Featured Post

Tuesday, September 3, 2024

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

 താരരാജാവിന്റെ ഏകാന്തത- രാജേഷ് ഖന്നയുടെ കഥ



(ഗൌതം ചിന്താമണിയുടെ ‘The Loneliness of Being Rajesh Khanna – Dark Star’ എന്ന പുസ്തകത്തെ കുറിച്ച്. ഇന്ത്യന്‍ സിനിമ കണ്ട അഭൂത പൂര്‍വ്വമായ താരപ്രതിഭാസത്തിന്റെ കണ്ണഞ്ചിക്കുന്ന വേഗത്തിലുള്ള ഉയര്‍ച്ചയും സ്വയം കൃതാനര്‍ത്ഥമായ പതനവും ആവിഷ്കരിക്കുന്ന പുസ്തകം ആ വ്യക്തിത്വത്തിന്റെ ഇരുണ്ട വശങ്ങള്‍ അനാവരണം ചെയ്യുന്നതോടൊപ്പം ആ കാലഘട്ടത്തിന്റെ ബോളിവുഡിന്റെ ചരിത്രം കൂടിയായിത്തീരുന്നു.)

 

ദിലീപ് കുമാര്‍- ദേവ് ആനന്ദ്- രാജ് കപൂര്‍ ത്രിമൂര്‍ത്തികള്‍ ഹിന്ദി സിനിമയുടെ വിശുദ്ധ ത്രിത്വമായി നിലക്കൊണ്ട അമ്പതുകള്‍ക്കും രാജ് കുമാര്‍, സുനില്‍ ദത്ത്, ഷമ്മി കപൂര്‍, മനോജ്‌ കുമാര്‍ തുടങ്ങിയ രണ്ടാം തലമുറ നായകരുടെ ഉദയത്തിനും ശേഷമാണ് ‘സൂപ്പര്‍ താരം’ എന്ന പദത്തിന് അതിന്റെ ശരിയായ അര്‍ഥം നല്‍കിക്കൊണ്ട് രാജേഷ് ഖന്ന രംഗത്തെത്തുന്നത്. 1969 മുതല്‍ 1972 വരെ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സിനിമ അതിനു മുമ്പോ അതിനു ശേഷമോ ദര്‍ശിച്ചിട്ടില്ലാത്തവിധം അവിശ്വസനീയമായ വിജയക്കുതിപ്പിന്റെ ഇതിഹാസം തീര്‍ത്ത ‘കാക്ക’യെ വിശേഷിപ്പിക്കാന്‍ ‘പ്രതിഭാസം’ (the phenomenon) എന്ന വാക്ക് തന്നെ ഉപയോഗിക്കപ്പെട്ടു. രാജേഷ് ഖന്നയുടെ അവസാനത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് പുറത്തിറങ്ങി നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്നും ഏതൊരു ബോളിവുഡ് താരത്തിന്റെയും വിജയം അളക്കാനുള്ള അന്തിമ മാനദണ്ഡമായി അദ്ദേഹം നിലക്കൊള്ളുന്നു. തുടര്‍ച്ചയായി പതിനേഴു ബ്ലോക്ക് ബസ്റ്ററുകള്‍ എന്ന റിക്കോര്‍ഡ് ഒരു അമാനുഷിക പ്രവര്‍ത്തിയില്‍ കുറഞ്ഞ ഒന്നുമല്ല എന്നത് അക്ഷരാര്‍ത്ഥത്തില്‍ രാജേഷ് ഖന്നയെ ബാധിച്ചിരുന്നു. താന്‍ ദൈവമാണെന്ന് അദ്ദേഹം കരുതുക തന്നെ ചെയ്തു. തൊട്ടതെല്ലാം പൊന്നാക്കിയ താരം ഉയര്‍ത്തിയ ഭ്രാന്തമായ ആരാധനക്ക് അമ്പതുകളുടെ തുടക്കത്തിലെ സുരയ്യയെ മാറ്റി നിര്‍ത്തിയാല്‍ മാതൃകകളില്ല. സ്ത്രീകള്‍ സ്വന്തം ജീവരക്തത്തില്‍ മുക്കിയ പ്രണയ ലേഖനങ്ങള്‍ അദ്ദേഹത്തിനെഴുതി, അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളെ വരിച്ചു, അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ധൂളി നെറുകെയിലണിഞ്ഞു, പതിനഞ്ചുകാരിയായ ഡിമ്പിളിനെ വിവാഹം കഴിച്ചതറിഞ്ഞു തൂവെള്ള വസ്ത്രങ്ങളിണിഞ്ഞു വൈധവ്യം ആചരിച്ചു. ഹാഥി മേരാ സാഥിയുടെ വിജയത്തിന് ശേഷം സുഖമില്ലാത്ത കുഞ്ഞുങ്ങളുമായി അദ്ദേഹത്തിന്റെ അനുഗ്രഹ സ്പര്‍ശത്തിനായി അമ്മമാര്‍ കാത്തുനിന്നു. എന്നിട്ട് ഈ വിജയക്കുതിപ്പ് മുഴുവന്‍ ഏതാനും മാസങ്ങളുടെ ഇടവേളയില്‍ കൂപ്പു കുത്താനും തുടങ്ങി. ലാഹോറില്‍ നിന്ന് ബോംബെയില്‍ എത്തിയ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ 1942-ല്‍ ജനിച്ച ജതിന്‍ ഖന്നയുടെ രാജേഷ് ഖന്നയിലെക്കുള്ള കൂടുമാറ്റവും ഉയര്‍ച്ചയും പതനവും അടയാളപ്പെടുത്തുന്ന, ഇന്ത്യന്‍ സിനിമയുടെ ആദ്യ സൂപ്പര്‍ താരത്തെ കുറിച്ചുള്ള ആദ്യത്തെ സുപ്രധാന ജീവചരിത്ര പുസ്തകമാണ് ഗൌതം ചിന്താമണിയുടെ ‘The Loneliness of Being Rajesh Khanna – Dark Star’.  

