Featured Post

Wednesday, September 11, 2024

Her Again: Becoming Meryl Streep by Michael Schulman

നിരന്തരം തിരികെയെത്തുന്ന മെറില്‍ സ്ട്രീപ്



തന്റെ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ എന്ന് ആരാധകരുടെയും വിമര്‍ശകരുടെയും ഒരേ സ്വരത്തിലുള്ള പ്രശംസ നേടിയെടുത്തിട്ടുള്ള താരമാണ് അമേരിക്കന്‍ അഭിനേത്രി മെറില്‍ സ്ട്രീപ്; ഒരു പക്ഷെ ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേത്രി. അക്കാദമി അവാര്‍ഡിന് 21 തവണയും എമ്മി അവാര്‍ഡിന് 31 തവണയും നാമനിര്‍ദ്ദേശം ലഭിക്കുകയും അവ യഥാക്രമം മൂന്നും എട്ടും തവണ നേടുകയും ചെയ്ത അവരുടെ ഈ നേട്ടങ്ങള്‍ ഓരോന്നും സര്‍വ്വ കാല റെക്കോഡ് ആണ്. ഏതു വേഷവും ചെയ്യാനുള്ള കഴിവ്, മൊഴിവഴക്കങ്ങള്‍ അനായാസം സ്വായത്തമാക്കാനുള്ള സിദ്ധി എന്നിവയാണ് അവരുടെ പ്രതിഭയുടെ പ്രത്യേകതകള്‍. ആറാം വയസ്സില്‍ വീട്ടകത്ത് കന്യാ മറിയത്തിന്റെ വേഷം കെട്ടി സഹോദരങ്ങളെ ഭക്ത ഭാവത്തിലേക്കു നയിച്ച തീവ്ര തന്മയീഭാവസിദ്ധി പ്രകടമാക്കിയ മെറില്‍ സ്ട്രീപ്പില്‍ പില്‍ക്കാലം തികഞ്ഞ പ്രോഫെഷനലും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള കഠിനാധ്വാനിയും ആയി ലോകം വിസ്മയപൂര്‍വ്വം കണ്ടുനിന്ന അഭിനയ പ്രതിഭയുടെ സ്പര്‍ശം ജന്മസിദ്ധമായിരുന്നു എന്ന് വ്യക്തം. മെറില്‍ സ്ട്രീപ്പിന്റെ ജീവിത കഥ അവരുടെ ബാല്യകാലം മുതല്‍ ക്രാമര്‍ വേഴ്സസ് ക്രാമറിലെ ആദ്യ ഓസ്കാര്‍ ലബ്ധി വരെ പിന്തുടരുന്ന പുസ്തകമാണ് മൈക്കല്‍ ഷുള്‍മന്‍ രചിച്ച ‘Her Again – Becoming Meryl Streep’.

 

