Featured Post

Tuesday, September 3, 2024

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

ബ്രിജിത് ബാര്‍ദോയും ആസക്തിയുടെ കന്നിപ്പെണ്‍ ബിംബകല്‍പ്പനയും



(സിമോങ് ദേ ബുവ്വെയുടെ Brigitte Bardot and The Lolita Syndrome  എന്ന കൃതിയെ കുറിച്ച്. അസ്തിത്വവാദ സ്ത്രീപക്ഷ സമീപനങ്ങളില്‍ ഒരു ഐക്കണ്‍ ആയി ഉയര്‍ത്തിക്കാണിക്കപ്പെട്ട ബ്രിജിത് ബാര്‍ദോയെ നബകോവിന്റെ ലോലിതയുടെ ‘നിംഫെറ്റ്’ സങ്കല്‍പ്പനത്തിന്റെ പശ്ചാത്തലത്തില്‍ പഠന വിധേയമാക്കുകയാണ് ബുവ്വേയുടെ ലേഖനം.)

എഴുത്തുകാരി, അസ്ഥിത്വവാദത്തിന്റെ ദാര്‍ശനിക വക്താവ്, ആക്റ്റിവിസ്റ്റ്, ഫെമിനിസ്റ്റ്, സാമൂഹ്യ നിരീക്ഷകയും സൈദ്ധാന്തികയും തുടങ്ങി ബഹുനിലകളില്‍ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപാതിയിലെ ഏറ്റവും സജീവ ബൌദ്ധികസാന്നിധ്യങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയയായ വ്യക്തിത്വമാണ് സിമോങ് ദേ ബുവ്വെയുടെത്. സാര്‍ത്രിന്റെ പങ്കാളിയും കൂട്ടാളിയുമെന്നനിലയിലും ഫെമിനിസ്റ്റ് എക്സിസ്റ്റന്‍ഷലിസത്തിന്റെ ഏറ്റവും സമുന്നത വക്താവും ഫെമിനിസ്റ്റ് തിയറിയുടെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായ The Second Sex എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ഉള്‍പ്പടെ വിഖ്യാതമായ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലും സിമോങ് ദേ ബുവ്വെ രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പ്യന്‍ ചിന്താമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച ഒരാളാണ്. യുദ്ധാനന്തര കാലഘട്ടത്തില്‍ ഹോളിവുഡിന്റെ കടന്നുകയറ്റം അനുഭവിച്ച ഫ്രഞ്ച് സിനിമയുടെ പശ്ചാത്തലത്തില്‍ ഉദിച്ചുയരുന്ന താരപ്രഭയായിരുന്ന ബ്രിജിത് ബാര്‍ദോ അടയാളപ്പെടുത്തിയ രതിസങ്കല്‍പ്പങ്ങളിലെ വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും അനാവരണം ചെയ്യുന്ന ഒരൊറ്റ ലേഖനമാണ് Brigitte Bardot and The Lolita Syndrome  എന്ന, പാതിയിലേറെയും പുറങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ബാര്‍ദോ ചിത്രങ്ങള്‍ ഉള്‍കൊള്ളുന്ന പുസ്തകം. നേരിട്ട് ഇക്കാലത്ത് കാലിക പ്രസക്തം എന്നതിലേറെ ചിന്തോദ്ധീപകമായ, ബുവ്വേക്ക് മാത്രം സാധിക്കുന്ന, നിരീക്ഷണങ്ങളുടെ പുസ്തകം എന്ന നിലക്കാണ് പുസ്തകം കയ്യിലെടുക്കേണ്ടത്.

