പെണ്‍വിധിയുടെ ശിലാ ലിഖിതങ്ങള്‍
ജീവിച്ചിരിക്കുന്നവരില്‍
പൂര്‍വ്വികരുടെ സാന്നിധ്യമെന്നത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ നിരന്തരം
പരിചരിക്കപ്പെടുന്ന വിഷയമാണ്. ആമോസ് ടുടുവോലയുടെ The Palm-Wine Drinkard ലേത് പോലെ നേരിട്ടുള്ള സ്വാധീനമായോ ചിനുവ അച്ചബെയുടെ നോവലുകളിലേത് പോലെ
വഴിതെളിക്കുന്ന ഗുരുപരമ്പരയായോ കൂടുതല്‍ സമകാലികരായ ബെന്‍ ഓക്രിയുടെ നോവലുകളിലെ
മാജിക്കല്‍ റിയലിസ്റ്റ് സാന്നിധ്യങ്ങളായോ അത് കണ്ടെത്താനാവും. ഓര്‍മ്മകളിലെ ജീവിതവും ഓര്‍മ്മ മുറിവുകളും പ്രധാന പ്രമേയങ്ങളായി
ആവിഷ്കരിക്കുന്നവരില്‍ മുന്‍ നിരക്കാരിയായ പുതുതലമുറ എഴുത്തുകാരി അമിനാറ്റ ഫോര്‍നയുടെ
പ്രഥമ നോവല്‍ Ancestor
Stones ല്‍ ആഖ്യാനം തുടങ്ങിവെക്കുന്നത് ഇംഗ്ലണ്ടില്‍ കഴിയുന്ന ആഫ്രിക്കന്‍
വംശജയായ ആബിയെന്ന യുവതിയാണെങ്കിലും ആഖ്യാനത്തിന്റെ സിംഹ ഭാഗവും അവളുടെ മുന്‍
തലമുറയിലെ നാല് സ്ത്രീകളാണ് നടത്തുന്നത്.
പിതാമഹന്റെ
മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന കോഫീ പ്ലാന്റെഷന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍
ബന്ധുക്കളുടെ ക്ഷണപ്രകാരം വിദ്യാസമ്പന്നയും പരിഷ്കൃതയുമായി ആബി ഇംഗ്ലണ്ടില്‍
നിന്ന് സിയറാലിയോണിലെത്തുന്നു. വികസിത ലോകത്തിന്റെ തിരക്കുകളില്‍ നിന്നകന്നു ഒരു വിദൂരസ്ത ഗ്രാമത്തില്‍
അവളുടെ നാല് അമ്മാവിമാര്‍ അവളെ കാത്തിരിക്കുന്നു - ഓരോ ജന്മത്തിന്റെ പുരാവൃത്തങ്ങളുമായി.. ആ
പുരാവൃത്തങ്ങളില്‍ അവരുടെ വ്യക്തി ജീവിതങ്ങളുടെയും ബഹു ഭാര്യാസമേതനായി വലിയ
കുടുംബവുമായി കഴിഞ്ഞ ഒരു ഗംഭീര പുരുഷാധികാര സ്വരൂപത്തിന്റെയും കഥകള്‍ മാത്രമല്ല; കഠിനകാലങ്ങളിലൂടെയും ആകെ കുഴച്ചു മറിക്കുന്ന മാറ്റങ്ങളിലൂടെയും കടന്നു പോയ
ഒരു ദേശത്തിന്റെ കഥ കൂടിയാണ്, തികച്ചും
ന്യൂനോക്തിയിലെങ്കിലും, ആവിഷ്കൃതമാകുന്നത്. നാലമ്മാവിമാരും ആ ഗംഭീര പുരുഷന്റെ വ്യത്യസ്ത ഭാര്യമാരില്‍ പിറന്ന അര്‍ദ്ധ
സഹോദരങ്ങളാണ്. അങ്ങനെ ഫലത്തില്‍ പരസ്പരം ബന്ധിതമായ നാല്
നീണ്ടകഥകളായി മൂന്നു തലമുറകളിലൂടെ, അസാനയുടെ കഥയില്‍
കടന്നു വരുന്ന മുത്തശ്ശിയെ കൂടി കണക്കിലെടുത്താല്‍ നാല് തലമുറയുടെ, മുക്കാല്‍ നൂറ്റാണ്ടു കാലത്തിന്റെ ഇതിഹാസമായി നോവല്‍ മാറുന്നു. ഓരോ അദ്ധ്യായങ്ങള്‍ ഓരോ സ്ത്രീകളുടെ അനുഭാവാഖ്യാനങ്ങള്‍ക്ക് എന്ന രീതി
അവലംബിക്കുന്നത് കാരണം വിദഗ്ദമായ ഘടനയിലും ഓരോരുത്തരുടേയും അനുഭവങ്ങള്‍ വേണ്ടത്ര
ഇഴകോര്‍ക്കുന്ന സമഗ്രത ഇല്ലാതെ പോകുന്നുമുണ്ട്.
സിയറാലിയോണിനെ
നന്നായി പ്രതിഫലിപ്പിക്കുന്നതാണെങ്കിലും പേര് കൃത്യമായി പറയുന്നില്ലാത്ത ഒരു
ദക്ഷിണ ആഫ്രിക്കന്‍ ദേശമാണ് നോവലിന്റെ പശ്ചാത്തലം. ആബിയുടെ വരവിനെ സംബന്ധിച്ച സൂചകങ്ങള്‍
കഴിഞ്ഞ് ഖലീഫ കുടുംബത്തിലെ നാല് സ്ത്രീകളുടെ ആഖ്യാനങ്ങളിലൂടെ വ്യത്യസ്ത അടരുകളുള്ള
കഥകള്‍ ആവിഷ്കൃതമാകുന്നു. സമ്പന്നനും ഗംഭീര പുരുഷ
പ്രതീകവുമായ കുലപതി ജിബ്രില്‍ ഉമാറു ഖൊലിഫയുടെ നാല് ഭാര്യമാരില്‍ പിറന്ന അസാന, മേരി, ഹവാ, സേരാ
എന്ന നാല് സ്ത്രീ കഥാപാത്രങ്ങളിലൂടെ ഇതിവൃത്തം വികസിക്കുന്നു. ജിബ്രിലിന്റെ മരണത്തിന്റെ അപാരമായ വൈരുദ്ധ്യത്തെ കുറിച്ച് അസാനയുടെ
ആഖ്യാനത്തില്‍ തെളിയുന്നുണ്ട്:
“ഞങ്ങളുടെ പിതാവ് നൂറു വയസ്സിനപ്പുറം ജീവിച്ചിരുന്നു. പതിനൊന്നു വിവാഹം, മൂന്നു ഡസനോളം മക്കള്‍, അവരിലേറെയും അദ്ദേഹത്തിന്റേത് തന്നെയെന്നു കരുതപ്പെട്ടു. എന്നാലൊടുവില്‍ അദ്ദേഹം ഏകാകിയായി മരിച്ചു. ജോലിക്കാരുടെ
കുടിലില്‍, ചുറ്റിനടന്നു നോക്കാന്‍ പോയ വയലുകള്‍ക്കരികില്‍, കാടിനാല്‍ ചുറ്റപ്പെട്ട്. അദ്ദേഹത്തിനു അസുഖം
തോന്നി അവിടെ കിടന്നതാവാം. കാടിന്റെ ജീവികളാണ് ആദ്യം
കണ്ടത്. എന്റെ അമ്മ, യാ നമിന
സ്ഥലത്തുണ്ടായിരുന്നില്ല. യാ ഇസാറ്റയായിരുന്നു
നോക്കേണ്ടിയിരുന്നത്, എന്നാല്‍ അവര്‍ ഒരു ദുര്‍ബ്ബലയും
എല്ലാ ഭാര്യമാരിലും വെച്ച് ഒട്ടും പരിഗണന കിട്ടാത്തവളും ആയിരുന്നു. ആരും അവരോടു ഒന്നും പറയാന്‍ ശ്രമിക്കാതിരുന്നത് കൊണ്ട് അവര്‍ കരുതി
അദ്ദേഹം മറ്റേതോ ഒരുവളുടെ കൂടെ കഴിയാന്‍ പോയിരിക്കും. ജഡം
ബീഭത്സമായ ഒരവസ്ഥയില്‍ ആയിരുന്നു, അതിനു ചുറ്റുമുള്ള
നിശ്ശബ്ദത എല്ലാതരം സന്ദേഹങ്ങളെയും ഉറപ്പിച്ചു. എങ്കിലും, കാരണവന്മാര് തീര്‍ത്തു പറഞ്ഞു പിതാവ് മരിച്ചിട്ട് പന്ത്രണ്ടു മണിക്കൂറില്‍
കൂടുതല്‍ ആയിട്ടില്ലെന്നും, ഒരു നല്ല മുസ്ലിം എന്ന
നിലയില്‍ അദ്ദേഹത്തെ മരിച്ചയന്നു തന്നെ അടക്കാം എന്നും.”