തുടക്കം, താരോദയം

പുസ്തകത്തിനുള്ള മുഖക്കുറിപ്പില്‍ രാജേഷ് ഖന്നയുടെ വിജയ ജോഡിയും ആ അഭൂതപൂര്‍വ്വ ചരിത്രത്തിനു തുടക്കം കുറിച്ച ശക്തി സമാന്ത ചിത്രം ‘ആരാധന’യിലെ നായികയുമായ ശര്‍മ്മിള ടാഗോര്‍ കുറിക്കുന്നുണ്ട്: “രാജേഷ് ഖന്നയെ പ്രഥമമായും ഒരു റൊമാന്റിക് നടന്‍ എന്നാണു ഓര്‍മ്മിക്കപ്പെടുന്നത്. അദ്ദേഹത്തിനു വേഗം മുറിവേല്‍ക്കുന്ന, എങ്ങോ നഷ്ടമായ ഒരു ഭാവമുണ്ടായിരുന്നു, അത് ഏതു പ്രായത്തിലുള്ള സ്ത്രീക്കും  വലിയ സുരക്ഷിതത്വം നല്‍കി.” സമ്പന്ന ചുറ്റുപാടുകളില്‍ നിന്ന് വരികയും യഥാര്‍ത്ഥ മാതാപിതാക്കളേക്കാള്‍ സ്നേഹപൂര്‍ണ്ണമായി പരിചരിച്ച വളര്‍ത്തമ്മയും അച്ഛനും കുടുംബവും ചേര്‍ന്ന് വേണ്ടത്ര ലാളിച്ചു വഷളാക്കുകയും ചെയ്ത ജതിനില്‍ ഒരു പക്ഷെ പില്‍ക്കാലം ഉറഞ്ഞു കൂടിയ വിജയ ലഹരിയും ചേര്‍ന്നാവാം ആ ‘ആകാശത്തില്‍ ദൈവം, ചുവടെ കാക്ക’ എന്ന സ്തുതി പാഠകരുടെ മന്ത്രത്തിനു ചേരുന്ന വ്യക്തിത്വം രൂപപ്പെടുത്തിയതും പൊടുന്നനെയുള്ള അവഗണനകള്‍ക്കും തുടര്‍ന്നുള്ള പതനങ്ങള്‍ക്കും വഴി വെച്ചതും. ‘ഫിലിംഫെയര്‍- യുനൈറ്റഡ് പ്രൊഡ്യൂസേഴ്സ് കംബൈന്‍’ സംഘടിപ്പിച്ച ഒരു ‘ടാലെന്റ് ഹണ്ട്’ മത്സരത്തില്‍ ആയിരങ്ങളെ പിന്തള്ളിയ ഒരു പ്രകടനത്തോടെ  ഇരുപതുകളിലുള്ള സുമുഖനായ ചെറുപ്പക്കാരന്‍ മുന്നിലെത്തുമ്പോള്‍ “ശക്തി (സമാന്ത)യും നാസിര്‍ സാഹിബും (നാസിര്‍ ഹുസൈന്‍), ചോപ്രാജി(ബി. ആര്‍. ചോപ്ര)യും പരസ്പരം നോക്കി, അവര്‍ക്ക് മനസ്സിലായിരുന്നു, ഇതാ ഒരു കലാകാരന്‍, മത്സരം എന്ത് വാഗ്ദാനം ചെയ്തുവോ അത് നല്‍കുന്നവന്‍” എന്ന് ജെ. ഓം പ്രകാശ് ഓര്‍മ്മിക്കുന്നു. ഒപ്പം വിജയിയായ ഫരീദാ ജലാല്‍, റണ്ണര്‍-അപ്പായി തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരി ലീനാ ചന്ദ്രവര്‍ക്കര്‍ എന്നിവരും പില്‍ക്കാല സിനിമാ ചരിത്രത്തില്‍ തിളക്കമുള്ള താരങ്ങളായിത്തീര്‍ന്നു.

നീച്ചാ നഗര്‍ (1946) എന്ന പ്രഥമ ചിത്രത്തിലൂടെ കാനില്‍ പുരസ്കാരം നേടിയ ചേതന്‍ ആനന്ദ് തന്റെ പുതിയ ചിത്രത്തിലേക്ക് പുതിയൊരു നായകനെ തേടുന്ന ഘട്ടമായിരുന്നു. ‘ആഖ് രി ഖത്ത് (1966) അങ്ങനെയാണ് രാജേഷ് ഖന്നയുടെ ആദ്യമായി റിലീസ് ചെയ്യപ്പെട്ട ചിത്രമായത്. ഇപ്റ്റയിലൂടെ നാടകവേദിയുമായി അടുത്തിടപഴകിയിരുന്ന ചേതന്‍, സ്റ്റാനിസ്ലാവ്സ്കിയുടെ ‘മെത്തേഡ് ആക്റ്റിംഗ്’ ശൈലിയുടെ പ്രയോക്താവായിരുന്നു. ചിത്രത്തിന്‍റെ 600 അടിയോളം വരുന്ന മൂകമായ അന്ത്യരംഗം നായക കഥാപാത്രത്തിന് വികാരങ്ങളുടെ വേലിയേറ്റം അനുഭവിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്‌. ഹിന്ദി സിനിമക്ക് പരിചിതമായിരുന്ന അമിതാഭിനയം തൊട്ടു തീണ്ടാതെ നിയന്ത്രിതവും ഒപ്പം തീക്ഷ്ണവുമായ ശൈലിയില്‍ യുവനായകന്‍ സംവിധായകനെ വിസ്മയിപ്പിക്കുകയും ചെയ്തു. കൈഫി ആസ്മി – ഖയ്യാം ജോടിയുടെ ഗാനങ്ങളില്‍ മുഹമ്മദ്‌ റാഫിയുടെ ‘ഔര്‍ കുച്ച് ദേര്‍ തഹാര്‍’ എന്ന ഗാനരംഗം മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു എന്ന് ഗൌതം ചിന്താമണി നിരീക്ഷിക്കുന്നു:

“ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഗാനത്തിന്റെ വിലോഭനീയഭംഗിയില്‍ ഒരു തുല്യ പങ്ക് നായകനും നേടിയെടുക്കുകയായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍, ഖന്ന സ്ത്രീ ആരാധകരെ തകര്‍ത്ത് കളഞ്ഞു എന്നതില്‍ ഒട്ടും അത്ഭുതമില്ല.”

