Featured Post

Saturday, August 3, 2024

Death and the Dervish by Meša Selimović

 

സന്ദേഹിയായ വിശുദ്ധന്‍



    വടക്ക് പടിഞ്ഞാറന്‍ ബോസ്നിയയിലെ ടുസ്ലയില്‍ ഇടത്തരം കുടുംബത്തില്‍ 1910ല്‍ ജനിച്ച മേശാ സെലിമോവിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബെല്‍ഗ്രേഡ് യൂനിവേര്‍സിറ്റിയില്‍ സെര്‍ബോ-ക്രോയേഷ്യന്‍ ഭാഷയും യുഗോസ്ലാവിയന്‍ സാഹിത്യവും ആണ് ഉന്നത പഠനത്തിനു തെരഞ്ഞെടുത്തത്. യോഗോസ്ലാവിയന്‍ എഴുത്തുകാരുടെ യൂണിയന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സെലിമോവിച്ചിനു സരാജെവോ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്റ്ററേറ്റ് (1971) പോലുള്ള ബഹുമതികളും ലഭിച്ചിരുന്നു. 1982 ജൂലായ്‌ 11  ബെല്‍ഗ്രേഡില്‍ വെച്ച് മരിക്കുംമുമ്പ് യുഗോസ്ലാവിയന്‍ സാഹിത്യത്തില്‍ ഇവോ ആന്ദ്രിച്ചിന്റെ തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്ന സെലിമോവിച്ച്വലിയ വിജയങ്ങളും തണുപ്പന്‍ സ്വീകരണങ്ങളും അനുഭവിച്ചു കഴിഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഏറ്റവും മഹത്തായ നോവല്‍ എന്ന് പോലും ഒട്ടേറെ നിരൂപകര്‍ അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസ്‌ “Death and the Dervish” എന്ന കൃതിയെ വാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സെര്‍ബിയന്‍ സാഹിത്യ പുരസ്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണത്തിനു അദ്ദേഹത്തിന്റെ പേരു നല്‍കപ്പെട്ടതും. *(1). 

    Death and the Dervish എന്ന ആഴവും പരപ്പുമുള്ള ക്ലാസിക്കിനെ അതിന്റെ സമഗ്രതയില്‍ പഠന വിധേയമാക്കുന്ന ഏറ്റവും മികച്ച ലേഖനം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് എഴുതപ്പെട്ട ആമുഖം തന്നെയാണ് *(2).  ബാള്‍ക്കന്‍ ചരിത്രത്തിലെ കലുഷമായ കാലങ്ങളിലാണ് സെലിമോവിച്ചിന്റെ ജീവിതവും രചനകളും രൂപപ്പെട്ടത്. ഉമ്മയുടെ ഇസ്ലാമിക ശിക്ഷണത്തില്‍ നിന്ന് സ്വതന്ത്രനായി യുഗോസ്ലാവിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകനും നിരീശ്വരവാദിയുമായിത്തീര്‍ന്ന സെലിമോവിച്ച്രണ്ടാം ലോക യുദ്ധകാലത്തും തുടര്‍ന്നും ഫാഷിസ്റ്റ്‌/ നാസി വിരുദ്ധ പാര്‍ട്ടിസാന്‍റസിസ്റ്റന്റ് പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. യുദ്ധത്തിന്റെ അവസാന നാളുകളിലാണ്‌ നോവലിനെ സംബന്ധിച്ചും നിര്‍ണ്ണായകമായഉള്ളുലക്കുന്ന ആ സംഭവം നടന്നത്: സെലിമോവിച്ചിനെ പോലെത്തന്നെ കമ്മ്യൂണിസ്റ്റും പാര്‍ട്ടിസാന്‍ ആക്റ്റിവിസ്റ്റും ആയിരുന്ന ജ്യേഷ്ഠ സഹോദരന്‍ സെഫ്കിയാ സെലിമോവിച്ച് ദുരൂഹമായ കാരണങ്ങളാല്‍ കഴമ്പില്ലാത്ത ഒരു ‘പൊതുമുതല്‍ മോഷണ’ കുറ്റം ചാര്‍ത്തപ്പെട്ടു അറസ്റ്റിലാവുകയും ധൃതിപ്പെട്ട ഏകപക്ഷീയ വിചാരണക്കൊടുവില്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു. ശത്രുക്കള്‍ ഒറ്റിയതാണോഅമിത ആദര്‍ശ ജാടയുള്ള പാര്‍ട്ടി അധികാരികള്‍ വിശുദ്ധി തെളിയിച്ചതാണോ എന്ന് തിരിച്ചറിയാനാവാതെ പോയ പ്രസ്തുതസംഭവത്തില്‍,  സെലിമോവിച്ചിനോ പാര്‍ട്ടിക്കാരന്‍ തന്നെയായിരുന്ന മറ്റൊരു സഹോദരന്‍ തൌഫീക്കിനോ ഒന്നും ചെയ്യാനായില്ല. യുദ്ധാനന്തരം ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചുപില്‍ക്കാലം അദ്ദേഹത്തിന്‍റെ നിതാന്ത പങ്കളിയായിത്തീര്‍ന്ന ഡാര്‍കാ ബോസിച്ച് എന്ന ‘ബൂര്‍ഷ്വാ’ പ്രഭുകുടുംബാംഗത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സെലിമോവിച്ച്അവസാന നാളുകളില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. സാഹിത്യ മേഖലയില്‍ അറുപതുകള്‍ അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു. ഒട്ടുമിക്ക യുഗോസ്ലാവിയന്‍ സാഹിത്യ പുരസ്കാരങ്ങളും ഇക്കാലത്ത്  അദ്ദേഹത്തെ തേടിയെത്തി. എഴുപതുകളില്‍ തണുപ്പന്‍ സ്വീകരണം ലഭിച്ച കൃതികളും ബോസ്നിയയില്‍ ശക്തി പ്രാപിച്ച പ്രാദേശികവാദത്തിലെ മനം മടുപ്പും ചേര്‍ന്ന് ബെല്‍ഗ്രേഡിലേക്ക് താമസം മാറ്റിയ സെലിമോവിച്ച്ജനനം കൊണ്ട് ബോസ്നിയന്‍ ആണെങ്കിലും ജീവിത സായാഹ്നത്തിലും സ്വന്തം തെരഞ്ഞെടുപ്പിലും സെര്‍ബ് സാഹിത്യ പാരമ്പര്യവുമായാണ് താദാത്മ്യപ്പെട്ടത്‌. സെര്‍ബ്/ ക്രോയാറ്റ്/ സ്ലാവിക് മുസ്ലിം വ്യത്യാസങ്ങള്‍ അതതു ദേശീയ വാദികള്‍ അവകാശപ്പെട്ട പോലെ ഭാഷാപരമോവംശീയമോമതപരമോ അല്ലെന്നും അത് സാമൂഹ്യബോധ്യത്തിന്റെതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. “ഏതൊക്കെ ദേശീയ മിത്തുകളാണ് ഒരു വ്യക്തി തന്റെതായി കൊണ്ടാടുകഏതൊക്കെ കൂട്ടം ആളുകളുമായാണ് ഒരാള്‍ ആഘോഷിക്കുക?” (Henry R. Cooper, Jr). 