അസാന: തലമുറകളുടെ സാക്ഷി
നാല് അര്‍ദ്ധ
സഹോദരിമാരില്‍ അസാന അദ്ദേഹത്തിന്റെ ആദ്യഭാര്യ നമിനയില്‍ പിറന്നവളാണ്. ബഹുഭാര്യത്വ സമൂഹത്തില്‍ ആദ്യ
ഭാര്യയുടെത് തുടര്‍ന്നെത്തുന്നവര്‍ക്ക് മേല്‍ വലിയ അധികാരങ്ങള്‍ ഉള്ളവള്‍ എന്ന
നിലയില്‍ ഏറ്റവും സവിശേഷമായ ഒരു സ്ഥാനമാണ്. 1926-ല്‍ പിതാവ്
കുടുംബ സമേതം വനാന്തരത്തിലേക്ക് യാത്ര പോകുകയും റൊഫാതേന്‍ എന്ന പേരില്‍ ഗ്രാമം
സൃഷ്ടിക്കുകയും അവിടെ ഒരു കോഫി പ്ലാന്റെഷന്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെയാണ്
അസാനയുടെ കഥ ആരംഭിക്കുന്നത്. അവളുടെ പ്രിയപ്പെട്ട
സഹോദരന്‍ അലുസാനി പത്താം വയസ്സില്‍ മരിക്കുന്നതോടെ അമ്മ നമിനയുടെ സ്നേഹം മുഴുവന്‍
സ്വന്തമാക്കാം എന്നാഗ്രഹിച്ച അസാന നിരാശയാവുന്നത് സഹോദരന്‍ അവളില്‍
കുടിയേറിയിരിക്കുന്നു എന്നും ബാധ ഒഴിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന എന്നും അമ്മ
വിട്ടൊഴിവില്ലാതെ ചിന്തിക്കാന്‍ തുടങ്ങുന്നതോടെയാണ്.
“ഞാനെന്തു കഥ പറയണം? ശരിക്കും
അതെങ്ങനെയായിരുന്നു എന്ന കഥയോ അതോ നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കഥയോ?”
അങ്ങനെയാണ് അസാന തന്റെ കഥയാരംഭിക്കുക. 1941 കാലത്താണ് ഒസ്മാന്‍
ഇസ്കന്ദരിയുടെ മൂന്നാം ഭാര്യയാവുക എന്ന തീരുമാനത്തിലേക്ക് അസാന എത്തുന്നത്. അമ്മക്ക് അത് ഇഷ്ടമായിരുന്നില്ലെങ്കിലും കുറഞ്ഞ സ്ത്രീധനവുമായി വന്നവള്‍
എന്ന അവഗണന മകള്‍ക്കുണ്ടാവരുത് എന്ന നിര്‍ബന്ധം അവര്‍ക്കുണ്ട്. കൊളോണിയല്‍ ഭരണത്തില്‍ ഒരു റോഡ് ഇന്‍സ്പെക്റ്റര്‍ ആയി ജോലി ചെയ്യുന്ന
ഒസ്മാന് സാമാന്യം വരുമാനമുണ്ട്. ഖനികളും ഖനിജങ്ങള്‍
കയറ്റുമതി ചെയ്തു യൂറോപ്പ്യന്‍ ദേശങ്ങളിലേക്ക് കടത്താനുള്ള കപ്പലുകളും ചേര്‍ന്ന്
സൃഷ്ടിക്കുന്ന പുതിയ സാമ്പത്തിക ക്രമത്തില്‍ അയാളെ പോലുള്ളവര്‍ സുരക്ഷിതരാണ്.