ഫ്രഞ്ച് / അമേരിക്കന്‍ സമീപനങ്ങള്‍

ലേഖനം ആരംഭിക്കുന്നത് ഫ്രഞ്ച് സമൂഹം ബ്രിജിത് ബാര്‍ദോയെ അംഗീകരിക്കുന്നതില്‍ കപടമായ മുന്‍വിധികള്‍ വെച്ച് പുലര്‍ത്തിയതിനെ കുറിച്ചും അതേസമയം അമേരിക്കയില്‍ താത്വികമായെങ്കിലും അവര്‍ പ്രതിനിധാനം ചെയ്ത സ്ത്രീ സ്വത്വ സങ്കല്പങ്ങള്‍ അംഗീകരിക്കപ്പെട്ടതും സൂചിപ്പിച്ചുകൊണ്ടാണ്. പുതുവത്സര ദിനത്തില്‍ ടി. വി. യില്‍ നീല ജീന്‍സും സ്വെറ്ററും ധരിച്ച് പതിവ് രീതിയില്‍ അലസമായി കെട്ടി വെച്ച മുടിയുമായി പ്രത്യക്ഷപ്പെട്ട ബാര്‍ദോയേ കാണാന്‍ കൊള്ളാവുന്ന സൌന്ദര്യം പോലുമില്ലാത്ത ‘വീട്ടുവേലക്കാരിയെപ്പോലുണ്ട്’ എന്ന് കുശുമ്പു പറയുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ ആണുങ്ങള്‍ കണ്ണുകള്‍ കൊണ്ട് രഹസ്യമായി നക്കിത്തുടച്ചു. മുപ്പതോളം വരുന്ന പ്രേക്ഷകരില്‍ താനുള്‍പ്പടെ മൂന്നോ നാലോ പേര്‍ക്കു മാത്രമാണ് അവള്‍ ആകര്‍ഷണീയയായി തോന്നിയതെന്ന് ബൂവ്വേ ഓര്‍ക്കുന്നു. ഒന്നാന്തരമായി നൃത്തം ചെയ്ത ബാര്‍ദോയേ പക്ഷെ പെണ്ണുങ്ങളും അംഗീകരിച്ചു, ഏറെ മടിയോടെയെങ്കിലും. എന്നാല്‍ തത്വത്തിലെങ്കിലും ലിംഗ സമത്വവും സ്ത്രീയുടെ തെരഞ്ഞുടുപ്പിനുള്ള അവകാശവും അംഗീകരിക്കുന്ന അമേരിക്കയില്‍ And God Created Woman മികച്ച വിജയമാകുകയും ബാര്‍ദോ ഒരു അന്താരാഷ്‌ട്ര താര പദവിയിലേക്ക് ഉയരുകയും ചെയ്തു. ഫ്രാന്‍സിലാവട്ടെ, അപ്പോഴും ഗോസ്സിപ്പ് കോളങ്ങളില്‍  സമൂഹത്തിലെ ചീത്ത സ്വാധീനമായി ബാര്‍ദോ നിറഞ്ഞു നിന്നു. ഒന്നിനും കൊള്ളാത്ത ചെറുപ്പക്കാര്‍ കൊലക്കുറ്റങ്ങള്‍ നടത്തുമ്പോള്‍ പോലും അത് അവരുടെ കണക്കില്‍ ചേര്‍ക്കപ്പെട്ടു. ‘പ്രൊഫെഷണല്‍ മോറലിസ്റ്റുകള്‍’ ലോകമെങ്ങും, അമേരിക്കയില്‍പോലും, അവരുടെ സിനിമകള്‍ നിരോധിക്കപ്പെടെണ്ടതാണ് എന്ന് നിലപാടെടുത്തു. എന്നാല്‍ മാര്‍ട്ടിന്‍ കരോളിനെ പോലുള്ള നടികള്‍ വിവസ്ത്രരാകുമ്പോള്‍ പ്രതിഷേധിക്കാതിരുന്ന പ്രേക്ഷകര്‍ ബ്രിജിത്തിനെ മാത്രം അധാര്‍മ്മികതയുടെ പര്യായമായിക്കണ്ടത് ഇതുകൊണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസമായിരുന്നു എന്ന് ബൂവ്വേ നിരീക്ഷിക്കുന്നു. സ്ക്രീനില്‍ കണ്ട സാങ്കല്‍പ്പിക ജീവിയെ ചുറ്റിപ്പറ്റിയാണ് ആരാധകരും വിമര്‍ശകരും ഒരു പോലെ ബാര്‍ദോ ഇമേജ് രൂപപ്പെടുത്തിയത് എന്നിരിക്കെ, ബ്രിജിത് ബാര്‍ദോ എന്ന യുവതിയായ സ്ത്രീ എന്താണെന്ന് അറിയേണ്ടത് ‘ബിബി’ പ്രതിനിധാനം ചെയ്യുന്നതെന്ത്‌ എന്നറിയാന്‍ ആവശ്യമല്ല. എന്നാല്‍ ‘നിതാന്ത സ്ത്രീ’ എന്ന പൌരാണിക സങ്കല്പത്തിന്റെ ഒരാധുനിക പതിപ്പ് പുന സൃഷ്ടിക്കുന്നതില്‍  റോജര്‍ വാദിം ഒരുപുത്തന്‍ രതിഭാവന (eroticism) പ്രയോജനപ്പെടുത്തുന്നു. ഈ പുതുമയാണ് ചിലര്‍ക്ക്  വിലോഭനീയമാകുകയും മറ്റു ചിലരെ ഞെട്ടുക്കുകയും ചെയ്യുന്നത് എന്ന് ബൂവ്വേ കണ്ടെത്തുന്നു.

