Featured Post

Sunday, September 1, 2024

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

 ദൈവനിഴല്‍പ്രദേശത്തിന്റെ സന്ദേശം




ആഫ്രിക്കന്‍ ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലെ കലാപകാരിയും നൂതന പാതയുടെ വക്താവുമായ ഐവോറിയന്‍ (Côte d'Ivoire- B.1955) എഴുത്തുകാരി വെറോനിക് താദ് യോ, ചെറുകഥകവിതനോവലുകള്‍കുട്ടികളുടെ സാഹിത്യം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. ചിത്രകാരി കൂടിയായ താദ് യോ അവരുടെ പുസ്തകങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുകയും സ്വന്തമായും ഗ്രൂപ്പുകളിലും ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ കൃതികളില്‍ പലതും ഇംഗ്ലീഷ് ഭാഷയിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. A vol d'oiseau (1986; As the Crow Flies), Loin de mon père (2010; Far from My Father), L'Ombre d'Imana (2000; The Shadow of Imana), Reine Pokou (2005; Queen Pokou) എന്നിവ അവരുടെ നോവലുകളില്‍ പ്രധാനപ്പെട്ടവയാണ്. രേഖീയമല്ലാത്തതും ശ്ലഥവുമായ ശൈലിയില്‍ രചിക്കപ്പെട്ട As the Crow Flies, “ഉയര്‍ന്നു പറക്കുകയും ഇടയ്ക്കിടെ ഒട്ടേറെ കഥകളിലേക്കും സ്വരങ്ങളിലേക്കും മനോനിലകളിലേക്കും ഇടങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും കൂപ്പു കുത്തുകയും ചെയ്യുന്ന പക്ഷിയുടെ വീക്ഷണത്തിലൂടെ കൃതിയുടെ പാഠവുമായി വിനിമയം നടത്താന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു” എന്നുംആ ഭിന്ന ചിത്രങ്ങളില്‍ “നിത്യ ജീവിത സംഭവങ്ങള്‍ ഉള്‍പ്പടെ ലോക ദുരന്തങ്ങള്‍” ആവിഷ്കരിക്കപ്പെടുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു *(1). ബോധധാരാ സമ്പ്രദായം ഉപയോഗിച്ചു ഒട്ടേറെ നഖചിത്രങ്ങളിലൂടെ (vignettes), പുരാതന ആഫ്രിക്കന്‍ കഥാ പാരമ്പര്യത്തെയും വാമൊഴി സമ്പ്രദായത്തെയും ഉപജീവിച്ചു പറയപ്പെടുന്ന നോവലില്‍ ജോനറുകള്‍ കൂടിക്കലരുന്നു. പ്രണയവും സാമൂഹ്യപ്രതിബദ്ധതയും ആത്മീയ, ധൈഷണിക സംഘര്‍ഷങ്ങളും സദുദ്ദേശത്തിന്റെ മാനുഷിക പരിമിതിയും പോലുള്ള സാര്‍വ്വത്രിക പ്രമേയങ്ങള്‍ പരിശോധിക്കപ്പെടുന്ന നോവലില്‍ സ്ത്രീവിരുദ്ധതആവിഷ്കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന ഏകാധിപത്യ സാഹചര്യങ്ങള്‍‘ഭൂമിയിലെ അധസ്ഥിതര്‍’ ("wretched of the earth") ആയിപ്പോയ ദരിദ്രരുടെ ദേശീയ കഥകള്‍ തുടങ്ങിയ ‘ആഫ്രിക്കന്‍’ എന്ന് മുദ്രകുത്തപ്പെട്ട പ്രമേയങ്ങളും കടന്നുവരുന്നുണ്ട്. സ്ത്രീയുടെ സ്വയം കണ്ടെത്തലിലും ശാക്തീകരണത്തിലും കൂടിയുള്ള ദേശനിര്‍മ്മിതിയെന്ന ആഫ്രിക്കന്‍ ‘വുമനിസ്റ്റ്/ ഫെമിനിസ്റ്റ്’ നിലപാട് നോവലിന്റെ അന്തര്‍ധാരയാണെന്നു പറയാം. ഇപ്പറഞ്ഞ പ്രമേയപരവും ശൈലീപരവുമായ നിരീക്ഷണങ്ങള്‍ താദ് യോയുടെ മറ്റു കൃതികള്‍ക്കും ബാധകമാണ്.

