ഭൂതകാലത്തിന്റെ നിഴല്‍പ്പാടുകള്‍
ഹെയ്തിയന്‍ - അമേരിക്കന്‍
കഥാകൃത്തും നോവലിസ്റ്റുമായ എഡ് വീജ് ഡാന്റികാഹ് (Edwidge Danticat) നന്നേ ചെറുപ്പത്തിലെ ന്യു യോര്‍ക്കിലേക്ക് കുടിയേറിയ കുടുംബത്തിലെ
അംഗമാണെങ്കിലും എന്നും ഹെയ്തിയെ തന്റെ നാടും യു. എസ്സിനെ താമസ സ്ഥലവും ആയി കാണുന്ന
എഴുത്തുകാരിയാണ്. ദേശീയ വ്യക്തിത്വവും മാതൃ-പുത്രീ ബന്ധവും പ്രവാസജീവിത
രാഷ്ട്രീയവുമാണ് അവരുടെ കൃതികളിലെ ഏറ്റവും മുഖ്യമായ ഉത്കണ്ഠകള്‍ എന്ന് പൊതുവേ
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജന്മനാ ലഭിച്ച ഹെയ്തിയന്‍ ക്രിയോള്‍, ഫ്രഞ്ച് ഭാഷകള്‍ കൂടാതെ അവര്‍ ഇംഗ്ലീഷ് സ്വായത്തമാക്കിയത് ആലിസ് വാക്കര്‍, ജയിംസ് ബാള്‍ഡ് വിന്‍, റിച്ചാര്‍ഡ് റൈറ്റ്
തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചു കൊണ്ടാണ്. ബ്രൌണ്‍ യൂണിവേഴ്സിറ്റിയില്‍
നിന്ന് ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഡാന്റികായുടെ ആദ്യ നോവലായ Breath,
Eyes, Memory (1994) ഓപ്രാ ബുക്ക് ക്ലബ് സെലക്ഷന്‍ നേടി ശ്രദ്ധേയമായി. Krik? Krak! (1995) നാഷണല്‍ ബുക്ക് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ The
Farming of Bones (1998) അമേരിക്കന്‍ ബുക്ക് അവാര്‍ഡ് നേടി.
ഡേയ്റ്റന്‍ ബുക്ക് അവാര്‍ഡ്, ആന്‍ഡ്രൂ കാര്‍നഗീ മെഡല്‍
തുടങ്ങി എഴുത്തില്‍ന്റെ മേഖലയില്‍ അവരെ തേടിയെത്തിയ പുരസ്കാരങ്ങള്‍ ഒട്ടേറെയാണ്.
ഡാന്റികായുടെ നോവലുകളില്‍ ഏറ്റവും പ്രശസ്തമായ The Dew Breaker
(2004) വിഖ്യാതമായ അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ് നേടുകയും
വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചു പറ്റുകയും ചെയ്ത
കൃതിയാണ്.
1957 -ല്‍ ഹെയ്തിയില്‍ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയി അധികാരത്തിലേറിയ
ഗ്രാമീണ ഡോക്റ്റര്‍ ഫ്രാന്‍സ്വാ ഡുവാലിയര്‍ (‘പപ്പാ ഡോക്’)
പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും കിരാതനായ ഏകാധിപതികളില്‍
ഒരാളായി മാറിയത് അതിവേഗത്തിലായിരുന്നു. ഹെയ്തിയന്‍ സൈന്യത്തിന്റെയും കാത്തോലിക്ക
സഭയുടെയും സ്വാധീനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡുവാലിയര്‍ രൂപം നല്‍കിയ ‘ദേശീയ സുരക്ഷിതത്വ സന്നദ്ധ സേന’ (Volunteers
for National Security)’ എന്ന സര്‍വ്വാധികാര സൈനിക വിഭാഗം ‘Tonton
Macoutes’ എന്നറിയപ്പെട്ടു. ഇരകളുടെ വീടുകളില്‍ ഇലകളില്‍
മഞ്ഞുത്തുള്ളികള്‍ തങ്ങിനില്‍ക്കും നേരം” അഥവാ പുലരും
മുമ്പ് എത്തുന്ന പീഡകന്റെ രീതിയില്‍ നിന്നാണ് അവര്‍ ‘dew breaker’ എന്നറിയപ്പെട്ടത്. ഡുവാലിയര്‍ ഭരണത്തിന്റെ പതിനാലു വര്‍ഷങ്ങള്‍ക്കിടെ
മുപ്പതിനായിരത്തോളം പേരുടെ കുരുതികള്‍ക്കും അതിലുമെത്രയോ പേരുടെ പാലായനത്തിനും ഈ
കൊലയാളി സംഘം ഉത്തരവാദികളായി. ഡുവാലിയറുടെ
കൊട്ടാരത്തിനകത്ത് പോലും ഇരകളുടെ രക്തം തിരിച്ചറിയാനാവാത്ത രീതിയില്‍ പെയിന്റ്
ചെയ്യപ്പെട്ട ഒരു പീഡന മുറി ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അവിടെ മറച്ചു പിടിച്ച പഴുതുകളിലൂടെ ആ രംഗങ്ങള്‍ കണ്ടാസ്വദിക്കുമായിരുന്നു
സാമ്രാട്ട് തന്നെ. 1971-ല്‍ പിതാവിന്റെ മരണ ശേഷം
പുത്രന്‍ ‘ബേബി ഡോക്’ ഴാങ് ക്ലോദ് ഡുവാലിയര്‍
അധികാരത്തിലെത്തിയപ്പോള്‍ പപ്പയുടെ പീഡനാനന്ദ പാരമ്പര്യം കോട്ടം തട്ടാതെ തുടര്‍ന്നു.
