'എനിക്ക് ജീവിക്കണം'- മധുബാലയുടെ കഥ
പുസ്തകത്തില്‍ ആവിഷ്കരിക്കപ്പെടുന്ന മധുബാലയുടെ ചിത്രം അനന്യ മനോഹരവും ആര്‍ദ്രവുമാണ്. പിതാവിന്റെ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് ഒരു ജംബോ കുടുംബത്തിന്റെ ഉത്തരവാദിത്തം തോളിലെടുക്കേണ്ടിവന്ന ചുറുചുറുക്കും അഭിനയത്തില്‍ നൈസര്‍ഗ്ഗിക വാസനയുമുള്ള ബേബി മുംതാസ് എന്ന എട്ടുവയസ്സുകാരിയുടെ തുടക്കം ഒരു ഗായിക കൂടിയായായിരുന്നു- മേരെ ചോട്ടി സി മാന്‍ മേം എന്ന പാട്ടുമായി ബസന്തി എന്ന ചിത്രത്തില്‍ (1942) രംഗത്ത് വന്ന കൊച്ചു പെണ്‍കുട്ടി ചുവടു വെച്ചത് ഇന്ത്യന്‍ സിനിമയുടെ ഹൃദയത്തിലേക്കായിരുന്നു. രഞ്ജിത്ത് സ്റ്റുഡിയോയില്‍ ബാലതാരമായി കരാര്‍ ചെയ്യപ്പെട്ട ബേബി മുംതാസ് മറ്റു ബാലതാരങ്ങളെ പോലെ നിഷ്പ്രഭമായി പോകാതിരുന്നത് പഠിക്കാനുള്ള ജിജ്ഞാസ നിലനിര്‍ത്തുകയും താരപ്രഭയില്‍ പെട്ട് അകാലത്തില്‍ മുതിര്‍ന്നവരുടെ മാനറിസങ്ങള്‍ ആഗിരണം ചെയ്ത് കുട്ടിയും മുതിര്‍ന്നവരും അല്ലാതാവുന്ന ചതിയില്‍ പെടാതിരിക്കുകയും ചെയ്തത് കൊണ്ടാണെന്ന നിരീക്ഷണം പ്രസക്തമാണ്. യഥാര്‍ഥത്തില്‍ തന്റെ കരിയറില്‍ ഉടനീളം ഈയൊരു കൌതുക സമീപനവും കൃത്യനിഷ്ഠയും അവര്‍ നിലനിര്‍ത്തിയിരുന്നുവെന്നു ഒട്ടേറെ സ്രോതസ്സുകളില്‍ നിന്നായി പുസ്തകം സമര്‍ഥിക്കുന്നുണ്ട്. പതിനാലാം വയസ്സില്‍ നീല്‍ കമലിലെ (1947) ആദ്യ നായികാ വേഷം ചെയ്യുമ്പോള്‍ത്തന്നെ ഇരുപത്തിരണ്ടുകാരനായിരുന്ന നായകന്‍ രാജ് കപൂറിനെ അഭിനയ സിദ്ധിയില്‍ ബഹുദൂരം പിന്നിലാക്കിയിരുന്നു മധുബാല എന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. ആയിടെയാണ് യൂസുഫ് ഖാനെ ദിലീപ് കുമാര്‍ ആക്കിയ അതേ ദേവികാ റാണി തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരമായ സ്ക്രീന്‍ പേര് മുംതാസിനു നല്‍കിയത്- മധുബാല. നീല്‍ കമലിനു ശേഷംഒരു ഡസന്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു കഴിഞ്ഞാണ് പില്‍ക്കാലം ഒരു കള്‍ട്ട് സിനിമയായി മാറിയ മഹല്‍ (1949) സംഭവിക്കുന്നത്. ചിത്രം രണ്ടു സൂപ്പര്‍ താരങ്ങളെയാണ് സൃഷ്ടിച്ചത്: അപ്സര സൗന്ദര്യവും നിഗൂഡ പ്രകൃതവുമുള്ള നായികയെ അവതരിപ്പിച്ച മധുബാല, ചിത്രത്തിന്റെ മുഴുനീള ഈണമായി മാറിയ 'ആയേഗാ ആനേ വാലാ..' എന്ന ഗാനം പാടിയ ലതാ മങ്കേഷ്കര്‍.