    സ്ഥലകാല ഗണനപാത്ര സൃഷ്ടിഅവരുടെ ചെയ്തികളെയും നിലപാടുകളെയും നിയന്ത്രിക്കുന്ന ആശയ/ ചിന്താധാരകള്‍ തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും അത് കേന്ദ്രപ്രമേയത്ത്ന്റെ തന്നെ കണ്ണാടിയാണെന്നും ഹെന്റി കൂപ്പര്‍ ചൂണ്ടിക്കാട്ടുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പ്രബലമായിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലെ ബോസ്നിയയാണ് നോവലിന്റെ പശ്ചാത്തലം. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ക്രായ്നാപോസാവിനാ കലാപങ്ങള്‍ സൂചിതമാകുന്നുണ്ടെങ്കിലും കൃത്യമായ കാലഗണന നല്‍കപ്പെടുന്നില്ല.  ഇസ്ലാമിന്റെ ഏകമത സാന്നിധ്യമുള്ള നോവലില്‍ ക്രിസ്ത്യന്‍ ആഘോഷമായ സെയ്ന്റ് ജോര്‍ജ്ജ് ദിനം ഇസ്ലാമികപൂര്‍വ്വ ഇരുണ്ട കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കിന്റെ (atavistic) ചിഹ്നമായാണ് വീക്ഷിക്കപ്പെടുന്നത്. ‘കസബ’ എന്ന പൊതു സംജ്ഞകൊണ്ട് വിവരിക്കപ്പെടുന്നമുഖ്യ ആഖ്യാന ഇടമായ പട്ടണത്തെ സരയേവോയുമായി സാമ്യപ്പെടുത്താമെങ്കിലും പേരു പറയപ്പെടുന്നില്ല. എന്നാല്‍ സംരക്ഷക കവചം എന്നതിലേറെ ഒരു പടുകൂറ്റന്‍ തടവറ പോലുള്ള ഭീഷണമായ കോട്ടപട്ടണത്തെ വേറിട്ടുനിര്‍ത്തുന്നു. സ്ഥല/ കാലങ്ങളിലെ ബോധപൂര്‍വ്വമായ ഈ അവ്യക്തത കഥക്കു നല്‍കുന്ന സാര്‍വ്വജനീനത നോവലിന്റെ പ്രതീകാത്മക/ ദൃഷ്ടാന്ത കഥാ ധ്വനികളില്‍ സുപ്രധാനമാണ്‌.