പത്ര സ്വാതന്ത്ര്യത്തെയും പ്രതിപക്ഷത്തെയും
ഇല്ലാതാക്കിയ മകന്‍, കൊടിയ സാമ്പത്തിക തിരിമറികളിലൂടെ
പൊതു ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. ഫ്രഞ്ച് സംസാരിക്കുന്ന തീരെ ചെറിയ വരേണ്യ
ന്യൂനപക്ഷം രാജ്യത്തെ സമ്പത്തിന്റെ പാതിയും കയ്യടക്കിയെങ്കിലും ക്രിയോള്‍ ജനത
അനുഭവിച്ച അസമത്വത്തെ നേരിടുക ഭരണകൂടത്തിന്റെ
അജണ്ടയേ ആയിരുന്നില്ല. ഈ അസംതൃപ്തികളില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്ന
ചെറുത്തുനില്‍പ്പ് എമ്പതുകളില്‍ ശക്തിപ്പെട്ടു. 1983-ല്‍
ഹെയ്തി സന്ദര്‍ശിച്ച പോപ് ജോണ്‍ രണ്ടാമന്‍ മാറ്റം അനിവാര്യമാണെന്ന് ആഹ്വാനം
ചെയ്തു. 1986-ല്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ
ഡുവാലിയര്‍ ഫ്രാന്‍സില്‍ അഭയം തേടി. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 1990-ല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊണ്ട റോമന്‍ കാതോലിക്ക പുരോഹിതന്‍
ഴാങ് ബര്‍ട്രാണ്ട് അരിസ്റ്റെഡ് 67 ശതമാനം
വോട്ടിന്റെ പിന്തുണയോടെ പ്രസിഡന്റ് ആയി എത്തിയതോടെയാണ് ജനാധിപത്യ
ക്രമത്തിലേക്കുള്ള ഹെയ്തിയുടെ പരിണാമം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. 2006-ല്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിലൂടെ റെനെ പ്രെവാല്‍
പ്രസിഡന്റ് ആയതോടെ, ജനാധിപത്യത്തിന്റെ പുതിയൊരു യുഗം
ഹെയ്തിയില്‍ ആരംഭിച്ചു.
അറുപതുകളുടെ ഏകാധിപത്യ
നാളുകള്‍ തൊട്ടു സമാന്തരമായി ആരംഭിക്കുന്ന ഒന്നാണ് യു. എസ്സിലെക്കുള്ള ഹെയ്തിയന്‍
പൗരന്മാരുടെ പലായനത്തിന്റെ പ്രവാസത്തിന്റെയും ചരിത്രം. സമൂഹത്തിലെ എമ്പത്
ശതമാനവും ദാരിദ്ര്യ രേഖക്ക് താഴെ കഴിയാന്‍ വിധിക്കപ്പെട്ട, വിമത ശബ്ദങ്ങളും അങ്ങനെ ആരോപിക്കപ്പെട്ടവയുമെല്ലാം വിവേചനലേശമെന്യേ
കൊലയറകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യത്ത്
നിന്ന് നിയമ വിരുദ്ധമായി കുടിയേറിയ ഹെയ്തിയന്‍ ജനത, അവര്‍
നാട് വിടാന്‍ കണ്ടെത്തിയ ഉപാധിയുടെ പേരില്‍ ‘boat people’ എന്ന് വിളിക്കപ്പെട്ടു. സൌത്ത് ഫ്ലോറിഡയിലും മയാമിയിലും വെസ്റ്റ് പാം
ബീച്ചിലും തമ്പടിച്ച ഈ ഹതഭാഗ്യരില്‍ ഏതെങ്കിലും രീതിയില്‍ നിയമാനുസൃത അഭയം
ലഭിച്ചവരില്‍ പലരും പിന്നീട് യു. എസ്. പൌരന്മാര്‍ ആയിത്തീര്‍ന്നു. ഇവരില്‍ പലരും
ബാര്‍ബര്‍ ഷോപ്പുകള്‍, ഹെയ്തിയന്‍ ഭക്ഷണ ശാലകള്‍
തുടങ്ങിയവയില്‍ അതിജീവനോപാധികള്‍ കണ്ടെത്തി. ആദ്യതലമുറ ഹെയ്തിയന്‍
കുടിയേറ്റക്കാരില്‍ ഒട്ടുമുക്കാലും ദാരിദ്രരായിരുന്നെങ്കിലും രണ്ടാം തലമുറയില്‍
ഉന്നത വിദ്യാഭ്യാസത്തിന്റെയും മെച്ചപ്പെട്ട സാമ്പത്തിക നിലയുടെയും ഗുണങ്ങള്‍
ഉണ്ടായി.