"ഒരു സ്ത്രീ രണ്ടു തവണ സ്ത്രീയാവുന്നുണ്ട്. ഒന്ന്
ആദ്യ ലൈംഗിക ബന്ധത്തില്‍, രണ്ടാമത് തങ്ങളുടെ ഭര്‍ത്താവിന്റെ
മുറിയിലേക്ക് കടക്കുമ്പോള്‍. ഒസ്മാന്റെ കാര്യത്തില്‍
അയാള്‍ പരുക്കനായിരുന്നില്ല, അതെ. അത് ആനന്ദവും ആയിരുന്നു"
എന്ന് അസാന ഓര്‍മ്മിക്കുന്നുണ്ടെങ്കിലും അതിന്റെ മറുവശം
വേഗം അവള്‍ കണ്ടെത്തുന്നു. ഒസ്മാന്റെ പിതാവ് വെള്ളക്കാര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത
വ്യക്തിത്വമായിരുന്നു. “ഒരു വെള്ളക്കാരനും തിരികെ എത്രയോ ഏറെ
പ്രതീക്ഷിച്ചല്ലാതെ ഒരിക്കലും ഒന്നും തരില്ല" എന്ന്
അദ്ദേഹം തിരിച്ചറിഞ്ഞിരുന്നെങ്കിലും മകന് നേതൃ ഗുണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അയാള്‍ക്ക് അധികാരത്തിന്റെ ഒരം ചേര്‍ന്ന് നടക്കുന്ന വിധേയന്റെ ഭാവം
മാത്രമായിരുന്നു. 'ഒസ്മാന് ഞങ്ങളോടു (ഭാര്യമാര്‍) പുച്ഛമാണ്. അയാള്‍ ഒന്നും മനസ്സിലാക്കുന്നില്ല, അയാള്‍
എത്തരകാരനാണ് എന്നുപോലും അയാള്‍ക്കറിയില്ല" എന്നാണു
ഒരിക്കല്‍ ഒരു തികഞ്ഞ സുന്ദരിയായിരുന്ന ആദ്യ ഭാര്യ എന്‍ഗാദി പറയുക. "എന്നെയും ബാലിയയെയും സംബന്ധിച്ച് അതൊക്കെ കഴിഞ്ഞു, ഒസ്മാന് ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിട്ടാല്‍ അത്രയും നല്ലത്" എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. റൊഫാതേനില്‍ നിന്ന്
വ്യത്യസ്തമായി ഭര്‍തൃ വീട്ടില്‍ ഒന്നും ചെയ്യാനില്ലെന്ന മുഷിപ്പും അസാനയെ
അസ്വസ്തയാക്കുന്നുണ്ട്. ഒസ്മാന് ഒരു തികഞ്ഞ
മനോവൈകല്യക്കാരനെ പോലെ ഗര്‍ഭിണിയായ ഘട്ടത്തില്‍ പെരുമാറുന്നത് ഏറ്റവും
ദുസ്സഹമാകുന്നതോടെ ഉറങ്ങിക്കിടക്കുന്ന അയാളുടെ കഴുത്തില്‍ കത്തിയമര്‍ത്തി അവളയാളെ
ബോധ്യപ്പെടുത്തുന്നുണ്ട്: "നിനക്കൊരു കൂറ്റന്‍
ലിംഗമുണ്ട്, പക്ഷെ ചങ്കുറപ്പില്ല.” എന്നാല്‍ തുടര്‍ന്നുണ്ടാകുന്ന നിസ്സഹകരണം പതിനാലുകാരിയായ മബിന്റിയുടെ
വരവില്‍ കലാശിക്കുന്നു. എന്ഗാദിയെ പോലെ നിസ്സംഗയാവാന്‍
ശ്രമിക്കുമ്പോഴും ഒസ്മാനറെ സുഭഗ രൂപം അസാനയെ കൊതിപ്പിക്കുന്നുണ്ട്. എന്നാല്‍ മൂന്നു രാത്രികളില്‍ ഒരേ കട്ടിലില്‍ നേരിടേണ്ടി വരുന്ന അവഗണനയും
മബിന്റിയുടെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ ആദ്യ സൂചനകളും അസാനയെ
ബോധ്യപ്പെടുത്തുന്നു:
“അടച്ചു പിടിച്ച കണ്ണുകളുമായി സ്വന്തം വിവാഹത്തിലേക്ക് ഓടിച്ചെന്ന ഒരു
വിഡ്ഢിപ്പെണ്‍കുട്ടിയായിരുന്നു ഞാന്‍.”
കാദിയുടെ ജനന ശേഷം ഭര്‍തൃവീട്ടിലേക്ക് തിരികെ
പോകേണ്ടതില്ലെന്ന തീരുമാനത്തില്‍ അസാന എത്തിച്ചേരുന്നത് അങ്ങനെയാണ്. പിന്നീടൊരിക്കല്‍ അവള്‍ അവിടെയെത്തുക
എന്‍ഗാദിയുടെ മരണത്തെ തുടര്‍ന്നാണ്. ഒരു ജന്മത്തിന്റെ
മുഴുവന്‍ വേദനകളും അശാന്തികളും എന്‍ഗാദിയുടെ കുഴിമാടത്തില്‍ തിരയടിക്കുന്നതും
മുതിര്‍ന്ന സ്ത്രീ അപ്പോഴും ചിരിക്കുന്നതും അസാന അറിയുന്നുണ്ട്; ഒപ്പം പുതിയ തലമുറ തങ്ങള്‍ നിഷിദ്ധമായിക്കരുതിയിരുന്ന ലൈംഗിക കാര്യങ്ങള്‍
പച്ചക്ക് പറയുന്നത് കേള്‍ക്കുന്നുമുണ്ട്.
അസാനയുടെ ആഖ്യാനം 1985 കാലഗണനയില്‍ പുനരാരംഭിക്കുമ്പോഴാണ് അത്രയും
പ്രതാപിയായിരുന്ന ജിബ്രില്‍ ഉമാറു ഖലിഫയുടെ ഏകാകിയായും ജുഗുപ്സാവഹമായ
രീതിയിലുമുള്ള മരണത്തെ കുറിച്ച് നാം അറിയുക. കാലം
സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് നോവലില്‍ ഉടനീളമുള്ള സൂക്ഷ്മമായ
അടയാളപ്പെടുത്തലുകള്‍ മറ്റുള്ളവരുടെ ആഖ്യാനങ്ങളില്‍ എന്ന പോലെ അസാനയുടെ കഥയിലും
കാണാം. ജനെബ അമ്മായിയും കുഞ്ഞനിയത്തി സലായ് അമ്മായിയും
പിരിയാനുള്ള പ്രയാസം മറികടക്കാനുള്ള ഉപായമായാണ് സഹ ഭാര്യമാരാകാന്‍
തയ്യാറായതെങ്കില്‍ കൊച്ചുമക്കളുടെ കാലം വരുമ്പോള്‍ വിവാഹമാണ് ജീവിതത്തിന്റെ
അവസാനവാക്ക് എന്ന പരമ്പരാഗത ചിന്തക്കൊന്നും സ്ഥാനമില്ല. മുച്ചിറിയുടെ അപകര്‍ഷം കാരണം ഏറെ ലജ്ജാലുവായിരുന്ന ഒരു ബേക്കറിക്കാരനെ
വിവാഹം ചെയ്യാന്‍ കാദിക്ക് പ്രണയം മാത്രം മതിയായിരുന്നു. സിയറാ
ലിയോണിന്റെ സംഘര്‍ഷ കാലങ്ങളിലൂടെ കടന്നു പോകുന്നതിന്റെ സൂചകങ്ങളും അസാനയുടെ പില്‍ക്കാല
ആഖ്യാനങ്ങളിലുണ്ട്.
1998 കാലത്ത്
ജീവനുള്ള എല്ലാത്തിനും നേരെ നീളുന്ന കൊലക്കത്തികള്‍ അടയാളപ്പെടുത്തുന്ന റിബല്‍
സൈനിക മുന്നേറ്റ ഘട്ടത്തില്‍ വീടിന്റെ തകര്‍ന്ന മൂലയില്‍ ഒരു പെട്ടിക്കുള്ളില്‍
ഒളിച്ചിരുന്നു ജീവന്‍ രക്ഷിക്കുന്ന വയോധികയെ കാണാം.
“അവരെന്നെ കണ്ടപാടെ കൊന്നുകളയും, അതെനിക്കുറപ്പായിരുന്നു. വൃദ്ധയും മുടന്തിയുമായ
ഒരുത്തി. അവളില്‍ നിന്ന് ഒരു നേരമ്പോക്കും കിട്ടാനില്ല.”
ഉറങ്ങിപ്പോയാല്‍ തന്റെ കൂര്‍ക്കം വലി തന്നെ
ഒറ്റിക്കൊടുത്തേക്കുമോ എന്ന ഭയത്തില്‍ ഉണര്‍ന്നിരുന്നു എല്ലാ ദൈവങ്ങളെയും വിളിച്ചു
പ്രാര്‍ഥിക്കുന്നു അവര്‍.
