ഒരു ഹ്രസ്വ ദീപ്തി- സ്മിതാ പാട്ടീലിന്റെ ജീവിതകഥ
1986 ഡിസംബര്‍ 13 -ന്
മുപ്പത്തിയൊന്നാം വയസ്സില്‍ പ്രസവ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് മരിക്കുമ്പോള്‍
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായ സ്മിതാ
പാട്ടില്‍ ഏതൊരു മികച്ച അഭിനേത്രിയും മോഹിച്ചു പോകുന്ന ഒരു നീക്കിയിരുപ്പിന്റെ
ഉടമയായിക്കഴിഞ്ഞിരുന്നു. പത്തുവര്‍ഷം മാത്രം നീണ്ടു നിന്ന അഭിനയ സപര്യക്കിടയില്‍
എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു എന്നത് മാത്രമല്ല, അവയില്‍
ഒട്ടുമിക്കതും ഇന്ത്യന്‍ നവ സിനിമയുടെ എക്കാലത്തെയും നല്ല ഈടുവെപ്പുകളില്‍
പെടുന്നവയായിരുന്നു എന്നതും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ പുരസ്കാരങ്ങള്‍
വാരിക്കൂട്ടിയവയായിരുന്നു എന്നതും അവരുടെ സംഭാവനയെ വേറിട്ട് നിര്‍ത്തുന്നു. രണ്ടു
ദേശീയ പുരസ്കാരങ്ങളും മൂന്നു ഫിലിം ഫെയര്‍ അവാര്‍ഡുകളും മാത്രമല്ല രാഷ്ട്രത്തിന്റെ
പദ്മശ്രീ പുരസ്കാരവും ഈ ചുരുങ്ങിയ കാലയളവില്‍ അവരെ തേടിയെത്തി. എഴുപതുകളിലെ
നിശിതമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ‘പാരലല്‍’ സിനിമയുടെ അച്ചുതണ്ടായിരുന്ന
കൂട്ടുകെട്ടുകളില്‍ എല്ലായിടത്തും സ്മിതയുണ്ടായിരുന്നു. സത്യജിത് റേ, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി, മൃണാള്‍ സെന്‍, ജി. അരവിന്ദന്‍, ജബ്ബാര്‍ പട്ടേല്‍ തുടങ്ങി ഇന്ത്യന്‍ സമാന്തര സിനിമയുടെ പ്രണേതാക്കാളുടെ
ചിത്രങ്ങളിലാണ് അവര്‍ നിറഞ്ഞു നിന്നത്. ഒപ്പം രാജേഷ് ഖന്നയെയും അമിതാബ് ബച്ചനെയും
പോലുള്ള വാണിജ്യ സിനിമാ നായകരോടൊപ്പം ആടിയും പാടിയും നൃത്തം ചെയ്തും മുഖ്യധാരയിലും
അവര്‍ ചുവടുറപ്പിച്ചു- അതില്‍ പലതും ഇതല്ല തന്റെ ഇടമെന്നു അവരെ
ബോധ്യപ്പെടുത്തിയെങ്കിലും. സ്മിതാ പാട്ടിലിന്റെ ദേഹ വിയോഗത്തിനു മൂന്നു
പതിറ്റാണ്ടിപ്പുറം അവരുടെ ജീവിതത്തെയും അഭിനയ സപര്യയെയും അടയാളപ്പെടുത്തി മുതിര്‍ന്ന
ജേണലിസ്റ്റും ചലചിത്ര നിരൂപകയുമായ മൈഥിലി റാവു രചിച്ച ജീവ ചരിത്ര പുസ്തകമാണ് “Smita
Patil – A Brief Incandescence”.
