്വയം ആ പരമ്പരയുടെ
അനന്തരാവകാശിയാണെന്നും അറിയുന്നതോടെ നടാഷ ആ വിശിഷ്ട ഉടവാള്‍ കാണാനായി അവന്റെ
വീട്ടിലെത്തുന്നു. അല്ലാഹ് എന്ന് സ്വര്‍ണ്ണ ലിപികളില്‍
ആലേഖനം ചെയ്യപ്പെട്ടിരുന്ന വാളില്‍ വിരല്‍ വെക്കുമ്പോള്‍ കാലങ്ങള്‍ക്ക് മുമ്പ്
ഇമാം ശമീല്‍ അത് കയ്യിലെടുത്തിരുന്നുവല്ലോ എന്ന് നടാഷ ഓര്‍ക്കുന്നുണ്ട്. “SwordOfShamil” എന്നു
മെയില്‍ ഐ. ഡി. ഉപയോഗിക്കുന്ന
ഓസ്, ' 'ജിഹാദിന് ഉപയോഗിച്ച ആയുധങ്ങള്‍' എന്ന വിഷയത്തില്‍ തനിക്കു സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നത് നടാഷ ശരിക്കും
ശ്രദ്ധിക്കുക തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ്. മലാകയും ഓസുമായി നടത്തുന്ന സംവാദം, വര്‍ത്തമാനകാലത്ത്
മുസ്ലിങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയിലേക്ക് നടാഷയുടെ കണ്ണ് തുറപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് എങ്ങോ കിടക്കുന്ന, തങ്ങള്‍ക്ക്
യാതൊരു ബന്ധവുമില്ലാത്ത ആക്രമണകാരികള്‍ ചെയ്തു കൂട്ടുന്ന കൃത്യങ്ങളെയും അവരുടെ
അജണ്ടകളെയും തള്ളിപ്പറയേണ്ടത് ലണ്ടനിലും ന്യു യോര്‍ക്കിലും പാരീസിലുമുള്ള മുസ്ലിം
മതവിശ്വാസികളുടെ ബാധ്യതയാകുന്നത്? നടാഷ തന്റെ പേരിലെ
ഹുസൈന്‍ വെട്ടിക്കളഞ്ഞപോലെ ഒസാമയെന്ന പേര് ഓസ് എന്നാക്കി മറച്ചു പിടിക്കാന്‍ നിര്‍ബന്ധിതനകുന്നത്
ചെറുപ്പക്കാരനെ അസ്വസ്ഥനാക്കുന്നു:
“ജിഹാദിനെ ഒരു ആന്തരിക സമരം എന്നാക്കി
ചുരുക്കുക എന്നത് എല്ലാ സമാധാനവാദി മുസ്ലിങ്ങള്‍ക്കും കേറാനുള്ള ഒരു ബാന്‍ഡ് വാഗണ്‍
ആയിട്ടുണ്ട്. ജിഹാദ് എന്നത് ലജ്ജിക്കേണ്ട ഒരു
കാര്യമേയല്ല..”
ശമീലിന്റെ
ഉടവാള്‍ പുറത്തെടുക്കുമ്പോള്‍ അതുകൊണ്ട് മഞ്ഞു മനുഷ്യരുടെ തലകള്‍ കൊയ്യുന്ന ഓസിന്റെ
ചെയ്തിയുടെ പൊരുള്‍ ഇത്തിരി വൈകിയാണ് അവന്റെ ഉമ്മയും നടാഷയും മനസ്സിലാക്കുക. ഒരു വെളുപ്പാന്‍ കാലത്ത് നടാഷയുടെയും ഓസിന്റെ അമ്മയും
ഇറാഖ് സ്വദേശിനിയും നടിയുമായ മലാകിന്റെയും മുന്നില്‍ വെച്ച് യുവാവ് ഭീകര വിരുദ്ധ
സ്ക്വാഡിന്റെ അറസ്റ്റിലാകുന്നു. ഇരുവരും ഇപ്പോള്‍ പതിയെ
തിരിച്ചറിയുന്നത് പോലെ ചെറുപ്പക്കാരനില്‍ വഴിവിട്ട ജിഹാദിസ്റ്റ് ആശയങ്ങള്‍
മുളയെടുത്തു തുടങ്ങുന്നത് വേണ്ടത്ര ഗൗരവത്തില്‍ അവര്‍ക്ക് മനസ്സിലാക്കാന്‍
കഴിഞ്ഞിരുന്നില്ല. ഓസുമായി മെയിലിലൂടെ സംവദിച്ചിരുന്നു
എന്നത് നടാഷയെയും സംശയമുനയില്‍ നിര്‍ത്തുന്നതും, മലാകക്ക്
ഒരു അഭിനേത്രി എന്ന നിലയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നതിനു കാരണമാകുന്നതും ഭീകര
വേട്ടയുടെ പുതുകാല മറുപുറമാണ്. 'യൂള്‍ ബ്രിന്നറുടെയോ ബെന്‍
കിങ്ങ്സ് ലിയുടെയോ പെണ്‍ പതിപ്പ്' എന്നൊക്കെ
വിവരിക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും വിജയിച്ചിട്ടില്ലാത്ത മലാക അപ്രധാന, സ്റ്റീരിയോ ടൈപ്പ് വേഷങ്ങളില്‍ മുമ്പേ ഒതുങ്ങിപ്പോയവളാണ്. അന്യര്‍ക്ക് മുന്നില്‍ തുണിയുരിയുന്നവള്‍ എന്ന ഒരു ന്യായവുമില്ലാത്ത പഴി
റാഡിക്കല്‍ മുസ്ലിം കേന്ദ്രങ്ങളില്‍ നിന്ന് കേട്ടുവന്ന മലാക അക്ഷരാര്‍ഥത്തില്‍
നിരാലംബയാകുകയാണ് പുതിയ സാഹചര്യത്തില്‍. ദീര്‍ഘകാലത്തെ
കസ്റ്റഡി നാളുകള്‍ക്കുശേഷം ദുരൂഹമാംവിധം മൗനത്തിലേക്ക് പിന്‍വാങ്ങുന്ന ഓസ്, സംവാദത്തിനോ ഉപദേശത്തിനോ വഴിതുറക്കാതെ സ്വയം അടച്ചു കളയുന്നത് മലാകയുടെയും
നടാഷയുടെയും നിസ്സഹായത പൂര്‍ണ്ണമാക്കുന്നു. നടാഷയാവട്ടെ, നിനച്ചിരിക്കാത്ത സമ്മര്‍ദ്ധങ്ങളാണ് നേരിടേണ്ടി വരുന്നത്. അവളുടെ അക്കാദമിക് കരിയറിനു തന്നെ ഭീഷണിയുയരുന്നു, ഭീകരാതാ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യാനെന്ന പേരില്‍ മാനസികമായി
പീഡിപ്പിക്കുന്നു. അവളുടെ അപ്പാര്‍ട്ട്മെന്റ് ആരൊക്കെയോ
കുഴച്ചു മറിക്കുന്നു. പിതാവിന്റെ കലശലായ അസുഖത്തെ തുടര്‍ന്ന്
സുഡാനിലെത്തുന്ന നടാഷയെ പിതൃസ്വത്തിലെ അവകാശത്തിന്റെ പേരില്‍ രണ്ടാനമ്മ കേസില്‍
കുരുക്കുന്നു. അവളുടെ അര്‍ദ്ധ റഷ്യന്‍, അര്‍ദ്ധ സുഡാനീസ് സ്വത്വങ്ങള്‍ ഉപയോഗിച്ചും ക്രിസ്ത്യാനിയായ രണ്ടാനച്ചന്റെ
പേര്‍ സ്വീകരിച്ചത് ചൂണ്ടിക്കാണിച്ചും മത നിയമത്തെ കൂട്ട് പിടിച്ചു പിതൃസ്വത്തില്‍
അവള്‍ക്കുള്ള അവകാശം നിഷേധിക്കുക എന്നതാണ് രണ്ടാനമ്മ ലക്ഷ്യമാക്കുന്നത്. മുസ്ലിം ആണെന്ന് സ്ഥാപിക്കുക എന്നത് തികഞ്ഞ അസംബന്ധം ആണെന്ന് സഹോദരന്‍
നടാഷയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജന്മനാ നീയൊരു
മുസ്ലിം ആണ്. നിനക്കൊരു മാനുഷികമായ അവകാശമുണ്ട്: നിനക്കൊരു നല്ല മുസ്ലിം ആകാം, ചീത്ത മുസ്ലിം
ആകാം, ഒരു സെക്കുലര്‍ മുസ്ലിം ആകാം. എന്തുമാകാം. അവര്‍ക്ക് നിന്നെ ചോദ്യം ചെയ്യാന്‍
ഒരവകാശവുമില്ല. എന്നാല്‍ ഭൗതികതലത്തിലുള്ള സംഘര്‍ഷങ്ങള്‍
നോവലില്‍ കൂടുതല്‍ തീവ്രമായി ആവിഷ്കരിക്കപ്പെടുന്ന ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്ന്
ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനു പകരം നടാഷയുടെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍
തീവ്രമായി അനുഭവിപ്പിക്കുന്നതിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു എന്നതാണ്
നോവലിസ്റ്റിന്റെ മിടുക്ക്. പിതാവുമായി വിനിമയത്തിന്
ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പരിമിതിയും അറബിക് ഭാഷയില്‍ താന്‍
നേരിടുന്ന പ്രയാസവും തടസ്സം സൃഷിട്ക്കുന്നതോടെ മമ്മയുടെ റഷ്യന്‍ ഭാഷ
ഉപയോഗിക്കേണ്ടി വരുന്നതിന്റെ വൈരുധ്യം നടാഷ ഓര്‍ക്കുന്നുണ്ട്. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്നു പോയ നാടിന്റെ
സാമ്പത്തികാവസ്ഥയും ബിസിനസ്സില്‍ വിജയിക്കാന്‍ ആവശ്യമായ ബന്ധങ്ങളോ കഠിനാധ്വാന
മനസ്കതയോ ഇല്ലായ്മയും ചേര്‍ന്ന് പാപ്പരാക്കിയ പിതാവിനെ കുറിച്ച് 'നിഷ്പ്രയോജകമായ പോസ്റ്റ് കൊളോണിയല്‍ സാഹചര്യങ്ങളില്‍ കരിഞ്ഞു പോയ മറ്റൊരു
സമര്‍ത്ഥ ബുദ്ധി' എന്നാണു നടാഷ വിവരിക്കുക.
ചരിത്ര കാണ്ഡം
സ്കോട്ടിഷ്
നാട്ടുമ്പുറത്തെ ഒറ്റപ്പെട്ട ഒരു ഫാം ഹൗസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന
സമകാലികമായ ഈ സംഭവവികാസം നോവലിലെ കൂടുതല്‍ പ്രാധാന്യമുള്ള ചരിത്രഘട്ടവുമായി കണ്ണിചേരുന്നതും
വ്യത്യസ്തദേശങ്ങളിലേക്ക് മാത്രമല്ല ഒന്നര നൂറ്റാണ്ടിലേറെ ഇടവേളയുള്ള
കലാന്തരത്തിലേക്കും വ്യാപിക്കുന്നതും ഏതാണ്ട് സമാന്തരവും കൂടുതല്‍ തീക്ഷ്ണവുമായ
രണ്ടാം ഇതിവൃത്ത ധാരയിലാണ്. കൊക്കേഷ്യന്‍
ജോര്‍ജ്ജിയയാണ് ഇവിടെ പശ്ചാത്തലം. ക്രിമിയന്‍
യുദ്ധത്തിന്റെ 1854 എന്ന് കാലഗണന നോവലില്‍ കൃത്യമാണ്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ജോര്‍ജ്ജിയന്‍ രാജകുമാരി അന്ന, കുഞ്ഞുങ്ങളോടും അവരുടെ ഫ്രഞ്ച് ആയയോടുമൊപ്പം തട്ടിക്കൊണ്ടു പോകപ്പെടുന്നു. ഇമാം ശമീലിന്റെ ലക്‌ഷ്യം ഒന്നരപ്പതിറ്റാണ്ട് മുമ്പ് സാര്‍ ചക്രവര്‍ത്തി
ബന്ദിയാക്കിയ തന്റെ മകന്‍ ജമാലെദ്ദീനെ വിട്ടുകിട്ടുക എന്നതാണ്. ഒപ്പം വലിയൊരു തുക മോചന ദ്രവ്യവും. ജമാലെദ്ദീന്റെ
മാതാവയിരുന്ന ആദ്യഭാര്യ ഫാത്തിമയുടെ മരണശേഷം അനുഭവപ്പെട്ട ഏകാന്തതയില്‍
നഷ്ടപ്പെട്ട മകനോടുള്ള ശമീലിന്റെ രക്ഷാ കര്‍തൃത്വബോധം കൂടുതല്‍ തീവ്രതരമാകുന്നതാണ്
അന്നയെ ബന്ദിയാക്കുന്നതിനു അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നു സൂചനയുണ്ട്.