 ഇതൊക്കെയാണെങ്കിലും, ‘ഹഖീഖത്’ പോലൊരു ചിത്രമെടുത്ത സംവിധായകനായിട്ടും അന്നത്തെ നിലവാരത്തില്‍ ആകാവുന്നതില്‍ കൂടുതല്‍ പരീക്ഷണാത്മകമായ ചിത്രം വേണ്ടത്ര പ്രേക്ഷക/ വിമര്‍ശക ശ്രദ്ധ നേടാതെ പോയി. എന്നാല്‍ തനിക്കുവേണ്ടിത്തന്നെയുള്ള ഒരു ‘സ്റ്റാര്‍ ലോഞ്ച്’ ചിത്രമായി ആസൂത്രണം ചെയ്യപ്പെട്ട റാസ് (1967-രവീന്ദ്ര ദാവേ) ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നത് കൊണ്ട് യുവ പുതുമുഖത്തെ ഇത് ബാധിക്കുകയുണ്ടായില്ല. ‘ജി.പി.സിപ്പി അഭിമാനപുരസ്സരം പരിചയപ്പെടുത്തുന്നു’ എന്ന ടൈറ്റില്‍ കാര്‍ഡോടെ താരത്തെ അവതരിപ്പിക്കുന്ന രീതിയും ചിത്രം തുടങ്ങിവെച്ചു. നടന്‍ എന്ന നിലയില്‍ ഖന്നയുടെ കഴിവുകളെ ഉപയോഗിക്കുക എന്നത് സംവിധായകന്റെ ലക്ഷ്യമേ ആയിരുന്നില്ല ഈ ടിപ്പിക്കല്‍ ഹിന്ദി മസാല ചിത്രത്തില്‍. ഗാന രംഗങ്ങളില്‍ എന്താണ് ഹിന്ദി സിനിമ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ആദ്യം മുതലേ കൃത്യമായി മനസ്സിലാക്കാനും അത് അളന്നു തൂക്കി നല്‍കാനുമുള്ള സിദ്ധി രാജേഷ് ഖന്നയുടെ വിജയ രഹസ്യങ്ങളില്‍ പ്രധാനമായിരുന്നു എന്ന കാര്യം ഈ ചിത്രവും അടിവരയിടുന്നുണ്ട്. ഇത്തവണ അത് കല്യാണ്‍ജി – ആനന്ദ്ജിയുടെ സംഗീതത്തില്‍ മുകേഷ്- റാഫി- ലതാ മാന്ത്രികതയായിരുന്നു. ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കുന്നതില്‍ വലിയ വിജയമായില്ലെങ്കിലും നിര്‍മ്മാതാക്കളെ കയ്യൊഴിഞ്ഞില്ല ‘റാസ്’. എന്നാല്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച നാസിര്‍ ഹുസൈന്‍ ചിത്രം ബഹാരോം കെ സപ്നേ അതിന്റെ ദുരന്ത കഥാന്ത്യം സ്വീകരിക്കാനാവാത്ത പ്രേക്ഷകര്‍ തീര്‍ത്തും കയ്യൊഴിഞ്ഞു. 1967 ഒരു ദുരന്തത്തില്‍ അവസാനിക്കാമായിരുന്ന വാര്‍ഷിക കണക്കെടുപ്പില്‍ ശുഭാന്ത്യം നല്‍കിയത് ചിത്രത്തിലെ നായിക പദ്മിനിയുടെ സ്വന്തം തമിഴ് ചിത്രത്തിന്‍റെ റിമേക്ക് ആയിരുന്ന ‘ഔരത്’ ഒരുക്കിയ വിജയമാണ്. റൊമാന്റിക് രംഗങ്ങളില്‍ സ്വാഭാവികമായി അഭിനയിക്കാനുള്ള ഖന്നയുടെ കഴിവ് ചിത്രം വെളിപ്പെടുത്തി. ആരാധനയിലെയും ദോ രാസ്തായിലെയും വേഷങ്ങളുടെ മുന്‍ഗാമിയായിരുന്നു ചിത്രത്തിലെ വേഷമെന്നു നിരീക്ഷിക്കാം.

