കഴുകന്‍/ വിമോചകന്‍:
ഒളിപ്പോരിന്റെ പകര്‍ന്നാട്ടങ്ങള്‍
തുര്‍ക്കിയിലെ
കുര്‍ദിഷ് കുടുംബത്തില്‍ ജനിച്ച യശാര്‍ കെമാല്‍ (1923-2015), ഒര്‍ഹാന്‍ പാമുക്കിനും എലിഫ്
ഷഫാഖിനും മുമ്പ് ഏറ്റവും അറിയപ്പെട്ടിരുന്ന തുര്‍ക്കി നോവലിസ്റ്റ് ആയിരുന്നു.
നോബേല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും സജീവമായിരുന്ന അദ്ദേഹം ഗ്രാമീണ ജീവിത കഥകള്‍
പറയുന്നതിലും ഒന്നുമില്ലാത്തവര്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ
സംസാരിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. കുട്ടിക്കാലത്തു സംഭവിച്ച ഒരപകടത്തില്‍
ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട കെമാലിനു തന്റെ അഞ്ചാം വയസ്സില്‍ പള്ളിയില്‍
വെച്ച് പിതാവ് കൊല്ലപ്പെടുന്നതു കാണേണ്ട ദുര്യോഗവുമുണ്ടായി. സെക്കണ്ടറി
വിദ്യാഭ്യാസത്തിനു ശേഷം പലവിധ ജോലികള്‍ ചെയ്ത അദ്ദേഹം, 1950ലെ
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. വൈകാതെ
കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ പ്രതികരണം ശ്രദ്ധേയമായിരുന്നു:
“ഒരു വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടു എന്നതിന് ആവിഷ്കാരസ്വാതന്ത്ര്യം കൈവന്നു
എന്നര്‍ത്ഥമില്ല. ഒരൊറ്റ പൂ കൊണ്ട് നിങ്ങള്‍ക്ക് വസന്തം വിരിയിക്കാനാവില്ല.” ഒരു
വര്‍ഷക്കാലം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ പോയ അനുഭവത്തെ കുറിച്ച് അദ്ദേഹം
പറഞ്ഞിട്ടുണ്ട്: “എനിക്ക് മനസ്സാക്ഷിയുടെ കുത്തലുണ്ടായി: നീയൊരു എഴുത്തുകാരനാണ്.
നീ സംസാരിച്ചേ തീരൂ എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.” തുടര്‍ന്ന്
ഇസ്താന്‍ബൂളിലേക്ക് പോയ കെമാല്‍, റിപ്പോര്‍ട്ടറായും
ലൈബ്രേറിയനായും മറ്റും പ്രവര്‍ത്തിച്ചു. ഇരുപതോളം നോവലുകള്‍ രചിച്ച കെമാലിന്റെ
ഏറ്റവും പ്രസിദ്ധമായ കൃതി ആദ്യ നോവലായയ İnce Memed (1955; Memed, My Hawk) തന്നെയാണ്. കൊള്ളക്കാരനായ ഫോക്ക്
ഹീറോയെ പിന്തുടരുന്ന കൃതിക്ക് മറ്റു മൂന്നു തുടര്‍ച്ചകള്‍ (novel
quartet) കൂടി അദ്ദേഹം രചിച്ചു. ടര്‍ക്കിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍
അംഗമാകുകയും മാര്‍ക്സിസ്റ്റ് പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്ത കെമാല്‍, കുര്‍ദ്ദ് ജനതയുടെ പോരാട്ടത്തില്‍ സജീവ പങ്കാളിത്തം വഹിച്ചതിന്റെ പേരില്‍
നീണ്ട ജയില്‍വാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. “എനിക്കൊരു പ്രത്യേകം കുര്‍ദ്ദ്
രാഷ്ട്രം വേണ്ട. ആര്‍ക്കും വേണ്ട. കുര്‍ദുകള്‍ക്ക് ആകെ വേണ്ടത് അവരുടെ സാര്‍വ്വലൌകിക
മനുഷ്യാവകാശങ്ങള്‍ മാത്രമാണ് – തങ്ങളുടെ ഭാഷ, സംസ്കാരം, ഐഡെന്റിറ്റി എന്നിവ നിലനിര്‍ത്താനുള്ള അവകാശം” എന്ന് അദ്ദേഹം തന്റെ
നിലപാടു വ്യക്തമാക്കി. “I don’t want to write about issues, I don’t
want to write for an audience, I don’t even write for me. I just write” എന്ന കെമാലിന്റെ അവകാശവാദം വസ്തുതാപരം എന്നതിലേറെ അമിത അവകാശവാദങ്ങളോടുള്ള
മുഖംതിരിക്കലായേ കാണേണ്ടതുള്ളൂ. *1.
