Featured Post

Wednesday, September 4, 2024

The Translation of Love by Lynne Kutsukake

 

വിവര്‍ത്തനാന്ത്യം ജീവിതം





(ജാപ്പനീസ്-കനേഡിയന്‍ നോവലിസ്റ്റ് ലിന്‍ കുറ്റ്സുകാകെയുടെ  കാനഡ- ജപ്പാന്‍ സാഹിത്യ പുരസ്കാരം (2016) നേടിയ പ്രഥമ കൃതി ‘The Translation of Love’ അമേരിക്കന്‍ അധിനിവിഷ്ഠ ജപ്പാന്‍ പശ്ചാത്തലത്തില്‍ യുദ്ധവും നാടുകടത്തലും ദേശ നഷ്ടവും നേരിട്ട വേരറ്റ മനുഷ്യരുടെ അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്നു. സ്തോഭജനകമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പുസ്തകം നവയുവ (Young adults) വായനാ സമൂഹത്തെ പ്രത്യേകം ലക്ഷ്യം വെക്കുന്നു.)

പേള്‍ ഹാര്‍ബറിനെ തുടര്‍ന്ന് ജപ്പാനെ അന്തിമമായി മെരുക്കുകയെന്ന അമേരിക്കന്‍ നയം ആ രാജ്യത്തിന്റെ സംസ്കാരത്തെയും നാഗരികതയെയും തരിപ്പണമാക്കുകയും ജനറല്‍ ഡഗ്ലസ് മക്ആര്‍തറുടെ മേല്‍നോട്ടത്തില്‍ അമേരിക്കന്‍ ഇറക്കുമതി ‘ജനാധിപത്യം നടപ്പിലാക്കുകയും ചെയ്തപ്പോള്‍, കീഴടങ്ങിയ ‘ചക്രവര്‍ത്തിയെന്ന പാവ അണിയറയില്‍ പഞ്ചപുച്ഛമടക്കി കഴിയുന്നുണ്ടായിരുന്നു. അമേരിക്കന്‍ ബോംബിങ്ങില്‍ നിലംപരിശായ തെരുവുകളിലൂടെ അധിനിവേശ സൈനികര്‍ അധികാരത്തിന്റെ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത്‌ റോന്തു ചുറ്റിയപ്പോള്‍ അവര്‍ക്കായി തഴച്ചു വളര്‍ന്ന നാനാതരം ലഹരികളുടെ അധോലോകങ്ങളില്‍ നിസ്സഹായരായ ജനതയുടെ നിലനില്‍പ്പിന്റെ വിധേയത്വ പൂര്‍ണ്ണമായ ഭവ്യതയുടെ ഉത്പന്നമായി ജാപ്പനീസ് സ്ത്രീത്വം അഴുകിനശിച്ചു. കടലുകള്‍ക്കക്കരെ ജനാധിപത്യത്തിന്റെ പറുദീസകളായ പാശ്ചാത്യ ദേശങ്ങളില്‍ ജപ്പാന്‍ വംശജര്‍ക്കെതിരെയുള്ള മുന്‍വിധികള്‍ ഏറ്റവും നിന്ദ്യമായ വംശവെറിയുടെ മാനങ്ങള്‍ കൈക്കൊണ്ടു. അമേരിക്കയില്‍ ജാപ്പനീസ് കുടിയേറ്റക്കാര്‍ ഒരു പരിധി വരെയെങ്കിലും നിന്നുപിഴക്കാനുള്ള ഇടം കണ്ടെത്തിയതിനു പിന്നില്‍, അധിനിവേശത്തിനു ഭാഷാപരമായും സാംസ്കാരികമായും ഇടയാളന്മാരും വിവര്‍ത്തകരുമായി അവരെ ആവശ്യമുണ്ട് എന്നതും ഒരു ഘടകമായിരുന്നു. എന്നാല്‍ കാനേഡിയന്‍ സര്‍ക്കാര്‍, തങ്ങള്‍ കരുതല്‍ തടങ്കലിലാക്കിയിരുന്ന ജാപ്പനീസ് കുടിയേറ്റക്കാര്‍ യുദ്ധാനന്തരം ഒഴിഞ്ഞുപോയെ തീരൂ എന്ന അന്ത്യശാസനം നല്‍കുകയാണുണ്ടായത്. അവര്‍ ഒന്നുകില്‍ ഇതര ദേശങ്ങളിലേക്ക് ഭാഗ്യപരീക്ഷണം നടത്താന്‍ നിര്‍ബന്ധിതരായി, അല്ലെങ്കില്‍ ജപ്പാനിലേക്കു തന്നെ തിരിച്ചയക്കപ്പെട്ടു. തരിപ്പണമായ ദേശത്തിന് ആര്‍ക്കും ഒരു സ്വദേശബോധം പോലും നല്‍കാനാവുമായിരുന്നില്ല എന്നത് അവരെ തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യം മാത്രമായിരുന്നു. ജപ്പാന്‍ ‘വിമോചിതമായിരുന്നു, പക്ഷെ അത് തളര്‍ന്നു പോയിരുന്നു, അന്ധാളിച്ചു പോയിരുന്നു. മൂന്നാം തലമുറ ജാപ്പനീസ്-കനേഡിയന്‍ നോവലിസ്റ്റ് ലിന്‍ കുറ്റ്സുകാകെയുടെ യുവപ്രതിഭാ പുരസ്കാരവും കാനഡ- ജപ്പാന്‍ സാഹിത്യ പുരസ്കാരവും (2016) നേടിയ പ്രഥമ കൃതി ‘ദി ട്രാന്‍സ്ലേഷന്‍ ഓഫ് ലവ് എന്ന നോവലിന്റെ വായനയില്‍ ഈ വസ്തുതകള്‍ പ്രധാനമാണ്.