വിജയ പരമ്പര

രാജേഷ് ഖന്നയുടെ ‘റോളര്‍ കോസ്റ്റര്‍’ വിജയപരമ്പരയുടെ തുടക്കം കുറിച്ച ശക്തി സമാന്തയുടെ ആരാധന (1969) ഏറെ നാടകീയ ഘട്ടങ്ങള്‍ കടന്നാണ് യാഥാര്‍ത്ഥ്യമായാത്. ഇരുപത്തിയഞ്ച് തികഞ്ഞിട്ടില്ലാത്ത, ഹിറ്റുകള്‍ ഒന്നും തന്റെ പിന്‍ ബലമായില്ലാത്ത നായകന്‍റെ അമ്മയായി അഭിനയിക്കാന്‍ ശര്‍മ്മിളാ ടാഗോറിനെ അനുനയിപ്പിച്ചെടുക്കാന്‍ തന്നെ ശക്തിക്ക് ഏറെ ശ്രമപ്പെടെണ്ടി വന്നിരുന്നു. അപര്‍ണ്ണാ സെന്‍ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അത് വേണ്ടി വന്നതും. ശങ്കര്‍ ജയ്‌ കിഷനെ ഏല്‍പ്പിക്കാനിരുന്ന സംഗീത വിഭാഗത്തിലേക്ക് ബജറ്റ് പ്രശ്നം മൂലം എസ്. ഡി. ബര്‍മ്മനെ നിയോഗിക്കേണ്ടി വന്നതും മാസങ്ങള്‍ നീണ്ട വിദേശ യാത്രയില്‍ ആയിരുന്ന റാഫിയെ കാത്തു നില്‍ക്കാനാവാതെ കിഷോര്‍ കുമാറിനെ ആശ്രയിക്കേണ്ടി വന്നതും ചിത്രത്തിന്‍റെ പുരോഭാഗ ചരിത്രമാണ്. എന്നാല്‍ ഇതെല്ലാം ഇതിഹാസമായി മാറിയ ചിത്രത്തിന് മുതല്‍ക്കൂട്ടായിത്തീരുകയും ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ കൂട്ടുകെട്ടുകളില്‍ ചിലതിന്റെ പിറവിയിലേക്കു നയിക്കുകയും ചെയ്തത് ചരിത്രം. ഹിന്ദി സിനിമയുടെ എക്കാലത്തെയും ഹിറ്റുകളില്‍ പെടുന്ന ‘മേരെ സപ്നോം കി റാണി കബ്’, ‘കോരാ കാഗസ് ഥാ’, ‘രൂപ്‌ തേരാ മസ്താനാ’ തുടങ്ങിയ ഗാനങ്ങള്‍ രാജേഷ് ഖന്ന മാന്ത്രികതയുടെയും ഒരു ‘ടെംപ്ലേറ്റ്’ ആയിത്തീര്‍ന്നു. സ്വയം ഒരു കണ്ണാടിയില്‍ നോക്കി പരിശീലിച്ചുറപ്പിച്ച മാനറിസങ്ങളില്‍ ആ വിഖ്യാതമായ നേരിയ കഴുത്തു വെട്ടിക്കലും ഞൊടിയിട കണ്ണടക്കലും ആരാധകരുടെ, വിശേഷിച്ചും ആരാധികമാരുടെ, ഹൃദയത്തിലേക്കാണ് ചാട്ടുളിയിട്ടത്. മദ്രാസ്, ബാംഗ്ലൂര്‍ തുടങ്ങിയ അഹിന്ദി പ്രദേശങ്ങളില്‍ നൂറു വാരം പിന്നിട്ട ആദ്യ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആരാധന. ഹിന്ദി സിനിമയിലെ ക്ലാസിക്കല്‍ ത്രിമൂര്‍ത്തികള്‍ ഒരു ബാധ്യത പോലെ ആവേശിച്ച രണ്ടാം തലമുറ നായകരില്‍ നിന്ന് വ്യത്യസ്തമായി രാജേഷ് ഖന്ന സ്വന്തം വഴി വെട്ടിത്തെളിച്ചുവെന്നു ‘ആരാധന’ നിസ്സംശയം സ്ഥാപിച്ചു. ഒപ്പം, വിവാഹേതര ബന്ധം പോലുള്ള ‘നിഷിദ്ധ’ വിഷയത്തെ പോലും ഒരു മടിയും കൂടാതെ അവതരിപ്പിക്കുന്ന ഒരു പുത്തന്‍ മൂല്യ വ്യവസ്ഥക്കും ഹിന്ദി സിനിമയില്‍ തുടക്കമാവുകയായിരുന്നു, അതും രാജേഷിലൂടെ തന്നെ. പില്‍ക്കാലം സൈക്കോപാത്ത് സ്വഭാവമുള്ള നായകനെ റെഡ് റോസ് പോലുള്ള ചിത്രങ്ങളില്‍ രാജേഷ് ഖന്ന അവതരിപ്പിക്കുകയുണ്ടായി എന്നതും ഓര്‍ക്കേണ്ടതാണ്. അന്‍ജു മഹേന്ദ്രുവുമായുള്ള ‘ലിവ്-ഇന്‍’ ബന്ധം അന്നത്തെ പതിവിനു വിപരീതമായി ഒളിച്ചു വെക്കാതെ കൊണ്ട് നടന്ന താരത്തിന്റെ കാര്യത്തില്‍ പൊതു പ്രതിച്ഛായയും സ്വകാര്യ പ്രതിച്ഛായയും തമ്മിലൊരു സങ്കലം ഇവിടെ കാണാം. തുടര്‍ന്നിറങ്ങിയ ‘ഇത്തിഫാഖ്’ (യാഷ് ചോപ്ര) തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു. ഗാനങ്ങളില്ലാത്ത ഈ സസ്പെന്‍സ് ചിത്രത്തില്‍, ‘ആരാധന’യിലെത് പോലെ ഇരട്ട വേഷത്തിലെത്തിയ രാജേഷ് ഖന്നക്ക് റൊമാന്റിക് നായകന്റെയും മാനസിക പിമുറുക്കം അനുഭവിക്കുന്ന കുറ്റവാളിയുടെയും വേഷങ്ങളില്‍ തന്റെ കഴിവുകള്‍ പുറത്തെടുക്കാന്‍ വേണ്ടത്ര അവസരങ്ങളുണ്ടായി. അതേ വര്‍ഷം ഇറങ്ങിയ ‘ഡോലി’. ‘ബന്ധന്‍’ എന്നീ ചിത്രങ്ങള്‍ പതിവ് ചാലുകളില്‍ നിന്ന് അധികമൊന്നും മാറി നടക്കാത്തവയായിരുന്നു. ‘ആരാധന’യുടെയും ‘ഇത്തിഫാഖി’ന്റെയും പിന്നിലും, ‘ദോ രാസ്താ’യുടെ മുന്നിലും പെട്ട് പോയ ഈ രണ്ടു ചിത്രങ്ങളും അതുകൊണ്ട് തന്നെ വലിയ ചര്‍ച്ചയായില്ല. ‘ദോ രാസ്താ’ (രാജ് ഖോസ് ല) ഹിന്ദി സിനിമയില്‍ ഇനിയാര് എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു. ബല്‍രാജ് സാഹ്നി, പ്രേം ചോപ്ര തുടങ്ങിയ ചിരപ്രതിഷ്ഠരോടൊപ്പം തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച രാജേഷ് ഖന്നയുടെ മുംതാസുമായുള്ള, നായികാ നായകന്മാരായി ഒരുമിച്ചഭിനയിച്ച മുഴുവന്‍ ചിത്രങ്ങളും (എട്ട്) ഹിറ്റുകള്‍ ആവുക എന്ന നേട്ടത്തിനുടമാകളായ ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വ ജോഡിയുടെ, രണ്ടാമത് ചിത്രവുമായിരുന്നു ദോ രാസ്ത.