Memed, My
Hawk ന്റെ മിക്ക സന്ദര്‍ഭങ്ങളും സംഭവിക്കുന്നത് അനടോളിയന്‍ പ്രദേശത്താണ്,
ടോറസ് മലനിരകള്‍ക്കിടയിലെ ചുകുറൂവ സമതലത്തിലെ കാര്‍ഷിക ഗ്രാമങ്ങളില്‍.
ഓട്ടോമന്‍ സുല്‍ത്താനെറ്റിന്റെ പതനവും അതാതുര്‍ക്കിന്റെ (Mustafa Kemal
Ataturk (1881–1938) നേതൃത്വത്തില്‍ 1923ല്‍ തുര്‍ക്കി
റിപ്പബ്ലിക്കിന്റെ സ്ഥാപനവും ആണ് കഥാകാലം. ദേശത്തിന്റെ ഇതരഭാഗങ്ങളില്‍ സര്‍ക്കാര്‍
നടപ്പിലാക്കിയ പരിഷ്കരണങ്ങള്‍ പക്ഷെ, ദാരിദ്ര്യത്തില്‍
മുങ്ങിയ അനടോളിയന്‍ ഗ്രാമ്യമേഖലകളില്‍ ചലനമൊന്നുമുണ്ടാക്കിയില്ല. കൊടുംവേനലും
അതിശൈത്യവും മാറിമാറിവന്ന പ്രദേശം, അടിസ്ഥാന സൗകര്യ
വികാസമൊന്നും തൊട്ടുതീണ്ടാതെ, വിദൂര പട്ടണങ്ങളുമായി
ബന്ധമൊന്നുമില്ലാതെ 800 മുതല്‍ 2,000
വരെ അംഗങ്ങള്‍ അടങ്ങിയ തുരുത്തു സമൂഹങ്ങളായി നിലക്കൊണ്ടു. അവരുടെ ദുരിതം പൂര്‍ണ്ണമാക്കും
വിധം അതിക്രൂരരും ചൂഷകരുമായ ജന്മിമാര്‍ ആളും അര്‍ത്ഥവും അടിമത്തത്തിലാക്കി വാണു.
അത്തരം അഞ്ചു ഗ്രാമങ്ങളടങ്ങിയ ഒരു ഇടത്തിന്റെ ഏകാധിപതിയായ അബ്ദി ആഘാ എന്ന ഉടയോനും
അയാളുടെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുന്ന ദരിദ്ര, ഭൂരഹിത
കര്‍ഷക/ പാട്ടക്കുടിയാന്മാരും അടങ്ങുന്ന സമൂഹത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്.
മുഖ്യ കഥാപാത്രമായ മെമദ് എന്ന കൗമാരക്കാരന്‍, ലക്ഷണമൊത്ത
ഒരു റോബിന്‍ഹുഡ് പരിവേഷത്തിലേക്ക് മുതിര്‍ന്നുവരുന്നതിനുള്ള പശ്ചാത്തലം ഇപ്രകാരം
നോവല്‍ ആരംഭം തന്നെ വ്യക്തമാക്കുന്നു. പട്ടിണിക്കിടുകയും കണ്ണില്‍ചോരയില്ലാതെ
ചാട്ടയടിക്കുകയും ഇല്ലാത്ത കുറ്റങ്ങളുടെ പേരില്‍ മൂന്നിലൊന്ന് എന്ന സ്വതേ തുലോംകുറഞ്ഞ
കുടിയാന്‍ വിഹിതം വീണ്ടും നാലിലൊന്നാക്കി കുറക്കുകയും ചെയ്യുന്ന അബ്ദി ആഘായുടെ
ചെയ്തി ഒരു പ്രത്യേക സാഹചര്യത്തില്‍ ഇനിയും സഹിക്കാനാവില്ല എന്ന ചിന്തയോടെ, നിസ്സഹായയും ദുര്‍ബ്ബലയുമായ ഉമ്മയെ തനിച്ചാക്കി അവന്‍ ഓടിപ്പോകുന്നു. കൗമാരക്കാരന്റെ
അളവുകളില്‍ ‘ഏറെ ദൂരെ’യായ അടുത്തൊരു ഗ്രാമത്തില്‍
ആട്ടിടയനായി മനുഷ്യപ്പറ്റുള്ള ഒരു കുടുംബത്തില്‍ സ്വാതന്ത്ര്യത്തിന്റെ
തീരെചെറിയൊരു ഇടവേളയാണ് പിന്നെ. എന്നാല്‍ വിധിവൈപരീത്യത്തില്‍ വീണ്ടും അബ്ദി
ആഘായുടെ പിടിയില്‍ അകപ്പെടുന്ന മെമദും ഉമ്മയും അതിക്രൂരമായ പീഡനത്തിനു
വിധേയരാകുന്നു.