“അതിഥി" എന്ന്
വിശേഷിപ്പിക്കുമ്പോഴും ഫലത്തില്‍ താന്‍ ബന്ദി മാത്രമാണെന്ന കാര്യത്തില്‍ അന്നക്ക്
സന്ദേഹം ഏതുമില്ല. ദുരിതപൂര്‍ണ്ണമായ യാത്രക്കിടെ
മരിച്ചു പോകുന്ന കുഞ്ഞു മകള്‍ അവരുടെ മനസ്സിലെ തീരാവേദനയാകുന്നുമുണ്ട്. എന്നാല്‍ കാലം കടക്കവേ, താദാത്മ്യപ്പെടുന്നില്ലെങ്കിലും
അന്ന തന്നെ തടവിലാക്കിയവരോട് പൊരുത്തപ്പെട്ടു തുടങ്ങുന്നു. ശമീലിനോട് ആദ്യം തോന്നിയ പകയും വെറുപ്പും അയാളുടെ കുലീനമായ
പെരുമാറ്റത്തിലും ഭാര്യമാരോടുള്ള അയാളുടെ സമീപനത്തിലും തന്റെ കുഞ്ഞു മകന്‍
അലക്സാണ്ടറോടുള്ള അയാളുടെ പരിഗണനയിലും അലിഞ്ഞില്ലാതാവുന്ന അന്ന, ജമാലെദ്ദീന്റെ മോചനത്തിന് പകരമായി തിരികെ അയക്കപ്പെടുന്ന ഘട്ടത്തില്‍ ഏറെ
വേദനിക്കുന്നുണ്ട്. ആവശ്യപ്പെടുന്ന മോചനദ്രവ്യം
ലഭിക്കാതെ വന്നാല്‍ അതിഥി എന്ന പരിഗണന അവസാനിക്കുമെന്നും ഗോത്രയുദ്ധങ്ങളില്‍
തട്ടിക്കൊണ്ടു പോകുന്ന ഏതു സ്ത്രീയെയും കാത്തിരിക്കുന്ന വിധി - തന്റെ നായിബുമാരില്‍ താല്പര്യം തോന്നുന്നവര്‍ക്ക് അവളെ നല്‍കുക- തന്നെയായിരിക്കും അന്നയും നേരിടേണ്ടി വരിക എന്നും
ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അങ്ങനെ വേണ്ടിവരുന്ന പക്ഷം മറ്റാര്‍ക്കും അവളെ
വിട്ടു കൊടുക്കാന്‍ ശമീല്‍ തയ്യാറല്ലെന്ന് വ്യക്തമാണ്.
അന്ന, ജമാലെദ്ദീന്‍, ശമീല്‍, നടാഷ
അന്നയില്‍
സംഭവിക്കുന്നതിന് സമാനമായ പരിണാമങ്ങള്‍ തന്നെയാണ് 1839 മുതല്‍ റഷ്യന്‍ കൊട്ടാരത്തില്‍ കഴിയേണ്ടി വരുന്ന ജമാലെദ്ദീനിലും
സംഭവിക്കുന്നത്. കൊക്കേഷ്യന്‍ പോരാട്ടവീര്യത്തെ ഒട്ടും
കുറച്ചു കാണുന്നില്ലാത്ത സാര്‍ ചക്രവര്‍ത്തിക്ക് ഇമാം ശമീലിനെ പോലെ കീഴടങ്ങാത്ത
വീര്യമുള്ള നേതാവിനെതിരില്‍ ഉപയോഗിക്കാനും അവരെ വരുതിയില്‍ കൊണ്ടുവരാനും അതേ
ചോരയില്‍ പിറന്ന യുവ പോരാളിയെ ആവശ്യമുണ്ട്. വാസ്തവത്തില്‍
അത്തരത്തിലുള്ള ഒരു ദീര്‍ഘ വീക്ഷണമുള്ള മുതല്‍ മുടക്കായിരുന്നു ആ തട്ടിക്കൊണ്ടു
പോകലും ഇസ്ലാമിക കാര്‍ക്കശ്യങ്ങളില്‍ ഒരിക്കലും ലഭ്യമാകാനിടയില്ലാത്ത
സ്വാതന്ത്ര്യങ്ങളും സുഖങ്ങളും നല്‍കിയും കൃത്യമായി പരിശീലിപ്പിച്ചും അയാളില്‍ വളര്‍ത്തിയെടുക്കുന്ന
സ്നേഹവിധേയത്വവും. ഇഷ്ടം പോലെ സ്ത്രീ സംസര്‍ഗ്ഗങ്ങള്‍
ആവാമെന്നും എന്നാല്‍ വിവാഹം സ്വജാതിയില്‍ നിന്ന് മാത്രമേ അനുവദിക്കൂ എന്നും