ഫുമിയെന്ന പന്ത്രണ്ടുകാരി ഒരു കുടുംബ നിഗൂഡത അനാവരണം ചെയ്യാനുള്ള അന്വേഷണത്തിലാണ്- ജീവിതമാര്‍ഗ്ഗമായിരുന്ന പുസ്തകക്കട ബോംബിങ്ങില്‍ നശിച്ചു പോയതിനെ തുടര്‍ന്ന് തൊഴില്‍ തേടിപ്പോയ തന്നെക്കാള്‍ പത്തുവയസ്സു കൂടുതലുള്ള സുന്ദരിയായ സഹോദരി സുമികൊയുടെ തിരോധാനമാണത്. ഇരുണ്ട ഇടനാഴികളില്‍ സങ്കര ജന്യമായ ചാപ്പിള്ളകളുടെ ജഡങ്ങള്‍ ‘നീലയും വെള്ളയും നിറത്തിലുള്ള മുളങ്കൂമ്പു ചിത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ച കിമോണോകളില്‍ പൊതിഞ്ഞു ഉപേക്ഷിക്കപ്പെടുന്ന, വശങ്ങള്‍ തുറന്ന മിനി സ്കേര്‍ട്ടും ഹൈ ഹീലും അനിവാര്യമായ, എല്ലാ പരിധിയും തെറ്റിക്കുന്ന കയ്യേറ്റങ്ങളെ നേരിടാന്‍ പെണ്‍കുട്ടികള്‍ വിദഗ്ധമായി ഒളിപ്പിച്ചുവെച്ച സൂചികള്‍ കരുതിവേക്കേണ്ടി വരുന്ന ഗിന്‍സായെന്ന ‘ആനന്ദത്തിന്റെ തെരുവില്‍ അവളെ കാണാതായിട്ട് കുറെയായി. വാന്‍കൂവറില്‍ നിന്ന് പിതാവിനൊപ്പം തിരിച്ചയക്കപ്പെട്ട അയാ ഷിമാമുറയെന്ന ‘പുതിയ കുട്ടി’യെ ക്ലാസ്സില്‍ അവളുടെ മേല്‍ നോട്ടത്തില്‍ ഏല്‍പ്പിക്കുക പ്രിയപ്പെട്ട അദ്ധ്യാപകന്‍ സെന്‍സായ് കോണ്ടോയാണ്. “സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു” എന്ന മെക് ആര്‍തറുടെ ഡാവിനു പിന്നില്‍ രാജാവിനെ ദൈവാവതാരമായി കണ്ടു പരമമായ അനുസരണം ശീലിച്ച ജനത ഒരു പരാതിയും പറയുകയുണ്ടാവില്ല എന്ന കണക്കുകൂട്ടലായിരുന്നു. എന്നാല്‍, അതേ സമ്പൂര്‍ണ്ണ വിധേയത്വത്തോടെയും പ്രതീക്ഷയോടെയും കത്തുകളുടെ ‘കൊച്ചു ഫ്യൂജി പര്‍വ്വതം സൈനിക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ രൂപപ്പെടുന്നത് ഒട്ടൊക്കെ കൌതുകവും അതിലേറെ അന്ധാളിപ്പും സൃഷ്ടിക്കും. തന്റെ സഹോദരിയെ കണ്ടെത്താന്‍ മുഴുവന്‍ ജപ്പാനിലും ഇപ്പോള്‍ ഏറ്റവും ശക്തനായ ആള്‍ എന്ന നിലയില്‍ മെക് ആര്‍തര്‍ തന്നെയാണ് പറ്റിയ വ്യക്തിയെന്ന കണ്ടെത്തലില്‍ അയായുടെ ഇംഗ്ലീഷ് ഭാഷാ ജ്ഞാനം ഉപയോഗപ്പെടുത്തി കത്തെഴുതി നേരിട്ട് കൈമാറാനാണ് ഫുമി തയാറാകുന്നത്. അങ്ങനെയാണ് കേന്ദ്രത്തിലെ പരിഭാഷകരില്‍ ഒരാളായ കൊര്‍പ്പോരല്‍ മത് സുമോടോ യോഷികയെന്ന മാറ്റ് എന്ന കഥാപാത്രവുമായി അവള്‍ കണ്ടുമുട്ടുന്നത്. കാത്തിരിപ്പിന്റെ ഇടവേളയില്‍ അക്ഷമയാകുന്ന ഫുമി, കൂട്ടുകാരി അയായോടൊപ്പം അപകടകരമായ ഇടങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന അങ്കലാപ്പുകളും കൊണ്ടോയും മാറ്റും അവരെ തേടിയിറങ്ങുന്നതിലും കോണ്ടോ അത്യാസന്ന നിലയില്‍ ന്യുമോണിയ ബാധിതനായിത്തീരുന്നതിലും കലാശിക്കും. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഉപോല്‍പ്പന്നമായ കള്ളക്കടത്തും മരുന്നുകള്‍ പോലുള്ളവയുടെ പൂഴ്ത്തിവെപ്പും ദുരുപയോഗവും അടയാളപ്പെടുത്തുന്ന ഒരു സന്ദര്‍ഭത്തില്‍, അയായുടെ പിതാവ് ഒളിപ്പിച്ചു വെച്ച, കാലപരിധി കഴിഞ്ഞോ എന്നുറപ്പില്ലാത്ത പെനിസിലിന്‍ കോണ്ടോയുടെ ജീവന്‍ തിരിച്ചു പിടിക്കുന്നത് നോവലിന്റെ പ്രകടമായ മറ്റൊരു സ്വഭാവത്തിലേക്കു കൂടി വെളിച്ചം വീശുന്നുണ്ട്. സ്തോഭജനകമായ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയുന്നുവെങ്കിലും നവയുവ (young adults) വായനാ സമൂഹത്തെ മുന്നില്‍കാണുന്ന ഒന്നെന്ന നിലയില്‍ പ്രസന്നമായ ചില അതിര്‍ത്തികള്‍ നോവലിസ്റ്റ് തന്റെ കൃതിക്ക് നല്‍കുന്നുണ്ട് എന്നതാണത്; അത് ആത്യന്തികമല്ലെങ്കിലും. സുമികോ ശരിക്കുമൊരു ‘പാന്‍-പാന്‍ ഗേള്‍ ആയോ എന്നത് ഒരിക്കലും വ്യക്തമാക്കാത്തതിനും, അവളുടെ ജീവിതാനുഭവങ്ങളില്‍ സ്വാഭാവികമായും കടന്നു വരേണ്ടിയിരുന്ന ലൈംഗിക അടിമത്തത്തിന്റെ ചിത്രീകരണമോ ഗിന്‍സാ പോലുള്ള ഇടങ്ങളില്‍ നടമാടുന്ന കുറ്റകൃത്യങ്ങളോ ഫുമിയും അയായും അത്തരം ഇടങ്ങളില്‍ അലയുമ്പോള്‍ സ്വഭാവികമായേക്കാവുന്ന അപകടക ഭീഷണികളോ അധികമൊന്നും നോവലില്‍ കടന്നുവരാത്തതിനും ഇത് തന്നെയാണ് വിശദീകരണം.