രാജേഷ് ഖന്നയ്ക്ക് താരവും ഒപ്പം നടനുമായി തിളങ്ങാന്‍ അവസരം നല്‍കിയ ചിത്രമായിരുന്നു 1970 -ലെ അദ്ദേഹത്തിന്റെ ആദ്യ റിലീസ് ആയിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഖാമോഷി. ‘ആരാധന’ക്ക് ശേഷം ഒരിക്കല്‍ കൂടി നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ രാജേഷ് അഭിനയിച്ച ചിത്രത്തില്‍ വഹീദാ റഹ്മാന്‍ ‘ഗൈഡി’നു ശേഷം അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്നിറങ്ങിയ ‘ദി ട്രെയ്ന്‍’ രാജേഷ് ഖന്ന ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരു ശരാരശരി വിജയം മാത്രമായിരുന്നു. രഹസ്യാന്വേഷകന്റെ വേഷം ഒരു പരമ്പരാഗത നായകന്‍റെ റോള്‍ ചെയ്യാനുള്ള അവസരമായിരുന്നു ഖന്നയ്ക്ക്. മന്‍മോഹന്‍ ദേശായിയുടെ ‘സച്ഛാ ജൂതാ’യും ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ ജോണി മേരാ നാം’ (വിജയ്‌ ആനന്ദ്) എന്ന ചിത്രവും ചേര്‍ന്നുണ്ടാക്കിയ തരംഗം, ബാസി (1951), ജുവല്‍ തീഫ് (1967)  തുടങ്ങിയ ചിത്രങ്ങളിലെ കനം കുറഞ്ഞ, ആടിപ്പാടി നടക്കുന്ന നായക സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ തുടര്‍ന്നിറങ്ങിയ സഫര്‍ (അനില്‍ അഹൂജ) ടൈപ്പ് ചെയ്യപ്പെടുന്നതില്‍ നിന്ന് രാജേഷിനു തുണയായി. സ്വന്തം സ്ക്രീന്‍ മരണങ്ങള്‍ കൊണ്ടാടുന്ന ആ രാജേഷ് ഖന്ന രീതിക്ക് തുടക്കമാവുന്നതും സഫറില്‍ കൂടിയാണ്. തുടര്‍ന്ന് ആനന്ദ് (1971)  പോലുള്ള ചിത്രങ്ങളും ഈ രീതി ആവര്‍ത്തിക്കുന്നുണ്ട്. എഴുപതില്‍ തന്നെയാണ് ‘കട്ടി പതംഗ്’, ‘ആന്‍ മിലോ സജ്ന’ എന്നീ ചിത്രങ്ങളും പുറത്തിറങ്ങുന്നത്. കട്ടി പതംഗിലെ നായികാ പ്രാധാന്യത്തെ കുറിച്ചും തനിക്കു ഷമ്മി കപൂറിനോ വിനോദ് ഖന്നക്കോ നല്‍കുന്നത് പോലുള്ള നെടുങ്കന്‍ സംഭാഷണങ്ങള്‍ നല്‍കാത്തതിനെ കുറിച്ചും സുഹൃത്തായ സംവിധായകനോട് (ശക്തി സമാന്ത) രാജേഷ് ഖന്ന ആവലാതി പറഞ്ഞിരുന്നു. എഴുപതുകളിലെ ചില പൊതു ‘രാജേഷ് ഖന്ന ഘടകങ്ങള്‍’ വേഗം കണ്ടെത്താനാവും എന്ന് ഗൌതം ചിന്താമണി നിരീക്ഷിക്കുന്നു:

“ഇത്തിരി പുതുമയുള്ള ഒരു കഥ, അയല്‍വീട്ടിലെ എന്ന് തോന്നിക്കുന്ന കഥാപാത്രങ്ങള്‍, ഒരു കഥാപാത്രത്തിനു മാത്രം മുന്നേറാന്‍ അനുവദിക്കാത്ത സ്ക്രീന്‍പ്ലേ, എല്ലാറ്റിനുമുപരി, ആളുകള്‍ക്ക് മതി വരാത്ത ലളിതമായ സംഗീതം.”

ഗ്രന്ഥകാരന്റെ നിരീക്ഷണത്തില്‍

“അദ്ദേഹത്തിന്റെ അഗ്നിനക്ഷത്ര സമാനമായ ഉയര്‍ച്ചക്ക് പിന്നെലെ ഘടകം സ്ത്രീ ആരാധകരിലെ വര്‍ദ്ധനവായിരുന്നു. ആണുങ്ങള്‍ക്ക്, ഖന്ന ശരാശരി മനുഷ്യനായിരുന്നു. അവര്‍ക്ക് അദ്ദേഹത്തോട് താദാത്മ്യപ്പെടാനായി (പതിറ്റാണ്ടുകള്‍ക്ക് ശേഷം ഷാരുഖ് ഖാന് സാധിച്ചത്) എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് അവര്‍ മുമ്പൊരിക്കലും സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത ചിലതിന്റെ മൂര്‍ത്തരൂപമായിരുന്നു അദ്ദേഹം.. അദ്ദേഹം ഹിന്ദി സിനിമയില്‍ ആദ്യമായി ഒച്ചയും ബഹളവുമില്ലതെത്തന്നെ ഒരു നായകന്‍റെ വിലോഭനീയത, ലൈംഗികാകര്‍ഷണം പോലും, കൊണ്ടുവന്നയാള്‍ ആയിരുന്നു. ഇതൊക്കെ അദ്ദേഹം സാധിച്ചത് മേനി നടിക്കാവുന്ന ആകാരമൊന്നും കൂടാതെ തന്നെയാണ്. അറുപതുകളുടെ മാറ്റങ്ങളുടെയും വിമോചനത്തിന്റെയും കടലില്‍, സ്ത്രീകള്‍ ഖന്നയെ ഒരു ഉറച്ച നങ്കൂരമായി കണ്ടു, ആ പ്രത്യേകമായ എന്തോ ഒന്നുള്ള ഒരു സാധാരണ കക്ഷി.”