അമ്പതുകളില്‍
മധുബാലയുടെ സാന്നിധ്യം വിജയമന്ത്രം തന്നെയായി മാറിയ ഘട്ടമായിരുന്നു. 1951-ല്‍ ആണ് ഇന്ത്യന്‍ സിനിമയില്‍ 'ഓണ്‍ സ്ക്രീന്‍ റോമാന്സിന്റെ
എക്കാലത്തെയും മികച്ച മാതൃകയായ തരാന റിലീസ് ചെയ്യപ്പെട്ടത്- മധുബാല, ദിലീപ് കുമാര്‍ പ്രണയം അതോടെ
യാഥാര്‍ത്ഥ്യമായി. അഭിനയ കലയുടെ മര്‍മ്മമറിഞ്ഞ ദിലീപ് കുമാറിനോടൊപ്പം അക്ഷരാര്‍ത്ഥത്തില്‍
വിസ്മയിപ്പിച്ച പ്രകടനമായിരുന്നു മധുബാലയുടെത്. അനായാസം കോമഡി കൈകാര്യം ചെയ്യാന്‍ വേണ്ട അപാരമായ ടൈമിംഗ്
അവരുടെ സിദ്ധിയായിരുന്നുവെന്നു ദിലീപ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. പില്‍ക്കാലം
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് '55, ചല്‍ത്തി കെ നാം ഗാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഈ സിദ്ധി അതിന്റെ പരമാവധി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ബര്‍സാത് കി ഏക് രാത്, അമര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഭാവ സാന്ദ്രതയുള്ള ട്രാജിക്
റോളുകളും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് തെളിയിച്ച മധുബാലയുടെ അഭിനയത്തിലെ റേഞ്ച്
അതിന്റെ മുഴുവന്‍ ആഴത്തിലും അളക്കാനാകുക കെ. ആസിഫിന്റെ ബ്രഹ്മാണ്ഡ ചിത്രം മുഗളെ
അസമില്‍ (1961) തന്നെയാണ്.
പുസ്തകത്തിലെ വിശദമായ ഒരധ്യായം തന്നെയും മുഗളെ അസമിന്റെ ചരിത്രവും ചിത്രത്തിലെ മധുബാലയുടെ പങ്കും പരിശോധിക്കുന്നതാണ്. ഒരു ചിത്രത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും, ചെറുതും വലുതുമായവ, ചരിത്രമാകുക എന്ന അപൂര്‍വ്വതയാണ് മുഗളെ അസം. ചിത്രനിര്‍മ്മാണ ഘട്ടത്തില്‍ ഭ്രാന്തനെന്നും റിലീസിന് ശേഷം ജീനിയസ് എന്നും വിളിക്കപ്പെട്ട കെ. ആസിഫ് നടത്തിയ മുന്നൊരുക്കം, സെറ്റ്, കോസ്റ്റ്യൂം, ആടയാഭരണങ്ങള്‍, സൈന്യം, ലൊക്കേഷനുകള്‍, സംഗീതം, ഗാനാലാപനം, ഷൂട്ടിംഗ് കാലയളവ്, അരങ്ങിലും അണിയറയിലുമായുണ്ടായ പ്രതിഭകളുടെ സംഗമം, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്, അര്‍പ്പണം എന്നുവേണ്ട, ചിത്രവുമായി ബന്ധപ്പെട്ട നുറുങ്ങുകഥകള്‍ വരെ സിനിമ നിര്‍മ്മാണ ചരിത്രത്തിന്റെ സമാനതകളില്ലാത്ത ആവേശവും റെക്കോര്‍ഡുകളും സൃഷ്ടിക്കുകയായിരുന്നു. 