ജമാലെദ്ദീനോട് ചക്രവര്‍ത്തി ശഠിക്കുന്നത് അയാളെ 'ശത്രുക്കള്‍ക്ക്' പ്രിയങ്കരനാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. അത് പോലുള്ള ഘട്ടങ്ങളില്‍ കടുത്ത സ്വത്വപ്രതിസന്ധി യുവാവിനെ
വേട്ടയാടുന്നുണ്ട്: ആവശ്യത്തിനു താന്‍ റഷ്യക്കാരനാണ്, അല്ലാത്തപ്പോള്‍ പ്രാകൃതനായ ഗോത്രജനും. തന്റെ
യഥാര്‍ത്ഥ പിതാവിന്റെ പോരാട്ട വീര്യത്തെ കുറിച്ച് മറ്റുള്ളവര്‍ ആരാധനയോടെ
സംസാരിക്കുമ്പോള്‍ അയാളില്‍ അഭിമാനം നിറയുന്നുണ്ട്, എന്നാല്‍
പ്രാകൃതരായ ഗോത്രക്കാരെ കീഴടക്കേണ്ടതിന്റെയും റഷ്യന്‍ സാമ്രാജ്യവികസനത്തിന്റെയും
ആവശ്യകതയില്‍ അയാള്‍ക്ക് സന്ദേഹം ഏതുമില്ല. ഏതാണ്ട്
രണ്ടു പതിറ്റാണ്ടിനിപ്പുറം ജന്മ ദേശത്തു തിരിച്ചെത്തുമ്പോഴാവട്ടെ, അത് തന്റെ ഇടമായി ജമാലെദ്ദീനു തോന്നുന്നേയില്ല. മദ്യം പോയിട്ട് സംഗീതം പോലും നിഷിദ്ധമായ തന്റെ പിതാവിന്റെ നാട്ടില്‍
അയാളിപ്പോള്‍ തീര്‍ത്തും അന്യനാണ്. വിട്ടുപോയ ഇടവും ചെന്നുചേര്‍ന്ന
ഇടവും ഒരു വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനങ്ങള്‍ രണ്ടിടവും
സ്വന്തമാക്കുന്നതിലല്ല, രണ്ടിടത്തും അന്യരായിപ്പോകുന്ന
വിപര്യയത്തിലേക്കാണ് അന്നയെയും ജമാലെദ്ദീനെയും നയിക്കുന്നത്. ജന്മദേശത്തോടുള്ള പുനസമാഗമാത്തിലാകട്ടെ, ഇതേ
അന്യതാ ബോധം അവരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഡേവിഡുമായി
അന്നക്ക് പൊരുത്തക്കേടുകള്‍ സാധാരണമാകുന്നതും ക്ഷയരോഗ ബാധിതനായി അന്ത്യ നാളുകള്‍
എണ്ണിത്തീര്‍ക്കുന്ന ജമാലെദ്ദീന്‍ സ്വയം ബഹിഷ്കൃതനാകുന്നതും ഇതിന്റെ ഫലമാണ്.
'സ്റ്റോക്ക്ഹോം സിന്‍ഡ്രോം' പ്രതിഭാസത്തെ
കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ നിലവില്‍ വരുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് അന്നയും
ജമാലെദ്ദീനും തങ്ങളെ തടവിലാക്കിയവരോട് അനുതാപം ഉള്ളവരായിത്തീരുന്നത് ഇരു തടവുകാരും
അവരവരുടെ സംസ്കാരം അനുവദിക്കുന്ന പരമാവധി ദയയും കാരുണ്യവും തങ്ങളുടെ ഇരകള്‍ക്ക്
നല്‍കുകയും അവരില്‍ ഒരു സ്വന്തമെന്ന മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും
ചെയ്യുന്നത് കൊണ്ടാണ്. നോവലിന്റെ തലക്കെട്ട്
സൂചിപ്പിക്കുന്നതും ഈ അനുതാപത്തിന്റെ പ്രഭാവത്തെയാണ്.