അവരോഹണത്തിന്റെ കുതിപ്പ്

ബി ബി സി നിര്‍മ്മിച്ച ‘ബോംബെ സൂപ്പര്‍സ്റ്റാര്‍’ എന്ന ഡോക്കുമെന്ററിയില്‍ ദേവയാനി ചോബാല്‍ ആണ് ‘സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണം കൃത്യമായി രാജേഷ് ഖന്നയോടു ചേര്‍ത്തു ഉപയോഗിക്കുന്നത്. അവസാന കാലത്തെ പിണക്കത്തിന്റെ ഏതാനും നാളുകള്‍ മാറ്റി നിര്‍ത്തിയാല്‍ രാജേഷ് ഖന്ന ഇമേജ് സൃഷ്ടിക്കുന്നതിലും പോഷിപ്പിക്കുന്നതിലും അവര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് പുസ്തകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒരു ദൈവസമാനനെന്ന അപകടകരമായ ചിന്ത താരത്തിന്റെ മനസ്സില്‍ ഉറഞ്ഞു കൂടുന്നത് ഡോകുമെന്ററിയുടെ നിര്‍മ്മാണത്തെ തന്നെ ബാധിച്ചിരുന്നു. ‘സിന്ദഗി ഏക്‌ സഫര്‍ യെ സുഹാനാ’ എന്ന ഗാനരംഗത്ത് ചുണ്ടനക്കി, വെറും പത്തു മിനിറ്റിന്റെ കാമിയോ റോളില്‍ സമ്പൂര്‍ണ്ണ പ്രേക്ഷക ശ്രദ്ധയും രാജേഷ് റാഞ്ചിയെടുത്ത അന്താസ് (1971) പോലെ ആനന്ദ്, അമര്‍ പ്രേം (1972) എന്നീ ചിത്രങ്ങളിലെ വേഷങ്ങളും വളരെ പെട്ടെന്ന് തന്നെ കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുത്തതും വ്യവസായത്തിന്റെ നിയമങ്ങള്‍ തനിക്കു ബാധകമല്ല എന്ന തോന്നല്‍ താരത്തില്‍ സൃഷ്ടിച്ച ഘടകങ്ങളാണ്. രാജ് കപൂറുമായുള്ള തന്റെ സൗഹൃദം പ്രചോദനമായി എടുത്തുകൊണ്ടാണ് ഋഷികേഷ് മുഖര്‍ജി ‘ആനന്ദ്’ രൂപപ്പെടുത്തിയത്. രാജേഷ് ഖന്നയുടെ ജീവിതത്തില്‍ തന്നെ നിര്‍ണ്ണായകമായിത്തീരാന്‍ പോകുന്ന ഒരു ആകസ്മികതയുടെ കൂടി ചരിത്രമായിരുന്നു ‘ആനന്ദി’ന്റെത്. ചിത്രത്തില്‍ രാജേഷിന്റെ പ്രകടനം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും അര്‍ഹമായ ഫിലിം ഫെയര്‍ അവാര്‍ഡ് നേടുകയും ചെയ്തപ്പോള്‍ തന്റെ പില്‍ക്കാല പ്രതിയോഗി അമിതാബ് ബച്ചന്‍ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കി. ‘നമക് ഹറാമി’ല്‍ (1973) ഇതേ അപകടകരമായ കൂട്ടുകെട്ടില്‍ അമിതാബ് നേട്ടമുണ്ടാക്കുന്നതും രാജേഷിനെ അസ്വസ്ഥനാക്കിയിരുന്നു. എഴുപതുകളിലെ ബോംബെ തുണിമില്‍ സമരവുമായി ബന്ധപ്പെട്ട കഥ പറയുന്ന ഋഷികേശ് മുഖര്‍ജിയുടെ നമക് ഹറാം, ട്രേഡ് യൂണിയന്‍ രാഷ്ട്രീയം വിഷയമാക്കുന്ന ആദ്യ മെയിന്‍ സ്ട്രീം സിനിമയായിരുന്നു. ഖന്നയുടെ അഭിനയം മികവുറ്റതായി തിരിച്ചറിയപ്പെട്ടുവെങ്കിലും കാറ്റ് മാറി വീശുന്നത് അദ്ദേഹത്തിനു അനുഭവ വേദ്യമായിരുന്നു. ‘ഹാഥി മേരാ സാഥി’ (1971) എന്ന വമ്പന്‍ ഹിറ്റിന്റെ ചരിത്രവും പില്‍ക്കാല നോട്ടത്തില്‍ താരത്തിനു വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. ഒരര്‍ത്ഥത്തില്‍ രാജേഷ് ഖന്നയുടെ വിധി തന്നെയും തകിടം മറിഞ്ഞതും ഇത് കൊണ്ടാണെന്ന് പറയാം. ചിത്രത്തിന് തിരക്കഥ രചിച്ച സലിം- ജാവേദ് ദ്വയം തങ്ങളോടു താര രാജാവ് കാണിച്ച അവഗണനക്ക് ഒരിക്കലും മാപ്പ് കൊടുക്കുകയുണ്ടായില്ല. ബച്ചന്റെ ഉയര്‍ച്ചയിലും രാജേഷ് ഖന്നയുടെ പതനത്തിലും ഏറ്റവും നിര്‍ണ്ണായകമായ പങ്കു വഹിച്ച സംഭവം ഇതായിരുന്നു. ഹിന്ദി സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരം മുപ്പതു കടക്കും മുമ്പേ തന്റെ അസ്തമയത്തെ മുന്നില്‍ കാണാന്‍ തുടങ്ങുകയായിരുന്നു. ‘ആനന്ദ്’ പ്രധാനമായും ബച്ചന് മേല്‍ രാജേഷിന്റെ നേട്ടമായി പൊതുവേ വിലയിരുത്തപ്പെട്ടെങ്കില്‍, ‘നമക് ഹറാം’ തിരിച്ചാണ് കണക്കാക്കപ്പെട്ടത്‌. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ ഋഷികേശ് ദാ നേരെ വിരുദ്ധമായ കാഴ്ചപ്പാടാണ് വെച്ച് പുലര്‍ത്തിയത്‌ എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍, ‘ആനന്ദി’ല്‍ ഖന്നയ്ക്ക് എഴുത്തുകാരന്റെ പിന്തുണ വേണ്ടുവോളം ലഭിച്ചുവെങ്കില്‍ പില്‍ക്കാല ചിത്രത്തില്‍ ആ ഭാഗ്യം ബച്ചനായിരുന്നു. എന്തായാലും ബച്ചന്‍ തന്റെ കരിയറില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞതും വേദന കലര്‍ന്ന നീരസത്തോടെ അതിനോട് സമരസപ്പെടാന്‍ എന്നും പാടുപെട്ടതും ഖന്നയായിരുന്നു. ജീവിത സായാഹ്നത്തില്‍ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം ബച്ചനില്‍ നിന്ന് ഏറ്റു വാങ്ങുമ്പോള്‍ ആ പ്രതിയോഗി പറഞ്ഞ നിറഞ്ഞ നല്ല വാക്കുകള്‍ ഖന്ന നിധി പോലെ ഓര്‍ത്ത്‌ വെച്ചിരുന്നു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളില്‍ മറ്റെന്തിനെക്കാളും കൂടുതല്‍ ആവേശത്തോടെ അത് പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ആവേശം കാണിച്ചിരുന്നു.