ലോലിത സിന്‍ഡ്രോം സിനിമയില്‍ മാത്രമോ?

ഈ പുത്തന്‍ രതിഭാവനയുടെ ചരിത്രപരമായ വികാസത്തെ കുറിച്ച് വളരെ സംക്ഷിപ്തമായ സൂചനകള്‍ ബൂവ്വേ മുന്നോട്ടു വെക്കുന്നുണ്ട്. ലിംഗ പരമായ ഉച്ചനീചത്വങ്ങള്‍ സമൂഹത്തില്‍ അപ്രസക്തമായിത്തുടങ്ങിയപ്പോള്‍ ഇറോട്ടിട്ടിസിസത്തിന്റെ പ്രാധാന്യം സിനിമയില്‍ കുറഞ്ഞുവന്നുവെന്നു അവര്‍ കരുതുന്നു. മുപ്പതുകളില്‍ അത് കാല്‍പ്പനികതക്കും അതിവൈകാരികതക്കും വഴിമാറി. പഴയ ‘vamp’ കഥാപാത്രം പെണ്‍സുഹൃത്ത് എന്നതിലേക്ക് മാറിയതിന്റെ ഏറ്റവും മികച്ച മാതൃക ഴാങ് ആര്‍തര്‍ ആയിരുന്നു. എന്നാല്‍ ബ്ലൂം ബൈന്‍സ് ഉടമ്പടിയും തത്ഫലമായ ഹോളിവുഡിന്റെ തള്ളിക്കയറ്റവും സൃഷ്ടിച്ച 1947-ലെ  പ്രതിസന്ധിയെ തുടര്‍ന്ന് പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ ഇറോട്ടിക് ഉള്ളടക്കത്തിന്റെ സാധ്യതകളിലേക്ക് ചലച്ചിത്രകാരന്മാര്‍ തിരിച്ചു പോയി. അതേസമയം, സ്ത്രീകള്‍ കാറോടിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ക്രയവിക്രയം നടത്തുകയും ബീച്ചുകളില്‍ ശങ്കയേതും കൂടാതെ വിവസ്ത്രരാകുകയും ചെയ്ത ഒരു കാലത്ത് പഴയ ‘വാമ്പ്’ ബിംബമോ അതിന്റെ നിഗൂഡതയോ അചിന്ത്യമായിരുന്നു. അതുകൊണ്ട് കുറെ കൂടി പരുക്കനായ ആണ്‍ നോട്ടത്തിനു പാകത്തില്‍ പെണ്‍ ഉടലളവുകളില്‍ സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചു. വികാരതീക്ഷ്ണമായ കണ്ണുകളോ നോട്ടങ്ങളോ എന്നതിലേറെ ശാരീരിക ആകര്‍ഷണീയത പ്രധാനമായി. മരിലിന്‍ മണ്‍റോയും സോഫിയ ലോറനും ഗിന ലോലോബ്രിജിഡയും അടയാളപ്പെടുത്തിയ പെണ്ണുടല്‍ സമൃദ്ധി ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍ സ്വപ്നവ്യാപാരികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിക്കൊണ്ടിരുന്നു. ഓഡ്രി ഹെപ്ബേണ്‍, ഫ്രാന്‍സ്വാ ആര്‍നൂള്‍, മറീന വ്ലാഡി, ലെസ്ലി കാരോണ്‍, ബ്രിജിത്ത് ബാര്‍ദോ തുടങ്ങിയവരിലൂടെ ‘ബഹളക്കാരിയായ പെണ്‍കിടാവി’ന്റെ പ്രതിരൂപം അവര്‍ ഉരുവപ്പെടുത്തി. Dangerous Connections-ല്‍ റോജര്‍ വാദിം പതിനാലുകാരിയായ ‘മുതിര്‍ന്നുവരുന്ന പെണ്‍കിടാവിനെ (child-woman) അവതരിപ്പിച്ചപ്പോള്‍ അത് സിനിമയില്‍ മാത്രം കണ്ട ഒരു പ്രതിഭാസവും ആയിരുന്നില്ല. ആര്‍തര്‍ മില്ലര്‍ A View form the Bridge ല്‍ കൌമാരക്കാരിയായ നായികയെ അവതരിപ്പിച്ചപ്പോള്‍ നബക്കോവിന്റെ ലോലിതയില്‍ നാല്‍പ്പതുകാരനായ നായകന് പന്ത്രണ്ടുകാരിയോടുള്ള ബന്ധം സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിത്തീര്‍ന്നത്‌ ചരിത്രം. ‘നിംഫെറ്റ്’ എന്ന പദവും പില്‍ക്കാല സാഹിത്യചരിത്രത്തിന്റെ ഭാഗമായി. ലിംഗ സമത്വത്തെ കുറിച്ചുള്ള ആശയങ്ങള്‍ ശക്തമായി സ്ഥാപിതമായതോടെ പുരുഷനോടൊപ്പം തന്നെ ഇടം നേടിയ മുതിര്‍ന്ന സ്ത്രീ, ആസക്തിയുണര്‍ത്താന്‍ അനിവാര്യമായ അകലത്തില്‍ അല്ലാതായപ്പോള്‍ ആ ഇടത്തിലേക്ക് പ്രായത്തിലെ വ്യത്യാസം മൂലം പുരുഷകാമനകള്‍ക്ക് വിലക്കപ്പെട്ട ഇളം പ്രായക്കാരി (child-woman) കടന്നുവന്നു. ‘ഇളം കായും വിലോഭനീയ സ്ത്രീയും’ (green fruit’ and ‘femme fatale’) സമ്മേളിക്കുന്ന പുതിയ ഹവ്വക്ക് അങ്ങനെയാണ് പിറവിയായത് എന്ന് ബൂവ്വേ സിദ്ധാന്തിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ‘നിംഫെറ്റ്’

ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ബ്രിജിത്ത് ബാര്‍ദോ എങ്ങനെയാണ് ഈ ദുരൂഹ ഭാവങ്ങളുള്ള ‘നിംഫി’ന്റെ സമ്പൂര്‍ണ്ണ മാതൃകയാവുന്നതെന്നും അമേരിക്കയില്‍ നേടിയ അംഗീകാരം ഫ്രാന്‍സില്‍ അവര്‍ക്ക് ലഭിക്കാതെ പോയതെന്തുകൊണ്ട് എന്നും വിശദമാക്കുന്നുണ്ട്. പെണ്‍നിറവുള്ള മാറിടങ്ങളില്‍ ഒഴികെ മിക്കവാറും ഉഭയലിംഗത്വം തോന്നാവുന്ന മെലിഞ്ഞ, പേശീബലമുള്ള നര്‍ത്തകീ ശരീരമാണ് അവരുടേത്. ചുംബനം ദാഹിക്കുന്ന ചുണ്ടുകളെ കുറിച്ചും സന്യാസിയെ പോലും മോഹിപ്പിക്കുന്ന നൃത്തച്ചുവടുകളെ കുറിച്ചും പറയുമ്പോള്‍ ബുവ്വേ ശരിക്കും തന്റെ കഥാപാത്രവുമായി നിഗൂഡ പ്രണയത്തിലാണ് എന്ന് തോന്നാം. ഇളംമുറക്കാരികളുമായി അത്തരം ചിലബന്ധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു എന്നും സാര്‍ത്രുമായി ചേര്‍ന്ന് അവ വിചിത്ര ത്രികോണബന്ധങ്ങളായി വളരാറുണ്ടായിരുന്നു എന്നുമുള്ള അവരുടെ ജീവചരിത്ര സൂചനകള്‍ ഇതോടു ചേര്‍ത്തുവെക്കാം. ബാര്‍ദോയുടെ കാര്യത്തില്‍ ബുവ്വേ നിരീക്ഷിക്കുന്നത് ഭാവരഹിതമായ ആ ഭാവത്തില്‍ ജീവിതാനുഭവങ്ങളില്ലാത്ത, ഓര്‍മ്മകളോ, ഭൂതകാലമോ ഇല്ലാത്ത ഒരു മിത്തിക്കല്‍ കുട്ടിക്കാലത്തിന്റെ ചിലപ്പോഴൊക്കെ അസംബന്ധം വരെയെത്തുന്ന നിഷ്കളങ്കതയുടെ ഭാവമാണ്. ‘ഒരു പ്രകൃതി പ്രതിഭാസം’ എന്ന നിലയില്‍ ‘അവള്‍ അഭിനയിക്കുന്നില്ല’ ‘നിലനില്‍ക്കുന്നതേ ഉള്ളൂ’ എന്ന് വാദിം നിരീക്ഷിച്ചതും And God Created Woman-ലെ ജൂലിയറ്റിനു വേണ്ടി താന്‍ താനായി നിന്നതേ ഉള്ളൂ എന്ന് ബിബി തന്നെയും പറഞ്ഞതും ബുവ്വേ ഉദ്ധരിക്കുന്നു. ചീര്‍പ്പ് പോലും ഉപയോഗിക്കാതെ വിരലുകള്‍ കൊണ്ട് മുടി ഒതുക്കുക മാത്രം ചെയ്യുന്നതായിരുന്നു അവരുടെ ശീലം.