“..ഞാന്‍ പ്രാര്‍ഥിച്ചു. ഞാന്‍ നിഷേധിക്കുന്നില്ല. തീരെയില്ല. ഇസ്ലാമിന്റെ ദൈവങ്ങളോട്, ക്രിസ്തുമത ദൈവങ്ങളോടും, ആകാശങ്ങളിലെ എല്ലാ
ദൈവങ്ങളോടും, ഞാന്‍ ചിന്തിക്കുക പോലും
ചെയ്തിരിക്കാനിടയില്ലാത്ത മറ്റേതു ദൈവങ്ങളോടും. അവര്‍ക്ക്
കിട്ടുന്നത് എടുത്തു കഴിഞ്ഞ വീടിനു ഇനിയവര്‍ തീയിടുമോ? കുരുങ്ങിപ്പോയ
ഈ ഒളിവിടത്തില്‍ ഞാന്‍ ദാഹിച്ചു മരിക്കുമോ? എവിടെയോ
എന്റെ വിധി ശിലയില്‍ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു.”
ഈ ദൈവാശ്ലേശം മരിയാമ നടത്തുന്ന ആദ്യകാല ചിന്തയുമായി
തട്ടിച്ചു നോക്കുന്നത് കൌതുകകരമാണ്. നോവലാരംഭത്തില്‍ മതങ്ങള്‍ തങ്ങളുടെ ആഫ്രിക്കന്‍
ജീവിതങ്ങളിലേക്ക് അധിനിവേശം നടത്തുന്നതിനെ കുറിച്ച് അവര്‍ പറയുന്നുണ്ട്:
“ഒരു സ്ത്രീക്ക് മതമില്ല. ആളുകള്‍ അങ്ങനെ
പറയുന്നത് ഇവിടെ നീ കേട്ടിട്ടുണ്ടോ? ഒരു സ്ത്രീക്ക്
മതമില്ല. ഒരു പക്ഷെ അത് ശരിയായിരിക്കാം. നമ്മള് വിശ്വാസത്തെ വിവാഹത്തിനു വേണ്ടി മാറുകയും ആരാധന ഭര്‍ത്താവിനെ
പ്രീതിപ്പെടുത്താന്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍
എല്ലായിപ്പോഴും അതങ്ങനെയല്ല. അക്കാലത്ത് അവരെപ്പോഴും
ഞങ്ങളെ മതം മാറ്റാന്‍ വേണ്ടി വന്നു കൊണ്ടിരുന്നു. വടക്ക്
നിന്ന് മുസ്ലിംകള്, തെക്ക് നിന്ന് ക്രിസ്ത്യാനികള്‍. ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു. പക്ഷെ
അതെ കുറിച്ച് ആരും കഥകള്‍ എഴുതിയില്ല. പകരം എത്ര
ആത്മാക്കളെയാണ് രക്ഷിച്ചതെന്ന് അവര്‍ സ്വയം ഊറ്റം കൊണ്ടു. എന്റെ സ്വന്തം ആത്മാവ് തന്നെ രണ്ടു തവണ രക്ഷിക്കപ്പെട്ടു. എന്നാല്‍ എന്റെ അമ്മ. എന്റെ അമ്മ
സമ്മതിച്ചതേയില്ല. ഇന്നീ ദിവസം വരെയും ആരും വന്നു
എന്നോട് പറഞ്ഞിട്ടില്ല അവര്‍ ചെയ്തത് കുലീനമായിരുന്നെന്നും അത്
ശരിയായിരുന്നുവെന്നും.”
തുടര്‍ന്ന് അസാന നടത്തുന്ന നിരീക്ഷണം കൊളോണിയല്‍ ആഫ്രിക്കന്‍
അനുഭവത്തിന്റെ ബാക്കിപത്രത്തെ കുറിച്ചുള്ള തീക്ഷ്ണമായ ഒന്നാണ്. നോവലിസ്റ്റിന്റെ കൂടുതല്‍ മികച്ച പില്‍ക്കാല
രചനയില്‍ - The
Memory of Love- ഇതേ നിരീക്ഷണം ആവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. അസാന അബിയോടു ചോദിക്കുന്നു,
“എന്താണ് ആളുകളെ കൊണ്ട് ഭീകരമായ കൃത്യങ്ങള്‍ ചെയ്യിപ്പിക്കുന്നതെന്ന് നീ
എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? ഞാന്‍
ആലോചിച്ചിട്ടുണ്ട്. ആ ദിനത്തിന് ശേഷം, ഞാനതെ കുറിച്ച് പലതവണ ആലോചിച്ചിട്ടുണ്ട്. ആ
പ്രകൃത്യതീത ജീവികളെ കുറിച്ചുള്ള കഥകളെല്ലാം, എന്നാല്‍
അവിടെ ആ സ്ത്രീകളും പുരുഷന്മാരുമൊന്നും എന്നില്‍ നിന്ന് അത്ര
വ്യത്യസ്തരായിരുന്നില്ല, അവരുടെ ഉള്ളിലെന്തോ ഒന്ന്
തുടല്‍ പൊട്ടിച്ചിരുന്നു എന്നേയുള്ളൂ. അപ്പോള്‍ അതെവിടെ
നിന്ന് വരുന്നു, ആ ഉന്മാദം? ഒരായിരം
അവമതികള്‍, ഒരായിരം തെറ്റുകള്‍, ചെറിയ
കത്തിമുറിവുകള്പോലെ, ഒരു വ്യക്തിയുടെ മനുഷ്യത്വത്തെ
ചീന്തിയെറിഞ്ഞ്. കാലം പോകെ, കീറിപ്പറിഞ്ഞ
അവശിഷ്ടങ്ങള്‍ മാത്രം ബാക്കിയായി. ഒടുവില്‍ അവര്‍ തങ്ങളോടു
തന്നെ ചോദിച്ചു, 'ഇതുകൊണ്ട് എനിക്കെന്തു കാര്യം? അവര്‍ അതില്‍ ഒടുവിലത്തേതും വലിച്ചെറിഞ്ഞു.”