കൂട്ടുകാരനോടൊപ്പം
വിദൂരപട്ടണം സന്ദര്‍ശിക്കുന്നതാണ് മെമദിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്.
പട്ടണത്തിനു ഒരു ‘അബ്ദി ആഘാ’ ഇല്ല എന്ന അറിവ് അവനൊരു അത്ഭുതമാണ്. അവിടെവെച്ചു
കണ്ടുമുട്ടുന്ന റിബല്‍ വിപ്ലവ പ്രവര്‍ത്തകന്‍, അങ്ങോട്ടു വന്നാല്‍ സഹായിക്കാമെന്നു വാഗ്ദാനം
ചെയ്യുന്നത് അവനു ആശയങ്ങള്‍ നല്‍കുന്നു. തന്റെ ജീവിത സര്‍വ്വസ്വമായ ഹാശെ എന്ന പെണ്‍കുട്ടിയുമായുള്ള
തീക്ഷ്ണ പ്രണയമാണ് അവനു കൈകാര്യം ചെയ്യാനുള്ള മറ്റൊരു വലിയ പ്രശ്നം. നിത്യവും
രാത്രി സന്ധിക്കാറുള്ള ഇരുവരും ഒരുമിച്ചു ഒളിച്ചോടാന്‍ തീരുമാനിക്കുന്നുവെങ്കിലും
വീണ്ടും അബ്ദി ആഘാ തന്നെയാണ് വഴിമുടക്കുക. അയാളുടെ അനന്തിരവനുവേണ്ടി ഹാശെയെ
തീരുമാനിച്ചുറപ്പിച്ചതാണ്. പേമാരിയില്‍നിന്ന് അഭയംതേടുന്ന ഗുഹയില്‍ കൊടുംതണുപ്പിനെ
മറികടക്കാന്‍ തീകൂട്ടുന്നതും, ആ ചൂടില്‍ ഉടലുണര്‍വ്വിന്റെ
ആദ്യാനുഭവമായി പ്രണയ സംഗമവും വിവരിക്കുന്നത് നോവലിലെ ഏറ്റവും മനോഹരമായ ഭാഗമാണ്.
ആദ്യവേഴ്ച്ചയുടെതായി മണ്ണില്‍ പതിയുന്ന ഹാശേയുടെ ഉടല്‍പ്പാട്, പക്ഷെ ഏറ്റവും കൊടിയ ദുരന്തത്തിലേക്കു നയിക്കും. തന്റെ അനന്തിരവന്റെ
ഭാവിവധുവും കാമുകനും ഒളിച്ചോടിയത്തില്‍ ക്രുദ്ധനാകുന്ന അബ്ദി ആഘാ സംഘടിപ്പിക്കുന്ന
തിരച്ചില്‍ സംഘത്തില്‍, ഗ്രാമത്തിലെ ‘ട്രാക്കര്‍’ (ഒളിച്ചോടിയ കണ്ടെത്തുന്ന വിദഗ്ധന്‍) മുടന്തന്‍ അലിക്ക് (lame
Ali) അത് നല്‍കുന്ന സന്ദേശം, ഇനിയങ്ങോട്ട്
ഒളിച്ചോടിയ കാമുകീകാമുകന്മാരെയല്ല, അഭിമാനക്കൊല നടത്തപ്പെടെണ്ട വ്യഭിചാരക്കുറ്റം നടത്തിയവരെയാണ് കണ്ടെത്താനുള്ളത്
എന്നതാണ്. പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ മെമാദ് ഉതിര്‍ക്കുന്ന വെടിയില്‍
പ്രതിശ്രുത വരന്‍ കൊല്ലപ്പെടുകയും അബ്ദി ആഘാക്ക് മുറിവേല്‍ക്കുകയും ചെയ്യും.