1944- മുതല്‍ കെ. ആസിഫ് ചിത്രത്തിനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. ഒരിക്കല്‍ സപ്രു, ചന്ദ്രമോഹന്‍, നര്‍ഗ്ഗീസ് ടീമിനെ വെച്ച് ചിത്രം പ്ലാന്‍ ചെയ്യപ്പെട്ടെങ്കിലും 1949-ല്‍ ചന്ദ്രമോഹന്‍ മരിച്ചതോടെ പദ്ധതി പാതിവഴിയിലായി. വിഭജനത്തെ തുടര്‍ന്ന് മൂലധനവും പ്രശ്നമായി. അതേ പ്രണയകഥക്ക് ഇതേ കാലയളവില്‍ വന്‍ വിജയമായ ആവിഷ്കാരങ്ങള്‍ വേറെയും ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ആസിഫ് ഉപേക്ഷിക്കാന്‍ വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ആളല്ലായിരുന്നു. ഒരു പെര്‍ഫെക് ഷനിസ്റ്റ് ആയിരുന്ന ആസിഫ് തന്റെ കഥയില്‍ മറ്റാരും ഒരുക്കിയിട്ടില്ലാത്തത് കരുതി വെച്ചിരുന്നു. ചന്ദ്ര മോഹനു പകരം അക്ബര്‍ ചക്രവര്‍ത്തിയായി പ്രഥിരാജ് എത്തിയപ്പോള്‍ ഏറെ ബോധ്യപ്പെടുത്തലുകള്‍ക്ക് ശേഷമാണ് ഒരു ആക്ഷന്‍ ഹീറോ പരിവേഷം ഇല്ലാതിരുന്ന ദിലീപ് കുമാര്‍ സലിം രാജകുമാരന്‍ ആയത്. ഷൂട്ടിംഗ് തുടങ്ങി അമ്പതു ദിവസം കഴിഞ്ഞിട്ടും ചിത്രത്തിന്റെ നെടും തൂണ്‍ കഥാപാത്രമായ അനാര്‍ക്കലിയെ ആരവതരിപ്പിക്കും എന്ന് മാത്രം തീര്‍ച്ചയായിരുന്നില്ല. ഹല്‍ച്ചലിന്റെ സെറ്റില്‍ ഉണ്ടായ പ്രശ്നം ഇനിമുതല്‍ ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ നര്‍ഗ്ഗീസിനെ എത്തിച്ചിരുന്നു. ആസിഫ്, നൂതനെ സമീപിച്ചെങ്കിലും ആ വേഷം നര്‍ഗ്ഗീസോ മധുബാലയോ തന്നെ ചെയ്യണം എന്ന് അവരും നിലപാടെടുത്തു. അങ്ങനെയാണ് വേഷം മധുബാലയില്‍ എത്തിയത്. അതാഉല്ലാ ഖാന്റെ നിബന്ധനകളില്‍ മനം മടുത്ത് മധുബാലയെ ഒഴിവാക്കാന്‍ പോയ ആസിഫിനു അവര്‍ നേരിട്ടിടപെട്ട് പൂര്‍ണ്ണ സഹകരണം ഉറപ്പു കൊടുക്കുകയായിരുന്നു. ഒരു മികച്ച അഭിനേത്രി കൂടിയാണ് താന്‍ എന്ന് തെളിയിക്കാന്‍ കിട്ടിയ അവസരമായി അനാര്‍ക്കലിയെ കണ്ട മധുബാല ഏറെ ആവേശത്തിലായിരുന്നു. മധുബാലയുടെ സൗന്ദര്യം കാണുന്ന തിരക്കില്‍ അവരിലെ കിടയറ്റ അഭിനേത്രിയെ കാണാതെ പോകുന്ന പൊതു സമീപനത്തിനുള്ള മറുപടി കൂടിയായാണ് അവര്‍ ചിത്രത്തെ കണ്ടത്. ചിത്രത്തിന്റെ സെറ്റില്‍ പതിവുരീതിയില്‍ ചിരിക്കുടുക്കയും ഉല്ലാസവതിയുമായെത്തിയ മധുബാലയോട് തന്റെ കഥാപാത്രത്തിലേക്കുള്ള കായപ്രവേശത്തിനു ഈ ഭാവങ്ങള്‍ തികച്ചും മാറ്റെണ്ടതുണ്ടെന്നു ആസിഫ് നിഷ്കര്‍ഷ വെച്ചു. ആദ്യത്തെ അഞ്ചു ദിവസവും അവരെ വെറുതെയിരുത്തിയ ആസിഫ്, ആറാം ദിവസം അടിമുടി ഭാവമാറ്റം ഉള്‍ക്കൊണ്ടു സെറ്റിലെത്തിയ നായികയോട് പറഞ്ഞു: “ഇപ്പോള്‍ നീയെന്റെ അനാര്‍ക്കലിയായി.” തുടര്‍ന്ന് മധുബാല നടത്തിയ കായപ്രവേശം