നവസിനിമാ
തരംഗം
അടിയന്തരാവസ്ഥാനന്തര മുഖ്യധാരാ സിനിമ പറഞ്ഞു പഴകിയ റൊമാന്‍സും പ്രതികാരവും
മെലോഡ്രാമയുമായി കുപിതനായ ചെറുപ്പക്കാരന്‍ എന്ന മിത്തിനെ പേര്‍ത്തും പേര്‍ത്തും
ബലാല്‍ക്കാരം ചെയ്തു കാലക്ഷേപം കഴിക്കുന്ന ഘട്ടത്തിലാണ് സത്യജിത് റേയും മൃണാള്‍
സെന്നും ഋത്വിക് ഘട്ടകും മുമ്പേ വഴികാണിച്ച മറ്റൊരു തരം സിനിമ സാധ്യമാണ് എന്ന നവസിനിമാ
തരംഗം ഇന്ത്യന്‍ ചലച്ചിത്ര സംസ്കാരത്തില്‍ വേരുറപ്പിക്കുന്നത്. ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെയും
ധൈഷണിക ഉള്ളടക്കത്തിന്റെയും കരുത്തുണ്ടായിരുന്ന ഈ സിനിമയുടെ സുവര്‍ണ്ണ കാലത്തിനും, മറ്റു പലപ്പോഴെന്നപോലെ ബംഗാള്‍ സിനിമ ഒരു
ദീപസ്തംഭാമായി വഴി തെളിയിച്ചു. അത് ഹിന്ദി സിനിമയിലേക്കും മലയാളവും കന്നഡയും
പോലുള്ള ഇതര പ്രാദേശിക ഭാഷാസിനിമയിലേക്കും വ്യാപിച്ചു. ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍
പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ കടന്നുവരവും ഈ മാറ്റത്തിന് ഊര്‍ജ്ജമായപ്പോള്‍
ചലച്ചിത്രമേളാ സംസ്കാരത്തിന്റെ വ്യാപനം, മുഖ്യധാരയുടെ
നീരാളിപ്പിടുത്തത്തിനപ്പുറം നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെയും ഉറപ്പുവരുത്തി. ഈ
അന്തരീക്ഷത്തിലാണ് സ്മിതാ പാട്ടില്‍, ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ഓം പുരി, ദീപ്തി
നവാല്‍, തുടങ്ങിയ അഭിനയ പ്രതിഭകള്‍ ഈ തരംഗത്തിന്റെ ഭാഗമായത്.
ഇക്കൂട്ടത്തില്‍, നിര്‍ഭാഗ്യകരമായ രീതിയില്‍ ശത്രുപക്ഷങ്ങളായിപ്പോയ
സ്മിതയും ശബാനയും നായികാ സങ്കല്‍പ്പങ്ങളില്‍ വരുത്തിയ മാറ്റത്തെ വിപ്ലവകരം എന്നുതന്നെ
വിളിക്കണമെന്ന് മൈഥിലി റാവു നിരീക്ഷിക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളെ അലങ്കാരം
മാത്രമായിക്കണ്ട മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായി കരുത്തുള്ള
സ്ത്രീകഥാപാത്രങ്ങള്‍ സിനിമയുടെ നെടുംതൂണായിമാറുന്നതിനു നവസിനിമ സാക്ഷ്യംവഹിച്ചപ്പോള്‍
അതിന്റെ കേന്ദ്രത്തില്‍ സ്മിതയും ശബാനയും ഉണ്ടായിരുന്നു.
തുടക്കം
സ്മിതാ പാട്ടിലിന്റെ വ്യക്തി ജീവിതത്തില്‍ ഏറെ പുരികങ്ങള്‍ ചുളിപ്പിച്ച ആ രാജ്
ബബ്ബര്‍ ബന്ധത്തെ കുറിച്ച് മൗനം പാലിക്കുമെന്ന മുഖവുരയോടെയാണ് പുസ്തകം
തുടങ്ങുന്നത് എന്നത് പുസ്തകത്തിന്റെ ഊന്നല്‍ എവിടെയാണ് എന്ന്
വ്യക്തമാക്കുന്നുണ്ട്. തന്റെ ഭാഗം പറയാനായി സ്മിത ജീവിച്ചിരിപ്പില്ല എന്നതും രാജ്
ബബ്ബര്‍ തികഞ്ഞ മൌനം പാലിക്കുന്നു എന്നതും അതൊരു വിലക്കപ്പെട്ട തലമായി നില്‍ക്കട്ടെ
എന്ന തീരുമാനത്തിലേക്ക് എഴുത്തുകാരിയെ എത്തിക്കുന്നു. ഗോസിപ്പുകള്‍ കൊണ്ട്
നിറക്കാതെ താന്‍ ആവിഷ്കരിക്കുന്ന ജീവിതത്തിനു തികഞ്ഞ മാന്യത നല്‍കുക എന്നതാണ് ഒരു
ജീവചരിത്ര കൃതിയെ മഹത്തരമാക്കുന്നത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യവും ഗാന്ധിയനുമായിരുന്ന ശിവാജിറാവു
ഗിര്ധാര്‍ പാട്ടില്‍, വിദ്യാതായി പാട്ടില്‍ ദമ്പതികളുടെ രണ്ടാമത്തെ മകളായി ജനിച്ച സ്മിതയുടെ
വ്യക്തിത്വത്തില്‍ ലീനമായിരുന്ന ഹൃദയ വിശാലതയും സഹജീവി സ്നേഹവും തുറന്ന സൗഹൃദമനോഭാവവും
‘സര്‍വ്വമത സമഭാവന’യെന്ന ഗാന്ധിയന്‍ ആദര്‍ശം കൊണ്ട് ആര്‍.എസ്.എസ്. രാഷ്ട്രീയത്തെ
ചെറുക്കാന്‍ ശ്രമിച്ച രാഷ്ട്രീയ സേവാ ദള്‍ സംസ്കാരത്തിന്റെ കൂടി സൃഷ്ടിയായിരുന്നു.