കുടുംബത്തില്‍ മുത്തശ്ശിയുടെയും അമ്മയുടെയും പേരില്‍ മേരി ഉള്ളത് കൊണ്ട് മൂന്നാമതൊരു മേരിയെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മേരി ലൂയിസിനെ മെറില്‍ ആക്കി മാറ്റിയതെന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ രേഖീയമായി ജീവിത കഥ പറയുകയല്ല ഗ്രന്ഥകര്‍ത്താവ്. ‘Her Again’ എന്ന പ്രയോഗം 2012 ഫെബ്രുവരി 12-ന് ‘ദി അയേണ്‍ ലേഡിക്ക് വേണ്ടി തന്റെ മൂന്നാമത് ഓസ്കാര്‍ ഏറ്റുവാങ്ങുന്ന ഘട്ടത്തില്‍ ഇരുപതോളം തവണ നോമിനേഷന്‍ ലഭിച്ചതിനെ കുറിച്ചുള്ള ആളുകളുടെ പ്രതികരണത്തെ മെറില്‍ സ്വയം മിമിക് ചെയ്തതായിരുന്നു. ഒരു കണക്കിന്, 1980 ഏപ്രില്‍ 14-ന് മെറിലിന്റെ പ്രഥമ ഓസ്കാര്‍ നേട്ടത്തിന്റെ ഘട്ടത്തില്‍ അവസാനിക്കുന്ന പുസ്തകത്തില്‍ ഒരു വിഷയമേയല്ലാത്ത വിദൂര ഭാവിയിലെ സൂചകത്തില്‍ തുടങ്ങുന്നതിലൂടെ, പുസ്തകത്തിനു ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതയാണ് ഗ്രന്ഥകര്‍ത്താവ് നല്‍കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ജീവചരിത്ര ഗ്രന്ഥത്തില്‍ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന കഥാനായക/ നായികാ സാന്നിധ്യം ഇവിടെയില്ലെന്നത് പ്രധാനമാണ്. നേരിട്ടുള്ള അഭിമുഖങ്ങളോ സംഭാഷണങ്ങളോ അവരുമായി ഗ്രന്ഥകാരന്‍ നടത്തിയിട്ടില്ല. “മെറില്‍ സ്ട്രീപ്, താങ്കള്‍ക്കും നന്ദി, ഒരു ആകര്‍ഷക ജീവിതം നയിച്ചതിന്, കാര്യമായ വഴിതടസ്സങ്ങള്‍ ഒന്നും വലിച്ചിടാതിരുന്നതിനും എന്ന് കൃതജ്ഞതപ്പെടുന്നതും കൌശലപൂര്‍ണ്ണമാണ്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം അത് ‘അനൌദ്യോഗികമാണെന്നും തനിക്കതുമായി ബന്ധമൊന്നുമില്ലെന്നും താന്‍ വായിച്ചിട്ടില്ലെന്നും മെറില്‍ പറഞ്ഞതും ഇതോടു ചേര്‍ത്തു പറയാം.

ന്യു ജേഴ്സിയിലെ ബെര്‍ണാഡ്സ് വില്ലയില്‍ മെറിലിന്റെ കുട്ടിക്കാലവും വസാര്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്കൂളിലെ പഠനവും യേല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അതികഠിനമായ പരിശീലനവും വിശദമായും അതീവ രസകരമായും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. സഹപാഠിനിയായിരുന്ന വെന്റി വാസര്‍സ്റ്റീന്‍ ‘സ്കൂള്‍ ഓഫ് ട്രോമ എന്ന് യേല്‍ നാടകക്കളരിയെ വിശേഷിപ്പിച്ചത്‌ പ്രസിദ്ധമായിരുന്നു. നാടകമാണ് തന്റെ തട്ടകം എന്ന് മെറില്‍ തിരിച്ചറിഞ്ഞത് മുതല്‍ അവരുടെ വളര്‍ച്ച സമാനതകള്‍ ഇല്ലാത്തതായിരുന്നു. എഴുപതുകളില്‍ ബ്രോഡ് വേ നാടകങ്ങളില്‍ വലിയ റോളുകള്‍ കൈകാര്യം ചെയ്ത മെറില്‍, ‘ഷേക്സ്പിയര്‍ ഇന്‍ ദി പാര്‍ക്ക് പ്രോഡക് ഷനില്‍ രണ്ടു നാടകങ്ങളിലും അഭിനയിച്ചു. മെറില്‍ എന്ന പെര്‍ഫെക് ഷനിസ്റ്റിലേക്കുള്ള കുതിപ്പിന്റെ അങ്ങേയറ്റം കഠിനവും എന്നാല്‍ അനായാസമെന്നു തോന്നിക്കുന്നതുമായ വികാസം ഈ ഘട്ടങ്ങളില്‍ വ്യക്തമാണ്. ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങള്‍ അഭിനേത്രിയെന്ന നിലയില്‍ അകാല മൃത്യു വരുത്തുമെന്ന് കൃത്യമായും മെറില്‍ തിരിച്ചറിഞ്ഞിരുന്നു.