ചരിത്രമാണ്. തുടരെത്തുടരെ പല ആവിഷ്കാരങ്ങളായി ചലച്ചിത്ര രൂപം പ്രാപിച്ച സലിം- അനാര്‍ക്കലി പ്രണയ ദുരന്തത്തിനു ഇനിയൊരു ആവിഷ്കാരം ദുസ്സാധ്യമാകും വിധം മധുബാല ആ കഥാപാത്രത്തെ അനശ്വരമാക്കി. ഇന്ത്യന്‍ സിനിമയിലെ 'ഏറ്റവും എറോട്ടിക് ' എന്ന് വിശേഷിപ്പിക്കപ്പെട്ട ആ തൂവല്‍ സ്പര്‍ശ രംഗം ചിത്രീകരിക്കുമ്പോള്‍ നായകനും നായികയും യഥാര്‍ത്ഥ ജീവിതത്തില്‍ പരസ്പരം മിണ്ടാത്ത അവസ്ഥയായിരുന്നു എന്നത് ഇരുവരുടെയും പ്രോഫഷനലിസത്തിന്റെ തെളിവാണ്. മൂന്നു മാസം നീണ്ടു നിന്ന ഒറ്റയൊരു ഗാന ചിത്രീകരണ രംഗം - പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ- ചിത്രീകരിക്കുമ്പോഴും ഭാരിച്ചയഥാര്‍ത്ഥ ചങ്ങലകള്‍ ഉപയോഗിച്ചുള്ള സുദീര്‍ഘ ഷൂട്ടിംഗ് വേളകളിലും മധുബാല തന്റെ ഹൃദയത്തിന്റെ രോഗാവസ്ഥ അപകടകരമാം വിധം മറച്ചു വെക്കുകയായിരുന്നു എന്ന് പുസ്തകം നിരീക്ഷിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായ ഈ അഭിനയത്തിനു പോലും ഫിലിം ഫെയര്‍ അവാര്‍ഡ് മധുബാലയെ തേടിയെത്തിയില്ല- കാരണം വ്യക്തമായിരുന്നു. ആള്‍ക്കൂട്ടത്തെ അതീവ ഭയമായിരുന്ന അവര്‍ ഒരു അവാര്‍ഡ് നിശയില്‍ എന്നല്ല പാര്‍ട്ടികളില്‍ പോലും പങ്കെടുക്കുമായിരുന്നില്ല. ലൈംലൈറ്റില്‍ നില്‍ക്കുന്നവരെ മാത്രം ക്ഷണിക്കുന്ന പരിപാടികളില്‍ താല്പര്യമില്ലെന്നത് അവരുടെ നിലപാടായിരുന്നു. അനാര്‍ക്കലിയും മധുബാലയുടെ ജീവിതവും തമ്മില്‍ ഒരു പാട് കെട്ടുപിണഞ്ഞു പോയിരുന്നു ദിലിപ് കുമാറുമായുണ്ടായ അകല്‍ച്ചക്ക് ശേഷം. പുറമേക്ക് കാണിച്ചിരുന്നില്ലെങ്കിലും തന്റെ മേക്കപ്പ് റൂമിന്റെ സ്വകാര്യതയില്‍ അവര്‍ വിങ്ങിപ്പൊട്ടുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. അതിനു ശേഷവും മധുബാല ജീവിച്ചിരുന്നു കുറെ കാലം - ജീവിതം കൈമോശം വന്നു നാടുകടത്തപ്പെടുന്ന തന്റെ കഥാപാത്രമായ കൊട്ടാര നര്‍ത്തകിയെ പോലെത്തന്നെ. 1960 ആഗസ്റ്റ് അഞ്ചിന് ബോംബെ മറാത്ത മന്ദിറില്‍ പ്രിമിയര്‍ ചെയ്യപ്പെട്ട മുഗളെ അസം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിത്തീര്‍ന്നു. 2004- ല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യപ്പെട്ട കളര്‍ പതിപ്പ് തിയേറ്റര്‍ റിലീസിന് വേണ്ടി അങ്ങനെ ചെയ്ത ആദ്യ ചിത്രമായി. അതും ഒരു വന്‍ ഹിറ്റ് ആയിരുന്നു എന്നതിലും പ്രധാന ശ്രദ്ധാ കേന്ദ്രം മധുബാലയായിരുന്നു. മുഗളെ അസം പലതുമാണ് - എന്നാല്‍ ഒടുവില്‍ അത് മധുബാലയുടെ ചിത്രമാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യയച്ചു സംഭാവന