    പാത്രസൃഷ്ടികളിലും കൃത്യത എന്നതല്ല മുഖ്യ മാനദണ്ഡമായിത്തീരുന്നത്. ‘മതത്തിന്റെ പ്രകാശം’ എന്നര്‍ത്ഥമുള്ള നൂറുദ്ദീന്‍ എന്ന തന്റെ പേര് തന്റെ യഥാര്‍ത്ഥ പേരല്ല എന്നും അത് തനിക്ക് നല്‍കപ്പെട്ടതാണ്‌ എന്നും ആഖ്യാതാവ് അഹ്മദ് നൂറുദ്ദീന്‍ പറയുന്നു. സരെയാവോയിലെ ദര്‍ഗ്ഗയില്‍ ദര്‍വ്വീഷ് ആയ അഹ്മദ് ‘ഷെയ്ഖ്’ എന്നാണു വിളിക്കപ്പെടുക. അതിശക്തനായ ന്യായാധിപനായ ഖാദിഖാദിയുടെ സുന്ദരിയായ ഭാര്യനിയമ പാലകന്‍ ‘മുസെല്ലിം’, ദര്‍വ്വീഷിന്റെ ശിഷ്യന്‍ ‘മുല്ല’, പള്ളിയിലെ ‘മുഫ്തി’, ദാഫ്തെദാര്‍ തുടങ്ങിയവൃടെയൊന്നും പേരുകള്‍ പ്രധാനമല്ല. കൃത്യമായി പേരു പറയപ്പെടുന്ന രണ്ടുപേരില്‍ ഒരാള്‍നൂറുദ്ദീന്‍ താല്‍ക്കാലിക അഭയം നല്‍കുന്ന കുറ്റവാളിയാണ്. എന്നാല്‍ഇസ്ഹാഖ് എന്ന ആ പേര് ഒരന്വേഷണവും കൂടാതെ നൂറുദ്ദീന്‍ വിളിക്കുന്നതുമാണ്. ശരിക്കും പ്രസക്തമായ ഒരെഉഒരു യഥാര്‍ത്ഥ പേര് നൂറുദ്ദീന്റെ സുഹൃത്തും ശക്തനായ ധാര്‍മ്മികവൈകാരിക സാന്നിധ്യവുമായ ഹസന്റെതാണ്സ്ഥാനപ്പേരുകളുടെ ഭാരമില്ലാത്ത വ്യക്തിത്വം അതൊന്നു മാത്രവുമാണ്. നോവലില്‍ ചിത്രീകരിക്കുന്ന ഇസ്ലാമിനെ കുറിച്ചും സമാനമായ അവ്യക്തത കണ്ടെത്താനാകും. ദര്‍വ്വീശുകള്‍ ഇസ്ലാമിന്റെ സംശുദ്ധ ചൈതന്യത്തിന്റെ വക്താക്കള്‍ ആണെന്നു കരുതപ്പെടുന്നുവെങ്കിലുംനൂറുദ്ദീനോഅദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹമോ (tekke) കടുത്ത ധാര്‍മ്മിക അങ്കലാപ്പുകളില്‍ നിന്നു മുക്തമല്ല. സര്‍വ്വാധികരിയായ ഓട്ടോമന്‍ സാമ്രാജ്യത്തെ പോലെത്തന്നെ നഗര ഭരണവും ആദര്‍ശബദ്ധതിയില്ലാത്ത ദുഷിച്ച പ്രവണതകളുടെ പ്രയോക്താക്കളും പ്രായോജകരുമാണ്. വിശുദ്ധഗ്രന്ഥവും സൂക്തങ്ങളും ആവശ്യാനുസരണം വളച്ചൊടിക്കാനും പാരഡി ചെയ്യാനും നൂറുദ്ദീനും മടിക്കുന്നില്ല. നോവലിന്റെ കേന്ദ്ര പ്രമേയമായmalodušnost’ എന്ന  സെര്‍ബോ-ക്രോയേഷ്യന്‍ പദം അര്‍ത്ഥമാക്കുന്ന ആത്മീയമായ ചുരുങ്ങല്‍/ ധാര്‍മ്മിക ചാഞ്ചാട്ടവും/ കാലുഷ്യവും/ ഒത്തുതീര്‍പ്പു ദൌബല്യങ്ങളുമെന്ന പരിഗണനയുമായി ചേര്‍ന്ന് പോകുന്നവയാണ് ഈ സ്ഥല/ കാല/ ആശയ/ പാത്രസൃഷ്ടി പരമായ അവ്യക്തതകളെല്ലാം. “.. നോവല്‍ ആത്മവത്തയുടെ സങ്കുചിതത്വത്തെ വൈകാരിക ഭീരുത്വത്തെധാര്‍മ്മിക ചാഞ്ചാട്ടത്തെ കുറിച്ചുള്ള ഒരു പഠനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷമായ ഈ വ്യാധിയെ കുറിച്ച് ഇതിനെക്കാള്‍ മികച്ച നിരീക്ഷണം മറ്റെതെങ്കിലും ആധുനിക സാഹിത്യത്തില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും” (Henry R. Cooper, Jr.).