വെറോനിക് താദ് യോയുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവേ കണക്കാക്കപ്പെടുന്ന, റുവാണ്ടന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട The Shadow of Imana (translated by Véronique Wakerley) യെ സമീപിക്കുമ്പോള്‍ അതിന്റെ രചനയിലേക്കു നയിച്ച ദൌത്യത്തെ കുറിച്ച് പറയേണ്ടതുണ്ട്. സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ ഛാഢിയന്‍ എഴുത്തുകാരന്‍ നോക്കി ജെദാനുമിനെ (Nocky Djedanoum) പോലുള്ള അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagement) ആയിരുന്നു. സംഘത്തിലെ സ്ത്രീപ്രാതിനിധ്യങ്ങള്‍ മോനിക് ഇല്‍ബൂദോ (Monique Ilboudo - ബുര്‍കിനാ ഫാസോ)വെറോനിക് താദ് യോ എന്നീ എഴുത്തുകാരികളും കൂടാതെ വംശഹത്യ അതിജീവിച്ച എസ്തര്‍ മുജവായോയും (Esther Mujawayo)  ആയിരുന്നു. ഇവരുടെ സംഭാവനകളില്‍ മുജവായോയുടെ SurVivantes (‘Survivors’-Google translation)ഇല്‍ബൂദോയുടെ Murekatete എന്നിവ ഇംഗ്ലീഷില്‍ ലഭ്യമല്ല. പ്രസ്തുത സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതികള്‍ സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi- the Book of Bones, താദ് യോയുടെ The Shadow of Imana: Travels in the Heart of Rwanda എന്നിവയാണ്. മുജവായോ, ഇല്‍ബൂദോ, താദ് യോ എന്നീ മൂന്നു കൃതികളെയും വിശദമായ പഠനത്തിനു വിധേയമാക്കുന്ന ഒരു പഠനം നിരീക്ഷിക്കുന്നത് അവയില്‍ “പൊതുവായി ഉള്ള ഒരു പ്രധാന വശം വംശഹത്യാനന്തര ജീവിതത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഉത്കണ്ഠയാണ്അവയെല്ലാം ജീവിതംമരണംഅതിജീവനം എന്നിവയും പരിഗണിക്കുന്നു” *(2). 

റുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്ത സമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്. അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' *(3). ഡിയോപ്പിന്റെ കൃതി കൃത്യമായും ഒരു നോവലിന്റെ ഘടന പിന്തുടരുമ്പോള്‍ ‘ഇമാനയില്‍ ഭാഷാപരവും മാനസികാപഗ്രഥന തലങ്ങളിലും അനുഭവാവിഷ്കാരങ്ങളിലെ കാവ്യാത്മകവും തീക്ഷ്ണവുമായ നിരീക്ഷണങ്ങളിലുമുള്ള ഭാവനാത്മകകാവ്യാത്മകത മാറ്റിവെച്ചാല്‍ ഫിക് ഷന്‍ എന്നതിലേറെ ഉപന്യാസം, യാത്രാനുഭവംഓര്‍മ്മക്കുറിപ്പ്‌ എന്നീ വിവരണങ്ങള്‍ ഒക്കെയാണ് പ്രസക്തമാകുക. ഉപന്യാസകാരന്റെ/കാരിയുടെ സ്വരത്തെ ബഹുസ്വരവല്‍ക്കരിക്കുന്ന (pluralises ) നിരന്തരമായ ചോദ്യങ്ങള്‍ ചോദിക്കുകയും ഒരിക്കലും കൃത്യമായ നിര്‍വ്വചനങ്ങളിലേക്ക് ചുരുങ്ങാതിരിക്കുകയും ചെയ്യുന്ന മോണ്ടെനിയന്‍ ഉപന്യാസത്തിന് (Montaignean essay) ആഫ്രിക്കന്‍ സാഹിത്യത്തില്‍ പിന്തുടര്‍ച്ച ഉണ്ടായത് ഉപന്യാസത്തില്‍ അല്ലെന്നും ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ അതിനൊരു തുടര്‍ച്ചയുണ്ടെന്നും മറിയമാ ബായുടെ വിഖ്യാത കൃതിയെ (So Long A Letter-1980) പോലുള്ള ആദ്യകാല ആഫ്രിക്കന്‍ രചനകളെ ആധാരമാക്കി സോണിയ ലീ നിരീക്ഷിക്കുന്നു. ഈ പാരമ്പര്യത്തില്‍ ചേര്‍ത്തുവെച്ചാണ് താദ് യോയുടെ കൃതിയെ അവര്‍ പഠന വിധേയമാക്കുന്നത് *(4).

വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക്  നിര്‍ണ്ണായകമാരുന്നു. കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും  - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. അവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടു. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.  1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ്‌ 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാനടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് അശനിപാതമായി വാര്‍ത്തയെത്തിയത്. 1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ,  റുവാണ്ടന്‍ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയും (Juvénal Habyarimana) ബുറുണ്ടി പ്രസിഡന്റ് സൈപ്രിയന്‍ ന്റാറിമിറയും (Cyprien Ntaryamira) സഞ്ചരിച്ച വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും ഇരുവരും  കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കപ്പെടുകയും രണ്ടു ലക്ഷം സ്ത്രീകള്‍ ബാലാത്കാരം ചെയ്യപ്പെടുകയും ചെയ്തു. 'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ്” (“All the Tutsi are cockroaches”). “എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്. (“Exterminate the cockroaches) "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" (“Cut down the tall trees.”). ഹുടു അര്‍ദ്ധസൈനിക സംഘ ('Interahamwe' ) കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം. 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായ' വംശഹത്യയായിത്തീര്‍ന്നു ഈ നരമേധം. അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായി. യു. എന്‍. നടത്തിയ നാമമാത്ര ഇടപെടല്‍കൊണ്ട് ഒരു വിശേഷവും ഉണ്ടായില്ല. ഒടുവില്‍ജൂലൈ നാലിന് RPF (Rwandan Patriotic Front)  കിഗാലി കീഴടക്കിയതോടെയാണ് വംശഹത്യക്ക് അന്ത്യമായത്. നൂറ്റാണ്ടന്ത്യത്തില്‍ ഒരു ലക്ഷത്തോളം പേര്‍ വംശഹത്യാ കുറ്റത്തിന് വിചാരണ കാത്തു അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നു *(5).

താദ് യോയുടെ പുസ്തകം ആരംഭിക്കുന്നത് “വിട്ടുപോയിക്കഴിഞ്ഞും എന്നുമെന്നും നമുക്കുള്ളില്‍ വസിക്കുന്നവര്‍ക്ക്” എന്ന സമര്‍പ്പണത്തോടെയാണ് എന്നത്തുടര്‍ന്ന് വരുന്ന പേജുകളില്‍ റുവാണ്ടന്‍ ദുരന്തത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലേക്ക് വായനക്കാരെ കൂടി ഉള്‍പ്പെടുത്തുകയാണ്.

“ഞാനൊരു പരികല്‍പ്പനയുമായി പുറപ്പെടുകയായിരുന്നു: സംഭവിച്ചതെന്തോ അത് നാമോരോരുത്തരെയും ബാധിക്കുന്നതായിരുന്നു. അത് ആഫ്രിക്കയുടെ ഇരുണ്ട ഹൃദയത്തില്‍ നഷ്ടപ്പെട്ട ഒരു ജനതയുടെ മാത്രം പ്രശ്നമായിരുന്നില്ല. ആ ബഹളങ്ങള്‍ക്കും രോഷത്തിനുമെല്ലാം ശേഷം റുവാണ്ടയെ മറക്കുകയെന്നാല്‍ ഒറ്റക്കണ്ണന്‍ ആവുകയെന്നായിരുന്നുമൂകനും അംഗവൈകല്യം ഉള്ളവനുമാവുകയെന്നായിരുന്നു. അത് ഇരുട്ടില്‍ മറ്റാരുടെ മേലും ചെന്ന് മുട്ടാതിരിക്കാന്‍ കൈകള്‍ നീട്ടിപ്പിടിച്ചു നടക്കലായിരുന്നു.” (Ch.1)