തിരികെയെത്തി അവളെ കൊണ്ടുപോകും എന്ന വാക്കുനല്‍കി ഇരുട്ടില്‍ മറയുന്ന മെമാദ്,
തന്റെ
പരിണാമത്തിന്റെ അടുത്ത ചുവടു വെക്കുകയാണ്. ഒരു ഘട്ടത്തിലും യുവ മിഥുനങ്ങളെ അബ്ദി
ആഘാക്കു വേണ്ടി കയ്യൊഴിയാന്‍ ഇഷ്ടമില്ലാതിരുന്ന ഗ്രാമീണരെ,
അവരുടെ
നിസ്സഹായത തുരുപ്പുശീട്ടാക്കി കൂട്ടക്കള്ളസാക്ഷി പറയിക്കുന്ന അബ്ദി ആഘാ,
അനന്തിരവന്റെ
കൊലക്കുറ്റം ഹാശേയില്‍ ചാര്‍ത്തി അവളെ ജയിലില്‍ എത്തിക്കുന്നു. അതേസമയം,
മറ്റു
ഗത്യന്തരമില്ലാതെ ഒരു പിടിച്ചുപറിക്കാരന്റെ സംഘത്തില്‍ എത്തിച്ചേരുന്ന മെമാദ്,
തന്നില്‍ത്തന്നെ
രണ്ടു കാര്യങ്ങള്‍ കണ്ടെത്തുന്നു. അവന്റെ നേതൃത്വ ഗുണത്തോടൊപ്പം
മനസ്സാക്ഷിയില്ലാത്ത കൊള്ളക്കാരനാവുക തനിക്ക് അസാധ്യമാണ് എന്നതുംകൂടിയാണ് അത്.
വലിയ അപകടഘട്ടങ്ങളില്‍ തങ്ങളെ സഹായിക്കുന്നവരെപോലും കണ്ണില്‍ചോരയില്ലാതെ
കൊള്ളയടിക്കുകയും തന്റെ മുദ്രയായി അവരുടെ അടിവസ്ത്രം വരെ ഉരിഞ്ഞെടുത്തു നഗ്നരാക്കി
അപമാനിക്കുകയും ചെയ്യുന്ന സംഘ നേതാവുമായുള്ള ബന്ധം അതിവേഗം അവനു
അവസാനിപ്പിക്കേണ്ടി വരുന്നത് അങ്ങനെയാണ്. അബ്ദി ആഘാ മരിച്ചിട്ടില്ല
എന്നറിയുന്നതോടെ മെമാദ് നടത്തുന്ന രണ്ടാം ആക്രമണം,
അറിയാതെയെങ്കിലും,
ഗ്രാമത്തിനു
കൊള്ളിവെക്കുന്നതില്‍ കലാശിക്കുന്നതോടെയാണ് അവനെ കുറിച്ച് മിത്തുകള്‍ പ്രചരിച്ചു
തുടങ്ങുക. സര്‍വ്വ ശക്തനായ ഏകാധിപതിയെ വെല്ലുവിളിച്ച ഹീറോ ആയും,
ഗ്രാമങ്ങള്‍
ചുട്ടെരിക്കുന്ന കൊള്ളക്കാരന്‍ (bandit) ആയും ഭിന്ന പുരാണങ്ങള്‍
പിറക്കുന്നതോടെയാണ് ‘the hawk’ (പരുന്ത്/ കഴുകന്‍) എന്ന വിളിപ്പേര് അവനു ചാര്‍ത്തിക്കിട്ടുക.
ഹാശെ
തടവിലായതറിയുന്ന മെമാദ്, അവളെ സന്ദര്‍ശിക്കുന്നത് അത്യന്തം ഹൃദയഹാരിയായ ഒരു ഭാഗമാണ്. ഒരു കടലോളം
പറയാനുള്ള ഇരുവര്‍ക്കും മണിക്കൂറുകളോളം ഒന്നും മിണ്ടാനാവുന്നില്ല. പോലീസുകാരെ
കയ്യേറി ഹാശേയെയും ജയിലില്‍ അവള്‍ക്കു ഏകകൂട്ടും മാതൃതുല്യയുമായ വയോധികയെയും
സ്വതസിദ്ധമായ പോരാട്ടമികവോടെ മോചിപ്പിക്കുന്ന മെമദ്, സര്‍ക്കാര്‍
അധികൃതര്‍ ഉടമ്പടിക്കെത്തുന്നു എന്ന ഊഹാപോഹം വിശ്വസിച്ചു ഗുഹയില്‍ അവര്‍ക്കായി
കാത്തിരിക്കുന്നു. അവിടെ വെച്ച് ഹാശേ പ്രസവിക്കുന്ന അതേഘട്ടത്തില്‍, അധികൃതരുമായുണ്ടാകുന്ന വെടിവെപ്പില്‍ അവള്‍ കൊല്ലപ്പെടുന്നു. മെമാദ്
എന്നുതന്നെ പേരിടുന്ന കൈക്കുഞ്ഞിനെ വയോധികയെ ഏല്‍പ്പിച്ച് തന്റെ ഇനിയുള്ള ഏകദൗത്യത്തിലേക്ക്
മെമാദ് ഇറങ്ങിത്തിരിക്കുന്നു: അബ്ദി ആഘായെ അയാളുടെ മുറിയില്‍ വെച്ചുതന്നെ
വകവരുത്തിയ ശേഷം കുതിരയോടിച്ചു പോകുന്ന മെമാദ് മിത്തുകളിലേക്ക് പരകായം നടത്തുന്നു.