    ഏറെക്കുറെ ഋജുവായ ഇതിവൃത്തമാണ് നോവലിനുള്ളത്. അഹ്മദ് നൂറുദ്ദീന്റെ സഹോദരന്‍ ഹാറൂന്‍ ദുരൂഹമായ വിധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ഭരണകൂടത്തിനു അഹിതകരമായ എന്തൊക്കെയോ അറിയാമായിരുന്ന അയാള്‍സര്‍വ്വാധിപത്യ ക്രമങ്ങളിലെ പതിവുപോലെ‘അപ്രത്യക്ഷമാ’ക്കപ്പെട്ടിരിക്കയാണ്. പ്രാദേശിക സമൂഹത്തിലെ നെടുംതൂണായിരിക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിലും ചാഞ്ചാട്ടങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കുന്നതിലും ഷേക്സ്പിയറുടെ ഹാംലെറ്റിനെ പോലെ അക്ഷന്തവ്യമായി അമാന്തിക്കുന്ന പ്രകൃതമുള്ള നൂറുദ്ദീന്‍പ്രശ്നത്തില്‍ ഇടപെടാന്‍ വല്ലാതെ വൈകിപ്പോകുന്നു. സഹോദരനെ മോചിപ്പിക്കാനുംഅതില്‍ പരാജയപ്പെടുന്നതോടെകുറ്റബോധം വേട്ടയാടുന്ന പ്രതികാരചിന്തയില്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളിലൂടെ ഉത്തരവാദികള്‍ ആയവരെ വേട്ടയാടാനുമുള്ള നൂറുദ്ദീന്റെ ശ്രമങ്ങളാണ് ഇതിവൃത്തത്തെ നിര്‍ണ്ണയിക്കുന്നത്. ഹാറൂന്റെ കുറ്റം ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ല എന്നതും നൂറുദ്ദീന്‍ നേരിടുന്ന അധികാരത്തിന്റെ അധോതലങ്ങളുമാണ് നോവലിന് ‘കാഫ്കെയസ്ക്’ ഭാവം പകരുന്നത്. പ്രതികാരം ആവശ്യപ്പെടുന്ന വെറുപ്പ്‌കൂടുതല്‍ വെറുപ്പിനെ ജനിപ്പിക്കുന്നു എന്ന തത്വത്തില്‍കൂടുതല്‍ വലിയ ഒരു ആസൂത്രണത്തിന്റെ ഇരയായി നൂറുദ്ദീന്‍ മാറുന്നു. അയാളുടെ ഒരേയൊരു യഥാര്‍ത്ഥ സുഹൃത്ത് ഹസ്സനാണ് ആദ്യം അതില്‍ ബലിയാവുക. ഇത്തവണഅയാളുടെ ധാര്‍മ്മിക ദൌര്‍ബ്ബല്യം പ്രകടമാകുക പുതിയ ന്യായാധിപന്‍ (‘ഖാദി’) എന്ന നിലയില്‍ അയാള്‍ത്തന്നെയാണ് ഹസ്സന്റെ മരണ വാറണ്ടില്‍ ഒപ്പു വെക്കാന്‍ നിര്‍ബന്ധിതനായിത്തീരുന്നത് എന്നിടത്താണ്. ഏകസുഹൃത്തിന്റെ പോലും പിന്തുണയില്ലാതെഒരാളും മറുത്തൊരു വാക്കു പറയാനില്ലാതെഎന്തിനെന്നറിയാതെ ഹസ്സന്‍ മരണത്തിലേക്കു പോകുന്നു. നോവലന്ത്യം തന്റെ ആത്മീയ ശൂന്യതയേയും രക്ഷപ്പെടാനാകാത്ത ദുരന്തവിധിയെയും നേരിടുന്ന നൂറുദ്ദീന്റെ ഏകാന്തത ആവിഷ്കരിക്കുന്നു.