അസാനയുടെ വാക്കുകളില്‍ സൂചിതമാകുന്ന കാവ്യാത്മകവും അതിലേറെ
പ്രബോധന പരവുമായ സ്വരം, കഥകള്‍ പറയപ്പെടുന്നത് സനാതന മൂല്യങ്ങളുടെ പ്രഘോഷണത്തിനു
വേണ്ടിക്കൂടിയാണ് എന്ന ആഫ്രിക്കന്‍ പാരമ്പര്യവുമായി ചേര്‍ന്ന് പോകുകയും നോവലിന്റെ
ഉടനീളമുള്ള സ്വരം നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. ഉസോദിന്മോ
ഇവിയെല നിരീക്ഷിക്കുന്നത് പോലെ "ഈ സ്ത്രീകള്‍
പ്രഭാഷണം നടത്തുന്നുണ്ട്: പാരമ്പര്യവുമായി ചേര്‍ന്ന്
പോകുന്നതിന്റെ അഥവാ വിഘടിച്ചു പോകുന്നതിന്റെ പ്രാധാന്യത്തെ പറ്റി, കൊളോണിയല്‍ ഭരണം വന്നതിന്റെയും പോയതിന്റെയും മാറ്റങ്ങളെ പറ്റി, സിയറാലിയോണിന്റെ ഭീകരമായ ആഭ്യന്തര യുദ്ധത്തെ പറ്റി, അത് കഴിഞ്ഞു പതിയെയെങ്കിലും പ്രോത്സാഹകമാം വിധം നടന്ന മുറിവുണങ്ങലിനെ
പറ്റി.” (www.nytimes.com)
മരിയാമ: പ്രവാസത്തിലും ദേശസ്മൃതികള്‍
1931-ല്‍
ആരംഭിക്കുന്ന കഥയിലെ മരിയാമയുടെ അമ്മ സാകി ജിബ്രിലിന്റെ മൂന്നാം ഭാര്യയാണ്. അവര്‍ക്ക് മുഴുകാന്‍ താല്പര്യം രണ്ടു കാര്യങ്ങളിലാണ്: മൂക്കുപൊടി വില്‍പ്പനയും നിഗൂഡ രീതിയില്‍ ശിലകളോടെ സംസാരിക്കലും. നോവലിന്റെ തലക്കെട്ടിലെ ശിലകള്‍ ആദ്യം സൂചിതമാകുന്നതും ഇങ്ങനെയാണ്. എന്നാല്‍ ഗ്രാമത്തിലെത്തുന്ന മുസ്ലിം പ്രഭാഷകന്‍ കഠിനമായ ധാര്‍മ്മിക
തത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതോടെ ജിബ്രില്‍ ചകിതനാകുകയും രണ്ടു സന്തോഷങ്ങളും
ഉപേക്ഷിക്കാന്‍ സാകി നിര്‍ബന്ധിതയാകുകയും ചെയ്യുന്നു. അവര്‍
വിഷാദരോഗത്തിന് അടിമയാകുകയും ഒടുവില്‍ ഉന്മാദത്തിന്റെ പിടിയില്‍ പെട്ട് ഗ്രാമം
വിടുകയും ചെയ്യുന്നു. അന്നുവരെ മറിയാമാ എന്ന്
പേരുണ്ടായിരുന്ന മകള്‍ അതോടെ മേരി ആയിത്തീരുന്നത് ഐദഹോയിലെ ചാരിറ്റി പ്രവര്‍ത്തകര്‍ 'പാഗന്‍ ബേബി പ്രോജക്റ്റി'ന്റെ ഭാഗമായി സ്ഥാപിച്ച
ആഫ്രിക്കന്‍ കോണ്‍വെന്റില്‍ എത്തിപ്പെടുകയും മാമോദീസാ മുക്കപ്പെടുകയും
ചെയ്യപ്പെടുന്നതോടെയാണ്. ആ സ്വത്വ മാറ്റത്തിന്റെ
പ്രസക്തി ഒരിക്കലും ബോധ്യപ്പെടുന്നില്ലാത്ത മരിയാമ ഒരു ഘട്ടത്തില്‍ കടല്‍
ക്ഷോഭത്തെ നേരിടാന്‍ കടലിന്റെ ദേവത കസ്സിലയെ പ്രീതിപ്പെടുത്താനായി തന്‍റെ സെന്റ്
ക്രിസ്റ്റൊഫര്‍ മെഡല്‍ കടലിലേക്ക് വലിച്ചെറിയുന്നുമുണ്ട്. ഇംഗ്ലണ്ട് ജീവിതത്തെ കുറിച്ച് അവിടെ ആരും ആരുടെ മേലും ഇടിച്ചില്ല എന്ന്
അവള്‍ നിരീക്ഷിക്കുന്നു. അന്തരീക്ഷം 'നിരപ്പായതും വര്‍ണ്ണ
രഹിതവും, ശ്വസിക്കുമ്പോള്‍ പൊട്ടിയ ചില്ല് പോലെ മൂര്‍ച്ചയുള്ളതും' ആയിരുന്നു. എല്ലാവരും അവരവരുടെ കാര്യങ്ങളില്‍
മുഴുകി. എമ്മ എന്ന ഘാനക്കാരി പെണ്‍കുട്ടി അവളുടെ
സംരക്ഷകയെന്ന നിലയില്‍ നല്‍കിയ സ്നേഹവും പരിഗണനയും അവള്‍ പോകുന്നതോടെ നഷ്ടമാകുന്നു. വെളുത്തവരില്‍ നിന്ന് ഒരിക്കലും സഹാനുഭൂതി പ്രതീക്ഷിക്കരുതെന്ന പാഠം അവള്‍
പഠിക്കുന്നുണ്ട്. സാനറ്റൊരിയം വരെ നീളുന്ന ദുരനുഭവങ്ങള്‍
നേരിടുന്നുമുണ്ട്. യൂറോപ്പ്യന്മാര് ലളിതമായ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതിന്റെ
അയുക്തികത അവളില്‍ ചിരിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങളുണ്ട്. ആഫ്രിക്കന്‍
സ്ത്രീകള്‍ കുട്ടികളെ പിറകില്‍ കെട്ടിവെക്കുന്നത് കുട്ടികളുടെ കാലുകള്‍ വളഞ്ഞു
പോകാന്‍ ഇടയാക്കും എന്നു വിമര്‍ശിക്കപ്പെടുമ്പോള്‍ വടിവൊത്ത തന്റെ കാലുകലെ
കുറിച്ചോര്‍ത്തു അവള്‍ ഊറിച്ചിരിക്കുന്നു. എല്ലാര്ക്കും
വഴക്കാളിയായി തോന്നുന്ന മേരി പലാവര്‍ എന്ന അഭിമാനിയായ പെണ്‍കുട്ടി മരിയാമാറിന്റെ
ഏറ്റവും അടുത്ത സുഹൃത്താവുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണം പോലും മോഷ്ടിക്കുന്ന
ഹെഡ് കുക്കിനെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന മേരി, അധികൃതരുടെ കണ്ണിലെ കരടാവുന്നു. കടലാക്രമണത്തില്‍
കൊല്ലപ്പെട്ടവര്‍ക്കിടയില്‍ മേരിയെ തിരയുന്നതും അക്കൂട്ടത്തില്‍ അവളില്ല
എന്നറിഞ്ഞു ആശ്വസിച്ചതും മരിയമാറില്‍ കുറ്റബോധം ഉണര്‍ത്തുന്നുണ്ട്.
1999 കാലപശ്ചാത്തലത്തില്‍ നടത്തുന്ന മരിയമാരിന്റെ
ആഖ്യാനത്തോടെയാണ് നാല് വയോധികകളുടെ കഥ പൂര്‍ണ്ണമാകുന്നത്. മേരി എന്ന് തന്നെ വിളിക്കാന്‍ ഇഷ്ടപ്പെട്ട മിസ്റ്റര്‍. ലോക്ക്ഹാര്ട്ടിനോട് ഒരു പേര് വിളിക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ തന്നെ
മരിയാമാ എന്ന് വിളിക്കാന്‍ വയോധിക ആവശ്യപ്പെടുന്നു. ദൈവത്തില്‍
വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് അവരുടെ മറുപടി ശ്രദ്ധേയമാണ്:
“(ദൈവം) ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
(എന്നാല്‍) അവനില്‍ ഞാന്‍
വിശ്വസിക്കുന്നില്ല.”
അവര്‍ കൂട്ടിച്ചേര്‍ക്കുന്നു,
“അവന്‍ കറുത്തവരെ
അത്രക്കിങ്ങിഷ്ടപ്പെടുന്നില്ല എന്നാണു ഞാന്‍ കരുതുന്നത്.”