പരസ്പര ബന്ധിതമായ ഒമ്പത് കഥകളുടെ രൂപത്തിലാണ് നോവലിന്റെ ഘടന. ഡുവാലിയര്‍
ഭരണ കാലത്തെ ഹെയ്തി, അല്ലെങ്കില്‍ ഹെയ്തിയന്‍-
അമേരിക്കന്‍ സമൂഹം എന്നിവയാണ് ഓരോ കഥകളുടെയും പശ്ചാത്തലം. തന്റെ പൂര്‍വ്വകാലം
പിറകില്‍ ഉപേക്ഷിച്ച് ന്യുയോര്‍ക്കിലെ ഹെയ്ത്തിയന്‍ പ്രവാസി സമൂഹത്തിനിടയില്‍
ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിശ്ശബ്ദം കഴിയാന്‍ ശ്രമിക്കുന്ന ഒരു മുന്‍കാല
ഡുവാലിയര്‍ കൊലയാളി സൈനികനാണ് തലക്കെട്ടിലെ കഥാപാത്രം. മറവിയിലൂടെ പാപ ദണ്ഡനം
ചെയ്യാന്‍ ശ്രമിക്കുന്ന കഥാപാത്രത്തിലൂടെ പീഡകന്റെ മനസ്സിന്റെ ദുരൂഹ വഴികളും
സഹാനുഭൂതിയുടെ പരിധികളും നിരീക്ഷിക്കുകയാണ് നോവലിസ്റ്റ്.
ആദ്യ ഭാഗമായ കാ - യുടെ
പുസ്തകം (The Book of Ka) നോവലിലെ മൂന്നു മുഖ്യ
കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. ഹെയ്തിയന്‍ അമേരിക്കന്‍ ടെലിവിഷന്‍
താരവും അപൂര്‍വ്വ വസ്തുക്കള്‍ ശേഖരിക്കുന്ന കമ്പക്കാരനുമായ ഗബ്രിയേല്‍
ഫോണ്ടെനുവിനു ഒരു മഹാഗണി പ്രതിമ വില്‍ക്കാന്‍ പിതാവിനൊപ്പം പോകുന്ന പെണ്‍കുട്ടിയുടെ
ജീവിതം ആ യാത്ര നിനച്ചിരിക്കാത്ത ചില വെളിപാടുകള്‍ കൊണ്ട് തകിടം മറിക്കും:
പിതാവിന്റെ രൂപം കൊത്തിയ ശില്‍പ്പം പുഴയില്‍ എറിഞ്ഞു കളഞ്ഞെന്ന് ഒരു പകലിന്റെ ദുരൂഹമായ
തിരോധാനത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ അദ്ദേഹം തന്നെ
വെളിപ്പെടുത്തുന്നു. കുപിതയായ പെണ്‍കുട്ടിയോട് അയാളത് വിശദീകരിക്കുക താനതിനു
യോഗ്യനല്ല എന്നാണ്. കേട്ടുവളര്‍ന്ന കഥകളില്‍ നിന്ന് വ്യത്യസ്തമായി അയാളൊരിക്കലും ഹെയ്തിയില്‍ തടവിലായിരുന്നില്ല എന്നും മറിച്ച് ഒട്ടേറെ ജയില്‍പുള്ളികളുടെ
കൊടും പീഡനത്തിനും കൊലകള്‍ക്കും ഉത്തരവാദിയായിരുന്ന ഭൂതകാലമായിരുന്നു തന്റെത്
എന്നും അയാള്‍ മകളോട് കുറ്റസമ്മതം നടത്തുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും അയാള്‍
ചെയ്യുന്നേയില്ല. പതറിപ്പോകുന്ന പെണ്‍കുട്ടി മമ്മയെ വിളിച്ചു ചോദിക്കുന്നുണ്ട്
അവര്‍ക്കെങ്ങനെയാണ് ഇത്തരം ഒരാളെ സ്നേഹിക്കാന്‍ കഴിഞ്ഞതെന്ന്. അമ്മയും മകളുമാണ്
അയാളെ മഹാപാപത്തിന്റെ വഴികളില്‍ നിന്ന് രക്ഷിച്ചതെന്നും ഭാവിഭാര്യയെ കണ്ടെത്തിയത്
മുതല്‍ അയാള്‍ ആ ജീവിതം ഉപേക്ഷിച്ചുവെന്നും മമ്മ അവളോട് പറയുന്നു. തൊട്ടടുത്ത
ദിവസം ഫോണ്ടെനുവിനോട് സംസാരിക്കവേ തന്റെ ജന്മദേശത്തെ
കുറിച്ച് അയാള്‍ നുണ പറയുന്നത് തിരിച്ചറിയപ്പെടുക എന്ന സാധ്യതയെ അകറ്റിനിര്‍ത്താനാണ്.