എന്നാല്‍ അയാള്‍ അഞ്ചു ഗ്രാമങ്ങള്‍ മോചിപ്പിച്ചു കഴിഞ്ഞു എന്നതാണ് സുപ്രധാനം.
സ്വന്തം
ജീവിതാനുഭവങ്ങളിലൂടെ റിബല്‍ ആയിത്തീരുകയും വലിയ ത്യാഗങ്ങളിലൂടെ അഞ്ചു ഗ്രാമങ്ങളെ
മോചിപ്പിക്കുകയും ചെയ്ത മെമാദ്, അക്കാലത്തെ പോരാളികളില്‍ പലരില്‍ നിന്നുമുള്ള പ്രചോദനത്തിന്റെ
പ്രതീകരൂപമാണെന്നു വ്യക്തമാണ്. ആ പാത്രസൃഷ്ടിയില്‍, വര്‍ഗ്ഗശത്രുവിനെതിരായ പോരാട്ടം എന്ന നോവലിസ്റ്റിന്റെ മാര്‍ക്സിസ്റ്റ് ആശയധാരയുടെ പ്രചോദനവും കാണാം.
അയാളുടെ പോരാട്ടത്തിലുള്ള ഗ്രാമീണരുടെ പങ്കാളിത്തത്തിലും ചരിത്രം സൃഷ്ടിക്കുന്നത്
വ്യക്തികളല്ല എന്ന മാര്‍ക്സിസ്റ്റ് നിലപാടിന്റെ സ്വാധീനം കാണാം. അവരുടെ ഭാവനയിലും
യഥാര്‍ത്ഥ ചരിത്രത്തിലുമായി എങ്ങനെയാണു മിത്തുകള്‍ രൂപമെടുക്കുന്നത് എന്ന് നോവല്‍
പരിശോധിക്കുന്നു. മെമദിനെ ‘hawk’ എന്ന് ആദ്യമായി വിളിക്കുന്ന
മനുഷ്യനെ പോലെ, അബ്ദി ആഘായെ കൊല്ലാന്‍
കഴിഞ്ഞില്ലെങ്കില്‍ നിന്നെ ഒരു പുരുഷനെന്നു വിളിക്കാനാവില്ല എന്ന് പറയുന്ന
സ്ത്രീക്കും ഈ പുരാണ നിര്‍മ്മിതിയില്‍ പങ്കുണ്ട്. അനീതിക്കെതിരെ നിസ്സഹായരായി
നിശ്ശബ്ദം നോക്കിനില്‍ക്കുക മാത്രം ചെയ്യുന്ന ഗ്രാമീണര്‍ പോലും തന്റെ കര്‍മ്മത്തിലേക്കു
അയാളെ പ്രചോദിപ്പിക്കുന്നുണ്ട്. ഭൗതികതലത്തില്‍, ശത്രുവിനെ
കുറിച്ചുള്ള സൂചനകള്‍, ഭക്ഷണം, ഒളിവിടം എന്നിവയ്ക്കൊക്കെ മെമാദ്, ഗ്രാമീണരെ
ആശ്രയിക്കുന്നു. എന്നാല്‍ അതിനപ്പുറം മാനുഷികമായ എല്ലാ പരിമിതികളും
ചാഞ്ചാട്ടങ്ങളും വികാര വിക്ഷോഭങ്ങളും അങ്കലാപ്പുകളും രാഗ ദ്വേഷങ്ങളും, ഒറ്റവാക്കില്‍, ശക്തി ദൗര്‍ബല്യങ്ങള്‍, ഉള്ള മെമാദ് എന്ന മനുഷ്യനെ മിത്തുകളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നത് അവര്‍
തന്നെയാണ്. ഒരര്‍ത്ഥത്തില്‍ മെമദ് തനിയെ ഒരിക്കലും സ്വതന്ത്രന്‍ പോലുമല്ല. ആദ്യം
അബ്ദി ആഘാ, പിന്നെ, ഉമ്മയും
ഹാശേയും, പിന്നെ ഗ്രാമവും ഗ്രാമീണരും. എല്ലാവരും അയാളെ
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തടവിലാക്കുന്നു: ഭയമായും സ്നേഹമായും
പ്രണയമായും ഉത്തരവാദിത്തമായും. ഒടുവില്‍ ആളുകളുടെ ഭാവന സൃഷ്ടിക്കുന്ന പുരാണങ്ങളുടെ തട്ടകത്തില്‍ മാത്രമാണ് അയാള്‍
ശരിക്കും സ്വതന്ത്രനാകുന്നത്. ഭയം എന്ന സാര്‍വ്വലൗകിക
പ്രമേയം നോവലില്‍ ഏറ്റവും ശക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട് എന്നതും ആരും അതില്‍നിന്നു
മുക്തരല്ല എന്നതും ഇതോടു ചേര്‍ത്തു കാണാം; എല്ലാവരിലും ഭയം