ആരാധന, കട്ടി പതംഗ്, അമര്‍ പ്രേം എന്നിവ ഒരു ശക്തി സാമന്ത- രാജേഷ് ഖന്ന ചിത്ര ത്രയം ആയെങ്കില്‍ അമര്‍ പ്രേം ആ പടയോട്ടത്തിന്റെ അവസാന വന്‍ വിജയമായിരുന്നു. തുടര്‍ന്നങ്ങോട്ട് രാജേഷ്‌ ഖന്നയെന്ന പ്രതിഭാസം പിന്‍ നടത്തം ആരംഭിക്കുന്നു. ബവാര്‍ച്ചിയും മേരെ ജീവന്‍ സാഥിയും മാറ്റി വെച്ചാല്‍ 1972 -ല്‍ പുറത്തിറങ്ങിയ മറ്റെല്ലാ ഖന്ന ചിത്രങ്ങളും (ദില്‍ ദൌലത് ദുനിയ, ജോരു കാ ഗുലാം, മാലിക്, ഷെഹ്സാദെ) പരാജയങ്ങളായിരുന്നു. ‘അമര്‍ പ്രേ’മിലെ മികച്ച പ്രകടനത്തിന് അര്‍ഹതപ്പെട്ട ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടാതെ പോയതും മോശം കാലത്തിന്റെ തുടക്കത്തിന്റെ സൂചനയായിരുന്നു. ‘ആവിഷ്കാറി’ലെ മികച്ച അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് തേടിയെത്തുമ്പോള്‍ അത് അവസാനത്തേതാകും എന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല. അതേ വര്‍ഷം പുറത്തിറങ്ങിയ ‘റോട്ടി’ (മന്‍മോഹന്‍ ദേശായി) രാജേഷ് ഖന്ന ബ്രാന്‍ഡ് പടുകൂറ്റന്‍ ഹിറ്റുകളില്‍ അവസാനത്തെതായിരുന്നു. ‘ചൈലാ ബാബു (1977- ജോയ് മുഖര്‍ജി), സൂതെന്‍ (1983- സാവന്‍ കുമാര്‍) , അവതാര്‍ (1983-മോഹന്‍ കുമാര്‍) , അഗര്‍ തും ന ഹോതേ (1983-ലേഖ് ടാണ്ടന്‍), സ്വര്‍ഗ്ഗ് (1990- അനില്‍ ധവാന്‍) എന്നിവയൊക്കെ വിജയിക്കുമെങ്കിലും മഖ്സദ്‌ (1984-കെ, ബാപ്പയ്യ) സൂപ്പര്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ തന്നെ ഇടം പിടിക്കുമെങ്കിലും അവയൊന്നും ‘രാജേഷ് ഖന്ന’ നിലവാരത്തിലുള്ള വിജയങ്ങള്‍ ആവുകയില്ല. സിമ്പിള്‍ കപാഡിയയെ സിനിമയിലെത്തിക്കാന്‍ വേണ്ടി ചെയ്ത ‘അനുരോഥ്‌’ (1977- ശക്തി സമാന്ത) പരാജയം വിധിക്കപ്പെട്ട ചിത്രമായിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ ഭാര്യാ സഹോദരിയോട്‌ നായകന്‍ റൊമാന്‍സ് ചെയ്യന്നത് ഇന്ത്യന്‍ പ്രേക്ഷകര്‍ ഉള്‍കൊള്ളാന്‍ പോകുന്നില്ലെന്ന് സംവിധായകന് തീര്‍ച്ചയായിരുന്നു. രാജേഷിന്റെ കരിയറില്‍ ഇത്തരം കണക്കു പിഴകള്‍ ഏറെ സംഭവിച്ചിട്ടുണ്ടെന്ന് പുസ്തകം വ്യക്തമാക്കുന്നുണ്ട്. അതില്‍ പെട്ടതായിരുന്നു ബച്ചനും മറ്റും ബഹു താര ചിത്രങ്ങളിലേക്ക് തിരിഞ്ഞ എഴുപതുകളില്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ രാജേഷിന്റെ പരാജയം. ചേതന്‍ ആനന്ദിന്റെ ഖുദ്റത്ത്(1981), ഈ ഗണത്തില്‍ വരുന്ന രാജേഷ് ഖന്ന ചിത്രമാണ്. രാജ് കുമാറും വിനോദ് ഖന്നയും പ്രിയ രാജ് വംഷ്, ഹേമ മാലിനി എന്നിവരും താര നിരയിലുണ്ടായിട്ടും ചിത്രത്തിലെ പ്രകടനത്തിന് രാജേഷിന് ക്രിട്ടിക്സ് അസോസിയേഷന്റെ ബെസ്റ്റ് ആക്ടര്‍ പുരസ്കാരം ലഭിച്ചു എന്നത് അതൊരിക്കലും അദ്ദേഹത്തിനു ബാധ്യതയാവില്ലായിരുന്നു എന്ന് തെളിയിക്കുന്നുണ്ട്. തുടര്‍ന്ന് രാജേഷ്‌- ഹേമ ജോഡിയുടെതായി പുറത്തിറങ്ങിയ ‘ദര്‍ദ്’ വന്‍ വിജയമായില്ലെങ്കിലും ആരാധകരുടെ പ്രതീക്ഷ കാത്ത ചിത്രമായിരുന്നു. സൂതെനിന്റെ തുടര്‍ച്ചയായി ‘സൂതന്‍ കി ബേട്ടി’ എന്ന പേരില്‍ ചിത്രം നിര്‍മ്മിക്കാന്‍ തുടങ്ങിയ സാവന്‍ കുമാറിന് രാജേഷ് ഖന്നയും ടിന മുനീമും പിണങ്ങിപ്പിരിഞ്ഞത് വന്‍ തിരിച്ചടിയായതും രാജേഷ് തന്നെ ചതിച്ചു എന്ന തോന്നലുണ്ടായതും അത് പോലെ ഒരനുഭവമായിരുന്നു. രാജേഷിനു തന്നെത്തന്നെയല്ലാതെ മറ്റാരെയും സ്നേഹിക്കനാവില്ല എന്ന ടിനയുടെ നിരീക്ഷണം ശരിയോ എന്ന് തീര്‍ത്ത്‌ പറയാനാവില്ല. രാജേഷ്- ഡിമ്പിള്‍ ജോഡിയെ ഒരുമിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ബഹുതാര ചിത്രം ‘ജയ്‌ ശിവ് ശങ്കര്‍’ (1990-എസ്. എ. ചന്ദ്ര ശേഖര്‍) ഒരിക്കലും പൂര്‍ത്തിയാവുകയുണ്ടായില്ല.