സങ്കല്‍പ്പിക്കാനാവാത്ത ദുരന്തങ്ങള്‍ക്ക് ഒരു വ്യവസ്ഥ നല്‍കാനെന്നോണം താദ് യോയുടെ അവതരണം വളരെ സുഘടിതമാണെന്നു സോനിയ ലീ നിരീക്ഷിക്കുന്നു. ആറു ഭാഗങ്ങളായി തിരിച്ച ടെക്സ്റ്റ്, എഴുത്തുകാരി റുവാണ്ടയിലേക്ക് നടത്തിയ രണ്ടു യാത്രകളുടെ അവതരണമാണ്. ഇവക്കിടയില്‍ ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന തലക്കെട്ടുകളോടെ ചെറു അധ്യായങ്ങള്‍. ഈ സുഘടിത രീതി വാസ്തവത്തില്‍വംശഹത്യ അരങ്ങേറിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന എഴുത്തുകാരിയുടെ വീക്ഷണമൊഴികെ മറ്റൊരു ഏകീകരണ ഘടകവുമില്ലാത്ത അനുഭവ വൈവിധ്യങ്ങളെ വിരുദ്ധോക്തിയില്‍ തീക്ഷ്ണമാക്കുകയാണ്. ‘യാത്രകള്‍’ എന്ന് താദ് യോ വിവരിക്കുന്നുണ്ടെങ്കിലും ‘യാത്രാ വിവരണ സാഹിത്യം’ എന്നു പുസ്തകത്തെ വിളിക്കാനാവില്ല. സത്യത്തില്‍ അത്  “തിന്മയുടെ ഭയാനകതയെ ഉച്ഛാടനം ചെയ്യുന്നതിന് വേണ്ടി നരകത്തിലേക്ക് നടത്തുന്ന ഒരു സുദീര്‍ഘ യാത്രയാണ്. 1994 ഏപ്രില്‍ മുതല്‍ ജൂലൈ വരെ റുവാണ്ടന്‍ സര്‍ക്കാര്‍ അതിന്റെ തന്നെ ജനതയില്‍ ഒരു വിഭാഗമായ ടുട്സികള്‍ക്കെതിരെ ഏതാണ്ട് ഒരു മില്ല്യന്‍ ഇരകളെ സൃഷ്ടിച്ച വംശഹത്യ നടത്താന്‍ പ്രോത്സാഹനം നല്‍കി എന്ന് എങ്ങനെയാണു ഒരാള്‍ക്ക് എഴുതാനാകുക?(Ibid). ആഫ്രിക്കയുടെ വാമൊഴി പാരമ്പര്യം സഞ്ചിത ഓര്‍മ്മകള്‍ക്കു വിഘാതമാണോ എന്ന ചോദ്യം ‘അറിവിനെ ശാശ്വതമാക്കാന്‍ എഴുതിയേ പറ്റൂ’ എന്ന നിലപാടിലേക്ക് നോവലിസ്റ്റിനെ എത്തിക്കുന്നുണ്ട്.

            കിഗാലിയിലെത്തുന്ന ആഖ്യാതാവിന് നഗരത്തിന്റെ പ്രശാന്തതയും ഒന്നും സംഭിവിച്ചിട്ടില്ലെന്ന ഭാവവും വിചിത്രമായി അനുഭവപ്പെടുന്നുണ്ട്. പ്രകടമായ മുറിവുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞ നഗരത്തിലെ അന്തേവാസികളുടെ കണ്ണുകളില്‍ മാത്രമാണ് ഇപ്പോള്‍ അത് കാണാനാവുക. ‘അങ്ങേയറ്റത്തെ പൈശാച’ത്തിന്റെ ഒരു മേഖലയിലേക്കാണ് താന്‍ പ്രവേശിക്കുന്നതെന്നും പരാവര്‍ത്തനം ചെയ്യാനാവാത്ത ഒന്നിനെ വായനക്കാര്‍ക്കു വേണ്ടി താന്‍ പരാവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും അവര്‍ക്ക് തോന്നുന്നു. എങ്കിലും അത് പറഞ്ഞേ പറ്റൂ എന്നിടത്താണ് ‘എഴുതുകയെന്നത് ദൗത്യം’ ആയിത്തീരുന്നത്. ലളിതവും പലപ്പോഴും കാവ്യാത്മകവുമായ ഭാഷയില്‍ വംശഹത്യയുടെ ഭീകരത അരങ്ങേറിയ, സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്ന ഇടങ്ങളിലേക്കുള്ള യാത്രകള്‍  അവര്‍ വിവരിക്കുന്നു. കാവല്‍ക്കാരന്‍ കൈക്കൂലി പോലും വാങ്ങി യഥേഷ്ടം സന്ദര്‍ശകരെ അനുവദിക്കുന്നത് കാണുമ്പോള്‍ അവര്‍ ചിന്തിക്കുന്നു: ഇത്ര ദൂരെ നിന്ന് ഇതൊക്കെ കാണാന്‍ വന്ന തന്നെ കുറിച്ച് അയാള്‍ എന്താവും കണക്കു കൂട്ടുന്നത്‌അയ്യായിരം പേര്‍ കൊല ചെയ്യപ്പെട്ട ന്ററാമ (Ntarama) ചര്‍ച്ചില്‍ കൂടിക്കിടക്കുന്ന തലയോട്ടികളും അസ്ഥികളും തൂവിപ്പോയ രക്തക്കറകളും ആയുധങ്ങളും എല്ലാര്‍ക്കും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പീഡിത യുവതിയുടെ ശരീരവും ആഖ്യാതാവ് വിവരിക്കുന്നു. കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങളെക്കാള്‍ ഭീകരമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് അതിജീവിച്ചവരുടെയും പ്രിയപ്പെട്ടവരെ പിറകിലുപേക്ഷിച്ചും രാജ്യം വിടാന്‍ നിര്‍ബന്ധിതരായവരുടെയും കൊലയാളികളായി ജീവിച്ചു ഇപ്പോള്‍ വിധി കാത്തു കഴിയുന്നവരുടെയും സാക്ഷിമൊഴികളും ചില കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രരായി പുറത്തുണ്ട് എന്ന അറിവുമായിരുന്നു. ബാലാത്കാരത്തിന്റെ ഫലമായി പിറന്ന കുട്ടികള്‍വെറുപ്പിന്റെ സന്തതികള്‍സ്നേഹം ലഭിച്ചിട്ടില്ലാത്തവര്‍, ആര്‍ക്കും വേണ്ടാത്തവര്‍എന്നിവരെ കുറിച്ച് എന്താണ് പറയുകയെന്ന ചോദ്യം എല്ലാ വംശഹത്യകളിലും എന്ന പോലെ റുവാണ്ടയിലും മുഴങ്ങുന്നത് ആഖ്യാതാവ് അറിയുന്നുണ്ട്. ഇതെങ്ങനെ സാധിച്ചുഎങ്ങനെയാണ് സാധാരണ മനുഷ്യര്‍ക്ക്‌ തങ്ങളുടെ തന്നെ ഇഷ്ടപ്രകാരം ഇതൊക്കെ സാധ്യമായത്എന്ന ചോദ്യങ്ങളോടൊപ്പം നടുക്കുന്ന ഒരു ആത്മ പരിശോധനയുടെ ആവശ്യവും അവരെ മഥിക്കുന്നു: അവരുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ താന്‍ വ്യത്യസ്തയാകുമായിരുന്നോ?