മെറിലിനു നടന്‍ ജോണ്‍ കസാലെയുമായുണ്ടായിരുന്ന ദുരന്ത പ്രണയത്തിന്റെ ആവിഷ്കാരമാണ് പുസ്തകത്തിന്റെ ഏറ്റവും ഹൃദയ ദ്രവീകരണക്ഷമമായ ഭാഗങ്ങള്‍. ഫ്രെഡോ കൊര്‍ലിയോണിയായി കസാലെ മികച്ച പ്രകടനം കാഴ്ചവെച്ച ‘ദി ഗോഡ്ഫാദര്‍ ഉള്‍പ്പടെ അഭിനയിച്ച അഞ്ചു ചിത്രങ്ങളും ഓസ്കാര്‍ നോമിനേഷന്‍ നേടിയെങ്കിലും കസാലെ ഒരിക്കലും അവാര്‍ഡിന് പരിഗണിക്കപ്പെട്ടില്ല. 1976-ല്‍ പാര്‍ക്ക് പ്രോഡക് ഷന്റെ മെഷര്‍ ഫോര്‍ മെഷറില്‍ ഒരുമിച്ച് അഭിനയിക്കുന്ന വേളയില്‍ മൊട്ടിട്ട പ്രണയം നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ശ്വാസ കോശ അര്‍ബ്ബുദം ബാധിച്ചു കസാലെ മരണമടയുന്നത് വരെ (1978 മാര്‍ച്ച് 12) തുടര്‍ന്നു. മരണപ്പെട്ടു എന്ന് ഡോക്റ്റര്‍ വിധിയെഴുതിയതിനു ശേഷവും ഒരു ഹ്രസ്വ നിമിഷത്തേക്ക് മെറിലിന്റെ കൈകളില്‍ കണ്‍തുറന്ന് നിത്യ നിദ്രയിലേക്ക് പോവുകയായിരുന്നു കൂട്ടുകാരന്‍. “എല്ലാം ശരിയാണ്, മെറില്‍. എല്ലാം ശരിയാണ്..” എന്നതായിരുന്നു കസാലെയുടെ അന്ത്യ വാക്കുകള്‍. ആ മരണത്തിനു തൊട്ടു പിറകെ ‘ഹോളോകോസ്റ്റ് മിനി സീരീസിലെ അഭിനയത്തിന് ലഭിച്ച എമ്മി അവാര്‍ഡ് മെറിലിനെ ഒട്ടും ആഹ്ലാദിപ്പിക്കുകയുണ്ടായില്ല എന്ന് ഷുള്‍മന്‍ നിരീക്ഷിക്കുന്നു. അവരാ വേഷം സ്വീകരിച്ചത് തന്നെ കസാലെയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ വേണ്ടി മാത്രമായിരുന്നു. ഷൂട്ടിംഗ് നീണ്ടുപോകുന്നത് അദ്ദേഹത്തിനരികിലെത്താന്‍ തടസ്സമുണ്ടാക്കുന്നതില്‍ അവര്‍ ഏറെ ഖിന്നയായിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ നേരിട്ടെത്തിയതുമില്ല മെറില്‍. വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിനു ആ നീണ്ട ഓസ്കാര്‍ നോമിനേഷന്‍ ചരിത്രം തുടങ്ങിവെക്കുന്ന ഡിയര്‍ ഹണ്ടറിലെ ലിണ്ടയുടെ വേഷം സ്വീകരിക്കുന്നതിലും കസാലെയോടുള്ള പ്രണയം തന്നെയായിരുന്നു പ്രേരണയായത്. തന്റെ സ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് അത് വിരുദ്ധമായിരുന്നെങ്കിലും സ്വീകരിക്കാന്‍ അവര്‍ തയ്യാറായത് ചിത്രത്തില്‍ അഭിനയിക്കുന്ന കസാലെയോടൊപ്പം രോഗാവസ്ഥയില്‍ അരികില്‍ ഉണ്ടാവുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ചിത്രം പക്ഷെ മെറിലിനെ ശക്തമായി ഹോളിവുഡില്‍ അടയാളപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം ക്രാമര്‍ വേഴ്സസ് ക്രാമറില്‍ മെറില്‍ ഓസ്കാര്‍ നേടുന്നത് കാണാന്‍ കൂട്ടുകാരന്‍ കാത്തു നിന്നില്ല. ബുദ്ധിമാനും സുമുഖനും ലോല മനസ്കനും ഇത്തിരി കോമാളിത്തമുള്ള മുഖഭാവമുള്ളവനും എന്ന നിലയില്‍ കസാലെയുടെ പ്രകൃതം മെറിലിന്റെ ഗൌരവപ്രകൃതത്തിനും തീക്ഷ്ണ ധ്യാന ഭാവത്തിനും ഹൃദ്യമായ രീതിയില്‍ അനുപൂരകമായിരുന്നു; ആയുര്‍ദൈര്‍ഘ്യം ഒന്നൊഴിച്ച്. കസാലെയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷമാണ് ഡോണ്‍ ഗമ്മറുമായുള്ള മെറിലിന്റെ വിവാഹം. നാല് മക്കളുണ്ട് ഹോളിവുഡിലെ ‘പിരിയാനുള്ള ബന്ധമല്ലാത്ത ഈ ദമ്പദിമാര്‍ക്ക്.