    അഹ്മദിന്റെ വ്യക്തിത്വത്തില്‍ ലീനമായ ആത്മീയ സ്ഥൈര്യമില്ലായ്മ പ്രകടമായും വ്യക്തമാകുന്ന ആദ്യ സംഭവങ്ങളില്‍ ഒന്ന് അഭയം തേടുന്ന ‘കുറ്റവാളിക്ക് അയാള്‍ ഒളിവിടം കൊടുക്കുന്നതാണ്. സമാനമായ മറ്റൊരു ക്ലാസിക് സന്ദര്‍ഭത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ രംഗം: ഴാങ് വലീനിനെ മോഷണക്കുറ്റത്തില്‍ നിന്ന് രക്ഷിക്കുന്ന വിക്റ്റര്‍ യൂഗോയുടെ (Les Misérables) ബിഷപ്പ് മിരിയേലിന്റെ ധാര്‍മ്മിക ബലത്തിന്റെ നേരെ എതിരറ്റത്താണ് ‘പിടിക്കപ്പെട്ടാല്‍ നമ്മല്‍ തമ്മില്‍ കണ്ടിട്ടേയില്ല എന്നുപറയണം’ എന്നു ചകിതനാകുന്ന നൂറുദ്ദീന്‍. പക്വതയോടെ മൌനം പാലിക്കാനോ നേരിട്ടു ഗാര്‍ഡുകളെ അറിയിക്കാനോ തയ്യാറാകാതെ അങ്ങനൊരാള്‍ ഒളിച്ചിരിക്കുന്ന വിവരം തന്നോട് സമ്പൂര്‍ണ്ണവിധേയത്വമുള്ള ശിഷ്യന്‍ മുല്ലാ യൂസുഫിനെ അറിയിക്കുന്നതിലൂടെധാര്‍മ്മിക ഉത്തരവാദിത്തം തനിയെ ചുമക്കാനുള്ള നൂറുദ്ദീന്റെ ഭീരുത്വമാണ് വെളിപ്പെടുന്നത്. സഹോദരനെ രക്ഷിക്കാനുള്ള ദുര്‍ബ്ബലമായ ശ്രമങ്ങള്‍ പോലും സഹോദരസ്നേഹത്തിന്റെ തീക്ഷ്ണതയില്‍നിന്നല്ല,  മറിച്ചൊരു കടമാ നിര്‍വ്വഹണത്തിന്റെ വൈകാരികമായി വന്ധ്യമായ തലത്തിലാണ് അയാള്‍ നടത്തുന്നത്. അപ്പോഴും സ്വയരക്ഷയാണ് അയാളില്‍ മുന്നിട്ടു നില്‍ക്കുന്നതും. ഇതേ ആത്മരക്ഷാ മനോഭാവമാണ് ആത്മസുഹൃത്തിനെ ഒറ്റിക്കൊടുക്കാന്‍ അയാളെ പ്രാപ്തനാക്കുന്നതും ഏതൊരു അധികാര ദുഷ്ടുകളുടെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും പ്രയോഗങ്ങള്‍ക്കെതിരെയാണോ അയാള്‍ പൊരുതാന്‍ ആഗ്രഹിച്ചത്‌അതേ ജീര്‍ണ്ണതകളിലേക്ക് അയാള്‍ മൂക്കുകുത്താന്‍ ഇടയാക്കുന്നതും. നൂറുദ്ദീന്റെ ജീവിതത്തില്‍ ദൈവത്തിലും നീതിയിലും ഉള്ള വിശ്വാസം തന്റെ ഭൌതിക ജീവിതത്തിലെ ഭാഗ്യനിനിര്‍ഭാഗ്യങ്ങള്‍ക്കനുസരിച്ചു മാറി മറിയുന്നു എന്നും ഭാഗ്യം തന്നോടോപ്പമുള്ളപ്പോള്‍ രണ്ടിലും വിശ്വസിക്കുന്ന അയാള്‍ക്ക്അതല്ലാത്തപ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നു എന്നും ഈ പ്രവണത ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: “Death and the Dervish ദൈവത്തിലും ദൈവത്തിന്റെ അസ്ഥിത്വം ഉറപ്പുനല്‍കുന്ന അതിഭൌതികവും നൈതികവുമായ വ്യവസ്ഥയിലുമുള്ള നൂറുദ്ദീന്റെ വിശ്വാസമില്ലയ്മയോടെയാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഒരു ഖാദി എന്ന നിലയില്‍ നൂറുദ്ദീന് തന്റെ വിശ്വാസം തിരികെ ലഭിക്കുമ്പോള്‍ അതൊരു വിച്ഛേദം മാത്രമാണ്ഒരു ദൃഡവിശ്വാസിയുടെ ജീവിതത്തിലെ മതപരമായ ഒരു പ്രതിസന്ധിയുടെ നിമിഷത്തോട് താരതമ്യപ്പെടുത്താവുന്ന ചാഞ്ചാട്ടത്തിന്റെ നിമിഷംഅതിനു ശേഷം സംതുലനം വീണ്ടെടുക്കും: നൂറുദ്ദീന്‍ ദൈവത്തിലോ നീതിയിലോ ഒരു വിശ്വാസവും കൂടാതെയാണ് തന്റെ മരണത്തിലേക്കു പോകുന്നത്” (3).  നൂറുദ്ദീന്റെ മൌലികവാദം അതിന്റെ സ്വാഭാവിക പരിണതിയില്‍ എത്തുന്നത് അയാളെ ഓട്ടോമന്‍ കാര്‍ക്കശ്യങ്ങളില്‍ പെട്ടുപോകുന്ന സമൂഹത്തിന്റെ പ്രതിനിധിയും ഉപകരണവും ആക്കിത്തീര്‍ക്കുന്നു. ഇസ്ലാമിന്റെ സ്നേഹത്തെ കുറിച്ച് പറയുമ്പോഴും വെറുപ്പും ഭയവുമാണ് അയാളെ ഭരിക്കുന്നത്‌. സ്വസഹോദരനെയും ആത്മസുഹൃത്തിനെയും ബലിയര്‍പ്പിക്കുന്നതില്‍ അയാളെ കൊണ്ടെത്തിക്കുന്നത് ഇസഹാഖിനെ ബലിയര്‍പ്പിച്ച അബ്രഹാമിന്റെ ദൈവഭയമല്ലമറിച്ചു സ്വന്തം ആത്മീയഭീരുത്വമാണല്ലോ. അതുകൊണ്ടുതന്നെ പ്രജാവത്സലനായ ഒരു ദൈവവും മഹാപാപത്തില്‍ നിന്ന് രക്ഷകനായി അയാളിലേക്ക് എത്തുന്നുമില്ല.