“അവള്‍ പ്രകൃതിയുടെ ഒരു ശക്തിയായി നിലക്കൊള്ളുന്നു, ആരും മെരുക്കാത്തിടത്തോളം അപകടകാരി, അവളെ ഇണക്കിയെടുക്കുക എന്നത് പുരുഷന്റെ ജോലിയാണ്”

ദയാലുവും ഉദാരയുമായ, ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിക്കാത്ത അവളുടെ പ്രകൃതം നന്മ തിന്മകളോടുള്ള ഉദാസീനതയുടെ സൃഷ്ടിയാണ്. ശരിതെറ്റുകള്‍ എന്ന മാനദണ്ഡം അവിടെ പ്രയോഗക്ഷമമല്ല. ജൂലിയറ്റ് തന്റെ ജീവിതസാരം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

“ഞാന്‍ ഏതു നിമിഷവും മരിച്ചുപോകാം എന്ന മട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. ഒരോ തവണ പ്രണയത്തിലാകുമ്പോഴും ഞാന്‍ കരുതും അത് എന്നേക്കും ഉള്ളതാണെന്ന്.”

അനശ്വരതയില്‍ വസിക്കുക എന്നാല്‍ കാലത്തെ തിരസ്കരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്നു ബുവ്വേ നിരീക്ഷിക്കുന്നു. സദാചാരത്തിന്റെ കാവല്‍ക്കാര്‍ കാലഘട്ടത്തിന്റെ മൂല്യച്യുതിയുടെ സൃഷ്ടിയായി അവളെ കാണുന്നു. ഏതൊക്കെയോ ദുരൂഹ വശീകരണ സിദ്ധികളുള്ള ഈ അഴിഞ്ഞാട്ടക്കാരിയുടെ മുന്നില്‍ തങ്ങളുടെ ധാര്‍മ്മിക ഔന്നത്യം അവരെ മഹത്വപ്പെടുത്തുന്നതുകൊണ്ട് അവളില്‍ അവര്‍ക്ക് എതിരാളിയില്ല. അതേ സമയം തിന്മയും നിഷ്കളങ്കതയും ഒന്നാകുന്നതിന്റെ ഈ മിശ്രിതം ഉടലഴകുകൊണ്ട് പുരുഷനെ ആകര്‍ഷിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എടുത്തുകാണിക്കുന്ന ഉടയാടകളോ സൌന്ദര്യ വര്‍ദ്ധക ഉപാധികളോ ഇല്ലാതെ തനിക്കു ചുറ്റും ഒരു നിഗൂഡതയും സൃഷ്ടിക്കാതെ എപ്പോഴും ചലിക്കുന്ന, നൃത്തം ചെയ്യുന്ന ബാര്‍ദോ പ്രണയത്തില്‍ വേട്ടക്കാരിയും തുല്യമായി ഇരയുമാകുന്നു. പുരുഷന്‍ അവള്‍ക്കുള്ള ഇരയാണെങ്കില്‍ തിരികെ അവളും പുരുഷനുള്ള ഇരയാകുന്നു. ഇത് പുരുഷന്റെ അഹന്തയെ മുറിപ്പെടുത്തുന്നുവെന്നു ബുവ്വേ നിരീക്ഷിക്കുന്നു. ‘സ്ത്രീ എന്ന വസ്തു’ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സര്‍വ്വാഭരണ വിഭൂഷിതയായി സ്വയമൊരു ദേവതയാകാന്‍ വിസമ്മതിക്കുന്ന ബാര്‍ദോ മനോവൈകല്യമുള്ളവളായി കണക്കാക്കപ്പെട്ടു. രക്തവും മാംസവുമുള്ള, ഒരു പാവയ്ക്ക് പകരം തന്റെ സ്വത്വത്തെ കുറിച്ച് ബോധമുള്ള, ഒരാളുടെയടുത്തു പുരുഷന്‍ അസ്വസ്തനായിരിക്കും. “ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആകര്‍ഷണീയയായി കാണുമ്പോള്‍ അവളുടെ പിന്‍ഭാഗത്ത് നുള്ളണം അയാള്‍ക്ക്” എന്ന് പറഞ്ഞ ഫ്രഞ്ചുകാരനെ ബുവ്വേ ഓര്‍ക്കുന്നു. ബിബിയുടെ സ്വതേയുള്ള കുലീനത ഇത്തരം കടന്നുകയറ്റങ്ങളെ അസാധ്യമാക്കുന്നു. വാക്കുകളില്ലാതെ തന്നെ അവര്‍ മുന്നോട്ടു വെക്കുന്ന ലൈംഗിക സമത്വം അമേരിക്കയില്‍ എന്നേ അംഗീകരിച്ചതാണ് എങ്കിലും ഫ്രാന്‍സില്‍ മിക്ക സ്ത്രീകളും പുരുഷന്റെ മേല്‍ക്കൈ എന്ന മൂല്യധാരണ തുടരുന്നു.