“ശക്തയും ലോല മനസ്കയും, സ്വതന്ത്ര ബുദ്ധിയും ആര്‍ക്കും പറ്റിക്കാവുന്നവളും, ആത്മവിശ്വാസമുള്ളവളും അരക്ഷിതയും- വൈരുധ്യങ്ങളെ സമന്വയിപ്പിക്കാന്‍
ശ്രമിക്കുമ്പോള്‍ തന്നെ അവയോടോപ്പം ജീവിക്കാനുള്ള ഒരു ഉള്‍ക്കരുത്തുണ്ടായിരുന്നു
അവര്‍ക്ക്”
എന്നും
“ശിശുസഹജമായ ഒരു വിശ്വാസവും ജിജ്ഞാസയും, ഒരേ സമയം ചിന്താധീനവും കുസൃതി പൂര്‍ണ്ണവും,
അവരിലുണ്ടായിരുന്ന കുട്ടി മുതിര്‍ന്നപ്പോഴും നിലനിന്നു എന്നപോലെ.
എന്നാല്‍, ഇതിനെല്ലാം ഉള്ളില്‍ ആരും സ്നേഹിച്ചു പോകുന്ന ഒരു
ലാളിത്യം, കടന്നു പോകുന്ന ഒരു കാറ്റിലും ആടുകയും ഉലയുകയും
എന്നാല്‍ ഒരിക്കലും ഒടിയാതിരിക്കുകയും ചെയ്യുന്ന ഉറച്ച വേരുകളുള്ള ഒരു വിളഞ്ഞ
മുകുളം”
എന്നും
സ്നേഹാരാധനയോടെ തന്റെ നായികയെ ജീവചരിത്രകാരി അടയാളപ്പെടുത്തുന്നു.
ആദ്യ അധ്യായങ്ങളില്‍ സ്മിതയുടെ കുട്ടിക്കാലവും സ്കൂള്‍ പഠനവുമൊക്കെയാണ്
വിവരിക്കപ്പെടുന്നത്. അക്കാലത്തുണ്ടായ സൗഹൃദങ്ങള്‍ താരപദവിയിലേക്കുയര്‍ന്നിട്ടും
ഉലച്ചില്‍ കൂടാതെ തുടരാന്‍ സ്മിത ശ്രദ്ധിച്ചിരുന്നു. പൂന ഫിലിം ഇസ്റ്റിട്യൂട്ടില്‍
തിയേറ്റര്‍ അക്കാദമിയില്‍ ജബ്ബാര്‍ പട്ടേല്‍, സതീഷ് അലേകര്‍, മോഹന്‍ അഗാഷേ
തുടങ്ങിവരോടൊപ്പം പതിവുകാരിയായിരുന്ന സ്മിതയെ പി. കെ. നായര്‍ ഓര്‍മ്മിക്കുന്നുണ്ട്.