അഥവാ, ഭൂതകാലം എന്നത് എപ്പോഴും ഭീഷണമായ ഒന്നായി അയാളെ
വേട്ടയാടുന്നുണ്ട്.
രണ്ടാം കഥ ‘സെവെന്‍’ –ജെ.എഫ്. കെ വിമാനത്താവളത്തില്‍ ഭാര്യയെ കാത്തു നില്‍ക്കുന്ന
കുടിയേറ്റക്കാരന്റെ ആഖ്യാനമാണ്. ന്യു യോര്‍ക്കിലെ
ഹെയ്തിയന്‍ സമൂഹത്തില്‍ മറ്റൊരു ഹെയ്തിയന്‍ ദമ്പദികളുടെ ബേസ്മെന്റ് എപ്പാര്‍ട്ട്‌മെന്റിലെ
വാടകക്കാരന്‍. ഏഴു വര്‍ഷക്കാലം രണ്ടു ഷിഫ്റ്റുകളില്‍ ജോലി ചെയ്താണ് ഭാര്യയെ
കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യമായ ഗ്രീന്‍ കാര്‍ഡ് അയാള്‍ സമ്പാദിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ
ഉടമകള്‍ കാ – യുടെ മാതാപിതാക്കളാണെന്നതാണ് ആദ്യഭാഗത്തോട് രണ്ടാം കഥയെ പ്രകടമായി
ബന്ധിപ്പിക്കുന്നത്. എന്നാല്‍, പുതുതായി എത്തിപ്പെട്ട
ഇടത്തില്‍ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍, നാട്ടിലേക്കു
കത്തുകള്‍ എഴുതിയും റേഡിയോയില്‍ ഹെയ്തിയന്‍ സ്റ്റേഷനുകള്‍ ശ്രവിച്ചും
നേരംപോക്കുന്ന യുവതി അനുഭവിക്കുന്ന ഏകാന്തതയും പുറത്തിറങ്ങുന്നതിനെ കുറിച്ചുള്ള
അനിശ്ചിതത്വവും കുടിയേറ്റക്കാരുടെ ജീവിതാവസ്ഥ ആവിഷ്കരിക്കുന്നു. ‘വാട്ടര്‍ ചൈല്‍ഡ്’
എന്ന മൂന്നാം ഭാഗം, ബ്രൂക്ക് ലിന്‍ ഡിപ്പാര്‍ട്ട്മെന്റ്
ഹോസ്പിറ്റലില്‍ ഇ എന്‍ ടി വിഭാഗത്തില്‍ നേഴ്സ് ആയ നദീന്‍ എന്ന മുപ്പതുകാരി
പ്രവാസിയെ പരിചയപ്പെടുത്തുന്നു. കുടുംബവുമായി അത്ര ഊഷ്മള ബന്ധങ്ങളില്ലാത്ത നദീന്‍
തകര്‍ന്നു പോയ പ്രണയ ബന്ധത്തിന്റെയും ഗര്‍ഭ ഛചിദ്രത്തിന്റെയും വേദന പേറുന്നുണ്ട്.
തന്റെ രോഗിയായ മിസ് ഹിന്ദ്സ് ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം സംസാര ശേഷി
നഷ്ടപ്പെട്ട അവസ്ഥയിലാണ്. അവരോടു യാത്ര പറയുന്ന ദിവസത്തിലാണ് ഒരു സര്‍ റിയല്‍
പ്രത്യക്ഷമായി തന്റെ സ്വന്തം വികൃത രൂപം ലിഫ്റ്റിലെ ലോഹപാളിയില്‍ കാണുന്ന നദീന്‍, ഈ ആഴ്ചയായിരുന്നു തന്റെ കുഞ്ഞ് പിറക്കെണ്ടിയിരുന്നതെന്ന് വേദനയോടെ ഓര്‍ത്തെടുക്കുന്നത്.