            ആത്മ പരിശോധനയും അന്വേഷണവും മുന്നിട്ടു നില്‍ക്കുന്ന ആദ്യ ഭാഗത്തിനുശേഷം രണ്ടാം ഭാഗത്ത്, ഇരകള്‍ ഉള്‍പ്പെടുന്നവരുടെ സാക്ഷ്യങ്ങളിലേക്ക് നോവലിസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രഥമ വ്യക്തിക ആഖ്യാനത്തിനു (first person narrative) പകരം തൃതീയ വ്യക്തിക (third person) ആഖ്യാനം ഉപയോഗിച്ച് സാങ്കല്‍പ്പിക പാത്രസൃഷ്ടിയിലേക്കു തിരിയുന്ന നോവലിസ്റ്റ്, ജീവിച്ചിരിക്കുന്നവരെ വേട്ടയാടുന്ന മരിച്ചവരുടെ പ്രതിനിധാനത്തെ പോലും സൃഷ്ടിക്കുന്നു. തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടുവെന്നും എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്നവര്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി തരാത്തത് എന്നും അവര്‍ക്കറിയണം. യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്നവര്‍ തങ്ങളെ മറന്നു പോയതാണ് അവരുടെ രോഷത്തിന്റെ ഉറവിടം എന്ന് വ്യക്തമാണ്‌.

“അവരില്‍ ചിലര്‍ ഏറെ കുപിതരയിരുന്നതുകൊണ്ട് ഭൂമി വിട്ടു പോകേണ്ട സമയമായപ്പോഴും അതിനു വിസമ്മതിച്ചു.” (P.41)

തലയറുക്കപ്പെട്ട അത്തരം ഒരാത്മാവ് കടുത്ത വിമ്മിഷ്ടം കാണിക്കുകയും വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനെ ശാന്തനാക്കാനായി വിളിച്ചു വരുത്തുന്ന സിദ്ധന്‍ (diviner) ആ പ്രതികാര ദാഹത്തെ ഏറെ പണിപ്പെട്ടാണ് അടക്കുന്നത്:

“അദ്ദേഹം, സമാദരണീയന്‍സമയത്തിന്റെ നിഗൂഡതകള്‍ അറിഞ്ഞ മഹാജ്ഞാനിഎത്തിയപ്പോള്‍മഴയെ അഭിവാദ്യം ചെയ്തുകാറ്റിന് നേരെ തിരിഞ്ഞുഎന്നിട്ട് രോഷാകുലനായ ആത്മാവിനെ ശ്രവിച്ചു. അദ്ദേഹം അയാളുടെ കൊലയുടെ, തലയറുക്കപ്പെടും മുമ്പ് അയാള്‍ അനുഭവിച്ച അപമാനങ്ങളുടെയും പീഡനങ്ങളുടെയും കഥ കേട്ടു.