‘അവരുടെ പുരുഷന്മാര്‍ ബിബിയുടെ ഉദ്ധതമായ ലജ്ജയില്ലായ്മയിലേറെ ഈ മുതിര്‍ന്ന സ്ത്രീകളുടെ വിധേയത്വത്തെ ഇഷ്ടപ്പെടുന്നു.”

ഫ്രഞ്ചുകാരുടെ പരുക്കന്‍ ഫലിത ബോധത്തെ കുറിച്ച് മുമ്പും സൂചിപ്പിച്ചിട്ടുള്ള ബുവ്വേ, അത്തരം മനോനിലയില്‍ നിന്നുള്ള മുക്തിതേടി മിസ്റ്റിക് സങ്കല്‍പ്പങ്ങളിലേക്കുള്ള ഇടവേള തേടലില്‍ ഗ്രേറ്റാ ഗാര്‍ബോയുടെ ‘ദൈവികസ്പര്‍ശം’ നല്‍കുന്ന ആദര്‍ശ വല്‍ക്കരണത്തില്‍ അവര്‍ അഭയം കാണുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്തും ആരോപിക്കാവുന്ന ഒരു ശൂന്യഭാവമുണ്ടായിരുന്നു ഗാര്‍ബോയുടെ മുഖത്തെങ്കില്‍, ബിബിയുടെ മുഖത്തു നിന്നു ഒന്നും വായിച്ചെടുക്കാന്‍ ആവുമായിരുന്നില്ല. അത് വെറും പച്ച യാഥാര്‍ത്ഥ്യം ആയിരുന്നു. മദാലസ സങ്കല്പങ്ങള്‍ ചേര്‍ത്തുവെക്കാന്‍ അതൊരു വലിയ തടസ്സമായി. പകരം തങ്ങളുടെ ആസക്തിയുടെ പ്രാകൃതത്വത്തെ അത് അവരെ ഓര്‍മ്മിപ്പിച്ചു. ലൈംഗികതയെ അതായിത്തന്നെ കണ്ടു അംഗീകരിക്കാന്‍ അധികം പേര്‍ക്കും കഴിയില്ലെന്നിരിക്കെ, ആത്മീയ നാട്യങ്ങളില്‍ അഭിരമിക്കുന്ന സമൂഹത്തില്‍ തങ്ങളുടെ കാപട്യത്തെ അനാവൃതമാക്കുന്ന ബിബിയുടെ ലൌകികവും ‘ഗദ്യാത്മക’വുമായ സത്യസന്ധത അവരെ വെല്ലുവിളിച്ചു.

മാറ്റങ്ങളുടെ വഴിയിലേക്ക്?