ഒരപരിചിത
നാട്ടില്‍ അന്യയായി കഴിയുക എന്ന അന്നയുടെ കഥ, നടാഷയുടെ വിധിയുടെ കണ്ണാടിയാണ്. തന്നെ
റഷ്യക്കാരിയെന്നു വിളിക്കുന്ന ഘട്ടങ്ങളില്‍ തന്റെ ജോര്‍ജ്ജിയന്‍ സ്വത്വം
ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്ന അന്ന, തന്റെ ജന്മദേശം
റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായതിന്റെ അന്യതാബോധം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ബഹുഭാര്യത്വം പോലുള്ള മുസ്ലിം ജീവിതരീതി ആദ്യമൊക്കെ ദുസ്സഹമായി
അനുഭവപ്പെടുന്നുവെങ്കിലും, തന്റെ ദേശം സമാനമായ രീതിയില്‍
അന്യമാകുന്നതിനെതിരെ പൊരുതുന്ന ശമീലിന്റെ വികാരം അവള്‍ക്ക് തീര്‍ത്തും അന്യമല്ല. റഷ്യന്‍ സാമ്രാജ്യത്തോട് ചേര്‍ന്നുള്ള ഭാവിയോട് കൂടുതല്‍ വിധേയത്വം പുലര്‍ത്തുന്ന
ഭര്‍ത്താവിനോടൊപ്പം തങ്ങളുടെ ജോര്‍ജ്ജിയന്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ വസന്തകാലത്തെ
കുറിച്ച് അവള്‍ ഗൃഹാതുരത്വം പുലര്‍ത്തുന്നുണ്ട്. ജോര്‍ജ്ജിയയെ 'സംസ്കൃതിയുടെ അറ്റം' ആയിക്കണ്ട ഡേവിഡ്, സെന്റ് പീറ്റേഴ്സ്ബര്‍ഗാണ് തങ്ങളുടെ ഇടം എന്നുവിശ്വസിച്ചു. ജോര്‍ജ്ജിയന്‍ സ്വത്വത്തോട് അത്രയും കൂറുള്ളവളായിരിക്കുമ്പോള്‍ തന്നെ, ഗോത്രവിഭാഗത്തിന്റെ റഷ്യന്‍വിരുദ്ധ നിലപാടുമായുള്ള മുഖാമുഖത്തില്‍ താന്‍
റഷ്യയെ പ്രതിനിധീകരിക്കുന്നു എന്ന് അന്ന ചിന്തിക്കുന്നുമുണ്ട്. നടാഷയും ഒരിടത്തും തന്റെ സ്വന്തമെന്ന വികാരം അനുഭവിക്കുന്നില്ല. യഥാര്‍ത്ഥ പിതാവിന്റെ മുസ്ലിം പശ്ചാത്തലം കുടഞ്ഞു കളയാന്‍ രണ്ടാനച്ഛന്റെ
പേരിനെ സ്വയം വരിക്കുന്നുണ്ടെങ്കിലും ജന്മ ദേശത്തിന്റെയും അര്‍ദ്ധ സഹോദരങ്ങളുടെയും
വിളി ഉള്‍വിളിയായിത്തന്നെ അവളെ മഥിക്കുന്നുണ്ട്. "ലയിച്ചു
ചേരാത്ത സ്വത്വങ്ങളുടെ ഒരു പരാജയപ്പെട്ട സങ്കര"മായി
തന്നെക്കുറിച്ച് നടാഷ ചിന്തിക്കുന്നുണ്ട്. താന്‍ സ്വയം
ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ കുരുങ്ങിപ്പോയവനാണെന്ന
ചിന്ത തന്നെയായിരുന്നുവല്ലോ ജമാലെദ്ദീനെയും കുഴക്കിയിരുന്ന പ്രശ്നം. വൈകാരികമായി പിതാവിനോട് ഏറെ വിധേയത്വമുള്ളവനായിരുന്നപ്പോഴും റഷ്യന്‍
കൊട്ടാരത്തില്‍ കഴിഞ്ഞ വര്‍ണ്ണശബള ദിനങ്ങളുടെ ഓര്‍മ്മ അവനെ മഥിക്കുന്നുണ്ട്. പിതാവും അര്‍ദ്ധ സഹോദരങ്ങളും പ്രതിനിധാനം ചെയ്യുന്ന സുഡാനീസ് പാതിയും
സ്കോട്ട്ലാന്‍ഡ് ജീവിതത്തിന്റെ മറുപാതിയും ഇതേ രീതിയിലാണ് നടാശയെയും
അസ്വസ്ഥയാക്കുന്നത്. എന്നെങ്കിലും വീടെത്തുമോ എന്ന ചോദ്യം
എവിടെയെങ്കിലും ഇനിയാ പഴയ വീടുണ്ടാവുമോ എന്ന സകീര്‍ണ്ണതയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ്
നോവലിസ്റ്റ്- പുതുകാലത്ത് പ്രവാസവും അഭയാര്‍ഥിത്വവും
നിയാമകമാകുന്ന സാഹചര്യത്തില്‍ ഒരു പക്ഷെ നാം നേരിടാന്‍ മടിക്കുന്നതും എങ്കിലും
ഒരേയൊരു യാഥാര്‍ത്ഥ്യം ആയിത്തീര്‍ക്കുന്നതും ഈയൊരു വസ്തുതയാണല്ലോ.