മെറില്‍ അഭിനയിച്ച വേഷങ്ങളുടെ പേരുകളുള്ള അധ്യായങ്ങളിലൂടെ അവരുടെ ബാല്യകൌമാരങ്ങളിലേക്ക് ഷുള്‍മന്‍ കടന്നു ചെല്ലുന്നു. ‘മേരി’ എന്ന ആദ്യ അധ്യായം കുട്ടിക്കാലത്തേ വ്യക്തമായിത്തുടങ്ങിയ തന്മയീഭാവസിദ്ധിയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ്. മേരിമാതാവായി അഭിനയിക്കുന്ന ആറു വയസ്സുകാരിയുടെ അനുഭവം അവരുടെ തന്നെ വാക്കുകളില്‍ ഗ്രന്ഥകാരന്‍ ആവിഷ്കരിക്കുന്നു: “എനിക്ക് പ്രശാന്തത അനുഭവപ്പെട്ടു, വിശുദ്ധ. വാസ്തത്തില്‍ ഡാഡി സൂപ്പര്‍ -8-ല്‍ പകര്‍ത്തിയ എന്റെ രൂപാന്തരപ്പെട്ട മുഖവും മാറിയ ഭാവവും എന്റെ താഴെയുള്ള സഹോദരങ്ങളെ.. ഒരു അതീതാവസ്ഥയില്‍ ആക്കി. എന്റെ ഫോക്കസിന്റെ തീവ്രത ഈ വിശുദ്ധ ജന്മ രംഗത്തിലേക്ക് അവരെ വലിച്ചടുപ്പിച്ചു, സാധാരണ അവരെ കൊണ്ട് ഒച്ചയിട്ടു അനുസരിപ്പിക്കാന്‍ ശ്രമിക്കുകയെന്ന തന്ത്രം പയറ്റുമ്പോള്‍ എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ലാത്ത ഒരു രീതിയില്‍.” ഇതേ തീവ്ര സമീപന രീതി യേല്‍ ഡ്രാമാ സ്കൂളില്‍ മരണം അഭിനയിക്കേണ്ട രംഗത്ത് ഗര്‍ഭഛെചിദ്രം അവതരിപ്പിക്കാനും എന്തെങ്കിലും അതിതീക്ഷ്ണ തീവ്രതയോടെ ചെയ്യുമ്പോള്‍ ‘To Streep it out’ എന്ന പ്രയോഗം തന്നെ ക്യാമ്പസില്‍ തുടങ്ങിവെക്കും വിധം അത് ചെയ്യാനും മെറിലിനെ പ്രാപ്തയാക്കി. ഹൈസ്കൂളില്‍ എത്തും വരെ അവരൊരു സുന്ദരിയായിരുന്നില്ല എന്ന വസ്തുതയും പുസ്തകം തുടക്കത്തിലേ വ്യക്തമാക്കുന്നു. എലിസബത്ത്‌ ടെയ്‌ലറുടെ ക്ലാസ്സിക് സൗന്ദര്യമോ ഡെബ്ബി റെയ്നോള്‍ഡ്സിന്റെ അയലത്തെ സുന്ദരീ പരിവേഷമോ മെറിലിനില്ലായിരുന്നു എന്ന് ഷുള്‍മന നിരീക്ഷിക്കുന്നു.  വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിന്റെ സൌന്ദര്യം തന്നെയും എല്ലാ കാലത്തും വിവാദപരമായിരുന്നു എന്ന് പറയാം ഇറ്റാലിയന്‍ സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍ അടിപ്പെട്ട ഡിനോ ഡി ലോറെന്റിസ് മെറിലിനെ വിരൂപയെന്നു വിളിച്ചത് കിംഗ്‌ കോംഗ് (1976) നായികാ പരിഗണനയുടെ ഘട്ടത്തിലാണ്. അവരുടേത് വ്യത്യസ്തത ആവശ്യപ്പെടുന്ന തരം സൌന്ദര്യമായിരുന്നു എന്ന് ഷുള്‍മന്‍ കരുതുന്നു: വെല്ലുവിളിക്കുന്ന, അതിരുകള്‍ ഭേദിക്കുന്ന, അവാംഗ് ഗാര്ദ് വേഷങ്ങള്‍ക്ക് പറ്റിയത്. ‘..അവര്‍ക്ക് ആരുമാകാമായിരുന്നു: ഒരു പ്രഭുകുലജാത, യാചകി, കാമിനി, കോമാളി. അവര്‍ക്ക് നോര്‍ഡിക്, അല്ലെങ്കില്‍ ഇംഗ്ലിഷ്, അതുമല്ലെങ്കില്‍ സ്ലാവിക് – എല്ലാമാകാമായിരുന്നു.”