അടിച്ചേല്‍പ്പിക്കുന്ന അബ്ദി ആഘാ തന്നെയും. മെമദ് ഒരു കൊള്ളക്കാരനായിരിക്കുന്നു
എന്നറിയുന്ന നിമിഷം മുതല്‍, കുടുംബത്തെയും സൗകര്യങ്ങളെയുമെല്ലാം
ഉപേക്ഷിച്ചു പലായനം ചെയ്യുന്ന അയാളും നിരന്തര ഭയത്തിന്റെ നിഴലിലാണ്. എല്ലാതരം അധികാര സ്വരൂപങ്ങളില്‍ നിന്നും, ഭരണകൂടങ്ങളില്‍
നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്ന ആശയം മോന്നോട്ടുവെക്കുന്നതിലൂടെ
ഉള്ളിന്റെ ഉള്ളില്‍ റിബലുകളായ എല്ലാ മനുഷ്യരുടെയും ആവിഷ്കാരം തന്നെയായിത്തീരുന്നു
നോവല്‍ എന്നുപറയാം. എല്ലാതരം കെട്ടുപാടുകളില്‍നിന്നും മുക്തരാകുന്ന അപൂര്‍വ്വ
നിമിഷങ്ങളില്‍ ജീവിതം എത്ര ലളിതവും സുന്ദരവുമാണ് എന്ന് അനുഭവിപ്പിക്കുന്ന രംഗമാണ്, മുമ്പ് സൂചിപ്പിച്ച മെമദിന്റെയും ഹാശെയുടെയും ആദ്യാനുഭവ സന്ദര്‍ഭം.
പുറത്തു കോരിച്ചൊരിയുന്ന മഴയോ, വേട്ടയാടുന്ന സമൂഹത്തിന്റെ
ഭീഷണിയോ അവരെ അപ്പോള്‍ അലട്ടുന്നില്ല. മുടന്തന്‍ അലി
മനസ്സില്ലാ മനസ്സോടെയാണ് മെമാദ്- ഹാശെ വേട്ടക്കിറങ്ങുന്നത് എന്നത്, അയാളുടെയും വര്‍ഗ്ഗതാല്‍പ്പര്യം അബ്ദി ആഘാക്കൊപ്പമല്ല എന്ന്
വ്യക്തമാക്കുന്നു. ഗ്രാമീണര്‍ ഒന്നടങ്കം ആ കുട്ടികളെ ജീവിക്കാന്‍ വിടണമെന്നും
അബ്ദി ആഘായെ വഴിതെറ്റിക്കണമെന്നും അയാളോട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍, അയാളും സ്വന്തം നിലയില്‍ ഒരു വീരനാണ്: അയാള്‍ക്ക് അയാളുടെ തൊഴിലില്‍ ചതി
സാധ്യമല്ല.
തീര്‍ത്തും
പ്രതികൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു ബാലന്‍, തന്റെയും തന്റെ ചുറ്റുമുള്ളവരുടെയും
ജീവിതം മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും അനീതിക്കെതിരെ പൊരുതാന്‍ തയാറാകുകയും
ചെയ്യുന്നതിലെ ഡിക്കന്‍സിയന്‍ അന്തരീക്ഷവും
എടുത്തുപറയേണ്ടതുണ്ട്. പൗരാണിക വീരന്മാരെ ചിത്രീകരിക്കുന്ന മധ്യകാല നോവലുകളിലെ
അന്തരീക്ഷത്തെ തികച്ചും സമകാലികമായ ഒരു കൃതിയില്‍ വിളക്കി ചേര്‍ത്തിരിക്കുന്നു
എന്നതും നോവലിന്റെ മേന്മയാണ്. ആധുനികതയോട് മുഖം തിരിച്ചു നില്‍ക്കുന്ന, ബാഹ്യലോകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട അഞ്ചു മലയോര ഗ്രാമ സഞ്ചയം എന്ന, കാലം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷമുള്ള ഗ്രാമ ജീവിതം ഒരുവശത്ത്, ഏതെങ്കിലും ഏകാധിപതിയുടെ/ ജന്മിയുടെ സ്വന്തമല്ലാത്ത പട്ടണത്തെ
കുറിച്ചുള്ള ബോധ്യത്തിലേക്കുള്ള ‘തെരഞ്ഞെടുക്കപ്പെട്ട’ (chosen/ ordained) നവയുവാവിന്റെ ഉണര്‍വ്വ് മറുവശത്ത്.