“റഷ്യക്കാര്‍ വിശ്വസിച്ചു ചെച്നിയക്കാര്‍
സംശയാലുക്കളും കുരുട്ടുബുദ്ധിക്കാരും ആണെന്ന്.. ചെച്ച്നിയക്കാര്‍
കരുതി റഷ്യക്കാര്‍ അക്രമകാരികളും ചതിയന്മാരുമാണെന്ന്. രണ്ടു
കൂട്ടരും ശരിയായിരുന്നു, രണ്ടു കൂട്ടരും
തെറ്റുമായിരുന്നു.”
ശത്രുവിന്റെ ഹിംസാത്മകതയെ
കുറിച്ച് നിരന്തരം പറയുകയും സ്വന്തം കൊടും ക്രൂരതകള്‍ വിസ്മരിക്കുകയും
ചെയ്യുന്നതിലൂടെ കൊലയന്ത്രങ്ങള്‍ നിരന്തരം കാര്യക്ഷമമാക്കുന്നതില്‍ മുഴുകിയ
ലോകത്തെ ശമീലിന്റെ മകന്റെ വാക്കുകള്‍ നിര്‍വ്വചിക്കുന്നുണ്ട്.
(Read on similar themes: The Moor's Account by Laila Lalami
https://alittlesomethings.blogspot.com/2016/09/blog-post_27.html
ആഖ്യാന മികവിന്റെ ചരിത്രഭാഗം
ആഖ്യാനധാരകളില്‍
ചരിത്രപരമായി ഏറെ വസ്തുതാപരം കൂടിയായ കൊക്കേഷ്യന്‍ ചരിത്ര ഭാഗമാണ് ഒരു നോവലിസ്റ്റ്
എന്ന നിലയില്‍ അബുലൈലയുടെ പ്രതിഭയുടെ അടയാളമാകുന്നത്. സമകാലിക ഭാഗം നോവലിന്റെ കുറഞ്ഞ ഭാഗം ആണെന്ന് മാത്രമല്ല, ഏറെ പ്രഭാഷണപരമെന്നു തോന്നാവുന്നതുമാണ്. ശമീല്‍
ഇന്നുണ്ടായിരുന്നെങ്കില്‍ ഭീകര വിരുദ്ധയുദ്ധത്തോടോപ്പമാവുമായിരുന്നു എന്നും അല്‍
ഖായിദ പോലുള്ള ആക്രാമക ഇസ്ലാമിസ്റ്റുകള്‍ക്ക് ആ സൂഫിസ്റ്റ് സമാധാനവാദം അംഗീകരിക്കാനാവുകയില്ല
എന്നും നോവലില്‍ നിരീക്ഷണമുണ്ട്. പൊളിറ്റിക്കല്‍ ഇസ്ലാം
സൂഫി പാരമ്പര്യത്തെക്കാളേറെ അപര ശബ്ദങ്ങളെ ഒരിക്കലും പൊറുപ്പിക്കാത്ത മര്‍ക്സിസ്റ്റ്- ഹെഗേലിയന്‍-ട്രോട്സ്കിയിസ്റ്റ്
പാരമ്പര്യത്തോടാണ് ചേര്‍ന്ന് പോയത് എന്ന് നടാഷ നിരീക്ഷിക്കുന്നു. അതുകൊണ്ടാവാം പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ശമീലിനെ ഒരിക്കലും ഒരു
റോള്‍ മോഡല്‍ ആക്കാതിരുന്നത്. നടാഷ
നിരീക്ഷിക്കുന്നു:
"സൂഫിസം അതിന്റെ പുണ്യ പുരുഷന്മാരെ
കുറിച്ചുള്ള വിശ്വാസവും അവരുടെ മിസ്റ്റിക് ശക്തിയെ
ആരാധിക്കുന്ന രീതിയും ദൈവശാസ്ത്രപരമായി പ്രശ്നമായിരുന്നു. ആധുനിക കാലത്ത് പൊളിറ്റിക്കല്‍ ഇസ്ലാം ദേശാന്തരീയത (ട്രാന്‍സ് നാഷണലിസം)യെയും ആക്റ്റിവിസത്തെയും പുല്‍കിയപ്പോള്‍
സൂഫികള്‍ പാരമ്പര്യവാദികളും നിഷ്ക്രിയരും ആയി കണക്കാക്കപ്പെട്ടു എന്ന് മാത്രമല്ല, പലപ്പോഴും പ്രതിലോമകാരികളും പുത്തന്‍ യാഥാസ്ഥിതികരും ആയും കരുതപ്പെട്ടു."