‘സെവെനി’ലെ നല്ല ഭര്‍ത്താവായ എറിക് ആണ് അവളുടെ കഥയിലെ ഉപേക്ഷിച്ചിട്ടു പോയ കാമുകന്‍
എന്നതാണ് ഈ ഭാഗത്തെ മുന്‍ ഭാഗവുമായി ബന്ധിപ്പിക്കുന്നത്. നാലാം ഭാഗമായ
അത്ഭുതങ്ങളുടെ പുസ്തകത്തില്‍ (The Book of Miracles) ‘ഡ്യൂ
ബ്രേക്ക’റുടെ ഭാര്യ ആന്‍ ആണ് ആഖ്യാതാവ്. കുടുംബത്തില്‍ ദിവ്യാത്ഭുതങ്ങളില്‍
വിശ്വസിക്കുന്ന ഏക അംഗമായ ആന്‍ മൂവരും ഒന്നിച്ചു പള്ളിയില്‍ പോകുന്ന ഏകസന്ദര്‍ഭം
എന്ന നിലയില്‍ ക്രിസ്മസ് രാവിന്റെ പ്രാര്‍ത്ഥനയില്‍ ഏറെ ആവേശഭരിതയാണ്. എന്നാല്‍, ഹെയ്തിയിലെ ആ കൊലയാളി സൈനികാംഗമായ ഇമ്മാനുവേല്‍ കോണ്‍സ്റ്റന്റിനെ
അന്വേഷിക്കുന്ന പടം കാ- യാദൃശ്ചികമായി കാണാന്‍ ഇടയാകുന്നത് ആനിനെ
ഭയപ്പെടുത്തുന്നു. നാളെ ആ സ്ഥാനത്ത് ഭര്‍ത്താവിന്റെ പടം വന്നേക്കാം എന്ന ചിന്ത, അയാളുടെ ഭൂതകാലത്തെ കുറിച്ച് മകള്‍ അറിയാന്‍ ഇടവരുത്തുമെന്ന ഭയത്തിനു
കാരണമാകുന്നു. അതുകൊണ്ട് ഇനിമേല്‍ ഇത്തരം പള്ളിയില്‍ പോക്ക് ഒഴിവാക്കാം എന്ന് അവള്‍
ഉറപ്പിക്കുന്നു. ആദ്യ ഭാഗത്തിനും മുമ്പാണ് ഈ ഭാഗത്തിന്റെ കഥാകാലം എന്ന്
വ്യക്തമാണ്. ‘രാത്രി ഭാഷണക്കാര്‍’ (Night Talkers) എന്ന
ഭാഗം പീഡകരും ഇരകളും പങ്കുവെക്കുന്ന വിചിത്ര വിധികളുടെ സങ്കീര്‍ണ്ണതകളെ അനുപമമായ
കയ്യടക്കത്തോടെ ആവിഷ്കരിക്കുന്നു. ‘സെവെനി’ലെ എറിക്കിന്റെ കൂട്ടാളികളായ മറ്റു
രണ്ടു വാടകക്കാരില്‍ ഒരാള്‍ ഡാനിയുടെ കഥയാണ് ഈ ഭാഗം പിന്തുടരുന്നത്. തന്റെ
ഹെയ്തിയന്‍ ഗ്രാമത്തില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന അന്ധയായ എസ്റ്റിന എസ്റ്റെമേ
അമ്മായിയെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ യുവാവിനു വലിയൊരു രഹസ്യം അവരോടു
പറയാനുണ്ട്. തന്റെ ആറാം വയസ്സില്‍, ശപിക്കപ്പെട്ട ഒരു
നാളില്‍ തന്റെ അച്ഛനമ്മമാരെ കൊന്നു കളയുകയും അമ്മായിയെ അന്ധയാക്കുകയും ചെയ്ത
നരാധമനെ അയാള്‍ കണ്ടെത്തിയിരിക്കുന്നു. ആ കുറ്റവാളിയുടെ വീട്ടില്‍ വാടകക്കാരനാണ്
അയാളിപ്പോള്‍. ഒരു രാത്രി അയാളെ വധിക്കാന്‍ പതുങ്ങി ചെന്നതാണ് അയാള്‍. എന്നാല്‍, തന്റെ കണ്ടെത്തല്‍ തെറ്റാവാനുള്ള സാധ്യത ഭയന്ന് അയാള്‍ ആ ശ്രമം
ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, വിധി
വൈപരീത്യത്തിന്റെ ഒരിടപെടല്‍ കൂടി അയാളുടെ കാര്യത്തില്‍ സംഭവിക്കുന്നു: അയാള്‍
അമ്മായിയോട് കഥ പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു സന്ദര്‍ശകന്‍ എത്തുന്നു. അന്ന്
രാത്രി ഉറക്കത്തില്‍, കഥ കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
എസ്റ്റെമ അമ്മായി മരിക്കുന്നു. പ്രതികാരത്തിന്റെ സാധ്യത മാത്രമല്ല അതിന്റെ
ആസ്വാദ്യത കൂടിയാണ് നോവലിസ്റ്റ് പ്രശ്നവല്‍ക്കരിക്കുന്നത്.