രണ്ടും ചേര്‍ന്ന് ഒരു ‘മുമ്പ്, പിമ്പ്’ കാലിക സമവാക്യം രൂപപ്പെടുന്നുണ്ട് എന്നു പറയാം. ഗ്രാമാന്തരീക്ഷത്തിന്റെ
സൃഷ്ടിയില്‍ പ്രകൃതിയുടെ ഘടകങ്ങള്‍ വിന്യസിക്കുന്ന രീതിയില്‍ അമിത വര്‍ണ്ണന
കലരുന്നോ എന്ന സംശയം അസ്ഥാനത്താണ് എന്നു സൂക്ഷ്മ നിരീക്ഷണത്തില്‍കാണാം. ശിക്ഷയുടെ
ഭാഗമായി മെമദിനെ കൊണ്ട് തനിയെ ഉഴുവിക്കുന്ന നിലത്തിലെ ഉടലാകെ മുറിവേല്‍പ്പിക്കുന്ന
കാരമുള്‍ച്ചെടിയെ കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ ഉദാഹരണം. അത്
ഗ്രാമീണരുടെ ജീവിതപാരുഷ്യത്തിന്റെതന്നെ പ്രതീകമായി തീരുന്നു.
പട്ടണത്തിലെത്തുമ്പോള്‍ ആരായിരിക്കും അതിന്റെ ഉടമസ്ഥന്‍ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ
മെമദിന്റെയും സുഹൃത്തിന്റെയും അതിനിഷ്കളങ്ക (naive)
ലോകവീക്ഷണവും ലോകപരിചയത്തിന്റെ പരിമിതിയും നോവലിസ്റ്റ് വ്യക്തമാക്കുന്നത്
അദ്ദേഹത്തിന്റെ ശൈലീ ലാളിത്യത്തിന്റെയും ഒപ്പം ധ്വന്യാത്മകതയെയും പ്രകടമാക്കുന്നു.
ഘടനാപരമായി, ഒരു ക്ലാസിക്ക് നോവലിന്റെ പ്രകൃതം കൃതിയില്‍
വ്യക്തമാണ്: വ്യക്തമായ ഇതിവൃത്തം; നട്ടെല്ലായ
കേന്ദ്രകഥാപാത്രം; കൃത്യമായ തുടക്കം, മധ്യം, ഒടുക്കം എന്നിങ്ങനെയുള്ള ഘടന; എന്നതെല്ലാം ഇവിടെ വ്യക്തമായി വ്യവച്ഛേദിക്കാനാകും.
‘ആഘാ’ സമ്പ്രദായത്തെയും വഴിക്കൊള്ളക്കാരുടെ
സാന്നിധ്യത്തെ കുറിച്ചുമുള്ള ചരിത്രപരമായ ധാരണ നോവല്‍ വായനയില്‍ ആവശ്യമാണ്. ഓട്ടോമന്‍ ജന്മിത്ത സമ്പ്രദായം അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം
നടത്തിയ യുദ്ധാനന്തര റിപ്പബ്ലിക്കില്‍ പുതുതായി ഉയര്‍ന്നുവന്ന പ്രതിഭാസമായിരുന്നു
യുദ്ധാനന്തര കാലത്തു വന്‍നേട്ടങ്ങള്‍ കരസ്ഥമാക്കിയ ആഘാമാര്‍. വോട്ടുബാങ്കുകള്‍
സൃഷ്ടിക്കാനുള്ള ഉപാധിയായിരുന്നു സര്‍ക്കാരിന് ഇവരെങ്കില്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഇടനിലക്കാരയതും
ഇവരാണ്. വമ്പിച്ച തോതില്‍ ഭൂമി സ്വന്തമാക്കിയ ഇക്കൂട്ടര്‍ പലപ്പോഴും അതിനീചമായാണ്
കര്‍ഷകരോട് പെരുമാറിയത്. ഫലത്തില്‍, സാങ്കേതികമായി നിര്‍ത്തലാക്കിയ
ജന്മിത്തത്തെ അതിശയിക്കുന്ന ചൂഷണമാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇവരില്‍
നിന്ന് നേരിട്ടത്. അബ്ദി ആഘാ ഈ പ്രതിഭാസത്തിന്റെ തികഞ്ഞ മാതൃകയാണ്. “തങ്ങളുടെ
ഭൂമിക്കു മേലുള്ള അവകാശം നിലനിര്‍ത്തുന്നതിന് വേണ്ടി ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ട
ദരിദ്ര ജനതക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സമ്പന്നവിഭാഗം കൊള്ളക്കാരെ
ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവരുടെ (സമ്പന്നരുടെ) ഭൂസ്വത്തുക്കള്‍ നിരന്തരം
കൂടിവന്നു” എന്ന് മെമെദ് നിരീക്ഷിക്കുന്നു. വഴിപോക്കരെയും സാര്‍ത്ഥവാഹക