തന്റെ അവസാന നാളുകളില്‍ റഷ്യന്‍
സാമ്രാജ്യത്വത്തോടു സന്ധി ചെയ്തു 'ബഹുമാന്യനായ
അതിഥി' ആകുന്നതിനു പകരം പരാജയം സമ്മതിച്ച ശമീലിനെ അവര്‍ക്കൊരിക്കലും
അംഗീകരിക്കാന്‍ ആവുമായിരുന്നില്ല. അന്ന് ഡേവിഡ് അതിനു
നല്‍കിയ വിശദീകരണം മറ്റൊന്നായിരുന്നു: ശമീല്‍ ഇപ്പോള്‍
അയാളുടെ ജീവിതത്തില്‍ ഒരിക്കലും സ്വയം കാണിച്ചിട്ടില്ലാത്ത കാരുണ്യത്തിന് പകരം
ഇപ്പോള്‍ അനുഭവിക്കുന്ന ക്രിസ്ത്യന്‍ കാരുണ്യത്തിന് നന്ദി പറയുകയാണ്. നോവലിന്റെ കേന്ദ്ര പ്രമേയങ്ങളില്‍ ഒന്നായ 'ശത്രുവിന്റെ
കാരുണ്യ'വുമായി ഇത് ചേര്‍ന്ന് പോകുന്നുണ്ടെങ്കിലും ശമീലിന്റെ
പാത്ര സൃഷ്ടിയില്‍ അതിനു വേണ്ടത്ര ന്യായീകരണമില്ല. അന്ന
ചൂണ്ടിക്കാണിക്കുന്നത് പോലെ ക്രിസ്ത്യന്‍ കാരുണ്യത്തിന്റെ പ്രഘോഷണം
ഒന്നുമായിരുന്നില്ല ശമീലിനെ മാന്യമായി കൈകാര്യം ചെയ്യുമ്പോള്‍ റഷ്യ
ലക്ഷ്യമാക്കിയത്. പകരം, ഇടഞ്ഞു
നില്‍ക്കുന്ന ഗോത്രങ്ങളെ അനുനയിപ്പിക്കുന്നതില്‍ അദ്ദേഹത്തെ ഒരു ചൂണ്ടയായി
ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു.
ജമാലെദ്ദീന്റെ കഥയില്‍ ആവിഷ്കൃതമാകുന്ന സാറിസ്റ്റ് റഷ്യന്‍ ഭാഗവും അന്നയുടെ ഓര്‍മ്മകളില്‍ തെളിയുന്ന ജോര്‍ജ്ജിയന്‍ ഭാഗവും നോവലിസ്റ്റിന്റെ കാവ്യാത്മക ഭാഷയുടെ സൗന്ദര്യവും ഹൃദ്യമായതെങ്കിലും ഒട്ടും അധികപ്പറ്റില്ലാത്ത വിവരണാത്മകതയും കൊണ്ട് സമ്പന്നമാണ്. ശമീലിന്റെ പാത്രസൃഷ്ടിയില്‍ ഒരു സൂഫി ആചാര്യന് ചേരുന്ന സാത്വിത ഭാവവും ഒരു രാഷ്ട്രനേതാവില്‍ ആവശ്യം കാണേണ്ട കാര്‍ക്കശ്യവും വിളക്കിച്ചേര്‍ക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കവും ശ്രദ്ധേയമാണ്. സമകാലിക ഉത്കണ്ഠകള്‍ക്ക് വിവിധ മാനങ്ങളുള്ള ചരിത്രപരമായ സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെ ജിഹാദ് എന്ന സങ്കല്‍പ്പത്തിനു വന്നു ഭവിച്ച അര്‍ത്ഥന്തരങ്ങളും സൂഫിസത്തിന്റെ ചരിത്രപ്രസക്തിയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ വംശീയ രാഷ്ട്രീയവും അപഗ്രഥന വിധേയമാക്കുകയെന്ന ഏറെ ഭാരിച്ച വെല്ലുവിളിയാണ് ഒരു നോവലിസ്റ്റ് എന്ന നിലയില്‍ അബുലൈല ഏറ്റെടുക്കുന്നത്.
(മുംബൈ കാക്ക)
The Moor's Account by Laila Lalami
https://alittlesomethings.blogspot.com/2016/09/blog-post_27.html
Hope and Other Dangerous Pursuits by Laila Lalami (revised)
https://alittlesomethings.blogspot.com/2018/01/05.html
Exit West by Mohsin Hamid
https://alittlesomethings.blogspot.com/2017/10/blog-post_24.html
Burnt Shadows by Kamila Shamsie
https://alittlesomethings.blogspot.com/2015/11/blog-post.html
No comments:
Post a Comment