മറ്റുള്ളവരുടെ സ്വഭാവ വിശേഷങ്ങള്‍ കുറ്റമറ്റ രീതിയില്‍ മിമിക് ചെയ്യുന്നതിനുള്ള മിടുക്ക് ചെറുപ്പന്നെ മെറില്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ വസാര്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്കൂളില്‍ വെച്ചാണ് അഭിനയത്തിലുള്ള കഴിവായി അവരത് തിരിച്ചറിയുന്നത്‌. സ്ട്രിന്‍ ഡ് ബര്‍ഗിന്റെ മിസ്‌ ജൂലിയായി അഭിനയിച്ചതായിരുന്നു യേല്‍ ഡ്രാമാ സ്കൂളിന്റെ ‘പ്രഷര്‍ കുക്കര്‍ പരിശീലനത്തിലേക്ക് തിരിയാന്‍ അവര്‍ക്ക് പ്രചോദനമായത്. മെതേഡ് ആക്റ്റിങ്ങിന്റെ ചിട്ടവട്ടങ്ങള്‍ മെറിലിന് അത്ര പഥ്യമായിരുന്നില്ലെങ്കിലും പാത്രാവിഷ്കാരത്തിനു ഏതറ്റം വരെ പോകാനും അവര്‍ തയ്യാറായിരുന്നു. “സ്വന്തം വേദനകളെ ഖനനം ചെയ്യുന്ന രീതിയെ കുറിച്ച് അവര്‍ക്ക് സന്ദേഹങ്ങള്‍ ഉണ്ടായിരുന്നു. ദുരിതം കലയില്‍ പ്രസക്തമല്ല എന്നവര്‍ കരുതി.” മെറിലിന്റെ അലസതയും ഒഴിഞ്ഞുമാറലും ആയി ടോം ഹാസിനെ പോലുള്ള അധ്യാപകര്‍ കരുതിയ പ്രകൃതം യഥാര്‍ഥത്തില്‍ “മെതേഡ് ആക്റ്റിങ്ങിന്റെ യാഥാസ്ഥിതികതക്കെതിരെ വളര്‍ന്നു വന്ന പ്രതിഷേധമായിരുന്നു” എന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. സ്വാനുഭവ ഖനനത്തിന് പകരം ഭാവനയുടെ പ്രയോഗത്തെയാണ് മെറില്‍ ഊന്നിയത്. ‘ക്രാമര്‍’ അഭിനയത്തിനിടെ മെതേഡ് ആക്റ്റിംഗിന്റെ അതിതീവ്ര പ്രയോക്താവായ ഡസ്റ്റിന്‍ ഹോഫ്മാന്‍ നടത്തിയ ചില പ്രകോപനങ്ങള്‍ അതിരുകടന്നപ്പോള്‍ മെറില്‍ ശക്തവും സൌമ്യവുമായി അതിനെ നേരിട്ടതിനെ കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രദിപാദിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി: “ഒരിക്കല്‍ കൂടി താങ്കള്‍ അത് ആവര്‍ത്തിക്കുമ്പോള്‍ താങ്കള്‍ എനിക്ക് വിശദീകരണം തരേണ്ടി വരും.” ക്രാമറിന്റെ ആദ്യതിരക്കഥാ പാഠത്തില്‍ മെറില്‍ അവതരിപ്പിക്കുന്ന ജോവാനയുടെ പാത്ര സൃഷ്ടിയില്‍ മുഴച്ചു നിന്ന ആണ്‍ ഭാഷയുടെ വൈകല്യം മറികടക്കാന്‍ സംവിധായകന്‍ റോബര്‍ട്ട് ബെന്റന്‍ മെറിലിന്റെ സഹായം തേടുകയുണ്ടായി: “അതൊരു സ്ത്രീയുടെ സംസാരമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് അത് ഒരു സ്ത്രീയുടെ വാക്കുകള്‍ ഒരു പുരുഷന്‍ എഴുതാന്‍ ശ്രമിച്ചതിന്റെ പ്രശ്നമാണ്.” മെറില്‍ അത് മാനിക്കുകയും ആവശ്യമായ തിരുത്തല്‍ നടത്തുകയും ചെയ്തു എന്നത് രണ്ടാം ഫെമിനിസ്റ്റ് തരംഗത്തോട് അവര്‍ക്കും ആ കാലത്തിനും ഉണ്ടായിരുന്ന പ്രതിബദ്ധതയുമായി കൂടി ചേര്‍ത്തു കാണണം.