‘വിവാഹവസ്ത്രക്കാരി’യിലെ (The Bridal Seamstress) ബിയാട്രിസ്, റിട്ടയര്‍ ചെയ്യുന്ന ഘട്ടത്തില്‍
അഭിമുഖത്തിനെത്തുന്ന അലൈന്‍ കജൂസ്റ്റെയെന്ന ജേണലിസ്റ്റിനോട് ഹെയ്തിയില്‍ കഴിഞ്ഞ കാലത്തെ
കിരാതമായ ഒരോര്‍മ്മ പങ്കുവെക്കുന്നു. നൃത്തത്തില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതിന്
തന്റെ കാല്‍പ്പാദങ്ങള്‍ തല്ലിപ്പൊളിച്ച തടവറ കാവല്‍ക്കാരനെ കുറിച്ചാണ് അത്.
അയാളിപ്പോള്‍ തൊട്ടടുത്ത് ഒരു വീട്ടിലുണ്ട്. എന്നാല്‍, അലൈനിന്റെ
അന്വേഷണത്തില്‍ ആ വീട് പൂട്ടിയിട്ടിരിക്കയാണ്. ബിയാട്രിസിന് പക്ഷെ സംശയമേതുമില്ല.
അയാള്‍ ഒഴിഞ്ഞ വീടുകളിലാണ് താമസം; ആരും
തിരിച്ചറിയാതിരിക്കാനുള്ള അയാളുടെ മുന്‍കരുതലാണ് അത്. ദുരനുഭവങ്ങളുടെ സൃഷ്ടിയായ
മനോവിഭ്രാന്തിയായി അലൈന്‍ ആ കഥ തള്ളിക്കളയുന്നു. ‘കുരങ്ങന്റെ വാലുക’ളിലെ (Monkey Tails) മൈക്കല്‍, ഡ്യു ബ്രേക്കറുടെ അപ്പാര്‍ട്ട്മെന്റിലെ മൂന്നാം വാടകക്കരനാണ്. 1986-ലെ ഹെയ്തിയന്‍ ഭീകര നാളുകളിലൊന്നില്‍ അച്ഛനില്ലാത്ത ഒരു പന്ത്രണ്ടുകാരനായി
അയാള്‍ സ്വയമോര്‍ക്കുന്നു. ‘ബേബി ഡോക്’ അധികാര ഭ്രഷ്ടനാക്കപ്പെട്ടതിനെ തുടര്‍ന്ന്
കൊലയാളി സൈനികരെ ജനം വേട്ടയാടുന്ന ഘട്ടം. അക്കൂട്ടത്തില്‍ പെട്ട റെഗുലാസ് എന്ന
കൊലയാളിയുടെ മകന്‍ റൊമെയ്ന്‍ എന്ന സുഹൃത്തില്‍ നിന്ന് തന്റെ പിതാവാരെന്ന സൂചന അവനു
കിട്ടുന്നു. അത് താന്‍ സംശയിച്ചത് തന്നെയാണെന്ന് അവനു മനസ്സിലാകുന്നു. താന്‍ നാട് വിടുകയാണെന്ന് റൊമെയ്ന്‍ അവനെ അറിയിക്കുന്നു. എന്നാല്‍ അന്ന്
രാത്രി റെഗുലാസ് ആത്മഹത്യ ചെയ്യുന്നതോടെ റൊമെയ്ന്‍ അപ്രത്യക്ഷനാകുന്നു. ‘വിലാപ
ഗായിക’ (The Funeral Singer) എന്ന ഖണ്ഡത്തില്‍
എഴുപതുകളില്‍ ന്യുയോര്‍ക്കിലേക്ക് കുടിയേറുകയും യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ്
ക്ലാസ്സില്‍ ആകെയുള്ള ഹെയ്തിയന്‍ വിദ്യാര്‍ഥിനികള്‍ എന്ന നിലയില്‍ കൂട്ടുകാരികള്‍
ആയിത്തീരുകയും ചെയ്യുന്ന മൂന്നു പെണ്‍കുട്ടികളുടെ കഥയാണ്. മരണചടങ്ങുകളില്‍
വിലാപഗായികയായിരുന്ന ഫ്രെഡ, പിതാവിന്റെ അറസ്റ്റും പീഡനവും
പിന്നീടു കടലില്‍ വെച്ചുണ്ടായ അദ്ദേഹത്തിന്റെ ദുരൂഹ തിരോധാനത്തെയും തുടര്‍ന്ന്
ഏകാധിപതിയുടെ കൊട്ടാരത്തില്‍ പാടാന്‍ വിസമ്മതിക്കുകയായിരുന്നു. അപകടം മണത്ത അവളുടെ
അമ്മയാണ് നാടുവിടാന്‍ അവളെ പ്രേരിപ്പിച്ചത്. മാരിസെല്ലെയുടെ ഭര്‍ത്താവ് വരച്ച
പ്രസിഡന്റിന്റെ ചിത്രം അധികൃതര്‍ക്ക് ബോധിക്കാതെ പോയത് അയാളുടെ മരണത്തില്‍
കലാശിച്ചപ്പോള്‍, സൈനിക ബലാല്‍ക്കാരമായിരുന്നു
റെസിയയുടെ ദുരന്തം. പുതിയ ദേശത്ത് നല്ലൊരു ഭാവി സ്വപ്നം കാണുകയാണ് മൂന്നു പെണ്‍കുട്ടികളും.