അരുണ്‍ ഖോപ്കരുടെ ഡിപ്ലോമ ചിത്രമായ തീവ്ര മധ്യമിലെ മുഖ്യ കഥാപാത്രത്തെ
അവതരിപ്പിച്ചു കൊണ്ടായിരുന്നു സ്മിതയുടെ തുടക്കം. കഠിനാധ്വാനിയും
നര്ത്തകിയെങ്കിലും ചെയ്തു ശീലമില്ലാത്ത താന്‍പുര നൃത്തത്തിന് വേണ്ടി അര്‍പ്പണ
മനോഭാവത്തോടെ പരിശീലിക്കുന്നവളുമായ തന്റെ നായികയെ കുറിച്ച് സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍
ഖോപ്കര്‍ പങ്കുവെക്കുന്നുണ്ട്. ‘ചരന്‍ദാസ് ചോറി’ലൂടെ ബംഗാളി സിനിമയിലേക്കുള്ള ആദ്യ
ചുവടുവെപ്പില്‍ തന്നെ വിസ്മയിപ്പിച്ച പെണ്‍കുട്ടിയെ കുറിച്ച് സംവിധായകന്‍ ശ്യാം
ബെനഗല്‍ ഓര്‍ക്കുന്നു:
“ടി വി യിലും ഖോപ്കരുടെ ചിത്രത്തില്‍ നിന്നും കണ്ടത് വെച്ച് തുടക്കം മുതലേ
ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. എനിക്കറിയാമായിരുന്നു ഈ പെണ്‍കുട്ടി ക്യാമറയില്‍
ഒന്നാന്തരമായിരിക്കും.. അനുതാപ ഭാവമുള്ള ഒരു വ്യക്തിത്വം ഒരു മനുഷ്യനിലേക്ക്
കടന്നുചെല്ലാന്‍ നിങ്ങളെ അനുവദിക്കും... ഈ സ്വാഭാവിക സ്വയംപ്രകാശനം, അവരുടെ വികാരങ്ങള്‍ ഏതു രൂപത്തിലായാലും,
അതവളുടെ മുഖത്തു കാണാനാവും.”
നിരൂപകയുടെ
രചന
പുസ്തകത്തിന്റെ സിംഹഭാഗം അപഹരിക്കുന്നത് മൈഥിലി റാവുവിലെ ജീവചരിത്രകാരിക്കുമേല്‍
ആധിപത്യം സ്ഥാപിക്കുന്ന ചലചിത്ര നിരൂപകയാണ് എന്നത് ഒരു പ്രശ്നമായി ചിലപ്പോള്‍
വായനക്കാര്‍ക്ക് അനുഭവപ്പെടാം. സ്മിതയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ ഓരോ
ചിത്രങ്ങളെ കുറിച്ചും വിഷാദവും ഗഹനവുമായ പഠനങ്ങളായി സുദീര്‍ഘ വിവരണങ്ങള്‍
അധ്യായങ്ങളായിത്തന്നെ പുസ്തകത്തിലുണ്ട്. സ്മിത തന്റെ കഥാ പാത്രങ്ങളിലേക്ക് നടത്തിയ
പകര്‍ന്നാട്ടവും അതിനു വേണ്ടി നടത്തിയ തയ്യാറെടുപ്പുകളും അതീവ സൂക്ഷ്മമായി
വിവരിക്കുന്ന ഈ ഭാഗങ്ങള്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ
പ്രയോജനകരമായിരിക്കുമെങ്കിലും പലപ്പോഴും അവ ആവര്‍ത്തന സ്വഭാവമുള്ളതും
അമിതാരാധനയുടെ വര്‍ണ്ണങ്ങള്‍ കലര്‍ന്നതും ആയി അനുഭവപ്പെടാം. ‘സ്മിത പാട്ടീലും
അവരുടെ ദശാവതാരങ്ങളും’ എന്ന സുദീര്‍ഘ അധ്യായത്തില്‍ മന്താന്‍, ജയ്ത് രേ ജയ്ത്, ഭൂമിക,
അകലേര്‍ സന്ധാനെ, ചക്ര, ഉംബാര്‍ത്ത,
സുബഹ്, അര്‍ഥ, ബസാര്‍,
തരംഗ്, ആഖിര്‍ ക്യോം, എന്നിങ്ങനെ
സ്മിതയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളെ കുറിച്ചുള്ള സമഗ്ര വിമര്‍ശന പഠനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മിതാ പാട്ടില്‍ ഒരു മെത്തേഡ് ആക്റ്റര്‍
ആയിരുന്നില്ലെന്നും അവര്‍ തന്റെ ജന്മവാസനയെ പിന്തുടരുന്ന ഒരു ‘സംവിധായകന്റെ
അഭിനേതാവ്’ ആയിരുന്നു എന്നും എഴുത്തുകാരി നിരീക്ഷിക്കുന്നു. ശക്തയും പച്ചയായ
ജീവിതം ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുമായി സ്മിതയുടെ അഭിനയം ആവര്‍ത്തനങ്ങള്‍
ഉള്ളവയാണെന്ന് ചൂണ്ടിക്കാട്ടുന്ന വിമര്‍ശകരെ മികച്ചതല്ലാത്ത റോളുകള്‍ക്ക് പോലും
അവര്‍ പകര്‍ന്നു നല്‍കിയ തീക്ഷ്ണത കാണാതിരിക്കരുതെന്നു അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
വൈവിധ്യത്തിലേറെ ഈ തീക്ഷ്ണതയിലാണ് അവരുടെ മുദ്രയെന്നു മൈഥിലി റാവു കരുതുന്നു.