ആദ്യ ഹോളിവുഡ് അവസരം ‘ജൂലിയ എന്ന ചിത്രത്തില്‍ (1977) ജെയ്ന്‍ ഫോണ്ടയോടൊത്തായിരുന്നു എന്നതും വലിയൊരു പാഠമായിരുന്നു മെറിലിന്. താര പരിവേഷം നിലനിര്‍ത്തുക എന്നത് അഭിനയത്തിന് ബാധ്യതയാകുക എങ്ങനെയെന്നു തുടക്കത്തിലേ മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്. ലിണ്ടയുടെ (ഡിയര്‍ ഹണ്ടര്‍) വേഷം തുടക്കത്തിലെ നല്‍കുമായിരുന്ന ടിപ്പിക്കല്‍ ഹോളിവുഡ് പൈങ്കിളി നായിക സങ്കല്‍പ്പം ബോധപൂര്‍വ്വം കുടഞ്ഞു കളയാന്‍ മെറിലിന് ഒട്ടും സമയം വേണ്ടിവന്നില്ല. കസാലെയുടെ മരണത്തിനു തൊട്ടുപിറകെ ഏറ്റെടുത്ത മൂന്നു പ്രോജക്റ്റുകള്‍ ആ വഴിക്കായിരുന്നു. മാന്‍ഹാട്ടന്‍ (വുഡി അലന്‍), ക്രാമര്‍ വേഴ്സസ് ക്രാമര്‍ (റോബര്‍ട്ട്‌ ബെന്റന്‍), ദി ടെയ്മിംഗ് ഓഫ് ദി ശ്ര്യു (പാര്‍ക്ക് പ്രോഡക് ഷന്‍സ്) എന്നിവയിലെ കഥാപാത്രങ്ങള്‍ ടൈപ്പ് ചെയ്യപ്പെടുന്നതിനെതിരെ വ്യത്യസ്തത കൊണ്ടുള്ള അവരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ആയി മാറി. “അവരുടെ ജീവിതം ഒരു ഏക വനിതാ വിവിധവേഷ നാടകം പോലെയായിരുന്നു. പട്ടണത്തില്‍ അങ്ങ് അവര്‍ മകനെ വിട്ടുപോകുന്ന ജോവാനയായിരുന്നു. ഇങ്ങ് ഇവിടെ ഭര്‍ത്താവിനെ അപമാനിക്കുന്ന ഭാര്യയായ ജില്‍ ആയിരുന്നു. രാത്രിയില്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ അവര്‍ മെരുക്കപ്പെടെണ്ട വഴക്കാളി കെയ്റ്റ് ആയിരുന്നു. ജോവാന, ജില്‍, കെയ്റ്റ്: നിയമങ്ങള്‍ ലംഘിക്കുന്ന, തങ്ങളുടെ ആണുങ്ങളെ വട്ടം കറക്കുകയും കൊച്ചാക്കുകയും ക്രുദ്ധരാക്കുകയും ചെയ്യുന്ന മൂന്നു സ്ത്രീകള്‍” എന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു.