സംഘങ്ങളെയും കൊള്ളയടിക്കുന്ന സമ്പ്രദായം (tradition of brigandage) പുരാതന ഹിറ്റൈറ്റ് കാലം മുതല്‍ തുര്‍ക്കിയില്‍ നിലനിന്നുവെന്നു
ചരിത്രം. അധിനിവേശ യുദ്ധങ്ങള്‍ക്കും റിബല്‍ വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിനും
വേണ്ടി സംഘടിപ്പിക്കുന്ന കൂലിപ്പടയാളികള്‍ പ്രസ്തുത ലക്‌ഷ്യം പിന്നിടുന്നതോടെ
പിരിച്ചുവിടപ്പെടുമ്പോള്‍ അവര്‍ നാട്ടിലെങ്ങും അരാജകത്വം സൃഷ്ടിക്കുന്ന
സായുധസംഘങ്ങള്‍ ആയി മാറിയതും ഇതിനു നിമിത്തമായി. സമൂഹത്തിലെ അത്തരം അസംതൃപ്ത
ഘടകങ്ങളും മെമെദിനെ പോലുള്ള ഒളിച്ചോടിയ കുറ്റവാളികളും കൈകോര്‍ക്കുക പതിവായിരുന്നു.
ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മ്മന്‍ പക്ഷത്തു നിലയുറപ്പിച്ച ഓട്ടോമന്‍ സൈന്യത്തില്‍നിന്ന്
യുദ്ധാനന്തരം നടത്തപ്പെട്ട ഒന്നിച്ചുള്ള പിരിച്ചുവിടല്‍ അത്തരം കൂട്ടങ്ങളുടെ വന്‍
വര്‍ദ്ധനയ്ക്ക് കാരണമായി. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഗിരിനിരകളിലേക്കു
പിന്‍വാങ്ങിയ ഇത്തരം സംഘങ്ങളില്‍ ചിലര്‍ പുത്തന്‍ സമ്പന്ന വിഭാഗത്തിനു
കൈക്കാരായിത്തീര്‍ന്നു. കഥ നടക്കുന്ന കാലത്ത് അതൊരു റിബല്‍ പ്രവര്‍ത്തനം കൂടിയായിരുന്നതുകൊണ്ട് പ്രാകൃതവേഷം എന്ന നിലയില്‍
അതാതുര്‍ക്ക് നിയമവിരുദ്ധമാക്കിയ ഓട്ടോമന്‍ ഫെസ് ധരിക്കുന്ന രീതി അവര്‍ തുടര്‍ന്നുവന്നതിനെ
കുറിച്ച് മെമെദ് വിവരിക്കുന്നുണ്ട്. ചുവന്ന ഫെസ് ഗിരിനിരകളിലെ കൊള്ളക്കാരുടെ
അടയാളമായിരുന്നു. പകരം നിയമപരമായി നിശ്ചയിച്ചിരുന്ന ഹാറ്റ് ധരിച്ച ഒരൊറ്റ
കൊള്ളക്കാരനെയും താന്‍ കണ്ടിട്ടില്ല എന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
1. (artslife@thenational.ae. ‘Turkish novelist Yasar Kemal, perennial critic of power and repression, dies at the age of 91’, thenationalnews.com/arts) ("Memed, My Hawk ." World Literature and Its Times: Profiles of Notable Literary Works and the Historic Events That Influenced Them. . Encyclopedia.com. 23 Feb. 2023 <https://www.encyclopedia.com>.)
More on Kurd Experience:
Zin by Haritha Savithri
https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html
Zin by Haritha Savithri (Malayalam)
https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html
Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)
https://alittlesomethings.blogspot.com/2024/04/blog-post.html
Daughters of Smoke and Fire by Ava Homa
https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html
No comments:
Post a Comment