സ്മിതയും ശബാനയും തമ്മിലുള്ള ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച ശത്രുതയെ കുറിച്ച്
പുസ്തകത്തില്‍ പലവുരു സൂചനകളുണ്ട്. അരങ്ങു പിടിച്ചടക്കാന്‍ കഴിഞ്ഞതിലൂടെ മറ്റൊരു
മറുപടി ആവശ്യമില്ലെന്ന നിലപാടില്‍ സ്മിത താരതമ്യേന തന്റെ മനോഭാവം മറച്ചു
വെച്ചപ്പോള്‍ ശബാന കൊള്ളിവാക്കുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ചു. പില്‍ക്കാലം അക്കാര്യം അവര്‍ പരസ്യമായി ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്.
അതേസമയം മുഖ്യധാരയെയും സമാന്തര സിനിമയെയും വിജയകരമായി ഒരുമിച്ചു കൊണ്ടുപോകുന്നതില്‍
സ്മിതയെക്കാള്‍ ഏറെ മുന്നിലായിരുന്നു ശബാന.
എമ്പതുകളിലെ സ്മിതയുടെ അഭിനയജീവിതം വിചിത്ര സങ്കരത്തിന്റെതായിരുന്നു എന്ന്
എഴുത്തുകാരി നിരീക്ഷിക്കുന്നുണ്ട്. ഒരു വശത്ത് സത്യജിത് റേ ടി വി ക്ക് വേണ്ടി
ചെയ്ത സദ്ഗതി, ഗോവിന്ദ് നിഹലാനിയുടെ ആക്രോഷ്, അര്‍ദ്ധ സത്യ എന്നിവ
പോലുള്ള മഹദ് സിനിമകള്‍; മറുവശത്ത് തനിക്കൊരിക്കലും ചേര്‍ന്നതല്ലെന്ന
തിരിച്ചറിവിലേക്ക് വീണ്ടും വീണ്ടും സ്മിതയെ കൂട്ടിക്കൊണ്ടുപോയ ജനപ്രിയ വൈകൃത
സിനിമകള്‍- അമിതാബ് ബച്ചനോടോത്തുള്ള ആ മഴ നൃത്ത രംഗം സ്വകാര്യമായി ഏറെ കരയിച്ചിട്ടുണ്ടായിരുന്നു
സ്മിതാ പാട്ടീലിനെ. ചലച്ചിത്ര വിമര്‍ശകയായ ജീവചരിത്രകാരി തന്റെ നായിക ചെയ്ത ഒന്നിനും കൊള്ളാത്ത സിനിമകളുടെ ലിസ്റ്റ് ദയാരഹിതമായിത്തന്നെ
നിരത്തുന്നുണ്ട്. അത് വിവരിക്കുമ്പോഴും ആ ചിത്രങ്ങളിലെ കൊള്ളാവുന്ന ഏകഘടകം
സ്മിതയുടെ സാന്നിധ്യമായിരുന്നു എന്ന് അവര്‍ എടുത്തുപറയുന്നുമുണ്ട്. ജീവിതത്തില്‍
തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധൃതികൂട്ടിയ സ്മിത ഇവിടെയും അത് ആവര്‍ത്തിക്കുകയായിരുന്നു.