ഒടുവിലത്തെ ആഖ്യാനമായാണ്
കേന്ദ്ര കഥാപാത്രത്തിന്റെ കഥയിലേക്ക് കടക്കുന്നതെങ്കിലും അതാണ് ഏറ്റവും
പഴക്കമേറിയതും. ‘രാത്രി ഭാഷണക്കാ’രിലെ ഡാനിയുടെ കഥ മാറ്റിവെച്ചാല്‍ നോവലിലെ
ഏറ്റവും ചടുലവും വൈകാരിക സാന്ദ്രതയിയന്നതുമായ ഭാഗം ‘ദി ഡ്യൂ ബ്രേക്കര്‍’ എന്ന ഈ അവസാന ഖണ്ഡം തന്നെയാണ്. വിധിവൈപരീത്യങ്ങളുടെ വിളയാട്ടവും ഇതിവൃത്ത
സങ്കീര്‍ണ്ണതയുടെ കയ്യടക്കവും ഇത്രമേല്‍ സമ്മേളിക്കുന്ന ഫിക് ഷനല്‍ ക്ലൈമാക്സുകള്‍
അപൂര്‍വ്വമാണ്. ‘സന്നദ്ധര്‍’ എന്ന് വിളിക്കപ്പെട്ട സൈനിക
വിഭാഗത്തില്‍ അയാള്‍ എത്തിപ്പെട്ട് ഒരു പതിറ്റാണ്ട് പിന്നിട്ട 1967-ലാണ് അത് തുടങ്ങുന്നത്. കാസേര്‍നസ് മിലിട്ടറി ബാരക്കില്‍ ശാരീരികവും
മാനസികവുമായ പീഡനങ്ങളെ ആസ്വദിക്കുന്നയാള്‍ എന്ന നിലയില്‍ ഏറെ പ്രസിദ്ധനായിരുന്ന
പീഡകന്‍, ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ഒരു ബാപ്റ്റിസ്റ്റ്
പാസ്റ്ററെ വധിക്കാനുള്ള ദൗത്യത്തിലാണ്. അതെ സമയം, അധികൃതരുടെ
കൈകളാല്‍ ഭാര്യ കൊല്ലപ്പെട്ട പാസ്റ്റര്‍ തന്റെ വിധിയും ഉടന്‍ നടപ്പിലായേക്കും
എന്നറിയുമ്പോഴും നിര്‍ഭയനാണ്. സഭാ മേധാവികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ച് ചര്‍ച്ചിലേക്ക്
പോകുന്ന പാസ്റ്റര്‍ ഡ്യു ബ്രേക്കറുടെയും സംഘത്തിന്റെയും കയ്യില്‍ അകപ്പെടുകയും
കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. എന്നാല്‍ പാസ്റ്ററെ ഒരു രക്തസാക്ഷി
പരിവേഷത്തിലേക്ക് ഉയര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കുന്ന അധികൃതര്‍
അയാളെ വിട്ടയക്കാന്‍ ഉത്തരവിടുന്നുവെങ്കിലും ആകസ്മികമായ ചില സംഭവവി കാസങ്ങളെ തുടര്‍ന്ന്
ഡ്യു ബ്രേ ക്കറുടെ മുഖത്ത് വലിയ മുറിവേല്‍ക്കാനും അയാളുടെ വെടി കൊണ്ട് പാസ്റ്റര്‍
മരിക്കാനും ഇടയാക്കുന്നു. ഇപ്പോള്‍, കല്‍പ്പന
ധിക്കരിച്ചതിനു വേട്ടയാടപ്പെടാന്‍ സാധ്യതയുള്ള നിലയില്‍ സ്വയം ഒളിച്ചോടെണ്ട അവസ്ഥ
അയാള്‍ക്ക് വന്നു ചേരുന്നു. പാസ്റ്ററുടെ അര്‍ദ്ധസഹോദരി ആന്‍ മുറിവേറ്റ ഡ്യു
ബ്രേക്കറെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഇരയായി കാണുകയും അയാളുടെ സംരക്ഷണം
ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഇരുവരും ഒരുമിച്ചു നാടുവിടുന്നതിലും ന്യു യോര്‍ക്കില്‍
എത്തുന്നതിലും കലാശിക്കുന്നത്. ആ രാത്രിയിലെ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ഇരുവരും
മുഴുവനായി ചര്‍ച്ച ചെയ്യുന്നതേയില്ല. അതിനു ശേഷം അയാള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല
എന്ന് മാത്രം. മകള്‍ പിറക്കുമ്പോള്‍ അവളോടുള്ള സ്നേഹം ഇരുവരും ഒരു പാപ മോചനമായി
കണ്ടെടുക്കുന്നു. ‘നല്ല മാലാഖ’ എന്നയര്‍ത്ഥത്തില്‍ മകള്‍ക്ക്
‘കാ’ എന്ന് പേരിടുന്നത് തന്നെ ആ വിമോചന ശ്രമത്തിന്റെ
പ്രതീകമായാണ്. എന്നാല്‍ അയാളുടെ പാപമോചന ശ്രമം ഒരിക്കലും പൂര്‍ണ്ണ വിജയമാകില്ല
എന്നതിന്റെ തെളിവ് അയാളുടെ കയ്യാല്‍ കൊല്ലപ്പെട്ട പാസ്റ്റര്‍ നല്‍കിയ ആഴത്തിലുള്ള
മുറിവടയാളത്തിന്റെ രൂപത്തില്‍ ആ മുഖത്തു എന്നും കല്ലിച്ചു കിടക്കും.