രാജേഷ് ഖന്നയാകുന്നതിന്റെ ഏകാന്തത  

അപ്രസക്തനെന്നു രാജേഷ് തള്ളിക്കളഞ്ഞ നടനും (ബച്ചന്‍) ഒരിക്കലും അര്‍ഹിച്ച അംഗീകാരം അദ്ദേഹം നല്‍കാതിരുന്ന തിരക്കഥാ കൃത്തുക്കളും (സലിം- ജാവേദ്‌) ചേര്‍ന്ന് ഹിന്ദി സിനിമയെ തന്നില്‍ നിന്ന് കൈപ്പിടിയിലൊതുക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനായിരുന്നു തുടര്‍ന്നുള്ള കാലം രാജേഷ് ഖന്നയുടെ വിധി. കാലഘട്ടം സാക്ഷ്യം വഹിച്ച രാഷ്ട്രീയ അസ്ഥിരതകളും അടിയന്തരാവസ്ഥയിലേക്ക് നീളുന്ന സങ്കീര്‍ണ്ണതകളും ഉന്നയിച്ച പുതിയ സമവാക്യങ്ങള്‍ക്കിടയില്‍ കുപിതനായ ചെറുപ്പക്കാരന്‍ പരിവേഷത്തിലേക്ക് ബച്ചന്‍ ഉയര്‍ന്നു വരുന്നതിനു പിന്നില്‍ സലിം-ജാവേദ്‌ കൂട്ടുകെട്ടിന് വലിയ പങ്കുണ്ടായിരുന്നു. എഴുപതുകളിലും എമ്പതുകളിലും ധാരാളം ചിത്രങ്ങള്‍ തേടിയെത്തുന്നുണ്ടെങ്കിലും, അവയില്‍ ചിലത്, യാഷ് ചോപ്രയുടെ ‘ദാഗ്(1973) പോലെ ആ പഴയ മാന്ത്രികതയുടെ ഏറിയോ കുറഞ്ഞോ ഉള്ള മിന്നലാട്ടം പുറത്തെടുക്കുകയും വിജയിക്കുകയും ചെയ്തുവെങ്കിലും, വലിയ ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതവും വലിയതായിരിക്കും എന്നത് അദ്ദേഹത്തിന്റെ കാര്യത്തില്‍ കൃത്യമായും ഫലിക്കുകയായിരുന്നു. വിസ്കിയോടുള്ള താല്‍പര്യവും ഭക്ഷണ പ്രിയവും കൂടിപ്പോയത്‌ ശാരീരികമായുണ്ടാക്കിയ പ്രശ്നങ്ങള്‍ ‘മെഹബൂബ’ (1976) പോലെ വിജയിക്കാമായിരുന്ന ചിത്രത്തെ പോലും ബാധിച്ചതും, മുമ്പില്ലാത്ത ശീലങ്ങള്‍ ഷൂട്ടിംഗ് രംഗത്തും രാജേഷിനെ ബാധിച്ചു തുടങ്ങിയതും ശക്തി സമാന്തയെ പോലും വിഷമിപ്പിച്ചു. ഒരു ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു: “കാക്ക, രാജേഷ് ഖന്നയുടെ കഥ കഴിഞ്ഞു... അയാള്‍ മരിച്ചു.”

അസ്തിത്വ സംത്രാസത്തെ ഇത്രയേറെ പ്രതിഫലിപ്പിച്ച ഒരിന്ത്യന്‍ നടനില്ല എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നുണ്ട്. ആനന്ദ്, ബഹാരോം കി സപ്നേ, അമര്‍ പ്രേം, സഫര്‍  എന്നീ ചിത്രങ്ങള്‍ അവ അവതരിപ്പിക്കാന്‍ വേണ്ടിയാണ് രാജേഷ് ഖന്ന ജനിച്ചത്‌ എന്ന മട്ടില്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. ജീവിതത്തിന്റെ ദൈന്യം ആവിഷ്കരിക്കുന്ന ഏറ്റവും സ്മരണീയമായ ഗാനങ്ങളില്‍ പലതും അദ്ദേഹത്തെ വെച്ചാണ് ചിത്രീകരിക്കപ്പെട്ടത് എന്നത് ഇതിന്റെ തുടര്‍ച്ചയാണ്. ‘സിന്ദഗീ കൈസീ യെ പഹേലി ഹൈ’, ‘ചിംഗാരി കോയീ ബഡ്കെ’, ‘സിന്ദഗി കാ സഫര്‍ ഹൈ യെ കൈസാ സഫര്‍’, സിന്ദഗി കാ സഫര്‍ മേം ഗുസര്‍ ജാതാ ഹി ജോ മഖാം’ തുടങ്ങിയവ ഉദാഹരണം.  

കാത്തു സൂക്ഷിക്കേണ്ട ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലുള്ള പരാജയം, സമയ നിഷ്ടയിലെ പ്രൊഫെഷണല്‍ സമീപനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വൈകിയെത്തല്‍ പതിവ്, സ്തുതിപാഠകാരെ ചുറ്റിലും നിര്‍ത്തി മറ്റുള്ളവരെ വെറുപ്പിക്കുന്ന ‘ദര്‍ബാര്‍’ ഉത്സവങ്ങള്‍, അതില്‍ മുഷിപ്പ് കാണിക്കുന്നവരെ അടച്ചാക്ഷേപിച്ചു പുറത്താക്കുന്ന രീതി, ശാരീരിക ക്ഷമതയെ ബാധിച്ച വിസ്കി-ഭക്ഷണ ഭ്രമം - വിജയിച്ചു നിന്ന നാളുകളില്‍ ഇതൊക്കെയും സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു വെച്ചവര്‍ ബോക്സ് ഓഫീസ് ബലതന്ത്രം പിഴച്ചു തുടങ്ങിയതോടെ എല്ലാം വിഷയമാക്കി. പരാജയഭീതി നിരന്തരം വേട്ടയാടിയ താരമാകട്ടെ, പുരാണത്തിലെ യയാതിയെ പോലെ അയധാര്‍ത്ഥമായ ഒരു യൗവ്വനം തേടലായി സ്വന്തം വിവാഹത്തെ തന്നെ മാറ്റിയെടുത്തു; ഒരിക്കലും ചേരാനിടയില്ലാത്ത ഒരു ബന്ധമായി അത് പരിണമിച്ചതും തന്നെക്കാള്‍ ഏറെ ഇളപ്പമായ ഡിമ്പിളിനോട് തുറന്ന ആശയ വിനിമയം പോലും സാധ്യമല്ലാത്തത്തിന്റെ ഫലമായിരുന്നു. അന്തിമമായി എകാന്തതക്ക് ശപിക്കപ്പെട്ട ഒരു ജീവിതമായിരുന്നു രാജേഷ് ഖന്നയുടേതെന്ന് പുസ്തകം സമര്‍ഥിക്കുന്നു.  

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക) 

 read more:

 I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Romancing with Life by Dev Anand

https://alittlesomethings.blogspot.com/2024/09/romancing-with-life-by-dev-anand.html


No comments:

Post a Comment