മുഖ്യധാര സിനിമക്ക് നായികമാരുടെ വെളുത്ത തൊലിയോടുള്ള ആരാധനയെയും ഇരുണ്ട
നിറത്തോടുള്ള നിഷേധത്തെയും മറികടക്കാനും തന്റേതായ ഒരു വശ്യതയുടെ മാനദണ്ഡം രൂപപ്പെടുത്തിയെടുക്കാനും സ്മിതയ്ക്ക് കഴിഞ്ഞു എന്നത്, സീനിനും സ്ക്രിപ്റ്റിനും അനുരോധമായി സ്വയം പരുവപ്പെടാനുള്ള അവരുടെ
സിദ്ധിയുടെ തെളിവ് തന്നെയാണ്. ‘പ്രതിബിംബത്തിന് പിറകിലെ സ്ത്രീ’ എന്ന അധ്യായത്തില്‍
സ്മിതയുടെ സൗഹൃദങ്ങളുടെയും അടുത്തിടപഴകിയിരുന്നവരോടുള്ള ബന്ധത്തിന്റെയും സൂചനകള്‍
ചുരുങ്ങിയ വാക്കുകളില്‍ പകരുന്നുണ്ട്. എങ്കിലും നേരത്തെ സൂചിപ്പിച്ച പോലെ, രാജ് ബബ്ബര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതേസമയം, മകളുടെ തെരഞ്ഞെടുപ്പ് അമ്മയില്‍ സൃഷ്ടിച്ച വികാരവിക്ഷോഭങ്ങളും ഗര്‍ഭകാലത്ത്
അമ്മയും മകളും എല്ലാം മറക്കാന്‍ ശ്രമിക്കുന്നതും ഹൃദ്യമായി
വിവരിക്കപ്പെടുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ മൂളിക്കേള്‍പ്പിച്ചിരുന്ന
പാട്ടുകളൊക്കെയും പാടിക്കൊടുക്കാന്‍ സ്മിത അമ്മയോട് പറയുമായിരുന്നു. എന്നാല്‍
പ്രതികിന് അതൊന്നും മൂളിക്കൊടുക്കാന്‍ അവര്‍ക്ക് പക്ഷെ യോഗമുണ്ടായില്ലെന്ന് ജീവിചരിത്രകാരി
വേദന കൊള്ളുന്നു. സുഹൃത്തുക്കളുടെയും സഹപ്രവര്ത്തകരുടെയും ഓര്‍മ്മകളില്‍ അവരുടെ
വാക്കുകളില്‍ തന്നെ ആവിഷ്കൃതമാകുന്ന ചിത്രങ്ങങ്ങാളായാണ് അവസാന അധ്യായം ‘ഞങ്ങളവളെ
ഓര്‍ക്കും വിധം’ അവതരിപ്പിക്കുന്നത്. റൌഫ് അഹമദ്, നന്ദിതാ
ദാസ്, ദീപ ദിയോസ്താലെ, ജിതേഷ് പിള്ള,
വൈശാലി ചക്രവര്‍ത്തി, മനോജ് കുമാര്‍, എന്നിവരുടെ സ്നേഹ നിര്‍ഭരമായ ഓര്‍മ്മകള്‍ ആണിവിടെ.
ഓര്‍മ്മകളിലെ
സ്മിതാ പാട്ടില്‍
സ്മിതാ പാട്ടില്‍ സ്മൃതികളില്‍ റൌഫ് അഹമദിന്റെ ഓര്‍മ്മകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.
രമേശ് സിപ്പിയുടെ ശക്തിയില്‍ അഭിനയിക്കുന്നത് മുമ്പ് താന്‍ നിരാകരിച്ച ജനപ്രിയ
ചേരുവകളോട് അനുരജ്ഞനം നടത്തുകയല്ലെ എന്ന ചോദ്യത്തിന് സ്മിത നല്‍കിയ മറുപടി
ഇതായിരുന്നു: താന്‍ സ്വയം വാണിജ്യവല്‍ക്കരിക്കുകയല്ല, മറിച്ച്, ഒരു
താരമാകുന്നതിലൂടെ എന്റെ ആ പതിവ് ആര്‍ട്ട് സിനിമക്ക് വാണിജ്യമൂല്യം നല്‍കാന്‍
ശ്രമിക്കുകയാണ്. രേഖയോടൊത്തു അഭിനയിക്കുന്നത് നിര്‍ത്തിയ അമിതാഭിന് വേണ്ടി മറ്റൊരു
നായികയെ തേടിക്കൊണ്ടിരുന്ന ജയ ഭാദുരിയാണ് സ്മിതയെ നിര്‍ദ്ദേശിച്ചത് എന്നും റൌഫ്
ഓര്‍ക്കുന്നു. സ്മിതയും ശബാനയും തമ്മില്‍ ഉണ്ടായിരുന്ന ശത്രുതയുടെ അടിയൊഴുക്കുകളും
റൗഫിന്റെ വാക്കുകളിലാണ് വ്യക്തമാകുന്നത്. ശബാനക്ക് മൂന്നാമത് ദേശീയ പുരസ്കാരം
ലഭിച്ചപ്പോള്‍ അക്കാര്യത്തില്‍ ഒന്ന് ശ്രമിക്കണമെന്ന് ഉപദേശിക്കുന്ന മഹേഷ്
ഭട്ടിനോട് ‘ഞാനിവിടെ അവാര്‍ഡുകള്‍ സമ്പാദിക്കാന്‍ വന്നതല്ല. എനിക്ക് നല്ല ജോലി
ചെയ്‌താല്‍ മതി’ എന്ന് പ്രതികരിച്ച സ്മിതയെ അദ്ദേഹം ഓര്‍ക്കുന്നു. ഒരു തരത്തിലുള്ള
ചരടുവലിയിലൂടെയും തനിക്കൊന്നും നേടേണ്ട എന്നും അങ്ങനെ ലഭിക്കുന്നതൊന്നും തന്നെ
തൃപ്തയാക്കില്ല എന്നും അവര്‍ പറഞ്ഞു. അമ്മ പകര്‍ന്നു തന്ന മൂല്യങ്ങളാണ് തനിക്കു
പ്രധാനമെന്ന് അവര്‍ നിലപാടെടുത്തു.