അഭിനയ സപര്യയുടെ സുവര്‍ണ്ണ കാലം പിന്നിടുന്ന ഇതിഹാസ താരത്തിന്റെ ജീവചരിത്രം പാതിവഴി വരെ മാത്രം പിന്തുടരുന്നതിലൂടെ പുസ്തകം പരിമിതപ്പെട്ടു പോകുന്നുണ്ട്. ജീവചരിത്രത്തിന് ആധികാരികത നല്‍കുന്ന രീതിയില്‍ ആഖ്യാന നായികയുമായി നേരിട്ട് സംവദിക്കാനോ അവരുടെ കയ്യൊപ്പ് നേടിയെടുക്കാനോ ശ്രമിക്കുന്നില്ല എന്നതും താരത്തെ കുറിച്ച് സാമാന്യേന അറിയുകയെന്ന കേവല കൌതുകത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം പോകാന്‍ കഴിയാത്ത ഒരു മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age story) പുസ്തകത്തെ മാറ്റുന്നു. എങ്കിലും ഏതൊരു ഇതിഹാസ ജീവിതത്തിനും അവരെ അതിനു പ്രാപ്തമാക്കുന്ന തരം ഒരു തുടക്കവും കഥയും ഉണ്ടാകുമെന്ന സാമാന്യ തത്വത്തെ പുസ്തകം ശരിയാം വിധം സാധൂകരിക്കുന്നുണ്ട്‌. ജീവിതമെന്നത്‌ കലാസപര്യക്കും മുകളിലാണെന്നും എന്നാല്‍ കലാസപര്യ ജീവിതം തന്നെയും മുഴുവനായും സമര്‍പ്പിക്കേണ്ടും വിധം വിലയൊടുക്കേണ്ടതാണ് എന്നും മെറില്‍ സ്ട്രീപ്പിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

 

(സിനിബുക്ക് ഷെല്‍ഫ് – 15, ദൃശ്യതാളം)

read more:

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

No comments:

Post a Comment