“ആത്മാവ് നിശ്ശബ്ദനായപ്പോള്‍ സിദ്ധന്‍ പല അനുകമ്പാ വാക്യങ്ങളും പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു: “ഞാന്‍ കരയുമ്പോള്‍ പോലുംഎനിക്കറിയാം എന്റെ വേദന ക്രൂരത കൊണ്ട് അരിഞ്ഞുവീഴ്ത്തപ്പെട്ട നിന്റെ സഹനത്തിന്റെ അരികിലെങ്ങുമെത്തില്ല. ഞാന്‍ വിനീതനായി എത്തിയത് ഓര്‍മ്മകള്‍ മുറിവുകളെ പോലെ തുറക്കുന്ന ഈ രാത്രയില്‍ താങ്കളോടും മറ്റു പരേതരോടും എന്നെ മൌനത്തിന്റെയും വിലാപത്തിന്റെയും ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്യണമെന്നു അഭ്യര്‍ഥിക്കാനാണ്. മരിച്ചുപോയ ആയിരങ്ങള്‍ അടങ്ങിയ നിങ്ങളുടെ എല്ലാവരുടെയും മുമ്പില്‍ ഞാന്‍ നില്‍ക്കുന്നുനിങ്ങള്‍ക്ക് നിങ്ങളുടെ കത്തുന്ന നോട്ടം എന്റെ മുഴു നഗ്നതയില്‍ പതിപ്പിക്കാം. ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ദുര്‍ബ്ബലനാണ്, മനുഷ്യകുലത്തില്‍ പെട്ട നിസ്സഹായന്‍.

“നിങ്ങളുടെ വേദനയുടെ കവാടം ഭേദിക്കാന്‍ ഞാനാര്നിങ്ങളുടെ രോഷത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താന്‍ ഞാനാര്‌?

“ഞാന്‍ ചില സത്യങ്ങള്‍ അന്വേഷിക്കുന്ന യാചകനാണ്. നമ്മുടെ ഹിംസയുടെ ഗര്‍ത്തത്തില്‍ പെട്ടുപോയ മനുഷ്യനാണ് ഞാന്‍. ഞാനിവിടെയുള്ളത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരവസരം നല്‍കണമെന്ന് അംഗീകരിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കാനാണ്.

ഇത്രയും പറഞ്ഞു സിദ്ധന്‍ നിര്‍ത്തി.” (P.42,43)

തുടര്‍ന്ന് കോഴിയെ നേദിച്ചും മറ്റു അഭിചാരമുറകളിലൂടെയും രാത്രി അവസാനിക്കുകയും മഴ തോരുകയും പുലരിയുടെ നിത്യജീവിത ശബ്ദങ്ങള്‍ മുഴങ്ങിത്തുടങ്ങുകയും ചെയ്യുമ്പോള്‍ പ്രകൃതി കലിയടങ്ങിയതായി കാണപ്പെടുന്നു.

“അപ്പോള്‍ തന്റെ എതിര്‍പ്പ് അവസാനിപ്പിക്കാറായി എന്ന് മൃതാത്മാവ് തിരിച്ചറിഞ്ഞു. അസ്തിത്വത്തിന്റെ മറുവശത്തേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുന്ന യാത്രക്ക് അവന്‍ തയ്യാറായി. ഒരൊറ്റ തുള്ളി ജലവും ആകാശത്തു നിന്ന് പൊഴിയാതയപ്പോള്‍അവന്‍ പൊയ്ക്കഴിഞ്ഞിരുന്നു” (P.43).

സിദ്ധന്‍ എല്ലാവരോടുമായി ഉദ്ബോധിപ്പിക്കുന്നു:

“നാം നമ്മുടെ മരിച്ചുപോയവരെ അടക്കണംഅപ്പോഴവര്‍ക്ക് ശാന്തരായി നമ്മെ കാണാന്‍ വരാന്‍ കഴിയുംഅവരുടെ ജീര്‍ണ്ണതയും കണ്ണുപൊട്ടിക്കുന്ന നഗ്നതയും മറച്ച്നമ്മെ ശപിക്കാതെ.”

തുടര്‍ന്ന് അയാള്‍ ജീവിതാസക്തിയുടെ പാഠത്തെ മൃത്യുവിന്റെ സന്ദേശവുമായി കൂട്ടിച്ചേര്‍ക്കുന്നു:

“മരിച്ചവര്‍ തന്നെയാണ് നമ്മോടു ജീവിതം തുടരാന്‍ ആവശ്യപ്പെടുന്നത്പുതുതായി തുടങ്ങാന്‍ഇനിയൊരിക്കലും അവര്‍ക്ക് ഉരിയാടാനാവാത്ത വാക്കുകള്‍ ആവര്‍ത്തിക്കാന്‍, നാം നൈരാശ്യം പൂണ്ടും കണ്ണീരോഴുക്കിയും അവരുടെ വഴിമുടക്കിയാല്‍ അവര്‍ക്കെങ്ങനെയാണ് തിരികെ വരാനാകുകനാമവര്‍ക്ക്‌ വേണ്ടി വാതിലുകള്‍ തുറക്കണംഅവരെ കുടിയിരുത്തണം, നാമെങ്ങനെ കഴിയുന്നുവെന്ന് കാണിച്ചുകൊടുക്കണം, നമ്മുടെ ഓര്‍മ്മ അവരുടെ നേരെ സ്നേഹത്തോടെ, സൌഹൃദത്തോടെഉത്തരവാദിത്തബോധത്തോടെ തിരിയണം” (P.43).

തുടര്‍ന്ന് സിദ്ധന്‍ ആളുകളെ അഭിസംബോധന ചെയ്യുകയും തങ്ങളുടെ ഹൃദയങ്ങളില്‍ ബാക്കിയായ വെറുപ്പിന്റെ അംശങ്ങളെ തൂത്തുകളയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെയല്ലാതെ നാടിനു മുന്നോട്ടു പോകാനാവില്ല എന്ന് പറയുന്ന സിദ്ധന്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്‌: തങ്ങള്‍ ഇരയാക്കപ്പെട്ടുവെന്നും ആ നിലക്ക് പ്രതികാരത്തിനു തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമുള്ള ധാരണ ഹിംസയുടെ ചാക്രികത സൃഷ്ടിക്കുകയെ ഉള്ളൂ. ബുബാക്കര്‍ ഡിയോപ്പിന്റെ കൃതിയില്‍ താദ് യോയുടെ സിദ്ധനെ ഓര്‍മ്മിപ്പിക്കുന്ന  ഒരു വയോധിക കഥാപാത്രം പറയുന്നുണ്ട്:

“എനിക്ക് നിങ്ങളോട് പറയാനുണ്ട്: നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍  അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ല. അവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്. തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍സെമിയോന്‍ ഹാബിനെസ, ആവര്‍ത്തിക്കുന്നു, നിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂ: ഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള  ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. നിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ല. അത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവും. ഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നു: നിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.” (Murambi, the Book of Bones- Bubacar Boris Diop, Fiona Mc Laughlin, Indiana University Press, 2006, P.164).

നോവലിന്റെമൊത്തം പ്രോജക്റ്റിന്റെ ('Project Rwanda, Writing as a duty to remember') സന്ദേശമാണ് ഇവിടെ വിവരിക്കപ്പെടുന്നത്. ഇത്തരം രംഗങ്ങളാണ് താദ് യോയുടെ കൃതിയെ ‘നോവല്‍’ എന്ന വിവരിക്കുന്നതിനു നിദാനവും.

            നോവലിന്റെ ‘രണ്ടാം യാത്രയെന്ന അവസാന ഭാഗം ആദ്യഭാഗത്തിലെ പ്രഥമ വ്യക്തിക ആഖ്യാനത്തിലെക്കും ഉപന്യാസ സ്വഭാവത്തില്‍ നടത്തപ്പെടുന്ന ദാര്‍ശനിക നിരീക്ഷണങ്ങള്‍സ്ഥിതിവിവര കണക്കുകള്‍തുടങ്ങിയവയിലെക്കും തിരികെ പോകുന്നു (Lee, Sonia). ‘നാം തീര്‍ത്തും നിശൂന്യരാണെങ്കില്‍, എന്തിനെഴുതണം?’ എന്ന നൈരാശ്യം ഒരു ഘട്ടത്തില്‍ നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നുണ്ട്. വൈയക്തിക സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതും ഓര്‍മ്മിക്കുന്നതും ദൌത്യമായി തീരുന്നതെങ്ങനെ എന്ന ചോദ്യം ഒരൊറ്റ സാക്ഷി പറയാന്‍ ഒരാളും ബാക്കിയാവരുതെന്ന വംശഹത്യയുടെ സൂത്രധാരന്മാരുടെ തീരുമാനത്തെ കുറിച്ചുള്ള HRW (Human Rights Watch) റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നോവലന്ത്യം സ്ഥാപിച്ചെടുക്കുന്നു.

“അതെഓര്‍മ്മിക്കുക. സാക്ഷി പറയുക. ഇതേയുള്ളൂ നമുക്ക് ഭൂതകാലത്തോട് പൊരുതാനും മനുഷ്യത്വം പുനസ്ഥാപിക്കാനും” (P.97).