ചെയ്യുകയും ആപല്‍ ഘട്ടങ്ങളില്‍ സഹായിച്ചവരെ ഒരിക്കലും മറക്കാതിരിക്കുകയും ചെയ്ത
മധുബാല പക്ഷെ കര്‍ക്കശക്കാരനും ആളുകളുമായി ഒത്തുപോകുന്നതില്‍ പ്രശ്നക്കരനുമായ
പിതാവ് അതാഉല്ലാ ഖാനിന്റെ വിവേചനമില്ലാത്ത തെരഞ്ഞെടുപ്പുകളില്‍ വകക്ക് കൊള്ളാത്ത
ചിത്രങ്ങളില്‍ വാരി വലിച്ചു അഭിനയിക്കുന്ന അവസ്ഥയുണ്ടായത് അവരുടെ കഴിവുകളോട്
പലപ്പോഴും നീതി പുലര്‍ത്തുകയുണ്ടായില്ല. ഇത്തിരി കൂടുതല്‍ കാലം ജീവിച്ചിരിക്കുകയും
ശ്രദ്ധയോടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ തന്റെ
സമകാലികരെയെല്ലാം അതിശയിക്കാന്‍ മധുബാലക്ക് കഴിയുമായിരുന്നു എന്ന് ദിലീപ് കുമാര്‍
ഓര്‍ക്കുന്നു. സത്യത്തില്‍ പുസ്തകത്തിലെ ഒരു അവ്യക്തതയും പിതാവിനോടുള്ള
വിധേയത്വത്തെ സംബന്ധിച്ചുള്ളതാണ്: മധുബാല തന്റെ പിതാവിന്റെ മുഴുനിയന്ത്രണത്തില്‍
ആയിരുന്നു എന്ന് പലവുരു ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ദിലീപ് കുമാറുമായുള്ള ബന്ധം
തകരാനിടയായ ആ നയാ ദൌര്‍ കേസും അങ്ങനെയാണ് സംഭവിച്ചത്. രണ്ടു പത്താന്‍
ഈഗോകളുടെ സംഘര്‍ഷമാണ് ബി. ആര്‍. ചോപ്രയുടെ ക്രിമിനല്‍ കേസിനോടൊപ്പം ആ
കോടതിമുറിയില്‍ ഏറ്റുമുട്ടിയത്. നഷ്ടം മധുബാലക്ക് മാത്രമായിരുന്നു; തകര്‍ന്നു പോയത് അവരുടെ ജീവിത
സ്വപ്നവും. തന്റെ നിര്‍മ്മാതാവിനു വേണ്ടി എല്ലാതരം മൊഴികളും നല്‍കാന്‍ തയ്യാറായ
ദിലീപിനെ നോക്കി 'ഇത് തന്നെയാണോ ഞാന്‍ സ്നേഹിച്ചയാള്‍?!' എന്ന് വിങ്ങിപ്പൊട്ടിയ മധുബാലയെ അവരുടെ വക്കീല്‍ ഓര്‍ക്കുന്നു. ജീവിതത്തില്‍
പക്ഷെ അവര്‍ ഹൃദയത്തിലേറ്റിയ ഏക പ്രണയം എല്ലാകാലവും അതായിരുന്നു എന്ന് പുസ്തകം
സമര്‍ഥിക്കുന്നു. അതിന്റെ തകര്‍ച്ചയില്‍ തന്നോട് തന്നെ പകപോക്കും പോലെ അവര്‍
കണ്ടെത്തിയ കിഷോര്‍ കുമാറുമായുണ്ടായ വിവാഹം എല്ലാ അര്‍ത്ഥത്തിലും അബദ്ധമായിരുന്നു
എന്ന് വിശ്വസിച്ചവരായിരുന്നു അവരുടെ അഭ്യുദയ കാംക്ഷികള്‍ എല്ലാം. അങ്ങേയറ്റം
മാന്യനും വിഭാര്യനുമായിരുന്ന ഭരത് ഭൂഷന്‍ നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചാണ് ആ
ഒട്ടും യോജിക്കാത്ത ബന്ധത്തിലേക്ക് അവര്‍ എടുത്തു ചാടിയതെന്നത് നര്‍ഗ്ഗീസിനെ
പോലുള്ള സുഹൃത്തുക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു.