നഗരത്തില്‍ ശ്വാനന്മാരും കഴുകന്മാരും തടിച്ചു
കൊഴുക്കുന്നതും നദികള്‍ മനുഷ്യ ജഡങ്ങള്‍ കൊണ്ട് നിറയുന്നതും അവര്‍ കാണുന്നുണ്ട്. വിമതരുടെ കീഴിലായ കിഴക്കന്‍ ദേശത്തു
നിന്ന് എപ്പോഴും രക്തവും ഭയവും മണക്കുന്ന പുക പുഴ കടന്നു പടിഞ്ഞാറോട്ട് വരുന്നു. ചെക്ക് പോയിന്റില്‍ കാത്തു നില്‍ക്കുന്ന അഭയാര്‍ഥികള്‍ മുന്‍
വൈരാഗ്യമുള്ളവരെ വിമതരെന്നു വിളിച്ചു സൈനികര്‍ക്ക് ഒറ്റിക്കൊടുക്കുന്നതും
ചോദ്യമേതും കൂടാതെ അവര്‍ കൊല്ലപ്പെടുന്നതും അവര്‍ കാണുന്നു. തങ്ങളുടെ പരമ്പരാഗത മൂര്‍ത്തികളില്‍ ഏറ്റവും ശക്തനും ആകാശ ഭൂമികളുടെയും
പുഴകളുടെയും കാടിന്റെയും കടലിന്റെയും ജൈവരാശിയുടെയും അതിദേവനുമായ കുറു മസാബ, മഴയുടെയും വിളവിന്റെയും ദേവനായ കുംബ, സമ്പത്തിന്റെ
ദേവത മാമി വത, വേടനായ അരോന്സന്, കടലിന്റെ ദേവത കസില എന്നിവര്‍ മാത്രമാണ് അതിജീവിച്ചതെന്നും ആഡ്രിയന്‍
ലോക്ക്ഹാര്‍ട്ട് അവരെ ഉച്ഛാടനം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും അവര്‍
അതിജീവിക്കുന്നുവെന്നും മറിയമാ കരുതുന്നു.
“നമ്മില്‍ നിന്ന് സ്വതന്ത്രരായി, നമ്മുടെ
വിഡ്ഢിത്തങ്ങളില്‍ നിന്നും നമ്മുടെ ദൌര്‍ബല്യങ്ങളില്‍ നിന്നും നമ്മുടെ അല്‍പ്പത്തം
കലര്‍ന്ന ഒറ്റുകളില്‍ നിന്നും സ്വതന്ത്രരായി. അവര്‍
കൈകള്‍ കോര്‍ത്തു പിടിച്ചിരുന്നു, ഉറക്കെ
ചിരിക്കുന്നുണ്ടായിരുന്നു. പ്രപഞ്ചത്തിലെ
പ്രയാസങ്ങളെതും. കൂടാതെ.”
തനിക്കുണ്ടാവുന്ന ഈ സ്വപ്ന ദര്‍ശനത്തോടെയാണ് മറിയാമ ആഖ്യാനം
അവസാനിപ്പിക്കുന്നത്.
ഹവാ: തട്ടിത്തെറിപ്പിക്കപ്പെടുന്ന സ്ത്രീത്വം
മൂന്നാം
സഹോദരി ഹവായുടെ കഥ 1939-ല്‍ ആരംഭിക്കുന്നു. അവളുടെ അമ്മ തെങ്കാമു
പദവിയില്‍ ഏറെ താഴെയുള്ള ആറാം ഭാര്യയാണെങ്കിലും ജിബ്രിലിനു പ്രത്യേകം
താല്പര്യമുള്ളവളാണ് എന്നത് മറ്റു രണ്ടു പേരുടെയും അസൂയക്ക് കാരണമാകുന്നുണ്ട്. അസുഖ ബാധിതയാകുന്നതോടെ ഗ്രാമത്തിലെ എല്ലാ ദുര്യോഗങ്ങള്‍ക്കും അവളാണ് കാരണം
എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അമ്മ മരിക്കുന്നതോടെ
ഹവാ അവരുടെ എതിരാളികളോട് മുഴുവന്‍ ആവും വിധം പ്രതികാരം ചെയ്യുന്നുണ്ട്.
1955 കാലഗണനയില്‍ ഹവാ നടത്തുന്ന ആഖ്യാനത്തില്‍ ഖനിയുടമകളും
നാട്ടുകാരും തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളുടെ സൂചനകളുണ്ട്. കറുത്ത വര്‍ഗ്ഗക്കാരെ അപമാനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മി. ബ്ലൂ യൂണിയന്‍ പ്രവര്‍ത്തകരുടെയും വിമതരുടെയും തടവിലാകുന്നത് തങ്ങള്‍
കുഴിച്ചെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ വിലയെ കുറിച്ച് ആദ്യമായി നാട്ടുകാര്‍
തിരിച്ചറിഞ്ഞു തുടങ്ങുന്ന സന്ദര്‍ഭത്തിലാണ്. അധികൃതര്‍
സന്ദര്‍ഭം മുതലാക്കി വന്‍ നികുതി വര്‍ദ്ധന നടപ്പിലാക്കുകയും നിത്യോപയോഗ
സാധനങ്ങളുടെ വില കുത്തനെ ഉയരുകയും ചെയ്യുന്നു.
“നഗരത്തിലെ ആളുകള്‍ സിറിയക്കാര്‍ ഭക്ഷണം പൂഴ്ത്തിവെക്കുകയാണെന്നു ആരോപിച്ച്
സിറിയന്‍ കടകള്‍ കൊള്ളയടിച്ചു. ആക്കലമാവുമ്പോഴേക്കും
എല്ലാ കടകളും സിറിയക്കാരുടെത് ആയിക്കഴിഞ്ഞിരുന്നു.”