ഫുമി, അയാ, സുമികോ, മാറ്റ്, സെന്‍സായ് കൊണ്ടോ എന്നീ അഞ്ചു കഥാപാത്രങ്ങളുടെ വീക്ഷണങ്ങളിലൂടെ തൃതീയ ആഖ്യാനമായി (third person) കഥ പറയുന്നത് അവരുടെ ഓരോരുത്തരുടെയും മനോവ്യാപാരങ്ങള്‍ വായനക്കാരുടെ മുന്നില്‍ തുറന്നു വെക്കാന്‍ സഹായിക്കുന്നുണ്ട്. അവരോടൊപ്പം മാറ്റിന്റെ സുഹൃത്ത് നാന്‍സി, അയായുടെ പിതാവ് തുടങ്ങി വേറെയും കഥാപാത്രങ്ങള്‍ ജീവിതാവസ്ഥകളുടെ വ്യത്യസ്ത തലങ്ങള്‍ നോവലില്‍ എത്തിക്കുന്നുണ്ട്. ഈ കഥാപാത്രങ്ങളെല്ലാം ഭൂതകാല വേദനകളുടെയും ഭാവിയുടെ അനിശ്ചിതത്വങ്ങളുടെയും സ്വത്വപ്രതിസന്ധികളുടെയും ഇടയില്‍ കുരുങ്ങിപ്പോയവരാണ്. അമേരിക്കയില്‍ ജനിച്ചിട്ടും വിദേശബന്ധം ചാര്‍ത്തപ്പെട്ട് തടവില്‍ കഴിയേണ്ടി വന്ന മാറ്റ്, സമാനമായ അസ്തിത്വ പ്രതിസന്ധി നേരിടുന്ന ജാപനീസ്-അമേരിക്കന്‍ തലമുറയുടെ പ്രതിനിധിയാണ്. യു. എസ്. പൌരന്‍ എന്ന നിലയില്‍ ദേശക്കൂറു തെളിയിക്കാനുള്ള വ്യഗ്രതയില്‍ യൂറോപ്പ്യന്‍ യുദ്ധമുന്നണിയില്‍ മരിച്ച സഹോദരനെ കുറിച്ചുള്ള ഓര്‍മ്മകളുണ്ട്‌ അയാള്‍ക്ക്. ജപ്പാനില്‍ അധിനിവേശ സൈന്യത്തിന്റെ ഭാഗമെന്ന അന്യവല്‍ക്കരണം നേരിടേണ്ടി വരുന്ന മാറ്റ്, ജപ്പാന്‍ വംശജനായത് കൊണ്ട് സൈനികരുടെ ബാറില്‍ നിന്ന് പുറത്താക്കപ്പെടുന്നുമുണ്ട്. സുഹൃത്ത് നാന്‍സിയുമായി വൈകാരികമായി അടുക്കുമ്പോഴും സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സൂചനകളും അയാളിലുണ്ട്. അയായുടെ ഇത്തിരിപ്പോന്ന ജീവിതത്തിലും വേദനയുടെ ഒട്ടേറെ ഓര്‍മ്മകളുണ്ട്‌. കാനഡയില്‍ കുടിയേറിയ പിതാവിന്റെ ഭാര്യയായി അവളുടെ അമ്മയെത്തിയത്  ചിത്ര വധുക്കള്‍ (picture bride)’ പ്രതിഭാസത്തിന്റെ ഭാഗമായാണ്. താന്‍ തടവിലായിരിക്കവേ സംഭവിക്കുന്ന ഭാര്യയുടെ മരണ ശേഷം മകളോടൊപ്പം ജന്മദേശത്തേക്ക് ‘നാടുകടത്തപ്പെടുന്ന പിതാവ് പഴയ ഓര്‍മ്മകളില്‍ ദുഃഖിതനും ജീവിതത്തില്‍ നിന്ന് ഉള്‍വലിഞ്ഞവനുമാണ്. ‘തിരികെ നാട്ടിലേക്ക് എന്നത് അയായെ സംബന്ധിച്ച് തീര്‍ത്തും അസംബന്ധമാണ്. നല്ല മകളും കുലവധുവുമൊക്കെയാവാന്‍ പരിശീലിക്കപ്പെട്ട സുമികോ എത്തിച്ചേരുന്നത് ഡാന്‍സ്‌ ബാര്‍ എന്നു ഓമനപ്പേരുള്ള വേശ്യകളും പിമ്പുകളും നിറഞ്ഞ അധോലോകത്തിലും. അധിനിവേശ ചേരി പരിചയപ്പെടുത്തുന്ന ‘ഡെമോക്രസി’യുടെ പാപ്പരത്തം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ ഏറെയുണ്ട്. അമേരിക്കന്‍ സൈനികര്‍ സ്കൂളില്‍ വിതരണം ചെയ്യുന്ന ‘ജനാധിപത്യ ലഞ്ചുക’ളിലെ പുഴുങ്ങിയ മുട്ട പോലുള്ള വിഭവങ്ങള്‍ അതിവേഗ ജനാധിപത്യത്തിന് വഴിവെക്കുമെന്ന് അവകാശവാദം ഉന്നയിക്കപ്പെടുന്നുണ്ട്. പേന്‍ നശീകരണത്തിനായി കുട്ടികള്‍ക്ക് മേല്‍ ഡി.ഡി.റ്റി. തളിക്കപ്പെടുന്നു. സെന്‍സായ് കൊണ്ടോ ക്ലാസില്‍ നിവര്‍ത്തുന്ന, അധിനിവേശ സൈന്യം സ്കൂളില്‍ വിതരണം ചെയ്ത മാപ്പില്‍ ജപ്പാന്‍ എന്ന മഹത്തായ രാജ്യസങ്കല്‍പ്പം ലോകത്തിന്റെ മധ്യം എന്നതിന് പകരം ‘ഉണങ്ങിയ പയര്‍’ പോലെ ഒരറ്റത്തു കാണപ്പെടുന്നത് കുട്ടികളെ നിരാശപ്പെടുത്തുന്നുണ്ട്.