സംഭവിച്ച തരം അതിരില്ലാത്ത ഹിംസയുടെ ചരിത്രവുമായി പൊരുത്തപ്പെടാനുള്ള മാര്‍ഗ്ഗം അവയിലൂടെ കടന്നുപോയവരുടെ കലര്‍പ്പില്ലാത്ത അനുഭവങ്ങളിലൂടെ അത് രേഖപ്പെടുത്തലാവാം എന്ന് താദ് യോ കരുതുന്നു. അതിജീവിച്ചവരില്‍ ഒരാള്‍ പറയുന്നത് പോലെ: “അറിയാന്‍ ഭയക്കരുത്!” (P.117). എന്നാല്‍ തുടക്കത്തില്‍ കണക്കുകൂട്ടിയിരുന്ന പോലെ ‘റുവാണ്ട’യെ ഉച്ഛാടനം ചെയ്യുക സാധ്യമല്ലെന്ന് ഒടുവില്‍ അവര്‍ തിരിച്ചറിയുന്നുണ്ട്:

 “ഞാന്‍ റുവാണ്ടയില്‍ നിന്ന് മുക്തയായിട്ടില്ല. റുവാണ്ട ഉച്ഛാടനം ചെയ്യപ്പെട്ടിട്ടില്ല. അപകടം ഇപ്പോഴുമുണ്ട്, ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നതായികുറ്റിക്കാട്ടില്‍ തങ്ങിനില്‍ക്കുന്നതായിനാടിന്‍റെ അതിരില്‍” (P.134).

റുവാണ്ട താനുള്‍പ്പെടുന്ന മാനവ കുലത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന, മനുഷ്യത്വമില്ലായ്മയെന്ന നിന്ദ്യത സ്ഥല കാലാതീതമാണ് എന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തിനെതിരെ ‘ഓര്‍മ്മിച്ചിരിക്കുകകരുതിയിരിക്കുക’ എന്ന പടച്ചട്ടയാണ് ഒരുപക്ഷെ നോവല്‍ മുന്നോട്ടു വെക്കുന്നത്ഈ വാക്യങ്ങളോടെയാണ് നോവല്‍ അവസാനിക്കുന്നത്:

“മനസ്സിലാക്കുക. വെറുപ്പിന്റെ പ്രവര്‍ത്തന രീതിയെ വ്യവച്ഛേദിക്കുക. വിഭജിക്കുന്ന വാക്കുകള്‍. ഒറ്റിനെ അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തികള്‍. ഭീകരതയെ കെട്ടഴിച്ചു വിടുന്ന ചേഷ്‌ടകള്‍.

അറിയുക. നമ്മുടെ മനുഷ്യകുലം അപകടത്തിലാണ്” (P.134).

ദൈവം ഉറങ്ങാനെത്തുന്ന ദേശമെന്നു പുരാണങ്ങള്‍ പറഞ്ഞ ദേശം എന്തുകൊണ്ട് ഒരു ദൈവ നിഴല്‍ പ്രദേശമായി (Shadow of Imana) എന്ന ചോദ്യത്തെ നേരിടുമ്പോള്‍, കഴിഞ്ഞു പോയതിന്റെ പോസ്റ്റുമോര്‍ട്ടം എന്നതിലും പ്രധാനം ഇനിയത് ആവര്‍ത്തിക്കാതിരിക്കാന്‍ ഉണര്‍ന്നിരിക്കുക എന്നതു തന്നെയാണ് എന്നുകൂടിയകാം ആ തലക്കെട്ടും സൂചിപ്പിക്കുന്നത്.

References:

1. https://www.encyclopedia.com/arts/culture-magazines/tadjo-veronique-1955

2. de Beer, Anna-Marie, & Snyman, Elisabeth. (2015). Shadows of life, death and survival in the aftermath of the Rwandan genocide. Tydskrif vir Letterkunde, 52(1)113-130. https://dx.doi.org/10.4314/tvl.v52i1.8

3. Qtd from Manthia Diawara by Fiona Mc Laughlin, “Introduction to Murambi, The Book of Bones “To call a monster by its name”, P. XVI

4. Lee, Sonia. "The Emergence of the Essayistic Voice in Francophone African Women Writers: Véronique Tadjo's L'Ombre d'Imana." In The Modern Essay in French: Movement, Instability, Performance, edited by Charles Forsdick and Andrew Stafford, pp. 77-86. Oxford: Peter Lang, 2005

5. Tadjo, Veronique. (2010). Genocide: The changing landscape of memory in Kigali. African Identities. 8. 379-388. 10.1080/14725843.2010.513252

 

more on Rwandan genocide:

Murambi, The Book of Bones by Boubacar Boris Diop

https://alittlesomethings.blogspot.com/2017/05/blog-post_62.html

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

No comments:

Post a Comment