റെയില്‍വേ തൊഴിലാളി യൂണിയന്‍ നിരോധിക്കപ്പെടുന്നതും 'നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തപ്പെട്ട
രോഷം' തുടല്‍ പൊട്ടിക്കുന്നതും ഹവായുടെ
ആഖ്യാനത്തിലുണ്ട്. കശാപ്പുശാലയിലെ ജോലിക്കാരനെ വിവാഹം
കഴിക്കുന്ന ഹവ തന്റെ മറ്റു അമ്മായിമാര്‍ക്കും മാംസം നല്‍കി വന്നു. വിവാഹ ജീവിതത്തില്‍ പ്രത്യേകിച്ച് താല്പര്യമോ വിരക്തിയോ ഏതുമില്ലാതെ
മൂന്നു ആണ്‍ മക്കള്‍ക്കും, ചെറുപ്പന്നെ മരിച്ചു പോകുന്ന
രണ്ടു പെണ്മക്കള്‍ക്കും അവള്‍ ജന്മം കൊടുക്കുന്നുണ്ട്. മൂന്നാമാത്തെ
മകനെ 'കൊച്ചു പോരാളി' എന്ന
അര്‍ഥത്തില്‍ ഒകുര്‍ബാ എന്നാണു ഹവാ വിളിക്കുക. എന്നാല്‍
ഏറെ പ്രസവിച്ചവള്‍ എന്ന നിലയില്‍ ആശുപത്രിയില്‍ വാസ്ക്റ്റമിക്കു വിധേയയാകുന്ന ഹവാ
അതിനു വില നല്‍കേണ്ടി വരുന്നു. 'എന്റെ സ്ഥാനത്തു
നീയായിരുന്നെങ്കില്‍ അവകാശത്തെ കുറിച്ചും സമ്മതത്തെ കുറിച്ചുമൊക്കെ പറഞ്ഞേനെ' എന്ന് അബിയോട് പറയുന്നുണ്ട് നിസ്സഹായയായി ആശുപത്രി അധികൃതര്‍ക്ക്
വിധേയപ്പെട്ട വയോധിക. ഖലീലിന്റെ മാതാവിന് ഇനിയും
പേരമക്കളെ വേണം എന്ന ആഗ്രഹം അയാളെ സൈനബുമായി ഒളിച്ചോടുന്നതില്‍ എത്തിക്കുന്നു. അഞ്ചു ദിവസത്തെ നടത്തത്തിനു ശേഷം പഴയ ആശുപത്രി അധികൃതരെ
കണ്ടെത്തുന്നുണ്ടെങ്കിലും, വാസെക്റ്റമി ചെയ്ത
ഫെലോപ്പിയന്‍ ട്യൂബ് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ പ്രതിഫലമായി ആവശ്യപ്പെടുന്ന
ആറു പൌണ്ട് ഹവാക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. കടലിനെ കുറിച്ചും മഞ്ഞു പുതച്ച താഴ് വാരങ്ങളെ കുറിച്ചും പ്രണയ സല്ലാപം
നടത്തുമായിരുന്ന ഖലില്‍ ഉള്‍പ്പടെ തന്റെ ജീവിതത്തിലെ പുരുഷന്മാരെല്ലാം, തന്റെ രണ്ടു സഹോദരങ്ങള്‍ ഒഴിച്ച്, തന്നെ
വഞ്ചിക്കുകയായിരുന്നു എന്ന് ഏറെ വൈകിയാണ് അവര്‍ തിരിച്ചറിയുക.
സേരാ: ചരിത്രമാറ്റങ്ങളുടെ കണ്ണാടി
1950-ല്‍
കഥയാരംഭിക്കുന്ന കൂട്ടത്തില്‍ ഇളയവളായ സേരായുടെ അമ്മ സെഫി പത്താം നമ്പരുകാരി എന്ന
നിലയില്‍ പ്രത്യേകിച്ചൊരു പദവിയും ഇല്ലാത്തവളാണ്. അകാരണമായി
വ്യഭിചാരക്കുറ്റം ചാര്‍ത്തപ്പെടുന്ന സെഫി ഗ്രാമം വിട്ടുപോകാന്‍ നിര്‍ബന്ധിതയാകുന്നു. ബ്രിട്ടനില്‍ എത്തിച്ചേരുന്ന സേരാ അവിടെ പഠനം നടത്തുകയും സ്വതന്ത്ര
ചിന്തയോടെ വളരുകയും ചെയ്യുന്നു. എന്നാല്‍
നാട്ടിലെത്തുന്നതോടെ വിശ്വസിക്കാന്‍ കൊള്ളാത്ത ഭര്‍ത്താവ് അവിടത്തെ ബഹുഭാര്യത്വ
സംസ്കൃതിയിലേക്ക് പാകപ്പെടുന്നത് അവള്‍ക്ക് തിരിച്ചടിയാകുന്നു. സജീവമായി സെരായുടെ ആഖ്യാനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍
ധൈര്യപ്പെടുന്ന കഥാപാത്രങ്ങളും സംഭവഗതികളും കൂടുതലായി കടന്നു വരുന്നുണ്ട്. സ്വാതന്ത്ര്യത്തിനു നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തപ്പെട്ട 'പരിശീലന ഇലക്ഷ'നില്‍ റിട്ടേണിംഗ് ഓഫീസര്‍ ആയ ഓര്‍മ്മയുണ്ട്
സേരാക്ക്. ഒരടിസ്ഥാനവും ഇല്ലാതെ ചെയ്ത രണ്ടു വോട്ടുകള്‍
മാത്രം അന്ന് 'വിജനമായ പള്ളിയിലെ സന്ദര്‍ശകരെ പോലെ' ബാലറ്റ് പെട്ടിയുടെ അടിയില്‍ വിശ്രമിച്ചു. ദക്ഷിണ
ദേശക്കാരനെങ്കിലും വടക്കന്‍ ദേശത്തും സുസമ്മതനായിരുന്ന പീപ്പിള്‍സ് പ്രോഗ്രസ്സ്
പാര്‍ട്ടിയുടെ സുലൈമാന്‍ ബാവോയെ മാറ്റി നിര്‍ത്തിയാല്‍ പോള്‍ ചെയ്യപ്പെട്ട മുഴുവന്‍
വോട്ടുകളും ഗോത്ര, വംശീയ താല്പര്യങ്ങള്‍
പ്രകാരമായിരുന്നു. ആദ്യമായി ജാനെയുമായി ശാരീരിക ബന്ധത്തില്‍
ഏര്‍പ്പെട്ട ദിനമായിരുന്നു ആ തെരഞ്ഞെടുപ്പു ദിനം സേരാക്ക്. പതിനേഴു
വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ വീണ്ടും കണ്ടു മുട്ടുമ്പോള്‍ ഉന്നതങ്ങളിലെ അഴിമതി
തുറന്നു കാണിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്ന ജാനെ സ്വതന്ത്രമായ ഒരു പത്രം
തുടങ്ങാന്‍ ശ്രമിക്കുകയും ഒരൊറ്റ ലക്കം പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ആളുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച സ്വന്തം പണം പിന്‍വലിക്കാനാകാതെ
വിഷമിക്കുമ്പോള്‍ മന്ത്രിമാര്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്തുക്കള്‍
സമ്പാദിക്കുന്നത് അയാള്‍ തുറന്നു കാട്ടുന്നു. അയാളുടെ
താമസസ്ഥലം രാത്രികാലത്ത് കുഴച്ചു മറിക്കപ്പെടുന്നു. സുഹൃത്ത്
അംബ്രോസ് അയാളോട് തര്‍ക്കിക്കുന്നു:
“ഒരു ദേശത്തിന്റെ, ഒരൊറ്റ ദേശത്തിന്റെ പേര് പറയൂ, ഈ നശിച്ച വന്‍കരയില്‍ മുഴുക്കെ, വെള്ളക്കാരന്
വിട്ടു പോയതിനു ശേഷം വിജയിച്ചതായി, എങ്കില്‍ നാളെ ഞാന്‍
നിന്റെ കൂടെ വരാം.”
സത്യത്തെ അഭിമുഖീകരിക്കാതിരിക്കാനായി അതെ കുറിച്ച്
മിണ്ടാതിരിക്കുക എന്ന വിരോധാഭാസത്തിലേക്ക് ആളുകള്‍ പരുവപ്പെടുന്നു.
“മറ്റുള്ളവര്‍ കുടിച്ചു, നൃത്തം ചെയ്തു, നാളെ എന്നത് എത്രയോ അകലെയാണെന്ന മട്ടില്‍ രാത്രി മുഴുവനും പാര്‍ട്ടി
നടത്തി. എല്ലാം ഉഗ്രനാണെന്നു കാണപ്പെട്ടു.”