വിവര്‍ത്തനം എന്നത് അധിനിവേശ അധികാരത്തിന്റെ സുഗമമായ പ്രയോഗത്തില്‍ പലവിധത്തില്‍ പ്രധാനമായിരുന്നു. ഇരുഭാഷകളില്‍ പ്രാവീണ്യം ഉള്ളവരെയും ജാപ്പനീസ് വംശജരോ അവിടെ ദീര്‍ഘകാല ജീവിതം നയിച്ചവരോ ആയവരെയും ഉപയോഗിച്ച് ഭാഷാപരവും സാംസ്കാരികവുമായ അന്തരം മറികടക്കുകയെന്നത് അവര്‍ക്ക് അനിവാര്യവുമായിരുന്നു. ‘പ്രണയത്തിന്റെ വിവര്‍ത്തനം’ എന്ന തലക്കെട്ടില്‍ എത്തിയതിനെ കുറിച്ച് ഒരഭിമുഖത്തില്‍ കുറ്റ്സുകാകെ വിശദീകരിച്ചിട്ടുണ്ട്. ‘ഡിയര്‍ ജനറല്‍ മെക് ആര്‍തര്‍ എന്ന പേരിലുള്ള വിഖ്യാതമായ നോണ്‍ ഫിക് ഷന്‍ പുസ്തകത്തില്‍ (റിന്‍ജിറോ സൊദേ) പ്രചോദിതമായി അതേ പേരില്‍ എഴുതാനിരുന്ന പുസ്തകം ആവര്‍ത്തനം ഒഴിവാക്കാനുള്ള ശ്രമത്തില്‍ നിലവിലുള്ള തലക്കെട്ടില്‍ എത്തുകയായിരുന്നു. കാപിറ്റലിസ്റ്റ് അടിമത്തത്തിനെതിരെ പ്രതിഷേധിക്കുന്ന കമ്യൂണിസ്റ്റിന്റെ കത്തുപോലെ, ചക്കരവാക്കുകള്‍ പറഞ്ഞു വീണ്ടും വരാമെന്ന് വാക്ക് കൊടുത്ത് തിരിച്ചുപോയ അമേരിക്കന്‍ സൈനികര്‍ക്ക് ജപ്പാനീസ് പെണ്‍കുട്ടികള്‍ എഴുതുന്ന കത്തുകള്‍ പോലെ, ഇനിയൊരിക്കലും കാണാന്‍ ഇടയില്ലാത്ത ഉറ്റവരെ അന്വേഷിക്കുന്ന ബന്ധുക്കളുടെത് പോലെ, ഇതൊന്നുമല്ലാതെ, “പുതിയ ജനാധിപത്യ ജപ്പാന്‍ ദേശത്തിന് ഒരു സമ്പൂര്‍ണ്ണ പൌരനെ നല്‍കാന്‍ വേണ്ടി” മെക് ആര്‍തര്‍ക്കും കൂട്ടാളികള്‍ക്കുമുള്ള അസംബന്ധം നിറഞ്ഞ ശരീര സമര്‍പ്പണ സന്നദ്ധത അറിയിക്കുന്ന സ്ത്രീകളുടെതും മറ്റും മറ്റുമായി കൃത്യമായും ഒട്ടേറെ വിഫല പ്രണയങ്ങള്‍ നിറഞ്ഞ സന്ദേശങ്ങള്‍ ഗൌരവത്തിലോ തമാശയായോ ക്രൂര ഫലിതമായോ ഉള്ള പ്രതികരണമുണര്‍ത്തിക്കൊണ്ട് വിവര്‍ത്തനം കാത്ത് സൈനിക കേന്ദ്രത്തില്‍ കിടപ്പുണ്ട്. ഒരു വയോധികന്‍ ജനറല്‍ മെക് ആര്‍തര്‍ക്ക് എഴുതുന്ന കത്തിലെ ചോദ്യം കനം കുറഞ്ഞ ശുഭാപ്തിക്കപ്പുറം പോകുന്ന ജീവിതാര്‍ത്ഥം തേടലായും മാറ്റുന്നുണ്ട്: 