മധുബാലയുടെ സൌന്ദര്യത്തെയും ചുറ്റുമുള്ളവരില്‍ അതുണ്ടാക്കിയ പ്രതികരണങ്ങളെയും പേര്‍ത്തും പേര്‍ത്തും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവരോടൊപ്പം ആദ്യം അഭിനയിക്കുമ്പോള്‍ വെറും രണ്ടു വയസ്സിന്റെ മൂപ്പ് മാത്രം ഉണ്ടായിരുന്ന ഷമ്മികപൂര്‍ സംഭാഷണം മറന്നു പോയതും പ്രണയാസക്തനായി അവരെ വിവാഹം കഴിക്കാന്‍ വീട്ടില്‍ വഴക്കിട്ടതും അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഇക്കഥ ഗീതാ ബാലിക്കും അവരുടെ മരണ ശേഷം അദ്ദേഹം വിവാഹം ചെയ്ത രണ്ടാം ഭാര്യക്കും അറിയാമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗ് സെറ്റില്‍ ആദ്യമായി മധുബാലയെ കണ്ട നിമ്മി ഉറക്കമില്ലാതെ ഒരു രാത്രി കഴിച്ചു കൂട്ടിയതും 'ഈ അപസരസ്സിനോടൊപ്പം ഞാനെന്താണ് ചെയ്യേണ്ടത്” എന്ന് അന്തം വിട്ടതും അവരുടെ വാക്കുകളിലുണ്ട്. നായികമാരുടെ സൌന്ദര്യത്തെ കുറിച്ച് ഒരു ഘട്ടത്തില്‍ താരങ്ങള്‍ തങ്ങള്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ നര്‍ഗ്ഗീസ്സിനും നളിനി ജയവന്തിനും ബീനാ റായിക്കും പിറകില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മധുബാല മരണത്തിനിപ്പുറം രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞു 1993-ല്‍ ഒരു ഫിലിം മാഗസിന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തിയത് ഖദീജ അക്ബര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം സ്ഥാനത്തെത്തിയ നര്‍ഗ്ഗീസിനു കിട്ടിയത് 13 ശതമാനം വോട്ടുകള്‍ ആയിരുന്നു എന്നതും പ്രസക്തമാണ്. ആളുകളോട് നിര്‍ദോഷമായി തമാശകള്‍ ഒപ്പിക്കാന്‍ ഇഷ്ടമായിരുന്ന മധുബാല ചിരിപൊട്ടിയാല്‍ അടക്കി നിര്‍ത്താന്‍ കഴിയാതെ സെറ്റില്‍ രസകരമായ അലോസരങ്ങല്‍ക്കിടയാക്കിയ സന്ദര്‍ഭങ്ങള്‍ വിവരിക്കപ്പെടുന്നുണ്ട്. ഷമ്മി കപൂറിന്റെ തനതു നൃത്ത രീതികള്‍ കണ്ട് ഉറങ്ങിക്കിടക്കുന്ന നായിക കുടുകുടെ ചിരിക്കുന്നത് തോളനക്കമായി റെയില്‍ കാ ഡിബ്ബയില്‍ കാണാം. വ്യക്തിജീവിതത്തില്‍ ഒതുങ്ങിക്കഴിയാനുള്ള അവരുടെ പ്രകൃതം കാരണം ഗ്രേറ്റ ഗാര്‍ബോയുമായി അവരെ താരതമ്യം ചെയ്യാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഒരു താരതമ്യ സാധ്യതയുള്ളത് മരിലിന്‍ മണ്‍റോയുമായാണ് എന്നാണു ഗ്രന്ഥകാരി കരുതുന്നത്. സൌന്ദര്യത്തിലും അഭിനയത്തിലെ അനായാസതയിലും കോമിക് റോളുകള്‍ ഭംഗിയാക്കാനുള്ള മിടുക്കിലും സര്‍വ്വോപരി രണ്ടുപേരും മുപ്പത്തിയാറാം വയസ്സിലാണ് മരിച്ചത് എന്ന കാര്യത്തിലും അവര്‍ക്കിടയില്‍ സാമ്യങ്ങളുണ്ട്. എന്നാല്‍, മരിലിന്‍ ലൈംലൈറ്റില്‍ നില്‍ക്കാതെ ജീവിക്കാനേ വയ്യാത്ത ആളായിരുന്നെങ്കില്‍ ഇന്ത്യയുടെ വീനസ് ക്വീന്‍ ആള്‍ക്കൂട്ടത്തെയും പാര്‍ട്ടികളെയും എന്ത് വിലകൊടുത്തും അകറ്റി നിര്‍ത്തി. 'ലോകത്തിലെ ഏറ്റവും വലിയ താരം ഇന്ത്യയിലാണ്, അവര്‍ ഇതുവരെ ഹോളിവുഡില്‍ എത്തിയിട്ടുമില്ല' എന്ന ന്യു യോര്‍ക്ക് തിയേറ്റര്‍ ആര്‍ട്സ് മാഗസിന്റെ പരിദേവനത്തിനു പകരം മധുബാലക്ക് ഹോളിവുഡില്‍ ഒരു തുടക്കം നല്‍കാന്‍ തയ്യാറായ ഫ്രാങ്ക് കാപ്രക്കും തടസ്സമായത് തന്റെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങിക്കഴിയുകയെന്ന മധുബാലയുടെ തീരുമാനമാണ്.
രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പിടി കൂടുകയും
കിഷോര്‍ കുമാറുമായുള്ള ദാമ്പത്യം സ്വാഭാവിക തകര്‍ച്ചയില്‍ എത്തുകയും ചെയ്ത്
ശയ്യാവലംബിയായ അന്ത്യ വര്‍ഷങ്ങളിലെ ഹൃദയ വ്യഥയും ശാരീരിക പീഡയും അവസാന
അധ്യായത്തിന്റെ വിഷയമാണ്. പ്രേം നാഥ്, ഷമ്മി കപൂര്‍, ഭരത് ഭൂഷന്‍- മൂന്നു പേരും മധുബാലയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍
ആരോടോത്തും സന്തുഷ്ടമായ ഒരു ജീവിതത്തിനു സാധ്യതയുണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍
ഓര്‍ക്കുന്നു. പക്ഷെ ഹൃദയം കൊണ്ടു ജീവിച്ച മധുബാലയുടെ ശിക്ഷയും അതേ ഹൃദയം
തന്നെയായിപ്പോയി. അന്ത്യ നാളുകളില്‍ അവരുടെ ആഗ്രഹപ്രകാരം ദിലീപ് കുമാര്‍ അവരെ
സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിലൂടെ പുസ്തകം മറ്റൊരു മിത്തിനെ
കൂടി പൊളിക്കുന്നുമുണ്ട്. മധുബാലയുടെ ജീവിതത്തില്‍ ഒരേയൊരു പ്രണയമേ
ഉണ്ടായിരുന്നുള്ളൂ എന്നും മറ്റുള്ള ബന്ധങ്ങളൊക്കെ നിര്‍ദ്ദോഷ സൌഹൃദങ്ങള്‍ക്കപ്പുറം
പോയിരുന്നില്ലെന്നും പുസ്തകം സമര്‍ഥിക്കുന്നു. എന്തായാലും ഒരപ്സരസ്സിന്റെ ഉടല്‍
സാന്നിധ്യവും ഒരു ദുരന്ത നായികയുടെ ഹൃദയഭാരവും സിനിമാ ചരിത്ര കഥാകാരന്മാര്‍ക്കായി
ബാക്കിവെച്ചു കാല യവനികക്കുള്ളില്‍ മറയുമ്പോള്‍ 1933 ഫെബ്രുവരി പതിനാലിന് ജനിച്ച ഇന്ത്യന്‍ സിനിമയുടെ
മധുബാലക്ക് കൃത്യം മുപ്പത്തിയാറ് വയസ്സും ഒമ്പത് ദിവസവും ആയിരുന്നു പ്രായം.
Smita Patil – A Brief Incandescence by Maithili Rao
https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html
Dilip Kumar: The Substance and the Shadow by Udaya Tara Nayar
https://alittlesomethings.blogspot.com/2018/03/blog-post_4.html
Dark Star: The Loneliness of
Being Rajesh Khanna by Gautam Chintamani
https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html
Her Again: Becoming Meryl Streep by Michael Schulman
https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html
Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman
https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html
Brando: Songs My Mother Taught Me by Marlon Brando , Robert Lindsey
https://alittlesomethings.blogspot.com/2017/09/01.html
Romancing
with Life by Dev Anand
https://alittlesomethings.blogspot.com/2024/09/romancing-with-life-by-dev-anand.html
No comments:
Post a Comment