    നോവലില്‍ സാന്ദര്‍ഭികമായി മാത്രം കടന്നു വരുന്ന സ്ത്രീകഥാപാത്രങ്ങളുടെ ചിത്രീകരണത്തിലും മൌലികവാദപുരുഷാധിഷ്ടിത സമൂഹത്തിന്റെ ദൌര്‍ബല്യങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. ഹാറൂനു വേണ്ടി അപേക്ഷിക്കാനായി ഖാദിയുടെ ഭാര്യാപിതാവിന്റെ വീട്ടിലെത്തുന്ന നൂറുദ്ദീന്‍ കണ്ടുമുട്ടുന്ന യുവതിയായ ഖാദിയുടെ ഭാര്യയുടെ മാദക സൌന്ദര്യം അയാളെ മോഹിതനാക്കുന്നുണ്ട്. നോവലന്ത്യത്തില്‍ ശിഷ്യത്വം സ്വീകരിക്കാനെത്തുന്നനൂറുദ്ദീന്റെ തന്നെ മകന്‍ ആയേക്കാവുന്ന മുന്‍ കാമുകിയുടെ പത്തൊമ്പതുകാരനായ പയ്യനിലൂടെ കാമനയുടെ മറ്റൊരു ജീവിതഖണ്ഡവും സൂചിതമാകുന്നുണ്ട്. സ്വപ്നപ്രത്യക്ഷം പോലെ ആ പൊയ്പ്പോയ രതിതീക്ഷ്ണസംഗമങ്ങള്‍ ഇപ്പോഴും അയാളിലെത്തുന്നത്ദെര്‍വ്വീഷിന്റെ ഉള്ളിലും ജൈവകാമനകള്‍ അടങ്ങുന്നില്ല എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ഖാദിയുടെ ഭാര്യ പ്രതിനിധീകരിക്കുന്ന അന്തസ്സാര ശൂന്യതയും ഒരു നിഴലില്‍ അപ്പുറം ഒന്നുമല്ലാത്ത ഗതകാല പ്രണയിനിയും ചേര്‍ന്നു ഇവിടെയൊക്കെ സ്ത്രീസാന്നിധ്യം വെറും കാമമോഹിത ‘വസ്തുക്കള്‍’ (objects of desire) മാത്രമായി നില്‍ക്കുന്നതേയുള്ളൂ എന്നത് സ്ത്രീസമ്പര്‍ക്കം വിലക്കപ്പെട്ട അവിശുദ്ധ ബാന്ധവമാണെന്ന പ്യൂരിറ്റന്‍ ഇസ്ലാമിക കാഴ്ചപ്പാടിന് അനുരോധമാണ്.