“നമ്മുടെ ഭീകര യുദ്ധം ആരംഭിച്ച അന്ന് മുതല്‍ ഞാന്‍ ഒരേ ചോദ്യത്താല്‍ മഥിതനാണ്: ഒരു മനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത്? ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനെന്റെ ഈ ഭൂമിയില്‍ നിന്നുള്ള അന്തിമ വിടപറയലിനോട് അടുക്കുമ്പോഴും ഒരു ശരിയായ ഉത്തരം കണ്ടെത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് സ്വയം സമ്മതിക്കുന്നു. അതിനു ഉത്തരം അറിയാനായാല്‍ എനിക്ക് സമാധാനത്തോടെ മരിക്കാനാവും എന്ന് ഞാന്‍ കരുതുന്നു.

എങ്ങനെയാണ് ഒരാള്‍ ജീവിക്കേണ്ടത്?

ഇക്കാര്യത്തില്‍ തിരുവുള്ളത്തില്‍ നിന്ന് ഒരുപദേശം കിട്ടിയിരുന്നെങ്കില്‍ ഈയുള്ളവന്‍ ഏറെ കൃതാര്‍ത്ഥനായേനേ.”

എങ്ങനെയാണ് ഒരാള്‍ ജീവിക്കേണ്ടതെന്ന ചോദ്യത്തെ വായനക്കാര്‍ക്കായി അങ്ങനെത്തന്നെ വിട്ടുകൊണ്ടാണ്, ലോകചരിത്രത്തിലെ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ലാത്ത ഒരു ഖണ്ഡത്തിലേക്കുള്ള ഫിക് ഷനല്‍ യാനം നോവലിസ്റ്റ് അവസാനിപ്പിക്കുന്നത്.

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 118-123) 

read more from Japanese Literature:

A Wild Sheep Chase by Haruki Murakami

https://alittlesomethings.blogspot.com/2016/06/blog-post.html

Kafka on the Shore by Haruki Murakami

https://alittlesomethings.blogspot.com/2015/10/blog-post_29.html  

The Wind-Up Bird Chronicle by Haruki Murakami/Jay Rubin 

https://alittlesomethings.blogspot.com/2016/03/blog-post.html

The Memory Police by Yōko Ogawa

https://alittlesomethings.blogspot.com/2024/08/the-memory-police-by-yoko-ogawa.html

No comments:

Post a Comment