“ഞങ്ങള്‍ രണ്ടുപേരും ഒരിക്കലും സുഹൃത്തുക്കള്‍ ആവില്ലെന്ന് എനിക്ക്
ബോധ്യമായിരിക്കുന്നു. ഞങ്ങളുടെ ബന്ധത്തില്‍ അടിസ്ഥാനപരമായ എന്തോ പിശകുണ്ട്. ..
വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ ധ്രുവങ്ങളുടെ അന്തരത്തിലാണ്.”
എങ്കിലും ‘അര്‍ഥി’ല്‍ മികച്ചു നിന്നു എന്നതിന്റെ പേരില്‍ സ്മിത സപ്പോര്‍ട്ടിംഗ്
റോളുകള്‍ക്കാണ് അനുയോജ്യയെന്ന ശബാനയുടെ അനാവശ്യ പരാമര്‍ശം സ്മിതയെ വല്ലാതെ
വേദനിപ്പിച്ചിരുന്നു.
ഇന്ത്യന്‍ സിനിമ അതിന്റെ ഏറ്റവും ആഴമേറിയ ഒരപചയകാലത്തിലൂടെ കടന്നു പോകുമ്പോള്‍ അതിനു പുതിയ ജീവനും ദിശാബോധവും നല്‍കിയ ഒരു മുന്നേറ്റത്തിന്റെ തന്നെ കേന്ദ്രത്തില്‍ സ്വയം കണ്ടെത്താനും ഒരു മിന്നായം പോലെ ഹ്രസ്വമായിരുന്ന ജീവിതത്തിനിടെ സിനിമാചരിത്രത്തിന്റെ തന്നെ ഏറ്റവും ദീപ്തമായ ഒരു വഴിവിളക്കായി നിലയുറപ്പിക്കാനും കഴിഞ്ഞ, തന്നെ ഏറ്റെടുക്കയും സ്നേഹിക്കുകയും ചെയ്ത സൗഹൃദങ്ങളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും അകാലത്തില്‍ മറഞ്ഞുപോയ സ്മിതാ പാട്ടിലിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്നേഹവേദനയുടെ അഞ്ജലികള്‍ അര്‍പ്പിക്കുന്ന പുസ്തകം തന്നെയാണ് “Smita Patil – A Brief Incandescence”.
(സിനി ബുക്ക് ഷെല്‍ഫ്: ദൃശ്യതാളം മാസിക)
alsoread:
I Want to Live: The Story of Madhubala by Katijia Akbar
https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html
Dilip
Kumar: The Substance and the Shadow by Udaya Tara Nayar
https://alittlesomethings.blogspot.com/2018/03/blog-post_4.html
Dark Star: The Loneliness of
Being Rajesh Khanna by Gautam Chintamani
https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html
Her Again: Becoming Meryl Streep by Michael Schulman
https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html
Brigitte
Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman
https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html
Brando:
Songs My Mother Taught Me by Marlon Brando , Robert Lindsey
https://alittlesomethings.blogspot.com/2017/09/01.html
Romancing
with Life by Dev Anand
https://alittlesomethings.blogspot.com/2024/09/romancing-with-life-by-dev-anand.html
No comments:
Post a Comment