(Read here:

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html )

    സെലിമോവിച്ചിന്റെ നോവല്‍ അദ്ദേഹത്തിന്റെ സമകാലികനും യുഗോസ്ലാവിയന്‍ സാഹിത്യത്തിലെ കുലപതിയുമായ ഇവോ ആന്ദ്രിച്ചിന്റെ The Bridge on the Drina എന്ന ക്ലാസിക്കുമായി താരതമ്യം ചെയ്യുക സ്വാഭാവികമാണ്. ആന്ദ്രിച്ചിന്റെ വിഖ്യാത കൃതിയുഗോസ്ലാവിയയുടെ ഏകീകരണത്തിനു മുമ്പത്തെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിലൂടെഭിന്നതകള്‍ക്കപ്പുറം ഏകീകരണ സാധ്യതകളാണ്വൈവിധ്യങ്ങളുടെ കൂടിച്ചേരല്‍ സാധ്യതയാണ് ആഘോഷിച്ചത്. ആ നിലക്ക് അത് ഭിന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ബഹുസ്വരതയാണ് മുന്നോട്ടുവെച്ചത്‌. എന്നാല്‍ “സെലിമോവിച്ചിന്റെ ബോസ്നിയ അസാധാരണമാം വിധം ഏകരൂപിയാണ്. ആ അര്‍ത്ഥത്തില്‍ആന്ദ്രിച്ചിന്റെ ബോസ്നിയയുടെ ശബളമായ വൈവിധ്യവുമായിഅഥവാഒരിക്കല്‍ വംശീയബഹുത്വംസാംസ്കാരികബഹുത്വം, ഭിന്നമത സമൂഹങ്ങള്‍ എന്നിവയ്ക്ക് കൊണ്ടാടപ്പെട്ടിരുന്ന, ഇപ്പോള്‍ അതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ യാഥാര്‍ത്ഥ്യവുമായി ഒരു തരത്തിലുള്ള സമാനതയും പേറുന്നില്ല. സെലിമോവിച്ചിന്റെ ബോസ്നിയ വംശശുദ്ധീകരണക്കാരും വിഭാഗീയ ചിന്താഗതിക്കാരും മൌലികവാദികളും, വരട്ടുതത്വവാദികളും യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിച്ചതെന്തോ അതാണ്‌: ഒരൊറ്റ ജനത, ഒരൊറ്റ നിയമത്തിനു കീഴില്‍, ഒരൊറ്റ അധികാരത്തിനു തലകുനിച്ച്. അതൊരു രാക്കാല ദുസ്വപ്നമാണ് (നോവലില്‍ എത്രമാത്രമാണ്‌ രാത്രിയിലെ സംഭവങ്ങള്‍!), അത് നട്ടുച്ചയിലെ കൂരിരുട്ടാണ്, അത് ഒരു പഴയ കാലം പശ്ചാത്തലമാക്കിയ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ഭീകര (കഥ)യാണ്, ആശ്വാസകരമെന്ന് പറയാം ജീവിച്ചിരിക്കുന്നവരുടെ മേല്‍ അത്തരം കാര്‍ക്കശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പല (എല്ലമല്ല!) മാര്‍ഗ്ഗങ്ങളും അതില്‍ ഇല്ല” (Henry R. Cooper, Jr.). സെലിമോവിച്ചിന്റെ ഓട്ടോമന്‍ ബോസ്നിയ, രണ്ടാം ലോകയുദ്ധാനന്തര യുഗോസ്ലാവിയയുടെ, അഥവാ പോയ നൂറ്റാണ്ടിന്റെ ജീവിതാവസ്ഥയുടെ തന്നെ, ഒരു ചെറുപതിപ്പാണ്‌ എന്ന് കാണാം. സങ്കീര്‍ണ്ണവും കാവ്യാത്മകവുമായ രീതിയില്‍, നോവലന്ത്യത്തില്‍ മാത്രം വ്യക്തമാകുന്ന ജീവിത നിരീക്ഷണം പക്ഷെ അതീവ ലളിതമാണ്: “അഹ്മദിനും ഹാറൂനിനും ഇടയിലെന്ന പോലെയുള്ള സഹോദര സ്നേഹം, ഹസ്സനും പിതാവിനും ഇടയിലെന്ന പോലെയുള്ള പിതൃ-പുത്ര സ്നേഹം, അഹ്മദിനും ഹസ്സനും ഇടയിലെന്ന പോലുള്ള സുഹൃദ് സ്നേഹം, ഒടുവില്‍, അഹ്മദിന്റെ ജീവിതത്തില്‍ അഭാവത്തിലൂടെ അയാളെ മരണത്തിന്റെ വഴിയിലേക്കയക്കുന്ന കാമനയുടെ സ്നേഹം – ഇതെല്ലാം ഭയത്തെ അകറ്റും, വെറുപ്പിനെ നശിപ്പിക്കും, ഭൂതകാലത്തെ ഉച്ഛാടനം ചെയ്യും, പുതു ജീവനെ/ജീവിതത്തെ ഉരുവപ്പെടുത്തും, സൂര്യപ്രകാശം കടന്നു വരാന്‍ അനുവദിക്കും, സമാധാനം കൊണ്ടുവരും.” ഈ ആശയം നോവല്‍ ഉറ്റുനോക്കുന്നു എന്നെയുള്ളൂവെന്നും നോവല്‍ ത്രയമായി സങ്കല്‍പ്പിക്കപ്പെട്ട രചനാ പദ്ധതിയില്‍ തുടര്‍ന്ന് എഴുതിയ The Fortress എന്ന നോവലും മുഴുവനാക്കാതെ പോയ മൂന്നാം ഭാഗവുമാണ് ആ വഴിക്ക് ശരിക്കും സഞ്ചരിച്ചത് എന്നും നിരീക്ഷിക്കപ്പെടുന്നു (Henry R. Cooper, Jr.).

    കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയുടെ ഫിക് ഷനല്‍ പ്രതിനിധാനമായി ഓട്ടോമന്‍ ഭരണത്തെ നോവലിസ്റ്റ് ഉപയോഗിക്കുന്നു എന്ന ദൃഷ്ടാന്ത കഥാ വായനയും സഹോദരന്റെ തിരോധാനത്തിന്റെ നീറ്റല്‍ രേഖപ്പെടുത്തുന്ന ‘ആത്മകഥാ’ ആവിഷ്കാരം എന്ന സമീപനവും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ഈ വ്യാഖ്യാനങ്ങളില്‍ അമിതമായി ഊന്നുന്നത് കൂടുതല്‍ പ്രധാനമായ ചില പ്രമേയങ്ങളെ അവഗണിക്കലാവും എന്ന് കരുതുന്നവരുണ്ട്. സെലിമോവിച്ച് ഒരിക്കലും തന്റെ കഥാപാത്രങ്ങളെ വിധിക്കുന്നില്ല എന്നും അവരെ പ്രതീകാത്മകതയുടെ ഭാരമൊന്നുമില്ലാതെ അവരായിത്തന്നെയും കാണുന്നുവെന്നും അക്കാര്യത്തില്‍ അദ്ദേഹം ദസ്തയവ്സ്കിയുടെ ഒപ്പമാണ് എന്നും കീത്ത് ഡൌട്ട് നിരീക്ഷിക്കുന്നു “സെലിമോവിച്ച് ദര്‍വ്വീഷിന്റെ ആത്മാവിനെ അതിനെ പ്രതിതന്നെഅതിന്റെ മാനുഷിക പ്രകൃതത്തിനു എന്നല്ലാതെ വേറെ കാരണമൊന്നുമില്ലാതെത്തന്നെഅതിന്റെ മൂല്യത്തില്‍ത്തന്നെ അവതരിപ്പിക്കുന്നുഅതെത്രമാത്രം രോഗഗ്രസ്തമാണെന്നിരിക്കിലും.” (4).  

 

References:

(1). (“Serbian Writers, Meša Selimović, Colossal figure of Serbian Literature”, Serbian.com, http://www.serbia.com/about-serbia/culture/literature/serbian-writers/mesa-selimovic/

(2). (Henry R. Cooper, Jr., Introduction to “DEATH AND THE DERVISH” translated by Bogdan Rakić and Stephen M. Dickey, NORTHWESTERN UNIVERSITY PRESS, EVANSTON, ILLINOIS, 1996).

(3). (Zoran Milutinović, “What the Dervish Confessed about Death: Meša Selimović’s Death and the Dervish” Scholarship as the Art of Life: Contributions on Serbian Literature, Culture, and Society by Friends of Radmila (Rajka) Gorup. Slobodanka Vladiv-Glover, ed. Bloomington, IN: Slavica Publishers, 2016, 65–77.)

(4). (Keith Doubt, “Solipsism Narrated Magnanimously: Reflections on Death and the Dervish”, Spirits of Bosnia Vol.05 No.4(2010): October, http://www.spiritofbosnia.org/volume-5-no-4-2010-october/solipsism-narrated-magnanimously-reflections-on-death-and-the-dervish/).  


കൂടുതല്‍ വായനക്ക് :

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html


Quiet Flows the UNA by Faruk Sehic

https://alittlesomethings.blogspot.com/2024/08/quiet-flows-una-by-faruk-sehic.html 

The Unbearable Lightness of Being (1984) (Czechoslovakia)Milan Kundera/ Michael Henry Heim

https://alittlesomethings.blogspot.com/2024/08/the-unbearable-lightness-of-being-1984.html

The Tin Drum by Günter Grass (Germany)/ Ralph Manheim (1959)

https://alittlesomethings.blogspot.com/2024/08/the-tin-drum-by-gunter-grass-germany.html

No comments:

Post a Comment