സ്വയം ഒട്ടിപ്പുള്ള സ്റ്റാമ്പ് ഇറക്കിയ ആദ്യ നാട് എന്ന
ഖ്യാതിയില്‍ അവര്‍ക്ക് അഭിരമിക്കാനാവുന്നുണ്ട്. ജേണലിന്റെ ഒരൊറ്റ ലക്കവുമായി ബന്ധപ്പെട്ട ഓരോരുത്തരും, ജാനെ ഉള്‍പ്പടെ, അപ്രത്യക്ഷരാകുന്നു.
1996 കാല ഗണനയില്‍ സേരാ നടത്തുന്ന ആഖ്യാനവും രാഷ്ട്രീയ
അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നുണ്ട്. പഴയ തടിയന്‍
പ്രസിഡന്റിനെ (ക്യാപ്റ്റന്‍ യഹ് യ കാനു?) സ്ഥാനഭ്രഷ്ടനാക്കി പുതുതായി അവരോധിതനാകുന്ന യുവ പ്രസിഡന്‍റ് (ക്യാപ്റ്റന്‍ വാലന്റൈന്‍ സ്ട്രാസ്സര്‍?) മുസോളിനിയെ
അനുസ്മരിപ്പിക്കുന്നു.
“പുതിയ യുവ പ്രസിഡന്‍റ് തെരുവുകള്‍ വൃത്തിയാക്കുകയും അഴുക്കുചാലുകളില്‍
നിന്ന് അഴുക്ക് നീക്കുകയും ജനാധിപത്യ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയും
ചെയ്യുകയും കാഴ്ചക്ക് നന്നായിരിക്കുകയും ചെയ്തത് കൊണ്ട് ആളുകള്‍ സംതൃപ്തരായിരുന്നു.”
മുപ്പതു തികഞ്ഞിട്ടില്ലാത്ത പ്രസിഡന്റിനെ 'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ
നേതാവ്' എന്ന് പത്രങ്ങള്‍ വാഴ്ത്തി. ശിശു മുഖനും മെലിഞ്ഞു കരുത്തനും ആയിരുന്ന നേതാവ് അഴിമതിക്കറ പുരളാത്തവനും
സ്തുതിപാഠനത്തില്‍ താല്‍പര്യമില്ലാത്തവനുമാണെന്നു കരുതപ്പെട്ടു. എന്നാല്‍, ചെറുപ്പം തന്നെയെങ്കിലും അത്രയ്ക്ക്
വാഗ്മിയല്ലാത്ത മറ്റൊരാള്‍ (ബ്രിഗേഡിയര്‍ ജൂലിയസ് മാദാ
ബയോ?) അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. ഏറ്റവും കൊട്ടിഘോഷിച്ചു നടത്തപ്പെട്ട തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടികള്‍
തന്നെ വിമതര്‍ കടത്തിക്കൊണ്ടു പോകുന്നത് പോലുള്ള അത്യാചാരങ്ങളില്‍ കുരുങ്ങി
നിഷ്ഫലമായി. ഏറെ പണിപ്പെട്ട് തന്റെ പോളിംഗ് ബൂത്തിലെ
പെട്ടി അന്താരാഷ്ട്ര നിരീക്ഷ സംഘത്തിനു കൈമാറുന്നതില്‍ സേരാ വിജയിക്കുന്നുണ്ട്. എല്ലാം വെറുതെയാകുന്ന കാലഘട്ടം. സിയറാ ലിയോണ്‍
ദുരന്തത്തിന്റെ ചിഹ്നമായ ആ കൈകള്‍ ഛേദിക്കുന്ന വിമതസൈനിക രീതി തങ്ങളുടെ നേതാവിനെ
തെരഞ്ഞെടുക്കാന്‍ വാശി പിടിച്ചതിനു ആളുകള്‍ക്ക് അവര്‍ നല്‍കിയ ശിക്ഷയായിരുന്നു.
“സൈന്യം ഒരു കൈകൊണ്ട് അധികാരം കൈമാറിയത്, ഒരു
വര്‍ഷത്തിനു ശേഷം മറുകൈ കൊണ്ട് അത് പിടിച്ചെടുക്കാന്‍ മാത്രമായിരുന്നു. പഴയ ശത്രുക്കള്‍ പുതിയ സഖ്യങ്ങള്‍ സൃഷ്ടിച്ചു. ഒരു
പൊതു ശത്രുവിനെതിരില്‍ ഒന്നുചേര്‍ന്നു: ഞങ്ങള്‍, സ്ത്രീകളും കുട്ടികളും സാധാരണ മനുഷ്യരും. വയോധികനായിരുന്ന
പുതിയ പ്രസിഡന്റ് തന്റെ തല കുലുക്കി, കാത്തു നിന്ന
ഹെലികോപ്റ്റരില്‍ കയറി എന്നിട്ട് മേഘലക്കിടയില്‍ മറഞ്ഞു.”
നഗരത്തിലെത്തിയ റിബലുകളുടെ കൂട്ടക്കൊലകളില്‍ സേരായുടെ
ഉറ്റവരും ഉടയവരും കൊല്ലപ്പെടുന്നത് നാടിന്റെ വിധിയുടെ പരിചേദം തന്നെയാണ്..
നോവലില്‍
ഉടനീളം നിലനില്‍ക്കുന്നത് നഷ്ടങ്ങളുടെ നൈരന്തര്യമാണ് എന്നും അതിലേറ്റവും പ്രധാനം
അമ്മമാരുടെ നഷ്ടം എന്നതാണെന്നും ബെര്‍ണാര്‍ഡൈന്‍ എവാരിസ്റ്റോ നിരീക്ഷിക്കുന്നു (theguardian.com). നോവലിന്റെ
കാലഗതി പിന്തുടരുക പ്രയാസമല്ലെങ്കിലും എല്ലാ കഥാപാത്രങ്ങളും ഒരേ സ്വരത്തിലും
ഭാവത്തിലും സംസാരിക്കുന്നതും പാത്ര ബാഹുല്യവും വായനയെ ഏറെ ക്ലിഷ്ടമാക്കുകയും ആവര്‍ത്തിച്ചുള്ള
പിന്തുടരല്‍ അനിവാര്യമാക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്. പലപ്പോഴും
അനുവാചകന് നൈരന്തര്യവും പരസ്പര ബന്ധങ്ങളും നഷ്ടപ്പെടുന്നു. ഭാഷയുടെ തെളിച്ചവും കൊടിയ ദുരന്തങ്ങളുടെ ആവിഷ്കാരത്തില്‍പോലും
നോവലിസ്റ്റിന്റെ സ്വതസിദ്ധവും, ഒരു ഘട്ടത്തിലും
അതിവൈകാരികതക്ക് അടിപ്പെടാത്തതെങ്കിലും തീക്ഷ്ണവും കാവ്യാത്മകവുമായ വൈകാരിക സ്പര്‍ശവും
വായന ഉപേക്ഷിക്കാന്‍ അനുവാചകനെ അനുവദിക്കില്ലെങ്കിലും പരസ്പരം അത്രയൊന്നും ഇഴകോര്‍ക്കുന്നില്ലാത്ത
വേറിട്ട കഥകള്‍ എന്ന ഘടന ഒരു മികച്ച നോവലിന്റെ ഏകീഭാവം (unity of
impression) കൈവരിക്കുന്നതിന് തടസ്സമാകുന്നുണ്ട് എന്നുതന്നെ
പറയാം.
Also read:
The
Memory of Love by Aminatta Forna
https://alittlesomethings.blogspot.com/2016/10/blog-post_45.html
No comments:
Post a Comment