റോജര്‍ വാദിം (And God Created Woman) ബിബിയുടെ സ്ക്രീന്‍ സാന്നിധ്യത്തില്‍ പ്രാപ്യയായ അഴിഞ്ഞാട്ടക്കാരിയെന്ന ഇമേജ് സൃഷ്ടിക്കുമ്പോഴും അരങ്ങില്‍ വിവസ്ത്രയാകുന്നവളുടെ എകാന്തതക്കപ്പുറം ഈ സുന്ദരി പ്രസിദ്ധയും കൊണ്ടാടപ്പെടുന്നവളും അതുകൊണ്ട് തന്നെ അപ്രാപ്യയും ആണെന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമാക്കി നിര്‍ത്തുന്നതിലൂടെ മെരുങ്ങാത്തവളോടുള്ള പ്രതികാര ചിന്തയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു എന്ന് ബുവ്വേ നിരീക്ഷിക്കുന്നു. എന്നാല്‍ Love is My Profession (1958)-ല്‍  ഒതാന്ത് ലാറക്ക് ആ കുഴപ്പം സംഭവിക്കുന്നില്ല. ബിബിയുടെ ഏറ്റവും മികച്ച പ്രകടനം പക്ഷെ അവര്‍ക്ക് വിശേഷാല്‍ സല്‍പ്പേരൊന്നും നേടിക്കൊടുത്തില്ലെന്നു ബുവ്വേ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ മുന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ ചിത്രം കപട സാമൂഹ്യ നിലപാടുകളെ കൂടുതല്‍ തീക്ഷണമായി തുറന്നു കാട്ടി. യിവെറ്റിന്റെ കൂസലില്ലായ്മ സമൂഹം കുലീനമായിക്കരുതിയ പശ്ചാത്താപ സാധ്യതയെ പോലും കണക്കിലെടുക്കുന്നില്ല. ചിത്രം മുന്നോട്ടു വെക്കുന്ന വീക്ഷണത്തെ ബുവ്വേ വിവരിക്കുന്നു: “നമ്മുടെ കളങ്കിത സമൂഹത്തില്‍ അതിനെ നിഷേധിക്കുകയും അതില്‍ നിന്നു ബോധപൂര്‍വ്വം സ്വയം വിഛെദിച്ചു മാറുകയും ചെയ്യുന്നവര്‍ക്കൊഴിച്ചു ആര്‍ക്കും ശുദ്ധരായിരിക്കാനാവില്ല.” എന്നാല്‍ ഒഴുക്കിനെതിരെ നീങ്ങുക എന്നത് ഫ്രാന്‍സിന്റെ വഴിയല്ലെന്നും ബിബി ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണെന്നും ബുവ്വേ സൂചിപ്പിക്കുന്നുണ്ട്. ഒരു താരത്തെ സംബന്ധിച്ച് അത് വിവാഹം പോലുള്ള സാമ്പ്രദായികതകള്‍ക്ക് വഴിപ്പെടല്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവാഹത്തെ കുറിച്ച് വളരെ അവ്യക്തമായി മാത്രം സൂചിപ്പിക്കുന്ന ബ്രിജിത്ത് തന്റെ മൃഗ സ്നേഹവും കാര്‍ഷിക ജീവിതത്തോടുള്ള ആഭിമുഖ്യവും കൂടെക്കൂടെ എടുത്തു പറയുന്നുണ്ട് എന്ന കാര്യം ബുവ്വേ ഊന്നിപ്പറയുന്നത്‌ മുപ്പത്തിയൊമ്പതാം വയസ്സില്‍ അഭിനയ ജീവിതത്തോടു വിടവാങ്ങിയ ബ്രിജിത്തിന്റെ ജീവിതത്തില്‍ പിന്നീട് തളിയിക്കപ്പെട്ട വസ്തുതകള്‍ തന്നെയാണ്. ഫ്രഞ്ച് ബൂര്‍ഷ്വാ ജീവിതത്തിന്റെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിത്വമായിത്തന്നെയാണ് ബുവ്വേ ബ്രിജിത്തിനെ മനസ്സിലാക്കുന്നത്. “ഭാര്യയും അമ്മയും, കര്‍ഷകസ്ത്രീ, ബിസിനസ്സുകാരി, കാര്‍മ്മലൈറ്റ്‌ സന്യാസിനി, എന്നിങ്ങനെ വിഷിഷ്ടഭാവിയുടെ സാധ്യതകളെല്ലാം ബിബിയുടെ മുന്നിലുണ്ട്”. എന്തായാലും Babette Goes to War പോലുള്ള സിനിമകളിലൂടെ സ്ക്രീനില്‍ അവര്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്നത് വ്യക്തമാണ്. സൈനിക യൂണിഫോമിന്റെ ഉള്ളിലേക്ക് ആ ഉടലഴക് മറക്കപ്പെടുകയാണ്. കാലഘട്ടത്തിന്റെ അധാര്‍മ്മികതയുടെ പ്രതീകമായി ബിബിയെ കണ്ടവരും സമൂഹം നിര്‍മ്മിച്ചുവെച്ച വിലക്കുകള്‍ കാലാനുസൃതം പരിണമിക്കേണ്ടതുണ്ടെന്നു കരുതുന്നവരും ഈ മാറ്റത്തെ വ്യത്യസ്ത രീതിയില്‍ സമീപിച്ചേക്കാം. ബിബി പ്രതിനിധാനം ചെയ്ത ലിംഗ വിമോചന സങ്കല്‍പ്പം താത്വികമായെങ്കിലും അമേരിക്കന്‍ സമൂഹത്തിനു വെല്ലുവിളിയാവുന്നില്ലെങ്കിലും ‘പ്രണയത്തില്‍ കാപട്യമരുത്’ എന്ന ബിബിയുടെ തുറന്ന സമീപനം അമേരിക്കന്‍ പൊതുബോധത്തെയും അലോസരപ്പെടുത്തുന്നുണ്ട്. ബുവ്വേ പ്രബന്ധം അവസാനിപ്പിക്കുന്നത് ഒരു വലിയ പ്രതീക്ഷയിലാണ്:

“പ്രണയത്തിലെയും ഇരോട്ടിസിസത്തിലെയും കാപട്യം തുറന്നുകാണിക്കുക എന്നത് നാം കരുതുന്നതിലേറെ വിശാലമായ ധ്വനികള്‍ ഉള്ളതാണ്. ഒരൊറ്റ മിത്തിനെപോലും സ്പര്‍ശിക്കുന്നതോടെ എല്ലാ സങ്കല്‍പ്പധാരണകളും അപകടത്തിലാകും. ആത്മാര്‍ഥമായ ഒരു നോട്ടം, അതിന്റെ പരിധി എത്ര ചെറുതാണെങ്കിലും, എല്ലാ കപട വേഷങ്ങളെയും ചാരമാക്കികളയുന്ന തീയായി പടരും. എന്തുകൊണ്ട്, എന്ത് കൊണ്ട് അരുത് എന്ന് കുട്ടികള്‍ എപ്പോഴും ചോദിക്കുന്നു. അവരോടു നിശബ്ദരാകാന്‍ നാം പറയുന്നു. ബ്രിജിത്തിന്റെ കണ്ണുകള്‍, അവരുടെ ചിരി, സാന്നിധ്യം, നിങ്ങളെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു: എന്തുകൊണ്ട് ആവാം, എന്തുകൊണ്ട് അരുത്? ഒരൊറ്റ വാക്കുമില്ലാതെ അവള്‍ ചോദിക്കുന്ന ചോദ്യത്തെ അവര്‍ നിശബ്ദമാക്കാന്‍ പോകുകയാണോ? നുണ നിറഞ്ഞ ഞഞാമിഞ്ഞയിലൂടെ സംസാരിക്കാന്‍ അവളും സമ്മതിക്കാന്‍ പോവുകയാണോ? ഒരു വേള അവള്‍ ഉദ്ദീപിപ്പിച്ച വിദ്വേഷം തണുത്തുപോയേക്കാം, പക്ഷെ അപ്പോള്‍ അവള്‍ ആര്‍ക്കുവേണ്ടിയും ഒന്നിനെയും പ്രതിനിധീകരിക്കില്ല. ജനസമ്മതി നേടുന്നതിനായി അര്‍ത്ഥശൂന്യതയോട് സ്വയം രാജിയാവാന്‍ അവള്‍ തയ്യാറാവില്ല എന്ന് ഞാന്‍ ആശിക്കുന്നു. അവള്‍ പക്വത കൈവരിക്കും, എന്നാല്‍ മാറ്റത്തിനു വിധേയയാവില്ല എന്ന് ഞാന്‍ ആശിക്കുന്നു.”

ഡാന്റെയുടെയും ബോദ് ലെയറുടെയും മനസ്സുകളില്‍ തുടിച്ചു നിന്ന മിത്തിക് രൂപത്തിലേക്ക് ബാര്‍ദോ എന്ന ബിംബത്തെ മാറ്റിയെടുക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ബൂവ്വേ ചെയ്യുന്നത് കവിതയ്ക്ക് വേണ്ടി വാദിക്കുകയാണ് എന്നും ഫിലോസഫിയിലും, സാമൂഹ്യ വിമര്‍ശനത്തിലും നോവലിലും ഓര്‍മ്മക്കുറിപ്പുകളിലും ഒരേ സമയം വ്യാപരിക്കുന്ന ഒരാള്‍ക്ക് മാത്രം സാധ്യമാകുന്ന രീതിയിലാണ് അവരത് സാധിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ‘ദി സെക്കന്‍ഡ് സെക്സി’ന്റെ രചയിതാവിന്റെ നിരീക്ഷണത്തില്‍ തന്റെ നായിക ‘ആധികാരികത’, പ്രകൃത്യായുള്ള ശുദ്ധമായ ‘ആസക്തി’, കാപട്യലേശമില്ലാത്ത തീക്ഷ്ണ ലൈംഗികത, ലൈംഗിക സമത്വം, അക്കാര്യത്തിലെ സ്വയം നിയന്ത്രണാവകാശം എന്നിവയുടെ അവതാരമായി നില്‍ക്കുകയും “ഭാര്യയുടെയും അമ്മയുടെയും ഭയപ്പെടുത്തുന്ന സങ്കല്‍പ്പങ്ങള്‍ ഇനിയും പ്രത്യക്ഷമായിത്തുടങ്ങിയിട്ടില്ലാത്ത ഇളംപെണ്ണിന്റെ (nymph) വശ്യതകള്‍” നിലനിര്‍ത്തുകയും ചെയ്യുന്നു. 

  (സിനി ബുക്ക് ഷെല്‍ഫ്: 02: ദൃശ്യതാളം October 2017) 

read more:

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 


No comments:

Post a Comment