നോവലിന്റെ വര്‍ത്തമാന കാലത്ത്
ചകിതനും പശ്ചാത്താപ വിവശനുമായി ബ്രൂക്ക് ലിനിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍
നിശ്ശബ്ദമായി ജീവിതം പുലര്‍ത്തിക്കഴിയുകയാണ് ഡാന്റികായുടെ ഡ്യു ബ്രേക്കര്‍.
ഒളിച്ചു കഴിയുന്ന മുന്‍കാല ഭരണകൂട പീഡകനെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ ആവിഷകരിക്കുന്ന
കൃതിയായി നോവലിനെ കാണാം. എത്രയൊക്കെ ഓടിയൊളിക്കാന്‍ ശ്രമിച്ചാലും ഭൂതകാലം മനുഷ്യനെ
വേട്ടയാടുക തന്നെ ചെയ്യും; പ്രത്യേകിച്ചും പറഞ്ഞറിയിക്കാനാവാത്ത
ക്രൂരതകള്‍ ചെയ്തു കൂട്ടിയവരുടെ കാര്യത്തില്‍. ഹെയ്തി വിട്ടു മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും
കടലുകള്‍ താണ്ടിയുള്ള അന്യദേശത്തു അജ്ഞാതവാസം നയിക്കാന്‍ ശ്രമിക്കുന്ന മുഖ്യ
കഥാപാത്രത്തിന് കണ്‍വെട്ടത്തു തന്നെ അയാളുടെ ഭൂതകാലത്തിന്റെ ജീവിച്ചിരിക്കുന്ന
സാക്ഷ്യങ്ങളായി ഏറെപ്പേരുണ്ട്. അയാളുടെ വാടകക്കാര്‍ മാത്രമല്ല, പ്രണയപൂര്‍വ്വം ഒരുമിച്ചു കഴിയുന്ന ഭാര്യ തന്നെയും അക്കൂട്ടത്തിലുണ്ട്.
എന്നാല്‍ വൈകാരിക ആഘാതത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കും വിധം സാവധാനം
അനാവരണം ചെയ്യപ്പെടുന്ന നിഗൂഡതകളിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന്
വ്യക്തമാണ്. ഓരോ ഖണ്ഡത്തിലും വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെ പീഡകനെ
കുറിച്ച് കൂടുതല്‍ കൂടുതല്‍ വെളിവാക്കപ്പെടുകയും ഒടുവിലത്തെ ഭാഗത്തിലൂടെ അയാളുടെ
‘പ്രവര്‍ത്തന’രീതികളെ തന്നെ നാം നേരില്‍ കാണുകയും
ചെയ്യുന്നുണ്ടെങ്കിലും അയാളിലേറെ അയാള്‍ക്ക് ചുറ്റും കഴിയുന്നവരുടെയും അവരുടെ
അനുഭവങ്ങളുടെയും അവയുടെ സാമൂഹിക ദേശീയ മാനങ്ങളുടെയും ആവിഷ്കാരത്തിലാണ് നോവലിസ്റ്റ്
ഊന്നുന്നത്. ആന്‍ കണ്ടെത്തുന്നത് പോലെ, പാപ ബോധത്തിനും
വിട്ടുവീഴ്ചക്കും ഇടയില്‍ ഒരു പെന്‍ഡുലം പോലെ നോവലിലെ അനുഭവ തലം ചലിക്കുന്നു.
Crooked Plow by Itamar Vieira Junior
https://alittlesomethings.blogspot.com/2024/09/crooked-plow-by-itamar-vieira-junior.html
Eve out of Her Ruins by Ananda Devi
https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html
Half Blood Blues by Esi Edugyan
https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html
The Last Brother by Nathacha Appanah
https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html
No comments:
Post a Comment